Wednesday, August 26, 2015

Bajrangi Bhaijaan - രാജ്യാതിർത്തികൾ തകർക്കപ്പെടുമ്പോൾ

പുരാതന കാലം മുതലേ രാജ്യങ്ങൾ തമ്മിൽ തർക്കങ്ങളും യുദ്ധങ്ങളുമെല്ലാം പതിവായിരുന്നെങ്കിലും ഒരു രാജ്യത്തിനും വ്യക്തമായ അതിർത്തി രേഖകളോ അധികാര സീമയോ ഉണ്ടായിരുന്നില്ല. പൊതുവായുള്ള ഏതെങ്കിലും പ്രത്യേക പ്രദേശത്തെ അതിർത്തിയായി പരിഗണിക്കുന്നതായിരുന്നു അക്കാലത്തെ പതിവ്. അക്കാരണങ്ങൾ കൊണ്ട് തന്നെ സാധാരണ ജനങ്ങൾക്ക് അവരുടെ ദൈനം ദിനാവശ്യങ്ങൾക്കും കച്ചവട കാര്യങ്ങൾക്കുമായി രാജ്യാതിർത്തികൾ കടന്ന് പോകാനും തിരിച്ചു വരാനുമൊന്നും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടില്ലായിരുന്നു. എന്നാൽ ആധുനിക കാലത്തെ മനുഷ്യരുടെ ജീവിതത്തിൽ രാജ്യാതിർത്തികൾ എത്രത്തോളം വിഘാതം സൃഷ്ടിക്കുന്നു എന്ന് ചിന്തിക്കേണ്ട വിഷയമാണ്. രാഷ്ട്രീയവും മതപരവും സാംസ്ക്കാരികവുമായ വിയോജിപ്പുകൾ കാരണം ഒന്നിൽ നിന്ന് ഒന്നൊന്നായി വിഭജിച്ചു മാറിയ രാഷ്ട്രങ്ങളിൽ പലതും സൌഹൃദാന്തരീക്ഷം സൃഷ്ടിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോഴും ചില രാജ്യങ്ങൾ അതിനെല്ലാം കടുത്ത അപവാദമായി ഇന്നും രാജ്യാർത്തികളുടെ പേരിൽ കടുത്ത ശത്രുതയിൽ തുടരുകയാണ്. ഈ വിഷയത്തിൽ അന്നും ഇന്നും ലോക രാഷ്ട്രങ്ങൾ ഉറ്റു നോക്കി കൊണ്ടിരിക്കുന്നത് ഇന്ത്യ-പാകിസ്താൻ അതിർത്തി തർക്കവും ശത്രുതയുമാണ്. ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും ജോലിക്കായി വിദേശ രാജ്യങ്ങളിലെക്കെത്തുന്ന പ്രവാസികൾ ഒരുമിച്ചു ജോലി ചെയ്യുകയും സഹവസിക്കുകയും ചെയ്യുന്ന സമയത്ത് അവരിലൊന്നും കാണാത്ത ശത്രുതാ മനോഭാവം ഇപ്പറയുന്ന രാജ്യങ്ങൾക്ക് മാത്രമായി എങ്ങിനെ കിട്ടി എന്നത് തീർത്തും ന്യായമായ ഒരു സംശയമാണ്. കാലാകാലങ്ങളായുള്ള ഭരണകൂടങ്ങളുടെ രാഷ്ട്രീയ താൽപ്പര്യം എന്നതിലുപരി ഇരു രാജ്യങ്ങളിലെയും സാധാരണ ജനങ്ങൾക്ക് ഈ ശത്രുതയിൽ പങ്കില്ല എന്ന് വ്യക്തമാക്കുകയാണ് കബീർ ഖാന്റെ "ബജ്റംഗി ഭായ്ജാൻ" .

കാലങ്ങളായി കണ്ടു ശീലിച്ച ഇന്ത്യാ-പാകിസ്താൻ കഥാപാത്രങ്ങളുടെ ശത്രുതയുടെയും പ്രണയത്തിന്റെയും ക്ലീഷേ അവതരണമൊന്നും ബജ്റംഗി ഭായ്ജാനിൽ കടന്നു വരുന്നില്ല. ഇന്ത്യാക്കാരൻ നായകൻ പാകിസ്താനി നായികയെ പാകിസ്താനിൽ പോയി പ്രേമിക്കുകയും നായികയുടെ ക്രൂരരായ വീട്ടുകാരോടും പാക് പോലീസിനോടുമെല്ലാം യുദ്ധം ചെയ്ത് നായികയെ ഇന്ത്യയിലേക്ക് കടത്തി കൊണ്ട് വരുകയും ചെയ്യുന്നതോടെ അവസാനിക്കുന്ന സിനിമാ കഥകളിൽ പലപ്പോഴും പാകിസ്താൻ നമ്മുടെ ശത്രു രാജ്യവും അവിടെയുള്ളവരെല്ലാം ഇന്ത്യാക്കാരന്റെ ശത്രുക്കളും എന്ന ചിന്ത മാത്രമായിരുന്നു അവശേഷിപ്പിച്ചിരുന്നത്. പാക്സിതാനെ ഉപേക്ഷിച്ച് നായകൻറെ കൂടെ ഇന്ത്യയിലേക്ക് എത്തുന്ന നായിക ഇന്ത്യയെ വാഴ്ത്തിപ്പാടുകയും പാകിസ്താനേക്കാൾ സുന്ദരം ഇന്ത്യ തന്നെ എന്ന് പറയുകയും ചെയ്യുന്ന സീനുകൾ കൂടി ഉൾപ്പെടുത്തിയാൽ ബഹു ഇന്ത്യൻ പ്രേക്ഷകർക്കും അതി സന്തോഷം. ദേശീയത എന്ന വികാരം സിനിമ കാണുന്ന പ്രേക്ഷകനിൽ ആളിക്കത്തിക്കണമെങ്കിൽ പല സംവിധായകർക്കും മേൽപ്പറഞ്ഞ ഫോർമുല ഒഴിച്ച് കൂടാനാകാത്ത ഒന്നായിരുന്നു. എല്ലായ്പ്പോഴും വിജയം ഇന്ത്യാക്കാരന് സ്വന്തമാകണം - അതിപ്പോൾ യുദ്ധമായാലും പ്രണയമായാലും ആക്ഷനായാലും. അങ്ങിനെയെങ്കിൽ മാത്രമേ ഇത്തരം ജനുസിൽപ്പെട്ട ഇന്ത്യൻ സിനിമകൾക്ക് ബോക്സോഫീസിൽ പണം കൊയ്യാൻ സാധിക്കുമായിരുന്നുള്ളൂ. 

എന്നാൽ സമീപ കാലത്ത് വന്ന ചില സിനിമകളിൽ ഈ ചിന്താഗതികൾ മാറിയിട്ടുണ്ട് എന്നത് ഏറെ ആശ്വാസാജനകമാണ്. പി.കെ സിനിമയിൽ അനുഷ്ക്കയുടെ കഥാപാത്രം പാകിസ്താൻകാരനെയാണ് പ്രേമിക്കുന്നത്. കാമുകൻ പാകിസ്താൻകാരനെങ്കിൽ അവൻ ചതിയൻ തന്നെയെന്ന മുൻവിധി തെറ്റെന്ന് ചൂണ്ടി കാണിച്ചു തരുകയാണ് പി.കെ ചെയ്യുന്നത്. നിഥിൻ കക്കാർ സംവിധാനം ചെയ്ത 'ഫിൽമിസ്താൻ' സിനിമയിൽ ഇന്ത്യാ - പാക്സിതാൻ അതിർത്തികൾ സൌഹൃദത്തിന് വിഘാതം സൃഷ്ടിക്കുമ്പോഴും സിനിമ എന്ന മാധ്യമം ആ സൌഹൃദത്തെ പിന്തുണക്കുന്നത് കാണാം. സണ്ണി എന്ന ഇന്ത്യാക്കാരനും അഫ്താബ് എന്ന പാകിസ്താനിയും സിനിമ എന്ന അവരുടെ പൊതു വികാരത്തെ തന്നെയാണ് അവരുടെ ദേശീയതയായും കണക്കാക്കുന്നത്. അതിനാകട്ടെ യാതൊരു വിധ അതിർത്തികളും ഇല്ല താനും. ഇന്ത്യ - പാക്സിതാൻ അതിർത്തികളിൽ ഒറ്റപ്പെട്ട് ജോലി ചെയ്യേണ്ടി വരുന്ന ഇരു രാജ്യത്തിലേയും സൈനികർക്ക് അറിയാവുന്നിടത്തോളം മറ്റാർക്കും തന്നെ അതിർത്തി എന്ന വാക്കിന്റെ പ്രസക്തിയും അപ്രസക്തിയും ഒരു പോലെ അറിഞ്ഞു കൊള്ളണമെന്നില്ല. ഫറാസ് ഹൈദറിന്റെ 'വാർ ചോഡ്നാ യാർ', മേജർ രവിയുടെ 'പിക്കറ്റ് 43' തുടങ്ങിയ സിനിമകൾ ഈ വിഷയത്തെ വ്യത്യസ്തമായൊരു ആംഗിളിൽ ചർച്ച ചെയ്യുകയുണ്ടായിട്ടുണ്ട്. ഇത്തരം ചുരുക്കം ചില സിനിമകളാണ് ഇന്ത്യാ-പാകിസ്താൻ അതിർത്തികളെ ഭേദിക്കും വിധമുള്ള ഹൃദ്യമായ ചലച്ചിത്ര ആവിഷ്ക്കരണങ്ങൾക്ക് സമീപ കാലത്ത് തുടക്കം കുറിച്ചത്. മറ്റൊരു തലത്തിൽ നോക്കുമ്പോൾ "ബജ്റംഗി ഭായ്ജാൻ" പോലെയുള്ള സിനിമാ സൃഷ്ടികൾക്ക് മേൽപ്പറഞ്ഞ സിനിമകൾ ഒരു പ്രോത്സാഹനം കൂടിയായിരുന്നു. പാകിസ്താൻകാരെല്ലാം വില്ലന്മാരും ഇന്ത്യക്കാരെല്ലാം നല്ലവരും എന്ന പുരാതന ബോളിവുഡ് സിനിമാ ക്ലീഷേകളെ പാടേ തിരസ്ക്കരിക്കുന്നതോടൊപ്പം ഇരു രാജ്യങ്ങളിലെയും സാധാരണക്കാരായ മനുഷ്യരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് മാനവികതയെ ഉയർത്തി പിടിക്കുക കൂടിയാണ് ബജ്റംഗി ഭായ്ജാൻ ചെയ്യുന്നത് . 

പാകിസ്താനി കുട്ടിയെയാണ് ഇന്ത്യാക്കാരൻ സംരക്ഷിക്കുന്നത് എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന രണ്ടു വിഭാഗം ആളുകളുടെ ചിന്തയെ സിനിമ കാണിച്ചു തരുന്നുണ്ട്. ഒന്ന് - മനസ്സിൽ മതത്തിന്റെയും ദേശീയതയുടെയും പേരിൽ കടുത്ത വിഭാഗീയത കാത്ത് സൂക്ഷിക്കുന്നവരുടെ. രണ്ട് - മത രാഷ്ട്രീയ ദേശ ഭേദമന്യേ മനസ്സിൽ മാനവികത കാത്ത് സൂക്ഷിക്കുന്നവരുടെ. ഇവിടെ സംഘപരിവാർ രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരാളായി പവൻ കുമാർ ചതുർവേദിയെ അവതരിപ്പിക്കുന്നതിൽ പോലും സംവിധായകന് വ്യക്തമായ ലക്ഷ്യം ഉണ്ട്. മറ്റു പല സിനിമകളിലും പല സംവിധായകരും കാവി രാഷ്ട്രീയത്തെ ഒളിച്ചു കടത്താൻ ശ്രമിച്ചപ്പോൾ കബീർ ഖാൻ അതേ രാഷ്ട്രീയത്തെ വളരെ തന്ത്രപരമായി തന്നെ സിനിമക്ക് പശ്ചാത്തലമാക്കുകയാണ് ചെയ്തത്. ഇലക്കും മുള്ളിനും കേടില്ലാത്ത വിധം കാവി രാഷ്ട്രീയത്തെ തൊട്ടും തൊടാതെയും ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുക വഴി സംഘപരിവാർ സംഘടനകൾക്ക് പോലും ആ അവതരണ രീതിയെ അംഗീകരിക്കേണ്ടി വന്നു എന്നതാണ് സത്യം. മറ്റൊരു തലത്തിൽ നിരീക്ഷിക്കുമ്പോൾ നായകന് അങ്ങിനെയൊരു രാഷ്ട്രീയ പശ്ചാത്തലം നൽകുക വഴി പരിവാർ രാഷ്ട്രീയക്കാരെ ആദ്യമേ പ്രീണിപ്പിച്ചു നിശബ്ദരാക്കുക കൂടിയാണ് കബീർ ഖാൻ ചെയ്തിരിക്കുന്നത്. കുടുംബപരമായി സംഘപരിവാർ രാഷ്ട്രീയം കൈമാറി കിട്ടുന്ന പവൻ കുമാർ ചതുർവേദിമാരിൽ പലരും രാഷ്ട്രീയം അറിഞ്ഞു കൊണ്ടല്ലെങ്കിലും അതിന്റെ കുപ്പായം ധരിച്ചു നടക്കാൻ നിയോഗിക്കപ്പെടുന്നവരാണ്. സംഘപരിവാർ രാഷ്ട്രീയക്കാരിലും നിഷ്ക്കളങ്കരായ ചതുർവേദിമാർ ഉണ്ടെന്ന് സംവിധായകൻ പറയാതെ പറയുന്നു. ഇങ്ങിനെയൊക്കെയെങ്കിലും നായകൻറെ രാഷ്ട്രീയ സംഘടനാ പശ്ചാത്തലം സിനിമക്ക് ഒരു ബാധ്യതയാകാത്തത് പ്രമേയത്തിന്റെ ഉദ്ദേശ്യ ശുദ്ധി ഒന്ന് കൊണ്ട് മാത്രമാണ്. സിനിമയുടെ ഈ ഉദ്ദേശ്യ ശുദ്ധിയും കുറിക്ക് കൊള്ളുന്ന ആക്ഷേപ ഹാസ്യവും  മനസിലാക്കാൻ സാധിച്ചതിനാലാണ് കാവി രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകർ പോലും RSS ശാഖയും ബജ്റംഗ് ദൾ പ്രവർത്തകരുടെ ആഘോഷവും അടക്കമുള്ള സീനുകളിൽ കൂടി നായകനെ അവതരിപ്പിച്ചു കാണിക്കുന്ന സിനിമക്കുള്ളിലെ പുതിയ രാഷ്ട്രീയ നിലപാടിനെതിരെ നെറ്റി ചുളിക്കാഞ്ഞത്. മുഖ്യധാരാ സിനിമകളിലെ നായകന്മാർക്ക് ഇടതു വലത് രാഷ്ട്രീയ പശ്ചാത്തലം മാത്രം കൽപ്പിച്ചു നൽകിയിരുന്ന സ്ഥിതിവിശേഷത്തിന് ബജ്റംഗി ഭായ്ജാനിലൂടെ കബീർ ഖാൻ വിരാമമിടുകയാണോ ചെയ്തത് എന്നു കൂടി സംശയിക്കേണ്ടിയിരിക്കുന്നു.

ഇത് വരെയുള്ള സൽമാൻ ഖാൻ സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ബജ്റംഗി ഭായ്ജാൻ എന്ന് പറയാനായി ഒരുപാട് കാരണങ്ങൾ നിരത്താം. അതിലേറ്റവും പ്രധാനപ്പെട്ട സംഗതി മസിൽ - മസാല -ആക്ഷൻ സിനിമകളിൽ നിന്ന് കളം മാറ്റി ചവിട്ടി കൊണ്ട് തീർത്തും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കാൻ സൽമാന് സാധിച്ചു എന്നുള്ളതാണ്. അതിനോടൊപ്പം പവൻ കുമാർ ചതുർവേദി എന്ന കഥാപാത്രത്തെ സൽമാൻ അവതരിപ്പിച്ച രീതിയും ചൂണ്ടി കാണിക്കേണ്ടതുണ്ട്. മുൻകാല സിനിമകളെ പോലെ മസിൽ ഷോകൾക്കും ആക്ഷൻ ഹീറോ പരിവേഷത്തിനുമൊന്നും മുതിരാതെ സാധാരണക്കാരന്റെ മനസ്സും വികാരവും ഉള്ള ഒരു കഥാപാത്രമായി മാറുകയാണ് സൽമാൻ ഈ സിനിമയിലൂടെ. അത് കൊണ്ട് തന്നെ സൽമാൻ ഫാൻസ്‌ അല്ലാത്ത സാധാരണ പ്രേക്ഷകരെ പോലും കയ്യിലെടുക്കാൻ പവൻ കുമാർ ചതുർവേദിക്ക് സാധിക്കുന്നു. ഭാവാഭിനയം കാഴ്ച വക്കാനുള്ള സൽമാൻ ഖാന്റെ പരിമിതികളെ മനസ്സിലാക്കി കൊണ്ട് വിലയിരുത്തിയാലും ഈ സിനിമയിലെ സൽമാൻ ഖാന്റെ പ്രകടനത്തെ അഭിനന്ദിക്കാതിരിക്കാൻ ഒരു പ്രേക്ഷകനും സാധ്യമല്ല. സിനിമയുടെ പ്രമേയം തന്നെയാണ് സൽമാൻ ഖാനെ സകലയിടത്തും തുണച്ചതെന്നും പറയാം. 

ഷാഹിദ അഥവാ മുന്നിയെ അവതരിപ്പിച്ച ഹർഷാലി മൽഹോത്ര എന്ന കൊച്ചു മിടുക്കിയുടെ പ്രകടന മികവ് എടുത്തു പറയേണ്ട ഒന്നാണ്. വാക്കുകൾ ഉച്ചരിച്ചു കൊണ്ട് ഭാവാഭിനയം കാഴ്ച വക്കാൻ തന്നെ പ്രയാസമാണ് എന്നിരിക്കെ സിനിമയിലുടനീളം ഒരൊറ്റ ഡയലോഗ് പോലും പറയാതെ എന്നാൽ ഒരായിരം വാക്കുകൾ ഉരിയാടുന്ന ഭാവാഭിനയത്തോടെ തന്റെ കഥാപാത്രത്തെ അനശ്വരമാക്കിയ ഹർഷാലിയെ അഭിനന്ദിക്കാതിരിക്കാനാകില്ല. പ്രേക്ഷകരുടെ ഹൃദയം കവരുന്ന നിഷ്ക്കളങ്കതയാണ് ഷാഹിദ എന്ന കഥാപാത്രത്തിന്. ആ നിഷ്ക്കളങ്കതയെ തന്നെയാണ് സംവിധായകൻ സിനിമയിൽ വേണ്ടുവോളം ഉപയോഗപ്പെടുത്തിയതും. കുറഞ്ഞ സീനുകളിൽ മാത്രം വന്നു പോകുന്ന നടീ നടന്മാർ പോലും കാമ്പുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് സിനിമയിൽ. ഓം പുരിയുടെ മൌലാന എന്ന കഥാപാത്രം അതിൽ പ്രധാനിയാണ്‌. പള്ളിക്കുള്ളിൽ ഹിന്ദു വിശ്വാസിക്ക് കയറാൻ പാടില്ല, അത് നിഷിദ്ധമാണ് എന്ന് ധരിച്ചു വച്ചിരിക്കുന്ന ചതുർവേദിയോട് പാകിസ്താനി പള്ളിയിലെ ഉസ്താദായ മൗലാനാ പറയുന്നത് പള്ളി ദൈവത്തിന്റെ ഭവനമാണ് അവിടെ ആർക്കും പ്രവേശനം നിഷിദ്ധമല്ല അത് കൊണ്ട് താങ്കൾ ധൈര്യമായി അകത്തേക്ക് കയറി പോരൂ എന്നാണ്. ഇത്തരം കാഴ്ചപ്പാടുകൾ പങ്കു വക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് കൂടി സമ്പുഷ്ടമാണ് ബജ്റംഗി ഭായ്ജാൻ. 

നവാസുദ്ധീൻ സിദ്ധീഖിയെ പോലുള്ള ഒരു നടന്റെ സാമീപ്യം ഈ സിനിമയെ എത്രത്തോളം മികവുറ്റതാക്കുന്നു എന്ന് കൂടി പറയേണ്ടതുണ്ട്. ഇടവേള വരെ സൽമാൻ ഖാനും ഹർഷാലിയും പ്രധാന കഥാപാത്രങ്ങളായി മുന്നേറുന്ന സമയത്താണ് ഇടവേളക്ക് ശേഷം സഹനടന്റെ വേഷത്തിൽ നവാസുദ്ധീൻ സിദ്ധീഖി പ്രത്യക്ഷപ്പെടുന്നത്. പാകിസ്താനി ചാനൽ റിപ്പോർട്ടർ ചാന്ദ് നവാബ് എന്ന കഥാപാത്രമായി സ്ക്രീനിലെത്തുന്ന അദ്ദേഹം പിന്നീടങ്ങോട്ട് സൽമാൻ ഖാന്റെ സ്ക്രീൻ പ്രസൻസിനെ പോലും അപ്രസക്തമാക്കും വിധം സിനിമയിലെ പ്രധാന വേഷം കൈയ്യേറുകയാണ് ചെയ്യുന്നത്. ആ പ്രകടനമികവിനെ കവച്ചു വക്കാൻ സൽമാന്റെ നായക കഥാപാത്രത്തിന് പോലും സാധിക്കുന്നില്ല. എന്നാൽ അവിടെയും സംവിധായകന്റെ ഇടപെടലുകൾ ശ്രദ്ധേയമാണ്. ക്ലൈമാക്സിൽ ചതുർവേദി-മുന്നി ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കും വിധമുള്ള വൈകാരികമായ അഭിനയ മുഹൂർത്തങ്ങൾ അവതരിപ്പിക്കാൻ സൽമാനും ഹർഷാലിക്കും വീണ്ടും അവസരം ലഭിക്കുന്നു. തന്മൂലം പ്രേക്ഷകന്റെ അവസാന സിനിമാ കാഴ്ചയിൽ സൽമാനും ഹർഷാലിയും തന്നെ തിരിച്ചെത്തുന്നു. പ്രേക്ഷക ഹൃദയങ്ങളിൽ പവൻകുമാർ ചതുർവേദിയും മുന്നിയും തീർക്കുന്ന നൊമ്പരത്തിൽ ചാന്ദ് നവാബ് എന്ന കഥാപാത്രത്തിന്റെ ശോഭ ഒരു പക്ഷേ മങ്ങിപ്പോകുമെങ്കിലും ബജ്റംഗി ഭായ്ജാൻ ഓർക്കുന്നിടത്തോളം കാലം ചാന്ദ് നവാബും ഓർക്കപ്പെടും. എന്തിനേറെ ബജ്റംഗി ഭായ്ജാൻ എന്ന പേര് പോലും ചാന്ദ് നവാബുമായല്ലേ കടപ്പെട്ടിരിക്കുന്നത് ?

അസീം മിശ്രയുടെ cinematography എടുത്ത് പറയേണ്ട ഒരു മികവു തന്നെയാണ്. ആദ്യ പകുതി അവസാനിക്കുന്നിടത്ത് നിന്ന് ഒരു റോഡ്‌ മൂവി മൂഡിലേക്ക് സിനിമ പരിണാമപ്പെടുമ്പോഴും ക്യാമറയുടെ ഇടപെടലുകൾ സജീവമാക്കി മാറ്റുന്നു അദ്ദേഹം. പ്രിതത്തിന്റെ സംഗീതവും ജൂലിയസിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ ആസ്വാദനപൂർണ്ണത വേണ്ടോളം ഉറപ്പ് വരുത്തി. അദ്നാൻ സാമി പാടി അഭിനയിച്ച 'Bhar Do Jholi Meri..' എന്ന ഗാനം ഒരേ സമയം ആത്മീയതയേയും  സിനിമയുടെ ആ സമയത്തെ ഇമോഷണൽ മൂഡിനെയും മുഴുവനായും ഉൾക്കൊണ്ട് കൊണ്ട് ചിത്രീകരിച്ചിട്ടുണ്ട് സംവിധായകൻ. അത് കൊണ്ട് തന്നെ ആ പാട്ട് ഇനിയെന്ന് കേട്ടാലും  പ്രേക്ഷകന്റെ ഹൃദയമായിരിക്കും അതിന് താളം ചേർക്കുക. 

ബജ്റംഗി ഭായ്ജാൻ സിനിമ അവസാനിക്കുന്നിടത്ത് പ്രേക്ഷകമനസ്സിൽ ഉയർന്നേക്കാവുന്ന ചില ചോദ്യങ്ങളുണ്ട്. എന്താണ് ഈ അതിർത്തി ? ആർക്കിടയിലാണ് ഈ അതിർത്തി ? ആരാണീ അതിർത്തി നിശ്ചയിക്കുന്നത് ? അതിർത്തി കൊണ്ട് ഗുണമോ ദോഷമോ ? ചോദ്യങ്ങൾ എത്ര തന്നെയായാലും ഉത്തരം ഒന്ന് മാത്രമേയുള്ളൂ- ജന മനസ്സുകളിൽ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദേശീയതയുടെയും പേരിൽ അതിർത്തികൾ ഉണ്ടാകാത്തിടത്തോളം കാലം രാജ്യങ്ങളും ഭരണകൂടങ്ങളും തീർക്കുന്ന അതിർത്തികൾ ഏതു സമയത്ത് വേണമെങ്കിലും തകർക്കപ്പെടാവുന്നതെയുള്ളൂ. 

ആകെ മൊത്തം ടോട്ടൽ = സൽമാൻ ഖാന്റെ ഇത് വരെയുള്ള സിനിമകളിൽ വച്ച് ഏറ്റവും നിലവാരമുള്ള ഒരു സിനിമ. രാഷ്ട്രീയത്തിനും മതത്തിനും ദേശീയതക്കുമെല്ലാം അപ്പുറം വേറെ ചിലതുണ്ട് നമുക്ക് ഉയർത്തിക്കാണിക്കാൻ എന്ന് ബോധ്യപ്പെടുത്തി തരുന്ന സമീപകാലത്തെ മികച്ച ഒരു സിനിമ. ഇത്തരം സിനിമകൾ ഉണ്ടാകുക എന്നത് പ്രേക്ഷകനെക്കാൾ ഈ കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്‌. 

*വിധി മാർക്ക്‌ = 8.5/10 
-pravin-

19 comments:

  1. സാമ്രാജ്വത്വം വാലുചുരുട്ടി പോകുന്ന പോക്കില്‍ ദുഷ്ടലാക്കോടെ പടച്ചുവെച്ച വിവാദവിഷയങ്ങള്‍ ഏറ്റുപിടിച്ച് എന്നേക്കുമായി വളര്‍ച്ച മുരടിക്കാനും വെട്ടിമരിക്കാനുമാണ്‌ ഇന്ത്യാ-പാക്ക് ജനതതിയുടെ വിധി.

    ഈ തര്‍ക്കത്തെ ഉദ്ദീപിപ്പിച്ച് നിര്‍ത്താനും ശത്രുതാപരമായ വികാരങ്ങളെപ്പോലും വിറ്റുകാശാക്കാനുമാണ്‌ അവിവേകികളായ പല സിനിമാപ്രവര്‍ത്തകരും ഇത:പര്യന്തം ശമിച്ചിട്ടുള്ളത്.

    “സിനിമാ കഥകളിൽ പലപ്പോഴും പാകിസ്താൻ നമ്മുടെ ശത്രു രാജ്യവും അവിടെയുള്ളവരെല്ലാം ഇന്ത്യാക്കാരന്റെ ശത്രുക്കളും എന്ന ചിന്ത മാത്രമായിരുന്നു അവശേഷിപ്പിച്ചിരുന്നത്. പാക്സിതാനെ ഉപേക്ഷിച്ച് നായകൻറെ കൂടെ ഇന്ത്യയിലേക്ക് എത്തുന്ന നായിക ഇന്ത്യയെ വാഴ്ത്തിപ്പാടുകയും പാകിസ്താനേക്കാൾ സുന്ദരം ഇന്ത്യ തന്നെ എന്ന് പറയുകയും ചെയ്യുന്ന സീനുകൾ കൂടി ഉൾപ്പെടുത്തിയാൽ ബഹു ഇന്ത്യൻ പ്രേക്ഷകർക്കും അതി സന്തോഷം. ദേശീയത എന്ന വികാരം സിനിമ കാണുന്ന പ്രേക്ഷകനിൽ ആളിക്കത്തിക്കണമെങ്കിൽ പല സംവിധായകർക്കും” എന്ന് പ്രവീണ്‍ ശരിയായി നിരീക്ഷിക്കുന്നുണ്ടല്ലോ.

    ക്രിക്കറ്റ് കളി എന്ന കേവലവിനോദത്തെ പ്പോലും ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിനുസമാനമായി വീക്ഷിച്ച് ജയാപജയങ്ങളെ രാഷ്ട്രത്തിന്റെ അന്തസ്സിന്റെ പ്രശ്നമായവതരിപ്പിച്ച് അന്തരീക്ഷം കനപ്പിക്കുന്ന മാദ്ധ്യമപ്രവര്‍ത്തനങ്ങളും നേരത്തെ പറഞ്ഞ സംവിധായകര്‍ക്കൊപ്പം മനസ്സുകളില്‍ വിഷം കലര്‍ത്തുന്നതില്‍ മത്സരിച്ചവരായിരുന്നു.

    ഇതു വിപരീതമായി കലാസാംസ്ക്കാരിക പ്രവര്‍ത്തനങ്ങളെ അതിരുകള്‍ക്ക്‌ ഇരുപുറവുമുള്ളവരുടെ മനസ്സുകളിലെ മതിലുകള്‍ അലിയിക്കാനായി സാര്‍ത്ഥകമായി വിനിയോഗിച്ച വിവേകമതികളായ കലാകാരന്മാരും ഒട്ടേറെയുണ്ട്.

    വിവേകമതികളായ അത്തരം കലാസാംസ്ക്കാരിക വ്യക്തിത്വങ്ങള്‍ തങ്ങളുടെ വൈവിദ്ധ്യപൂര്‍ണ്ണങ്ങളായ രചനകളിലൂടെ ഈ ശാത്രവത്തിലെ അന്തഃസാരശൂന്യത പലവട്ടം വ്യക്തമാക്കിയിട്ടും സ്വാര്‍ത്ഥതാല്‍പര്യങ്ങളില്‍ മാത്രം തല്‍പ്പരരായ രാഷ്ട്രീയ-സൈനിക നേതൃത്വങ്ങള്‍ വിഷയങ്ങളെ കത്തിച്ചുനിര്‍ത്തുന്നതില്‍ മാത്രം അഭിരമിക്കുന്നതാണ്‌ ഇരുരാജ്യങ്ങളും നേരിടുന്ന ദുരന്തം.

    ജനതാല്‍പര്യത്തിന്‌ ഈ വൈരം അനുഗുണമല്ലെന്നും ജനങ്ങളുടെ ആവശ്യമല്ല ഈ അനന്തശത്രുതയെന്നും ബജ്റങ്കിഭായിയും പറയുന്നുവെങ്കില്‍ അതില്‍ നിസ്സഹായരായ സാമാന്യജനത്തിന്റെ മനസ്സ് പിന്നെയും നിഴലിച്ചുകാണുന്നു എന്നു മാത്രം.

    ഉന്നതമായ സംസ്ക്കാരത്തിനും ഉത്തമമായ മാനുഷികമൂല്ല്യങ്ങള്‍ക്കും ഗുണകരമായ സന്ദേശം പ്രക്ഷേപിക്കുന്നതില്‍ അത്യധികം വിജയിച്ച സെല്ലുലോയിഡ് രചനയാണ്‌ ഭജ്രംഗി ഭായ്ജാന്‍ എന്ന് ഈ സിനിമാവിചാരണ അടിവരയിട്ടു പറയുന്നു. അത്തരം ഒരു മഹത് രചനയെ സമുചിതമായി സമീപിക്കുന്ന ഈ നിരൂപണവും കാര്യമാത്രപ്രസക്തവും ഔചിത്യദീക്ഷയുള്ളതുമായി അനുഭവപ്പെട്ടു.

    രചനയുടെ കാമ്പറിഞ്ഞ സമാകര്‍ഷകമായ ഈ നിരൂപണത്തിന്‌ ഏറെ നന്ദി.

    ReplyDelete
    Replies
    1. വിലപിടിപ്പുള്ള എന്തെങ്കിലും സമ്മാനം കിട്ടിയാൽ നമ്മൾ ആദ്യം ഒന്ന് പകച്ചു പോകില്ലേ ...പിന്നെ സന്തോഷിക്കില്ലേ ..ആ ഒരു ഫീലാണ് ഉസ്മാൻക്കയുടെ ഈ നീണ്ട കമെന്റ് വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് ..താങ്ക്യു ... ഉസ്മാന്ക്കാക്ക് സിനിമ വലിയ താൽപ്പര്യം ഇല്ലെന്നാണ് ഞാൻ ധരിച്ചു വച്ചിരുന്നത് ..ആ ധാരണ തെറ്റിച്ചു ..താങ്ക്യു ..

      Delete
  2. ഇത്തരം ചുരുക്കം ചില സിനിമകളാണ്
    ഇന്ത്യാ-പാകിസ്താൻ അതിർത്തികളെ ഭേദിക്കും
    വിധമുള്ള ഹൃദ്യമായ ചലച്ചിത്ര ആവിഷ്ക്കരണങ്ങൾക്ക്
    സമീപ കാലത്ത് തുടക്കം കുറിച്ചത്. മറ്റൊരു തലത്തിൽ
    നോക്കുമ്പോൾ "ബജ്റംഗി ഭായ്ജാൻ" പോലെയുള്ള സിനിമാ
    സൃഷ്ടികൾക്ക് മേൽപ്പറഞ്ഞ സിനിമകൾ ഒരു പ്രോത്സാഹനം
    കൂടിയായിരുന്നു. പാകിസ്താൻകാരെല്ലാം വില്ലന്മാരും ഇന്ത്യക്കാരെല്ലാം
    നല്ലവരും എന്ന പുരാതന ബോളിവുഡ് സിനിമാ ക്ലീഷേകളെ പാടേ തിരസ്ക്കരിക്കുന്നതോടൊപ്പം ഇരു രാജ്യങ്ങളിലെയും സാധാരണക്കാരായ മനുഷ്യരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് മാനവികതയെ ഉയർത്തി പിടിക്കുക കൂടിയാണ് ബജ്റംഗി ഭായ്ജാൻ ചെയ്യുന്നത് ....

    ഈ സിനിമാ റിവൂവിനോടൊപ്പം എത്ര നന്നായാണ് പ്
    രവീൺ കാര്യങ്ങൾ വിശദീകറിച്ചിരിക്കുന്നത്..ബലേ ഭേഷ് ഭായ്

    ReplyDelete
    Replies
    1. താങ്ക്യു മുരളിയേട്ടാ ... താങ്ക്യു ..

      Delete
  3. നല്ല സിനിമ. അവസാന ഭാഗം അന്യായ ഡ്രാമാറ്റിക് ആക്കി എന്നതൊഴികെ എല്ലാം ഇഷ്ടപ്പെട്ടു. ഒടുവില്‍ കുട്ടി സംസാരിക്കാതിരുന്നിരുന്നെങ്കിലും കുഴപ്പമില്ലന്നും തോന്നി. എങ്കിലും ആ രംഗങ്ങളിലൂടെ എല്ലാത്തരം പ്രേക്ഷകന്റെയും ഹൃദയ വികാരങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞു.

    ReplyDelete
    Replies
    1. ശരിയാണ് ...യോജിക്കുന്നു ... പക്ഷേ അവസാന സീനിൽ ഡ്രമാറ്റിക്ക് ആയത് കൊണ്ട് രസക്കേട് തോന്നിയില്ല എനിക്ക് ... സംസാര ശേഷി കിട്ടുന്നത് മാത്രം ഒഴിവാക്കാമായിരുന്നു .. അതിർത്തി തകർക്കുന്ന സീൻ വേണ്ടത് തന്നെയാണ് എന്ന് വിശ്വസിക്കുന്നു ...ഭരണകൂടങ്ങൾക്ക് ശക്തമായ ഒരു താക്കീത് നൽകാൻ പാകമുള്ള ഒരു സീനാണ് അത് ..സിനിമയിലെങ്കിലും അത് പ്രാവർത്തികമായി കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട് ..കബീർ ഖാനോട് ബഹുമാനവും ...

      Delete
  4. സിനിമയുടെ രാഷ്ട്രീയവും സാമൂഹികവുമായ സന്ദേശം, സാങ്കേതിക മികവ് ഓരോ ഘടകങ്ങളെയും വിലയിരുത്തിയുള്ള പരിശോധന, സമാന സ്വഭാവമുള്ള സിനിമകളുമായി താരതമ്യം ഇവയൊക്കെ ചേർന്നതാണ് പ്രവിയുടെ ഓരോ വിചാരണയും. ഓരോ സിനിമ കണ്ടു കഴിഞ്ഞാലും എന്നെ പോലെ ആളുകൾ ആ സിനിമയെ പ്രവി വിചാരണക്ക് വിധേയമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാറുണ്ട്. "ബജ്റംഗി ഭായ്ജാൻ" .കണ്ട ഉടൻ ഞാൻ സിനിമാ വിചാരണയിൽ തപ്പി. അന്ന് ഈ റിവ്യൂ ഇല്ലായിരുന്നു. ഇപ്പൊ ഇത് കണ്ടപ്പോ വളരെ സന്തോഷം.

    വിഭജനം എന്ന നീറുന്ന ഓർമ്മയും അതുളവാക്കുന്ന വിചാരവും ദേശീയതക്കും അപ്പുറം പരിശോധിച്ച് കൊണ്ടാണ് ഈ റിവ്യൂ തുടക്കം തന്നെ. എവിടെയും ദേശീയതയ്ക്ക് മുകളിലാണ് മാനവികതയുടെ സ്ഥാനം എന്ന് "തോന്നലുകളി" ലും പ്രവി പറഞ്ഞു വച്ചിട്ടുണ്ട്. ഈ സിനിമയുടെ മുഖ്യ സന്ദേശവും അതാണ്‌ എന്ന് പ്രവി വിലയിരുത്തുന്നു. ദേശീയത പോലും ഇടുങ്ങിയ വികാരമാണെന്ന് ഹക്സിലിയെപൊലെയുള്ളവർ പറഞ്ഞിട്ടുണ്ട്. മനുഷ്യസ്നേഹത്തിനും കാരുണ്യത്തിനും അപ്പുറം ഒരു വികാരവും ഇല്ല തന്നെ. ഈ സന്ദേശം "അവനിവനിസ"ത്തിന്റെ ഈ കാലത്ത് ഏറെ പ്രസക്തമാണ്. ഏറ്റവും ആഴമുള്ള നിരീക്ഷണങ്ങൾ തന്നെയാണ് പ്രവി നടത്തിയിട്ടുള്ളത്.

    ഒരു ഉദാഹരണം "........കുറഞ്ഞ സീനുകളിൽ മാത്രം വന്നു പോകുന്ന നടീ നടന്മാർ പോലും കാമ്പുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് സിനിമയിൽ. ഓം പുരിയുടെ മൌലാന എന്ന കഥാപാത്രം അതിൽ പ്രധാനിയാണ്‌. പള്ളിക്കുള്ളിൽ ഹിന്ദു വിശ്വാസിക്ക് കയറാൻ പാടില്ല, അത് നിഷിദ്ധമാണ് എന്ന് ധരിച്ചു വച്ചിരിക്കുന്ന ചതുർവേദിയോട് പാകിസ്താനി പള്ളിയിലെ ഉസ്താദായ മൗലാനാ പറയുന്നത് പള്ളി ദൈവത്തിന്റെ ഭവനമാണ് അവിടെ ആർക്കും പ്രവേശനം നിഷിദ്ധമല്ല അത് കൊണ്ട് താങ്കൾ ധൈര്യമായി അകത്തേക്ക് കയറി പോരൂ എന്നാണ്......" പ്രവിയുടെ തോന്നലുകളിൽ വായിച്ച ഒരു സംഭവം ഓർമ്മ വരുന്നു ." ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുസ്ലിം വീട്ടിലായിരുന്നു എന്ന് തന്നെ പറയാം . എല്ലാവരും ജോലിക്ക് പോകുമ്പോള്‍ എന്നെ നോക്കിയിരുന്നത് ഈ പറഞ്ഞ വീട്ടുകാരായിരുന്നു. അത് അമ്മക്ക് ഒരു പരിധി വരെ വലിയ ആശ്വാസം തന്നെയായിരുന്നു. ഒരുപാട് ആളുകള്‍ എന്നെ കളിപ്പിക്കാനും, കഥ പറഞ്ഞ തരാനും, നോക്കാനും കൂടെ ഉണ്ടായിരുന്നത് കൊണ്ട് എനിക്കും അതൊരു രസകരമായ കാലമായിരുന്നു.

    അവരുടെ അഞ്ചു നേരമുള്ള നിസ്ക്കാരവും പ്രാര്‍ഥനയും കണ്ടു വളര്‍ന്ന ഞാന്‍ പിന്നീടെപ്പോഴോ നിസ്ക്കാരം പഠിച്ചു. എനിക്ക് തോന്നുന്നു പ്ലസ്‌ ടുവിന് പഠിക്കുന്ന സമയത്താണ് ആദ്യമായി പള്ളിയില്‍ പോയി നിസ്ക്കരിക്കുന്നത്. അന്നെല്ലാവര്‍ക്കും അതൊരു കൌതുകമായിരുന്നു. പക്ഷെ, മറ്റ് മതക്കാര്‍ക്ക് മനോ വിഷമം ഉണ്ടാക്കുന്ന തരത്തില്‍ എന്‍റെ നിസ്ക്കാരം എന്നെങ്കിലും ഒരു കാരണമാകരുത് എന്ന ചിന്തയില്‍ തല്‍ക്കാലം ആ പരിപാടി ഞാന്‍ നിര്‍ത്തി വച്ചു.

    പക്ഷെ, പി ജി ക്ക് പഠിക്കുന്ന സമയത്ത് ഹോസ്റ്റലില്‍ എന്‍റെ റൂം മേറ്റ്സ് ആയി വന്നത് വര്‍ഷങ്ങളോളം എന്‍റെ കൂടെ ഒന്നിച്ചു പഠിച്ച കമാലും റിയാസുമായിരുന്നു എന്ന കാരണം കൊണ്ട് ഇടക്കൊക്കെ ആ നിസ്ക്കാരം വീണ്ടും പതിവാക്കാന്‍ തുടങ്ങി.

    അങ്ങനെ ഇടക്കൊക്കെ നിസ്ക്കരിച്ചും, അമ്പലത്തില്‍ പോയും, ക്രിസ്ത്യന്‍ പള്ളിയില്‍ പോയും കാലം അങ്ങനെ പൊയ്പ്പോയി. അവസാനം പ്രവാസിയായി മാറിയതിനു ശേഷം ഒരിക്കല്‍ , ഒരു റമദാന്‍ കാലത്ത് നിസ്ക്കാരം എന്നെന്നേക്കുമായി എനിക്ക് നിര്‍ത്തേണ്ടി വന്നു. കാരണം മറ്റൊന്നുമായിരുന്നില്ല, നോമ്പ് തുറക്കല്‍ കഴിഞ്ഞ ശേഷം പള്ളിയില്‍ നിസ്ക്കരിക്കാന്‍ കയറിയ എന്നെ ചില മത വിശ്വാസികള്‍ ചോദ്യം ചെയ്തു. തെറ്റ് സമ്മതിച്ചു കൊണ്ട് ഞാന്‍ നിസ്ക്കാര പരിപാടികള്‍ എന്നെന്നേക്കുമായി മറന്നു. "

    സ്നേഹം അഥവാ പ്രേമം എന്നത് പലപ്പോഴും സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത് നായകനും നായികയും തമ്മിലെ പ്രണയം എന്ന നിലക്കാണ്. ഇവിടെ ഏറെ വ്യത്യസ്തമായി ഈ വിഷയത്തെ അവതരിപ്പിക്കുന്നു. മുന്ന അഥവാ ഷാഹിദ ആയി അസാധാരണ അഭിനയ മികവു കാണിക്കുന്ന മിടുക്കിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കരിഷ്മക്ക് വലുതായി ഒന്നും ഈ ചിത്രത്തിൽ ചെയ്യാനുണ്ടായിരുന്നില്ല. അത് പോലെ കാശ്മീർ-വാഗ അതിർത്തിയിലെ ഒക്കെ പ്രകൃതി മനോഹാരിത എത്ര ചിത്രീകരിച്ചിരിക്കുന്നു ഈ സിനിമയിൽ! ഒട്ടും അധിക പറ്റല്ലാത്ത മനോഹര ഗാനങ്ങളെ കുറിച്ച് പ്രവി പരാമർശിക്കാൻ വിട്ടു പോയി. അത് മാത്രമാണ് കാണുന്ന ഒരു അപാകത. ഇനിയും ഇത്തരം കാമ്പുള്ള വിലയിരുത്തൽ പ്രവി യിൽ നിന്നും പ്രതീക്ഷിക്കുന്നു. (സത്യത്തിൽ പ്രവിയെ പോലെ ഒത്തിരി ഒത്തിരി അടുപ്പമുള്ളവരുടെ ബ്ലോഗിൽ അഭിപ്രായം പറയാൻ മടിയാണ്. ഇത് പറയാതെ വയ്യ എന്ന് തോന്നിയതിനാൽ എഴുതിപോയതാണ്..)

    ReplyDelete
    Replies
    1. സിനിമ റിലീസ് ആയി രണ്ടു ദിവസത്തിനുള്ളിൽ കണ്ടിരുന്നെങ്കിലും റിവ്യൂ എഴുതാൻ സമയം കിട്ടിയിരുന്നില്ല ..എന്നാൽ അതേ കുറിച്ച് എഴുതാതിരിക്കാനും ആകില്ലായിരുന്നു ..കുറച്ചു എഴുതി വച്ച ശേഷം ബാക്കി സമയം കിട്ടും പോലെ എഴുതി ചേർത്തു കൊണ്ടിരുന്നു ...പിന്നെ അൻവർക്ക ഇതേ കുറിച്ച് എഫ് ബി യിൽ സൂചിപ്പിച്ചപ്പോഴാണ് സിനിമയെ കുറിച്ച് എഴുതി അവസാനിപ്പിക്കുന്നത് ...സിനിമയുടെ സാങ്കേതികതയിലേക്കും പാട്ടിലെക്കും cinematography യിലേക്കും കടന്നു ചെന്നില്ല എന്നത് സത്യമാണ് ..അതേ കുറിച്ച് എഴുതുന്ന സമയത്ത് ചിന്തിച്ചില്ല ..ചിന്ത മുഴുവൻ സിനിമയുടെ കഥയും അത് നൽകുന്ന സന്ദേശത്തിലുമായിരുന്നു .. അൻവർക്ക പറഞ്ഞത് കൊണ്ട് മാത്രം അതേ കുറിച്ച് നാല് വരി എഡിറ്റ്‌ ചെയ്ത് ചേർക്കുന്നുണ്ട് ..

      അസീം മിശ്രയുടെ cinematography എടുത്ത് പറയേണ്ട ഒരു മികവു തന്നെയാണ്. ആദ്യ പകുതി അവസാനിക്കുന്നിടത്ത് നിന്ന് ഒരു റോഡ്‌ മൂവി മൂഡിലേക്ക് സിനിമ പരിണാമപ്പെടുമ്പോഴും ക്യാമറയുടെ ഇടപെടലുകൾ സജീവമാക്കി മാറ്റുന്നു അദ്ദേഹം. പ്രിതത്തിന്റെ സംഗീതവും ജൂലിയസിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ ആസ്വാദനപൂർണ്ണത വേണ്ടോളം ഉറപ്പ് വരുത്തി . അദ്നാൻ സാമി പാടി അഭിനയിച്ച 'Bhar Do Jholi Meri..' എന്ന ഗാനം ഒരേ സമയം ആത്മീയതയേയും സിനിമയുടെ ആ സമയത്തെ ഇമോഷണൽ മൂഡിനെയും മുഴുവനായും ഉൾക്കൊണ്ട് കൊണ്ട് ചിത്രീകരിച്ചിട്ടുണ്ട് സംവിധായകൻ. അത് കൊണ്ട് തന്നെ ആ പാട്ട് ഇനിയെന്ന് കേട്ടാലും പ്രേക്ഷകന്റെ ഹൃദയമായിരിക്കും അതിന് താളം ചേർക്കുക.


      ഹൃദയം നിറഞ്ഞ നന്ദി അൻവർക്കാ ഈ വിശദമായ വായനക്കും അഭിപ്രായത്തിനും നിർദ്ദേശത്തിനും എല്ലാം ..

      Delete
    2. കരിഷ്മ അല്ല, കരീന അല്ലേ നായിക

      Delete
    3. Yes ... you are right ... അൻവർക്കാ ഇത് ശ്രദ്ധിക്കൂ .. വേഗം എഴുതിപ്പോയപ്പോൾ പറ്റിയതാകാം

      Delete
  5. Sssso I missed It only bcz of masilghan...unsahikable ghan movies made me kept away frm his movies

    ReplyDelete
    Replies
    1. കാണാതിരുന്നത് ..അതൊരു നഷ്ടമായി എന്നേ ഞാൻ പറയൂ ... must watch ..

      Delete
  6. ബജ്‌രംഗി ഭായിയെ സംബന്ധിച്ച താങ്കളുടെ നിരൂപണത്തെ മുന്‍നിര്‍ത്തി ഒരു കമന്റ് നേരത്തെ എഴുതിയിരുന്നു. സിനിമ കാണാനുള്ള അവസരം ഇപ്പോഴാണ്‌ ഒത്തുവന്നത്.

    ചലച്ചിത്രത്തിന്റെ ഔജ്ജ്വല്ല്യം മാത്രമല്ല താങ്കളുടെ സിനിമാനിരൂപണത്തിന്റെ പത്തരമാറ്റ് കൂടി അതിലൂടെ എനിക്ക് അനുഭവേദ്യമായപ്പോള്‍ രണ്ടുവരി കൂടി അതിനെസംബന്ധിച്ച് കുറിക്കാതിരിക്കുന്നത് നീതികേടാവുമന്ന് മനസ്സ് പറയുന്നു.

    വസ്തുനിഷ്ടമായ വിലയിരുത്തലിന്‌, അതിന്റെ സമഗ്രതയ്ക്ക് ഒരുക്കല്‍കൂടി നന്ദി അറിയിക്കട്ടെ.

    ഈ സിനിമ മാനസികവിശുദ്ധിയുടെ വിജയത്തെ സംബന്ധിച്ച വിളംബരമായി എനിക്കനുഭവപ്പെട്ടു. സത്യസന്ധതയുടെ അന്തിമവിജയവും അതിരുകളെ മായ്ച്ച് കളയുന്ന സ്നേഹത്തിന്റെ സര്‍വ്വാശ്ലേഷിതയും ഇത്രയും ഹൃദയാവര്‍ജ്ജകമായി സംവേദനം ചെയ്യുന്ന ചലച്ചിത്രരചനകള്‍ ഏറെയൊന്നും എന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല.

    അതിമഹത്തായ ഒരാശയത്തിന്റെ സമര്‍ഹമായ വിനിമയത്തിന്‌ സിനിമയെന്ന ജനകീയ മാധ്യത്തെ സഫലമായുപയോഗിച്ച് "ബജ്‌രംഗി ഭായ്ജാന്‍" ശില്‍പ്പികള്‍ ഉദാരമായ അനുമോദനം അര്‍ഹിക്കുന്നു.

    ReplyDelete
    Replies
    1. ഈ രണ്ടാം വരവിനും സിനിമയെ കുറിച്ച് വിശദമായ നിരീക്ഷണം പങ്കിട്ടതിനും പ്രത്യേക നന്ദി അറിയിക്കുന്നു .. ഇത്തരം സിനിമകൾ ഈ കാലഘട്ടത്തിന്റെ ആവശ്യകത കൂടിയാണ് .. കാത്തിരിക്കാം ഇനിയും ഇത്തരം സിനിമകൾക്കായി ..

      Delete
  7. ഉന്നത നിലവാരം പുലർത്തുന്ന ഒരു സിനിമ വായന എന്ന് തുടക്കത്തിൽത്തന്നെ പറയട്ടെ. ഈ സിനിമയെക്കുറിച്ച് ഇതിനകം പല ലേഖനങ്ങൾ വായിച്ചു കഴിഞ്ഞു. എന്നാൽ ഇത്ര ആഴത്തിലും വ്യാപ്തിയിലും സിനിമയുടെ വിവിധ തലങ്ങളെ പഠിച്ചെഴുതിയ ലേഖനം ആദ്യമായാണ് വായിക്കുന്നത്.

    ReplyDelete
    Replies
    1. Thank you Pradeepetta .. ഈ സിനിമ കാണാതെ പോകരുത് ..

      Delete
  8. വളരെ നല്ല വിവരണം

    ബജ്റംഗി ഭായ്ജാൻ എന്ന പേര് പോലും ചാന്ദ് നവാബുമായല്ലേ കടപ്പെട്ടിരിക്കുന്നത് ? ഇത് മനസ്സിലാക്കിയത് പോലും ഇത് വായിച്ചപ്പോഴാണ്.

    കൂടുതൽ സിനിമയെ കുറിച്ച എഴുതാൻ താങ്കൾക്ക് സമയം കിട്ടട്ടെ :-)

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി ..

      Delete