Sunday, April 5, 2015

NH 10 - സഞ്ചാര വീഥികളിൽ നമ്മൾ പേടിക്കേണ്ടതെന്ത് ?

പത്രമാധ്യമങ്ങളിലൂടെ പലപ്പോഴായി നമ്മൾ  കേട്ട് കൊണ്ടിരിക്കുന്ന ഒരു വാക്കാണ് അഭിമാനക്കൊല (Honor Killing). ചിലയിടങ്ങളിൽ ഇതിനെ ദുരഭിമാനക്കൊല എന്നും വിശേഷിപ്പിക്കുന്നു. അഭിമാനമായാലും ദുരഭിമാനമായാലും ഇതിൽ രണ്ടിലും പൊതുവായി നിറഞ്ഞു നിൽക്കുന്ന പദം കൊലപാതകത്തെ സൂചിപ്പിക്കുന്നതാണ്.  എന്താണ് ഈ അഭിമാനക്കൊല ? ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തിന്റെയോ സമുദായത്തിന്റെയോ കുടുംബത്തിന്റെയോ അഭിമാനക്ഷതത്തിന് കാരണമായ വ്യക്തിയെ അതാത് സമൂഹത്തിലെ / സമുദായത്തിലെ / കുടുംബത്തിലെ  ആളുകൾ ക്രൂരമായി കൊല ചെയ്യുന്നതിനെയാണ് അഭിമാനക്കൊല / ദുരഭിമാനക്കൊല എന്ന്   പറയുന്നത്.  കണക്കുകൾ പ്രകാരം വിവിധ  ഏഷ്യൻ പ്രദേശങ്ങളിലായി പ്രതിവർഷം 20,000 ത്തിലധികം സ്ത്രീകളാണ് ദുരഭിമാനക്കൊലക്ക് ഇരയാകുന്നത്. ഈ രീതിയിൽ  കൊല്ലപ്പെടുന്ന പുരുഷന്മാരുടെ എണ്ണം  താരതമ്യേന സ്ത്രീകളെ അപേക്ഷിച്ച് കുറവാണ്. 

സമൂഹത്തിൽ പടർന്നു കൊണ്ടിരിക്കുന്ന ഈ ഒരു ഭീകര വ്യവസ്ഥിതിയെ  ചില സിനിമകളിലെല്ലാം ചിത്രീകരിച്ചു കണ്ടിട്ടുണ്ട്. ഹബീബ് ഫൈസൽ സംവിധാനം ചെയ്ത് 2012 ൽ റിലീസായ Ishaqzaade യിൽ പ്രസ്തുത പ്രമേയം അവതരിപ്പിച്ചത് ചൌഹാൻ -ഖുറേഷി സമുദായങ്ങൾ തമ്മിലുള്ള വൈരാഗ്യ കഥയുടെ പശ്ചാത്തലത്തിലാണ്. വ്യത്യസ്ത സമുദായങ്ങളിൽ പെട്ട നായികയും നായകനും പരസ്പ്പരം പ്രണയിക്കുന്നത് അംഗീകരിക്കാനാകാതെ ഇരുവരെയും കൊന്നു തള്ളാൻ തീരുമാനിക്കുന്ന കുടുംബാംഗങ്ങളെ ആ സിനിമയിൽ നമുക്ക് കാണാൻ സാധിക്കും. സിനിമയിലെ കഥയ്ക്ക് സമാനമായ നിരവധി സംഭവങ്ങൾ ഇന്ത്യയിലുടനീളം നടക്കുന്നുണ്ട് എന്ന സൂചനകൾ കഥാവസാനം പ്രേക്ഷകരുമായി പങ്കു വക്കുന്നു എന്നതൊഴിച്ചാൽ ചർച്ച ചെയ്യപ്പെടേണ്ടിയിരുന്ന വിഷയം വേണ്ട വിധത്തിൽ ചർച്ച ചെയ്യാൻ Ishaqzaade ക്ക് സാധിച്ചോ എന്ന കാര്യത്തിൽ തർക്കങ്ങൾ ഉന്നയിക്കപ്പെടാം. എന്നാൽ NH 10 ലേക്ക് വരുമ്പോൾ സമാന വിഷയം യാഥാർത്ഥ്യ ബോധത്തോടെ ചർച്ച ചെയ്യാൻ പാകത്തിൽ തന്റെ സിനിമയിലൂടെ  അവതരിപ്പിച്ചു ഫലിപ്പിക്കാൻ  സംവിധായകനായ നവ്ദീപ് സിംഗിന് സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു വിധ തർക്കവുമില്ല. അത് കൊണ്ട് തന്നെ വെറുമൊരു ത്രില്ലർ റോഡ്‌ മൂവിയായി മാത്രം NH 10 വിലയിരുത്തുകപ്പെടുകയുമില്ല. 

ജാതി വ്യവസ്ഥയോളം സമൂഹത്തിൽ ഭീകരത സൃഷ്ടിക്കുന്ന മറ്റൊരു സംഗതിയുണ്ടോ എന്ന് ചിന്തിച്ചു പോകുന്ന തരത്തിലാണ് സുദീപ് ശർമ്മ  NH 10 ന്റെ സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്. ജാതി ചിന്ത മനുഷ്യനെ മനുഷ്യനല്ലാതാക്കുക തന്നെ ചെയ്യും എന്നതിന് ഉദാഹരണങ്ങളാണ് ഇന്ത്യയുടെ ഉൾഗ്രാമങ്ങളിൽ അരങ്ങേറുന്ന ദുരഭിമാനക്കൊലകൾ. അതിന്റെ ഭീകരത  സിനിമയിലെ ചില സീനുകളിലൂടെ  വ്യക്തമാക്കപ്പെടുമ്പോൾ  ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന ഗാന്ധിജിയുടെ  നിരീക്ഷണത്തെ നമ്മൾ ഏത് അർത്ഥത്തിൽ  ഉൾക്കൊള്ളണമായിരുന്നു  എന്ന ആശയക്കുഴപ്പത്തിൽ അകപ്പെട്ടു പോകുന്നുണ്ട്. നഗരത്തിൽ  പണക്കൊഴുപ്പിന്റെ  ദുഷിപ്പ്‌ എന്ന പോലെ ഗ്രാമങ്ങളിൽ കടുത്ത ജാതി വ്യവസ്ഥയാണ്  അരാഷ്ട്രീയതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നത്.  കോർപ്പറേറ്റ് നഗരത്തിലെ ജോലി തിരക്കുകൾക്കിടയിൽ വിവാഹ ജീവിതം ആസ്വദിക്കാനാകാതെ വീർപ്പു മുട്ടുന്ന   നായകന്റെയും നായികയുടെയും  വിവിധ അവസ്ഥകളിൽ തുടങ്ങി   ആൾക്കൂട്ടങ്ങളുടെ ഇടയിൽ പോലും  സുരക്ഷിതത്വം അനുഭവപ്പെടാത്ത സ്ത്രീയുടെ മാനസികാവസ്ഥകളടക്കം പലതും  ചുരുങ്ങിയ സീനുകളിലൂടെ സംവിധായകൻ കാണിച്ചു തരുന്നുണ്ട് നമുക്ക്. ജോലിയുടെ ഭാഗമായി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒറ്റക്ക് സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകളുടെ പ്രതിനിധിയായ മീര (അനുഷ്ക്ക ശർമ്മ) തന്റെ ബാഗിനുള്ളിൽ സദാ ഒരു റിവോൾവർ സൂക്ഷിച്ചു വക്കുന്ന സീൻ അത് വ്യക്തമാക്കുന്നതാണ്. പുറമേക്ക് എത്രയൊക്കെ ബോൾഡായ  സ്ത്രീയായാലും വേട്ട നായ്ക്കളാൽ ചുറ്റപ്പെടുമ്പോൾ അവൾ അലറുക തന്നെ വേണം  എന്നത് സ്ത്രീക്ക് പ്രകൃതി കൊടുത്ത ഒരു ക്ലീഷേ പ്രതികരണമാണ്. അതിവിടെയും തെറ്റിക്കപ്പെടുന്നില്ലെങ്കിലും   മനശക്തിയും വിവേക ബുദ്ധിയും  കൂടിയവൾ തന്നെയാണ് നായിക എന്ന് തെളിയിക്കുന്നതാണ് അനുഷ്ക്കയുടെ കഥാപാത്ര സവിശേഷതകൾ. 

നീതി നിയമ വ്യവസ്ഥകളുടെ കാവലാളുകൾ ആകേണ്ടവർ പോലും ജാതി ഭാഷയിൽ സംസാരിക്കുകയും ക്രിമിനലുകൾക്ക് അനുകൂലമായ  നിലപാട് എടുക്കുന്നതായും സിനിമ കാണിക്കുന്നുണ്ട്. ഭരണഘടനയും ജനാധിപത്യവുമെല്ലാം ഗുഡ്ഗാവിലെ അവസാനത്തെ മാൾ കാണുന്നിടം വരെയേയുള്ളൂ അതിനിപ്പുറമുള്ള  ഗ്രാമത്തിൽ  അതിനൊന്നും പ്രസകതിയില്ല, പകരം അവിടെ എല്ലാ  കാര്യങ്ങളും ജാതിയുടെ അടിസ്ഥാനത്തിൽ തന്നെയാണ് തീരുമാനിക്കുന്നത് എന്നൊക്കെ നീണ്ട ക്ലാസ് എടുത്ത് കൊണ്ട് സംസാരിക്കുന്ന പോലീസിനെ സിനിമയിൽ കാണാൻ സാധിക്കും. ജാതി ചിന്തയും വിഭാഗീയതയും  ഒരു പ്രദേശത്തെ എപ്രകാരം  വിഴുങ്ങി കിടക്കുന്നു എന്ന് നോക്കൂ. ഗ്രാമത്തിലായാലും നഗരത്തിലായാലും ഇത്തരം വ്യവസ്ഥിതികൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത്  ലോക രാഷ്ട്രങ്ങൾക്കിടയിൽ ഒരു  മികച്ച  ജനാധിപത്യ രാജ്യമെന്ന നിലയിൽ പ്രകീർത്തിക്കപ്പെടുന്ന ഇന്ത്യക്ക്  ലജ്ജിക്കാനും തലകുനിക്കാനുമുള്ള അവസരം മാത്രമേ നൽകുന്നുള്ളൂ  എന്ന് കൂടി നിരീക്ഷിക്കേണ്ടി വരും.  ഗ്രാമങ്ങളിലുള്ളവർ അത്ഭുതത്തോടെയും  അതിശയത്തോടെയും  നഗരത്തെ നോക്കി കാണുന്ന സമയത്ത് നഗര ജീവിതം മടുത്ത നഗരവാസികൾ ശാന്തിയും സമാധാനവും സ്വൈര്യവും തേടി ഗ്രാമങ്ങളിലേക്കാണ്  യാത്ര പോകുന്നത്. അത്തരം യാത്രകളിൽ  കണ്ടു പരിചയമില്ലാത്തതും കേട്ട് കേൾവിയില്ലാത്തതുമായ ക്രൂരതകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നാൽ, ജനാധിപത്യ രാജ്യത്താണല്ലോ നമ്മൾ ജീവിക്കുന്നത് എന്ന ധൈര്യത്തോടെ  അതിനെതിരെ പ്രതികരിക്കാൻ തുനിഞ്ഞാൽ,  നമ്മൾ തിരിച്ചറിയേണ്ടി വരുന്ന   അനേകം യാഥാർത്ഥ്യങ്ങളിൽ ചിലത് മാത്രമാണ്  NH 10 പങ്കു വക്കുന്നത്. ചിലത് മാത്രം. 

ആകെ മൊത്തം ടോട്ടൽ =  വെറുമൊരു  ത്രില്ലർ മൂവി എന്നതിലുപരി  ജനാധിപത്യ ഇന്ത്യയിലെ ഉൾഗ്രാമങ്ങളിൽ ഇന്നും നിലനിൽക്കുന്ന ജാതി വ്യവസ്ഥകളെയും അത് സൃഷ്ടിക്കുന്ന ഭീകരതയെയും തുറന്നു കാണിക്കുന്ന ഒരു സിനിമ എന്ന നിലയിൽ വിലയിരുത്തപ്പെടേണ്ട  സിനിമ കൂടിയാണ് NH 10.

*വിധി മാർക്ക്‌ = 7.5/10 

-pravin-