Sunday, December 22, 2013

Dhoom 3 - മുഴുവൻ മാർക്കും അമീർ ഖാന് സ്വന്തം

ആദിത്യ ചോപ്ര നിർമ്മിച്ച്  2004 ഇൽ സഞ്ജയ്‌ ഗധ് വി സംവിധാനം ചെയ്ത ധൂമിന് വേണ്ടി കഥ-തിരക്കഥ-സംഭാഷണ ചുമതല വഹിച്ചു കൊണ്ടായിരുന്നു സിനിമാ ലോകത്തേക്കുള്ള വിജയ്‌ കൃഷ്ണ ആചാര്യയുടെ  അരങ്ങേറ്റം. നിർമ്മാണത്തിനൊപ്പം  2006 ഇൽ, ധൂം രണ്ടാം ഭാഗത്തിന് വേണ്ടി ആദിത്യ ചോപ്ര കഥ കൂടി എഴുതിയപ്പോൾ ആ സിനിമക്ക് വേണ്ടി വിജയ്‌ കൃഷ്ണ തിരക്കഥയും സംഭാഷണവും ഒരുക്കുകയും, സഞ്ജയ്‌ ഗധ് വി തന്നെ സംവിധാനം ചെയ്യുകയും ചെയ്തു. എന്നാൽ ആദിത്യ ചോപ്രയുടെ നിർമ്മാണത്തിൽ എത്തുന്ന ധൂം മൂന്നാം ഭാഗത്തിൽ സഞ്ജയ്‌ ഗധ് വിയുടെ സാമീപ്യം ഒരിടത്തുമില്ല. ഇത്തവണ വിജയ്‌ കൃഷ്ണ ആചാര്യയാണ് സംവിധാന വേഷത്തിൽ എത്തുന്നത്. ഒരു വലിയ ഇടവേളക്ക് ശേഷം 2013 ഇൽ ധൂം മൂന്നാം ഭാഗം വരുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ വില്ലനാരാകും എന്നതായിരുന്നു ഏറെ ചർച്ച ചെയ്യപ്പെട്ട ചോദ്യം. അനിശ്ചിതത്ത്വങ്ങൾക്കൊടുവിൽ ധൂം 3 യിലെ വില്ലൻ വേഷം അമീർ ഖാന് വച്ചു നീട്ടി. ബോളിവുഡിലെ perfectionist എന്ന് വിളിപ്പേരുള്ള അമീർ തന്റെ ഈ സിനിമയും  പ്രേക്ഷകന് മറക്കാൻ പറ്റാത്തൊരു ദൃശ്യാനുഭവമായിരിക്കും എന്ന് പല തവണ പറയാതെ പറഞ്ഞു.  Tashaan സിനിമയ്ക്കു ശേഷം വിജയ്‌ കൃഷ്ണ സംവിധാനം ചെയ്യുന്ന ഒരു സിനിമ എന്ന ലേബലിൽ  ധൂം 3  അറിയപ്പെടുമോ ഇല്ലയോ എന്നത് ഒരു ചോദ്യം മാത്രമാണ്. അതിന് ഉത്തരം പറയേണ്ടത് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരാണ്.

ഒരു  ഒഴിയാ ബാധപോലെ ധൂം സീരീസിനെ പിന്തുടരുന്ന രണ്ടു പേരാണ് ACP ജയ് ദിക്ഷിതും (അഭിഷേക് ബച്ചൻ) അലിയും (ഉദയ് ചോപ്ര). ധൂം സിനിമകൾ ഇറങ്ങുന്ന സമയത്താണ് പലപ്പോഴും പ്രേക്ഷകർ ഇവരുടെ സ്ക്രീൻ  സാന്നിധ്യം ശരിയായ രീതിയിൽ അറിയുന്നത് പോലും. ജീവിതത്തിൽ ഇന്നേ വരെ ഏതെങ്കിലും ഒരു കള്ളനെയോ ക്രിമിനലിനെയൊ  നേർക്ക്‌ നേർ നിന്ന് ഇടിച്ചിടാനോ, കുറ്റക്കാരനാണ് എന്ന് കണ്ടെത്തി ഒരാളെ പോലും  തെളിവ് സഹിതം നിയമത്തിനു മുന്നിലെത്തിച്ചു കൊടുക്കാനോ  ACP  ജയ്‌ ദീക്ഷിത്തിന്  ഇത് വരേക്കും സാധിച്ചിട്ടില്ല എന്നിരിക്കെ വീണ്ടും വീണ്ടും സമാന കേസ് അന്വേഷണ ചുമതലകൾ എന്ത് കൊണ്ട് ജയ്‌ ദീക്ഷിതിനെ മാത്രം തേടിയെത്തുന്നു എന്നതിന് എത്ര ആലോചിച്ചാലും ഉത്തരം കിട്ടില്ല.  ACP ജയ്‌ ദീക്ഷിത്ത് ഈ വക കേസ് അന്വേഷണങ്ങളിൽ  മിടുക്കനാണ് എന്നൊരു നുണപ്രചാരം സ്വദേശത്തും വിദേശത്തും ഉണ്ടായിരുന്നിരിക്കാം എന്ന് അനുമാനിക്കാം. അത്ര മാത്രം.

ധൂം ആദ്യ രണ്ടു ഭാഗങ്ങളെ വച്ച് നോക്കുമ്പോൾ ധൂം 3 ഒട്ടുമേ ലോജിക്കില്ലാത്ത  സിനിമയാണ് എന്ന് വേണമെങ്കിൽ പറയാം . അല്ലെങ്കിലും ചില സിനിമകൾ കാണാൻ പോകുമ്പോൾ ലോജിക്കിന്റെ പുസ്തകങ്ങളെല്ലാം വീട്ടിൽ മടക്കി വച്ചേച്ചും വേണം പോകാൻ. എന്നാൽ മാത്രമേ ആസ്വാദനം സാധ്യമാകൂ. ഇവിടെ ധൂം 3 ഏതാണ്ട് ആ വഴിയിലൂടെയാണ് പ്രേക്ഷകനെ കൈ പിടിച്ചു കൊണ്ട് പോകുന്നത്. കഥയുടെ സഞ്ചാര വീഥിയിൽ പലപ്പോഴും വില്ലൻ പോലീസിനു മുന്നിൽ നിസ്സഹായനായി നിൽക്കുന്നുണ്ട്. പോലീസിനു എങ്ങിനെ വേണമെങ്കിലും വില്ലനെ വെടി വച്ചു വീഴ്ത്താവുന്ന ചില സാഹചര്യങ്ങൾ സ്ക്രീനിൽ തെളിയുമ്പോഴും സ്ക്രിപ്റ്റിൽ ഇല്ലാത്ത ഒരു കാര്യം തങ്ങളെന്തിനു ചെയ്യണം എന്ന മട്ടിൽ നിഷ്ക്രിയരായി നിൽക്കുന്ന പോലീസുകാർ സംവിധായകന്റെ പോരായ്മയെ സൂചിപ്പിക്കുന്നു.  വെടി വക്കാനുള്ള സ്വാതന്ത്ര്യം സംവിധായകൻ ജയ്‌ ദീക്ഷിത്തിനു മാത്രമാണ് കൊടുത്തിരിക്കുന്നത് എന്ന് തിരിച്ചറിയുമ്പോൾ പ്രേക്ഷകന്റെ ചിന്ത അസ്ഥാനത്താകുന്നു. ഇക്കാരണങ്ങളാൽ തന്നെ ഈ സീരീസിലുള്ള സിനിമകൾ കാണുമ്പോൾ ഇങ്ങിനെയുള്ള നിരവധി ചെറുതും വലുതുമായ സംഗതികളെ പ്രേക്ഷകൻ കണ്ടില്ലാന്നു നടിക്കുകയാണ് ഏറ്റവും ഉത്തമം. 

ധൂം സീരീസിലെ ആദ്യ രണ്ടു ഭാഗങ്ങളിലെ വില്ലന്മാർക്ക് മോഷണം എന്നത് ഒരു ജീവിത പ്രശ്നമാണ്. ഏതു വിധേനയും പണം ഉണ്ടാക്കണം എന്ന ആഗ്രഹവുമായി ജീവിക്കുന്നവരായിരുന്നു ധൂം ആദ്യ ഭാഗത്തിലെ കബീറും (ജോണ്‍ എബ്രഹാം) രണ്ടാം ഭാഗത്തിലെ ആര്യനും (ഹൃതിക് റോഷൻ). എന്നാൽ മൂന്നാം ഭാഗത്തിലെ വില്ലൻ ആ കാറ്റഗറിയിൽ പെടുന്നവനല്ല. പണം അയാൾക്ക്‌ വേണ്ട. ന്യായമായ പ്രതികാരം മാത്രമാണ് അയാളുടെ ഏക മാത്രമായ ലക്ഷ്യം. ധൂം ആദ്യ ഭാഗങ്ങളിൽ നിന്ന് ഈ സിനിമ ഏറെ മികവ് കാണിക്കുന്നത് പ്രേക്ഷകനെ ഇമോഷണലാക്കുന്ന വില്ലന്റെ (അമീർ ഖാൻ) കഥാപശ്ചാത്തലവും അമീർ  ഖാന്റെ അപാര പ്രകടന മേന്മയും കൊണ്ട് മാത്രമാണ്. ഒരു നടനെന്ന നിലയിൽ തനിക്കു കിട്ടിയ വേഷത്തെ എത്രത്തോളം മികവുറ്റതാക്കാൻ പറ്റുമോ അത്രത്തോളം മികച്ചതാക്കാൻ അമീറിന് സാധിച്ചിട്ടുണ്ട്. എന്നാൽ അഭിഷേക്, ഉദയ് ചോപ്ര എന്നിവർ അവിടെയും  പൂർണ പരാജിതരാണ്. കത്രീന കൈഫിന്റെ മേനി വഴക്കം സിനിമയിലെ ഗാന രംഗങ്ങളിൽ ഉപയോഗപ്പെടുത്താൻ സംവിധായകന് സാധിച്ചുവെങ്കിലും  ദേഹ പ്രദർശനത്തിൽ മാത്രം ഒതുങ്ങി അഭിനയിക്കാൻ വിധിക്കപ്പെട്ട നായികയായി കത്രീന സിനിമയിൽ തഴയപ്പെടുന്നു എന്നതാണ് സത്യം.

ആകെ മൊത്തം ടോട്ടൽ = അമീർ ഖാന്റെ  പ്രകടന നിലാവാരം കൊണ്ട് ധൂം 3 ഏറെ മികവ് പുലർത്തുന്നു. അത് കൊണ്ട് തന്നെ ഈ സിനിമ ഒരിക്കലും പ്രേക്ഷകനെ നിരാശപ്പെടുത്തില്ല. ഇനിയെപ്പോഴെങ്കിലും ഒരു ധൂം 4 വരുകയാണെങ്കിൽ അഭിഷേകും ഉദയും ആ സിനിമയിൽ ഉണ്ടാകരുതേ എന്ന് ആഗ്രഹിക്കുന്നു. 

* വിധി മാർക്ക്‌ = 5/10 
-pravin- 

Friday, December 13, 2013

ദി ലഞ്ച് ബോക്സ് - സ്നേഹത്തിന്‍റെ, കരുതലുകളുടെ, രുചി വിഭവങ്ങളുടെ ഒരു ചോറുപാത്രം.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ, ഗൗരി ഷിണ്ടേയുടെ ഇംഗ്ലീഷ് - വിംഗ്ലീഷിനു ശേഷം ബോളിവുഡിൽ ഇതാ മറ്റൊരു (നേർത്ത) സമാന സ്ത്രീപക്ഷ സിനിമ കൂടി - ദി ലഞ്ച് ബോക്സ്. ഷോർട്ട് ഫിലിം തിരക്കഥാ-സംവിധാന രംഗത്ത്‌ ചുരുങ്ങിയ കാലം കൊണ്ട് തന്‍റേതായ മികവു പ്രകടിപ്പിച്ച റിതേഷ് ബത്രയുടെ ആദ്യ കൊമേഴ്സ്യൽ സിനിമാ സംരഭമാണ് ദി ലഞ്ച് ബോക്സ്. The Morning Ritual, Gareeb Nawaz's Taxi, Café Regular Cairo എന്നിങ്ങനെ മൂന്നേ മൂന്നു ഷോർട്ട് ഫിലിമുകൾ മാത്രമാണ് സിനിമാ മേഖലയിലെ  റിതേഷിന്‍റെ പ്രവൃത്തി പരിചയമെങ്കിലും, 'ദി ലഞ്ച് ബോക്സ്' കാണുന്ന പ്രേക്ഷകന് അതൊരു കുറവായി തോന്നാത്ത വിധം വളരെ റിയലിസ്റ്റിക് ആയിത്തന്നെ ഈ സിനിമ ചെയ്യാൻ സാധിച്ചു എന്നുള്ളിടത്താണ് റിതേഷ് ബത്രയെന്ന സംവിധായകൻ പ്രേക്ഷകപ്രീതി നേടുന്നത്. 

ഭർത്താവിൽ നിന്നും വേണ്ട പരിഗണന ലഭിക്കാതെ, അടുക്കളയും വീട്ടു ജോലിയും മാത്രമായി ഒതുങ്ങി ജീവിക്കേണ്ടി വരുന്ന സാധാരണ വീട്ടമ്മയാണ് ഇള (നിമ്രത് കൌർ).  മകളെ സ്കൂളിലേക്ക് പറഞ്ഞയച്ചു കഴിഞ്ഞാൽ ഇളയുടെ അടുത്ത ജോലി ഭർത്താവിനു വേണ്ട ഉച്ച ഭക്ഷണം പാകം ചെയ്യുക എന്നതാണ്.  സ്വാദുള്ള വിഭവങ്ങൾ തയ്യാറാക്കിക്കൊടുത്താൽ ഭർത്താവിൽനിന്നുള്ള അവഗണന ഇല്ലാതാക്കാൻ കഴിയും എന്ന ബുദ്ധി ഇളക്ക് ഉപദേശിച്ചു കൊടുക്കുന്നത് തൊട്ടു മുകളിലത്തെ ഫ്ലാറ്റിൽ താമസിക്കുന്ന ആന്റിയാണ്. അതു പ്രകാരം ഇള പ്രത്യേക കരുതലോടു കൂടിയാണ് ഭർത്താവിനു വേണ്ട വിഭവങ്ങൾ പാകം ചെയ്യുക. പാകം ചെയ്ത രുചിയുള്ള വിഭവങ്ങൾ ഒന്നിന് മുകളിൽ ഒന്നായി അതാതു തട്ടുകളിൽ അടുക്കി വച്ച ശേഷം ലഞ്ച് ബോക്സ് 'ഡബ്ബാവാല'ക്ക് കൈമാറും. ഡബ്ബാവാലയാണ് ദൂരെ ഓഫീസിലുള്ള ഇളയുടെ ഭർത്താവിന് ഭക്ഷണം എത്തിച്ചുകൊടുക്കുക. വീട്ടിലെ അടുക്കളയിൽ നിന്നും പുറപ്പെടുന്ന ഇളയുടെ  ലഞ്ച് ബോക്സിന് ഒരുപാട് കൈകളിലൂടെ സഞ്ചരിച്ചു വേണം ഭർത്താവിന്‍റെ ഓഫീസിലെത്താൻ. വൈകിട്ട് ഭർത്താവ് വീട്ടിൽ എത്തുന്നതിനു മുൻപേ ലഞ്ച് ബോക്സ് ഡബ്ബാവാല തിരികെ എത്തിച്ചിരിക്കും. മടങ്ങിയെത്തുന്ന  ലഞ്ച് ബോക്സിലെ പാതി കഴിച്ച ഭക്ഷണം കാണുമ്പോൾ ഇളയുടെ മുഖം വാടും.  തന്‍റെ പാചകത്തെക്കുറിച്ച് ഭർത്താവിൽ നിന്ന് എന്തെങ്കിലും ഒരു അഭിപ്രായം കേട്ടിരുന്നെങ്കിൽ എന്നവൾ ആഗ്രഹിക്കുന്നതും വെറുതെയാണ്. കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാതെ അവരുടെ നിത്യജീവിതം അങ്ങനെ തുടരുന്നു.  

മുംബൈ പോലുള്ള തിരക്കേറിയ നഗരങ്ങളിലെ  അംബരചുംബികളായ ഫ്ലാറ്റ് സമുച്ചയങ്ങൾ ഒരു വിസ്മയ കാഴ്ചയാണ് പലർക്കും. ആ ഒരു വിസ്മയത്തിനും അപ്പുറം അത്തരം ഫ്ലാറ്റ് സമുച്ചയങ്ങളിലെ ജീവിതങ്ങളിലേക്ക് ക്യാമറ ഫോക്കസ് ചെയ്യാൻ ബോളിവുഡ് മുഖ്യധാരാ സിനിമാ പ്രവർത്തകരിൽ അധികമാരും ശ്രമിക്കാറില്ല. ഇനി അഥവാ ഉണ്ടെങ്കിൽത്തന്നെ, ബോളിവുഡിലെ ഒരു പൊതു പ്രവണത വച്ചു നോക്കുമ്പോൾ അത്തരം പ്രമേയ സിനിമകളിൽ നിറയേണ്ടത്‌ 'ഹാഷ് പോഷ്‌' ശൈലിയിൽ ജീവിക്കുന്ന ഒരുപിടി കഥാപാത്രങ്ങളുടെ ആഘോഷങ്ങളും നിറപ്പകിട്ടുകളും  ഗ്ലാമറുമാണ്. എന്നാൽ റിതേഷിന്‍റെ 'ദി ലഞ്ച് ബോക്സ്' അതിനൊരു അപവാദമായി മാറുകയാണ്. മധ്യവർത്തി കുടുംബങ്ങളുടെ ഫ്ലാറ്റ് ജീവിതം എന്നതിലുപരി രണ്ടുമുറി ഫ്ലാറ്റുകളിൽ മാത്രം തങ്ങളുടെ ലോകത്തെ ഒതുക്കി ജീവിക്കേണ്ടി വരുന്ന സ്ത്രീ ജീവിതങ്ങളെയാണ്‌ ദി ലഞ്ച് ബോക്സിൽ പ്രധാനമായും സംവിധായകൻ വരച്ചു കാണിക്കുന്നത്. ഒരു സമൂഹജീവി എന്ന നിലയിൽ പുരുഷനെപ്പോലെതന്നെ സ്ത്രീക്കും സമൂഹവുമായി സംവദിക്കേണ്ട, അല്ലെങ്കിൽ ഇടപഴകേണ്ട  ആവശ്യകതയുണ്ട് എന്ന പുരുഷന്‍റെ 'സ്ത്രീപക്ഷ' വാദം പലപ്പോഴും  പ്രസംഗപ്രഹസനങ്ങളിൽ മാത്രം ഒതുങ്ങുകയാണ് പതിവ്. സ്റ്റേജിൽക്കയറി നിന്ന് മൈക്കിലൂടെ ഘോരഘോരം വിളിച്ചോതുന്ന  ഇത്തരം (കപട) സ്ത്രീപക്ഷ വാദങ്ങൾക്ക് കിട്ടുന്ന കൈയടികൾക്ക് അപ്പുറം സാധാരണക്കാരന്‍റെ കുടുംബ ജീവിതത്തിൽ ഒരു സ്ത്രീക്ക് എത്ര ശതമാനം പ്രസക്തിയുണ്ട് എന്ന വലിയൊരു ചോദ്യം കൂടിയാണ് ഈ സിനിമ. 

മുംബൈയിലെ "ഡബ്ബാവാല"കൾ ലോകപ്രശസ്തരാണ്. അവരുടെ ജോലിയിൽ ഒരു പിഴവും സംഭവിക്കാറില്ല. പക്ഷേ, സിനിമയിലെ ഡബ്ബാവാലക്ക് പിഴവ് പറ്റുന്നുണ്ട്. അങ്ങനെയാണ്  ഇളയുടെ ലഞ്ച് ബോക്സ് വിലാസം മാറി തീർത്തും അപരിചിതനായ മറ്റൊരാളുടെ മുന്നിലേക്ക്‌ എത്തുന്നത്. സർക്കാർ ഓഫീസിലെ ഫയലുകൾക്കും കണക്കുകൾക്കും ഇടയിൽ തന്‍റെ ശേഷിക്കുന്ന ഔദ്യോഗിക ജീവിതകാലം തള്ളിനീക്കുന്ന സാജൻ ഫെർണാണ്ടസ് (ഇർഫാൻ ഖാൻ) എന്ന മധ്യവയസ്കനു മുന്നിലേക്ക്‌ ഇളയുടെ ലഞ്ച് ബോക്സ് വഴി തെറ്റിയെത്തുന്ന ആ നിമിഷം തൊട്ടാണ് സിനിമ സജീവമായി മുന്നേറുന്നത്.  

സിനിമയിലെ ഇളയുടെ സാമൂഹിക ഇടപെടലുകൾ എന്താണെന്ന് ചോദിച്ചാൽ അത് കേവലം രണ്ടു മൂന്നു കഥാപാത്രങ്ങളുമായി ഇള നടത്തുന്ന സംഭാഷണങ്ങൾ അല്ലെങ്കിൽ ആശയവിനിമയം മാത്രമാണെന്ന് പറയേണ്ടി വരും. ആ കൂട്ടത്തിലെ പ്രധാനിയാണ്‌ മുകളിലത്തെ ഫ്ലാറ്റിൽ താമസിക്കുന്ന, സിനിമയിൽ ഒരു സീനിൽ പോലും നേരിട്ട് പ്രത്യക്ഷപ്പെടാതെ ശബ്ദം കൊണ്ട് മാത്രം നമ്മുടെ മുന്നിലെത്തുന്ന ഇളയുടെ ആന്റി. ഭർത്താവും മകളും പോയി കഴിഞ്ഞാൽ വീട്ടു ജോലികളിൽ വ്യാപൃതയാകുന്ന ഇള, തന്‍റെ എല്ലാ പ്രശ്നങ്ങളും പങ്കുവെക്കുന്നത് ആ ആന്റിയോടാണ്. അടുക്കള ജനാലക്ക് സമീപം ചെന്നു നിന്ന് മേലോട്ട് നോക്കി "ആന്റീ .." എന്ന് നീട്ടി വിളിച്ചാൽ മാത്രം മതി ആന്റിയുടെ ശ്രദ്ധയും കരുതലും ഇളക്ക് കിട്ടാൻ. അതുകൊണ്ടുതന്നെ ആന്റിയുടെ മറുപടി ശബ്ദത്തിൽ അവൾ ഒരുപാട് ആശ്വാസം കാണുന്നുമുണ്ട്. അടുക്കള ഭാഗത്തുകൂടെ ഒരു കയറിൽ കെട്ടിത്തൂക്കിയിറക്കുന്ന കൂടയിൽ ആന്റി ഇളക്കായി എന്തെങ്കിലും കരുതി വച്ചിട്ടുണ്ടാകും. മിക്കപ്പോഴും സ്വാദുള്ള ഭക്ഷണം തന്നെയാകും അതിൽ ഉണ്ടായിരിക്കുക. ആ സ്വാദിന്‍റെ വിവിധ കൂട്ടുകൾ തന്നെയാണ് സിനിമയിലെ കഥാപാത്ര സംഭാഷണങ്ങളിലും പ്രകടമാകുന്നത്. ഭക്ഷണത്തിലെ എരിയും പുളിയും മധുരവും എന്ന പോലെ ജീവിതത്തിൽ  നാം അനുഭവിക്കുന്ന എല്ലാത്തിനും അതാതു സാഹചര്യങ്ങളിൽ അതിന്റേതായ സ്ഥാനം ഉണ്ട്. അത് നമ്മൾ രുചിച്ചേ മതിയാകൂ താനും.  

സാജൻ ഫെർണാണ്ടസിനു മുന്നിൽ അവിചാരിതമായി എത്തപ്പെടുന്ന ലഞ്ച് ബോക്സിനു ഒരു നിയോഗമുണ്ടായിരുന്നു. ജീവിതത്തിലെ അരുചികളുമായി പൊരുത്തപ്പെട്ടു പോയിരുന്ന സാജൻ ഫെർണാണ്ടസിന് ഇളയുടെ ലഞ്ച് ബോക്സിലെ വിഭവങ്ങൾ ഒരു പുത്തനുണർവ് നൽകുന്നത് ആ നിയോഗത്തിന്‍റെ ഭാഗമായിരിക്കാം. അന്നേ ദിവസം കാലിയായ ലഞ്ച് ബോക്സാണ് ഇളയുടെ അടുത്തേക്ക്‌ മടങ്ങുന്നത്. സ്വാദിഷ്ടമായ ഭക്ഷണം തന്നയച്ച ഉടമയോട്  ഒരു മറുപടിയെന്നോണം ലഞ്ച് ബോക്സിൽ സാജൻ എഴുതിയിടുന്ന ഒരു വരി കുറിപ്പ് ഇളയുടെ ജീവിതത്തിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നു. സാജൻ - ഇള ബന്ധത്തിന്‍റെ സംശുദ്ധിയെ വളരെ ഭംഗിയായി സിനിമയിൽ ആവിഷ്കരിക്കുന്നുണ്ട്. അവിഹിതത്തിലേക്ക് കൂപ്പുകുത്താവുന്ന പല സാഹചര്യങ്ങളും കഥയിലേക്ക്‌ വന്നു പോകുന്നുണ്ടെങ്കിലും സാജന്‍റെ നിർണായകമായ ചില ജീവിത നിരീക്ഷണങ്ങൾ സിനിമയെ മറ്റൊരു മനോഹരമായ തലത്തിലേക്ക് കൊണ്ടെത്തിക്കുന്നു. 

ഫ്ലാറ്റും തിരക്കുള്ള റോഡും ബസ് - ട്രെയിൻ യാത്രകളും  ഓഫീസ്മുറിയും കാന്റീനും മാത്രം പശ്ചാത്തലമാക്കിക്കൊണ്ട് കഥ പറയുമ്പോൾ പ്രേക്ഷകന് അനുഭവപ്പെടുമായിരുന്ന മുഷിവ്‌ തിരക്കഥയിലെ സൂക്ഷ്മതകൊണ്ടാണ് റിതേഷ്   ഇല്ലാതാക്കുന്നത്. വളരെ സരസമായി പ്രമേയം അവതരിപ്പിക്കപ്പെടുക കൂടി ചെയ്യുമ്പോൾ ലഞ്ച് ബോക്സിലെ വിഭവങ്ങളുടെ സ്വാദ് ഇരട്ടിക്കുന്നു. ഇർഫാൻ ഖാൻ, നവാസുദ്ദീന്‍ സിദ്ധീഖി എന്നിവരുടെ അഭിനയത്തികവിന്‍റെ ആകത്തുക കൂടിയാണ് പ്രേക്ഷകന് കിട്ടുന്ന ഒരു മണിക്കൂർ നാൽപ്പത്തി നാല് മിനുട്ട് ദൈർഘ്യമുള്ള ആസ്വാദനം എന്ന് പറയാതെ വയ്യ.  
-pravin- 
ഇ മഷി ഓണ്‍ ലൈന്‍ മാഗസിന്‍ ലക്കം 13 ഇല്‍ പ്രസിദ്ധീകരിച്ച സിനിമാ വിചാരം. 

Monday, December 2, 2013

Bullet Raja യുടെ ബുള്ളറ്റുകൾ ലക്ഷ്യം കണ്ടോ ?

സൈഫ് അലി ഖാൻ എന്ന നടനിൽ നിന്ന് അധികമായൊന്നും പ്രതീക്ഷിക്കാനില്ലായിരുന്നു. പക്ഷേ ഒരു സംവിധായകൻ, എഴുത്തുകാരൻ, നടൻ എന്നിങ്ങനെ എല്ലാ നിലയിലും തന്റെ സമീപ കാല സിനിമകളിലൂടെ മികവ് പ്രകടിപ്പിച്ചു കൊണ്ടിരുന്ന ടിഗ്മാൻഷു ധുലിയയിൽ നിന്ന് പ്രേക്ഷകന് പലതും പ്രതീക്ഷിക്കാൻ അവകാശമുണ്ടായിരുന്നു. പ്രത്യേകിച്ച് ടിഗ്മാൻഷൂവിന്റെ "Paan Singh Tomar" കണ്ടതിനു ശേഷം. ഇർഫാൻ ഖാന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച സിനിമ എന്ന പേരിൽ മാത്രമാണ് പൊതുവേ "Paan Singh Tomar" ന് ഖ്യാതിയുള്ളൂ. അതിനുമപ്പുറം ടിഗ്മാൻ ഷൂവിന്റെ രചനാ -സംവിധാന വൈഭവത്തിനൊന്നും വേണ്ട മാർക്കോ പരിഗണനയോ കിട്ടിയില്ലെന്ന് പറയാം. മികച്ച സിനിമക്കുള്ള ദേശീയ പുരസ്ക്കാരം  Paan Singh Tomar നേടിയപ്പോൾ പോലും ടിഗ്മാൻഷൂ പ്രേക്ഷക സമൂഹത്തിൽ അർഹിക്കുന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. അതിന്  പിന്നീടൊരു മാറ്റം വന്നത് അനുരാഗ് കഷ്യപിന്റെ Gangs of Wasseypur സിനിമയിലെ രമധീർ സിംഗ് എന്ന വേഷം ടിഗ്മാൻഷൂ ധുലിയ അനശ്വരമാക്കിയപ്പോഴാണ്. രമധീർ സിംഗ് ശ്രദ്ധിക്കപ്പെട്ടപ്പോൾ ടിഗ്മാൻഷൂ  ധുലിയയും ശ്രദ്ധിക്കപ്പെട്ടു. രമധീറിനെ ഗൂഗിൾ ചെയ്യുന്നവർക്കെല്ലാം ടിഗ്മാൻഷൂ ധുലിയയെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. അങ്ങിനെ അറിഞ്ഞോ അറിയാതെയോ ടിഗ്മാൻഷൂവിന്റെ "ബുള്ളറ്റ് രാജ" റിലീസിന് മുൻപേ തന്നെ പ്രേക്ഷക മനസ്സിൽ ചില  പ്രതീക്ഷകളെല്ലാം  സൃഷ്ടിച്ചു. 

യു.പിയുടെ  രാഷ്ട്രീയ -സാമൂഹികാന്തരീക്ഷം പശ്ചാത്തലമാക്കിയാണ് സിനിമ വികസിക്കുന്നത്. തൊഴിൽ തേടി കൊണ്ടിരുന്ന രാജാ മിശ്രക്കും (സൈഫ് അലി ഖാൻ), കൊറിയർ കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്നു രുദ്രനും  (ജിമ്മി ഷെർഗിൽ) അവിചാരിതമായ ചില സാഹചര്യങ്ങളാൽ സ്ഥലത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന് വേണ്ടി പല ഗുണ്ടായിസങ്ങളും കാണിക്കേണ്ടി വരുന്നു. നിലനിൽപ്പിന്റെ ഭാഗമെന്നോണം തുടങ്ങി വച്ച ഗുണ്ടായിസം പിന്നീട് അവരുടെ ജീവിത മാർഗമായി മാറുന്നു. ഇതിനിടക്ക്‌ നടക്കുന്ന  പ്രധാന സംഭവ വികാസങ്ങളും വെല്ലുവിളികളുമാണ് സിനിമ പറഞ്ഞു പോകുന്നത്. 

പ്രമേയപരമായി ബുള്ളറ്റ് രാജക്ക് പുതുതായി ഒന്നും പറയാനില്ലായിരുന്നു. കണ്ടു മറന്ന കഥാപാത്രങ്ങളും കഥാപരിസരവും തന്നെയാണ് സിനിമയിൽ പ്രതിപാദ്യ വിധേയമാകുന്നത് എങ്കിൽ കൂടി ഒരു കൊമേഴ്സ്യൽ സിനിമക്ക് വേണ്ട നിറക്കൂട്ടുകൾ ചേർക്കാൻ സംവിധായകൻ നന്നായി പരിശ്രമിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ സിനിമ പ്രേക്ഷകനെ പൂർണമായും കൈ വെടിയുന്നില്ല. അതേ സമയം സിനിമയിലെ സംഗീതം പ്രേക്ഷകനെ പൂർണമായും  നിരാശപ്പെടുത്തുന്നുമുണ്ട്. സൈഫ് അലി ഖാൻ തന്റെ പതിവിൽ നിന്നും ഏറെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്തെന്നു അവകാശപ്പെടുന്നില്ല. നീരജ് പാണ്ടേയുടെ "Special 26" ലെ റണ്‍വീർ സിംഗ് എന്ന കഥാപാത്രത്തിന് ശേഷം ജിമ്മി ഷെർഗിലിനു കിട്ടിയ ഒരു നല്ല കഥാപാത്രമാണ് ബുള്ളറ്റ് രാജയിലെ രുദ്ര. സിനിമയിലെ നായകൻ സൈഫ് അലി ഖാൻ ആണെങ്കിലും പ്രേക്ഷകരുടെ കൈയ്യടികളിൽ  ഒരു വലിയ പങ്ക് സിനിമയിലെ മറ്റു പലരും ഭാഗം വച്ച് കൊണ്ട് പോകുന്ന കാഴ്ചയാണ് സിനിമയിൽ പിന്നീട് കാണാൻ സാധിക്കുക. അതിൽ പ്രമുഖനായിരുന്നു സിനിമയുടെ അവസാന അരമണിക്കൂറിൽ രംഗ പ്രവേശനം ചെയ്ത വിദ്യുത് ജംവാലിന്റെ ഇൻസ്പെകടർ കഥാപാത്രം. കുറഞ്ഞ സീനുകളിലെ ആക്ഷൻ രംഗങ്ങൾ കൊണ്ടും മറ്റു stylish screen  appearance കൊണ്ടും  വിദ്യുത് പ്രേക്ഷകന്റെ മനം കവരുന്നുണ്ട്. (സോനാക്ഷി സിൻഹ  തന്റെ സൌന്ദര്യം കൊണ്ടും). 

സംഗതികൾ ഇങ്ങിനെയൊക്കെയാണ് എങ്കിലും സിനിമ എന്ന മാധ്യമം കൊണ്ട് സമൂഹത്തിലെ പല കൊള്ളരുതായ്മകളെയും വിമർശിക്കാൻ സാധിക്കും എന്ന് നല്ല പോലെ അറിയാവുന്ന ആളാണ്‌ ശ്രീ ടിഗ്മാൻഷൂ ധുലിയ. അക്കാരണം കൊണ്ട് തന്നെ  ഈ സിനിമ അദ്ദേഹം പ്രധാനമായും ഉപയോഗിച്ചത് രാഷ്ട്രീയക്കാരുടെ ആട്ടിൻ തോൽ പിച്ചി ചീന്താനാണ്. യു.പി രാഷ്ട്രീയത്തിന്റെ  പിന്നാമ്പുറ കഥകൾ "ബുള്ളറ്റ് രാജ"ക്ക്  വേണ്ടി അദ്ദേഹം നന്നായി ഗവേഷണം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. യു പി രാഷ്ട്രീയം സിനിമയിൽ പരാമർശ വിധേയമാക്കുന്ന അതേ സമയത്ത് തന്നെ ബംഗാൾ രാഷ്ട്രീയത്തെ അദ്ദേഹം ഹാസ്യാത്മകമായി വിമർശിക്കുന്നു. നായികയുടെ നാടായ കൊൽക്കത്തയിൽ നായകൻ എത്തുന്ന രംഗങ്ങളോട് അനുബന്ധിച്ചാണ് അത്തരം വിമർശനങ്ങൾക്ക്  ധുലിയ സിനിമയിൽ സ്പേസ് കണ്ടെത്തുന്നത്. Paan Singh Tomar നെ നായകനാക്കി സിനിമ ചെയ്ത ആളായിട്ട് കൂടി  ബണ്ടിറ്റുകളെയും അവരുടെ നിലപാടുകളെയും ഹാസ്യാത്മകായി പരാമർശിക്കാനും  പരിഹസിക്കാനും ടിഗ്മാൻ ഷൂ ധുലിയ മറന്നില്ല എന്നതും ശ്രദ്ധേയമാണ് സിനിമയിൽ. 

ആകെ മൊത്തം ടോട്ടൽ = വല്യ പ്രതീക്ഷകളൊന്നും ഇല്ലാതെ, ഒരു വട്ടം ചുമ്മാ കാണാൻ പറ്റുന്ന, പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു സാധാ കൊമേഴ്സ്യൽ സിനിമ. 

വിധി മാർക്ക്‌ = 4.5 /10 
-pravin-