Thursday, December 21, 2023

ആൽഫാ മെയിലുകളുടെ വന്യലോകം !!


സാമൂഹിക പ്രതിബദ്ധതയും, പൊളിറ്റിക്കൽ കറക്ട്നെസ്സും, മാനുഷിക മൂല്യങ്ങളുമൊക്കെ നിറഞ്ഞു നിൽക്കുന്ന സിനിമകളെ കാണൂ എന്ന് ശപഥം ചെയ്തിട്ടുള്ള 'ആസ്വാദകർ' ഒരു കാരണവശാലും 'Animal' കാണരുത്.

'Animal' എന്ന ടൈറ്റിലും, അതിന്റെ ട്രൈലറുമൊക്കെ കണ്ട ശേഷം ത്യാഗമനോഭാവവും ക്ഷമാശീലനും സത്ഗുണ സ്വഭാവ സമ്പന്നനുമായ നന്മയുള്ള ഏതോ ഉണ്ണിയുടെ കഥയാണ് സിനിമയിൽ പറയാൻ പോകുന്നത് എന്നു കരുതിയ നിഷ്‌കളങ്കരായ ആസ്വാദകരോട് ഒന്നും പറയാനില്ല.

സന്ദീപ് റെഡ്ഢി യൂണിവേഴ്സിൽ പെടുന്ന ഒരു ടോക്സിക് പടം തന്നെയാണ് 'അനിമൽ' എന്ന പൂർണ്ണ ബോധ്യത്തോടെയാണ് സിനിമ കണ്ടു തുടങ്ങിയത്. പടം എഴുതി കാണിച്ച് പത്തു പതിനഞ്ചു മിനുട്ടുകൾ പിന്നിടുമ്പോഴേക്കും ബൽബീർ സിംഗിന്റെ വീട്ടിനുള്ളിലെ സ്ഥിതിഗതികളുമായി കണക്റ്റായി.

ഇത്തരം കഥാപാരിസരങ്ങൾ പല സിനിമകളിലും കണ്ടു മറന്നതെങ്കിലും വയലൻസും ഇമോഷൻസും കൂട്ടിയിണക്കി കൊണ്ട് കഥ പറഞ്ഞവതരിപ്പിക്കുന്ന ശൈലി 'അനിമലി'നെ വ്യത്യസ്തമാക്കുന്നു. തുടക്കം മുതൽ ഒടുക്കം വരെയുള്ള രൺബീർ ഷോ തന്നെയാണ് അനിമലിന്റെ ഹൈലൈറ്റ്.
ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞ ശേഷം Sadly this is Men's world എന്നൊക്കെ പറഞ്ഞു വയ്ക്കുന്ന നായകനോട് വിയോജിക്കുമ്പോഴും അയാൾ പുലർത്തുന്ന ചിന്താഗതികളോട് ഒട്ടും സമരസപ്പെടാതിരിക്കുമ്പോഴും ആ കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.

ആൽഫാ മെയിലിന്റെ ലോകത്ത് വിരാചിക്കുന്ന ഒരു പിരാന്തൻ കഥാപാത്രത്തിന്റെ വിവിധ പ്രായത്തിലുള്ള ഗെറ്റപ്പുകളിലെല്ലാം രൺബീർ കപൂർ അഴിഞ്ഞാടി എന്ന് തന്നെ പറയാം. രൺബീറിന്റെ കരിയർ ബെസ്റ്റ് പടങ്ങളിൽ എന്നും 'അനിമൽ' ഉണ്ടാകുക തന്നെ ചെയ്യും.

നായകന്റെ പിരാന്തിനൊത്ത നായികാ കഥാപാത്രത്തിൽ രശ്മികയും നന്നായി തോന്നി. 'അർജ്ജുൻ റെഡ്ഢി'യിലെ നിസ്സംഗയായ നായികാ സങ്കൽപ്പത്തിൽ നിന്ന് മാറി ഭർത്താവിനെ മർദ്ദിക്കാനും റോസ്റ്റ് ചെയ്യാനുമൊക്കെ പവറുള്ള നായികാ കഥാപാത്രമാണ് 'അനിമലി'ലെ ഗീതാഞ്ജലി.

അനിൽ കപൂർ -രൺബീർ കപൂർ ടീമിന്റെ അച്ഛൻ-മകൻ ബന്ധത്തിലെ അടുപ്പവും അകൽച്ചയും കലഹവുമെല്ലാം സിനിമയുടെ വയലൻസ് മൂഡിനെ ഒരു ഫാമിലി ഡ്രാമയുടെ മൂഡിലേക്ക് മാറ്റുന്നുണ്ട് പല ഘട്ടത്തിലും.

ബോബി ഡിയോളിന്റെ കഥാപാത്രത്തിന് ഒരൊറ്റ ഡയലോഗ് പോലും ഇല്ലാതിരുന്നിട്ടും പുള്ളി കിട്ടിയ വേഷം ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട് . മൂന്നര മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള സിനിമയിൽ കുറച്ചു കൂടി സ്‌പേസ് ആ കഥാപാത്രത്തിന് കൊടുക്കാതെ പോയതിൽ നിരാശയുണ്ട്.


ബാക്ഗ്രൗണ്ട് സ്‌കോറും പാട്ടുകളുമൊക്കെ ഈ സിനിമക്ക് ഉണ്ടാക്കി കൊടുക്കുന്ന മൂഡുകൾ പലതാണ്. ബോബി ഡിയോളിന്റെ ഇൻട്രോ സീനിലുള്ള ഇറാനി പാട്ട് 'ജമാൽ ജമാലു..', അത് പോലെ മഴു വെട്ട് ഫൈറ്റ് സീനിനൊപ്പം പാടുന്ന പഞ്ചാബി പാട്ടുമൊക്കെ വറൈറ്റി ആയി. 'പാപ്പാ മേരി ജാൻ..' പാട്ടിന്റെ ഇൻസ്‌ട്രുമെന്റെഷനും ഇമോഷനുമൊക്കെ എടുത്ത് പറയേണ്ട മറ്റൊന്നാണ്.

ആകെ മൊത്തം ടോട്ടൽ = എന്തിന്റെയൊക്കെ പേരിൽ വിമർശിക്കപ്പെട്ടാലും ഒരു സിനിമ എന്ന നിലക്ക് തിയേറ്റർ കാഴ്ചയിൽ എന്നിലെ ആസ്വാദകനെ 'അനിമൽ' തൃപ്‍തിപ്പെടുത്തി.

*വിധി മാർക്ക് = 7/10

-pravin-

Tuesday, December 19, 2023

മൂന്നാം വരവിലും ആവേശമുണർത്തുന്ന 'ടൈഗർ' !!


























2012 ൽ 'ഏക് ഥാ ടൈഗർ' കാണുമ്പോൾ അത് YRF Spy Universe ലേക്കുള്ള ഒരു തുടക്കമാകുമെന്നൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. 2017 ൽ 'ടൈഗർ സിന്ദാ ഹേ', 2019 ൽ 'വാർ', 2023 ൽ 'പഠാൻ' കൂടി വന്നതോടെ യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ് വിപുലീകരിക്കപ്പെട്ടു.

ബോളിവുഡ് സിനിമകൾ ബോക്സോഫീസിൽ നിരന്തരം തകർന്നടിഞ്ഞു കൊണ്ടിരിക്കുന്ന കാലത്ത് 'പഠാൻ' നൽകിയ വിജയം ചെറുതായിരുന്നില്ല.

വലിയ ഇടവേളക്ക് ശേഷം ഷാരൂഖ് - സൽമാൻ ഖാന്മാരെ ഒന്നിച്ചു സ്‌ക്രീനിൽ കൊണ്ട് വന്ന സിനിമ എന്നതിനപ്പുറത്തേക്ക് ബോളിവുഡിൽ ഇത്തരം ക്രോസ്സ് ഓവർ സിനിമകളുടെ വിപണന വിജയ സാധ്യതകൾ ബോധ്യപ്പെടുത്താൻ 'പഠാന്' സാധിച്ചു. 'ടൈഗർ 3' അതിന്റെ തുടർച്ചയാണ്.

99 ലെ ലണ്ടനിൽ വച്ചുള്ള സോയയുടെ ഇത് വരെ പറയാതെ പോയ ഫ്ലാഷ് ബാക്ക് സീനിൽ തുടങ്ങി ആസ്ട്രിയ, റഷ്യ, തുർക്കി, വിയന്ന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളെ കഥാ ഭൂമികയാക്കി മാറ്റി കൊണ്ടാണ് 'ടൈഗർ 3' സ്‌ക്രീൻ കാഴ്ചകളിലൂടെ സംഭവ ബഹുലമാകുന്നത്.

സ്ഥിരം ഇന്ത്യാ-പാക്സിതാൻ ശത്രുതാ കഥകളിൽ നിന്നൊക്കെ മാറി രണ്ടു രാജ്യങ്ങളും പരസ്പ്പരം സമാധാനവും സൗഹൃദവും ആഗ്രഹിക്കുന്നവരായി ചിത്രീകരിക്കപ്പെടുന്നുണ്ട് സിനിമയിൽ. RAW ആയാലും ISI ആയാലും അവരവരുടെ രാജ്യത്തിനു വേണ്ടി ജോലി ചെയ്യുന്നു എന്നതിനപ്പുറം ഉള്ളിൽ ശത്രു രാജ്യമെന്ന വൈരം സൂക്ഷിക്കുന്നില്ല.


പാക്സിതാൻ ഭരണകൂടത്തെ ജനാധിപത്യത്തിന്റെ വക്താവാക്കി ചിത്രീകരിച്ചതും ഇന്ത്യയുമായി സഹകരിച്ചു പോകാനുള്ള അവരുടെ നിലപാടിനെ ഹൈലൈറ്റ് ചെയ്തതുമൊക്കെ വെറുപ്പിന്റെ പ്രചാരകർക്കുള്ള മറുപടി കൂടിയായി മാറുന്നു.

'പഠാനി'ൽ Ex -RAW ഏജന്റായ ജിമ്മിനെ വില്ലനാക്കി കൊണ്ട് വന്നതിന് സമാനമായി ഇവിടെ Ex-ISI ഏജന്റായ ആതിഷ് റഹ്മാനെയാണ് വില്ലനാക്കിയിരിക്കുന്നത്.

ജിമ്മിനെ ജോൺ എബ്രഹാം ഗംഭീരമാക്കിയ പോലെ തന്നെ ഇമ്രാൻ ഹാഷ്മിയും തനിക്ക് കിട്ടിയ വില്ലൻ വേഷത്തെ വളരെ കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.

സൽമാൻ ഖാൻ- കത്രീന കൈഫ് ആക്ഷൻ കോംബോ സീനുകളൊക്കെ ഹൈ വോൾട്ടിൽ തന്നെ സ്‌ക്രീനിൽ കാണാൻ സാധിക്കും. ആക്ഷൻ സീനുകളിൽ കത്രീന ഗംഭീരമായിരുന്നു. പ്രത്യേകിച്ച് ആ ടവൽ ഫൈറ്റ് സീനൊക്കെ ടൈഗർ 3 യിലെ ആക്ഷൻ ഹൈലൈറ്റ് തന്നെയാണ് എന്ന് പറയാം.

രേവതിയുടെ RAW ചീഫ് വേഷവും, സിമ്രാന്റെ പാകിസ്താൻ PM വേഷവുമൊക്കെ കൂട്ടത്തിൽ നന്നായി തോന്നി.

ടൈഗർ -പഠാൻ ക്രോസ് ഓവർ സീനുകളിലെ കെമിസ്ട്രിയിൽ ആക്ഷനൊപ്പം കോമഡിയും അവരുടെ ഫ്രണ്ട്ഷിപ്പുമൊക്കെ തിളങ്ങി നിന്നു.

എൻഡ് ക്രെഡിറ്റ് എഴുതി കാണിക്കുമ്പോഴേക്കും പടം കഴിഞ്ഞെന്ന് കരുതി എണീറ്റ് പോയവർക്ക് വൻ നഷ്ടം. YRF സ്പൈ യൂണിവേഴ്സിന്റെ അടുത്ത പടം War 2 ലേക്കുള്ള പാലമിട്ട് കൊണ്ട് ടൈൽ എൻഡിൽ മേജർ കബീറായി ഹൃതിക്കിന്റെ മിന്നാട്ടം.

Waiting For WAR 2 !!!

ആകെ മൊത്തം ടോട്ടൽ = കഥയിലെ പുതുമയും അവതരണത്തിലെ ലോജിക്കുമൊന്നും നോക്കാതെ ആദ്യാവസാനം വരെ തിയേറ്റർ എക്സ്പീരിയൻസിൽ കാണാവുന്ന പടമാണ് ടൈഗർ 3. അതിനപ്പുറം ഒന്നും പ്രതീക്ഷിച്ചു കൊണ്ട് കാണാതിരിക്കുക.

*വിധി മാർക്ക് = 7/10 

-pravin-

Friday, December 8, 2023

ക്ലാസ്-മാസുകൾക്കപ്പുറം രാഷ്ട്രീയം സംസാരിക്കുന്ന സിനിമ !!


കാർത്തിക് സുബ്ബരാജിന്റ 'ഇരൈവി' യിൽ സ്വന്തം സിനിമയെ കുറിച്ച് വാചാലനായി കൊണ്ടിരിക്കുന്ന ഒരു നവാഗത സംവിധായകനോട് എസ്.ജെ സൂര്യയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട് - "നമ്മ പടം താ പേസണം..നമ്മ പേസക്കൂടാത്..". ആ ഡയലോഗ് സത്യത്തിൽ കാർത്തിക് സുബ്ബരാജിന്റെ നിലപാടാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന സിനിമയാണ് 'ജിഗർതാണ്ട ഡബിൾ എക്സ്'.

ഒരു കഥ പറയുമ്പോൾ ആ കഥ എങ്ങിനെ പറയുന്നു അത് എന്ത് പറഞ്ഞു വക്കുന്നു എന്നതിനാണ് പ്രസക്തി.

2014 ൽ അസാൾട് സേതു- കാർത്തിക് സുബ്രമണി കഥാപാത്രങ്ങളെ വച്ച് കൊണ്ട് പറഞ്ഞ അതേ കഥയെ 2023 ൽ സീസർ-റേ ദാസന്മാർക്ക് വേണ്ടി മാറ്റി എഴുതിയതോടൊപ്പം ആദ്യ പതിപ്പിനെ മറി കടക്കും വിധം ഗംഭീരമാക്കി പറഞ്ഞവതരിപ്പിക്കാൻ കാർത്തിക് സുബ്ബരാജിന് സാധിച്ചു.

സിനിമയെ ഒരു ആയുധമായി പ്രമേയവത്ക്കരിക്കുന്നതിനൊപ്പം ആ ആയുധത്തെ എങ്ങിനെ അർത്ഥവത്തായി പ്രയോഗവത്ക്കരിക്കാം എന്ന് കൂടി ബോധ്യപ്പെടുത്തുന്ന മേക്കിങ് തന്നെയാണ് 'ജിഗർതാണ്ട ഡബിൾ എക്‌സി'നെ മികവുറ്റതാക്കുന്നത്.

SJ സൂര്യ -ലോറൻസ് കഥാപാത്ര പ്രകടനങ്ങളാണ് മറ്റൊരു ഹൈലൈറ്റ്. ഏത് കഥാപാത്രത്തിൽ വന്നാലും ആടി തിമിർക്കുന്ന SJ സൂര്യയുടെ പ്രകടനത്തേക്കാൾ ഒന്ന് രണ്ടു പടി മുകളിൽ നിൽക്കുന്നുണ്ട് ലോറൻസ്. സീസറിനെ ആ ലെവലിൽ അതിശയകരമായി പകർന്നാടാൻ ലോറൻസിന് സാധിച്ചു. ലോറൻസിന്റെ കരിയറിൽ സീസർ ഒരു തുടക്കമാവുക തന്നെ ചെയ്യും.

നിമിഷ സജയന്റെ മലൈയരശി, നവീൻ ചന്ദ്രയുടെ വില്ലൻ പോലീസ് വേഷമൊക്കെ നന്നായിരുന്നു. ശേട്ടാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിധു, സിഎം വേഷത്തിൽ എത്തിയ കപില എന്നിവരുടെ പ്രകടനങ്ങളും കൂട്ടത്തിൽ ശ്രദ്ധേയമായി.

ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തിന് സ്‌പേസ് ഉണ്ടെങ്കിലും സ്വന്തം ശബ്ദത്തിലെ ഡബ്ബ് അത്ര നന്നായി അനുഭവപ്പെട്ടില്ല.

കാടും മലയും ആനകളുമൊക്കെ ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ തന്നെയാണ്. അവർക്ക് ഡയലോഗ് ഇല്ലെങ്കിലും അവരും നമ്മളോട് സംസാരിക്കുന്നുണ്ട്. ആനകളെ വച്ചുള്ള സീനുകളൊക്കെ മനോഹരമായി തന്നെ ചെയ്തിട്ടുണ്ട് സിനിമയിൽ.

തിരുവിന്റെ ഛായാഗ്രഹണവും സന്തോഷ് നാരായണന്റെ സംഗീതവുമൊക്കെ കൂടി ജിഗർതാണ്ടക്ക് കൊടുക്കുന്ന മൂഡ് എടുത്തു പറയേണ്ടതാണ്. ക്ലൈമാക്സ് സീനുകളിലേക്കെല്ലാം എത്തുമ്പോൾ നമ്മുടെ കണ്ണ് നിറക്കുന്ന അനുഭവമാക്കി ജിഗർതാണ്ടയെ മാറ്റുന്നതിൽ അവർക്കുള്ള പങ്കു വലുതാണ്. അതിനൊപ്പം നമ്മുടെ മനസ്സിൽ സിനിമ എന്ന കലയെ സകല ആദരവും നൽകി പ്രതിഷ്ഠിക്കുന്നു കാർത്തിക് സുബ്ബരാജ്.

ഭരണകൂടത്തെ ചോദ്യം ചെയ്യാൻ കെൽപ്പുള്ള ജനതയെ സൃഷ്ടിച്ചെടുക്കാൻ സിനിമയെന്ന കലക്ക് സാധിക്കുമെന്ന ഓർമ്മപ്പെടുത്തലോടെയാണ് കാർത്തിക് സുബ്ബരാജിന്റെ 'ജിഗർതാണ്ട ഡബിൾ എക്സ്' അവസാനിക്കുന്നത്.

ആകെ മൊത്തം ടോട്ടൽ = തിയേറ്റർ എക്സ്പീരിയൻസിൽ തന്നെ കാണേണ്ട പടം. 

*വിധി മാർക്ക് = 8/10 

©bhadran praveen sekhar