'ചാപ്റ്റെഴ്സ്' നു ശേഷം സുനിൽ ഇബ്രാഹിം രചനയും സംവിധാനവും വഹിച്ച സിനിമയാണ് അരികിൽ ഒരാൾ. ഇന്ദ്രജിത്തും, നിവിൻ പോളിയും, രമ്യാ നമ്പീശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമ വളരെ വൈകിയാണ് കാണാൻ സാധിച്ചത്. പ്രമേയപരമായി ഏറെ പുതുമയുള്ള ഒരു സിനിമയാണ് അരികിൽ ഒരാൾ എന്ന് നിസ്സംശയം പറയാം. എന്നിട്ടും ആളുകൾക്ക് എന്ത് കൊണ്ടോ ഈ സിനിമ വേണ്ട പോലെ ബോധിച്ചില്ല എന്നറിയുമ്പോൾ വിഷമമുണ്ട്. ഒരു പക്ഷേ ഈ സിനിമക്കായി തിരഞ്ഞെടുത്ത പ്രമേയത്തിന്റെ കട്ടിയും അവതരണത്തിലെ വേറിട്ട രീതികളും, സഡൻ ബ്രേക്കിട്ട പോലെ പെട്ടെന്ന് വന്ന ക്ലൈമാക്സും തന്നെയായിരിക്കാം അതിന്റെ പ്രധാന കാരണങ്ങൾ.
ബാഗ്ലൂരിൽ നിന്ന് സ്ഥലം മാറ്റം കിട്ടി കൊണ്ട് കൊച്ചിയിലെത്തുന്ന ക്രിയേറ്റീവ് ആഡ് ഡയറക്ടറായ സിദ്ധാർഥ് (ഇന്ദ്രജിത്ത്) കൊച്ചിയിലെ തന്റെ ഏക സുഹൃത്തായ വീണയെ (രമ്യാ നമ്പീശൻ ) കണ്ടുമുട്ടുന്നു. വീണയുടെ സുഹൃത്തായ ഇച്ഛയെ (നിവിൻ പോളി) സിദ്ധാർഥ് അവിടെ വച്ചാണ് പരിചയപ്പെടുന്നത്. പുതിയ താമസ സ്ഥലം ശരിയാകുന്നത് വരെ തൽക്കാലം ഇച്ഛയുടെ കൂടെ താമസിക്കാൻ സിദ്ധാർഥ് നിർബന്ധിതനാകുന്നു. പിന്നീട് ഇച്ഛയുടെ കൂടെയുള്ള താമസം സിദ്ധാർഥിന്റെ ജീവിതത്തിലെ ഒരു വേറിട്ട അധ്യായമായി മാറുകയാണ്. ഇച്ഛയിൽ അസാധാരണമായ, അമാനുഷികമായ പല മാറ്റങ്ങളും കണ്ടു തുടങ്ങുന്ന സിദ്ധാർഥ് അക്കാര്യം വീണയുമായി പങ്കു വക്കുന്നു. ഒരേ സമയത്ത് രണ്ടു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാനുള്ള മനുഷ്യരുടെ കഴിവിനെ കുറിച്ച് ശാസ്ത്രം പറയുന്ന വിവരങ്ങള്‍ സിദ്ധാര്‍ഥ് അന്വേഷിച്ച് അറിയുന്നു. ഇച്ഛയുടെ കാര്യത്തിൽ അത് വരെ അങ്ങിനെ യാതൊരു അസാധാരണത്വവും തോന്നാതിരുന്ന വീണക്ക് പോലും സിദ്ധാർഥ് പറയുന്നത് ശരിയാണെന്ന് പിന്നീട് ബോധ്യപ്പെടുന്നു. തുടർന്നങ്ങോട്ട് ഇച്ഛയെ കുറിച്ച് വീണയും സിദ്ധാർഥും നടത്തുന്ന അന്വേഷണമാണ് സിനിമയെ ത്രില്ലിംഗ് ആക്കുന്നത്.
സുനിലിന്റെ ആദ്യ സിനിമയായ ചാപ്റ്റേഴ്സിനെ വച്ച് നോക്കുമ്പോൾ പ്രമേയപരമായി ഈ സിനിമ ഏറെ ഉയരങ്ങളിൽ നിൽക്കുന്ന ഒന്നാണ്. എന്നിട്ടും എന്ത് കൊണ്ടോ ചിലയിടങ്ങളിൽ സിനിമ ലാഗ് ചെയ്യുന്നുണ്ട്. സിനിമയായാലും കഥയായാലും തുടക്കത്തിലെ ഒരൊറ്റ സ്പാർക്ക് മതി ആസ്വാദകനെ പിടിച്ചിരുത്താൻ. ആ തലത്തിൽ നോക്കുമ്പോൾ സിനിമ പ്രേക്ഷകന് വേണ്ട സ്പാർക്ക് തുടക്കത്തിൽ കൊടുക്കുന്നില്ല. പ്രത്യേകിച്ച് സിനിമയുടെ ആദ്യ ഇരുപതു മിനിറ്റുകൾ സിനിമ വളരെ വിരസമായ സീനുകളിൽ കൂടി പ്രത്യേകിച്ച് ഒന്നും പറയാനില്ലാതെയാണ് കടന്നു പോകുന്നത്. ഒരു പക്ഷേ ഒരു സംവിധായകന്റെ കണ്ണിൽ കൂടി നോക്കി കാണുമ്പോൾ സുനിൽ ഇബ്രാഹിം ശരിയായ നിലപാട് തന്നെയായിരിക്കാം ആദ്യ ഇരുപതു മിനുട്ടുകളിൽ സ്വീകരിച്ചു കാണുക. എന്നിരുന്നാലും മേൽപ്പറഞ്ഞ കാരണം കൊണ്ട് പല പ്രേക്ഷകരും ഈ സിനിമയെ നിസ്സാരമായി, യാതൊരു ഗൗരവബോധവുമില്ലാതെ, അലസമായാണ് കാണാൻ തുനിഞ്ഞതെന്നാണ് എനിക്ക് മനസിലാകുന്നത്. അത് കൊണ്ട് തന്നെ സിനിമ ഗൌരവ ഭാഷയിൽ അതിന്റെ പ്രമേയം പറഞ്ഞു തുടങ്ങുന്ന സമയത്ത് പ്രേക്ഷകന് തന്റെ യഥാർത്ഥ ആസ്വാദന മനസ്സ് കൈമോശം വന്നിട്ടുണ്ടാകും . പിന്നെ കാണുന്നത് മുഴുവൻ കുഴപ്പങ്ങൾ മാത്രമായിരിക്കും. ഈ ഒരു പ്രശ്നം കൊണ്ടായിരിക്കാം സിനിമ കണ്ട പലരും എങ്ങും തൊടാത്ത അഭിപ്രായങ്ങൾ പറയുന്നത്. പിന്നെ മറ്റൊന്ന് കൂടിയുണ്ട്, പൊതുവേ ചിലർക്ക് മലയാള സിനിമകളിൽ മാത്രമായി സീൻ ബൈ സീൻ യുക്തി തിരയൽ കൂടുതലാണ്. ചിലർ അഭിപ്രായം പറയുകയുണ്ടായി സിനിമയിൽ യുക്തിക്ക് നിരക്കാത്ത സീനുകൾ ആണ് ഉള്ളതെന്ന്. ഞാൻ നോക്കിയിട്ട് അങ്ങിനെ ഒരു സീൻ പോലും ഇതിൽ കണ്ടില്ല എന്ന് മാത്രമല്ല ഉള്ള സീനുകൾക്ക് ബുദ്ധിപരമായി ആലോചിച്ച് പിന്നീട് മറുപടി പറയാനുള്ള ഒരു സ്പേസ് കൂടി സംവിധായകൻ സിനിമയിൽ നൽകിയിട്ടുണ്ട്. എന്തായാലും ഇത്തരം വേറിട്ട സിനിമാ പരീക്ഷണങ്ങളെ കൊള്ളിവാക്ക് പറഞ്ഞു വില കുറക്കുന്നവരോടുള്ള അമർഷമായി ഈ പോസ്റ്റിനെ ഞാൻ രേഖപ്പെടുത്തുന്നു.
ആകെ മൊത്തം ടോട്ടൽ = ദ്വന്ദ വ്യക്തിത്വങ്ങളെ കുറിച്ചും അമാനുഷിക ശക്തിയുള്ളവരെ കുറിച്ചുമെല്ലാം മലയാള സിനിമാ ലോകം ഏറെക്കുറെ ചർച്ച ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് എടുത്തു വക്കാവുന്ന ഒരു സസ്പെന്സ് ത്രില്ലർ തന്നെയാണ് അരികിൽ ഒരാൾ. ഒന്ന് കൂടി മനസ്സ് വച്ചിരുന്നെങ്കിൽ സുനിൽ ഇബ്രാഹിമിന് ഈ സിനിമ ഒരു സൂപ്പർ സസ്പെന്സ് ത്രില്ലർ ആക്കാൻ സാധിക്കുമായിരുന്നു എന്ന് നിസ്സംശയം നമുക്ക് പറയാം.
*വിധി മാർക്ക് = 6.5 /10
-pravin-