Tuesday, January 28, 2020

ഷൈലോക്ക് - കൊല ഗാണ്ടിലൊരു മമ്മുക്ക ഷോ !!

ട്വിസ്റ്റും സസ്‌പെൻസും ലോജിക്കുമൊന്നുമില്ലാതെ ഒരു മുഴു നീള പടം മമ്മുക്കയുടെ ലുക്കും ബോസ്സെന്ന കഥാപാത്രത്തിന്റെ മാനറിസവും കൊണ്ട് ആഘോഷിക്കുന്ന സിനിമയാണ് ഷൈലോക്ക് . 

അജയ് വാസുദേവിന്റെ രാജാധിരാജ, മാസ്റ്റർപ്പീസ് റൂട്ടിലൂടെ തന്നെ വരുന്ന മറ്റൊരു ബസ് എന്ന് പറയാമെങ്കിലും ഷൈലോക്ക് അതിൽ നിന്നും താരതമ്യേന വേറിട്ട് നിക്കുന്നത് മമ്മുക്കയുടെ സ്‌ക്രീൻ പ്രസൻസും എനർജിയും കൊണ്ടാണ്. അതിനപ്പുറം പുതുമയിറ്റുന്ന കഥയോ സീനുകളോ ഒന്നും കൊണ്ട് സമ്പന്നമല്ല ഷൈലോക്ക്.  

രഞ്ജിത്തിന്റെ 'പുത്തൻ പണ'ത്തിലെ നിത്യാനന്ദ ഷേണായിയെ പ്രകടനം കൊണ്ട് മമ്മുക്ക ഗംഭീരമാക്കിയപ്പോഴും ആ കഥാപാത്രത്തിന് താണ്ഡവമാടാൻ പോന്ന ഒരു തിരക്കഥാ മികവ് ആ സിനിമക്കില്ലായിരുന്നു. ഏറെക്കുറെ ആ അവസ്ഥയുടെ ആവർത്തനമാണ് ഷൈലോക്കിനും സംഭവിക്കുന്നത്. 

ബോസ്സായും വാലായും സിനിമ മുഴുവൻ നിറഞ്ഞാടുമ്പോഴും മമ്മുക്കയുടെ കഥാപാപത്രത്തിന്റെ  പകർന്നാട്ടം ഗംഭീരമാക്കാൻ പോന്ന ഒരു സിനിമയായി മാറുന്നില്ല ഷൈലോക്ക് എന്നത് നിരാശയാണ്. മമ്മുക്കയെയും രാജ് കിരണിനെയും  പോലെയുള്ള നടന്മാരെ കയ്യിൽ കിട്ടിയിട്ടും അവരെ വെറും മാസ്സ് ഷോയിലേക്ക് മാത്രം തളച്ചിടുകയാണ് അജയ് വാസുദേവ്. 

സിനിമ മേഖലയിലെ നിർമ്മാതാക്കൾക്കിടയിൽ പലിശപ്പണം കൊടുക്കുന്ന ബോസ് എന്ന കഥാപാത്രം മാത്രമാണ് ഷൈലോക്കിലെ പുതുമ. സ്വന്തം കുടുംബത്തെ തകർക്കുന്നവരെ തിരഞ്ഞു കണ്ടു പിടിച്ചു പ്രതികാരം വീട്ടുക എന്ന നായകന്റെ സ്ഥിരം പ്രതികാര ലൈനും മടുപ്പുണ്ടാക്കി. 

ആകെ മൊത്തം ടോട്ടൽ = പടം തുടങ്ങി അവസാനിക്കും വരെയുള്ള എനർജറ്റിക്ക് മമ്മുക്ക മാത്രമാണ് ഷൈലോക്കിന്റെ ആകെ ആസ്വാദനം. മമ്മുക്കക്ക് വേണ്ടി മാത്രം കാണാവുന്ന സിനിമ. 

വിധി മാർക്ക് = 6/10 

-pravin-

Sunday, January 26, 2020

ഉറക്കം കളയുന്ന 'അഞ്ചാം പാതിരാ' !!

ഏതൊരു ക്രൈം ത്രില്ലർ/ സീരിയൽ കില്ലർ സിനിമകളിലും കാണാവുന്ന സ്ഥിരം ചേരുവകൾ ഉള്ളപ്പോഴും തുടക്കം മുതൽ ഒടുക്കം വരെ കാണുന്നവന് ഒരു ക്ലൂവും കൊടുക്കാതെ ഒരേ സമയം അന്വേഷണത്തിന്റെയും ഭീതിയുടെയും ആകാംക്ഷയുടെയും മൂഡ് നിലനിർത്തി കൊണ്ട് കഥ പറയാൻ സാധിക്കുന്നിടത്താണ് മിഥുൻ മാനുവലിന്റെ 'അഞ്ചാം പാതിരാ' മികച്ചു നിക്കുന്നത്. 

ചെറിയ റോളായിട്ട് പോലും ഇന്ദ്രൻസിന്റെ റിപ്പർ രവി സിനിമയെ ആദ്യമേ സ്വാധീനിക്കുന്നുണ്ട്. ആദ്യമേ ഒരു ക്രൈം കാണിച്ചിട്ട് അതിൽ നിന്ന് അന്വേഷണം തുടങ്ങി വക്കുന്ന രീതിയെ മാറ്റി എഴുതുന്നു സംവിധായകൻ. 

ഒരു സൈക്കോ കില്ലറുടെ മാനസിക തലങ്ങളിൽ കൊലപാതകം എന്നത് ലഹരി പോലെയാണ്. ഓരോ കൊലപാതകത്തിലും അവർ കണ്ടെത്തുന്ന ലഹരികൾ പലതായിരിക്കാം. പ്രത്യക്ഷത്തിൽ ഈ പറഞ്ഞ കാര്യത്തിന് സിനിമയുമായി ബന്ധമില്ലെങ്കിലും റിപ്പർ രവിയുടെ ഭൂതകാല വിവരണത്തിലൂടെ സിനിമ അതിന്റെ മൂഡ് നമ്മളിലേക്ക് എത്തിക്കുന്നു. 

പിച്ചും പേയും പറയുന്ന ഭ്രാന്തൻ കഥാപാത്രങ്ങളും വൃദ്ധ വേഷങ്ങളുമൊക്കെ ഹൊറർ സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ്. ഇവിടെ അത് പോലൊരു ഭ്രാന്തനെ ഗംഭീരമായി പ്ലേസ് ചെയ്യുന്നുണ്ട് മിഥുൻ. 

റോഡരികിൽ ചായ കുടിച്ചു നിന്നിരുന്ന അൻവർ ഹുസൈനെ സീസർ എന്ന് വിളിച്ചു കൊണ്ട് ഇരുട്ടിന്റെ മറവിൽ നിന്ന് വരുകയും Your sleepless nights are coming എന്ന് പുലമ്പി കൊണ്ട് അതേ ഇരുട്ടിലേക്ക് തന്നെ മറയുകയും ചെയ്യുന്ന പേരറിയാത്ത കഥാപാത്രം പോലും സിനിമക്ക് ഉണ്ടാക്കി കൊടുക്കുന്ന മൂഡ് ചെറുതല്ല. 

ദുരൂഹതയേറിയ ഒരുപാട് ചോദ്യങ്ങളെ നേരിടാൻ സിനിമയിലെ കഥാപാത്രങ്ങളെ ക്ഷണിക്കുക മാത്രമല്ല അത് കാണാൻ പ്രേക്ഷകരെ സജ്ജരാക്കുക കൂടിയാണ് ആ സീൻ ചെയ്യുന്നത്. 

ബൗദ്ധിക വ്യായാമത്തിനും മറ്റ് സംശയങ്ങൾക്കുമൊന്നും സമയം തരാതെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ സമ്മതിക്കാത്ത വേഗത്തിൽ കഥ പറഞ്ഞ് പോകുന്ന മേക്കിങ് തന്നെയാണ് സിനിമയുടെ പ്രധാന പ്ലസ്. 

ഉണ്ണി മായയുടെയും ജിനു ജോസഫിന്റെയും ദിവ്യനാഥിന്റെയുമൊക്കെ പോലീസ് കഥാപാത്രങ്ങളെ ഏറെ താൽപ്പര്യ പൂർവ്വം തന്നെയാണ് കണ്ടിരുന്നതെങ്കിലും ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നതിൽ അവർക്ക് അവരുടേതായ പരിമിതികൾ ഉണ്ടെന്ന് അനുഭവപ്പെടുത്തുന്നുണ്ട് പല സീനുകളും.

അതേ സമയം അക്കൂട്ടത്തിൽ അഭിരാമിന്റെയും ഹരികൃഷ്ണന്റെയും പോലീസ് വേഷങ്ങളും, ശ്രീനാഥ്‌ ഭാസിയുടെ ഹാക്കർ വേഷവും മികച്ചു നിന്നു. 

'അനിയത്തി പ്രാവി'ലെ സുധിയിൽ തുടങ്ങി 'അഞ്ചാം പാതിര' യിലെ അൻവർ ഹുസൈൻ വരെ എത്തി നിക്കുമ്പോൾ കുഞ്ചാക്കോ ബോബനിലെ നടന് അഭിനയ സാധ്യതകൾ ഇനിയുമേറെയുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നു. 

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഭർത്താവായ അൻവറിന് ടിപ്സ് പറഞ്ഞു കൊടുക്കാൻ പോലും കഴിവുള്ള ഭാര്യ എന്ന നിലക്കാണ് രമ്യ നമ്പീശന്റെ ഫാത്തിമയെ ആദ്യം അവതരിപ്പിച്ചു കാണിക്കുന്നതെങ്കിലും സിനിമയിലെ തന്നെ മറ്റൊരിടത്ത് ഫാത്തിമയെന്ന കഥാപാത്രത്തിന് സാഹചര്യവശാൽ യുക്തിപരമായി പെരുമാറാനുള്ള കഴിവ് എന്ത് കൊണ്ട് ഇല്ലാതായി എന്നും ചിന്തിച്ചു പോകുന്നുണ്ട്. 

ലോജിക്ക് വച്ച് നോക്കിയാൽ അങ്ങിനെയുളള കല്ല് കടികൾ സിനിമയിൽ തന്നെ ചിലയിടങ്ങളിൽ ഉണ്ട്. പക്ഷേ ചടുലമായ അവതരണം കൊണ്ട് അത്തരം പോരായ്മകളെയെല്ലാം സിനിമ സമർത്ഥമായി മറി കടക്കുകയും പ്രേക്ഷകനെ പിടിച്ചിരുത്തുകയും ചെയ്യുന്നു. 

ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവും കൂടി 'അഞ്ചാം പാതിരാ'ക്ക് നൽകിയ ദുരൂഹതയുടെയും ഭീതിയുടെയും ഭംഗി ചെറുതല്ല. അഞ്ചാം പാതിരായുടെ മേക്കിങ് മികവിന് പിന്നിൽ മിഥുനോപ്പം തന്നെ അവരുടെ പേരുകളും എഴുതി ചേർക്കേണ്ടതാണ്. 

ആകെ മൊത്തം ടോട്ടൽ = ഒരു സീരിയൽ ക്രൈം ത്രില്ലർ സിനിമയുടെ ലേബൽ ഉണ്ടെങ്കിലും ഏതെങ്കിലും ഒരു വില്ലനിലേക്ക് മാത്രമായി നീളുന്ന ടിപ്പിക്കൽ പോലീസ് അന്വേഷണ സിനിമയായി ഒതുങ്ങുന്നില്ല അഞ്ചാം പാതിരാ. ഔദ്യോഗിക ചുമതലയില്ലാത്ത ഒരു ക്രിമിനൽ സൈക്കോളജിസ്റ്റിന്റെ ഊഹങ്ങളും അന്വേഷണ നിഗമനങ്ങളുമൊക്കളെയാണ്'അഞ്ചാം പാതിരാ'യെ വേറിട്ട ക്രൈം ത്രില്ലറാക്കുന്നത്. സിനിമ അവശേഷിപ്പിക്കുന്ന നിരവധി ചോദ്യങ്ങൾ മനസ്സിൽ പുതിയ ദുരൂഹതകൾ ഉണ്ടാക്കുന്നു എന്നത് ആസ്വാദനപരമായ ബോണസാണ്. 'അഞ്ചാം പാതിരാ' ഉറക്കമില്ലാത്ത രാത്രികളെ ഉണ്ടാക്കുന്നത് അങ്ങിനെയുമാണ്. 

വിധി മാർക്ക് = 8/10 

-pravin-

Thursday, January 23, 2020

1917 - യുദ്ധ ഭീകരതയുടെ നേർക്കാഴ്ചകൾ !!

ദുരന്ത ദുരിതങ്ങളും, ഭീകരതയും മാത്രം സൃഷ്ടിച്ചിട്ടുള്ള യുദ്ധങ്ങൾ ഇതിഹാസമായി അറിയപ്പെടാൻ അർഹതയില്ലാത്ത ഒന്നാണ്. എങ്കിലും സാഹിത്യ സൃഷ്ടികളിലെ അവതരണ ഭംഗി കൊണ്ട് പല യുദ്ധങ്ങളും പിൽക്കാലത്ത് ഇതിഹാസവത്ക്കരിക്കപ്പെട്ടിട്ടുണ്ട്. സാം മെൻഡിസിന്റെ '1917' ഒരു ഇതിഹാസ യുദ്ധ സിനിമയായി അടയാളപ്പെടുന്നതും അവതരണപരമായ അത്തരം ഭംഗി കൊണ്ടാണ്. 

ഒന്നാം ലോക മഹായുദ്ധം തുടങ്ങി മൂന്നു വർഷങ്ങൾ പിന്നിടുമ്പോൾ 1917 ലെ ആൽബെറിക്ക് ഓപ്പറേഷൻ സമയത്ത് ഫ്രാൻസിലെ വെസ്റ്റേൺ ഫ്രണ്ടിൽ നിന്ന് ഹിൻഡൻ ബർഗ് ലൈനിലേക്ക് ജർമ്മൻ സേന തന്ത്രപരമായ ഒരു പിൻവാങ്ങൽ നടത്തുകയുണ്ടായി.ജർമ്മൻ സേനയുടെ ആ പിൻവാങ്ങൽ ബ്രിട്ടീഷ് സേനയെ കീഴടക്കാനുള്ള ഒരു ട്രാപ്പാണെന്ന് മനസ്സിലാക്കുന്ന ബ്രിട്ടീഷ് ജനറൽ നേരത്തെ തീരുമാനിച്ച പ്രകാരമുള്ള യുദ്ധ നീക്കം റദ്ദ് ചെയ്യാൻ ഉത്തരവിട്ടു.

എന്നാൽ ഈ സന്ദേശം ബ്രിട്ടീഷ് സേനയുടെ രണ്ടാമത്തെ ബറ്റാലിയനിലേക്ക് എത്തിക്കുക എന്നത് സമയബന്ധിതമായ അത്യന്തം ശ്രമകരമായ ഒരു ദൗത്യമായിരുന്നു. ഈ ദൗത്യം ഏറ്റെടുക്കേണ്ടി വരുന്ന രണ്ടു പട്ടാളക്കാരിലൂടെയാണ് '1917' ഒരു സിനിമക്കുമപ്പുറം യുദ്ധ ഭീതിയുടെയും ഭീകരതയുടെയുമൊക്കെ അനുഭവഭേദ്യമായ കാഴ്ചകളിലേക്ക് പ്രേക്ഷകരെ കൊണ്ട് പോകുന്നത്.

സാം മെൻഡിസിന് തന്റെ മുത്തച്ഛൻ ആൽഫ്രഡ് മെൻഡിസ് പറഞ്ഞു കൊടുത്ത വിവരണങ്ങളിലൂടെ രൂപപ്പെട്ട കഥയാണ് 1917 എന്ന സിനിമക്ക് ആധാരമായി മാറിയത്.

ഒരു സിനിമാ കാഴ്ചക്കും അപ്പുറം ഒന്നാം ലോകമഹായുദ്ധ കാലത്തെ ഭീതിതമായ സാഹചര്യങ്ങളിലൂടെ സിനിമ കാണുന്ന ഓരോ ആളെയും കൊണ്ട് പോകും വിധമുള്ള അവതരണം തന്നെയാണ് 1917 നെ ഒരു മികച്ച സിനിമാവിഷ്ക്കാരമാക്കി മാറ്റുന്നത്.

ഒരൊറ്റ ഷോട്ടിലൂടെ ചിത്രീകരിക്കപ്പെട്ട സിനിമയെന്ന പോലെ തുടക്കം മുതൽ ഒടുക്കം വരെ കാമറ ഒരേ പോക്കാണ്. ആ രണ്ടു പട്ടാളക്കാർക്ക് പിന്നിലൂടെയും മുന്നിലൂടെയും ചുറ്റി തിരിഞ്ഞുമൊക്കെ പോകുന്ന കാമറ സിനിമ കാണുന്ന നമ്മളെയും അവർക്ക് പിന്നാലെ കൂട്ടുകയാണ്.

യുദ്ധ കാഹളം ഒഴിഞ്ഞ ശവപ്പറമ്പിലൂടെ അവർക്കു പിന്നാലെ നടന്നും നിരങ്ങി നീങ്ങിയുമൊക്കെ പോകുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല. തുടക്കം മുതൽ ഒടുക്കം വരെ അങ്ങിനെയൊരു കൂടെപോക്കിന്റെ ഫീൽ നിലനിർത്തിയ കാമറ തന്നെയാണ് ഈ സിനിമയുടെ ചങ്ക്. 

ഒരു യുദ്ധം നയിക്കുന്നതിനേക്കാൾ വലിയ ദൗത്യമാണ് തുടങ്ങി വച്ച ഒരു യുദ്ധം നിർത്തലാക്കാനുള്ള ശ്രമം എന്ന് ബോധ്യപ്പെടുത്തി തരുന്നുണ്ട് സിനിമ. അതിന് വേണ്ടി നിയോഗിക്കപ്പെടുന്ന രണ്ടു പട്ടാളക്കാരിൽ ഒരാൾക്ക് മിഷൻ എന്നത് വ്യക്തിപരമായ ഒന്ന് ആകുമ്പോഴും വൈകാരികത കൂടുന്നതേയുള്ളൂ.

യുദ്ധമുഖത്ത് എല്ലാം മറന്നു പോരാടേണ്ടി വരുന്ന പട്ടാളക്കാരേക്കാൾ ആർക്കൊക്കെയോ വേണ്ടി പോരാടി മരിച്ചു വീണ പട്ടാളക്കാരുടെ അഴുകിയളിഞ്ഞ ജഡങ്ങളാണ് യുദ്ധത്തെ ഏറ്റവും തീവ്രമായി നമുക്ക് വ്യാഖാനിച്ചു തരുന്നത്. ജഡങ്ങൾക്കും ജഡങ്ങൾക്ക് മുകളിലൂടെ പാഞ്ഞോടുന്ന എലികൾക്കുമൊക്കെ ഈ സിനിമയിൽ അത്ര മാത്രം പ്രാധാന്യമുണ്ട് എന്ന് പറയാം.

ആകെ മൊത്തം ടോട്ടൽ = 1917 ഒരു വാർ ത്രില്ലർ അല്ല, പക്ഷേ മനസ്സ് തൊടുന്ന ഒരു യുദ്ധ സിനിമയാണ്. തിയേറ്ററിൽ പോയി കണ്ടും കേട്ടും തന്നെ അനുഭവിച്ചറിയേണ്ട ശബ്ദ ദൃശ്യ വിസ്മയങ്ങളുടെ സിനിമ. 

വിധി മാർക്ക് = 8.5/10 

-pravin-

Thursday, January 16, 2020

മനസ്സ് പൊള്ളിക്കുന്ന 'ഛപാക്' 

സഹനങ്ങളുടെയും അതിജീവനത്തിന്റെയും നിയമ പോരാട്ടങ്ങളുടെയും പൊള്ളുന്ന ജീവിതാവിഷ്ക്കാരം ആണ് 'ഛപാക്'. 

ആസിഡ് ആക്രമണങ്ങളിൽ ഒരു പെണ്ണിന് നഷ്ടപ്പെടുന്നത് വെറും മുഖം മാത്രമല്ല മുന്നോട്ടുള്ള ജീവിതം കൂടിയാണ്. പ്രണയം നിരസിക്കുന്നതിന്റെ പേരിലും, നിലപാട് തുറന്നു പറയുന്നതിന്റെ പേരിലുമൊക്കെ ആസിഡ് ആക്രമണങ്ങൾക്കിരയാക്കപ്പെട്ട പെൺജീവിതങ്ങൾ പത്രങ്ങളിലെ രണ്ടു കോളം വാർത്തകളിൽ ഒതുങ്ങേണ്ടതല്ല.

അവരെ കുറിച്ച് ലോകം അറിയേണ്ടതുണ്ട്. അവർക്ക് വേണ്ടി കൂടുതൽ പേരുടെ ശബ്ദം ഉയരേണ്ടതുണ്ട്. അവരുടെ ജീവിതവും പോരാട്ടവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. മേഘ്ന ഗുൽസാറിന്റെ 'ഛപാക്' ഒരു സിനിമക്കുമപ്പുറം ശ്രദ്ധേയകമാകുന്നത് അങ്ങനെയൊക്കെയാണ്. 

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുപ്പത്തി രണ്ടുകാരൻ നദീം ഖാന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ആസിഡ് ആക്രമണത്തിന് ഇരയാകേണ്ടി വന്ന ലക്ഷ്മി അഗർവാളിൻറെ ജീവിതത്തെ ഏറെക്കുറെ അതേ പടി സിനിമയിലേക്ക് പകർത്തിയെടുക്കുമ്പോഴും ദീപികയുടെ മാലതി എന്ന കഥാപാത്രത്തിന്റെ വ്യക്തിജീവിതത്തിൽ സംഭവിച്ച ഒരു ദാരുണ സംഭവത്തിന്റെ ദൃശ്യാവിഷ്ക്കാരം മാത്രമായി ഒതുക്കാതെ ആസിഡ് ആക്രമണം എന്ന സാമൂഹിക വിപത്തിനെയും അത് സൃഷ്ടിക്കുന്ന ഭീകരതയേയും പൊള്ളുന്ന അനുഭവപ്പെടുത്തലുകളാക്കി മാറ്റുന്നിടത്താണ് സംവിധായിക വിജയിക്കുന്നത്.

'ഉയരെ' സിനിമയിൽ നമ്മൾ കണ്ടത് പല്ലവിയിൽ മാത്രം ഒതുങ്ങി നിന്ന ആസിഡ് ആക്രമണത്തിന്റെ കഥയാണെങ്കിൽ 'ഛപാകി'ൽ മാലതിയുടെ മാത്രം കഥയെന്നോണം ഒന്നും പറഞ്ഞു വെക്കുന്നില്ല. പകരം മാലതിയെ പോലുള്ള യഥാർത്ഥ ജീവിതങ്ങളെ തൊട്ടു കൊണ്ടുള്ള വസ്തുതാപരമായ അവതരണത്തിലൂടെ ഭീകരമായ സാമൂഹിക യാഥാർഥ്യങ്ങളെ തുറന്നു കാട്ടുകയാണ് ചെയ്യുന്നത്. 'ഉയരെ' യും 'ഛപാകും' രണ്ടായി മാറുന്നത് അങ്ങിനെയാണ്.

'ഉയരെ'യിൽ ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവിയുടെ അതിജീവനവും സ്വപ്നങ്ങളും നിലപാടുകളുമാണ് ഫോക്കസ് ചെയ്യുന്നതെങ്കിൽ 'ഛപാകി'ൽ മാലതിയുടെ അതിജീവനവും ആസിഡ് ആക്രമണത്തിനെതിരെയുള്ള നിയമ പോരാട്ടവുമാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്.ഗൗരവമേറിയ ഒരു വിഷയത്തിൽ സാമൂഹിക ശ്രദ്ധ പിടിച്ചു പറ്റുന്നതിൽ 'ഉയരെ' സിനിമയെക്കാളും എത്രയോ ഉയരെയാണ് 'ഛപാകി'ന്റെ സ്ഥാനം എന്ന് തന്നെ പറയാം. 

ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർ അനുഭവിക്കുന്ന വേദനകളും സഹനങ്ങളും അതി തീവ്രമായി തന്നെ അവതരിപ്പിച്ചു കാണിക്കുന്നുണ്ട് സിനിമയിൽ. ആസിഡ് മുഖത്തേക്ക് വീണ ശേഷമുള്ള മാലതിയുടെ നിലവിളിയും പിടച്ചിലുകളും തൊട്ട് ആശുപത്രിയിലെ അവളുടെ കിടപ്പും, വികൃതമായ മുഖം കണ്ണാടിയിൽ കാണുമ്പോഴുള്ള അവളുടെ അലമുറയിട്ട കരച്ചിലുമൊക്കെ പ്രേക്ഷകരുടെ മനസ്സ് പൊള്ളിക്കുന്ന കാഴ്ചകളായി മാറുന്നു. 

ജാതിയിൽ താണവർ ഉപരി പഠനങ്ങൾക്ക് പോകുന്നത് തടയാൻ വേണ്ടി ആസിഡ് ആക്രമണം നടത്തിയ ഒരു കേസ് സിനിമയിൽ പറയുന്നുണ്ട്. താണ ജാതിയായി പോയി എന്ന അതേ കാരണം കൊണ്ട് തനിക്ക് ചികിത്സ നിഷേധിക്കപ്പെട്ടു എന്ന് പൊള്ളി വികൃതമായ മുഖം കൊണ്ട് അക്രമത്തിനിരയായ പെൺകുട്ടി പറയുമ്പോൾ ആസിഡിന്റെ നീറ്റലിനേക്കാൾ അവൾ അനുഭവിച്ചത് ജാതീയമായ അവഗണനയും അവഹേളനവുമാണ് എന്ന് തോന്നിപ്പോയി. ഒരേ സമയം ആസിഡ് ആക്രമണത്തിന്റെയും ജാതീയതയുടെയും ഇരയാകേണ്ടി വന്നവരുടെ ഒരു പ്രതിനിധി മാത്രമാണ് അവൾ. അങ്ങിനെ എത്രയെത്ര പേരുണ്ടാകാം ? 

2012 ലെ നിർഭയ കേസിന്റെ പശ്ചാത്തലത്തിലുള്ള സിനിമയുടെ തുടക്കം പ്രസക്തമാണ്. അന്ന് നിർഭയക്ക് നീതി കിട്ടാൻ വേണ്ടി ഡൽഹിയിൽ ശബ്ദം ഉയർത്തിയവരിൽ ഇന്ത്യൻ യുവതയുടെ പങ്ക് വലുതായിരുന്നു. ആസിഡ് ആക്രമണ കേസുകളിലെ ഇരകൾക്ക് വേണ്ടിയും ഇന്ത്യൻ യുവതയുടെ അത്തരം ഇടപെടലുകൾ അനിവാര്യമാണ് എന്ന ഓർമ്മപ്പെടുത്തലുകൾ കൂടിയുണ്ടായിരുന്നു ആ രംഗങ്ങൾക്ക് പിന്നിൽ.

ആസിഡ് ആക്രമണത്തിനെതിരെ ദീർഘ കാല നിയമ പോരാട്ടം നടത്തുകയും ഇരകൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ദീപികയുടെ മാലതി പറയുന്ന ഒരു ഡയലോഗ് ഉണ്ട് - 'ഉൻഹോനെ മേരീ സൂറത് ബദ് ലീ ഹേ..മേരാ മൻ നഹീ". എന്ന്. മാലതി എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വവും നിലപാടും ധൈര്യവും സൗന്ദര്യവുമൊക്കെ അത്ര മേൽ ഗംഭീരമായി അവതരിപ്പിച്ച ദീപികയെ അഭിനന്ദിക്കാൻ വാക്കുകളില്ല. 

ജനാധിപത്യവും ഭരണഘടനയും മതേതരത്വമൊക്കെ കശാപ്പ് ചെയ്യപ്പെടുന്ന സമകാലീന ഇന്ത്യയിൽ പ്രതിഷേധ ശബ്ദം ഉയർത്തിയ യുവതയെ അംഗീകരിക്കാനും അവരെ പോയി കാണാനും ദീപികാ പദുക്കോണിനെ പോലൊരു നടി തയ്യാറാവാതെ പോയിരുന്നെങ്കിൽ ദീപികയുടെ അഭിനയ ജീവിതത്തിലെ വെറും ഒരു കഥാപാത്ര തിരഞ്ഞെടുപ്പ് മാത്രമായി മാറുമായിരുന്നു മാലതി.

ആകെ മൊത്തം ടോട്ടൽ = Hats off you Meghna Gulzar and Deepika Padukone. മനസ്സ് പൊള്ളിക്കുന്ന ഇങ്ങിനെയൊരു സിനിമ തന്നതിന്. ആസിഡിനെക്കാൾ വീര്യമുള്ള വിദ്വേഷത്തിന്റെ വിഷം തലയിൽ പേറുന്നവർക്ക് മാത്രമേ ഈ സിനിമ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്യാൻ സാധിക്കൂ.

വിധി മാർക്ക് = 8/10 

Sunday, January 12, 2020

തലൈവർ ആട്ടം ..ചുമ്മാ കിഴി ഡാ !!

ഇന്ത്യൻ സിനിമാ ലോകത്ത് ഒരു താരത്തിന്റെയും സൂപ്പർ താരപരിവേഷം രജനീകാന്തിനോളം ഇത്ര മാത്രം ആഘോഷിക്കപ്പെട്ടിട്ടില്ല, ഇനിയൊട്ട് ആഘോഷിക്കപ്പെടാനും സാധ്യതയില്ല. ആ റെക്കോർഡ് രജനിക്ക് മാത്രം സ്വന്തം. 'ദർബാറി'ലൂടെ വീണ്ടും കൊണ്ടാടുന്നതും ആഘോഷിക്കുന്നതും അത് തന്നെയാണ്.

ദളപതി പോലെയുള്ള സിനിമകൾ സംഭവിച്ചാൽ മാത്രമേ അദ്ദേഹത്തിലെ മികച്ച നടനെ നമുക്ക് കാണാൻ സാധിക്കൂ എന്നിരിക്കെ തന്നെ 'കബാലി'യിലൂടെയും 'കാല' യിലൂടെയിലും രജനീകാന്ത് എന്ന താരത്തെ കടുത്ത അമാനുഷികതയിൽ നിന്നും മോചിതനാക്കി ഏറെക്കുറെ മണ്ണിൽ കാലു ചവിട്ടി നിൽക്കുന്ന കഥാപാത്രമാക്കി മാറ്റാൻ പാ രഞ്ജിത്തിന് സാധിച്ചിരുന്നു.

എന്നാൽ അതേ രജനിയെ മേക്കിങ് മികവ് കൊണ്ട് സ്റ്റൈലും മാസ്സും ചേർത്ത് സ്ക്രീനിൽ നിറഞ്ഞാടാൻ തരത്തിൽ വീണ്ടും തുറന്നു വിടുകയാണ് 'പേട്ട'യിലൂടെ കാർത്തിക് സുബ്ബരാജ് ചെയ്തത്. ഇതിന്റെ തുടർച്ച എന്നോണം അതുക്കും മേലെ ഒരു പടം എന്ന നിലക്ക് കൂടുതൽ ഹീറോയിസത്തിലേക്ക് രജനിയെ കൊണ്ട് ചെന്നെത്തിക്കാനുള്ള ശ്രമമായിരുന്നു മുരുഗദോസിന്റെ 'ദർബാർ'. പക്ഷെ തലൈവർ ഷോ എന്ന നിലക്ക് മാത്രം തൃപ്‍തിപ്പെടുത്തുന്ന സിനിമയായി ഒതുങ്ങുന്നുണ്ട് ദർബാർ.

നയൻ താരയുടെയും യോഗി ബാബുവിന്റെയും അടക്കമുള്ള കഥാപാത്രങ്ങൾക്ക് കാര്യമായൊന്നും ചെയ്യാനില്ലാതെ പോയപ്പോൾ നിവേദിതയുടെ മകൾ വേഷം ഇമോഷണൽ സീനുകളിൽ മികച്ചു നിന്നു. 

1992 ലിറങ്ങിയ പാണ്ട്യന് ശേഷം രജനീകാന്ത് പോലീസ് വേഷമണിയുന്ന സിനിമ എന്ന നിലക്ക് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു 'ദർബാർ'. ആദിത്യ അരുണാചലം എന്ന മുംബൈ ഐ പി എസ് പോലീസുകാരനായി തലൈവർ ഒറ്റക്ക് സിനിമ മുഴുനീളെ ആടി തിമിർത്തു എന്ന് പറയാം. ആട്ടവും പാട്ടും ആക്ഷനും കൊണ്ട് സ്‌ക്രീൻ നിറഞ്ഞാടുമ്പോഴും തലൈവർ സെന്റിമെൻസിലൂടെയും മനസ്സ് തൊടുന്നുണ്ട്. 

ലുക്ക് കൊണ്ട് സൂപ്പർ വില്ലൻ വേഷമെന്നു തോന്നിച്ച സുനിൽ ഷെട്ടിയെ സംബന്ധിച്ചും കാര്യമായൊന്നും ചെയ്യേണ്ടി വരുന്നില്ല സിനിമയിൽ.

'പേട്ട'യിലെ BGM ഉം പാട്ടുകളും വച്ചു നോക്കുമ്പോൾ അത്രത്തോളം ആസ്വാദനം തരാൻ സാധിച്ചിട്ടില്ലെങ്കിലും 'ദർബാറി'ലെ തലൈവർ ഷോ ഇഷ്ടപ്പെട്ടതിനു പിന്നിലും അനിരുദ്ധിന്റെ സംഗീതമുണ്ട് എന്ന് പറയാം.

ആകെ മൊത്തം ടോട്ടൽ = കഥയും ലോജിക്കും നോക്കാതെ തലൈവർക്ക് വേണ്ടി മാത്രം കാണാവുന്ന പടം എന്ന നിലക്ക് തൃപ്തിപ്പെടുത്തുന്നു സിനിമ. പക്കാ തലൈവർ ഷോ. 

*വിധി മാർക്ക് = 6/10
-pravin- 

Monday, January 6, 2020

Autopsy of Jane Doe - ദുരൂഹതകളുടെ പോസ്റ്റുമാർട്ടം

ദുരൂഹ മരണങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് പോസ്‌റ്റ്മാർട്ടം റിപ്പോർട്ടാണ് തുടർ  അന്വേഷണങ്ങൾ എളുപ്പമാക്കി കൊടുക്കുന്നത്. എന്നാൽ ഈ  പോസ്റ്റമാർട്ടം എന്ന പ്രക്രിയ എത്ര മാത്രം സങ്കീർണതകളെ തരണം ചെയ്ത ശേഷമായിരിക്കാം അങ്ങിനെ ഒരു റിപ്പോർട്ട് തയ്യാറാക്കുന്നത്  എന്ന് ചിന്തിപ്പിക്കുന്നുണ്ട്  Autopsy of Jane Doe എന്ന സിനിമ. 

ജെയിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ടോമിയുടെയും ആസ്റ്റിന്റെയും മുന്നിലേക്ക് എത്തുമ്പോൾ അവർ ഒരിക്കലും കരുതിയിരുന്നില്ല മരണ കാരണം കണ്ടു പിടിക്കാൻ പറ്റാത്ത വിധം ദുരൂഹതകൾ പേറുന്ന ഒരു മൃതശരീരമാണ് അവളുടേത് എന്ന്. അങ്ങിനെയൊരു പോസ്റ്റ്മാർട്ടം മുൻപൊരിക്കലും അവർ  ചെയ്തിട്ടില്ല എന്നതാണ് സത്യം. 

പുറമേക്ക് മുറിവുകൾ ഒന്നുമില്ലാത്ത ശരീരത്തിൽ പലയിടത്തും അസ്ഥികൾ പൊട്ടിയിരിക്കുന്നു. നാക്ക് പിഴുത് മാറ്റപ്പെട്ടിരിക്കുന്നു. ശ്വാസകോശം പൊള്ളലേറ്റ പോലെ കറുത്ത് പോയിരിക്കുന്നു. വായിലെ ഒരു അണപ്പല്ല് നഷ്ടപ്പെട്ടിരിക്കുന്നു. ആന്തരികാവയങ്ങളിലെല്ലാം വിചിത്രമായ മുറിവുകൾ കാണപ്പെടുന്നു. നഷ്ടപ്പെട്ട പല്ലും വിഷച്ചെടിയുടെ പൂവും വയറിനുള്ളിൽ നിന്ന് കിട്ടുന്നു. മരിച്ചിട്ട് അധിക സമയമായിട്ടില്ല എന്നുറപ്പിക്കാവുന്ന എല്ലാ ലക്ഷണങ്ങളും ഉള്ളപ്പോൾ തന്നെ അവളുടെ കണ്ണുകളിലെ ചാര നിറം അവൾ മരിച്ചിട്ട് ദിവസങ്ങളായി എന്നും ഉറപ്പിക്കാവുന്ന ഒന്നായിരുന്നു. അപ്പോഴും മരണ കാരണം ചോദ്യമായി തുടർന്നു. 

ആകെ മൊത്തം ടോട്ടൽ = ഒരു ക്രൈം ത്രില്ലർ എന്ന നിലക്കുള്ള  തുടക്കവും  മെഡിക്കൽ ത്രില്ലറെന്ന പോലെയുള്ള അവതരണവുമൊക്കെ കൂടെ തീർത്തും  ഹൊറർ മൂഡിലേക്ക് കൊണ്ട് പോയി ഞെട്ടിപ്പിച്ചു വിടുന്ന സിനിമ എന്ന് തന്നെ പറയാം.

വിധി മാർക്ക് = 7.5/10 

-pravin-

Wednesday, January 1, 2020

Village Rockstars - ആസാമിന്റെ കൈയ്യൊപ്പിൽ ഒരു സിനിമ

മികച്ച സിനിമ, മികച്ച ബാലതാരം, മികച്ച എഡിറ്റിങ്, മികച്ച സൗണ്ട് റെക്കോർഡിങ് എന്നിങ്ങനെ 2018 ൽ നാലോളം ദേശീയ അവാർഡുകൾ സ്വന്തമാക്കിയ സിനിമ. അതേ വർഷം ഓസ്‌ക്കാറിലേക്ക് ഇന്ത്യയിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട സിനിമ. കാണാൻ പ്രേരിപ്പിച്ച ഘടകങ്ങൾ ഇതൊക്കെയായിരുന്നു. 

ഒരു പത്തു വയസ്സുകാരിയുടെ ജീവിതവും സ്വപ്നവും ചുറ്റുപാടുകളുമൊക്കെ കാണിച്ചു കൊണ്ട് തുടങ്ങി ആസ്സാമിലെ ഉൾഗ്രാമങ്ങളും അവിടത്തെ ജനതയുടെ ദൈനം ദിന കാഴ്ചകളുമൊക്കെയായി വികസിക്കുന്ന ഒരു സിനിമ.

കൃഷിയും പട്ടിണിയും വെള്ളപ്പൊക്കങ്ങളും അതിജീവനങ്ങളുമൊക്കെ ജീവിതത്തിന്റെ ഭാഗമെന്നോണം കണ്ട് ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കാൻ പരിചയിച്ച ഒരു ജനതയെ സിനിമയെന്ന് തോന്നിക്കാത്ത വിധം വരച്ചിടുന്നുണ്ട് വില്ലേജ് റോക്ക്സ്റ്റാർസ് .

ധുനു എന്ന മരം കേറി പെൺകുട്ടിയേയും, അവളെ അവളുടെ സ്വാതന്ത്ര്യത്തിലേക്കും സ്വപ്നത്തിലേക്കും പറക്കാൻ വിടുന്ന അവളുടെ അമ്മയേയും ആസ്സാമിലെ നിസ്സഹായരായ ആ ജനതയെയുമൊക്കെ മറക്കാൻ പറ്റാതെയാകും സിനിമ കണ്ടു തീരുമ്പോൾ.

സിനിമാ പ്രവർത്തനങ്ങളിൽ യാതൊരു വിധ പാരമ്പര്യവും പേറാതെ ആസ്സാമിലെ ഉൾഗ്രാമത്തിൽ നിന്ന് സിനിമാ ലോകത്തെത്തിയ സംവിധായിക ആയത് കൊണ്ട് തന്നെയാകാം ഓരോ സീനിലും ആസ്സാമിനെ അത്ര മാത്രം ആവാഹിച്ചവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് റിമാ ദാസിന് .

ആകെ മൊത്തം ടോട്ടൽ = ആസാമിൽ അലിഞ്ഞ് ചേർന്ന് കിടക്കുന്ന ഒരു കൊച്ചു  മനോഹര സിനിമ. 

*വിധി മാർക്ക് = 7/10 

-pravin-