Saturday, April 30, 2022

ഭയപ്പാടിന്റെ 'അന്താക്ഷരി' !!


ഒറ്റപ്പെട്ട വീടുകളും വിജനമായ വഴികളും റബ്ബർ എസ്റ്റേറ്റുമൊക്കെ കഥയിലെ ദുരൂഹതക്ക് മികവേകിയപ്പോൾ ദൃശ്യപരിചരണത്തിലൂടെ ഒരു ഹൊറർ മൂഡ് സൃഷ്ടിച്ചെടുക്കുന്നതിൽ സിനിമ വിജയിച്ചു. സൗണ്ട് ഡിസൈനും നന്നായി അനുഭവപ്പെട്ടു .

ഒരു പോലീസ് കുറ്റാന്വേഷണ കഥയുടെ സ്ഥിരം ചട്ടക്കൂടുകൾ ഉണ്ടെങ്കിലും ഈ സിനിമയിലെ അന്വേഷണം ദാസ് എന്ന പോലീസുകാരനിൽ നിന്ന് മാറി ദാസിന്റെ വ്യക്തിപരമായ അന്വേഷണമായി മാറുന്നതൊക്കെ കൊള്ളാമായിരുന്നെങ്കിലും അന്വേഷണത്തെ ചടുലമാക്കുന്ന കഥാഗതികളോ അനുബന്ധ കഥകളോ ഇല്ലാതെ പോകുന്നിടത്ത് ഒരൽപ്പം വിരസമാകുന്നുണ്ട് അന്താക്ഷരി.
സാധാരണ കുറ്റാന്വേഷണ സിനിമകളിൽ കൂർമ്മ ബുദ്ധിയുള്ള പോലീസ് കഥാപാത്രങ്ങളെ മാത്രം കണ്ടു ശീലിച്ചത് കൊണ്ടാകാം സൈജു കുറുപ്പിന്റെ ആത്മവിശ്വാസമില്ലാത്ത പോലീസ് കഥാപാത്രം വ്യത്യസ്തതമായി തോന്നി.
ആത്മവിശ്വാസമില്ലായ്‌മയും ഭയവുമൊക്കെ കൂടി കലർന്ന പോലീസ് കഥാപാത്രത്തെ സൈജു കുറുപ്പ് നന്നായി ചെയ്തിട്ടുണ്ട്. ടോർച്ച് വെളിച്ചത്തിൽ റബ്ബർ എസ്റ്റേറ്റിലെ ഇരുട്ടിലൂടെ കൊലപാതകിയെ തേടി ഭയത്തോടെ അന്താക്ഷരി കളിക്കേണ്ടി വരുന്ന സീനൊക്കെ ഗംഭീരമായി തന്നെ സൈജു ചെയ്തിട്ടുണ്ട്.
ഭയം എന്ന വികാരത്തിനെ ഈ സിനിമയിലെ മിക്ക കഥാപാത്രങ്ങളുമായും ബന്ധപ്പെടുത്തി കൊണ്ട് കഥ പറയാൻ സംവിധായകൻ ശ്രമിച്ചു കാണാം സിനിമയിൽ. അരക്ഷിതരായി ജീവിക്കേണ്ടി വരുന്നവരുടെയും, ആത്മവിശ്വാസം നഷ്ടപ്പെട്ടവരുടെയുമൊക്കെ മനസ്സിലെ ഭയം ഒരു ഘട്ടം കഴിഞ്ഞാൽ ഏത് വയലൻസും ചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് അവരെ കൊണ്ട് ചെന്നെത്തിക്കുന്നു എന്ന് ബോധ്യപ്പെടുത്താനും ശ്രമിക്കുന്നുണ്ട് സിനിമ.
കഥാപാത്ര പ്രകടനങ്ങളിൽ രമേഷ് കോട്ടയത്തിന്റെ പോലീസ് കഥാപാത്രം മികച്ചു നിന്നു. അത് പോലെ കിഷോറിന്റെ കുട്ടിക്കാലം അഭിനയിച്ച പയ്യന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ് .
ആകെ മൊത്തം ടോട്ടൽ = ഒരു വറൈറ്റി ത്രില്ലർ എന്ന് പറയാമെങ്കിലും അപൂർണ്ണമാണ് പലതും.. പല കഥാപാത്രങ്ങളെയും വേണ്ട പോലെ കഥയിലേക്ക് ബന്ധപ്പെടുത്താനോ ഉപയോഗപ്പെടുത്താനോ ശ്രമിക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ച പോലെ തോന്നി.. അതൊഴിച്ചു നിർത്തിയാൽ കണ്ടിരിക്കാവുന്ന ഒരു പടമാണ് 'അന്താക്ഷരി'.

*വിധി മാർക്ക് = 5.5/10

-pravin-

Wednesday, April 27, 2022

മനസ്സ് പൊള്ളിക്കുന്ന 'വെയിൽ മരങ്ങൾ' !!


സിനിമകൾ എന്റർടൈൻമെന്റിന് വേണ്ടി മാത്രമാകണം എന്ന് ആഗ്രഹിക്കുന്നവർ ഒരിക്കലും ഡോക്ടർ ബിജുവിന്റെ സിനിമകൾ കാണരുത്. കാരണം അദ്ദേഹത്തിന്റെ സിനിമകൾ എന്നും അവശരായ മനുഷ്യരെ കുറിച്ചാണ്. അഥവാ അവർക്ക് വേണ്ടിയാണ് അദ്ദേഹത്തിന്റെ സിനിമകളത്രയും.

മനുഷ്യർക്ക് വേണ്ടി നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു സംവിധായകന്റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് എന്തിനാണ് ഊരും പേരും? അതൊന്നുമില്ലാതെ തന്നെ എത്രയോ മനുഷ്യരുടെ കഥകൾ അദ്ദേഹം തന്റെ സിനിമകളിലൂടെ പറഞ്ഞിരിക്കുന്നു. 'വെയിൽ മരങ്ങളി'ലേക്ക് വരുമ്പോഴും അത്തരം സമാനതകൾ കാണാൻ സാധിക്കും.
മൺറോതുരുത്തിലെ മഴക്കാലത്തിന്റെയും ഹിമാചലിലെ ശൈത്യ കാലത്തിന്റെയും പശ്ചാത്തലത്തിലുള്ള കഥ പറച്ചിലിന് ദൃശ്യ ഭംഗി ഏറെയെങ്കിലും ഇന്ദ്രൻസിന്റെ പേരില്ലാ കഥാപാത്രത്തിന്റെ പൊള്ളുന്ന ജീവിതമാണ് കാണുന്നവർക്ക് അനുഭവപ്പെടുക.

ഏത് മഴയത്തും ഏത് തണുപ്പത്തും കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന ജീവിത മരങ്ങൾ.അവർക്ക് പേരും മേൽവിലാസവുമൊന്നുമില്ല.. അവർ എവിടെയും ചൂഷണം ചെയ്യപ്പെടുന്നവർ മാത്രമാണ്. ആധാർ കാർഡും റേഷൻ കാർഡും ഒന്നുമില്ലാതെ ജീവിക്കേണ്ടി വരുന്നവർ.. ഈ ഭൂമിയിൽ ജീവിച്ചിരുന്നവരാണ് എന്ന് ഒരിക്കലും തെളിയപ്പെടാത്തവർ.. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവരെ പോലുള്ളവരുടെ വെറും ഒരു പ്രതിനിധി മാത്രമാകുന്നു 'വെയിൽ മരത്തി'ലെ ഇന്ദ്രൻസിന്റെ കഥാപാത്രം.
ഇരുട്ടിൽ മഴയത്ത് നിന്ന് കത്തുന്ന തെങ്ങും, വെള്ളത്തിൽ മൂടിപ്പോയ വീടും, പ്രളയം തോർന്ന ശേഷം വെള്ളത്തിൽ മുങ്ങി നിൽക്കുന്ന മണ്ടയില്ലാത്ത തെങ്ങിന്റെ മേൽ അഭയം പ്രാപിച്ച കോഴിയുമൊക്കെ മനസ്സിൽ പതിഞ്ഞു പോകുന്ന വെറും കാഴ്ചകൾ മാത്രമല്ല അതൊരു ജനതയുടെ ഇന്നും മാറാത്ത ജീവിത സാഹചര്യങ്ങൾ കൂടിയാണ്.
ആകെ മൊത്തം ടോട്ടൽ = ഇന്ദ്രൻസിന്റെ പ്രകടനവും എം ജെ രാധാകൃഷ്ണന്റെ ഛായാഗ്രഹണവും തന്നെയാണ് വെയിൽ മരങ്ങളുടെ ഹൈലൈറ്റ്. വിദേശ ചലച്ചിത്രമേളകളിൽ ആദരിക്കപ്പെടുമ്പോഴും ഡോക്ടർ ബിജുവിനെ പോലുള്ളവരുടെ സിനിമകൾ കേരളത്തിൽ വേണ്ട വിധം ചർച്ച ചെയ്യപ്പെടാതെ പോകുന്നു എന്നത് ഒരു നിരാശയാണ്.

*വിധി മാർക്ക് = 7.5/10

-pravin-

Wednesday, April 20, 2022

റോക്കി ഭായിയുടെ അഴിഞ്ഞാട്ടം !!


കോലാർ സ്വർണ്ണ ഖനിയുടെ അധികാരം സൂര്യവർദ്ധനിൽ നിന്ന് ഗരുഡയിലേക്ക് എത്തി നിൽക്കുന്ന കാലത്തായിരുന്നു ബാംഗ്ലൂരിലേക്കുള്ള റോക്കി ഭായിയുടെ എൻട്രി. ഷെട്ടിയുടെ ആളായി ബോംബെ അധോലോകത്ത് വിലസിയിരുന്ന റോക്കി ഭായി ഗരുഡയെ കൊല്ലാൻ വേണ്ടി എത്തുന്നത് തൊട്ടാണ് KGF സംഭവ ബഹുലമാകുന്നത്.

സൂര്യ വർദ്ധന്റെ കാല ശേഷം KGF ന്റെ സർവ്വാധികാരവും കൈക്കലാക്കാൻ വേണ്ടിയുള്ള തർക്കങ്ങളും സംഘർഷങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോൾ തന്നെ റോക്കി ഭായ് എന്ന വീര നായക പരിവേഷത്തെ ഗംഭീരമായി ബിൽഡ് അപ് ചെയ്യുകയാണ് KGF ന്റെ ആദ്യ ഭാഗത്തിൽ പ്രശാന്ത് നീൽ ചെയ്തത്.


ഗരുഡയെ കൊല്ലുന്നതോടെ KGF ലെ അടുത്ത സംഭവ വികാസങ്ങൾ എന്തൊക്കെയായിരിക്കാം എന്ന ആകാംക്ഷ നിലനിർത്തി കൊണ്ടാണ് ആദ്യ ഭാഗം അവസാനിച്ചതെങ്കിൽ രണ്ടാം ഭാഗം തുടങ്ങുന്നത് KGF ന്റെ സർവ്വാധിപനായി സിംഹാസനത്തിലേറുന്ന റോക്കി ഭായിയിൽ നിന്നാണ്. അത് കൊണ്ട് തന്നെ ഒന്നാം ഭാഗത്തേക്കാൾ ശക്തമായ വീരപരിവേഷത്തോടെ ആഘോഷിക്കപ്പെടുന്നു റോക്കി ഭായ്.

വെറുതേ ഒരു മാസ്സ് ബിൽഡ് അപ്പ് എന്ന് ഒരിടത്ത് പോലും തോന്നിക്കാത്ത വിധം അടിമുടി സ്റ്റൈലും ആക്ഷനുമായി റോക്കി ഭായിയായി യാഷ് അഴിഞ്ഞാടുകയായിരുന്നു. സ്‌ക്രീൻ കാഴ്ചകളിൽ അത്ര മാത്രം പവർ അനുഭവപ്പെടുത്തുന്ന ഒരു കഥാപാത്രമായി റോക്കിയെ അനുഭവപ്പെടുത്തുന്നുണ്ട് സംവിധായകൻ.

ഒന്നാ ഭാഗത്തിൽ അനന്ത് നാഗിന്റെ വിവരണങ്ങളിലൂടെയാണ് KGF ന്റെ കഥയിലേക്ക് നമ്മൾ അടുക്കുന്നത്. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ അദ്ദേഹത്തിന്റെ മകനായി വരുന്ന പ്രകാശ് രാജിനാണ് കഥയുടെ തുടർ വിവരണത്തിന്റെ ചുമതല കൊടുക്കുന്നത്. പ്രകാശ് രാജ് ഒരു മികച്ച നടനാണെങ്കിൽ കൂടിയും രണ്ടാം ഭാഗത്തിലെ കഥ പറച്ചിൽ സീനുകളിലും അനന്ത് നാഗിനെ തന്നെ ആഗ്രഹിച്ചു പോകും പ്രേക്ഷകർ.

KGF ആദ്യ ഭാഗത്തിലെ വില്ലൻ കഥാപാത്രമായ ഗരുഡ ഉണ്ടാക്കിയ ഓളത്തിനൊപ്പം അധീരക്ക് എത്താൻ സാധിക്കാതെ പോയതിന്റെ കാരണം സഞ്ജയ് ദത്തിന്റെ ആരോഗ്യ പ്രശ്നനങ്ങളാണെന്ന് മനസ്സിലാക്കുന്നു. അത് കൊണ്ട് തന്നെയാകാം അധീരയുടെ ലുക്കിലുള്ള എനർജി പ്രകടനത്തിൽ കുറഞ്ഞു പോയത്. അതേ സമയം അധീരയെക്കാൾ സ്‌കോർ ചെയ്യുന്ന കഥാപാത്രമായി മാറുന്നു രവീണ ടണ്ടൻറെ റമിക സെൻ എന്ന പ്രധാനമന്തി കഥാപാത്രം.


ശ്രീനിധി ഷെട്ടിയുടെ നായികാ വേഷത്തെക്കാൾ KGF ൽ നിറഞ്ഞു നിൽക്കുന്നത് അർച്ചനയുടെ അമ്മ വേഷമാണ്. റോക്കി ഭായിയുടെ നായിക എന്നതിനപ്പുറം ശ്രീനിധിക്ക് അധികമൊന്നും ചെയ്യാനില്ലായിരുന്നു. അതേ സമയം ഒന്നാം ഭാഗത്തിലായാലും രണ്ടാം ഭാഗത്തിലായാലും അധികം സീനുകൾ ഇല്ലാതിരുന്നിട്ടു കൂടി ശക്തമായ ഒരു സ്ത്രീ കഥാപാത്ര സാന്നിധ്യമായി അനുഭവപ്പെടുന്നുണ്ട് റോക്കി ഭായിയുടെ അമ്മ. അമ്മയെ കുറിച്ചുള്ള ഫ്ലാഷ് ബാക്ക് സീനുകളെല്ലാം വൈകാരികമായി തന്നെ അവതരിപ്പിക്കാനും സാധിച്ചു. ഒരർത്ഥത്തിൽ KGF ന്റെ കഥയും റോക്കി ഭായിയുടെ ജീവിതവും മാറ്റി മറക്കുന്നത് ആ അമ്മയാണ് എന്ന് പറയാം.

History Tells Us Powerful People Come From Powerful Places എന്ന ആദ്യ ഭാഗത്തിലെ ഡയലോഗിനെ രണ്ടാം ഭാഗത്തിൽ History was Wrong , Powerful People Make Places Powerful എന്ന് തിരുത്തി പറയുമ്പോഴുള്ള visuals എല്ലാം ഗംഭീരമായിരുന്നു.

സിനിമയുടെ കളർ ടോൺ , ഛായാഗ്രഹണം, ചടുലമായ ബാക് ഗ്രൗണ്ട് മ്യൂസിക്, എഡിറ്റിങ് എല്ലാം തന്നെ എടുത്തു പറയേണ്ട മികവുകളാണ്. എല്ലാം കഴിഞ്ഞെന്ന് കരുതിയിരിക്കുന്നിടത്ത് വീണ്ടുമൊരു തീപ്പൊരി പാറിച്ചു കൊണ്ടുള്ള എൻഡ് ക്രെഡിറ്റ് സീൻ KGF ന്റെ ആവേശത്തെ കെട്ടണക്കാതെ നിലനിർത്തുന്നു.

ആകെ മൊത്തം ടോട്ടൽ = ഗംഭീര മാസ്സ് പടം . കഴിഞ്ഞതത്രയും ആമുഖങ്ങൾ മാത്രമെങ്കിൽ, ഇനിയും പറഞ്ഞു തീർന്നിട്ടില്ലാത്ത കഥയുടെ ഒരു തുടക്കം മാത്രമാണിതെങ്കിൽ, KGF നു ഇനിയും ചാപ്റ്ററുകൾ വേണ്ടി വരും. Let us Wait and See ..!!

*വിധി മാർക്ക് = 8/10

-pravin-

Saturday, April 9, 2022

ത്രസിപ്പിക്കുന്ന തിയേറ്റർ കാഴ്ചകൾ !!


ചരിത്രവും ലോജിക്കുമൊക്കെ നോക്കി വിലയിരുത്താൻ പോയാൽ RRR ന് ഒരു തരത്തിലുമുള്ള ആസ്വാദനവുമുണ്ടാകില്ല എന്നത് ട്രെയ്‌ലറിൽ നിന്ന് തന്നെ വ്യക്തമായിരുന്നത് കൊണ്ട് RRR എങ്ങിനെ കാണേണ്ട ഒരു സിനിമയാണ് എന്നത് സംബന്ധിച്ച് ഒരു ധാരണ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഒരു രാജമൗലി സിനിമയിൽ നിന്ന് എന്ത് പ്രതീക്ഷിച്ചിരുന്നോ അത് RRR ൽ നിന്ന് കാണാൻ കിട്ടി.

അല്ലൂരി സീതാ രാമ രാജുവും കോമരം ഭീമുമൊക്കെ ചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുന്നത് രണ്ടു വ്യത്യസ്ത കാലഘട്ടത്തിലെ വിപ്ലവകാരികൾ ആയിട്ടാണെങ്കിലും അവരുടെ പോരാട്ടങ്ങൾ പൊതുവേ ആദിവാസി സമൂഹത്തിന് വേണ്ടിയായിരുന്നു. ബ്രിട്ടീഷ് രാജിനെതിരെയായിരുന്നു സീതാ രാമ രാജുവിന്റെ പോരാട്ടമെങ്കിൽ കോമരം ഭീം പ്രധാനമായും അന്നത്തെ നിസാം നവാബിന്റെ ഭരണത്തിനും ജന്മിത്തത്തിനുമെതിരെയാണ് പോരാടിയത്.
ഈ രണ്ടു ചരിത്ര പുരുഷന്മാരെയും തന്റെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്നു എന്നതൊഴിച്ചാൽ ഏതെങ്കിലും വിധത്തിൽ ചരിത്രവുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള ഒരു കഥ പറച്ചിലിനല്ല രാജ മൗലി ശ്രമിക്കുന്നത് . മറിച്ച് ആദിവാസികളടക്കം വിവിധ ജന വിഭാഗങ്ങൾക്കിടയിൽ നിന്ന് രാം -ഭീം മാർക്ക് കിട്ടിയ ദൈവീക പരിവേഷത്തെ ആഘോഷിക്കാൻ സാധിക്കുന്ന തലത്തിൽ പൂർണ്ണമായും ഫിക്ഷന്റെ സ്വാതന്ത്ര്യത്തിൽ ഒരു സിനിമയുണ്ടാക്കുക എന്നത് മാത്രമായിരുന്നു രാജ മൗലിയുടെ ഉദ്ദേശ്യം.

അല്ലൂരി സീതാ രാമ രാജുവിന്റെ യൗവ്വന കാലത്തെ സന്യാസ ജീവിതവും ആധ്യാത്മിക വിഷയങ്ങളിലെ പഠനവും യോഗാ പരിശീലനവും കുതിരയോട്ടത്തിലെ മെയ്‌വഴക്കവുമടക്കമുള്ള കാര്യങ്ങളിലെ റഫറൻസുകൾ ആയിരിക്കാം കാൽപ്പനിക കഥകളിൽ അദ്ദേഹത്തിന് ശ്രീരാമ പരിവേഷം ചാർത്തി നൽകിയിട്ടുണ്ടാകുക . കോമരം ഭീമിന്റെ കാര്യത്തിലും സമാനമായ ഒരു ദൈവീക പരിവേഷം ആദിവാസി സമൂഹം നൽകിയിട്ടുണ്ട് . RRR സിനിമയിലേക്ക് ഈ രണ്ടു കഥാപാത്രങ്ങളെയും പരിഗണിക്കുമ്പോൾ രാജമൗലി ഫിക്ഷന്റെ സാധ്യതകൾ കണ്ടെത്തുന്നതും അവിടെ നിന്ന് തന്നെ.
ഒരു ഹീറോയിക് സിനിമയുടെ എല്ലാ വിധ സാധ്യതകൾ ഉണ്ടായിരുന്നിട്ടും അത് വേണ്ട മികവിൽ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കാൻ സാധിക്കാതെ പോയിടത്താണ് പ്രിയ ദർശന്റെ കുഞ്ഞാലി മരക്കാറൊക്കെ അടപടലം വീണു പോയതെങ്കിൽ അതേ സാധ്യതകളെ സാങ്കേതിക തികവോടെയും മികവോടെയും ഗംഭീരമാക്കുകയാണ് രാജമൗലി ചെയ്തത്.
ചടുലമായ അവതരണവും രാംചരൺ- ജൂനിയർ എൻ ടി ആർ കോമ്പോയുടെ ഗംഭീര പ്രകടനവുമൊക്കെ കൂടിയ സ്‌ക്രീൻ കാഴ്ചകളിൽ ലോജിക്ക് പരതാനും ചരിത്രം പറയാനും സമയം കിട്ടുന്നില്ല എന്നതാണ് സത്യം. ചരിത്രത്തിനോ യുക്തിക്കോ അല്ല അനുഭവപ്പെടുത്തലിനാണ് അവിടെ പ്രസക്തി.

രാം ചരണിന്റെയും ജൂനിയർ എൻ ടി ആറിന്റെയുമൊക്കെ ഇൻട്രോ സീനും മറ്റു ഫൈറ്റ് സീനുകളുമൊക്കെ കാണുമ്പോൾ അറിയാം ആ ഒരു സീനിനു വേണ്ടി അവർ എടുത്ത തയ്യാറെടുപ്പുകൾ എത്രയായിരുന്നു എന്ന്. കത്തി സീനുകളെന്ന് വിലയിരുത്താൻ എളുപ്പമെങ്കിലും തിയേറ്റർ കാഴ്ചയിൽ അത്തരം സീനുകളെല്ലാം ത്രസിപ്പിക്കുന്നതാക്കി മാറ്റിയതിന് പിന്നിൽ രാജമൗലിയുടെ മാജിക്ക് തന്നെയാണ്.
പ്രകടനപരമായി നോക്കിയാൽ രാം ചരണും - ജൂനിയർ എൻ ടി ആറും തന്നെയാണ് ഈ സിനിമയെ മൊത്തത്തിൽ മുന്നോട്ട് കൊണ്ട് പോകുന്നത്. അവരുടെ എനർജി തന്നെയാണ് RRR ന്റെ പവർ എന്ന് പറയാം. ആലിയാ ഭട്ടിന്റെ സീതയെക്കാളും പ്രകടന സാധ്യത കിട്ടിയതും നന്നായി തോന്നിയതും ജെന്നിഫർ ആയി വന്ന ഇംഗ്ലീഷ്കാരിയാണ് . ചെറിയ വേഷമെങ്കിലും അജയ് ദേവ്ഗണിന്റെ പ്രകടനവും മികച്ചു നിന്നു.
ബാഹുബലിയുമായി തുലനപ്പെടുത്തേണ്ട ഒരു സിനിമയല്ല RRR. ബാഹുബലിയുമായി സാമ്യതപ്പെടുത്താൻ ഒന്നും ബാക്കി വക്കാതെ തീർത്തും മറ്റൊരു കഥയും കഥാപശ്ചാത്തലവും കഥാപാത്ര പ്രകടനങ്ങളുമൊക്കെയായി വേറിട്ട് നിൽക്കുന്നിടത്താണ് RRR ന്റെ ഭംഗി.
ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഏതാണെന്ന് ചോദിച്ചാൽ രാം ചരൺ - ജൂനിയർ എൻ ടി ആർ കോമ്പോ സീനുകൾ ആണെന്ന് പറയും. അത്ര മാത്രം ഗംഭീരമായി തന്നെ ആ രണ്ടു കഥാപാത്രങ്ങൾക്കിടയിലെ സൗഹൃദവും സംഘർഷവും ഒന്നിച്ചുള്ള പോരാട്ടവുമൊക്കെ സ്‌ക്രീനിൽ കാണാം.

ആകെ മൊത്തം ടോട്ടൽ = തിയേറ്ററിൽ കണ്ടാസ്വദിക്കേണ്ട ഒരു സിനിമ.

വിധി മാർക്ക് =8/10
-pravin-