Saturday, December 26, 2020

Torbaaz


അഫ്ഗാനിസ്ഥാനിൽ കുട്ടികളെ ചാവേറാക്കി ബോംബ് സ്‌ഫോടനങ്ങൾ നടത്തിയിരുന്ന വാർത്തകൾ വായിച്ചിട്ടുണ്ട്. കുട്ടികളെ നിർബന്ധിതമായി തന്നെ ഇത്തരം കാര്യങ്ങൾക്ക് ഭീകര സംഘടനകൾ പിടിച്ചു കൊണ്ട് പോകാറുണ്ട്.. അഫ്ഗാനിസ്ഥാനിലെ ഇത്തരം കുട്ടികളുടെ ജീവിതത്തെ പറ്റിയുള്ള ഒരു സിനിമ എന്ന നിലക്ക് Torbaaz ശ്രദ്ധേയമായി തോന്നിയെങ്കിലും തിരക്കഥാപരമായും അവതരണപരമായും ഒട്ടും തന്നെ തൃപ്തിപ്പെടുത്തിയില്ല. 

സഞ്ജയ് ദത്തും നർഗിസ് ഫഖ്‌രിയുമടക്കമുള്ളവരുടെ കഥാപാത്രങ്ങൾക്ക് പോലും ഏതെങ്കിലും തരത്തിലുള്ള മികവറിയിക്കാൻ സാധിച്ചില്ല. പഷ്തൂൺ വിഭാഗവും ഹസാറ വിഭാഗവും തമ്മിലുള്ള ശത്രുതയും ഇതിനിടയിലെ താലിബാന്റെ മുതലെടുപ്പുകളുമൊക്കെ സിനിമയിലൂടെ പോകുന്നുണ്ടെങ്കിലും ഒരു സീനിൽ പോലും കഥാപാത്രങ്ങളുടെ സാഹചര്യങ്ങളോ അവരുടെ പ്രശ്നങ്ങളോ ഒന്നും തന്നെ പ്രേക്ഷകന് അനുഭവപ്പെടുന്നില്ല. 

ചാവേറാകാനും പൊട്ടിത്തെറിക്കാനും തയ്യാറായി നടക്കുന്ന കുട്ടികളെ ക്രിക്കറ്റ് കളിയിലൂടെ നന്നാക്കാൻ ശ്രമിക്കുന്ന ആശയമൊക്കെ അങ്ങേയറ്റം ബോറാക്കി അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. ഒരു ഘട്ടത്തിൽ ക്രിക്കറ്റ് കളി സിനിമയുടെ പ്രധാന ഭാഗമായപ്പോൾ ലഗാന്റെ മറ്റൊരു പതിപ്പാക്കാനാണോ സംവിധായകൻ ശ്രമിക്കുന്നത് എന്ന് പോലും തോന്നിപ്പോയി. 

ആകെ മൊത്തം ടോട്ടൽ = പറയാൻ നല്ലൊരു വിഷയം കിട്ടിയിട്ടും അവതരണം കൊണ്ട്  നിരാശപ്പെടുത്തിയ സിനിമ. 

*വിധി മാർക്ക് =4/10 

-pravin- 

Wednesday, December 23, 2020

സത്താർ എന്ന തങ്കം !!


ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രത്തിന്റെ ജീവിതത്തെയും പ്രണയത്തെയുമൊക്കെ ഇത്ര ആഴത്തിൽ ഒരു നോവായി ഇതിന് മുൻപ് എവിടെയും അവതരിപ്പിച്ചു കണ്ടിട്ടില്ല. സത്താർ.. നീ ഹൃദയത്തിലെ മുറിവായി ഇപ്പോഴും ചോര പൊടിക്കുന്നു.

നിഷ്ക്കളങ്കവും അതി തീവ്രവുമായിരുന്നു ശരവണനോടുള്ള സത്താറിന്റെ പ്രണയം..അത് കൊണ്ട് തന്നെയാകാം തന്റെ പ്രണയം നിരാകരിക്കപ്പെട്ടിട്ടും അവനോടുള്ള സത്താറിന്റെ സ്നേഹം പുഴ പോലെ ഒഴുകി കൊണ്ടേയിരുന്നത്. 


പ്രണയം നിരാകരിക്കപ്പെടുമ്പോൾ സത്താർ വിഷമിക്കുന്നുണ്ട്. തന്റെ പെങ്ങളോടാണ് ശരവണനു പ്രണയമെന്നു മനസ്സിലാകുമ്പോൾ അവൻ ആദ്യം പരിഭവപ്പെടുകയും പിന്നീട് അവരുടെ പ്രണയത്തെ അംഗീകരിക്കുകയും ശക്തമായി പിന്തുണക്കുകയും ചെയ്യുന്നു. 

സ്വന്തം പ്രണയത്തെ അവൻ എവിടെ കുഴിച്ചു മൂടിയിരിക്കാം എന്ന് ചിന്തിച്ചു പോകുന്ന സമയത്ത് തന്നെയാണ് ശരവണനോടുള്ള വിട പറയൽ രംഗത്ത് കെട്ടിപ്പിടിച്ചു കൊണ്ട് അവൻ ഉള്ളു തുറക്കുന്നത് ..അപ്പോൾ തന്നെയാണ് ശരവണൻ പോലും അവനെ അത്ര മേൽ അറിയുന്നതും സ്നേഹിച്ചു പോകുന്നതും. 

അത് എന്തൊരു കെട്ടിപ്പിടിത്തമായിരുന്നു എന്നോർക്കാൻ വയ്യ. സ്‌ക്രീൻ കാഴ്ചകൾക്ക്‌ അപ്പുറം സത്താറിനെ നമ്മളും മുറുകെ കെട്ടിപ്പിടിച്ച് കരഞ്ഞു പോകുന്നുണ്ട് ആ സീനിൽ. 

ആരുമറിയാതെ പോയ സത്താറിന്റെ സ്വപ്നങ്ങൾക്കും നോവുകൾക്കുമൊക്കെ എന്നും ആ പുഴ സാക്ഷിയായിരുന്നു. അത് കൊണ്ട് തന്നെയാകാം സത്താറിന്റെ പ്രണയവും വിരഹവും ത്യാഗവുമൊക്കെ ആ പുഴയിൽ തന്നെ അലിഞ്ഞു ചേർന്നു പോയത്. ശരവണൻ അത് ഒടുക്കം തിരിച്ചറിയുന്നുണ്ട്.

സത്താറിന്റെ തങ്കമായിരുന്നു താനെന്നു ശരവണനു ബോധ്യപ്പെടുന്ന അതേ സമയത്ത് സത്താർ പ്രേക്ഷകരുടെ തങ്കമായി മാറുന്നു. തനി തങ്കം !! 

Thank You Sudha Kongara and Kalidas .. സത്താർ എന്ന തങ്കത്തെ ഞങ്ങളുടെ മനസ്സിൽ പതിപ്പിച്ചു തന്നതിന്. 

-pravin- 

Sunday, December 13, 2020

The Skin I Live In (La piel que habito )


എത്രത്തോളം വന്യമാണ് മനുഷ്യ മനസ്സുകളെന്ന് ബോധ്യപ്പെടുത്തുന്ന ഒരു സ്പാനിഷ് സിനിമ യാണ് 2011 ൽ റിലീസായ The Skin I Live In.

സ്വന്തം മകളെ റേപ് ചെയ്തവനോടുള്ള ഒരു അച്ഛന്റെ പ്രതികാരത്തിന് മാനസിക പിന്തുണ നൽകുന്ന അതേ പ്രേക്ഷകർ തന്നെ പിന്നീട് ഒരു ഘട്ടത്തിൽ ആ അച്ഛന്റെ പ്രതികാര രീതികളെയും അയാളുടെ മനസികനിലയേയും അംഗീകരിക്കാൻ പറ്റാത്ത അവസ്ഥയിലെത്തുന്നു.

പ്രതികാര ദൗത്യങ്ങളുടെ സകല പരിധികളെയും മറന്നു കൊണ്ട് ഒരു മനുഷ്യൻ മൃഗമായി മാറുമ്പോൾ നായക പ്രതിനായക സങ്കൽപ്പങ്ങളെല്ലാം പൊളിഞ്ഞു വീഴുകയാണ്. 

ആകെ മൊത്തം ടോട്ടൽ = ഏകാന്തതയും, വിരഹവും, കാമവും, ലൈംഗികതയും, അതിക്രമവും, പകയും, പ്രതികാരവും, വിശ്വാസ വഞ്ചനയും, അതിജീവനവുമൊക്കെ കൂടെ ചേർന്നൊരു സ്പാനിഷ് ത്രില്ലർ എന്ന് പറയാം The Skin I Live In നെ. ഇറോട്ടിക് സീനുകൾ അലർജിയുള്ളവർ കാണാതിരിക്കുക (18+) 

*വിധി മാർക്ക് = 7/10 

-pravin-

Saturday, December 5, 2020

ഭീകര യാഥാർഥ്യങ്ങളിൽ നിന്നൊരു സിനിമ !!

















Trapped / Slasher / Survival സിനിമകൾക്ക് ഇന്ത്യൻ പ്രേക്ഷകർ ധാരാളമുണ്ടെങ്കിലും അത്തരം സിനിമകൾ വേണ്ട മികവോടെ ഇന്ത്യയിൽ അധികം നിർമ്മിക്കപ്പെട്ടിട്ടില്ല എന്ന് പറയേണ്ടി വരും. താരനിരകളൊന്നുമില്ലാതെ ലോ ബജറ്റിൽ വന്ന 'Welcome Home' അതിനൊരു അപവാദമാണ്. 

പരിമിതപ്പെടുത്തിയ ഒരു കഥാപശ്ചാത്തലത്തിൽ വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളെ ഉപയോഗിച്ച് പ്രേക്ഷകരെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് കൊണ്ട് പോകുന്ന ഒരു സിനിമ എന്ന് പറയാം 'Welcome Home'നെ. 

വിദേശ ഭാഷാ സിനിമകളിലൂടെ മാത്രം കണ്ടനുഭവിച്ചിട്ടുള്ള ചില ഭീകര സാഹചര്യങ്ങളെ സെൻസർ ബോർഡിന്റെ കതിക്രക്ക് വിട്ടു കൊടുക്കാതെ പച്ചക്ക് തന്നെ ചിത്രീകരിച്ചിട്ടുണ്ട് സിനിമയിൽ. 

പ്രേത ഭൂത പ്രമേയങ്ങളൊന്നുമില്ലാതെ ഒരു വീടും നാലഞ്ചു കഥാപാത്രങ്ങളെയും വച്ച് ഇങ്ങിനെയും 'ഹൊറർ' സിനിമകൾ എടുക്കാം എന്ന് കാണിച്ചു തരുന്നു സംവിധായകൻ പുഷ്കർ മഹാബൽ. 

താരനിരകളൊന്നുമില്ലാത്ത ഈ സിനിമയിൽ പ്രകടനങ്ങൾ കൊണ്ട് താരങ്ങളായി മാറുന്നു കശ്മീര ഇറാനിയും സ്വർദയും. ഭോലാ എന്ന വേലക്കാരൻ സൈക്കോ കഥാപാത്രത്തെ ലുക്ക് കൊണ്ടും പ്രകടനം കൊണ്ടും കാണുന്നവനെ ഓരോ സീനിലും അലോരസപ്പെടുത്തിയ ബോലോറാം ദാസിനോട് സിനിമക്ക് ശേഷവും വെറുപ്പ് തോന്നുന്നു. 

ഈ സിനിമയുടെ ഭീകരതയെ മൂന്ന് ലെവലിൽ വായിച്ചെടുക്കാൻ സാധിക്കും. ഒന്ന് - സിനിമ പറയുന്ന പ്രമേയത്തിന്റെ. രണ്ട്- ഇതിലെ നെഗറ്റിവ് കഥാപാത്രങ്ങളുടെ ലുക്കും പ്രകടനവും. മൂന്ന് - സ്ത്രീ കഥാപാത്രങ്ങൾക്ക് നേരിടേണ്ടി വരുന്ന ക്രൂരവും ഭീകരവുമായ കാര്യങ്ങൾ. ഇതിനെല്ലാം പുറമെയാണ് ആ വീടും പരിസരവും സിനിമക്കുണ്ടാക്കി കൊടുക്കുന്ന ഭീകരത. 

സിനിമയിലൂടെ കണ്ടറിയുന്ന ഭീകരത യഥാർത്ഥത്തിൽ എവിടെയോ സംഭവിച്ചതും ഇപ്പോഴും എവിടെയൊക്കെയോ സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇനിയും എവിടെയൊക്കെയോ സംഭവിക്കാനുള്ളതുമാണ് എന്ന യാഥാർഥ്യം ഏറെ പ്രയാസത്തോടെ തന്നെ ഉൾക്കൊള്ളേണ്ടി വരുന്നു. 

സിനിമ അവസാനിക്കുന്നയിടത്ത് എഴുതി കാണിക്കുന്ന ചില കാര്യങ്ങളുണ്ട്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകളിൽ 60 ശതമാനവും സംഭവിക്കുന്നത് കുട്ടികൾക്ക് അറിയുന്ന/ കുട്ടികളെ അറിയുന്ന വ്യക്തികളിൽ നിന്നാണ്. 90 ശതമാനം കേസുകൾ റിപ്പോർട്ട് പോലും ചെയ്യപ്പെടുന്നില്ല. എന്നിട്ടും 2018 ലെ കണക്ക് പ്രകാരം 39000 കേസുകൾ ആ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എത്ര ഭീകരമാണ് നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ എന്നോർമ്മപ്പെടുത്തി കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. 

ആകെ മൊത്തം ടോട്ടൽ = ഒരു മികച്ച ഭീകര സിനിമ.  വയലൻസും റേപ്പുമൊക്കെ പതിവിൽ കവിഞ്ഞ ഭീകരതയോടെ ചിത്രീകരിച്ചിട്ടുണ്ട് എന്നിരിക്കെ കുട്ടികളും സ്ത്രീകളും ദുർബ്ബല ഹൃദയരും പരമാവധി ഈ സിനിമ കാണാതിരിക്കുക. 

*വിധി മാർക്ക് = 8/10 

-pravin- 

Saturday, November 28, 2020

Ludo is Life and Life is Ludo !!

ഇരുണ്ട ഹാസ്യത്തിലൂടെ ജീവിതത്തെ രസകരമായി വിവരിച്ചു തരുന്ന ഒരു സിനിമ എന്ന് വിശേഷിപ്പിക്കാം അനുരാഗ് ബസുവിന്റെ 'ലുഡോ'യെ. 

ഫിക്ഷന്റെ സ്വാധീനമുള്ള ഒരു കഥയെ ഫിക്ഷൻ സിനിമയാക്കി മാറ്റാതെ ഒരു ലുഡോ ഗെയിം കളിക്കുന്ന ലാഘവത്തിൽ പല കഥകളെയും കഥാപാത്രങ്ങളെയും കൂട്ടിയിണക്കി കൊണ്ട് പറഞ്ഞവതരിപ്പിക്കുന്ന സംവിധാന ശൈലി എടുത്തു പറയേണ്ടതാണ്. 

നമ്മുടെ ജീവിതം നമ്മൾ പോലും അറിയാതെ എത്ര പേരോട് ബന്ധപ്പെട്ടു കിടക്കുന്നുണ്ടാകാം എന്ന് ചിന്തിച്ചു പോകുന്ന സീനുകൾ. ഒരു ഘട്ടത്തിൽ സിനിമയിലെ ചില കഥാപാത്രങ്ങളുടെ അവസ്ഥയിൽ ചിരിക്കണോ കരയണോ എന്നറിയാതെ നിന്ന് പോകും. 


ഭർത്താവിനെ ചതിക്കുന്ന ഭാര്യ, ഭാര്യയെ ചതിക്കുന്ന ഭർത്താവ്, കല്യാണം കഴിഞ്ഞു പോയ മുൻ കാമുകിയെ ഇപ്പോഴും നെഞ്ചിലേറ്റി നടക്കുന്ന- അവൾക്ക് വേണ്ടി എപ്പോഴും എന്തും ചെയ്യാൻ തയ്യാറുള്ള കാമുകൻ, വിവാഹേതര ബന്ധം ആഘോഷിക്കുന്ന ആൺ പെൺ സുഹൃത്തുക്കൾ, സ്വന്തം മകൾക്ക് മുന്നിൽ തിരിച്ചറിയപ്പെടാതെ പോകുന്ന അച്ഛൻ, ആരുമില്ലാതെ ഒറ്റപ്പെട്ടു പോയവർ, എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതെ ഒറ്റപ്പെട്ടു പോയവർ അങ്ങിനെ പല പല കഥാപാത്രങ്ങൾ പല പല സാഹചര്യങ്ങളിലൂടെ പല പല മനസികാവസ്ഥകളിലൂടെ യാത്ര ചെയ്യുന്നുണ്ട് ലുഡോയിൽ. 

ലോജിക്കെല്ലാം മറന്ന് അവർക്കൊപ്പം ഒരു ഫൺ റൈഡിനാണ് സംവിധായകൻ പ്രേക്ഷകരെ ക്ഷണിക്കുന്നത്. 

ജീവിതത്തെ ലുഡോയുമായി ബന്ധപ്പെടുത്തി കൊണ്ട് തുടങ്ങി പാപവും പുണ്യവും ശരിയും തെറ്റും നരകവും സ്വർഗ്ഗവുമടക്കം പലതും ചർച്ച ചെയ്തു കൊണ്ട് മരണമാണ് സത്യമെന്ന് പറഞ്ഞവസാനിപ്പിക്കുന്ന സിനിമയിൽ പക്ഷേ യുക്തിക്ക് സ്ഥാനമില്ല. ഒരർത്ഥത്തിൽ ആ യുക്തിയില്ലായ്മയിലൂടെ മാത്രമേ ജീവിതത്തെയും മരണത്തെയുമൊക്കെ മനോഹരമായി വ്യാഖ്യാനിച്ചെടുക്കാനും സാധിക്കുകയുള്ളൂ എന്ന് തോന്നുന്നു. 

യുക്തിയുടെ പിൻബലമില്ലാത്ത സീനുകളിലൂടെ പോലും തന്റെ സിനിമയിലെ കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കി മാറ്റാൻ അനുരാഗ് ബസുവിന് സാധിച്ചു. 


രാജ് കുമാർ റാവുവിന്റെ ആലു പറയുന്ന പോലെ ചില ബന്ധങ്ങളിൽ ലോജിക്കില്ല മാജിക്ക് മാത്രമാണുള്ളത്. ആ ഒരു ഡയലോഗ് സിനിമയിലെ ഒട്ടു മിക്ക കഥാപാത്ര ബന്ധങ്ങളുമായി വേണ്ടുവോളം ചേർന്ന് നിക്കുന്നുമുണ്ട്. 

ഓ ബേട്ടാജി ..അരെ ഓ ബാബൂജി ..എന്ന പാട്ടും പാടി വണ്ടിയിൽ പോകുന്ന പങ്കജ് ത്രിപാഠിയുടെ സട്ടു ഭയ്യയെ എത്ര തവണ റിപ്പീറ്റടിച്ചു കണ്ടാലും മതിയാകില്ല. സട്ടു ഭയ്യ തന്നെയാണ് ലുഡോയിലെ താരം.

രാജ്‌കുമാർ റാവുവിന്റെ ആലുവും, ഫാത്തിമ സനയുടെ പിങ്കിയും, അഭിഷേകിൻറെ ബിട്ടുവുമൊക്കെ മനസ്സിൽ കയറിക്കൂടി. പേളി മാണിയുടെ മലയാളി കഥാപാത്രം ഷീജയൊക്കെ പൊളിച്ചടുക്കിയിട്ടുണ്ട്. 

ആകെ മൊത്തം ടോട്ടൽ = എല്ലാവർക്കും ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ലാത്ത എന്നാൽ പ്രമേയം ഉൾക്കൊണ്ടു കാണുന്നവർക്കെല്ലാം ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു രസികൻ സിനിമ തന്നെയാണ് ലുഡോ. 

*വിധി മാർക്ക് = 7.5/10 

-pravin-

Sunday, November 15, 2020

സാധാരണക്കാരന് വേണ്ടി സ്വപ്നം കണ്ടവന്റെ കഥ !!


എയർ ഡെക്കാന്റെ സ്ഥാപകനെന്ന നിലക്ക് മാത്രം അറിയാവുന്ന ജി ആർ ഗോപിനാഥിന്റെ സംഭവ ബഹുലമായ ജീവിത കഥയെ ത്രസിപ്പിക്കുന്ന ഒരു സിനിമാനുഭവമാക്കി സമ്മാനിച്ചതിന് സംവിധായിക സുധാ കൊങ്കരയോട് നന്ദി അറിയിക്കുന്നു. ഒപ്പം സൂര്യയിലെ പഴയ ആ നടിപ്പിൻ നായകനെ ഗംഭീരമായി തിരിച്ചു തന്നതിനും. 


വിമാന യാത്ര സാധാരണക്കാരന് അപ്രാപ്യമായ ഒരു കാലത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ അങ്ങിനെ ഒരു സംവിധാനം ഉണ്ടാക്കിയെടുക്കാൻ പുറപ്പെട്ട ജി ആർ ഗോപിനാഥിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അദ്ദേഹം അനുഭവിച്ച മാനസിക സംഘർഷങ്ങളുമൊക്കെ എത്ര മാത്രമായിരുന്നു എന്ന് രണ്ടു മണിക്കൂറിനുള്ളിൽ നമ്മളെ ബോധ്യപ്പെടുത്തി തരുന്നുണ്ട് 'സൂരറൈ പോട്ര്‌'. 

ടാറ്റ എയർലൈൻസ് തുടങ്ങാൻ ഇരുപത് വർഷം രത്തൻ ടാറ്റയെ വരെ കാത്തിരുപ്പിച്ച DGCA യുടെ അതേ ഓഫിസ് വരാന്തയിൽ നെടുമാരന്റെ കാത്തിരിപ്പിന് പോലും പ്രസക്തിയില്ല എന്ന് പരിഹസിച്ചു പറയുന്ന സീനിൽ സൂര്യയുടെ മുഖത്തെ റിയാക്ഷൻ സർക്കാർ ഓഫിസുകളിൽ പല തവണ കയറി ഇറങ്ങേണ്ടി വരുന്ന ഓരോ സാധാരണക്കാരന്റെയുമായിരുന്നു. 

പണമുള്ളവൻ വാങ്ങുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ സാധാരണക്കാർക്ക് എന്നും ഒരു സ്വപ്നം മാത്രമായി നിലനിൽക്കണം എന്ന ചിന്താഗതിക്കാർക്കുള്ള മറുപടിയായിരുന്നു എയർ ഡെക്കാന്റെ സ്വപ്നസാക്ഷാത്‍ക്കാരത്തിലൂടെ ജി ആർ ഗോപിനാഥ്‌ നൽകിയത്. 


സൂര്യയുടെ നെടുമാരൻ മാത്രമല്ല അപർണ്ണയുടെ ബൊമ്മിയും ഉർവ്വശിയുടെ അമ്മ വേഷവും പരേഷ് റാവലിന്റെ പരേഷ് ഗോസ്വാമിയും അടക്കം എല്ലാവരും നിറഞ്ഞാടിയ സിനിമയായി മാറി 'സൂരറൈ പോട്ര്‌' . 

ആകെ മൊത്തം ടോട്ടൽ = കോവിഡ് ഇല്ലായിരുന്നെങ്കിൽ തിയേറ്ററിൽ ആഘോഷമാകേണ്ടിയിരുന്ന സൂര്യയുടെ ഒരു സിനിമ എന്ന നിലക്ക് ഒരു നഷ്ടബോധം തോന്നുമ്പോഴും ഈ കാലയളവിൽ OTT റിലീസിൽ കണ്ടാസ്വദിച്ച സിനിമകളിൽ ഒന്നാം സ്ഥാനത്ത് നിർത്താവുന്ന സിനിമയായി മാറുന്നു 'സൂരറൈ പോട്ര്‌'

*വിധി മാർക്ക് = 8/10 

-pravin- 

Sunday, November 8, 2020

Jamtara - Sab Ka Number Ayega (Web Series- Season 1- Episodes- 10 )


സൈബർ ക്രൈമുകളുടെ ഈ കാലത്ത് കാണേണ്ട ഒരു വെബ് സീരീസ് ആണ് 'ജംതാര'.

ഒരു ഹാക്കർ വിചാരിച്ചാൽ തകർക്കാവുന്നതേയുള്ളൂ ഏതൊരാളുടെയും സാമ്പത്തിക അടിത്തറകൾ. ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളുമൊക്കെ സാങ്കേതികമായി സുരക്ഷിതമാണെന്ന് ബാങ്കുകാർ പറയുമെങ്കിലും സൈബർ ക്രിമിനലുകളെ സംബന്ധിച്ച് അതൊന്നും ഒരു പ്രശ്നമേ അല്ല. ഫിഷിംഗ് വഴി അവർക്ക് എന്തും കവർന്നെടുക്കാൻ സാധിക്കും എന്നതാണ് സത്യം.

വിദാഭ്യാസമില്ലാത്തവരെ മാത്രമേ ഇക്കൂട്ടർ ഉന്നം വെക്കൂ എന്നൊന്നുമില്ല. പണം തട്ടാൻ ഉഡായിപ്പുമായ് വിളിക്കുന്നവന് സ്വന്തം കാർഡ് നമ്പറും സീക്രട്ട് കോഡുമൊക്കെ പറഞ്ഞു കൊടുക്കുന്നവരുടെ കൂട്ടത്തിൽ പോലീസും ജഡ്ജിയുമടക്കം പല പ്രമുഖരുമുണ്ട്. 

ജാർഖണ്ഡിലെ ജാംതാര ജില്ല സൈബർ ക്രൈമിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാമതാണ്. Phishing Capital of India എന്ന വിളിപ്പേര് ജാംതാരക്ക് നേടിക്കൊടുത്തതിന് പിന്നിൽ പറഞ്ഞാൽ തീരാത്ത സൈബർ ക്രൈമുകളുടെ കഥയുണ്ട്. അതിലെ ഏതാനും കഥകളും കഥാപാത്രങ്ങളും മാത്രമാണ് 'Jamtara' വെബ് സീരീസിലുള്ളത്.


യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ കഥ തന്നെയെങ്കിലും ഒരു ഘട്ടത്തിൽ പ്രധാന തീമായ ഫിഷിംഗ് നെ മറി കടന്നു കൊണ്ട് ഫിഷിങ് ഗ്യാങ്ങിന്റെയും, അവരുടെ വ്യക്തി ജീവിതത്തിലേക്കുമൊക്കെയായി കഥയുടെ ഫോക്കസ് മാറി മറയുന്നുണ്ട്.

ഫിഷിംഗ് നടത്തുന്നതും പണം സമാഹാരിക്കുന്നതും എങ്ങനെയൊക്കെയാണ് എന്നതിന്റെ വിശദ വിവരങ്ങളിലേക്ക് പോകാതെ ഫിഷിങ് നടത്തുന്നവർക്കിടയിൽ സംഭവിക്കുന്ന തർക്കങ്ങളെയും കലഹങ്ങളെയുമൊക്കെ മുൻ നിർത്തി കൊണ്ടാണ് കഥയെ പ്രധാനമായും മുന്നോട്ട് കൊണ്ട് പോകുന്നത്. അതിനാൽ ഒരു ക്രൈം ത്രില്ലർ മാത്രം പ്രതീക്ഷിക്കുന്നവർക്ക് Jamtara ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ല.

ആകെ മൊത്തം ടോട്ടൽ = പ്രമേയവും അവതരണവും മാത്രമല്ല മുൻപ് എവിടെയും കണ്ടു പരിചയമില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാരുടെ മിന്നും പ്രകടനങ്ങളുടെ കൂടി ആകെത്തുകയാണ് ജാംതാരയുടെ ആസ്വാദനം. അപൂർണ്ണമായ്‌ പലതും പറഞ്ഞവസാനിപ്പിക്കുന്നതിനാൽ ജംതാരക്ക് ഒരു സീസൺ 2 ഉണ്ടാകുമെന്ന് കരുതാം !! 

*വിധി മാർക്ക് = 7.5/10 
-pravin- 

Monday, November 2, 2020

കണ്ണീരോർമ്മകളിലും ചിരിക്കുന്ന റൂണ !!


നാൽപ്പതു മിനുട്ട് മാത്രം ദൈർഘ്യമുള്ള ഒരു ഇമോഷണൽ ഡോക്യുമെന്ററിയാണ് 'Rooting For Roona'. റൂണയെ കുറിച്ച് മുൻപ് ഒരു ലേഖനം വായിച്ചിരുന്നെങ്കിലും അവളെ ഇങ്ങനൊരു ഡോക്യൂമെന്ററിയിലൂടെ കണ്ടറിഞ്ഞപ്പോൾ ഹൃദയം വിങ്ങിപ്പൊട്ടി കൊണ്ടേയിരുന്നു. നാൽപ്പത് മിനുട്ടു നീണ്ട കാഴ്ചയിൽ എത്ര തവണ കരഞ്ഞു എന്നറിയില്ല. പക്ഷേ ഓരോ കാഴ്ചയിലും അവൾ മനസ്സിലേക്ക് കൂടുതൽ അടുത്തു വന്നു. വേദനകൾ സഹിക്കുന്നതിനിടയിലും ഒരു ചിരിയിലൂടെ കാണുന്ന ഓരോരുത്തരുടെയും മകളായി മാറാൻ അവൾക്ക് സാധിച്ചിരുന്നു.

തലച്ചോറിൽ വെള്ളം നിറയുന്ന അസുഖവുമായി ജനിച്ചു വീണ റൂണയുടെ ഒരു ഫോട്ടോ 2013 ൽ വൈറലാകുകയുണ്ടായി.
അന്നവൾക്ക് 17 മാസം മാത്രം പ്രായം. 94 സെന്റിമീറ്റർ വലിപ്പമുള്ള വലിയ തലയും കുഞ്ഞുടലുമായി കിടക്കുന്ന റൂണയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റി.

ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും അവൾക്ക് വേണ്ട സഹായങ്ങൾ പറന്നെത്തി. വിദഗ്‌ദ്ധ ചികിത്സയിലൂടെ അവളുടെ അസുഖം മാറ്റിയെടുക്കാനാകുമെന്ന് ഡോക്ടർമാർ പ്രത്യാശ നൽകി.

ത്രിപുരയിലെ അഗർത്തലക്കടുത്തുള്ള ജിരാനിയ ഖോള എന്ന കൊച്ചു ഗ്രാമത്തിനപ്പുറം വലിയ ഒരു ലോകമുണ്ടെന്ന് അവളുടെ അച്ഛനമ്മമാർക്ക് ബോധ്യപ്പെട്ടു. അബ്ദുളും ഫാത്തിമയും മകൾ റൂണക്ക് വേണ്ടി ലോകത്തിന്റെ ഏതറ്റം വരെയും പോകാൻ തയ്യാറായി. റൂണയോട് അവർക്കുണ്ടായിരുന്ന നിരുപാധികമായ സ്നേഹവും കരുതലും റൂണയെ വേദനകൾക്കിടയിലും കൂടുതൽ ശക്തയാക്കി കൊണ്ടേയിരുന്നു.

ഡൽഹിയിലെ ചികിത്സാ കാലത്ത് അഞ്ചു മാസങ്ങൾക്കിടെ നിരവധി സർജറികൾക്ക് അവൾ വിധേയമായി. 94 സെന്റിമീറ്ററിൽ നിന്നും 58 സെന്റിമീറ്ററിലേക്ക് അവളുടെ തല ചുരുങ്ങി വന്നപ്പോൾ അത് പ്രതീക്ഷയുടെ പുതിയ ആകാശമായി മാറി. ഡൽഹി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി ത്രിപുരയിലെ ഗ്രാമത്തിലേക്ക് മടങ്ങി വരുമ്പോൾ ഒരു ഗ്രാമം മുഴുവൻ അവളെ നിറഞ്ഞ പുഞ്ചിരികളോടെ സ്വീകരിച്ചു.

റൂണയുമായി ബന്ധപ്പെട്ട വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ ഒരു കാലത്തിന് ശേഷം കാര്യമായി പരിഗണിച്ചില്ലെങ്കിലും അവളുടെ ദൈനം ദിന ജീവിതം ഡോക്യൂമെന്ററിയിലേക്ക് വേണ്ടി നിരന്തരം പകർത്തപ്പെട്ടു. ഡോക്യൂമെന്ററി സംവിധായിക പവിത്ര ചലത്തിനും കൂട്ടർക്കും അക്കാലയളവിൽ റൂണയോടും കുടുംബത്തോടും വല്ലാത്തൊരു ആത്മബന്ധം രൂപപ്പെട്ടു.

2014 കാലത്ത് റൂണ കൂടുതൽ സന്തോഷവതിയായി കാണപ്പെട്ടു. റൂണ ഒരിക്കൽ പോലും സംസാരിച്ചില്ലെങ്കിലും അവൾ വളരെ ഭംഗിയായി ചിരിച്ചു കൊണ്ട് എല്ലാവരോടും ആശയ വിനിമയത്തിലേർപ്പെടുമായിരുന്നു. റൂണയും ഫാത്തിമയുമായുള്ള ഗാഢമേറിയ സ്നേഹ നിമിഷങ്ങളെല്ലാം തന്നെ ഡോക്യൂമെന്ററിയിലെ ഏറ്റവും മികച്ച സീനുകൾ കൂടിയായി മാറി.

2016 ൽ റൂണക്ക് തുണയായി ഒരു കുഞ്ഞനുജൻ കൂടി വന്നു. റൂണയുടെ അവസാന ഘട്ട സർജറി നടത്തുന്നതുമായി ബന്ധപ്പെട്ട് ഫാത്തിമക്കും അബ്ദുളിനും ഉണ്ടായിരുന്ന ഭയങ്ങൾ പലതായിരുന്നു. ഓപ്പറേഷൻ ചെയ്‌താൽ ഇപ്പോഴുള്ള റൂണയെ നഷ്ടപ്പെടുമോ എന്ന് അവർ അതിയായി ആശങ്കപ്പെട്ടു.

നിരന്തരമായ നിർബന്ധങ്ങൾക്ക് ശേഷം 2017 ൽ റൂണയെ ആശുപത്രിയിലേക്ക് എത്തിക്കുകയുണ്ടായി. പക്ഷെ അവൾക്ക് ചിക്കൻപോക്സ് പിടിപെട്ടിരുന്ന കാരണം കൊണ്ട് ഓപ്പറേഷൻ നടത്താനായില്ല.

ചിക്കൻ പോക്സ് മാറിയ ശേഷം റൂണയെ ചികിത്സിക്കാമെന്നും അവൾ പൂർണ്ണമായും ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നുമൊക്കെയുള്ള ഡോക്ടർമാരുടെ മറുപടികളിൽ ഫാത്തിമ ഏറെ സന്തോഷിച്ചു. പക്ഷേ ആ സന്തോഷത്തിനൊന്നും തുടർ അവസരങ്ങൾ നൽകാതെ ഒരു മാസത്തിനുള്ളിൽ അവൾ എല്ലാ കഷ്ടതകളിൽ നിന്നും എന്നന്നേക്കുമായി വിട വാങ്ങി.

ഒരു സിനിമയിലായിരുന്നെങ്കിൽ ക്ലൈമാക്സ് മാറ്റിയെഴുതപ്പെടുമായിരുന്നു. പക്ഷേ ഇവിടെ അബ്ദുളും ഫാത്തിമയും പവിത്രയുമടക്കം റൂണയെ സ്നേഹിച്ച എല്ലാം മനുഷ്യരും ഏറ്റവും നിസ്സഹായരായി നിന്ന് പോവുകയാണുണ്ടായത്. 

റൂണയുടെ വേർപാടിന് ശേഷമുള്ള അബ്ദുളിന്റെയും ഫാത്തിമയുടെയും ജീവിതം ഇപ്പോഴും പതറാതെ മുന്നോട്ട് തന്നെ പോകുകയാണ്. റൂണയുടെ കുഞ്ഞനുജൻ അക്തറിന്റെ മുഖത്തെ ചിരിയിൽ റൂണയുടെ അതേ ചിരി കാണാം.


ഇന്നും തന്റെ സ്വപ്നങ്ങളിൽ സ്ഥിരമായി വന്നു പോയി കൊണ്ടിരിക്കുന്ന റൂണയെ കുറിച്ച് ഫാത്തിമ വാചാലയാകുന്നത് കാണുമ്പോൾ സന്തോഷിക്കണമോ കരായണമോ എന്നറിയാതെ മനസ്സ് വിങ്ങുന്നത് നമുക്ക് മാത്രമാണ്. 

റൂണ നമുക്കെല്ലാം ഒരു ഓർമ്മപ്പെടുത്തലാണ്..പല അർത്ഥങ്ങളിൽ !!

'Rooting For Roona' എന്ന ഡോക്യൂമെന്ററി കാണാതെ നിങ്ങൾക്ക് സ്കിപ് ചെയ്തു പോകാം. പക്ഷേ റൂണയെ അറിയാതെ പോകരുത് ഒരാളും. 

-pravin-

Thursday, October 22, 2020

കണ്ടിരിക്കാവുന്ന  ഒരു ഹലാൽ സിനിമ !!




സിനിമയും ടിവിയുമൊക്കെ ഹറാമാണെന്ന് വിശ്വസിച്ചിരുന്ന മുസ്‌ലിം സുഹൃത്തുക്കൾ ഉണ്ടായിരുന്നത് കൊണ്ട് തന്നെ സക്കറിയയുടെ 'ഹലാൽ ലവ് സ്റ്റോറി' യെ രാഷ്ട്രീയ വായനക്കപ്പുറം വ്യക്തിപരമായ ഓർമ്മകളിലൂടെയാണ് ഞാൻ ആസ്വദിച്ചത്. 

2000 കാലത്ത് സുഹൃത്തായ കമാലിന്റെ കൂടെ സോളിഡാരിറ്റിയുടെ ടാബ്ലോ ഷോക്ക് പോയതും, കോളേജിൽ പഠിക്കുമ്പോൾ SIO യുടെ ഒരു സംവാദ പരിപാടിയിൽ പങ്കെടുത്തതുമടക്കമുള്ള പല സംഭവങ്ങളെ കുറിച്ചും ഓർത്തു പോയി. രാഷ്ട്രീയപരമായി യോജിക്കാനും വിയോജിക്കാനുമുള്ള പല കാര്യങ്ങളുമുണ്ടെങ്കിലും ഈ സിനിമയെ ഒരു സംഘടനാ സിനിമ മാത്രമായി ഒതുക്കി വിലയിരുത്തുന്നതിനോട് യോജിപ്പില്ല. 

വിശ്വാസപരമായി തെറ്റാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുള്ള ഒരു കലാരൂപത്തെ ഒരേ സമയം ഇഷ്ടപ്പെടുകയും എന്നാൽ വിശ്വാസത്തിനപ്പുറം ആ കലാരൂപത്തെ കൊണ്ട് നടക്കാനാകില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രത്യേക തരം കലാസ്വാദകർ നമുക്കിടയിലുണ്ട് എന്നത് വസ്തുതയാണ് എന്നിരിക്കെ ഈ സിനിമ കാണിച്ചു തരുന്ന കഥാപാത്രങ്ങളെ ഉൾക്കൊള്ളാൻ എന്തിന് മടിക്കണം ? 

സിനിമയെന്നാൽ ഹറാം എന്ന് ഒറ്റയടിക്ക് പറഞ്ഞിരുന്നവരൊക്കെ വലിയ തോതിൽ മാറി ചിന്തിക്കാൻ തുടങ്ങിയത് ഹോം സിനിമകൾ സജീവമായ ഒരു കാലയളവിൽ തന്നെയായിരുന്നു. ഒരു കുടുംബാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ നമുക്കിടയിൽ തന്നെയുള്ളവർ പല പല കഥാപാത്രങ്ങളായി വന്നപ്പോഴാണ് പ്രാദേശികതക്ക് ഒരു സിനിമയിൽ എത്ര മാത്രം ഭംഗി നൽകാൻ സാധിക്കും എന്ന് നമ്മൾ തിരിച്ചറിഞ്ഞത്.

ഇതേ പ്രാദേശികതയുടെ പശ്ചാത്തലത്തിൽ തന്നെയാണ് സക്കറിയയുടെ സുഡാനി ഒരു മുഴുനീള കൊമേഴ്സ്യൽ സിനിമയായി അവതരിപ്പിക്കപ്പെട്ടത്. പക്ഷേ സുഡാനിയോളം കഥാതന്തുവോ പ്രമേയ സാധ്യതയോ ഇല്ല എന്നത് കൊണ്ട് തന്നെ മേൽപ്പറഞ്ഞ പ്രാദേശികതയിൽ മാത്രമായി ഒതുങ്ങി പോകുന്നുണ്ട് 'ഹലാൽ ലവ് സ്റ്റോറി'.

സിനിമ പിടിക്കുന്ന കാര്യത്തിൽ പടച്ചവനെ പോലും കാര്യം പറഞ്ഞു സമ്മതിപ്പിക്കാനും ബോധ്യപ്പെടുത്താനും സാധിക്കും പക്ഷേ സംഘടനാ നേതാക്കളുടെ കാര്യത്തിൽ അതൊന്നും നടപ്പില്ല എന്ന് പറയുന്നുണ്ട് ഷറഫുവിന്റെ തൗഫീഖ്. ഇതിൽ തന്നെയുണ്ട് കലയോടുള്ള സംഘടനയുടെ നിലപാടും കലാപ്രേമിയായ സംഘടനാ പ്രവർത്തകന്റെ അവസ്ഥയും.
കലക്ക് ഒരു ഓപ്‌ഷൻ മാത്രമല്ല ഉള്ളത്, കല ഒരു ദിശയിലേക്കുള്ള ഒരു പാത മാത്രമല്ല എന്നൊക്കെയുള്ള തൗഫീഖിന്റെ വാദങ്ങളോട് യോജിക്കാം വിയോജിക്കാം. പക്ഷേ കല തന്നെ ഹറാമാണെന്ന ചിന്തയെ വച്ച് നോക്കുമ്പോൾ കലയെ ഹലാലായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുമെങ്കിൽ അത് നല്ലതാണെന്ന് പറയാനേ തോന്നുന്നുള്ളൂ.

ഇത്രയേറെ പരിമിതികൾക്കുള്ളിൽ നിന്ന് കഷ്ടപ്പെട്ട് സിനിമ കാണാനും സിനിമയെടുക്കാനും നിയോഗിക്കപ്പെട്ട ഒരു വിഭാഗം പേരുടെ മനസികാവസ്ഥകളും ചിന്തകളുമൊക്കെ അഭ്രപാളിയിൽ ആവിഷ്ക്കരിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ ? ആ നിയോഗം സക്കറിയക്കും മുഹ്‌സിനും കിട്ടിയതിന് പിന്നിൽ അവരുടെ തന്നെ ജീവിതാനുഭവങ്ങൾ ഏറെയുണ്ടാകും എന്ന് കരുതുന്നു.
ആകെ മൊത്തം ടോട്ടൽ = സുഡാനി ഫ്രം നൈജീരിയയോളം ഇഷ്ടപ്പെട്ടില്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു നാടൻ സിനിമയായി തന്നെ അനുഭവപ്പെട്ടു സക്കറിയയുടെ 'ഹലാൽ ലവ് സ്റ്റോറി'.ഗ്രേസ് ആന്റണി, ജോജു, ഇന്ദ്രജിത്ത്, ഷറഫു, അഭിറാം, പിന്നെ റഹീം സാഹിബ് ആയി വന്നയാളടക്കം എല്ലാവരും നന്നായിരുന്നു.

*വിധി മാർക്ക് = 5/10
-pravin-

Thursday, October 8, 2020

Bab'Aziz - സംഗീതവും സഞ്ചാരവും ആത്മാന്വേഷണവും !!


അതി മനോഹരമായ ദൃശ്യാവിഷ്ക്കാരം കൊണ്ട് ആഴമേറിയ ചിന്തകളിലേക്ക് മനസ്സിനെ കൊണ്ട് പോകുന്ന ഒരു ടുണീഷ്യൻ അറബ് സിനിമയാണ് 'ബാബ് അസീസ്'.

ഇറാനിയൻ സൂഫി ദർശനങ്ങളുടെയും നൃത്തങ്ങളുടെയുമൊക്കെ അകമ്പടിയോടെയാണ് 'ബാബ് അസീസ്' അവതരിപ്പിക്കപ്പെടുന്നത്. ഒരു സിനിമാ ആസ്വാദനത്തേക്കാളുപരി ഒരു ദിവ്യാനുഭൂതിയാണ് 'ബാബ് അസീസി'ന്റെ സ്‌ക്രീൻ കാഴ്ചകൾ തരുന്നത് എന്ന് പറയാം.
അന്ധനും വൃദ്ധനുമായ ബാബ് അസീസും അദ്ദേഹത്തിന്റെ കൊച്ചു മകൾ ഇഷ്ത്താറും കൂടി ദൂരെ എങ്ങോ നടക്കാനിരിക്കുന്ന ഒരു സൂഫി സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി മരുഭൂമിയിലൂടെ നടന്നു കൊണ്ടിരിക്കുന്ന രംഗത്തിൽ നിന്നാണ് സിനിമയുടെ തുടക്കം.
യാത്രാ മദ്ധ്യേ ബാബ് അസീസ് ഇഷ്ത്താറിന് പറഞ്ഞു കൊടുക്കുന്ന രാജകുമാരന്റെ കഥ സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്.


ഭൗതിക ലോകത്തെ കാഴ്ചകളും സുഖങ്ങളുമൊക്കെ ഉപേക്ഷിച്ച് ബോധി വൃക്ഷ ചുവട്ടിൽ നിന്ന് ജ്ഞാനോദയം സിദ്ധിച്ച ശ്രീ ബുദ്ധനെ ഓർമ്മപ്പെടുത്തുന്നുണ്ട് ബാബ് അസീസിന്റെ കഥയിലെ രാജകുമാരൻ.
കഥയിലെ രാജകുമാരനെ പോലെ തന്നെ അവരുടെ യാത്രക്കിടയിൽ വച്ച് കണ്ടു മുട്ടുന്ന ഓരോ കഥാപാത്രങ്ങൾക്കും സിനിമയിൽ ഓരോ നിയോഗങ്ങൾ ഒരുക്കി കൊടുക്കുന്നു സംവിധായകൻ.

മനുഷ്യ മനസ്സുകളിലെ ആഗ്രഹങ്ങളും പ്രലോഭനങ്ങളും വികാരങ്ങളും ചിന്തകളും തൊട്ട് പരമമായ ജീവിതവും മോക്ഷവും സത്യവുമൊക്കെ പ്രതീകാത്മകമായ രംഗങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയുമൊക്കെ ചർച്ച ചെയ്യപ്പെടുന്നുണ്ട് സിനിമയിൽ.
മരുഭൂമിയുടെ കഥാ പശ്ചാത്തലത്തെ അതിനായി അത്ര കണ്ടു പ്രയോജനപ്പെടുത്താൻ സംവിധായകന് സാധിക്കുന്നുണ്ട്.
ജീവിതത്തെ കുറിച്ചെന്ന പോലെ മരണത്തെ കുറിച്ചും മനോഹരമായി പറഞ്ഞു വെക്കുന്നുണ്ട് 'ബാബ് അസീസ്'. കഥ കൊണ്ടും കാഴ്‌ച കൊണ്ടും മാത്രമല്ല ചിന്തകൾ കൊണ്ട് കൂടി ആസ്വദിക്കേണ്ട സിനിമ എന്ന നിലക്കാണ് 'ബാബ് അസീസ്' വേറിട്ടു നിൽക്കുന്നത്.

ആകെ മൊത്തം ടോട്ടൽ = ചിന്തകൾ കൊണ്ടും അവതരണം കൊണ്ടും മനോഹരമായ ഒരു സിനിമ.

*വിധി മാർക്ക് = 8/10

-pravin-

Sunday, October 4, 2020

Breathe - Into the Shadows (Web Sereis - 12 Episodes )


സ്വന്തം മകന്റെ ജീവൻ നിലനിർത്താൻ വേണ്ടി മറ്റുള്ളവരെ കൊല്ലുന്ന അച്ഛൻ കഥാപാത്രമായിരുന്നു ആദ്യ പതിപ്പിലെങ്കിൽ, കിഡ്നാപ്പ് ചെയ്യപ്പെട്ട മകളെ തിരികെ കിട്ടാൻ വേണ്ടി കൊലപാതകികളായി മാറുന്ന അച്ഛനമ്മമാരാണ് രണ്ടാം പതിപ്പിൽ. 

ദ്വന്ദവ്യക്തിത്വം പ്രമേയവത്ക്കരിക്കപ്പെട്ട സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമായി ഈ കഥയിൽ രണ്ടു വ്യക്തിത്വങ്ങളുടെയും ഇമോഷണൽ സൈഡെല്ലാം നന്നായി വർക് ഔട്ട് ആയിട്ടുണ്ട്. 

ആദ്യ പതിപ്പിൽ മാധവന്റെ ഡാനിയും അമിത് സാധിന്റെ കബീർ സാവന്തും തമ്മിലുണ്ടായ ത്രില്ലടിപ്പിക്കുന്ന ആ ഒരു കെമിസ്ട്രി രണ്ടാം പതിപ്പിൽ അത്ര കണ്ട് ഇല്ലാതെ പോയി. ലോജിക്കിന്റെ കാര്യത്തിലും കല്ല് കടികൾ ഉണ്ട്. 

അഭിഷേക് ബച്ചന് സിനിമകളിലൂടെ കിട്ടാതെ പോയ ഒരു സ്‌ക്രീൻ പ്രസൻസ് നൽകാൻ Breathe- Into the shadows ക്ക് സാധിച്ചിട്ടുണ്ട് എന്ന് പറയാം. നിത്യാമേനോൻ, അമിത് സാധ് എല്ലാവരും നന്നായിട്ടുണ്ട്. 

ആകെ മൊത്തം ടോട്ടൽ = 'Breathe' ആദ്യ പതിപ്പിനോളം മികച്ചതായി തോന്നിയില്ലെങ്കിലും 12 എപ്പിസോഡുകളും ഒട്ടും മുഷിമിപ്പിച്ചില്ല. 

*വിധി മാർക്ക് = 7/10 

-pravin-

Tuesday, September 29, 2020

Cargo

ഓസ്‌ട്രേലിയയുടെ ഉൾപ്രദേശങ്ങളിൽ എവിടെയോ ഒരു മഹാമാരി കാലത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ തുടങ്ങുന്നത്.

കാലവും ദേശവും ഏതാണെന്ന് വ്യക്തമാക്കാതെ കഥാപശ്ചാത്തലത്തിന് ഒരു വല്ലാത്ത നിഗൂഢത അനുഭവപ്പെടുത്തി കൊണ്ടുള്ള തുടക്കം പിന്നീട് പതിയെ പതിയെ സാഹചര്യത്തിന്റെ ഭീകരത വെളിപ്പെടുത്തി തരുകയാണ്.

സോംബി സിനിമകളുടെ കൂട്ടത്തിൽ പെടുത്താമെങ്കിലും ഒരു മുഴുനീള സോംബി സിനിമയല്ല 'Cargo'. കഥാസാഹചര്യത്തിന്റെ ഭീകരതയേക്കാൾ കുഞ്ഞു മകളോടുള്ള അച്ഛന്റെയും അമ്മയുടെയും സ്നേഹവും കരുതലുമാണ് പ്രേക്ഷകനെ ആകർഷിക്കുന്നത്. 

ഒന്നുമറിയാത്ത മകളെ മഹാമാരിക്ക് വിട്ടു കൊടുക്കാതെ അവളെ സുരക്ഷിതയാക്കാനുള്ള ഒരു അച്ഛന്റെ സമയബന്ധിതമായ യാത്ര കൂടിയായി മാറുന്നുണ്ട് 'Cargo'. 


ഒരു ഹൊറർ കഥാപാശ്ചാത്തലത്തിൽ പറഞ്ഞവതരിപ്പിക്കുമ്പോഴും ഒരു ഇമോഷണൽ ഡ്രാമയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് സംവിധായകൻ. 

ആസ്ട്രേലിയൻ ഉൾപ്രദേശ ഭൂപ്രകൃതിയെ നിഗൂഢമായി പകർത്തിയെടുത്ത ഛയാഗ്രഹണവും സിനിമക്ക് നല്ല പിന്തുണ നൽകി. ഏറ്റവും മികച്ച സിനിമയെന്ന നിലക്കല്ലെങ്കിൽ കൂടി കാണുന്നവനെ സംതൃപ്തി പെടുത്തുന്നതും അതൊക്കെ തന്നെ. 

മകളെ സുരക്ഷിതയാക്കാൻ ശ്രമിക്കുന്ന അച്ഛൻ കഥാപാത്രത്തിന്റെ ഒറ്റയാൾ പോരാട്ടവും ദയനീയതയും നിസ്സഹായതയുമൊക്കെ അത്ര മേൽ വൈകാരികമായി അവതരിപ്പിച്ചു പ്രതിഫലിപ്പിച്ച മാർട്ടിൻ ഫ്രീമാൻ തന്നെയാണ് 'Cargo' യിലെ താരം. ക്ലൈമാക്സ് സീനുകളിലേക്ക് എത്തുമ്പോൾ ആ അച്ഛൻ നമ്മുടെ മനസ്സിലേക്ക് കയറി പോകുക തന്നെ ചെയ്യും. 

ആകെ മൊത്തം ടോട്ടൽ = വ്യത്യസ്തമായ ഒരു സോംബി സിനിമ. 

*വിധി മാർക്ക് = 6.5/10 

-pravin- 

Sunday, September 20, 2020

പുതുമക്കിടയിലും ബോറടിപ്പിച്ച കാർഗോ !!


മരണാനന്തരം മനുഷ്യന് എന്ത് സംഭവിക്കുന്നു എന്ന ചിന്തക്ക് ഭാവനാപരമായി ഒരുപാട് സാധ്യതകൾ ഉണ്ട്.

മതങ്ങളിലൂടെ പറഞ്ഞു കേട്ട് ശീലിച്ച മരണാനന്തര ജീവിതവും ആത്മാവും പ്രേതവും സ്വർഗ്ഗവും നരകവുമടക്കമുള്ള പലതും പിന്നീട് പല സിനിമകളിലും പ്രമേയവത്ക്കരിക്കപ്പെട്ടത് അങ്ങനെയൊക്കെയാണ്.

മരണാനന്തര ജീവിതത്തെ വ്യത്യസ്‍തമായി പ്രമേയവത്ക്കരിച്ച ഒരു സിനിമയായിരുന്നു സമീപ കാലത്ത് മലയാളത്തിൽ ഇറങ്ങിയ 'ഇബ്‌ലീസ്'. സമാന പ്രമേയത്തിന്റെ മറ്റൊരു വ്യത്യസ്ത അവതരണമാണ് 'കാർഗോയി'ലും ഉള്ളത്.


ഭൂമിയിൽ മരിച്ചവരെ മറ്റൊരു സ്‌പേസ്ഷിപ്പിലേക്ക് കാർഗോ ആയി എത്തിച്ച ശേഷം അവരെ അടുത്ത ജന്മത്തിലേക്ക് തയ്യാറെടുപ്പിക്കുന്ന Post Death Transition Services എന്ന പ്രക്രിയയാണ് സിനിമയിൽ കാണിക്കുന്നത്.

തങ്ങൾ എങ്ങിനെ മരിച്ചു പോയി എന്ന് മരിച്ചവർക്ക് വിവരിച്ചു കൊടുത്ത ശേഷം അവരുടെ പഴയ ഓർമ്മകളെയൊക്കെ ഇല്ലാതാക്കി കൊണ്ട് അടുത്ത ജന്മത്തിലേക്ക് പറഞ്ഞയക്കുകയാണ്.

ഇത്തരത്തിൽ രസകരവും ത്രില്ലിങ്ങുമായ ഒരു കഥാതന്തുവും പ്രമേയവുമൊക്കെ കിട്ടിയിട്ടും മികച്ച ഒരു തിരക്കഥയുടെ പിൻബലമില്ലാതെ പോകുന്നിടത്താണ് 'കാർഗോ' നിരാശയാകുന്നത്.

ആകെ മൊത്തം ടോട്ടൽ = മിത്തോളജിയുടെയും സയൻസിന്റെയുമൊക്കെ ഒരു ഫ്യൂഷൻ ഫിക്ഷൻ വർക്ക് എന്ന് പറയാവുന്ന ഒരു സിനിമ തന്നെയെങ്കിലും കാണുന്നവനെ ഒട്ടും തന്നെ എൻഗേജ് ചെയ്യിപ്പിക്കാൻ സാധിക്കുന്നില്ല 'കാർഗോ'ക്ക് . ആശയപരമായോ അവതരണപരമായോ പൂർണ്ണതയില്ലാത്ത സിനിമയായി ഒതുങ്ങുന്നു സിനിമ.

*വിധി മാർക്ക് = 4/10
-pravin-

Saturday, September 12, 2020

അശോകൻ വൻ ശോകമാണ് !!




















ജാതക ദോഷം കാരണം കല്യാണം നടക്കാതിരിക്കുന്നതും, ആ ദോഷം മാറ്റാൻ വിചിത്രമായ പ്രതിവിധികൾ ചെയ്യുന്നതുമൊക്കെ പല സിനിമകളിലായി കണ്ടിട്ടുണ്ടെങ്കിലും അതെല്ലാം ഒരു മുഴുനീള സിനിമയിലേക്ക് വേണ്ടി ഇത്ര മേൽ വലിച്ചു നീട്ടി അവതരിപ്പിച്ചു കാണുന്നത് 'മണിയറയിലെ അശോകനി'ലാണ്. 

അസിസ്റ്റന്റ് ഡയറക്ടർ ആകാൻ വേണ്ടി ഈ സിനിമയിൽ അഭിനയിക്കാൻ വന്ന അനുപമയെ മനസ്സിലാക്കാം, സ്വയം നായകനാകാൻ വേണ്ടി പണം ഷെയറിട്ട ഗ്രിഗറിയെയും മനസ്സിലാക്കാം, പക്ഷേ ദുൽഖർ എന്തിനായിരിക്കാം അല്ലെങ്കിൽ എന്ത് കണ്ടിട്ടാകും പണം മുടക്കിയത് എന്ന് ഒരു പിടിയുമില്ല. 


ഈ അടുത്ത കാലത്ത് OTT റിലീസായ മലയാളം സിനിമകളിൽ ഇത് പോലെ വെറുപ്പിച്ച മറ്റൊരു സിനിമയില്ല എന്ന് കട്ടായം പറയുന്നു. 'മണിയറയിലെ അശോകൻ' എന്നതിന് പകരം വല്ല 'വാഴത്തോട്ടത്തിലെ അശോകൻ' എന്നായിരുന്നു പേരെങ്കിൽ സിനിമ ആ പേരിനോടെങ്കിലും നീതി പുലർത്തി എന്ന് പറയാമായിരുന്നു. ഇതിപ്പോ അതുമില്ല. 

ഒന്നും നടക്കാതെ വരുമ്പോൾ എല്ലാവരും ചുമ്മാ പറയുന്ന ഒരു ഡയലോഗ് ഉണ്ട് -ആ നേരം രണ്ടു വാഴ വച്ചാൽ മതിയായിരുന്നു എന്ന്. ആ ഡയലോഗ് ഈ സിനിമ കണ്ടു തീരുമ്പോൾ ഒരു വിധപ്പെട്ട പ്രേക്ഷകരൊക്കെ പറയും. ഒരു പക്ഷെ ഇപ്പോൾ ദുൽഖർ പോലും.

ആകെ മൊത്തം ടോട്ടൽ = നല്ല പച്ചപ്പും, നാട്ടിൻപുറ വിശേഷങ്ങളും, ശാലീനതയുമൊക്കെ വേണ്ടോളം ചേർത്തുള്ള അസ്സലൊരു നാടൻ ദുരന്തം എന്ന് തന്നെ പറയാം. 

*വിധി മാർക്ക് = 3/10 

-pravin- 

Monday, September 7, 2020

C u Soon - പരീക്ഷണാത്മക ത്രില്ലർ സിനിമ !!

പരിമിതികൾക്കുള്ളിൽ നിന്ന് ചിത്രീകരിച്ച സിനിമ എന്ന് അനുഭവപ്പെടുത്താത്ത വിധം കഥാപരവും അവതരണപരവും സാങ്കേതികപരവുമായ ഒരു സിനിമയിലെ എല്ലാ വശങ്ങളും ഒരു പോലെ മികച്ചു നിന്നതിന്റെ ഫലമാണ് 'C U Soon' ന്റെ ആസ്വാദനപരമായ വിജയം.

മൊബൈൽ സ്‌ക്രീൻ കാഴ്ചകളിലൂടെ രണ്ടു വ്യക്തികൾ തമ്മിൽ ഓൺലൈനിൽ പരിചയപ്പെടുന്നതും അവരുടെ ബന്ധം വികസിപ്പിക്കുന്നതുമൊക്കെ ഉറ്റു നോക്കാൻ നിർബന്ധിതരാക്കി കൊണ്ടുള്ള തുടക്കം തന്നെ മതി 'C U Soon' വേറിട്ട ഒരു സിനിമ തന്നെ എന്ന് ഉറപ്പിക്കാൻ.

ജിമ്മി കുര്യനും അനുമോളും കെവിനുമൊക്കെ ഇടയിൽ ഒരു അദൃശ്യ സാന്നിദ്ധ്യമായി പ്രേക്ഷകരെ കൊണ്ട് നിർത്തുന്നുണ്ട് മഹേഷ് നാരായണൻ.

കോവിഡ് കാലത്ത് virtual cinematography യുടെ സാധ്യത ആഴത്തിൽ പഠിച്ചിട്ട് തന്നെയാണ് മഹേഷ് ഈ പണിക്കിറങ്ങിയത് എന്ന് ഓരോ സീനിൽ നിന്നും ഷോട്ടിൽ നിന്നും നമുക്ക് മനസ്സിലാക്കാം.

ഉള്ളു പൊള്ളിക്കുന്ന ചില സാമൂഹിക യാഥാർഥ്യങ്ങളെ പ്രമേയവത്ക്കരിക്കുന്നതോടൊപ്പം
ഈ ഡിജിറ്റൽ കാലത്ത് നമ്മുടെയൊക്കെ സ്വകാര്യതയെന്നു പറയുന്നത് ദാ ഇത്രയൊക്കെയേ ഉള്ളൂ എന്ന് ഭീകരമായി ബോധ്യപ്പെടുത്താനും കൂടി ശ്രമിക്കുന്നുണ്ട് സിനിമ.

ഏകാംഗ അഭിനയത്തിന്റെ കലർപ്പൊന്നുമില്ലാതെ തീർത്തും റിയലിസ്റ്റിക്കായി പെരുമാറുന്ന പ്രകടനങ്ങൾ കൊണ്ട് വേറിട്ട് നിന്നു ഫഹദും റോഷനും ദർശനയുമൊക്കെ.

ആകെ മൊത്തം ടോട്ടൽ = ഒരു പരീക്ഷണാത്മക സിനിമ എന്ന നിലക്ക് തൃപ്തിപ്പെടുത്തുന്ന ഒരു ത്രില്ലറും മെലോഡ്രാമയുമൊക്കെയായി വിലയിരുത്താം മഹേഷിന്റെ 'C U Soon' നെ.

*വിധി മാർക്ക് = 8/10 

-pravin- 

Monday, August 24, 2020

ത്രില്ലടിപ്പിക്കാത്ത ഒരു പോലീസ് കഥ !

ബോംബെ അധോലകത്തിന്റെ പശ്ചാത്തലത്തിൽ ക്രിമിനലുകളെ ഹീറോവത്ക്കരിച്ചു കൊണ്ട് കഥ പറഞ്ഞ സിനിമകൾ ബോളിവുഡിൽ ലാഭം കൊയ്തപ്പോൾ ശോഭ് രാജ്, കരിം ലാല , ചോട്ടാ ഷക്കീൽ , ഹാജി മസ്താൻ , ദാവൂദ് ഇബ്രാഹിം, വരദരാജൻ മുതലിയാർ തൊട്ടുള്ള പല അധോലോക നേതാക്കൾക്കും സിനിമാക്കാരേക്കാൾ വലിയ ഹീറോ പരിവേഷം കിട്ടുകയുണ്ടായിട്ടുണ്ട്.

2000 കാലത്തിങ്ങോട്ടുള്ള പല ബോളിവുഡ് അധോലോക സിനിമകൾക്കും റഫറൻസ് ആയിട്ടുള്ളത് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഹുസൈൻ സെയ്ദിയുടെ പുസ്തകങ്ങളാണ്. അതുൽ സഭർവാളിന്റെ 'Class of 83' യാണ് അക്കൂട്ടത്തിൽ ഏറ്റവും അവസാനത്തേത്.

ബോംബെ അധോലോകവും പോലീസ് - ഗ്യാങ്‌സ്റ്റർ പോരാട്ടങ്ങളും നിരവധി തവണ പ്രമേയവത്ക്കരിക്കപ്പെട്ടതെങ്കിലും ബോളിവുഡിൽ അത്തരം സിനിമകൾക്ക് അവതരണപരമായ സാധ്യതകൾ എന്നുമുണ്ട് .

ഏത് ആംഗിളിൽ നിന്ന് കൊണ്ട് കഥ പറയുന്നുവോ അതിനനുസരിച്ച് പോലീസിനും അധോലോക നേതാക്കൾക്കും ഹീറോ പരിവേഷം മാറിമാറി കിട്ടി കൊണ്ടിരിക്കും. 'Class of 83' യിൽ ക്രിമിനലുകളെ എൻകൗണ്ടർ ചെയ്യുന്ന ബോംബെ പോലീസിനാണ് നായക പ്രതിഷ്ഠ.

വ്യക്തിജീവിതത്തിലെ തകർച്ചയും ഔദ്യോഗിക ജീവിതത്തിലെ വെല്ലുവിളികളുമൊക്കെയായി മുന്നോട്ട് പോകുന്ന പോലീസ് കഥാപാത്രങ്ങൾ കണ്ടു മടുത്തത് തന്നെയെങ്കിലും ബോബി ഡിയോളിനെ സംബന്ധിച്ച് വിജയ് സിംഗ് ഒരു വേറിട്ട കഥാപാത്രവും മെയ്ക് ഓവറുമായിരുന്നു. പക്ഷേ അപ്പോഴും ആ കഥാപാത്രത്തിന് നിറഞ്ഞാടാൻ പാകത്തിൽ കാര്യമായൊന്നും സിനിമയിൽ ഇല്ലാതെ പോയി. പുതുമുഖങ്ങളുടെ കാര്യവും ഏറെക്കുറെ അതേ അവസ്ഥ തന്നെ.

80 കളുടെ തുടക്കത്തിലെ ബോംബെ അധോലകവും, ലോ ആൻഡ് ഓർഡർ സിസ്റ്റവുമൊക്കെ പ്രധാന ഘടകങ്ങളായി വരുന്ന കഥയായിട്ടും അതിനൊത്ത ഒരു തിരക്കഥയോ, അവതരണപരമായ ത്രില്ലോ നൽകാൻ 'ക്ലാസ്സ് ഓഫ് 83' ക്ക് സാധിച്ചില്ല.

ആകെ മൊത്തം ടോട്ടൽ = പ്രമേയപരമായ പുതുമക്കൊന്നും സാധ്യതയില്ലാത്ത ഒരു കഥയെ സിനിമയാക്കുമ്പോൾ അത് പാളിപ്പോകാൻ എളുപ്പമാണ്. 'Class of 83' യ്ക്ക് സംഭവിച്ചതും അത് തന്നെയാണ്. ട്രെയ്‌ലർ തന്ന പ്രതീക്ഷയെ പോലും തകിടം മറിച്ച ഒരു സിനിമ എന്ന് പറയേണ്ടി വരുന്നു.

*വിധി മാർക്ക് = 4/10 

-pravin-

Tuesday, August 18, 2020

പാറിപ്പറന്ന പെൺ ശൗര്യത്തിന്റെ കഥ !!

കാർഗിൽ യുദ്ധ കാലത്ത് തീർത്തും നിർണ്ണായകമായ സാഹചര്യങ്ങളിൽ ഇന്ത്യൻ സൈന്യത്തെ സഹായിച്ച, ഇന്ത്യൻ സൈന്യത്തിന്റെ വിജയത്തിൽ പോലും പ്രധാന പങ്കു വഹിച്ച പെൺ കരുത്തായിരുന്നു ഗുഞ്ചൻ സക്‌സേന.

കാർഗിൽ യുദ്ധത്തിന്റെ ഭാഗമായ ഏക വനിതയും ഏക വ്യോമസേനാ ഉദ്യോഗസ്ഥയും അവർ തന്നെ. പരിക്കേറ്റവരും മരണപ്പെട്ടവരുമായ തൊള്ളായിരത്തോളം ഇന്ത്യൻ സൈനികരെ ഹെലികോപ്റ്ററിൽ യഥാ സ്ഥലത്ത് എത്തിക്കാൻ അവർക്ക് സാധിച്ചു.

ശത്രുക്കളുടെ മുന്നേറ്റം നിരീക്ഷിക്കുകയും അതാത് സമയത്ത് ഇന്ത്യൻ സൈന്യത്തിന് വേണ്ട വിവരങ്ങൾ കൈമാറുകയും ചെയ്തു കൊണ്ട് യുദ്ധ മുഖത്ത് ഹെലികോപ്റ്ററിൽ പാറിപ്പറന്നു നടന്ന IAF ഓഫിസർ ഗുഞ്ചൻ സക്‌സേനക്ക് അന്ന് പ്രായം വെറും ഇരുപത്തി നാല്.

Kargil Girl എന്ന പേരിൽ അറിയപ്പെട്ട ഗുഞ്ചൻ സക്സേനയെ രാജ്യം പിന്നീട് ശൗര്യ ചക്ര അവാർഡ് നൽകി ആദരിച്ചു.

ഇതേ കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തന്നെയാണ് 'ഗുഞ്ചൻ സക്സേന' സിനിമ തുടങ്ങുന്നതെങ്കിലും ഇത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഒരു യുദ്ധ സിനിമയല്ല. പക്ഷേ തീർച്ചയായും ഒരു പോരാട്ടത്തിന്റെ കഥയാണ്. ആണധികാര വ്യവസ്ഥിതികളോടും പൊതു ബോധങ്ങളോടുമൊക്കെയുള്ള ഒരു പെണ്ണിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കഥ.

പൈലറ്റാകാൻ സ്വപ്നം കാണുന്ന കുഞ്ഞു ഗുഞ്ചനെ നോക്കി പെണ്ണുങ്ങൾ ഒരിക്കലും പൈലറ്റാകില്ല എന്ന് പറഞ്ഞു സഹോദരൻ കളിയാക്കുന്നുണ്ട്. വിമാനം പറത്തുന്നവർ ആൺ പെൺ ഭേദമില്ലാതെ പൈലറ്റ് എന്ന ഒരേ പേരിലാണ് അറിയപ്പെടുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് അവർക്കിടയിലുണ്ടാകുന്ന ആ തർക്കത്തിൽ അച്ഛൻ ഇടപെടുന്നത്.

പൈലറ്റാകാനുളള സ്വപ്നം ഗുഞ്ചന്റെ തന്നെയെങ്കിലും ആ സ്വപ്ന സാക്ഷാത്ക്കാരത്തിന് വേണ്ടി അവളെ പറക്കാൻ പ്രേരിപ്പിക്കുന്നതും തളരുമ്പോഴൊക്കെ ശക്തി പകരുന്നതും അച്ഛൻ അനൂപ് സക്സേനയാണ്.

അങ്ങിനെ നോക്കുമ്പോൾ ഈ സിനിമ ഗുഞ്ചൻ സക്സേനയുടെ മാത്രമല്ല അനൂപ് സക്‌സേന എന്ന അച്ഛന്റെ കൂടിയാണ്. അനൂപ് സക്‌സേനയെന്ന അച്ഛനെ അതി വൈകാരികതകളില്ലാതെ നിയന്ത്രിത ഭാവ ചലനങ്ങൾ കൊണ്ട് മികവുറ്റതാക്കി പങ്കജ് ത്രിപാഠി.

ഗുഞ്ചൻ സക്സേനയെ പൂർണ്ണമായും അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നതിൽ ജാൻവി കപൂറിന് പരിമിതികൾ ഉള്ളതായി പല സീനുകളിലും അനുഭവപ്പെടുമെങ്കിലും രണ്ടു മൂന്നു സിനിമകൾ കൊണ്ട് തന്നെ കരിയറിന്റെ ഗ്രാഫിൽ ഉയർച്ച നേടാൻ ജാൻവിക്ക് സാധിച്ചിട്ടുണ്ട്. ഗുഞ്ചൻ സക്‌സേന ആ ഉയർച്ചയെ അടയാളപ്പെടുത്താൻ സഹായിച്ചു എന്ന് തന്നെ പറയാം.

ആകെ മൊത്തം ടോട്ടൽ = കുറ്റമറ്റ ബയോപിക് സിനിമയല്ലെങ്കിലും കണ്ടു നോക്കേണ്ട പടം തന്നെയാണ് 'ഗുഞ്ചൻ സക്‌സേന'. പറക്കാൻ ആഗ്രഹിക്കുന്ന പെൺ മനസ്സുകളോടുള്ള ഒരു ഐക്യദാർഢ്യം പ്രഖ്യാപ്പിക്കല് കൂടിയാണ് ഈ സിനിമ കാണൽ. 

*വിധി മാർക്ക് = 7/10 

-pravin-

Wednesday, August 12, 2020

വിദ്യാ ബാലൻ ഷോയിൽ ഒതുങ്ങിപ്പോയ 'ശകുന്തളാ ദേവി' !

ഔപചാരിക വിദ്യാഭ്യാസമൊന്നുമില്ലാതെ ഗണിത ശാസ്ത്രത്തിൽ അത്ഭുതകരമായ കഴിവുകൾ വെളിപ്പെടുത്തിയ സ്ത്രീ വ്യക്തിത്വമായിരുന്നു ശകുന്തളാ ദേവി.

ആറാം വയസ്സ് തൊട്ട് അക്കങ്ങളുടെയും സംഖ്യകളുടെയും കളിത്തോഴിയായവൾ പിന്നീട് എൺപതുകളുടെ തുടക്കത്തിൽ ഗിന്നസ് ബുക്കിൽ കയറി പറ്റിയ അത്ഭുത സ്ത്രീയായി മാറി.

ഗണിത ശാസ്ത്രത്തിലുള്ള കഴിവുകൾക്കപ്പുറം തന്റേതായ നിലപാടുകളും ചിന്തകളും കൊണ്ടുമൊക്കെ സാമൂഹികമായ ഇടപെടൽ നടത്തിയിരുന്ന ഒരാള് കൂടിയായിരുന്നു ശകുന്തളാ ദേവി.

Homosexuality യെ കുറിച്ച് ഇന്ന് ഇന്ത്യയിൽ എന്തെങ്കിലും ചർച്ച നടന്നിട്ടുണ്ടെങ്കിൽ അതിനുള്ള പഠനങ്ങൾക്ക് വേണ്ട സാധ്യത ഒരുക്കിയത് അക്കാലത്ത് അവരെഴുതിയ 'World of Homosexuals' എന്ന പുസ്തകമായിരുന്നു.

Human Computer എന്ന വിളിപ്പേരിൽ ലോകമാകെ അറിയപ്പെട്ട ഇന്ത്യക്കാരിയുടെ സംഭവ ബഹുലമായ ജീവിത കഥ സിനിമയാകുമ്പോൾ പ്രതീക്ഷകളേറെയായിരുന്നു. പക്ഷേ ടിപ്പിക്കൽ ബോളിവുഡ് ബയോപിക് സിനിമകളുടെ പരിമിതികളും പോരായ്മാകളും ആവർത്തിച്ച ഒരു സാധാരണ സിനിമയായി ഒതുങ്ങി പോയി അരുൺ മേനോന്റെ ' ശകുന്തളാ ദേവി'.

ശകുന്തളാ ദേവി എന്ന പ്രതിഭാസത്തെ സിനിമയാക്കേണ്ടതിന് പകരം ശകുന്തളാ ദേവി എന്ന അമ്മയുടെ കഥയാണ് സിനിമക്കാധാരമായത് എന്ന് പറയാം. അമ്മയുടെ കഥ എന്ന് തോന്നിത്തുടങ്ങുന്ന അതേ സമയത്ത് തന്നെ ശകുന്തളാദേവിയുടെ മകളുടെ സിനിമ എന്ന നിലക്ക് കഥ വീണ്ടും മാറുന്നു.

അമ്മയ്ക്കും മകൾക്കും ഇടയിൽ നടക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ കഥ മാറി മാറി പറയുമ്പോൾ നഷ്ടപ്പെട്ടത് സംഭവബഹുലമായ ഒരു ജീവിത കഥയുടെ ആത്മാവാണ് എന്ന് സംവിധായകൻ തിരിച്ചറിഞ്ഞില്ല.

ആകെ മൊത്തം ടോട്ടൽ = ശകുന്തളാ ദേവിക്ക് സമർപ്പണമാകേണ്ടിയിരുന്ന സിനിമ അതിനൊത്ത നിലവാരത്തിലേക്ക് ഉയർന്നില്ലെങ്കിലും ശകുന്തളാ ദേവിയായി വിദ്യാ ബാലൻ നിറഞ്ഞാടി. ആ വിദ്യാ ബാലൻ ഷോ മാത്രമാണ് 'ശകുന്തളാ ദേവി' യെ കണ്ടിരിക്കാവുന്ന സിനിമയാക്കി മാറ്റിയതും എന്ന് പറയാം.

*വിധി മാർക്ക് = 5/10

-pravin- 

Tuesday, August 4, 2020

Raat Akeli Hai - ദുരൂഹതകളും അന്വേഷണങ്ങളും !!


രാത്രിയിൽ വിജനമായ വഴിയിൽ വച്ച് നടക്കുന്ന ക്രൂരമായ ഒരു കൊലപാതകം കാണിച്ചു കൊണ്ടാണ് സിനിമയുടെ ടൈറ്റിൽ തെളിയുന്നത്. അഞ്ചു വർഷങ്ങൾക്ക് ശേഷം കഥ മറ്റൊരിടത്ത് വച്ച് വീണ്ടും പറഞ്ഞു തുടങ്ങുമ്പോൾ അവിടെയും ദുരൂഹമായ മറ്റൊരു കൊലപാതകം ആവർത്തിക്കുകയാണ്.

ഭാര്യ മരിച്ച ശേഷം രണ്ടാമത് വിവാഹം കഴിച്ച പ്രമാണിയും ധനികനുമായ വൃദ്ധനെ അതേ രാത്രിയിൽ സ്വന്തം ഹവേലിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയാണ്. മണവാട്ടി പെണ്ണടക്കം ആ വീട്ടിലുളള എല്ലാവരും ഒരു പോലെ സംശയത്തിന്റെ നിഴലിലാണ്. വൃദ്ധൻ മരിച്ചതുമായി ബന്ധപ്പെട്ട് വീട്ടിലുള്ള ആർക്കും ഒരു സങ്കടവുമില്ല എന്ന് മാത്രമല്ല പല കാരണങ്ങളാൽ എല്ലാവർക്കും ആ വൃദ്ധൻ ശത്രുവുമായിരുന്നു എന്നതാണ് ശ്രദ്ധേയം .

ആരാണ് കൊലപാതകി എന്ന അന്വേഷണവുമായി ഇൻസ്‌പെക്ടർ ജതിൽ യാദവ് മുന്നോട്ട് പോകും തോറും കഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്. അന്വേഷണത്തിനിടക്ക് അയാൾ നേരിടുന്ന വ്യക്തിപരവും ഔദ്യോഗികരവുമായ വെല്ലുവിളികളും തുടർന്നുണ്ടാകുന്ന ട്വിസ്റ്റുകളുമൊക്കെ കാഴ്ചക്കാരന് ഊഹിക്കാൻ പറ്റാത്ത തരത്തിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ.

യു,പി യുടെ കഥാപാശ്ചാത്തലവും രാത്രി കാല അന്വേഷണവും യാത്രകളുമൊക്കെ സിനിമക്ക് അനുയോജ്യമായ ദുരൂഹതയുടെ ഒരു മൂഡ് ഉണ്ടാക്കിയെടുക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. പങ്കജ് കുമാറിന്റെ ഛായാഗ്രഹണം ആ തലത്തിൽ സിനിമക്ക് മികച്ച പിന്തുണ നൽകി.

തുടക്കം മുതൽ ഒടുക്കം വരെ കൊലയാളി ആരെന്ന് നിഗമിക്കാൻ പറ്റാത്ത തരത്തിലുള്ള ട്വിസ്റ്റുകളിലൂടെ സസ്പെന്സിലേക്കുള്ള ദൈർഘ്യത്തെ ഗംഭീരമായി ക്രമീകരിച്ചിട്ടുണ്ട്. ലാഗ് ഉണ്ടായി പോകുമായിരുന്ന സീനുകളിലൊക്കെ തന്നെ അന്വേഷണാത്മകത നഷ്ടപ്പെടാതിരിക്കാൻ നന്നായി തന്നെ ശ്രമിച്ചിട്ടുണ്ട് സംവിധായകൻ ഹണി ട്രെഹാൻ.

അത് കൊണ്ടൊക്കെ തന്നെയാണ് താരതമ്യേന മറ്റു ക്രൈം ത്രില്ലർ സിനിമകളുടെ വേഗമില്ലാതെ കഥ പറഞ്ഞിട്ടും 'രാത് അകേലി ഹേ' വേറിട്ടൊരു ത്രില്ലർ സിനിമയുടെ ആസ്വാദനം തരുന്നതും.

'രാത് അകേലീ ഹേ' എന്ന പേര് ഈ സിനിമക്ക് വെറുതെ ഇട്ടതല്ല. 'രാത്രി'ക്ക് അത്ര മാത്രം റോളുണ്ട് ഈ സിനിമയിൽ. 'രാത്രി'യാണ് രണ്ടു കൊലപാതകങ്ങളുടെയും ഏക സാക്ഷി. രാത്രിയുടെ ഏകാന്തതയും ദുരൂഹതയുമൊക്കെ ഈ സിനിമക്ക് കൊടുക്കുന്ന ഭംഗിയും  വലുതാണ്.  

ആകെ മൊത്തം ടോട്ടൽ = പതിഞ്ഞ താളത്തിൽ ഒരു വേറിട്ട ത്രില്ലർ. നവാസുദ്ധീൻ സിദ്ധീഖി..ഒന്നും പറയാനില്ല ഗംഭീരം എന്നല്ലാതെ. ഇൻസ്‌പെക്ടർ ജതിൽ യാദവായി സിനിമ മുഴുവൻ നിറഞ്ഞാടി. 

*വിധി മാർക്ക് = 8/10 

-pravin- 

Monday, July 27, 2020

Let The Right One In

2008 ലിറങ്ങിയ ഒരു സ്വീഡിഷ് സിനിമയാണ് 'Let The Right One In'. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ തീർത്തും ത്രില്ലിംഗ് മൂഡിൽ കഥ പറയുന്ന ഒരു റൊമാന്റിക് ഹൊറർ സിനിമ എന്ന് വിശേഷിപ്പിക്കാം 'Let The Right One In' നെ.

രക്ത ദാഹികളായ vampires നെ പല സിനിമകളിലും കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര മേൽ നിഷ്ക്കളങ്കമായി ഒരു vampire നെ മറ്റൊരു സിനിമയിലും അവതരിപ്പിച്ചു കണ്ടിട്ടില്ല.

Vampire ആയ മകളെ പുറം ലോകവും വെളിച്ചവും കാണിക്കാതെ രഹസ്യമായി വളർത്തുന്ന അച്ഛൻ ആ മകൾക്ക് വേണ്ടി പലരെയും കൊല്ലുന്നുണ്ട്. മകൾക്ക് കുടിക്കാൻ മനുഷ്യ ചോരയുമായി വരുന്ന ആ അച്ഛന് പക്ഷെ ഭീകര പരിവേഷമില്ല.. അച്ഛന് മാത്രമല്ല ചോര കുടിച്ചു ജീവിക്കുന്ന മകൾക്കുമില്ല ഭീകര പരിവേഷം. കാരണം അത് അവരുടെ ജീവിതത്തിൽ അവർക്ക് നേരിടേണ്ടി വരുന്ന ഒരു പ്രത്യേക അവസ്ഥ മാത്രമായാണ് സിനിമ കാണിക്കുന്നത്. 

ഒരു ഘട്ടത്തിൽ അച്ഛനില്ലാതാകുമ്പോൾ ഒറ്റക്ക് ജീവിക്കേണ്ടി വരുന്ന മകളും പിന്നീട് അവളുടെ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് കേറി വരുന്ന കൂട്ടുകാരനുമൊക്കെയാണ് സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത്.

രണ്ടു തരത്തിൽ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയിരുന്ന അവനും അവളും തമ്മിൽ സൗഹൃദത്തിലായപ്പോൾ അത് അസാധാരണമായൊരു ആത്മബന്ധത്തിലേക്ക് വഴി മാറുന്നു.

അവളൊരു vampire ആണെന്ന് അറിയുമ്പോഴും അവൻ അവളെ ഭയന്നോടുകയല്ല ചേർത്ത് പിടിക്കുകയാണ് ചെയ്യുന്നത്.അവർക്കിടയിലെ സൗഹൃദത്തിന്റെ ആഴം കൂടുംതോറും അതൊരു അസാധാരണ പ്രണയമായി മാറുന്നുണ്ട്.

വെറുമൊരു ഹൊറർ സിനിമയിൽ ഒതുങ്ങുമായിരുന്ന പ്രമേയത്തെ വേറിട്ട സൗഹൃദത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ സിനിമയാക്കി മാറ്റുകയാണ് സംവിധായകൻ.

ആകെ മൊത്തം ടോട്ടൽ = മനോഹരമായ ഒരു റൊമാന്റിക് ഹൊറർ സിനിമ. 

*വിധി മാർക്ക് = 8/10 

-pravin-