Thursday, March 26, 2026

ആടിന്റെ മൂന്നാം വരവും ടൈം ട്രാവലും !!


'ആട്' എന്ന ടൈറ്റിലിനോട് എല്ലാ തലത്തിലും കണക്റ്റായി കിടന്ന ഒരു കഥയായിരുന്നു ഒന്നാം ഭാഗത്തിന്റേത്.. രണ്ടാം ഭാഗത്തിൽ, ടൈറ്റിൽ കഥാപാത്രമായ ആട് ഇല്ലാതായപ്പോഴും ആദ്യ ഭാഗത്തിൽ നമ്മളെ രസിപ്പിച്ച കഥാപാത്രങ്ങളുടെ രണ്ടാം വരവ് ആഘോഷമായി മാറുകയായിരുന്നു.

ഇപ്പോൾ മൂന്നാം ഭാഗത്തിലേക്ക് എത്തിയപ്പോൾ ആദ്യ രണ്ടു ഭാഗങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി വലിയൊരു കാൻവാസിലേക്ക് മാറ്റിയവതരിപ്പിക്കപെടുകയാണ് 'ആട്'.

ഷാജി പാപ്പനേയും കൂട്ടരെയും രണ്ടു കാലഘട്ടത്തിൽ വ്യത്യസ്ത ടൈം ലൈനിലൂടെ ഒരു കോമിക് മൂഡിൽ പറഞ്ഞവതരിപ്പിക്കുന്ന സാഹസമാണ് 'ആട് 3' എന്ന് പറയാം.

ഈ ടൈപ്പ് സിനിമകളിൽ ഇത് വരെ കണ്ടു ശീലിച്ചിട്ടില്ലാത്ത ഒരു ഴോനർ മാറ്റം കൊണ്ട് പുതുമയുള്ള അവതരണ സാധ്യതയെ പ്രയോജനപ്പെടുത്തുകയാണ് മിഥുൻ മാനുവൽ ചെയ്തിരിക്കുന്നത്.

ഈയൊരു സംഗതിയോട് താൽപ്പര്യം തോന്നുന്നവർക്ക് സിനിമ കണക്ട് ആകുകയും അല്ലാത്തവർക്ക് വർക് ഔട്ട് ആകാതെ പോകുകയും ചെയ്യുമെന്നത് കട്ടായം. ആട് 3 ആ തലത്തിൽ വളരെ റിസ്ക്കുള്ള ഒരു പരീക്ഷണം തന്നെയാണ്.

ആദ്യ ഭാഗത്തിൽ നീല കൊടുവേലിക്ക് വേണ്ടിയും രണ്ടാം ഭാഗത്തിൽ കമ്മട്ടത്തിനു വേണ്ടിയും നടത്തുന്ന അന്വേഷണത്തെ പോലെ ഇവിടെ നക്ഷത്ര ധൂളിക്ക് വേണ്ടിയുള്ള അന്വേഷണമാണ് സിനിമയുടെ രസച്ചരട് മുറുക്കുന്നത്.

ജയസൂര്യയുടെ പാപ്പനും വിനായകന്റെ ഡൂഡും തന്നെയാണ് ഈ ഫൺ റൈഡിന്റെ അമരക്കാർ. പത്മനാഭ തമ്പുരാനും, അസം ഖാനുമൊക്കെയായി അവർ രണ്ടു പേരും സ്‌കോർ ചെയ്തു. ധർമ്മജന്റെ കൗണ്ടർ അടിയും രസകരമായിരുന്നു.

2015 ൽ ആദ്യമായി കണ്ടപ്പോൾ എങ്ങിനെയിരുന്നോ അതേ രൂപത്തിൽ അതേ ഓളത്തിൽ ആട് ഫ്രാഞ്ചൈസിയിലെ ഓരോ കഥാപാത്രങ്ങളെയും വർഷങ്ങൾക്കിപ്പുറവും പുനരവതരിപ്പിക്കാൻ സാധിക്കുന്ന അപൂർവ്വതക്ക് കൈയ്യടി വേറെ കൊടുക്കണം. കഥാപാത്ര പ്രകടനങ്ങളിൽ പോലും ആ ഒരു തുടർച്ച അനുഭവപ്പെടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

മൂന്നാം ഭാഗത്തിന്റെ അവസാന പതിപ്പിനായി കാത്തിരിക്കാൻ പാകത്തിലുള്ള ടെയ്ൽ എൻഡ് കൂടി സമ്മാനിച്ച് കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

അസ്ഥാനത്ത്‌ പ്ലേസ് ചെയ്ത പോലെ തോന്നിക്കാവുന്ന ചില കോമഡി രംഗങ്ങളും, ചില ചളി കോമഡികളും, സാത്താൻ സേവ്യറിന്റെ മുൻജന്മത്തിലെ സായിപ്പ് മലയാളവുമൊക്കെ പോലെയുള്ള കല്ല് കടികൾ ഒഴിച്ച് നിർത്തിയാൽ മേക്കിങ് മികവും സാങ്കേതിക മേന്മയുമുള്ള ഒരു വറൈറ്റി എന്റെർറ്റൈനർ തന്നെയാണ് 'ആട് 3'.

©bhadran praveen sekhar

Friday, March 13, 2026

ഒരു ഫീൽ ഗുഡ് ജയറാം സിനിമ !!





ക്രൈം / ഇൻവെസ്റ്റിഗേഷൻ / ആക്ഷൻ/ ഹൊറർ ത്രില്ലർ സിനിമകൾ കളം നിറഞ്ഞു നിൽക്കുന്ന സമയത്ത് സകുടുംബം പോയി കാണാവുന്ന ഒരു സിനിമ.

ഒരിടവേളക്ക് ശേഷം കുടുംബ സിനിമയിലൂടെ ജയറാം മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്നതിനേക്കാൾ പുതു തലമുറക്കൊപ്പം പുതിയ സിനിമാന്തരീക്ഷത്തിൽ ജയറാമെന്ന നടന്റെ സാധ്യതകൾ വീണ്ടും ചർച്ചക്ക് വെക്കുന്നുണ്ട് 'ആശകൾ ആയിരം'.

ഹരിഹരൻ എന്ന കഥാപാത്രത്തെ ആ തലത്തിൽ അദ്ദേഹം പക്വമായി അവതരിപ്പിച്ചിട്ടുണ്ട് സിനിമയിൽ. സിനിമയിലും സിനിമക്കുള്ളിലെ സിനിമയിലും ആ പെർഫോമൻസ് ശ്രദ്ധേയമായി അടയാളപ്പെടുന്നുണ്ട്.

കാളിദാസ് ജയറാമിന്റെ തമിഴ് സിനിമകളിലെ പ്രകടനത്തോളം എത്തില്ലെങ്കിലും ഹരിഹരന്റെ മകൻ വേഷം അയാളും നന്നായി ചെയ്തിട്ടുണ്ട്.

അതേ സമയം ജയറാം - കാളിദാസൻ ടീമിന്റെ അച്ഛൻ മകൻ വേഷങ്ങളും പ്രകടനങ്ങളുമൊക്കെ ഒന്നിച്ചു വിലയിരുത്തിയാൽ 'നല്ല നടൻ ഇപ്പോഴും അപ്പൻ തന്നെയാണ്' എന്ന് പറയാം.

അനുരാഗ കരിക്കിൻ വെള്ളത്തിലെ പോലെ ഒരു വീട്ടമ്മ വേഷം എന്നതിനപ്പുറത്തേക്ക് ആശാ ശരത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായില്ല.
ഷറഫുദ്ധീൻ കൊള്ളാം. കോമഡിയും നെഗറ്റിവ് ഷെയ്ഡുമുള്ള കഥാപാത്രത്തെ നന്നായി ചെയ്തിട്ടുണ്ട്.

'സന്ദേശം', 'കൊച്ചു കൊച്ചു സന്തോഷങ്ങൾ', 'വീണ്ടും ചില വീട്ടുകാര്യങ്ങൾ', 'ഷാർജ റ്റു ഷാർജ' പോലുള്ള പഴയ കാല ജയറാം സിനിമകളിലെ റഫറൻസുകളൊക്കെ സിനിമയിൽ മനോഹരമായി തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ആ കൂട്ടത്തിൽ 'സലാം കശ്മീരി'ലെ മേജർ ശ്രീകുമാറിന്റെ വിഖ്യാതമായ ഭാവപ്രകടനവും പാപപ്പ ബാക്ഗ്രൗണ്ട് സ്കോറുമൊക്കെ രസകരമായി തന്നെ കടന്നു വരുന്നുണ്ട്.

അച്ഛൻ -മകൻ തമ്മിലുള്ള അടുപ്പവും ഈഗോ ക്ലാഷും അകൽച്ചയുമൊക്കെ പ്രമേയവത്ക്കരിക്കുന്ന ഒരു ടിപ്പിക്കൽ കുടുംബ കഥയുടെ ടെമ്പ്ലേറ്റിനുള്ളിലേക്ക് രണ്ടു തലമുറക്കാരുടെ സിനിമാ മോഹത്തിന്റെ കഥ കൂടി തുന്നി ചേർത്ത് അവതരിപ്പിക്കുന്നിടത്താണ് 'ആശകൾ ആയിര'ത്തിന്റെ ആസ്വാദനം. ക്ലൈമാക്സ് സീനുകളൊക്കെ ആ നിലക്ക് വൈകാരികമാക്കി മാറ്റാനും സാധിച്ചിട്ടുണ്ട്.

©bhadran praveen sekhar