Sunday, February 28, 2021

പുതുമയുളള 'ലവ്' !!

അവതരണത്തിലെ പുതുമ കൊണ്ടും വേറിട്ട ആഖ്യാന ശൈലി കൊണ്ടും കഥാപാത്ര പ്രകടനങ്ങൾ കൊണ്ടുമൊക്കെ ശ്രദ്ധേയമാകുന്നു ഖാലിദ് റഹ്മാന്റെ 'ലവ്'.

നമ്മൾ കാണുന്നതല്ല, നമുക്ക് എന്ത് മനസ്സിലാകുന്നുവോ അതാണ് ഈ സിനിമയുടെ കഥ. അത് കൊണ്ട് തന്നെ ഈ സിനിമക്ക് പല വിധ കാഴ്ചകളും ആസ്വാദനങ്ങളും അനുമാനങ്ങളുമുണ്ട്.

ഒരാളുടെ വ്യത്യസ്ത മാനസിക വിചാര/ സംഘർഷങ്ങളുടെ പ്രതിബിംബങ്ങൾ അയാൾക്കൊപ്പം തന്നെ സഹ കഥാപാത്രങ്ങളായി അവതരിക്കപ്പെടുകയാണ്.

ആര് ആരൊക്കെയാണെന്നും അവരുടെ പ്രശ്നങ്ങൾ എന്താണെന്നും അവർക്ക് എന്ത് സംഭവിച്ചുമെന്നൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നത് അത് ഉൾക്കൊണ്ടു കാണുമ്പോൾ മാത്രമാണ്. അല്ലാത്ത പക്ഷം ഈ സിനിമ വെറും ഒരു പുകയായി അനുഭവപ്പെടാം.

ഒരു ഫ്ലാറ്റിനുള്ളിലെ കാഴ്ചകളെ പരിമിതികൾ മറന്നു കൊണ്ട് വൈവിധ്യപൂർണ്ണമാക്കിയ ജിംഷി ഖാലിദിന്റെ ഛായാഗ്രഹണ മികവിന് പ്രത്യേക കൈയ്യടികൾ നൽകേണ്ടതുണ്ട്.

ഷൈൻ ടോം ചാക്കോ - സുധി കോപ്പ - രജിഷ എല്ലാവരും കിടിലൻ പ്രകടനം പക്ഷേ ഞെട്ടിച്ചു കളഞ്ഞ പ്രകടനം ഗോകുലന്റെതായിരുന്നു .

ആകെ മൊത്തം ടോട്ടൽ= പ്രമേയപരമായല്ല അവതരണം കൊണ്ട് വേറിട്ട് നിൽക്കുന്ന സിനിമയാണ് ലവ്.

*വിധി മാർക്ക് = 6/10

-pravin-

Thursday, February 25, 2021

ദൃശ്യം 2 - ക്ലൈമാക്സ് കഥ മറ്റൊന്നായാൽ !!


സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറുളള ഒരു മനുഷ്യൻ എന്നതിനപ്പുറം നിയമത്തിന്റെ കണ്ണിൽ ജോർജ്ജ് കുട്ടിയും കുടുംബവും കുറ്റക്കാരായി തന്നെ നിലനിൽക്കുന്നു .

ദൃശ്യം ആദ്യ ഭാഗത്തിൽ നാം കണ്ട കാഴ്ചകൾ അത്രയും സത്യമെങ്കിൽ, അതിനപ്പുറം ജോർജ്ജ് കുട്ടി വരുൺ കേസുമായി ബന്ധപ്പെട്ടു യാതൊരു വിധ പ്രതിരോധത്തിനും പിന്നീട് തയ്യാറെടുത്തിട്ടില്ല എങ്കിൽ എന്തൊക്കെ സംഭവിക്കുമായിരിക്കാം എന്ന ചിന്തയാണ് പങ്കു വക്കുന്നത്.

താൻ എന്നെങ്കിലും പിടിക്കപ്പെടും എന്ന യാതൊരു കണക്കു കൂട്ടലുകളും ഇല്ലാത്ത ജോർജ്ജ് കുട്ടിക്ക് ഐജി തോമസ് ബാസ്റ്റിൻ പറഞ്ഞ പോലെ വല്ലാത്തൊരു ഓവർ കോൺഫിഡൻസ് തന്നെയാണ് ..

എന്നാൽ സമർത്ഥനായ ഐ. ജി തോമസ് ബാസ്റ്റിനും കൂട്ടരും ജോർജ്ജ് കുട്ടിയെ കുരുക്കിലാക്കി കളഞ്ഞു ..അയാൾ അറസ്റ്റിലായി. കഥയിൽ വിനയ ചന്ദ്രനോ, രാജനോ ആരുമില്ല പിന്നീടങ്ങോട്ട്..

നിസ്സഹായനായ ജോർജ്ജ് കുട്ടി സത്യസന്ധമായി തന്നെ കാര്യങ്ങൾ പോലീസിനോട് തുറന്നു പറയുന്നു. ( തന്റെ മകളോ കുടുംബമോ അല്ല താൻ ഒറ്റക്ക് തന്നെയാണ് ഈ കൊലപാതകം നടത്തിയതെന്ന നുണ ഒഴിച്ച് ).


വരുണിന്റെ ബോഡി പോലീസ് സ്റ്റേഷന്റെ തറ കുഴിച്ചു കണ്ടെത്തുന്നു ..

DNA ടെസ്റ്റ് വരുമ്പോൾ ആ അസ്ഥി കൂടം വരുണിന്റേതല്ല എന്ന വെളിപ്പെടുത്തലിൽ കോടതിയിൽ ഞെട്ടി തരിച്ചു നിന്ന് പോകുന്നത് പോലീസ് മാത്രമല്ല ജോർജ്ജ് കുട്ടി കൂടിയാണ് ..

ജയിച്ചെന്ന് കരുതിയ യുദ്ധത്തിൽ അപ്രതീക്ഷിതമായി തോറ്റു പോയ ഐ.ജി തോമസ് ബാസ്റ്റിനും പോലീസും ഒരു ഭാഗത്ത് ..തോറ്റെന്നു കരുതിയിടത്ത് താൻ പോലും ആഗ്രഹിക്കാത്ത വിധം ജയിച്ചു കേറുന്ന ജോർജ്ജ് കുട്ടി മറു ഭാഗത്ത് ..

കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജോർജ്ജ് കുട്ടി വീട്ടിലേക്ക് പോയില്ല ..പോയത് ഐ.ജി തോമസ് ബാസ്റ്റിന്റെ ഓഫിസിലേക്ക് ...അവിടെ കരഞ്ഞു കലങ്ങിയ കണ്ണോടെ ഗീതയും പ്രഭാകറും ഉണ്ടായിരുന്നു .. ജോർജ്ജ് കുട്ടിയെ കണ്ടതോടെ അവരുടെയെല്ലാം ഭാവങ്ങൾ മാറി മറഞ്ഞു ..

ഐ.ജി :- 'ജോർജ്ജ് കുട്ടീ.. കോടതിയിൽ ജയിച്ച വീമ്പ് ഇവിടെ കാണിക്കാൻ വരണ്ടാ .. ഈ കേസ് ഒരിക്കലും അവസാനിക്കാത്ത യുദ്ധമാണ് ..ഒന്നും തീർന്നെന്ന് നീ കരുതണ്ട .."

അവർക്ക് നേരെ കൈ തൊഴുത് കൊണ്ട് ജോർജ്ജ് കുട്ടി; "സാർ ..ഞാൻ പറഞ്ഞത് സത്യമാണ് .. വരുണിനെ അവിടെ തന്നെയാണ് ഞാൻ ..."

പറഞ്ഞു മുഴുമിക്കും മുൻപേ ഐജി ജോർജ്ജ് കുട്ടിയെ ചവിട്ടി വീഴ്ത്തി ..

പ്രഭാകർ അയാളെ പിടിച്ചു മാറ്റിയ ശേഷം ജോർജ്ജ് കുട്ടിയോട് :- 'മതി ജോർജ്ജ് കുട്ടീ .. എല്ലാം മതി .. ഞങ്ങളുടെ മകനെയും കൊന്നു ..അവന്റെ മൃതദേഹത്തേയും ഇല്ലാതാക്കി..ഇനിയും എങ്ങോട്ടേക്കാണ് നിനക്കും നിന്റെ കുടുംബത്തിനും ഞങ്ങളെ ജയിച്ചു കയറേണ്ടത് ?? "


ആരും വിശ്വസിക്കാത്ത സാഹചര്യത്തിൽ ..അത്ര കാലം പോലീസിനോട് പറഞ്ഞിട്ടുള്ള നുണകളെല്ലാം തിരുത്തിപ്പറയാൻ ജോർജ്ജ് കുട്ടി തയ്യാറായി...
ജോർജ്ജ് കുട്ടിയെ ആ ഘട്ടത്തിൽ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെ അവർ അയാളെ മുഴുവനായും കേട്ടു...

ഇപ്പോൾ മുതൽ വരുണിന്റെ ബോഡിക്ക് എന്ത് സംഭവിച്ചു എന്നറിയേണ്ടത് പോലീസിനേക്കാൾ ജോർജ്ജ് കുട്ടിയുടെ കൂടി ആവശ്യമായി മാറുകയാണ് ..

ഗീതയേയും പ്രഭാകറിനെയും മാറ്റി നിർത്തി കൊണ്ട് ഐ.ജി : " ഈ കേസ് മറ്റൊരു ദിശയിലേക്ക് പോകുകയാണ് .. ഒരു പക്ഷേ ഞാൻ നേരത്തെ പറഞ്ഞ പോലെ ഒരിക്കലും തീരാത്ത രീതിയിൽ ..ജോർജ്ജ് കുട്ടിയെ നമുക്ക് വിശ്വസിച്ചേ മതിയാകൂ ..കാരണം അയാൾക്ക് നേരെ ഇനി ഒരു കേസെടുക്കാൻ നമ്മുടെ കയ്യിൽ വകുപ്പില്ല .. അതിനുള്ള ഹൈക്കോടതി വിധി അയാൾക്ക് ഈസിയായി വാങ്ങിയെടുക്കാം .. എന്നിട്ടും അയാൾ നമ്മളെ തേടി വന്നു ഇത്രയും പറഞ്ഞെങ്കിൽ ...I think he is genuine now .. "

തോമസ് ബാസ്റ്റിൻ പറയുന്നത് മനസ്സിലാക്കി കൊണ്ട് ശരി വക്കുന്ന പ്രഭാകറും ഗീതയും അയാളെ തന്നെ ശ്രദ്ധിക്കുന്നു ..

ഐജി : " ഇത്രയും കാലം പേർസണൽ മിഷനായിട്ടാണ് വരുൺ കേസിൽ ഞാൻ ഇടപ്പെട്ടതെങ്കിൽ ഇനിയങ്ങോട്ടേക്ക് അത് മതിയാകില്ല .. see how the personal mission turns to official .. വരുണിന്റെതെന്നു പറഞ്ഞു കൊണ്ട് ഹാജരാക്കപ്പെട്ട അസ്ഥികൂടം ആരുടേത് ? അയാളെ കൊന്നതാര് ? വരുണിന്റെ ബോഡി അയാൾ എന്ത് ചെയ്തു ? എന്തിനത് ചെയ്തു ? "

Cut to Flash Back

വർഷങ്ങൾക്ക് മുൻപ് ..

വരുണിന്റെ ബോഡി കണക്ക് കൂട്ടിയ പ്രകാരം പോലീസ് സ്റ്റേഷനിൽ കുഴിച്ചിട്ട ശേഷം നടന്നു നീങ്ങുന്ന ജോർജ്ജ് കുട്ടി ..ജോർജ്ജ് കുട്ടി നടന്നു നീങ്ങുന്നത് അബദ്ധ വശാൽ കാണുന്ന ജോസ് ..

ജോർജ്ജ് കുട്ടിയേയും ജോസിനെയും ഒരു പോലെ രഹസ്യമായി നിരീക്ഷിക്കുന്ന മറ്റൊരാൾ .. അയാളുടെ മുഖം കാണുന്നില്ല ..പകരം കൈയ്യുറകളിലെ ചോരക്കറയും ബൂട്ടിലെ ചളിയും കാഴ്ചയിൽ ..

ജോർജ്ജ് കുട്ടിയും ജോസും പോയ ശേഷം അയാൾ പോലീസ് സ്റ്റേഷനിലേക്ക് കയറുന്നു ..പിന്നീട് ആ കുഴിയിൽ നിന്ന് വരുണിന്റെ ബോഡി പുറത്തെടുക്കുന്നു .. പകരം അയാൾ കൊണ്ട് വന്ന ഒരു ചാക്ക് അതേ കുഴിയിലിടുന്നു ..വരുണിന്റെ ബോഡി വലിയ കറുത്ത കവറിലേക്ക് മാറ്റിയ ശേഷം അതും ചുമന്ന് കൊണ്ട് അയാൾ നടന്നു നീങ്ങുന്നു .. ദൂരെ റബ്ബർ എസ്റ്റേറ്റിന്റെ താഴെ ഒരു വണ്ടി കിടപ്പുണ്ടായിരുന്നു ..വരുണിന്റെ ബോഡി വണ്ടിയുടെ ഡിക്കിയിലേക്ക് എടുത്തിട്ട ശേഷം ഇരുളിലേക്ക് മറയുന്ന ആ വണ്ടിയുടെ ചുവപ്പ് ലൈറ്റ് ..

Cut to present

ഐജി : " ഒരു ഇമേജിനേഷൻ ആണ് .. ജോർജ്ജ് കുട്ടിയേക്കാൾ മുന്നേ ജോർജ്ജ് കുട്ടി ചിന്തിച്ച പോലെ ബോഡി അവിടെ അടക്കാൻ വന്ന ആൾ.. പക്ഷെ വരുണിന്റെ ബോഡിയുടെ കൂടെ തന്റെ കയ്യിലെ ബോഡി അടക്കാൻ അയാൾ ആഗ്രഹിക്കുന്നുമില്ല ..അതിനർത്ഥം വരുണിന്റെ ബോഡി കൊണ്ട് അയാൾക്കെന്തോ പ്ലാൻ ഉണ്ടെന്നാണ് .. അതുമല്ലെങ്കിൽ വരുണിന്റെ ബോഡി പോലീസ് സ്റ്റേഷനിലെ പോലെ സേഫ് ആയൊരു സ്ഥലത്ത് അടക്കാൻ അയാൾ എന്ത് കൊണ്ട് ആഗ്രഹിച്ചില്ല ..ആരാണയാൾ ..എന്തിനിത് ചെയ്തു ..ചോദ്യങ്ങൾ ഒരുപാടുണ്ട് .. "

ഈ അന്വേഷണത്തിൽ ആരെക്കാളും കൂടുതൽ പോലീസിനെ സഹായിക്കാൻ സാധിക്കുക ജോർജ്ജ് കുട്ടിക്കാണ് ...ഒരു ഘട്ടത്തിൽ സമർത്ഥമായി മൂടി വക്കാൻ ജോർജ്ജ് കുട്ടി ശ്രമിച്ച അതേ കേസിൽ ജോർജ്ജ് കുട്ടിക്ക് തന്നെ പലതും കണ്ടെത്തേണ്ടി വരുന്നത് കാലം അയാൾക്ക് കരുതി വച്ച ശിക്ഷയാകുമോ ?

Coming Soon ..ദൃശ്യം 3 !!

-pravin-

Saturday, February 20, 2021

വീണ്ടും 'ദൃശ്യ' വിസ്മയം !!



വരുണിന്റെ മൃതദേഹം എവിടെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ന് നമുക്കെല്ലാവർക്കും അറിയാം. ജോർജ്ജ് കുട്ടി ആ കേസിൽ നടത്തിയ കളികളും നമ്മൾ കണ്ടതാണ്. അവിടെ നിന്ന് തന്നെയാണ് ദൃശ്യം 2 തുടങ്ങുന്നത്.

പോലീസിനെ വെട്ടിലാക്കിയ ആ കേസ് വീണ്ടും അന്വേഷണ വിധേയമായാൽ എന്തൊക്കെ സംഭവിക്കാം എന്ന ചിന്ത തന്നെയാണ് 'ദൃശ്യം 2' ന് ആധാരമായതെങ്കിലും അത് കെട്ടുറപ്പുള്ള ഒരു തിരക്കഥയിലേക്ക് പടർത്തി എഴുതുക എന്നത് ശ്രമകരമായ ദൗത്യമാണ്. ജിത്തു ജോസഫ് ആ ദൗത്യത്തെ പൂർവ്വാധികം ഭംഗിയോടെ ഏറ്റെടുത്തു വിജയിപ്പിച്ചു എന്ന് പറയാം.

ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം വരുമെങ്കിൽ കഥ എങ്ങിനെയൊക്കെ മാറിമറയാം എന്നതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ സിനിമാ പ്രേമികൾക്കിടയിൽ നടന്നിരുന്നു. അതുമായൊന്നും ചേർത്ത് വായിക്കാനോ ചിന്തിക്കാനോ സാധ്യമല്ലാത്ത വിധം അടിമുടി ത്രില്ലോടെയാണ് ജിത്തു ജോസഫ് 'ദൃശ്യം 2' വിനെ ഒരുക്കിയിരിക്കുന്നത്.

മുരളി ഗോപിയുടെയും സായ്കുമാറിന്റെയുമടക്കമുള്ള വലുതും ചെറുതുമായ പുതിയ കഥാപാത്രങ്ങളൊക്കെയും തന്നെ രണ്ടാം ഭാഗത്തിന്റെ മാറ്റു കൂട്ടി. പോലീസ് vs ജോർജ്ജ് കുട്ടി എന്ന ഫോർമുലയെ വീണ്ടും സമർത്ഥമായി ഉപയോഗിക്കാൻ ജിത്തു ജോസഫിന് സാധിച്ചു.

നമ്മൾ അറിഞ്ഞു വക്കുന്നതോ വിശ്വസിക്കുന്നതോ കാണുന്നതോ പോലുമാകില്ല യഥാർത്ഥ സത്യം എന്ന് ചിന്തിപ്പിക്കുന്നു ദൃശ്യം 2.

ആകെ മൊത്തം ടോട്ടൽ = ഒന്നാം പതിപ്പിനോട് നീതി പുലർത്തിയ രണ്ടാം ഭാഗം എന്നല്ല ആദ്യത്തേതിനേക്കാൾ മികച്ച ഒരു തിരക്കഥയും ക്ലൈമാക്‌സുമുള്ള സിനിമ എന്ന നിലക്ക് തന്നെയായിരിക്കും ദൃശ്യം 2 വിലയിരുത്തപ്പെടുക.

*വിധി മാർക്ക് = 8/10

-pravin-

Tuesday, February 9, 2021

Actor vs Director !!


ഒരു സിനിമയിൽ സംവിധായകനാണോ നടനാണോ മുൻതൂക്കം എന്ന ചോദ്യത്തിന് സംവിധായകൻ എന്ന് പറയാനാണ് പ്രേക്ഷകൻ എന്ന നിലക്ക് എനിക്കിഷ്ടം .എന്നാൽ ഇതേ ചോദ്യം ഒരു പ്രഗത്ഭനായ സംവിധായകനെയും സൂപ്പർ താരത്തെയും ഒരേ വേദിയിലിരുത്തി കൊണ്ട് ചോദിച്ചാൽ അവർ ആ ചോദ്യത്തെ എങ്ങിനെ നേരിടും ? ഈ ഒരു ചോദ്യത്തിനെ തന്നെയാണ് AK vs AK യിൽ അനുരാഗ് കശ്യപിനെയും അനിൽ കപൂറിനേയും മുൻനിർത്തി കൊണ്ട് പ്രശ്നവത്ക്കരിക്കുന്നത്.

ഒരു ടിപ്പിക്കൽ കഥയിലെ രണ്ടു കഥാപാത്രങ്ങളെന്ന പോലെ അവതരിപ്പിച്ചാൽ പ്രത്യേകിച്ച് പുതുമയൊന്നും അനുഭവപ്പെടാതെ പോകുമായിരുന്ന ഒരു സാഹചര്യത്തെയാണ് സാക്ഷാൽ അനിൽ കപൂറിനേയും അനുരാഗ് കശ്യപിനെയും ഉപയോഗിച്ച് കൊണ്ട് വിക്രമാദിത്യ മോത് വാനെ അതി സമർത്ഥമായി പറഞ്ഞവതരിപ്പിച്ചത്.
ഒരേ സമയം റിയലിസ്റ്റിക് ആണെന്ന് തോന്നിപ്പിക്കുകയും, ഇങ്ങിനെയൊക്കെ സംഭവിക്കുമോ എന്ന് അതിശയിപ്പിക്കുകയും ചെയ്യുന്ന സിനിമ തന്നെ എന്ത് കൊണ്ട് അങ്ങിനെയൊക്കെ സംഭവിച്ചു കൂടാ എന്ന് തിരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്നു .


ബോളുവുഡിലെ സിനിമാ പകിട്ടും രാഷ്ട്രീയവും കുതന്ത്രങ്ങളും ഈഗോ ക്ലാഷുകളും പകയും പകപോക്കലുമൊക്കെ പച്ചക്ക് തുറന്നു പറയുന്നത് പോലെയുള്ള അവതരണ ശൈലിയിൽ തന്നെയാണ് പ്രേക്ഷകർ വീണു പോകുന്നത്.
സംവിധായകനും താരത്തിനുമിടയിലെ അഭിപ്രായപരമായ തർക്കം പിന്നീട് ഒരു യുദ്ധത്തിലേക്കെന്ന പോലെ വഴി മാറി പോകുന്ന ഘട്ടത്തിൽ കാഴ്ചക്കാർ ത്രില്ലടിക്കുകയാണ്.
അനിൽ കപൂർ എന്ന താരത്തിനൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിലേക്കും മക്കളിലേക്കുമൊക്കെ കാമറ പോകുമ്പോൾ സെലിബ്രിറ്റികളുടെ ജീവിതത്തിലേക്ക് എത്തി നോക്കാനുള്ള പൊതു ജനത്തിന്റെ അതേ കൗതുകം പ്രേക്ഷകർക്കും കിട്ടുന്നു. എത്ര വലിയ സൂപ്പർ താരമായാലും അവരുടെയൊക്കെ നിസ്സഹായതകളെ അനായാസേന ചൂഷണം ചെയ്യാൻ പൊതുജനത്തിന് സാധിക്കും എന്ന് കൂടി ബോധ്യപ്പെടുത്തി തരുന്നുണ്ട് AK vs AK.

ആകെ മൊത്തം ടോട്ടൽ = അനിൽ കപൂറും അനുരാഗ് കശ്യപും തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. അവരെ പോലെ രണ്ടു പേര് ഈ സിനിമയുടെ ഭാഗമായില്ലായിരുന്നെങ്കിൽ AK vs AK ക്ക് ഇത്രത്തോളം ആസ്വാദനമുണ്ടാകില്ലായിരുന്നു.

*വിധി മാർക്ക് = 6.5/10

-pravin-