Monday, July 12, 2021

സാറായുടെ തീരുമാനങ്ങളും ലോകവും !!


സിനിമയിലെ കഥാപരിസരവും കാലവുമൊക്കെ മനസ്സിലാക്കി, കഥാപാത്രങ്ങളുടെ സാഹചര്യവും കാഴ്ചപ്പാടുകളുമൊക്കെ അംഗീകരിച്ചു കൊണ്ടാണ് സിനിമകൾ കാണാറുള്ളത്. ഒരു സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയത്തെ അംഗീകരിക്കുമ്പോഴും ആ സിനിമയിലെ ചില കാര്യങ്ങളോട് വിയോജിച്ചു പോകാറുണ്ട്. സാറായുടെ കാര്യത്തിലും അത് സംഭവിച്ചു.

'സാറാ' എന്ന കഥാപാത്രം എന്താണെന്നും, അവളുടെ നിലപാടുകൾ എന്താണെന്നും വളരെ വ്യക്തമായി തന്നെ സിനിമ പറയുന്നുണ്ട് എന്നിരിക്കെ സാറയെന്ന കഥാപാത്ര സൃഷ്ടിയുമായി ബന്ധപ്പെട്ട് വിയോജിപ്പുകൾ ഇല്ല. എന്നാൽ വ്യക്തിപരമായ ആസ്വാദനത്തിൽ സാറായുടെ അബോർഷൻ എന്ന ആ ചോയ്‌സിനെ അംഗീകരിക്കുമ്പോഴും വൈകാരികമായി മനസ്സ് ഉടക്കി നിന്നത് സാറായുടെ ചോയ്‌സോടെ വോയ്‌സ് ഇല്ലാതെയായ ജീവന്റെ തുടിപ്പുള്ള ആ ഭ്രൂണത്തിലാണ്.
ഭ്രൂണത്തിന് ജീവനുണ്ടെങ്കിൽ ബീജത്തിനും അണ്ഡത്തിനും വരെ ജീവനുള്ളതായി കാണേണ്ടി വരുമെന്നൊക്കെയുള്ള മെഡിക്കൽ ക്ലാസ്സുകൾ ഇതുമായി ബന്ധപ്പെട്ടു നടക്കുന്നുണ്ട്. നമ്മളീ പോളി ടെക്നിക് പഠിക്കാത്തത് കൊണ്ടും വികാര ജീവിയായത് കൊണ്ടും ആ താരതമ്യപ്പെടുത്തൽ പെട്ടെന്ന് ഉൾക്കൊള്ളാനുമാകുന്നില്ല.
അത് വിടാം, അതെല്ലാം വ്യക്തിപരമായ കാര്യങ്ങൾ. പറയാനുള്ളത് സിനിമയെ കുറിച്ച് തന്നെയാണ്. സാറാസ് അബോർഷനെ പ്രോത്സാഹിപ്പിക്കുന്ന ഒരു സിനിമയാണെന്നുള്ള വാദത്തോട് യോജിപ്പില്ല. അബോർഷനെ മഹത്വവത്ക്കരിച്ചു എന്നും തോന്നിയില്ല. സിനിമ പറയുന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചുമാണ്. അത് സ്ത്രീയായാലും പുരുഷനായാലും ഏത് മനുഷ്യനായാലും വേണം, അതിലേക്കു മറ്റുള്ളവർ ഇടിച്ചു കയറേണ്ട കാര്യമില്ല എന്നത് തന്നെയാണ് പോയിന്റ്.

അബോർഷൻ മോശമാണെന്നോ, അബോർഷൻ ചെയ്യുന്നവരെല്ലാം മോശക്കാരെന്നോ നിലപാടില്ല. എന്നിട്ടും സിനിമയിലെ സാറായുടെ ആ അബോർഷൻ തീരുമാനത്തിൽ എന്ത് കൊണ്ട് വിയോജിപ്പ് തോന്നി എന്ന് ചോദിച്ചാൽ അത് തീർത്തും വൈകാരികമാണ് എന്ന് മാത്രമാണ് ഉത്തരം. അതും പറഞ്ഞു സാറായുടെ പേഴ്സണൽ സ്‌പേസിലേക്ക് കേറി അവളെ വിചാരണ ചെയ്യാൻ നിൽക്കുന്നവരുടെ കൂട്ടത്തിലേക്കുമില്ല.
പ്രസവിക്കാൻ ഇഷ്ടമില്ലാത്ത / വിവാഹ ജീവിതത്തിൽ കുട്ടികൾ വേണ്ടെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ പെൺകുട്ടി കടന്നു പോയേക്കാവുന്ന സാമൂഹിക സാഹചര്യങ്ങളും അത് അവരുടെ ജീവിതത്തിൽ സൃഷ്ടിച്ചേക്കാവുന്ന സങ്കീർണ്ണതകളോ ഒന്നും സാറയുടെ കാര്യത്തിൽ അനുഭവപ്പെടുത്താത്ത വിധമാണ് അവളുടെ കുടുംബ- സാമൂഹിക പശ്ചാത്തലം സിനിമയിൽ വരച്ചിട്ടിരിക്കുന്നത്.
അത് കൊണ്ട് തന്നെ സിനിമയുടെ പ്രമേയത്തിനുണ്ടായിരുന്ന സാധ്യതകളെ മുഴുവനായി പ്രയോജനപ്പെടുത്താനാകാതെ സിനിമ സാറയിലേക്ക് മാത്രമായി ചുരുങ്ങി പോയെന്നു തോന്നി.
Sara'S എന്ന ആ ടൈറ്റിലിൽ തന്നെയുണ്ട് എല്ലാം. സാറായുടെ ചിന്തയും തീരുമാനങ്ങളും നിലപാടുകളുമാണ് സിനിമ പറയുന്നത്. അതിനോട് നമുക്ക് യോജിക്കാം, വിയോജിക്കാം. അതിനപ്പുറം സാറാ എന്ത് ചെയ്യണമായിരുന്നു എന്ന് പറയാനോ ഉത്തരവിടാനോ നമുക്ക് അവകാശമില്ല. അത് മനസ്സിലാക്കാതെ പോകുന്നവരുടെ മനസ്സിലാണ് 'സാറാ' വില്ലത്തിയാകുന്നതും.

എന്ത് സന്ദേശമാണ് ഈ സിനിമയിലൂടെ സംവിധായകനും എഴുത്തുകാരനുമൊക്കെ തരുന്നത് എന്നാണ് മറ്റൊരു ചോദ്യം കണ്ടത്. സന്ദേശങ്ങൾ തരലല്ല സംവിധായകന്റെയും എഴുത്തുകാരന്റെയും ജോലി എന്ന് ഏത് കാലത്താണ് ഇവരൊക്കെ മനസിലാക്കുക എന്നറിയില്ല.
നമുക്ക് യോജിക്കാൻ പറ്റാതെ പോകുന്ന കാര്യങ്ങളെല്ലാം നമ്മളെ സംബന്ധിച്ച് തെറ്റുകളും യോജിക്കാൻ സാധിക്കുന്നവർക്ക് അത് ശരികളുമാണ്. വ്യക്തിജീവിതങ്ങളിൽ അത്തരം ശരി തെറ്റുകളുടെ സ്‌പേസിന് വളരെയധികം പ്രാധാന്യമുണ്ട്. പരസ്പ്പര ധാരണകളിൽ ആ സ്‌പേസ് അംഗീകരിച്ചു കൊടുക്കാൻ സാധിച്ചാൽ അതൊരു സാമൂഹിക മര്യാദയാണ്. സാറാ സമൂഹത്തിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതും അത് തന്നെ.
'സാറാ' യുടെ ചോയ്‌സും സ്‌പേസുമൊക്കെ അംഗീകരിക്കുമ്പോഴും ഈ സിനിമ തുടങ്ങി വച്ച അബോർഷൻ ചർച്ചകളിൽ ഭ്രൂണ ഹത്യയെ നിസ്സാരവത്ക്കരിച്ചു കൊണ്ട് സംസാരിക്കുന്നവരോട് വിയോജിപ്പുകൾ ധാരാളമുണ്ട് എന്ന് കൂടി പറഞ്ഞു കൊണ്ട് നിർത്തുന്നു.

ആകെ മൊത്തം ടോട്ടൽ = പൊതുബോധങ്ങൾക്ക് എതിരെ വേറിട്ട പ്രമേയം കൊണ്ട് ശ്രദ്ധേയമാകുന്ന ഒരു കൊച്ചു സിനിമ.

*വിധി മാർക്ക് = 6/10

Sunday, July 11, 2021

കോൾഡ് കേസ് ഒരു തണുത്ത കേസല്ല !!


ഒരേ പാറ്റേണിൽ ഉള്ള ക്രൈം സിനിമകൾ കണ്ടു മടുത്തിരിക്കുന്നതിന്റെ ഇടയിലാണ് 'കോൾഡ് കേസ്' വരുന്നത്. പോരാത്തതിന് ട്രെയ്‌ലർ കണ്ടപ്പോൾ വലിയ പ്രതീക്ഷയും തോന്നിയില്ല. പ്രതീക്ഷയുടെ അമിത ഭാരമൊന്നുമില്ലാതെ മുൻവിധികളോടെ കണ്ടത് കൊണ്ടാണോ എന്നറിയില്ല 'കോൾഡ് കേസ്' എന്നിലെ ആസ്വാദകനെ തൃപ്തിപ്പെടുത്തുകയാണുണ്ടായത്.

ഒരു കുറ്റമറ്റ മികച്ച സിനിമയെന്ന വാദമില്ലെങ്കിൽ കൂടി 'കോൾഡ് കേസ്' ഒരിക്കലും മോശം സിനിമയല്ല. ഇഷ്ടപ്പെടാത്തതും ഇഷ്ടപ്പെട്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട് സിനിമയിൽ. ആദ്യത്തെ അര മണിക്കൂറിലെ പല സീനുകളിലും വല്ലാത്തൊരു കൃത്രിമത്വം അനുഭവപ്പെട്ടു. കഥാപാത്ര സംഭാഷണങ്ങളിൽ പോലും അത് വല്ലാതെ പ്രകടവുമായിരുന്നു.


പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾക്ക് പോലും പ്രകടനപരമായ മികവ് അനുഭവപ്പെടുത്താനൊന്നും സാധിച്ചിട്ടില്ല. അദിതി ബാലന്റെ പ്രശ്നമാണോ അതോ അദിതി ബാലന് ഡബ്ബ് ചെയ്തു കൊടുത്ത ആളുടെ പ്രശ്നമാണോ എന്നറിയില്ല കേന്ദ്ര കഥാപാത്രമെന്ന നിലയിൽ യാതൊരു വിധത്തിലും ആ കാസ്റ്റിങ് നന്നായി തോന്നിയില്ല.

സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഒരേ സമയം രണ്ടു ജോണറുകളിൽ നിന്ന് പറഞ്ഞു പോകുന്ന കഥയാണ്. ഒരു പക്ഷേ ഏറ്റവും കൂടുതൽ പേർക്ക് സിനിമയിൽ ഇഷ്ടപ്പെടാതെ പോയതും അത് തന്നെയാകാം.

ഒരാളെ കൊന്നത് ആരാണ് എന്ന് കണ്ടു പിടിക്കുന്ന സ്ഥിരം അന്വേഷണ കഥകളിൽ നിന്ന് മാറി കൊല്ലപ്പെട്ടതും കൊന്നതും ആരാണെന്ന് ഒരേ സമയം അന്വേഷിക്കേണ്ടി വരുന്ന കഥാ സാഹചര്യമൊക്കെ മികച്ചതായി തോന്നി.

ഒരേ കാര്യത്തിലേക്ക് സമാന്തരമായി നടക്കുന്ന രണ്ട് തരത്തിലുള്ള അന്വേഷണങ്ങൾ തന്നെയാണ് കഥയെ വേറിട്ട് നിർത്തിയത്. ഇതിൽ ഒന്നിൽ യുക്തിയും ശാസ്ത്രീയതയുമാണ് അന്വേഷണത്തെ മുന്നോട്ട് കൊണ്ട് പോകുന്നതെങ്കിൽ രണ്ടാമത്തേതിൽ പ്രേതത്തിന്റെ സാമീപ്യവും അതീത മനഃശാസ്ത്രവുമൊക്കെയാണ് അന്വേഷണത്തിന് വഴിയിടുന്നത്.

രണ്ടു അന്വേഷണങ്ങളും ഒരു ഘട്ടത്തിൽ ഒരു പ്രത്യേക പോയിന്റിൽ എത്തി നിൽക്കുമ്പോൾ മാത്രമാണ് രണ്ടു അന്വേഷകരും കൂടി ആദ്യമായി കാണുന്നതും ഒരുമിച്ചിരുന്ന് 'കോൾഡ് കേസ്' ചർച്ച ചെയ്യുന്നതും.

ദുരൂഹത തോന്നിക്കുന്ന പാവയും, കത്തുകയും കെടുകയും ചെയ്യുന്ന ലൈറ്റുമടക്കം സ്ഥിരം ഹൊറർ സിനിമകളിൽ കണ്ടു വരുന്ന ക്ളീഷേ എലെമെന്റ്സ് 'കോൾഡ് കേസിലും' ആവർത്തിക്കുന്നുണ്ട്. അതേ സമയം ഫ്രിഡ്ജ് എന്ന ഡിവൈസിനെ കഥയിലേക്ക് ബന്ധപ്പെടുത്തിയത് നന്നായി തോന്നി. എന്ത് കൊണ്ട് ഫ്രിഡ്ജ് ഒരു മീഡിയമാകുന്നു എന്നതിന് വിശദീകരണം നൽകുന്നുമുണ്ടല്ലോ.

യുക്തിയില്ലാത്ത ഇത്തരം കാര്യങ്ങളെയൊക്കെ പ്രമേയവത്ക്കരിക്കേണ്ടതുണ്ടോ എന്നൊക്കെയുള്ള വിമർശനങ്ങൾക്ക് പ്രസക്തിയില്ല. ഏത് വിഷയവും പ്രമേയവത്ക്കരിക്കാം പക്ഷെ പ്രേക്ഷകന് അതെല്ലാം ഉൾക്കൊള്ളാനും ബോധ്യപ്പെടാനുമൊക്കെ തരത്തിൽ അവതരിപ്പിക്കപ്പെടണം എന്ന് മാത്രം.

'കോൾഡ് കേസ്' ആ തലത്തിൽ നോക്കിയാൽ ആദ്യത്തെ അര മണിക്കൂർ സമയം വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയില്ല എന്നാണ് തോന്നിയത്. എന്നാൽ അതിന് ശേഷം, കൃത്യമായി പറഞ്ഞാൽ അലൻസിയറുടെ കഥാപാത്രത്തിന്റെ വരവിനു ശേഷം സിനിമയുടെ മൂഡ് തന്നെ മാറി മറയുന്നു. അവിടുന്നങ്ങോട്ടാണ് സിനിമയുടെ ആസ്വാദനവും കിട്ടിയത്.

ആകെ മൊത്തം ടോട്ടൽ = 'പ്രീസ്റ്റും', 'നിഴലും' അടക്കം സമീപ കാലത്ത് വന്ന മലയാള സിനിമകളിലെ മിസ്റ്ററി വച്ച് നോക്കിയാൽ 'കോൾഡ് കേസ്' ഒരു ഡീസൻറ് ഇൻവെസ്റ്റിഗേഷൻ മിസ്റ്ററി ത്രില്ലറാണ്. പൊക്കിയടിച്ചു വാഴ്ത്തിയില്ലെങ്കിലും ഒറ്റയടിക്ക് വളരെ മോശം പടം എന്നൊക്കെ വിലയിരുത്തുന്നതിനോട് യോജിക്കുന്നില്ല.

* വിധി മാർക്ക് = 6.5 /10 

-pravin-