Saturday, April 27, 2019

യമണ്ടൻ പ്രേമമില്ലാത്ത ഒരു കഥ

സ്പാർക്കുള്ള ഒരു പെണ്ണിന് വേണ്ടിയുള്ള ലല്ലുവിന്റെ കാത്തിരിപ്പ് ആണ് 'യമണ്ടൻ പ്രേമകഥ'യുടെ കഥാവൃത്തമെങ്കിലും കോമഡി സീനുകൾ എഴുതി കൂട്ടിയ തിരക്കിൽ ആ കഥക്ക് സ്‌പേസില്ലാതാകുന്നുണ്ട് സിനിമയിൽ. ദൈർഘ്യ കൂടുതൽ കാരണം ചെറിയൊരു ലാഗ് പലർക്കും തോന്നിയിരിക്കാം. കോമഡിയെല്ലാം  നന്നായി തന്നെ വർക്ക് ഔട്ട് ചെയ്തിട്ടുണ്ട്.  ബിബിൻ-വിഷ്ണു കൂട്ടുകെട്ടിന്റെ സ്ക്രിപ്റ്റിലെ ആ ഒരു മിനിമം ഗ്യാരണ്ടി ഈ സിനിമയും തരുന്നുണ്ട്. 

കഥാപാത്രപരമായി ലല്ലു ദുൽഖറിന്റെ ചില മുൻകാല സിനിമകളെ ഓർമിപ്പിക്കുന്നുണ്ട് പലയിടത്തും. ടെസ്സ ചാർളിയെ അന്വേഷിച്ചു നടക്കും പോലെ ലല്ലു തനിക്ക് സ്പാർക്ക് തോന്നിയ ദിയയെ അന്വേഷിച്ചിറങ്ങിയതൊക്കെ ആ കൂട്ടത്തിൽ പെടുത്താമെങ്കിലും കഥാപരമായി അതിനോടൊന്നും സാമ്യമില്ല. അതിനേക്കാളുപരി  ലല്ലു-ദിയ പ്രണയമോ അവരുടെ ഫീലോ ഒന്നും പ്രേക്ഷകന് അനുഭവപ്പെടുത്താതെ പോകുന്നിടത്താണ് 'ഒരു യമണ്ടൻ പ്രേമകഥ' എന്ന ടൈറ്റിൽ പോലും സിനിമക്ക് ബാധ്യതയാകുന്നത്. 

 ചെറുതെങ്കിലും കാരക്ടർ റോളിൽ സുരാജ് വീണ്ടും തിളങ്ങിയിട്ടുണ്ട് ഈ സിനിമയിലൂടെ. ടൈപ്പ് വേഷങ്ങളിലേക്ക് വീണ്ടും ഒതുങ്ങിക്കൂടുന്നു രൺജി പണിക്കർ. മധു സാറിനെ പോലെയുള്ള സീനിയർ നടനെയൊക്കെ ചെറു വേഷത്തിൽ കോമഡി ട്രാക്കിൽ ഇറക്കി പുതുമ പരീക്ഷിക്കുന്നുണ്ട് സംവിധായകൻ. കട്ടപ്പനയിലെ പഴംപൊരിയെ രതീഷാക്കിയതിന്റെ പിന്നാലെ പരിപ്പുവടയെ ചിത്രഗുപ്തനാക്കി മാറ്റുന്നതൊക്കെ പഴയ കോമഡിയെ ട്രാജഡിയാക്കിയ പോലെയായി. അങ്ങിനെ ഏൽക്കാതെ പോകുന്ന നുറുങ്ങുകളും സിനിമയിലുണ്ട് എന്ന് സാരം. 

അവനവന്റെ ഇഷ്ടങ്ങളും സന്തോഷങ്ങളും തമ്മിൽ വല്ലാത്തൊരു ബന്ധമുണ്ട്. സന്തോഷങ്ങൾ നമ്മളെങ്ങനെ നമ്മുടെ ഇഷ്ടങ്ങളോട് കൂട്ടിയിണക്കുന്നു എന്നതിലാണ് കാര്യമെന്ന് പറയുന്ന, ഒന്നും ഈ ലോകത്ത് വേസ്റ്റ് അല്ല എന്ന് ബോധ്യപ്പെടുത്തുന്ന, പ്രണയിക്കാൻ ഒരാളെ കാണണമെന്നില്ല എന്ന് കുറിക്കുന്ന അങ്ങിനെ പല നിസ്സാര കാര്യങ്ങളെയും ഫിലോസഫിക്കലി നമ്മളുമായി കണക്ട് ചെയ്യുന്ന കുറച്ചു സീനുകൾ സിനിമയുടെ ആസ്വാദനത്തിലെ  ബോണസാണ്. 

ആകെ മൊത്തം ടോട്ടൽ = പേരിൽ പറയുന്ന പോലൊരു യമണ്ടൻ പ്രേമമുള്ള ഒരു കഥയൊന്നുമില്ലെങ്കിലും  കോമഡിയും പാട്ടും സെന്റിമെൻസും ആക്ഷനുമൊക്കെയുള്ള കണ്ടിരിക്കാവുന്ന ഒരു എന്റെർറ്റൈനർ മൂവി തന്നെയാണ് 'ഒരു യമണ്ടൻ പ്രേമ കഥ'. 

*വിധി മാർക്ക് = 6/10 


*pravin*