Thursday, July 25, 2013

Into The Wild - സിനിമക്കും ജീവിതത്തിനും അപ്പുറം

ഒരു സിനിമക്ക് നമ്മുടെ ജീവിതത്തോട് എന്താണിത്ര പറയാനും പങ്കുവെക്കാനുമുണ്ടാവുകയെന്നു ചിന്തിക്കുക സ്വാഭാവികം. അതില്‍ തെറ്റു പറയാനില്ല. പക്ഷേ പറയാനുള്ളത് സിനിമക്കും ജീവിതത്തിനും അപ്പുറത്തുള്ള കാര്യങ്ങളാണെങ്കിലോ? എങ്കിൽ ഒരു നിമിഷം നമുക്കൊന്ന് ചിന്തിക്കേണ്ടി വരും, അല്ലേ? അങ്ങനെ പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ ഒരിത്തിരി സമയം യാദൃച്ഛികമായി നമുക്ക് കിട്ടുക കൂടി ചെയ്താലോ? അങ്ങനെയെങ്കിൽ അത് തന്നെയാണ് Into The Wild എന്ന സിനിമ കാണാൻ ഏറ്റവും അനുയോജ്യമായ സമയം. 

 മുൻധാരണകളോ മസിലു പിടിത്തമോ ഇല്ലാതെ തുറന്ന മനസ്സോടെ നിരീക്ഷിക്കേണ്ടതും വിലയിരുത്തേണ്ടതുമായ ഒരു സിനിമയാണ് ഷോണ്‍ പെന്‍ (Sean Penn)  തിരക്കഥയെഴുതി സംവിധാനം ചെയ്ത  'Into The Wild'. Christopher Johnson McCandless എന്ന അമേരിക്കൻ സാഹസിക യാത്രികന്റെ ജീവിതകഥയെ  'Into The Wild' എന്ന പുസ്തകരൂപത്തിൽ ആദ്യമായി ജനങ്ങളിലേക്ക് എത്തിച്ചത്  Jon Krakauer എന്ന അമേരിക്കൻ പർവ്വതാരോഹകനാണ്. 1996 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഷോണ്‍ പെന്‍  2007 - ൽ അതേ പേരിൽ തന്റെ അഞ്ചാമത്തെ സിനിമാ സംരംഭം സാക്ഷാത്കരിക്കുന്നത്. പുസ്തകത്തിനും സിനിമക്കും ഒരേ പേരാണ് രണ്ടു സ്രഷ്ടാക്കളും നൽകിയതെങ്കിലും രണ്ടിന്റേയും ആസ്വാദന ഭാഷ  വേറേ തന്നെയാണെന്ന് പറയാം. എന്നിരിക്കിലും, വായനക്കാരനും പ്രേക്ഷകനും ഈ രണ്ടു സൃഷ്ടികളിൽ നിന്നും കിട്ടുന്ന സൈദ്ധാന്തികവും താത്വികവുമായ ചിന്താശകലം ഒന്ന് തന്നെയാണെങ്കില്‍ അതില്‍ ആശ്ചര്യമൊന്നും ഇല്ലതാനും. 

ഷോണ്‍ പെന്‍ എന്ന  അമേരിക്കക്കാരനെ കുറിച്ച് പറയാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. എങ്കിലും, ഔപചാരികതയുടെ മറവിൽ പലതും പറയാതെ വയ്യ. ഒരു നടനായും തിരക്കഥാകൃത്തായും സംവിധായകനായും മനുഷ്യാവകാശ പ്രവർത്തകനായുമൊക്കെ സമൂഹത്തിന്റെ വിവിധ കോണുകളിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന ഒരു അദ്ഭുത പ്രതിഭയാണ് അദ്ദേഹം. അങ്ങനെയുള്ള അദ്ദേഹത്തിൻറെ പ്രതിഭ അഭ്രപാളിയിൽ ഏറ്റവും ഒടുവിലായി വെളിവാക്കപ്പെട്ട സിനിമ എന്ന നിലയിലും Into The Wild  ശ്രദ്ധേയമാണ്. 

ജനിക്കുക, എന്തെങ്കിലും പഠിക്കുക, ജോലി സമ്പാദിക്കുക, സ്വന്തം കുടുംബവുമായി കഴിയുക, ഒടുക്കം എന്തെങ്കിലും കാരണം കൊണ്ട് മരണപ്പെടുക എന്നതിലൊക്കെയുപരി മനുഷ്യർക്ക് ഈ ഭൂമിയിൽ എന്ത് നിയോഗമാണുള്ളത്?  ഇവിടെ അവര്‍  പരമമായി എന്താണ് ചെയ്യുന്നത്? എന്താണ് അന്വേഷിക്കുന്നത്? എന്താണ് ആസ്വദിക്കുന്നത് ?  ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ ഈ സിനിമ പ്രേക്ഷകനു മുന്നിലുയര്‍ത്തുന്നു. ഇതിന്റെ ഒരു തുടർ പ്രക്രിയയെന്നോണമാണ് ക്രിസ്റ്റഫർ എന്ന നായക കഥാപാത്രത്തിന്റെ സഞ്ചാര ദൃശ്യാവിഷ്ക്കാരത്തിലൂടെ സംവിധായകൻ മുന്നോട്ടുള്ള യാത്രയിൽ പ്രേക്ഷകനെയും കൈ പിടിച്ചു നടത്തുന്നത്. ക്രിസ്റ്റഫർ സ്വന്തം ജീവിതത്തിൽ തേടുന്നതെന്തോ, അതെല്ലാം സമാന ചിന്താഗതിയോടെ പ്രേക്ഷകന് അനുഭവവേദ്യമാക്കുന്നതോടൊപ്പം,  ജീവിതത്തിന്റെ  വിവിധതരം സങ്കീർണ ഭാവങ്ങളെ തൊട്ടറിയാനുള്ള അവസരം കൂടിയാണ് സംവിധായകൻ സിനിമയിലൂടെ പ്രേക്ഷകനു സമ്മാനിക്കുന്നത്. 

ക്രിസ്റ്റഫർ  മറ്റു മനുഷ്യരെപ്പോലെ ജീവിതം ആഘോഷിക്കുകയോ തള്ളി നീക്കുകയോ ആയിരുന്നില്ല. ജീവിതത്തിലെ കൃത്രിമത്വങ്ങളെ  പാടേ  തിരസ്കരിച്ചുകൊണ്ട് പ്രകൃത്യായുള്ള ജീവിതത്തെ അന്വേഷിച്ചു കണ്ടെത്തുകയും ആസ്വദിക്കുകയുമായിരുന്നു. സ്വന്തം ജീവിത പശ്ചാത്തലത്തിലെ അർത്ഥശൂന്യത തന്നെയാണ് ഒരു ഘട്ടത്തിൽ അയാളെക്കൊണ്ട് ഇങ്ങനെ വേറിട്ടൊരു ജീവിതരീതി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്.  സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ വ്യവസ്ഥിതികളേയും സ്വന്തം ജീവിത ശൈലിയിലെ പ്രാകൃത്യം കൊണ്ട് വെല്ലു വിളിക്കുന്ന നായകൻ ഒരു ഘട്ടത്തിൽ ഈ ലോകത്തെയും എന്നെയും നിങ്ങളെയും നോക്കി പരിഹസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സമൂഹവും അതിന്റെ ചട്ടക്കൂടുകളും മാത്രമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾക്ക്‌ ഈ സിനിമ ഒരു പക്ഷേ ഇഷ്ടപ്പെട്ടുവെന്നു വരില്ല.  

സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് ഒരു തീരുമാനത്തിലെത്താൻ ക്രിസ്റ്റഫറിനു വർഷങ്ങൾ വേണ്ടി വന്നു. കൃത്യമായി പറഞ്ഞാൽ ബിരുദ പഠനത്തിനു ശേഷമാണ് വ്യവസ്ഥാനുരൂപമായ ജീവിതത്തെ പാടേ ഉപേക്ഷിക്കാൻ ക്രിസ്റ്റഫർ തയ്യാറാകുന്നത്. തന്റെ എല്ലാവിധ തിരിച്ചറിയൽ കാർഡുകളും, ക്രെഡിറ്റ്‌ കാർഡുകളും കത്തിച്ചു ചാമ്പലാക്കിയ ശേഷം  അയാൾ വേറിട്ടൊരു  ജീവിത യാത്രക്ക് തുടക്കം കുറിക്കുന്നു. യാത്രക്ക് മുൻപ് തന്റെ സമ്പാദ്യം മുഴുവൻ പ്രമുഖ ചാരിറ്റി സംഘടനയുടെ പേരിൽ സംഭാവനയായി അയക്കാനും ക്രിസ്റ്റഫർ മറക്കുന്നില്ല .അതേസമയം, ക്രിസ്റ്റഫറിന്റെ ഇത്തരം തീരുമാനങ്ങളെക്കുറിച്ച് അച്ഛനും അമ്മയും സഹോദരിയും തീർത്തും അജ്ഞരാണ്. സ്വന്തം ജീവിതം തിരഞ്ഞെടുക്കുന്നതിന്റെ വ്യഗ്രതയിലോ, മന:പൂർവമോ, എന്ത് കൊണ്ടോ അവരെ മൂവരെയും നിരാശയുടെ കയത്തിലേക്ക് തള്ളിയിട്ടു കൊണ്ടാണ് ക്രിസ്റ്റഫർ തന്റെ യാത്ര തുടങ്ങുന്നത്.  

ജീവിതത്തിൽ എന്തിനെയെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ തേടി പോകുകയും എത്തിപ്പിടിക്കുകയും വേണം എന്ന ചിന്താഗതി മാത്രമാണ്  ക്രിസ്റ്റഫറിനു സ്വന്തം ജീവിതത്തിൽ  കൂട്ടാകുന്നത്. ജീവിതത്തെ അന്വേഷണ വിധേയമാക്കാനും തന്റെ വരുതിക്ക് കൊണ്ടുവരാനും ആഗ്രഹിക്കുന്ന നായകന്റെ മനോനില ഒരു ഘട്ടത്തിൽ സ്വന്തം കുടുംബത്തിന്റെ നിരാശതയിൽ ആനന്ദിക്കുന്ന ഒന്നായി മാറുന്നുണ്ടോ എന്ന് തോന്നിയേക്കാം. അതുകൊണ്ട് തന്നെയായിരിക്കാം യാത്രയിലൊന്നും ക്രിസ്റ്റഫർ സ്വന്തം കുടുംബവുമായി ഒരു തരത്തിലുമുള്ള ആശയവിനിമയത്തിനും ശ്രമിക്കാതിരുന്നത്. പക്ഷേ ക്രിസ്റ്റഫറിനെ ന്യായീകരിക്കാനെന്നവണ്ണം സംവിധായകൻ സിനിമയിൽ നൽകുന്ന രംഗ വിശദീകരണം ശ്രദ്ധേയമാണ്. യാത്രയ്ക്കിടയിൽ  തന്റെ കയ്യിലെ ശേഷിച്ച നാണയങ്ങൾ കൊണ്ട് വീട്ടിലേക്കു വിളിക്കാൻ ശ്രമിക്കവേ ക്രിസ്റ്റഫർ തൊട്ടരികിലെ കോയിൻ ബൂത്തിൽ ഫോണിലൂടെ വികാരാധീനനായി  സംസാരിക്കുന്ന ഒരു വൃദ്ധനെ കാണുകയാണ്. അയാളുടെ കയ്യിലെ അവസാന കോയിനും കഴിഞ്ഞിരിക്കുകയാണ്. ഏതു നിമിഷവും ആ ഫോണ്‍ കാൾ മുറിഞ്ഞു പോകാം എന്നിരിക്കെ തന്റെ കയ്യിലുള്ള കോയിൻ ആ വൃദ്ധനു സമ്മാനിച്ചു കൊണ്ട്  ക്രിസ്റ്റഫർ യാത്ര തുടരുന്നിടത്ത് ആ ദൃശ്യം പ്രേക്ഷക മനസ്സിലേക്ക് കുടിയേറുന്നു. ഇതുപോലെയുള്ള ചെറിയ രംഗങ്ങളിലൂടെ സംവിധായകൻ പലതും പറയാതെ പറയുന്നു. പല സംശയങ്ങളും നികത്തപ്പെടുന്നു. 

മനുഷ്യന് പൂർണ്ണ സ്വാതന്ത്ര്യം കിട്ടിയാൽ അത് പല തരത്തിലായിരിക്കും ദുരുപയോഗം ചെയ്യുക എന്നിരിക്കെ  ക്രിസ്റ്റഫർ അതിനൊരു  അപവാദമായി മാറുകയാണ്. സത്യത്തിൽ മനുഷ്യൻ ഈ ഭൂമിയിൽ സ്വതന്ത്രനാണോ? അങ്ങനെയെങ്കിൽ അവനു കിട്ടുന്ന പരമമായ സ്വാതന്ത്ര്യം എന്താണ്? സിനിമയുടെ ആദ്യ പതിനഞ്ചു മിനുട്ട് കാണുമ്പോഴേക്കും മനസ്സിലേക്ക് ഓടിയെത്തുന്ന രണ്ടു ചോദ്യങ്ങളാണ് ഇവ. ജീവിതത്തിൽ ഇതിനുത്തരം തേടുക എന്നത് ഒരൽപം കഠിനമാണ് എന്നിരിക്കെ വെറും 148 മിനുട്ട് ദൈർഘ്യമുള്ള ഒരു സിനിമയിലൂടെ ഷോണ്‍ പെന്‍ അതേ അന്വേഷണാത്മകത പ്രേക്ഷകനെ അനുഭവപ്പെടുത്തുന്നു. കൂട്ടത്തിൽ Eric Gautierന്റെ ഛായാഗ്രഹണ മികവ് കൂടി  ചേരുമ്പോൾ സിനിമയുടെ ദാർശനികത പ്രവചനാതീതമായി ഉയരുന്നു. Magic visualization എന്നൊരു പ്രയോഗം സിനിമയിൽ ഉണ്ടെങ്കിൽ അതേറ്റവും അനുയോജ്യമാകുന്നത് ഇത്തരം സിനിമാ ആവിഷ്കാരങ്ങളിൽക്കൂടിയാണെന്ന് നിസ്സംശയം പറയാം. ഇവിടെയാണ്‌ ഷോണ്‍ പെന്‍ എന്ന സംവിധായകൻ ഒരു ജാലവിദ്യക്കാരനാകുന്നത്. 

പൊതുവേ വിദേശ സിനിമകളിൽ ശരീര നഗ്നത എന്നത് സെക്സുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതാണ് രീതിയെങ്കിൽ ഈ സിനിമയിൽ സംവിധായകൻ നഗ്നതയ്ക്ക് സെക്സുമായി ഒരു ബന്ധവുമില്ല എന്ന് പറയാനാണ് ശ്രമിച്ചിരിക്കുന്നത്. സിനിമയിൽ അങ്ങനെയുള്ള രണ്ടു സീനുകൾ കടന്നു വരുന്നുണ്ട്. കൊളോറാഡോ നദിയിലൂടെയുള്ള സാഹസിക യാത്രക്കിടയിൽ നായകൻ പരിചയപ്പെടുന്നവരിലെ ഒരാൾ അർദ്ധ നഗ്നയായ ഒരു പെണ്ണായിട്ട് പോലും അശ്ലീലതയുടെ ലാഞ്ഛന പ്രേക്ഷകന് അനുഭവപ്പെടാത്ത വിധമാണ് ആ  രംഗം അവസാനിക്കുന്നത്. മറ്റൊരു സീനിൽ, തന്നെ സെക്സിനായി ക്ഷണിക്കുന്ന കൗമാരക്കാരിയോട് നായകൻ ചോദിക്കുന്നത്, നിനക്ക് പ്രായമെത്രയായി എന്നാണ്. മൂന്നു തവണ സ്വന്തം പ്രായം മാറ്റി പറയുന്ന പെണ്‍കുട്ടിയോട് നായകന്റെ സമീപനം ഹാസ്യാത്മകമെങ്കിലും ഒരേ സമയം ലളിതവും ചിന്തനീയവുമാണ്.  നഗ്നശരീരമല്ല സെക്സിന് ആധാരം എന്ന് തന്നെ സംവിധായകൻ അടിവരയിടുന്നു. ഇത്തരം സീനുകളിൽ പോലും മാനുഷിക ബന്ധങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തണം അല്ലെങ്കിൽ എങ്ങനെ ദൃഢപ്പെടുത്താം എന്നതിനെല്ലാം വളരെ വ്യക്തമായ വിശദീകരണം തന്നു കൊണ്ടാണ് സിനിമയും ക്രിസ്റ്റഫറും മുന്നോട്ടു ചലിക്കുന്നത്. യാത്രയിലുടനീളം ക്രിസ്റ്റഫർ പരിചയപ്പെടുന്ന കഥാപാത്രങ്ങളുമായുള്ള ആത്മബന്ധം അതു നമുക്ക് വെളിപ്പെടുത്തി തരുന്നുമുണ്ട്.

തന്റെ അവസാനകാലത്ത് നാഗരികതയിലേക്കും സ്വന്തം കുടുംബത്തിലേക്കും ഒരു മടങ്ങിപ്പോക്ക് നായകൻ ആഗ്രഹിച്ചിരുന്നു എന്നിരിക്കെ, വന്യതയിലാണ് പരമസത്യവും ആനന്ദവും ഒളിച്ചിരിക്കുന്നത് എന്ന നായകന്റെ നിരീക്ഷണം തെറ്റായിരുന്നോ എന്നത്  സംശയകരമായി നോക്കി കാണേണ്ടതുണ്ട്. നിങ്ങളെനിക്ക് സത്യം പകർന്നു തരൂ എന്ന് സദാ പറയുമായിരുന്ന നായകൻ മരണസമയത്ത്  മനസ്സിലാക്കുന്ന  സത്യം എന്താണെന്നും സിനിമ വ്യക്തമാക്കുന്നില്ല. അതേസമയം, ദൈവം തനിക്കു നൽകിയ ജീവിതം പൂർണ്ണ സംതൃപ്തിയോടെ ആസ്വദിക്കാൻ സാധിച്ചു എന്ന നിലയിൽ നായകൻ കൃതാർത്ഥനാകുന്നുണ്ട്.  മരണമെന്ന സത്യത്തെ പുൽകുമ്പോഴും ആ കണ്ണുകൾക്ക് ആനന്ദിക്കാൻ സാധിച്ചതും അതു കൊണ്ട് തന്നെ. മറ്റൊരു തലത്തിൽ ചിന്തിക്കുമ്പോൾ പരമമായ സത്യം ഇപ്പോഴും അദൃശ്യമാണ്. അത് സിനിമക്കും ജീവിതത്തിനുമപ്പുറം അപ്രാപ്യമായിത്തന്നെ തുടരുന്നു.


* ഇ മഷി മാഗസിന്‍ ലക്കം 11, ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക . ഇ മഷി 
-pravin-


Monday, July 15, 2013

Raanjhanaa - ധനുഷിനു വേണ്ടിയൊരുക്കിയ ഹിന്ദി സിനിമ

2011 ഇൽ ഇറങ്ങിയ 'Tanu Weds Manu' എന്ന സിനിമക്ക് ശേഷം ധനുഷ് , സോനം കപൂർ , അഭയ് ഡിയോൾ എന്നിവരെ മുൻ നിർത്തിക്കൊണ്ട്  ആനന്ദ് എൽ റായ് സംവിധാനം ചെയ്ത സിനിമയാണ് Raanjhanaaതന്റെ സിനിമാ ജീവിതത്തിലെ നാലാമത്തെ സിനിമയായി Raanjhanaa യെ ഒരുക്കുമ്പോഴും തിരക്കഥാകൃത്തായാ ഹിമാൻഷു ഷർമയെ കൂടെ കൂട്ടാൻ ആനന്ദ് റായ് മറന്നിട്ടില്ല . കണ്ടു മടുത്ത കഥയും കഥാപാത്രങ്ങളും മാത്രമാണ് Raanjhanaa യിൽ ഉള്ളതെന്ന് പറയേണ്ടി വരുംകുന്ധൻ (ധനുഷ്) എന്ന തമിഴ് ബ്രാഹ്മിണനു സോയ (സോനം കപൂർ ) എന്ന വാരണാസി മുസ്ലീമിനോട് തോന്നുന്ന പ്രണയം, അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇതൊക്കെ തന്നെയാണ് Raanjhanaa യിലും പറയുന്നത്.

ബാല്യത്തിലെ തുടങ്ങുന്ന പ്രണയം കുന്ധൻ  സോയയോട് പറയുന്നത് വർഷങ്ങൾ കഴിഞ്ഞാണ്. അന്ന് അവൾ ഒൻപതാം ക്ലാസിൽ പഠിക്കുകയായിരുന്നു. കുന്ധൻ - സോയ പ്രേമ ബന്ധം ഭാവിയിൽ കൂടുതൽ വഷളാകാൻ ഇടയുള്ളത് കൊണ്ടാണ് സോയയുടെ രക്ഷിതാക്കൾ അവളെ തുടർ വിദ്യാഭ്യാസത്തിനായി  അലിഗഡിലേക്ക് പറഞ്ഞയക്കുന്നത്. ഈ ഒരു വേർ പിരിയൽ രണ്ടു പേരെയും വിഷമിപ്പിക്കുന്നുവെങ്കിലും പിന്നീട് സോയയെ കുറിച്ച്  സിനിമ കൂടുതലൊന്നും പറയുന്നില്ല. പകരം സോയയെ മാത്രം മനസ്സിൽ പ്രതിഷ്ഠിച്ചു കൊണ്ട് നടക്കുന്ന  കുന്ധനെയാണ് സിനിമ   കൂടുതൽ  ഫോകസ് ചെയ്യുന്നത് . 

കുന്ധനു സോയയോടുള്ള പ്രണയം പോലെ തന്നെ കുന്ധനെ ചെറുപ്പം തൊട്ടേ പ്രണയിച്ചു വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവളാണ് ബിന്ദ്യ (സ്വരാ ഭാസ്ക്കർ).   ബിന്ദ്യയുടെ പ്രേമത്തെ കണ്ടില്ലാന്നു നടിക്കുകയാണ് കുന്ധൻ ചെയ്യുന്നത്. പലപ്പോഴും കുന്ധൻ അവളെ പാടെ തിരസ്ക്കരിക്കുന്നുമുണ്ട്. ഇതിനെല്ലാം കാരണമായി നിൽക്കുന്നത് കുന്ധന്റെ മനസ്സിലെ സോയയുടെ പഴയ രൂപമാണ്. പഠനത്തിനു ശേഷം  എട്ടു വർഷം കഴിഞ്ഞു തിരിച്ചു വരുന്ന സോയ പക്ഷെ കുന്ധനെ തിരിച്ചറിയുന്നില്ല.   എട്ടു വർഷമായി സ്വന്തം നാട്ടിലേക്ക് ഒരു തവണ പോലും വരാൻ സോയക്ക്‌ എന്ത് കൊണ്ട് സാധിച്ചില്ല എന്നത് ചോദ്യം.  കുന്ധനെ അവൾ മറന്നു എന്നത് തന്നെയാണ് സത്യം.  നാട് വിട്ടു പഠിക്കുന്നതിനിടയിൽ ജസ്ജീതിനെ പോലെ ഒരാളോട് തോന്നിയ പ്രേമം തന്നെ ധാരാളമാണ് കുന്ധനെ മറക്കാൻ. ജസ്ജിതിനെ ഇക്കാര്യത്തിൽ  കുറ്റം പറയാനാകില്ല. കാരണം കുന്ധന് സോയയോടുള്ള ഇഷ്ടവും പഴയ കാല കഥകളൊന്നും അയാൾക്കറിയില്ല. 

സോയ കുന്ധനെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നത് അക്രം സൈദി എന്നയാളോടാണ് തനിക്കു പ്രണയം എന്നാണ്.   കുന്ധൻ മറ്റൊരു മതത്തിൽ പെട്ട ആളായത് കൊണ്ടും കുന്ധന്റെ ജീവിത നിലവാരം തങ്ങളുടെ കുടുംബത്തെ നോക്കുമ്പോൾ വളരെ ചെറുതായത് കൊണ്ടും ഒരിക്കലും കുന്ധനുമായുള്ള വിവാഹം വീട്ടുകാർ നടത്തി തരില്ല എന്ന് പറഞ്ഞാണ് സോയ കുന്ധനെ ആദ്യം ബോധവൽക്കരിക്കുന്നത്. പറഞ്ഞത് കാര്യമെങ്കിലും കുന്ധനെ വിവാഹം ചെയ്യുന്നതിൽ സോയക്കുള്ള പ്രധാന പ്രശ്നം അതല്ലായിരുന്നു എന്ന് പിന്നീട് വ്യക്തമാകുന്നുണ്ട്. അങ്ങിനെ നോക്കുമ്പോൾ    കുന്ധനെ വളരെ ഭംഗിയായി പറഞ്ഞു പറ്റിക്കാൻ സോയക്ക്‌ സാധിക്കുന്നു എന്നർത്ഥം. സോയയെ നഷ്ട്ടപ്പെട്ട വാശിക്ക് എന്ന വണ്ണമാണ് കുന്ധൻ ബിന്ധ്യയെ വിവാഹം ചെയ്യാൻ തീരുമാനിക്കുന്നത് പോലും. ഇതൊക്കെ സിനിമയിലെ അരസിക രംഗങ്ങളായാണ് അനുഭവപ്പെടുന്നത്. 

സോയ കാരണം ജീവിതം നഷ്ട്ടപ്പെടുന്ന സിനിമയിലെ രണ്ടു നിരപരാധികൾ ആരാണെന്ന് ചോദിച്ചാൽ ഒന്ന് ജസ്ജീതും മറ്റൊന്ന് ബിന്ധ്യയുമാണ് എന്ന് പറയേണ്ടി വരും.  ഏകപാതാ പ്രണയമാണ് സിനിമയിലെ  മുഖ്യ വിഷയം എന്ന രീതിയിലാണ് കുന്ധൻ - സോയ, ബിന്ധ്യ -കുന്ധൻ പ്രണയങ്ങളെല്ലാം  കാണിക്കുന്നത്. ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ അംഗമായാണ്  ആദ്യ രംഗങ്ങളിൽ സോയയെ കാണിക്കുന്നത്. പക്ഷെ പിന്നീടുള്ള രംഗങ്ങളിൽ  അതിനെല്ലാം വിപരീതമായുള്ള കാര്യങ്ങൾ നടന്നിട്ടും സോയയുടെ കുടുംബം അതിലൊന്നും കാര്യമായ ശ്രദ്ധ കൊടുക്കുന്നതായി പോലും സിനിമ കാണിക്കുന്നില്ല. സോയയെ ആശുപത്രി കിടക്കയിൽ നിന്നും പൊക്കിയെടുത്ത്  ജസ്ജീതിന്റെ നാട്ടിലേക്കുള്ള കുന്ധന്റെ യാത്രയും, തിരിച്ചു ഡൽഹിയിൽ എത്തിയ ശേഷമുള്ള പാർട്ടി പ്രവർത്തനവും, കുന്ധന്റെ രാഷ്ട്രീയ പ്രവേശനവും ഉൾപ്പെടെയുള്ള രംഗങ്ങൾ സാമാന്യ യുക്തി മാറ്റി വച്ച് കൊണ്ട് കാണുന്നതായിരിക്കും ഉത്തമം. അതെല്ലാം അഡ്ജസ്റ്റ് ചെയ്തു കാണാൻ തയ്യാറായാൽ തന്നെ ഒടുക്കമെത്തുമ്പോൾ സോയ ജസ്ജീതിനോടും പാർട്ടിയോടും ആരോടു പോലും നീതി കാണിക്കുന്നില്ല എന്ന തരത്തിലാകുന്നു കാര്യങ്ങൾ . ഇടവേളയ്ക്കു ശേഷം കഥയിലെ വിരോധാഭാസം അതിന്റെ മൂർദ്ധന്യത്തിലേക്ക് എത്തുന്നെന്നു സാരം. 
       
എ ആർ റഹ്മാന്റെ സംഗീതവും ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയർന്നു കണ്ടില്ല. ബനാറസ് സൌന്ദര്യത്തെ പൂർണമായും തന്റെ ക്യാമറയിൽ ഒതുക്കിയ നടരാജൻ സുബ്രഹ്മണ്യത്തിന്റെ ച്ഛായാഗ്രഹണം ഏറെ പ്രശംസനീയമാണ് . ധനുഷിന്റെ ശരീര പ്രകൃതിയും പ്രകടനവും സിനിമയിലെ കഥാപാത്രത്തിന് യോജിച്ചു നിന്നു . സോനം കപൂർ ഒരു നടിയെന്ന നിലയിൽ അൽപ്പം മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിരിക്കുന്നത് ഈ സിനിമയിലാണ് എന്ന് പറയാം . 

ആകെ മൊത്തം ടോട്ടൽ = ധനുഷിനെ ഇഷ്ടമുള്ളവർക്ക് ധനുഷ് അഭിനയിച്ച ഒരു ഹിന്ദി സിനിമ കാണാൻ ആഗ്രഹമുണ്ടോ ? അങ്ങിനെയെങ്കിൽ ആ ഒരു രസത്തിൽ ഈ സിനിമ കണ്ടിരിക്കാം . അത്ര മാത്രം. 

വിധി മാർക്ക്‌ = 5.8/ 10 
-pravin -

Monday, July 1, 2013

ABCD - അമേരിക്കൻ ബോയ്സിന്റെ ചുറ്റിക്കളിയും ഡാൻസും

സിനിമയെ കുറിച്ച് യാതൊരു വിധ ABCDയും  മനസ്സിൽ സൂക്ഷിക്കാത്ത  മനുഷ്യന്മാർ ഈ ലോകത്തുണ്ടാകുമോ? ഉണ്ടെങ്കിൽ അവർക്ക് മാത്രമാണ് ABCD എന്ന സിനിമ പുതുമ സമ്മാനിക്കുന്നത്. അല്ലാത്തവരെ സംബന്ധിച്ചിടത്ത് സിനിമയുടെ കഥയും തിരക്കഥയും  മറ്റുമെല്ലാം ക്ലീഷേയിൽ പൊതിഞ്ഞ ഒരു സാധാരണ വിഭവം മാത്രം. പ്രത്യേകിച്ച് വലിയൊരു കഥാ ഉദ്ദേശ്യം ഇല്ലാത്ത സിനിമയാണെങ്കിലും ABCD പ്രേക്ഷകന്  പൂർണമായൊരു നിരാശ സമ്മാനിക്കുന്നില്ല. ബെസ്റ്റ് ആക്ടറിനു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലക്ക് ABCD തുടക്കത്തിലേ ശ്രദ്ധയാകർഷിച്ചിരുന്നുവെങ്കിലും  എന്ത് കൊണ്ടോ ബെസ്റ്റ് ആക്ടർ സിനിമയുടെ ഗ്രാഫിനോളം ഉയരാൻ ABCDക്ക് സാധിച്ചിട്ടില്ല. അതിന്റെ പ്രധാന കാരണം സിനിമക്ക് വേണ്ടി മാർട്ടിൻ തിരഞ്ഞെടുത്ത സൂരജ്-നീരജ് ടീമിന്റെ  ക്ലീഷേ കഥ തന്നെയാണ്. അതേ സമയം നർമ മുഹൂർത്തങ്ങൾ കോർത്തിണക്കി കൊണ്ട് സാമാന്യം രസകരമായൊരു  തിരക്കഥയൊരുക്കാൻ സൂരജ്- നീരജ്, മാർട്ടിൻ പ്രക്കാട്ട്, നവീൻ ഭാസ്ക്കർ കൂട്ട് കെട്ടിന് സാധിച്ചിട്ടുണ്ട്. 

രണ്ടേ മുക്കാൽ മണിക്കൂറോളം ദൈർഘ്യമുള്ള സിനിമ  പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം മുഷിവാണ് എന്നിരിക്കെ സാധാരണക്കാരായ  കുടുംബ സദസ്സുകൾക്ക്  അശ്ലീലമെന്ന് തോന്നാവുന്ന   പല  സംഭാഷണങ്ങളും രംഗങ്ങളും സിനിമയിൽ പലയിടങ്ങളിലായി കടന്നു വരുന്നുണ്ട്. സിനിമയുടെ പ്രമേയം അനുശാസിക്കുന്ന സ്വാഭാവികമായ കഥ പറച്ചിലിന് അതെല്ലാം ആവശ്യമായിരുന്നു എന്ന് വേണമെങ്കിൽ വാദിക്കാം. എന്നാലും  ഈ അടുത്ത കാലത്ത് ഇറങ്ങിയ പയ്യൻസ് സിനിമകളിലെല്ലാം ഈ ഒരു രീതി പ്രകടമാണ് എന്ന് പറയാതെ വയ്യ. കിളി പോയി എന്ന സിനിമയിലായിരുന്നു അതേറ്റവും കൂടുതൽ പ്രകടമാക്കപ്പെട്ടത് എന്ന് തോന്നുന്നു. പുതിയ തല മുറയിലെ പിള്ളേർക്ക് കള്ളും കഞ്ചാവും പെണ്ണും ജീവിതത്തിന്റെ ഭാഗമാണ്, അതിൽ യാതൊരു തെറ്റുമില്ല എന്ന് പറയാതെ പറയുന്ന ദൌത്യമാണ് 'കിളി പോയി' സിനിമക്ക് ഉണ്ടായിരുന്നത് എങ്കിൽ ABCDക്ക് പറയാനുള്ളത് ന്യൂ ജനറേഷൻ പിള്ളേരുടെ ആർഭാട ജീവിതവും അതിനിടയിലെ പൊരുത്തക്കേടുകളെ കുറിച്ചാണ്. അത് കൊണ്ട് തന്നെ സിനിമ കാണുന്ന പ്രേക്ഷകന് "അയ്യേ" എന്നൊരു അതിശയോക്തി പറയേണ്ട വിഷയമേ വരുന്നില്ല. 

അമേരിക്കയിലെ അടിച്ചു പൊളിച്ചുള്ള ജീവിത രീതിയിലും, ധൂർത്തിലും സദാ മുങ്ങി കുളിക്കാൻ ഇഷ്ട്ടപ്പെടുന്നവനും സ്വന്തം ജീവിതത്തോടു യാതൊരു വിധത്തിലുമുള്ള ഉത്തരവാദിത്തമില്ലാത്തവനുമാണ്   കഥാ നായകനായ  ജോണ്‍സ് ഐസക് (ദുൽഖർ സൽമാൻ). നായകന്റെ എല്ലാ വിധ താന്തോന്നിത്തരങ്ങൾക്കും കൂട്ടായി തുടക്കം മുതൽ ഒടുക്കം വരെ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരു കഥാപാത്രമാണ് സുഹൃത്തും ബന്ധുവുമായ കോരയുടേത് (ജേക്കബ് ഗ്രിഗറി). ന്യൂയോർക്കിൽ അറിയപ്പെടുന്ന വ്യവസായിയും കോടീശ്വരനുമായ  ഐസക്കിന്റെ  (ലാലു അലക്സ്) മൂത്ത മകൻ എന്ന മേൽവിലാസമാണ് കഥാനായന്കന്റെ ധൂർത്തിന് ആധാരം എന്നറിഞ്ഞിട്ടും അപ്പനായ ഐസക്കിന് മകനെ നേർവഴിക്ക് നയിക്കാനോ അവന്റെ ജീവിതരീതിയിൽ വേണ്ട മാറ്റങ്ങൾ വരുത്താനോ  സാധിച്ചിരുന്നില്ല. ന്യൂയോർക്കിലെ  പബ്ബിൽ വച്ചുണ്ടാകുന്ന ഒരു ചെറിയ അടിപിടിയെ തുടർന്ന് നായകനും കൂട്ടുകാരനും ജയിലിൽ കിടക്കേണ്ടി വരുന്നുണ്ട്.  ഈ സംഭവമാണ്കഥയുടെ ഗതിയെ മാറ്റുന്നതും. അടിപിടിയെ തുടർന്നുണ്ടാകുന്ന ചില ചില്ലറ പ്രശ്നങ്ങളെ സിനിമയിൽ ഊതി പെരുപ്പിച്ചു കാണിക്കുന്നതിൽ കൂടി  സംവിധായകൻ കഥാഗതിയെ  നിർബന്ധ ബുദ്ധിയോടെ ഇന്ത്യയിലേക്ക് തിരിച്ചു വിടുന്നു. ഒരു മാസത്തേക്ക് മറ്റെവിടെക്കെങ്കിലും മാറി നിൽക്കാൻ പറയുമ്പോഴും നായകന് ഇന്ത്യ എന്നോ കേരളമെന്നോ ചിന്തയിൽ പോലും വരുന്നില്ല. അതെ സമയം കോരയുടെ ചില സ്വപ്ന ചിന്തകൾ നായകനെ കേരളത്തിലേക്ക് പോകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കേരളം എന്ന സ്വപ്ന ലോകത്തേക്ക് ധൂർത്തിന്റെ മറ്റൊരു മുഖവുമായി വന്നിറങ്ങുന്ന ജോണ്‍ - കോര മാർക്ക് തുടക്കത്തിൽ തന്നെ പല കല്ല്‌ കടിയും നേരിടേണ്ടി വരുന്നു. സിനിമയുടെ പിന്നീടുള്ള രംഗങ്ങളിൽ അത് കൂടുതൽ മൂർദ്ധനീയ  അവസ്ഥയിലെത്തുന്നുമുണ്ട്. മകനും കൂട്ടുകാരനും ജീവിതം എന്താണെന്ന് പഠിക്കട്ടെ എന്ന് കരുതി ഐസക് ഉണ്ടാക്കിയെടുത്ത വലയിൽ ജോണ്‍ കോരമാർ നന്നായി തന്നെ കുടുങ്ങി എന്ന് പറയാം. ജോണ്‍ - കോരമാർ പുതിയ ജീവിത സാഹചര്യങ്ങളെ എങ്ങിനെ നേരിടും, ഐസക്കിന്റെ ആഗ്രഹം പോലെ അവർ പുതിയൊരു വ്യക്തിത്വവുമായി അമേരിക്കയിലേക്ക് മടങ്ങുമോ തുടങ്ങീ ചോദ്യങ്ങളുമായാണ് സിനിമ പിന്നീട് മുന്നോട്ട് പോകുന്നത്. 

സ്വന്തം കാലിൽ നിൽക്കാൻ ത്രാണിയില്ലാത്ത മക്കളെ നന്നാക്കാൻ കാലങ്ങളായി ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന  അപ്പന്മാരെ  കുറിച്ച് നമ്മൾ ഒരുപാട് കണ്ടിട്ടും കേട്ടിട്ടുമുണ്ട്. 'വീണ്ടും ചില വീട്ടുകാര്യങ്ങളിലെ'  റോയിയെന്ന  (ജയറാം) മകനെ നന്നാക്കാൻ ജീവിത നാടകം കളിക്കേണ്ടി വരുന്ന അപ്പനായ കൊച്ചുതോമയും  (തിലകൻ), വിനോദയാത്രയിലെ ഉത്തരവാദിത്ത ബോധമില്ലാത്ത വിനോദിനെ (ദിലീപ്) ജീവിതം പഠിക്കാൻ വേണ്ടി അളിയനായ ഷാജിയുടെ (മുകേഷ്) അടുത്തേക്ക്‌ പറഞ്ഞു വിടുന്ന അച്ഛനുമെല്ലാം ഈ കൂട്ടത്തിൽ പെടുന്നവരാണ് . ഈ മക്കളെല്ലാം ഒരു ഘട്ടത്തിൽ സ്വന്തം ജീവിതത്തെ തിരിച്ചറിയുകയും നന്നാകുകയും ചെയ്യുന്നുണ്ടിരിക്കെ ABCDയിലെ നായകനും കൂട്ടുകാരനും  സിനിമ അവസാനിക്കുമ്പോഴും കാര്യമായൊരു മാറ്റം സംഭവിച്ചു എന്ന് പറയാൻ പറ്റില്ല. കാരണം ജോണ്‍- കോരമാർ ആ ടൈപ്പ് അല്ല എന്നത് തന്നെ. 

കേരളത്തിലെ താമസവും പഠിത്തവുമെല്ലാം  ജോണ്‍ - കോരമാർക്ക് മന പ്രയാസങ്ങൾ മാത്രമേ ഉണ്ടാക്കി കൊടുത്തിട്ടുള്ളൂ എന്ന കാരണം   കൊണ്ട് തന്നെ ഏതു വിധേനയും   അമേരിക്കയിലോട്ടു തിരിച്ചു  പോകണം എന്നൊരു  ലക്ഷ്യം മാത്രമെ അവർക്കുള്ളൂ.  ഉദ്ദേശ്യ ലക്ഷ്യം അതൊന്നു മാത്രമെങ്കിലും ആനുകാലിക രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളിലെല്ലാം ഭാഗികമായെങ്കിലും ഇവരെ ഇടപെടുത്താൻ തിരക്കഥാകൃത്തുക്കൾ ശ്രമിച്ചിരിക്കുന്നു. സാധാരണക്കാരന് ഇന്നാട്ടിൽ ജീവിക്കാൻ ദിവസം 28 രൂപാ മതി എന്ന വിവാദ  പ്രസ്താവന സിനിമയിൽ പ്രതിപാദിക്കുകയും പിന്നീട്  ജോണ്‍ -കോരമാരുടെ ശരാ ശരി ജീവിത ചെലവ് വെളിപ്പെടുത്തി കൊണ്ട് ആ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാനും  സിനിമക്ക് സാധിക്കുന്നു. മന്ത്രി പുത്രന്റെ സ്വാശ്രയ കോളേജും, ഉപ തിരഞ്ഞെടുപ്പും, വീട് കുടിയിറക്കപ്പെട്ട പാവങ്ങളുടെ സമരവും , മാവോയിസ്റ്റ് പ്രവർത്തകരുടെ സാന്നിദ്ധ്യവും, ജോണ്‍ കോരമാരുടെ  തുടർന്നുണ്ടാകുന്ന ഇടപെടലുകളിൽ സംഭവിക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വവും എന്നിങ്ങനെ സിനിമ അതിന്റെ അവസാന ഭാഗങ്ങളിൽ മറ്റൊരു തലത്തിലേക്ക് പോകാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഗൌരവകരമായൊരു സമീപനം എവിടെയും ഉണ്ടാകുന്നില്ല. അങ്ങിനെയൊരു ലക്ഷ്യം സിനിമക്കുണ്ടായിരുന്നെങ്കിൽ  ഒരു പക്ഷെ ഉസ്താദ് ഹോട്ടലിലെ ദുൽഖർ സൽമാന്റെ ഫൌസി എന്ന കഥാപാത്രത്തിന് കിട്ടിയ പോലുള്ള ചില സാമൂഹിക തിരിച്ചറിവുകൾ ABCD യിലെ ജോണ്‍ - കോരമാർക്കും അവരിലൂടെ പ്രേക്ഷകർക്കും ലഭിക്കുമായിരുന്നു. പക്ഷെ അതിനിട കൊടുക്കാതെ ജോണിലും കോരയിലും തുടങ്ങി അവരിൽ തന്നെ സിനിമ അവസാനിക്കുന്നു . 

'ജോണി മോനെ ജോണി..' എന്ന ഒരൊറ്റ ഗാനം കൊണ്ട് സിനിമക്ക് അനുയോജ്യമായൊരു മൂഡ്‌ സൃഷ്ട്ടിച്ചെടുക്കുന്നതിൽ ഗോപി സുന്ദർ വിജയിച്ചിട്ടുണ്ട്. BGM അത് പോലെ തന്നെ വ്യത്യസ്തവും ആകർഷണീയവുമായിരുന്നു. അതിൽ കൂടുതലായി സംഗീതത്തിന് ഈ സിനിമയിൽ വലിയ പ്രാധാന്യം ഇല്ല താനും.  ചാപ്പ കുരിശ്, ബ്യൂട്ടിഫുൾ, തട്ടത്തിൻ മറയത്ത്, പോപ്പിൻസ്‌, അയാളും ഞാനും തമ്മിൽ തുടങ്ങീ സിനിമകൾക്ക്‌ ശേഷം ജോമോൻ ടി. ജോണ്‍ ച്ഛായാഗ്രഹണം നിർവ്വഹിച്ച സിനിമയാണ് ABCD. മുൻ കാല സിനിമകളിലെ പോലെ അത്ര കണ്ട് ച്ഛായാഗ്രഹണ മികവ് പ്രകടമല്ലെങ്കിലും ജോമോന്റെ ച്ഛായാഗ്രഹണം  നിലവാരം പുലർത്തുന്നു. 

സിനിമയുടെ മറ്റു വശങ്ങൾ എന്തോ ആയിക്കോട്ടെ, സ്വത സിദ്ധമായ ഹാസ്യ പ്രകടന നിലവാരം കൊണ്ട് ദുൽഖർ സൽമാനും ഗ്രിഗറി ജേക്കബും പ്രക്ഷ മനസ്സിൽ നല്ലൊരു സ്ഥാനം പിടിച്ചു പറ്റുന്നുണ്ട് . ഒരർത്ഥത്തിൽ കോര തന്നെയാണ് സിനിമയിലെ പ്രധാന താരം. നായകൻ ചെയ്യുന്ന എന്ത് പ്രവർത്തിക്കും പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് രണ്ടാം സ്ഥാനം മാത്രം നേടാൻ അവകാശം കൊടുത്തിട്ടുള്ള സഹാനടന്മാർക്കിടയിൽ കോര നായകനോളം തന്നെ ഉയർന്നു നിൽക്കുന്നു. 

ആകെ മൊത്തം ടോട്ടൽ =  വലിയ പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത, ന്യൂ ജനറേഷൻ കുരുത്തക്കേടുകളടങ്ങിയ തമാശകളെല്ലാം അടങ്ങിയ ഒരു സിനിമ.   നിരൂപക ചിന്ത ഒഴിവാക്കി കൊണ്ട് വലിയ ഗൌരവ ബോധമില്ലാതെ കാണാൻ തയ്യാറായാൽ ഒരു വട്ടം  കണ്ടിരിക്കാവുന്ന ഒരു entertainer സിനിമ തന്നെയാണ് ABCD.

*വിധി മാർക്ക്‌ = 6.5/10  
-pravin-