ഒരാൾ കൊല്ലപ്പെടാൻ ഒരു കാരണം ഉണ്ടായിരിക്കാം. പക്ഷെ, ഒരാളെ കൊല്ലാൻ തീരുമാനിക്കാൻ മൂന്നു പേർക്ക് മൂന്നു കാരണങ്ങൾ ഉണ്ടെങ്കിലോ ? Vathikuchi സിനിമയിലെ നായകനായ ശക്തി (ധിലേബൻ) അഭിമുഖീകരിക്കുന്ന പ്രശ്നവും ഇതാണ്. മൂന്നു വ്യത്യസ്ത കാരണങ്ങളാൽ മൂന്നു വ്യത്യസ്ത സംഘങ്ങൾ ശക്തിയെ കൊല്ലാൻ തീരുമാനിക്കുന്നു. എന്താണ് ആ മൂന്നു കാരണങ്ങൾ? ആരൊക്കെയാണ് ശക്തിയെ കൊല്ലാൻ ആഗ്രഹിക്കുന്നവർ തുടങ്ങീ ചോദ്യങ്ങൾക്കുള്ള രംഗ വിശദീകരണങ്ങളുമായാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്.
നവാഗതനായ കിൻസ്ലിൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത Vathikuchi യുടെ നിർമാണ ചിലവ് വഹിച്ചിരിക്കുന്നത് നമുക്ക് സുപരിചിതനും പ്രിയനുമായ സംവിധായകൻ എ . ആർ മുരുഗ ദോസ് ആണ് .
ഒരു പ്രാന്ത പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയായിട്ടു കൂടി ഒരു സാധാരണ പ്രേക്ഷകനെ ത്രില്ലടിപ്പിക്കാൻ വേണ്ട ചേരുവകൾ ചേർക്കാൻ സംവിധയകൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അതിലെല്ലാം തന്നെ ഒരു ആവറേജ് നിലവാരത്തിൽ മാത്രമേ സംവിധായകൻ വിജയിച്ചിട്ടുള്ളൂ എന്ന് പറയുന്നതാകും ശരി. ഉള്ളതിൽ വച്ച് മികവ് തോന്നിച്ചത് സിനിമയുടെ പ്രമേയവും, മറ്റു ആക്ഷൻ രംഗങ്ങളുമാണ്. അഭിനേതാക്കളുടെ പ്രകടന നിലവാരത്തെ കുറിച്ച് വിശിഷ്യാ ഒന്നും തന്നെ പറയാനില്ലാത്ത സിനിമയാണ് Vathikuchi.
ആകെ മൊത്തം ടോട്ടൽ = ഒരു ആക്ഷൻ ത്രില്ലർ സിനിമ എന്ന ലേബലിൽ ചുമ്മാ കാണാവുന്ന സിനിമയാണ് .
തൊഴില്‍രഹിതനും വിവാഹിതനുമായ വിവാന്‍ (രാജീവ് ഖണ്ടെല്‍വാല്‍ ) തന്‍റെ ഭാര്യയായ സിയാ അഗസ്തിയുടെ (ടെന ദേസെ) കൂടെ ഒരു സാധാരണ ജീവിതമാണ് നയിക്കുന്നത്. നവ ദമ്പതികളായ ഇവരുടെ മോഹങ്ങള്‍ പൂവണിയണമെങ്കില്‍ രണ്ടു പേര്‍ക്കും നല്ലൊരു ജോലി ലഭിക്കേണ്ടതുണ്ട്. അതിനു വേണ്ടിയുള്ള തീവ്ര പരിശ്രമത്തിനിടയില്‍ ദമ്പതികള്‍ക്ക് ഒരു ലക്കി ഡ്രോയിലൂടെ ഫിജി ദ്വീപ സമൂഹത്തിലേക്കു ഒരു സുവര്‍ണ യാത്ര തരപ്പെടുന്നു.
ഫിജിയിലെ താമസവും മറ്റു ചിലവുകളുമെല്ലാം സൌജന്യമായി ലഭിക്കുന്നതോടൊപ്പം അവരുടെ വിവാഹിക വാര്‍ഷിക ദിനത്തില്‍ ഒരു വലിയ ഡിന്നറില്‍ പങ്കെടുക്കാനും അവര്‍ക്ക് ക്ഷണം കിട്ടുന്നു. അവിടെ വച്ച് അവിചാരിതമായി പരിചയപ്പെടുന്ന മിസ്റ്റര്‍ ഖാന്‍ (പരേഷ് രവാല്‍ ) അവരെ Table No 21 എന്ന പേരിലുള്ള ഒരു ലൈവ് ഗെയിം ഷോയിലേക്ക് ക്ഷണിക്കുന്നു. മത്സരത്തില്‍ വിജയിച്ചാല്‍ കിട്ടാന്‍ പോകുന്ന പത്തു മില്യന്‍ ഫിജി ഡോളര്‍ അവരെ ആ ഗെയിമില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. മത്സരം വളരെ ലളിതമാണ്. ദമ്പതികളുടെ വ്യക്തിജീവിതത്തെ സംബന്ധിച്ചുള്ള 8ചോദ്യങ്ങളും അതോടനുബന്ധിച്ചുള്ള 8 പ്രവര്‍ത്തികളുമാണ് അവര്‍ക്ക് വെല്ലുവിളിയായി വരുന്നത്. എന്താണ് ആ 8 ചോദ്യങ്ങള്‍ ? അവര്‍ ഈ മത്സരത്തില്‍ വിജയിക്കുമോ ഇല്ലയോ ? മിസ്റ്റര്‍ ഖാന്‍ എന്തിനു ഇത്തരം ഒരു ഗെയിം ഷോ നടത്തി ഇത്ര ഭീമമായ സംഖ്യ പ്രതിഫലമായി നല്‍കണം തുടങ്ങീ ചോദ്യങ്ങളില്‍ കൂടിയാണ് സിനിമ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്.
പതിവില്‍ കവിഞ്ഞ് ബോക്സോഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ട്ടിക്കാന്‍ സാധിക്കാതെ പോയൊരു സിനിമ എന്ന ചീത്തപ്പേര് Table No: 21 നുണ്ട്. പക്ഷെ സിനിമ കണ്ടു കഴിഞ്ഞ പ്രേക്ഷകന്‍ ഒരിക്കലും ഈ സിനിമയെ ഒരു ചീത്തപ്പേരിലൂടെ വിലയിരുത്തില്ല എന്ന കാര്യം ഉറപ്പാണ് . സിനിമയുടെ ആദ്യ അരമണിക്കൂര്‍ കാണുമ്പോള്‍ ഒരു തേര്‍ഡ് ക്ലാസ് നിലവാരമുള്ള കഥയും പ്രമേയവുമായി തോന്നിക്കുമെങ്കിലും ഗെയിം എന്ന വിഷയം സിനിമയില്‍ അവതരിപ്പിക്കപ്പെടുന്ന സമയം തൊട്ട് ഒരു സസ്പെന്‍സ് ത്രില്ലര്‍ സ്വഭാവത്തിലേക്ക് സിനിമ മടങ്ങി വരുന്നുണ്ട് .
വില്ലന്‍ പരിവേഷമുള്ള കഥാപാത്രമായിട്ടു കൂടി തനിക്കു കിട്ടിയ 'മിസ്റ്റര്‍ ഖാനെ ' അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നതില്‍ പരേഷ് രവാല്‍ എന്ന മഹാ നടന്‍ പാലിച്ചു വന്ന മിതത്വം അദ്ദേഹത്തിനു അഭിനയ കലയോടുള്ള സൂക്ഷ്മ നിരീക്ഷണ വൈഭവത്തെ വെളിപ്പെടുത്തുന്നതാണ്.
ആദിത്യ ദത്ത് എന്ന സംവിധായകന്റെ മുന്‍കാല സിനിമകളായ Aashiq Banaaya Aapne, Dil Diya Hai, Good Luck തുടങ്ങീ സിനിമകള്‍ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ Table No: 21 ഏറെ മികവു പുലര്‍ത്തിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം. സിനിമയെ സീന്‍ ബൈ സീന്‍ നിരീക്ഷിക്കുന്നവര്‍ക്കും കഥ-തിരക്കഥയെ ആധികാരികമായി വിലയിരുത്തുന്നവര്‍ക്കും ഈ സിനിമയില്‍ പല പാളിച്ചകളും കണ്ടു പിടിക്കാന്‍ സാധിച്ചേക്കാം. പക്ഷെ സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തിന്റെ ഗൌരവസ്വഭാവം ഒന്ന് കൊണ്ട് മാത്രമാണ് സംവിധായകന്‍ അത്തരം നിരൂപണ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങാതെ രക്ഷപ്പെട്ടത് എന്ന് പറയാം.
ആകെ മൊത്തം ടോട്ടല്‍ = വെറുമൊരു സസ്പെന്‍സ് ത്രില്ലര്‍ സിനിമ എന്നതിലുപരി, സിനിമ എന്ന മാധ്യമത്തില്‍ കൂടി സമൂഹത്തിനോടുള്ള ഒരു നല്ല മുന്നറിയിപ്പ് , സന്ദേശം അതുമല്ലെങ്കില്‍ സമൂഹത്തില്‍ പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയത്തെക്കുറിച്ചുള്ള ഒരു നല്ല ഓര്‍മപ്പെടുത്തല്‍ നല്‍കാന്‍ ഈ സിനിമക്ക് കഴിഞ്ഞു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
നമ്മുടെ രാജ്യത്ത് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് മാവോവാദവും അനുബന്ധ കലാപങ്ങളും. ആരാണ് മാവോവാദികൾ, എന്താണ് മാവോവാദം എന്നതിനെക്കുറിച്ചൊന്നും ഇവിടെ വിവരിക്കേണ്ട കാര്യമില്ല. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് ചെറിയൊരു മുഖവുര നല്‍കുന്നതിലൂടെ ഈ സിനിമയെ ഒരല്‍പം ആധികാരികതയോടെ നിരീക്ഷിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു.
ചൈനയുടെ നേതാവായിരുന്ന മാവോ സേ തുങ്ങിന്റെ രാഷ്ട്രസംബന്ധമായ ചിന്തകളും അഭിപ്രായങ്ങളുമാണ് മാവോയിസം എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ചിന്തകളോട് അനുഭാവം പുലര്‍ത്തുന്നവരെ സാധരണയായി വിളിച്ചു വരുന്ന പേരാണ് മാവോവാദികള്‍ അല്ലെങ്കില്‍ മാവോയിസ്റ്റുകൾ. 1950-1960 കാലഘട്ടത്തിലാണ് മാര്‍ക്സിയന്‍ തത്ത്വചിന്തകളോട് സാമ്യത പുലര്‍ത്തുന്ന മാവോയിസം സമൂഹത്തില്‍ പടരുന്നത്. പക്ഷേ, 1978-ല്‍ രാജ്യതന്ത്രജ്ഞനായിരുന്ന ഡെങ് സിയാവൊ പിങ്ങിന്റെ സാമ്പത്തിക ഭരണ പരിഷ്ക്കാരങ്ങളെ തുടര്‍ന്ന് മാവോയിസം ചൈനയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടു. ജനകീയ പോരാട്ടം, നവ ജനാധിപത്യം, സാംസ്കാരിക വിപ്ലവം തുടങ്ങി ഒട്ടനവധി തത്ത്വങ്ങളില്‍ അധിഷ്ഠിതമാണ് മാവോയിസം. ലോകത്തില്‍ മാവോവാദം ഇന്നും പലയിടങ്ങളിലായി ശക്തമായിത്തന്നെ നിലനില്‍ക്കുന്നു എന്ന സൂചനകളാണ് നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമ്പ്രദായത്തിലൂടെ രാജ്യത്തിന്റെ അധികാരം സ്വന്തമാക്കിയ ഒരേയൊരു മാവോയിസ്റ്റ് പാര്‍ട്ടി നേപ്പാളില്‍ മാത്രമാണുള്ളത്. ഇന്ത്യയടക്കം പല രാജ്യങ്ങളില്‍ മാവോയിസ്റ്റുകള്‍ ഗ്രാമീണരെയും ആദിവാസി സമൂഹത്തെയും മുന്‍നിര്‍ത്തിക്കൊണ്ട് ഭരണകൂടത്തിനെതിരെ ഒളിപ്പോരു നയിക്കുന്നു. പശ്ചാത്തലചരിത്രം ഇതുവരെയാണ്. ഇനി കാര്യത്തിലേക്ക് വരാം .
വിപ്ലവവും സ്വാതന്ത്ര്യസമരവും സാംസ്കാരിക മുന്നേറ്റങ്ങളും മറ്റും പശ്ചാത്തലമാക്കി ഒരുപാട് സിനിമകള്‍ ഇന്ത്യയില്‍ വന്നുപോയിട്ടുണ്ട്. അതില്‍ത്തന്നെ കമ്മൂണിസ്റ്റ് വിപ്ലവ ചിന്താഗതികളെ സ്വാഗതം ചെയ്യുന്നതും വിമര്‍ശിക്കുന്നതുമായ സിനിമകള്‍ വേറെയും വന്നിരിക്കുന്നു. പക്ഷേ, മാവോയിസം പ്രമേയമായ ഇന്ത്യന്‍ സിനിമകള്‍ പ്രേക്ഷകര്‍ക്കിടയിലേക്ക് ഒട്ടും തന്നെ കടന്നു വന്നിട്ടില്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ ഈ വിഷയത്തെ തികഞ്ഞ നിഷ്പക്ഷതയോടെ അഭ്രപാളിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്നുള്ള കലാകാരന്റെ മുന്‍ വിധികളും ആധികളും തന്നെയാകാം അതിനു തടസ്സം നിന്നിട്ടുണ്ടാകുക. ഈ ചിന്താഗതിക്ക് ഒരപവാദമായി വന്ന സിനിമയാണ് പ്രകാശ് ഝാ സംവിധാനം ചെയ്ത ചക്രവ്യൂഹ്. ഈ സിനിമയുടെ കഥ- തിരക്കഥ- സംഭാഷണ ചുമതല അഞ്ജും രാജബലി, സാഗര്‍ പാണ്ഡ്യ, പ്രകാശ് ഝാ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. സച്ചിന്‍ കൃഷ്ണയുടെ ഛായാഗ്രഹണം സിനിമക്ക് അനുയോജ്യമായ ദൃശ്യചാരുതയും സമ്മാനിച്ചിട്ടുണ്ട്.
ചക്രവ്യൂഹ് പറയുന്ന കഥ രണ്ടു വ്യത്യസ്ത അര്‍ത്ഥതലങ്ങളില്‍ കൂടിയാണ് നോക്കിക്കാണേണ്ടത്. ഒരേ ലക്ഷ്യത്തിലേക്കുള്ള പരിചിതവും അപരിചിതവുമായ വഴികള്‍ എന്ന പോലെ കഥയുടെ ആശയങ്ങള്‍ തമ്മില്‍ പിണഞ്ഞു കിടക്കുന്നു. ആദില്‍ ഖാന്‍ (അര്‍ജുന്‍ രാംപാൽ), കബീര്‍ (അഭയ് ഡിയോൾ) എന്നീ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ സൗഹൃദകഥയെന്ന വണ്ണം തുടങ്ങുന്ന സിനിമ മുന്നോട്ടു ചലിക്കുന്നത് ഇന്നത്തെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളുടെ പാശ്ചാത്തലത്തിലാണ്. നന്ദിഘട്ട് പൂര്‍ണമായും മാവോയിസ്റ്റ് സ്വാധീനത്തില്‍ അകപ്പെട്ട ഒരു പ്രദേശമാണ്. അവിടത്തെ നിയമവും സര്‍ക്കാരുമെല്ലാം മാവോയിസ്റ്റുകള്‍ തന്നെ. നിയമപാലകരെ നോക്കുകുത്തികളാക്കി 84 പോലീസ് ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകള്‍ കൂട്ടക്കൊല ചെയ്യുന്നതിനെ തുടര്‍ന്നാണ് നന്ദിഘട്ട് ഒരു പ്രശ്നബാധിതമേഖലയായി ഭരണകൂടം പൂര്‍ണമായും വിലയിരുത്തുന്നത്. ഇക്കാരണം കൊണ്ടു തന്നെ ഒരു പോലീസ് ഓഫീസറും ഈ പ്രദേശത്തെ നിയന്ത്രണച്ചുമതല ഏറ്റെടുക്കാന്‍ മുന്നോട്ട് വരുന്നില്ല. പക്ഷേ ആദില്‍ ഖാന്‍ ഇവിടെ വേറിട്ട ഒരു തീരുമാനത്തിലെത്തുന്നു.
പോലീസും ആദിവാസികളും തമ്മില്‍ ഒരു നല്ല ബന്ധം ഉണ്ടെങ്കില്‍ മാത്രമേ ആദിവാസികളെ മുന്‍ നിര്‍ത്തിയുള്ള മാവോവാദികളുടെ വളര്‍ച്ച തടയാന്‍ സാധിക്കൂ എന്ന് മനസ്സിലാക്കുന്ന ആദില്‍ ഖാന്‍ ഗ്രാമത്തിലേക്ക് മറ്റ് ഉദ്യോഗസ്ഥരുമായി പോകുന്ന ഒരു രംഗമുണ്ട്. ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന പോലീസിനെ കാണുന്ന മാത്രയില്‍ തന്നെ അലറിവിളിച്ചോടുന്ന ആദിവാസി സമൂഹത്തെയാണ് നമുക്കവിടെ കാണാന്‍ സാധിക്കുക. രാത്രികാലങ്ങളില്‍ മാവോവാദികളുടെ ബോധവല്‍ക്കരണ ക്ലാസുകള്‍ മാത്രം കേട്ട് ശീലിച്ച ആദിവാസികളെ സംബന്ധിച്ചിടത്തോളം പോലീസാണ് അവര്‍ക്ക് നേരെ ഭരണകൂട ഭീകരത അഴിച്ചു വിടുന്ന സര്‍ക്കാർ. (സര്‍ക്കാര്‍ എന്ന് പറയുന്നത് പോലീസ് ആണെന്നാണ് ആദിവാസികള്‍ ധരിച്ചുവച്ചിരിക്കുന്നത് പോലും.) ഈ തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടി ആദില്‍ ഖാന്‍ പരിശ്രമിക്കുന്നു. ആദിവാസികളോട് ആദില്‍ ഖാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ വളരെയേറെ പ്രസക്തമാണ്. മാവോവാദികള്‍ എന്ത് തരം വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് ഈ രാജ്യത്തിനും ആദിവാസികള്‍ക്കും മറ്റും വേണ്ടി ചെയ്തിട്ടുള്ളത്? രാജ്യത്തെ നിയമവ്യവസ്ഥകളോട് എതിര്‍പ്പ് കാണിക്കേണ്ട രീതി ഒരിക്കലും അക്രമമല്ല. അതിനായി ആദിവാസികളെ മുതലെടുക്കുക മാത്രമാണ് ഇവിടെ നടക്കുന്നതെന്ന് ആദില്‍ ഖാന്‍ ചൂണ്ടിക്കാണിക്കുന്നു.
ആദില്‍ ഖാന്റെ പ്രസംഗത്താല്‍ സ്വാധീനിക്കപ്പെട്ട ചില ആദിവാസികളെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടായേക്കാം. പക്ഷേ അന്ന് രാത്രി തന്നെ പരസ്യമായ ഒരു മാതൃകാ ശിക്ഷാ നടപടിയോടെ എല്ലാ ആദിവാസികള്‍ക്കും ഒരു മുന്നറിയിപ്പ് കൊടുക്കാനാണ് മാവോവാദികള്‍ ശ്രമിക്കുന്നത്. പോലീസിനെ സഹായിക്കാന്‍ ശ്രമിച്ച ഒരു ആദിവാസിയുടെ ചെവി മുറിക്കുകയും പിന്നീട് അയാളെ ഹീനമായി കൊന്നു തള്ളുകയും ചെയ്യുന്ന ആ രംഗത്തിലൂടെ മാവോയിസത്തിലെ കാടത്തത്തെയാണ് സംവിധായകന്‍ തുറന്നു കാണിക്കുന്നത്.
ഒരു തരത്തിലും മാവോവാദികളുടെ നീക്കത്തെ മുന്‍കൂട്ടി അറിയാനോ, അതിനെതിരെ പ്രവര്‍ത്തിക്കാനോ കഴിയാതെ തളര്‍ന്നിരിക്കുന്ന ആദില്‍ ഖാന്റെ മുന്നിലേക്ക് സുഹൃത്തായ കബീര്‍ കടന്നു വരുന്നിടത്തു നിന്നാണ് സിനിമ മറ്റൊരു വഴിത്തിരിവില്‍ എത്തുന്നത്. മാവോവാദികളുടെ ഇടയിലേക്ക് അവരിലൊരുത്തനായി ചേരുന്ന കബീര്‍ ആദ്യമാദ്യം മാവോവാദികളുടെ വിശ്വാസം സമ്പാദിക്കുകയും പിന്നീട് സുഹൃത്തിന് വേണ്ടി മാവോവാദികളുടെ നീക്കങ്ങള്‍ ചോര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു. പക്ഷേ ഇതിനിടയില്‍ നടക്കുന്ന ചില സംഭവവികാസങ്ങള്‍ കബീറിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കബീര്‍ പൂര്‍ണമായും ഒരു മാവോ വാദിയായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. കബീറിനെ അത്തരത്തില്‍ മാറ്റി ചിന്തിപ്പിക്കാന്‍ ശേഷിയുള്ള എന്ത് മൂല്യങ്ങളാണ് മാവോയിസത്തിനുള്ളത് എന്ന സംശയം പ്രേക്ഷകര്‍ക്കുമുണ്ടാകാം. ആ സംശയത്തെ സംവിധായകന്‍ ദുരീകരിക്കുന്നത് തികച്ചും മനശ്ശാസ്ത്രപരമായാണ്.
മാവോയിസത്തിനെ എതിര്‍ക്കുന്ന ആദില്‍ ഖാനും, ചില സാഹചര്യ വശാല്‍ മാവോയിസത്തെ അനുകൂലിക്കെണ്ടി വരുന്ന കബീറും നമ്മുടെ മനസ്സിന്റെ ദ്വിമുഖതയെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് പറയേണ്ടി വരും. ഭരണകൂടം എന്നും സമ്പന്നരുടെ കൂടെ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് സിനിമയിലെ മുതിര്‍ന്ന മാവോവാദിയായ ഗോവിന്ദ് സൂര്യവംശി (ഓം പുരി) പറയുന്നുണ്ട്. ആ പ്രസ്താവനയെ കാര്യകാരണസഹിതം ന്യായീകരിക്കാവുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ സിനിമയില്‍ ഭാഗികമായെങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. ടാറ്റയും ബിര്‍ളയും വികസനം കൊണ്ടുവരാന്‍ വേണ്ടി ചോദിക്കുന്ന മണ്ണും ജലവും വായുവുമെല്ലാം ആരുടെതാണ്? അതിനു വേണ്ടി കുടിയിറക്കപ്പെടുന്നവര്‍ ഏതു വിഭാഗം ജനങ്ങളാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും സമൂഹത്തില്‍ പ്രസക്തി ഇല്ലാതാക്കുന്നതില്‍ നമ്മുടെ ഭരണകൂടം വഹിക്കുന്ന പങ്കു ചെറുതല്ല എന്ന് ഈ സിനിമ പറയാതെ പറയുന്നു.
കബീറിനെ പോലെ സാഹചര്യങ്ങള്‍ കൊണ്ടു മാത്രം മാവോവാദി ആയി മാറിയവര്‍ ഒരുപാടുണ്ടായേക്കാം. അവരോടെല്ലാം ആദില്‍ ഖാന്‍മാരുടെ ചോദ്യങ്ങള്‍ ഇപ്പോഴും തുടരുന്നു. ഈ പോരാട്ടങ്ങള്‍ ആര്‍ക്കു വേണ്ടിയായിരുന്നു? അതുകൊണ്ട് എന്ത് നേടുന്നു? ഈ ചോദ്യങ്ങളാണ് നമ്മളില്‍ തന്നെയുള്ള ചില കബീര്‍മാരെ സത്യത്തില്‍ ചക്രവ്യൂഹത്തില്‍ പെടുത്തുന്നത്. ഇത്തരം ആശയസംഘര്‍ഷങ്ങളുടെ ചക്രവ്യൂഹം ഭേദിക്കാനുള്ള ചിന്തകളും ആശയങ്ങളും പ്രവര്‍ത്തനങ്ങളുമാണ് നമുക്ക് വേണ്ടത്. അല്ലാതെ ഒരു രാജ്യത്തിന്റെയും ഭരണഘടനയെയോ വ്യവസ്ഥകളെയോ ഭേദിക്കാനുള്ളതാകരുത് നമ്മുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും. നിയമവ്യവസ്ഥകളോടും ഭരണകൂടത്തോടുമുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഒരു ബഹുസ്വര സമൂഹത്തിൽ ഒട്ടും സ്വീകാര്യമല്ലാത്ത പ്രവർത്തന രീതി കൊണ്ട് അരാജകത്വം മാത്രം സൃഷ്ടിച്ചു കൊണ്ടുള്ള പ്രതിഷേധങ്ങളാകരുത് ഒന്നും.
* ഇ മഷി മാഗസിന്‍ ലക്കം ഏഴില്‍ , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക .ഇ മഷി .
-pravin-