Tuesday, April 28, 2020

ജൽകി എന്ന മിടുക്കി കുട്ടിയുടെ കഥ !!



ബാലവേലക്കായി നഗരത്തിലേക്ക്  കൊണ്ട് പോയ തന്റെ അനിയനെ കണ്ടെത്തി തിരിച്ചു കൊണ്ട് വരാൻ ഒരു  ഒൻപത് വയസ്സുകാരി നടത്തുന്ന പോരാട്ടമാണ് ഈ സിനിമ.

പണം വാങ്ങി കുട്ടികളെ ബാലവേലക്ക് വിട്ടു കൊടുക്കുന്ന രക്ഷിതാക്കളും അത് മുതലെടുത്തു കൊണ്ട് ജീവിക്കുന്ന ഇടനിലക്കാരുമൊക്കെ ഉത്തരേന്ത്യൻ  ഉൾ ഗ്രാമങ്ങളിലെ മനസ്സ് മടുപ്പിക്കുന്ന കാഴ്ചകളാണ്..

ജൽകിയും കൊച്ചനിയനും തമ്മിലുള്ള സ്നേഹബന്ധവും അവനു വേണ്ടിയുള്ള അവളുടെ പ്രതീക്ഷ നിറഞ്ഞ പോരാട്ടവുമൊക്കെ ഉത്തരേന്ത്യൻ നാടോടിക്കഥയുടെ പശ്ചാത്തലത്തിൽ മനോഹരമായി പറഞ്ഞവതരിപ്പിക്കുന്നുണ്ട് സിനിമ.

ആകെ മൊത്തം ടോട്ടൽ = മികച്ച ഒരു കൊച്ചു സിനിമ. 

*വിധി മാർക്ക് = 7.5/10 

-pravin- 

Thursday, April 23, 2020

The Boat

'ദേജാ വൂ' അഥവാ പുനരനുഭവമിഥ്യ എന്നൊരു സംഗതിയുണ്ട്. ജീവിതത്തിൽ ഒരിക്കൽ പോലും അത് അനുഭവിച്ചിട്ടില്ലാത്തവർ ഉണ്ടാകില്ല എന്ന് തന്നെ പറയാം. 

നമ്മൾ ആദ്യമായി പോകുന്ന ഒരു സ്ഥലത്ത്  അതിനു മുന്നേ പണ്ടെപ്പോഴോ  വന്നിട്ടുണ്ടെന്ന് തോന്നുക, ആദ്യമായി കണ്ട ഒരാളെ പണ്ടെപ്പോഴോ എവിടെയോ വച്ച് കണ്ടിട്ടുണ്ടെന്ന് തോന്നുക, അതുമല്ലെങ്കിൽ വർത്തമാന കാലത്ത് നമ്മൾ സംസാരിക്കുന്നതോ, അനുഭവിയ്ക്കുന്നതോ ആയ കാര്യങ്ങൾ അതിനും മുന്നേ കഴിഞ്ഞതും അതിന്റെ  ആവർത്തനാവുമായി തോന്നുക etc..  അങ്ങിനെ പല വേർഷൻ ഉണ്ട് ദേജാ വൂവിന്. 

2009 ലിറങ്ങിയ 'Triangle' ദേജാ വുവിന്റെ പല അവസ്ഥകളിലൂടെ കൊണ്ട് പോയിട്ടുണ്ട് ..അന്ന് പറന്നു പോയ കിളികൾ ഇപ്പോഴും കൂടണഞ്ഞിട്ടില്ല.. പ്രമേയപരമായി Triangle നെ അനുകരിക്കുന്ന സിനിമയല്ലെങ്കിലും,  ആസ്വാദനത്തിൽ മറ്റൊരു ദേജാ വൂ എഫക്ട് തരുന്നുണ്ട്  The Boat..   ഈ സിനിമ മുന്നേ എപ്പോഴോ കണ്ടിട്ടുണ്ടല്ലോ എന്ന ഒരു തോന്നൽ അതിന്റെ ഭാഗമായിരിക്കാം..  

നിശ്ശബ്ദമായ കടലിനു നടുവിലെ ഏകാന്തതയും , രാത്രി വെളിച്ചത്തിലെ കടലും, ആ ബോട്ടുമൊക്കെ ഭീകര കാഴ്ചകളും അനുഭവപ്പെടുത്തലുകളുമാണ്.  BGM കൂടി ആകുമ്പോൾ ആ ഭീകരത പൂർണ്ണമാകുന്നു. സോളോ ആക്ടിങ് വേറെ ലെവൽ.  

ആകെ മൊത്തം ടോട്ടൽ = ഏറെക്കുറെ സംഭാഷണ രഹിതമായ ഒരു സ്ക്രിപ്റ്റായിട്ടും അവതരണ മികവ് കൊണ്ട് ആളെ പിടിച്ചിരുത്തുന്ന സിനിമ എന്ന് പറയാം.  


കാര്യ കാരണ വിശദീകരണങ്ങൾ ഒന്നുമില്ലാതെ പറഞ്ഞവസാനിപ്പിക്കുമ്പോഴും ദുരൂഹതയുടെ ഭംഗി കൂടുന്നേയുള്ളൂ. എല്ലാവർക്കും ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ലാത്ത ഒരു പടം 

*വിധി മാർക്ക് = 6/10

-pravin- 

Tuesday, April 21, 2020

ശാരദമ്മിണിയും ലാൻസ് നായ്ക്   മുകുന്ദൻ മേനോനും !!

" ശാരദമ്മിണി :- നിങ്ങടെ തലക്ക് നല്ല അസ്സല് ഭ്രാന്ത് തന്നെയാ !! 

മുകുന്ദൻ മേനോൻ :- അല്ലെന്നാര് പറഞ്ഞു ? ഭ്രാന്ത് തന്നെ ..അല്ലെങ്കി കൂടപ്പിറപ്പുകൾ വിശന്നു കരയുന്നത് കണ്ടപ്പോ ഒരുത്തൻ ചാടിക്കേറിയങ്ങു പട്ടാളത്തിൽ ചേരുമോ ? വെടിയുണ്ടയുടെയും ബോംബിന്റെയും രൂപത്തിൽ മരണം ആർത്തലച്ചു വരുമ്പോ ഒന്നും നോക്കാതെ മുന്നോട്ട് ചാടിക്കയറുന്ന പട്ടാളക്കാരന് ഭ്രാന്ത് തന്നെ !! രാവില്ലാ പകലില്ലാ മഞ്ഞില്ലാ മഴയില്ലാ വെയിലില്ലാ ...വിശപ്പില്ല ദാഹമില്ല മോഹമില്ല ..എന്തിന്.. ഒരു ജന്മം തീറെഴുതി കൊടുത്തു !! തീറെഴുതി ..? പറയണം മേം സാബ് .. 

ശാരദാമ്മിണി :- തീറെഴുതി കൊടുത്തു ...

മുകുന്ദൻ മേനോൻ : - അതെ ...അത് കൊണ്ടെന്താ ..കൂടപ്പിറപ്പുകൾ വളർന്നു ..ഭാര്യയായി..ഭർത്താവായി ..മക്കളായി ..കുടുംബമായി..ഇതൊക്കെ മറന്നവന് ഭ്രാന്തല്ലേ ?? പട്ടാളത്തീന്ന് തിരിച്ചു വന്നപ്പോ ലാൻസ് നായിക് മുകുന്ദൻ മേനോൻ വെറും ഒരു ഒഴിഞ്ഞ തകരപ്പാത്രം...ഹ ഹ് ഹാ ..സങ്കടം പറഞ്ഞു കരഞ്ഞപ്പോ വീട്ടുകാര് പറഞ്ഞു - വട്ട് !! ഔദാര്യത്തിനും അവകാശത്തിനും കാത്തു നിക്കാതെ കൈയും വീശി ഇറങ്ങി പോന്നപ്പോ നാട്ടുകാര് പറഞ്ഞു - വട്ടാണ് !! ഇപ്പൊ മേം സാബ് പറയുന്നു - മുഴു ഭ്രാന്താണെന്ന് !!! ഹഹ്ഹാ... അതേ ..ഭ്രാന്തനാണ് ..ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവരൊക്കെ വട്ടന്മാരാണ് ...പക്ഷേ മേം സാബ് കളിയാക്കണ്ട ..എന്നെ പോലെ നിങ്ങൾക്കുമുണ്ട് ..എന്ത് !! .. ഹ ഹ് ഹാ ..എന്താ മിണ്ടാത്തത് ? വിഷമമായോ ? 

ശാരദമ്മിണി :- ശര്യന്നെയാണ് പറഞ്ഞത് ..

മുകുന്ദൻ മേനോൻ : - ആണല്ലോ .വണ്ടിക്കാളകളാണ് മേം സാബ് ..നമ്മളൊക്കെ വണ്ടിക്കാളകളായിരുന്നു .. "


****************************************************************************************************************************

ശാരദമ്മിണിയെ ആദ്യ കാഴ്ചയിൽ തന്നെ മുകുന്ദൻ മേനോൻ മനസ്സിലാക്കിയിരുന്നെങ്കിലും അയാൾക്ക് ശാരദമ്മിണിയോട് ഇത്രയും ഉള്ളു തുറന്ന് സംസാരിക്കാൻ സാധിച്ചത് ആശുപത്രിയിൽ വച്ചാണ് .. ഒറ്റപ്പെട്ടു പോയവരുടെ വേദന അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു വെക്കുമ്പോൾ ശാരദമ്മിണിയുടെ മനസ്സ് പൊള്ളുകയായിരുന്നു.. മുകുന്ദൻ മേനോനെ ശാരദമ്മിണി അംഗീകരിക്കുന്നത് അപ്പോഴാണ്. അത് പിന്നെ സ്നേഹവും പ്രണയവുമൊക്കെയായി മാറുന്നുണ്ട്. 

മുകുന്ദൻ മേനോൻ കിണറ്റിലേക്ക് വീണത് തന്റെ പ്രാർത്ഥന കൊണ്ടാകുമോ എന്ന കുറ്റബോധം കൊണ്ട് ഉരുകുന്ന അതേ ശാരദമ്മിണി അയാളുടെ ജീവന് വേണ്ടി കേണു പ്രാർത്ഥിക്കുന്നതും കാണാം .. പിറ്റേന്ന് ആശുപത്രി കിടക്കയിൽ അയാളെ കാണാതാകുമ്പോൾ ഒരു നിമിഷം അവൾ അനുഭവിച്ചു പോയ വേദന അയാളോടുള്ള അവളുടെ പ്രണയമായിരുന്നു .


അത് വരെ ശത്രുവിനെ പോലെ കണ്ടിരുന്ന മുകുന്ദൻ മേനോനോട് ശാരദമ്മിണിക്ക് തോന്നുന്ന അടുപ്പത്തിന്റെ/ പ്രണയത്തിന്റെ ആഴം ചുരുങ്ങിയ സമയം കൊണ്ട് അനുഭവപ്പെടുത്തുന്നുണ്ട് സംവിധയകൻ എം.എ വേണ. ഒരു തിരിച്ചു പോക്കിനൊരുങ്ങുന്ന മുകുന്ദൻ മേനോനോട് വഴിയരുകിൽ വച്ച് ശാരദമ്മിണി തന്റെ ഇഷ്ടം അറിയിക്കുമ്പോൾ മുകുന്ദൻ മേനോൻ സങ്കടം കലർന്ന പൊട്ടിച്ചിരിയോടെയാണ് പ്രതികരിക്കുന്നത് ..

ലോകത്ത് ഒരാളെങ്കിലും തന്നോടിത് പറഞ്ഞതിൽ നന്ദിയുണ്ടെന്ന് പറയുന്നു അയാൾ..എന്നിട്ട് ഒരു പരിഭവവുമില്ലാതെ ആ ഇഷ്ടം നിരാകരിച്ചു കൊണ്ട് എങ്ങോട്ടെന്നില്ലാതെ പിൻവാങ്ങുന്നു ..ഭ്രാന്തൻ തന്നെ എന്ന് നമ്മളും അയാളെ നോക്കി പറഞ്ഞു പോകും ..

മേം സാബ് സന്തോഷമായി ഇരിക്കണമെന്ന് ആശയുണ്ടെന്നും പറഞ്ഞു കൊണ്ട് ഗുഡ് ബൈ പറഞ്ഞു കൊണ്ടയാൾ ബൈക്ക് സ്റ്റാർട്ടാക്കി പോകുമ്പോൾ ജോൺസൺ മാഷുടെ പശ്ചാത്തല സംഗീതം ആ സീനിനു ഉണ്ടാക്കി കൊടുക്കുന്ന സൗന്ദര്യം ചെറുതല്ല. 

ശ്രീരാമ പാദം കാത്തു കിടക്കുന്ന അഹല്യയെ പോലെ താൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു കൊണ്ട് മുകുന്ദൻ മേനോന് ശാരദമ്മിണി കൊടുത്തയക്കുന്ന കുറിപ്പും അതിനു മറുപടിയെന്നോണം നാളെ സന്ധ്യക്ക് ഒരു അമൂല്യ സമ്മാനവുമായി ഒരു പെരുമഴ പോലെ താൻ വരുമെന്ന് പറയുന്ന മുകുന്ദൻ മേനോനും .. പക്ഷേ എല്ലാം ശുഭമെന്നു നമ്മൾ കരുതിന്നിടത്ത് വിപരീതമായ വിധിയെഴുത്തുകൾ നടത്തുന്ന ലോഹിതദാസ് എന്ന തിരക്കഥാകൃത്ത് 'ചകോര'ത്തിലും നമ്മളെ ദുഖിപ്പിക്കുന്നു.. 

ജീവിതത്തിൽ പത്തു തവണ മരണത്തെ തോൽപ്പിച്ച തന്റെ കഥാപാത്രം മുകുന്ദൻ മേനോന് വീണ്ടും ഒരു അവസരം കൊടുക്കാൻ ലോഹിതദാസ് എന്ന ദൈവത്തിന് ദയവുണ്ടായില്ല .

ശാരദമ്മിണിയുടെ വീട്ടിലെ ജനൽ കാഴ്ചയിലൂടെ പണി തീരാത്ത മുകുന്ദൻമേനോന്റെ വീടും അയാളെ കുറിച്ചുള്ള അവളുടെ ഓർമ്മകളും..മുകുന്ദൻ മേനോന്റെ ദൂരേക്കുള്ള യാത്രയെ ഓർമ്മപ്പെടുത്തി കൊണ്ട് കടന്നു വരുന്ന ജോൺസൺ മാഷുടെ പശ്ചാത്തല സംഗീതം .. 


"അരുത് മേം സാബ് ..മുഖം മൂടികളൊന്നും മാറ്റരുത് ..മാറ്റിയാൽ കരയാനേ സമയം കാണൂ " അയാളുടെ വോയ്‌സ് ഓവറിൽ ജനൽ കമ്പികൾക്കിടയിലൂടെ പുറത്തേക്ക് നോക്കി ആലോചിച്ചു നിൽക്കുന്ന ശാരദമ്മിണിയെ കാണാം. ശാരദമ്മിണിയുടെ മുഖത്ത് ചില തീരുമാനങ്ങൾ ..ഇനി ഒരിക്കലും ആ ജനൽ കാഴ്ച കാണാതിരിക്കാൻ അത് ആണിയടിച്ചു കൊട്ടിയടക്കാൻ പറയുന്നു .. അങ്ങിനെ ശാരദാമ്മിണി വീണ്ടും ശാരദമ്മിണിയായി മാറുന്നിടത്താണ് ചകോരം അവസാനിക്കുന്നത് .

ലോഹിതദാസിന്റെ സ്ക്രിപ്റ്റ് ..മുരളിയുടെ കരിയറിലെ വ്യത്യസ്ത വേഷം.. ശാന്തി കൃഷ്‌ണയുടെ മികച്ച കഥാപാത്രം.. ചകോരം ഒറ്റനോട്ടത്തിൽ തന്നെ അത്രയുമുണ്ട് പറയാൻ .

1994 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയായി ശാന്തി കൃഷ്ണയും മികച്ച നവാഗത സംവിധായകനായി എം എ വേണുവുമായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. 

-pravin-

Saturday, April 18, 2020

Psycho

"We are simultaneously gods and worms ".. അമേരിക്കൻ മന:ശാസ്ത്രജ്ഞൻ അബ്രഹാം മാസ്‌ലോയുടെ ഈ വാചകങ്ങൾ എഴുതി കൊണ്ടുള്ള തുടക്കവും, ബുദ്ധന്റെ ശിഷ്യത്വം സ്വീകരിച്ച അംഗുലീമാലന്റെ കഥയുടെ സ്വാധീനവുമൊക്കെ കൂടി ചേർന്നുള്ള അവതരണമാണ് മിസ്‌ക്കിന്റെ 'സൈക്കോ' യെ സ്ഥിരം സീരിയൽ കില്ലർ സിനിമകളിൽ നിന്ന് വേറിട്ട് നിർത്തുന്നത് .

ഈ അടുത്തിറങ്ങിയ 'ഫോറൻസിക്' സിനിമയിൽ psychopath's crime doesn't have a motive, the crime itself is his motive എന്ന് പറയുന്നുണ്ട്. പക്ഷേ മിസ്‌ക്കിൻ സൈക്കോയെ പറഞ്ഞവസിപ്പിക്കുന്നത് മറ്റൊരു ആംഗിളിലാണ്. അത് വേണ്ട വിധത്തിൽ യുക്തിഭദ്രമായി പറഞ്ഞവസാനിപ്പിക്കാൻ സാധിച്ചില്ല എന്നത് തന്നെയാണ് പോരായ്മയും.

ആകെ മൊത്തം ടോട്ടൽ = സീരിയൽ കില്ലർ ആരാണെന്ന് ആദ്യമേ കാണിച്ചു തരുന്നത് കൊണ്ട് സസ്പെൻസിനു പ്രസക്തിയില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന സിനിമയല്ല സൈക്കോ. ക്ലൈമാക്സിലെ   ആശയങ്ങളും അത്തരത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. അംഗുലീമാലന്റെ കഥയെ കണക്ട് ചെയ്ത് കാണാത്തവർക്ക് നിരാശയുമാണ് സിനിമ. 

*വിധി മാർക്ക് = 6.5/10 

-pravin-  

Thursday, April 16, 2020

Escape from Pretoria

1979 കാലത്ത് വർണ്ണ വിവേചനത്തിനെതിരെയുള്ള സമര പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ടിം ജെൻകിനേയും  സ്റ്റീഫൻലീയേയും ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ ജയിലിൽ തടവ് ശിക്ഷക്ക് വിധിക്കുകയും  ജയിൽ തടവുകാരായിരിക്കെ അവർ പിന്നീട്  ജയിൽ ചാടി രക്ഷപ്പെടുകയുമുണ്ടായി.

ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും മറ്റും 2003 ൽ  ' Inside Out: Escape from Pretoria Prison ' എന്ന പേരിൽ  ടിം  ജെൻകിൻ തന്നെ  പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകത്തിന്റെ ദൃശ്യാവിഷ്ക്കരമാണ് " Escape From  Pretoria " എന്ന സിനിമ.

ഒറ്റ വാക്കിൽ പറഞ്ഞവസാനിപ്പിക്കാവുന്ന ഒരു ജയിൽ ചാട്ട കഥയെ ആദ്യം മുതൽ അവസാനം വരെ ത്രില്ലോട് കൂടി അവതരിപ്പിക്കുകയാണ്  സംവിധായകൻ ഫ്രാൻസിസ് അന്നാൻ.

ജയിൽ ചാട്ടത്തേക്കാൾ ജയിലിനുള്ളിൽ വച്ചുള്ള അവരുടെ ഗൂഢാലോചനകളും ജയിൽ ചാട്ടത്തിനുള്ള പദ്ധതികളും  തയ്യാറെടുപ്പുകളും അതിനിടയിൽ അവരനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുമൊക്കെയാണ്  സിനിമയെ ത്രില്ലിംഗ് ആക്കുന്നത്.  

ആകെ മൊത്തം ടോട്ടൽ = ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചന കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുഗ്രൻ ത്രില്ലർ എന്ന് ചുരുക്കി പറയാം . 

*വിധി മാർക്ക് = 7.5/10 

-pravin- 

Sunday, April 5, 2020

വലിയ ചിറകുള്ള പക്ഷികൾ

വെറും ഒരു ഫോട്ടോഗ്രാഫർക്ക് സമൂഹത്തിൽ എന്ത് ചെയ്യാൻ സാധിക്കും എന്ന ചോദ്യത്തിന് വലിയ ഉത്തരങ്ങൾ തരുന്ന സിനിമ . 

ഭരണകൂട ഭീകരതയുടെ ഇരയാകേണ്ടി വന്ന ഒരു ജനതയുടെ നൊമ്പരങ്ങൾ ഒപ്പിയെടുത്തവതരിപ്പിച്ച സിനിമ .

കാസർഗോട്ടെ എൻഡോസൾഫാൻ ദുരന്ത ബാധിതരുടെ ജീവിതവും ദുരിതവും  നമുക്ക് മുന്നിൽ ഇത്രയേറെ ആധികാരികമായി വിവരിച്ചു തരുന്ന മറ്റൊരു സിനിമ വേറെയുണ്ടാകില്ല. 

ആ അർത്ഥത്തിൽ ഇത് സിനിമയല്ല ദുരന്തമേറെ അനുഭവിച്ചിട്ടും നിലനിൽപ്പിനായി ഇപ്പോഴും ഭരണകൂടത്തോട് പൊരുതി കൊണ്ടിരിക്കുന്ന  ഗതിയില്ലാത്ത  ജീവിതങ്ങളുടെ നേർകാഴ്ചകളാണ്.

ഒരുപാട് കാലം അന്വേഷിച്ചു നടന്നിട്ട് ഇപ്പോൾ കണ്ടു തീർന്നപ്പോൾ  മനസ്സിലൊരു വിങ്ങലായി പല കുഞ്ഞു മുഖങ്ങളും  മായാതെ നിൽക്കുന്നു.   കരഞ്ഞു തീർക്കാൻ സാധിക്കാത്ത വിങ്ങൽ വല്ലാത്തൊരു ശ്വാസം മുട്ടലാണ്.

ആകെ മൊത്തം ടോട്ടൽ = സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മികച്ച ഡോക്യൂമെന്ററി സിനിമ. 

വിധി മാർക്ക് = 7.5/10 

-pravin- 

Wednesday, April 1, 2020

Saand Ki Aankh- അറുപത് കഴിഞ്ഞ രണ്ടു ദാദിമാരുടെ പെണ്ണുശിരിന്റെ കഥ !

ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ ഷാർപ് ഷൂട്ടർമാരാണ്  ഉത്തർപ്രദേശിലെ   ചന്ദ്രോ തോമറും പ്രകാശി തോമറും .തീർത്തും ആണധികാരങ്ങൾക്ക് വിധേയമായി കുടുംബത്തിനുള്ളിൽ സഹനങ്ങളെല്ലാം  ഒളിച്ചു മൂടി  ജീവിക്കേണ്ടി വന്ന രണ്ടു പെണ്ണുങ്ങൾ.

എട്ടു പത്തു മക്കളും പത്തിരുപത് പേരക്കുട്ടികളുമുള്ള  കുടുംബത്തിനുള്ളിലെ ജോലികൾ ചെയ്തു തീർക്കുക എന്നതിൽ  കവിഞ്ഞു   വീടിനപ്പുറം ഒരു ലോകമുണ്ടെന്ന് പോലും അറിയാതെ ജീവിക്കേണ്ടി വന്ന ഈ  രണ്ടു സ്ത്രീ രത്നങ്ങൾ  അവരുടെ അറുപതാം വയസ്സിൽ അവിചാരിതമായി  ഷാർപ് ഷൂട്ടിങ്‌ പഠിക്കുകയും  മുപ്പതോളം ദേശീയ ചാമ്പ്യൻ ഷിപ്പുകൾ നേടി രാജ്യത്തിൻറെ ആദരവ് പിടിച്ചു പറ്റി.

ലോകം അറിയപ്പെടുന്ന ദാദിമാരായി  മാറിയതിന് പിന്നിലെ  അവരുടെ സംഭവ  ബഹുലമായ  ജീവിത കഥയുടെ ദൃശ്യാവിഷ്ക്കരമാണ് "സാണ്ട് കീ ആംഖ് " 

അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന മെയ്ക് അപ്പിലും ശരീര ഭാഷയിലും പോരായ്‌മ തോന്നിച്ചെങ്കിലും  താപ്‍സി പന്നുവും ഭൂമി പാഡ്നേക്കറും   ഗംഭീര പ്രകടനമായിരുന്നു. 

ആകെ മൊത്തം ടോട്ടൽ = ബോളിവുഡിൽ കഴിഞ്ഞ കുറച്ചു കാലമായി ബയോപിക് സിനിമകളുടെ കുത്തൊഴുക്കാണെങ്കിലും മടുപ്പിക്കുന്നില്ല ഇത്തരം യഥാർത്ഥ താരങ്ങളുടെ കഥകൾ. 

*വിധി മാർക്ക് = 7/10 

-pravin-