Sunday, October 21, 2012

നാന്‍

കാര്‍ത്തിക് എന്ന ചെറുപ്പക്കാരന്റെ കഥയാണ് 'നാന്‍' . ചെറുപ്പം തൊട്ടേ പഠിത്തത്തില്‍ മികവു പുലര്‍ത്തുന്ന കാര്‍ത്തികിന് തന്റെ ജീവിതത്തില്‍ അവിചാരിതമായി പലതും നേരിടേണ്ടി വരുന്നു . അയാള്‍ അനുഭവിക്കുന്ന  സങ്കീര്‍ണമായ അവസ്ഥകളില്‍ കൂടിയും പ്രശ്നനങ്ങളില്‍ കൂടിയുമാണ് സിനിമ പ്രേക്ഷകനെ കൊണ്ട് പോകുന്നത്. ജീവിതത്തില്‍ താന്‍  ഒറ്റപ്പെട്ടു പോയിരിക്കുന്നു  എന്ന തിരിച്ചറിവില്‍ അലക്ഷ്യമായി ചെന്നൈയിലേക്ക് യാത്ര തിരിക്കുന്ന കാര്‍ത്തിക് ഒരു ബസ് അപകടത്തില്‍ പെടുന്നു. തൊട്ടടുത്ത സീറ്റില്‍ ഇരുന്നിരുന്ന യുവാവ് മരിച്ചെന്നു മനസിലാകുന്ന സമയത്ത് തെറ്റും ശരിയും ആലോചിക്കാതെ അയാളുടെ സര്‍ട്ടിഫിക്കറ്റുകളും പണവുമടങ്ങിയ പെട്ടി കാര്‍ത്തിക് കൈക്കലാക്കുന്നു. മരിച്ചയാളുടെ വിലാസത്തില്‍ ജീവിക്കാന്‍ തുടങ്ങുന്ന കാര്‍ത്തികിന് തരണം ചെയ്യേണ്ട വെല്ലുവിളികള്‍ പലതായിരുന്നു. ആ വെല്ലുവിളികളെ കാര്‍ത്തിക് എങ്ങിനെ നേരിടുന്നു എന്നതാണ് സിനിമ പിന്നീട് കാണിക്കുന്നത്. 

വിജയ്‌ ആന്റണി, സിദ്ധാര്‍ഥ് വേണുഗോപാല്‍, രൂപാ മഞ്ജരി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജീവാ ശങ്കര്‍ ആണ്. ഒരു ക്രൈം  ത്രില്ലര്‍ സിനിമയ്ക്കു വേണ്ട എല്ലാ ഹോം വര്‍ക്കും ചെയ്തു പഠിച്ച ശേഷമാണ് ജീവ ഈ സിനിമ എടുത്തിരിക്കുന്നത് എന്ന് നിസ്സംശയം പറയാം. രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന ഷൂട്ടിംഗ് ഷെഡ്യൂള്‍ ആയിരുന്നു ഈ സിനിമയുടേത്. 

അഭിനയത്തിന്‍റെ കാര്യത്തില്‍ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. സിനിമയില്‍  ഒരു പോരായ്മയായി ഒരു പക്ഷെ പ്രേക്ഷകന് തോന്നാന്‍ വഴിയുള്ള ഏക കാര്യം , അവസാന രംഗം പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ചു എന്നത് മാത്രമായിരിക്കാം. ചില സീനുകളില്‍ ലോജിക്ക് നമ്മുക്ക് ഉപേക്ഷിക്കെണ്ടിയും വരുന്നു . 

ആകെ മൊത്തം ടോട്ടല്‍ = കണ്ടിരിക്കാവുന്ന ഒരു  ക്രൈം ത്രില്ലര്‍ സിനിമ . 
*വിധി മാര്‍ക്ക്‌ = 6.5/10 

-pravin- 

Tuesday, October 16, 2012

Oh My God (OMG)



ഉമേഷ്‌ ശുക്ല സംവിധാനം ചെയ്ത് പരേഷ് റാവല്‍ ,അക്ഷയ് കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് Oh My God (OMG). സിനിമയുടെ നിര്‍മാതാക്കളും ഇവരൊക്കെ തന്നെ. 'Kanji Virudh (vs) Kanji' എന്ന ഗുജറാത്തി നാടകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഭവേഷ്  മണ്ടാലിയയും ഉമേഷ്‌ ശുക്ലയും കൂടി ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അതെ സമയം മേല്‍പ്പറഞ്ഞ നാടകം,  'The Man Who Sued God' എന്ന ആസ്ട്രേലിയന്‍ സിനിമയില്‍ നിന്നും കടമെടുത്തതാണെന്ന്  പലരും അഭിപ്രായപ്പെടുന്നു. എന്തായാലും രണ്ടു കഥയുടെയും ആശയം ഒന്നാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല എന്ന് കരുതാം. 

പേര് സൂചിപ്പിക്കുന്ന പോലെ ദൈവത്തെ സംബന്ധിച്ചുള്ള ഒരു കഥ തന്നെയാണ് സിനിമയില്‍ പറയുന്നത്. കാഞ്ചി ഭായ് (പരേഷ് രവാല്‍) ദൈവത്തില്‍ വിശ്വസിക്കാത്തവനും ഒരു മിഡില്‍ ക്ലാസ് ഫാമിലിയുടെ ഗൃഹനാഥനുമാണ്. ഒരിക്കല്‍ കാഞ്ചിയുടെ കട  ഭൂകമ്പത്തില്‍ തകരാന്‍ ഇടയാകുന്നു. ഇന്‍ഷുറന്‍സ് കമ്പനിയെ നഷ്ടപരിഹാര തുകക്ക് വേണ്ടി സമീപിക്കുന്നുവെങ്കിലും ഭൂകമ്പം, സുനാമി പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് ദൈവമാണ് ഉത്തരവാദി എന്നത് കൊണ്ട് ഈ നഷ്ടം നികത്താന്‍ കമ്പനി തയ്യാറല്ല എന്ന് പറയുന്നു.   'Act of God' എന്ന ക്ലോസ് പ്രകാരം, ഇന്‍ഷുറന്‍സ്  കമ്പനിക്കു ഇത്തരം നഷ്ടങ്ങള്‍ നികത്താന്‍ നിര്‍വാഹമില്ല എന്നും വേണമെങ്കില്‍ ദൈവത്തിനെതിരെ കേസ് കൊടുത്തോളാനും കമ്പനി മാനേജര്‍ പറയുന്നു. പറഞ്ഞത് പോലെ തന്‍റെ  നഷ്ടത്തിന് ഉത്തരവാദി ദൈവമാണ് എങ്കില്‍ അത് വാങ്ങിയിരിക്കും എന്ന നിലപാടില്‍ ഉറച്ചു നിന്ന കാഞ്ചി ദൈവത്തിനെതിരെ കോടതിയില്‍ കേസ് കൊടുക്കുന്നു. തുടര്‍ന്നങ്ങോട്ട് നടക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് സിനിമയെ കൂടുതല്‍ മികവുറ്റതാക്കുന്നത്. 

 കാഞ്ചി ഭായ് ഈ സിനിമയില്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ വെറുമൊരു വിനോദ സിനിമയുടെ മാത്രം ഭാഗമല്ല എന്നത് കൊണ്ട് തന്നെ ഈ സിനിമയെ വെറുമൊരു കോമഡി സിനിമയായി ഒരിക്കലും  കാണാന്‍ സാധിക്കില്ല.  സാമൂഹിക പ്രസക്തവും ചിന്തനീയവുമായ ഒരുപാട്  വിഷയങ്ങള്‍ സിനിമയില്‍ കടന്നു വരുന്നുണ്ട്. ദൈവത്തിന്‍റെ  പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ പലതാണ്. ആരാധനയുടെയും പൂജയുടെയും പേരില്‍ നടക്കുന്ന കൊള്ളരുതായ്മകളെ സിനിമ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ആള്‍ ദൈവങ്ങളുടെയും , കള്ള സന്യാസിമാരുടെയും തട്ടിപ്പുകള്‍ക്കെതിരെയും സിനിമ ശബ്ദം ഉയര്‍ത്തുന്നു. 

ദൈവത്തെ കുറിച്ചുള്ള മനോഹരമായ ചിന്തകള്‍ സിനിമയില്‍ പങ്കു വക്കപ്പെടുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഒരു കടുത്ത മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ സിനിമയില്‍ പലയിടത്തും മതനിന്ദയും ദൈവനിന്ദയും  നടക്കുന്നതായി തോന്നിയേക്കാം. അതെ സമയത്ത്, യഥാര്‍ത്ഥ ദൈവ വിശ്വാസിക്ക് അല്ലെങ്കില്‍ എല്ലാ മതങ്ങളുടെയും  അന്തസത്ത മനസിലാക്കിയ ഒരു നല്ല മനുഷ്യന് ഈ സിനിമയുടെ ഉദ്ദേശ്യ ശുദ്ധി മനസിലാക്കാന്‍ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ, ദൈവത്തെ കുറിച്ചുള്ള മനോഹരമായ പല  കാഴ്ചപ്പാടുകളും ആസ്വദിക്കാവുന്നതാണ്. 

ആകെ മൊത്തം ടോട്ടല്‍ = ചിരിപ്പിക്കുകയും അതിശയിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു നല്ല സിനിമ . 

*വിധി മാര്‍ക്ക്‌ = 9/10 
-pravin-

Saturday, October 13, 2012

ഹസ്ബെന്റ്സ് ഇന്‍ ഗോവ ഹാപ്പിയാണ്


കുഞ്ഞളിയന്റെ കനത്ത പരാജയത്തിനു ശേഷം തന്‍റെ അഞ്ചാമത്തെ ചിത്രമായി സജി സുരേന്ദ്രന്‍ പ്രേക്ഷകന് സമ്മാനിച്ച സിനിമയാണ് ഹസ്ബെന്റ്സ് ഇന്‍ ഗോവ. സിനിമ റിലീസ് ആകുന്നതിനു മുന്‍പ് ഹാപ്പി ഹസ്ബന്റ്സിന്റെ ബാക്കി കഥയാണോ ഇതെന്ന് പലരും സംശയിച്ചിരുന്നു.പക്ഷെ ഈ സിനിമയ്ക്കു തന്‍റെ  മുന്‍കാല സിനിമകളുടെ ബാക്കി കഥയല്ല പറയാനുള്ളതെന്ന് അദ്ദേഹം ഇതിനകം പ്രേക്ഷകനെ ബോധ്യപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. സജി സുരേന്ദ്രന്‍റെ  ഇത് വരെയുള്ള സിനിമകളില്‍ എല്ലാം കാണുന്ന രണ്ടേ രണ്ടു സാമ്യതകള്‍   ജയസൂര്യ എന്ന നടനും, കൃഷ്ണ പൂജപ്പുര എന്ന തിരക്കഥാകൃത്തുമാണ്. ഇവര്‍ രണ്ടു പേരുമില്ലാതെ ഒരാഘോഷം സജിക്കില്ല എന്ന് പറയുന്നതാകും ഉചിതം. 

ഗോവിന്ദ് (ജയസൂര്യ), ജെറി (ഇന്ദ്രജിത്ത്), അര്‍ജുന്‍ (അസിഫ് അലി) എന്നിവര്‍ പണ്ട് മുതലേ ഒന്നിച്ചു പഠിച്ചവരും സര്‍വോപരി ആത്മ സുഹൃത്തുക്കളുമാണ്. ഇവര്‍ മൂന്നു പേര്‍ക്കും പൊതുവായി നേരിടേണ്ടി വരുന്ന പ്രശ്നം തങ്ങളുടെ ഭാര്യമാരില്‍ നിന്നുള്ള വ്യത്യസ്തങ്ങളായ പീഡനങ്ങളാണ്. ഭാര്യമാരുടെ നിയന്ത്രണത്തില്‍ കഴിഞ്ഞു വരുന്ന ഇവര്‍ ഒരിക്കല്‍ കള്ളം പറഞ്ഞു കൊണ്ട് ഗോവയിലേക്ക് ഒരു ഉല്ലാസ യാത്ര നടത്തുകയും യാത്രാമധ്യേ സണ്ണി  (ലാല്‍) എന്ന അപരിചിതനെ പരിചയപ്പെടുകയും ചെയ്യുന്നു. സണ്ണിയുമായുള്ള സൌഹൃദവും , ഭാര്യമാരോടുള്ള  കള്ളം പറച്ചിലും ഇതിനിടയില്‍ നടക്കുന്ന മറ്റു ചില നര്‍മ സംഭവങ്ങളുമാണ് സിനിമയില്‍ പിന്നീട് പറഞ്ഞു വരുന്നത്. 

ആദ്യമേ പറയാമല്ലോ 'കഥക്ക്' ഈ സിനിമയില്‍ പ്രസക്തിയില്ല. തുടക്കം മുതല്‍ ഒടുക്കം വരെ നര്‍മത്തിന് മാത്രം പ്രാധാന്യം കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തിരക്കഥ രൂപീകരിച്ചിരിക്കുന്നത്. ഈ സിനിമയിലെ മികച്ച താരം ആരായിരുന്നു എന്നാ ചോദ്യത്തിന് ഉത്തരം ജയസൂര്യ എന്നത് മാത്രമാണ്. അത്രക്കും മികവുറ്റ ഹാസ്യ പ്രകടനമായിരുന്നു ജയസൂര്യയുടെത്. ഇന്ദ്രജിത്തിനെ സംബന്ധിച്ച് നോക്കുമ്പോള്‍ ഈ സിനിമയില്‍ അയാള്‍ക്ക്‌ അനുവദിച്ചു കൊടുത്ത കുറഞ്ഞ സ്പേസ് നന്നായി ഉപയോഗിച്ച് എന്ന് മാത്രമേ പറയാനാകൂ. ലാലിന്റെ പ്രകടനം  ചില സീനുകളില്‍ അല്‍പ്പം ഓവറായി എന്നതൊഴിച്ചാല്‍ അയാളും കഥാപാത്രത്തോട് നീതി പുലര്‍ത്തി. അതെ സമയം അസിഫ് അലി ഇനിയും ഒരുപാട് അഭിനയിച്ചു പഠിക്കേണ്ടിയിരിക്കുന്നു എന്ന് മാത്രമേ തോന്നിയുള്ളൂ. 

തമാശയിലൂടെ ആണെങ്കില്‍ കൂടി ചില സത്യങ്ങള്‍ സിനിമയില്‍ പങ്കു വക്കപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. മനസ്സും ശരീരവും അശുദ്ധമാകാനുള്ള പലതും ഗോവയിലുണ്ടായിട്ടും തങ്ങളാരും ഭാര്യമാരെ മറന്നു കൊണ്ട് ഒന്നും ചെയ്യാതിരുന്നത് തങ്ങളുടെ മനസ്സ് ശുദ്ധമായത് കൊണ്ടാണ് എന്നവകാശപ്പെടുന്ന അര്‍ജുനോട് സണ്ണി പറയുന്ന മറുപടി മറ്റൊന്നാണ്.  "നിങ്ങളുടെ മനസ്സ് അശുദ്ധം തന്നെയാണ്. അശുദ്ധമാകാനുള്ള സാഹചര്യം നിങ്ങള്‍ക്ക്  കിട്ടുന്നില്ല എന്നത് കൊണ്ട് മാത്രം ശരീരം ശുദ്ധമായി തുടരുന്നു എന്നേ  ഉള്ളൂ". സണ്ണി  ഇത് പറയുമ്പോള്‍ പരിശുദ്ധിയുടെ പ്രതീകങ്ങളായ ചില ഭര്‍ത്താക്കന്മാര്‍ തിയേറ്ററില്‍ ഇരുന്ന ഇരിപ്പില്‍ ഞെട്ടിയെക്കാം.


ഇത്തരമൊരു കഥ പറഞ്ഞു വരുമ്പോള്‍ ഏതൊരു  സംവിധായകനും എഴുത്തുകാരനും നേരിടേണ്ടി വരുന്ന വെല്ലുവിളിയാണ് സിനിമയെ എങ്ങിനെ അവസാനിപ്പിക്കണം എന്നത്. ആ ചരിത്രം, അതിവിടെയും ആവര്‍ത്തിക്കുന്നു. കഥയുടെ അവസാന രംഗങ്ങള്‍ അങ്ങിനെയൊക്കെ തന്നെയാണ്  പറഞ്ഞവസാനിപ്പിക്കുന്നത് എങ്കില്‍ കൂടി അതെല്ലാം പ്രേക്ഷകന്ചിരിച്ച്  കൊണ്ട് ക്ഷമിക്കാവുന്നതെയുള്ളൂ. 

ആകെ മൊത്തം ടോട്ടല്‍ =  ഒന്നും ആലോചിക്കാതെ രണ്ടു മണിക്കൂര്‍ കണ്ടിരിക്കാന്‍ പറ്റുന്നൊരു കൊച്ചു കോമഡി സിനിമ. 

*വിധി മാര്‍ക്ക്‌ = 5.5/10 
-pravin- 

Monday, October 8, 2012

Ek Tha Tiger


Kabul Express , New York എന്നീ സിനിമകള്‍ക്ക്‌ ശേഷം കബീര്‍ ഖാന്‍ സംവിധാനം ചെയ്ത സിനിമയാണ് Ek Tha Tiger. സല്‍മാന്‍ ഖാനും കത്രീന കൈഫും പ്രധാന വേഷത്തിലെത്തിയ ഈ സിനിമ, ബോളിവുഡ് ബോക്സോഫീസിലെ ഒരു വമ്പന്‍ വിജയമായിരുന്നു. 

ഇന്ത്യയുടെ Research and Analysis Wing (RAW) ലെ ഓഫീസറായ അവിനാഷ് സിംഗ് റാത്തോഡ് (സല്‍മാന്‍ ഖാന്‍) 'ടൈഗര്‍' എന്ന ഔദ്യോഗിക കോഡ് നാമത്തിലാണ്  പൊതുവേ അറിയപ്പെടുന്നത്. അയര്‍ലണ്ടിലെ ട്രിനിറ്റി കോളേജില്‍ പ്രൊഫസ്സറായി ജോലി ചെയ്യുന്ന ഇന്ത്യന്‍ ശാസ്ത്രഞ്ജന്‍ കിഡ് വായ്‌  തന്‍റെ ശാസ്ത്ര നിരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും പാസ്കിതാനുമായി  പങ്കു വക്കുന്നു എന്ന രഹസ്യ സൂചനയെ തുടര്‍ന്ന്  അദ്ദേഹത്തെ അന്വേഷണ നിരീക്ഷണത്തിനു വിധേയമാക്കാന്‍ RAW തീരുമാനിക്കുന്നു. അതിനായി ടൈഗറിനെ നിയോഗിക്കുകയും ചെയ്യുന്നു. ഔദ്യോഗിക ജീവിതത്തിലെ തിരക്കുകള്‍ കാരണം കുടുംബ ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും സമയം കിട്ടാതിരുന്ന ടൈഗര്‍, അയര്‍ലണ്ടില്‍ വച്ച് കിഡ് വായിയുടെ സഹായിയും ഡാന്‍സ് അക്കാദമിയിലെ വിദ്യാര്‍ഥിയുമായ സോയയെ (കത്രീന കൈഫ്‌ ) പരിചയപ്പെടാനും പ്രണയിക്കാനും ഇടയാകുന്നു. തുടര്‍ന്നങ്ങോട്ടുള്ള കോമഡിയും പ്രണയവും ആക്ഷനും സസ്പെന്‍സും എല്ലാമാണ് സിനിമയെ ഊര്‍ജ്ജസ്വരമാക്കുന്നത്. 

പേര് സൂചിപ്പിക്കുന്ന പോലെ ടൈഗറിന്റെ ധീരതയും, സാഹസികതയും , പ്രണയവും,  ആക്ഷനുമെല്ലാമാണ്  സിനിമയുടെ ഇതിവൃത്തം.  മൂന്നു നാല് മാസങ്ങള്‍ക്ക്  മുന്‍പ് ഇതേ ചേരുവയില്‍ ഇറങ്ങിയ സൈഫ് അലി ഖാന്‍റെ Agent Vinod മായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ സിനിമയ്ക്കു പല സാമ്യതകളും പ്രകടമാണ്. അതെ സമയം, Agent Vinod നെ അപേക്ഷിച്ച് നോക്കുമ്പോള്‍ Ek Tha Tiger എത്രയോ മികച്ചതും ആസ്വദനീയവുമാണ്.  

ഒരു 'കത്തി' പടം എന്നതിലുപരി സിനിമയില്‍ പലയിടത്തുമുള്ള  ഹൃദ്യമായ സംഭാഷണ രീതി ശ്രദ്ധേയമാണ്.  ക്ലൈമാക്സിലെ ആക്ഷന്‍ രംഗങ്ങളിലുള്ള  ചില 'കൊടും കത്തി' പ്രകടനങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ സിനിമയിലെ മിക്ക ആക്ഷന്‍ രംഗങ്ങള്‍ക്കും മോശമല്ലാത്ത  ഒരു ത്രില്ലിംഗ് സ്വഭാവം ഉണ്ടായിരുന്നു.  പഴയ കാല സിനിമകളില്‍ നായകനും നായികയും വില്ലന്മാരില്‍ നിന്ന് രക്ഷപ്പെടാന്‍ ജീപ്പും, കാറും , ലോറിയും, ചിലപ്പോളൊക്കെ ബോട്ടും ഹെലി കോപ്ടരും വരെ ഉപയോഗിച്ച് വരുന്നതായി നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഈ അടുത്ത കാലത്ത് ആ ട്രെന്‍ഡ് ഒന്ന് കൂടി മാറിയിരിക്കുന്നു.  

പല സിനിമകളിലും  നായികാ നായകന്മാരുടെ പലയാന രംഗങ്ങളില്‍ ട്രെയിന്‍ ഒരു രക്ഷാ വാഹനമെന്ന നിലയില്‍ വളരെ  പ്രാധാന്യത്തോടെ അവതരിപ്പിച്ചു   കണ്ടിട്ടുണ്ട്. പക്ഷെ , ഈ സിനിമയില്‍ പ്രേക്ഷകനെ അന്താളിപ്പിച്ചു കൊണ്ട് നായിക, വിമാനം ഓടിച്ചു പറത്തുകയും ആ വിമാനത്തിലേക്ക് വെടിയുണ്ടയേറ്റ  നായകന്‍ ബൈക്കോടിച്ചു  പാറി വന്നു വീഴുക വഴി രക്ഷപ്പെടുകയും ചെയ്യുന്നു.  അപ്രകാരം വിമാനം ഓടിച്ചു രക്ഷപ്പെടുന്ന നായികാ നായകന്മാര്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല എന്ന വിശ്വാസത്തോടെ തന്നെ പറയട്ടെ ഈ സിനിമ നിങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുക തന്നെ ചെയ്യും. 

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ തന്നെയാണെങ്കിലും 75 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ഈ സിനിമ ഇതിനകം സൂപ്പര്‍ ഹിറ്റ്‌ ആകുകയും ബോക്സോഫീസില്‍ 307 കോടി  വാരിക്കൂട്ടുകയും ചെയ്തു എന്ന് കണക്കുകള്‍ പറയുന്നു. എന്തരോ എന്തോ., നമ്മുടെ സ്വന്തം ബോളിവുഡ് അല്ലേ ,നമുക്ക് വിശ്വസിച്ചേ മതിയാകൂ. ഒരു  കാര്യം പറയാന്‍ വിട്ടു. കുറ്റം പറയരുതല്ലോ, നമ്മുടെ സല്‍മാനും കത്രീനയും വളരെ നല്ല രീതിയില്‍ തന്നെ അഭിനയിച്ചിരിക്കുന്നു.  

ആകെ മൊത്തം ടോട്ടല്‍ = കൂടുതല്‍ ഒന്നും ആലോചിക്കാതെ, ഒറ്റയിരുപ്പിനു കണ്ടിരിക്കാന്‍ പറ്റിയ, സാമാന്യം നല്ല ഒരു  കത്തിപ്പടം. ഒരു വട്ടം കാണുന്നതില്‍ ദോഷമില്ല. (ആദ്യമേ പറയട്ടെ,  കഥയ്ക്കും അഭിനയത്തിനും പ്രാധാന്യം കൊടുത്ത് കൊണ്ട് ഈ സിനിമ കാണാന്‍ ശ്രമിക്കരുത്.)

*വിധി മാര്‍ക്ക്‌ = 5/10
-pravin- 

Saturday, October 6, 2012

റണ്‍ ബേബി റണ്‍ - ക്യാമറമാന്‍ വേണുവിനോടൊപ്പം ഫുള്‍ ടൈം ഒരു രേണുക


ക്രിസ്ത്യന്‍ ബ്രദെഴ്സിനും, സെവെന്സിനും ശേഷം ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ ലാലും അമലാ പോളും പ്രധാന വേഷത്തില്‍ അഭിനയിച്ച  റണ്‍ ബേബി റണ്ണിന്റെ  രചന നിര്‍വഹിച്ചിരിക്കുന്നത് തിരക്കഥാകൃത്തുക്കളായ സച്ചി- സേതുവിലെ സച്ചിയാണ്. 

ക്യാമറമാന്‍ വേണു (മോഹന്‍ ലാല്‍) രോയറ്റെഴ്സില്‍ ജോലി ചെയ്യുന്ന ഒരു ക്യാമറ മാന്‍ ആണ്. ഡല്‍ഹിയില്‍ നിന്ന് ഒരു കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് വേണ്ടി കൊച്ചിയിലെത്തുന്ന വേണു മറ്റൊരു ചാനലിനു വേണ്ടി ചെറിയൊരു ജോലി ഏറ്റെടുക്കുന്നു. അവിടെ വച്ച് തന്‍റെ പഴയ കാമുകിയും ഇപ്പോള്‍ മറ്റൊരു പ്രമുഖ ചാനലിന്‍റെ എക്സിക്യൂട്ടീവ് എഡിറ്ററും ആയ രേണുകയെ (അമല പോള്‍) കാണാന്‍ ഇടയാകുന്നു. കൊച്ചിയില്‍ കുറച്ചു ദിവസങ്ങള്‍ക്കായി എത്തിയ വേണുവിനു രേണുകയോട് കൂടി   മറ്റ് ചില ദൌത്യങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നു. തുടര്‍ന്നങ്ങോട്ടുള്ള ഇവരുടെ നെട്ടോട്ടമാണ് റണ്‍ ബേബി റണ്‍ എന്ന സിനിമയെ മുന്നോട്ടു നയിക്കുന്നത്. 

സിനിമയിലെ പല രംഗങ്ങളും scene continuity യുടെ കാര്യത്തില്‍ പിഴവ് വരുത്തിയത് തിരക്കഥാകൃത്തിന്റെ രചനയുടെ പോരായ്മയായി കരുതാനാകില്ല. ജോഷിയെ പോലൊരു സീനിയര്‍ സംവിധായകന്റെ കയ്യില്‍ നിന്നും അത്തരമൊരു വീഴ്ച സംഭവിക്കാനും ഇടയില്ല. പിന്നെ ആര്‍ക്കാണ്  പിഴച്ചത്?  വേണുവിനു വലതു  ചെവിയുടെ കേള്‍വി ശക്തി നഷ്ട്ടപ്പെട്ട ശേഷം മറ്റുള്ളവര്‍ പറയുന്ന സംഭാഷണങ്ങള്‍ വ്യക്തമായി കേള്‍ക്കുന്നില്ല എന്ന് സിനിമയില്‍ തന്നെ കാണിക്കുന്നുണ്ട്. പിന്നീട്, ഇയര്‍ ഫോണ്‍ ഉപയോഗിച്ചാല്‍ മാത്രം മറ്റുള്ളവരുടെ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്നും സിനിമ വ്യക്തമാക്കുന്നുണ്ട്. പക്ഷെ പല സീനുകളിലും ഈ ഉപകരണം ചെവിയില്‍ വക്കാതെ തന്നെ മറ്റുള്ളവരുടെ ചോദ്യത്തിനും എന്തിനു പറയുന്നു ദൂരെയുള്ള ശബ്ദങ്ങള്‍ക്കും വരെ വേണു കാതോര്‍ക്കുകയും മറുപടി പറയുകയും ചെയ്യുന്നുണ്ട്. ഇത് പോലെ തന്നെ ഒട്ടനവധി രംഗങ്ങളില്‍ പല തരം വിരോധാഭാസങ്ങള്‍ കടന്നു വരുന്നുണ്ട്. 

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പും ശേഷവും   കാണിക്കുന്ന സീനുകളില്‍ കാലഘട്ടത്തിന്‍റെ മാറ്റം ഒറ്റയടിക്ക് കാണിക്കാന്‍ സംവിധായകന്‍ തിരഞ്ഞെടുത്ത വഴി രണ്ടു കാലഘട്ടത്തിലും നായികാ നായകന്മാര്‍ ഉപയോഗിക്കുന്ന ഫോണിന്റെ മോഡല്‍ വ്യത്യാസം കാണിക്കുക എന്നതാണ്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പേ രണ്ടു പേരും ഉപയോഗിക്കുന്നത് നോകിയയുടെ N 72 , N 73 റേഞ്ചിലുള്ള മോഡലുകലാണെങ്കില്‍, വര്‍ഷങ്ങള്‍ക്കു ശേഷം സാംസങ്ങിന്റെ ടച്ച്  സ്ക്രീന്‍ ഫോണുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. അതില്‍ തന്നെ, വേണു ഫോണ്‍ ചെയ്യുന്ന ഒരു രംഗമുണ്ട്. ഫോണിന്റെ സ്ക്രീന്‍ വ്യക്തമായി പ്രേക്ഷകന് കാണാം. ഒരു കാള്‍ ഡയല്‍ പോലും ഇല്ലാതെ ഫോണ്‍ വിളിക്കുന്ന നായകന്‍ പ്രേക്ഷകനെ പരിഹസിച്ച പോലെയായി. 

വെറും ഒരു കഥയില്‍ നിന്നും തിരക്കഥയുടെ രൂപത്തിലേക്ക് സിനിമയെ മാറ്റിയെഴുതുമ്പോള്‍ ഇന്നത്തെ കാലഘട്ടത്തില്‍ ജീവിക്കുന്ന   ഒരു രചയിതാവ് ശ്രദ്ധിക്കേണ്ട പലതും സച്ചി മറന്നു പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ക്യാമറാ മാന്‍ വേണു,  മതില് ചാടി ഭരതന്‍ പിള്ളയുടെ വീട്ടില്‍ എക്സ്ക്ലൂസിവ്  ന്യൂസ്‌ കവര്‍ ചെയ്യാന്‍ വേണ്ടി പോകുന്ന രംഗങ്ങള്‍, അത് പോലെ ക്ലൈമാക്സിലെ കൂട്ടപ്പൊരിച്ചില്‍ അങ്ങിനെ ഒട്ടനവധി രംഗങ്ങളില്‍ നാടകീയത കല്ല്‌ കടിയാകുന്നുണ്ട്. 

നായിക ഒരു ജേര്‍ണലിസ്റ്റ് ആയതു കൊണ്ട് അല്‍പ്പം ബോള്‍ഡ്നെസ് അവള്‍ക്കുണ്ടാകണം എന്നത് കഥയിലെ ആവശ്യമായിരുന്നു. അത് സമ്മതിക്കാം.പക്ഷെ, പെണ്‍ ജേര്‍ണലിസ്റ്റിന്റെ ബോള്‍ഡ്നെസ്, സഹപ്രവര്‍ത്തകരെയും മറ്റ് ആണുങ്ങളെയും ചീത്ത വിളിക്കുന്നതിലൂടെയും, ഒരു പോലീസുകാരിയെ പിടിച്ചു തല്ലുന്നതിലൂടെയുമൊക്കെയാണ് സിനിമയില്‍ കാണിക്കാന്‍ ശ്രമിക്കുന്നത്.  ബോള്‍ഡ്നെസ് തോന്നിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയ ചില രംഗങ്ങള്‍ അമലയുടെ പ്രകടനത്തിനെ  വരെ ബാധിച്ചു എന്ന് പറയേണ്ടിയിരിക്കുന്നു 

സസ്പെന്‍സ് നിലനിര്‍ത്തി പോകുന്നതില്‍ ഒരു പരിധി വരെ സച്ചി നീതി പാലിച്ചു.  ആദ്യമേ തന്നെ വില്ലന്മാരെ പ്രേക്ഷകന് മുന്നില്‍ കാണിച്ചു കൊണ്ട് കഥ പറഞ്ഞില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അല്‍പ്പം കൂടി മികവു സസ്പെന്‍സില്‍ കാണിക്കാന്‍ സാധിക്കുമായിരുന്നു. 

സച്ചി - സേതു കൂട്ടുകെട്ടില്‍ ആസ്വദനീയമായ  നല്ല കുറച്ചു സിനിമകള്‍ പ്രേക്ഷകന് കിട്ടി എന്നത് സത്യമാണ്. സച്ചിയും സേതുവും സ്വതന്ത്രമായി രചനയിലേക്ക് കടന്നപ്പോള്‍ പ്രേക്ഷകന് കിട്ടിയ സിനിമകള്‍ ആദ്യത്തെ നിലവാരത്തില്‍ നിന്നും അല്‍പ്പം താണു എന്നതും സത്യമാണ്. സേതുവിന്‍റെ മല്ലു സിംഗിന്റെ അത്രത്തോളം നിലവാര തകര്‍ച്ച സച്ചിയുടെ റണ്‍ ബേബി റണ്ണിനു അനുഭവിക്കേണ്ടി വന്നില്ല എന്നത് മാത്രമാണ് പ്രേക്ഷകന് ഈ ജോഡിയെ കുറിച്ചു ആലോചിക്കുമ്പോള്‍ കിട്ടുന്ന ഏക ആശ്വാസം. 

പല സിനിമകളിലും കണ്ടു മറന്ന കഥാപാത്രങ്ങള്‍ വേഷം മാറി പുതിയ രൂപത്തില്‍ വരുന്ന കണക്കെയാണ് ഈ സിനിമയിലെ പല വില്ലന്‍ കഥാപത്രങ്ങളും നമുക്ക് മുന്നില്‍ വരുന്നത്.  സിദ്ദിക്ക് , സായ് കുമാര്‍ എന്നീ നടന്മാരെ വേണ്ടുവോളം ഉപയോഗിക്കാന്‍ മലയാള സിനിമയ്ക്കു ഇനിയും സാധിക്കുന്നില്ല എന്നത് വിഷമകരമായ വസ്തുതയാണ്. ഷമ്മി തിലകന്‍ അവതരിപ്പിച്ച പോലീസ് വേഷം , ഷമ്മിയുടെ കരിയറിലെ ഒരു വ്യത്യസ്ത പ്രകടനത്തിന് സാക്ഷ്യം വഹിച്ചു എന്ന് ആശ്വസിക്കാം. അമല പോള്‍ എന്ന കൊച്ചു നടിക്ക് ഒട്ടും അനുയോജ്യമാകാത്ത ഒരു കഥാപാത്രമായിരുന്നു സിനിമയിലെ രേണുക എന്നത് (വളരെ) വിഷമത്തോടെ തന്നെ പറയട്ടെ. ഈ സിനിമയില്‍, യാതൊരു തരത്തിലുമുള്ള അഭിനയ മുഹൂര്‍ത്തങ്ങളും  അമലയെ തേടി വന്നിട്ടില്ല എന്നതാണ് സത്യം. 

മോഹന്‍ ലാല്‍ എന്ന നടന് വേണ്ടി അമല പോള്‍ എന്ന ഇത്തിരിപ്പോന്ന നടിയെ നായികയായി  തിരഞ്ഞെടുക്കാന്‍ സംവിധായകനേയും  നിര്‍മാതാവിനെയും പ്രേരിപ്പിച്ച ഘടകം എന്താണെന്ന് ആലോചിച്ചിട്ട്  ഒരു പിടിയുമില്ല. രണ്ടു പേരും കൂടി സ്ക്രീനില്‍ മുട്ടിയുരുമ്മി പ്രണയിച്ചു നടക്കുന്നതെല്ലാം കാണുമ്പോള്‍ പ്രേക്ഷകന്റെ മനസ്സില്‍ തോന്നുന്ന വികാരം എന്തായാലും ആസ്വാദനത്തില്‍ ഉള്‍പ്പെടുന്ന ഒന്നല്ല എന്നുറപ്പ്. അരോചകം, അപലപനീയം എന്നിങ്ങനെ വേണം ആ ജോഡിയെ കുറിച്ച് പറയേണ്ടത്. 

അടുത്ത കാലത്തിറങ്ങിയ തട്ട് പൊളിപ്പന്‍ മലയാള സിനിമകള്‍ കണ്ടു മടുത്ത  ശേഷം ഈ സിനിമ കാണുന്നത് കൊണ്ടായിരിക്കാം കണ്ടവരൊക്കെ ഈ സിനിമയെ കുറിച്ച് നല്ല അഭിപ്രായം പറയാന്‍ മുതിര്‍ന്നത്. ഒരു  സിനിമ സൂപ്പര്‍ ഹിറ്റാകാന്‍  ഒരുപാട് പ്രേക്ഷകര്‍ പൈസ മുടക്കി സിനിമ കണ്ടാല്‍    മതിയാകും. പക്ഷെ, സിനിമ കണ്ടിറങ്ങുന്ന എല്ലാ  പ്രേക്ഷകനും ഒരേ ശബ്ദത്തില്‍ "സൂപ്പര്‍ " എന്ന് പറയാനാണ് ബുദ്ധിമുട്ട്. ആ തരത്തില്‍, എല്ലാ പ്രേക്ഷകനും ഈ സിനിമയെ "സൂപ്പര്‍ " എന്ന് പറഞ്ഞുവോ ? ചിന്തിക്കേണ്ട വിഷയമാണ്. എന്തരോ എന്തോ ,. ഒന്നുകില്‍ മലയാളി പ്രേക്ഷകന്‍റെ ആസ്വാദന നിലവാരം കുറഞ്ഞു കൊണ്ടിരിക്കുന്നു, അല്ലെങ്കില്‍ മലയാള സിനിമയുടെ നിലവാരം ഒരു സാധാരണ പ്രേക്ഷകന് മനസിലാകാന്‍ പറ്റാത്ത വിധം  അസാധാരണമായി ഉയര്‍ന്നിരിക്കുന്നു . 

ഈ സിനിമയ്ക്കു റണ്‍ ബേബി റണ്‍ എന്ന സിനിമയേക്കാള്‍ കൂടുതല്‍ ഉചിതമായ പേര് "ക്യാമറാ മാന്‍ വേണുവിനോടൊപ്പം രേണുക" എന്നതായിരുന്നു  എന്ന  അഭിപ്രായം കൂടി പങ്കു വക്കട്ടെ. 

ആകെ മൊത്തം ടോട്ടല്‍ = മനസ്സില്‍ കൂടുതല്‍ സംശയങ്ങളും ചോദ്യങ്ങളുമൊന്നും  സൂക്ഷിക്കാതെ ഒറ്റയടിക്ക് ഒരു വട്ടം കണ്ടിരിക്കാവുന്ന ഒരു ആവറേജ് സിനിമ. 

*വിധി മാര്‍ക്ക്‌ = 5.5/10
-pravin-

Friday, October 5, 2012

കട്ട്രത് തമിഴ്


വ്യത്യസ്തമായ ആഖ്യാന ശൈലി കൊണ്ട് ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത്   ദൃശ്യ വിസ്മയം സൃഷ്ടിക്കുന്നതില്‍ തമിഴ് സിനിമകള്‍  വഹിച്ചിട്ടള്ള  പങ്ക് വളരെ വലുതാണ്‌ . 2007ഇല്‍, തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ  മുന്നിലേക്ക്‌ ഒരു വേറിട്ട കഥയുടെ ദൃശ്യ വിപ്ലവാനുഭവമായി വന്നതായിരുന്നു റാം എന്ന നവാഗത സംവിധായകന്റെ ആദ്യ സിനിമാ സംരംഭമായ "കട്ട്രത് തമിഴ് " . 

റാമിന്‍റെ സിനിമാ സ്വപ്‌നങ്ങള്‍ മറ്റ് സംവിധായകരില്‍ നിന്ന് വ്യത്യസ്തമായിരുന്നു.  വര്‍ണ ശഭളമായ ഒരു കഥാ പശ്ചാത്തലമോ, പതിവ് തമിഴ് സിനിമാ ചേരുവകളോ  ഒന്നുമില്ലാതെയാണ് റാം ഈ സിനിമയെ അണിയിച്ചൊരുക്കിയത്. അത് കൊണ്ട് തന്നെ  പല സിനിമാ പ്രേമികളും ഈ സിനിമയെ നിറമില്ലാത്ത ഒരു സിനിമയായി വ്യഖ്യാനിക്കുകയുണ്ടായി. ഒരു സിനിമയോടുള്ള പ്രേക്ഷകന്‍റെ കാഴ്ചപ്പാടാണ് ആ സിനിമയുടെ യഥാര്‍ത്ഥ നിറം. മുന്‍വിധികളോട് കൂടി പലരും ഈ സിനിമയെ തഴഞ്ഞപ്പോള്‍ റാമിന്‍റെ സിനിമാ സ്വപ്നങ്ങളും നിറങ്ങളില്‍ പങ്കു ചേര്‍ന്നില്ല. പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ പരാജയപ്പെട്ട ഈ സിനിമ  കനത്ത സാമ്പത്തിക നഷ്ട്ടത്തില്‍ തന്നെ കലാശിക്കുകയും ചെയ്തു. 

മാതൃഭാഷയെ പെറ്റമ്മയോളം സ്നേഹിക്കണം എന്ന കവി വചനങ്ങളില്‍ ചെറുപ്പ കാലം തൊട്ടേ തീവ്ര വിശ്വാസം പുലര്‍ത്തി വന്നിരുന്ന പ്രഭാകര്‍ ബിരുദ പഠനത്തിനായി തിരഞ്ഞെടുത്തതും തന്‍റെ മാതൃഭാഷയായ തമിഴ് തന്നെയായിരുന്നു. കുട്ടിക്കാലം തൊട്ടേ പ്രഭാകറിന്റെ ജീവിതത്തില്‍ നടക്കുന്ന പല സംഭവങ്ങളും അവിചാരിതമായിരുന്നു. അമ്മയെ കാറപകടത്തില്‍ മരണം കവര്‍ന്നു കൊണ്ട് പോയ ഷോക്കില്‍ നിന്ന് മോചിതനാകും മുന്‍പേ പട്ടാളക്കാരനായ അച്ഛന്‍ അവനെ ഒരു ഹോസ്റ്റലില്‍ ചേര്‍ത്തു തിരികെ ക്യാമ്പിലേക്ക് മടങ്ങുന്നു.  ഹോസ്റ്റലിലെ ഏകാന്തതയില്‍  നിന്നും   പ്രഭാകറിനെ, തമിഴ് അദ്ധ്യാപകനായ വാര്‍ഡന്‍ ഏറ്റെടുക്കുന്നു. തന്‍റെ സ്വന്തം മകനോടെന്ന പോലെ സ്നേഹ വാത്സല്യത്തോടെ അവനു വേണ്ട  സംരക്ഷണം നല്‍കുകയും ചെയ്യുന്നു. അനാഥത്വത്തിന്റെ വാതിലില്‍ പകച്ചു നിന്ന പ്രഭാകറിന് അദ്ദേഹത്തോടുമായുള്ള സമ്പര്‍ക്കം മൂലം നഷ്ടപ്പെട്ട ഉത്സാഹം വീണ്ടു കിട്ടുന്നുവെങ്കിലും  വിധി അവനെ  വീണ്ടും പരിഹസിക്കുകയാണ് ചെയ്തത്. 

ഒറ്റപ്പെടലുകളില്‍ നിന്ന് ഒറ്റപ്പെടലിലെക്കുള്ള പ്രഭാകറിന്റെ ജീവിത പ്രയാണത്തില്‍ യാദൃശ്ചികതകള്‍ക്ക് ഒരുപാട് സ്ഥാനമുണ്ടായിരുന്നു എന്ന് വേണം കരുതാന്‍.,. കുട്ടിക്കാലത്തെ തന്‍റെ കളിത്തോഴിയെ പ്രഭാകര്‍ വീണ്ടും കാണുന്നത് അങ്ങിനെയൊരു സാഹചര്യത്തിലാണ്. അവളുടെ കുടുംബത്തിന്‍റെ പരിതാപകരമായ അവസ്ഥയില്‍ പ്രഭാകര്‍  കൂട്ട് ചേരുന്നതിലൂടെ പ്രഭാകര്‍ വീണ്ടും സന്തോഷവാനാകുന്നു. പക്ഷെ, ഒറ്റപ്പെടലുകള്‍ അവന്‍റെ ജീവിതത്തില്‍  വീണ്ടും വീണ്ടും സംഭവിച്ചു കൊണ്ടേയിരിക്കുന്നു. തുടര്‍ന്നും സിനിമയില്‍ ഇവര്‍ കണ്ടുമുട്ടുന്നുവെങ്കിലും പൂര്‍ണമായ ഒരു ഒത്തു ചേരല്‍ ഒരിടത്തും സംഭവിക്കുന്നില്ല. 

സിനിമയിലെ നായകന്‍റെ പല ജീവിത സന്ദര്‍ഭങ്ങളും അവിചാരിതവും യാദൃശ്ചികവുമായി സംഭവിച്ചു പോകുന്നതാണ്  എന്ന തരത്തില്‍ ഒരു ന്യായീകരണം പ്രേക്ഷകന് കൊടുക്കാന്‍ സംവിധായകന്‍ തുടക്കം മുതലേ ശ്രദ്ധിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ചില രംഗങ്ങളില്‍ ലോജിക്കുമായി ബന്ധപ്പെടുത്തുവാന്‍ പ്രേക്ഷകന് മനസ്സ് വരുന്നുമില്ല.

തമിഴ് ബിരുദം നല്ല മാര്‍ക്കോട് കൂടി പഠിച്ചിറങ്ങിയ പ്രഭാകറിന് തമിഴ് ഭാഷാ അദ്ധ്യാപനത്തിലൂടെ  കുറഞ്ഞ ശമ്പളം മാത്രമേ ലഭിക്കുന്നുണ്ടായിരുന്നുള്ളൂ. അതെ സമയം വാക്കുകള്‍ കൂട്ടിയെഴുതാന്‍ പോലും അറിയാതിരുന്ന അവന്‍റെ പല കൂട്ടുകാരും ലക്ഷങ്ങള്‍ ശമ്പളം വാങ്ങിക്കൊണ്ട് ഐ ടി കമ്പനികളിലും സോഫ്റ്റ്‌വെയര്‍ കമ്പനികളിലും ജോലി ചെയ്യുന്നുണ്ടെന്ന വസ്തുത മനസിലാക്കുന്ന പ്രഭാകര്‍ ഒരു തരം മാനസിക വിഭ്രാന്തിയില്‍ അകപ്പെടുന്നുണ്ട്. 

ചെയ്യാത്ത കുറ്റങ്ങള്‍ ചുമത്തി പോലീസുകാര്‍ തന്നെ ജീപ്പില്‍ കയറ്റി കൊണ്ട് പോകുന്നത് തന്‍റെ പ്രിയ വിദ്യാര്‍ഥികള്‍ ക്ലാസ് റൂം ജനാലയിലൂടെ കണ്ടിരിക്കുന്നു എന്ന് മനസിലാക്കുന്ന  പ്രഭാകറിന് അഭിമാനക്ഷതം ഉണ്ടാകുന്നു.  "അഭിമാനം പോയാല്‍ ജീവിച്ചിരിക്കാന്‍ യോഗ്യനല്ല" എന്നാണു  കവികള്‍ പാടിയിരിക്കുന്നത്. അത് കൊണ്ട് തന്നെയായിരിക്കാം, ജീവനൊടുക്കാനുള്ള തീരുമാനത്തില്‍ പ്രഭാകര്‍ എത്തുന്നത്. ഒരു ഭ്രാന്തനെ പോലെ ഉറക്കെ കവിതകള്‍ ചൊല്ലിക്കൊണ്ട് കെട്ടിടത്തിനു മുകളില്‍ കയറി പ്രഭാകര്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനു പിന്നിലെ പ്രധാന പ്രേരണയും അത് തന്നെ. 

മരിക്കാന്‍ പോകുന്നതിനു തൊട്ടു മുന്‍പ് ആത്മഹത്യാ കുറിപ്പ് എഴുതുന്ന ഒരു സമ്പ്രദായം പൊതുവേ സമൂഹത്തിലുണ്ട്. ഇവിടെ പ്രഭാകറിനെ കുഴപ്പിക്കുന്ന കാര്യവും അത് തന്നെ. തനിക്കു ഏറ്റവും ഇഷ്ട്ടമുള്ള തന്‍റെ ബാല്യകാല സഖി ആനന്ദിക്കു  ആത്മഹത്യ കുറിപ്പ് എഴുതാന്‍ ആഗ്രഹിക്കുന്ന പ്രഭാകറിന് പക്ഷെ അവള്‍ ഇന്നെവിടെയാണ്‌ എന്ന കാര്യം അറിയില്ല.  ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നിലെ തന്‍റെ ന്യായീകരണം ആനന്ദിയെ ഒരു പക്ഷെ ചിരിപ്പിച്ചെക്കുമോ എന്ന് പ്രഭാകര്‍ ആശങ്കപ്പെടുന്നുണ്ട്. തമിഴ് ഭാഷ പഠിച്ചവന് തമിഴ് നാട്ടില്‍ ജീവിക്കാന്‍ സാധിക്കില്ല എന്ന് ആത്മഗതമായി പറഞ്ഞു കൊണ്ടിരിക്കുന്ന പ്രഭാകര്‍ പതിയെ പതിയെ പരിസര ബോധം മറന്നു കൊണ്ട് ഒരു മനോരോഗിയുടെ ഭാവം ഉള്‍ക്കൊള്ളുന്നു.

പോലീസില്‍ നിന്നും കുതറിയോടുന്ന പ്രഭാകര്‍ തന്‍റെ കയ്യില്‍ ആകെയുള്ള മുഷിഞ്ഞു കീറിയ അഞ്ചു രൂപാ നോട്ട് കൊണ്ട് റെയില്‍വേ ടിക്കറ്റ്‌ എടുക്കാന്‍ ശ്രമിക്കുന്ന ഒരു രംഗമുണ്ട്. കീറിയ അഞ്ചു രൂപാ നോട്ടിനെ  അവഗണിക്കുന്ന റെയില്‍വേ ജോലിക്കാരനോടുള്ള കടുത്ത അമര്‍ഷം പ്രഭാകറിന്റെ മനോനില വീണ്ടും തെറ്റിക്കുന്നു.  ആ മാനസികാവസ്ഥയില്‍ റെയില്‍വേ ജോലിക്കാരനെ കൈയേറ്റം ചെയ്യുകയും ഒരു കൈയ്യബദ്ധത്തില്‍ അയാളുടെ മരണം സംഭവിക്കുകയും ചെയ്യുന്നു.   കുട്ടിക്കാലത്ത് അമ്മയുടെ മരണം നേരിട്ട് കാണുന്നത് വഴി ചോരയെ പേടിയോടെ നോക്കി കണ്ടിരുന്ന പ്രഭാകര്‍ ഈ സംഭവത്തോട് കൂടി ചോരയെ ഭ്രാന്തമായി നോക്കി കാണുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. 

ഇതിനു ശേഷം പല വട്ടം  തന്‍റെ കണ്മുന്നില്‍ നടക്കുന്ന പല സാമൂഹിക അവസ്ഥകളിലും  ഒരു ഭ്രാന്തന്റെ വികാര ക്ഷോഭം കണക്കെ പ്രഭാകര്‍ പ്രതികരിക്കുന്നുണ്ട്. അത് പലപ്പോഴും കൊലപാതകങ്ങളില്‍ തന്നെ എത്തിച്ചേരുന്നു. പക്ഷെ, ഇരുപത്തി രണ്ടു കൊലപാതകങ്ങള്‍ നടത്തിയ പ്രഭാകര്‍ എന്ത് കൊണ്ട് സമൂഹത്തിനു മുന്നില്‍ ഒരു കൊലപാതകിയായി എന്ന ചോദ്യം  സമൂഹം വിസ്മരിക്കുന്നു .   

തന്‍റെ ഭൂത കാലത്തെ സമൂഹത്തിനു മുന്നില്‍ തുറന്നു പറയാന്‍ പ്രഭാകര്‍  കണ്ടെത്തിയ വഴി ഒരു  ക്യാമറാമാനെ   തട്ടിക്കൊണ്ടു വരുക എന്നതായിരുന്നു. പ്രഭാകറിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങിക്കൊണ്ട് ക്യാമറമാന്‍ അവന്‍റെ ഭൂതകാലത്തെ ഭീതിയോടു കൂടെ  കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിലൂടെയാണ് കഥയുടെ മുക്കാല്‍ ഭാഗവും പറഞ്ഞു പോകുന്നത്. 

പല രംഗങ്ങളിലും സമൂഹത്തിലെ മൂല്യച്യുതികളെ ചൂണ്ടിക്കാണിക്കുന്ന ഈ സിനിമ സാമ്പത്തിക പരാജയം ഏറ്റുവാങ്ങിയെങ്കിലും നിരൂപക പ്രശംസ പിടിച്ചു പറ്റുന്നതില്‍ വിജയിച്ചു. ഈ സിനിമയ്ക്കു വേണ്ടി സംഗീതം നല്‍കിയിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. കഥയിലുടനീളം കഥാപാത്രത്തിന്റെ അവസ്ഥയ്ക്കും രംഗത്തിനും യോജിച്ച രീതിയില്‍ ഒരു ഭ്രാന്തമായ സംഗീത താളം പ്രേക്ഷകന് ആസ്വദിക്കാന്‍ സാധിക്കുന്നതാണ്. ജീവ എന്ന നടന്‍റെ അഭിനയജീവിതത്തിലെ ഒരു നാഴിക കല്ലാണ് ഈ സിനിമ എന്ന് നിസ്സംശയം പറയാം.

ഒരു സംവിധായകന്‍  ക്യാമറയിലൂടെ നോക്കി കാണേണ്ടത് സമൂഹത്തിലെ  നിറക്കാഴ്ചകള്‍ മാത്രമല്ല നേരിനോടും സമൂഹത്തിനോടുമുള്ള നിറമില്ലാത്ത കാഴ്ചകള്‍ കൂടിയാണെന്ന് ഈ സിനിമ നമ്മളെ ഓര്‍മപ്പെടുത്തുന്നതോടൊപ്പം ഒരു സംവിധായകന് യഥാര്‍ത്ഥത്തില്‍  വേണ്ടത് ഉള്‍ക്കാഴ്ച്ചയാണ് എന്ന കാര്യം തന്‍റെ  ആദ്യ സിനിമയിലൂടെ തന്നെ സിനിമ പ്രബുദ്ധരെ സരസമായി  ബോധ്യപ്പെടുത്താന്‍ റാമിന് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. 

* ഇ മഷി മാഗസിന്‍ ലക്കം രണ്ടില്‍, ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ ഒരു സിനിമാ വീക്ഷണം .. ഇ മഷി . 

-pravin-