നമ്മുടെ ഇന്നത്തെ സാമൂഹികാവസ്ഥ എന്താണെന്ന് കൃത്യമായി നിര്‍വചിക്കാന്‍ പോലും പറ്റാത്തൊരു ചുറ്റു പാടിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കലയും സംസ്ക്കാരവും ഇടകലര്‍ന്നു സ്വീകരിക്കപ്പെട്ട പാരമ്പര്യമാണ് ഭാരതത്തിനുണ്ടായിരുന്നത്. ആവിഷ്ക്കാര - അഭിപ്രായ സ്വാതന്ത്ര്യം വേണ്ടുവോളം കല്‍പ്പിക്കപ്പെട്ട ഒരു സമൂഹമായിട്ട് പോലും കലയും സംസ്ക്കാരവും തമ്മില്‍ ഈ അടുത്ത കാലത്തായി പലപ്പോഴും സംഘര്‍ഷാവസ്ഥ സൃഷ്ട്ടിച്ചു എന്നത് വേദനയോടെ മാത്രമേ ഓര്‍ക്കാന്‍ സാധിക്കുന്നുള്ളൂ.
ഈ വിഷയം പ്രധാനമായും രണ്ടു തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടതുണ്ട്. കലാ സൃഷ്ടികള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പിന്തുണയോടെ സാംസ്ക്കാരികതയുടെ അതിരുകള്‍ ഭേദിക്കുന്ന അവസ്ഥയാണ് ചിലപ്പോഴെങ്കിലും സംഘര്‍ഷത്തിനു കാരണമാകുന്നത് എങ്കില്‍ മറു വശത്ത് സാംസ്ക്കാരിക ഭീകരത കലയെ വിഴുങ്ങുന്ന കാഴ്ചയും സമൂഹത്തില്‍ ദര്‍ശനീയമാണ്. കലയും സംസ്ക്കാരവും അതിന്‍റെ വഴിയില്‍ നിന്ന് വ്യതി ചലിച്ചു നടക്കാന്‍ തുടങ്ങി എന്നതിന്റെ സൂചന മാത്രമാണ് ഇത്തരം ആശയ സംഘര്‍ഷങ്ങള്‍. എന്ന് പറയാതെ വയ്യ .
സിനിമയിലെ കഥാപാത്രങ്ങളുടെ മതം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നല്ല. പക്ഷെ, നിലവിലെ സെന്‍സര്‍ ബോര്‍ഡ് നിയമങ്ങള്‍ പാലിക്കാത്ത രീതിയില്‍ സിനിമകള്‍ വരുമ്പോള്‍ അതിനെ നിയന്ത്രിക്കേണ്ട ചുമതല അതാതു വകുപ്പ് മേധാവികളുടെ ഉത്തരവാദിത്തമാണ്. അതിനു പകരം അതെ ചുമതല കഥാപാത്രങ്ങളുടെ മതം നോക്കി അതാതു മത സംഘടനകള്‍ക്ക് വിഭജിച്ചു കൊടുക്കുന്ന രീതി ഒട്ടും അഭിലഷണീയമല്ല . പ്രതിഷേധവും അഭിപ്രായ പ്രകടനങ്ങളും അതിര് കടക്കുമ്പോള്‍ അത് മറ്റുള്ളവരുടെ ആവിഷ്ക്കാര - ആസ്വാദന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നായി മാറുകയുമരുത്.
'ഇസ്ലാം', 'മുസ്ലീം' എന്നീ പദങ്ങളെ പോലെ സമൂഹത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട മറ്റു പദങ്ങള്‍ ലോക ഭാഷയില്‍ തന്നെ ഉണ്ടാകില്ല എന്ന് വേണമെങ്കില്‍ പറയാം. ജീവിതത്തിലായാലും സിനിമയിലായാലും മുസ്ലീം നാമധാരികളായ മനുഷ്യരെയും കഥാപാത്രങ്ങളെയും മുന്‍ വിധിയോട് കൂടെ നോക്കി കാണുന്ന ഒരു കൂട്ടം ജനങ്ങള്‍ സമൂഹത്തില്‍ പലയിടത്തും ഉണ്ട് എന്നത് മറച്ചു വക്കാനാകാത്ത സത്യമാണ്. ഇസ്ലാം എന്നാല്‍ സമാധാനവും മുസ്ലീം എന്നാല്‍ അനുസരിക്കുന്നവന്‍ എന്നുമാണ് വിവക്ഷണം. പിന്നെവിടെയാണ് ഈ അര്‍ത്ഥത്തിനു മാറ്റം സംഭവിച്ചതെന്ന് ഇപ്പോഴും ആര്‍ക്കും അറിയില്ല. അത് നിഷ്പക്ഷമായി അന്വേഷിക്കാനും ആരും തയ്യാറാകുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. മുന്‍വിധികള്‍ അവിടെയും കടന്നു വരുന്നു.
സിനിമകളില്‍ പലപ്പോഴും പല തരം സ്വഭാവങ്ങളിലുള്ള മുസ്ലീം കഥാപാത്രങ്ങളെ നമ്മള്‍ കാണുന്നു എന്നതിലുപരി "ഇസ്ലാം" എന്ന വിഷയവുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത് വളരെ ചുരുക്കമാണ്. പ്രത്യേകിച്ചും കൊമേഴ്സ്യല്‍ സിനിമകളില്‍ . മലയാളത്തില്‍ സലിം അഹമ്മദ് സംവിധാനം ചെയ്ത "ആദാമിന്റെ മകന്‍ അബു" എന്ന സിനിമ അത്തരം കാഴ്ചപ്പാടുകളെ ഭേദിച്ച ഒരു മികച്ച സിനിമയായിരുന്നു എന്ന് പറയാം.
അതെ സമയം അതിനും മുന്നേ വന്ന സിനിമകളിലെല്ലാം അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങള്‍ മുസ്ലീമിന് നേരിടേണ്ടി വരുന്ന ചില സാമൂഹികാവസ്ഥകളെ മാത്രം ചൂണ്ടി കാണിച്ചു കൊണ്ടായിരുന്നു. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത "മിഴികള്‍ സാക്ഷി", പി ടി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്ത "പരദേശി" ,ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്ത "ബോംബെ - മാര്‍ച്ച് 12" തുടങ്ങീ സിനിമകള്‍ ആ വിഭാഗത്തില്‍ പെടുന്നവയാണ്.
മലയാള സിനിമകളില്‍ നിന്നും വേറിട്ട കാഴ്ചപ്പാടുകളാണ് ഈ വിഷയത്തില്‍ ബോളിവുഡിനു എന്നും പറയാനുണ്ടായിരുന്നത്. പലപ്പോഴും ബോളിവുഡ് സിനിമകള്‍ നിറപ്പകിട്ടില്‍ മാത്രം മുങ്ങി പോകുന്ന അവസ്ഥയാണ് കാണാന്‍ പോലും സാധിച്ചിരുന്നത്. മേലെ സൂചിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ടതല്ലെങ്കില്‍ കൂടി അതെ പശ്ചാത്തലത്തില്‍ നിരവധി ഹിന്ദി സിനിമകള്‍ വന്നു പോയി എന്ന കാര്യം മറച്ചു വക്കുന്നില്ല. പക്ഷെ അതിലെല്ലാം കടന്നു വന്ന വിഷയം പ്രണയവും, ചരിത്രവും മാത്രമായിരുന്നു . അക്ബര്‍ ഖാന്‍ സംവിധാനം ചെയ്ത "താജ് മഹല്‍', അഷുതോഷ് ഗോവരിക്കാര്‍ സംവിധാനം ചെയ്ത 'ജോദ്ധ അക്ബര്‍ 'തുടങ്ങീ സിനിമകള്‍ അതിനുദാഹരണങ്ങള്‍ മാത്രം. തീവ്രവാദവും ഭീകരവാദവും പ്രമേയമാക്കി വന്ന സിനിമകള്‍ ഏറെയും ബോളിവുഡിലാണ് പിറന്നു വീണു കൊണ്ടിരുന്നത്. അതെ സമയം, ഈ അടുത്ത കാലത്ത്, ഹിന്ദി കൊമെഴ്സ്യല്‍ സിനിമാ ചരിത്രത്തില്‍ ഇതിനൊരു അപവാദമായി കടന്നു വന്ന ചുരുക്കം ചില സിനിമകളില്‍ ഒന്നാണ് ഷിബാനി ബാത്തിജ എഴുതി കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത " My Name is Khan " .
ഇന്ത്യന്‍ രാഷ്ട്രപതി ആയിരുന്ന ഡോക്ടര്‍ A .P .J അബ്ദുള്‍ കലാമിന് അമേരിക്കന്‍ എയര്‍ പോര്‍ട്ടില്‍ നിന്നുണ്ടായ ദുരവസ്ഥ നമുക്കറിയാം. ഒരു മുസ്ലീം ആയിപ്പോയി എന്ന പേരില്‍ മാത്രം ഒരാള്‍ക്ക് മേലെ പല വിധ നിയമ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുന്ന സമ്പ്രദായം അത് തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതാണ്. സിനിമയിലെ റിസ്വാന്‍ ഖാന് സംഭവിക്കുന്നതും ഇത് തന്നെയാണ്. എയര്‍ പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ട് ചെക്ക് ചെയ്യുന്നതില്‍ നിന്ന് റിസ്വാന്‍ ഒരു മുസ്ലീമാണ് എന്ന് ബോധ്യപ്പെടുന്നു. ഇതേ തുടര്‍ന്ന് റിസ്വാന് മണിക്കൂറുകള്‍ നീളുന്ന ദേഹ പരിശോധനക്ക് വിധേയനാകേണ്ടി വരുന്നുണ്ട്. ആ സമയത്തെല്ലാം റിസ്വാന്‍ ഖാന്‍ മന്ത്രിക്കുന്ന ഒരു വാക്കാണ് സിനിമയുടെ ആശയത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നത്. 'My name is khan and i am not a terrorist " എന്നാണു റിസ്വാന്‍ പറഞ്ഞു കൊണ്ടിരുന്നത്.
മണിക്കൂറുകള്‍ നീണ്ടു നിന്ന പരിശോധനക്ക് ശേഷം റിസ്വാന്‍ ഒരു സാധാരണ മനുഷ്യനാണ് എന്ന് ബോധ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ റിസ്വാനെ യാത്ര ചെയ്യാന്‍ സമ്മതിക്കുന്നുണ്ട്. പക്ഷെ റിസ്വാനെ സംബന്ധിച്ചിടത്തോളം പരിശോധനക്കിടെ നഷ്ടപ്പെട്ട സമയം വിലപ്പെട്ട എന്തോ ആയിരുന്നു. ആ സമയം തിരിച്ചു കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല എന്ന് കണ്ട റിസ്വാന്‍ അവരോട് അന്വേഷിച്ചു അറിയാന്‍ ശ്രമിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റിന്‍റെ മേല്‍വിലാസത്തെ കുറിച്ചാണ്. എന്ത് കൊണ്ട് താന്‍ ഇവ്വിധം പരിശോധിക്കപ്പെട്ടു എന്ന് അറിയേണ്ടത് റിസ്വാന്റെ അവകാശമാണ്. അതേതു രാജ്യത്തായാലും ആ അവകാശം ലംഘിക്കപ്പെടെണ്ട ഒന്നല്ല. പക്ഷെ ഇവിടെ അവകാശത്തെക്കാള്‍ കൂടുതല്‍ റിസ്വാന്‍ ബോധാവനാകുന്നുണ്ട്. താനൊരു മുസ്ലീമാണ്, ഭീകരവാദിയല്ല എന്ന് അമേരിക്കയുടെ പരമാധികാരിയോടു പറയേണ്ട തന്‍റെ കടമയെ കുറിച്ചാണ് റിസ്വാന്‍ ഉദ്യോഗസ്ഥരോട് വാചാലനാകുന്നത്. ഇവിടെയാണ് സിനിമയും യാഥാര്‍ത്ഥ്യവും വഴി പിരിയുന്നത്. സിനിമയില്‍ ഒരു സാധാരണ ഇന്ത്യക്കാരന് തോന്നിയ ചിന്ത, യാഥാര്‍ത്ഥ്യത്തില്‍ വന്നപ്പോള്‍ മുന്‍ ഇന്ത്യന്‍ പ്രസിഡന്ടിനു പോലും തോന്നിയില്ല.
സെപ്തംബര്‍ 11 ലെ വേള്‍ഡ് ട്രൈഡ് സെന്റര്‍ ആക്രമണത്തിനു ശേഷം അമേരിക്കയില്‍ ഉടലെടുത്ത മുസ്ലീം വിരോധത്തിനിടയില്‍ പലര്‍ക്കും പല തരത്തിലുള്ള നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എത്രയോ മുസ്ലീം വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടേണ്ടി വന്നു. ചിലര്‍ തെരുവുകളില്‍ അമേരിക്കക്കാരാല്‍ ആക്രമിക്കപ്പെട്ടു. റിസ്വാന്‍ ഖാന്‍ വിവാഹം ചെയ്തിരുന്നത് വിധവയും ഒരു കുഞ്ഞുമുള്ള മന്ദിര എന്ന ഹിന്ദു സ്ത്രീയെയായിരുന്നു. വിവാഹ ശേഷം അവള്‍ റിസ്വാന്‍ ഖാന്റെ പേര് സ്വന്തം പെരിനോടും മകന്റെ പെരിനോടും കൂടെ ചേര്‍ത്തിരുന്നു. അമേരിക്കയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ മന്ദിരക്കു സ്വന്തം കുഞ്ഞിനെ നഷ്ട്ടപ്പെടാന്‍ കാരണം അവന്റെ പേരിനോട് കൂടെയുള്ള 'ഖാന്‍' എന്ന വാക്കാണ് എന്ന് മനസിലാക്കുന്ന മന്ദിര റിസ്വാന്‍ ഖാനുമായി വഴി പിരിയുന്ന ഒരു രംഗമുണ്ട്. എല്ലാത്തിനും കാരണം താനൊരു ഇസ്ലാം വിശ്വാസി ആയിപ്പോയതാണോ എന്ന് ചിന്തിച്ച് നില്‍ക്കുന്ന റിസ്വാന്‍ ഖാന്‍ പക്ഷെ ഒരിക്കലും തളരാന്‍ തയ്യാറല്ലായിരുന്നു. ദൈവത്തിലുള്ള തന്റെ വിശ്വാസത്തെ കൈ വെടിയാതെ തന്നെ ഓരോ പ്രതികൂല സാഹചര്യങ്ങളെയും റിസ്വാന്‍ തരണം ചെയ്യുന്നിടത്താണ് സിനിമ അതിന്റെ കര്‍ത്തവ്യത്തിലേക്ക് പൂര്‍ണ രൂപത്തില്‍ തിരികെയെത്തുന്നത്.
മതങ്ങളെയും വിശ്വാസികളെയും മുന്‍വിധിയോടു കൂടെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നവരോട് ഈ സിനിമക്ക് പറയാന്‍ ഒരുപാടുണ്ട്. അതിലേറ്റവും പ്രസക്തമായ രംഗം സിനിമയുടെ ആദ്യ പകുതിയില്‍ തന്നെ നമുക്ക് സംവിധായകന്‍ മനസിലാക്കി തരുന്നുമുണ്ട്. 1983ല്‍ മുംബൈയില്‍ നടന്ന ഹിന്ദു- മുസ്ലീം കലാപത്തെ തുടര്‍ന്ന് കുട്ടിയായ റിസ്വാന്റെ മനസ്സില്‍ എങ്ങിനെയോ രൂപപ്പെട്ട പകയെ അമ്മയായ രസിയാ ഖാന്‍ മായ്ച്ചു കളയുന്ന രംഗം ചിന്തനീയമാണ്. രണ്ടു മനുഷ്യരുടെ ചിത്രങ്ങള്‍ വരച്ചു കാണിച്ചു കൊടുത്ത് കൊണ്ട് അമ്മ അവനോടു ചോദിക്കുന്നുണ്ട് ഇതില്‍ ഏതാണ് ഹിന്ദു, ഏതാണ് മുസ്ലീം എന്ന്. ഒരേ പോലുള്ള രണ്ടു ചിത്രങ്ങളില്‍ നിന്ന് രണ്ടു മത വിശ്വാസികളെ എങ്ങിനെ അമ്മക്ക് പറഞ്ഞു കൊടുക്കും എന്നാലോചിരിക്കുന്ന റിസ്വാനോട് മറുപടിയായി അമ്മ വീണ്ടും പറയുന്നത് ഇങ്ങിനെയാണ്, "മനുഷ്യന്മാര്‍ രണ്ടു തരത്തില്‍ മാത്രമേ ഉള്ളൂ. നല്ല മനുഷ്യ രും, പിന്നെ ചീത്ത മനുഷ്യരും. അവിടെ ഹിന്ദുവും മുസ്ലീമും എന്ന വകഭേദമേ ഇല്ല." അമ്മയുടെ ഈ വാക്കുകള്‍ കേട്ട് കൊണ്ട് നിഷ്ക്കളങ്കമായി ചിന്തിക്കുന്ന റിസ്വാനെയാണ് അവിടെ നമുക്ക് കാണാന്‍ കഴിയുക. ഈ നിഷ്ക്കളങ്കമായ ചിന്ത തന്നെയാണ് ഇന്നത്തെ നമ്മുടെ സമൂഹത്തിനു ഇല്ലാതെ പോകുന്നതും. വിശ്വാസങ്ങളുടെയും ദൈവത്തിന്റെയും പേരില്‍ നമ്മള്‍ ആര്‍ക്കൊക്കെ വേണ്ടിയാണ് മത്സരിക്കുന്നത് ? ചിന്തിക്കുക .റിസ്വാനെ പോലെ. നിഷ്ക്കളങ്കമായി തന്നെ .
* ഇ മഷി മാഗസിന്‍ ലക്കം ആറില്‍ , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക . ഇ മഷി .
-pravin -