Wednesday, March 6, 2019

കോടതി സമക്ഷം ബാലൻ വക്കീൽ - വിക്കിലല്ല വർക്കിലാണ് കാര്യം

വിക്കുള്ള ഒരു വ്യക്തിക്ക് അയാളുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പരിഹാസങ്ങളും വെല്ലുവിളികളുമൊക്കെ രഞ്ജിത്ത് ശങ്കറിന്റെ 'സു..സു..സുധി വാത്മീക'ത്തിൽ നമ്മൾ കണ്ടതാണ്. ഇവിടെ അതിനു പകരം, വിക്കുള്ള ഒരു വ്യക്തിയുടെ എന്നതിനേക്കാൾ വിക്കുള്ള ഒരു വക്കീലിന്റെ കരിയറിലും ജീവിതത്തിലുമൊക്കെ ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ബി ഉണ്ണിക്കൃഷ്ണൻ സിനിമ മുന്നോട്ട് കൊണ്ട് പോകുന്നത് എന്നതാണ് പുതുമ. സുധിക്ക് കുട്ടിക്കാലം തൊട്ടേ വിക്കുണ്ടായിരുന്നു എങ്കിൽ ഇവിടെ ബാലകൃഷ്ണന് വിക്ക് കിട്ടുന്നത് തീർത്തും അവിചാരിതമായി സംഭവിക്കുന്ന ഒരു അപകടത്തിന് സാക്ഷ്യം വഹിക്കുന്നതോട് കൂടിയാണ്. വിജയിച്ചു നിന്നിരുന്ന ബാലകൃഷ്ണന്റെ ആത്മവിശ്വാസം തകരുന്നതും ജീവിതം പരാജയങ്ങളുടെയും പരിഹാസങ്ങളുടേതുമായി മാറുന്നത് അവിടെ നിന്നാണ്. 

ഒരു വക്കീലിനെ സംബന്ധിച്ച് അയാളുടെ തല പോലെ തന്നെ പ്രധാനപ്പെട്ടതാണ് നാവും. ബാലൻ വക്കീലിന്റെ കാര്യത്തിൽ തല വർക്ക് ചെയ്യുമ്പോഴും നാക്ക് പിഴച്ചു പോകുകയാണ്. അങ്ങിനെയുള്ള ബാലൻ വക്കീലിന് ഒരു പ്രത്യേക സാഹചര്യത്തിൽ ഏറ്റെടുക്കേണ്ടി വരുന്ന ഒരു കേസും തുടർന്ന് നടക്കുന്ന അന്വേഷണങ്ങളുമൊക്കെയാണ് സിനിമയുടെ പ്രധാന കഥാ വഴിത്തിരിവുകളാകുന്നത് . ആദ്യത്തെ അരമണിക്കൂറിലെ നിലവാരമില്ലാത്ത തമാശകളും ഭീമൻ രഘുവിന്റെ പാട്ടും ഡാൻസുമൊക്കെയായി വിരസത സമ്മാനിച്ച സിനിമ പിന്നീടങ്ങോട്ടാണ് ത്രില്ലിംഗ് സ്വഭാവമുള്ള ഉപ കഥയിലേക്ക് തിരിയുന്നത്. അന്വേഷണാത്മകതയും ആകാംക്ഷയുമൊക്കെ നിറയുന്ന കഥാ സാഹചര്യങ്ങളുണ്ടെങ്കിലും ഒരു ത്രില്ലർ എന്ന നിലക്കല്ല മറിച്ച് കോമഡിയും ആക്ഷനുമൊക്കെയായി തീർത്തും കൊമേഴ്സ്യൽ എന്റർടൈൻമെന്റ് മൂവി എന്ന നിലക്കാണ് ബി ഉണ്ണിക്കൃഷ്ണൻ സിനിമയെ അവതരിപ്പിക്കുന്നത്. 

ആകെ മൊത്തം ടോട്ടൽ = റിയലിസ്റ്റിക് കഥാപരിസരങ്ങളും പരിചരണരീതികളുമൊക്കെയായി വേറിട്ട പാതയിലൂടെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന സമീപ കാല മലയാള സിനിമകളെ വച്ച് നോക്കുമ്പോൾ അക്കൂട്ടത്തിൽ പെടുത്താൻ പറ്റുന്ന സിനിമയല്ല 'കോടതി സമക്ഷം ബാലൻ വക്കീൽ'. എട്ടും പത്തും ഗുണ്ടകളെ ഒറ്റക്ക് തല്ലിതോൽപ്പിക്കുന്ന നമ്മൾ മറന്നു കൊണ്ടിരിക്കുന്ന നായക സങ്കല്പത്തെയൊക്കെ വീണ്ടും അതേ പടി തിരിച്ചു കൊണ്ട് വരുന്നുണ്ട് സംവിധായകൻ. അങ്ങിനെ പറഞ്ഞു പോകുമ്പോൾ യുക്തിഭദ്രമായ തിരക്കഥയിൽ ഒരുക്കിയ കുറ്റമറ്റ സിനിമയൊന്നുമല്ലെങ്കിലും രണ്ടാം പകുതി കൊണ്ടും ഡീസന്റ് ക്ലൈമാക്സ് കൊണ്ടുമൊക്കെ സിനിമ ആസ്വദനീയമായി മാറി. ഒരാൾ എങ്ങിനെ പറയുന്നു എന്നതല്ല ..എന്ത് പറയുന്നു എന്നതാണ് കാര്യം എന്ന് സൈജു കുറുപ്പിന്റെ ജഡ്ജി കഥാപാത്രം പറയുന്നുണ്ട്. ആ പറഞ്ഞത് സിനിമയുടെ കാര്യത്തിലും പറയാവുന്നതാണ് .

*വിധി മാർക്ക്= 6/10 

-pravin-