Friday, March 31, 2023

ഐതിഹാസിക സമരത്തിന്റെ വിപ്ലവ വീര്യമുള്ള നേർ കാഴ്ചകൾ !!


ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷവും വിവേചനങ്ങളും അസമത്വങ്ങളും ചൂഷണങ്ങളുമൊക്കെ ശക്തമായി തന്നെ തുടർന്നിരുന്ന ഒരു കാലത്തിന്റെ പശ്ചാത്തലത്തിലാണ് രാജീവ് രവിയുടെ 'തുറമുഖം' ആരംഭിക്കുന്നത്.

1940 കളിൽ തുടങ്ങി 1962 വരെ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന മനുഷ്യത്വ വിരുദ്ധമായ സമ്പ്രദായങ്ങളിൽ ഒന്നായിരുന്നു ചാപ്പ. ആ ഇരുണ്ട കാലത്തിന്റെ ഓർമ്മപ്പെടുത്തലിനു വേണ്ടി തന്നെയാകാം ടൈറ്റിലുകൾ തെളിയുന്നത് വരെയുള്ള സീനുകളെ ബ്ലാക് ആൻഡ് വൈറ്റിൽ അവതരിപ്പിച്ചിട്ടുണ്ടാകുക.

ചാപ്പക്കെതിരെ തൊഴിലാളികൾ നടത്തിയ പ്രതിഷേധ സമരങ്ങളും അവരുടെ രക്തസാക്ഷിത്വവുമൊന്നും കേരള ചരിത്രത്തിൽ വേണ്ട വിധം അടയാളപ്പെട്ടിട്ടില്ല എന്നത് ദുഖകരമായ സത്യമാണ് . മറവിയിലാണ്ടു പോയ ഇത്തരം സമരങ്ങളെയും ചരിത്രത്തെയുമൊക്കെ ബോധ്യപ്പെടുത്താൻ കലാസൃഷ്ടികൾക്ക് മാത്രമേ സാധിക്കൂ എന്നിരിക്കേ രാജീവ് രവി എന്ന സംവിധായകൻ അതിനായി എടുത്ത ശ്രമങ്ങളും അധ്വാനവുമൊക്കെ അഭിനന്ദനം അർഹിക്കുന്നതാണ്.

മലയാള സിനിമയുടെ കാര്യത്തിലേക്ക് വന്നാൽ ജമാൽ കൊച്ചങ്ങാടിയുടെ കഥയിൽ പി.എ ബക്കർ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച 'ചാപ്പ' എന്നൊരു സിനിമ മാത്രമാണ് മേൽപ്പറഞ്ഞ വിഷയങ്ങളെ പ്രമേയവത്ക്കരിച്ചതായി അറിവുള്ളൂ.


1982 ലിറങ്ങിയ 'ചാപ്പ'ക്ക് ആ വർഷത്തെ മികച്ച മലയാളം സിനിമക്കുള്ള ദേശീയ അവാർഡ് ലഭിച്ചെങ്കിലും അന്ന് അത് എത്ര പേർക്ക് കാണാൻ സാധിച്ചിട്ടുണ്ട് അല്ലെങ്കിൽ ഇപ്പോഴെങ്കിലും അത് എവിടെയെങ്കിലും കാണാൻ ലഭ്യമാകുമോ എന്നതൊക്കെ സംശയമായി തന്നെ തുടരുന്നു.

മട്ടാഞ്ചേരി സമരത്തെ വേണ്ട വിധം അടയാളപ്പെടുത്തിയ കലാസൃഷ്ടി എന്ന നിലക്ക് ശ്രദ്ധേയമായ റഫറൻസുകൾ പിന്നീട് ലഭ്യമുള്ളത് കെ.എം ചിദംബരത്തിന്റെ 'തുറമുഖം' എന്ന നാടകത്തിലാണ്. കേരളം അറിയേണ്ട ഒരു സമര ചരിത്രത്തെ അഭ്രപാളിയിലേക്ക് എത്തിക്കാൻ തിരക്കഥ ഒരുക്കേണ്ട നിയോഗം അദ്ദേഹത്തിന്റെ മകൻ ഗോപൻ ചിദംബരത്തിനു ലഭിക്കുന്നത് അങ്ങിനെയാണ്.

ഒരു സമര സിനിമ മാത്രമായി ഒതുങ്ങി പോകാത്ത വിധം ഒരു കാലത്തെ മട്ടാഞ്ചേരിയിലെ ജീവിതങ്ങളെ കോർത്തെടുത്തു അവതരിപ്പിച്ചു കാണാം സിനിമയിൽ. അതിനേക്കാളേറെ ഈ സിനിമയിലെ സ്ത്രീ ജീവിതങ്ങളെ കുറിച്ചും പറയാനുണ്ടാകും. പേര് ഓർത്തെടുക്കാൻ പറ്റാതെ പോയാലും പൂർണ്ണിമയുടെ കഥാപാത്രവും കഥാപാത്ര പ്രകടനവുമൊക്കെ ഈ സിനിമക്ക് ശേഷം നമ്മുടെ മനസ്സിൽ അത്ര മേൽ പതിഞ്ഞു കിടക്കുന്നുണ്ടാകും.

മെച്ചപ്പെട്ട ജീവിതത്തിനും വരുമാനത്തിനും വേണ്ടി പല കോണുകളിൽ നിന്ന് കൊച്ചി തുറമുഖത്തേക്ക് ഒഴുകിയെത്തിയ ഒരു കൂട്ടം ജനങ്ങൾ.. തൊഴിലെടുക്കാനുള്ള അവസരം കിട്ടാൻ മൂപ്പന്മാർ എറിഞ്ഞു കൊടുക്കുന്ന ചാപ്പ നാണയങ്ങൾക്ക് വേണ്ടി തല്ല് കൂടുന്ന ദയനീയ കാഴ്ച.. എല്ലു മുറിയെ പണിയെടുത്താലും കൃത്യമായ കൂലി കിട്ടാതെ പട്ടിണിയിൽ നിന്ന് മുഴുപ്പട്ടിണിയിലേക്ക് പോകുന്ന അവസ്ഥ.



ചാപ്പ സമ്പ്രദായത്തിന് എതിരെ തൊഴിലാളികൾ സംഘടിപ്പിച്ചപ്പോൾ രൂപീകരിച്ച ട്രേഡ് യൂണിയനുകൾ പോലും ഒരു ഘട്ടത്തിൽ തൊഴിലാളി വിരുദ്ധരായി മാറുന്നുണ്ട്. ചാപ്പയേറിന്റെ ചുമതല മൂപ്പന്മാരിൽ നിന്ന് ട്രേഡ് യൂണിയനുകളിലേക്ക് മാറി എന്നതിനപ്പുറത്തേക്ക് തൊഴിലാളികളുടെ ജീവിത നിലവാരത്തിൽ മാറ്റങ്ങളൊന്നും സംഭവിക്കാത്ത സാഹചര്യത്തിലാണ് ട്രേഡ് യൂണിയനുകളെക്കാൾ വലുത് വർഗ്ഗ ബോധമുള്ള തൊഴിലാളികളുടെ ഐക്യമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടുള്ള സമരം ആരംഭിക്കുന്നത് .

ഇടത് പക്ഷ യൂണിയൻ നയിച്ച ആ സമരത്തിന്റെ പോരാട്ട വീര്യത്തെ രാജീവ് രവി ഗംഭീരമായി തന്നെ വരച്ചിടുന്നുണ്ട് അവസാന സീനുകളിൽ. ഒരർത്ഥത്തിൽ ആ അവസാന സീനുകളാണ് 'തുറമുഖത്തി'ന്റെ ഹൈലൈറ്റ് എന്ന് പറയേണ്ടി വരും.


ചെങ്കൊടിയെന്തി മുദ്രാവാക്യം വിളിച്ചു വരുന്ന സമരക്കാരുടെ സീനൊക്കെ ആവേശവുമുണർത്തുന്നതായിരുന്നു. ജോജുവിന്റെ മൈമുവൊക്കെ കുറച്ചു സീനുകളിലെ വന്നു പോകുന്നുള്ളൂവെങ്കിലും അയാളുടെ സ്‌ക്രീൻ പ്രസൻസ് നന്നായിരുന്നു. നിവിൻ പോളിയെ സംബന്ധിച്ച് മട്ടാഞ്ചേരി മൊയ്‌തു എന്നത് കരിയറിൽ കിട്ടിയ വേറിട്ടൊരു വേഷം തന്നെയാണ്. നെഗറ്റിവ് ഷെയ്ഡിലുള്ള ആ കഥാപാത്രത്തെ ഏറെക്കുറെ അയാൾ ഭംഗിയാക്കി. കമ്മട്ടിപ്പാടത്തിലെ ആശാന്റെ മറ്റൊരു പതിപ്പെന്ന പോലെ തോന്നിച്ചെങ്കിലും പച്ചീക്കായെ സുദേവും നന്നായി അവതരിപ്പിച്ചു.

ഇന്ദ്രജിത്തിന്റെ സാന്റോ ഗോപാലനൊക്കെ വേണ്ട വിധം സ്‌ക്രീൻ സ്‌പേസ് ഇല്ലാതെ പോയ പോലെ തോന്നി. നിമിഷ, ദർശന അടക്കമുള്ളവർക്കും സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത പോലെയായിരുന്നു മിക്ക സീനുകളും. അതേ സമയം ഈ സിനിമയിൽ കൈയ്യടിക്കേണ്ട പ്രകടനമായി അനുഭവപ്പെടുത്തിയത് പൂർണ്ണിമയുടെയും അർജ്ജുൻ അശോകന്റെയുമാണ്.
സമീറ സനീഷിന്റെ വസ്ത്രാലങ്കാരം സിനിമയിലെ കാലഘട്ടങ്ങൾക്ക് അനുയോജ്യമല്ലാത്ത വിധമാണ് മിക്ക കഥാപാത്രങ്ങളുടെയും കാര്യത്തിൽ കാണാൻ കിട്ടുന്നത്. സമരവീര്യം നിറഞ്ഞു നിൽക്കുന്ന സിനിമയെങ്കിലും ആളെ പിടിച്ചിരുത്തുന്ന വിധമുള്ള ഒരു അവതരണ വീര്യം ഇല്ലാതെ പോകുന്നുണ്ട് 'തുറമുഖ'ത്തിൽ.

സിനിമയുടെ ദൈർഘ്യക്കൂടുതലും നീട്ടി വലിച്ച സീനുകളും കഥാ സാഹചര്യത്തിനൊത്തു ഉയരാതെ പോയ പശ്ചാത്തല സംഗീതവുമൊക്കെ പ്രധാന പോരായ്മകളായി അനുഭവപ്പെട്ടു. പശ്ചാത്തല സംഗീതത്തിന്റെ ദൗത്യം ഏറ്റെടുത്ത മുദ്രാവാക്യം വിളികൾ അവസാന സീനുകളെ മികവുറ്റതാക്കി കാണാം.

ആകെ മൊത്തം ടോട്ടൽ = 'തുറമുഖം' ഒരു സിനിമാറ്റിക് കാഴ്ചാനുഭവമാക്കി മാറ്റണ്ട എന്ന നിർബന്ധ ബുദ്ധി ഒരു പക്ഷേ രാജീവ് രവിക്കുണ്ടായിരുന്നിരിക്കാം. അത് ഈ സിനിമയുടെ ആസ്വാദനത്തിൽ പലർക്കും മുഷിവുണ്ടാക്കിയാലും ഈ സിനിമ പറഞ്ഞവതരിപ്പിച്ച ചരിത്രത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നില്ല. മട്ടാഞ്ചേരി സമരത്തെ കൃത്യമായി അടയാളപ്പെടുത്താൻ സാധിച്ച സിനിമ എന്ന നിലക്ക് 'തുറമുഖം' എന്നും ശ്രദ്ധേയമായി തന്നെ തുടരും എന്നതിൽ തർക്കമില്ല.

*വിധി മാർക്ക് = 6.5/10 

pravin-

Friday, March 17, 2023

ഹൃദ്യം, മനോഹരം ഈ കുടുംബ-പ്രണയ സിനിമ !!


എത്ര പറഞ്ഞാലും പഴകാത്ത ഒരു വിഷയം തന്നെയാണ് പ്രണയമെങ്കിലും അത് വ്യത്യസ്തമായി പറഞ്ഞവതരിപ്പിക്കുന്നിടത്താണ് കൂടുതൽ മനോഹരവും ആസ്വദനീയവുമാകുന്നത്. നിഖിൽ മുരളിയുടെ 'പ്രണയ വിലാസം' അങ്ങിനെയൊരു സിനിമാനുഭൂതിയാണ് നൽകുന്നത്.

There is nothing more enduring than a first love എന്ന ഒറ്റ വാചകത്തിൽ നിന്ന് വിരിഞ്ഞു വന്ന മനോഹരമായ ഒരു പ്രണയ പുഷ്പമാണ് ഈ സിനിമ.

പുത്തൻ തലമുറയുടെ ക്യാമ്പസ് പ്രണയ കഥയെന്നോണം പറഞ്ഞു തുടങ്ങി പതിയെ ഒരു കുടുംബ കഥയുടെ ചുറ്റുവട്ടത്തിലേക്കാണ് സിനിമ നമ്മളെ കൊണ്ട് പോകുന്നത്.. എന്നാൽ ഒരു പ്രണയ സിനിമയിൽ കുടുംബത്തിന്റെ റോൾ എന്താകും എന്ന ഊഹങ്ങളെയൊക്കെ തെറ്റിച്ചു കൊണ്ടുള്ള ട്വിസ്റ്റുകൾ സിനിമയെ എൻഗേജിങ് ആക്കുന്നു .

പഴയ കാല- പുതിയ കാല പ്രണയങ്ങളും, മാറുന്ന പ്രണയ സങ്കൽപ്പങ്ങളുമടക്കം പ്രണയത്തിന്റെ വ്യത്യസ്ത വക ഭേദങ്ങളെ കാണിച്ചു തരുന്നു സിനിമ. പ്രണയം അവസാനിപ്പിച്ച് പോകേണ്ടി വരുന്നവരെ തേപ്പുകാരായി ചിത്രീകരിക്കുന്ന പതിവ് ശൈലിയിൽ നിന്ന് മാറി സിനിമയിലെ കഥാപാത്രങ്ങൾ അത്തരം സാഹചര്യങ്ങളിൽ പക്വമായി പെരുമാറുന്നവരായി കാണിച്ചതൊക്കെ നന്നായിരുന്നു.


നഷ്ടപ്രണയവും ഗൃഹാതുരതയുമൊക്കെ കഥയിലെ പ്രധാന ഭാഗമായി കടന്നു വരുമ്പോഴും ഒരു പൈങ്കിളി സിനിമയെന്ന പരിഹാസം വരാത്ത വിധം തിരക്കഥാ രചനയിൽ കൃത്യത പുലർത്താൻ സുനു - ജ്യോതിഷ് കൂട്ടുകെട്ടിന് സാധിച്ചു.

അർജ്ജുൻ അശോകൻ -മമിതാ ബൈജു പ്രണയ ജോഡികളിലൂടെയാണ് കഥ പറഞ്ഞു തുടങ്ങിയതെങ്കിലും സിനിമ അവസാനിക്കുമ്പോൾ ഹക്കീം ഷാ- അനശ്വര ജോഡികളാണ് മനസ്സിൽ കയറിക്കൂടുന്നത് . രണ്ടു പ്രണയ ജോഡികളെയും രണ്ടു തരത്തിൽ മികവുറ്റതാക്കാൻ രണ്ടു കൂട്ടർക്കും സാധിച്ചു.

അർജ്ജുൻ അശോകൻ - മനോജ്‌ കെ. യു അച്ഛൻ മകൻ കോംബോ സീനുകളെല്ലാം രസകരമായിരുന്നു. ആ അമ്മ കഥാപാത്രമൊക്കെ മറക്കാൻ പറ്റാത്ത വിധം മനസ്സിൽ പതിഞ്ഞു കിടക്കുന്നുണ്ട്. അവർക്കൊപ്പം എപ്പോഴും ഒരു നിഴലു പോലെ കൂടെയുണ്ടാകുന്ന, അവരെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയിട്ടുള്ള റംലയെന്ന കഥാപാത്രത്തെ ഉണ്ണിമായ നാലപ്പാടവും നന്നായി ചെയ്തു കാണാം.

ഒരു പ്രണയ കഥയുടെ രസക്കൂട്ടിനിടയിലും വീടകങ്ങളിൽ അവനവനു വേണ്ടി ജീവിച്ചിട്ടില്ലാത്ത സ്ത്രീ ജീവിതങ്ങളെ കൂടി വരച്ചിടാൻ സിനിമക്ക് കഴിഞ്ഞു. ആ നിലക്ക് നോക്കിയാൽ ഭർത്താവിനും മകനും വേണ്ടി മാത്രം ജീവിച്ച ഒരു സാധു സ്ത്രീയുടെ ജീവിതകഥ കൂടിയാണ് 'പ്രണയവിലാസം'.

കണ്ണൂരിന്റെ പ്രാദേശികതയെ മനോഹരമായി ഒപ്പിയെടുത്ത ഷിനോസിന്റെ ഛായാഗ്രഹണവും ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവുമൊക്കെ 'പ്രണയവിലാസ'ത്തിന്റെ ഭംഗി കൂട്ടി.

കുറച്ച് കാലത്തിനു ശേഷം മലയാള സിനിമയിൽ പ്രണയത്തെ വളരെ നന്നായി അവതരിപ്പിച്ചു കണ്ട ഒരു സിനിമ.. വിനോദിനെയും അനുശ്രീയേയുമൊന്നും ആരും മറക്കില്ല.

കാലഘട്ടവും തലമുറകളുമൊക്കെ മാറി മറയുമ്പോഴും പ്രണയം മാത്രം അനശ്വരമായി നിലനിൽക്കുന്നു.. ഒരു പക്ഷേ ഈ ഭൂമിയിലെ നഷ്ട പ്രണയങ്ങൾ തന്നെയായിരിക്കാം പ്രണയത്തെ ഇത്ര മേൽ ഹൃദ്യവും അനശ്വരവുമാക്കിയിട്ടുണ്ടാകുക. പ്രണയവിലാസത്തിന്റെ ക്ലൈമാക്‌സും ആ tale end സീനുമൊക്കെ അങ്ങിനെ ചിന്തിപ്പിക്കുന്നു.

ആകെ മൊത്തം ടോട്ടൽ = മനോഹരമായ ഒരു കുടുംബ പ്രണയ സിനിമ. 

*വിധി മാർക്ക് = 8/10 

-pravin-

Friday, March 10, 2023

കിടിലൻ.. രസികൻ.. രോമാഞ്ചം !!

അന്യായ കഥാപാത്രങ്ങൾ.. അതിലും അന്യായ പ്രകടനങ്ങൾ..പേടിപ്പിക്കുന്ന ഒരു വൺലൈൻ സ്റ്റോറിയെ എടുത്ത് കോമഡി ട്രാക്കിൽ പറഞ്ഞവതരിപ്പിച്ചു പ്രതിഫലിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല.

മലയാള സിനിമയിൽ ഹൊറർ കോമഡി ജോണറിന്റെ സാധ്യതകൾ എല്ലാ തലത്തിലും മുതലാക്കാൻ സംവിധായകൻ ജിത്തു മാധവന് സാധിച്ചു .
വിനായക് ശശികുമാറിന്റെ പാട്ടുകളും സുഷിൻ ശ്യാമിന്റെ സംഗീതവും ഈ സിനിമയുടെ പ്രമേയത്തിനും അവതരണത്തിനുമൊത്ത് ഉയർന്നു നിന്നു.
അഭിനയിച്ചവരുടെ യഥാർത്ഥ പേരുകളെക്കാൾ ഈ സിനിമയിലെ കഥാപാത്രങ്ങളുടെ പേരിലൂടെയായിരിക്കും ഇനിയവർ കൂടുതൽ അറിയപ്പെടുക.. അമ്മാതിരി അടാർ പീസുകൾ .
നിരൂപേട്ടനും ജിബിയും ഷിജപ്പനും സോമനും മുകേഷും ഹരിക്കുട്ടനും സിനുവുമടക്കമുള്ള കഥാപാത്രങ്ങളെ അത്ര മേൽ രസകരമാക്കി അവതരിപ്പിച്ചിട്ടുണ്ട്..
ചെമ്പൻ വിനോദിന്റെ ആ വരവും ഇരിപ്പും പോക്കുമൊക്കെ സിനിമയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല... അത് പോലെ അർജ്ജുൻ അശോകൻ.. എന്റെ പൊന്നോ രാത്രിയിലെ ആ ഓട്ട സീനൊക്കെ വേറെ ലെവൽ
ഒരു ചെറിയെ വീടും അതിനുള്ളിലെ മുറികളും പരിസരവും പ്രധാന ഭാഗമാകുന്ന സീനുകൾ ഏറെയുള്ള ഒരു സിനിമ. അതും ഹൊറർ കോമഡി എന്ന റിസ്ക് ജോണറിലുള്ള അവതരണം. ആ വെല്ലുവിളികളെ ഗംഭീരമായി തന്നെ കൈകാര്യം ചെയ്യുന്നു സനു താഹിറിന്റെ കാമറ.
ആരെയൊക്കെ മറന്നു പോയാലും അനാമിക എന്ന പേരിനെ ഒരിക്കലും മറക്കാൻ സാധിക്കാത്ത വിധം സിനിമയിൽ വരച്ചു ചേർത്തിട്ടുണ്ട് ജിത്തു മാധവൻ.. രോമാഞ്ചം 2 ൽ അനാമികയുടെ കഥ കൂടുതൽ ഗംഭീരമായി തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു.

ആകെ മൊത്തം ടോട്ടൽ = ഒരു കിടിലൻ ചിരിപ്പടം.

*വിധി മാർക്ക് = 8/10

-pravin-

Saturday, March 4, 2023

ബി ഉണ്ണിക്കൃഷ്ണന്റെ ഭേദപ്പെട്ട 'ക്രിസ്റ്റഫർ' !!


ബി ഉണ്ണികൃഷ്ണന്റെ 'ആറാട്ട്' വച്ച് നോക്കുമ്പോൾ 'ക്രിസ്റ്റഫർ' എത്രയോ മികച്ച സിനിമയാണെന്ന് പറയാം. അപ്പോഴും പിടിച്ചിരുത്തുന്ന ത്രില്ലൊന്നും തരാൻ ക്രിസ്റ്റഫറിന് സാധിച്ചിട്ടില്ല എന്നത് നിരാശ തന്നെയാണ് .. കണ്ടു മറന്ന ഒരുപാട് സിനിമകളിലെ സീനുകളൊക്കെ കൂടി ചേർത്ത് വച്ച് വേറൊരു സിനിമ എടുത്ത പോലെ. 

ഭീഷ്മപർവ്വത്തിന്റെ പ്ലോട്ടിൽ പുതുമയില്ലായിരുന്നിട്ടും ആ സിനിമയെ ഗംഭീരമാക്കിയത് അമൽ നീരദിന്റെ മേയ്ക്കിങ് മികവാണ് .. ഇവിടെ ക്രിസ്റ്റഫറിലും അതേ സാധ്യതകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും വേണ്ട വിധം വർക്ക് ഔട്ട് ആയില്ല. അതിനൊത്ത ഒരു തിരക്കഥ ഒരുക്കാൻ ഉദയകൃഷ്ണക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം .

പോലീസിനും സർക്കാരിനും കോടതിക്കുമൊന്നും നടപ്പിലാക്കാൻ സാധിക്കാത്ത നീതി സാധാരണക്കാർക്കും അവശർക്കുമൊക്കെ വേണ്ടി നടപ്പാക്കുന്ന നായക സങ്കൽപ്പത്തിന് ഏത് കാലത്തും സ്വീകാര്യതയുണ്ട് ... ക്രിസ്റ്റഫർ മുതലാക്കുന്നതും അത് തന്നെ.

ശരത് കുമാറിന് ഒരു സീനേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആ സീനിൽ പുള്ളി തീയായിരുന്നു. പക്ഷെ അദ്ദേഹത്തെയൊന്നും ഈ സിനിമക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ ആർക്കും താൽപ്പര്യമില്ലായിരുന്നു.


പറഞ്ഞു പോകുമ്പോൾ സ്നേഹയുടെയും അമല പോളിന്റെയും ഐശ്വര്യയുടേയുമടക്കം ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടെങ്കിലും ആർക്കും സിനിമയിൽ ഒരു എഫക്ട് ഉണ്ടാക്കാൻ സാധിച്ചില്ല. ആകെ നിറഞ്ഞു നിൽക്കുന്നത് മമ്മുക്ക മാത്രമാണ്. 

വിനയിന്റെ വില്ലൻ വേഷവും പ്രകടനവുമൊക്കെ കൊള്ളാമായിരുന്നു. പക്ഷേ അതും ഒടുക്കമെത്തുമ്പോൾ ഊതി വീർപ്പിച്ച കുമിള പോലെ പൊട്ടിപ്പോകുന്നു.

ഷൈൻ ടോം ചാക്കോ ആളൊക്കെ പോളിയാണ്... വില്ലനായാൽ നന്നാവാറുമുണ്ട്. പക്ഷെ ഇന്റർവ്യൂവിലൊക്കെയുള്ള പുള്ളിയുടെ അതേ ശരീര ഭാഷയും സംസാര ശൈലിയും കൊണ്ട് സിനിമയിലെ കഥാപാത്രമായി മാറിയപ്പോൾ അത് വൻ ശോകമായി. 

വരുന്നവരും പോകുന്നവരുമെല്ലാം തുടരെ തുടരെ ഇങ്ങിനെ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സിനിമ എന്റെ ഓർമ്മയിൽ ഇല്ല ..ആ നിലക്ക് അതൊരു പുതുമയായിവേണേൽ പറയാം. 

'മാനാട്' സിനിമയിൽ എസ്.ജെ സൂര്യ പറയും പോലെ..  "വന്താ....സുട്ടാ...സത്താ..റിപ്പീറ്റ്!!... ഇന്നേക്ക് വരുവാ...സുടുവാ...സാവാ...റിപ്പീറ്റ്.   മുടിയലെ തലൈവരെ ..മുടിയലെ !! "

ആകെ മൊത്തം ടോട്ടൽ = ക്രിസ്റ്റഫർ ആയിട്ടുള്ള മമ്മുക്കയുടെ സ്‌ക്രീൻ പ്രസൻസ്, സ്റ്റൈൽ , ബി ഉണ്ണികൃഷ്ണന്റെ ചില കിടിലൻ ഷോട്ടുകൾ, പിന്നെ ഈ സിനിമയുടെ കളറിംഗ്, ബിജിഎം  ഇത്രേം ഇഷ്ടപ്പെട്ടു . അതിനപ്പുറം എന്തായിരുന്നു ക്രിസ്റ്റഫർ സിനിമ എന്ന് പുറകോട്ട് ആലോചിച്ചാൽ കുറെയേറെ വെടിയൊച്ചകൾ മാത്രം എന്ന് പറയേണ്ടി വരും .

*വിധി മാർക്ക് = 5.5/10

-pravin-