Saturday, June 30, 2012

Buried



ഇറാഖില്‍ വച്ച് ഒരു അമേരിക്കന്‍ ട്രക്ക് ഡ്രൈവര്‍ ഇറാഖികളുടെ ആക്രമണത്തിനു വിധേയനാകുകയും, ശേഷം ബോധം വരുന്ന സമയത്ത് താനൊരു ശവപ്പെട്ടിയില്‍  അടക്കം ചെയ്തിരിക്കുന്നതായും മനസിലാകുന്നു. ആ സമയത്ത് കൈയിലുള്ള സാമഗ്രികള്‍ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തുന്നു. കൈയിലുള്ള സെല്‍ ഫോണ്‍ ഉപയോഗിച്ച് എംബസിയുമായി സംസാരിക്കുകയും, തന്നെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയെന്നു അറിയുകയും ചെയ്യുന്നു. അതിനിടയില്‍, നായകന്‍ ശവപ്പെട്ടിയില്‍  കിടന്നു കൊണ്ട് തന്നെ  വില്ലനുമായി ഫോണ്‍ വിളിക്കുകയും മറ്റും ചെയ്യുന്നുമുണ്ട്. 

 തന്നെ അടക്കം ചെയ്ത ലൊക്കേഷന്‍ വിവരം അറിയാനുള്ള ശ്രമം അയാള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു പാമ്പ് ശവപ്പെട്ടിയില്‍ ഇഴഞ്ഞു വരുന്നു. അങ്ങനെ അവസാനം രക്ഷപ്പെടാന്‍ ഒരു വഴിയുമില്ല എന്ന അവസ്ഥ വരുന്നു. പെട്ടിക്കിടയിലൂടെ മണ്ണ് വീണു കൊണ്ടിരിക്കുന്ന സമയത്ത് രക്ഷ പ്രവര്‍ത്തനത്തിന് എത്തിയവരുടെ ഫോണ്‍ വിളി എത്തുന്നെങ്കിലും, അയാള്‍ രക്ഷപ്പെടുന്നില്ല. പശ്ചാത്തലത്തില്‍, ഫോണിലൂടെ രക്ഷാപ്രവര്‍ത്തകര്‍ സോറി എന്ന് നിസ്സഹായാരായി പറയുമ്പോഴേക്കും നായകന്‍ പൂര്‍ണമായും മണ്ണില്‍ മൂടപ്പെട്ടു കഴിഞ്ഞിരുന്നു. 

കുറെയധികം അസ്വാഭാവികതകളും യുക്തിക്ക് നിരക്കാത്ത  രംഗങ്ങളും കൊണ്ട് സിനിമ കടന്നു പോകുന്നുണ്ടെങ്കിലും, ഒന്നര മണിക്കൂര്‍ പൂര്‍ണമായും ഒരു ശവപ്പെട്ടിയെ ചുറ്റി പറ്റി കൊണ്ട് കഥ പറഞ്ഞ രീതിയും, അത് ചിത്രീകരിച്ചെടുത്ത സംവിധാന മികവും പ്രശംസനീയം തന്നെ. 

ആകെ മൊത്തം ടോട്ടൽ =  വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം.  ഒരു വ്യത്യസ്ത സാഹചര്യത്തില്‍ കഥ പറഞ്ഞിരിക്കുന്നു. 



*വിധി മാര്‍ക്ക്  = 6/10

-pravin-

127 Hours


Dany Boyle സംവിധാനം ചെയ്ത ഈ സിനിമ  ഒരു പർവ്വതാരോഹകന് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന  വെല്ലുവിളികളെയും  സാഹചര്യങ്ങളെയും കുറിച്ചാണ് പറയുന്നത്. ആരോൺ റാൽസ്റ്റന്റെ ആത്മകഥയായ "Between a Rock and a Hard Place" നെ അടിസ്ഥാനമാക്കിയാണ്  ഈ സിനിമ ചെയ്തിരിക്കുന്നത്. 

പര്‍വാതാരോഹണത്തിനിടയില്‍ പാറക്കിടയില്‍ കൈ കുടുങ്ങുന്നത് മൂലം നായകന് അഞ്ചു ദിവസത്തോളം അവിടെ തന്നെ കിടക്കേണ്ടി വരുന്നു. കൈ പാറക്കിടയില്‍ നിന്നും വലിച്ചെടുക്കാന്‍ ഒരുപ്പാട്‌ ശ്രമിക്കുന്നുവെങ്കിലും രക്ഷയില്ല എന്നുറപ്പാകുന്നു. ഈ അഞ്ചു ദിവസങ്ങളില്‍ കൂടി നായകന് നേരിടേണ്ടി വരുന്ന പല അവസ്ഥകളും, പഴയ ഓര്‍മകളും, തുടര്‍ന്ന് ജീവിതത്തോടു തോന്നുന്ന പുതിയ കാഴ്ചപ്പാടുകളും വളരെ നന്നായി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു എന്ന് പറയാം.


കയ്യില്‍ ആകെ അവശേഷിക്കുന്ന ഒരു ബോട്ടില്‍ വെള്ളവും കഴിഞ്ഞതിനു ശേഷം നായകന് ഗദ്യന്തരമില്ലാതെ സ്വന്തം വിസര്‍ജ്യജലം കുടിക്കേണ്ടി വരുന്ന അവസ്ഥ ഭീകരമാണ്. ജീവിക്കാനുള്ള വാശിയില്‍ കഥാവസാനം നായകന്‍ കൈ മുറിച്ചു കൊണ്ട് രക്ഷപ്പെടുന്ന രംഗങ്ങള്‍ പ്രേക്ഷകരുടെ   ഹൃദയ മിടിപ്പുകള്‍ വർദ്ധിപ്പിക്കും വിധമാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമ കാണുന്നതിനിടയില്‍ നമുക്ക് ഈ അവസ്ഥ വന്നു പോയാലോ എന്നൊരു നിമിഷമെങ്കിലും കാണികള്‍ ചിന്തിച്ചു പോയേക്കാം. 

ഷോട്ടുകളിലൂടെ കഥ പറയുന്ന സംവിധായകന്‍റെ കഴിവ് ഈ സിനിമയിലും ചിലയിടങ്ങളില്‍ പ്രകടമാണ്. എ ആര്‍ രഹ്മാനുമായി സ്ലം ഡോഗ് സ്ലം ഡോഗ് മില്ലിനയരിനു ശേഷം സംവിധായകന്‍ ഒരുമിച്ചത് ഈ സിനിമയ്ക്കു വേണ്ടിയാണ്. 

ആകെ മൊത്തം ടോട്ടൽ= ഒരു യഥാർത്ഥ സംഭവത്തിന്റെ ദൃശ്യഭാഷ എന്ന നിലയിൽ ഈ സിനിമ കണ്ടിരിക്കാവുന്നതാണ്. 

*വിധി മാര്‍ക്ക്‌ = 7/10 

-pravin-