Thursday, June 27, 2019

'ഉണ്ട'യുള്ള സിനിമ

ഒരു ചെറിയ കഷ്ണം പത്ര വാർത്തയിൽ നിന്ന് ഇത്രയേറെ സാമൂഹിക വിഷയങ്ങൾ കോർത്തിണക്കി കൊണ്ട് ഒരു നാടിന്റെ-നാട്ടുകാരുടെ- അതിലുപരി ഈ കാലഘട്ടത്തിന്റെയൊക്കെ രാഷ്ട്രീയം തികഞ്ഞ ജനാധിപത്യമര്യാദയോട് കൂടി പറഞ്ഞവതരിപ്പിക്കാൻ സാധിച്ചു എന്നുള്ളിടത്താണ് 'ഉണ്ട' ഒരു സമകാലീന സാമൂഹിക രാഷ്ട്രീയ സിനിമയായി മാറുന്നത്. 

പോലീസിന്റെ ഒരു ദിവസം തുടങ്ങുന്നതു തൊട്ട് പുതിയ ചുമതലയേറ്റടുെത്തു കൊണ്ടുള്ള അവരുടെ യാത്രാ ഒരുക്കങ്ങളും പുറപ്പാടുകളുമൊക്കെയായി മനോഹരമായി വരച്ചു കാണിച്ചു തരുന്ന കേരളാ പോലീസിനെ ഭീതിജനകമായ മറ്റൊരു സാമൂഹിക അന്തരീക്ഷത്തിലേക്ക് പറിച്ചു നടുന്ന സീനുകൾ. കേരളാന്തരീക്ഷത്തിൽ മാത്രം പരിശീലിച്ചു പഴകിയ ഒരു പോലീസ് സേനക്ക് കേരളത്തിന് പുറത്ത് നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളും ബന്ധപ്പെട്ട സർക്കാരുകളിൽ നിന്ന് അനുഭവിക്കേണ്ടി വരുന്ന അവഗണനകളുമൊക്കെ കേവലം സിനിമാ സ്‌ക്രീൻ കാഴ്ചകളായി ഒതുക്കാതെ കാണുന്നവനെ അനുഭവപ്പെടുത്താൻ സിനിമക്ക് സാധിക്കുന്നു. 

മാവോയിസ്റ്റുകളെ ജനാധിപത്യ വിരുദ്ധരും ഭീകരവാദികളുമായി പ്രതിഷ്ഠിക്കുമ്പോഴും ജനാധിപത്യ വിശ്വാസികൾ എന്ന് കണക്കാക്കപ്പെടുന്ന രാഷ്ട്രീയക്കാരുടെ തെമ്മാടിത്തരവും ഗുണ്ടായിസവും ജനാധിപത്യ വിരുദ്ധമായി കാണാൻ സർക്കാരുകൾക്ക് സാധിക്കുന്നുണ്ടോ എന്ന ചോദ്യം ഉയർന്നു പോകുന്ന സീനുകളുണ്ട്. ബൂത്തു കൈയ്യേറി ഓഫിസറെ മർദ്ദിക്കുകയും കള്ളവോട്ടുകളിലൂടെ തിരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെയും അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരൊക്കെ ഭീകരർ അല്ലാതാകുന്ന സ്ഥിതി വിശേഷം. 

എത്രത്തോളം കരുതലും സുരക്ഷയുമൊരുക്കി കൊണ്ടാണ് ഛത്തീസ്‌ഗാഡ് പോലുള്ള സ്ഥലങ്ങളിൽ പോലീസ് സേന ജനാധിപത്യത്തിന് കാവലാളാകുന്നത് എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് സിനിമ. ഒരു ഘട്ടത്തിൽ തമാശ രൂപേണ പറഞ്ഞു തുടങ്ങിയ കാര്യങ്ങളെല്ലാം ഭയാനകമായ സാഹചര്യങ്ങളായിരുന്നെന്ന് തിരിച്ചറിഞ്ഞു കൊണ്ട് പ്രവർത്തിക്കാൻ നിർബന്ധിതരാകുമ്പോഴും ഈഗോയും ദുരഭിമാനവും നിവർത്തികേടും സഹാനുഭൂതിയും ദുഷിപ്പുകളുമൊക്കെ പേറുന്ന പല വിധം മനുഷ്യരുടെ യൂണിഫോമിട്ട രൂപമാണോ കേരളാ പോലീസെന്ന് ചിന്തിച്ചു പോകും. 

അകത്തു നിന്നും പുറത്തു നിന്നുമായി ഇത്രയേറെ ഭീഷണികളും അടിച്ചമർത്തലുകളും നേരിടുമ്പോഴും അതി രാവിലെ വോട്ട് ചെയ്യാനെത്തുന്ന ഗ്രാമവാസികൾ ഇന്ത്യൻ ജനാധിപത്യത്തിനു നൽകുന്ന വിശ്വാസത്തിന്റെയും പിന്തുണയുടെയും കാൽഭാഗമെങ്കിലും ഭരണകൂടം തിരിച്ചു അവർക്ക് നൽകുന്നുണ്ടോ എന്നത് വേദനിപ്പിക്കുന്ന ചോദ്യമായി മനസ്സിൽ അവശേഷിക്കുന്നു. 

ആദിവാസി സമൂഹത്തിൽ നിന്ന് പോലീസിലെത്തിയ ബിജു എന്ന കഥാപാത്രം ഈ സിനിമയുടെ നിലപാടുപരമായ മാണിക്യമാണ്. ആ കഥാപാത്രത്തെ മുൻനിർത്തി കൊണ്ട് തന്നെ ഒരേ സമയം സമൂഹത്തിന്റെ ദുഷിച്ച ചിന്താഗതിയെ തുറന്നു കാണിക്കുകയും അത് തിരുത്തിപ്പിക്കുകയും ചെയ്യുന്നുണ്ട് സിനിമ. നമ്മുടെ ജീവിതം എങ്ങിനെയാകണമെന്ന് വേറൊരാൾ തീരുമാനിക്കുന്ന അവസ്ഥ ഭീകരമാണ് അത് സഹിക്കാൻ പറ്റില്ല സാറേ എന്ന് പറയുന്ന പിസി ബിജുകുമാർ ഛത്തീസ്‌ഗഡ്‌ വിട്ടു പോകുന്ന സമയത്ത് തെളിയിച്ചിട്ടു പോകുന്ന ഒരു വിളക്കുണ്ട്. ആ വിളക്കിന്റെ വെളിച്ചം തന്നെയാണ് ഈ സിനിമയുടെ ചിന്ത. ആദിവാസി ഊരുകളിലെ ആ വെളിച്ചം കെടാതെ സൂക്ഷിക്കാൻ, അവരെ കൂടെ നിർത്താൻ, മുഖ്യധാരാ സമൂഹത്തിലേക്ക് നയിക്കാൻ, സംവരണമെന്തിന് എന്ന് ചിന്തിക്കുന്നവർക്ക് മറുപടി നൽകാൻ ലുക്മാന്റെ ബിജു കുമാറിനെ പോലുള്ള കഥാപാത്രങ്ങൾ സിനിമയിലൂടെയെങ്കിലും നമുക്കിടയിലേക്ക് ഇറങ്ങി വരേണ്ടതുണ്ട്. 

മമ്മൂട്ടി എന്ന താരത്തെ കാണാൻ കിട്ടാതെ പോയ സിനിമയുടെ അവസാന സീനുകളിലാണ് ചെറിയ അഡ്ജസ്റ്റ്മെന്റുകൾ നടക്കുന്നത്. മണി സാറും ടീമും അവിടെ സ്ട്രോങ്ങ് ആയി പൊരുതിയാലേ ജീവിതത്തിലേക്കൊരു മടക്കമുള്ളൂ എന്നത് കൊണ്ട് തന്നെ റിയലിസ്റ്റിക് അവതരണത്തിന്റെ സാധ്യതകളെ അവസാന സീനുകളിൽ നിന്ന് വെട്ടിക്കളയുന്നു. 

ആകെ മൊത്തം ടോട്ടൽ = മണി സാറിന്റെയും ടീമിന്റെയും കൈയ്യിലെ തോക്കുകളിൽ ഉണ്ടയില്ലായിരുന്നിരിക്കാം. പക്ഷേ നിലപാടുപരമായി ഒരുപാട് ഉണ്ടകൾ ഉള്ള ഒരു നല്ല തോക്കാണ് ഖാലിദ് റഹ്മാന്റെ ഈ  സിനിമ. സജിത്ത് പുരുഷന്റെ ഛായാഗ്രഹണവും മികച്ചു നിന്നു. അവതരണപരമായി ഒരുപാട് സാധ്യതകൾ ഉളള പ്രമേയത്തിന്റെ ഏറ്റവും ലളിതമായ അവതരണമായി 'ഉണ്ട' എന്നത് ഒരു പോരായ്മയായി ചിലരെങ്കിലും പറഞ്ഞേക്കാം. പക്ഷെ പറഞ്ഞു കാട് കയറാത്ത  ആ ലാളിത്യം തന്നെയാണ് ഈ കൊച്ചു സിനിമയുടെ മികവ് എന്ന് പറയേണ്ടി വരുന്നു. 

*വിധി മാർക്ക് = 7.5/10 

-pravin-


Sunday, June 23, 2019

മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ

ഒരുപാട് അവകാശ വാദങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ ഫാമിലി എന്റർടൈനർ മൂവി എന്ന് പറയാം. കഴിഞ്ഞ കുറച്ചു കാലത്തെ ജയറാമിന്റെ സിനിമകളെല്ലാം ഓവർ ആക്ടിങ് കൊണ്ടും തറ കോമഡികൾ കൊണ്ടുമൊക്കെ അങ്ങേയറ്റം വെറുപ്പിച്ചിരുന്നെങ്കിലും 'ലോനപ്പന്റെ മാമോദീസ' അക്കൂട്ടത്തിൽ ഒരു ആശ്വാസമായിരുന്നു. പഴയ ജയറാമിലേക്കുള്ള ഒരു തിരിച്ചു വരവെന്നൊക്കെ പറയാവുന്ന ഒരു പടമായിരുന്നു അത്. സിനിമാ തിരഞ്ഞെടുപ്പുകളിൽ കാര്യ ഗൗരവമില്ലാത്ത ഒരു സീനിയർ നടൻ എന്ന ചീത്തപ്പേര് അപ്പോഴും ബാക്കിയുണ്ട് എന്നത് വേറെ കാര്യം. എന്നിരുന്നാലും സമീപ കാല ജയറാം സിനിമകളുടെ കൂട്ടത്തിൽ 'മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ 'വീണ്ടും ഒരു ആശ്വാസമാണ് എന്ന് പറയാം.

'ഫ്രണ്ട്സും' 'മിന്നാര'വും അടക്കമുള്ള പല സിനിമകളിലും കണ്ടു മറന്ന സീനുകളുടെ ഓർമ്മപ്പെടുത്തലുകൾ ഉള്ള സിനിമയാണ് 'മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ'. 'ഫ്രണ്ട്സ്' സിനിമയിലെ ജയറാം-മുകേഷ്-ശ്രീനിവാസൻ മൂവർ സംഘം പോലെ തന്നെയാണ് ഇതിലെ ജയറാം-ബാബുരാജ്-ജോണി ആന്റണി കൂട്ട് കെട്ട്. ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചു വളർന്ന ഇവർക്കിടയിലെ സൗഹൃദവും വേർപിരിയലും ഒന്നിക്കലുമൊക്കെ തന്നെയാണ് പ്രധാന കഥ. 'മിന്നാര'ത്തിൽ ബോബിയുടെ മകളെന്നും പറഞ്ഞു നീന ഒരു കൊച്ചു കുട്ടിയുമായി രംഗ പ്രവേശം ചെയ്യുന്ന പോലെ ഇവിടെ മൈക്കിളിന്റെ മകളും പേരക്കുട്ടിയും കൂടിയാണ് വരുന്നത് എന്ന് മാത്രം. 

പുതുമയില്ലാത്ത കഥയെങ്കിലും ജയറാം- ധർമ്മജൻ-ജോണി ആന്റണി-ബാബുരാജ് ടീമിന്റെ കോമ്പോ തരക്കേടില്ലാതെ വർക് ഔട്ടായിട്ടുണ്ട്. ഒരർത്ഥത്തിൽ അത് മാത്രമാണ് സിനിമ എന്ന് തന്നെ പറയാം. 

ആകെ മൊത്തം ടോട്ടൽ = ഓർത്തെടുത്തു പറയാൻ തക്ക മികച്ച സീനുകളോ പ്രകടനങ്ങളോ ഇല്ലെങ്കിലും വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഫാമിലിയായിട്ട് കാണാവുന്ന തരക്കേടില്ലാത്ത ഒരു എന്റർടൈനർ ആണ് 'മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ'. അത്യാവശ്യം കോമഡിയും സെന്റിമെൻസും അവസാനത്തെ ചില ട്വിസ്റ്റുകളുമൊക്കെ കൂടെ ആകുമ്പോൾ പടം ഒരു ടൈം പാസ് ഫീലിൽ ഓക്കേ ടു വാച്ച് ആണ്.

വിധി മാർക്ക് = 5/10 

-pravin-

Saturday, June 8, 2019

വൈറസ് - അതിജീവനത്തിന്റെ നേർ കാഴ്ചകൾ

കേരളത്തിൽ ഭീതി പടർത്തിയ നിപ്പയുടെ സിനിമാവിഷ്ക്കാരം എന്നതിനേക്കാളേറെ നിപ്പ എന്തെന്നും നിപ്പയെ കേരളം എങ്ങിനെ നേരിട്ടെന്നും പറഞ്ഞു തരുന്ന അനുഭവസാക്ഷ്യമാണ് 'വൈറസ്'. 

മെഡിക്കൽ കോളേജിലെ ഒരു ദിവസം എന്താണെന്ന് കാണിച്ചു തന്നു കൊണ്ട് തുടങ്ങുന്ന ഓപ്പണിങ്‌ സീൻ തൊട്ട് തന്നെ പ്രേക്ഷക പിന്തുണ അനായാസേന നേടിയെടുക്കാൻ സാധിക്കുന്നുണ്ട് സിനിമക്ക്. എത്ര മാത്രം സങ്കീർണ്ണവും ദുഷ്ക്കരവുമായ കേസുകളാണ് ആരോഗ്യ രംഗത്ത് പ്രവർത്തിക്കേണ്ടി വരുന്നവർക്ക് ഒരു ദിവസം നേരിടേണ്ടി വരുന്നതിന്റെ നേർ കാഴ്ചകളിലൂടെയാണ് ടൈറ്റിലുകൾ തെളിയുന്നത്. 

ഒരു ജനതയുടെ അതിജീവനത്തിനു വേണ്ടി കൈ കോർത്തവരും അവരുടെ ജീവിതങ്ങളും ചുറ്റുപാടുകളും കുറഞ്ഞ സമയം കൊണ്ട് അനവധി ചെറു കഥാപാത്രങ്ങളിലൂടെ സ്‌ക്രീനിൽ കാണാൻ സാധിക്കുന്നുണ്ട്. രണ്ടര മണിക്കൂർ സിനിമക്കുള്ളിൽ നിന്ന് ഒരു വലിയ മിഷൻ പെട്ടെന്ന് പറഞ്ഞു പോകുക എന്നത് എളുപ്പമല്ല. നിപ്പയുടെ അതിജീവനം ഒരു മെഡിക്കൽ ത്രില്ലർ കണക്കെ അവതരിപ്പിക്കാനുള്ള സാധ്യതകളേക്കാൾ പൊതുജന സമക്ഷം നിപ്പയെ കുറിച്ചുള്ള ഒരു ബോധവത്ക്കരണ സിനിമ എത്തിക്കാനാണ് ആഷിഖ്  അബു ശ്രമിച്ചിരിക്കുന്നത്. 

മെഡിക്കൽ ടേമുകളും മറ്റു വിശദീകരണങ്ങളുമൊക്കെ കൂടിയായി കാര്യ ഗൗരവത്തോടെ തന്നെ നിപ്പ പ്രമേയത്തെ പരിചരിക്കുന്നതിനാൽ 'വൈറസി'ൽ സിനിമാറ്റിക് എലമെൻറ്സ് പരതേണ്ടതില്ല. അത് കൊണ്ടൊക്കെ തന്നെ സാമാന്യം നല്ല ലാഗ് ഉണ്ടായിരുന്നു സിനിമക്ക്. ഒരു മെഡിക്കൽ സർവൈവൽ സിനിമ എന്നതിനപ്പുറം ത്രില്ലടിപ്പിക്കുന്ന അല്ലെങ്കിൽ പേടിപ്പെടുത്തുന്ന മുഹൂർത്തങ്ങളിൽ കൂടിയല്ലായിരുന്നു സിനിമയുടെ അവതരണം എന്നത് കൊണ്ടും മേൽപ്പറഞ്ഞ ലാഗ് കൊണ്ടും എത്രത്തോളം പ്രേക്ഷകർക്ക് സിനിമയുടെ സെൻസറിഞ്ഞു കൊണ്ട് ഇഷ്ടപ്പെടാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്. 

ഒരർത്ഥത്തിൽ ഈ സിനിമയുടെ അവതരണ ശൈലി പോലും ഒരു വിപ്ലവകരമായ പരീക്ഷണമാണ് എന്ന് പറയേണ്ടി വരും. സ്പൂൺ ഫീഡിങ്ങിലൂടെ മാത്രം സങ്കീർണ്ണമായ കാര്യങ്ങളെ വിവരിച്ചു തന്നിരുന്ന ഒരു ശൈലിയിൽ നിന്നും വിദ്യാസമ്പന്നരായ മലയാളി പ്രേക്ഷകർക്ക് ഇതെല്ലാം മനസ്സിലാക്കാൻ സാധിക്കണം എന്ന നിർബന്ധ ബുദ്ധിയോടെയുള്ള അവതരണം ഒരു നല്ല ചുവടുമാറ്റമാണ്. നിപ്പയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും നിരീക്ഷണങ്ങളും കണ്ടു പിടിത്തങ്ങളുമൊക്കെയായി മുന്നേറുന്ന സമയത്തും സിനിമയിൽ വന്നു പോകുന്ന കഥാപാത്രങ്ങളുടെ ഫ്ലാഷ് ബാക്കിലേക്ക് കൊണ്ട് പോകാൻ ഉപയോഗിക്കുന്ന കട്ടുകളും എഡിറ്റിങ്ങുമൊക്കെ ഗംഭീരമായിരുന്നു. 

സക്കറിയയിൽ നിന്ന് തുടങ്ങി വക്കുന്ന നിപ്പയെ സക്കറിയ എങ്ങിനെ മറ്റുള്ളവരിലേക്ക് എത്തിച്ചു എന്നതിലേക്കുള്ള അന്വേഷണമൊക്കെ നോക്കൂ, പരസ്പ്പരം അറിയാത്ത, പല ജീവിത സാഹചര്യങ്ങളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നുമുള്ള, പല പല കഥാപാത്രങ്ങളെ കൂട്ടിയിണക്കി കൊണ്ട് എത്ര കൃത്യതയോടെ പറഞ്ഞു വക്കുന്നു. അതിലേറെ നിപ്പയെ സക്കറിയക്ക് എങ്ങിനെ കിട്ടുന്നു എന്നതുമായി ബന്ധപ്പെട്ട സീനാണ് ഏറ്റവും കൂടുതൽ ഹൃദ്യമായത് എന്ന് പറയേണ്ടി വരുന്നു. വൈറസ് വാഹകരായ, നിപ്പയുടെ ഉറവിടമുള്ള വവ്വാലുകളെ ഒരിടത്തും ശത്രു പക്ഷത്ത് നിർത്താതെ പ്രകൃതിയോട് ചേർത്ത് വക്കുന്ന മനുഷ്യത്വപരമായ സമീപനത്തെ എത്ര കൈയ്യടിച്ചാലും മതിയാകില്ല. 

ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച ഓരോ നടീനടന്മാർക്കും അവരുടേതായ സ്‌പേസ് സിനിമയിൽ ഉണ്ടായിരുന്നു. ചോക്ലേറ്റ് കഥാപാത്രങ്ങളിൽ ഒതുങ്ങി നിന്നിരുന്ന കുഞ്ചാക്കോ ബോബനെ പോലുള്ള നടന്മാരെ ട്രാഫിക്കിലും ടേക് ഓഫിലുമൊക്കെ ഉപയോഗിച്ചു വിജയിച്ചതിന്റെ തുടർച്ച വൈറസിലും കാണാൻ സാധിക്കും. ശ്രീനാഥ്‌ ഭാസിയും സൗബിനും, ടോവിനോയും , ആസിഫ് അലിയുമൊക്കെ ഇത്തരം സിനിമകളുടെ ഭാഗമാകാൻ കാലം വിധിച്ചവരാണ്. അത്ര മാത്രം പെർഫെക്ട് ആയിരുന്നു അവരുടെ കാസ്റ്റിങ്ങും പ്രകടനവും. 

ഇന്ദ്രജിത്തും ഇന്ദ്രൻസും ജോജോയും ഷറഫുദ്ധീനുമൊക്കെ എത്ര അനായാസകരമായാണ് ചെറു റോളുകളെ ഏറ്റെടുത്തു കൊണ്ട് ഒന്നോ രണ്ടോ സീനുകൾ അല്ലെങ്കിൽ രണ്ടും മൂന്നും ഷോട്ടുകൾ കൊണ്ട് പോലും ആ കഥാപാത്രത്തിന് പറഞ്ഞേൽപ്പിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റുന്നത് എന്ന് നോക്കൂ. അതേ സമയം ശൈലജ ടീച്ചറുടെ രൂപ ഭാവത്തിൽ പെർഫെക്ട് എന്ന് തോന്നിച്ച രേവതിക്ക് പക്ഷെ പ്രമീള ടീച്ചർ എന്ന കഥാപാത്രത്തെ എന്ത് കൊണ്ടോ ഉയരങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല എന്ന് മാത്രവുമല്ല ഏറെ കൈയ്യടി നേടേണ്ടിയിരുന്ന പ്രസംഗമൊക്കെ തീർത്തും നാടകീയമായ ഒരു നന്ദി പറച്ചിലെന്ന പോലെ അനുഭവപ്പെടുത്തിയതിലെ നിരാശ മറച്ചു വെക്കുന്നില്ല. 

സിസ്റ്റർ ലിനിയുടെ ജീവത്യാഗവും അവരെഴുതിയ കത്തുമൊക്കെ ഇന്നും മലയാളിയുടെ മനസ്സിൽ ഒരു വലിയ നൊമ്പരമായി തന്നെ നിലനിൽക്കുന്നു എന്നതിനാൽ അഖിലയെന്ന കഥാപാത്രത്തെ അനശ്വരമാക്കാൻ റീമക്ക് അധികം സീനിന്റെ പോലും ആവശ്യം വന്നില്ല. പാർവ്വതിയുടെ ഡോക്ടർ അന്നു തന്നെയാണ് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളിൽ ലീഡ് ചെയ്തത് എന്ന് പറയാം. എന്തായാലും നിപ്പയെ കേരളം നേരിട്ടതിനു പിന്നിൽ വലിയൊരു ടീം സ്പിരിറ്റ് ഉണ്ട് എന്ന പോലെ തന്നെയാണ് ഈ സിനിമയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ആഷിഖ് അബുവിനും ടീമിനും അക്കാര്യത്തിൽ അഹങ്കരിക്കാം. 

നിപ്പയെ അതിജീവിച്ചെങ്കിലും ഒറ്റ കാര്യത്തിൽ മാത്രമാണ് സിനിമ അവസാനിക്കുമ്പോൾ ഒട്ടും സന്തോഷം തോന്നാത്തത്. താൽക്കാലിക ജോലിയായിട്ടു പോലും നിപ്പാ കാലത്ത് കൂലിക്ക് വേണ്ടിയല്ലാതെയും പണിയെടുക്കാൻ തയ്യാറായി വന്നവർക്ക് അവരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളെ പരിഗണിച്ചെങ്കിലും ഒരു സ്ഥിരം ജോലി കൊടുക്കാൻ സർക്കാരിന് സാധിച്ചോ എന്ന ചോദ്യം മനസ്സിൽ ബാക്കിയാക്കി പോകുന്നുണ്ട് ജോജുവിന്റെ കഥാപത്രം. 

ആകെ മൊത്തം ടോട്ടൽ = അതിജീവനത്തിന്റെ നേർ കാഴ്ചകളാണ് 'വൈറസ്'. നിപ്പയെ അതിജീവിക്കാൻ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് പറഞ്ഞ പോലെ 'വൈറസ്' എന്ന സിനിമയെ ആസ്വദിക്കാൻ  വേണ്ടത് സിനിമാറ്റിക്ക് ചിന്താഗതികളല്ല യാഥാർഥ്യബോധത്തോടെയുള്ള ആസ്വാദന ശൈലിയാണ്. അല്ലാത്തവർക്ക് നിരാശപ്പെടാം, കുറ്റവും പറയാം. പക്ഷേ ഈ സിനിമ ഇങ്ങിനെ അല്ലാതെ എടുത്തിരുന്നെങ്കിൽ അത് വെറും ഒരു ത്രില്ലർ സിനിമ മാത്രമായി ഒതുങ്ങി പോയേനെ. ആഷിഖിനും കൂട്ടർക്കും നിറഞ്ഞ കൈയ്യടികൾ. 

*വിധി മാർക്ക് = 8/10 

-pravin-