Tuesday, February 28, 2023

സമാനതകളില്ലാത്ത 'ഇരട്ട' !!


ജനിതക വിത്തുകളാലും അജ്ഞാതമായ എന്തോ ഒന്നിന്റെ ഇടപെടൽ കൊണ്ടും കുട്ടിക്കാലത്തെ കാഴ്ചകളാലും ഉണ്ടാക്കപ്പെടുന്നവനെ മനുഷ്യൻ എന്ന് വിളിക്കുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയുടെ തുടക്കത്തിൽ കൈതേരി സഹദേവനെയും റോയ് ജോസഫിനെയും വട്ടു ജയനെയുമൊക്കെ പരിചയപ്പെടുത്തിയ ശേഷം എഴുതിയിടുന്ന വരികളാണിത്. ഇതേ വരികൾ കൊണ്ട് തന്നെ 'ഇരട്ട'യിലെ വിനോദ്-പ്രമോദ് സഹോദരൻമാരെയും പരിചയപ്പെടുത്താൻ സാധിക്കും.

ഒന്നിച്ചു കളിച്ചു വളർന്നവർ പൊടുന്നനെ രണ്ടു ജീവിത സാഹചര്യങ്ങളിലേക്ക് പറിച്ചു നടപ്പെടുമ്പോൾ അവരുടെ ലോകം രണ്ടായി മാറുന്നു.. അവരുടെ കാഴ്ചകളും അനുഭവങ്ങളും രണ്ടായി മാറുന്നു. കാണാൻ ഒരു പോലെയുളള ഇരട്ട സഹോദരന്മാർ തീർത്തും വ്യത്യസ്ത സ്വഭാവമുള്ള രണ്ടു പേരായി വഴി പിരിഞ്ഞു പോകുന്ന കാഴ്ച.

സ്വഭാവപരമായ വൈരുദ്ധ്യങ്ങൾ നിലനിൽക്കുമ്പോഴും അവർ രണ്ടു പേരുടെയും ജീവിതം പരസ്പ്പരം ബന്ധിതമായിരുന്നു. പ്രമോദ് -വിനോദ് ഇരട്ടകളുടെ ജീവിതത്തിലെ ഈ സങ്കീർണ്ണതയെ തന്നെയാണ് സംവിധായകൻ സിനിമയിൽ വരച്ചിടുന്നത്.

ഒരു പോലീസ് ക്രൈം ത്രില്ലർ സിനിമയുടെ കഥാപരിസരത്തിൽ നിന്ന് കൊണ്ട് കഥ പറയുമ്പോഴും ടിപ്പിക്കൽ കുറ്റാന്വേഷണ സിനിമയുടെ പാതയിലൂടെ സഞ്ചരിക്കുന്നില്ല 'ഇരട്ട'. പകരം വിനോദ് -പ്രമോദ് ഇരട്ടകളുടെ ജീവിതത്തെ അന്വേഷണാത്മകമാക്കി കൊണ്ടുള്ള അവതരണത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

'ജോസഫി'ലും, 'നായാട്ടി'ലുമൊക്കെ ചെയ്ത പോലീസ് കഥാപാത്ര പ്രകടനങ്ങൾ മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോഴും ഒരു സീനിൽ പോലും അതിനോടൊന്നും സാമ്യത തോന്നിക്കാത്ത വിധം രണ്ടു വ്യത്യസ്ത പോലീസ് കഥാപാത്രങ്ങളായി നിറഞ്ഞാടുന്നു ജോജു ജോർജ്ജ്.


രണ്ടു പോലീസ് കഥാപാത്രങ്ങൾ എന്നതിനുമപ്പുറത്തേക്ക് രണ്ടു ഷെയ്ഡിലുള്ള രണ്ടു കഥാപാത്രങ്ങളെ വ്യത്യസ്ത മാനറിസങ്ങൾ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടുമൊക്കെ രണ്ടായി തന്നെ അനുഭവപ്പെടുത്താൻ ജോജുവിന് സാധിച്ചു. ഇരട്ടകളായിട്ടുള്ള ജോജുവിന്റെ ഒറ്റയാൾ പ്രകടനം ഈ സിനിമക്ക് നൽകുന്ന മൈലേജ് ചെറുതല്ല.

വിനോദിനുള്ളിലെ മനുഷ്യനെ തൊട്ടറിയുന്ന, പറയാൻ കാര്യമായൊരു ഡയലോഗ് പോലുമില്ലാത്ത മാലിനിയെന്ന കഥാപാത്രത്തെ അഞ്ജലി അനായാസേന കൈകാര്യം ചെയ്തു കാണാം. ഒരു വാക്കും മിണ്ടാതെ തന്നെ ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥയും സാഹചര്യവുമൊക്കെ ആഴത്തിൽ ബോധ്യപ്പെടുത്തുന്ന പ്രകടനമായിരുന്നു അഞ്ജലിയുടേത്. അതേ സമയം ശ്രിന്ദയുടെ മന്ത്രി വേഷം ഈ സിനിമയിലെ ഒരു മിസ്‌കാസ്റ്റിംഗ് ആയി അനുഭവപ്പെടുന്നുണ്ട്.

കൊലപാതകത്തിന് ഉത്തരം തേടുന്ന ഒരു സിനിമയായി തുടങ്ങി വൈകാരികമായ കഥാ മുഹൂർത്തങ്ങളിലൂടെ സഞ്ചരിച്ച് ഉള്ളുലക്കുന്ന ക്ലൈമാക്സ് സീനിലേക്ക് എത്തുന്നത് വരെയുള്ള സിനിമയുടെ ദൈർഘ്യം രണ്ടു മണിക്കൂറിൽ ഒതുക്കി കൊണ്ട് അവതരിപ്പിക്കുമ്പോഴും ഒരൽപ്പം സ്ലോ പേസിലാണ് കഥ പറച്ചിൽ എന്നത് ചിലരെ നിരാശപ്പെടുത്താം. പക്ഷേ ഈ സിനിമയെ സംബന്ധിച്ച് ആ സ്ലോ പേസ് വിനോദ്-പ്രമോദ് ഇരട്ടകളുടെ ജീവിതത്തിന്റെ ഗതിവേഗവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.

ആകെ മൊത്തം ടോട്ടൽ = മനസ്സിനെ വേട്ടയാടുന്ന ക്ലൈമാക്സ് സീൻ തന്നെയാണ് 'ഇരട്ട'യുടെ ഏറ്റവും മികച്ച ഭാഗം ..ശരി തെറ്റുകൾക്കപ്പുറം, മാറി മറയുന്ന ബോധ്യങ്ങൾക്കും തിരിച്ചറിവുകൾക്കും എല്ലാത്തിനും ഒടുവിലും നഷ്ടപ്പെട്ടു പോകുന്ന അല്ലെങ്കിൽ നഷ്ടപ്പെടുത്തേണ്ടി വരുന്ന ജീവിതങ്ങൾ ..ഇരട്ട ജീവിതങ്ങളെ അനുഭവഭേദ്യമാക്കിയ രോഹിത് എം.ജി കൃഷ്ണൻ നവാഗത സംവിധായകനെന്ന നിലക്ക് പ്രതീക്ഷ സമ്മാനിക്കുന്നു.

*വിധി മാർക്ക് = 7.5/10

-pravin-

Saturday, February 18, 2023

സ്പൈ യൂണിവേഴ്‌സിലേക്ക് 'പഠാൻ' കൂടിയെത്തുമ്പോൾ !!


കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിൽ ഇന്ത്യയോട് കലിപ്പ് തോന്നുന്ന പാകിസ്താൻ ആർമി ജനറൽ ഇന്ത്യയെ നശിപ്പിക്കാൻ ചെകുത്താനുമായി കൂട്ട് കൂടുന്നത് തൊട്ടാണ് 'പഠാൻ' സ്‌ക്രീനിൽ കത്തിക്കയറുന്നത്. കൊഞ്ചം പോലും ലോജിക്കലായി ചിന്തിക്കാൻ അവസരം തരാതെ അറഞ്ചം പുറഞ്ചം ആക്ഷൻ സീനുകളുടെ അയ്യര് കളിയാണ് പിന്നീടങ്ങോട്ട്.

ദുബായ് അങ്ങാടിയിൽ കൂടെ നടത്തുന്ന കാർ ചേസിംഗും ബോംബേറും അതിനും പുറമേ ബിൽഡിങ്ങുകൾക്കിടയിലൂടെയും റോഡിനു മുകളിലൂടെയുമൊക്കെയുള്ള ഹെലികോപ്റ്റർ അഭ്യാസങ്ങളും എല്ലാം കൂടി കാണുമ്പോൾ എന്റെ പൊന്നോ ഇതൊക്കെ എന്തൊരു ഓവറാക്കൽ ആണെന്ന് ചിന്തിച്ചു പോകും . പിന്നെ കുറച്ച് ഓവറായാലല്ലേ എല്ലാരും ശ്രദ്ധിക്കൂ എന്നല്ലേ. രണ്ടും കൽപ്പിച്ച് ഈ സിനിമയിൽ ഇതിങ്ങനെ ഒക്കെയാണ് ഭായ് എന്ന് സ്വയം അങ്ങട് ബോധ്യപ്പെടുക. അതാണീ പടത്തിന്റെ ആസ്വാദനത്തിനുള്ള ഒരു ലൈൻ.

യാതൊരു പുതുമകളും അവകാശപ്പെടാനില്ലാത്ത സ്ഥിരം സ്പൈ ത്രില്ലർ സിനിമകളിൽ കണ്ടു കിട്ടാവുന്ന സംഗതികളൊക്കെ തന്നെയാണ് 'പഠാൻ' സിനിമയിലും ആവർത്തിക്കപ്പെടുന്നതെങ്കിലും ഷാരൂഖ് ഖാന്റെ സ്‌ക്രീൻ പ്രസൻസിൽ നമ്മൾ മതി മറന്നു പോകുന്നു. അൻപത്തിയേഴാം വയസ്സിലും തന്റെ മെയ് വഴക്കം കൊണ്ട് ആക്ഷൻ സീനുകളുടെ ഭംഗി വർദ്ധിപ്പിക്കുന്നു ഷാരൂഖ് ഖാൻ.

ദീപികയുടെ ബിക്കിനിയുടെ കളർ മാത്രം നോക്കി ബോയ്‌കോട്ട് ചെയ്യാനിറങ്ങിയ മരപ്പാഴുകൾക്ക് അറിയുമോ ഒരു സിനിമക്ക് വേണ്ടിയും , അതിലെ കഥാപാത്രത്തിന് വേണ്ടിയും അവരെടുക്കുന്ന അധ്വാനങ്ങൾ എത്രയെന്ന്. 'പഠാൻ' ആഘോഷിക്കുന്നത് ദീപികയുടെ ആ ഡെഡിക്കേഷനെ കൂടിയാണ്.

ഒരു ഷാരൂഖ് ഖാൻ സിനിമ എന്ന് പറഞ്ഞു വക്കാനാകാത്ത വിധം ജോൺ എബ്രഹാമിന്റെ വില്ലനേയും സൽമാൻ ഖാന്റെ അതിഥി വേഷത്തേയും 'പഠാൻ' സിനിമയിൽ ഉപയോഗിച്ച് കാണാം.

'ധൂമി'ലെ വില്ലൻ കഥാപാത്രത്തെ ഓർമ്മപ്പെടുത്തുന്ന സീനുകളുണ്ടെങ്കിലും ജോണിന്റെ കരിയറിൽ ജിം എന്ന വില്ലനെ വേറിട്ട് തന്നെ അടയാളപ്പെടുത്താനാകും.


യാഷ് രാജ് ഫിലിംസിന്റെ  സ്‌പൈ യൂണിവേഴ്സിലെ പുതുമുഖമായ പഠാനും പഴയ ടൈഗറും ഒന്നിച്ചു സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന സീനുകളെല്ലാം കോരിത്തരിപ്പുണ്ടാക്കി. ട്രെയിനിന് മുകളിൽ കൂടെയുള്ള സല്ലു ഭായിയുടെ ആ വരവ് തന്നെ ഒന്നൊന്നര സീനായിരുന്നു. സത്യം പറയാല്ലോ ടൈഗറിന് മുന്നിൽ പഠാൻ ഒന്നുമല്ലാതായി പോകുന്ന നിമിഷങ്ങൾ.

ഒരു ആപത്തു സമയത്ത് രക്ഷകനായി അവതരിക്കുകയും എല്ലാത്തിനുമൊടുവിൽ തളർന്നിരിക്കുന്ന പഠാനെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് നമുക്കിനിയും പലതും ചെയ്തു തീർക്കേണ്ടതുണ്ട് എന്നൊക്കെ ടൈഗർ പറയുമ്പോൾ അത് സിനിമക്കപ്പുറം ബോളിവുഡ് സിനിമാ ലോകത്തിന് കൊടുക്കുന്ന ആത്മവിശ്വാസം ചെറുതല്ല.

നവംബറിൽ 'ടൈഗർ 3' വരാനിരിക്കുന്നു. പഠാനും, കബീറും, ടൈഗറും, സോയയും , റുബിനയുമൊക്കെ ഇനി ഒരുമിച്ചു പ്രത്യക്ഷപ്പെടുന്ന സിനിമകളും ബോളിവുഡിൽ വിദൂരമല്ല. യാഷ് രാജിന്റെ സ്‌പൈ യൂണിവേഴ്സ് കൂടുതൽ വിപുലീകരിക്കപ്പെടുമായിരിക്കും.

ഏത് രാജ്യമായാലും അവരവരുടെ ജനങ്ങളെ സംരക്ഷിക്കാനാണ് സൈന്യവും സർക്കാരുമൊക്കെ ഉള്ളത്. യുദ്ധം ചെയ്യുന്നതിൽ പോലും ധാർമ്മികത ഉണ്ടാകണം. യുദ്ധവെറികളുമായി നടക്കുന്ന ഭരണാധികാരികൾ രാജ്യത്തിനും ലോകത്തിനും ഭീഷണിയാണ്. ഒരു രാജ്യത്തിൻറെ ശത്രു എന്ന് പറയുന്നത് അയൽരാജ്യത്തെ സൈനികൻ തന്നെയാകണം എന്നില്ല സ്വന്തം രാജ്യത്തെ സൈനികനായാലും മതി എന്നൊക്കെ പറയാതെ പറഞ്ഞു വെക്കുന്നു 'പഠാൻ'.

ആകെ മൊത്തം ടോട്ടൽ = ഒരു സിനിമ എന്ന നിലക്ക് നോക്കുമ്പോൾ ഒരുപാട് പോരായ്മകൾ എടുത്തു പറയാനുണ്ട് 'പഠാനി'ൽ. അതിലേറ്റവും പ്രധാനപ്പെട്ടത് കെട്ടുറപ്പുള്ള ഒരു തിരക്കഥ ഈ സിനിമക്കില്ല എന്നത് തന്നെയാണ്. ഇത്രയും കോടികൾ മുടക്കി എടുക്കുന്ന സിനിമയിൽ പോലും വി.എഫ്.എക്സിന്റെ ന്യൂനതകൾ എടുത്തു കാണാം. എന്നിട്ടും 'പഠാൻ' ബോക്സ് ഓഫിസിൽ നേട്ടം കൊയ്തപ്പോൾ അതൊരു രാഷ്ട്രീയ വിജയം കൂടിയായി മാറുകയാണ് ചെയ്തത്.

*വിധി മാർക്ക് = 5.5/10

-pravin-

Thursday, February 9, 2023

മനസ്സിനെ മഥിക്കുന്ന മയക്കങ്ങൾ !!



ഉറക്കം മരണവും ഉണർവ്വ് ജീവിതവുമാണ് എന്ന തിരുക്കുറൾ തന്നെയാണ് 'നൻപകൽ നേരത്ത് മയക്കം' സിനിമയുടെ ആത്മാവ്. ഓരോ ഉറക്കവും ഒരു മരണമാണ് എന്ന സിനിമയിലെ വാചകം ഉറക്കത്തെ മരണവുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള ഖുർആൻ സൂക്തങ്ങളെയും ഓർമ്മപ്പെടുത്തുന്നുണ്ട്.

മരണം, മനുഷ്യനുള്ളിലെ വന്യത, ടൈം ലൂപ്പ് അടക്കമുള്ള സംഗതികളൊക്കെയായിരുന്നു ഏറ്റവും അവസാനം വന്ന സിനിമകളിൽ പ്രമേയവത്ക്കരിച്ചതെങ്കിൽ 'നൻപകൽ നേരത്ത് മയക്കം' സിനിമയിലൂടെ മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളും വിചിത്രതയുമൊക്കെ അനുഭവ ഭേദ്യമാക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.
ജെയിംസും സുന്ദരവും ഒരാളിലൂടെ തന്നെ പകർന്നാടുമ്പോഴും ആ രണ്ടു കഥാപാത്രങ്ങളുടെയും മാനസികസ്ഥിതികളെ വ്യത്യസ്തമായി ആവാഹിച്ചഭിനയിച്ച മികവിന്റെ നടനരൂപമായി മാറുന്നു മമ്മുക്ക. ജെയിംസാണോ സുന്ദരമാണോ യാഥാർഥ്യം എന്ന് തിരിച്ചറിയാൻ സാധിക്കാത്ത തലത്തിലേക്ക് എത്തുന്നുണ്ട് ആ പ്രകടനം.
ജെയിംസ് എന്ന വ്യക്തിയെ കേന്ദ്രീകരിച്ചു കൊണ്ടുള്ള കഥയെങ്കിലും അവതരണത്തിൽ അത് അയാളുടെ മാത്രം കഥയായി ചുരുങ്ങാതെ അയാൾക്ക് ചുറ്റുമുള്ളവരിലേക്കും അയാളുടെ ചുറ്റുപാടുകളിലേക്കും പടരുന്നത് കാണാം.
കാറ്റ് വീശുന്ന ചോളപ്പാടങ്ങളും അതിന് നടുക്കിലെ വിജനമായ വഴിയും വഴിയിൽ നിൽക്കേണ്ടി വന്ന ബസും, ഡ്രൈവറും, യാത്രക്കാരുമൊക്കെ സ്‌ക്രീൻ കാഴ്ചക്കപ്പുറം പ്രതീകാത്‌മകമായി മാറുന്നു.

ഒച്ചയും അനക്കവും ഓട്ടവും ബഹളവും ഗിമ്മിക്കുകളൂം ഒന്നുമില്ലാത്ത ഛായാഗ്രഹണം ചിലർക്ക് മടുപ്പുണ്ടാക്കുമെങ്കിലും ഈ സിനിമക്ക് ഏറ്റവും അനുയോജ്യമായത് ശാന്ത സ്വഭാവമുള്ള ഒരു കാമറ തന്നെയാണ്.
ഒരു കഥാപാത്രത്തിന് പിന്നാലെയും പായാതെ തന്നെ തേനി ഈശ്വറിന്റെ കാമറ എല്ലാം പകർത്തി കൊണ്ടേയിരുന്നു. പല ആംഗിളുകളിൽ നിന്നുള്ള കാഴ്ചകൾ സ്‌ക്രീനിൽ കൂടി ചേരുന്നിടത്താണ് അതിന്റെ ഭംഗി.
ഒരാളുടെ ഉച്ച മയക്കം എത്ര പേരുടെ ജീവിതങ്ങളെയാണ് അൽപ്പ നേരത്തേക്കെങ്കിലും മാറ്റി മറക്കുന്നത്. ഒരു പരിചയവുമില്ലാത്ത ഒരിടത്ത് വണ്ടി ഇങ്ങിനെ നിന്ന് പോകുമെന്നോ തീർത്തും അപരിചിതരായ ഏതൊക്കെയോ ആളുകളുടെ വീട്ടിൽ കിടന്നുറങ്ങേണ്ടി വരുമെന്നൊക്കെ ഈ യാത്രയിൽ നമ്മളാരെലും ചിന്തിച്ചിരുന്നോ എന്ന് ബെന്നി ചോദിക്കുന്നുണ്ട്. എന്താ ലേ ..എന്ന അയാളുടെ മറുപടി തന്നെ അതിന്റെ ഉത്തരം.
വസ്ത്രം മാറുന്ന അതേ ലാഘവത്തിൽ ജെയിംസ് സുന്ദരമായി മാറുന്ന രംഗം ഓർത്തു പോകുന്നു. അയാളുടെ ദേശവും ഭാഷയും വിശ്വാസവും സ്വഭാവവും വീടും കുടുംബവുമൊക്കെ എത്ര പെട്ടെന്നാണ് മാറി മറയുന്നത്.
ഉണർന്ന് എണീക്കുമ്പോൾ തലേ ദിവസത്തെ ഓർമ്മകൾ നമുക്കില്ലെങ്കിൽ അത് നമ്മുടെ മരണമാണ് . ഓർമ്മകൾക്ക് തുടർച്ചയില്ലെങ്കിൽ നമ്മൾ മറ്റൊരാളായി മാറി കഴിഞ്ഞു.
ഈ സിനിമയിൽ മാനസികമായി ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന രണ്ടു സ്ത്രീ കഥാപാത്രങ്ങൾ ജെയിംസിന്റെയും സുന്ദരത്തിന്റെയും ഭാര്യമാരാണ്.
രൂപത്തിൽ തന്റെ ഭർത്താവായി തുടരുമ്പോഴും തന്റേതല്ലാത്ത വിധം മാനസികമായി മറ്റൊരാളായി മാറിയ ജെയിംസിനെ നിസ്സഹായയായി നോക്കി നിക്കേണ്ടി വരുന്ന സാലി ഒരു ഭാഗത്ത്.. മറുഭാഗത്ത്, രൂപം കൊണ്ട് മറ്റൊരാളുടെ ഭർത്താവ് എന്ന് ഉറപ്പുള്ളപ്പോഴും സ്വഭാവ സംസാരങ്ങൾ കൊണ്ടും പെരുമാറ്റം കൊണ്ടും ഇത് തന്റെ ഭർത്താവ് സുന്ദരം തന്നെ എന്ന് ചിന്തിക്കേണ്ടി വരുന്ന പൂവല്ലി. അവർക്കിടയിലെ ആ ഒരു dilemma യെ അതി തീവ്രമായി തന്നെ സിനിമയിൽ ചിത്രീകരിച്ചു കാണാം.

ഇതേ dilemma യുടെ മറ്റൊരു വേർഷൻ ജെയിംസ് / സുന്ദരം കഥാപാത്രങ്ങളിലും കാണാം. തന്റെ സ്വത്വം ചോദ്യം ചെയ്യപ്പെടുന്നിടത്ത് സുന്ദരം വികാരാധീനനാകുന്നുണ്ട്. തനിക്ക് ഒരിക്കലും ഉൾക്കൊള്ളാനാകാത്ത ജെയിംസ് എന്ന സ്വത്വത്തെ അയാൾ തള്ളിക്കളയുന്നു. എന്നാൽ മറ്റൊരു ഘട്ടത്തിൽ താൻ സുന്ദരം അല്ലെന്നുള്ള സംശയം മനസ്സിൽ തോന്നി തുടങ്ങുന്ന സമയത്ത് അയാളുടെ മാനസികസ്ഥിതി മറ്റൊന്നായി മാറുകയാണ്.
എന്ത് കൊണ്ട് തന്നെ ആരും സുന്ദരമായി കാണുന്നില്ല അല്ലെങ്കിൽ തന്നോട് ആ നിലക്ക് സംസാരിക്കാൻ പോലും തയ്യാറാകുന്നില്ല എന്ന ചിന്ത അയാളുടെ യഥാർത്ഥ സ്വത്വത്തെ അന്വേഷിക്കുന്നതാണ്. ആ രണ്ടു കഥാപാത്രങ്ങൾക്കിടയിൽ നടക്കുന്ന പരകായപ്രവേശങ്ങളെ സാധ്യമാക്കുന്ന ആ ഉച്ച മയക്കം അനിവാര്യമായി മാറുന്നത് അപ്പോഴാണ്.
നമ്മുടെ ജീവിതത്തിൽ മുൻപ് എപ്പോഴോ സംഭവിച്ച ഒരു കാര്യം സമാനമായി വീണ്ടും നടക്കുന്ന പോലെ അനുഭവപ്പെടുന്ന അവസ്ഥയായ ദേജാവൂ ഏതെങ്കിലും ടൈം ലൂപ്പ് വഴി യഥാർത്ഥത്തിൽ നമുക്ക് സംഭവിക്കുന്നത് തന്നെയാകുമോ എന്ന് ചിന്തിപ്പിച്ചിരുന്നു 'ചുരുളി'. ഏറെക്കുറെ സമാനമായി 'നൻപകൽ നേരത്ത് മയക്കം' പല സ്വപ്ന ചിന്തകളെയും ഉണർത്തുന്നു.
യാഥാർഥ്യമെന്ന് നമ്മളെ അനുഭവപ്പെടുത്തുകയും എന്നാൽ സ്വപ്നത്തിലായിരുന്നെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്യുന്ന നിമിഷങ്ങൾക്കുള്ളിൽ തന്നെ എന്തൊക്കെയോ നേടുകയും നഷ്ടപ്പെടുകയും ചെയ്തവരായി നമ്മൾ എപ്പോഴൊക്കെയോ മാറിയിട്ടില്ലേ?
ആർക്കറിയാം നമ്മുടെ ഉറക്കങ്ങളിൽ നമ്മുടെ മനസ്സ് എവിടെയൊക്കെ അലയാൻ പോകുന്നുണ്ടെന്ന്.. ആരുടെയൊക്കെ രൂപങ്ങളിൽ ആരെയൊക്കെയോ കാണാൻ ഏതൊക്കെയോ സ്ഥലങ്ങളിൽ പോയി തിരിച്ചു വരുന്നതൊന്നും അറിയാതെ ഉണരുന്നവരാകുമോ നമ്മളും..അറിയില്ല !!
'നൻപകൽ നേരത്ത് മയക്കം' മനസ്സിൽ ഇപ്പോഴും തുടരുകയാണ്. അവസാനമില്ലാത്ത ഒരു സിനിമ പോലെ.. സുന്ദരത്തിന്റെ സ്വത്വത്തെ തിരിച്ചറിഞ്ഞ ആ നായ ബസിനെ പിന്തുടർന്ന് പോകുന്ന പോലെ ഏതെങ്കിലും ഉച്ച മയക്കങ്ങളിൽ നമ്മളെ തേടിയും ആരെങ്കിലും വരുന്നുണ്ടാകുമോ?
ആകെ മൊത്തം ടോട്ടൽ = ലിജോ ജോസ് പെല്ലിശ്ശേരിയുടെ മറ്റൊരു മികച്ച സിനിമ.

*വിധി മാർക്ക് = 8.5 /10
-pravin-