Thursday, October 22, 2020

കണ്ടിരിക്കാവുന്ന  ഒരു ഹലാൽ സിനിമ !!




സിനിമയും ടിവിയുമൊക്കെ ഹറാമാണെന്ന് വിശ്വസിച്ചിരുന്ന മുസ്‌ലിം സുഹൃത്തുക്കൾ ഉണ്ടായിരുന്നത് കൊണ്ട് തന്നെ സക്കറിയയുടെ 'ഹലാൽ ലവ് സ്റ്റോറി' യെ രാഷ്ട്രീയ വായനക്കപ്പുറം വ്യക്തിപരമായ ഓർമ്മകളിലൂടെയാണ് ഞാൻ ആസ്വദിച്ചത്. 

2000 കാലത്ത് സുഹൃത്തായ കമാലിന്റെ കൂടെ സോളിഡാരിറ്റിയുടെ ടാബ്ലോ ഷോക്ക് പോയതും, കോളേജിൽ പഠിക്കുമ്പോൾ SIO യുടെ ഒരു സംവാദ പരിപാടിയിൽ പങ്കെടുത്തതുമടക്കമുള്ള പല സംഭവങ്ങളെ കുറിച്ചും ഓർത്തു പോയി. രാഷ്ട്രീയപരമായി യോജിക്കാനും വിയോജിക്കാനുമുള്ള പല കാര്യങ്ങളുമുണ്ടെങ്കിലും ഈ സിനിമയെ ഒരു സംഘടനാ സിനിമ മാത്രമായി ഒതുക്കി വിലയിരുത്തുന്നതിനോട് യോജിപ്പില്ല. 

വിശ്വാസപരമായി തെറ്റാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുള്ള ഒരു കലാരൂപത്തെ ഒരേ സമയം ഇഷ്ടപ്പെടുകയും എന്നാൽ വിശ്വാസത്തിനപ്പുറം ആ കലാരൂപത്തെ കൊണ്ട് നടക്കാനാകില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രത്യേക തരം കലാസ്വാദകർ നമുക്കിടയിലുണ്ട് എന്നത് വസ്തുതയാണ് എന്നിരിക്കെ ഈ സിനിമ കാണിച്ചു തരുന്ന കഥാപാത്രങ്ങളെ ഉൾക്കൊള്ളാൻ എന്തിന് മടിക്കണം ? 

സിനിമയെന്നാൽ ഹറാം എന്ന് ഒറ്റയടിക്ക് പറഞ്ഞിരുന്നവരൊക്കെ വലിയ തോതിൽ മാറി ചിന്തിക്കാൻ തുടങ്ങിയത് ഹോം സിനിമകൾ സജീവമായ ഒരു കാലയളവിൽ തന്നെയായിരുന്നു. ഒരു കുടുംബാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ നമുക്കിടയിൽ തന്നെയുള്ളവർ പല പല കഥാപാത്രങ്ങളായി വന്നപ്പോഴാണ് പ്രാദേശികതക്ക് ഒരു സിനിമയിൽ എത്ര മാത്രം ഭംഗി നൽകാൻ സാധിക്കും എന്ന് നമ്മൾ തിരിച്ചറിഞ്ഞത്.

ഇതേ പ്രാദേശികതയുടെ പശ്ചാത്തലത്തിൽ തന്നെയാണ് സക്കറിയയുടെ സുഡാനി ഒരു മുഴുനീള കൊമേഴ്സ്യൽ സിനിമയായി അവതരിപ്പിക്കപ്പെട്ടത്. പക്ഷേ സുഡാനിയോളം കഥാതന്തുവോ പ്രമേയ സാധ്യതയോ ഇല്ല എന്നത് കൊണ്ട് തന്നെ മേൽപ്പറഞ്ഞ പ്രാദേശികതയിൽ മാത്രമായി ഒതുങ്ങി പോകുന്നുണ്ട് 'ഹലാൽ ലവ് സ്റ്റോറി'.

സിനിമ പിടിക്കുന്ന കാര്യത്തിൽ പടച്ചവനെ പോലും കാര്യം പറഞ്ഞു സമ്മതിപ്പിക്കാനും ബോധ്യപ്പെടുത്താനും സാധിക്കും പക്ഷേ സംഘടനാ നേതാക്കളുടെ കാര്യത്തിൽ അതൊന്നും നടപ്പില്ല എന്ന് പറയുന്നുണ്ട് ഷറഫുവിന്റെ തൗഫീഖ്. ഇതിൽ തന്നെയുണ്ട് കലയോടുള്ള സംഘടനയുടെ നിലപാടും കലാപ്രേമിയായ സംഘടനാ പ്രവർത്തകന്റെ അവസ്ഥയും.
കലക്ക് ഒരു ഓപ്‌ഷൻ മാത്രമല്ല ഉള്ളത്, കല ഒരു ദിശയിലേക്കുള്ള ഒരു പാത മാത്രമല്ല എന്നൊക്കെയുള്ള തൗഫീഖിന്റെ വാദങ്ങളോട് യോജിക്കാം വിയോജിക്കാം. പക്ഷേ കല തന്നെ ഹറാമാണെന്ന ചിന്തയെ വച്ച് നോക്കുമ്പോൾ കലയെ ഹലാലായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുമെങ്കിൽ അത് നല്ലതാണെന്ന് പറയാനേ തോന്നുന്നുള്ളൂ.

ഇത്രയേറെ പരിമിതികൾക്കുള്ളിൽ നിന്ന് കഷ്ടപ്പെട്ട് സിനിമ കാണാനും സിനിമയെടുക്കാനും നിയോഗിക്കപ്പെട്ട ഒരു വിഭാഗം പേരുടെ മനസികാവസ്ഥകളും ചിന്തകളുമൊക്കെ അഭ്രപാളിയിൽ ആവിഷ്ക്കരിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ ? ആ നിയോഗം സക്കറിയക്കും മുഹ്‌സിനും കിട്ടിയതിന് പിന്നിൽ അവരുടെ തന്നെ ജീവിതാനുഭവങ്ങൾ ഏറെയുണ്ടാകും എന്ന് കരുതുന്നു.
ആകെ മൊത്തം ടോട്ടൽ = സുഡാനി ഫ്രം നൈജീരിയയോളം ഇഷ്ടപ്പെട്ടില്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു നാടൻ സിനിമയായി തന്നെ അനുഭവപ്പെട്ടു സക്കറിയയുടെ 'ഹലാൽ ലവ് സ്റ്റോറി'.ഗ്രേസ് ആന്റണി, ജോജു, ഇന്ദ്രജിത്ത്, ഷറഫു, അഭിറാം, പിന്നെ റഹീം സാഹിബ് ആയി വന്നയാളടക്കം എല്ലാവരും നന്നായിരുന്നു.

*വിധി മാർക്ക് = 5/10
-pravin-

Thursday, October 8, 2020

Bab'Aziz - സംഗീതവും സഞ്ചാരവും ആത്മാന്വേഷണവും !!


അതി മനോഹരമായ ദൃശ്യാവിഷ്ക്കാരം കൊണ്ട് ആഴമേറിയ ചിന്തകളിലേക്ക് മനസ്സിനെ കൊണ്ട് പോകുന്ന ഒരു ടുണീഷ്യൻ അറബ് സിനിമയാണ് 'ബാബ് അസീസ്'.

ഇറാനിയൻ സൂഫി ദർശനങ്ങളുടെയും നൃത്തങ്ങളുടെയുമൊക്കെ അകമ്പടിയോടെയാണ് 'ബാബ് അസീസ്' അവതരിപ്പിക്കപ്പെടുന്നത്. ഒരു സിനിമാ ആസ്വാദനത്തേക്കാളുപരി ഒരു ദിവ്യാനുഭൂതിയാണ് 'ബാബ് അസീസി'ന്റെ സ്‌ക്രീൻ കാഴ്ചകൾ തരുന്നത് എന്ന് പറയാം.
അന്ധനും വൃദ്ധനുമായ ബാബ് അസീസും അദ്ദേഹത്തിന്റെ കൊച്ചു മകൾ ഇഷ്ത്താറും കൂടി ദൂരെ എങ്ങോ നടക്കാനിരിക്കുന്ന ഒരു സൂഫി സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി മരുഭൂമിയിലൂടെ നടന്നു കൊണ്ടിരിക്കുന്ന രംഗത്തിൽ നിന്നാണ് സിനിമയുടെ തുടക്കം.
യാത്രാ മദ്ധ്യേ ബാബ് അസീസ് ഇഷ്ത്താറിന് പറഞ്ഞു കൊടുക്കുന്ന രാജകുമാരന്റെ കഥ സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്.


ഭൗതിക ലോകത്തെ കാഴ്ചകളും സുഖങ്ങളുമൊക്കെ ഉപേക്ഷിച്ച് ബോധി വൃക്ഷ ചുവട്ടിൽ നിന്ന് ജ്ഞാനോദയം സിദ്ധിച്ച ശ്രീ ബുദ്ധനെ ഓർമ്മപ്പെടുത്തുന്നുണ്ട് ബാബ് അസീസിന്റെ കഥയിലെ രാജകുമാരൻ.
കഥയിലെ രാജകുമാരനെ പോലെ തന്നെ അവരുടെ യാത്രക്കിടയിൽ വച്ച് കണ്ടു മുട്ടുന്ന ഓരോ കഥാപാത്രങ്ങൾക്കും സിനിമയിൽ ഓരോ നിയോഗങ്ങൾ ഒരുക്കി കൊടുക്കുന്നു സംവിധായകൻ.

മനുഷ്യ മനസ്സുകളിലെ ആഗ്രഹങ്ങളും പ്രലോഭനങ്ങളും വികാരങ്ങളും ചിന്തകളും തൊട്ട് പരമമായ ജീവിതവും മോക്ഷവും സത്യവുമൊക്കെ പ്രതീകാത്മകമായ രംഗങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയുമൊക്കെ ചർച്ച ചെയ്യപ്പെടുന്നുണ്ട് സിനിമയിൽ.
മരുഭൂമിയുടെ കഥാ പശ്ചാത്തലത്തെ അതിനായി അത്ര കണ്ടു പ്രയോജനപ്പെടുത്താൻ സംവിധായകന് സാധിക്കുന്നുണ്ട്.
ജീവിതത്തെ കുറിച്ചെന്ന പോലെ മരണത്തെ കുറിച്ചും മനോഹരമായി പറഞ്ഞു വെക്കുന്നുണ്ട് 'ബാബ് അസീസ്'. കഥ കൊണ്ടും കാഴ്‌ച കൊണ്ടും മാത്രമല്ല ചിന്തകൾ കൊണ്ട് കൂടി ആസ്വദിക്കേണ്ട സിനിമ എന്ന നിലക്കാണ് 'ബാബ് അസീസ്' വേറിട്ടു നിൽക്കുന്നത്.

ആകെ മൊത്തം ടോട്ടൽ = ചിന്തകൾ കൊണ്ടും അവതരണം കൊണ്ടും മനോഹരമായ ഒരു സിനിമ.

*വിധി മാർക്ക് = 8/10

-pravin-

Sunday, October 4, 2020

Breathe - Into the Shadows (Web Sereis - 12 Episodes )


സ്വന്തം മകന്റെ ജീവൻ നിലനിർത്താൻ വേണ്ടി മറ്റുള്ളവരെ കൊല്ലുന്ന അച്ഛൻ കഥാപാത്രമായിരുന്നു ആദ്യ പതിപ്പിലെങ്കിൽ, കിഡ്നാപ്പ് ചെയ്യപ്പെട്ട മകളെ തിരികെ കിട്ടാൻ വേണ്ടി കൊലപാതകികളായി മാറുന്ന അച്ഛനമ്മമാരാണ് രണ്ടാം പതിപ്പിൽ. 

ദ്വന്ദവ്യക്തിത്വം പ്രമേയവത്ക്കരിക്കപ്പെട്ട സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമായി ഈ കഥയിൽ രണ്ടു വ്യക്തിത്വങ്ങളുടെയും ഇമോഷണൽ സൈഡെല്ലാം നന്നായി വർക് ഔട്ട് ആയിട്ടുണ്ട്. 

ആദ്യ പതിപ്പിൽ മാധവന്റെ ഡാനിയും അമിത് സാധിന്റെ കബീർ സാവന്തും തമ്മിലുണ്ടായ ത്രില്ലടിപ്പിക്കുന്ന ആ ഒരു കെമിസ്ട്രി രണ്ടാം പതിപ്പിൽ അത്ര കണ്ട് ഇല്ലാതെ പോയി. ലോജിക്കിന്റെ കാര്യത്തിലും കല്ല് കടികൾ ഉണ്ട്. 

അഭിഷേക് ബച്ചന് സിനിമകളിലൂടെ കിട്ടാതെ പോയ ഒരു സ്‌ക്രീൻ പ്രസൻസ് നൽകാൻ Breathe- Into the shadows ക്ക് സാധിച്ചിട്ടുണ്ട് എന്ന് പറയാം. നിത്യാമേനോൻ, അമിത് സാധ് എല്ലാവരും നന്നായിട്ടുണ്ട്. 

ആകെ മൊത്തം ടോട്ടൽ = 'Breathe' ആദ്യ പതിപ്പിനോളം മികച്ചതായി തോന്നിയില്ലെങ്കിലും 12 എപ്പിസോഡുകളും ഒട്ടും മുഷിമിപ്പിച്ചില്ല. 

*വിധി മാർക്ക് = 7/10 

-pravin-