കണ്ടു മടുത്ത കിഡ്നാപ്പിംഗും സീരിയൽ കില്ലിങ്ങും അന്വേഷണവുമൊക്കെ തന്നെയാണ് പ്രധാന ചേരുവകളെങ്കിലും മികച്ച തുടക്കവും പിന്നീട് കഥയിൽ രൂപപ്പെടുന്ന ചോദ്യങ്ങളുമൊക്കെയായി ഒരു നല്ല ത്രില്ലറെന്ന പ്രതീക്ഷയുണ്ടാക്കി 'പെൻഗ്വിൻ'.
ചാർളി ചാപ്ലിന്റെ വേഷത്തിൽ മഞ്ഞക്കുടയുമായി വന്ന് ഭീകരത സൃഷ്ടിക്കുന്ന സൈക്കോ കഥാപാത്രത്തിന്റെ ഇൻട്രോ സീനൊക്കെ ഗംഭീരമായെങ്കിലും ഒന്നിനും ഒരു തരത്തിലും ലോജിക്ക് വേണ്ട എന്ന നിർബന്ധമായിരുന്നു സംവിധായകന്.
ആദ്യത്തെ ഒരു മണിക്കൂറോളം തരക്കേടില്ലാതെ പോയ ഒരു സിനിമ പിന്നീട് ഒരു സൈക്കോയുടെ കഥയാണോ, അതോ ഒരു അമ്മയുടെയും കുട്ടിയുടെയും കഥയാണോ പറയേണ്ടത് എന്നറിയാതെ അടപടലം പൊളിഞ്ഞു വീഴുന്നുണ്ട്.
രണ്ടാം പകുതിക്ക് ശേഷമുള്ള ട്വിസ്റ്റും ഫ്ലാഷ് ബാക്കും സൈക്കോ കഥാപാത്രത്തിന്റെ കാര്യ കാരണങ്ങളുമൊക്കെ കാണുമ്പോൾ ഈ കൊറോണ കാലത്തെ ദുരന്ത ദുരിതങ്ങൾ പോലും ഒന്ന് മാറി നിക്കും. അത്രക്കും ഗതികേടോടെയാണ് സിനിമ പറഞ്ഞവസാനിപ്പിക്കുന്നത്.
'കഹാനി' യിലെ വിദ്യ ബാലന്റെ ഗർഭിണി കഥാപാത്രം കൽക്കത്തയിലേക്ക് ഭർത്താവിനെ അന്വേഷിച്ചു വരുന്നതു പോലെ കീർത്തിയുടെ ഗർഭിണി കഥാപാത്രവും ഒരു അന്വേഷണത്തിലാണ്.
രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുമ്പോഴും ആറു വർഷങ്ങൾക്ക് മുന്നേ കാണാതായ തന്റെ മകനെ കാത്തിരിക്കുന്ന ആ അമ്മ കഥാപാത്രത്തെ കീർത്തി സുരേഷിന് ഏറെക്കുറെ ഭംഗിയാക്കാൻ സാധിച്ചുവെങ്കിലും 'കഹാനി'യിലെ പോലെ കെട്ടുറപ്പുള്ള ഒരു തിരക്കഥയോ അവതരണ മികവോ, എടുത്തു പറയേണ്ട കഥാപാത്ര പ്രകടനങ്ങളോ ഒന്നുമേ ഇല്ലാതെ പോകുന്നു 'പെൻഗ്വി'നിൽ.
ആകെ മൊത്തം ടോട്ടൽ = ഊട്ടി-കൊടൈക്കനാൽ കഥാപശ്ചാത്തലത്തെ രാത്രിയുടെ ദുരൂഹമായ ഭംഗിയോടെ ഒപ്പിയെടുത്ത കാർത്തിക് ഫലാനിയുടെ ഛയാഗ്രഹണവും സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവുമൊക്കെ ഈ സിനിമയിലെ പ്ലസുകൾ ആണ്. അതിനപ്പുറം പറയാൻ ഒന്നുമില്ലാത്ത നിരാശ മാത്രമാണ് ' 'പെൻഗ്വിൻ'.
*വിധി മാർക്ക് = 4.5/10
-pravin-