Monday, June 22, 2020

'പെൻഗ്വിൻ' - കൈ വിട്ടു പോയ ഒരു മിസ്റ്ററി ത്രില്ലർ

കണ്ടു മടുത്ത കിഡ്നാപ്പിംഗും സീരിയൽ കില്ലിങ്ങും അന്വേഷണവുമൊക്കെ തന്നെയാണ് പ്രധാന ചേരുവകളെങ്കിലും മികച്ച തുടക്കവും പിന്നീട് കഥയിൽ രൂപപ്പെടുന്ന ചോദ്യങ്ങളുമൊക്കെയായി ഒരു നല്ല ത്രില്ലറെന്ന പ്രതീക്ഷയുണ്ടാക്കി 'പെൻഗ്വിൻ'.

ചാർളി ചാപ്ലിന്റെ വേഷത്തിൽ മഞ്ഞക്കുടയുമായി വന്ന് ഭീകരത സൃഷ്ടിക്കുന്ന സൈക്കോ കഥാപാത്രത്തിന്റെ ഇൻട്രോ സീനൊക്കെ ഗംഭീരമായെങ്കിലും ഒന്നിനും ഒരു തരത്തിലും ലോജിക്ക് വേണ്ട എന്ന നിർബന്ധമായിരുന്നു സംവിധായകന്. 

ആദ്യത്തെ ഒരു മണിക്കൂറോളം തരക്കേടില്ലാതെ പോയ ഒരു സിനിമ പിന്നീട് ഒരു സൈക്കോയുടെ കഥയാണോ, അതോ ഒരു അമ്മയുടെയും കുട്ടിയുടെയും കഥയാണോ പറയേണ്ടത് എന്നറിയാതെ അടപടലം പൊളിഞ്ഞു വീഴുന്നുണ്ട്.

രണ്ടാം പകുതിക്ക് ശേഷമുള്ള ട്വിസ്റ്റും ഫ്ലാഷ് ബാക്കും സൈക്കോ കഥാപാത്രത്തിന്റെ കാര്യ കാരണങ്ങളുമൊക്കെ കാണുമ്പോൾ ഈ കൊറോണ കാലത്തെ ദുരന്ത ദുരിതങ്ങൾ പോലും ഒന്ന് മാറി നിക്കും. അത്രക്കും ഗതികേടോടെയാണ് സിനിമ പറഞ്ഞവസാനിപ്പിക്കുന്നത്.

'കഹാനി' യിലെ വിദ്യ ബാലന്റെ ഗർഭിണി കഥാപാത്രം കൽക്കത്തയിലേക്ക് ഭർത്താവിനെ അന്വേഷിച്ചു വരുന്നതു പോലെ കീർത്തിയുടെ ഗർഭിണി കഥാപാത്രവും ഒരു അന്വേഷണത്തിലാണ്.

രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുമ്പോഴും ആറു വർഷങ്ങൾക്ക് മുന്നേ കാണാതായ തന്റെ മകനെ കാത്തിരിക്കുന്ന ആ അമ്മ കഥാപാത്രത്തെ കീർത്തി സുരേഷിന് ഏറെക്കുറെ ഭംഗിയാക്കാൻ സാധിച്ചുവെങ്കിലും 'കഹാനി'യിലെ പോലെ കെട്ടുറപ്പുള്ള ഒരു തിരക്കഥയോ അവതരണ മികവോ, എടുത്തു പറയേണ്ട കഥാപാത്ര പ്രകടനങ്ങളോ ഒന്നുമേ ഇല്ലാതെ പോകുന്നു 'പെൻഗ്വി'നിൽ. 

ആകെ മൊത്തം ടോട്ടൽ = ഊട്ടി-കൊടൈക്കനാൽ കഥാപശ്ചാത്തലത്തെ രാത്രിയുടെ ദുരൂഹമായ ഭംഗിയോടെ ഒപ്പിയെടുത്ത കാർത്തിക് ഫലാനിയുടെ ഛയാഗ്രഹണവും സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവുമൊക്കെ ഈ സിനിമയിലെ പ്ലസുകൾ ആണ്. അതിനപ്പുറം പറയാൻ ഒന്നുമില്ലാത്ത നിരാശ മാത്രമാണ് ' 'പെൻഗ്വിൻ'.  

*വിധി മാർക്ക് =  4.5/10 

-pravin- 

Tuesday, June 16, 2020

Gulabo Sitabo - ഫാത്തിമാ ബീഗമാണ് താരം !!

ക്ഷമയോടെ കാണേണ്ട സിനിമയാണ് 'ഗുലാബോ സിതാബോ'. ഒരു കോമഡി എന്റർടൈനർ പ്രതീക്ഷിച്ചു കണ്ടാൽ നിരാശപ്പെടും എന്നത് ഉറപ്പ്. 

ഒരു നാടോടി കഥയെന്ന പോലെ ആസ്വദിക്കാൻ പ്രേരിപ്പിക്കുന്ന തുടക്കം ഉൾക്കൊണ്ടു കാണാൻ സാധിച്ചാൽ അത്രേം നല്ലത് .

വളരെ സ്ലോ ആയി പറഞ്ഞു തുടങ്ങി മെല്ലെ മെല്ലെ നമ്മളെയും ആ ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ ഫാത്തിമാ മഹലിനുള്ളിലെ വാടകക്കാരാക്കി മാറ്റുകയാണ് സിനിമ .

ബീഗവും, മിർസാ നവാബും, ബാൻകെ രസ്തോഗിയുമടക്കം ഫാത്തിമാ മഹലിനുള്ളിലെ പല പല കഥാപാത്രങ്ങൾക്കിടയിലേക്ക് നമ്മളെയും കൊണ്ട് നിർത്താൻ വേണ്ടി തന്നെയായിരിക്കണം സിനിമ അതിന്റെ പകുതി സമയവും അത്ര മേൽ സ്ലോ ആയത് .. എങ്കിലും ആ ലാഗിനോടുള്ള അതൃപ്തി മറച്ചു വെക്കുന്നില്ല. 

പ്രായ ഭേദമന്യേ പണത്തോടും വസ്തുക്കളോടുമുള്ള മനുഷ്യന്റെ അത്യാർത്തികളെ സരസമായി വരച്ചിടുന്ന സിനിമ വിലയും മൂല്യവും തമ്മിലുള്ള അന്തരത്തെയും ബോധ്യപ്പെടുത്തി തരുന്നുണ്ട്.

നമ്മൾ കണക്കാക്കുന്ന വിലയല്ല ഒന്നിന്റെയും യഥാർത്ഥ മൂല്യം എന്ന് തിരിച്ചറിയപ്പെടുമ്പോഴേക്കും നമ്മൾ അത്ര മേൽ വിലയില്ലാത്ത ജീവിതങ്ങളായി മാറി കഴിഞ്ഞിരിക്കും .

ആദ്യമേ പറഞ്ഞു തുടങ്ങിയ നാടോടി കഥയുടെ പിൻബലവും ലക്‌നൗ നഗരത്തിൽ അലിഞ്ഞു ചേർന്ന പ്രാദേശിക ഭാഷാ തനിമയുമൊക്കെ ഈ സിനിമയിലെ ആസ്വാദനവും ആസ്വാദന ഭംഗവുമായി പലർക്കും മാറി മാറി അനുഭവപ്പെട്ടേക്കാം . പക്ഷെ അവസാനത്തെ പത്തിരുപത് മിനുട്ടുകളിൽ സിനിമ മനസ്സ് നിറക്കുക തന്നെ ചെയ്യും. 

ദോ ദിൻ കാ മേളാ ഹേ, ഖേലാ ഫിർ ഉദ് ജാനാ ഹേ..

ആനാ ഹേ ജാനാ ഹേ, ജീവൻ ചൽത്തേ ജാനാ ഹേ !!

ആ പാട്ടോടു കൂടെ പറഞ്ഞവസാനിപ്പിച്ചതിലുമുണ്ട് ഒരു ഭംഗി.

അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയുമടക്കമുള്ളവരുടെ പ്രകടനത്തെക്കാൾ സിനിമ കഴിയുമ്പോൾ മനസ്സിൽ കേറിക്കൂടുന്നത് ഫാത്തിമാ മഹലും ഫാത്തിമാ ബീഗവുമാണ്. 

ആകെ മൊത്തം ടോട്ടൽ = ലാഗുണ്ടെങ്കിലും, ഉൾക്കൊള്ളാൻ ഏറെയുള്ള, കണ്ടിരിക്കാവുന്ന    ഒരു കൊച്ചു സിനിമ. 

വിധി മാർക്ക് = 6.5/10 

-pravin- 

Monday, June 8, 2020

രുചി വികാര വിചാരങ്ങളുടെ 'ആമിസ് '

ഭക്ഷണം പങ്കു വച്ച് കഴിക്കുന്ന മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെ ഒരു രസക്കൂട്ട് രൂപപ്പെടാറുണ്ട്. പങ്കു വക്കുന്ന ആളിനേക്കാൾ പങ്കു വക്കപ്പെടുന്ന ഭക്ഷണമായിരിക്കാം അവർക്കിടയിൽ ആ രസതന്ത്രം നടപ്പാക്കുന്നത്. ഇതേ കാര്യം വന്യമായി കൈകാര്യം ചെയ്യുന്ന സിനിമയാണ് ആമിസ്.

(ആസാമീസ് ഭാഷയിൽ ആമിസ് എന്ന് പറഞ്ഞാൽ മാംസം എന്നാണ് അർത്ഥം.)

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ ചിന്തകളിലും സ്വഭാവത്തിലുമൊക്കെ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. 'ആമിസ്' കാണുമ്പോൾ ആദ്യം ഓർത്തു പോയത് അതാണ്.

സുമോനും നിർമ്മാലിയും തമ്മിലുള്ള ബന്ധം തുടങ്ങുന്നതും ശക്തമാകുന്നതും വൈവിധ്യപൂർണ്ണമായ മാംസാഹാരങ്ങൾ പങ്കു വച്ച് കഴിക്കുമ്പോഴാണ്. മാംസാഹാരത്തിന്റെ രുചി വൈവിധ്യങ്ങൾ അവരുടെ മനസ്സിൽ പ്രണയത്തിന്റെയും കാമത്തിന്റെയുമൊക്കെ തിരയിളക്കം തീർക്കുന്നു.

വയറിന്റെ വിശപ്പിനേക്കാൾ മനസ്സിന്റെ കൊതി കൊണ്ട് കഴിക്കേണ്ടി വരുന്ന ഭക്ഷണങ്ങൾ മനുഷ്യനെ സംതൃപ്തനാക്കുകയല്ല മറിച്ച് പരവശനാക്കുകയാണ് ചെയ്യുന്നത് എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് പല സീനുകളും.

ഭക്ഷണം - മനുഷ്യ ശരീരവും, വിശപ്പ് -ലൈംഗികതയുമായി അവതരിപ്പിച്ചു ഫലിപ്പിക്കുന്ന സീനുകളിൽ കുടുംബവും സമൂഹവും സദാചാര ബോധവുമൊക്കെ പ്രതിക്കൂട്ടിലാണ്.

നിർമ്മാലി-സുമോൻ ബന്ധത്തെ കലർപ്പില്ലാതെ അവതരിപ്പിക്കുന്നതോടൊപ്പം വിലക്കപ്പെട്ടിരിക്കുന്ന മനുഷ്യ മാംസത്തിന്റെ രുചി മനുഷ്യൻ അറിഞ്ഞാലുണ്ടാകുന്ന ഭീകരതയും സിനിമയുടെ കാഴ്ചയായി മാറുന്നു.

ആകെ മൊത്തം ടോട്ടൽ = നരഭോജനം അല്ല സിനിമയുടെ യഥാർത്ഥ കാഴ്ച എന്ന് മനസ്സിലാക്കി കാണാൻ സാധിക്കുന്നിടത്താണ് 'ആമിസ്' രുചികരമായ സിനിമയായി മാറുന്നത്. 

*വിധി മാർക്ക് = 8.5/10 

-pravin-

Saturday, June 6, 2020

Leila (Web Series- Season 1 - Episodes - 6)

"മുജേ മേരി സിന്ദഗി വാപസ് ചാഹിയെ..മുജേ മേരീ ആസാദി വാപസ് ചാഹിയേ .. മേരീ ലൈലാ വാപസ് ചാഹിയേ !! "

'ലൈലാ' ഒരു ഹൊറർ കഥയല്ല. പക്ഷെ പൊളിറ്റിക്കൽ ഹൊറർ സീരീസ് എന്ന് പറയേണ്ടി വരും 'ലൈല'യെ. 

2040 കളിലെത്തി നിൽക്കുന്ന ഒരു ഇന്ത്യൻ കഥാപശ്ചാത്തലം ..അവിടെ ഇന്ത്യ എന്ന പേരില്ല. പകരം ജോഷിജി എന്ന ഏകാധിപതിയുടെ കീഴിലുള്ള ആര്യാവർത്ത രാഷ്ട്ര സങ്കൽപ്പമാണ്.

ഒരു ജനതയെ ദേശീയതയുടെയും മതത്തിന്റെയും ജാതിയുടേയുമൊക്കെ പേരിൽ എങ്ങിനെയൊക്കെ തരം തിരിക്കാം, ഏതൊക്കെ തരത്തിൽ ഉടച്ചു വാർക്കാം എന്നതിന്റെ ഭീകര കാഴ്ചകളാണ് 6 എപ്പിസോഡുകൾ ഉള്ള 'ലൈല'.. 

Waiting for Season 2 !!

-pravin- 

Monday, June 1, 2020

First They Killed My Father


ഉത്തര വിയറ്റ്നാമും ദക്ഷിണ വിയറ്റ്നാമും തമ്മിലുണ്ടായ ആഭ്യന്തര യുദ്ധം അമേരിക്ക ഏറ്റു പിടിച്ചത് കമ്യൂണിസ്റ്റ് ശക്തികൾക്കെതിരെയുള്ള ഒരു യുദ്ധം എന്ന നിലക്കായിരുന്നുവെങ്കിലും പലരും അത് മനസ്സിലാക്കാൻ വൈകി.

1975 ൽ വിയറ്റ്നാം യുദ്ധം അഥവാ അമേരിക്കൻ യുദ്ധം അവസാനിക്കുമ്പോൾ വിജയം കമ്യൂണിസ്റ്റ് സഖ്യത്തിനായിരുന്നു. ആഞ്ജലീന ജോളിയുടെ ' First They Killed My Father ' സിനിമ തുടങ്ങുന്നത് ആ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ആണ്.

വിയറ്റ്നാം യുദ്ധത്തിന് ശേഷം കമ്പൂച്ചിയൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പോൾ പോട്ട് കംബോഡിയയുടെ ഭരണം പിടിച്ചെടുത്തു. പോൾ പോട്ടിന്റെ സ്വേച്ഛാധിപത്യ വ്യവസ്ഥകൾ കംബോഡിയൻ ജനതയെ ഒരു തരം അടിമത്തത്തിലേക്കാണ് കൊണ്ട് പോയത്.

പോൾ പോട്ടിന്റെ നേതൃത്വത്തിലുള്ള ഖെമർ റൂഷ് ഭരണ കാലത്ത് എതിർ സ്വരങ്ങൾ അടിച്ചമർത്തപ്പെട്ടു, രാജ്യത്തെ മൊത്തം ജനതയുടെ കാൽഭാഗത്തോളം പേരെ കൂട്ടക്കുരുതി നടത്തി. വിയറ്റ്നാമീസും തദ്ദേശീയ മുസ്ലിങ്ങളുമാണ് പോൾ പോട്ടിന്റെ വംശഹത്യക്ക് ഇരയായവരിൽ ഭൂരിഭാഗവും.

വംശ ഹത്യകൾക്ക് പുറമെ ആളുകളെ പട്ടിണിക്കിട്ടും അധിക ജോലി ചെയ്യിച്ചും വെള്ളത്തിൽ മുക്കിയുമൊക്കെ ആളെ കൊല്ലുന്ന സ്പെഷ്യൽ കമ്യൂണിസം രാജ്യത്ത് നടപ്പിലാക്കിയ പോൾ പോട്ടിനെ 'ഏഷ്യൻ ഹിറ്റ്‌ലർ' എന്നായിരുന്നു ലോകം വിളിച്ചത്.

പോൾ പോട്ട് അധികാരത്തിലേറി ഒരൊറ്റ രാത്രി കൊണ്ട് സർവ്വതും നഷ്ടപ്പെട്ട് അഭയാർത്ഥി കാമ്പുകളിലേക്ക് അയക്കപ്പെട്ട കമ്പോഡിയൻ ജനതയുടെ വേദനകളും സഹനങ്ങളുമൊക്കെ ലൗങ് എന്ന കൊച്ചു കുട്ടിയുടെ കാഴ്ചകളിലൂടെ പറഞ്ഞവതരിപ്പിക്കുകയാണ് ആഞ്ജലീന ജോളിയുടെ ' First They Killed My Father '

ആകെ മൊത്തം ടോട്ടൽ = ഒരു യുദ്ധ സിനിമയുടെ പശ്ചാത്തലമുണ്ടെങ്കിലും ഇത് യുദ്ധ സിനിമയല്ല, യുദ്ധവും അധിനിവേശവും സ്വേച്ഛാധിപത്യവുമൊക്കെ കാരണം ഇരുട്ടിലായ ഒരു ജനതയുടെ സഹനങ്ങളുടെയും ഉയിർത്തെഴുന്നേൽപ്പിന്റെയും സിനിമയാണ്. 

*വിധി മാർക്ക് = 7.5/10 

-pravin-