Saturday, December 26, 2020

Torbaaz


അഫ്ഗാനിസ്ഥാനിൽ കുട്ടികളെ ചാവേറാക്കി ബോംബ് സ്‌ഫോടനങ്ങൾ നടത്തിയിരുന്ന വാർത്തകൾ വായിച്ചിട്ടുണ്ട്. കുട്ടികളെ നിർബന്ധിതമായി തന്നെ ഇത്തരം കാര്യങ്ങൾക്ക് ഭീകര സംഘടനകൾ പിടിച്ചു കൊണ്ട് പോകാറുണ്ട്.. അഫ്ഗാനിസ്ഥാനിലെ ഇത്തരം കുട്ടികളുടെ ജീവിതത്തെ പറ്റിയുള്ള ഒരു സിനിമ എന്ന നിലക്ക് Torbaaz ശ്രദ്ധേയമായി തോന്നിയെങ്കിലും തിരക്കഥാപരമായും അവതരണപരമായും ഒട്ടും തന്നെ തൃപ്തിപ്പെടുത്തിയില്ല. 

സഞ്ജയ് ദത്തും നർഗിസ് ഫഖ്‌രിയുമടക്കമുള്ളവരുടെ കഥാപാത്രങ്ങൾക്ക് പോലും ഏതെങ്കിലും തരത്തിലുള്ള മികവറിയിക്കാൻ സാധിച്ചില്ല. പഷ്തൂൺ വിഭാഗവും ഹസാറ വിഭാഗവും തമ്മിലുള്ള ശത്രുതയും ഇതിനിടയിലെ താലിബാന്റെ മുതലെടുപ്പുകളുമൊക്കെ സിനിമയിലൂടെ പോകുന്നുണ്ടെങ്കിലും ഒരു സീനിൽ പോലും കഥാപാത്രങ്ങളുടെ സാഹചര്യങ്ങളോ അവരുടെ പ്രശ്നങ്ങളോ ഒന്നും തന്നെ പ്രേക്ഷകന് അനുഭവപ്പെടുന്നില്ല. 

ചാവേറാകാനും പൊട്ടിത്തെറിക്കാനും തയ്യാറായി നടക്കുന്ന കുട്ടികളെ ക്രിക്കറ്റ് കളിയിലൂടെ നന്നാക്കാൻ ശ്രമിക്കുന്ന ആശയമൊക്കെ അങ്ങേയറ്റം ബോറാക്കി അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. ഒരു ഘട്ടത്തിൽ ക്രിക്കറ്റ് കളി സിനിമയുടെ പ്രധാന ഭാഗമായപ്പോൾ ലഗാന്റെ മറ്റൊരു പതിപ്പാക്കാനാണോ സംവിധായകൻ ശ്രമിക്കുന്നത് എന്ന് പോലും തോന്നിപ്പോയി. 

ആകെ മൊത്തം ടോട്ടൽ = പറയാൻ നല്ലൊരു വിഷയം കിട്ടിയിട്ടും അവതരണം കൊണ്ട്  നിരാശപ്പെടുത്തിയ സിനിമ. 

*വിധി മാർക്ക് =4/10 

-pravin- 

Wednesday, December 23, 2020

സത്താർ എന്ന തങ്കം !!


ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രത്തിന്റെ ജീവിതത്തെയും പ്രണയത്തെയുമൊക്കെ ഇത്ര ആഴത്തിൽ ഒരു നോവായി ഇതിന് മുൻപ് എവിടെയും അവതരിപ്പിച്ചു കണ്ടിട്ടില്ല. സത്താർ.. നീ ഹൃദയത്തിലെ മുറിവായി ഇപ്പോഴും ചോര പൊടിക്കുന്നു.

നിഷ്ക്കളങ്കവും അതി തീവ്രവുമായിരുന്നു ശരവണനോടുള്ള സത്താറിന്റെ പ്രണയം..അത് കൊണ്ട് തന്നെയാകാം തന്റെ പ്രണയം നിരാകരിക്കപ്പെട്ടിട്ടും അവനോടുള്ള സത്താറിന്റെ സ്നേഹം പുഴ പോലെ ഒഴുകി കൊണ്ടേയിരുന്നത്. 


പ്രണയം നിരാകരിക്കപ്പെടുമ്പോൾ സത്താർ വിഷമിക്കുന്നുണ്ട്. തന്റെ പെങ്ങളോടാണ് ശരവണനു പ്രണയമെന്നു മനസ്സിലാകുമ്പോൾ അവൻ ആദ്യം പരിഭവപ്പെടുകയും പിന്നീട് അവരുടെ പ്രണയത്തെ അംഗീകരിക്കുകയും ശക്തമായി പിന്തുണക്കുകയും ചെയ്യുന്നു. 

സ്വന്തം പ്രണയത്തെ അവൻ എവിടെ കുഴിച്ചു മൂടിയിരിക്കാം എന്ന് ചിന്തിച്ചു പോകുന്ന സമയത്ത് തന്നെയാണ് ശരവണനോടുള്ള വിട പറയൽ രംഗത്ത് കെട്ടിപ്പിടിച്ചു കൊണ്ട് അവൻ ഉള്ളു തുറക്കുന്നത് ..അപ്പോൾ തന്നെയാണ് ശരവണൻ പോലും അവനെ അത്ര മേൽ അറിയുന്നതും സ്നേഹിച്ചു പോകുന്നതും. 

അത് എന്തൊരു കെട്ടിപ്പിടിത്തമായിരുന്നു എന്നോർക്കാൻ വയ്യ. സ്‌ക്രീൻ കാഴ്ചകൾക്ക്‌ അപ്പുറം സത്താറിനെ നമ്മളും മുറുകെ കെട്ടിപ്പിടിച്ച് കരഞ്ഞു പോകുന്നുണ്ട് ആ സീനിൽ. 

ആരുമറിയാതെ പോയ സത്താറിന്റെ സ്വപ്നങ്ങൾക്കും നോവുകൾക്കുമൊക്കെ എന്നും ആ പുഴ സാക്ഷിയായിരുന്നു. അത് കൊണ്ട് തന്നെയാകാം സത്താറിന്റെ പ്രണയവും വിരഹവും ത്യാഗവുമൊക്കെ ആ പുഴയിൽ തന്നെ അലിഞ്ഞു ചേർന്നു പോയത്. ശരവണൻ അത് ഒടുക്കം തിരിച്ചറിയുന്നുണ്ട്.

സത്താറിന്റെ തങ്കമായിരുന്നു താനെന്നു ശരവണനു ബോധ്യപ്പെടുന്ന അതേ സമയത്ത് സത്താർ പ്രേക്ഷകരുടെ തങ്കമായി മാറുന്നു. തനി തങ്കം !! 

Thank You Sudha Kongara and Kalidas .. സത്താർ എന്ന തങ്കത്തെ ഞങ്ങളുടെ മനസ്സിൽ പതിപ്പിച്ചു തന്നതിന്. 

-pravin- 

Sunday, December 13, 2020

The Skin I Live In (La piel que habito )


എത്രത്തോളം വന്യമാണ് മനുഷ്യ മനസ്സുകളെന്ന് ബോധ്യപ്പെടുത്തുന്ന ഒരു സ്പാനിഷ് സിനിമ യാണ് 2011 ൽ റിലീസായ The Skin I Live In.

സ്വന്തം മകളെ റേപ് ചെയ്തവനോടുള്ള ഒരു അച്ഛന്റെ പ്രതികാരത്തിന് മാനസിക പിന്തുണ നൽകുന്ന അതേ പ്രേക്ഷകർ തന്നെ പിന്നീട് ഒരു ഘട്ടത്തിൽ ആ അച്ഛന്റെ പ്രതികാര രീതികളെയും അയാളുടെ മനസികനിലയേയും അംഗീകരിക്കാൻ പറ്റാത്ത അവസ്ഥയിലെത്തുന്നു.

പ്രതികാര ദൗത്യങ്ങളുടെ സകല പരിധികളെയും മറന്നു കൊണ്ട് ഒരു മനുഷ്യൻ മൃഗമായി മാറുമ്പോൾ നായക പ്രതിനായക സങ്കൽപ്പങ്ങളെല്ലാം പൊളിഞ്ഞു വീഴുകയാണ്. 

ആകെ മൊത്തം ടോട്ടൽ = ഏകാന്തതയും, വിരഹവും, കാമവും, ലൈംഗികതയും, അതിക്രമവും, പകയും, പ്രതികാരവും, വിശ്വാസ വഞ്ചനയും, അതിജീവനവുമൊക്കെ കൂടെ ചേർന്നൊരു സ്പാനിഷ് ത്രില്ലർ എന്ന് പറയാം The Skin I Live In നെ. ഇറോട്ടിക് സീനുകൾ അലർജിയുള്ളവർ കാണാതിരിക്കുക (18+) 

*വിധി മാർക്ക് = 7/10 

-pravin-

Saturday, December 5, 2020

ഭീകര യാഥാർഥ്യങ്ങളിൽ നിന്നൊരു സിനിമ !!

















Trapped / Slasher / Survival സിനിമകൾക്ക് ഇന്ത്യൻ പ്രേക്ഷകർ ധാരാളമുണ്ടെങ്കിലും അത്തരം സിനിമകൾ വേണ്ട മികവോടെ ഇന്ത്യയിൽ അധികം നിർമ്മിക്കപ്പെട്ടിട്ടില്ല എന്ന് പറയേണ്ടി വരും. താരനിരകളൊന്നുമില്ലാതെ ലോ ബജറ്റിൽ വന്ന 'Welcome Home' അതിനൊരു അപവാദമാണ്. 

പരിമിതപ്പെടുത്തിയ ഒരു കഥാപശ്ചാത്തലത്തിൽ വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളെ ഉപയോഗിച്ച് പ്രേക്ഷകരെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് കൊണ്ട് പോകുന്ന ഒരു സിനിമ എന്ന് പറയാം 'Welcome Home'നെ. 

വിദേശ ഭാഷാ സിനിമകളിലൂടെ മാത്രം കണ്ടനുഭവിച്ചിട്ടുള്ള ചില ഭീകര സാഹചര്യങ്ങളെ സെൻസർ ബോർഡിന്റെ കതിക്രക്ക് വിട്ടു കൊടുക്കാതെ പച്ചക്ക് തന്നെ ചിത്രീകരിച്ചിട്ടുണ്ട് സിനിമയിൽ. 

പ്രേത ഭൂത പ്രമേയങ്ങളൊന്നുമില്ലാതെ ഒരു വീടും നാലഞ്ചു കഥാപാത്രങ്ങളെയും വച്ച് ഇങ്ങിനെയും 'ഹൊറർ' സിനിമകൾ എടുക്കാം എന്ന് കാണിച്ചു തരുന്നു സംവിധായകൻ പുഷ്കർ മഹാബൽ. 

താരനിരകളൊന്നുമില്ലാത്ത ഈ സിനിമയിൽ പ്രകടനങ്ങൾ കൊണ്ട് താരങ്ങളായി മാറുന്നു കശ്മീര ഇറാനിയും സ്വർദയും. ഭോലാ എന്ന വേലക്കാരൻ സൈക്കോ കഥാപാത്രത്തെ ലുക്ക് കൊണ്ടും പ്രകടനം കൊണ്ടും കാണുന്നവനെ ഓരോ സീനിലും അലോരസപ്പെടുത്തിയ ബോലോറാം ദാസിനോട് സിനിമക്ക് ശേഷവും വെറുപ്പ് തോന്നുന്നു. 

ഈ സിനിമയുടെ ഭീകരതയെ മൂന്ന് ലെവലിൽ വായിച്ചെടുക്കാൻ സാധിക്കും. ഒന്ന് - സിനിമ പറയുന്ന പ്രമേയത്തിന്റെ. രണ്ട്- ഇതിലെ നെഗറ്റിവ് കഥാപാത്രങ്ങളുടെ ലുക്കും പ്രകടനവും. മൂന്ന് - സ്ത്രീ കഥാപാത്രങ്ങൾക്ക് നേരിടേണ്ടി വരുന്ന ക്രൂരവും ഭീകരവുമായ കാര്യങ്ങൾ. ഇതിനെല്ലാം പുറമെയാണ് ആ വീടും പരിസരവും സിനിമക്കുണ്ടാക്കി കൊടുക്കുന്ന ഭീകരത. 

സിനിമയിലൂടെ കണ്ടറിയുന്ന ഭീകരത യഥാർത്ഥത്തിൽ എവിടെയോ സംഭവിച്ചതും ഇപ്പോഴും എവിടെയൊക്കെയോ സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇനിയും എവിടെയൊക്കെയോ സംഭവിക്കാനുള്ളതുമാണ് എന്ന യാഥാർഥ്യം ഏറെ പ്രയാസത്തോടെ തന്നെ ഉൾക്കൊള്ളേണ്ടി വരുന്നു. 

സിനിമ അവസാനിക്കുന്നയിടത്ത് എഴുതി കാണിക്കുന്ന ചില കാര്യങ്ങളുണ്ട്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകളിൽ 60 ശതമാനവും സംഭവിക്കുന്നത് കുട്ടികൾക്ക് അറിയുന്ന/ കുട്ടികളെ അറിയുന്ന വ്യക്തികളിൽ നിന്നാണ്. 90 ശതമാനം കേസുകൾ റിപ്പോർട്ട് പോലും ചെയ്യപ്പെടുന്നില്ല. എന്നിട്ടും 2018 ലെ കണക്ക് പ്രകാരം 39000 കേസുകൾ ആ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എത്ര ഭീകരമാണ് നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ എന്നോർമ്മപ്പെടുത്തി കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. 

ആകെ മൊത്തം ടോട്ടൽ = ഒരു മികച്ച ഭീകര സിനിമ.  വയലൻസും റേപ്പുമൊക്കെ പതിവിൽ കവിഞ്ഞ ഭീകരതയോടെ ചിത്രീകരിച്ചിട്ടുണ്ട് എന്നിരിക്കെ കുട്ടികളും സ്ത്രീകളും ദുർബ്ബല ഹൃദയരും പരമാവധി ഈ സിനിമ കാണാതിരിക്കുക. 

*വിധി മാർക്ക് = 8/10 

-pravin-