Saturday, August 17, 2013

Chennai Express

Bol Bachan നു ശേഷം  രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിനിമയാണ് Chennai Express. യൂനസ് സജാവലിന്റെ തിരക്കഥയും രോഹിതിന്റെ സംവിധാനവും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പരിണാമങ്ങൾ മാത്രമാണ് ചെന്നൈ എക്സ്പ്രസ്സിലും സംഭവിക്കുന്നുള്ളൂ എന്നത് കൊണ്ട് പ്രേക്ഷകന് അമിത പ്രതീക്ഷയോ നിരാശയോ ഇല്ലാതെ കണ്ടിരിക്കാവുന്ന സിനിമയാണ് ചെന്നൈ എക്സ്പ്രെസ്സ്. ഓം ശാന്തി ഓമിന് ശേഷം ഷാരൂഖ്‌ - ദീപികാ ജോഡികളുടെ പ്രണയവും പ്രകടനവും കാണാൻ എത്തുന്നവരും പൂർണമായും നിരാശപ്പെടില്ല  എന്ന്  തന്നെ പറയാം. പ്രണയത്തേക്കാൾക്കാൾ ഉപരി കോമഡിക്കാണ്  സിനിമയിൽ പ്രാധാന്യം. പ്രണയവും അനുബന്ധ ആക്ഷൻ സീനുകളും  വളരെ വൈകി മാത്രമേ സിനിമയിൽ കടന്നു വരുന്നത് പോലുമുള്ളൂ . 

അമ്മയും അച്ഛനും  ചെറുപ്പത്തിലെ മരിച്ചു പോയതിനാൽ മുത്തശ്ശന്റെ (ലേഖ് ടണ്ടൻ ) സ്നേഹ-കർശന-സംരക്ഷണത്തിലായിരുന്നു  രാഹുലിന്റെ (ഷാരൂഖ്‌ ഖാൻ )  വളർച്ച.  മുത്തശ്ശന്റെ  മധുര പലഹാര കച്ചവടവും കടകളും  നോക്കി നടത്തേണ്ട മുഴുവൻ ചുമതല രാഹുലിനാണ്. രാഹുലിനാകട്ടെ അതിലൊന്നും വലിയ താൽപ്പര്യവുമില്ല. മുത്തശ്ശന്റെ നിർബന്ധങ്ങൾക്കു വഴങ്ങി ജീവിക്കുക എന്നതിലുപരി തന്റെ ജീവിതത്തിൽ രാഹുലിന് സ്വന്തമായൊന്നും തീരുമാനിക്കാനോ നടപ്പിലാക്കാനോ സാധിച്ചിട്ടില്ല.  മുത്തശ്ശന്റെ നൂറാം പിറന്നാൾ ദിവസം സുഹൃത്തുക്കളുടെ കൂടെ ഒരു ഗോവൻ ട്രിപ്പ്‌ പ്ലാൻ ചെയ്ത സന്തോഷത്തിലായിരുന്നു രാഹുൽ . പക്ഷെ എന്ത് ചെയ്യാൻ നൂറാം പിറന്നാൾ ആഘോഷിക്കുന്നതിനു തൊട്ട് മുൻപേ മുത്തശ്ശൻ മരിക്കുന്നു. മുത്തശ്ശന്റെ മരണം രാഹുലിനെ അധികമൊന്നും വേദനിപ്പിക്കുന്നില്ല എന്ന് മാത്രമല്ല മുടങ്ങി പോയ ഗോവൻ യാത്ര ഏതു വിധേനയും നടത്താൻ തന്നെ രാഹുൽ തീരുമാനിക്കുന്നു . മുത്തശ്ശന്റെ മരണം തന്റെ ജീവിതത്തിലെ പ്രധാന ട്വിസ്ട്ടായാണ് രാഹുൽ കാണുന്നത് പോലും. മുത്തശ്ശിയുടെ (കാമിനി കൌശൽ ) നിർദ്ദേശ പ്രകാരം മുത്തശ്ശന്റെ ചിതാ ഭസ്മം രാമേശ്വരത്തെ കടലിൽ ഒഴുക്കാൻ വേണ്ടി പറഞ്ഞു വിടുമ്പോൾ  രാഹുലിന്റെ മനസ്സിൽ സുഹൃത്തുക്കളുമായുള്ള ഗോവൻ യാത്രയായിരുന്നു. മുത്തശ്ശിയെ പറഞ്ഞു പറ്റിച്ചതിന്റെ ആദ്യ ഭാഗമായി രാഹുൽ ചെന്നൈ എക്സ്പ്രെസ്സിൽ കയറുന്നു. ആ യാത്രക്കിടയിൽ പരിചയപ്പെടേണ്ടി വരുന്ന മീനമ്മ എന്ന തമിഴ് കഥാപാത്രമായി ദീപിക പദുകോണ്‍ സിനിമയിലെത്തുന്നു. തുടർന്നങ്ങോട്ട് ഉണ്ടാകുന്ന നർമ മുഹൂർത്തങ്ങളുമായാണ് ചെന്നൈ എക്സ്പ്രസ്സിന്റെ പിന്നീടുള്ള യാത്ര. 

നായികയുടെ അച്ഛന്റെ ഗുണ്ടാ പശ്ചാത്തലം, നായികയെ കല്യാണം കഴിക്കാനായി പറഞ്ഞു വച്ചിരിക്കുന്ന വില്ലൻ, ഇവർക്കിടയിലൂടെ ഉള്ള നായികാ നായകന്മാരുടെ ഓട്ടം, ഇടി എന്നിവ ഒക്കെ കണ്ടു മടുത്ത കാഴ്ചകൾ ആണെങ്കിലും ഷാരൂഖ് - ദീപികാ പദുകോണ്‍ ജോടികളുടെ സ്വാഭാവികമായ ഹാസ്യ പ്രകടനം സിനിമ കാണാൻ പ്രേരിപ്പിക്കുന്നുണ്ട്. ക്ലീഷേ കഥാപാത്രമെങ്കിലും നായികയുടെ 'അച്ഛൻ ഗുണ്ട' എന്ന സ്ഥാനത്തെ ആകാര ഭംഗി കൊണ്ടും മിത സംഭാഷണം കൊണ്ടും ആകർഷണീയമാക്കാൻ സത്യരാജിന് കഴിഞ്ഞിട്ടുണ്ട് .വില്ലനായി വന്ന നിഖിതിൻ ധീരിനു  സ്ക്രീനിൽ ശക്തമായൊരു ശരീരം കാഴ്ച വക്കാൻ കഴിഞ്ഞു എന്നതിൽ കവിഞ്ഞ് ശരീരത്തിനും ശബ്ദത്തിനും  അനുസരിച്ചുള്ള നല്ലൊരു ആക്ഷൻ സീൻ  പോലും കിട്ടിയില്ല എന്നത് ദുഖകരമാണ്.

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ഐറ്റം ഡാൻസ് എന്ന പേരിൽ പ്രിയാമണിക്കും കിട്ടി ചെന്നൈ എക്സ്പ്രെസ്സിൽ ഒരിടം. വിശാൽ ശേഖറിന്റെ സംഗീതം ആവറേജ് നിലവാരത്തിൽ തങ്ങി നിന്നപ്പോൾ ഡൂഡ്ലിയുടെ ച്ഛായാഗ്രഹണം ആശ്വാസമായി തോന്നി.  

സിനിമ കണ്ടിറങ്ങിയ ശേഷം ആലോചിച്ചു പോയ ഒരു കാര്യമുണ്ട് . ഈ രാഹുൽ എന്ന പേരിൽ  എത്ര തവണ കിംഗ്‌ ഖാൻ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന്. അത് കണ്ടു പിടിക്കാൻ ഒരു ചെന്നൈ എക്സ്പ്രെസ്സ് കാണേണ്ട സമയം കൂടി ചിലവായെന്നു മാത്രം. 
  1. Zamaaane Deewaane - as Rahul Singh 
  2. Yes Boss - as Rahul Joshi 
  3. Dil To Paagal Hai - as Rahul 
  4. Kuch Kuch Hota Hai - as Rahul Khan 
  5. Kabhie Khushi Kabhie Khum - as Rahul Raichand 
  6. Chennai Express - as Rahul 
അങ്ങിനെ ആകെ മൊത്തം ആറു തവണ രാഹുലായി വന്നിട്ടുണ്ട് നമ്മുടെ കിംഗ് ഖാൻ. അതൊക്കെ പോട്ടെ , ഇതൊന്നു പറഞ്ഞവസാനിപ്പിക്കാം. 

ആകെ മൊത്തം ടോട്ടൽ = കഥ എന്താണെന്നൊന്നും നോക്കാതെ  ഷാരൂഖ് - ദീപിക ജോഡികളിലേക്ക് ശ്രദ്ധ പതിപ്പിച്ചു കാണാൻ പറ്റിയ സിനിമയാണ് ചെന്നൈ എക്സ്പ്രെസ്സ് . അത്യാവശ്യം കോമഡിയും പാട്ടും ഒക്കെ ഉള്ളത് കൊണ്ട് ബോറടിക്കില്ല. Entertainer  സ്റ്റാമ്പ് പതിപ്പിക്കാവുന്ന സിനിമ. 

*വിധി മാർക്ക്‌ = 6/10 

-pravin- 

Sunday, August 11, 2013

മരിയാൻ - കടലിനും സുഡാനിനും ഇടയിലെ നിസ്സഹായത

മരിയാൻ എന്നാൽ മരണമില്ലാത്തവൻ. കടൽ രാജാ എന്ന സ്വയം വിശേഷണത്തെ രാജകീയമായി കാണുകയും അതിൽ അഭിമാനിക്കുകയും ചെയ്തിരുന്ന മരിയാന് (ധനുഷ്), ഒരു പ്രത്യേക സാഹചര്യത്തിലാണ് സുഡാനിലേക്ക്  രണ്ടു വർഷത്തെ കരാറിൽ ജോലിക്ക് പോകേണ്ടി വരുന്നത്. നാടും വീടും വിട്ട് രണ്ടു വർഷക്കാലം  സുഡാനിൽ കഷ്ട്ടപ്പെടുമ്പോഴും അവനുണ്ടായിരുന്ന ഏറ്റവും വലിയ  ആശ്വാസം നാട്ടിൽ തന്നെ കാത്തിരിക്കുന്ന പനിമലരാണ് (പാർവതി). പനിമലരിന്റെ ആ  കാത്തിരുപ്പ്  സിനിമയിൽ തീക്ഷ്ണമായി തന്നെ അവതരിപ്പിക്കപ്പെടുന്നുണ്ട്  .  സുഡാനിൽ നിന്നും  കോയിൻ ഫോണിലൂടെ മരിയാൻ പനിമലരിനെ വിളിക്കുന്ന ഒരേ ഒരു രംഗം മാത്രം മതി അവരുടെ കാത്തിരിപ്പിന്റെയും , സ്നേഹത്തിന്റെയും  ആഴം മനസിലാക്കാൻ. രണ്ടു വർഷത്തെ കാത്തിരുപ്പിനു ശേഷം, സ്വന്തം നാട്ടിലേക്ക് വരാനൊരുങ്ങുന്ന ഏതൊരു പ്രവാസിയെയും  പോലെ മരിയാന്റെ മനസ്സും സന്തോഷം കൊണ്ട് കിതച്ചു. പക്ഷെ വിധി, അത് പലപ്പോഴും സങ്കീർണവും ദുഷ്ക്കരവുമാണല്ലോ. മരിയാന്റെ ജീവിതത്തിലും അത് അങ്ങിനെ തന്നെ സംഭവിക്കുന്നു. സുഡാനി തീവ്രവാദികളുടെ തടവറയിൽ കഴിയേണ്ടി വരുന്ന മരിയാന്റെ ദുരിത കഥ അവിടെ തുടങ്ങുന്നു. കടലിനും സുഡാനിനും ഇടയിലെ നിസ്സാഹയതയുടെ പ്രതീകമായി മരിയാന്‍ പ്രേക്ഷകന്റെ മനസ്സിലേക്ക് കുടിയേറുന്നു. 

കടലിന്റെ പശ്ചാത്തലത്തിൽ ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. നീർ പറവൈ , കടൽ തുടങ്ങീ സിനിമകളൊക്കെ തന്നെ കടലിന്റെ പശ്ചാത്തലം വളരെ മനോഹരമായി ഉപയോഗിച്ച് കഥ പറഞ്ഞ സിനിമകളുമാണ്. അത് കൊണ്ട് തന്നെ അത്തരമൊരു ഫ്രൈമിൽ മരിയാൻ പ്രത്യക്ഷപ്പെടുമ്പോൾ സീനുകളിലോ കഥാ പശ്ചാത്തലത്തിലോ  പ്രത്യേകിച്ചൊരു പുതുമ പ്രകടമല്ല. അതേ സമയം ധനുഷ്, പാർവതി എന്നിവരുടെ പ്രകടനം കൊണ്ട് സിനിമ ഏറെ ശ്രദ്ധേയവുമാണ്. സലിം കുമാറിന് ചെറുതല്ലാത്ത ഒരു വേഷം ഈ സിനിമയിൽ ഉണ്ടെന്നല്ലാതെ കാര്യമായൊരു ഭാവ പ്രകടനമോ അഭിനയ പ്രസക്തിയോ ആ കഥാപാത്രത്തിലൂടെ പ്രേക്ഷകന് കാണാൻ സാധിക്കുന്നില്ല. പരിചിതമായൊരു ശബ്ദത്തിനു പകരം  ഡബ് ചെയ്ത മറ്റൊരു ശബ്ദത്തിലൂടെയെത്തുന്ന  സലിം കുമാർ മലയാളി പ്രേക്ഷകനെ  നിരാശപ്പെടുത്തിയതിനു  (അത് അദ്ദേഹത്തിൻറെ കുഴപ്പമല്ല എങ്കിൽ കൂടി ) തുല്യമാണ്. തീക്കുറിശ്ശി എന്ന കഥാപാത്രം അവതരിപ്പിച്ചതില്‍ വിനായക് മികവ് പ്രകടിപ്പിച്ചു. 

ഭരത് ബാലയുടെ സംവിധാനം ശരാശരിക്ക് മുകളിൽ ഉയർന്നു നിൽക്കുന്നുണ്ട്. ബെൽജിയൻ ച്ഛായാഗ്രാഹകൻ മാർക്ക്‌ കൊണിൻക്സിന്റെ cinematography സിനിമയിലെ മറ്റൊരു ആകർഷണമാണ്. എ ആർ റഹ്മാൻ സംഗീതം പ്രതീക്ഷക്കൊത്ത മികവ് പുലർത്തിയോ എന്നത് ഇപ്പോഴും സംശയകരമായി തുടരുന്നു. ആട് ജീവിതം നോവലിലെ  നായകനായ നജീബിന്റെ മരുഭൂമി പലായനത്തെ ഓർമിപ്പിക്കും വിധമുള്ള ചില രംഗങ്ങൾ മരിയാനിലും കടന്നു വരുന്നു   എന്നതൊഴിച്ചാൽ സിനിമ തുടക്കം മുതൽ ഒടുക്കം വരെ  ആകാംക്ഷാഭരിതവും  കൈയ്യടക്കത്തോടെയുമാണ്‌  അവതരിപ്പിച്ചിരിക്കുന്നത്.

ആകെ മൊത്തം ടോട്ടൽ = ഒരു യഥാർത്ഥ ന്യൂസ്‌ പേപ്പർ സംഭവത്തെ വികാര തീവ്രമായി അവതരിപ്പിക്കാൻ  സാധിച്ച ഒരു നല്ല സിനിമ. പ്രണയവും പ്രവാസവും സംഗീതവും വിരഹവും എല്ലാം ഒത്തു ചേരുന്ന ഒരു   realistic  സിനിമ. 

വിധി മാർക്ക്‌ = 7 /10  
-pravin-