Tuesday, December 28, 2021

സൂപ്പർ ഹീറോയും സൂപ്പർ വില്ലനും !!


വിശ്വസനീയമായ കഥ പറയുമ്പോഴും അവിശ്വസനീയതകൾ കടന്നു വരുമ്പോൾ യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ എന്നും പറഞ്ഞു തള്ളിക്കളയേണ്ടി വരുന്ന സിനിമകളുണ്ട്. എന്നാൽ രജനീകാന്തിനെ പോലുള്ള സൂപ്പർ സ്റ്റാറുകൾ സാധാരണക്കാരന്റെ വേഷം ചെയ്യുമ്പോഴും ആ കഥാപാത്രം ചെയ്യുന്ന അമാനുഷികതകളെ കണ്ണടച്ച് അംഗീകരിക്കാനും സാധിക്കാറുണ്ട്.

ഇത് ഒരു തരം ആസ്വാദന വൈരുദ്ധ്യമല്ലേ എന്ന് സംശയിക്കാമെങ്കിലും അത് അങ്ങിനെയല്ല. അവിശ്വസനീയമായ കാര്യങ്ങളെ എങ്ങിനെ പറഞ്ഞവതരിപ്പിക്കുന്നു അല്ലെങ്കിൽ അത് നമുക്ക് എങ്ങിനെ ബോധ്യപ്പെടുന്നു എന്നതിന് അനുസരിച്ചാണ് ആസ്വാദനം.

സൂപ്പർ ഹീറോ സിനിമകളുടെ ജോണറിലേക്ക് വന്നാൽ അത്തരം ബോധ്യപ്പെടുത്തലുകളുടെ ആവശ്യകതയേ ഇല്ല. കാരണം ഒരു സൂപ്പർ ഹീറോക്ക് എന്തും ചെയ്യാനുള്ള ശക്തിയുണ്ട് എന്ന ബോധ്യം ആദ്യമേ നമുക്കുണ്ട്. അത് പോലെ എന്ത് അമാനുഷികതയും ചെയ്യാനുള്ള സ്വാതന്ത്ര്യം സൂപ്പർ ഹീറോ കഥാപാത്രത്തിനുമുണ്ട് .

ഈ സ്വാതന്ത്ര്യത്തിന്റെ മറവിൽ പലപ്പോഴും തിരക്കഥയേക്കാൾ പ്രാധാന്യം സൂപ്പർ ഹീറോയുടെ പവറിനും പ്രകടനത്തിനും നൽകാനാണ് സംവിധായകർക്കും താൽപ്പര്യം . ഇത്തരത്തിൽ മേക്കിങ് മികവ് കൊണ്ട് മാത്രമാണ് സൂപ്പർ ഹീറോ സിനിമകളിൽ മിക്കതും ആഘോഷിക്കപ്പെട്ടിരിക്കുന്നത് പോലും.


എന്നാൽ ബേസിലിന്റെ 'മിന്നൽ മുരളി'യിലേക്ക് വന്നാൽ വെറുതേ ഒരു സൂപ്പർ ഹീറോയെ ഉണ്ടാക്കി എടുക്കുകയല്ല ചെയ്തിരിക്കുന്നത് എന്ന് പറയാം. സിനിമ കാണുന്നവരെ ആദ്യമേ കുറുക്കൻമൂല എന്ന സാങ്കൽപ്പിക ഗ്രാമത്തിന്റെ ചുറ്റുവട്ടത്തിലേക്ക് കൊണ്ട് വന്ന ശേഷം ആ നാടിനെയും നാട്ടുകാരെയും വിശദമായി പരിചയപ്പെടുത്തുന്നു.'കുഞ്ഞിരാമായണ'ത്തിലും, 'ഗോദ'യിലുമൊക്കെ കൈകാര്യം ചെയ്തു കണ്ട അതേ ശൈലി ഇവിടെയും കാണാം.

പണ്ട് പണ്ട് ദൂരെ ദൂരെ ഒരിടത്ത് എന്ന് പറഞ്ഞു തുടങ്ങുന്ന ഒരു കഥയെ കേൾക്കുന്ന ലാഘവത്തിലേക്ക് പ്രേക്ഷകരുടെ ആസ്വാദന മനസ്സിനെ പരുവപ്പെടുത്താൻ സാധിക്കുന്ന സംവിധായകനാണ് ബേസിൽ. ഒരു സാങ്കൽപ്പിക കഥാ പശ്ചാത്തലത്തെ കഥാ സാഹചര്യങ്ങൾ കൊണ്ട് എങ്ങിനെയൊക്കെ രസകരമാക്കാൻ സാധിക്കും എന്ന് വ്യക്തമായി അറിയാവുന്ന ഒരാൾ. അരുൺ അനിരുദ്ധൻ- ജസ്റ്റിൻ മാത്യുവിന്റെ തിരക്കഥയെ ബേസിൽ ജോസഫ് പരമാവധി ഉപയോഗപ്പെടുത്തുന്നതും അങ്ങിനെ തന്നെ.

നടൻ തിലകനുമായി ചേർന്നഭിനയിക്കുന്ന സീനിൽ അദ്ദേഹത്തിന്റെ അഭിനയ മികവ് നായക നടന്മാരുടെ പ്രകടനങ്ങളെ പോലും സ്വാധീനിക്കാറുള്ളത് പോലെ ശക്തനായ ഒരു എതിരാളിയാണ് സൂപ്പർ ഹീറോ സിനിമകളിലെ നായകന്മാർക്ക് ശക്തി പകരുന്നത്.

ആ തലത്തിൽ നോക്കിയാൽ ടോവിനോയുടെ മിന്നൽ മുരളിയെ എല്ലാം കൊണ്ടും ഒരു സൂപ്പർ ഹീറോ ആക്കി ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഗുരു സോമസുന്ദരത്തിന്റെ മിന്നൽ ഷിബുവെന്ന സൂപ്പർ വില്ലനാണ് എന്ന് പറയാം. ആ ഒരു കഥാപാത്രമില്ലായിരുന്നെങ്കിൽ ഒരു പക്ഷെ മുരളിയെന്ന സൂപ്പർ ഹീറോക്ക് ഇത്ര മൈലേജ് കിട്ടുക പോലുമില്ല.

ഒരു സൂപ്പർ ഹീറോയുടെ മെയ് വഴക്കമുള്ള ശരീരം കൊണ്ട് മിന്നൽ മുരളിയായി ടൊവിനോ മിന്നിയപ്പോൾ ഒരു സൂപ്പർ വില്ലന്റെ പല വക ഭാവ പ്രകടനങ്ങൾ കൊണ്ട് ഷിബുവായി ഗുരു സോമസുന്ദരം മിന്നിത്തിളങ്ങുകയാണ് ചെയ്തത്.

കഥാപാത്ര നിർമ്മിതികളിലെ സൂക്ഷ്മതക്കൊപ്പം അവിശ്വസനീയമായ ഒരു കഥയെ നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ വിശ്വാസയോഗ്യ മാറ്റുന്നിടത്താണ് 'മിന്നൽ മുരളി' ഒരു സമ്പൂർണ്ണ ദേശീ സൂപ്പർ ഹീറോയുടെ ആസ്വാദനം തരുന്നത്. സമീർ താഹിറിന്റെ ഛായാഗ്രഹണമാണ് മിന്നൽ മുരളിയുടെ മറ്റൊരു അഴകും മികവും.

ആകെ മൊത്തം ടോട്ടൽ = ഒരു സൂപ്പർ ഹീറോ സിനിമക്കപ്പുറം മനസ്സ് തൊടുന്ന ചിലതുണ്ട് മിന്നൽ മുരളിയിൽ. പ്രതീക്ഷയോടെ കണ്ട സിനിമകൾ നിരാശപ്പെടുത്തുമ്പോൾ പ്രതീക്ഷിച്ചതിനപ്പുറം പാറിപ്പറക്കുന്നു മിന്നൽ മുരളി.

*വിധി മാർക്ക് = 8/10

-pravin-

Sunday, December 26, 2021

ചിരിപ്പിച്ചും മനസ്സ് തൊട്ടും ഒരു 'ജാൻ-എ-മൻ' !!


ജീവിതം എന്നാൽ എന്ത് എന്ന ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങളുണ്ട് . ഓരോരുത്തരും അവരവരുടെ ചുറ്റുപാടുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നുമൊക്കെയാണ് ജീവിതത്തെ പലതായി വ്യാഖ്യാനിക്കുന്നതെങ്കിലും ജീവിതം അത് ഇത്രയൊക്കെയേ ഉള്ളൂ എന്ന് വളരെ ലളിതമായും സരസമായും പറഞ്ഞു തരുകയാണ് 'ജാൻ-എ-മൻ'.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ.മ.യൗ' വിന്റെ കഥാപരിസരം മരണ വീട് ആണെങ്കിൽ 'ജാൻ-എ-മന്നി'ന്റെ കഥാപരിസരം ഒരു മരണ വീടും ബെർത്ത് ഡേ പാർട്ടി നടക്കുന്ന വീടും ഒന്നിച്ചു കൂടിയതാണ്.

രംഗബോധമില്ലാത്ത കോമാളിയാണ് മരണമെങ്കിൽ ആ കോമാളിയെ കണക്കറ്റ് പരിഹസിച്ചു ചിരിക്കുന്ന വിധമാണ് മരണവീടിനു മുന്നിൽ തന്നെയുള്ള ജോമോന്റെ ബെർത്ത് ഡേ പാർട്ടി ആഘോഷങ്ങൾ.

പാളിപ്പോകാൻ ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്ന ഒരു പ്ലോട്ടിനെ കെട്ടുറപ്പുള്ള തിരക്കഥ കൊണ്ടും വേറിട്ട അവതരണം കൊണ്ടുമൊക്കെ ഗംഭീരമാക്കാൻ പുതുമുഖ സംവിധായകൻ ചിദംബരത്തിന് സാധിച്ചിട്ടുണ്ട്.

ഒരു ഭാഗത്ത് ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന അതേ സമയത്ത് തന്നെ മരണ വീട്ടിലെ കാഴ്ചകളിലേക്ക് കൊണ്ട് പോയി പൊടുന്നനെ സിനിമയുടെ മൂഡ് ഷിഫ്റ്റ് ചെയ്യുകയാണ് സംവിധായകൻ. ചിരിയും സങ്കടവും മാറി മറയുന്ന സീനുകളിൽ നിന്ന് ഒരു ഘട്ടമെത്തുമ്പോൾ പകയുടെയും കലഹത്തിന്റെയും മൂഡിലേക്ക് വീണ്ടും ഒരു മാറ്റം.


ഇങ്ങിനെ ആദ്യാവസാനം വരെ ചിരിയും സങ്കടവും കലഹവും പകയും സൗഹൃദവുമൊക്കെയായി മാറി മറയുന്ന കഥാഗതിയെ രസകരമായി കൈകാര്യം ചെയ്യുന്നതോടൊപ്പം മൂടി വെക്കപ്പെട്ട ഒരു പ്രണയ കഥ കൂടി സിനിമയുടെ ഭാഗമാകുന്നു. അത് വരെ കണ്ട കളി ചിരികൾക്കും കലഹങ്ങൾക്കുമപ്പുറം 'ജാൻ-എ-മൻ' എന്ന സിനിമക്ക് മറ്റൊരു മനോഹരമായ ആസ്വാദന തലം നൽകുന്നതും ആ പ്രണയ കഥയാണ്.

കാനഡയിലെ മഞ്ഞിൽ പൊതിഞ്ഞ ഏകാന്തതയിൽ നിന്ന് സ്വന്തം പിറന്നാൾ ആഘോഷിക്കാൻ ജന്മനാട്ടിലേക്ക് പറന്നിറങ്ങി വരുന്ന ജോമോനും, ജോമോന്റെ പിറന്നാൾ കളറാക്കാൻ കട്ടക്ക് നിൽക്കുന്ന ഡോക്ടർ ഫൈസലും, മനസ്സില്ലാ മനസ്സോടെയെങ്കിലും സ്വന്തം വീട്ടിൽ ജോമോന്റെ ബർത് ഡേ പാർട്ടിക്ക് വേണ്ട ഇടം കൊടുക്കുന്ന സമ്പത്തും, പാർട്ടി ഗംഭീരമാക്കാൻ ലൈറ്റും സൗണ്ടും ഡിജെ സെറ്റപ്പുമായി വരുന്ന ഇവന്റ് മാനേജർ അക്ഷയ്‌കുമാറുമാണ് 'ജാൻ-എ-മൻ' സിനിമയുടെ കഥാപരിസരത്തെ ആദ്യാവസാനം വരെ ലൈവാക്കി നിർത്തുന്നത്.

പ്രധാന കഥാപാത്രങ്ങളുടെ പ്രകടനങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒരു സിനിമയല്ല 'ജാൻ-എ-മൻ' എന്നത് എടുത്തു പറയേണ്ടതാണ്. ഒരു സീനിൽ ചുമ്മാ നടന്നു പോകുന്ന കഥാപാത്രമുണ്ടെങ്കിൽ അയാൾക്കുമുണ്ട് ഈ സിനിമയിൽ ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ.

ബെർത്ത് ഡേ കേക്കുമായി വരുന്ന ചേട്ടനൊക്കെ മിന്നായം പോലെ വന്നു പോകുന്നവരാണെങ്കിലും ഉള്ള സീനിൽ മിന്നലായി മാറുന്നു . അത് പോലെ ഗുണ്ടാ സജിയേട്ടനും പുള്ളിയുടെ അസിസ്റ്റന്റുമൊക്കെ ഒരു രക്ഷയും ഉണ്ടായിരുന്നില്ല. അമ്മാതിരി സാധനങ്ങൾ

ചിരിയുടെ പൊടിപൂരത്തിനിടയിലും മരണ വീട്ടിലെ ഇമോഷണൽ രംഗങ്ങളെല്ലാം അതി വൈകാരികതയിലേക്ക് കൊണ്ട് പോകാതെ കൈയ്യടക്കത്തോടെ കൈകാര്യം ചെയ്‌തു കാണാം. ലാലിന്റെ കൊച്ചു കുഞ്ഞും ബാലു വർഗ്ഗീസിന്റെ മോനിച്ചനുമൊക്കെ പ്രകടനം കൊണ്ട് സ്‌കോർ ചെയ്യുന്നതും അവിടെ തന്നെ.

ഈ കൊല്ലം റിലീസായ 'ഓപ്പറേഷൻ ജാവ'യിലെ ആന്റണിയും 'ജാൻ-എ-മന്നി'ലെ മോനിച്ചനും ബാലു വർഗ്ഗീസിന്റെ കരിയറിൽ ഒരു നടനെന്ന നിലയിൽ ഗ്രാഫുയർത്തിയ കഥാപാത്രങ്ങളാണ്.

മോനിച്ചനും മോനിച്ചന്റെ പെങ്ങൾമാരും തമ്മിലുള്ള അകൽച്ചയും അടുപ്പവുമൊക്കെ മനസ്സ് തൊടുന്ന വിധം അവതരിപ്പിച്ചിട്ടുണ്ട് റിയ സൈറയും ജിലു ജോസഫും.

ബേസിൽ ജോസഫ് -ഗണപതി -അർജ്ജുൻ അശോകൻ-അഭിരാം പൊതുവാൾ..ഒന്നും പറയാനില്ല ടീമേ!!

ആകെ മൊത്തം ടോട്ടൽ = നൂറു കോടിയുടെ മുതൽമുടക്കോ വലിയ കാൻവാസിലുള്ള കഥ പറച്ചിലോ സൂപ്പർ താര നിരകളോ ഒന്നുമില്ലാതെ തന്നെ എങ്ങിനെ പ്രേക്ഷകരെ എന്റെർറ്റൈൻ ചെയ്യിക്കാൻ സാധിക്കും എന്നതിന്റെ ഏറ്റവും ലളിതമായ ഉദാഹരണമാണ് 'ജാൻ-എ-മൻ'.

*വിധി മാർക്ക് = 7.5/10

-pravin-

Sunday, December 12, 2021

ദൃശ്യ മികവ് മാത്രമാകരുത് സിനിമ !!


ഒരുപാട് ഹൈപ്പുകളോടെ റിലീസായ സിനിമകൾ പരമാവധി നെഗറ്റിവ് റിവ്യൂസും അഭിപ്രായങ്ങളും കേട്ടറിഞ്ഞ ശേഷം വേണം കാണാൻ. അങ്ങനെയാകുമ്പോൾ ഒരു പ്രതീക്ഷകളുടെയും ഭാരമില്ലാതെ കാണാൻ സാധിക്കും.

'മാമാങ്കം' വന്നപ്പോഴും ഇപ്പോൾ 'മരക്കാർ' വന്നപ്പോഴും ആളും ആരവവുമില്ലാതെയാണ് തിയേറ്ററിൽ പോയി കണ്ടത്. അത് കൊണ്ട് തന്നെ ഈ പറഞ്ഞ രണ്ടു സിനിമകളും പോരായ്മാകൾക്കിടയിലും ആസ്വദിക്കാൻ സാധിച്ചു.
കണ്ടിരിക്കാൻ പോലും സാധ്യമല്ലാത്ത സിനിമ എന്ന തരത്തിൽ ഡീഗ്രേഡ് ചെയ്യപ്പെടേണ്ട സിനിമയല്ലെങ്കിലും ആസ്വാദനപരമായി വിമർശിക്കപ്പെടേണ്ടേ നിരവധി കാര്യങ്ങളുള്ള സിനിമ തന്നെയാണ് മരക്കാർ.
സംഭവ ബഹുലമായ ജീവിതങ്ങളെ സിനിമയിലേക്ക് പകർത്തി എഴുതുമ്പോൾ പലപ്പോഴും സംഭവിക്കുന്ന പ്രധാന പ്രശ്നം തിരക്കഥയിൽ എന്തൊക്കെ ഉൾപ്പെടുത്തണം / ഒഴിവാക്കണം എന്നത് സംബന്ധിച്ചുള്ള ആശയ കുഴപ്പങ്ങളാണ്. മരക്കാറിന്റെ തിരക്കഥയിൽ അപ്രകാരം കൃത്യമായ ഒരു ഫോക്കസ് ഉണ്ടായില്ല എന്നതിനൊപ്പം എഴുതിയ തിരക്കഥ ദുർബ്ബലവുമായി പോയി.
'കായംകുളം കൊച്ചുണ്ണി'യിൽ ഇത്തിക്കരപ്പക്കിയുടെ വേഷത്തിൽ വെറും അതിഥി താരമായി വന്നപ്പോൾ പോലും മോഹൻലാൽ എന്ന നടന്റെ എനർജിയും സ്ക്രീൻ പ്രസൻസും ആഘോഷിക്കപ്പെട്ടതാണ്. പക്ഷേ അതേ മോഹൻലാൽ കുഞ്ഞാലി മരക്കാറെന്ന യോദ്ധാവായി വന്നപ്പോൾ ആ എനർജി കാണിക്കാനുള്ള സ്ക്രീൻ റൈറ്റിങ് ഇല്ലാതെ പോയി.
മോഹൻലാലിന് കുഞ്ഞാലി മരക്കാർ എന്ന യോദ്ധാവിന്റെ ശരീര ഭാഷ ഇല്ല എന്ന പരിഹാസത്തിനോട് യോജിക്കാനില്ലെങ്കിലും ആ കഥാപാത്രത്തിനെ ഭാഷാപരമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിലെ നടന് പൂർണ്ണതയും തുടർച്ചയുമില്ല എന്ന പരാതിയോട് യോജിക്കാം .എങ്കിലും കിളിച്ചുണ്ടൻ മാമ്പഴത്തിലെ അബ്ദു ആയില്ലല്ലോ എന്നത് ആശ്വാസം.
അൽപ്പ നേരം മാത്രമേ ഉള്ളൂവെങ്കിലും കുഞ്ഞു കുഞ്ഞാലിയായി വന്ന പ്രണവിന് അച്ഛനെക്കാൾ കുഞ്ഞാലി മരക്കാർ എന്ന കഥാപാത്രത്തോട് നീതിപുലർത്താൻ സാധിച്ചു.
പ്രകടനം കൊണ്ട് മോഹൻലാലിനെക്കാൾ ഈ സിനിമയിൽ സ്കോർ ചെയ്യുന്നത് സഹനടന്മാരായി അഭിനയിച്ചവരാണ്. ഹരീഷ് പേരടിയുടെ മാങ്ങാട്ടച്ചനായുള്ള പ്രകടനം അക്കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്. നെടുമുടി വേണുവിന്റെ സാമൂതിരിയും, ജെയ് ജെ ജകൃതിന്റെ ചിന്നാലിയും, അർജ്ജുന്റെ അനന്തനും, സുനിൽ ഷെട്ടിയുടെ ചന്ദ്രോത് പണിക്കരും, അശോക് സെൽവന്റെ അച്യുതനുമൊക്കെ മികച്ച കാസ്റ്റിങ് ആയി തന്നെ അനുഭവപ്പെട്ടു.
അതേ സമയം മുകേഷ് -ഗണേഷ് -ഇന്നസെന്റ് -മാമുക്കോയ തുടങ്ങിയവർ വേഷം കൊണ്ട് മാത്രം കഥാപാത്രങ്ങളായി വന്ന പോലെയാണ് തോന്നിയത്. ഒരു തരത്തിലും കഥാപാത്രങ്ങളായി മാറാതെ മുൻകാല പ്രിയദർശൻ സിനിമകളിലെ കോമഡി സീനിലേക്കെന്ന പോലെ അഭിനയിച്ചു പോയവർ അവരാണ്. പ്രഭുവിനെ പോലും ഈ സിനിമയിൽ അത്തരത്തിൽ ഒരു കോമഡി പീസാക്കി മാറ്റി.

എണ്ണം കൊണ്ട് കഥാപാത്രങ്ങൾ പലതുണ്ടെങ്കിലും സ്ക്രീനിലേക്ക് വരുമ്പോൾ അവരിൽ പലർക്കും കാര്യമായി ഒന്നും ചെയ്യാനില്ലാത്ത നിലക്ക് ഒതുങ്ങി പോകുന്നു. കഥ നടക്കുന്ന കാലഘട്ടവുമായി പൊരുത്തപ്പെടാത്ത കഥാപാത്ര സംഭാഷണങ്ങളും നാടകീയത നിറഞ്ഞു നിൽക്കുന്ന സീനുകളുമൊക്കെ മരക്കാറിലെ രസം കൊല്ലികളായി.
കുഞ്ഞാലി മരക്കാറിന്റെ ചരിത്രം അപൂർണ്ണമായത് കൊണ്ട് തന്നെ സിനിമയിലേക്ക് ചേർക്കാവുന്ന സാങ്കൽപ്പിക കഥകൾക്കും കഥാപാത്രങ്ങൾക്കും കണക്കില്ലായിരുന്നു. ഈ സാധ്യതയെ പ്രിയദർശൻ വാണിജ്യപരമായി പ്രയോജനപ്പെടുത്തിയെങ്കിലും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിൽ പുറകോട്ട് പോയി എന്ന് പറയേണ്ടി വരും.
കേട്ടും വായിച്ചുമറിഞ്ഞ കുഞ്ഞാലി മരക്കാർ കഥകളും ചരിത്രവുമൊക്കെ പേരിന് സിനിമയിലേക്ക് പകർത്തപ്പെട്ടിട്ടുണ്ട് എന്നത് ആശ്വാസകരമായിരുന്നു. അത് കൊണ്ട് തന്നെ ചരിത്രത്തെ വളച്ചൊടിച്ചു എന്ന പരാതി ഈ സിനിമയുടെ കാര്യത്തിൽ അത്ര പ്രസക്തമായി തോന്നിയില്ല.
കാലാപാനിയിലെ ഗോവർദ്ധനെ തൂക്കിലേറ്റുന്ന ക്ലൈമാക്സ് സീൻ ഇന്ന് കാണുമ്പോഴും ഒരു വല്ലാത്ത ഫീലാണ്. എന്റെ ജന്മനാടിന് മോചനം ലഭിക്കണമേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് തൂക്കു കയറേറ്റ് വാങ്ങുന്ന ഗോവർദ്ധനനെ മരക്കാറിലും കാണാം. പക്ഷെ അതിൽ മനസ്സ് തൊടുന്ന ആ പഴയ ഫീൽ ഇല്ല എന്ന് മാത്രം. അങ്ങിനെ മനസ്സ് തൊട്ട് പോകുന്നത് അർജ്ജുന്റെ അനന്തനും ഹരീഷ് പേരടിയുടെ മാങ്ങാട്ടച്ചനും സ്‌ക്രീനിൽ നിന്ന് മറയുമ്പോഴാണ്. മരക്കാറെന്ന സിനിമയിൽ മനസ്സ് തൊട്ട ആഴമുള്ള കഥാപാത്ര പ്രകടനങ്ങളും അവരുടേത് തന്നെ.
ആകെ മൊത്തം ടോട്ടൽ = പോരായ്‌മകളും മികവുകളുമുള്ള സിനിമകളെ പോരായ്‌മകൾ കൊണ്ട് മാത്രം വിലയിരുത്തുന്ന ശൈലിയോട് യോജിപ്പില്ല. അത് കൊണ്ട് തന്നെ പറയട്ടെ മേൽപ്പറഞ്ഞ പോരായ്മകൾ ഉള്ളപ്പോഴും visual effects നൽകിയ ആസ്വാദനം ചെറുതല്ല. തിരുവിന്റെ ഛായാഗ്രഹണവും സാബു സിറിലിന്റെ പ്രൊഡക്ഷൻ ഡിസൈനും തന്നെയാണ് മരക്കാറിന്റെ തിയേറ്റർ ആസ്വാദനം. പക്ഷേ അത് മാത്രമാകരുതല്ലോ ഒരു സിനിമയുടെ ആകെ തുക.

*വിധി മാർക്ക് = 6/10
-pravin-

Wednesday, December 8, 2021

ടൈം ലൂപ്പിൽ ആടി തിമിർക്കുന്ന സിനിമ!!


ടൈം ലൂപ്പ് എന്ന സംഗതിയെ കുറിച്ച് അവസാനമായി ചർച്ച ചെയ്തത് 'ചുരുളി' സിനിമയോട് ബന്ധപ്പെട്ടാണ്. 'ചുരുളി'യിൽ ടൈം ലൂപ്പിനെ റിയാലിറ്റിയും മിത്തുമൊക്കെ ചേർന്ന ദൃശ്യ ഭാഷ്യങ്ങളിലൂടെയാണ് പറഞ്ഞവതരിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ആസ്വാദനത്തിൽ പലർക്കും സങ്കീർണ്ണതകൾ അനുഭവപ്പെട്ടിട്ടുമുണ്ടാകും.

എന്നാൽ വെങ്കട് പ്രഭുവിന്റെ 'മാനാടി'ലേക്ക് വന്നാൽ ഇത്തരം സങ്കീർണ്ണതകൾ ഒന്നുമില്ലാതെ ആർക്കും മനസ്സിലാകുന്ന വിധത്തിൽ ഗംഭീരമായി ടൈം ലൂപ് പ്രമേയവത്ക്കരിച്ചിട്ടുണ്ട്. അവിടെ കെട്ടു കഥകളേത് യഥാർത്ഥ സംഭവമേത് എന്നറിയാതെ കുഴഞ്ഞു പോകുന്ന കഥാ സാഹചര്യങ്ങൾ പോലുമില്ല.
സങ്കീർണ്ണമായ ഒരു പ്രമേയത്തിനെ ലളിതവും ആകാംക്ഷാഭരിതവുമായ അവതരണം കൊണ്ട് കാണുന്നവരെ ആദ്യാവസാനം വരെ പിടിച്ചിരുത്താൻ കഴിഞ്ഞിടത്ത് തന്നെയാണ് 'മാനാട്' വിജയിച്ചത്.
ടൈം ലൂപ്പിലൂടെ കഥാപാത്രത്തിന് സംഭവിക്കുന്ന ആവർത്തന വിരസത സിനിമയിലെ സീനുകളെ ബാധിക്കാത്ത വിധം അവതരിപ്പിക്കുക എന്ന വെല്ലുവിളി ചെറുതല്ലായിരുന്നു. അവിടെയാണ് വെങ്കട് പ്രഭുവിന്റെ കെട്ടുറപ്പുള്ള തിരക്കഥയും സംവിധാന മികവുമൊക്കെ എടുത്തു പറയേണ്ടത്.
പ്രവീൺ കെ.എല്ലിന്റെ ചടുലമായ എഡിറ്റിങ്ങും യുവൻ ശങ്കർ രാജയുടെ ത്രില്ലടിപ്പിക്കുന്ന ബി.ജി.എമ്മും 'മാനാടി'നു കൊടുത്ത മൈലേജ് ചെറുതല്ല.
ചിമ്പുവിന്റെ അബ്ദുൾ ഖാലിഖിനും എസ്.ജെ സൂര്യയുടെ ധനുഷ്കോടിക്കും ഒരു പോലെ ആടി തിമിർക്കാനുള്ള കളം ഒരുക്കി കൊടുത്തിട്ടുണ്ടായിരുന്നു സംവിധായകൻ. ഇന്റർവെൽ സീനൊക്കെ വേറെ ലെവൽ.
രസകരവും ആകാംക്ഷാഭരിതവുമായ സിനിമക്കൊപ്പം തന്നെ സമകാലീന വിദ്വേഷ രാഷ്ട്രീയങ്ങൾക്കെതിരെയുള്ള നിലപാട് പറച്ചിൽ കൂടിയാണ് 'മാനാട്'.
പൊളിറ്റിക്സിന്റെ പേരിൽ നടക്കുന്ന മതപരവും സാമുദായികപരവുമായ ധ്രുവീകരണങ്ങളെ അബ്ദുൾ ഖാലിഖെന്ന കഥാപാത്രത്തിലൂടെ തന്നെ പ്രതിരോധിച്ചു സംസാരിച്ചു കൊണ്ട് തന്റെ രാഷ്ട്രീയം പങ്കിടുന്നു സംവിധായകൻ. സിനിമയുടെ അവസാനം A Venkat Prabhu Politics എന്ന് എഴുതി കാണിക്കുന്നതിനെ സാധൂകരിക്കുന്ന സീനുകൾ ഒരുപാടുണ്ട് സിനിമയിൽ.
ആകെ മൊത്തം ടോട്ടൽ = ഒരു നായകന്റെ പടമായി ഒതുങ്ങാതെ വില്ലന് കൂടി തുല്യ സ്ഥാനം നൽകി ഒപ്പത്തിനൊപ്പം അവസാനം വരെ അവർക്കിടയിലുള്ള പോരാട്ടത്തെ ഗംഭീരമാക്കി വെങ്കട് പ്രഭു. ചിമ്പു -എസ് ജെ സൂര്യ കോമ്പിനേഷൻ സീനുകളെല്ലാം തന്നെ കിടു.ഒരു ടൈം ലൂപ്പിലെന്ന പോലെ വീണ്ടും ഒന്ന് കൂടി കാണാൻ തോന്നിക്കുന്ന പടം.

*വിധി മാർക്ക് =8/10
-pravin-

Tuesday, December 7, 2021

ചുരുളഴിയാത്ത നിഗൂഢത !!

സൃഷ്ടിപരമായി ഒരു സിനിമ എന്നത് സംവിധായകന്റേതാണെങ്കിൽ ആസ്വാദനപരമായി അത് തീർത്തും പ്രേക്ഷകരുടേത് മാത്രമാണ്. സംവിധായകൻ സിനിമയിലൂടെ എന്ത് ഉദ്ദേശിച്ചു എന്നതിനേക്കാൾ പ്രേക്ഷകർ സിനിമയെ എങ്ങിനെ നോക്കി കാണുന്നു അല്ലെങ്കിൽ എന്ത് ആസ്വദിച്ചറിയുന്നു എന്നതിലാണ് കാര്യം.

ഒരേ സിനിമക്ക് വ്യത്യസ്ത ആസ്വാദനങ്ങൾ ഉണ്ടാകുകയും അത് പല തലത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോൾ കലാപരമായും ആസ്വാദനപരമായും സിനിമ വിജയിക്കുകയാണ് ചെയ്യുന്നത്. ചുരുളി അങ്ങിനെ ഒരുപാട് തുടർ ചർച്ചകൾക്കും ആസ്വാദനങ്ങൾക്കും സാധ്യത നൽകുന്ന സിനിമയാണ്.

കണ്ടു തീരുന്നിടത്ത് അവസാനിക്കുന്നതല്ല അവസാനിച്ചിടത്തു നിന്ന് പുറകോട്ട് ചിന്തിക്കാനും കൂട്ടി വായിക്കാനും പൂരിപ്പിക്കാനുമുള്ള സിനിമയാണ് ചുരുളി. ആ തരത്തിൽ ബൗദ്ധിക വ്യായാമം തരുന്ന സിനിമകളോട് പൊതുവെ ഒരു വിഭാഗം പ്രേക്ഷകർക്ക് എന്നും പരാതിയാണ് എന്നതിനൊപ്പം സാംസ്ക്കാരികപരമായും ഭാഷാപരവുമായുള്ള മലയാളിയുടെ പൊതുബോധങ്ങൾക്ക് എതിരെ നിന്ന് കൊണ്ട് കഥ പറയുന്ന സിനിമ എന്ന നിലക്കും ചുരുളി അധിക വിമർശനം നേരിടുന്നു.


സിനിമയിലെ കഥാപാത്രങ്ങൾ പറയുന്ന തെറികൾ ഈ സിനിമയെ നശിപ്പിച്ചു എന്ന വാദത്തോട് യോജിക്കുന്നില്ല. കാരണം ചുരുളി എന്ന സ്ഥലരാശിയുമായും അവിടത്തെ കഥാപാത്രങ്ങളുമായും ഏറ്റവും എളുപ്പത്തിൽ പൊരുത്തപ്പെടാൻ സഹായിച്ചത് നിനച്ചിരിക്കാതെ പെട്ടെന്ന് കേക്കേണ്ടി വന്ന ആദ്യ തെറിയും പിന്നെ ആ കള്ള് ഷാപ്പുമാണ്.

തുടക്കത്തിൽ പറഞ്ഞു തരുന്ന തിരുമേനിയുടെയും മാടന്റെയും കഥ ടൈറ്റിലുകൾക്കൊപ്പം നമ്മുടെ മനസ്സിൽ കുടിയേറുമ്പോൾ തന്നെയാണ് മാടൻ അവന്റെ കളി തുടങ്ങുന്നത്.

പുറം ലോകത്തിനെ ചുരുളിയുമായി ബന്ധിപ്പിക്കുന്ന ആ നൂലാമാല പാലം കടക്കുക എത്ര ദുഷ്ക്കരമാണെന്ന് സിനിമ തന്നെ കാണിച്ചു തരുന്നുണ്ട്. പാലം കടന്ന് ഇപ്പുറം എത്തി നിമിഷങ്ങൾക്കുള്ളിൽ കേട്ട ആദ്യ തെറിയിൽ ആന്റണിക്കും ഷാജീവനുമൊപ്പം നമ്മളും ഒന്ന് ഷോക്കായി പോകുന്നുണ്ട്. പിന്നീടങ്ങോട്ട് തുടരെ കേൾക്കേണ്ടി വരുന്ന തെറികളെല്ലാം നെറ്റി ചുളുപ്പിക്കുമെങ്കിലും പതിയെ ചുരുളിയിലെ സംസാര ശൈലി/ ഭാഷയെന്നോണം അതിനെ അംഗീകരിക്കേണ്ടി വരുകയാണ്. അത് കൊണ്ട് തന്നെ ഒരു ഘട്ടം കഴിയുമ്പോൾ കേൾക്കേണ്ടി വരുന്ന തെറികളൊന്നും തെറികളേ അല്ലാതാകുന്നു.

നിയമങ്ങളുടെയും പൊതുബോധങ്ങളുടെയും മനഃസാക്ഷിയുടേയുമൊക്കെ കെട്ടുപാടുകൾ ഇല്ലാതെ ഒരു കൂട്ടം ആളുകൾ അവരവരുടെ ഇഷ്ടം പോലെ സ്വൈര്യമായി വിഹരിക്കുകയും വിരാജിക്കുകയും ചെയ്യുന്ന ചുരുളി എന്ന വിചിത്ര ഇടം. മയിലാടും കുറ്റിയിലെ ജോയിയെ പൊക്കാൻ വേണ്ടി വേഷം മാറി ചുരുളിയിലേക്ക് വണ്ടി കയറിയ ആന്റണിയും ഷാജീവനും ആ സ്ഥലത്തിന്റെ ഭ്രമാത്മകതകയിൽ അലിഞ്ഞു ചേരുകയാണ്.

ജോയ് ഒരു പിടികിട്ടാപ്പുള്ളിയാണ് എന്ന പോലീസ് ഭാഷ്യത്തിലൂടെയാണ് അയാൾ ഒരു കുറ്റക്കാരൻ തന്നെയാണെന്ന് നമ്മളും ഉറച്ചു വിശ്വസിക്കുന്നത്. എന്നാൽ കുറ്റം ചെയ്തവരെയെല്ലാം അറസ്റ്റ് ചെയ്യുന്നതല്ല, കുറ്റം ചെയ്ത ആൾക്കൂട്ടത്തിൽ നിന്ന് നമുക്ക് വേണ്ടവനെ മാത്രം അറസ്റ്റ് ചെയ്യുന്നതാണ് നിയമമെന്ന് ആന്റണി ഷാജീവനോട് പറയുന്നിടത്താണ് ആരാണ് ശരിക്കും കുറ്റം ചെയ്യുന്നവർ എന്ന ചോദ്യം ഉയരുന്നത്.

വൃത്താകൃതിയിൽ ഒരു കൂട്ടം മനുഷ്യർ നിര നിരയായി ഓടുമ്പോൾ അതിൽ ആര് ആരുടെ പുറകെയാണ് ശരിക്കും ഓടുന്നത് എന്നറിയാതെ പോകുന്ന ഒരവസ്ഥയിൽ നമ്മളും കുരുങ്ങി പോകുന്നു. വിനോയ് തോമസിന്റെ കഥയിൽ നിന്ന് ചുരുളിയെ അങ്ങനൊരു മിസ്റ്റിക് തലത്തിലേക്ക് എത്തിക്കുന്നത് ഹരീഷിന്റെ തിരക്കഥയാണ്.

നമ്മുടെ ജീവിതത്തിൽ മുൻപ് എപ്പോഴോ സംഭവിച്ച ഒരു കാര്യം സമാനമായി വീണ്ടും നടക്കുന്ന പോലെ അനുഭവപ്പെടുന്ന അവസ്ഥയെയാണല്ലോ ദേജാവൂ എന്ന് പറയുന്നത്. ഇത് ഏതെങ്കിലും ടൈം ലൂപ്പ് വഴി യഥാർത്ഥത്തിൽ നമുക്ക് സംഭവിക്കുന്നത് തന്നെയാകുമോ ? ചാമുണ്ഡിയും ഏലിയനും മാടനുമൊക്കെ ഒരേ മിത്തിന്റെ വേറെ വേറെ മുഖങ്ങളാകുമോ ? അങ്ങിനെ ചോദ്യങ്ങളും ചിന്തകളും പലതുണ്ടാകുന്നുണ്ട് ചുരുളിയിലെ ചില സീനുകൾ കാണുമ്പോൾ.

ഒരിക്കൽ ചുരുളിയിലേക്ക് വന്നവർക്ക് അവിടം വിട്ടു പോകാനാകില്ല. തിരുമേനിയായും ആന്റണിയായും ഷജീവനായും ജോയിയായും അങ്ങിനങ്ങിനെ ആ ലൂപ്പ് ആവർത്തിച്ചു കൊണ്ടേയിരിക്കും.


കാലം എത്ര മുന്നോട്ട് പോയാലും, ശാസ്ത്രം എത്ര തന്നെ വളർന്നാലും അടിസ്ഥാനപരമായി മനുഷ്യന്റെ ഉള്ളിൽ ഇപ്പോഴും ഒരു മൃഗം ഉറങ്ങി കിടക്കുന്നുണ്ട്. അത് ഉണരുന്നിടത്ത് മനുഷ്യൻ വീണ്ടും പഴയ കാലത്തിലേക്ക് തന്നെ പോകുകയും പൂർണ്ണമായും ഇരുകാലികളായ മൃഗമായി മാറുകയും ചെയ്യുന്നു . ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജെല്ലിക്കെട്ട്' പറഞ്ഞു വച്ചിടത്ത് നിന്ന് തന്നെ തുടർന്ന് വായിക്കാനും സാധിക്കും ചുരുളിയെ.

'ജെല്ലിക്കെട്ടി'ൽ കാണിച്ചു തന്ന മനുഷ്യനുള്ളിലെ വന്യതയുടെ കുറച്ചു കൂടി തീവ്രമായ ദൃശ്യാവിഷ്ക്കാരമാണ് 'ചുരുളി'യിലുള്ളത് എന്ന് പറയാം.

കഥയിലും കഥാപശ്ചാത്തലത്തിലും മുൻകാല സിനിമകളോടൊന്നും സാമ്യത പുലർത്താതിരിക്കുമ്പോഴും പറയാനെടുക്കുന്ന കഥയിലും വിഷയത്തിലും ഫിക്ഷന്റെ എല്ലാ സാധ്യതകളെയും പരമാവധി ഉപയോഗപ്പെടുത്താൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് സാധിക്കാറുണ്ട്.

ആമേനിൽ അത് കുമരങ്കിരി എന്ന സാങ്കൽപ്പിക ഗ്രാമവും വട്ടോളിയച്ചനും ആയിരുന്നെങ്കിൽ ഈ.മ.യൗ വിൽ അത് മരണവും ചീട്ടു കളിച്ചു കൊണ്ടിരിക്കുന്ന മാലാഖമാരുമായിരുന്നു. ജെല്ലിക്കെട്ടിൽ ഒരു പോത്തിന് പിന്നാലെ നമ്മളെ ഓടിപ്പിച്ചു ചിന്തിപ്പിക്കുകയാണ് ചെയ്തതെങ്കിൽ ചുരുളിയിൽ പൂർണ്ണമായും ഉത്തരങ്ങൾ നൽകാത്ത കാടിന്റെ നിഗൂഢതയിലും മനുഷ്യ മനസ്സുകളുടെ സങ്കീർണ്ണതകളിലും നമ്മളെ അലയാൻ വിടുകയാണ് ലിജോ ചെയ്യുന്നത്.

ആകെ മൊത്തം ടോട്ടൽ = ബൗദ്ധിക വ്യായാമം തരുന്ന ഒരു മികച്ച സിനിമ. മധുനീലകണ്ഠന്റെ ഛായാഗ്രഹണവും ശ്രീരാഗ് സജിയുടെ സംഗീതവും രംഗനാഥ്‌ രവിയുടെ സൗണ്ട് ഡിസൈനും തന്നെയാണ് ചുരുളിയിലെ നിഗൂഢതക്ക് ഇത്ര മേൽ ഭംഗി സമ്മാനിച്ചത്.

*വിധി മാർക്ക് = 8/10

-pravin-

Thursday, November 25, 2021

വില്ലന് മാസ്സ് പരിവേഷം നൽകുമ്പോൾ !!


സിനിമയെ വെറും സിനിമയായി മാത്രം കാണാനാകില്ല എന്ന് ശഠിച്ചു കൊണ്ട് ഓരോ സീനിലെയും പൊളിറ്റിക്കൽ കറക്ട്നെസ്സ് വരെ ചൂണ്ടി കാണിച്ചു വിമർശിക്കുന്ന കാലത്താണ് പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന് സിനിമയിലൂടെ താരപരിവേഷം നൽകി ആഘോഷിക്കാൻ നമ്മൾ തയ്യാറാകുന്നത് എന്നോർക്കുമ്പോൾ ലജ്ജയുണ്ട്.

യഥാർത്ഥ സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരമോ ആരുടെയെങ്കിലും ജീവചരിത്രമോ അല്ല പറയാൻ പോകുന്നത് എന്നൊക്കെയുള്ള മുൻ‌കൂർ ജാമ്യങ്ങൾ എഴുതി കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നതെങ്കിലും സിനിമയിൽ പറയുന്നതത്രയും പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ മേൽവിലാസത്തിലുള്ള കാര്യങ്ങൾ തന്നെയാണ്.

വടക്കൻ പാട്ടുകളിലൂടെ മാത്രം കേട്ടറിഞ്ഞ ചതിയൻ ചന്തുവിനെ എം.ടി വടക്കൻ വീരഗാഥക്ക് വേണ്ടി മാറ്റിയെഴുതിയ പോലെയല്ല ജസ്റ്റിസ് കെ.ടി തോമസിനെ പോലെയുള്ളവർ വളരെ വിശദമായി എഴുതി വച്ചിട്ടുള്ള കുറുപ്പെന്ന ക്രിമിനലിനെ വീരപരിവേഷത്തോടെ സിനിമയിലൂടെ പുനരവതരിപ്പിക്കുന്നതും ആഘോഷിക്കുന്നതും . പ്രത്യേകിച്ച് അയാൾ ക്രൂരമായി കൊല ചെയ്ത ചാക്കോയുടെ കുടുംബം ജീവിച്ചിരിക്കെ തന്നെ.

ചാക്കോയുടെ മകനും കുടുംബവും ഈ സിനിമയെ കുറ്റം പറഞ്ഞില്ലല്ലോ എന്ന് ചോദിക്കാൻ ആളുണ്ടാകാം . അവരോട് പറയാനുള്ളത് ചാക്കോയുടെ മകന്റെ സിനിമാസ്വാദനം തന്നെയാകണം നമ്മളെല്ലാവർക്കും കിട്ടേണ്ടത് എന്ന് നിർബന്ധമില്ലല്ലോ എന്നാണ്.

സുകുമാര കുറുപ്പ് = സുധാകര കുറുപ്പും, ചാക്കോ = ചാർളിയും, ഭാസ്ക്കര പിള്ള= ഭാസി പിള്ളയും, ഷാഹു =ഷാബുവും , ഡ്രൈവർ പൊന്നപ്പൻ = ഡ്രൈവർ പൊന്നച്ചനും, സരസമ്മ =ശാരദാമ്മയുമൊക്കെയായി പേര് മാറ്റി അവതരിപ്പിച്ച ശേഷം ഇവരൊന്നും യഥാർത്ഥ കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുവന്നവരോ യഥാർത്ഥ സംഭവങ്ങളുമായി ബന്ധപ്പെട്ടവരോ അല്ല എന്ന് പറയുന്നതിലെ ലോജിക്ക് എന്താന്നെന്ന് മനസ്സിലാകുന്നില്ല. സുകുമാര കുറുപ്പിന്റെ ആദ്യത്തെ പേരെന്ന് പറയുന്ന ഗോപാലകൃഷ്ണനു സമാനമായി തന്നെയാണ് ഗോപീകൃഷ്ണൻ എന്ന പേര് പോലും ഉപയോഗിക്കുന്നത്.

കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ ചാക്കോ കൊലക്കേസ് അന്വേഷണത്തിലെ നാൾ വഴികളും കുറുപ്പിന്റെ ജീവിതവുമൊക്കെ തന്നെയാണ് സിനിമയുടെ മുക്കാൽ ഭാഗവും നിറഞ്ഞു നിൽക്കുന്നതെങ്കിലും കുറുപ്പിനെ ഒരു സ്റ്റൈലിഷ് - മാസ്സ് ഹീറോ ആക്കാൻ വേണ്ടിയുള്ള കൂട്ടി ചേർക്കലുകളൊക്കെ ഉണ്ടായിട്ടുണ്ട്. കുറുപ്പെന്ന ക്രിമിനലിന്റെ ജീവിതത്തെ വിവരിക്കാൻ ഫിക്ഷന്റെ സാധ്യതകളെ തേടിയപ്പോൾ അവതരണത്തിൽ കുറുപ്പിന് അറിഞ്ഞോ അറിയാതെയോ ഹീറോ പരിവേഷം ഉണ്ടായിട്ടുണ്ട് എന്ന് പറയാതിരിക്കാനാകില്ല.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി കൊണ്ട് സിനിമ ചെയ്യുമ്പോൾ അതിലേക്ക് ഫിക്ഷൻ ചേർത്താലും യാഥാർഥ്യത്തോട് പൊരുത്തപ്പെടുന്ന അവതരണമായിരിക്കണം ഉണ്ടാകേണ്ടത് . ഇവിടെ കുറുപ്പ് എന്ന ക്രിമിനലിനെ മറന്ന് കൊണ്ട് കുറുപ്പിന്റെ ബുദ്ധിയും കുടില ബുദ്ധിയും സ്റ്റൈലുമൊക്കെയാണ് അസാധ്യമായി മാർക്കറ്റ് ചെയ്തിരിക്കുന്നത് എന്ന് മാത്രം.

താരാദാസിനെയും ജാക്കിയേയും പോലുള്ള കഥാപാത്രങ്ങൾക്ക് കൈയ്യടിച്ചിട്ടുള്ള പ്രേക്ഷകന് കുറുപ്പിന്റെ ഈ മാസ്സ് റോളിനും കൈയ്യടിച്ചു കൂടെ എന്ന് വാദിക്കാം. പക്ഷെ അവിടെയും പ്രശ്‌നം അവതരണത്തിലെ ഗ്ലോറിഫിക്കേഷനുകൾ തന്നെയാണ്.


കുറുപ്പ് എന്ന വ്യക്തി യഥാർത്ഥ ജീവിതത്തിൽ ചെയ്ത ക്രൈമിനെ സിനിമാറ്റിക്കാക്കി അവതരിപ്പിക്കുമ്പോൾ അതിന് യാഥാർഥ്യ ബോധവും ധാർമ്മികതയും വേണം . എന്നാൽ താരാദാസും ജാക്കിയും പോലെയുള്ള സാങ്കൽപ്പിക നായക കഥാപാത്രങ്ങൾ സിനിമയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാലും അത്തരം ബാധ്യതകളില്ല.

'കുറുപ്പ്' എന്ന സിനിമയിലേക്ക് വരുമ്പോൾ പ്രകടനം കൊണ്ട് ഞെട്ടിച്ചത് ഷൈൻ ടോം ചാക്കോയുടെ ഭാസി പിള്ളയാണ്. നോക്കൂ അയാൾ ചെയ്യുന്ന കഥാപാത്രവും ദുൽഖറിന്റെ കഥാപാത്രവും ഒരേ ക്രൈമിന്റെ ഭാഗങ്ങളാണ്. എന്നിട്ടും കുറുപ്പിനേക്കാൾ ഭീകരനായ വില്ലനായി ഷൈൻ ടോം ചാക്കോയുടെ ഭാസി പിള്ളയെ നമുക്ക് അനുഭവപ്പെടുന്നു. അതേ സമയം ദുൽഖറിന്റെ കുറുപ്പിൽ നമ്മൾ കാണുന്നത് സ്റ്റൈലും മാസ്സും ഒത്ത പേരിന് മാത്രം നെഗറ്റിവ് പരിവേഷമുള്ള ഒരു നായകനെയും. ഇവിടെയാണ് കുറുപ്പ് എന്ന സിനിമയുടെ പ്രശ്നവും.

പ്രമാദമായ ഈ കേസിനെ ഇത്രത്തോളം വഴികളിലൂടെ അന്വേഷിച്ചു വിവരങ്ങൾ ശേഖരിച്ച ഇന്ദ്രജിത്തിന്റെ DYSP കൃഷ്ണദാസ് എന്ന കഥാപാത്രത്തിന് പേരിനു പോലും ഒരു പഞ്ച് സീൻ ഇല്ലാത്ത വിധം ഒന്നുമല്ലാതാക്കി ഒതുക്കി കളയുന്നത് 'കുറുപ്പി'നല്ലാതെ മറ്റൊരാൾക്കും കൈയ്യടികൾ വേണ്ട എന്ന തീരുമാനം കൊണ്ട് മാത്രമാണ്.

കുറുപ്പിന്റെ കഥയുമായി യാതൊരു ബന്ധവുമില്ലാതെ നാട്ടിൻപുറത്തെ ഏതെങ്കിലും ഒരു ഗോപീകൃഷ്ണന്റെ കഥയിൽ നിന്നെന്ന പോലെ തുടങ്ങി അലക്‌സാണ്ടർ എന്ന ഒരു ഇന്റർനാഷണൽ ഗ്യാങ്‌സ്റ്ററിന്റെ കഥയിലേക്ക് വികസിച്ചു പോകുന്ന തിരക്കഥയുടെ ബലത്തിലാണ് ഈ സിനിമ ദുൽഖറിലെ താരത്തെ ആഘോഷിച്ചിരുന്നതെങ്കിൽ മുകളിൽ പറഞ്ഞ പരാതികളെല്ലാം തന്നെ റദ്ദ് ചെയ്യപ്പെടുമായിരുന്നു.

ആകെ മൊത്തം ടോട്ടൽ = യഥാർത്ഥ സംഭവങ്ങളെയെല്ലാം മറന്നു കൊണ്ട് ഒരു സിനിമ എന്ന നിലക്ക് തൃപ്തിപ്പെടുത്തുന്ന മേക്കിങ് മികവുകളും ശബ്ദവിന്യാസങ്ങളുമൊക്കെ കുറുപ്പിന്റെ ഭാഗമായിട്ടുണ്ട് എന്നതിൽ യാതൊരു തർക്കവുമില്ല. DQവിന്റെ സ്ക്രീൻ പ്രസൻസ്, ഭാസി പിള്ളയായിട്ടുള്ള ഷൈൻ ടോം ചാക്കോയുടെ അഴിഞ്ഞാട്ടം, സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം, നിമിഷ് രവിയുടെ ഛായാഗ്രഹണം ഇതൊക്കെയാണ് 'കുറുപ്പ്' നൽകിയ ആസ്വാദനം

*വിധി മാർക്ക് = 6.5/10 

-pravin- 

Thursday, November 18, 2021

ചിരിയും കാര്യവും നിറഞ്ഞ നിശ്ചയം!!


മെയ്ഡ് ഇൻ കാഞ്ഞങ്ങാട് എന്ന് എഴുതി കാണിച്ചതിനോട് നീതി പുലർത്തും വിധം എല്ലാ തലത്തിലും കാഞ്ഞങ്ങാടിൻറെ പ്രാദേശികത അലിഞ്ഞു ചേർന്ന് കിടക്കുന്ന സിനിമയാണ് 'തിങ്കളാഴ്‌ച നിശ്ചയം'.

കാലങ്ങളായി ഉപയോഗിച്ച് പരിചയിച്ച സൊ കാൾഡ് 'മലയാള'ത്തിനപ്പുറം കേരളത്തിന്റെ ഉൾനാടൻ പ്രാദേശിക ഭാഷകൾക്ക് മലയാള സിനിമയിൽ യാതൊരു സ്വീകാര്യതയും ഉണ്ടായിരുന്നില്ല.
ഐ.വി ശശി കാലഘട്ടത്തിൽ മലപ്പുറവും കോഴിക്കോടുമൊക്കെ സജീവമായി പരിഗണിക്കപ്പെട്ടിരുന്നു എന്നതൊഴിച്ചാൽ വിശിഷ്യാ വടക്കേ മലബാറിലെ കാസർഗോഡ് -കണ്ണൂർ-വയനാട് ജില്ലകളുടെ ഭൂപ്രകൃതിയും പ്രാദേശികതയുമൊന്നും മലയാള സിനിമയിൽ ഉപയോഗിച്ചു കണ്ടിട്ടില്ലായിരുന്നു.
എന്നാൽ ഇക്കഴിഞ്ഞ പത്തു വർഷ കാലയളവിൽ മലബാറിൽ നിന്ന് പുതിയ സംവിധായകരും എഴുത്തുകാരുമൊക്കെ വന്നതിന്റെ ഭാഗമായി ആ സ്ഥിതിക്ക് ഒരു മാറ്റമുണ്ടായിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ പോലുള്ള സിനിമകളൊക്കെ അതിന്റെ മികവുറ്റ ഉദാഹരണങ്ങളാണ്.

പ്രാദേശിക ഭാഷകളുടെ സൗന്ദര്യം സിനിമകളിലൂടെ പ്രചരിക്കപ്പെടുമ്പോൾ അത് മലയാള ഭാഷയുടെ ആസ്വാദനത്തെ വൈവിധ്യപൂർണ്ണമാക്കുകയാണ് ചെയ്യുന്നത്. മലയാള സിനിമ ആ തലത്തിൽ നല്ലൊരു പ്ലാറ്റ്‌ ഫോം കൂടിയാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് 'തിങ്കളാഴ്ച നിശ്ചയം'.
കാഞ്ഞങ്ങാടിന്റെ പ്രാദേശികതയെ ഒരു വീടിന്റെ പരിസരത്തിൽ ഒരുപാട് കഥാപാത്രങ്ങളിലൂടെ ഒട്ടും കൃത്രിമത്വമില്ലാതെ അവതരിപ്പിക്കാൻ സാധിച്ചിടത്താണ് 'തിങ്കളാഴ്ച നിശ്ചയം'മികച്ചു നിൽക്കുന്നത്.
ഒരു ഡ്രാമയിലേക്ക് മാത്രമായി ഒതുങ്ങി പോകുമായിരുന്ന കാര്യങ്ങളെ സ്വാഭാവിക ഹാസ്യത്തിലൂടെ കൈകാര്യം ചെയ്ത രീതിയൊക്കെ ഗംഭീരമായിരുന്നു.
പെണ്ണ് കാണൽ ചടങ്ങിന്റെ സീൻ തന്നെ നോക്കൂ അതിലേക്ക് ശബരി മല വിഷയം ആക്ഷേപ ഹസ്യേന ചർച്ചക്ക് വക്കുന്നു സംവിധായകൻ. മധ്യവർത്തി കുടുംബത്തിലെ സാമ്പത്തിക പരാധീനതകളും അടുക്കളപ്പുറത്ത് ശബ്ദം ഒതുക്കേണ്ടി വരുന്ന പെണ്ണുങ്ങളും വിവാഹ സമ്പ്രദായത്തിലെ ആണാധികാരങ്ങളുമടക്കം ഒരുപാട് കാര്യങ്ങളെ ഈ കൊച്ചു സിനിമക്കുള്ളിൽ വരച്ചു കാണിക്കുന്നുണ്ട്.
കുവൈത്ത് വിജയൻറെ വീട്ടിലെന്ന വണ്ണം നടക്കുന്ന കാര്യങ്ങളത്രയും സമൂഹത്തിന്റെ കൂടി വിഷയമായി കാണാവുന്നതാണ്. ഒരു ജനാധിപത്യ രാജ്യത്ത് ജീവിച്ചു കൊണ്ട് രാജ ഭരണത്തെ പ്രകീർത്തിക്കുന്ന വിജയനും വിജയനെ ജനാധിപത്യ ബോധത്തോടെ തന്നെ വിമർശിക്കുന്ന സുഹൃത്ത് ഔക്കറുമൊക്കെ വെറും സിനിമാ കഥാപാത്രങ്ങൾ മാത്രമല്ലാതാകുന്നുണ്ട്.

ജനാധിപത്യ വ്യവസ്ഥിതിയെ എത്ര മാത്രം ഭീകരമായി അട്ടിമറിക്കാനാകുമെന്ന് വിജയൻ നമ്മളെ ബോധ്യപ്പെടുത്തുമ്പോൾ കാഞ്ഞങ്ങാടിനെയും ആ കല്യാണ നിശ്ചയ വീടിനെയും മറന്ന് സമകാലീന ഇന്ത്യയെ കുറിച്ച് ഓർക്കേണ്ടി വരുന്നു.
പെണ്ണ് കാണലും നിശ്ചയവും കല്യാണവുമൊക്കെ ചുരുങ്ങിയ സീനുകളിൽ മാത്രം കണ്ടു ശീലിച്ചവർക്ക് മുന്നിലേക്ക് കല്യാണ നിശ്ചയം ഒരു മുഴുനീള സിനിമയായി എത്തിയതും ഒരു കൗതുകമാണ്.
കുവൈത്ത് വിജയനും ലളിതയും സുജയും സുരഭിയും വിമലയും ഗിരീഷുമടക്കമുള്ള കഥാപാത്ര പ്രകടനങ്ങളെ അഭിനന്ദിക്കുമ്പോൾ സജിൻ ചെറുകയിലിന്റെ ശ്രീനാഥ്‌ എന്ന കഥാപാത്രത്തെ സിനിമക്ക് പുറത്തു വച്ച് നേരിട്ട് കൈകാര്യം ചെയ്താലോ എന്ന് വരെ തോന്നിപ്പിച്ചു. അജ്‌ജാതി ഒരു വെറുപ്പീര് സാധനം. അതേ സമയം ഒന്നിലും പരാതിയും പരിഭവവുമില്ലാത്ത സുനിൽ സൂര്യയുടെ സന്തോഷേട്ടനെ ചേർത്ത് പിടിക്കാനാണ് തോന്നിയത് .

ആകെ മൊത്തം ടോട്ടൽ = പറയാൻ വലിയ കഥയില്ലാത്ത ഒരു സംഗതിയെ ഗംഭീരമായ ഡീറ്റൈലിങ്ങിലൂടെ മനോഹരമായ തിരക്കഥയാക്കി മാറ്റാൻ സാധിച്ചതിൽ തന്നെയുണ്ട് ആദ്യ വിജയം. വേറിട്ട അവതരണവും പുതുമുഖങ്ങളുടെ മിന്നും പ്രകടനങ്ങളും കൂടിയായപ്പോൾ സിനിമയുടെ ആസ്വാദനം ഇരട്ടിച്ചു. കാഞ്ഞങ്ങാടിലെ വിജയന്റെ വീട്ടിൽ കല്യാണ നിശ്ചയം കൂടാൻ പോയ പോലെ ഒരു ഫീൽ ആണ് സിനിമ തന്നത്.

*വിധി മാർക്ക് = 8/10

-pravin-

Thursday, November 11, 2021

ആദിവാസി സമൂഹത്തിന്റെ പൊള്ളുന്ന നേർ കാഴ്ചകൾ !!

കാടിന്റെ മക്കളുടെ കഥയോ സിനിമയോ അല്ല അവരുടെ പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങൾ മാത്രമാണ് മനോജ് കാനയുടെ 'കെഞ്ചിര'. അത് കൊണ്ട് തന്നെ കൊമേഴ്സ്യൽ സിനിമകളിൽ പലപ്പോഴായി അവതരിപ്പിച്ചു കണ്ടിട്ടുള്ള ആദിവാസി സമൂഹത്തിന്റെ രൂപ ഭാവങ്ങളൊന്നും കെഞ്ചിരയിൽ പരതേണ്ടതില്ല.


ഒരു കൊമേഴ്‌സ്യൽ സിനിമാസ്വാദനത്തിന്റെ സാധ്യതകളെ തള്ളി കളഞ്ഞു കൊണ്ട് നിറപ്പകിട്ടില്ലാത്ത ആദിവാസി സമൂഹത്തിന്റെ സാമൂഹിക യാഥാർഥ്യങ്ങളെ സിനിമയിലേക്ക് പകർത്തിയെഴുതിയപ്പോൾ അത് പാർശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയോടുള്ള ആദരവ് കൂടിയായി മാറി.
അവതരണത്തിലെ റിയലിസം കൊണ്ടും പേരറിയാത്ത ഒരു കൂട്ടം ആദിവാസി അഭിനേതാക്കളുടെ അഭിനയമല്ലാത്ത ജീവിത പ്രകടനം കൊണ്ടുമൊക്കെ ജീവനുള്ള സിനിമാ നിർമ്മിതിയായി മാറുന്നു 'കെഞ്ചിര'.
ഛായാഗ്രഹണം, സൗണ്ട് ഡിസൈൻ, പണിയ ഭാഷയിലുള്ള സംഭാഷണങ്ങൾ, സംഗീതം അങ്ങിനെ എല്ലാം വേറിട്ട മികച്ച സിനിമാനുഭവമായി എന്ന് തന്നെ പറയാം.
എന്ത് കൊണ്ട് ആദിവാസി സമൂഹം പാർശ്വവത്ക്കരിക്കപ്പെട്ടു എന്ന ചോദ്യമോ ഉത്തരമോ അല്ല എങ്ങിനെയൊക്കെ അവർ ഈ കാലത്തും അന്യവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതിന്റെ നേർ കാഴ്ചകളാണ് 'കെഞ്ചിര'.
മുതലാളിമാർക്കും സർക്കാരിനും പോലീസിനും രാഷ്ട്രീയക്കാർക്കും എന്ന് വേണ്ട സകല മേലാളന്മാർക്കും ചൂഷണം ചെയ്യാൻ നിയോഗിക്കപ്പെടുമ്പോഴും പരാതികളില്ലാതെ തങ്ങൾക്ക് നേരെയുള്ള സകല അനീതികളോടും സമരസപ്പെട്ടു കൊണ്ട് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കാലാകാലങ്ങളായി കുടിയിറക്കപ്പെടുകയും കുടിയേറുകയും ചെയ്യേണ്ടി വരുന്ന സാധു മനുഷ്യ ജന്മങ്ങളെ സംവിധായകൻ കൃത്യമായ രാഷ്ട്രീയ ബോധത്തോടെയും ബോധ്യത്തോടെയുമാണ് അഭ്രപാളിയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.
ആകെ മൊത്തം ടോട്ടൽ = 'കെഞ്ചിര' പോലെയൊരു സിനിമ നിർമ്മിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ബോധ്യങ്ങളുണ്ടെങ്കിൽ ആ സിനിമ കാണാൻ തീരുമാനിക്കുന്നതിലുമുണ്ട് ഒരു രാഷ്ട്രീയം. ഈ സിനിമ കാണുമ്പോൾ അത് അവശ ജനതയോടുള്ള ഒരു ഐക്യ ദാർഢ്യം പ്രഖ്യാപിക്കൽ കൂടിയായി മാറുന്നു. സിനിമയുടെ രാഷ്ട്രീയം സിനിമ കാണുന്നവർക്കുള്ളിലേക്ക് കൂടി പകരാൻ സാധിച്ചതിൽ മനോജ് കാനക്ക് അഭിമാനിക്കാം.
*വിധി മാർക്ക് = 7.5/10

-pravin-

Wednesday, October 13, 2021

Sweet Tooth (Web Series - Season 1- Episodes 8)


Half Human അല്ലെങ്കിൽ Half Animal ആയിട്ട് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ Hybrid എന്ന് വിശേഷിപ്പിക്കുന്നു. H5G9 എന്ന വൈറസ് പടരാൻ കാരണം ഹൈബ്രിഡുകളാണോ അതോ ഈ വൈറ

സുകൾ കാരണമാണോ ഹൈബ്രിഡ് ഉണ്ടാകുന്നത് എന്നറിയാത്ത ഒരു അവസ്ഥയിൽ ജനിച്ചു വീഴുന്ന പല ഹൈബ്രിഡുകളെയും മനുഷ്യർക്ക് ഉപേക്ഷിക്കേണ്ടിയോ അല്ലാത്ത പക്ഷം ഒളിപ്പിച്ചോ വളർത്തേണ്ടി വരുന്നു.
ഒരേ സമയം ഹൈബ്രിഡുകളെ മനുഷ്യർ ഭയക്കുകയും വേട്ടയാടുകയും ചെയ്യുന്ന സാഹചര്യമാണ് കഥയിലേത്.

തന്റെ ഹൈബ്രിഡ് കുഞ്ഞിനെ ആരുമറിയാതെ ഒരു കാട്ടിനുള്ളിൽ കൊണ്ട് പോയി രഹസ്യമായി വളർത്താൻ തീരുമാനിക്കുന്ന അച്ഛനിൽ നിന്ന് തുടങ്ങി പതിയെ ഗസ് എന്ന ഹൈബ്രിഡിന്റെ ജീവിതത്തെ മുൻനിർത്തി കൊണ്ടുള്ള കഥ പറച്ചിലാണ് Sweet Tooth ൽ.

വർഗ്ഗപരവും ജനിതകപരവുമായി ബോഡി ഷെയ്‌മിനെ ആഘോഷിക്കുന്നവരുടെ ഇടയിലേക്ക് മാൻ കൊമ്പുള്ള ഗസിനേയും പന്നിയുടെ മൂക്കും ചെവിയുമുള്ള വെന്റിയെയും കറുത്ത് തടിച്ച ബിഗ് മാനേയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് നിർത്തിയത് ശ്രദ്ധേയമായി.

വൈറസ് ബാധിതരോടുള്ള കാടൻ നിയമങ്ങളും പട്ടാള മേധാവിയുടെ വില്ലത്തരങ്ങളും ഡോക്ടർമാരുടെ നിസ്സഹായാവസ്ഥകളുമൊക്കെ കഥയുടെ ഭാഗമായി വരുമ്പോഴും Sweet Tooth ലെ ആശ്വാസ മുഖങ്ങളായി മാറുന്നത് ബിഗ് മാനെയും ഐമീ ഏദനെയും പോലുള്ള മനുഷ്യരാണ്. ഹൈബ്രിഡുകളോടുള്ള അവരുടെ കാഴ്ചപ്പാടുകൾ നമുക്കുള്ള മനോഹര കാഴ്ചകളാക്കി മാറ്റുന്നു സംവിധായകൻ.

പബ്ബയോടൊപ്പമുള്ള ഗസിന്റെ ജീവിതം പൊടുന്നനെ വഴി മാറുന്നിടത്ത് നിന്നാണ് അവൻ അമ്മയെ തേടി യാത്രയാകുന്നത് . അമ്മയിലേക്കെത്താനുള്ള അവന്റെ യാത്രാ മദ്ധ്യേ കഥകൾ മാറുന്നു. പലരും വേർപിരിയുന്നു, പുതിയ ലക്ഷ്യങ്ങളുമായി പലരും ഒത്തു കൂടുന്നു, പ്രതീക്ഷകളോടെ വീണ്ടും ചിലർ കടന്നു വരുന്നു, അങ്ങിനെയങ്ങിനെ എട്ടു എപ്പിസോഡുകൾ കൊണ്ട് തന്നെ മനസ്സ് തൊടുന്നു 'Sweet Tooth'. ബാക്കി കഥകളുമായി എത്രയും വേഗം സെക്കൻഡ് സീസൺ വരട്ടെ .. Waiting for Season 2.

ആകെ മൊത്തം ടോട്ടൽ = വിവിധ തരം വൈറസുകളെ കുറിച്ച് ചർച്ച ചെയ്യുന്ന ഈ കോവിഡ് മഹാ മാരി കാലത്ത് കാണേണ്ട ഒരു ഫീൽ ഗുഡ് വെബ് സീരീസ് ആണ് 'Sweet Tooth'. മാസ്ക്കും ക്വാറന്റൈനും തൊട്ട് ഒരു കൊറോണ വൈറസ് ലോകത്താകമാനം സൃഷ്ടിച്ച മാറ്റങ്ങളും അനിശ്ചിതത്വങ്ങളുമൊക്കെ എന്താണെന്ന് വളരെ വ്യക്തമായി അനുഭവിച്ചു പരിചയിച്ചത് കൊണ്ട് തന്നെ Sweet Tooth ന്റെ കഥയിലേക്ക് പെട്ടെന്ന് ഇഴുകി ചേരാൻ സാധിക്കും.

*വിധി മാർക്ക് = 8/10

-pravin-