Saturday, September 14, 2013

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി - സഞ്ചാര ജീവിതത്തിലെ നേർക്കാഴ്ചകൾ

ചിലപ്പോഴെങ്കിലും സിനിമ കഴിഞ്ഞിട്ടും തിയേറ്ററിലെ സീറ്റിൽ നിന്ന് എഴുന്നേൽക്കാതെ അൽപ്പ നേരം കൂടി അവിടെ ഇരുന്നു പോകാറുണ്ട്. കണ്ടു കഴിഞ്ഞ  സിനിമയിലെ ചില രംഗങ്ങൾ  അപ്പോഴും  മനസ്സിലെ സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്നുണ്ടാകും.  പിന്നെ എല്ലാവരും പോയ ശേഷം ഏറ്റവും ഒടുക്കമേ തിയേറ്റർ വിടുകയുള്ളൂ. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി കണ്ടു കഴിഞ്ഞപ്പോൾ  രംഗങ്ങൾക്ക് പകരം മുഴുവൻ സിനിമയാണ് മനസ്സിൽ വീണ്ടും തെളിയുന്നത്. അത്രക്കും ഹൃദ്യമാണ് സിനിമയിലെ ഓരോ രംഗങ്ങളും. കഥാപാത്രങ്ങൾക്കൊപ്പം ഒരു ദീർഘ യാത്ര ചെയ്ത പ്രതീതി. ഒന്നും ഒഴിവാക്കി കൊണ്ട് സിനിമയെ കുറിച്ച് ഒന്നും പറയാനോ ചിന്തിക്കാനോ ഇല്ലാത്ത ഒരു അവസ്ഥ.  സിനിമ എങ്ങിനെയുണ്ട് എന്ന് അഭിപ്രായം ചോദിക്കാൻ തിയേറ്ററിനു പുറത്തു ചിലരെങ്കിലും കാണും. അവരോടെല്ലാം  ഒറ്റ വാക്കിൽ, ഒട്ടും ചിന്തിക്കാതെ 'വളരെ നല്ല സിനിമയാണ് ട്ടോ'  എന്ന് ആത്മാർത്ഥമായി പറയാൻ പറ്റുന്നത് വിരളമായാണ്. ഈ സിനിമ കണ്ടു കഴിഞ്ഞാൽ നമ്മൾ അത് തന്നെ പറയും - അതേ ഒറ്റ വാക്ക്.

ഓരോ പ്രേക്ഷകന്റെയും സിനിമാസ്വാദനം പല വിധമാണ്.  സിനിമയോടുള്ള പ്രേക്ഷകന്റെ സമീപനരീതിക്ക് അനുസരിച്ച് അത് മാറി മറഞ്ഞു കൊണ്ടിരിക്കും. ചില സിനിമകൾ നിരീക്ഷിക്കേണ്ട വിധം നിരീക്ഷിക്കാൻ തയ്യാറാകാത്ത പക്ഷം ആ സിനിമയോടുള്ള  ആസ്വാദനം വികലമാകാൻ വഴിയുണ്ട്. ഇവിടെ അങ്ങിനെയൊരു അവസ്ഥ വരുന്നില്ല എന്ന് മാത്രമല്ല കാണുന്ന എല്ലാവർക്കും ഒരേ രീതിയിൽ സിനിമ അനുഭവഭേദ്യവുമാകുന്നു. അതു തന്നെയാണ് സമീർ താഹിർ എന്ന യുവ സംവിധായകന്റെയും ഈ സിനിമയുടെയും വിജയ രഹസ്യം. 'ബിഗ്‌ ബി' യിൽ ഒരു cinematographer വേഷത്തിൽ തുടങ്ങി 'ചാപ്പാ കുരിശി' ലൂടെ  ഒരു സ്വതന്ത്ര സംവിധായക  പദവിയിലേക്കെത്തുമ്പോൾ  സമീറിന്റെ മനസ്സിൽ സിനിമയോട് ഉണ്ടായിരുന്ന നിശ്ചയ ദാര്‍ഡ്യം 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' യിലൂടെ  ലക്ഷ്യം കൈവരിക്കുകയാണ്. 

തന്റെ  തീരുമാനങ്ങളാണ് തന്റെ വിധി എന്ന് വിശ്വസിക്കുന്ന കാസി (ദുൽഖർ സൽമാൻ) ജീവിതത്തെ വിപ്ലവാത്മകമായി സമീപ്പിക്കുന്ന ആളാണ്. കഥാപാത്രത്തിന്റെ ആ വിപ്ലവ വീര്യം സിനിമയിൽ പലയിടത്തും പ്രകടമാണ്. തുടക്കം മുതൽ ഒടുക്കം വരെ അത് വളരെ വൃത്തിയായി അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ ദുൽഖറിന് കഴിഞ്ഞു  എന്നുള്ളിടത്ത് ദുൽഖർ എന്ന നടന്റെ അഭിനയ മികവ്  ഏറ്റവും ഉയരത്തിൽ അടയാളപ്പെടുത്തുക കൂടിയാണ്  ചെയ്യുന്നത്. റോഡരികിലെ കടയിൽ കാസിയുടെ വരവും കാത്ത് ഒരു സിഗരറ്റും കൊളുത്തിപ്പിടിച്ച് ബൈക്കിൽ ചാരി നിന്ന് പുകയൂതുന്ന സുനിക്ക്  (സണ്ണി വെയ്ൻ) പ്രത്യേകിച്ച് ജീവിത ലക്ഷ്യമൊന്നും ഇല്ല എന്ന് പറയാം. പക്ഷേ കാസിയോടുള്ള സുനിയുടെ ആത്മബന്ധം അളവിനും അപ്പുറമാണ്. എങ്ങോട്ടാണ് ഇത്തവണത്തെ യാത്ര എന്ന് സുനി കാസിയോടു ചോദിക്കുമ്പോൾ മറുപടി കിട്ടുന്നത് ഹിമാലായത്തിലെക്കെന്നാണ്. ഓ അതിനെന്താ നീ എങ്ങോട്ട് പോകുന്നു അങ്ങോട്ട്‌ ഞാനും ഉണ്ട് - അതാണ്‌ സുനിയുടെ ഒരു ലൈൻ. കണ്ണൂർക്കാരനായ സുനിയുടെ വേഷം സണ്ണിയിൽ ഭദ്രമായിരുന്നു.

പിന്നിട്ട ദൂരത്തെക്കാൾ,   വിവിധ  സാഹചര്യങ്ങളിൽ കണ്ടുമുട്ടുന്നവരെയാണ് കാസി തന്റെ യാത്രയുടെ മൂല്യാനുഭവമായി  കാണുന്നത്.  അതേ വേളയിൽ, പലതും  മറക്കാൻ വേണ്ടിയുള്ള വെറുമൊരു  അലസ യാത്രയാണ് തന്റെ ഉദ്ദേശ്യം എന്ന് പറഞ്ഞ കാസിക്ക് വഴി മദ്ധ്യേ  യാത്രയുടെ യഥാർത്ഥ ലക്ഷ്യം എന്താകണമെന്നു പറഞ്ഞു കൊടുക്കുന്നത് സ്വന്തമായി യാതൊരു ജീവിത ലക്ഷ്യവുമില്ലാത്തവൻ എന്ന മുഖമുദ്ര പതിപ്പിച്ചു നടക്കുന്ന   സുനിയാണ്. ഓരോ പ്രവർത്തിക്കും ഓരോ ചിന്തക്കും എവിടെയോ ഒരു ലക്ഷ്യമുണ്ട്. പലപ്പോഴും എന്താണ് ആ ലക്ഷ്യം എന്നറിയാൻ നമ്മൾ വൈകുന്നു. മദ്ധ്യേ നമ്മൾ അത് തിരിച്ചറിയുന്നതിന് കാരണങ്ങളും നിമിത്തങ്ങളും ഒരുപാടുണ്ടാകാം. അത് കൊണ്ട് തന്നെ ജീവിതത്തിൽ ലക്ഷ്യമില്ലായ്മ എന്ന നിർവികാരതക്ക് ഒട്ടും പ്രസക്തി ഇല്ല. അതൊരു താൽക്കാലിക മനോ-വിഭ്രമം മാത്രം. സിനിമയിൽ  അത് അടിവരയിരയിടുന്ന രംഗങ്ങൾ പലതുണ്ട്. ഒരു ഘട്ടത്തിൽ എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്യുകയും മറ്റൊരു വിഭ്രാന്തിയിൽ  യാത്ര മതിയാക്കി തിരിച്ചു വീട്ടിലേക്കു മടങ്ങാൻ തീരുമാനിക്കുകയും പിന്നീട്  ദ്രുതഗതിയിൽ  ലക്ഷ്യബോധം കൈവരിക്കുക്കുകയും ചെയ്യുന്ന കാസിയുടെ മാനസികാവസ്ഥകൾ അതിന്റെ ഭാഗമാണ്. 

കേരള, കർണാടക, ആന്ധ്രാ പ്രദേശ്, ഒറീസ്സ, പശ്ചിമ ബംഗാൾ, സിക്കിം, നാഗാലാന്റ് തുടങ്ങീ ഏഴു സംസ്ഥാനങ്ങളിൽ കൂടി സഞ്ചരിച്ചു കൊണ്ട് കഥ പറയുന്ന ഒരു സിനിമ എന്നതിനോടൊപ്പം കഥാപശ്ചാത്തലമായി വരുന്ന അതാത് സംസ്ഥാനങ്ങളുടെ ആനുകാലിക-രാഷ്ട്രീയ-സാമൂഹിക ഭൂതലത്തെ പ്രേക്ഷകന് മുന്നിൽ  യാഥാർത്യ ബോധത്തോടെ വ്യക്തമായി വരച്ചു കാണിക്കുന്നതിലും സിനിമ വിജയിക്കുന്നുണ്ട്. സിനിമ എന്ന മാധ്യമത്തിന്  പലപ്പോഴും സമൂഹത്തോട് നിറവേറ്റാൻ സാധിക്കാതെ പോകുന്ന വിദൂര കടമയെ കൂടിയാണ് സമീർ താഹിർ തന്റെ സിനിമയിലൂടെ മുഴുവൻ സിനിമാ പ്രവർത്തകരെയും ഓർമപ്പെടുത്തുന്നത്  എന്ന് കൂടി പറയേണ്ടിയിരിക്കുന്നു. 

ജീവിതത്തോടുള്ള കാസിയുടെ വിപ്ലവാത്മകത  കലാലയ ജീവിതത്തിലെ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയാണ് സജീവമാകുന്നത്. ഫീസടക്കാൻ കഴിവില്ലാത്തവർക്ക് പഠിക്കാനും അവകാശമില്ല എന്ന അധികാരി-ഭരണവർഗങ്ങളുടെ  ധാർഷ്ട്യ  നിലപാടിന് മുന്നിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്ന സിനിമയിലെ വിദ്യാർഥിനി കഥാപാത്രം  പ്രേക്ഷകരെ വേദനയോടെ  ഓർമപ്പെടുത്തുന്നത്  സമകാലീന കേരള കലാലയ ജീവിതങ്ങളിലെ രജനി എസ് ആനന്ദുമാരെയാണ്. എസ്. എഫ്. ഐക്കാരനായ കാസിയുടെ സാമൂഹിക-രാഷ്ട്രീയ  ഇടപെടലുകൾ സിനിമയിൽ സൂചിപ്പിക്കപ്പെടുന്നത് ഈ രംഗത്തോട് അനുബന്ധിച്ചാണ്. തന്റെ രാഷ്ട്രീയം ശരിയായ നിരീക്ഷണമാണ് എന്ന കാര്യത്തിൽ കാസിക്ക് തെല്ലും സംശയമില്ല. അതേ സമയം തന്റെ വിപ്ലവ പ്രസംഗങ്ങളെയും വിദ്യാർഥി സമൂഹത്തിലുള്ള സ്വാധീനത്തെയും കേവലം കക്ഷി രാഷ്ട്രീയ വിരോധം തീർക്കാനായി  പാർട്ടി ഹൈജാക്ക് ചെയ്യുകയാണ് എന്ന് ബോധ്യപ്പെടുന്ന നിമിഷം കാസി പാർട്ടിയെ തള്ളിപ്പറയുന്നുണ്ട്. ഒരു യഥാർത്ഥ വിപ്ലവകാരി പാർട്ടിക്ക് അടിമപ്പെട്ടു ജീവിക്കേണ്ടവനല്ല, അവന്റെ വിപ്ലവം പാർട്ടിക്ക് വേണ്ടിയല്ല പൊതു സമൂഹത്തിനു വേണ്ടിയാകണം എന്ന് പറയാതെ പറഞ്ഞു കൊണ്ട് ആ രംഗം അവസാനിക്കുന്നു. 

                                         

നീണ്ടു പുളഞ്ഞു കിടക്കുന്ന റോഡിലൂടെ എങ്ങോട്ടെന്നില്ലാതെ ബൈക്കിലുള്ള തങ്ങളുടെ യാത്ര പുരോഗമിക്കുമ്പോൾ യാത്രികർ അറിയാതെ അവരുടെ സാമൂഹിക ചുറ്റുപാടുകളും  മാറിക്കൊണ്ടിരിക്കുകയായിരുന്നു . കർണാടക സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിലൂടെയുള്ള ഏകാന്ത യാത്രകൾ അപകടകരമാണെന്ന പത്ര വാർത്തകൾ സിനിമ കാണുന്നതിനിടയിൽ നമ്മൾ ഓർത്ത്‌ പോകുന്നു. ചെറുപ്പത്തിന്റെ തിളപ്പിൽ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് നാട് വിടേണ്ടി വരുകയും പിന്നീട് പുതിയ ചുറ്റുപാടിൽ വേരുറപ്പിച്ചു താമസിക്കേണ്ടിയും വന്ന  ഒരു മെക്കാനിക് കഥാപാത്രം സിനിമക്കിടയിൽ കടന്നു വരുന്നുണ്ട് . എന്നെങ്കിലും നാട്ടിലേക്ക് തിരിച്ചു പോകാൻ സാധിക്കുമോ എന്നന്വേഷിക്കുന്ന രണ്ടു 'പ്രതീക്ഷ കണ്ണുകളുടെ' ഉടമയാണ് സിനിമയിൽ അയാൾ. കേരളത്തിൽ നിന്നും തങ്ങൾ വന്ന നീണ്ട റോഡിനെ അയാൾക്ക്‌ ചൂണ്ടി കാണിച്ചു കൊടുത്ത് കൊണ്ട്  ആ 'പ്രതീക്ഷ കണ്ണുകളിൽ' കൂടുതൽ ഊർജ്ജം പകരാനാണ് കാസി ശ്രമിക്കുന്നത്. ആസാം കലാപ ബാധിത പ്രദേശങ്ങളിലൂടെയുള്ള  രാത്രിയാത്ര വളരെ ഭീകരമായി തന്നെ  സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഒരു വിളിപ്പാടകലെ, ഇരുട്ടിൽ അവ്യക്തമായി യാത്രികർക്ക്  കാണേണ്ടി വരുന്ന  ദാരുണ കൊലപാതകം കലാപ  ഭീകരതയെ വരച്ചു കാണിക്കുന്ന രംഗമാണ്. കലാപ പ്രദേശത്തെ തെരുവിൽ  ഒറ്റപ്പെട്ടു പോയ  കുട്ടിയിലും, കരഞ്ഞു കണ്ണ് കലങ്ങിയ  സ്ത്രീകളിലും തന്റെ  പ്രിയപ്പെട്ടവരെ തന്നെയാണ് കാസി കാണുന്നത്. ഇത്തരം ദുരന്ത കലാപ ദുരിത ഭൂമികളിൽ ഭാഷക്കും മതത്തിനും അതീതമായി നിലകൊള്ളുന്നത് മനുഷ്യത്വമെന്ന വികാരം മാത്രമാണ് എന്ന് സിനിമ വ്യക്തമാക്കുന്നു.

കാസി-അസി (സുര്‍ജാ ബാല) പ്രണയമാണ് സിനിമയുടെ ആത്യന്തിക പ്രമേയ ഭാവം. ആ തീക്ഷ്ണ പ്രണയം സിനിമയിൽ പറയാതെയും പങ്കു വക്കാതെയും പോയിരുന്നെങ്കില്‍ ഒരു പക്ഷേ ആകാശത്തിനും കടലിനും ഭൂമിക്കും ഇത്ര തന്നെ ഭംഗി ഉണ്ടാകുമായിരുന്നില്ല. സമീർ താഹിറിന്റെ മനോഹരമായ ഒരു പ്രണയാവിഷ്ക്കാരം കൂടിയാണ് അസിയിലേക്ക് എത്തിപ്പെടുന്ന കാസിയുടെ ദീർഘയാത്ര എന്ന് പറയേണ്ടിയിരിക്കുന്നു. സിനിമകളിൽ  മാത്രം കാണുന്ന ഒരു വിശിഷ്യ പ്രേമ- പ്രതിഭാസം മാത്രമായി കാസി-അസി പ്രണയത്തെ ചിലരെങ്കിലും വ്യാഖ്യാനിക്കാം. കാരണം എല്ലാ കഥകളിലേയും പോലെ ഇവിടെയും കമിതാക്കളുടെ പ്രണയ തീവ്രതയുടെ മുന്നില്‍ മത-ഭാഷാ വ്യത്യാസത്തിന്റെ മതിലുകള്‍ പൊളിഞ്ഞു വീഴുകയാണ്. യഥാർത്ഥ സ്നേഹ പ്രണയ ബന്ധങ്ങൾക്ക്   മുന്നിൽ  ഭാഷയുടെയും മതത്തിന്റെയും  അതിർത്തി പങ്കിടുന്ന മതിലുകൾ പൊളിഞ്ഞു വീഴുക തന്നെ ചെയ്യുമെന്ന പൊതു സാഹിത്യ സങ്കൽപ്പ ധാരണകളെ സിനിമയും പിന്തുടരുന്നു. അതേ സമയം, യാഥാർത്യവുമായി തട്ടിച്ചു നോക്കുമ്പോൾ, മനുഷ്യനെ സ്നേഹിക്കാനും മനസിലാക്കാനും പഠിപ്പിക്കുന്ന മതവും ഭാഷയുമെല്ലാം മനുഷ്യര്‍ക്കിടയില്‍ എങ്ങിനെ  പലപ്പോഴും മതിലുകളായി രൂപാന്തരപ്പെടുന്നു എന്ന ചോദ്യം പ്രേക്ഷകന്റെ മനസ്സിലേക്ക്  നിശബ്ദമായി ചേക്കേറുകയും ചെയ്യുന്നു . 

അന്യ ഭാഷാ നടീ നടന്മാരെ  മലയാള സിനിമകളിൽ അവതരിപ്പിക്കുന്നത് ഇതാദ്യമായല്ല. പക്ഷെ കഥാ പശ്ചാത്തലത്തിനും കഥാപാത്രങ്ങൾക്കും  അനുയോജ്യമാം വിധം അന്യഭാഷാ നടീ നടന്മാരെ മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിച്ച  ചുരുക്കം മലയാള സിനിമകളിൽ ഒന്നാമതാണ് നീലാകാശം -പച്ചക്കടൽ -ചുവന്ന ഭൂമി എന്ന് പറയേണ്ടി വരും. കേരളത്തിൽ വന്നു പഠിക്കുന്ന അസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണിപ്പൂരി നടി സുർജ ബാലയും, ബംഗാളി ഗ്രാമത്തലവനും പഴയ നക്സലുമായ  ബിമൽ ദായെ അവതരിപ്പിച്ച ബംഗാളി നടൻ  ധൃതിമാൻ ചാറ്റർജിയും അടങ്ങുന്ന അന്യ ഭാഷാ നടീ നടന്മാർ സിനിമയിലെ പ്രേക്ഷക ശ്രദ്ധാ കേന്ദ്രങ്ങളാകുന്നത് കാസ്റ്റിങ്ങിലെ ഈ പൂർണത ഒന്ന് കൊണ്ട് മാത്രം. റെക്സ് വിജയന്റെ സംഗീതം സിനിമയുടെ മൂഡിനു അനുയോജ്യമായി തന്നെ നിന്നു. ഗിരീഷ്‌ ഗംഗാധരന്റെ ച്ഛായാഗ്രഹണം സിനിമയെ കൂടുതൽ അഴകുറ്റതാക്കി എന്ന് പറയാതെ വയ്യ. 

ആകെ മൊത്തം ടോട്ടൽ =  ദേശ ഭാഷാ  ഭേദമന്യേ സമകാലീന സാമൂഹിക പ്രശ്നങ്ങളിലൂടെ  യാഥാർത്യ ബോധത്തോടെ ക്യാമറ ചലിപ്പിച്ച ഒരു തത്സമയ സിനിമ. അത് കൊണ്ട് തന്നെ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് ഒരേ സ്വരത്തിൽ പറയാം . "ആകാശം നീലയും, കടൽ പച്ചയും, ഭൂമി ചുവന്നതും തന്നെയാണ്." അതങ്ങിനെ തന്നെയാണ് എന്ന് സിനിമ പ്രേക്ഷകനെ പൂർണമായും ബോധ്യപ്പെടുത്തുന്നു.

വിധി മാർക്ക്‌ = 8/10 

-pravin- 

Monday, September 2, 2013

Madras Cafe - An Indian Political Espionage Thriller

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ  ഇന്നും  മറക്കാനാകാത്ത ഒരു സംഭവമാണ് രാജീവ്‌ ഗാന്ധി വധം. തമിഴ് പുലികളെയും, രാജീവ്‌ ഗാന്ധി വധത്തെയും പരാമർശിച്ചു കൊണ്ട് നിരവധി സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്തിട്ടുണ്ട്. സന്തോഷ്‌ ശിവൻ സംവിധാനം ചെയ്ത് 1998 ഇൽ റിലീസ് ചെയ്ത "The Terrorist", 2002 ഇൽ മണി രത്നത്തിന്റെ  സംവിധാനത്തിൽ വന്ന  "കന്നത്തിൽ മുത്തമിട്ടാൽ",  ആർ. കെ സെൽവമണി സംവിധാനം ചെയ്ത് 2007 ഇൽ റിലീസായ "കുറ്റപത്രികൈ" എന്നിവ അതിനുദാഹരണങ്ങളാണ്. ഈ സിനിമകളിലെല്ലാം തന്നെ LTTE പ്രവർത്തനങ്ങളും, രാജീവ്‌ ഗാന്ധി വധത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളും, തമിഴ് പുലികളും സർക്കാരും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളും അങ്ങിനെ നിരവധി വിഷയങ്ങൾ ഭാവനത്മകമായും അല്ലാതെയും ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. ഒരു പക്ഷേ, വളരെ ആധികാരികമായി, എന്നാൽ  കുറഞ്ഞ തോതിൽ മാത്രം ഭാവനാത്മകത ഉപയോഗിച്ച്  രാജീവ് ഗാന്ധി വധാന്വേഷണം വളരെ ചടുലമായി അവതരിപ്പിച്ചത്  മലയാളത്തിൽ മേജർ രവി സംവിധാനം ചെയ്ത് 2007 ൽ റിലീസായ "മിഷൻ 90 ഡെയ്സ്" എന്ന സിനിമയിലായിരിക്കും. സിനിമ പ്രേക്ഷകരെ രസിപ്പിക്കാനും ത്രില്ലടിപ്പിക്കാനും വേണ്ടി മാത്രമാണ് എന്ന ചിന്താഗതിക്കാർക്ക് "മിഷൻ 90 ഡെയ്സ്" ഒരു പക്ഷേ  നിരാശ സമ്മാനിച്ചിരിക്കാം.  അതേ സമയം രാജീവ ഗാന്ധി വധാന്വേഷണം ഘട്ടം ഘട്ടമായി വ്യക്തമായ വിവരണങ്ങളിലൂടെ  അറിയാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ തന്റെ സിനിമ നന്നായി അവതരിപ്പിക്കാൻ മേജർ രവിക്ക് സാധിച്ചിട്ടുമുണ്ട്. 

ഇവിടെ മേൽപ്പറഞ്ഞ സിനിമകളിൽ നിന്നെല്ലാം വീണ്ടും വ്യത്യസ്തമാകുകയാണ് ഷൂജിത് സിർക്കാരിന്റെ "മദ്രാസ് കഫെ" എന്ന് പറയേണ്ടിയിരിക്കുന്നു. കാരണം, 'മദ്രാസ് കഫെ' ചർച്ച ചെയ്യുന്നതും പറഞ്ഞെത്തുന്നതും ആരും ഇത് വരെ ഈ വിഷയത്തിൽ പറയാതിരുന്ന  ഒരു കാര്യത്തിലേക്കാണ്- രാജീവ് ഗാന്ധി എന്ന പ്രധാനമന്ത്രിയെ നമുക്ക് നഷ്ട്ടപ്പെടില്ലായിരുന്നു എന്ന ദുഃഖ സത്യത്തിലേക്ക്. പ്രധാനമന്ത്രി അപകടത്തിലാണ് എന്ന് മുൻകൂട്ടി അറിഞ്ഞിട്ടും അദ്ദേഹത്തെ രക്ഷപ്പെടുത്താൻ സാധിക്കാതിരുന്ന  ഒരു കൂട്ടം സഹപ്രവർത്തകരെയും, പ്രധാനമന്ത്രി കൊല്ലപ്പെടണം എന്ന് രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഒരു പോലെ  ആഗ്രഹിച്ച ചില ദുഷ്ട ശക്തികളെയും കുറിച്ചാണ് സിനിമ കൂടുതലും പറയുന്നത്. ശ്രീലങ്കയെ സഹായിക്കാൻ ഇന്ത്യ നടത്തിയ ശ്രമങ്ങൾക്കിടയിൽ സ്വന്തം ജീവൻ ബലി കഴിക്കേണ്ടി വന്ന പട്ടാളക്കാർ ആർക്കു വേണ്ടിയാണ് അന്യരാജ്യത്ത് മരിച്ചു വീണത്‌  എന്ന വലിയൊരു ചോദ്യവും   ചില സീനുകളിൽ ഉയർന്നു വരുന്നുണ്ട്. 

അതീവ രഹസ്യ സ്വഭാവവും  അപകടസാധ്യത ഏറെയുമുള്ള ഒരു ജോലിയുടെ ഭാഗമെന്നോണം മേജർ വിക്രമിന് (ജോണ്‍ എബ്രഹാം) തന്റെ വ്യക്തി ജീവിതത്തിൽ പല നഷ്ടങ്ങളും സഹിക്കേണ്ടി വരുന്നുണ്ട്. സംഭവിക്കുന്ന നഷ്ടങ്ങളിൽ  ഒരു പരിധിക്കപ്പുറം അയാൾ തളരുന്നില്ല; അതേ സമയം ഔദ്യോഗിക ജീവിതത്തിലെ  കൃത്യ നിർവഹണത്തിലുണ്ടായ  പരാജയം  മേജർ വിക്രമിനെ ഒരായുഷ്ക്കാലത്തേക്ക് അലട്ടുന്നതും ഖേദപ്പെടുത്തുന്നതുമായിരുന്നു. രാജീവ് ഗാന്ധി വധത്തിനു പിന്നിലെ രാഷ്ട്രീയവും അന്തർ ദേശീയവുമായി നടന്ന വിവിധ ഗൂഡാലോചനകളെ കുറിച്ച്  വേണ്ടതിലധികം തെളിവുകൾ നൽകിയിട്ടും അതിനെ തൃണവൽക്കരിച്ചു കളയുന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് മേജർ വിക്രമിന്റെ ചില പാഴ് ശ്രമങ്ങളിലൂടെ സിനിമ പ്രേക്ഷകന് കാണിച്ചു തരുന്നുണ്ട്. ഇതിനെ ഭാവനാത്മകമെന്നോ, വസ്തുതാപരമെന്നോ,വെറും  കെട്ടിച്ചമച്ച കഥകളെന്നോ എങ്ങിനെ വേണമെങ്കിലും വിളിക്കാം. പക്ഷെ എങ്ങിനെ വിളിക്കണം എന്ന് തീരുമാനിക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ഭാഗമായ  പ്രേക്ഷകരാണ്. എന്തായാലും ഒരു കാര്യം ഉറപ്പ്. നമ്മൾ കണ്ടതും വായിച്ചതും അറിഞ്ഞതുമല്ല ചരിത്രം. അല്ലെങ്കിൽ അത് മാത്രമല്ല ചരിത്രം. ഇനിയും അറിയാനുള്ളതും , അറിയപ്പെടാനുള്ളതുമായ ഒരു  നിഗൂഡതയാണ് ഈ വിഷയത്തിലെ യഥാർത്ഥ ചരിത്രം. ആ തലത്തിലേക്ക് ചിന്തിക്കേണ്ടിയിരിക്കുന്ന  ചില ആധികാരിക വിവരണങ്ങൾ സിനിമ പ്രേക്ഷകനുമായി പങ്കു വക്കുന്നുണ്ട്. 

ഈ സിനിമയുമായി ബന്ധപ്പെട്ട് തമിഴ് നാട്ടിലെ  പ്രമുഖ രാഷ്ട്രീയ പാർട്ടികൾ എൽ.ടി.ടി.ഇയെ കുറിച്ച്  പറഞ്ഞ അഭിപ്രായങ്ങളും വിപ്ലവ കഥകളും മറ്റു വിവാദങ്ങളും രാജീവ്‌ ഗാന്ധി വധത്തെ പരോക്ഷമായി ന്യായീകരിക്കുന്നതും  പുലി പ്രഭാകറിന്റെയും എൽ . ടി . ടി . ഇ യുടെയും കലാപ പ്രവർത്തനങ്ങളെ പ്രത്യക്ഷമായി തന്നെ അംഗീകരിക്കുകയും ചെയ്യുന്ന ചില സംഗതികളാണ്. തമിഴ് ദേശീയ വാദത്തിന്റെ ഭീകരമായ ഈ അവസ്ഥയെ തന്നെയാണ് സിനിമയിൽ National Threat എന്ന് വിശേഷിപ്പിക്കുന്നതും. എന്ന് കരുതി ഇത് ഒരിക്കലും തമിഴനോ തമിഴ് നാടിനോ എതിരായ സിനിമയല്ല. വംശഹത്യകൾക്കും  മറ്റു സാമുദായിക -പ്രാദേശിക -ദേശീയ കലാപങ്ങൾക്കും ഇടയിൽ പിടഞ്ഞു വീഴേണ്ടി വരുന്ന  നിരപരാധികളായ ഒരു സമൂഹത്തിന്റെ മനോവികാരത്തിനും അവരുടെ ദുരിതത്തിനും മുന്നിൽ അത്തരം വിഭാഗീയ ചിന്തകളുടെ  പ്രസക്തി വെറും വട്ട പൂജ്യം മാത്രമാണ്. 

2012 ഇൽ റിലീസ് ചെയ്ത "വിക്കി ഡോണർ " സിനിമയ്ക്കു ശേഷം ജോണ്‍ എബ്രഹാം രണ്ടാമതും നിർമാതാവായ സിനിമയാണ് മദ്രാസ് കഫെ. വിക്കി ഡോണറിന്റെ വിജയത്തിന് ശേഷം സംവിധായകനായി ഷൂജിത് സിർക്കാരും, തിരക്കഥാകൃത്തായി ജൂഹി ചതുർവേദിയും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. ഈ സിനിമയിൽ പക്ഷേ ജൂഹിക്ക് സംഭാഷണ ചുമതല മാത്രമേ ഉള്ളൂ. സോമനാഥ്ദേ, ശുഭേന്ദു ഭട്ടാചാര്യ എന്നിവരാണ് സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. മേജർ വിക്രം സിംഗ് എന്ന സാങ്കൽപ്പിക കേന്ദ്ര കഥാപാത്രം ഒഴിച്ച് ബാക്കി സിനിമയിൽ വിവരിക്കപ്പെടുന്ന ഓരോ സീനിനും  അതിന്റെതായ ആധികാരികത ഉണ്ടെന്നു തന്നെ സംവിധായകനും സംഘവും അടി വരയിട്ടു പറയുന്നു. വിക്രം സിംഗ് എന്ന കഥാപാത്രം  സാങ്കൽപ്പികമാണെങ്കിലും നായകന് അമാനുഷികത കൽപ്പിച്ചു കൊടുക്കുന്ന ബോളിവുഡ് സംവിധായകരിൽ നിന്നും ഷുർജിത് വേറിട്ട്‌ നിൽക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരും ഇന്റലിജൻസ് ഓഫീസർമാരും  വികാര വിക്ഷോഭങ്ങൾക്ക് അടിമപ്പെടുന്ന വെറും  സാധാരണ മനുഷ്യരിൽ ഉൾപ്പെടുന്നവർ തന്നെയാണെന്ന്  പ്രേക്ഷകരെ ചില വേളകളിൽ  ബോധ്യപ്പെടുത്താനും ഷുർജിത് ശ്രമിച്ചിരിക്കുന്നു.  

 ശ്രീലങ്കൻ ദുരിത ബാധിത പ്രദേശങ്ങളും, കലാപത്തിനു ഇരയായവരും സിനിമ തുടങ്ങുമ്പോൾ തന്നെ പ്രേക്ഷകനെ ഞെട്ടിപ്പിക്കുന്ന കാഴ്ചയായി മാറുന്നുണ്ട്. കമൽ ജീത് നേഗിയുടെ ച്ഛായാഗ്രഹണം വാക്കുകൾക്കും അപ്പുറം അഭിനന്ദനീയമാണ്. സിനിമയുടെ ഏക പോരായ്മയായി മുഴച്ചു നിന്നത് അവ്യക്തമായ രീതിയിൽ സീനുകളെ ബന്ധിപ്പിച്ച എഡിറ്റിംഗ് ആണ്. ആധികാരികമായ വിവരണങ്ങളിൽ കൂടി സിനിമ പലതും വെളിപ്പെടുത്തുന്നുണ്ടെങ്കിലും ക്യാമറയുടെ ദ്രുത ചലനവും പെട്ടെന്നുള്ള സീൻ മാറ്റവും പ്രേക്ഷകരെ അലോസരപ്പെടുത്തുന്നതാണ്. ഇക്കാരണം കൊണ്ട് തന്നെ സിനിമയിലെ ചില ഭാഗങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ അവ്യക്തത സൃഷ്ടിക്കുന്നു. 

ആകെ മൊത്തം ടോട്ടൽ = രാജീവ്‌ ഗാന്ധി വധത്തെ കുറിച്ച് ഇത് വരെ ചർച്ച ചെയ്യാത്ത തലങ്ങളിൽ കൂടി കഥ പറയുന്ന ഒരു നല്ല പൊളിറ്റിക്കൽ ത്രില്ലർ. പക്ഷേ, ഒരു entertainer മനസ്സോടെ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ  നിരാശപ്പെടും. 

*വിധി മാർക്ക്‌ = 7/10 

-pravin-