Friday, July 5, 2024

ഗംഭീര കേസ് അന്വേഷണം !!


ഒരു പുതുമുഖ സംവിധായകന്റെ സിനിമയാണെന്ന് പറയാൻ സാധിക്കാത്ത വിധമുള്ള മേയ്ക്കിങ് , നല്ല കാസ്റ്റിങ്.

ഒരു ഓഫീസ് മുറിയും വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളെയും വച്ച് ഒരൊറ്റ ദിവസത്തെ ചടുലമായ കൊലപാതക കേസ് അന്വേഷണം .
ട്രെയ്‌ലർ കണ്ടപ്പോൾ കിട്ടിയ പ്രതീക്ഷ വെറുതെയായില്ല. കാണുന്നവരെ ആദ്യവസാനം വരെ ത്രില്ലടിപ്പിക്കാൻ സിനിമക്ക് സാധിച്ചു.
രഞ്ജിത്ത് സജീവിന്റെ പോലീസ് ലുക്ക് സൂപ്പറായി. ചില സീനുകളിലൊക്കെ ഒരു ജോൺ എബ്രഹാം ലുക്ക് ആയിരുന്നു.
ഡയലോഗ് ഡെലിവെറി ശരിയായില്ല എന്ന് പറയുന്നവരുണ്ടാകാം. പക്ഷെ വ്യക്തിപരമായി ആ ശബ്ദവും സംസാര ശൈലിയും ആ കഥാപാത്രത്തിന് വളരെ യോജിക്കുന്നതായാണ് തോന്നിയത്.
പോലീസിന്റെ ചോദ്യം ചെയ്യൽ സീനുകളൊക്കെ നീണ്ടു പോകുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ലാഗ് ഈ സിനിമയിൽ കണ്ടു കിട്ടില്ല. അത്ര മാത്രം കൃത്യതയോടെ അളന്നു മുറിച്ചെടുത്ത ചോദ്യോത്തര സീനുകളിലേക്ക് പ്രേക്ഷകർ താനേ ലയിച്ചു പോകും.
കുറ്റാന്വേഷണ സിനിമയുടെ മൂഡിൽ മുന്നേറുന്ന സിനിമക്ക് ഭീകരമായ ഒരു ഇന്റർവെൽ ബ്ലോക്ക് സെറ്റ് ചെയ്തതൊക്കെ രണ്ടാം പകുതിയിലേക്കുള്ള ആകാംക്ഷ വർദ്ധിപ്പിച്ചു.
ഫ്ലാഷ് ബാക്ക് വിവരണത്തിന്റെ കാര്യത്തിൽ സമീപ കാലത്ത് കണ്ടതിൽ വച്ച് മികച്ച ഒരു പ്രകടനമായി തോന്നി സിദ്ധീഖിന്റെത്.
തിരക്കഥ തന്നെയാണ് ഈ സിനിമയിലെ നായകൻ. അതിനൊപ്പം തന്നെ മികച്ചു നിന്ന എഡിറ്റിംഗ്, ബാക്ഗ്രൗണ്ട് സ്‌കോർ, ഛായാഗ്രഹണം.
നൂറു ശതമാനം കുറ്റമറ്റ സിനിമയാണെന്ന അവകാശവാദമില്ല. പക്ഷെ തീർച്ചയായും വിജയം അർഹിക്കുന്ന സിനിമ.
അഭിനന്ദനങ്ങൾ സംജദ് - പ്രവീൺ വിശ്വനാഥ്‌. ദുരൂഹതകൾ തുടരുന്ന ഗോളത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

©bhadran praveen sekhar

Tuesday, July 2, 2024

വെറുതെയൊരു 'ഗ്ർർർ' !!

2018 ലെപ്പോഴോ ആണെന്ന് തോന്നുന്നു തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ഒരാൾ ചാടിയതും ജീവനക്കാർ അയാളെ രക്ഷപ്പെടുത്തിയതുമായ വാർത്ത വരുന്നത്.

ആ ഒരു ചെറിയ കോളം വാർത്തയെ വച്ച് കോമഡി സിനിമാ പിടിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ അതിനൊത്ത തിരക്കഥ വേണമെന്ന് മാത്രം.

റോഡിലെ ഒരു കുഴിയെ വച്ച് 'ന്നാ താൻ കേസ് കൊട്' പോലുള്ള സിനിമകൾ വിജയിച്ചതിന്റെ പിന്നിലെ രഹസ്യം തിരക്കഥാ രചനയിലെ മികവാണ്.

ഇവിടെ 'ഗ്ർർർ' ലേക്ക് വന്നാൽ അമ്പേ ദുരന്തമാണ് സ്ക്രിപ്റ്റിങ് എന്ന് പറയേണ്ടി വരും. കഥാപാത്ര പ്രകടനങ്ങളിലേക്ക് വന്നാലും എടുത്തു പറയാൻ ഒന്നുമില്ലാത്ത അവസ്ഥ.

കള്ളു കുടിച്ചിട്ടുള്ള കുഞ്ചാക്കോ ബോബന്റെ അഭിനയമൊക്കെ പരമ ബോറായിരുന്നു. യുവജനോത്സവ വേദികളിലെ മോണോ ആക്ട് ലെവലിലേക്ക് പോലും എത്താതെ പോയ പ്രകടനം. സുരാജ് തരക്കേടില്ലായിരുന്നു. ബാക്കി വന്നവരും പോയവരുമൊക്കെ അസ്സല് വെറുപ്പിക്കൽ.

കോമഡിയെന്ന പേരിൽ സുരാജ് - കുഞ്ചാക്കോ ടീം നടത്തുന്ന പ്രകടനങ്ങളൊക്കെ കണ്ടു കൊണ്ട് കിടക്കുന്ന ആ സിംഹം എന്തൊരു മണ കൊണാഞ്ചൻ ആണെന്ന് ചിന്തിച്ചു പോയി. എങ്ങനേലും സിംഹം അവരെ പിടിച്ചൊന്ന് തിന്നാൽ എല്ലാത്തിനും ഒരു അവസാനമാകുമല്ലോ എന്ന് വെറുതെ ഓർത്തു പോയ്‌.

പക്ഷേ നല്ലൊരു ഗർജ്ജനം പോയിട്ട് ഒരു ഞെരക്കം പോലും സമ്മാനിക്കാതെ സിംഹവും അവർക്കൊത്ത രീതിയിൽ ഒരു ബോറനായി മാറുകയായിരുന്നു.

എന്തായാലും തിരുവനന്തപുരം മൃഗശാലയിലെ സിംഹവും മറ്റു മൃഗങ്ങളും ഈ സിനിമ കാണാതിരിക്കട്ടെ..

©bhadran praveen sekha

Wednesday, June 12, 2024

ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന ഒരു ഡീസന്റ് സസ്പെൻസ് ത്രില്ലർ !!


'അയ്യപ്പനും കോശി'യിലെ പോലെ ഒരു ഈഗോ ക്ലാഷിൻറെ കഥയാകുമെന്ന് തോന്നിപ്പിക്കുന്ന വിധം പറഞ്ഞു തുടങ്ങിയിട്ട് പെട്ടെന്നൊരു ട്രാക്ക് മാറ്റിപ്പിടിത്തം. അവിടുന്നങ്ങോട്ട് ഒരു കുറ്റാന്വേഷണ സിനിമയുടെ എല്ലാ വിധ ആസ്വാദനങ്ങളും തന്നു കൊണ്ടാണ് 'തലവൻ' മുന്നോട്ട് പോകുന്നത്.

ടെലിവിഷൻ പ്രോഗ്രാമിന്റെ ഭാഗമായി DYSP ഉദയഭാനു പറഞ്ഞു തുടങ്ങുന്ന കേസ് വിവരണങ്ങളിലൂടെ ആദ്യമേ തന്നെ ഒരു ആകാംക്ഷ ഉണ്ടാക്കി എടുക്കാൻ സിനിമക്ക് സാധിച്ചു.
ആസിഫ് അലിയുടെയും ബിജുമേനോന്റെയും കഥാപാത്ര സ്വഭാവ സവിശേഷതകളെ പരിചയപ്പെടുത്തുമ്പോൾ അവർക്കിടയിൽ നടക്കാൻ പോകുന്ന ക്ലാഷ് എന്തിന്റെ പേരിലാകുമെന്ന് ഊഹിക്കാൻ അവസരം തരുന്നുണ്ട്. അവർക്കിടയിലെ പ്രശ്നം സിനിമയുടെ കഥാഗതികളെ എങ്ങിനെയൊക്കെ ബാധിക്കുമെന്ന ആകാംക്ഷയും പിരിമുറുക്കവുമാണ് പിന്നീട്.
ബിജു മേനോൻ ആയാലും ആസിഫ് അലി ആയാലും മുന്നേ തന്നെ പോലീസ് വേഷങ്ങൾ ഗംഭീരമായി കൈകാര്യം ചെയ്തവരാണ്. അത് കൊണ്ട് തന്നെ ആ കഥാപാത്രങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി പുതിയ പോലീസ് വേഷങ്ങളിൽ തിളങ്ങുക എന്നത് അവരെ സംബന്ധിച്ച് ശ്രമകരമായ ദൗത്യം തന്നെയായിരുന്നു.
'അയ്യപ്പനും കോശി'യിലെ ബിജുമേനോന്റെ എസ്.ഐ അയ്യപ്പൻ നായരായാലും 'കൂമനി'ലെ ആസിഫ് അലിയുടെ സി.പി.ഒ ഗിരി ആയാലും
രണ്ടു സ്വഭാവതലങ്ങളിൽ നിന്ന് കൊണ്ടുള്ള പ്രകടനങ്ങളായിരുന്നു.
'തലവനി'ലേക്ക് വരുമ്പോൾ രണ്ടു പേരും അത്ര കണ്ട് കോംപ്ലക്സ് ലെവലിലേക്ക് പോകാതെ തന്നെ തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങളെ തീർത്തും ഗംഭീരമാക്കുന്നു. രണ്ടു പേരുടെയും കോമ്പോയും ആ നിലക്ക് മികച്ചു നിൽക്കുന്നുണ്ട് സിനിമയിൽ.
'റോഷാക്കി'ന് ശേഷം കോട്ടയം നസീറിലെ നടന് തിളക്കം കൂട്ടിയ പ്രകടനമായിരുന്നു 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയിലെ DYSP അലക്സ് മാമ്പ്ര. ഇപ്പോൾ അതിന്റെ തന്നെ തുടർച്ചയെന്ന് പറയാവുന്ന മറ്റൊരു കഥാപത്ര പ്രകടനം സമ്മാനിക്കുന്നു 'തലവനി'ലെ സി.പി.ഓ രഘു.
ദിലീഷ് പോത്തൻ, ബിലാസ് ചന്ദ്രഹാസൻ, സുജിത് ശങ്കർ, അനുശ്രീ, രഞ്ജിത്ത് ശേഖർ, അൻസാൽ പള്ളുരുത്തി, ജോജി ജോൺ etc .. എല്ലാവരും നന്നായിട്ടുണ്ട്. സാബു മോന്റെ വക്കീൽ വേഷം മാത്രമാണ് കൂട്ടത്തിൽ ഒരു കല്ല് കടിയായി അനുഭവപ്പെട്ടത്. മിയ ജോർജ്ജിന് താരതമ്യേന വലിയ റോൾ ഉണ്ടായില്ല.
അതേ സമയം കുറച്ചു സീനുകളെ ഉള്ളൂവെങ്കിലും ജാഫർ ഇടുക്കി വന്നപ്പോഴൊക്കെ തിയേറ്ററിൽ ചിരി ഓളമുണ്ടായി. അങ്ങേർക്ക് ഏത് വേഷവും പോകും. അമ്മാതിരി ഒരു ഐറ്റം തന്നെ.
ബിജുമേനോനെ പോലെയുള്ള ഒരാൾ ഗുണ്ടകളുമായി തലങ്ങും വിലങ്ങും ഫൈറ്റ് ചെയ്യുമ്പോൾ ഉണ്ടാകേണ്ട അടിയുടെ കനവും പവറുമൊന്നും തലവനിലെ ഫൈറ്റ് സീനിൽ കണ്ടു കിട്ടിയില്ല എന്ന ഒരു നിരാശ കൂട്ടത്തിൽ പറയട്ടെ. ഒരു പക്ഷെ പുള്ളിയുടെ കഥാപാത്രത്തിന് ഒരു മാസ്സ് ഹീറോ പരിവേഷം രൂപപ്പെടേണ്ട എന്ന് കരുതി മനഃപൂർവ്വം ചെയ്തതുമാകാം.
ക്ലൈമാക്സ് സീനുകളൊക്കെ ഈ സിനിമയുടെ ആസ്വാദന മികവ് ഇരട്ടിപ്പിച്ചു. ആരും പ്രതീക്ഷിക്കാത്ത ഒരു വില്ലനെ കാണിച്ചു തരുക എന്നതിനേക്കാൾ വില്ലന്റെ മോട്ടീവും മാനസികാവസ്ഥയുമൊക്കെ കാണുന്നവർക്ക് കൂടി ബോധ്യപ്പെടും വിധം പറഞ്ഞവതരിപ്പിക്കാൻ സാധിച്ചതൊക്കെ നന്നായി.
ആനന്ദ് തേവർക്കാട്ട്- ശരത് പെരുമ്പാവൂർ ടീമിന്റെ കെട്ടുറപ്പുള്ള തിരക്കഥ, ട്രാക്ക് മാറ്റി പിടിച്ച ജിസ് ജോയ് സംവിധാനം, സൂരജ് എസിന്റെ ചടുലമായ എഡിറ്റിങ്, ശരൺ വേലായുധന്റെ ഛായാഗ്രഹണം, അധികം ബിൽഡ് അപ്പുകൾ ഒന്നുമില്ലാതെ കഥാപാത്രങ്ങളുടെ മാനസികാവസ്‌ഥകളും കഥാസാഹചര്യങ്ങളുമൊക്കെ കണക്കിലെടുത്ത് കൊണ്ടുള്ള ദീപക് ദേവിന്റെ ബാക്ഗ്രൗണ്ട് സ്‌കോർ..അങ്ങിനെ എല്ലാം കൊണ്ടും തിയേറ്റർ ആസ്വാദനം ഉറപ്പ് നൽകുന്ന 'തലവ'നെ കാണാൻ മറക്കണ്ട.
©bhadran praveen sekhar

Friday, May 31, 2024

ടർബോ പവറിൽ മമ്മുക്കയുടെ ആക്ഷൻ ഷോ !!


"തീർക്കാൻ പറ്റാത്തതൊന്നും അയാൾ തുടങ്ങി വെക്കാറില്ല"

ടർബോ ജോസിനെ പറ്റി ഇന്ദുലേഖ പറയുന്ന ആ ഡയലോഗ് കേൾക്കുമ്പോൾ സമീപ കാലത്തായി മമ്മൂട്ടി എന്ന നടൻ പകർന്നാടിയ വൈവിധ്യമുള്ള കഥാപാത്രങ്ങളാണ് മനസ്സിൽ മിന്നി മറഞ്ഞത്.
 
കഥാപാത്ര തിരഞ്ഞെടുപ്പുകളിൽ ഒരിടത്തും ടൈപ്പ് ആകാതെ അങ്ങേര് വേഷങ്ങൾ കെട്ടിയാടി കൊണ്ടേയിരിക്കുന്നു. ടർബോ ജോസിലേക്ക് വരുമ്പോഴും ആ അതിശയപ്പെടുത്തൽ ഉണ്ട്.

കഥാപരമായ പുതുമകളൊന്നുമില്ലാതിരുന്നിട്ടും ടർബോ പോലൊരു സിനിമയിൽ തന്റെ സ്‌ക്രീൻ പ്രസൻസും സ്വാഗുമൊക്കെ കൊണ്ട് ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു.

മിഥുൻ മാനുവലിന്റെ എഴുത്തിൽ ഒരു ടിപ്പിക്കൽ വൈശാഖ് സിനിമക്ക് വേണ്ട ചേരുവകൾ എല്ലാം ഉണ്ടായിരുന്നു. എന്നാൽ അതിനപ്പുറത്തേക്ക് സിനിമയെ എത്തിക്കുന്നത് വൈശാഖിന്റെ മേക്കിങ് തന്നെയാണ്.

ക്രിസ്റ്റോ സേവ്യറുടെ ബാക്ക്ഗ്രൗണ്ട് സ്‌കോർ ..വിഷ്ണു ശർമ്മയുടെ ഛായാഗ്രഹണം ..'ടർബോ'യുടെ ആക്ഷൻ പവർ ഇരട്ടിപ്പിക്കുന്നു. അത് പോലെ എടുത്തു പറയേണ്ടത് ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്. അത് വേറെ ലെവൽ ആയിരുന്നു. പ്രത്യേകിച്ച് ആക്ഷൻ-ചെയ്‌സിങ് സീനുകളിൽ.

ടർബോ ജോസിന്റെ ഇടികൾ മാത്രമല്ല കാർ ചേസിങ് - ഡ്രിഫ്റ്റിംഗ് സീനുകളൊക്കെയും തിയേറ്റർ കാഴ്ചയിൽ ആവേശം കൊള്ളിച്ചു.

മമ്മൂട്ടി-ബിന്ദുപണിക്കർ അമ്മ-മകൻ സീനുകൾ പലയിടത്തും 'പോത്തൻ വാവ'യിലെ മമ്മൂട്ടി-ഉഷ ഉതുപ്പ് കോംബോയെ ഓർമ്മിപ്പിച്ചു.

മമ്മുക്കയുടെ ഇടിപ്പടത്തിൽ കാര്യമായി ചെയ്യാൻ ഒന്നുമില്ലെങ്കിലും ശബരീഷ്, അഞ്ജന ജയപ്രകാശ് പോലെയുളളവരുടെ കഥാപാത്രങ്ങളും 'ടർബോ'യിൽ അടയാളപ്പെടുന്നുണ്ട്.


മമ്മുക്കയുടെ ടർബോ ജോസിനൊത്ത വില്ലനായി രാജ് ബി ഷെട്ടിയാണ് സിനിമയിൽ തിളങ്ങിയത്. വെട്രിവേൽ ഷണ്മുഖ സുന്ദരത്തിന്റെ ഇൻട്രോ സീനും, സ്റ്റൈലും മാനറിസവും ഡയലോഗ് ഡെലിവെറിയുമൊക്കെ രാജ് ബി ഷെട്ടി ഗംഭീരമായി തന്നെ കൈകാര്യം ചെയ്തു. ആ കൊച്ചു ശരീരവും വച്ച് ടർബോ ജോസിനൊപ്പമുള്ള ആക്ഷൻ സീനുകളിൽ പോലും രാജ് ബി ഷെട്ടി ഞെട്ടിക്കുന്നു.

വെട്രിവേലിന്റെ വലം കൈയ്യായ വിൻസെന്റിന്റെ വേഷത്തിൽ കബീർ ദുഹാൻ സിംഗും, കോമഡി ടച്ചുള്ള ഓട്ടോ ബില്ലയായി സുനിലും കൊള്ളാമായിരുന്നു.

ടിപ്പിക്കൽ ആക്ഷൻ മസാല പടങ്ങളുടെ ഗണത്തിൽ പെടുത്തി കാണുമ്പോഴും ആദ്യാവസാനം വരെ ബോറടിപ്പിക്കാതെ പറഞ്ഞവതരിപ്പിക്കാൻ വൈശാഖിനു സാധിച്ചു എന്നത് തന്നെയാണ് ടർബോയുടെ ആസ്വാദനം.

ലോകേഷ് കനകരാജിന്റെ 'ലിയോ' യുടെ ടെയ്ൽ എൻഡ് സീനിൽ ലിയോ ദാസിനെ തേടി വിക്രമിന്റെ അപ്രതീക്ഷിത ഫോൺ കാൾ വരുന്ന പോലെ ടർബോ ജോസിനും ഒരു അപ്രതീക്ഷിത ഫോൺ കാൾ.. മറു തലക്കലെ നടന്റെ ശബ്ദവും കൂടി കേൾക്കുമ്പോൾ രണ്ടാം ഭാഗത്തിലേക്കുള്ള ആവേശമായി വീണ്ടും കത്തുന്നു 'ടർബോ'. ടർബോയുടെ തിയേറ്റർ ആസ്വാദനത്തിന് മേൽപ്പറഞ്ഞതൊക്കെ ധാരാളം.

©bhadran praveen sekhar

Saturday, May 25, 2024

ഗുരുവായൂരമ്പലനടയിൽ


ഗംഭീരമായി കല്യാണം നടത്താൻ ഇറങ്ങി തിരിച്ചവർ തന്നെ ഇടക്ക് വച്ച് അതേ കല്യാണം മുടക്കാൻ ശ്രമിക്കുകയും ഒടുക്കം എങ്ങിനെയൊക്കെയോ കല്യാണം നടത്തുകയും ചെയ്യുന്നു.

ഏറെക്കുറെ സിനിമയുടെ വൺലൈൻ സ്റ്റോറി പോലെ തന്നെ പറയാവുന്ന ഒരു ആസ്വാദനമാണ് സിനിമയുടേതും.

രസകരമായ തുടക്കം. ആദ്യത്തെ കുറച്ചു മിനുട്ടുകൾ കൊണ്ട് തന്നെ കഥയിലെ പ്രധാന ട്വിസ്റ്റും കോൺഫ്ലിക്റ്റും എന്താണെന്ന് വെളിപ്പെടുന്നു.

പിന്നീടങ്ങോട്ട് ഇടവേള വരെ സിനിമയിൽ സിറ്റുവേഷണൽ കോമഡി നന്നായി വർക് ഔട്ട് ആക്കാൻ സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പൃഥ്വിരാജ് -ബേസിൽ കോംബോ സീനുകൾ.

രണ്ടാം പകുതിയിൽ നേരത്തെ പറഞ്ഞ അതേ സാഹചര്യങ്ങളെ വീണ്ടും സങ്കീർണ്ണമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളിൽ കൃത്രിമത്വം അനുഭവപ്പെട്ടു. അത് വരെയുണ്ടായിരുന്ന സിറ്റുവേഷണൽ കോമഡികളുടെ സ്വാഭാവികതയും ഇല്ലാതായി.

ഇടവേളക്ക് ശേഷം കഥയിലേക്ക് വരുന്ന രസികൻ കഥാപാത്രങ്ങളിൽ ജോർജ്ജിനെ പോലെയുള്ളവർ ഓളമുണ്ടാക്കിയപ്പോൾ മായീൻ കുട്ടി വിയെ പോലുള്ള ചില കഥാപാത്രങ്ങളെ സഹിക്കേണ്ടിയും വരുന്നുണ്ട്.

എന്നാൽ അത്തരം പോരായ്മകളെ ജഗദീഷ്, ബൈജു, കുഞ്ഞികൃഷ്ണൻ ടീമിന് അനായാസേന പരിഹരിക്കാൻ സാധിക്കുന്നു.

അനശ്വരയും നിഖിലയും കോമഡി കൈകാര്യം ചെയ്യാൻ കഴിവുള്ള നടികളെങ്കിലും സിനിമയിൽ അവരെ കാര്യമായി പരിഗണിച്ചിട്ടില്ല. സിനിമയിലെ മിക്ക സ്ത്രീ കഥാപാത്രങ്ങൾക്കും ഏറെക്കുറെ അതേ അവസ്ഥ തന്നെ.

അംഗിത് മേനോന്റെ സംഗീതം ഒരു ആഘോഷ സിനിമക്ക് വേണ്ട എനർജി കൊടുക്കുന്നുണ്ട്. കെ ഫോർ കല്യാണം, കെ ഫോർ കൃഷ്ണൻ പാട്ടുകൾ കഥാസാഹചര്യത്തിനു അനുയോജ്യമായിരുന്നു.

വെറുതെ വന്നു പോയതെങ്കിലും അരവിന്ദ്, യോഗി ബാബു, അജു വർഗ്ഗീസ് കൊള്ളാമായിരുന്നു.

സിനിമാപാട്ട് / ഡയലോഗ് റഫറൻസുകൾ ചിലയിടത്ത് നന്നാകുകയും ചിലയിടത്ത് കല്ല് കടിയാകുകയും ചെയ്തു.

പ്രിയദർശൻ സിനിമകളിലെ നൂലാമാല കോൺഫ്ലിക്റ്റുകളും കൂട്ടയടികളും, 'ഗോഡ്ഫാദ'റിലെ താലി ഏറും കല്യാണം നടത്തലുമൊക്കെ എത്ര ഗംഭീരമായിരുന്നു എന്ന് ഓർമ്മപ്പെടുത്തി തന്നു 'ഗുരുവായൂരമ്പലനടയിൽ'.

'കുഞ്ഞിരാമായണം' തൊട്ട് 'പദ്മിനി' വരെയുള്ള ദീപു പ്രദീപിന്റെ എഴുത്തിലെല്ലാം ഒരു കല്യാണ ലഹളയുണ്ട്. അതിന്റെ തന്നെ മറ്റൊരു പതിപ്പാണ് ഇവിടെയും ഉള്ളത്.

എഴുത്തിൽ രസകരവും എന്നാൽ സിനിമയിലേക്കുള്ള അവതരണത്തിനിടയിൽ പാളിപ്പോകുന്നതുമായ കാര്യങ്ങളുമുണ്ടാകാം. 'പദ്മിനി' അതിന്റെ ഉദാഹരണമായിരുന്നു. അത് വച്ച് നോക്കിയാൽ ഫാമിലി എന്റെർറ്റൈനെർ എന്ന നിലയിൽ 'ഗുരുവായൂരമ്പലനടയിൽ' സേഫ് ആണെന്ന് പറയാം.

'ജയ ജയ ജയ ജയഹേ' പറഞ്ഞവതരിപ്പിച്ച വിഷയങ്ങളും അതിന്റെ അവതരണവുമൊക്കെ വച്ച് നോക്കുമ്പോൾ സംവിധായകൻ വിപിൻ ദാസിനെ സംബന്ധിച്ചും 'ഗുരുവായൂരമ്പലനടയിൽ' അത്ര ഗംഭീരമാക്കാൻ കഴിഞ്ഞിട്ടില്ല.
എങ്കിലും പങ്കിലും കുടുംബസമേതം ഒരു ഓളത്തിൽ കാണാവുന്ന പടം തന്നെയാണ് 'ഗുരുവായൂരമ്പലനടയിൽ'.

©bhadran praveen sekhar

Thursday, May 23, 2024

നടികർ


സിനിമയുടെ തുടക്കത്തിൽ നസീർ സാറിന്റെ പഴയ ഒരു വീഡിയോ കാണിക്കുന്നതിൽ പറയുന്നുണ്ട് റോസാപ്പൂ വിരിച്ച കിടക്കയല്ല സ്റ്റാർഡം എന്ന്. സൂപ്പർ താര പദവി നേടിയെടുക്കുന്നതിനേക്കാൾ കഷ്ടപ്പാട് അത് നിലനിർത്താനാണ് എന്ന് സാരം.

ഒന്നോ രണ്ടോ സിനിമകളുടെ വിജയം കൊണ്ട് സൂപ്പർ താര പദവിയിലേക്ക് എത്തി എന്ന് ധരിക്കുകയും പിന്നീട് സ്വന്തം പ്രൊഡക്ഷനും കോക്കസുമൊക്കെയായി സിനിമാ ലോകത്ത് തങ്ങൾ എന്തൊക്കെയോ ആണെന്ന് കാണിച്ചു കൂട്ടുകയും ചെയ്യുന്ന പുതിയ നടന്മാരുടെ കാലഘട്ടത്തിൽ നസീർ സാറിന്റെ വാചകങ്ങൾക്ക് പ്രസക്തിയുണ്ട്.

സിനിമാ സെറ്റുകളും, ഷൂട്ടിങ് മാമാങ്കങ്ങളും, സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കലിന്റെ വിവിധ ഗെറ്റപ്പുകളും, അയാളെ കാണാനുള്ള ഫാൻസിന്റെ തിക്കും തിരക്കും, സൂപ്പർ സ്റ്റാർ പരിവേഷത്തിൽ മതി മറന്ന അയാളുടെ ആഘോഷ ജീവിതവുമൊക്കെ കാണിച്ചു കൊണ്ടുള്ള ചടുലമായ തുടക്കം കൊള്ളാമായിരുന്നു.

ടൈറ്റിലുകൾ എഴുതി തെളിഞ്ഞു തുടങ്ങുന്നിടത്ത് 'നടികർ' നമ്മളെ ആകർഷിക്കുന്നത് അങ്ങിനെയാണ്. പക്ഷേ ഒരു മുഴുനീള സിനിമയിൽ ഈ ആകർഷണം മാത്രം പോരല്ലോ.

ജീൻ പോളിന്റെ 'ഡ്രൈവിംഗ് ലൈസൻസി'ൽ സൂപ്പർ സ്റ്റാർ ഹരീന്ദ്രന്റെ മാനസിക നിലകളുമായി പ്രേക്ഷകരെ ബന്ധിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളും പിരിമുറുക്കങ്ങളും ഉണ്ടായിരുന്നു. 'നടികറി'ലെ ഡേവിഡ് പടിക്കലിന്റെ കഥാപാത്രത്തിലേക്ക് നോക്കിയാൽ അങ്ങിനെ യാതൊന്നും കണ്ടു കിട്ടില്ല.

'ഉദയനാണ് താര'ത്തിൽ രാജപ്പൻ തെങ്ങുംമൂടിനെ അഭിനയം പഠിപ്പിക്കാൻ പച്ചാളം ഭാസി എത്തുമ്പോൾ ചിരിക്കൊപ്പം തന്നെ ആ കഥാപാത്രത്തിന് അഭിനയ കലയിലുള്ള പ്രാവീണ്യം എന്താണെന്ന് ജഗതിയുടെ നവരസ പ്രകടനം കൊണ്ട് തന്നെ ബോധ്യപ്പെട്ടിരുന്നു.


സമാനമായി ഇവിടെ ഡേവിഡ് പടിക്കലിനെ അഭിനയം പഠിപ്പിക്കാൻ സൗബിന്റെ ബാല എത്തുന്നുണ്ടെങ്കിലും ആ കഥാപാത്രത്തിന് അഭിനയകലയിൽ എന്തെങ്കിലും പിടിയുള്ളതായി ലവലേശം അനുഭവപ്പെടാതെ പോകുന്നു.

ഒരുപാട് നടീനടന്മാരെ ഗസ്റ്റ് അപ്പിയറൻസ് കണക്കെ സിനിമയിൽ മുഖം കാണിപ്പിച്ചു വിടുന്നു എന്നതിനപ്പുറം അവരുടെ സീനുകൾക്കൊന്നും കഥാപരമായി യാതൊരു കണക്ഷനുമില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അത് വർക് ഔട്ട് ആയിട്ടുമില്ല. ഭാവനയുടെയൊക്കെ കഥാപാത്രം ആ നിലക്ക് നിരാശപ്പെടുത്തി.

ടോവിനോ തനിക്ക് കിട്ടിയ കഥാപാത്രത്തെ വളരെ നന്നായി തന്നെ ചെയ്തിട്ടുണ്ട് എന്ന് പറയാതെ വയ്യ. അപ്പോഴും വർഷങ്ങൾക്ക് ശേഷ'ത്തിൽ ഒറ്റക്ക് വഴി വെട്ടി വന്ന നിതിൻ മോളി ഉണ്ടാക്കിയ ഓളം പോലും ഡേവിഡ് പടിക്കലിൽ നിന്ന് നമുക്ക് കിട്ടാതെ പോകുന്നു.

ഈ സിനിമയിൽ എടുത്തു പറയേണ്ടത് സുരേഷ് കൃഷ്ണയുടെ പൈലിയെ തന്നെയാണ്. അങ്ങേരോളം ഈ സിനിമയിൽ അഴിഞ്ഞാടിയ വേറെയാളില്ല. ബാലു വർഗ്ഗീസും കൊള്ളാം.

ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താര കഥാപാത്രത്തിന് കൊടുക്കാത്ത ഇമോഷണൽ ബാക്ക്ഗ്രൗണ്ട് അയാൾ സിനിമക്കുള്ളിൽ അഭിനയിക്കുന്ന കഥാപാത്രത്തിനു കൊടുത്തു കാണാം ക്ലൈമാക്സ് സീനിൽ.

അവസാന സീനുകളിലേക്കൊക്കെ എത്തുമ്പോൾ ഈ പടം എങ്ങിനെ പറഞ്ഞവസാനിപ്പിക്കണം എന്ന് ആർക്കും ഒരു ധാരണയുമില്ലാതെ പോയ പോലെയാണ് തോന്നിയത്.

ഇത്രയേറെ പോരായ്മകൾ അനുഭവപ്പെട്ടപ്പോഴും തിയേറ്റർ സ്‌ക്രീനിൽ ആസ്വദിക്കാൻ പാകത്തിൽ സിനിമയുടെ സാങ്കേതിക വശങ്ങളൊക്കെ മികച്ചതായി തോന്നി. പ്രത്യേകിച്ച് സിനിമയുടെ കളറിംഗ്, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, വസ്ത്രാലങ്കാരം ഒക്കെ. അത് വലിയ ഒരു ആശ്വാസമായിരുന്നു.

©bhadran praveen sekhar

Friday, May 17, 2024

പവി കെയർ ടേക്കർ


വിനീത് കുമാറിന്റെ 'അയാൾ ഞാനല്ല' യുമായി തട്ടിച്ചു നോക്കിയാൽ പിന്നീട് വന്ന 'ഡിയർ ഫ്രണ്ട്' സംവിധായകൻ എന്ന നിലക്ക് അയാളുടെ ഗ്രാഫ് ഉയർത്തിയിരുന്നു. ആ നിലക്ക് 'പവി കെയർ ടേക്കർ' വിനീതിലെ സംവിധായകനെ സംബന്ധിച്ച് നല്ലൊരു സിനിമാ തിരഞ്ഞെടുപ്പായില്ല എന്ന് പറയാം.

സ്ലാപ്സ്റ്റിക് കോമഡികൾക്ക് പുതിയ സിനിമാ കാലത്ത് പ്രസക്തിയില്ല എന്നൊന്നും കരുതുന്നില്ല. പക്ഷേ ഒരു കാലത്തെ ദിലീപ് സിനിമകളിൽ കണ്ടു മറന്ന അതേ സംഗതികൾ ഒരേ ടെമ്പ്ലെറ്റിൽ പുനരവതരിപ്പിക്കപ്പെടുന്നതിന്റെ ആവശ്യകത എന്താണെന്ന് ചിന്തിക്കാം.

രാജേഷ് രാഘവന്റെ തിരക്കഥയിൽ വന്ന 'അരവിന്ദന്റെ അതിഥികളി'ൽ അരവിന്ദന്റെ അനാഥത്വവും അയാൾ കടന്നു പോകുന്ന മാനസികാവസ്ഥയുമൊക്കെ സിനിമ കാണുന്നവരിലേക്ക് ആദ്യ സീൻ മുതലേ കണക്ട് ആയിരുന്നു.

പവിത്രന്റെ കാര്യത്തിൽ അയാൾ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ആളാണെന്ന് പറയുമ്പോഴും ആ കഥാപാത്രത്തിന്റെ വൈകാരിക തലങ്ങളൊന്നും സിനിമയിൽ വേണ്ട വിധം ഉപയോഗിക്കാൻ ശ്രമിച്ചിട്ടില്ല.


പവിത്രൻ അങ്ങിനെ ഇമോഷണലായി സംസാരിക്കുന്ന രണ്ടു സീനുകൾ നന്നായിരുന്നു. പക്ഷേ അതിനൊന്നും പിന്നെ ഒരു തുടർച്ച അനുഭവപ്പെടുന്നില്ല എന്ന് മാത്രം.

നായികമാർ എണ്ണം കൊണ്ട് അഞ്ച് എന്നൊക്കെ പറയാമെങ്കിലും സിനിമയിൽ അവർക്കൊന്നും യാതൊരു വിധ പ്രാധാന്യവും ഉള്ളതായി തോന്നിയില്ല.

പിറകിലാരോ വിളിച്ചു., വെണ്ണിലാ കന്യകേ..മിഥുൻ മുകുന്ദന്റെ ആ രണ്ടു പാട്ടുകളും സിനിമയിൽ നന്നായി വന്നിട്ടുണ്ട് ... ഓണപ്പാട്ട് ഒക്കെ വെറുതെ ഇടയിൽ കയറ്റി വിട്ട പോലെയായിരുന്നു.

പറയത്തക്ക പുതുമകളോ അവതരണമികവോ ഒന്നുമില്ലെങ്കിലും അവസാനം വന്ന രണ്ട് ദിലീപ് സിനിമകൾ വച്ച് നോക്കിയാൽ 'പവി കെയർ ടേക്കർ' എത്രയോ ഭേദപ്പെട്ട സിനിമയാണ്.

©bhadran praveen sekhar

Tuesday, April 30, 2024

എട മോനെ..വേറെ ലെവൽ പടം !!


Re introducing Fa.Fa എന്ന് വെറുതെ സ്‌ക്രീനിൽ എഴുതി കാണിച്ചതല്ല എന്ന് ബോധ്യപ്പെടുത്തുന്ന മേയ്ക്കിങ്. ആദ്യാവസാനം വരെ 'ആവേശം' കൊള്ളിക്കുന്ന അവതരണം.

എല്ലാത്തിലുമുപരി എനർജറ്റിക് പ്രകടനം കൊണ്ടും ഡയലോഗ് ഡെലിവെറി കൊണ്ടും വ്യത്യസ്ത ഗെറ്റപ്പും മാനറിസങ്ങളുമൊക്കെ കൊണ്ട് ഒരു സിനിമയെ മൊത്തത്തിൽ ഫഹദ് ഫാസിൽ കയ്യാളുന്ന കാഴ്ച.

ബാംഗ്ലൂരിൽ പഠിക്കാനെത്തുന്ന പിള്ളേര് സെറ്റിന്റെ ചോരത്തിളപ്പും അർമ്മാദവുമൊക്കെ കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ ആദ്യത്തെ കുറച്ചു സമയം കൊണ്ട് തന്നെ നമ്മളെ പിടിച്ചിരുത്തുന്നുണ്ട്. പതിയേ അവരുടെ കഥയിലേക്ക് രംഗണ്ണനെന്ന ഗ്യാങ്ങ്സ്റ്ററും കൂടെ വരുന്നതോടെ പിന്നെയുള്ള സീനുകളൊക്കെയും സംഭവ ബഹുലമാകുകയാണ്.

വെള്ളയും വെള്ളയുമിട്ട് വരുന്ന രംഗനിൽ എവിടെയോ പഴയ ഷമ്മി ഒളിഞ്ഞിരിക്കുന്നില്ലേ എന്ന് സംശയത്തോടെ നോക്കിയെങ്കിലും ആദ്യത്തെ ഒന്ന് രണ്ടു സീൻ കൊണ്ട് തന്നെ രംഗന്റെ റേഞ്ച് അതുക്കും മേലെയാണ് എന്ന് ഫഹദ് ബോധ്യപ്പെടുത്തി.

ആദ്യാവസാനം വരെ ഒരു രക്ഷയുമില്ലാത്ത ഫ.ഫാ ഷോ അരങ്ങേറുന്ന അതേ സമയത്ത് സ്‌ക്രീനിൽ ഫഹദിനൊപ്പം തന്നെ ആടി തിമിർക്കുന്നു സജിൻ ഗോപു.

രംഗണ്ണന്റെ സ്വന്തം അമ്പാൻ. ചില സീനുകളിൽ രംഗണ്ണനെ വരെ കടത്തി വെട്ടുന്ന പ്രകടനങ്ങൾ കൊണ്ട് നമ്മളെ ഞെട്ടിക്കുന്നു. അമ്പാൻ - രംഗ കോംബോ സീനുകളൊക്കെ ആ നിലക്ക് 'ആവേശ'ത്തിന്റെ ആത്മാവായി മാറുന്നു.കൂട്ടത്തിൽ പിള്ളേരുടെ പ്രകടനങ്ങളും നന്നായിരുന്നു.

സമീർ താഹിറിന്റെ ഛായാഗ്രഹണവും വിവേക് ഹർഷന്റെ എഡിറ്റിങ്ങുമൊക്കെ ആവേശത്തിന്റെ ചടുലത കൂട്ടി. പിന്നെ എന്നത്തേയും പോലെ സുഷിൻ ശ്യാമിന്റെ സംഗീതവും കൂടി ആകുമ്പോൾ സിനിമ വേറെ ലെവലിൽ എത്തുന്നു.

ഒരു ഗ്യാങ്സ്റ്റർ സിനിമയുടെ സ്ഥിരം കെട്ടു മട്ടു ഭാവങ്ങളിൽ നിന്ന് മാറി കോമഡിയും ആക്ഷനും ഇമോഷനുമൊക്കെ ഒരു പോലെ ഗംഭീരമായി സമന്വയിപ്പിച്ച സിനിമ എന്ന നിലക്ക് ശ്രദ്ധേയമാണ് 'ആവേശം'.

വളരെ ചെറിയ ഒരു കഥയെ പരിമിതമായ കഥാപരിസരത്തിൽ ചുരുങ്ങിയ കഥാപാത്രങ്ങളെ വച്ച് പറഞ്ഞവതരിപ്പിക്കാനുള്ള ജിത്തു മാധവന്റെ കഴിവ് 'രോമാഞ്ച'ത്തിൽ നിന്ന് 'ആവേശ'ത്തിലേക്ക് എത്തുമ്പോൾ കൂടിയിട്ടേ ഉള്ളൂ.

രംഗന്റെ കഥ സത്യത്തിൽ അപൂർണ്ണമാണ്. ആരും അധികം അന്വേഷിച്ചിട്ടില്ലാത്ത, സത്യമേത് നുണയേത് എന്നറിയാത്ത, ഒരുപാട് അടരുകൾ ഉള്ള രംഗന്റെ യഥാർത്ഥ ജീവിത കഥ എന്തായിരിക്കാം? രംഗണ്ണന്റെ തരാ തരം കഥകൾ പറയുന്ന അമ്പാന്റെയുള്ളിലും കാണില്ലേ അതിന്റെ ചില ഉത്തരങ്ങൾ? സിനിമ കഴിഞ്ഞാലും അങ്ങിനെ പലതും ആലോചിച്ച് ആവേശം കൂടുകയേ ഉള്ളൂ .

©bhadran praveen sekhar

Wednesday, April 24, 2024

വർഷങ്ങൾക്ക് ശേഷം !!


സിനിമക്കുള്ളിലെ സിനിമാക്കഥ പറയുന്ന മുൻകാല മലയാള സിനിമകളുമായി തട്ടിച്ചു നോക്കുമ്പോൾ 'വർഷങ്ങൾക്ക് ശേഷം' അത്ര ഗംഭീര സിനിമയായി അനുഭവപ്പെട്ടില്ല. അതിന്റെ പ്രധാന കാരണം വളരെ അലസമായെഴുതിയ തിരക്കഥയും സംഭാഷണങ്ങളുമാണ്. z

കഥാപാത്ര ബന്ധങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന സിനിമയെന്ന് തോന്നിപ്പിക്കുമ്പോഴും സിനിമയിലെ സൗഹൃദവും പ്രണയവുമൊക്കെ അനുഭവഭേദ്യമാകാതെ പോകുന്നു.

സിനിമാ സ്വപ്നവുമായി മദിരാശിയിൽ എത്തുന്ന രണ്ടു ചെറുപ്പക്കാരിൽ ഒരാൾ വലിയ നിലയിലേക്ക് എത്തുകയും മറ്റേയാൾ ഒന്നുമല്ലാതെ തകർന്ന് പോകുകയും ചെയ്യുന്നു. ഈ ഒരു വൺ ലൈൻ സ്റ്റോറി ട്രെയിലറിൽ നന്നായി തോന്നിയെങ്കിലും മുഴുനീള സിനിമയിലേക്ക് വരുമ്പോൾ വൻ ശോകമായാണ് തോന്നിയത്.

കഥാപാത്രങ്ങൾക്കിടയിൽ സംഭവിക്കുന്ന തെറ്റിദ്ധാരണകൾ, മാനസിക അകൽച്ചകൾ, ശത്രുത, അതിനൊന്നും മതിയായ കാര്യ കാരണങ്ങൾ ബോധ്യപ്പെടുത്താൻ സിനിമക്കാവുന്നില്ല. അഥവാ അതിനു കാരണമായി പറയുന്ന കാര്യങ്ങളിലൊന്നും തന്നെ ഒരു ലോജിക്കോ ന്യായമോ ഇല്ല.

കേന്ദ്ര കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളുമായി കണക്ട് ചെയ്യിക്കുന്ന ഒരു സീൻ പോലും കണ്ടു കിട്ടാത്ത അവസ്ഥ. കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ വെറും സ്‌ക്രീൻ കാഴ്ചയിൽ ഒതുങ്ങിപ്പോകുന്നു.

ധ്യാൻ ശ്രീനിവാസന്റെ വേറിട്ട കഥാപാത്ര പ്രകടനം, പഴയ മോഹൻലാലിനെ അനുസ്മരിപ്പിക്കുന്ന പ്രണവ് മോഹൻലാലിന്റെ മാനറിസങ്ങൾ അത് രണ്ടും മാത്രമാണ് ആദ്യ പകുതിയിലെ ആശ്വാസം.

വയസ്സൻ കഥാപാത്രങ്ങളായി വരുമ്പോൾ ധ്യാൻ ശ്രീനിവാസന്റെയും പ്രണവ് മോഹൻലാലിന്റെയുമൊക്കെ മെയ്ക് അപ്പിൽ കല്ല് കടി അനുഭവപ്പെട്ടെങ്കിലും ആ കോംബോയും അവരുടെ ഡയലോഗുകളുമൊക്കെ രസകരമായി.

നീതാ പിള്ള, കല്യാണി പ്രിയ ദർശൻ, ആസിഫ് അലി ഒക്കെ എന്തിനോ വന്ന് അഭിനയിച്ചു പോയി.

ബേസിൽ ജോസഫ്, അജു വർഗ്ഗീസ്, നീരജ് മാധവ് കൊള്ളാമായിരുന്നു. നടനെന്ന നിലയിൽ ഷാൻ റഹ്മാനും കഴിവ് തെളിയിച്ചു.

നിവിൻ പോളിയെ ഫുൾ പവറോടെ പുനരവതരിപ്പിച്ച രണ്ടാം പകുതിയിലെ സീനുകളൊക്കെ തിയേറ്ററിൽ ഓളമുണ്ടാക്കി.


രണ്ടാം പകുതിയിലെ കോമഡി സീനുകളും, നിവിൻ പോളിയുടെ ഉഗ്രൻ ഫോമിലുള്ള പ്രകടനവും കൂടി ഇല്ലായിരുന്നെങ്കിൽ മൂന്ന് മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ഈ പടത്തിന്റെ ആസ്വാദനം എന്താകുമായിരുന്നു എന്ന് ആകുലതയോടെ ഓർത്തു പോയി.

വിനീത് ശ്രീനിവാസൻ നിവിൻ പോളിയെ തിരിച്ചു കൊണ്ട് വന്നു എന്നൊക്കെയാണ് പലരും പറയുന്നതെങ്കിലും നിവിൻ പോളി വിനീത് ശ്രീനിവാസനെ രക്ഷിച്ചു എന്ന് പറയാനാണ് തോന്നുന്നത്.

ധ്യാൻ ശ്രീനിവാസൻ നടനെന്ന നിലയിൽ വരും സിനിമകളിൽ ഇനിയും ശോഭിക്കപ്പെടും എന്ന ഒരു ഉറപ്പ് തരാൻ ഈ സിനിമക്ക് സാധിച്ചു.
പ്രണവിനെ സംബന്ധിച്ച് നില മെച്ചപ്പെടുത്തുമ്പോഴും അഭിനയ കളരിയിൽ അയാൾക്കിനിയും തുടരേണ്ടി വരും.

'ഉദയനാണ് താരം' സിനിമയിൽ മനോഹരമായി പറഞ്ഞവതരിപ്പിക്കപ്പെട്ട പല കാര്യങ്ങളെയും ഒന്ന് മാറ്റിയവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നതിനപ്പുറം കാമ്പില്ലാത്ത സിനിമയാണ് 'വർഷങ്ങൾക്ക് ശേഷം' എന്ന് ദുഖത്തോടെ പറയേണ്ടി വരുന്നു.

"സിനിമ വേറെ ..സൗഹൃദം വേറെ.." എന്ന് ഉദയനോട് പണ്ട് ബേബിക്കുട്ടൻ പറഞ്ഞതോർത്ത് പോയി..

വിനീത് ശ്രീനിവാസന്റെ കാര്യത്തിൽ അതൊന്ന് മാറ്റിപ്പറയാൻ ആഗ്രഹിക്കുന്നു ..

സിനിമാലോകത്ത് സൗഹൃദങ്ങൾ ആകാം. പക്ഷെ ആ സൗഹൃദങ്ങളുടെ പേരിൽ കഥയില്ലാ സിനിമകൾ എടുക്കാതിരിക്കുക !! 

©bhadran praveen sekhar

Tuesday, April 2, 2024

ഭാഷാതീതമായ ആടുജീവിതം..മികവുറ്റ സിനിമാവിഷ്ക്കാരം !!


ഏതെങ്കിലും ഒരു നോവൽ സിനിമയാക്കപ്പെടുമ്പോൾ ഒരാചാരം പോലെ പറയുന്ന 'നോവലിനോട് സിനിമ നീതി പുലർത്തിയില്ല' എന്ന പരാതി 'ആടുജീവിത'ത്തിന്റെ കാര്യത്തിലും തുടരുമായിരിക്കാം .. പക്ഷേ ഒരു സിനിമാ സൃഷ്ടി എന്ന നിലക്ക് ആടുജീവിതം ഭാഷാതീതമായി തന്നെ സ്വീകരിക്കപ്പെടും എന്നതിൽ ഒരു തർക്കവും വേണ്ട. അത്ര മാത്രം സമൃദ്ധമായ ദൃശ്യ ഭാഷയിലാണ് ബ്ലെസ്സി 'ആടുജീവിതം' ഒരുക്കിയിരിക്കുന്നത്.

പദ്മരാജന്റെ 'ഓർമ്മ'യെ 'തന്മാത്ര'യിലേക്ക് മാറ്റി നട്ടത് പോലെ ബെന്യാമിന്റെ 'ആടുജീവിത'ത്തിൽ നിന്ന് ബ്ലെസ്സി ഉണ്ടാക്കിയെടുത്ത ഒരു 'ആടുജീവിത'മാണിത്. കാഴ്ചയുടെയും കേൾവിയുടെയും അനുഭവപ്പെടുത്തലിന്റേയുമൊക്കെ അതി തീവ്രമായ ആടുജീവിതം.

നോവൽ വായിച്ചവരെയും വായിക്കാത്തവരെയും ഒരു പോലെ പൊള്ളിക്കുന്ന തീവ്ര വൈകാരിക രംഗങ്ങൾ. പത്തു പതിനാലു വർഷ കാലയളവിൽ ചെയ്തു തീർത്ത സിനിമ എന്നത് വെറുതെ പറഞ്ഞു പോകാനുള്ളതല്ല എന്ന് എല്ലാ തലത്തിലും അനുഭവഭേദ്യമാക്കാൻ സംവിധായകനും അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും സാധിച്ചിട്ടുണ്ട്.

ആട്ടിൻകൂട്ടത്തിൽ ഇരിക്കുന്ന നജീബിന്റെ ശോഷിച്ച രൂപം കാണിക്കാതെ, എല്ലാ ദയനീയതയും നിറഞ്ഞു നിൽക്കുന്ന അയാളുടെ രണ്ടു കണ്ണുകളെ മാത്രം നിലാവിന്റെ വെളിച്ചത്തിൽ കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ ആദ്യ സീന് കൊണ്ട് തന്നെ നമ്മളെ ആ മസറയിലേക്ക് എത്തിക്കുന്നു.


പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്ര പ്രകടനം എന്ന് നിസ്സംശയം പറയാവുന്ന ഒന്ന് തന്നെയാണ് ആടുജീവിതത്തിലെ നജീബ്. രൂപം കൊണ്ടും ഭാവം കൊണ്ടും നജീബായി പരകായ പ്രവേശം നടത്തുന്ന ഇത് പോലൊരു പൃഥ്വിരാജിനെ വേറൊരു സിനിമയിലും ഇനി കാണാൻ സാധിക്കില്ല.

സാധാരണ ഗതിക്ക് പൃഥ്വിരാജിന്റെ ഡയലോഗ് ഡെലിവെറിയിൽ അനുഭവപ്പെട്ടിരുന്ന കല്ല് കടികൾ ഈ സിനിമയിൽ ഉണ്ടായില്ല എന്നത് കഥാപാത്ര പ്രകടനത്തിന്റെ മികവ് കൂട്ടി.

ഇബ്രാഹിം ഖാദിരിയായി വന്ന ജിമ്മി ജീൻ ലൂയിസ് അനായാസേന ആ കഥാപാത്രത്തെ അവതരിപ്പിച്ചു കാണാം.

ഹക്കീമായി വന്ന ഗോകുലിന്റെ പ്രകടനം പൃഥ്വിരാജിനൊപ്പം തന്നെ എടുത്തു പറയാവുന്നതാണ്. നജീബ് -ഹക്കീം കൂടി കാഴ്ചയൊക്കെ മനസ്സ് തകർക്കുന്ന രംഗമായി മാറുന്നുണ്ട്.

ഒരു പുതുമുഖക്കാരന്റെതായ യാതൊരു പതർച്ചയുമില്ലാതെ ഗോകുൽ ആ വേഷം ഗംഭീരമായി ചെയ്തു. ഹക്കീമിന്റെ അവസാന സീനുകളൊക്കെ ഗോകുൽ വേറെ ലെവലിലേക്ക് എത്തിച്ചു. 

എ. ആർ റഹ്മാന്റെ സംഗീതവും , റസൂൽ പൂക്കുട്ടിയുടെ ശബ്ദ മിശ്രണവും ആട് ജീവിതത്തിന്റെ കഥാപരിസരത്തെയും കഥാ സാഹചര്യങ്ങളെയും മനസ്സിലേക്ക് കൂടുതൽ വലിച്ചടുപ്പിക്കുന്നതായിരുന്നു.

പുഴയിലെ നനഞ്ഞ മണലിലും മരുഭൂമിയിലെ നനുത്ത മണലിലും ഒരു പോലെ ഇഴുകി ചേർന്നു കിടക്കുന്ന നജീബിന്റെ ജീവിതത്തെ എഡിറ്റിങ്ങിലൂടെ മനോഹരമായി അടയാളപ്പെടുത്താൻ ശ്രീകർ പ്രസാദിന് സാധിച്ചിട്ടുണ്ട്.
മരുഭൂമി ചിത്രീകരിച്ചു കണ്ടിട്ടുള്ള മുൻ കാല സിനിമകളിൽ നിന്നൊക്കെ വേറിട്ട് നിൽക്കുന്ന കാഴ്ചകകളൊരുക്കിയ സുനിൽ കെ.സിന്റെ ഛായാഗ്രാഹണം ആടുജീവിതത്തിന്റെ മറ്റൊരു മികവാണ്.


മരുഭൂമിയുടെ ആകാശ ദൃശ്യങ്ങൾ, വിദൂര ദൃശ്യങ്ങൾ, രാത്രി - പകൽ ദൃശ്യങ്ങൾ എന്നതിനുമപ്പുറം മഴയും വെയിലും മണൽക്കാറ്റുമടക്കമുള്ള മരുഭൂമിയുടെ കാലാവസ്ഥാ വ്യതിയാനമൊക്കെ വേറിട്ട തിയേറ്റർ ആസ്വാദനം സമ്മാനിച്ചു.

CGI - VFX, വസ്ത്രാലങ്കാരം, മെയ്ക് അപ് അടക്കം ഒരു സിനിമയിലെ എല്ലാ വിഭാഗവും ഒരു പോലെ മികവ് പുലർത്തുന്ന സിനിമയായി തന്നെ വിലയിരുത്താം 'ആടുജീവിത'ത്തെ.

ക്ലൈമാക്സിൽ സൈനുവിനെ നജീബ് കാണുന്ന രംഗമോ, യഥാർത്ഥ നജീബിന്റെ വിവരണങ്ങളോ കാണിക്കാതെ ഇങ്ങിനെ പറഞ്ഞവസാനിപ്പിക്കേണ്ടിയിരുന്നോ എന്ന് പരാതിപ്പെടുന്നവർ ഉണ്ടായേക്കാം. പക്ഷേ ഇപ്പോഴത്തെ ക്ലൈമാക്സ് തന്നെയാണ് ഈ സിനിമക്ക് ഏറ്റവും അനുയോജ്യം എന്നാണ് എന്റെ പക്ഷം.

തിയേറ്ററിൽ നിന്ന് കാണേണ്ട സിനിമ എന്നതിനേക്കാൾ ശബ്ദ -ദൃശ്യത്തിന്റെ കാര്യത്തിൽ ഏറ്റവും മികച്ച തിയേറ്ററുകളിൽ നിന്ന് തന്നെ ആസ്വദിക്കേണ്ട സിനിമാനുഭവമാണ് 'ആടുജീവിതം'. 
©bhadran praveen sekhar

Monday, April 1, 2024

ഒരു കിടിലോസ്‌കി പൊറാട്ട് പടം !!

കാളഹസ്തി എന്ന സാങ്കൽപ്പിക ഗ്രാമവും അവിടത്തെ പോലീസ് സ്റ്റേഷനും പ്രമാണിയും പോലീസുകാരും രാഷ്ട്രീയക്കാരും പല വിധ നാട്ടുകാരും ഗുണ്ടകളുമൊക്കെ ഭാഗമായി വരുന്ന ഒരു പൊറാട്ട് നാടകത്തിന്റെ മികവുറ്റ സിനിമാവിഷ്ക്കാരമായി വിലയിരുത്താം ഉല്ലാസ് ചെമ്പന്റെ 'അഞ്ചക്കള്ളകോക്കാനെ".

എൺപത് കാലഘട്ടത്തിലെ കർണ്ണാടക-കേരള അതിർത്തി പ്രദേശവും, കന്നഡ-മലയാളം കലർന്ന സംഭാഷണങ്ങളും, പൊറോട്ട് നാടകവുമൊക്കെ ഏറ്റവും മികച്ച രീതിയിൽ തന്നെ സിനിമയിൽ കോർത്തിണക്കിയിട്ടുണ്ട്.

സിനിമക്ക് വേണ്ടി ഉപയോഗിച്ച കളർ ടോൺ, ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം, ആക്ഷൻ കോറിയോഗ്രാഫി, സൗണ്ട് ഡിസൈൻ, ലൈറ്റിങ്ങ്, വസ്ത്രാലങ്കാരം അടക്കം സകലതിലും പുതുമ അനുഭവപ്പെടുത്താൻ സംവിധായകനും കൂട്ടർക്കും സാധിച്ചു.

ചെമ്പൻ വിനോദിന്റെ നടവരമ്പനും, മണികണ്ഠൻ ആചാരിയുടെ ശങ്കരാഭരണവും, ലുക്മാന്റെ വാസുദേവനുമൊക്കെ ഗംഭീര പ്രകടനങ്ങൾ തന്നെയായിരുന്നു.

പക്ഷേ അവരെയൊക്കെ കവച്ചു വക്കും വിധം സിനിമയിൽ മെറിൻ ജോസ് -പ്രവീൺ ടിജെ മാരുടെ ഗില്ലാപ്പികൾ ആടി തിമിർത്തെന്ന് പറയാം.

ഷാപ്പിലെ പാട്ടും തല്ലുമൊക്കെ ഒന്നിനൊന്നു മെച്ചം. ക്ലൈമാക്സ് ഫൈറ്റ് ഒക്കെ വേറെ ലെവൽ.

ഒരു പ്രതികാര കഥയുടെ ടിപ്പിക്കൽ സ്റ്റോറി ലൈൻ കടന്നു വരുമ്പോഴും മുഴുനീള സിനിമയിൽ അതൊരു കല്ലുകടിയാകാത്ത വിധം കൈയ്യൊതുക്കത്തോടെയും പുതുമയോടെയും മികവുറ്റ രീതിയിൽ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിടത്താണ് അഞ്ചക്കള്ളകോക്കാൻ തിയേറ്റർ സ്‌ക്രീനിൽ വിസ്മയമായി മാറുന്നത്.

ഇത് തിയേറ്ററിൽ തന്നെ കാണേണ്ട ഒരു ഒന്നൊന്നര പൊറാട്ട് പടമാണ് ..ആരും മിസ്സാക്കണ്ട !!

©bhadran praveen sekhar

Friday, March 15, 2024

തങ്കമണി


മാരി സെൽവരാജിന്റെ 'കർണ്ണൻ' സിനിമ ഓർത്തു പോകുന്നു. 1995 കാലത്ത് തൂത്തുക്കുടി ജില്ലയിൽ നടന്ന കൊടിയങ്കുളം കലാപമാണ് ആ സിനിമക്ക് ആധാരമായ സംഭവം.

കൊടിയങ്കുളത്തെ ദളിത് ഗ്രാമത്തിന് നേരെ അറുന്നൂറിലധികം പോലീസുകാർ ചേർന്ന് നടത്തിയ ആക്രമണവും, കൊള്ളയും, ജാതി ഭീകരതയുമൊക്കെ പ്രമേയവത്ക്കരിക്കുമ്പോഴും അതൊരു റിയലിസ്റ്റിക് സിനിമയാക്കാതെ ധനുഷിന്റെ കർണ്ണനെ ഒരു ജനതയുടെ നായകനും നേതാവുമൊക്കെയായി സിനിമാറ്റിക് ആയാണ് പറഞ്ഞവതരിപ്പിക്കുന്നത്. അപ്പോഴും ആ സിനിമ യഥാർത്ഥ സംഭവത്തോട് നീതി പുലർത്തിയ സിനിമാവിഷ്ക്കാരമായി നിലകൊണ്ടു.

പറഞ്ഞു വന്നാൽ കൊടിയങ്കുളം കലാപവും തങ്കമണി സംഭവവും തമ്മിൽ പല സാമ്യതകളും ഉണ്ട്. രണ്ടു കലാപങ്ങൾക്കും തുടക്കം കുറിക്കുന്നത് ബസിൽ നടക്കുന്ന ഒരു അടിപിടിയാണ്.. രണ്ടു കേസിലും പോലീസുകാരാണ് പിന്നീട് കലാപത്തിനു ചുക്കാൻ പിടിക്കുന്നതും.

എന്നാൽ ആ സാമ്യതകൾക്കപ്പുറം മേയ്ക്കിങ്ങിന്റെ കാര്യത്തിൽ 'കർണ്ണ'നിൽ കണ്ട പോലെയൊരു മികവ് 'തങ്കമണി'യുടെ കാര്യത്തിൽ സംഭവിച്ചില്ല എന്ന് മാത്രം.

ഒരു ഗംഭീര സിനിമക്ക് വേണ്ട പ്ലോട്ടും, നല്ല പ്രൊഡക്ഷൻ ടീമും എല്ലാം ഉണ്ടായിട്ടും കെട്ടുറപ്പുള്ള തിരക്കഥയോ മെയ്‌ക്കിങ്ങോ ഇല്ലാതെ പോയിടത്ത് 'തങ്കമണി' നിരാശ സമ്മാനിച്ചു.

സിനിമയിലേക്ക് വന്നാൽ കൊള്ളാമെന്ന് തോന്നിച്ച ഒരേ ഒരു സംഗതി രണ്ടാം പകുതിയിലെ കലാപ സീനുകളാണ്. തങ്കമണിയിൽ പോലീസ് നടത്തിയ നരനായാട്ട് എന്താണെന്ന് ബോധ്യപ്പെടുത്താൻ സിനിമയിലെ കലാപ സീനുകൾക്ക് സാധിച്ചു.

പക്ഷേ നായകൻറെ ടിപ്പിക്കൽ പ്രതികാരവും ഫ്ലാഷ് ബാക്കുമൊക്കെ കൂടി തങ്കമണി സംഭവത്തിന്റെ ഗൗരവത്തെയാണ് ഇല്ലാതാക്കിയത്. സീരിയൽ നിലവാരത്തിലുള്ള അവതരണവും, അതിനൊത്ത ഡയലോഗുകളും, പാളിപ്പോയ കാസ്റ്റിങ്ങും കൂടിയായപ്പോൾ ശുഭം.

©bhadran praveen sekhar

Wednesday, March 6, 2024

സൗഹൃദത്തിന്റെ ആഴങ്ങളിൽ നിന്നൊരു ഗംഭീര സിനിമ !!


ഒരു യഥാർത്ഥ സംഭവത്തെ സിനിമയാക്കുമ്പോഴുണ്ടാകുന്ന സകല പരിമിതികളെയും വെല്ലുവിളികളെയും മറി കടന്നു കൊണ്ടുള്ള അതി ഗംഭീര മെയ്ക്കിങ് ആണ് 'മഞ്ഞുമ്മൽ ബോയ്സ്' നെ മലയാളത്തിലെ മറ്റു സർവൈവൽ ത്രില്ലർ സിനിമകളിൽ നിന്ന് വേറിട്ട് നിർത്തുന്നത്.

'മാളൂട്ടി', 'ഹെലൻ', 'മലയൻകുഞ്ഞ്' അടക്കമുള്ള മുൻകാല സർവൈവൽ ത്രില്ലർ സിനിമകളെല്ലാം യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരു ഫിക്ഷനൽ പ്ലോട്ടിൽ നിന്ന് കൊണ്ട് കഥ പറഞ്ഞപ്പോൾ 'മഞ്ഞുമ്മൽ ബോയ്സ്' നടന്ന സംഭവത്തെയും അതിലെ കഥാപാത്രങ്ങളെയും കൃത്യതയോടെ സിനിമയിലേക്ക് പകർത്തിയവതരിപ്പിച്ചു.

അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈൻ ഈ സിനിമയുടെ ആത്മാവാണ്. കാസ്റ്റിങ്ങ് ഡയറക്ടർ എന്ന നിലക്ക് ഗണപതിയുടെ കണ്ടെത്തലുകൾ സിനിമയിലെ കഥാപാത്രങ്ങളെ സംബന്ധിച്ച്‌ കൃത്യമായ അളവിൽ തയ്പ്പിച്ച കുപ്പായം പോലെയായിരുന്നു.

സൗഹൃദത്തിന്റെ ആഘോഷാന്തരീക്ഷത്തിൽ തുടങ്ങുന്ന സിനിമ കൊടൈക്കനലിലേക്കുള്ള യാത്രയിലൂടെ ഗുണാ കേവ് കാണാൻ വേണ്ടിയുള്ള ആകാംക്ഷ നമുക്കുള്ളിലേക്കും എത്തിക്കുകയാണ്. നമ്മളും അവർക്കൊപ്പം ഗുഹ കാണാൻ ഇറങ്ങുന്ന ഒരു ഫീൽ.

ഒരേ ലൊക്കേഷന്റെ സൗന്ദര്യവും ഭീകരതയും ദുരൂഹതയുമൊക്കെ അനുഭവപ്പെടുത്താൻ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണത്തിനും സുഷിൻ ശ്യാമിന്റെ സംഗീതത്തിനും സാധിച്ചു. ആദ്യാവസാനം വരെ അവതരണത്തിലെ ചടുലത നില നിർത്തുന്ന വിവേക് ഹർഷന്റെ എഡിറ്റിങ്ങും നന്നായി.


ദുരന്തമുഖത്ത് എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോകുന്നവരുടെ മാനസികാവസ്ഥകളും കഥാപാത്രങ്ങൾക്കിടയിലെ വൈകാരികതയും അങ്കലാപ്പും നിരാശയും പ്രത്യാശയുമൊക്കെ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കുന്ന സംവിധാന മികവ്.

കഥാപാത്ര പ്രകടനങ്ങൾ കൊണ്ട് സൗബിനും ശ്രീനാഥ്‌ ഭാസിയുമൊക്കെ സ്‌കോർ ചെയ്‌തെന്ന് പറയുമ്പോഴും അവർക്കൊപ്പം തന്നെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ച വക്കാൻ ദീപക് പറമ്പോൽ, ബാലു വർഗ്ഗീസ്, അഭിരാം ചന്ദ്രൻ, ജീൻ പോൾ ലാൽ, ഖാലിദ് റഹ്മാൻ, ഗണപതി, ചന്തു സലിം കുമാർ അടക്കമുള്ളവർക്ക് സാധിച്ചു.

ഗുണാ കേവിന്റെ യഥാർത്ഥ ആഴം എത്രയാണെന്ന് ആർക്കുമറിയില്ലായിരിക്കാം..പക്ഷെ മഞ്ഞുമ്മൽ ബോയ്സിന്റെ സഹൃദത്തിന്റെ ആഴം അതിനേക്കാളേറെയായിരുന്നെന്ന് സിനിമ കഴിയുമ്പോൾ നമുക്ക് ബോധ്യമാകും.

വെറും ഒരു സർവൈവൽ ത്രില്ലർ ഴോനറിലേക്ക് ഒതുങ്ങിപ്പോകാതെ ആ പതിനൊന്ന് പേർക്കിടയിലെ സൗഹൃദത്തിന്റെ ആഴം നമ്മളെ അനുഭവഭേദ്യമാക്കുന്നിടത്താണ് ചിദംബരത്തിന്റെ 'മഞ്ഞുമ്മൽ ബോയ്സ്' സൂപ്പറാകുന്നത്.

©bhadran praveen sekhar

Thursday, February 29, 2024

അധികാര ലഹരിയുടെ ഭീകരത !!


വ്യത്യസ്തമായ കഥ പറഞ്ഞു പോകുന്ന സിനിമയേക്കാൾ, പറയുന്ന കഥയെ വ്യത്യസ്തമായി പറഞ്ഞവതരിപ്പിക്കുന്ന സിനിമക്കാണ് കൂടുതൽ ആസ്വാദന സാധ്യതകളുള്ളത് . രാഹുൽ സദാശിവന്റെ 'ഭ്രമയുഗം' ആ തലത്തിൽ ഭ്രമിപ്പിക്കുന്ന ഒരു തിയേറ്റർ എക്സ്പീരിയൻസാണ് എന്ന് പറയാം.

ഒറ്റ നോട്ടത്തിൽ ഒരു ഫാന്റസി - ഹൊറർ ത്രില്ലർ സിനിമയുടെ കെട്ടുമട്ടു ഭാവങ്ങൾ പേറുമ്പോഴും 'ഭ്രമയുഗം' സമർത്ഥമായി പറയുന്നതും പറഞ്ഞു വക്കുന്നതും അധികാര രാഷ്ട്രീയത്തെ പറ്റിയാണ്.

സ്വാതന്ത്ര്യവും ജനാധിപത്യ വിരുദ്ധതയുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലത്ത് കൊടുമൺ പോറ്റിയുടെ മനക്കിൽ നടക്കുന്ന പകിട കളിക്ക് അർത്ഥമാനങ്ങൾ പലതുണ്ട്.

കറുപ്പ്-വെളുപ്പ് നിറത്തിൽ മാത്രമായി വന്നു പോകുന്ന സ്‌ക്രീൻ കാഴ്ചകളിൽ യാതൊരു വിരസതയും അനുഭവപ്പെടുത്താതെ ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന വേറിട്ട സിനിമാനുഭവമായി മാറുകയാണ് 'ഭ്രമയുഗം'.

സിനിമ തുടങ്ങി ആദ്യ പത്തു മിനിറ്റുകൾക്കുള്ളിൽ തന്നെ കഥാപരിസരത്തിലേക്കും ആ കാലഘട്ടത്തിലേക്കുമൊക്കെ നമ്മളെ അനായാസേന കൊണ്ടെത്തിക്കുന്ന ഒരു മാജിക്കുണ്ട് ആ ബ്ലാക്ക് ആൻഡ് വൈറ്റ് സ്‌ക്രീനിൽ.


വേഷ പകർച്ച കൊണ്ടും വോയ്‌സ് മോഡുലേഷൻ കൊണ്ടുമൊക്കെ മമ്മൂക്ക ഞെട്ടിക്കും എന്നത് ഉറപ്പുള്ള കാര്യമായിരുന്നു. കഥാപാത്ര തിരഞ്ഞെടുപ്പുകൾക്കൊപ്പം പ്രകടനങ്ങളിലെ സൂക്ഷ്മതയും കൃത്യതയുമൊക്കെ കൊണ്ട് നമ്മളെ ഞെട്ടിക്കുക എന്നത് മൂപ്പരുടെ ഹരമായി പോയില്ലേ എന്ത് ചെയ്യാം.

നടക്കുന്നതും ഇരിക്കുന്നതും മുറുക്കുന്നതും മുരളുന്നതും തിന്നുന്നതും തൊട്ട് മുൻവശത്തെ പല്ല് കാണിച്ചു കൊണ്ടുള്ള ചില ചേഷ്ടകൾ കൊണ്ടുമൊക്കെ കൊടുമൺ പോറ്റിയായി പകർന്നാടുമ്പോൾ അഭിനയത്തോടുള്ള മമ്മുക്കയുടെ അടങ്ങാത്ത ഭ്രമം വായിച്ചെടുക്കാൻ പറ്റും.

മമ്മുക്കയോടൊപ്പം തന്നെ എടുത്തു പറയേണ്ട കഥാപാത്ര പ്രകടനങ്ങളാണ് അർജ്ജുൻ അശോകൻ - സിദ്ധാർഥ് ഭരതൻ ടീമിന്റെത് . അവസാനത്തോട് അടുക്കുമ്പോൾ അവർ രണ്ടു പേരും മമ്മുക്കയിലെ മഹാനടനോട് എതിരിടുന്ന കാഴ്ചകൾ അതി ഗംഭീരമാണ്.

പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും കലാ സംവിധാനവുമൊക്കെ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയുടെ വേറിട്ട ആസ്വാദനങ്ങൾക്ക് വഴിയൊരുക്കി.

കറുപ്പ് -വെളുപ്പ് നിറത്തിൽ, ചുരുങ്ങിയ കഥാപരിസരത്തിൽ, മൂന്ന് നാലു കഥാപാത്രങ്ങളെയും വച്ച് ഇത്രയും മികച്ച ഒരു തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച സംവിധായകന് നന്ദി. 

©bhadran praveen sekhar

Thursday, February 22, 2024

പ്രേമലു സൂപ്പർലൂ !!


ഒരു റൊമാന്റിക് കോമഡി എന്റർടൈനർ മൂഡിൽ ആദ്യാവസാനം വരെ ആസ്വദിച്ചു കാണാൻ തരത്തിൽ നല്ല വൃത്തിക്ക് എടുത്തു വച്ച സിനിമ.

ഗിരീഷ് എ.ഡി യുടെ തന്നെ മുൻകാല സിനിമകളായ 'തണ്ണീർ മത്തൻ ദിനങ്ങളും', 'സൂപ്പർ ശരണ്യയു'മൊക്കെ കാണുമ്പോൾ കിട്ടുന്ന അതേ വൈബ് ഈ പടത്തിലുമുണ്ട്.

പുതിയ കാലത്തെ പിള്ളേരുടെ പ്രണയവും സൗഹൃദവുമൊക്കെ ചേർത്ത് വച്ച് കൊണ്ട് കഥ പറയുമ്പോൾ പഴയ തലമുറയിൽ പെട്ടവർക്ക് പോലും ആസ്വദിക്കാൻ പാകത്തിൽ അതിനെ രസകരമായി അവതരിപ്പിച്ചു പ്രതിഫലിപ്പിക്കാൻ സംവിധായകന് സാധിക്കുന്നു.

'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' സിനിമകളിലെ പ്ലസ്ടു കോളേജ് പശ്ചാത്തലത്തിൽ നിന്ന് തുടങ്ങിയ പ്രണയത്തിന്റെ ട്രാക്ക്
'പ്രേമലു'വിലേക്ക് എത്തുമ്പോൾ ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കുറച്ചു കൂടി വിശാലമാക്കാൻ ഗിരീഷിനു സാധിച്ചിട്ടുണ്ട്.

സിറ്റുവേഷണൽ കോമഡികളൊക്കെ അടിപൊളിയായിരുന്നു. മാറിയ കാലത്തിനൊപ്പം സോഷ്യൽ മീഡിയ ട്രെൻഡുകളെ വരെ റഫർ ചെയ്തുള്ള കോമഡികളൊക്കെ സിനിമയിലെ കഥാ സാഹചര്യങ്ങളിൽ കൃത്യമായി തന്നെ വർക് ഔട്ട്‌ ആയി. 

പുത്തൻ തലമുറയിലെ അഭിനേതാക്കളെല്ലാം ഹാസ്യം കൈകാര്യം ചെയ്യുന്നതിലും കൗണ്ടർ ടൈമിംങ്ങിന്റെയും റിയാക്ഷനുകളുടെ കാര്യത്തിലുമൊക്കെ മിടുക്ക് തെളിയിച്ച സിനിമ കൂടിയാണ് 'പ്രേമലു'.

നസ്‌ലൻ-സംഗീത് പ്രതാപ് -മമിത ബൈജു -ശ്യാം മോഹൻ -അഖില ഭാർഗ്ഗവൻ. അവരുടെ കോമ്പോ സീനുകൾ എല്ലാ തരത്തിലും ഗംഭീരമായിരുന്നു.

സച്ചിൻ -റീനു കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രിയെ മനോഹരമായി തന്നെ അനുഭവപ്പെടുത്തി നസ്ലൻ -മമിത.

വിഷ്ണു വിജയുടെ സംഗീതത്തിലെ ഫ്രഷ്നെസ്സ് 'പ്രേമലു'വിനു കൊടുക്കുന്ന വൈബ് ചെറുതല്ല.

കഥാപരമായ പുതുമകൾ കൊണ്ടല്ല മേൽപ്പറഞ്ഞ യൂത്ത് വൈബ് കൊണ്ടാണ് 'പ്രേമലു' സൂപ്പർലു ആയി മാറുന്നത്.

©bhadran praveen sekhar

Wednesday, February 21, 2024

ഉദ്വേഗഭരിതമായ അന്വേഷണങ്ങൾ..ഞെട്ടിക്കുന്ന കണ്ടെത്തലുകൾ !!


സ്ഥിരം ടെമ്പ്ലേറ്റിൽ നിന്ന് മാറി 1988 - 1993 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു വ്യത്യസ്ത കൊലപാതക കേസ് അന്വേഷണങ്ങളെ കോർത്തിണക്കി കൊണ്ട് കഥ പറഞ്ഞവതരിപ്പിക്കുന്നിടത്താണ് 'അന്വേഷിപ്പിൻ കണ്ടെത്തും' ശ്രദ്ധേയമാകുന്നത്.

ആദ്യ പകുതിയും രണ്ടാം പകുതിയും രണ്ടു വ്യത്യസ്ത കേസ് അന്വേഷണങ്ങൾക്ക് കൊണ്ട് സംഭവ ബഹുലമാകുമ്പോഴും സ്ലോ പേസിലാണ് കഥ പറച്ചിൽ എന്നത് ചിലരെ നിരാശപ്പെടുത്തിയേക്കാം. പക്ഷേ അപ്പോഴും ആഖ്യാന ശൈലി കൊണ്ടും കാലഘട്ടം ചിത്രീകരിച്ചിരിക്കുന്ന മികവ് കൊണ്ടുമൊക്കെ സിനിമയിലെ ഓരോ സീനും നമ്മളെ അമ്പരപ്പെടുത്തി കൊണ്ടിരിക്കും.

ഈ സിനിമയുടെ ഏറ്റവും വലിയ ഫ്രഷ്‌നെസ്സ് ആ കാലഘട്ട ചിത്രീകരണം തന്നെയാണ് എന്ന് നിസ്സംശയം പറയാം.

നവാഗത സംവിധയകൻ എന്ന നിലക്ക് ഡാർവിൻ കുര്യാക്കോസ് അരങ്ങേറ്റം മികച്ചതാക്കി. രണ്ടു മൂന്ന് സിനിമക്കുള്ള കഥയെ ഒരൊറ്റ തിരക്കഥയിലേക്ക് ഒതുക്കിയവതരിപ്പിച്ച ജിനു വി ഏബ്രഹാമിന്റെ രചനാ ശൈലിയും അഭിനന്ദനീയം.

ഗൗതം ശങ്കറിന്റെ ക്യാമറാ കണ്ണുകളിൽ തൊണ്ണൂറുകളിലെ ഗ്രാമ്യ ഭംഗിയും ദുരൂഹതയും മികവോടെ പകർത്തപ്പെട്ടിട്ടുണ്ട്. രണ്ടു കൊലപാതക കേസുകളിലും വേറിട്ട ദൃശ്യ പരിചരണം അനുഭവപ്പെടുത്താൻ ഗൗതമിനു സാധിച്ചു. രാത്രി കാല സീനുകളും, കപ്പത്തോട്ടത്തിന് മുകളിലൂടെയുള്ള ഡ്രോൺ ഷോട്ടുമൊക്കെ എടുത്തു പറയാം.

കഥ നടക്കുന്ന കാലഘട്ടത്തിന് അനുയോജ്യമായ കളർ ടോൺ, ദിലീപ് നാഥിന്റെ കലാസംവിധാനം, ഗിമ്മിക്കുകളൊന്നുമില്ലാത്ത മിതത്വമുള്ള സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതം എല്ലാം സിനിമയുടെ ആസ്വാദനം വർദ്ധിപ്പിച്ചു.

മാസ്സ് ബിൽഡ് അപ്പുകൾ ഒന്നുമില്ലാത്ത എസ്.ഐ ആനന്ദ് നാരായണനെ എല്ലാ തലത്തിലും ടോവിനോ തോമസ് മികവുറ്റതാക്കി. 

സാങ്കേതിക വിദ്യ ഇത്ര കണ്ടു പുരോഗമിക്കാത്ത കാലത്തെ പോലീസ് അന്വേഷണ ശൈലികളും, ഒട്ടും ഹീറോ പരിവേഷമില്ലാത്ത പോലീസ് നായക കഥാപാത്രവും, കേസ് അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും നിസ്സഹായരായി നിൽക്കുന്ന കുറ്റാന്വേഷണ സംഘവുമൊക്കെ ടിപ്പിക്കൽ പോലീസ് ക്രൈം ത്രില്ലർ പ്രതീക്ഷിക്കുന്നവരെ നിരാശപ്പെടുത്താൻ സാധ്യതയുണ്ട്.

ക്ലൈമാക്സിനോട് അടുക്കുന്ന ഘട്ടത്തിൽ കഥ പറയുന്നത് പോലെയുള്ള ചില വിവരണങ്ങൾ കല്ല് കടിയായി മാറുമ്പോഴും ക്ലൈമാക്സ് ഗംഭീരമായി തന്നെ പറഞ്ഞു വക്കുന്നു. കുറ്റവാളി ആരാണെന്നുള്ള ഊഹാപോഹങ്ങളെയെല്ലാം കടത്തി വെട്ടുന്ന ട്വിസ്റ്റുകളൊക്കെ നന്നായി.

പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റവാളിയെ കണ്ടെത്തുമ്പോഴും ചില കേസുകൾ പൂർണ്ണതയില്ലാതെ അവസാനിക്കാറില്ലേ. അത്തരമൊരു അപൂർണ്ണതയാണ് ഈ സിനിമയുടെ ഭംഗി.

എസ്.ഐ ആനന്ദ് നാരായണനും ടീമിനും പൂർണ്ണ തൃപ്തി നൽകുന്ന ഒരു കേസ് അന്വേഷണം ഉടൻ വരുമെന്ന പ്രതീക്ഷയിൽ പ്രേക്ഷകരും.

©bhadran praveen sekhar

Thursday, February 15, 2024

വാലിബന്റെ വിസ്മയലോകം !!


തിയേറ്ററിൽ തന്നെ കണ്ടാസ്വദിക്കേണ്ട സിനിമ. ദേശവും കാലവും ഏതെന്നു ആലോചിക്കാൻ സമയം തരാതെ 'ദൂരെ ദൂരെ ഒരിടത്ത്.. ഒരിക്കൽ' എന്ന മട്ടിൽ മനോഹരമായ ഫ്രെയിമുകളിലൂടെ കഥ പറഞ്ഞു തരുന്ന ഗംഭീര സിനിമ. ഓരോ ഷോട്ടുകളും അത്ര മാത്രം വില പിടിപ്പുള്ളതാണ്.

മധു നീലകണ്ഠന്റെ ഛായാഗ്രഹണമാണ് വാലിബന്റെ ആത്മാവ് എന്ന് പറഞ്ഞാലും തെറ്റില്ല. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും രംഗനാഥ്‌ രവിയുടെ ശബ്ദമിശ്രണവും, ഗോകുൽദാസിന്റെ കലാസംവിധാനവും കൂടിയാകുമ്പോൾ തിയേറ്റർ ആസ്വാദനം ഇരട്ടിക്കുന്നു.

ആ തലത്തിൽ സാങ്കേതികമായും കലാപരമായും മലയാള സിനിമയുടെ വളർച്ച അടയാളപ്പെടുത്തുന്ന സിനിമ കൂടിയാണ് 'മലൈക്കോട്ടൈ വാലിബൻ'.

മോഹൻ ലാൽ വരുമ്പോൾ തിയേറ്റർ കുലുങ്ങുന്നത് കാണാൻ വേണ്ടി ടിക്കറ്റ് എടുക്കുന്നവർ ഈ സിനിമ കാണാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് മോഹൻലാലെന്ന സൂപ്പർ താരത്തെ ആഘോഷിക്കുന്ന സിനിമയല്ല, തീർത്തും LJP സിനിമയാണ്.

കാഴ്ചകൾ കൊണ്ടും ശബ്ദവിന്യാസം കൊണ്ടുമൊക്കെ ഇത് വരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഒരു കഥാഭൂമികയിലേക്കാണ് വാലിബൻ നമ്മളെ കൊണ്ട് പോകുന്നത്. വാലിബനൊപ്പം സഞ്ചരിക്കുക എന്നതാണ് നമ്മുടെ ദൗത്യം.

അതി ഗംഭീരമായ ദൃശ്യപരിചരണം കൊണ്ട് മനസ്സ് കീഴടക്കുമ്പോഴും പറങ്കി കോട്ടയിലെ സംഘട്ടന രംഗങ്ങൾ തൊട്ട് ക്ലൈമാക്സ് സീനിലേക്ക് അടുക്കുന്ന രംഗങ്ങൾ വരെ പലയിടത്തും ഒരു നല്ല എഡിറ്ററുടെ അസാന്നിധ്യം അനുഭവപ്പെട്ടു. അപ്പോഴും അത് ആസ്വാദനത്തെ ഹനിക്കാതെ പോകുന്നത് കണ്ണെടുക്കാൻ തോന്നാത്ത സ്ക്രീനിലെ മായ കാഴ്ചകൾ കൊണ്ടാണ്.

'കണ്ടതെല്ലാം പൊയ്..ഇനി കാണപ്പോവത് നിജം' എന്ന് വാലിബൻ വെറുതെ പറഞ്ഞതല്ല ..നമ്മൾ ഈ കണ്ടതെല്ലാം ഒന്നുമല്ല എന്ന് തോന്നിപ്പിച്ചു കൊണ്ട് ഒരു വെടി മരുന്നിനാണ് LJP തീ കൊളുത്തിയിരിക്കുന്നത്.. മലൈക്കോട്ടെ വാലിബൻ അതിന്റെ ഒരു തുടക്കം മാത്രം.

ഇനി മനുഷ്യർ തമ്മിലുളള പോരാട്ടങ്ങൾ അല്ല. അമാനുഷികർ തമ്മിലുള്ള പോരാട്ടമാണ് വരാൻ പോകുന്നത്..അഥവാ അതാണ്‌ ഇനിയുള്ള കഥയെങ്കിൽ ടിനു പാപ്പച്ചൻ പറഞ്ഞ പോലെ തിയേറ്റർ കുലുങ്ങാൻ പോകുന്നത് അപ്പോഴാണ്.

©bhadran praveen sekhar

Thursday, February 8, 2024

ക്യാപ്റ്റൻ മില്ലറിന്റെ സംഹാര താണ്ഡവം!!


എന്നും ഏത് കാലത്തും പ്രസക്തമായ പ്രമേയം. ലോക സിനിമകൾ തുടങ്ങി പ്രാദേശിക സിനിമകളിൽ വരെ നിരന്തരം പ്രമേയവത്ക്കരിക്കപ്പെട്ടിട്ടുള്ള അങ്ങിനെയൊരു കഥ മനസ്സിലാക്കാൻ ഭാഷ പോലും ആവശ്യമില്ല.

അരുൺ മാതേശ്വരന്റെ തന്നെ 'റോക്കി' യിലും 'സാനി കായിധ'ത്തിലുമൊക്കെ സമാന സംഗതികൾ കണ്ടെടുക്കാം. എത്ര പറഞ്ഞാലും അപ്രസക്തമാകാത്ത ആ പ്രമേയത്തിന്റെ വേറിട്ടതും മികച്ചതുമായ മറ്റൊരു ദൃശ്യാവിഷ്ക്കാരമായി മാറുകയാണ് 'ക്യാപ്റ്റൻ മില്ലർ'.

ബ്രിട്ടീഷ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യം ചർച്ച ചെയ്യപ്പെടുമ്പോൾ എതിരാളികൾ ബ്രിട്ടീഷുകാർ മാത്രമായി പറഞ്ഞു വക്കുന്നതിൽ നിന്ന് മാറി സ്വാതന്ത്ര്യം നിഷേധിക്കുന്നവരെയെല്ലാം എതിരാളികളായി പ്രഖ്യാപിക്കുന്നുണ്ട് സിനിമ.

ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ദേവീ രൂപം കല്ലിൽ കൊത്തി തീരുന്നത് വരെ മാത്രമേ പെരുന്തച്ചനെ വേണ്ടൂ. കല്ല് ദേവി ആയി കഴിഞ്ഞാൽ പെരുന്തച്ചൻ തീണ്ടാപ്പാടകലെ നിൽക്കേണ്ട വെറും ആശാരി മാത്രം. അത് പോലെ തന്നെയാണ് 'ക്യാപ്റ്റൻ മില്ലറി'ലെ ക്ഷേത്രവും അതിന് പുറത്തു നിൽക്കേണ്ടി വരുന്ന ജനതയും.

ജാതിയുടെ പേരിൽ സ്വന്തം നാട്ടുകാർ തന്നെ അടിച്ചമർത്തുന്ന ഒരു ജനത സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് പോരാടുന്നതിലെ അർത്ഥശൂന്യത ചൂണ്ടി കാണിച്ചു കൊണ്ടാണ് ധനുഷിന്റെ ഈസ ബ്രിട്ടീഷ് പട്ടാളത്തിൽ ചേരുന്നത്. പക്ഷേ ഈസയിൽ നിന്ന് മില്ലർ ആകുമ്പോൾ മാറുന്നത് പേരും വസ്ത്രവും മാത്രമാണ് വ്യവസ്ഥിതികളെല്ലാം സമാനമാണ് എന്ന് അയാൾക്ക് ബോധ്യപ്പെടുന്നു.

അരുൺ മാതേശ്വരന്റെ മുൻപത്തെ രണ്ടു സിനിമകളിലെയും പോലെ പല അദ്ധ്യായങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഓരോ അദ്ധ്യായങ്ങൾ കഴിയുമ്പോഴും സിനിമ മുറുകുന്നു.


സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ പറ്റാത്ത വിധമുള്ള മേയ്ക്കിങ്. അവസാനത്തെ അരമണിക്കൂറോളം നീണ്ടു നിൽക്കുന്ന വാർ -ആക്ഷൻ സീനുകളൊക്കെ ക്ലൈമാക്സിന്റെ പവർ ഇരട്ടിപ്പിച്ചു.

സിദ്ധാർത്ഥ നുനിയുടെ മികച്ച ഛായാഗ്രഹണം. ചേസിംഗ് സീനുകൾ, വെടിവപ്പ് സീനുകൾ, സ്ഫോടനങ്ങൾ എല്ലാം സ്‌ക്രീൻ കാഴ്ചകളിൽ ഗംഭീരമായിരുന്നു.

കൂട്ടത്തിൽ എടുത്തു പറയേണ്ടത് ജി.വി പ്രകാശ് കുമാറിന്റെ സംഗീതം തന്നെ. ഈ സിനിമയെ വേറെ ലെവലിൽ എത്തിക്കുന്നതിൽ ആ സംഗീതം പ്രധാന പങ്കു വഹിക്കുന്നു. ധനുഷിന്റെ ഇൻട്രോ സീനിലൂടെ തന്നെ സിനിമയുടെ പക്കാ മൂഡിലേക്ക് നമ്മളെ കൊണ്ട് പോകുന്നത് അയാളുടെ പകരം വെക്കാനില്ലാത്ത സംഗീതമാണ്.

ധനുഷ്..ഒന്നും പറയാനില്ല ആദ്യം തൊട്ട് അവസാനം വരെ സ്‌ക്രീൻ പ്രസൻസ് കൊണ്ടും പ്രകടനം കൊണ്ടുമൊക്കെ ക്യാപ്റ്റൻ മില്ലറായി ആടി തിമിർത്തു.

ശിവരാജ് കുമാറിന്റെ സെങ്കണ്ണനും സിനിമയിൽ മികച്ചു നിന്നു. ധനുഷ് -ശിവരാജ്കുമാർ സ്‌ക്രീനിൽ കാണാൻ തന്നെ നല്ല രസമുണ്ട്.

സുന്ദീപ് കിഷൻ, പ്രിയങ്ക അരുൾ മോഹൻ, നിവേദിത സതീഷ് , ഇളങ്കോ കുമാരവേൽ, വിജി ചന്ദ്രശേഖർ, ജയപ്രകാശ്, ജോൺ കൊക്കൻ, അശ്വിൻ കുമാർ അടക്കം ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ വന്നു പോയവരൊക്കെ അവരവരുടെ റോൾ ഗംഭീരമാക്കി.

എല്ലാം കൊണ്ടും ഗംഭീര തിയേറ്റർ എക്സ്പീരിയൻസ്.

©bhadran praveen sekhar

Wednesday, January 31, 2024

എബ്രഹാം ഓസ്‌ലറും അലക്‌സാണ്ടർ ജോസഫും !!

കുറ്റമറ്റ സിനിമയൊന്നുമല്ല .കഥാപരമായ പുതുമകളും അവകാശപ്പെടാനില്ല. എന്നിട്ടും എബ്രഹാം ഓസ്‌ലർ ആദ്യാവസാനം വരെ ബോറടിക്കാതെ തന്നെ കണ്ടു.

വിഷാദ രോഗം പിടിപെട്ട ACP കഥാപാത്രത്തെ ജയറാം മോശമാക്കിയില്ല .. മനസ്സിനെ ബാധിച്ച വിഷാദവും ശരീരത്തെ ബാധിച്ച അവശതയും വർദ്ധക്യവുമൊക്കെ എബ്രഹാം ഓസ്‌ലറിന്റെ ഓരോ ചലനത്തിലും കാണാൻ സാധിക്കും.

ഇത്തരം കുറ്റാന്വേഷണ സിനിമകളിലെ പോലീസ് കഥാപാത്രങ്ങൾക്ക് കിട്ടുന്ന സ്‌ക്രീൻ പ്രസൻസൊന്നും ജയറാമിനില്ല. പകരം അദ്ദേഹത്തിന്റെ ടൈറ്റിൽ വേഷത്തെ മറി കടക്കും വിധം മമ്മുക്കയുടെ കഥാപാത്രം സിനിമയെ കൈയ്യാളുന്നു. അജ്‌ജാതി ഒരു എൻട്രി തന്നെയായിരുന്നു മമ്മുക്കയുടേത്. 


മമ്മുക്കയെ പോലൊരാൾക്ക് പെർഫോം ചെയ്യാൻ മാത്രമുള്ള കഥാപാത്രമൊന്നുമില്ല എന്ന് പറയുമ്പോഴും ആ കഥാപാത്രം പുള്ളി ചെയ്തത് കൊണ്ട് മാത്രം സിനിമയിൽ ഉണ്ടാകുന്ന ഒരു ഓളം ഉണ്ടല്ലോ ..ആ മമ്മൂട്ടി എഫക്ട് തന്നെയാണ് എബ്രഹാം ഓസ്‌ലറിന്റെ പവർ കൂട്ടിയത്.

ഫ്ലാഷ് ബാക്ക് സീനുകളിൽ അഭിനയിച്ചിട്ടുള്ള പുതിയ പിള്ളേരെല്ലാം സൂപ്പറായിരുന്നു. 

അനശ്വര തനിക്ക് കിട്ടിയ റോൾ മനോഹരമായി തന്നെ ചെയ്തിട്ടുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും നടിയെന്ന നിലക്ക് അനശ്വരയുടെ ഗ്രാഫ് ഉയരുന്നു.

സെന്തിൽ- ആര്യ സലിം ടീമിന്റെ പോലീസ് കഥാപാത്രങ്ങളൊന്നും അന്വേഷണ സീനുകളിൽ വേണ്ട രീതിയിൽ ശോഭിച്ചു കണ്ടില്ല.

അനൂപ് മേനോനൊക്കെ ടൈപ്പ് വേഷങ്ങളിൽ നിന്ന് വിരമിക്കേണ്ട കാലമായിരിക്കുന്നു. 

ജയറാമും മമ്മൂട്ടിയുമൊക്കെ നിറഞ്ഞു നിൽക്കുന്ന അതേ സ്‌ക്രീനിൽ അധികം മിണ്ടാട്ടമൊന്നുമില്ലാതെ കുറഞ്ഞ സീനുകളിലൂടെ ജഗദീഷിന്റെ ഒരു പകർന്നാട്ടമുണ്ട്. ശരീര ഭാഷ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടുമൊക്കെ സമീപ കാല സിനിമകളിലൂടെ അദ്ദേഹം നമ്മളെ ഞെട്ടിച്ചു കൊണ്ടേയിരിക്കുന്നു. 

കഥാപരമായ പുതുമകളേക്കാൾ ജയറാം, മമ്മൂട്ടി, ജഗദീഷ് അടക്കമുള്ള താരങ്ങളുടെ ഇമേജ് ബ്രേക്കിംഗ് പ്രകടനങ്ങളാണ് ഈ സിനിമയുടെ ഹൈലൈറ്റ് എന്ന് പറഞ്ഞാലും തെറ്റില്ല.

©bhadran praveen sekhar

Thursday, January 18, 2024

നേരു'ള്ള സിനിമ !!




വലിയ കാൻവാസിലുള്ള ബിഗ് ബജറ്റ് പടങ്ങൾ പോലും തുടങ്ങി അര മണിക്കൂറാകുമ്പോഴേക്കും അടപടലം നിരാശ സമ്മാനിക്കുന്ന ഈ കാലത്ത് കോർട്ട് റൂം ഡ്രാമ ജോണറിൽ പെടുന്ന ഒരു സിനിമയിലേക്ക് ആദ്യാവസാനം വരെ പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിച്ചു നിർത്തുക എന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്.

ദൃശ്യം പോലുള്ള ഒരു കഥയല്ല 'നേരി'ന്റെത് എന്ന് പറയുമ്പോഴും 'ദൃശ്യ'ത്തിന് സമാനമായ മേക്കിങ് ശൈലികളിൽ കൂടെ സിനിമ കാണുന്ന പ്രേക്ഷകർക്ക് വൈകാരികമായ പിരിമുറുക്കങ്ങൾ സമ്മാനിക്കുന്നുണ്ട് ജിത്തു ജോസഫ്.

സസ്‌പെൻസും ട്വിസ്റ്റുകളും ഒന്നും പ്രതീക്ഷിക്കേണ്ടാത്ത, എന്ത് നടക്കുമെന്ന് ഏറെക്കുറെ ഊഹിക്കാൻ പറ്റുന്ന കഥയായിട്ടും, ഒരു സസ്പെൻസ് സിനിമയുടെ രോമാഞ്ചിഫിക്കേഷൻ ക്ലൈമാക്സിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചതൊക്കെ ജിത്തു ജോസഫ് എന്ന സംവിധായകന്റെ മാത്രം കഴിവാണ്.
സിനിമയിലെ കേസിന് ആസ്പദമായ റേപ്പ് പലയിടത്തായി ആവർത്തിച്ച് ദൃശ്യവത്ക്കരിച്ചു കാണിക്കേണ്ടിയിരുന്നതിന്റെ ആവശ്യകത ഉണ്ടായിരുന്നില്ല എന്ന് തോന്നിപ്പോയി.

കോടതി വ്യവഹാരങ്ങളും ഇടപെടലുകളും അനുബന്ധ പ്രക്രിയകളുമൊക്കെ ഗംഭീരമായി തന്നെ അവതരിപ്പിച്ച സിനിമ എന്ന നിലക്ക് കൂടി ശ്രദ്ധേയമാകുന്നു 'നേര്'. മാത്യു വർഗ്ഗീസ് അവതരിപ്പിച്ച മുഴുനീള ജഡ്ജ് വേഷമൊക്കെ ആ തലത്തിൽ മികച്ചു നിന്നു.

മോഹൻലാൽ, സിദ്ധീഖ്, ടീമിന്റെ വാദ പ്രതിവാദ രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റ് ആയി നിൽക്കുമ്പോഴും അനശ്വര രാജന്റെ പ്രകടനം എല്ലാവരേക്കാളും ഒരു പടി മുകളിലേക്ക് അത്ഭുതകരമായി ചെന്നെത്തി നിൽക്കുന്നുണ്ട്.

കഥാപാത്രങ്ങളുടെ റിയാക്ഷൻസിനു പ്രത്യേകം പ്രാധാന്യം കൊടുത്തു കാണാം സിനിമയിൽ. ക്ലൈമാക്സ് സീനുകളിൽ അതേറ്റവും ഗംഭീരമായി തന്നെ പകർത്തി വച്ചിട്ടുണ്ട്.

പരിമിതമായ കഥാ പരിസരത്ത് നിന്ന് കൊണ്ട്, കോടതിമുറിക്കുള്ളിലെ ആ നാല് ചുവരുകൾക്കിടയിൽ സിനിമയുടെ ദൃശ്യപരിചരണത്തെ മികവുറ്റതാക്കി മാറ്റാൻ സതീഷ് കുറുപ്പിന്റെ കാമറയ്ക്ക് സാധിച്ചു.
പ്രമേയത്തെയും അതിന്റെ വൈകാരികതകളെയും ഉൾക്കൊള്ളുകയും എന്നാൽ അതിനമപ്പുറമുള്ള യാതൊരു ഗിമ്മിക്കുകളിലേക്കും പോകാതെ മിതത്വം പാലിച്ച സംഗീതമായിരുന്നു വിഷ്ണു ശ്യാമിന്റെത്. അത് കൊണ്ട് തന്നെ ആഘോഷിക്കപ്പെടുന്ന സംഗീതമല്ല 'നേരി'ന്റെത്. പകരം ക്ലൈമാക്സ് സീനുകളിലെല്ലാം ആ സംഗീതം നമ്മുടെ മനസ്സും കണ്ണും നിറക്കുകയാണ്.

റേപ്പ് കേസുകൾ കോടതിയിൽ വിചാരണ ചെയ്യപ്പെടുമ്പോൾ, അത് കോടതിക്ക് പുറത്ത് ചർച്ച ചെയ്യപ്പെടുമ്പോൾ, അതെല്ലാം ഇരയെയും കുടുംബത്തെയും മാനസികമായി എങ്ങിനെയൊക്കെ ബാധിക്കുന്നുണ്ടെന്ന് കൃത്യമായി ബോധ്യപ്പെടുത്താൻ സാധിച്ചത് 'നേരി'ന്റെ വിജയമാണ്.

ഇത്തരം കേസുകളിൽ കോടതിയിൽ നിന്ന് ഇരക്ക് നീതി കിട്ടിയാൽ തന്നെ അതെല്ലാം എത്ര മാത്രം കഠിനമായ പ്രക്രിയകൾക്ക് ശേഷമാണ് എന്ന് ആലോചിക്കുമ്പോൾ 'നീതി'ദേവതയുടെ കണ്ണ് വെറുതെ മൂടിക്കെട്ടിയതല്ല എന്നേ പറയാൻ തോന്നുന്നുള്ളൂ.

ഒരു വലിയ ഇടവേളക്ക് ശേഷം മോഹൻലാൽ എന്ന താരത്തെ വിട്ട് അദ്ദേഹത്തിലെ നടനെ വീണ്ടും ഉപയോഗപ്പെടുത്തി കണ്ടതിൽ സന്തോഷം.

പ്രമേയം കൊണ്ടും അവതരണം കൊണ്ടുമൊക്കെ ഈ സിനിമ പറഞ്ഞു വച്ച 'നേരി'ന്റെ രാഷ്ട്രീയം സമൂഹത്തിൽ കൂടുതൽ ചർച്ച ചെയ്യപ്പെടട്ടെ.

©bhadran praveen sekhar