Friday, March 15, 2024

തങ്കമണി


മാരി സെൽവരാജിന്റെ 'കർണ്ണൻ' സിനിമ ഓർത്തു പോകുന്നു. 1995 കാലത്ത് തൂത്തുക്കുടി ജില്ലയിൽ നടന്ന കൊടിയങ്കുളം കലാപമാണ് ആ സിനിമക്ക് ആധാരമായ സംഭവം.

കൊടിയങ്കുളത്തെ ദളിത് ഗ്രാമത്തിന് നേരെ അറുന്നൂറിലധികം പോലീസുകാർ ചേർന്ന് നടത്തിയ ആക്രമണവും, കൊള്ളയും, ജാതി ഭീകരതയുമൊക്കെ പ്രമേയവത്ക്കരിക്കുമ്പോഴും അതൊരു റിയലിസ്റ്റിക് സിനിമയാക്കാതെ ധനുഷിന്റെ കർണ്ണനെ ഒരു ജനതയുടെ നായകനും നേതാവുമൊക്കെയായി സിനിമാറ്റിക് ആയാണ് പറഞ്ഞവതരിപ്പിക്കുന്നത്. അപ്പോഴും ആ സിനിമ യഥാർത്ഥ സംഭവത്തോട് നീതി പുലർത്തിയ സിനിമാവിഷ്ക്കാരമായി നിലകൊണ്ടു.

പറഞ്ഞു വന്നാൽ കൊടിയങ്കുളം കലാപവും തങ്കമണി സംഭവവും തമ്മിൽ പല സാമ്യതകളും ഉണ്ട്. രണ്ടു കലാപങ്ങൾക്കും തുടക്കം കുറിക്കുന്നത് ബസിൽ നടക്കുന്ന ഒരു അടിപിടിയാണ്.. രണ്ടു കേസിലും പോലീസുകാരാണ് പിന്നീട് കലാപത്തിനു ചുക്കാൻ പിടിക്കുന്നതും.

എന്നാൽ ആ സാമ്യതകൾക്കപ്പുറം മേയ്ക്കിങ്ങിന്റെ കാര്യത്തിൽ 'കർണ്ണ'നിൽ കണ്ട പോലെയൊരു മികവ് 'തങ്കമണി'യുടെ കാര്യത്തിൽ സംഭവിച്ചില്ല എന്ന് മാത്രം.

ഒരു ഗംഭീര സിനിമക്ക് വേണ്ട പ്ലോട്ടും, നല്ല പ്രൊഡക്ഷൻ ടീമും എല്ലാം ഉണ്ടായിട്ടും കെട്ടുറപ്പുള്ള തിരക്കഥയോ മെയ്‌ക്കിങ്ങോ ഇല്ലാതെ പോയിടത്ത് 'തങ്കമണി' നിരാശ സമ്മാനിച്ചു.

സിനിമയിലേക്ക് വന്നാൽ കൊള്ളാമെന്ന് തോന്നിച്ച ഒരേ ഒരു സംഗതി രണ്ടാം പകുതിയിലെ കലാപ സീനുകളാണ്. തങ്കമണിയിൽ പോലീസ് നടത്തിയ നരനായാട്ട് എന്താണെന്ന് ബോധ്യപ്പെടുത്താൻ സിനിമയിലെ കലാപ സീനുകൾക്ക് സാധിച്ചു.

പക്ഷേ നായകൻറെ ടിപ്പിക്കൽ പ്രതികാരവും ഫ്ലാഷ് ബാക്കുമൊക്കെ കൂടി തങ്കമണി സംഭവത്തിന്റെ ഗൗരവത്തെയാണ് ഇല്ലാതാക്കിയത്. സീരിയൽ നിലവാരത്തിലുള്ള അവതരണവും, അതിനൊത്ത ഡയലോഗുകളും, പാളിപ്പോയ കാസ്റ്റിങ്ങും കൂടിയായപ്പോൾ ശുഭം.

©bhadran praveen sekhar

Wednesday, March 6, 2024

സൗഹൃദത്തിന്റെ ആഴങ്ങളിൽ നിന്നൊരു ഗംഭീര സിനിമ !!


ഒരു യഥാർത്ഥ സംഭവത്തെ സിനിമയാക്കുമ്പോഴുണ്ടാകുന്ന സകല പരിമിതികളെയും വെല്ലുവിളികളെയും മറി കടന്നു കൊണ്ടുള്ള അതി ഗംഭീര മെയ്ക്കിങ് ആണ് 'മഞ്ഞുമ്മൽ ബോയ്സ്' നെ മലയാളത്തിലെ മറ്റു സർവൈവൽ ത്രില്ലർ സിനിമകളിൽ നിന്ന് വേറിട്ട് നിർത്തുന്നത്.

'മാളൂട്ടി', 'ഹെലൻ', 'മലയൻകുഞ്ഞ്' അടക്കമുള്ള മുൻകാല സർവൈവൽ ത്രില്ലർ സിനിമകളെല്ലാം യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരു ഫിക്ഷനൽ പ്ലോട്ടിൽ നിന്ന് കൊണ്ട് കഥ പറഞ്ഞപ്പോൾ 'മഞ്ഞുമ്മൽ ബോയ്സ്' നടന്ന സംഭവത്തെയും അതിലെ കഥാപാത്രങ്ങളെയും കൃത്യതയോടെ സിനിമയിലേക്ക് പകർത്തിയവതരിപ്പിച്ചു.

അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈൻ ഈ സിനിമയുടെ ആത്മാവാണ്. കാസ്റ്റിങ്ങ് ഡയറക്ടർ എന്ന നിലക്ക് ഗണപതിയുടെ കണ്ടെത്തലുകൾ സിനിമയിലെ കഥാപാത്രങ്ങളെ സംബന്ധിച്ച്‌ കൃത്യമായ അളവിൽ തയ്പ്പിച്ച കുപ്പായം പോലെയായിരുന്നു.

സൗഹൃദത്തിന്റെ ആഘോഷാന്തരീക്ഷത്തിൽ തുടങ്ങുന്ന സിനിമ കൊടൈക്കനലിലേക്കുള്ള യാത്രയിലൂടെ ഗുണാ കേവ് കാണാൻ വേണ്ടിയുള്ള ആകാംക്ഷ നമുക്കുള്ളിലേക്കും എത്തിക്കുകയാണ്. നമ്മളും അവർക്കൊപ്പം ഗുഹ കാണാൻ ഇറങ്ങുന്ന ഒരു ഫീൽ.

ഒരേ ലൊക്കേഷന്റെ സൗന്ദര്യവും ഭീകരതയും ദുരൂഹതയുമൊക്കെ അനുഭവപ്പെടുത്താൻ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണത്തിനും സുഷിൻ ശ്യാമിന്റെ സംഗീതത്തിനും സാധിച്ചു. ആദ്യാവസാനം വരെ അവതരണത്തിലെ ചടുലത നില നിർത്തുന്ന വിവേക് ഹർഷന്റെ എഡിറ്റിങ്ങും നന്നായി.


ദുരന്തമുഖത്ത് എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോകുന്നവരുടെ മാനസികാവസ്ഥകളും കഥാപാത്രങ്ങൾക്കിടയിലെ വൈകാരികതയും അങ്കലാപ്പും നിരാശയും പ്രത്യാശയുമൊക്കെ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കുന്ന സംവിധാന മികവ്.

കഥാപാത്ര പ്രകടനങ്ങൾ കൊണ്ട് സൗബിനും ശ്രീനാഥ്‌ ഭാസിയുമൊക്കെ സ്‌കോർ ചെയ്‌തെന്ന് പറയുമ്പോഴും അവർക്കൊപ്പം തന്നെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ച വക്കാൻ ദീപക് പറമ്പോൽ, ബാലു വർഗ്ഗീസ്, അഭിരാം ചന്ദ്രൻ, ജീൻ പോൾ ലാൽ, ഖാലിദ് റഹ്മാൻ, ഗണപതി, ചന്തു സലിം കുമാർ അടക്കമുള്ളവർക്ക് സാധിച്ചു.

ഗുണാ കേവിന്റെ യഥാർത്ഥ ആഴം എത്രയാണെന്ന് ആർക്കുമറിയില്ലായിരിക്കാം..പക്ഷെ മഞ്ഞുമ്മൽ ബോയ്സിന്റെ സഹൃദത്തിന്റെ ആഴം അതിനേക്കാളേറെയായിരുന്നെന്ന് സിനിമ കഴിയുമ്പോൾ നമുക്ക് ബോധ്യമാകും.

വെറും ഒരു സർവൈവൽ ത്രില്ലർ ഴോനറിലേക്ക് ഒതുങ്ങിപ്പോകാതെ ആ പതിനൊന്ന് പേർക്കിടയിലെ സൗഹൃദത്തിന്റെ ആഴം നമ്മളെ അനുഭവഭേദ്യമാക്കുന്നിടത്താണ് ചിദംബരത്തിന്റെ 'മഞ്ഞുമ്മൽ ബോയ്സ്' സൂപ്പറാകുന്നത്.

©bhadran praveen sekhar

Thursday, February 29, 2024

അധികാര ലഹരിയുടെ ഭീകരത !!


വ്യത്യസ്തമായ കഥ പറഞ്ഞു പോകുന്ന സിനിമയേക്കാൾ, പറയുന്ന കഥയെ വ്യത്യസ്തമായി പറഞ്ഞവതരിപ്പിക്കുന്ന സിനിമക്കാണ് കൂടുതൽ ആസ്വാദന സാധ്യതകളുള്ളത് . രാഹുൽ സദാശിവന്റെ 'ഭ്രമയുഗം' ആ തലത്തിൽ ഭ്രമിപ്പിക്കുന്ന ഒരു തിയേറ്റർ എക്സ്പീരിയൻസാണ് എന്ന് പറയാം.

ഒറ്റ നോട്ടത്തിൽ ഒരു ഫാന്റസി - ഹൊറർ ത്രില്ലർ സിനിമയുടെ കെട്ടുമട്ടു ഭാവങ്ങൾ പേറുമ്പോഴും 'ഭ്രമയുഗം' സമർത്ഥമായി പറയുന്നതും പറഞ്ഞു വക്കുന്നതും അധികാര രാഷ്ട്രീയത്തെ പറ്റിയാണ്.

സ്വാതന്ത്ര്യവും ജനാധിപത്യ വിരുദ്ധതയുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലത്ത് കൊടുമൺ പോറ്റിയുടെ മനക്കിൽ നടക്കുന്ന പകിട കളിക്ക് അർത്ഥമാനങ്ങൾ പലതുണ്ട്.

കറുപ്പ്-വെളുപ്പ് നിറത്തിൽ മാത്രമായി വന്നു പോകുന്ന സ്‌ക്രീൻ കാഴ്ചകളിൽ യാതൊരു വിരസതയും അനുഭവപ്പെടുത്താതെ ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന വേറിട്ട സിനിമാനുഭവമായി മാറുകയാണ് 'ഭ്രമയുഗം'.

സിനിമ തുടങ്ങി ആദ്യ പത്തു മിനിറ്റുകൾക്കുള്ളിൽ തന്നെ കഥാപരിസരത്തിലേക്കും ആ കാലഘട്ടത്തിലേക്കുമൊക്കെ നമ്മളെ അനായാസേന കൊണ്ടെത്തിക്കുന്ന ഒരു മാജിക്കുണ്ട് ആ ബ്ലാക്ക് ആൻഡ് വൈറ്റ് സ്‌ക്രീനിൽ.


വേഷ പകർച്ച കൊണ്ടും വോയ്‌സ് മോഡുലേഷൻ കൊണ്ടുമൊക്കെ മമ്മൂക്ക ഞെട്ടിക്കും എന്നത് ഉറപ്പുള്ള കാര്യമായിരുന്നു. കഥാപാത്ര തിരഞ്ഞെടുപ്പുകൾക്കൊപ്പം പ്രകടനങ്ങളിലെ സൂക്ഷ്മതയും കൃത്യതയുമൊക്കെ കൊണ്ട് നമ്മളെ ഞെട്ടിക്കുക എന്നത് മൂപ്പരുടെ ഹരമായി പോയില്ലേ എന്ത് ചെയ്യാം.

നടക്കുന്നതും ഇരിക്കുന്നതും മുറുക്കുന്നതും മുരളുന്നതും തിന്നുന്നതും തൊട്ട് മുൻവശത്തെ പല്ല് കാണിച്ചു കൊണ്ടുള്ള ചില ചേഷ്ടകൾ കൊണ്ടുമൊക്കെ കൊടുമൺ പോറ്റിയായി പകർന്നാടുമ്പോൾ അഭിനയത്തോടുള്ള മമ്മുക്കയുടെ അടങ്ങാത്ത ഭ്രമം വായിച്ചെടുക്കാൻ പറ്റും.

മമ്മുക്കയോടൊപ്പം തന്നെ എടുത്തു പറയേണ്ട കഥാപാത്ര പ്രകടനങ്ങളാണ് അർജ്ജുൻ അശോകൻ - സിദ്ധാർഥ് ഭരതൻ ടീമിന്റെത് . അവസാനത്തോട് അടുക്കുമ്പോൾ അവർ രണ്ടു പേരും മമ്മുക്കയിലെ മഹാനടനോട് എതിരിടുന്ന കാഴ്ചകൾ അതി ഗംഭീരമാണ്.

പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും കലാ സംവിധാനവുമൊക്കെ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയുടെ വേറിട്ട ആസ്വാദനങ്ങൾക്ക് വഴിയൊരുക്കി.

കറുപ്പ് -വെളുപ്പ് നിറത്തിൽ, ചുരുങ്ങിയ കഥാപരിസരത്തിൽ, മൂന്ന് നാലു കഥാപാത്രങ്ങളെയും വച്ച് ഇത്രയും മികച്ച ഒരു തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച സംവിധായകന് നന്ദി. 

©bhadran praveen sekhar

Thursday, February 22, 2024

പ്രേമലു സൂപ്പർലൂ !!


ഒരു റൊമാന്റിക് കോമഡി എന്റർടൈനർ മൂഡിൽ ആദ്യാവസാനം വരെ ആസ്വദിച്ചു കാണാൻ തരത്തിൽ നല്ല വൃത്തിക്ക് എടുത്തു വച്ച സിനിമ.

ഗിരീഷ് എ.ഡി യുടെ തന്നെ മുൻകാല സിനിമകളായ 'തണ്ണീർ മത്തൻ ദിനങ്ങളും', 'സൂപ്പർ ശരണ്യയു'മൊക്കെ കാണുമ്പോൾ കിട്ടുന്ന അതേ വൈബ് ഈ പടത്തിലുമുണ്ട്.

പുതിയ കാലത്തെ പിള്ളേരുടെ പ്രണയവും സൗഹൃദവുമൊക്കെ ചേർത്ത് വച്ച് കൊണ്ട് കഥ പറയുമ്പോൾ പഴയ തലമുറയിൽ പെട്ടവർക്ക് പോലും ആസ്വദിക്കാൻ പാകത്തിൽ അതിനെ രസകരമായി അവതരിപ്പിച്ചു പ്രതിഫലിപ്പിക്കാൻ സംവിധായകന് സാധിക്കുന്നു.

'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' സിനിമകളിലെ പ്ലസ്ടു കോളേജ് പശ്ചാത്തലത്തിൽ നിന്ന് തുടങ്ങിയ പ്രണയത്തിന്റെ ട്രാക്ക്
'പ്രേമലു'വിലേക്ക് എത്തുമ്പോൾ ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കുറച്ചു കൂടി വിശാലമാക്കാൻ ഗിരീഷിനു സാധിച്ചിട്ടുണ്ട്.

സിറ്റുവേഷണൽ കോമഡികളൊക്കെ അടിപൊളിയായിരുന്നു. മാറിയ കാലത്തിനൊപ്പം സോഷ്യൽ മീഡിയ ട്രെൻഡുകളെ വരെ റഫർ ചെയ്തുള്ള കോമഡികളൊക്കെ സിനിമയിലെ കഥാ സാഹചര്യങ്ങളിൽ കൃത്യമായി തന്നെ വർക് ഔട്ട്‌ ആയി. 

പുത്തൻ തലമുറയിലെ അഭിനേതാക്കളെല്ലാം ഹാസ്യം കൈകാര്യം ചെയ്യുന്നതിലും കൗണ്ടർ ടൈമിംങ്ങിന്റെയും റിയാക്ഷനുകളുടെ കാര്യത്തിലുമൊക്കെ മിടുക്ക് തെളിയിച്ച സിനിമ കൂടിയാണ് 'പ്രേമലു'.

നസ്‌ലൻ-സംഗീത് പ്രതാപ് -മമിത ബൈജു -ശ്യാം മോഹൻ -അഖില ഭാർഗ്ഗവൻ. അവരുടെ കോമ്പോ സീനുകൾ എല്ലാ തരത്തിലും ഗംഭീരമായിരുന്നു.

സച്ചിൻ -റീനു കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രിയെ മനോഹരമായി തന്നെ അനുഭവപ്പെടുത്തി നസ്ലൻ -മമിത.

വിഷ്ണു വിജയുടെ സംഗീതത്തിലെ ഫ്രഷ്നെസ്സ് 'പ്രേമലു'വിനു കൊടുക്കുന്ന വൈബ് ചെറുതല്ല.

കഥാപരമായ പുതുമകൾ കൊണ്ടല്ല മേൽപ്പറഞ്ഞ യൂത്ത് വൈബ് കൊണ്ടാണ് 'പ്രേമലു' സൂപ്പർലു ആയി മാറുന്നത്.

©bhadran praveen sekhar

Wednesday, February 21, 2024

ഉദ്വേഗഭരിതമായ അന്വേഷണങ്ങൾ..ഞെട്ടിക്കുന്ന കണ്ടെത്തലുകൾ !!


സ്ഥിരം ടെമ്പ്ലേറ്റിൽ നിന്ന് മാറി 1988 - 1993 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു വ്യത്യസ്ത കൊലപാതക കേസ് അന്വേഷണങ്ങളെ കോർത്തിണക്കി കൊണ്ട് കഥ പറഞ്ഞവതരിപ്പിക്കുന്നിടത്താണ് 'അന്വേഷിപ്പിൻ കണ്ടെത്തും' ശ്രദ്ധേയമാകുന്നത്.

ആദ്യ പകുതിയും രണ്ടാം പകുതിയും രണ്ടു വ്യത്യസ്ത കേസ് അന്വേഷണങ്ങൾക്ക് കൊണ്ട് സംഭവ ബഹുലമാകുമ്പോഴും സ്ലോ പേസിലാണ് കഥ പറച്ചിൽ എന്നത് ചിലരെ നിരാശപ്പെടുത്തിയേക്കാം. പക്ഷേ അപ്പോഴും ആഖ്യാന ശൈലി കൊണ്ടും കാലഘട്ടം ചിത്രീകരിച്ചിരിക്കുന്ന മികവ് കൊണ്ടുമൊക്കെ സിനിമയിലെ ഓരോ സീനും നമ്മളെ അമ്പരപ്പെടുത്തി കൊണ്ടിരിക്കും.

ഈ സിനിമയുടെ ഏറ്റവും വലിയ ഫ്രഷ്‌നെസ്സ് ആ കാലഘട്ട ചിത്രീകരണം തന്നെയാണ് എന്ന് നിസ്സംശയം പറയാം.

നവാഗത സംവിധയകൻ എന്ന നിലക്ക് ഡാർവിൻ കുര്യാക്കോസ് അരങ്ങേറ്റം മികച്ചതാക്കി. രണ്ടു മൂന്ന് സിനിമക്കുള്ള കഥയെ ഒരൊറ്റ തിരക്കഥയിലേക്ക് ഒതുക്കിയവതരിപ്പിച്ച ജിനു വി ഏബ്രഹാമിന്റെ രചനാ ശൈലിയും അഭിനന്ദനീയം.

ഗൗതം ശങ്കറിന്റെ ക്യാമറാ കണ്ണുകളിൽ തൊണ്ണൂറുകളിലെ ഗ്രാമ്യ ഭംഗിയും ദുരൂഹതയും മികവോടെ പകർത്തപ്പെട്ടിട്ടുണ്ട്. രണ്ടു കൊലപാതക കേസുകളിലും വേറിട്ട ദൃശ്യ പരിചരണം അനുഭവപ്പെടുത്താൻ ഗൗതമിനു സാധിച്ചു. രാത്രി കാല സീനുകളും, കപ്പത്തോട്ടത്തിന് മുകളിലൂടെയുള്ള ഡ്രോൺ ഷോട്ടുമൊക്കെ എടുത്തു പറയാം.

കഥ നടക്കുന്ന കാലഘട്ടത്തിന് അനുയോജ്യമായ കളർ ടോൺ, ദിലീപ് നാഥിന്റെ കലാസംവിധാനം, ഗിമ്മിക്കുകളൊന്നുമില്ലാത്ത മിതത്വമുള്ള സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതം എല്ലാം സിനിമയുടെ ആസ്വാദനം വർദ്ധിപ്പിച്ചു.

മാസ്സ് ബിൽഡ് അപ്പുകൾ ഒന്നുമില്ലാത്ത എസ്.ഐ ആനന്ദ് നാരായണനെ എല്ലാ തലത്തിലും ടോവിനോ തോമസ് മികവുറ്റതാക്കി. 

സാങ്കേതിക വിദ്യ ഇത്ര കണ്ടു പുരോഗമിക്കാത്ത കാലത്തെ പോലീസ് അന്വേഷണ ശൈലികളും, ഒട്ടും ഹീറോ പരിവേഷമില്ലാത്ത പോലീസ് നായക കഥാപാത്രവും, കേസ് അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും നിസ്സഹായരായി നിൽക്കുന്ന കുറ്റാന്വേഷണ സംഘവുമൊക്കെ ടിപ്പിക്കൽ പോലീസ് ക്രൈം ത്രില്ലർ പ്രതീക്ഷിക്കുന്നവരെ നിരാശപ്പെടുത്താൻ സാധ്യതയുണ്ട്.

ക്ലൈമാക്സിനോട് അടുക്കുന്ന ഘട്ടത്തിൽ കഥ പറയുന്നത് പോലെയുള്ള ചില വിവരണങ്ങൾ കല്ല് കടിയായി മാറുമ്പോഴും ക്ലൈമാക്സ് ഗംഭീരമായി തന്നെ പറഞ്ഞു വക്കുന്നു. കുറ്റവാളി ആരാണെന്നുള്ള ഊഹാപോഹങ്ങളെയെല്ലാം കടത്തി വെട്ടുന്ന ട്വിസ്റ്റുകളൊക്കെ നന്നായി.

പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റവാളിയെ കണ്ടെത്തുമ്പോഴും ചില കേസുകൾ പൂർണ്ണതയില്ലാതെ അവസാനിക്കാറില്ലേ. അത്തരമൊരു അപൂർണ്ണതയാണ് ഈ സിനിമയുടെ ഭംഗി.

എസ്.ഐ ആനന്ദ് നാരായണനും ടീമിനും പൂർണ്ണ തൃപ്തി നൽകുന്ന ഒരു കേസ് അന്വേഷണം ഉടൻ വരുമെന്ന പ്രതീക്ഷയിൽ പ്രേക്ഷകരും.

©bhadran praveen sekhar

Thursday, February 15, 2024

വാലിബന്റെ വിസ്മയലോകം .. മികവുറ്റ സിനിമാവിഷ്ക്കാരം !!


തിയേറ്ററിൽ തന്നെ കണ്ടാസ്വദിക്കേണ്ട സിനിമ. ദേശവും കാലവും ഏതെന്നു ആലോചിക്കാൻ സമയം തരാതെ 'ദൂരെ ദൂരെ ഒരിടത്ത്.. ഒരിക്കൽ' എന്ന മട്ടിൽ മനോഹരമായ ഫ്രെയിമുകളിലൂടെ കഥ പറഞ്ഞു തരുന്ന ഗംഭീര സിനിമ. ഓരോ ഷോട്ടുകളും അത്ര മാത്രം വില പിടിപ്പുള്ളതാണ്.

മധു നീലകണ്ഠന്റെ ഛായാഗ്രഹണമാണ് വാലിബന്റെ ആത്മാവ് എന്ന് പറഞ്ഞാലും തെറ്റില്ല. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും രംഗനാഥ്‌ രവിയുടെ ശബ്ദമിശ്രണവും, ഗോകുൽദാസിന്റെ കലാസംവിധാനവും കൂടിയാകുമ്പോൾ തിയേറ്റർ ആസ്വാദനം ഇരട്ടിക്കുന്നു.

ആ തലത്തിൽ സാങ്കേതികമായും കലാപരമായും മലയാള സിനിമയുടെ വളർച്ച അടയാളപ്പെടുത്തുന്ന സിനിമ കൂടിയാണ് 'മലൈക്കോട്ടൈ വാലിബൻ'.

മോഹൻ ലാൽ വരുമ്പോൾ തിയേറ്റർ കുലുങ്ങുന്നത് കാണാൻ വേണ്ടി ടിക്കറ്റ് എടുക്കുന്നവർ ഈ സിനിമ കാണാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് മോഹൻലാലെന്ന സൂപ്പർ താരത്തെ ആഘോഷിക്കുന്ന സിനിമയല്ല, തീർത്തും LJP സിനിമയാണ്.

കാഴ്ചകൾ കൊണ്ടും ശബ്ദവിന്യാസം കൊണ്ടുമൊക്കെ ഇത് വരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഒരു കഥാഭൂമികയിലേക്കാണ് വാലിബൻ നമ്മളെ കൊണ്ട് പോകുന്നത്. വാലിബനൊപ്പം സഞ്ചരിക്കുക എന്നതാണ് നമ്മുടെ ദൗത്യം.

അതി ഗംഭീരമായ ദൃശ്യപരിചരണം കൊണ്ട് മനസ്സ് കീഴടക്കുമ്പോഴും പറങ്കി കോട്ടയിലെ സംഘട്ടന രംഗങ്ങൾ തൊട്ട് ക്ലൈമാക്സ് സീനിലേക്ക് അടുക്കുന്ന രംഗങ്ങൾ വരെ പലയിടത്തും ഒരു നല്ല എഡിറ്ററുടെ അസാന്നിധ്യം അനുഭവപ്പെട്ടു. അപ്പോഴും അത് ആസ്വാദനത്തെ ഹനിക്കാതെ പോകുന്നത് കണ്ണെടുക്കാൻ തോന്നാത്ത സ്ക്രീനിലെ മായ കാഴ്ചകൾ കൊണ്ടാണ്.

'കണ്ടതെല്ലാം പൊയ്..ഇനി കാണപ്പോവത് നിജം' എന്ന് വാലിബൻ വെറുതെ പറഞ്ഞതല്ല ..നമ്മൾ ഈ കണ്ടതെല്ലാം ഒന്നുമല്ല എന്ന് തോന്നിപ്പിച്ചു കൊണ്ട് ഒരു വെടി മരുന്നിനാണ് LJP തീ കൊളുത്തിയിരിക്കുന്നത്.. മലൈക്കോട്ടെ വാലിബൻ അതിന്റെ ഒരു തുടക്കം മാത്രം.

ഇനി മനുഷ്യർ തമ്മിലുളള പോരാട്ടങ്ങൾ അല്ല. അമാനുഷികർ തമ്മിലുള്ള പോരാട്ടമാണ് വരാൻ പോകുന്നത്..അഥവാ അതാണ്‌ ഇനിയുള്ള കഥയെങ്കിൽ ടിനു പാപ്പച്ചൻ പറഞ്ഞ പോലെ തിയേറ്റർ കുലുങ്ങാൻ പോകുന്നത് അപ്പോഴാണ്.

©bhadran praveen sekhar

Thursday, February 8, 2024

ക്യാപ്റ്റൻ മില്ലറിന്റെ സംഹാര താണ്ഡവം!!


എന്നും ഏത് കാലത്തും പ്രസക്തമായ പ്രമേയം. ലോക സിനിമകൾ തുടങ്ങി പ്രാദേശിക സിനിമകളിൽ വരെ നിരന്തരം പ്രമേയവത്ക്കരിക്കപ്പെട്ടിട്ടുള്ള അങ്ങിനെയൊരു കഥ മനസ്സിലാക്കാൻ ഭാഷ പോലും ആവശ്യമില്ല.

അരുൺ മാതേശ്വരന്റെ തന്നെ 'റോക്കി' യിലും 'സാനി കായിധ'ത്തിലുമൊക്കെ സമാന സംഗതികൾ കണ്ടെടുക്കാം. എത്ര പറഞ്ഞാലും അപ്രസക്തമാകാത്ത ആ പ്രമേയത്തിന്റെ വേറിട്ടതും മികച്ചതുമായ മറ്റൊരു ദൃശ്യാവിഷ്ക്കാരമായി മാറുകയാണ് 'ക്യാപ്റ്റൻ മില്ലർ'.

ബ്രിട്ടീഷ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യം ചർച്ച ചെയ്യപ്പെടുമ്പോൾ എതിരാളികൾ ബ്രിട്ടീഷുകാർ മാത്രമായി പറഞ്ഞു വക്കുന്നതിൽ നിന്ന് മാറി സ്വാതന്ത്ര്യം നിഷേധിക്കുന്നവരെയെല്ലാം എതിരാളികളായി പ്രഖ്യാപിക്കുന്നുണ്ട് സിനിമ.

ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ദേവീ രൂപം കല്ലിൽ കൊത്തി തീരുന്നത് വരെ മാത്രമേ പെരുന്തച്ചനെ വേണ്ടൂ. കല്ല് ദേവി ആയി കഴിഞ്ഞാൽ പെരുന്തച്ചൻ തീണ്ടാപ്പാടകലെ നിൽക്കേണ്ട വെറും ആശാരി മാത്രം. അത് പോലെ തന്നെയാണ് 'ക്യാപ്റ്റൻ മില്ലറി'ലെ ക്ഷേത്രവും അതിന് പുറത്തു നിൽക്കേണ്ടി വരുന്ന ജനതയും.

ജാതിയുടെ പേരിൽ സ്വന്തം നാട്ടുകാർ തന്നെ അടിച്ചമർത്തുന്ന ഒരു ജനത സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് പോരാടുന്നതിലെ അർത്ഥശൂന്യത ചൂണ്ടി കാണിച്ചു കൊണ്ടാണ് ധനുഷിന്റെ ഈസ ബ്രിട്ടീഷ് പട്ടാളത്തിൽ ചേരുന്നത്. പക്ഷേ ഈസയിൽ നിന്ന് മില്ലർ ആകുമ്പോൾ മാറുന്നത് പേരും വസ്ത്രവും മാത്രമാണ് വ്യവസ്ഥിതികളെല്ലാം സമാനമാണ് എന്ന് അയാൾക്ക് ബോധ്യപ്പെടുന്നു.

അരുൺ മാതേശ്വരന്റെ മുൻപത്തെ രണ്ടു സിനിമകളിലെയും പോലെ പല അദ്ധ്യായങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഓരോ അദ്ധ്യായങ്ങൾ കഴിയുമ്പോഴും സിനിമ മുറുകുന്നു.


സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ പറ്റാത്ത വിധമുള്ള മേയ്ക്കിങ്. അവസാനത്തെ അരമണിക്കൂറോളം നീണ്ടു നിൽക്കുന്ന വാർ -ആക്ഷൻ സീനുകളൊക്കെ ക്ലൈമാക്സിന്റെ പവർ ഇരട്ടിപ്പിച്ചു.

സിദ്ധാർത്ഥ നുനിയുടെ മികച്ച ഛായാഗ്രഹണം. ചേസിംഗ് സീനുകൾ, വെടിവപ്പ് സീനുകൾ, സ്ഫോടനങ്ങൾ എല്ലാം സ്‌ക്രീൻ കാഴ്ചകളിൽ ഗംഭീരമായിരുന്നു.

കൂട്ടത്തിൽ എടുത്തു പറയേണ്ടത് ജി.വി പ്രകാശ് കുമാറിന്റെ സംഗീതം തന്നെ. ഈ സിനിമയെ വേറെ ലെവലിൽ എത്തിക്കുന്നതിൽ ആ സംഗീതം പ്രധാന പങ്കു വഹിക്കുന്നു. ധനുഷിന്റെ ഇൻട്രോ സീനിലൂടെ തന്നെ സിനിമയുടെ പക്കാ മൂഡിലേക്ക് നമ്മളെ കൊണ്ട് പോകുന്നത് അയാളുടെ പകരം വെക്കാനില്ലാത്ത സംഗീതമാണ്.

ധനുഷ്..ഒന്നും പറയാനില്ല ആദ്യം തൊട്ട് അവസാനം വരെ സ്‌ക്രീൻ പ്രസൻസ് കൊണ്ടും പ്രകടനം കൊണ്ടുമൊക്കെ ക്യാപ്റ്റൻ മില്ലറായി ആടി തിമിർത്തു.

ശിവരാജ് കുമാറിന്റെ സെങ്കണ്ണനും സിനിമയിൽ മികച്ചു നിന്നു. ധനുഷ് -ശിവരാജ്കുമാർ സ്‌ക്രീനിൽ കാണാൻ തന്നെ നല്ല രസമുണ്ട്.

സുന്ദീപ് കിഷൻ, പ്രിയങ്ക അരുൾ മോഹൻ, നിവേദിത സതീഷ് , ഇളങ്കോ കുമാരവേൽ, വിജി ചന്ദ്രശേഖർ, ജയപ്രകാശ്, ജോൺ കൊക്കൻ, അശ്വിൻ കുമാർ അടക്കം ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ വന്നു പോയവരൊക്കെ അവരവരുടെ റോൾ ഗംഭീരമാക്കി.

എല്ലാം കൊണ്ടും ഗംഭീര തിയേറ്റർ എക്സ്പീരിയൻസ്.

©bhadran praveen sekhar

Wednesday, January 31, 2024

എബ്രഹാം ഓസ്‌ലറും അലക്‌സാണ്ടർ ജോസഫും !!

കുറ്റമറ്റ സിനിമയൊന്നുമല്ല .കഥാപരമായ പുതുമകളും അവകാശപ്പെടാനില്ല. എന്നിട്ടും എബ്രഹാം ഓസ്‌ലർ ആദ്യാവസാനം വരെ ബോറടിക്കാതെ തന്നെ കണ്ടു.

വിഷാദ രോഗം പിടിപെട്ട ACP കഥാപാത്രത്തെ ജയറാം മോശമാക്കിയില്ല .. മനസ്സിനെ ബാധിച്ച വിഷാദവും ശരീരത്തെ ബാധിച്ച അവശതയും വർദ്ധക്യവുമൊക്കെ എബ്രഹാം ഓസ്‌ലറിന്റെ ഓരോ ചലനത്തിലും കാണാൻ സാധിക്കും.

ഇത്തരം കുറ്റാന്വേഷണ സിനിമകളിലെ പോലീസ് കഥാപാത്രങ്ങൾക്ക് കിട്ടുന്ന സ്‌ക്രീൻ പ്രസൻസൊന്നും ജയറാമിനില്ല. പകരം അദ്ദേഹത്തിന്റെ ടൈറ്റിൽ വേഷത്തെ മറി കടക്കും വിധം മമ്മുക്കയുടെ കഥാപാത്രം സിനിമയെ കൈയ്യാളുന്നു. അജ്‌ജാതി ഒരു എൻട്രി തന്നെയായിരുന്നു മമ്മുക്കയുടേത്. 


മമ്മുക്കയെ പോലൊരാൾക്ക് പെർഫോം ചെയ്യാൻ മാത്രമുള്ള കഥാപാത്രമൊന്നുമില്ല എന്ന് പറയുമ്പോഴും ആ കഥാപാത്രം പുള്ളി ചെയ്തത് കൊണ്ട് മാത്രം സിനിമയിൽ ഉണ്ടാകുന്ന ഒരു ഓളം ഉണ്ടല്ലോ ..ആ മമ്മൂട്ടി എഫക്ട് തന്നെയാണ് എബ്രഹാം ഓസ്‌ലറിന്റെ പവർ കൂട്ടിയത്.

ഫ്ലാഷ് ബാക്ക് സീനുകളിൽ അഭിനയിച്ചിട്ടുള്ള പുതിയ പിള്ളേരെല്ലാം സൂപ്പറായിരുന്നു. 

അനശ്വര തനിക്ക് കിട്ടിയ റോൾ മനോഹരമായി തന്നെ ചെയ്തിട്ടുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും നടിയെന്ന നിലക്ക് അനശ്വരയുടെ ഗ്രാഫ് ഉയരുന്നു.

സെന്തിൽ- ആര്യ സലിം ടീമിന്റെ പോലീസ് കഥാപാത്രങ്ങളൊന്നും അന്വേഷണ സീനുകളിൽ വേണ്ട രീതിയിൽ ശോഭിച്ചു കണ്ടില്ല.

അനൂപ് മേനോനൊക്കെ ടൈപ്പ് വേഷങ്ങളിൽ നിന്ന് വിരമിക്കേണ്ട കാലമായിരിക്കുന്നു. 

ജയറാമും മമ്മൂട്ടിയുമൊക്കെ നിറഞ്ഞു നിൽക്കുന്ന അതേ സ്‌ക്രീനിൽ അധികം മിണ്ടാട്ടമൊന്നുമില്ലാതെ കുറഞ്ഞ സീനുകളിലൂടെ ജഗദീഷിന്റെ ഒരു പകർന്നാട്ടമുണ്ട്. ശരീര ഭാഷ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടുമൊക്കെ സമീപ കാല സിനിമകളിലൂടെ അദ്ദേഹം നമ്മളെ ഞെട്ടിച്ചു കൊണ്ടേയിരിക്കുന്നു. 

കഥാപരമായ പുതുമകളേക്കാൾ ജയറാം, മമ്മൂട്ടി, ജഗദീഷ് അടക്കമുള്ള താരങ്ങളുടെ ഇമേജ് ബ്രേക്കിംഗ് പ്രകടനങ്ങളാണ് ഈ സിനിമയുടെ ഹൈലൈറ്റ് എന്ന് പറഞ്ഞാലും തെറ്റില്ല.

©bhadran praveen sekhar

Thursday, January 18, 2024

നേരു'ള്ള സിനിമ !!




വലിയ കാൻവാസിലുള്ള ബിഗ് ബജറ്റ് പടങ്ങൾ പോലും തുടങ്ങി അര മണിക്കൂറാകുമ്പോഴേക്കും അടപടലം നിരാശ സമ്മാനിക്കുന്ന ഈ കാലത്ത് കോർട്ട് റൂം ഡ്രാമ ജോണറിൽ പെടുന്ന ഒരു സിനിമയിലേക്ക് ആദ്യാവസാനം വരെ പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിച്ചു നിർത്തുക എന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്.

ദൃശ്യം പോലുള്ള ഒരു കഥയല്ല 'നേരി'ന്റെത് എന്ന് പറയുമ്പോഴും 'ദൃശ്യ'ത്തിന് സമാനമായ മേക്കിങ് ശൈലികളിൽ കൂടെ സിനിമ കാണുന്ന പ്രേക്ഷകർക്ക് വൈകാരികമായ പിരിമുറുക്കങ്ങൾ സമ്മാനിക്കുന്നുണ്ട് ജിത്തു ജോസഫ്.

സസ്‌പെൻസും ട്വിസ്റ്റുകളും ഒന്നും പ്രതീക്ഷിക്കേണ്ടാത്ത, എന്ത് നടക്കുമെന്ന് ഏറെക്കുറെ ഊഹിക്കാൻ പറ്റുന്ന കഥയായിട്ടും, ഒരു സസ്പെൻസ് സിനിമയുടെ രോമാഞ്ചിഫിക്കേഷൻ ക്ലൈമാക്സിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചതൊക്കെ ജിത്തു ജോസഫ് എന്ന സംവിധായകന്റെ മാത്രം കഴിവാണ്.
സിനിമയിലെ കേസിന് ആസ്പദമായ റേപ്പ് പലയിടത്തായി ആവർത്തിച്ച് ദൃശ്യവത്ക്കരിച്ചു കാണിക്കേണ്ടിയിരുന്നതിന്റെ ആവശ്യകത ഉണ്ടായിരുന്നില്ല എന്ന് തോന്നിപ്പോയി.

കോടതി വ്യവഹാരങ്ങളും ഇടപെടലുകളും അനുബന്ധ പ്രക്രിയകളുമൊക്കെ ഗംഭീരമായി തന്നെ അവതരിപ്പിച്ച സിനിമ എന്ന നിലക്ക് കൂടി ശ്രദ്ധേയമാകുന്നു 'നേര്'. മാത്യു വർഗ്ഗീസ് അവതരിപ്പിച്ച മുഴുനീള ജഡ്ജ് വേഷമൊക്കെ ആ തലത്തിൽ മികച്ചു നിന്നു.

മോഹൻലാൽ, സിദ്ധീഖ്, ടീമിന്റെ വാദ പ്രതിവാദ രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റ് ആയി നിൽക്കുമ്പോഴും അനശ്വര രാജന്റെ പ്രകടനം എല്ലാവരേക്കാളും ഒരു പടി മുകളിലേക്ക് അത്ഭുതകരമായി ചെന്നെത്തി നിൽക്കുന്നുണ്ട്.

കഥാപാത്രങ്ങളുടെ റിയാക്ഷൻസിനു പ്രത്യേകം പ്രാധാന്യം കൊടുത്തു കാണാം സിനിമയിൽ. ക്ലൈമാക്സ് സീനുകളിൽ അതേറ്റവും ഗംഭീരമായി തന്നെ പകർത്തി വച്ചിട്ടുണ്ട്.

പരിമിതമായ കഥാ പരിസരത്ത് നിന്ന് കൊണ്ട്, കോടതിമുറിക്കുള്ളിലെ ആ നാല് ചുവരുകൾക്കിടയിൽ സിനിമയുടെ ദൃശ്യപരിചരണത്തെ മികവുറ്റതാക്കി മാറ്റാൻ സതീഷ് കുറുപ്പിന്റെ കാമറയ്ക്ക് സാധിച്ചു.
പ്രമേയത്തെയും അതിന്റെ വൈകാരികതകളെയും ഉൾക്കൊള്ളുകയും എന്നാൽ അതിനമപ്പുറമുള്ള യാതൊരു ഗിമ്മിക്കുകളിലേക്കും പോകാതെ മിതത്വം പാലിച്ച സംഗീതമായിരുന്നു വിഷ്ണു ശ്യാമിന്റെത്. അത് കൊണ്ട് തന്നെ ആഘോഷിക്കപ്പെടുന്ന സംഗീതമല്ല 'നേരി'ന്റെത്. പകരം ക്ലൈമാക്സ് സീനുകളിലെല്ലാം ആ സംഗീതം നമ്മുടെ മനസ്സും കണ്ണും നിറക്കുകയാണ്.

റേപ്പ് കേസുകൾ കോടതിയിൽ വിചാരണ ചെയ്യപ്പെടുമ്പോൾ, അത് കോടതിക്ക് പുറത്ത് ചർച്ച ചെയ്യപ്പെടുമ്പോൾ, അതെല്ലാം ഇരയെയും കുടുംബത്തെയും മാനസികമായി എങ്ങിനെയൊക്കെ ബാധിക്കുന്നുണ്ടെന്ന് കൃത്യമായി ബോധ്യപ്പെടുത്താൻ സാധിച്ചത് 'നേരി'ന്റെ വിജയമാണ്.

ഇത്തരം കേസുകളിൽ കോടതിയിൽ നിന്ന് ഇരക്ക് നീതി കിട്ടിയാൽ തന്നെ അതെല്ലാം എത്ര മാത്രം കഠിനമായ പ്രക്രിയകൾക്ക് ശേഷമാണ് എന്ന് ആലോചിക്കുമ്പോൾ 'നീതി'ദേവതയുടെ കണ്ണ് വെറുതെ മൂടിക്കെട്ടിയതല്ല എന്നേ പറയാൻ തോന്നുന്നുള്ളൂ.

ഒരു വലിയ ഇടവേളക്ക് ശേഷം മോഹൻലാൽ എന്ന താരത്തെ വിട്ട് അദ്ദേഹത്തിലെ നടനെ വീണ്ടും ഉപയോഗപ്പെടുത്തി കണ്ടതിൽ സന്തോഷം.

പ്രമേയം കൊണ്ടും അവതരണം കൊണ്ടുമൊക്കെ ഈ സിനിമ പറഞ്ഞു വച്ച 'നേരി'ന്റെ രാഷ്ട്രീയം സമൂഹത്തിൽ കൂടുതൽ ചർച്ച ചെയ്യപ്പെടട്ടെ.

©bhadran praveen sekhar

Thursday, December 21, 2023

ആൽഫാ മെയിലുകളുടെ വന്യലോകം !!


സാമൂഹിക പ്രതിബദ്ധതയും, പൊളിറ്റിക്കൽ കറക്ട്നെസ്സും, മാനുഷിക മൂല്യങ്ങളുമൊക്കെ നിറഞ്ഞു നിൽക്കുന്ന സിനിമകളെ കാണൂ എന്ന് ശപഥം ചെയ്തിട്ടുള്ള 'ആസ്വാദകർ' ഒരു കാരണവശാലും 'Animal' കാണരുത്.

'Animal' എന്ന ടൈറ്റിലും, അതിന്റെ ട്രൈലറുമൊക്കെ കണ്ട ശേഷം ത്യാഗമനോഭാവവും ക്ഷമാശീലനും സത്ഗുണ സ്വഭാവ സമ്പന്നനുമായ നന്മയുള്ള ഏതോ ഉണ്ണിയുടെ കഥയാണ് സിനിമയിൽ പറയാൻ പോകുന്നത് എന്നു കരുതിയ നിഷ്‌കളങ്കരായ ആസ്വാദകരോട് ഒന്നും പറയാനില്ല.

സന്ദീപ് റെഡ്ഢി യൂണിവേഴ്സിൽ പെടുന്ന ഒരു ടോക്സിക് പടം തന്നെയാണ് 'അനിമൽ' എന്ന പൂർണ്ണ ബോധ്യത്തോടെയാണ് സിനിമ കണ്ടു തുടങ്ങിയത്. പടം എഴുതി കാണിച്ച് പത്തു പതിനഞ്ചു മിനുട്ടുകൾ പിന്നിടുമ്പോഴേക്കും ബൽബീർ സിംഗിന്റെ വീട്ടിനുള്ളിലെ സ്ഥിതിഗതികളുമായി കണക്റ്റായി.

ഇത്തരം കഥാപാരിസരങ്ങൾ പല സിനിമകളിലും കണ്ടു മറന്നതെങ്കിലും വയലൻസും ഇമോഷൻസും കൂട്ടിയിണക്കി കൊണ്ട് കഥ പറഞ്ഞവതരിപ്പിക്കുന്ന ശൈലി 'അനിമലി'നെ വ്യത്യസ്തമാക്കുന്നു. തുടക്കം മുതൽ ഒടുക്കം വരെയുള്ള രൺബീർ ഷോ തന്നെയാണ് അനിമലിന്റെ ഹൈലൈറ്റ്.
ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞ ശേഷം Sadly this is Men's world എന്നൊക്കെ പറഞ്ഞു വയ്ക്കുന്ന നായകനോട് വിയോജിക്കുമ്പോഴും അയാൾ പുലർത്തുന്ന ചിന്താഗതികളോട് ഒട്ടും സമരസപ്പെടാതിരിക്കുമ്പോഴും ആ കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.

ആൽഫാ മെയിലിന്റെ ലോകത്ത് വിരാചിക്കുന്ന ഒരു പിരാന്തൻ കഥാപാത്രത്തിന്റെ വിവിധ പ്രായത്തിലുള്ള ഗെറ്റപ്പുകളിലെല്ലാം രൺബീർ കപൂർ അഴിഞ്ഞാടി എന്ന് തന്നെ പറയാം. രൺബീറിന്റെ കരിയർ ബെസ്റ്റ് പടങ്ങളിൽ എന്നും 'അനിമൽ' ഉണ്ടാകുക തന്നെ ചെയ്യും.

നായകന്റെ പിരാന്തിനൊത്ത നായികാ കഥാപാത്രത്തിൽ രശ്മികയും നന്നായി തോന്നി. 'അർജ്ജുൻ റെഡ്ഢി'യിലെ നിസ്സംഗയായ നായികാ സങ്കൽപ്പത്തിൽ നിന്ന് മാറി ഭർത്താവിനെ മർദ്ദിക്കാനും റോസ്റ്റ് ചെയ്യാനുമൊക്കെ പവറുള്ള നായികാ കഥാപാത്രമാണ് 'അനിമലി'ലെ ഗീതാഞ്ജലി.

അനിൽ കപൂർ -രൺബീർ കപൂർ ടീമിന്റെ അച്ഛൻ-മകൻ ബന്ധത്തിലെ അടുപ്പവും അകൽച്ചയും കലഹവുമെല്ലാം സിനിമയുടെ വയലൻസ് മൂഡിനെ ഒരു ഫാമിലി ഡ്രാമയുടെ മൂഡിലേക്ക് മാറ്റുന്നുണ്ട് പല ഘട്ടത്തിലും.

ബോബി ഡിയോളിന്റെ കഥാപാത്രത്തിന് ഒരൊറ്റ ഡയലോഗ് പോലും ഇല്ലാതിരുന്നിട്ടും പുള്ളി കിട്ടിയ വേഷം ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട് . മൂന്നര മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള സിനിമയിൽ കുറച്ചു കൂടി സ്‌പേസ് ആ കഥാപാത്രത്തിന് കൊടുക്കാതെ പോയതിൽ നിരാശയുണ്ട്.


ബാക്ഗ്രൗണ്ട് സ്‌കോറും പാട്ടുകളുമൊക്കെ ഈ സിനിമക്ക് ഉണ്ടാക്കി കൊടുക്കുന്ന മൂഡുകൾ പലതാണ്. ബോബി ഡിയോളിന്റെ ഇൻട്രോ സീനിലുള്ള ഇറാനി പാട്ട് 'ജമാൽ ജമാലു..', അത് പോലെ മഴു വെട്ട് ഫൈറ്റ് സീനിനൊപ്പം പാടുന്ന പഞ്ചാബി പാട്ടുമൊക്കെ വറൈറ്റി ആയി. 'പാപ്പാ മേരി ജാൻ..' പാട്ടിന്റെ ഇൻസ്‌ട്രുമെന്റെഷനും ഇമോഷനുമൊക്കെ എടുത്ത് പറയേണ്ട മറ്റൊന്നാണ്.

ആകെ മൊത്തം ടോട്ടൽ = എന്തിന്റെയൊക്കെ പേരിൽ വിമർശിക്കപ്പെട്ടാലും ഒരു സിനിമ എന്ന നിലക്ക് തിയേറ്റർ കാഴ്ചയിൽ എന്നിലെ ആസ്വാദകനെ 'അനിമൽ' തൃപ്‍തിപ്പെടുത്തി.

*വിധി മാർക്ക് = 7/10

-pravin-

Tuesday, December 19, 2023

മൂന്നാം വരവിലും ആവേശമുണർത്തുന്ന 'ടൈഗർ' !!


























2012 ൽ 'ഏക് ഥാ ടൈഗർ' കാണുമ്പോൾ അത് YRF Spy Universe ലേക്കുള്ള ഒരു തുടക്കമാകുമെന്നൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. 2017 ൽ 'ടൈഗർ സിന്ദാ ഹേ', 2019 ൽ 'വാർ', 2023 ൽ 'പഠാൻ' കൂടി വന്നതോടെ യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ് വിപുലീകരിക്കപ്പെട്ടു.

ബോളിവുഡ് സിനിമകൾ ബോക്സോഫീസിൽ നിരന്തരം തകർന്നടിഞ്ഞു കൊണ്ടിരിക്കുന്ന കാലത്ത് 'പഠാൻ' നൽകിയ വിജയം ചെറുതായിരുന്നില്ല.

വലിയ ഇടവേളക്ക് ശേഷം ഷാരൂഖ് - സൽമാൻ ഖാന്മാരെ ഒന്നിച്ചു സ്‌ക്രീനിൽ കൊണ്ട് വന്ന സിനിമ എന്നതിനപ്പുറത്തേക്ക് ബോളിവുഡിൽ ഇത്തരം ക്രോസ്സ് ഓവർ സിനിമകളുടെ വിപണന വിജയ സാധ്യതകൾ ബോധ്യപ്പെടുത്താൻ 'പഠാന്' സാധിച്ചു. 'ടൈഗർ 3' അതിന്റെ തുടർച്ചയാണ്.

99 ലെ ലണ്ടനിൽ വച്ചുള്ള സോയയുടെ ഇത് വരെ പറയാതെ പോയ ഫ്ലാഷ് ബാക്ക് സീനിൽ തുടങ്ങി ആസ്ട്രിയ, റഷ്യ, തുർക്കി, വിയന്ന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളെ കഥാ ഭൂമികയാക്കി മാറ്റി കൊണ്ടാണ് 'ടൈഗർ 3' സ്‌ക്രീൻ കാഴ്ചകളിലൂടെ സംഭവ ബഹുലമാകുന്നത്.

സ്ഥിരം ഇന്ത്യാ-പാക്സിതാൻ ശത്രുതാ കഥകളിൽ നിന്നൊക്കെ മാറി രണ്ടു രാജ്യങ്ങളും പരസ്പ്പരം സമാധാനവും സൗഹൃദവും ആഗ്രഹിക്കുന്നവരായി ചിത്രീകരിക്കപ്പെടുന്നുണ്ട് സിനിമയിൽ. RAW ആയാലും ISI ആയാലും അവരവരുടെ രാജ്യത്തിനു വേണ്ടി ജോലി ചെയ്യുന്നു എന്നതിനപ്പുറം ഉള്ളിൽ ശത്രു രാജ്യമെന്ന വൈരം സൂക്ഷിക്കുന്നില്ല.


പാക്സിതാൻ ഭരണകൂടത്തെ ജനാധിപത്യത്തിന്റെ വക്താവാക്കി ചിത്രീകരിച്ചതും ഇന്ത്യയുമായി സഹകരിച്ചു പോകാനുള്ള അവരുടെ നിലപാടിനെ ഹൈലൈറ്റ് ചെയ്തതുമൊക്കെ വെറുപ്പിന്റെ പ്രചാരകർക്കുള്ള മറുപടി കൂടിയായി മാറുന്നു.

'പഠാനി'ൽ Ex -RAW ഏജന്റായ ജിമ്മിനെ വില്ലനാക്കി കൊണ്ട് വന്നതിന് സമാനമായി ഇവിടെ Ex-ISI ഏജന്റായ ആതിഷ് റഹ്മാനെയാണ് വില്ലനാക്കിയിരിക്കുന്നത്.

ജിമ്മിനെ ജോൺ എബ്രഹാം ഗംഭീരമാക്കിയ പോലെ തന്നെ ഇമ്രാൻ ഹാഷ്മിയും തനിക്ക് കിട്ടിയ വില്ലൻ വേഷത്തെ വളരെ കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.

സൽമാൻ ഖാൻ- കത്രീന കൈഫ് ആക്ഷൻ കോംബോ സീനുകളൊക്കെ ഹൈ വോൾട്ടിൽ തന്നെ സ്‌ക്രീനിൽ കാണാൻ സാധിക്കും. ആക്ഷൻ സീനുകളിൽ കത്രീന ഗംഭീരമായിരുന്നു. പ്രത്യേകിച്ച് ആ ടവൽ ഫൈറ്റ് സീനൊക്കെ ടൈഗർ 3 യിലെ ആക്ഷൻ ഹൈലൈറ്റ് തന്നെയാണ് എന്ന് പറയാം.

രേവതിയുടെ RAW ചീഫ് വേഷവും, സിമ്രാന്റെ പാകിസ്താൻ PM വേഷവുമൊക്കെ കൂട്ടത്തിൽ നന്നായി തോന്നി.

ടൈഗർ -പഠാൻ ക്രോസ് ഓവർ സീനുകളിലെ കെമിസ്ട്രിയിൽ ആക്ഷനൊപ്പം കോമഡിയും അവരുടെ ഫ്രണ്ട്ഷിപ്പുമൊക്കെ തിളങ്ങി നിന്നു.

എൻഡ് ക്രെഡിറ്റ് എഴുതി കാണിക്കുമ്പോഴേക്കും പടം കഴിഞ്ഞെന്ന് കരുതി എണീറ്റ് പോയവർക്ക് വൻ നഷ്ടം. YRF സ്പൈ യൂണിവേഴ്സിന്റെ അടുത്ത പടം War 2 ലേക്കുള്ള പാലമിട്ട് കൊണ്ട് ടൈൽ എൻഡിൽ മേജർ കബീറായി ഹൃതിക്കിന്റെ മിന്നാട്ടം.

Waiting For WAR 2 !!!

ആകെ മൊത്തം ടോട്ടൽ = കഥയിലെ പുതുമയും അവതരണത്തിലെ ലോജിക്കുമൊന്നും നോക്കാതെ ആദ്യാവസാനം വരെ തിയേറ്റർ എക്സ്പീരിയൻസിൽ കാണാവുന്ന പടമാണ് ടൈഗർ 3. അതിനപ്പുറം ഒന്നും പ്രതീക്ഷിച്ചു കൊണ്ട് കാണാതിരിക്കുക.

*വിധി മാർക്ക് = 7/10 

-pravin-

Friday, December 8, 2023

ക്ലാസ്-മാസുകൾക്കപ്പുറം രാഷ്ട്രീയം സംസാരിക്കുന്ന സിനിമ !!


കാർത്തിക് സുബ്ബരാജിന്റ 'ഇരൈവി' യിൽ സ്വന്തം സിനിമയെ കുറിച്ച് വാചാലനായി കൊണ്ടിരിക്കുന്ന ഒരു നവാഗത സംവിധായകനോട് എസ്.ജെ സൂര്യയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട് - "നമ്മ പടം താ പേസണം..നമ്മ പേസക്കൂടാത്..". ആ ഡയലോഗ് സത്യത്തിൽ കാർത്തിക് സുബ്ബരാജിന്റെ നിലപാടാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന സിനിമയാണ് 'ജിഗർതാണ്ട ഡബിൾ എക്സ്'.

ഒരു കഥ പറയുമ്പോൾ ആ കഥ എങ്ങിനെ പറയുന്നു അത് എന്ത് പറഞ്ഞു വക്കുന്നു എന്നതിനാണ് പ്രസക്തി.

2014 ൽ അസാൾട് സേതു- കാർത്തിക് സുബ്രമണി കഥാപാത്രങ്ങളെ വച്ച് കൊണ്ട് പറഞ്ഞ അതേ കഥയെ 2023 ൽ സീസർ-റേ ദാസന്മാർക്ക് വേണ്ടി മാറ്റി എഴുതിയതോടൊപ്പം ആദ്യ പതിപ്പിനെ മറി കടക്കും വിധം ഗംഭീരമാക്കി പറഞ്ഞവതരിപ്പിക്കാൻ കാർത്തിക് സുബ്ബരാജിന് സാധിച്ചു.

സിനിമയെ ഒരു ആയുധമായി പ്രമേയവത്ക്കരിക്കുന്നതിനൊപ്പം ആ ആയുധത്തെ എങ്ങിനെ അർത്ഥവത്തായി പ്രയോഗവത്ക്കരിക്കാം എന്ന് കൂടി ബോധ്യപ്പെടുത്തുന്ന മേക്കിങ് തന്നെയാണ് 'ജിഗർതാണ്ട ഡബിൾ എക്‌സി'നെ മികവുറ്റതാക്കുന്നത്.

SJ സൂര്യ -ലോറൻസ് കഥാപാത്ര പ്രകടനങ്ങളാണ് മറ്റൊരു ഹൈലൈറ്റ്. ഏത് കഥാപാത്രത്തിൽ വന്നാലും ആടി തിമിർക്കുന്ന SJ സൂര്യയുടെ പ്രകടനത്തേക്കാൾ ഒന്ന് രണ്ടു പടി മുകളിൽ നിൽക്കുന്നുണ്ട് ലോറൻസ്. സീസറിനെ ആ ലെവലിൽ അതിശയകരമായി പകർന്നാടാൻ ലോറൻസിന് സാധിച്ചു. ലോറൻസിന്റെ കരിയറിൽ സീസർ ഒരു തുടക്കമാവുക തന്നെ ചെയ്യും.

നിമിഷ സജയന്റെ മലൈയരശി, നവീൻ ചന്ദ്രയുടെ വില്ലൻ പോലീസ് വേഷമൊക്കെ നന്നായിരുന്നു. ശേട്ടാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിധു, സിഎം വേഷത്തിൽ എത്തിയ കപില എന്നിവരുടെ പ്രകടനങ്ങളും കൂട്ടത്തിൽ ശ്രദ്ധേയമായി.

ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തിന് സ്‌പേസ് ഉണ്ടെങ്കിലും സ്വന്തം ശബ്ദത്തിലെ ഡബ്ബ് അത്ര നന്നായി അനുഭവപ്പെട്ടില്ല.

കാടും മലയും ആനകളുമൊക്കെ ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ തന്നെയാണ്. അവർക്ക് ഡയലോഗ് ഇല്ലെങ്കിലും അവരും നമ്മളോട് സംസാരിക്കുന്നുണ്ട്. ആനകളെ വച്ചുള്ള സീനുകളൊക്കെ മനോഹരമായി തന്നെ ചെയ്തിട്ടുണ്ട് സിനിമയിൽ.

തിരുവിന്റെ ഛായാഗ്രഹണവും സന്തോഷ് നാരായണന്റെ സംഗീതവുമൊക്കെ കൂടി ജിഗർതാണ്ടക്ക് കൊടുക്കുന്ന മൂഡ് എടുത്തു പറയേണ്ടതാണ്. ക്ലൈമാക്സ് സീനുകളിലേക്കെല്ലാം എത്തുമ്പോൾ നമ്മുടെ കണ്ണ് നിറക്കുന്ന അനുഭവമാക്കി ജിഗർതാണ്ടയെ മാറ്റുന്നതിൽ അവർക്കുള്ള പങ്കു വലുതാണ്. അതിനൊപ്പം നമ്മുടെ മനസ്സിൽ സിനിമ എന്ന കലയെ സകല ആദരവും നൽകി പ്രതിഷ്ഠിക്കുന്നു കാർത്തിക് സുബ്ബരാജ്.

ഭരണകൂടത്തെ ചോദ്യം ചെയ്യാൻ കെൽപ്പുള്ള ജനതയെ സൃഷ്ടിച്ചെടുക്കാൻ സിനിമയെന്ന കലക്ക് സാധിക്കുമെന്ന ഓർമ്മപ്പെടുത്തലോടെയാണ് കാർത്തിക് സുബ്ബരാജിന്റെ 'ജിഗർതാണ്ട ഡബിൾ എക്സ്' അവസാനിക്കുന്നത്.

ആകെ മൊത്തം ടോട്ടൽ = തിയേറ്റർ എക്സ്പീരിയൻസിൽ തന്നെ കാണേണ്ട പടം. 

*വിധി മാർക്ക് = 8/10 

©bhadran praveen sekhar

Wednesday, November 22, 2023

ഒരു ഡീസന്റ് ക്രൈം ത്രില്ലർ !!


വ്യക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്ക് കോടതിയിൽ നിന്ന് അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകുന്നതോടെ നീതി നടപ്പിലായി എന്ന് സാങ്കേതികമായി വിശ്വസിക്കുമ്പോഴും തെളിവുകളോടെ അറസ്റ്റ് ചെയ്യപ്പെട്ട് കോടതി ശിക്ഷിച്ചവരൊക്കെ യഥാർത്ഥത്തിൽ കുറ്റവാളികൾ തന്നെയോ എന്ന ചോദ്യത്തിന് പ്രസക്‌തിയുണ്ട്.

ആ ചോദ്യത്തെ പ്രമേയവത്ക്കരിച്ചു കൊണ്ടുള്ള ജിനേഷ് എമ്മിന്റെ കഥയെ സത്യമേത് മിഥ്യയേത് എന്ന് മനസ്സിലാക്കി എടുക്കാനാകാത്ത വിധം തിരക്കഥയിലേക്ക് മാറ്റിയവതരിപ്പിക്കുകയാണ് മിഥുൻ മാനുവൽ ചെയ്തിരിക്കുന്നത്.

ട്രെയിലറിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ പറ്റുന്ന അതേ കഥയെ അവസാനം വരെ പിടി തരാത്ത വിധം മാറ്റിയും മറച്ചും പറഞ്ഞവതരിപ്പിക്കുന്നിടത്താണ് 'ഗരുഡൻ' ത്രില്ലടിപ്പിച്ചത്.

ഏതൊരു ക്രൈം ത്രില്ലർ സിനിമയിലും കണ്ടിട്ടുള്ള അതേ പാറ്റേണിൽ കഥ പറയുമ്പോഴും അവസാനം വരെ സസ്പെൻസ് നിലനിർത്താൻ സംവിധായകനും കൂട്ടർക്കും സാധിച്ചിട്ടുണ്ട്.

വയലൻസ് സീനുകളുടെ അതിപ്രസരമോ കേസ് അന്വേഷണത്തിന്റെ ഗിമ്മിക്കുകളോ ഒന്നുമില്ലാതെ തന്നെ ഒരു ക്രൈം ത്രില്ലർ സിനിമയുടെ മൂഡ് സെറ്റ് ചെയ്തതൊക്കെ ശ്രദ്ധേയമായി തോന്നി.

അതേ സമയം ഫാമിലി ഇമോഷണൽ സീനുകളൊന്നും ഒട്ടും വർക്കാകാതെ പോയ പോലെയാണ് അനുഭവപ്പെട്ടത്. അഭിരാമിയുടെയും ദിവ്യ പിള്ളയുടെയുമൊക്കെ സ്ത്രീ കഥാപാത്രങ്ങൾക്ക് സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ഛായാഗ്രഹണത്തിനും ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതത്തിനുമൊന്നും 'ഗരുഡ'ന് വേണ്ട മൈലേജ് കൊടുക്കാനായില്ല.

ചടുലമായി മാറേണ്ട കഥാഗതികളിൽ പലയിടത്തും ലാഗും നാടകീയതയുമൊക്കെ കയറി വന്നത് കല്ല് കടിയായി മാറുന്നുണ്ട്. കുറ്റവാളിയെ പിടിക്കുന്ന സീനും മറ്റുമൊക്കെ കുറച്ചു കൂടി നന്നാക്കി ചെയ്യാമായിരുന്നു എന്ന് തോന്നി.

കേന്ദ്ര കഥാപാത്രങ്ങളെ മുൻനിർത്തി കൊണ്ട് കഥ പറയുമ്പോഴും സഹ കഥാപാത്രങ്ങൾക്ക് സ്‌ക്രീൻ സ്‌പേസ് കിട്ടുന്ന സിനിമകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും 'ഗരുഡ'നിൽ അത് വെറും സുരേഷ് ഗോപി -ബിജുമേനോൻമാരിൽ മാത്രം ഒതുങ്ങുന്നു. ജഗദീഷ്, സിദ്ധീഖ്, നിഷാന്ത് സാഗർ കൂട്ടത്തിൽ പിന്നെയും എടുത്തു പറയാം.

ഗരുഡൻ എന്ന പേര് ഈ സിനിമക്ക് എങ്ങിനെ കിട്ടി എന്ന സംശയത്തിന്റെ ഉത്തരമായി മാറുന്ന ക്ലൈമാക്സ് സീനും ഡയലോഗുമൊക്കെ കിടിലനായിരുന്നു. ക്ലൈമാക്സ് സീനിന്റെ ഒരു പഞ്ച് തന്നെ അതാണെന്ന് പറയാം.

ആകെ മൊത്തം ടോട്ടൽ = കുറ്റമറ്റ സിനിമയെന്നുള്ള വാദമൊന്നും ഇല്ലെങ്കിൽ കൂടി ആദ്യാവസാനം വരെ പിടി തരാതെ സസ്പെൻസ് നിലനിർത്തിയ ഒരു ഡീസന്റ് ത്രില്ലർ തന്നെയാണ് 'ഗരുഡൻ'. നവാഗത സംവിധായകനെന്ന നിലക്ക് അരുൺ വർമ്മ അഭിനന്ദനമർഹിക്കുന്നു. 'ഗരുഡൻ' സിനിമ അവസാനിക്കുന്ന ഘട്ടത്തിലും ജിനേഷ് എമ്മിന്റെ കഥയുടെ പ്രസക്തി അവസാനിക്കുന്നില്ല. ഇതേ കഥയിൽ ഇനിയും ഗംഭീരമായ മറ്റൊരു സിനിമക്കുള്ള സാധ്യതകൾ ഏറെയുണ്ട്.

*വിധി മാർക്ക് = 7.5/10 

-pravin-

Saturday, October 28, 2023

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് വിജയ് കൂടി എത്തുമ്പോൾ !!


'കൈതി', 'വിക്രം' ലെവലിലേക്കൊന്നും എത്തിയില്ലെങ്കിലും തിയേറ്റർ എക്സ്പീരിയൻസിൽ ആഘോഷിക്കാനുള്ള സംഗതികളൊക്കെ ലോകേഷ് 'ലിയോ'യിലും ചെയ്തു വച്ചിട്ടുണ്ട്.

കഥാപരമായ പുതുമക്കൊന്നും പ്രസക്തി നൽകാതെ മുഴുവൻ ഫോക്കസും മേക്കിങ്ങിനു കൊടുക്കാം എന്ന നിർബന്ധ ബുദ്ധിയോടെയാണ് ലോകേഷ് 'ലിയോ'യെ ഒരുക്കിയിരിക്കുന്നത്. ഹിമാചൽ പ്രദേശിന്റെ കഥാപശ്ചാത്തലത്തിൽ കഥ പറയുന്ന തമിഴ് സിനിമ എന്ന പുതുമയെ മറക്കുന്നില്ല.

ഏത് വിധേനയും LCU വിലേക്ക് വിജയുടെ ലിയോവിനെ കൂടി എത്തിക്കുക എന്ന ആവേശം കൊണ്ടാകാം ലോകേഷിന്റെ മുൻകാല സിനിമകളിലെ തിരക്കഥാ മികവൊന്നും ലിയോവിൽ കണ്ടു കിട്ടുന്നില്ല. അതേ സമയം ഒരു കംപ്ലീറ്റ് വിജയ് ഷോ പടമെന്ന നിലക്ക് ആഘോഷിക്കാനുണ്ട് താനും.

ആദ്യ സീനുകളിലെ ഹൈനയുടെ ആക്രമണവും പാർത്ഥിപന്റെ ഇടപെടലുകളുമൊക്കെയായി ചടുലമാകുന്ന സിനിമ ഗംഭീര പഞ്ചോടെയാണ് ആദ്യ പകുതി അവസാനിപ്പിക്കുന്നത്.

ഇടവേളക്ക് പിരിയുമ്പോൾ തെളിയുന്ന 'ലിയോ'യുടെ ടൈറ്റിലും, കൂട്ടത്തിൽ ഇരച്ചു കയറുന്ന പാട്ടും ബാക്ഗ്രൗണ്ട് സ്കോറും എല്ലാം കൂടെ രണ്ടാം പകുതിയിലേക്കുള്ള ആവേശം ഇരട്ടിപ്പിക്കുന്നു. എന്നാൽ രണ്ടാം പകുതിയിൽ പലതും കൈ വിട്ട് പോകുന്ന കാഴ്ചയാണ്.

ഫ്ലാഷ് ബാക്കും, അന്വേഷണവും, ഫാമിലി ഇമോഷണൽ സീനുകളുമൊക്കെ 'ലിയോ'യിൽ അധികപ്പറ്റായി മാറുന്ന പോലെ തോന്നി. അനിരുദ്ധിന്റെ സംഗീതം പോലും ഉഴപ്പി പോകുന്ന സീക്വൻസുകൾ ഉണ്ട്.

കുറച്ചു സീനുകളേ ഉള്ളൂവെങ്കിലും മിസ്കിനും ടീമും സിനിമയുടെ തുടക്കത്തിൽ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷവും റെസ്റ്റോറന്റ് ഫൈറ്റുമൊക്കെ സിനിമയുടെ മികച്ച ഭാഗങ്ങളായി ഓർത്തെടുക്കാൻ പറ്റും .


അതേ സമയം അനുരാഗ് കശ്യപിനെ പോലെയുള്ള ഒരാളെ വെറും ഒരു വെടിക്ക് തീരുന്ന കഥാപാത്രമാക്കി ഒറ്റ സീനിൽ കൊണ്ട് വന്നതിന് പിന്നിലെ കഥ എന്താകാം എന്നാലോചിക്കേണ്ടി വരുന്നു.

പാർത്ഥിപന്റെ മകനായി വിജയ്‌ക്കൊപ്പം ആദ്യാവസാനം വരെ നിറഞ്ഞു നിന്ന മാത്യു തോമസിന് 'ലിയോ' കൂടുതൽ അവസരങ്ങൾ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തൃഷ, ബാബു ആന്റണി, മഡോണ സെബാസ്റ്റിയൻ പോലെയുള്ളവർക്ക് 'ലിയോ'വിൽ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. അതേ സമയം മൻസൂർ അലി ഖാനൊക്കെ തനിക്ക് കിട്ടിയ ചെറിയ വേഷം നന്നായി ചെയ്‌തു.

'ലിയോ'യിൽ വിജയ് ഷോ ഒരു ഭാഗത്ത് നടക്കുമ്പോഴും ഹൈലൈറ്റ് ആയി നിന്നത് ആക്ഷൻ കിംഗ് അർജുന്റെ ഹാരോൾഡ്‌ ദാസും സഞ്ജയ് ദത്തിന്റെ ആന്റണി ദാസുമാണ്. ആ രണ്ടു കഥാപാത്രങ്ങളും അവരുടെ പ്രകടനങ്ങളുമൊക്കെ ഈ സിനിമക്ക് വെറുമൊരു വിജയ് പടത്തിനപ്പുറമുള്ള മൈലേജ് കൊടുക്കുന്നുണ്ട്.

ആകെ മൊത്തം ടോട്ടൽ = ലോകേഷിന്റെ മേക്കിങ്, അനിരുദ്ധിന്റെ സംഗീതം, അൻപ്-അറിവുമാരുടെ ആക്ഷൻ എല്ലാം കൂടി ചേരുമ്പോൾ ഉള്ള ആനച്ചന്തം തന്നെയാണ് 'ലിയോ'യുടെ തിയേറ്റർ ആസ്വാദനം. അതിനപ്പുറം ഒരു ലോകേഷ് പടമെന്ന നിലക്ക് 'ലിയോ'വേണ്ട വിധം അടയാളപ്പെടുന്നില്ല.

*വിധി മാർക്ക് = 6.5/10

-pravin-

Monday, October 23, 2023

ത്രില്ലടിപ്പിക്കുന്ന സ്‌ക്വാഡ് !!


H. വിനോദിന്റെ 'തീരൻ', രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' പോലുള്ള സിനിമകളുടെ അതേ പ്ലോട്ടിൽ ഏറെക്കുറെ അതേ റൂട്ടിലൂടെ തന്നെ കഥ പറഞ്ഞു പോകുമ്പോഴും 'കണ്ണൂർ സ്‌ക്വാഡി'ന് അതിന്റെതായ ഒരു വ്യക്തിത്വം നൽകാൻ സംവിധായകൻ റോബി വർഗ്ഗീസ് രാജിന് സാധിച്ചിട്ടുണ്ട്.

പ്രമേയപരമായ സാമ്യതകളെയെല്ലാം മറി കടക്കുന്ന അവതരണ മികവിലൂടെയാണ് കണ്ണൂർ സ്‌ക്വാഡ് കൈയ്യടി നേടുന്നത്.

H വിനോദിന്റെ 'തീരനോ'ളം പോന്ന സിനിമയല്ലെങ്കിൽ കൂടി, രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' തരാതെ പോയ സിനിമാറ്റിക് എക്സ്പീരിയൻസ് കണ്ണൂർ സ്‌ക്വാഡിൽ വേണ്ടുവോളമുണ്ട് എന്ന് പറയാം.

കണ്ണൂർ സ്‌ക്വാഡിലെ നാലംഗ സംഘത്തെയും അവരുടെ പ്രവർത്തന ശൈലിയുമൊക്കെവ്യക്തമാക്കാൻ വേണ്ടി രൂപപ്പെടുത്തിയ സീനുകൾക്ക് ദൈർഘ്യമേറിയോ എന്ന് സംശയിക്കുന്നിടത്ത് തന്നെ സിനിമ പെട്ടെന്ന് ട്രാക്ക് പിടിക്കുന്നു.

കണ്ണൂർ സ്‌ക്വാഡ്ന്റെ മിഷൻ ആരംഭിക്കുന്നത് തൊട്ടങ്ങോട്ട് സിനിമയുടെ വേഗവും താളവുമൊക്കെ ഒന്നാകുകയാണ്.

കണ്ണൂരിൽ നിന്ന് തുടങ്ങി ഉത്തർപ്രദേശിന്റെ ഉൾഗ്രാമങ്ങളിലേക്ക് നീളുന്ന കേസ് അന്വേഷണം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനപ്പുറം മികച്ച ഒരു റോഡ് മൂവിയുടെ ഭാവഭേദങ്ങൾ സമ്മാനിക്കുന്നു കണ്ണൂർ സ്‌ക്വാഡിന്.

രാവും പകലും ഭൂപ്രദേശവുമൊക്കെ മാറി മറയുമ്പോഴും കഥാഗതിക്കനുസരിച്ചുള്ള മുഹമ്മദ് റാഹിലിന്റെ ദൃശ്യപരിചരണങ്ങൾ ശ്രദ്ധേയമായിരുന്നു. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും കൂടി ചേരുമ്പോൾ അതിന്റെ എഫക്ട് ഇരട്ടിക്കുന്നു.

കേരള -കർണ്ണാടക ബോർഡറിൽ നിന്ന് തുടങ്ങി ഇന്ത്യ -നേപ്പാൾ ബോർഡർ വരെയുള്ള കഥാ വഴികളിലൂടെ ജോർജ്ജ് മാർട്ടിനും കൂട്ടർക്കുമൊപ്പം സിനിമ കാണുന്ന നമ്മളും സഞ്ചരിക്കുന്നു.

ഈ അന്വേഷണ യാത്രയിൽ അവരുടെ പോലീസ് വാഹനം പോലും പതിയെ ഒരു കഥാപാത്രമായി മാറുന്നുണ്ട്. ആ വണ്ടിയോടുള്ള ഒരു ഇമോഷനൊക്കെ നന്നായി വർക് ഔട്ട് ആകുന്നതും അത് കൊണ്ടാണ്.


കേരളം വിട്ട് മറ്റൊരു സംസ്ഥാനത്ത് ജോലിയുടെ ഭാഗമായി എത്തിപ്പെടുന്ന കേരളാ പോലീസിന്റെ നിസ്സഹായാവസ്ഥകളും പരിമിതികളുമൊക്കെ വിശദമായി ചിത്രീകരിച്ചു കണ്ടത് ഖാലിദ് റഹ്മാന്റെ 'ഉണ്ട'യിലാണ് .

'ഉണ്ട'യിൽ മമ്മൂട്ടിയുടെ S.I മണികണ്ഠനും കൂട്ടർക്കും നേരിടേണ്ടി വന്ന വെല്ലുവിളികളുടെ മറ്റൊരു പതിപ്പെന്ന പോലെ 'കണ്ണൂർ സ്‌ക്വാഡി'ലെ ASI ജോർജ്ജ് മാർട്ടിനും സംഘവും കേസ് അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലായി പ്രതിസന്ധികളിൽ അകപ്പെടുന്നത് കാണാം .

RDX ൽ വില്ലന്മാരോട് നമുക്ക് കലിപ്പ് തോന്നാൻ കാരണമാകുന്ന ചില രംഗങ്ങൾ ഉള്ളത് പോലെ ഇവിടെയും വില്ലന്മാരോട് അടങ്ങാത്ത വൈരം ഉണ്ടാക്കി തരുന്ന സീനുകൾ ഉണ്ട്.

ആദ്യമേ ആരൊക്കെയാണ് വില്ലൻമാർ എന്ന് കാണിച്ചു തരുന്നത് കൊണ്ട് സസ്പെൻസിനു സിനിമയിൽ പ്രാധാന്യമില്ല. പകരം പോലീസിന് പിടി കൊടുക്കാതെ മുങ്ങി നടക്കുന്ന വില്ലന്മാരെ തേടിയുള്ള യാത്രയിലാണ് എല്ലാ ത്രില്ലും.

വില്ലന്മാർ പ്രകടനം കൊണ്ട് മികച്ചു നിക്കുമ്പോഴാണ് സിനിമയുടെ ത്രില്ല് കൂടുന്നത്. രണ്ടു മെയിൻ വില്ലന്മാർ ഉണ്ടെങ്കിലും ഒരാൾക്ക് ഒരു ഡയലോഗ് പോലും കൊടുക്കാതെ ഒതുക്കിയത് എന്തിനാണ് എന്ന് ഒരു പിടിയുമില്ല. ഹിന്ദി വില്ലന്മാരൊക്കെ കിടു ആയിരുന്നു.


അസീസ് -റോണി-ശബരീഷ് കോമ്പോ തരക്കേടില്ലായിരുന്നു. എന്നാലും അവരുടെ ടീം സ്പിരിറ്റ്‌ അനുഭവപ്പെടുത്തുന്ന സീനുകൾ ഇല്ലാതെ പോയി. അതേ സമയം ആദ്യവസാനം വരെ സൈബർ സെല്ലിൽ ഇരുന്ന് കോർഡിനേറ്റ് ചെയ്ത ശരത് സഭയുടെ കഥാപാത്രമൊക്കെ നന്നായിട്ടുമുണ്ട്.

ഫൈറ്റ് സീനുകളെല്ലാം കിടിലനായിരുന്നു. പ്രായത്തെ വക വെക്കാത്ത വിധം മമ്മുക്ക ആക്ഷൻ സീനുകളിലൊക്കെ മറ്റാരേക്കാളും തിളങ്ങി. 

'ഉണ്ട'യിലെ പോലെ രാഷ്ട്രീയം പറയുന്നില്ലെങ്കിലും ഉത്തരേന്ത്യയിൽ വച്ചുള്ള ഒരു സീനിൽഇതെന്താ ഇവിടെ ഇങ്ങിനെയൊക്കെ എന്ന് ചോദിക്കുന്ന ജോസിനോട് ഇത് കേരളമല്ല അത് തന്നെ എന്ന് മറുപടി പറയുന്ന ജോർജ്ജ് മാർട്ടിൻ തന്നെ ധാരാളം. 

ആകെ മൊത്തം ടോട്ടൽ = വർക്കാകാതെ പോയ ചില ഇമോഷണൽ സീനുകളും അല്ലറ ചില്ലറ ക്‌ളീഷേകളുമൊക്കെ ഒഴിച്ച് നിർത്തിയാൽ കണ്ണൂർ സ്‌ക്വാഡ് എല്ലാ തലത്തിലും തൃപ്‍തിപ്പെടുത്തിയ സിനിമയാണ്.

*വിധി മാർക്ക് = 8/10 

-pravin- 

Friday, October 13, 2023

ഗ്യാങ്സ്റ്റർ കഥക്കുള്ളിൽ ഒരു ടൈം ട്രാവൽ !!


ടൈം ട്രാവലും, ടൈം ലൂപ്പുമൊക്കെ പ്രമേയവത്ക്കരിക്കപ്പെട്ട മുൻകാല സിനിമകളോട് താരതമ്യപ്പെടുത്താമെങ്കിലും 'മാർക്ക് ആന്റണി' വ്യത്യസ്തമാകുന്നത് അതിന്റെ രസകരമായ അവതരണത്തിലാണ്.

ടൈം ട്രാവൽ സാധ്യമാക്കുന്ന ഉപകരണമായി ഒരു ടെലിഫോണിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വർത്തമാന കാലത്തിൽ നിന്ന് ഭൂതകാലത്തിലേക്ക് ആ ഫോണിൽ സംസാരിക്കുക വഴിയാണ് പലതും മാറി മറയുന്നത്.

ഫോൺ വിളിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ വിവരിക്കുന്ന സീനുകൾക്ക് ശേഷം സിനിമയുടെ കെട്ടു മട്ടു ഭാവങ്ങൾ മാറുന്നത് കാണാം.

ഒരു സയൻസ് ഫിക്ഷൻ സിനിമയെന്നോണം തുടങ്ങി ഒരു ഗാംഗ്‌സ്റ്റർ സിനിമയിലേക്കുള്ള രൂപമാറ്റം സംഭവിക്കുന്നിടത്താണ് 'മാർക്ക് ആന്റണി'യുടെ രസച്ചരട് മുറുകുന്നത്.

ഗാങ്സ്റ്റർ കഥാപശ്ചാത്തലത്തിൽ ഫിക്ഷനും ആക്ഷനും കോമഡിയുമൊക്കെ ചേർത്ത് ആദ്യാവസാനം വരെ ഒരു പക്കാ എന്റർടൈൻമെന്റ് പാക്കേജ്. 


വിശാലിനെ സംബന്ധിച്ച് ഇത്രയും ഗെറ്റപ്പുകളിൽ ഇത് വരെ കാണാത്ത വിധം നിറഞ്ഞാടിയ ഒരു സിനിമ എന്ന് വിശേഷിപ്പിക്കാം 'മാർക്ക് ആന്റണി'യെ. അതേ സമയം മാർക്ക്-ആന്റണി എന്ന ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച വിശാലിനെ എല്ലാ തലത്തിലും വെല്ലുന്ന പ്രകടനമായിരുന്നു SJ സൂര്യയുടെത്. 

'ജയിലറി'ലെ ബ്ലാസ്റ്റ് മോഹന് ശേഷം 'മാർക്ക് ആന്റണി' യിലെ ഏകാംബരമായെത്തിയ സുനിലിന്റെ ഗെറ്റപ്പുകൾ കൊള്ളാമായിരുന്നു. പക്ഷേ കാര്യമായൊന്നും ചെയ്യാൻ ഇല്ലാതെ പോയി. അതെങ്ങനെയാണ് ഈ സിനിമയിൽ ചെയ്യാനുള്ളതെല്ലാം ആ SJ സൂര്യക്ക് മാത്രമായിരുന്നല്ലോ.

ജാക്കി പാണ്ഡ്യനായും മദൻ പാണ്ഡ്യനായും SJ സൂര്യയെ കയറൂരി വിട്ട പോലെയായിരുന്നു സിനിമയിൽ. ഒരു ഘട്ടമെത്തുമ്പോൾ കൈവിട്ടു പോയ സ്ക്രിപ്റ്റിനെ കുറ്റം പറയിക്കാത്ത വിധം 'മാർക്ക് ആന്റണി'യെ എൻഗേജിങ് ആക്കി നിലനിർത്തുന്നത് പോലും SJ സൂര്യയാണ് എന്ന് പറയാം.

1975-1995 കാലഘട്ടത്തെ പുനരവതരിപ്പിച്ച ആർട് വർക്കും കഥാപാത്രങ്ങളുടെ വേഷ വിധാനങ്ങളുമൊക്കെ ശ്രദ്ധേയമായി തോന്നി. 

'മാർക്ക് ആന്റണി' യെ ആദ്യാവസാനം വരെ ചടുലമാക്കുന്നതിൽ പ്രധാനപ്പെട്ട റോൾ നിർവ്വഹിച്ചത് ജി.വി പ്രകാശിന്റെ സംഗീതമാണ് എന്ന് പറയാതെ വയ്യ. ഇത് വരെ കേട്ട് ശീലിച്ച GV പ്രകാശ് കുമാർ സംഗീതത്തിൽ നിന്ന് ഏറെ വ്യത്യസ്തത പുലർത്തിയ സംഗീതം. വരാനിരിക്കുന്ന പല മാസ്സ് പടങ്ങളിലും ഇനി GVPK യുടെ ബിജിഎമ്മുകളും ആഘോഷിക്കപ്പെടുമെന്ന് ഉറപ്പായി. 

ആകെ മൊത്തം ടോട്ടൽ = ആദിക് രവി ചന്ദ്രന്റെ മുൻകാല സിനിമകളെയെല്ലാം വച്ച് നോക്കുമ്പോൾ 'മാർക് ആന്റണി' എല്ലാ തലത്തിലും മികവറിയിച്ചിട്ടുണ്ടെങ്കിലും സ്ക്രിപ്റ്റിന്റെ കാര്യത്തിൽ ഒന്ന് കൂടെ മനസ്സ് വച്ചിരുന്നെങ്കിൽ സിനിമയുടെ റേഞ്ച് വീണ്ടും മാറുമായിരുന്നു.

*വിധി മാർക്ക് = 7.5/10 

-pravin-

Saturday, October 7, 2023

ആറ്റ്ലിയുടെ ഒരു കളർ മാഷപ്പ് മാസ്സ് പടം !!


ലോജിക്കൊന്നും നോക്കാതെ ആക്ഷൻ മാസ്സ് മസാല പടങ്ങൾ ആസ്വദിക്കാൻ സാധിക്കാറുള്ളത് കൊണ്ടും പ്രത്യേകിച്ച് മുൻവിധികൾ ഒന്നുമില്ലാതെ കണ്ടത് കൊണ്ടുമൊക്കെയാകാം ഈ 'ജവാൻ' എന്നെ തൃപ്തിപ്പെടുത്തി. നമ്മൾ മുൻപ് കണ്ട പല സിനിമകളുടെ പ്രമേയങ്ങളെയും സീനുകളേയും കഥാപാത്രങ്ങളെയുമൊക്കെ സമാസമം മിക്സ് ചെയ്തുണ്ടാക്കിയ ഒരു മാഷപ്പ് ആണ് ജവാൻ എന്നതിൽ തർക്കമില്ലെങ്കിലും ആ മാഷപ്പ് ആറ്റ്ലി ഗംഭീരമായി ചെയ്തു വച്ചിട്ടുണ്ട് എന്ന് സമ്മതിക്കാൻ മടിക്കേണ്ട കാര്യമില്ല.

കോർപ്പറേറ്റ് കമ്പനികളുടെ കടം എഴുതി തള്ളുകയും താരതമ്യേന ചെറിയ തുകയുടെ കടത്തിന്റെ പേരിൽ കർഷകരെ ആത്മത്യയിലേക്ക് തള്ളി വിടുകയും ചെയ്യുന്ന ഗവര്മെന്റിനെതിരെയാണ് ജവാൻ ആദ്യം സംസാരിക്കുന്നത്. 'കത്തി'യും 'മഹർഷി'യുമടക്കം പല സിനിമകളെയും ഓർത്ത് പോകുമ്പോഴും ജവാൻ പറയുന്ന കാര്യങ്ങളുടെയൊന്നും പ്രസക്തി നഷ്ടപ്പെടുന്നില്ല.

ഉത്തരേന്ത്യയിലെ സർക്കാർ ആശുപത്രികളുടെ ശോചനീയാവസ്ഥകളൊക്കെ സിനിമയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഓക്സിജൻ സിലിണ്ടർ ഇല്ലാത്ത കാരണത്താൽ മരണപ്പെട്ട യുപിയിലെ ഗൊരഖ്‌ പൂരിലെ കുഞ്ഞുങ്ങളെയും അന്ന് അതിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കിയ കഫീൽ ഖാനെയുമൊക്കെ ഓർമ്മിപ്പിക്കുന്ന സീനുകൾ.

കറൻസി നിരോധനത്തെയും, ഡിജിറ്റൽ ഇന്ത്യയെയും, ടാക്സ് സിസ്റ്റത്തെയുമൊക്കെ ട്രോളിയ 'മെർസൽ' സിനിമയിലും ആശുപത്രി ഒരു പ്രമേയം ആയിരുന്നല്ലോ. കോടികൾ മുടക്കി പ്രതിമകളും അമ്പലങ്ങളുമല്ല ആശുപത്രികൾ കെട്ടാനാണ് സർക്കാർ ശ്രമിക്കേണ്ടത് എന്ന ഡയലോഗെല്ലാം അന്ന് കൊള്ളേണ്ടയിടത്ത് തന്നെ കൊണ്ടു.

ശങ്കറിന്റെ 'മുതൽവ'നും 'ഇന്ത്യ'നും, 'ശിവാജി'യുമൊക്കെ സംസാരിച്ച അതേ കാര്യങ്ങൾ ജവാന് വേണ്ടി ആറ്റ്ലിയും പ്രമേയവത്ക്കരിക്കുന്നുണ്ട്. 'മുതൽവനി'ൽ ഒരൊറ്റ ദിവസത്തേക്ക് മാത്രമായി മുഖ്യമന്ത്രി ആകുന്ന നായകൻ മണിക്കൂറുകൾക്കുള്ളിൽ നാട്ടിൽ പലതും നടപ്പിലാക്കുന്ന പോലെ 'ജവാനി'ലെ നായകനും മണിക്കൂറുകൾ കൊണ്ട് പല സാമൂഹിക പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നു.

ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുമോ അല്ലെങ്കിൽ ഇതിലൊക്കെ എന്ത് യുക്തിയാണ് എന്ന് ചിന്തിക്കുന്നതിനേക്കാൾ, യുക്തിയില്ലെങ്കിലും സിനിമകളിൽ കൂടെയെങ്കിലും ഇത്തരം വിഷയങ്ങളിൽ നീതി നടപ്പിലാക്കപ്പെടുന്നത് കാണുമ്പോഴുള്ള ഒരു ആശ്വാസമാണ് തോന്നിയത്.

ഫാക്റ്ററികളിൽ നിന്നുള്ള വിഷ വാതകം ശ്വസിച്ചു മരിക്കേണ്ടി വരുന്ന ജനതയും, ആയുധ ഇടപാടുകളിലെ അഴിമതി കാരണം ശത്രുവിന്റെ വെടിയേറ്റ് മരിക്കേണ്ടി വരുന്ന പട്ടാളക്കാരുമൊക്കെ ഒരേ ഭരണകൂടത്തിന്റെ ഇരകളാണ്.

സർക്കാരിനെ ചോദ്യം ചെയ്യുന്നവർ രാജ്യ ദ്രോഹികളായി ചിത്രീകരിക്കപ്പെടുന്ന കാലത്ത് ഈ സിനിമ കാണുമ്പോൾ അനുഭവപ്പെടുന്ന ആത്മരോഷത്തിന് അറുതിയുണ്ടാക്കാൻ സിനിമയിലെ നായകന് സാധിക്കുന്നുണ്ടെങ്കിൽ അത് സംവിധായകന്റെ വിജയമായി കാണാനേ സാധിക്കൂ.

വെറുമൊരു മാസ്സ് മസാലാ എന്റർടൈനർ എന്ന് ഒറ്റയടിക്ക് പറഞ്ഞു വക്കാനാകാത്ത വിധം 'ജവാൻ' സിനിമക്ക് ഒരു രാഷ്ട്രീയമുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് ക്ലൈമാക്സ് സീനുകൾ. വരാനിരിക്കുന്ന ലോക് സഭാ ഇലക്ഷനിൽ ജനങ്ങൾ ആർക്ക് വോട്ട് ചെയ്യണം അല്ലെങ്കിൽ ആർക്ക് വോട്ട് ചെയ്തേ മതിയാകൂ എന്ന സൂചന അതിലുണ്ട്.

മുരുഗദോസിന്റെ 'സർക്കാർ' സിനിമയിൽ പറഞ്ഞു വച്ച കാര്യങ്ങൾ തന്നെയെങ്കിലും ജാനാധിപത്യ സംവിധാനത്തിൽ നമ്മുടെ ചൂണ്ടു വിരലിന്റെ പ്രസക്തിയും വോട്ടിന്റെ വിലയുമൊക്കെ ഒന്ന് കൂടെ അടിവരയിട്ട് പറയുന്നുണ്ട് 'ജവാൻ'


ഷാരൂഖ് ഖാനെ പോലെയൊരു സൂപ്പർ താരത്തെ ആഘോഷിക്കാൻ വേണ്ട ചേരുവകളൊക്കെ ജവാനിൽ ധാരാളമുണ്ട്. മൂന്ന് നാല് ഗെറ്റപ്പുകളിൽ സ്‌ക്രീൻ പ്രസൻസ് കൊണ്ടും പ്രകടനം കൊണ്ടുമൊക്കെ ഷാരൂഖ് ഖാൻ നിറഞ്ഞാടി എന്ന് പറയാം.

ഷാരൂഖ്-നയൻ താര കോമ്പോ തരക്കേടില്ലായിരുന്നു. വിജയ് സേതുപതിയുടെ വില്ലൻ ഓക്കേ ആയിരുന്നെങ്കിലും ആ വില്ലന് കൊടുത്ത ഹൈപ്പ് വച്ച് നോക്കുമ്പോൾ വിജയ് സേതുപതിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത പോലെ അനുഭവപ്പെടുത്തി.

ഷാരൂഖ് ഖാൻ - ദീപിക പദുകോൺ ജോഡി നന്നായിരുന്നു. നയൻ താരയുടെ നായികാ വേഷത്തേക്കാൾ ദീപികയുടെ എക്സ്റ്റണ്ടട് കാമിയോ വേഷം നന്നായി തോന്നി. 'ബിഗിലി'ലെ പോലെ 'ജവാനി'ലെ പെൺപടയും നായകനൊപ്പം ആദ്യവസാനം വരെ നിറഞ്ഞു നിന്നു. സഞ്ജയ്‌ ദത്തിന്റെ മാധവൻ നായർ ഓണ സദ്യയെ പ്രമോട്ട് ചെയ്യാൻ വന്ന പോലെയായി.

ആകെ മൊത്തം ടോട്ടൽ = അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ജി.കെ വിഷ്ണുവിന്റെ ഛായാഗ്രഹണവുമൊക്കെ അറ്റ്ലിയുടെ പടത്തിന് ഒരു ആനച്ചന്തം നൽകുന്നുണ്ട്. റൂബന്റെ എഡിറ്റിങ് ജവാനെ ചടുലമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. രണ്ടേ മുക്കാൽ മണിക്കൂറോളം ദൈർഘ്യമുണ്ടെങ്കിലും ബോറടിപ്പിച്ചില്ല ജവാൻ.

*വിധി മാർക്ക് = 7/10

-pravin-

Saturday, September 16, 2023

അടിയുടെ പെരുന്നാളും ഇടിയുടെ കാർണിവെല്ലും!!


'അങ്കമാലി ഡയറീസി'നും, 'അജഗജാന്തര'ത്തിനും 'തല്ലുമാല'ക്കുമൊക്കെ ശേഷം കാണാൻ കിട്ടിയ ഉഗ്രൻ അടിപ്പടം. ഷൈൻ നിഗം-പെപ്പെ- നീരജ് വേറെ ലെവൽ.

ഡാൻസിലും ആക്ഷനിലും ഷെയ്ൻ നിഗം ഒരു പോലെ സ്‌കോർ ചെയ്തു. കിന്റൽ കനമുള്ള പ്രത്യേക തരം ഇടിക്ക് പെപ്പെ തന്നെ ഫസ്റ്റ്. നെഞ്ചക്കിന്റെ ഉസ്താദായി കിടിലൻ ഗെറ്റപ്പും പ്രകടനവുമായി നീരജ്. അങ്ങിനെ RDX ൽ മൂന്നാളും പല വിധത്തിൽ നിറഞ്ഞാടുക തന്നെയായിരുന്നു .

ഷെയ്ൻ നിഗം - മഹിമ നമ്പ്യാർ, പെപ്പെ-ഐമ ടീമിന്റെ കോംബോ സീനുകളെല്ലാം മനോഹരമായിരുന്നു .

വില്ലന്മാരാണ് ഈ സിനിമയിലെ എടുത്തു പറയേണ്ട മറ്റു താരങ്ങൾ .. ഓരോ അടി സീനിനും ശരിക്കും പഞ്ചുണ്ടാക്കുന്നത് വില്ലന്മാരാണ്..അജ്‌ജാതി പ്രകടനങ്ങൾ.

ഒരു അടി സീൻ തുടങ്ങുമ്പോൾ തന്നെ സ്വാഭാവികമായും ഇനി എന്ത് സംഭവിക്കുമെന്ന് ഊഹിക്കാൻ നമുക്ക് പറ്റും. RDX ലും അത്തരം ഊഹങ്ങൾക്ക് അവസരം തരുന്നുണ്ടെങ്കിലും അതിനേക്കാളേറെ ആ അടി നടക്കേണ്ടതിന്റെ ആവശ്യകത നമ്മളെ ബോധ്യപ്പെടുത്തുകയാണ് സംവിധായകൻ.

ഓപ്പണിങ് സീനിൽ ശ്രീജിത്ത് നായർ അവതരിപ്പിക്കുന്ന പീറ്ററും ലാലിന്റെ ഫിലിപ്പും തമ്മിലുള്ള സംസാര മദ്ധ്യേ തന്നെ വരാനിരിക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് ഒരു ധാരണ നമുക്കുണ്ടാകുന്നുണ്ട്. അവിടുന്നങ്ങോട്ടുള്ള സീൻ ബിൽഡ് അപ്പുകളൊക്കെ മുന്നോട്ടുള്ള സിനിമയുടെ ആവേശം കൂട്ടി.

വില്ലനിട്ടു പൊട്ടിക്കേണ്ടത് കാണുന്ന നമ്മുടെ കൂടി ആവശ്യമാണെന്ന തരത്തിൽ ഒരു തരിപ്പുണ്ടാക്കി വിടുന്നതിനൊപ്പം തന്നെ അവിടെ അടി നടക്കുമ്പോൾ ആണ് അടി സീനിനും അതിലെ ആക്ഷനുമൊക്കെ ഒരു പഞ്ചുണ്ടാകുന്നത് .. ആ തലത്തിൽ കാണുന്നവരെ ഇമോഷണലി ഓരോ അടി സീനിലേക്കും കണക്ട് ചെയ്യിക്കുന്ന ഗംഭീര മേക്കിങ് തന്നെയാണ് RDX ന്റേത്.

ഈ സിനിമയെ സംബന്ധിച്ച് നായകന്മാരെ പോലെ തന്നെ സ്‌ക്രീൻ സ്‌പേസ് കയ്യേറുന്നുണ്ട് എല്ലാ വില്ലന്മാരും. ഓരോ ആക്ഷൻ സീനുകൾ കഴിയുമ്പോഴും വില്ലന്മാരുടെ എണ്ണം കൂടി വരുന്ന പോലെ.. മിഥുൻ വേണുഗോപാൽ, ഹരിശങ്കർ, ദിനീഷ്, സിറാജുദ്ധീൻ അടക്കം പിന്നെയും പേരറിയാത്ത ആരൊക്കെയോ ചേർന്നുള്ള വില്ലന്മാരുടെ ആ കൂട്ടം ഒരു രക്ഷയും ഇല്ലായിരുന്നു.

നിഷാന്ത് സാഗറിന്റെ ഡേവിസിൽ തുടങ്ങി സുജിത് ശങ്കറിന്റെ ജെയ്‌സണിലേക്ക് എത്തി നിക്കുമ്പോൾ അവരൊക്കെയാണ് പ്രധാന വില്ലൻമാർ എന്ന് തോന്നിപ്പിക്കുകയും എന്നാൽ അവിടെ നിന്ന് എല്ലാവരെയും വെല്ലുന്ന വിധം പൊടുന്നനെ വിഷ്ണു അഗസ്തിയുടെ പോൾസൺ കൊടൂര വില്ലനായി അഴിഞ്ഞാട്ടം തുടങ്ങുകയും ചെയ്യുന്നിടത്ത് നിന്ന് സിനിമയുടെ ഗ്രാഫ് കുത്തനെ ഉയരുന്നു.

പോൾസൺ ഒരു ഒത്ത വില്ലൻ തന്നെ എന്ന് അടിവരയിട്ട് പറയാം. ആദ്യ സീൻ തൊട്ട് അവസാനം വരെ പോൾസന്റെ കണ്ണുകളിലെ കൊല വെറി എടുത്തു കാണാം. വേറെ ലെവൽ ആക്ടിങ് .

ബാബു ആന്റണി, ബൈജു ടീമിനൊക്കെ കുറച്ചു കൂടി സ്‌ക്രീൻ സ്‌പേസ് കൊടുത്തിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചു പോയി.

അൻപറിവിന്റെ മികച്ച ആക്ഷൻ കൊറിയോഗ്രാഫി തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്.  നിരന്തരം ആക്ഷൻ സീനുകൾ കടന്നു വരുമ്പോഴും അതിൽ ഒരിടത്തും ആവർത്തന വിരസത അനുഭവപ്പെടുത്തുന്ന അടികളില്ല. എല്ലാ അടിയും ഒന്നിനൊന്ന് മെച്ചം.

അലക്സ് ജെ. പുളിക്കലിന്റെ ഛായാഗ്രഹണം, ചമൻ ചാക്കോയുടെ എഡിറ്റിങ്, പിന്നെ സാം സി.എസിന്റെ BGM. അത് കൂടിയാകുമ്പോൾ RDX കൂടുതൽ സ്ഫോടനാത്മകവും ചടുലവുമാകുന്നു.

ആദ്യാവസാനം വരെ ആക്ഷൻ സീനുകൾക്ക് പ്രാധാന്യം കൊടുക്കുമ്പോഴും RDX ന്റെ കഥയിൽ കുടുംബത്തിനും സൗഹൃദത്തിനും പ്രണയത്തിനുമൊക്കെ വേണ്ടുവോളം റോളുണ്ട് .. ആക്ഷനിടയിൽ പല സീനുകളും വൈകാരികമായി മാറുന്നത് കുടുംബ-സൗഹൃദ ബന്ധങ്ങളെ നന്നായി പറഞ്ഞവതരിപ്പിച്ചത് കൊണ്ടാണ് .. ഒരു ആക്ഷൻ സിനിമക്കുള്ളിൽ അത്തരം സീൻ എലമെൻറ്സ് കൃത്യമായി എഴുതി ചേർക്കാൻ ഷബാസ് റഷീദ് -ആദർശ് സുകുമാരൻ ടീമിന് സാധിച്ചിട്ടുണ്ട്.

ഈ പടത്തെ ഈ ഒരു ലെവലിൽ എത്തിച്ചനഹാസ് ഹിദായത്തിനെ കുറിച്ച് ഇനി അധികമായി എന്താണ് പറയേണ്ടത്.. അത്രയുമധികം രസിപ്പിച്ച പടം.

ആകെ മൊത്തം ടോട്ടൽ = കിടിലൻ അടിപ്പടം. 

*വിധി മാർക്ക് = 8/10 

-pravin-

Saturday, August 26, 2023

നായക-പ്രതിനായകൻമാരുടെ മെഗാ മാസ്സ് അഴിഞ്ഞാട്ടം !!


ലോകേഷ് കനകരാജിന്റെ 'മാസ്റ്റർ' റിലീസാകുന്ന സമയത്ത് ആ സിനിമയിലെ വില്ലൻ കഥാപാത്രമായ ഭവാനിയെ കുറിച്ച് വിജയ് സേതുപതി പറഞ്ഞതോർക്കുന്നു.

"ഈ സിനിമയിൽ ഞാനാണ് നായകൻ ..എനിക്ക് എതിരെ നിൽക്കുന്ന വിജയ് സാറിന്റെ ജെ.ഡിയാണ് എന്റെ വില്ലൻ."

ഏതാണ്ട് അത് പോലെയാണ് 'ജയിലറി'ലെ വിനായകന്റെ വർമ്മൻ എന്ന കഥാപാത്രവും. നായകനെ പോലെ തന്നെ സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന വില്ലൻ. സാക്ഷാൽ രജിനികാന്തിന്റെ സ്‌ക്രീൻ സ്‌പേസിലേക്ക് പോലും തലയിട്ടു കൊണ്ട് ഞാനാണ് ഈ സിനിമയിലെ നായകൻ..മനസ്സിലായോ സാറേ എന്ന് ചോദിക്കുന്ന ഒരു ഒന്നൊന്നര വില്ലൻ.

നെൽസന്റെ 'ബീസ്റ്റും', രജിനികാന്തിന്റേതായി അവസാനം വന്ന 'അണ്ണാത്തെ'യുമൊക്കെ നൽകിയ നിരാശകളെല്ലാം 'ജയിലറി'ന്റെ ത്രസിപ്പിക്കുന്ന സ്‌ക്രീൻ കാഴ്ചകളിൽ അലിഞ്ഞില്ലാതായി എന്ന് പറയാം.


കഥാപരമായ പുതുമക്കൊന്നും പ്രസക്തിയില്ലെങ്കിലും സൂപ്പർ താരങ്ങളെ വച്ച് ഒരു മാസ്സ് സിനിമ എങ്ങിനെ വൃത്തിക്ക് ചെയ്യാമെന്ന് നെൽസൺ കാണിച്ചു തരുന്നുണ്ട്. ഒരിടക്കാലത്തിനു ശേഷം ആർപ്പു വിളിയും വിസിലടിയുമൊക്കെയായി ഒരു സൂപ്പർ താര സിനിമ ആഘോഷിക്കപ്പെടുകയാണ്.

മോഹൻ ലാലിനെയും ശിവരാജ്കുമാറിനെയുമൊക്കെ പോലെയുള്ള സൂപ്പർ താരങ്ങളെ കാമിയോ റോളിൽ അവതരിപ്പിക്കുക മാത്രമല്ല അവർ വന്നു പോകുന്ന സീനുകളിൽ ഒരു ഉത്സവാന്തരീക്ഷം കൂടിയാണ് നെൽസൻ ഒരുക്കിയത്. മുൻകാല രജിനികാന്ത് സിനിമകളിലൊന്നും കാണാത്ത വിധം വില്ലനും വന്നു പോകുന്ന സൂപ്പർ താരങ്ങളുമൊക്കെ കൂടി സ്‌ക്രീൻ സ്‌പേസ് പകുത്തെടുക്കുന്ന കാഴ്ച.

രജിനികാന്തിനെ പോലെ ആഘോഷിക്കപ്പെടുന്ന ഒരു താര രാജാവിനെ കടുത്ത അമാനുഷിക വേഷങ്ങളിൽ നിന്ന് മാറ്റി പരീക്ഷിക്കുന്നത് പാ രഞ്ജിത്താണ്. 'കബാലി' സിനിമയിൽ താര രാജാവിന്റെ പ്രൗഢിയിലല്ലായിരുന്നു രജിനികാന്തിന്റെ പ്രകടനങ്ങൾ. അദ്ദേഹത്തിന്റെ യഥാർത്ഥ പ്രായത്തെ കൂടി പരിഗണിച്ചു കൊണ്ടുള്ള ഗെറ്റപ്പും ആക്ഷനുമായിരുന്നു കബാലിയിൽ. 'കാല'യിലും പതിവ് രജനികാന്ത് സിനിമകൾക്ക് കടക വിരുദ്ധമായി പറഞ്ഞവതരിപ്പിക്കാൻ പാ രഞ്ജിത്തിന് സാധിച്ചു.

നിസ്സഹായതയുടെയും മാനുഷികതയുടേയുമൊക്കെ റിയലിസ്റ്റിക് നായക സങ്കൽപ്പങ്ങളുമായി രജിനികാന്തിന് എത്ര ദൂരം സഞ്ചരിക്കാൻ സാധിക്കും എന്ന ചോദ്യം അപ്പോഴും അന്തരീക്ഷത്തിലുണ്ടായിരുന്നു. ആ സമയത്ത് തന്നെയാണ് കാർത്തിക് സുബ്ബരാജ് 'പേട്ട'യിലൂടെ രജിനികാന്തിനെ വീണ്ടും സ്റ്റൈലിഷാക്കി പുതുക്കി പണിഞ്ഞു തരുന്നത്. തലൈവർ തിരുമ്പി വന്തിട്ടീൻ എന്ന തലക്കെട്ടോടെ 'പേട്ട' ഹിറ്റടിച്ചതോടെ രജിനികാന്ത് വീണ്ടും മാസ്സ് ആഘോഷ സിനിമകളുടെ ഭാഗമായി മാറി.

'ജയിലറി'ലേക്ക് വരുമ്പോൾ അതേ രജിനീകാന്തിനെ തന്നെയാണ് നെൽസണും ഉപയോഗപ്പെടുത്തുന്നതെങ്കിലും അവിടെയും ചില മാറ്റങ്ങൾ നടപ്പിലാക്കുന്നത് കാണാം. അദ്ദേഹത്തിന്റെ കഥാപാത്രത്തിനെ ഇൻട്രോ ബിജിഎം ഇട്ട് ആദ്യമേ മാസ്സാക്കുകയോ അമാനുഷികനാക്കുകയോ അല്ല ചെയ്യുന്നത്.

പകരം അദ്ദേഹത്തിന്റെ പതിഞ്ഞ സംസാരത്തേയും നോട്ടത്തേയും നടത്തത്തെയുമൊക്കെ തന്റെ സിനിമക്ക് അനുയോജ്യമായ വിധം ഉപയോഗപ്പെടുത്തി കൊണ്ട് മാസ്സാക്കി മാറ്റുകയാണ് നെൽസൺ. അഥവാ കാണുന്നവർക്ക് ആ മാസ്സ് അനുഭവപ്പെടും വിധമുള്ള സീനുകൾ ഉണ്ടാക്കിയെടുത്തു എന്നും പറയാം. ഡൈനിങ്ങ് ടേബിൾ ആക്ഷൻ സീനൊക്കെ അതിന്റെ ചെറിയ ഉദാഹരണം മാത്രം . ശാരീരികമായി ഒരു അഭ്യാസ പ്രകടനങ്ങളും കാണിക്കാതെ തന്നെ ആ സീനുകളിലെ ഇടിമിന്നൽ വെളിച്ചത്തിൽ ഒരു ചെറിയ ചിരി കൊണ്ട് മാത്രം രജിനികാന്ത് മാസ്സായി തിളങ്ങുന്നു.



ഇതേ ലെവലിൽ തന്നെയാണ് വെറും ഒരു ചുരുട്ടും അതിന്റെ പുകയും വച്ച് രജിനികാന്ത്-മോഹൻലാൽ-ശിവരാജ്കുമാറുമാരെ കൊണ്ട് നെൽസൺ തിയേറ്ററിൽ പ്രകമ്പനം സൃഷ്ടിക്കുന്നത്. വിനായകന്റെ വർമ്മനില്ലായിരുന്നെങ്കിൽ ഈ മൂന്ന് പേർക്കും ഈ സിനിമയിൽ ഒന്നും ചെയ്യാനുണ്ടാകില്ലായിരുന്നു എന്നത് വേറെ കാര്യം. ആ തലത്തിൽ സ്ഥിരം രജിനി സിനിമകളിൽ നിന്ന് മാറി നിൽക്കുന്നുണ്ട് 'ജയിലർ'. 

അനിരുദ്ധിന്റെ ബാക്ഗ്രൗണ്ട് സ്‌കോർ 'ജയിലർ' സിനിമക്ക് കൊടുക്കുന്ന പിന്തുണയെ പറ്റി പറയാതിരിക്കാനാകില്ല. നെൽസന്റെ സ്ക്രിപ്റ്റിനും സംവിധാനത്തിനും ഒപ്പം തന്നെ നിൽക്കുന്ന സംഗീതം . ആ സംഗീതമാണ് ജയിലറിന് ഇത്ര മാത്രം ഒരു ആഘോഷവും ആസ്വാദനവുമുണ്ടാക്കിയത്.

ആകെ മൊത്തം ടോട്ടൽ =  കിടിലൻ മാസ്സ് പടം . 

*വിധി മാർക്ക് = 7.5 / 10 

-pravin-