സമീപ കാലത്ത് കേരളത്തിലെ ഒരു കോളേജ് ഓഡിറ്റോറിയത്തിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദാരുണമായ സംഭവത്തെ ഓർമ്മപ്പെടുത്തി കൊണ്ടുള്ള ഓപ്പണിങ് സീനുകൾക്ക് ശേഷമാണ് 'അതിരടി'യുടെ ടൈറ്റിൽ തെളിയുന്നത്.
ഒരു ട്രാജഡിയുടെ മൂഡിൽ നിന്ന് മാറി കുറച്ചു വർഷങ്ങൾക്ക് ശേഷം അതേ ക്യാമ്പസിലെ പുതിയ കാഴ്ചകൾ സ്‌ക്രീനിൽ തെളിയുകയാണ്.
മുടങ്ങിപോയ കോളേജ് ഫെസ്റ്റ് ആണ് എങ്ങും സംസാര വിഷയം.
പുതിയ കാലത്തെ കോളേജ് ക്യാമ്പസ് കഥാപരിസരത്ത് നിന്ന് കൊണ്ട് കഥ പറയുമ്പോൾ ശ്രദ്ധേയമായ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് കരുതിയത് വെറുതെയായി.
'ആവേശ'ത്തിൽ അഡ്മിഷനായി ബിബിനും കൂട്ടരും കോളേജിൽ എത്തുന്നതിന് സമാനമായ സീനുകൾ.
കാലങ്ങളായി മുടങ്ങി കിടക്കുന്ന ഉത്സവം നടത്താൻ കണിമംഗലത്ത് എത്തിയ ജഗന്നാഥന്റെ റഫറൻസ് സിനിമയിൽ തന്നെ പറയുന്നത് കൊണ്ട് ബേസിലിന്റെ സാംകുട്ടിക്ക് വേറെ ഹൈപ്പ് ഒന്നും കൊടുക്കേണ്ടി വരുന്നില്ല.
ആദ്യത്തെ ഒരു മുക്കാൽ മണിക്കൂർ ബേസിലിന്റെ ഇത് വരെ കാണാത്ത ഓവർ ആക്റ്റിങ്ങും ചളിയുമാണ്. ആ കഥാപാത്രത്തിന്റെ മീറ്റർ ഒന്നും ബേസിലിന് ബാധകമല്ലാത്ത ഒരു അവസ്ഥ.
അതിനൊപ്പം സ്കോർ ചെയ്യുന്ന മട്ടിൽ 'സർവ്വം മായ'യുടെ സെറ്റിൽ നിന്ന് നേരെ 'അതിരടി'യിലേക്ക് വന്ന പോലെ ഒരു ഡെലൂലുവും കൂടി ആയപ്പോ പടം കൈ വിട്ട് പോയ പോലെ തോന്നി.
അവിടെയാണ് രംഗ അണ്ണന്റെയും, മാണിക്ക് ബാഷയുടെയും, മുള്ളംകൊല്ലി വേലായുധന്റെയുമൊക്കെ റഫറൻസിൽ രൂപപ്പെടുത്തിയ വെള്ളയാണി ശ്രീക്കുട്ടന്റെ എൻട്രി. പടം ഒന്ന് ട്രാക്കിൽ കേറിയത് അവിടെ നിന്നാണ് എന്നു പറയാം.
സച്ചി പടങ്ങളിലെ കഥാപാത്രങ്ങളുടെ 'ഈഗോ ക്ലാഷ് 'നെ കടമെടുക്കുമ്പോഴും അതിരടിയിലെ സാംകുട്ടി -ശ്രീക്കുട്ടൻമാർക്കിടയിലെ കോൺഫ്ലിക്റ്റിന് വേണ്ടത്ര പഞ്ച് ഇല്ലാതെ പോകുന്നുണ്ട്.
ടോവിനോ പക്ഷേ ശ്രീക്കുട്ടന്റെ റോളിൽ തിളങ്ങി. നെഗറ്റീവ് ഷെയ്ഡിൽ നിൽക്കുമ്പോഴും ശ്രീക്കുട്ടൻ ഒരു ഭയങ്കരമാന വില്ലൻ ആവാതിരിക്കുകയും അതോടൊപ്പം അയാൾക്കുള്ളിലെ ഇമോഷണൽ സംഗതികളെ പ്രകടനത്തിലേക്ക് കൊണ്ട് വരികയും ചെയ്യുന്നുണ്ട് ടോവിനോ.
ശ്രീക്കുട്ടന്റെ മീറ്ററിന്റെ കാര്യത്തിൽ ടോവിനോയുടെ കണക്ക് കൃത്യമായിരുന്നു.
വിനീത് ശ്രീനിവാസൻ - ഷാൻ റഹ്മാൻ ടീമിന്റെ എൻട്രി സീനിന് ശേഷം സിനിമ കുറച്ചു കൂടി രസകരമായി മാറി.
അത് പോലെ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന കാമിയോ കഥാപാത്രമൊക്കെ 'അതിരടി'യിൽ ഓളമുണ്ടാക്കി.
പി സുകുമാർ, വിഷ്ണു അഗസ്ത്യ പോലുള്ളവരുടെ കഥാപാത്രങ്ങൾ കൊള്ളാമായിരുന്നുവെങ്കിലും സിനിമയിൽ അതിനൊന്നും കാര്യമായ പ്രാധാന്യം കൊടുക്കുകയോ വേണ്ട വിധം ഉപയോഗിക്കപ്പെടുകയോ ചെയ്തില്ല.
കണ്ടിരിക്കാവുന്ന എന്റെർറ്റൈനർ എന്ന നിലക്ക് ഓക്കേ പടമെന്ന് പറഞ്ഞാലും ഒരു കളർ പടമാക്കാനുള്ള എല്ലാ സംഗതികളും കാസ്റ്റിങ്ങും ഒക്കെ ഉണ്ടായിട്ടും ബേസിലിന്റെ ആദ്യ നിർമ്മാണ സംരഭം വേണ്ടത്ര മികവ് പുലർത്തിയില്ല എന്ന പരാതി ബാക്കിയാകുന്നു.
©bhadran praveen sekhar





























.jpeg)









