ലോകേഷ് കനകരാജെന്ന പുതുമുഖ സംവിധായകനെ ഗംഭീരമായി അടയാളപ്പെടുത്തിയ സിനിമ 'മാനഗരം' ആയിരുന്നെങ്കിലും 'കൈതി'യിലൂടെയാണ് ലോകേഷ് കനകരാജ് എന്ന സംവിധായകൻ ആഘോഷിക്കപ്പെടുന്നത്.
മാസ്സ് പരിവേഷമുള്ള കഥാപാത്ര നിർമ്മിതികളെ കെട്ടുറപ്പുള്ള തിരക്കഥയുടെ പിൻബലത്തിലിൽ ത്രില്ലടിപ്പിക്കും വിധം അവതരിപ്പിക്കാൻ സാധിക്കുന്ന ഒരു സംവിധായകൻ എന്ന നിലക്ക് ലോകേഷ് വിലയിരുത്തപ്പെടുന്നതും 'കൈതി'ക്ക് ശേഷമാണ്.
എന്നാൽ 'മാസ്റ്ററി'ലേക്ക് എത്തിയപ്പോൾ വിജയുടെ സൂപ്പർ താര പരിവേഷത്തെ ഉപയോഗപ്പെടുത്തി ഒരു ടിപ്പിക്കൽ മാസ്സ് പടം കൊണ്ട് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുകയാണ് ലോകേഷ് ചെയ്തത്. വിജയുടെ ജെ.ഡിയെക്കാൾ വിജയ് സേതുപതിയുടെ ഭവാനിയായിരുന്നു ആ പടത്തിൽ സ്കോർ ചെയ്തത് .
തന്റെ സിനിമകളിൽ നായകനും വില്ലനുമൊക്കെ ഒരു പോലെ സ്ക്രീൻ സ്പേസ് കൊടുക്കുന്ന കാര്യത്തിൽ ലോകേഷ് കാണിക്കുന്ന താൽപ്പര്യം ശ്രദ്ധേയമാണ്. അത് കൊണ്ട് തന്നെ കമൽ ഹാസനെ വച്ച് 'വിക്രം' പ്രഖ്യാപിക്കുമ്പോൾ ആ സിനിമ ഒരു ഹീറോക്ക് വേണ്ടി മാത്രം എഴുതുന്നതല്ല എന്ന് ഉറപ്പായിരുന്നു.
മുൻകാല സിനിമകളുടെ റഫറൻസുകൾ 'വിക്രമി'ന് വേണ്ടി സമർത്ഥമായി ഉപയോഗപ്പെടുത്താൻ ലോകേഷിന് സാധിച്ചു. 'കൈതി'യെ തന്നെയാണ് പ്രധാനമായും അതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
പഴയ 'വിക്രം' സിനിമയിൽ കമൽ ഹാസ്സൻ ചെയ്ത RAW ഏജന്റ് കഥാപാത്രത്തെ ഓർമ്മപ്പെടുത്തും വിധമാണ് ഫഹദിന്റെ അമർ എന്ന കഥാപാത്ര സൃഷ്ടി. പഴയ വിക്രമിനെ കർണ്ണനായി പുനരവതരിപ്പിക്കുന്നതോടൊപ്പം ആ സിനിമയിലെ സത്യരാജിന്റെ വില്ലൻ കഥാപാത്രത്തിന്റെ ഒറ്റ ചില്ലു മാത്രമുള്ള കണ്ണട വിജയ് സേതുപതിയുടെ വില്ലന് വേണ്ടിയും റഫർ ചെയ്ത് കാണാം.
കമൽ ഹാസ്സന്റെ സ്ക്രീൻ പ്രസൻസും എനർജിയും 'വിക്രമി'ന്റെ ഹൈലൈറ്റ് ആകുമ്പോഴും ഫഹദും വിജയ് സേതുപതിയും ചെമ്പനും നരേനുമടക്കമുള്ളവരുടെ കഥാപാത്ര പ്രകടനങ്ങൾക്ക് സിനിമയിൽ വ്യക്തമായ ഇടം കിട്ടുന്നുണ്ട്. ശബ്ദം കൊണ്ടാണെങ്കിലും കാർത്തിയുടെ ഡില്ലി വന്നു പോകുന്ന സീനും, സൂര്യയുടെ ഇൻട്രോ സീനുമൊക്കെ തിയേറ്റർ കാഴ്ചയിൽ ഗംഭീരമായ ഒരു ഓളം ഉണ്ടാക്കുന്നു.
പ്രവചനാതീതമായ കഥയോ കഥാ സാഹചര്യമോ അല്ലാതിരുന്നിട്ടു കൂടി കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന മേക്കിങ് തന്നെയാണ് വിക്രമിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ആക്ഷൻ സീനുകളും, പശ്ചാത്തല സംഗീതവും, ഛായാഗ്രഹണവുമൊക്കെ മികച്ചതായി തന്നെ അനുഭവപ്പെട്ടു.
ഒരു ആക്ഷൻ ത്രില്ലർ സിനിമയുടെ ചേരുവകൾ കൂടുതലുണ്ടെങ്കിലും കഥാപാത്രങ്ങളുടെ കുടുംബവും വ്യക്തി ജീവിതവും വൈകാരികതയുമൊക്കെ ഇഴ ചേർന്ന് കിടക്കുന്ന വിധമാണ് ലോകേഷ് 'വിക്രമി'നെ രൂപപ്പെടുത്തിയിരിക്കുന്നത്.
സിസ്റ്റത്തോടുള്ള എതിർപ്പുകളും, മനുഷ്യന്റെ പ്രതികാര ബുദ്ധിയും, സാമൂഹികതയും, വേട്ടക്കാരനും ഇരക്കുമൊക്കെ ഒരു പോലെ ബാധകമായിട്ടുള്ള പ്രകൃതിയുടെ നിയമവുമൊക്കെ കൂട്ടത്തിൽ പറഞ്ഞു പോകുന്നത് കാണാം.
'കൈതി'യിലെ ക്ലൈമാക്സിൽ ഉയരുന്ന ഒരു ചോദ്യമുണ്ട് - സംബന്ധമേ ഇല്ലാതെ വന്ത് മൊത്തത്തെ കാലി പൻഡ്രു പോയവൻ യാര് ?
സംബന്ധം ഇരിക്ക് ..അവൻ പേര് ഡില്ലി .. എന്ന് അടൈകളം പറയുമ്പോൾ ഡില്ലി മകളെയും എടുത്ത് റോഡിലൂടെ നടന്നു പോകുകയാണ്.. കത്തിക്കയറുന്ന ബിജിഎമ്മിനോടൊപ്പം ആ സീൻ കാണുമ്പോഴാണ് ഈ കഥ ഇവിടെയൊന്നും തീരുന്നതല്ല എന്ന് മനസ്സിലാകുന്നത്.
അന്ന് 'കൈതി' സമ്മാനിച്ച അതേ മൂഡിലിരുന്നു കൊണ്ട് വിക്രമിനെ കാണാൻ സാധിക്കുന്നുണ്ടെങ്കിൽ അത് തന്നെയാണ് 'വിക്രമി'ന്റെ ഏറ്റവും മികച്ച ആസ്വാദനം എന്ന് പറയാം.
ആകെ മൊത്തം ടോട്ടൽ =ഉലകനായകനെ മുൻനിർത്തി കൊണ്ട് ലോകേഷ് കനകരാജ് ഒരുക്കുന്ന ഒരു സിനിമാറ്റിക് യൂണിവേഴ്സിലേക്കുള്ള വാതിൽ മാത്രമാണ് വിക്രം. ഇത് ആരംഭം മാത്രമാണ്. കഥകളും കഥാപാത്രങ്ങളുമൊക്കെ ഇനിയും വരാനുണ്ട്.'വിക്രമി'ൽ കേൾക്കുന്ന ഡില്ലിയുടെ ശബ്ദവും, കഥാവസാനം റോളക്സെന്ന കൊടൂര വില്ലന്റെ ഇൻട്രോയുമൊക്കെ അതിന്റെ ചെറിയ സൂചനകൾ മാത്രം.ജെ.ഡിയും, ഡില്ലിയും, റോളക്സും, വിക്രമുമൊക്കെ കൂടെ ഉണ്ടാക്കാൻ പോകുന്ന ആ സിനിമാറ്റിക് യൂണിവേഴ്സ് ലോകേഷിന്റെ വരും സിനിമകളെ കൂടുതൽ ത്രസിപ്പിക്കട്ടെ.
*വിധി മാർക്ക് = 8/10
-pravin-