Wednesday, September 2, 2026

പോപ്പ് സംഗീത ചക്രവർത്തിക്ക് ഒരു മികവുറ്റ സിനിമാ സമർപ്പണം !!

ഒരു ബയോപിക് എന്നതിനേക്കാൾ മൈക്കൽ ജാക്സന്റെ സംഗീത വിരുന്ന് എന്ന് വിശേഷിപ്പിക്കേണ്ടി വരുന്ന പടം.1966 ൽ ജോസഫ് ജാക്സൻ തന്റെ അഞ്ച് മക്കളെയും വച്ച് 'ജാക്സൺ 5' എന്ന ബാൻഡ് ടീം തുടങ്ങുന്നത് തൊട്ട് 1988 ലെ 'ബാഡ്' ടൂർ പര്യടനം വരെയുള്ള മൈക്കൽ ജാക്സന്റെ സംഗീത ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് സിനിമ.

മൈക്കിൽ ജാക്സന്റെ വ്യക്തി ജീവിതത്തിലെ വിവാദങ്ങളോ പ്രതിസന്ധികളോ ഒന്നും തന്നെ ഭാഗമാക്കാതെ മൈക്കിൽ ജാക്സൻ എന്ന പെർഫോമറെ മാത്രം ഫോക്കസ് ചെയ്തു കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്.

കരിയറിന്റെ തുടക്കവും വളർച്ചയും കാണിച്ചു പോകുന്നതോടൊപ്പം
അച്ഛൻ ജോസഫ് ജാക്സണിന്റെ നിയന്ത്രണങ്ങളിൽ ശ്വാസം മുട്ടുന്ന മൈക്കിലിനെ നമുക്ക് കാണാം.

ആ കെട്ടുപാടുകളിൽ നിന്നുള്ള മൈക്കിൽ ജാക്സന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമെന്ന പോലെയാണ്‌ 'ബാഡ്' ടൂറിനെ സിനിമ അടയാളപ്പെടുത്തുന്നത്.

ഒരു സാധാരണ കുടുംബത്തിൽ നിന്ന് ലോക പ്രസിദ്ധനായ സംഗീതജ്ഞനിലേക്കുള്ള അയാളുടെ സംഭവ ബഹുലമായ ജീവിത യാത്രയിലെ ഏതാനും കാര്യങ്ങൾ മാത്രമാണ് സിനിമയിലുള്ളത്.

ക്വിൻസി ജോൺസുമായുള്ള മൈക്കലിന്റെ കൂടി കാഴ്ച, പിന്നീട് ചെയ്ത ആൽബങ്ങൾ, അതിലൂടെ കിട്ടിയ ലോക പ്രശസ്തി, എം. ടി വി ചാനലുമായുള്ള കൈ കോർക്കൽ, ശാരീരികമായി അയാൾ നടത്തുന്ന മാറ്റങ്ങൾ, പെപ്സി പരസ്യത്തിനിടെ സംഭവിച്ച അപകടം, ശേഷമുള്ള തിരിച്ചു വരവ്, 88 ലെ ബാഡ് ടൂറിലെ പ്രകടനം അങ്ങിനെ പോകുന്ന ചുരുക്കം അദ്ധ്യായങ്ങൾ കൊണ്ട് തന്നെ സംഭവ ബഹുലമാണ് 'മൈക്കൽ'.

ശബ്ദ സംവിധാനം, ഛായാഗ്രഹണം, കൊറിയോഗ്രാഫി, ലൈറ്റിങ്, കളർ ഗ്രേഡിങ് അങ്ങിനെ എല്ലാം കൊണ്ടും മികച്ച തിയേറ്റർ എക്സ്പീരിയൻസ് തരുന്ന പടം.

മൈക്കിൽ ജാക്സന്റെ ഒരു ലൈവ് മ്യൂസിക് കൺസെർട്ടിൽ നമ്മളെ കൊണ്ടിരുത്തിയ പോലെ.

പിന്നെ എടുത്തു പറയേണ്ടത് മൈക്കിൽ ജാക്സനായി എത്തുന്ന ജാഫർ ജാക്സന്റെ അസാധ്യ പ്രകടനമാണ്. രൂപം കൊണ്ടും മാനറിസം കൊണ്ടും പ്രകടനം കൊണ്ടും അയാൾ മൈക്കിൽ ജാക്ക്സൻ തന്നെയല്ലേ എന്ന് ചിന്തിപ്പിക്കും.

തിയേറ്ററിൽ തന്നെ കാണേണ്ട ഒരു ഗംഭീര പടം എന്നല്ലാതെ ഒന്നും പറയാനില്ല. 

©bhadran praveen sekhar

എല്ലാ തലത്തിലും ഒരു 'ബ്രാൻഡ് ന്യൂ' സ്പൈഡർ മാൻ !!


ആഘോഷിക്കാൻ ഒരുപാട് സൂപ്പർ ഹീറോസുള്ള ഹോളിവുഡിൽ സ്പൈഡർമാനോട് മാത്രമായി തോന്നുന്ന ഒരിഷ്ടമുണ്ട്. നമുക്ക് പരിചയമുള്ള ഒരു സാധാരണക്കാരന്റെ / നിഷ്ക്കളങ്കന്റെ ഐഡന്റിറ്റി ഉള്ള അമാനുഷികൻ.

ഈ പറഞ്ഞ അയൽപക്കത്തെ പയ്യൻ ഇമേജ് സ്പൈഡർമാന് മാത്രം അവകാശപ്പെട്ടതാണ്.

2002 - 2007 വരെ ടോബി മാഗ്വർ ചെയ്ത സ്‌പൈഡർമാനെ പിന്നീട് ആൻഡ്രൂ ഗാർഫീൽഡിന് വച്ച് മാറിയപ്പോൾ നിരാശ തോന്നിയിട്ടുണ്ട്.

പക്ഷേ അപ്പോഴും പീറ്റർ പാർക്കർ എന്ന കഥാപാത്രത്തിനോടുണ്ടായിരുന്ന താൽപ്പര്യത്തിന് മാറ്റമുണ്ടായില്ല.

2012 - 2014 വരെ നീണ്ട Amazing Spiderman സീരീസിന് നു ശേഷം മാർവെൽ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ലയിച്ച സ്പൈഡർമാനോടു ആദ്യം ഒരകൽച്ച തോന്നിയെങ്കിലും ടോബി മാഗ്വറിനു ശേഷം വർഷങ്ങൾക്കിപ്പുറം പീറ്റർ പാർക്കറിന്റെ പഴയ നിഷ്ക്കളങ്കതയെ തിരിച്ചെത്തിക്കാൻ ടോം ഹോളണ്ടിന്റെ കാസ്റ്റിങ്ങിലൂടെ സാധിച്ചു.

Homecoming ൽ തുടങ്ങി Far From Home ലൂടെ തുടർന്ന് No Way Home ൽ എല്ലാം അവസാനിച്ചെന്ന് കരുതിയിടത്ത് നിന്നാണ് വീണ്ടും സ്‌പൈഡർ മാൻ വരുന്നത്.

ഡോക്ടർ സ്ട്രെയ്ഞ്ചിന്റെ മാജിക് സ്പെല്ലിലൂടെ ലോകത്തുണ്ടായ മാറ്റങ്ങൾ, അത് സ്‌പൈഡർമാനെയും വല്ലാതെ ബാധിച്ചിരിക്കുന്നു.

പീറ്റർ പാർക്കിന്റെ വ്യക്തി ജീവിതത്തിലുണ്ടായ നഷ്ടങ്ങൾ, അയാളുടെ ട്രോമ, ഏകാന്ത ജീവിതം എല്ലാമടങ്ങുന്ന ഒരു വൈകാരികമായ കഥാപരിസരമാണ് ഇവിടെ.

ഡെഡ്പൂളിന്റെ മാനറിസങ്ങളെ അനുസ്മരിപ്പിക്കുന്ന ബോഡി ലാംഗ്വേജ് സ്‌പൈഡർമാൻ രസകരമായി കൈകാര്യം ചെയ്യുന്നുണ്ട് ചില സീനുകളിൽ.

അതേ സ്പൈഡർമാൻ തന്നെ പല സീനുകളിലും നമ്മളെ ത്രസിപ്പിക്കുകയും പതിവില്ലാത്ത വിധം ഇമോഷണൽ ആക്കുകയും ചെയ്യുന്നുണ്ട്.

നിസ്സഹായതയും വൈകാരികതയുമൊക്കെ ബ്രാൻഡ് ന്യൂവിലെ സ്പൈഡർമാനെ കൂടുതൽ ജനപ്രിയനാക്കുന്നു എന്നതാണ് സത്യം.

എല്ലാ മനുഷ്യരിലും ഒരു സൂപ്പർ ഹീറോ ഉണ്ട് എന്ന പോലെ എല്ലാ സൂപ്പർ ഹീറോമാരിലും നിസ്സഹായനും ഇമോഷണലുമായ ഒരു മനുഷ്യൻ ഉണ്ട് എന്ന് ചിന്തിപ്പിക്കുന്നു ഇത്തവണത്തെ സ്‌പൈഡർമാൻ.

സ്ഥിരം ആക്ഷൻ സൂപ്പർ ഹീറോ സങ്കല്പത്തിനപ്പുറം സ്‌പൈഡർമാനെ എല്ലാ തലത്തിലും ബ്രാൻഡ് ന്യൂ ആക്കുന്ന മെയ്കിങ് തന്നെയാണ് 'Spider Man -Brand New Day' യുടെ ആസ്വാദനം .

©bhadran praveen sekhar

Monday, August 31, 2026

ഒരു 'ഹൈ ക്ലാസ്സ്' ഫാമിലി ഫീൽ ഗുഡ് എന്റർടൈനർ !!

ആദിത്യ ചോപ്ര - കരൺ ജോഹർ പടങ്ങളിലൂടെ ഒരു കാലത്ത് കണ്ടു ശീലിച്ച ഹൈ ക്ലാസ്സ് സൊസൈറ്റിയുടെ കഥാപശ്ചാത്തലവും കണ്ണഞ്ചിപ്പിക്കുന്ന കൊട്ടാരക്കെട്ടുകളും അവരുടെ ജീവിത ശൈലികളുമൊക്കെ തമിഴ് സിനിമയുടെ പ്രാദേശികതയിലേക്ക് സമന്വയിപ്പിച്ചു കൊണ്ടാണ് വെങ്കി അറ്റ്ലൂരി 'വിശ്വനാഥ്‌ ആൻഡ് സൺസി'ന്റെ കഥ പറയുന്നത്.
 
ഹൃദ്യമായ കഥാമുഹൂർത്തങ്ങളും പശ്ചാത്തല സംഗീതവുമൊക്കെ കൊണ്ട് സിനിമയുടെ പ്ലോട്ടിലേക്ക് കുറഞ്ഞ സമയം കൊണ്ട് തന്നെ കണക്ട് ആകാൻ സാധിക്കും.
 
പ്രമേയപരമായ പുതുമയോ മറ്റു ഗംഭീര സംഗതികളോ ഒന്നും അവകാശപ്പെടാനില്ലാത്തപ്പോഴും ആദ്യാവസാനം വരെ ഒരു ഫീൽ ഗുഡ് സിനിമയുടെ ആസ്വാദനം സമ്മാനിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

സൂര്യയുടെ പെർഫോമൻസും ജി. വി പ്രകാശ് കുമാറിന്റെ സംഗീതവും സിനിമക്ക് നൽകുന്ന വൈകാരികത വളരെ വലുതാണ്.
 
രാധിക ശരത്കുമാറിന്റെ അമ്മ വേഷവും അത് പോലെ ഒന്നാണ്.
അമ്മ-മകൻ ബന്ധത്തിലെ രസകരമായ കെമിസ്ട്രിയും അവർക്കിടയിലെ ഇമോഷണൽ ബോണ്ടുമൊക്കെ
അനുഭവപ്പെടുത്തിയ പ്രകടനങ്ങൾ ആയിരുന്നു സൂര്യ - രാധിക ശരത്കുമാർ കോംബോ സീനുകളിൽ.

'ദശരഥ'ത്തിലെ ആനി, 'മിന്നാര'ത്തിലെ നീന പോലുള്ള കഥാപാത്രങ്ങളുമായി സാമ്യത തോന്നിപ്പിച്ചെങ്കിലും മമിതയുടെ മാഡി എന്ന കഥാപാത്രം അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നുണ്ട്.
 
ഓവർ പെർഫോം ചെയ്യുകയും വേണം എന്നാൽ മീറ്റർ വിട്ടു പോകാനും പാടില്ലാത്ത ഒരു കഥാപാത്രം. 'സമ്മർ ഇൻ ബത്ലഹേ'മിലെ ആമിയെ ഒക്കെ പോലെ മൂന്ന് നാല് കാരക്ടർ വേരിയേഷൻ കടന്ന് വരും. ഈ ടാസ്ക്കിനെ മമിത ഏറ്റെടുത്തു വിജയിപ്പിച്ചത് ചെറിയ കാര്യമല്ല.

രാധികക്കൊപ്പവും സൂര്യക്കൊപ്പവുമൊക്കെയുള്ള സീനുകളിൽ മമിത ഒരു പോലെ സ്‌കോർ ചെയ്തു.
 
42 കാരനോടുള്ള 22 കാരിയുടെ പ്രണയത്തെ വെങ്കി അറ്റ്ലൂരി പക്വതയോടെ സിനിമയിൽ കൈകാര്യം ചെയ്തു കാണാം.
 
സങ്കീർണ്ണമായി പറഞ്ഞു തുടങ്ങിയ സഞ്ജയ് - മാഡി ബന്ധത്തെ ഹൃദ്യമായി തന്നെ പറഞ്ഞവസാനിപ്പിക്കാൻ സാധിച്ചു.

അതേ സമയം Extramarital affair നെ പറ്റിയുള്ള ഫിലോസഫിക്കൽ ക്ലാസ്സും അനുബന്ധ സീനുകളുമൊക്കെ സിനിമയിലെ കല്ല് കടികളാകുന്നുണ്ട്.

രാജീവ് മേനോൻ - രവീണ ടണ്ടൻ കഥാപാത്രങ്ങൾക്ക് ആ തലത്തിൽ കൊടുക്കുന്ന സെന്റിമെൻസൊന്നും സിനിമയിൽ വേണ്ട വിധം സാധൂകരിക്കപ്പെടുന്നില്ല.
 
അങ്ങിനെയുള്ള ക്രിഞ്ചുകളുള്ളപ്പോഴും ഒരു ഫീൽ ഗുഡ് സിനിമ എന്ന നിലക്ക് തൃപ്തിപ്പെടുത്തി 'വിശ്വനാഥ് ആൻഡ് സൺസ്'.

©bhadran praveen sekha

പ്രതികാരത്തിൻെറയും പ്രണയത്തിന്റെയും ലോകം !!


ഒരു ടിപ്പിക്കൽ ഗ്യാങ്‌സ്റ്റർ സിനിമയാകുമെന്നുള്ള കണക്ക് കൂട്ടലുകൾ പാടെ തെറ്റിച്ചു കൊണ്ട് ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച സിനിമ.

അനവധി നിരവധി നഷ്ട പ്രണയ സിനിമകൾക്ക് പ്രചോദനമായ 'ദേവദാസി'നെ ഒരു ഗ്യാങ്‌സ്റ്റർ കഥാപശ്ചാത്തലത്തിലേക്ക് പുനഃപ്രതിഷ്ഠിക്കുന്നതോടൊപ്പം 'ദേവദാസി'ലെ കഥാപാത്രങ്ങളെയും ദുരന്ത കഥാ സന്ദർഭങ്ങളെയുമൊക്കെ അടിമുടി പൊളിച്ചെഴുതുകയാണ് അരുൺ മതേശ്വരൻ ചെയ്യുന്നത്.

ദാസ് അഥവാ ദേവ് ദാസ്, ചന്ദ്രമുഖി അഥവാ ചന്ദ്രാ, പാറു അഥവാ പാർവ്വതി എന്ന നിലക്കാണ് സിനിമയിലെ കഥാപാത്രങ്ങൾക്ക് പോലും പേരിട്ടിരിക്കുന്നത്. ദേവദാസിലെ തന്നെ ചുന്നിലാൽ എന്ന കഥാപാത്രത്തെയും മറ്റൊരു തരത്തിൽ പുനരവതരിപ്പിക്കുന്നുണ്ട് ഇവിടെ.

സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന് എന്ന ഗീതോപദേശത്തെ പാടെ തള്ളിക്കളഞ്ഞു കൊണ്ടുള്ള ഒരു തുടക്കമാണ് സിനിമയുടെ.

Evil is Good and Good is Evil .. ഇതാണ് സിനിമയിൽ സെറ്റ് ചെയ്തു വച്ചിരിക്കുന്ന ലോജിക്കിന്റെ മീറ്റർ. ഇതിലേക്ക് കണക്ട് ആയാൽ പിന്നെ സിനിമ തീരും വരെ DC എന്നത് വേറെ ഒരു ലോകമാണ്.

തെറ്റ് ചെയ്തവരെ തേടി പോലീസ് വരും ...എന്നാൽ തെറ്റ് ചെയ്ത പോലീസിനോട് ആര് ചോദിക്കും ?

ഈ ചോദ്യം ഉയർത്തി കൊണ്ടാണ് സിനിമ കാണുന്ന നമ്മളെ നായകന്റെ പക്ഷത്തേക്ക് ആദ്യമേ കൊണ്ട് നിർത്തുന്നത്. അത് കൊണ്ട് തന്നെ അവിടുന്നങ്ങോട്ട് നായകന്റെ മനോ വ്യാപാരങ്ങളിൽ നമ്മളും കുടുങ്ങി പോകുന്നു.

ഒരു പ്രാദേശിക ഗ്യാങ്‌സ്റ്റർ സിനിമയുടെ രൂപത്തിൽ തുടങ്ങി സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പ്രതികാരത്തിന്റെയുമൊക്കെ തീവ്ര വൈകാരികതകളിലൂടെ കടന്ന് പോകുകയാണ് DC.

പതിനെട്ട് വർഷങ്ങളായി വേശ്യാലയത്തിലെ ഇരുട്ട് മുറിയിൽ കഴിഞ്ഞ ചന്ദ്രയുടെ പൊള്ളുന്ന ജീവിതം കൂടിയാണ് DC.

അവൾക്ക് കിട്ടിയ സ്വാതന്ത്ര്യം, ദാസിനോടുള്ള വിശ്വാസം, പ്രണയം അതൊക്കെ സിനിമയിലെ ഓരോ സീനിലൂടെയും അനുഭവഭേദ്യമാക്കുന്നു അരുൺ മാതേശ്വരൻ.

പരിചയമുള്ളവരോട് നമുക്ക് എല്ലാം പറയാൻ സാധിക്കണമെന്നില്ല..എന്നാൽ അപരിചിതരോട് നമുക്ക് എന്തും പറയാം.

ദാസിനോടുള്ള അപരിചിതത്വം ചന്ദ്രക്ക് നൽകുന്ന ഇമോഷണൽ ലിബറേഷൻ അതാണ്.

വിശാലമായ കടൽപ്പരപ്പിന്റെ പശ്ചാത്തലത്തിൽ ചന്ദ്രയും ദാസും വിദൂര ദൃശ്യത്തിൽ പ്രത്യക്ഷപ്പെടുന്ന സീനൊക്കെ ഉണ്ടാക്കുന്ന ഇമോഷണൽ ഇമ്പാക്ട് അത്ര മാത്രം ഗംഭീരമായിരുന്നു.

ഒറ്റ സീനിലൂടെ തന്നെ ദാസ്-ചന്ദ്ര ബന്ധത്തിലെ ഭാവതീവ്രതയുടെ ആഴം നമുക്ക് ബോധ്യപ്പെടുന്നതാണ്.

പ്ലാസ്റ്റിക് റോസാപ്പൂവും, ചുവന്ന മാരുതി ഓംനിയും, ആ തോക്കുമൊക്കെ കൂടിയുള്ള ഡെഡ്ലി കോമ്പോ DC യെ ക്ലാസ്സ്‌-മാസ്സ് സിനിമയാക്കുന്നു .

അനിരുദ്ധിന്റെ വേറിട്ട സൗണ്ട് ട്രാക്ക്സ് ആണ് ഈ സിനിമയുടെ മെയിൻ പവർ.

ലോകേഷ് -വാമിഖ - സഞ്ജന കൃഷ്ണമൂർത്തി തൊട്ട് സിനിമയിലെ ഓരോരുത്തരുടെയും കാസ്റ്റിങ്ങും പെർഫോമൻസും എടുത്തു പറയേണ്ടത് തന്നെ. എല്ലാം കൊണ്ടും പൈസ വസൂൽ പടം.

©bhadran praveen sekhar

Monday, August 24, 2026

The Odyssey


ഹോമറിന്റെ 'ഒഡീസി'യെ അതേ പടി പിന്തുടരാതെ ഏറ്റവും ലളിതമായ ഭാഷയിൽ നോളൻ ഒരുക്കിയ ദൃശ്യവിസ്മയം.

പ്രമേയപരമായ സങ്കീർണ്ണതകളെയെല്ലാം ഒഴിവാക്കി കൊണ്ട് കഥാപാത്രങ്ങളുടെ മാനസിക വിചാരങ്ങളിലൂടെയാണ് നോളൻ 'ഒഡീസി'യെ മുന്നോട്ട് നയിക്കുന്നത് .

ട്രോജൻ യുദ്ധം ജയിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും സ്വരാജ്യമായ ഇഥാക്കയിലേക്ക് തിരിച്ചെത്താത്ത ഒഡീസിയസും പടയാളികളും ഒരു ഭാഗത്ത് .

എന്നെങ്കിലും തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് ഇഥാക്കയിലെ കൊട്ടാരത്തിൽ ഭാര്യ പെനലോപ്പയും മകൻ ടെലിമാക്കസും .

ഒഡീസിയസിന് തന്റെ സമുദ്രയാത്രക്കിടെയുള്ള പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരുന്ന പോലെ പെനലോപ്പക്ക് കൊട്ടാരത്തിനുള്ളിലെ അധികാര മോഹികളിൽ നിന്നും രക്ഷ നേടേണ്ടതുണ്ട്. 

യുദ്ധം ജയിപ്പിച്ച രാജാവെന്ന ഖ്യാതിയോ അല്ലെങ്കിൽ ഹീറോയിസമോ ഒന്നുമല്ല ഒഡീസിയസ് പേറുന്ന കുറ്റബോധത്തെയാണ് നോളൻ ചർച്ചക്ക് വക്കുന്നത്.

ഒരു യുദ്ധത്തിലും വിജയികൾ ഇല്ല..യുദ്ധം സമ്മാനിക്കുന്നത് അശാന്തി മാത്രമാണ് എന്ന് ബോധ്യപ്പെടുത്തും വിധമാണ് ഒഡീസിയസിന്റെ സമുദ്രത്തിലൂടെയുള്ള അലച്ചിൽ .

ഇവിടെ ഹോമറിന്റെ 'ഒഡീസി'യിലെ ദൈവീക സങ്കല്പങ്ങളെയോ, ശാപങ്ങളെയോ ഒന്നും നോളൻ പരിഗണിക്കുന്നില്ല. പകരം പ്രകൃതിയുടെ വൈചിത്ര്യങ്ങളും ക്ഷോഭങ്ങളുമൊക്കെ ഒഡീസിയസിന്റെ അലച്ചിലിനു കാരണമാകുന്ന പോലെയാണ് .


ട്രോജൻ യുദ്ധത്തിനിടയിൽ ഗ്രീക്ക് സൈന്യം കൊലപ്പെടുത്തിയ യുവതി പിന്നീട് ഒഡീസിയസിന്റെ കാഴ്ചയിലൂടെ അഥീനയായി മാറുന്നതൊക്കെ സിനിമയിലെ നോളന്റെ വേറിട്ട വീക്ഷണങ്ങളാണ്.

സമാനമാണ് മന്ത്രവാദിനിയായ സെർസിയുടെ കാര്യത്തിലും നോളൻ ചെയ്തു കാണുന്നത്.. തീർത്തും നെഗറ്റിവ് ഷെയ്ഡിൽ നിൽക്കുന്ന കഥാപാത്രമായിട്ടും കുറഞ്ഞ സീനുകളിലൂടെ സെർസിക്ക് വൈകാരികമായ ഒരു കഥാപശ്ചാത്തലം ഒരുക്കി കൊടുക്കുന്നു നോളൻ .

അത് പോലെ സൈക്ലോപ്സിന്റെ ഗുഹയിൽ അകപ്പെടുന്നതും അവിടുന്ന് രക്ഷപ്പെടുന്നതുമടക്കമുള്ള സീനുകളെല്ലാം സ്വാഭാവികമെന്നോണം അവതരിപ്പിച്ചു കാണാം .. സൈക്ലോപ്സിന്റെ ഒറ്റക്കണ്ണ് കുത്തിപ്പൊട്ടിച്ചതിന് പൊസൈഡൺ നടത്തുന്ന പ്രതികാരമൊന്നും നോളൻ സിനിമയുടെ ഭാഗമാക്കുന്നില്ല .

ട്രോജൻ യുദ്ധത്തിന് കാരണമെന്നോണം ഹോമർ വ്യാഖ്യാനിച്ചു വച്ച ഹെലന്റെ സൗന്ദര്യ സങ്കൽപ്പത്തെ ലുപിതാ യോങ്ഗോയെ കാസ്റ്റ് ചെയ്തു കൊണ്ട് നോളൻ പൊളിറ്റിക്കലി പൊളിച്ചെഴുതുന്നുണ്ടെങ്കിലും സിനിമയിൽ അതിനെ വേണ്ട വിധത്തിൽ സാധൂകരിക്കുന്ന കാര്യങ്ങളില്ല .

ഹെലന്റെയും ക്ലൈറ്റംനെസ്ട്രയുടെയുമൊക്കെ കഥാപാത്രങ്ങൾക്ക് സിനിമയിൽ അതിനുള്ള സീനുകൾ മാത്രമേ നൽകിയിട്ടുള്ളൂ എന്നത് വേറെ കാര്യം.

ഹോമറിന്റെ 'ഒഡീസി'യിൽ ഉള്ള പലതിനെയും തന്റെതായ രീതിക്ക് മാറ്റി മറച്ചിട്ടുണ്ടെങ്കിലും തിയേറ്റർ എക്സ്പീരിയൻസിന്റെ കാര്യത്തിൽ മികവുറ്റ ചലച്ചിത്ര ഭാഷ്യമൊരുക്കുന്നതിൽ ഇത്തവണയും നോളനു പിഴച്ചിട്ടില്ല .

സിറെനുകളെ കാണിക്കുന്ന സീനൊക്കെ നമ്മളെ വല്ലാത്തൊരു മാസ്മരിക ലോകത്തേക്ക് എത്തിക്കുന്നതാണ്.

സിറെനുകളുടെ അഭൗമ സംഗീതത്ത പറ്റി ഒഡീസിയസ് യൂറിലോക്കസിന് വിവരിച്ചു കൊടുക്കുന്ന സംഭാഷണ ശകലങ്ങളിലും ആ മാന്ത്രികത അനുഭവപ്പെടും.

What you most want is what you most can't have, and what you most can't have is what you already had and lost..

ഒഡിസിയസിന്റെ സമുദ്രയാത്രക്കൊപ്പം തന്നെ ഇരുപതു വർഷങ്ങൾ നീണ്ട പെനലോപ്പയുടെയും വളർത്തു നായ ആർഗോസിന്റെയും കാത്തിരിപ്പിന്റെ തീവ്രത സിനിമയിൽ അനുഭവഭേദ്യമാക്കുന്നു നോളൻ.

ഹോമറിന്റെ 'ഒഡീസി' യോട് നീതി പുലർത്തിയില്ല എന്ന പരാതിക്കാരെ പോലും നോളൻ തന്റെ സിനിമ കൊണ്ട് വിസ്മയിപ്പിക്കുന്നു എന്നതാണ് സത്യം.

വിരഹവും..പ്രണയവും.. കാത്തിരിപ്പും...യുദ്ധവും .. അധികാര വടം വലികളും, ചതിയും, വഞ്ചനയും, അശാന്തിയും.. അനീതിയും, കുറ്റബോധവും, വ്യർത്ഥതകളും , പ്രതീക്ഷകളുമൊക്കെയായി ഏതൊക്കെയോ സമുദ്രങ്ങളിൽ അലയാൻ വിധിക്കപ്പെടുന്ന കപ്പലുകൾ തന്നെയല്ലേ നമ്മൾ മനുഷ്യർ എന്ന് ചിന്തിപ്പിച്ചു കൊണ്ട് യാത്ര തുടരുകയാണ് നോളന്റെ 'ഒഡീസി'.

©bhadran praveen sekhar

കണ്ടിരിക്കാവുന്ന 'തുടക്കം' !!


വിസ്മയ മോഹൻലാലിൻറെ 'തുടക്കം' എന്ന നിലക്ക് കാണാവുന്ന ഒരു സാധാരണ സിനിമ.'ക്ഷണിക്കപ്പെടാതെ വരുന്ന അതിഥിയുണ്ടാക്കുന്ന പ്രശ്നങ്ങളും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളും' .. 'ദൃശ്യ'ത്തിന് ശേഷം പല സിനിമകളും ഈ ഒരു പ്ലോട്ടിനെ പല തരത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

സമീപ കാലത്ത് വന്ന 'ബ്ലാസ്റ്റ്' സിനിമയിൽ ഇതേ പ്ലോട്ടിലാണ് സംവിധായകൻ സുഭാഷ് കെ രാജ് ഒരു ഗംഭീര ആക്ഷൻ ത്രില്ലർ ഒരുക്കിയത്.

'ബ്ലാസ്റ്റു' പോലൊരു പടമല്ലെങ്കിലും 'തുടക്ക'ത്തിന്റെ കഥയിലും ഒരു ആക്ഷൻ ത്രില്ലർ സിനിമക്കുള്ള സാധ്യതകൾ ഏറെയുണ്ടായിരുന്നു. അത് പക്ഷേ വേണ്ട വിധം പരിഗണിച്ചില്ല എന്ന പരാതിയുണ്ട്.

തുടക്കക്കാരെന്ന നിലക്ക് വിസ്മയ മോഹൻലാലും ആശിഷ് ആന്റണിയും നല്ല പ്രകടനം കാഴ്ച വച്ചു.

ആദ്യത്തെ സീനിൽ തന്നെ ആശിഷ് ആന്റണിയുടെ കഥാപാത്രത്തിന്റെ റൂട്ട് എന്താണെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്.

'ലിയോ'യിൽ സാൻഡി മാസ്റ്റർ 'ചോക്ലേറ്റ് കോഫീ' എന്ന ഒരൊറ്റ ഡയലോഗ് പറഞ്ഞു കൊണ്ട് ആ റെസ്റ്റോറന്റിൽ സൃഷ്ടിക്കുന്ന ഭീകരത ഓർത്തു പോയ്.


ആശിഷ് ആന്റണിയുടെ കഥാപാത്ര നിർമ്മിതിക്ക് പിന്നിൽ ലിയോയിലെ സാൻഡി മാസ്റ്റർ റഫറൻസ് ഉണ്ടായിരുന്നോ ആവോ.

എന്തായാലും കാര്യമായി ഡയലോഗ് ഒന്നും പറയാതെ തന്നെ ആ കഥാപാത്രത്തെ തുടക്കക്കാരൻ എന്ന നിലക്ക് അയാൾ ഗംഭീരമാക്കിയിട്ടുണ്ട്.

വിസ്മയയുടെ സിനിമാ തുടക്കം എന്നത് പോലെ ഒരു നടനെന്ന നിലക്ക് ആശിഷ് ആന്റണിയുടെയും തുടക്കമാണിത്.

പെൺമക്കളുടെ അച്ഛൻ വേഷങ്ങളിൽ സായ് കുമാറിന്റെ പ്രകടനത്തിന് വേറിട്ട ഒരു ഫീലാണ്.

'മിന്നാ മിന്നിക്കൂട്ടം', 'മിലി' പോലുള്ള സിനിമകളിലെ അച്ഛൻ വേഷങ്ങൾക്ക് ശേഷം 'തുടക്ക'ത്തിലും സായ്കുമാറിന്റെ ആ ഒരു റേഞ്ചിലുള്ള പ്രകടനം കാണാൻ പറ്റി.

മോഹൻലാലിന്റെ സാന്നിധ്യം സിനിമക്ക് കിട്ടിയ ബോണസാണ്. അദ്ദേഹം പ്രത്യക്ഷപ്പെടുന്ന സീനിൽ സിനിമ തന്നെ ഒരു അഭിനയ കളരിയാകുന്നത് പോലെ.

അച്ഛന്റെ അനായാസേനയുള്ള പെർഫോമൻസിൽ വിസ്മയിച്ചിരിക്കുന്ന വിസ്മയയെ കാണാം.

Make your father proud എന്ന് വിസ്മയയോട് മോഹൻലാൽ പറയുമ്പോൾ അത് ഒരേ സമയം കഥാപാത്രത്തിന്റെയും ഒരച്ഛന്റെയും ഡയലോഗ് ആയി മാറുന്നു.

പേരിന് കുറേ സഹ കഥാപാത്രങ്ങൾ ഉണ്ടെങ്കിലും കാര്യമായി ഒന്നും പറയാനില്ലാത്ത പ്രകടനങ്ങളായിരുന്നു പലരുടെയും. അതിനുള്ള സ്കോപ്പും സ്‌പേസും സിനിമയിൽ അവർക്കില്ല താനും. എങ്കിലും ബോബി കുര്യൻ കൊള്ളാം. അത് പോലെ ജിബിൻ ഗോപിനാഥിന്റെ കുത്തി തിരിപ്പ് വേഷവും നന്നായിരുന്നു.

അത് പോലെ Women Empowerment ഉദ്ദേശിച്ചു കൊണ്ട് ചെയ്തു വച്ച സീനുകൾ പലതും ക്രിഞ്ച് ആണ്. 'ബോഗെയ്ൻ വില്ല'യുടെ ക്ലൈമാക്സ് സീനിൽ ഇവനൊക്കെ ഇത്രേ ഉള്ളൂ ചേച്ചീ എന്ന് സൃന്ദ പറഞ്ഞ പോലെ അസ്ഥാനത്ത് ആയില്ല എന്ന് മാത്രം. 

ക്ലൈമാക്സ് ആക്ഷൻ സീനുകളാണ് ശരിക്കും പറഞ്ഞാൽ സിനിമയിലും വിസ്മയയുടെ പെർഫോമൻസിലും ഒരു ഓളം ഉണ്ടാക്കിയത്. 

പ്രമേയപരമായ പുതുമയോ അതി ഗംഭീര സ്ക്രിപ്റ്റോ ഒന്നും ഇല്ലാതിരുന്നിട്ട് കൂടി ആദ്യാവസാനം ബോറടിപ്പിക്കാതെ അവതരിപ്പിക്കാൻ ജൂഡ് ആന്തണിക്ക് സാധിച്ചതാണ് സിനിമയുടെ ആസ്വാദനം.

©bhadran praveen sekhar

Saturday, August 8, 2026

Obsession

അവതരണം കൊണ്ടും ദൃശ്യപരിചരണം കൊണ്ടും ടിപ്പിക്കൽ ഹൊറർ സിനിമകളിൽ നിന്ന് വ്യത്യസ്തം. 'Obsession' തന്നെയാണ് ഈ സിനിമയുടെ ഹൊറർ കൊണ്ടെന്റ് .

അതിരില്ലാത്ത ഇഷ്ടവും അഭിനിവേശവുമൊക്കെ സൃഷ്ടിക്കുന്ന ഭീകരതയാണ് സിനിമയുടെ ആസ്വാദനം.

ഈ ലോകത്ത് ആരെക്കാളും കൂടുതൽ ഇഷ്ടപ്പെടണം.. സ്നേഹിച്ചു കൊല്ലണം.. എന്നൊക്കെയുള്ള പ്രയോഗങ്ങൾ വളരെ റൊമാന്റിക് ആയി പറയുന്നതെങ്കിലും ഇതേ വാചകത്തിന്റെ റിയൽ ഇഫക്ട് എന്താണെന്ന് കാണിച്ചു തരികയാണ് 'ഒബ്സെഷൻ'.

ആഗ്രഹിക്കുന്നത് അതേ പടി സാധ്യമാക്കുന്ന 'One Wish Willow' യിലൂടെ സംവിധായകൻ ഒരുക്കി വച്ചിരിക്കുന്ന കെണിയിൽ കാഴ്ചക്കാരായ നമ്മളും കുടുങ്ങി പോകുന്ന അവസ്ഥ .

കേന്ദ്ര കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളും അസ്വസ്ഥതകളും വിചിത്രമായ പെരുമാറ്റങ്ങളുമൊക്കെയാണ് ഇവിടെ ഭയാനകത ഉണ്ടാക്കുന്നത്.
ഒരർത്ഥത്തിൽ കേന്ദ്ര കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ തന്നെയാണ് 'ഒബ്സെഷനി'ലെ ഹൊറർ എഫ്ക്ടിന്റെ വീര്യം കൂട്ടുന്നത്.

കേവലമൊരു ഹൊറർ സിനിമ എന്നതിനപ്പുറത്തേക്ക് ടോക്സിക് സ്നേഹ ബന്ധങ്ങളിലെ ഭീകരതയെ ഗംഭീരമായി പ്രമേയവത്ക്കരിക്കാൻ സാധിച്ചതാണ് 'Obsession' നെ കൂടുതൽ ശ്രദ്ധേയമാക്കിയത് എന്ന് പറയാം.

©bhadran praveen sekhar

Wednesday, July 29, 2026

എങ്ങുമെത്താതെ പോകുന്ന 'Nobody' !!


നിസ്സാം ബഷീർ - സമീർ അബ്ദുൾ കോംബോയുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചു കൊണ്ടാണ് 'I Nobody' ടീസറും ട്രെയ്‌ലറും വന്നത്.സിനിമയുടെ തുടക്കത്തിൽ മനസ്സിനെ റിലാക്സ് ആക്കാൻ വേണ്ടി നടത്തുന്ന കൌണ്ട് ഡൌൺ ടെക്നിക് നമുക്കും ബാധകമാകുന്നത് അങ്ങിനെയാണ്.

രണ്ടു സെക്കന്റ് ഹോൾഡ് ചെയ്ത ശേഷം സാവധാനം ശ്വാസം വിട്ടു കൊണ്ടിരിക്കേ സ്‌ക്രീനിൽ വരുന്നത് ശ്വാസം അടക്കി പിടിച്ചു കാണേണ്ട സീനുകൾ.

ബാങ്ക് കവർച്ചയും, കാർ ചേസിംഗും, ഏറ്റുമുട്ടലുമൊക്കെയായി സംഭവ ബഹുലമായി കൊണ്ടിരിക്കുന്ന സിനിമ. കൊള്ളാമെന്ന് തോന്നിപ്പിക്കുന്ന തുടക്കം.

പ്രമോഷൻ പരിപാടികൾക്കിടെ പൃഥ്വിരാജ് പറഞ്ഞു കൊണ്ടിരുന്ന ആദ്യത്തെ ഞെട്ടിക്കൽ സീനുകൾ ഇത് തന്നെയാകാം.

അസാധാരണ സംഭവങ്ങൾ കൊണ്ട് ഒരു സാധാരണക്കാരന്റെ ജീവിതം താറു മാറാകുന്നത് എങ്ങിനെയാണെന്ന് കാണിച്ചു തരാനുള്ള ശ്രമങ്ങൾ ആണ് പിന്നീട്.

'പല നാടൻ മലയാളി' പോലുള്ള മഞ്ഞ മാധ്യമങ്ങൾ വ്യക്തികളെയും സമൂഹത്തിനെയുമൊക്കെ എങ്ങിനെ കാർന്നു തിന്നുന്നു എന്ന് കാണിക്കുമ്പോൾ പലർക്കും പൊള്ളുമെന്ന കാര്യത്തിൽ തർക്കമില്ല.

'റോഷാക്കി'നു സമാനമായി പണവുമായി ബന്ധപ്പെട്ട് നടക്കുന്ന കശപിശയും, അന്വേഷണങ്ങളുമൊക്കെ 'നോബഡി'യുടെ കഥാവഴിയിലും കാണാം.

ആദ്യ പകുതി അവസാനിക്കുന്നിടം വരെ സിനിമക്ക് ഒരു ത്രില്ലിംഗ് ഫീൽ സമ്മാനിക്കുന്നതും അതൊക്കെ തന്നെ.

എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ ആകെ കുഴഞ്ഞു മറയുകയാണ്.

രാജീവന്റെ വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും മുൻ നിർത്തി കൊണ്ടുള്ള കഥ പറച്ചിലും സിനിമയുടെ ഴോണർ മാറ്റങ്ങളും ഒക്കെ കൂടി ഒരു അവിയൽ പരുവം.

സാധാരണക്കാരനെന്ന മട്ടിൽ പറഞ്ഞു വച്ച രാജീവനെ പിടിച്ചു അമാനുഷികനായ ആക്ഷൻ ഹീറോയാക്കി മാറ്റുന്നു.

ഒരർത്ഥത്തിൽ അയാളുടെ ഇൻട്രോ പോലും അയാളുടെ കഥാപാത്ര വിശേഷണത്തിന് വിപരീതമല്ലേ എന്ന് ആലോചിച്ചു പോകുന്നു.

പാർവ്വതിയുടെ കഥാപാത്രത്തിലേക്ക് വരുമ്പോഴും ഈ പ്രശ്നമുണ്ട്.

ബോൾഡ് കാരക്ടർ എന്ന് തോന്നിക്കാൻ വേണ്ടി പാർവ്വതിയുടെ മീരക്ക് ഉണ്ടാക്കിയ ബിൽഡ് അപ്പ് ഒക്കെ തകർന്ന് തരിപ്പണമാകുകയാണ് രണ്ടാം പകുതിയിൽ.

അത് വരെ നില കൊണ്ടതിനൊക്കെ കടക വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചു കൊണ്ട് ആ കഥാപാത്രത്തെ കൊണ്ട് പോയി തുലച്ച പോലെയാണ് തോന്നിയത്.

സിനിമയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്.

ഇല്ലത്തു നിന്ന് പുറപ്പെടുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയതുമില്ല എന്ന അവസ്ഥ. ക്ലൈമാക്സ്‌ ഒക്കെ ആ ലെവൽ ദുരന്തം എന്നേ പറയാനുള്ളൂ.

പൃഥ്വിരാജിനെ സംബന്ധിച്ച് അധികം ഡയലോഗുകൾ പോലുമില്ലാതെ ആദ്യം മുതൽ അവസാനം വരെ അടിയും ഓട്ടവും ആയത് കൊണ്ട് ഇത്തവണ ഡയലോഗ് ഡെലിവറിയുമായി ബന്ധപ്പെട്ട വിമർശനം കേൾക്കാനിടയില്ല.

ഹക്കീം ഷാ, അശോകൻ ഒക്കെ നല്ല പ്രകടനം ആയിരുന്നെങ്കിലും ആ കഥാപാത്രങ്ങൾക്കൊന്നും കൂടുതൽ സ്കോപ് നൽകാത്ത തിരക്കഥയായി പോയി.

കുറഞ്ഞ സീനുകളിൽ മാത്രം വന്ന ബീന ടീച്ചറുടെ പ്രകടനം ശ്രദ്ധേയമായി. ബീന ടീച്ചറുടെ പ്രകടനത്തിനൊപ്പം ടീച്ചർ പറഞ്ഞ കാര്യം സിനിമക്കപ്പുറം പ്രത്യേകം ചർച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

പുൽച്ചാടി-തവള-പാമ്പ്‌ -പരുന്ത് അടങ്ങുന്ന ഭക്ഷ്യ ശൃംഖലാ സിദ്ധാന്തത്തെ നമ്മുടെ സിസ്റ്റവുമായി കൂട്ടി കെട്ടിയതൊക്കെ നന്നായെങ്കിലും സിനിമയിൽ അതൊക്കെ ബോധ്യപ്പെടുത്തുന്ന തരത്തിൽ ഒരു അവതരണമെങ്കിലും ഉണ്ടാവേണ്ടതായിരുന്നു.

സിനിമയിൽ വിജയ രാഘവൻ പറയുന്ന ഒരു ഡയലോഗ് സിനിമ കഴിയുമ്പോ അറിയാതെ പറഞ്ഞു പോയി.

ആഹ്.. ഒരു രാജീവൻ കാരണം ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്?

©bhadran praveen sekhar

Tuesday, July 21, 2026

ALPHA

കാർഗിൽ യുദ്ധാനന്തര സമയത്ത് ഭാവി യുദ്ധ കാലത്തേക്ക് വേണ്ടി തയ്യാറാക്കുന്ന 'ആൽഫാ' സീക്രട്ട് പ്രൊജക്ടിനെ പറ്റി വിശദീകരിച്ചു കൊണ്ടാണ് പടം തുടങ്ങുന്നത്.

കബീർ ഖാന്റെ 'ഏക് ഥാ ടൈഗർ' , സിദ്ധാർഥ് ആനന്ദിന്റെ 'വാർ' , 'പഠാൻ' പോലുള്ള സ്പൈ ത്രില്ലറുകളിൽ കൂടി വികസിച്ചു വന്ന YRF Spy Universe ലേക്കുള്ള പുതിയ എൻട്രി എന്ന നിലക്ക് 'ആൽഫാ' യെ ഉറ്റു നോക്കി പോകുന്ന സീനുകൾ.

അനിൽ കപൂർ - ബോബി ഡിയോൾ നിറഞ്ഞു നിന്ന ആദ്യത്തെ കുറച്ചു സീനുകൾക്ക് ശേഷം പതിയെ സിനിമയുടെ മൊത്തം ബാധ്യതയും ആലിയ ഭട്ടിന്റെയും ശർവാരിയുടെയും ചുമലുകളിലേക്ക് വച്ച് കൊടുക്കുകയാണ്.

പഴയ കാല സിനിമകളിൽ കണ്ടു മറന്ന അച്ഛൻ - മക്കൾ പുനർ സംഗമ കഥയെ സ്പൈ യൂണിവേഴ്‌സിന്റെ പശ്ചാത്തലത്തിലേക്ക് മാറ്റി അവതരിപ്പിക്കുന്നതോടൊപ്പം 'ദുരന്ധറി'ലെ നായക ദൗത്യം ഇവിടെ വില്ലന് വേണ്ടിയും ഉപയോഗിക്കുന്നു.

കഥാപരമായ പുതുമയോ, ഒരു സ്പൈ ത്രില്ലർ സിനിമയ്ക്കു വേണ്ട ഗംഭീര സ്ക്രിപ്റ്റോ ഒന്നും ഇല്ലെങ്കിൽ കൂടിയും ആലിയ ഭട്ട് - ശർവാരി ടീമിന്റെ പ്രകടനങ്ങൾ കൊള്ളാം. 

ഒരു സ്പൈ ആക്ഷൻ ത്രില്ലർ സിനിമയുടെ മൂഡിൽ തുടങ്ങി ഇടക്ക് വച്ച് ഒരു ഫാമിലി റിവഞ്ച് മൂവിയായി പരിണമിക്കുമ്പോഴും ആലിയ- ശർവാരി കോംബോ അവസാനം വരെ സ്‌കോർ ചെയ്തു പോയിട്ടുണ്ട്.

ഹൃതിക് റോഷന്റെ മേജർ കബീർ പ്രത്യക്ഷപ്പെടുന്ന സീനിൽ പോലും സീതാ- ദുർഗ്ഗമാരായി ആലിയ-ശർവാരി കട്ടക്ക് നിൽക്കുന്ന കാഴ്ച.

സോനാമാർഗ് - പഹൽഗാം - കശ്മീർ - ചിറാപുഞ്ചി പോലെയുള്ള ലൊക്കേഷനുകളുടെ ഭംഗി ഒപ്പിയെടുത്ത ഛായാഗ്രഹണവും, ആക്ഷൻ കൊറിയോഗ്രാഫിയുമൊക്കെ കൊണ്ട് തിയേറ്റർ എക്സ്പീരിയൻസിൽ ആൽഫാ തൃപ്‌തിപ്പെടുത്തിയിട്ടുണ്ട്.

സ്പൈ യൂണിവേഴ്‌സിൽ ഇതിന് മുന്നേ വന്ന WAR 2 ഉണ്ടാക്കിയ ഡാമേജ് കണക്കിലെടുക്കുമ്പോൾ 'ആൽഫാ' എന്ത് കൊണ്ടും കണ്ടിരിക്കാവുന്ന ഒരു ഡീസന്റ് ആക്ഷൻ പടം തന്നെയാണ്.

©bhadran praveen sekhar

Monday, June 29, 2026

വേറിട്ട കാഴ്ചകളിൽ ഒരു അമ്മയും മകനും !!


ജയിൽ ചുമരുകളിൽ വരച്ചിട്ട കുഞ്ഞു ചിത്രങ്ങളും, അതിന്റെ വിവരണവുമൊക്കെയായി ടൈറ്റിലുകൾ തെളിഞ്ഞു തുടങ്ങുന്ന സമയത്ത് തന്നെ കാഴ്ചക്കാരെ വരുതിയിലാക്കുന്നു 'ബാലൻ'.

പിന്നെയങ്ങോട്ട് സിനിമയുടെ അവസാനം വരെ ആ അമ്മയുടെയും മകന്റെയും കഥാലോകത്തിൽ നമ്മളും അകപ്പെടുകയാണ്. അവരുടെ കഥകളിലെ ഒരു കഥാപാത്രമെന്ന പോലെ. അവർക്ക് പിന്നാലെ നമുക്കും സഞ്ചരിക്കേണ്ടി വരുന്ന പോലെ.

ഒരു അമ്മയുടെയും മകന്റെയും തീവ്ര സ്നേഹത്തിന്റെ കഥയെന്ന പോലെ തോന്നിക്കുമെങ്കിലും യഥാർത്ഥത്തിൽ 'ബാലൻ' പറയുന്നത് സ്വത്വമില്ലാത്തവരുടെ പൊള്ളുന്ന ജീവിതമാണ്.

പേരും മേൽവിലാസവുമില്ലാത്തവരുടെ ജീവിതത്തിലെ അനിശ്ചിതത്വങ്ങളെയും, ഭയപ്പാടുകളെയും, സങ്കീർണ്ണമായ മാനസികാവസ്ഥകളെയുമൊക്കെ അനുഭവഭേദ്യമാക്കുന്ന അവതരണം.

പതിഞ്ഞ തുടക്കത്തിൽ നിന്ന് സങ്കീർണ്ണമായ കഥാ സാഹചര്യങ്ങളിലേക്ക് സിനിമ എത്തിപ്പെടുമ്പോൾ ആസ്വാദനം പിരിമുറുക്കത്തിന്റെതായി മാറുന്നു.

ഒരു ത്രില്ലർ സിനിമയുടെ പിരിമുറുക്കം സമ്മാനിച്ച് കൊണ്ട് ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ടാം പകുതി നമ്മളെ കൊണ്ട് പോകുന്നത് സിനിമയുടെ വൈകാരികമായ കഥാപരിസരത്തേക്കാണ്.

അത് കൊണ്ട് തന്നെ പലർക്കും ആദ്യ പകുതിയുടെ ചടുലത രണ്ടാം പകുതിക്കില്ല എന്ന പരാതിയുമുണ്ടാകാം.

പുതിയ കഥാപാത്രങ്ങളുടെ വരവും മറ്റുമൊക്കെയായി സിനിമയുടെ രണ്ടാം പകുതിയിൽ നടക്കുന്ന സംഭവ വികാസങ്ങൾ അത് വരെ നമുക്ക് അനുഭവഭേദ്യമായിരുന്ന അമ്മ-മകൻ കഥയിലെ വൈകാരികതക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്.

രണ്ടാം പകുതിയിലെ ചില സീനുകൾ യുക്തിഭദ്രമാക്കി കൈകാര്യം ചെയ്യുന്നതിൽ നിന്ന് ചിദംബരവും കൂട്ടരും പുറകോട്ട് പോയ പോലെയും തോന്നി.

എന്നാൽ ആ പോരായ്മകളെയെല്ലാം വിസ്മരിപ്പിക്കുന്ന ട്വിസ്റ്റും വൈകാരികമായ ക്ലൈമാക്സ് സീനുകളും 'ബാല'ന്റെ ആസ്വാദനത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. 

ചിദംബരം - ജിത്തു മാധവൻ - ഷൈജു ഖാലിദ് - സുഷിൻ ശ്യാം - വിവേക് ഹർഷൻ .. ഈ ഒരു കോംബോ 'ബാല'ന്റെ സിനിമാറ്റിക്ക് മികവ് ഉറപ്പിച്ചപ്പോൾ, കാസ്റ്റിങ് ഡയറക്ടർ ആയി ഗണപതി തിളങ്ങിയ കാഴ്ച കൂടിയാണ് അഭിനേതാക്കളുടെ കാര്യത്തിൽ കണ്ടത്. 

ഫർസാന പാലത്തിങ്ങൽ - ആദിശേഷൻ - മുഹമ്മദ് സിനാൻ - പിന്നെ അമ്മാമ്മയായി വന്ന സ്ത്രീ.. ഗംഭീര പ്രകടനങ്ങൾ അവരുടേത് തന്നെ . 

അത് പോലെ ബീനാ ആന്റണിയുടെ ഷംനത്ത, ജീൻ പോളിന്റെ പവിത്രൻ.. നെഗറ്റിവ് വേഷത്തിൽ രണ്ടു പേരും സ്‌കോർ ചെയ്തു. 

സ്റ്റാർഡത്തിന്റെ ബാധ്യതകൾ ഒന്നുമില്ലാതെ അബ്ബാസിനെ മനോഹരമാക്കാൻ ടോവിനോക്ക് സാധിച്ചു.

ആനന്ദ് എകർഷിയുടെ ഡ്രൈവർ വേഷം, ഗിരീഷ് AD, അച്യുതാനന്ദൻ പോലുള്ളവരുടെ പോലീസ് വേഷങ്ങൾ എല്ലാം തന്നെ ഓർമ്മയിൽ തങ്ങുന്നതാണ്.

കാസ്റ്റിങ്ങിലെ കൃത്യത സിനിമക്കുണ്ടാക്കുന്ന പുതുമയും പ്രസരിപ്പുമൊക്കെ എത്ര വലുതാണെന്ന് കൂടി ബോധ്യപ്പെടുത്തി തരുന്നു 'ബാലൻ'.

©bhadran praveen sekhar

Friday, June 26, 2026

ഇരുണ്ട ലോകവും അപ്രിയ സത്യങ്ങളും!!


പലർക്കും ഉൾക്കൊള്ളാൻ താൽപ്പര്യമില്ലാത്ത യഥാർഥ്യത്തെ / അംഗീകരിക്കാൻ മടിയുള്ള സത്യങ്ങളെ ഒളി മറയില്ലാതെ പറഞ്ഞു വക്കുന്ന വേറിട്ട ഒരു സിനിമ.

സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന കാപട്യങ്ങളെ തുറന്ന് കാണിക്കുന്നതോടൊപ്പം ഉട്ടോപ്യൻ ലോക സങ്കൽപ്പത്തെയും നന്മ നിറഞ്ഞ നായക സങ്കൽപ്പങ്ങളെയുമൊക്കെ ഒരു ദയാദാക്ഷിണ്യവുമില്ലാതെ എടുത്തലക്കുകയാണ് സിനിമ.

അത് കൊണ്ട് തന്നെ ഏതെങ്കിലും വിധേനയുള്ള സന്ദേശമോ, പോസിറ്റീവ് വൈബോ, പ്രചോദനമോ പ്രതീക്ഷിച്ചു കൊണ്ട് സിനിമ കാണാൻ പോകുന്നവർ ഡാർക്ക്‌ അടിച്ചു മരിക്കും എന്ന് കട്ടായം.

ജാഫർ ഇടുക്കി പറയുന്ന പോലെ ഇത് കര വേറെയാണ്. ഇവിടെ സീൻ മൊത്തം ഡാർക്ക്‌ ആണെന്ന് ഉൾക്കൊള്ളണം.

പരാജയം നുണഞ്ഞു മതിയായപ്പോൾ, ജീവിതത്തിൽ എത്തിക്സിനു വട്ട പൂജ്യമാണ് പ്രസക്തി എന്ന് തിരിച്ചറിഞ്ഞു കൊണ്ട് വിജയിക്കാൻ എന്ത് നെറികേടു ചെയ്യാനും തയ്യാറായ മുകുന്ദനുണ്ണിയെ പോലെയല്ല വിനീത് മാധവൻ.

ആ ഒരൊറ്റ വ്യത്യാസം ഒഴിച്ച് നിർത്തിയാൽ 'മുകുന്ദനുണ്ണി'യൻ തത്വ ശാസ്ത്രങ്ങളെ കുറച്ചു കൂടി വിപുലമായ രീതിയിൽ 'മോളിവുഡ്‌ ടൈംസി'ലേക്ക് ആവിഷ്‌കരിക്കുകയാണ് അഭിനവ് സുന്ദർ ചെയ്തിട്ടുള്ളത് എന്ന് കാണാം.

സൃഷ്ടി സ്വീകരിക്കപ്പെട്ടാൽ സൃഷ്ടാവും സ്വീകരിക്കപ്പെടും. അവിടെ യഥാർത്ഥ സൃഷ്ടാവ് ആരാണ് എന്ന സത്യത്തിനേക്കാൾ സൃഷ്ടാവായി ആര് വാഴ്ത്തപ്പെടുന്നു എന്നതിനാണ് പ്രാധാന്യം.

ഇംഗ്ലീഷ് കവി ആർതർ ബ്രൂക്കിന്റെ 'The Tragical History of Romeous and Juliet' നെ കടമെടുത്താണ് ഷേക്സ്പിയർ 'റോമിയോ ആൻഡ് ജൂലിയറ്റ്' എഴുതിയതെന്ന് പറയുമ്പോഴും ഷേക്സ്പിയർ സാഹിത്യ ചോരണം നടത്തിയതായി സമ്മതിക്കാൻ നമുക്ക് സാധിക്കുമോ എന്ന ചോദ്യ രൂപത്തിലുള്ള കഥാപാത്ര സംഭാഷണമാണ് ഈ സിനിമയുടെ ഉള്ളടക്കത്തെ ചർച്ചക്ക് വക്കുന്നത്.

'ഉദയനാണ് താര'ത്തിന്റെ ഒരു ഷെയ്ഡെന്ന പോലെ സിനിമക്കുള്ളിലെ നീതികേടുകളും ചതിയും കാപട്യങ്ങളുമൊക്കെ ഇവിടെയും തുറന്ന് കാണിക്കുന്നുണ്ട്.

പക്ഷേ ഇവിടെ കഥാപാത്രങ്ങളുടെ ശരി തെറ്റുകൾ ബോധ്യപ്പെടുത്തി കൊണ്ടുള്ള വിലയിരുത്തലുകൾക്കൊന്നും സാധ്യത കൽപ്പിക്കുന്നില്ല സംവിധായകൻ.

കഴിവും പരിശ്രമവും ദീർഘവീക്ഷണവും ഇച്ഛാ ശക്തിയുമൊക്കെ ഉണ്ടായത് കൊണ്ടായില്ല ജീവിതത്തിൽ പലതും നേടിയെടുക്കാൻ ഭാഗ്യവും, കുതന്ത്രങ്ങളും പ്രായോഗിക ബുദ്ധിയുമൊക്കെ വേണ്ടി വരും എന്ന് അടിവരയിട്ടു പറയുന്ന സിനിമ 'നന്മ-തിന്മ കർമ്മ' തത്ത്വങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് വിധിയെ ഒരു അജ്ഞാത ശക്തിയായി പ്രഖ്യാപിക്കുകയാണ്.

നമ്മൾ ധരിച്ചു വച്ചിരിക്കുന്നതിന് വിപരീതമായൊരു സത്യത്തെ ഉൾക്കൊള്ളേണ്ടി വരുന്നതാണ് ഏറ്റവും വലിയ ഭയം എന്നൊക്കെ പറഞ്ഞു വക്കുന്ന സിനിമയിലേക്ക് ജാതി സംവരണത്തെ അനാവശ്യമായി ബന്ധപ്പെടുത്തിയ പൊളിറ്റിക്സിനോട് മാത്രം വിയോജിക്കാതെ വയ്യ.

ഈ ലോകത്ത് വിജയിച്ചവരേക്കാൾ കൂടുതൽ പരാജയപ്പെട്ടവരാണ് എന്നിരിക്കെ ഈ ലോകത്ത് എന്ത് ചെയ്തിട്ടും വിജയിക്കാൻ സാധിക്കാതെ പോയവരുടെ കഥയെ ഹീറോയിസവും മോട്ടിവേഷൻ ക്ലാസ്സും കൊണ്ട് സിനിമാറ്റിക് ആക്കാതെ ഡാർക്ക്‌ റിയാലിറ്റിയിൽ പറഞ്ഞവതരിപ്പിക്കുന്ന ചങ്കൂറ്റത്തിന് കൈയ്യടിയുണ്ട്.

നസ്‌ലന്റെ കരിയറിലെ ഒരു വേറിട്ട കഥാപാത്ര പ്രകടനം. വിനീത് മാധവനെന്ന കഥാപാത്രത്തിന്റെ വിവിധ കാലത്തെ മാനസികാവസ്ഥകൾ ഉൾക്കൊണ്ടു തന്നെ അഭിനയിക്കാൻ സാധിച്ചിട്ടിട്ടുണ്ട്.

ഒരു കൊമേഴ്സ്യൽ സിനിമ എന്ന നിലക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധ്യതയില്ലെങ്കിലും വ്യക്തിപരമായി എനിക്ക് വേറിട്ട ആസ്വാദനം സമ്മാനിച്ചു 'മോളിവുഡ് ടൈംസ്'

©bhadran praveen sekhar

Thursday, June 11, 2026

പേരിനോട് നീതി പുലർത്തുന്ന ആക്ഷൻ 'ബ്ലാസ്റ്റ്'!!


ട്രൈലറിൽ തന്നെ കഥയുടെ എല്ലാ വിധ പഞ്ചും കാണിച്ച സ്ഥിതിക്ക് ഈ പടത്തിൽ ഇനി എന്താണ് കാണാനുണ്ടാകുക എന്ന മുൻവിധി വെറുതെയായി. സംഭവം വേറെ ഇറുക്ക്.

ഒരു കുടുംബ കഥയുടെ ഫ്രെയിമിനുള്ളിൽ നിന്ന് കൊണ്ട് ഒരു ആക്ഷൻ പടമൊരുക്കുകയാണ് സംവിധായകൻ സുഭാഷ് കെ. രാജ് ചെയ്തിട്ടുള്ളത്.

പല സ്ഥലങ്ങളിലായി സമാന്തരമായി നടക്കുന്ന സംഭവങ്ങളെ പരസ്പരം ബന്ധപ്പെടുത്തി കൊണ്ടുള്ള അവതരണം. അത് കൊണ്ട് തന്നെ സിനിമയിൽ വന്നു പോകുന്ന ഓരോ കഥാപാത്രങ്ങൾക്കും പ്രാധാന്യവുമുണ്ട്.

ക്ഷണിക്കപ്പെടാതെ എത്തുന്ന അതിഥികളെ ഒറ്റക്കെട്ടായി നേരിടുന്ന കുടുംബം.. ഈ ത്രെഡിന് ഇപ്പോൾ നല്ല മാർക്കറ്റാണ്.

'മോഹിനിയാട്ട'വും 'ബ്ലാസ്റ്റും' ജോർജ്ജ് കുട്ടിയൻ അപാരതയുടെ അത്തരം സാധ്യതകളെ രണ്ടു വിധത്തിൽ പ്രയോജനപ്പെടുത്തി എന്ന് പറയാം.

'മോഹിനിയാട്ട'ത്തിൽ അത് ഡാർക്ക്‌ കോമഡി എന്റർടൈൻമെന്റ് ആയിരുന്നെങ്കിൽ 'ബ്ലാസ്റ്റി'ൽ അത് ഫാമിലി ആക്ഷൻ എന്റർടൈൻമെന്റ് ആണ്.

ഫിനിക്സ് പ്രഭുവിന്റെ ത്രസിപ്പിക്കുന്ന ആക്ഷൻ കൊറിയോഗ്രാഫി, രവി ബസ്രൂരിന്റെ സംഗീതം.. അരുൺ രാധാകൃഷ്ണന്റെ ചടുലമായ ഛായാഗ്രഹണം.. മൂന്നും ബ്ലാസ്റ്റിന്റെ ആസ്വാദനത്തിൽ പ്രധാന പങ്കു വഹിച്ചു.

ഏറെ കാലത്തിനു ശേഷം ആക്ഷൻ കിംഗ് അർജുനെ അദ്ദേഹത്തിന്റെ പഴയ സ്വാഗും സ്റ്റൈലും അനുഭവപ്പെടുത്തിയ ഒരു ലീഡ് റോളിൽ കാണാൻ കിട്ടി.

ഒരു നായക കേന്ദ്രീകൃത സിനിമയായി ഒതുങ്ങി പോകാത്ത വിധം പ്രീതി മുകുന്ദൻ -അഭിരാമി ടീമിന്റെ കഥാപാത്രങ്ങൾക്ക് തുല്യ പ്രാധാന്യം കൊടുത്തു കൊണ്ട് അവരുടെ കൂടി ആക്ഷൻ പടമാക്കി മാറ്റുന്നിടത്താണ് 'ബ്ലാസ്റ്റി'ന്റെ ആസ്വാദനം.

ടിപ്പിക്കൽ ലേഡി ആക്ഷൻ സീനുകളിലെ വസ്ത്ര ധാരണങ്ങളിൽ നിന്നൊക്കെ മാറി ചുരിദാറിനും സാരിക്കുമൊക്കെ ആക്ഷൻ സീനിൽ പ്രാധാന്യം കൊടുത്തു കാണാം. അഥവാ ആ കോസ്ട്യൂമാണ് അവരുടെ ആക്ഷന്റെ പ്രസരിപ്പ് കൂട്ടുന്നത്.

ആക്ഷൻ സീനുകളിൽ പ്രീതി മുകുന്ദന്റെ സ്ക്രീൻ അപ്പിയറൻസ് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

ജോൺ കൊക്കൻ, അർജുൻ ചിദംബരം, വിനോദ് സാഗർ അടക്കമുള്ളവരുടെ വില്ലൻ വേഷങ്ങളും കൊള്ളാം.. അത് പോലെ വിവേക് പ്രസന്നയുടെ ഇളയച്ഛൻ വേഷവും സിനിമ കണ്ടവർ മറക്കില്ല.

സംവിധായകൻ എന്ന നിലക്ക് സുഭാഷ് കെ രാജിന്റെ ഗംഭീര തുടക്കം തന്നെയായി 'ബ്ലാസ്റ്റ്'.

©bhadran praveen sekhar

Friday, June 5, 2026

ജോർജ്ജ് കുട്ടിയുടെ മൂന്നാം വരവ് !!


















2013 ലെ വരുൺ പ്രഭാകർ കൊലപാതക കേസിന്റെ ഓർമ്മകൾ പുതുക്കി കൊണ്ടാണ് 'ദൃശ്യം 3' യുടെ ടൈറ്റിൽ തെളിയുന്നത്.

13 വർഷങ്ങൾക്കിപ്പുറം വീണ്ടും ജോർജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ പറയുമ്പോൾ ആ തുടർച്ചക്ക് കൃത്യതയുണ്ട്.

അതേ സമയം വരുൺ പ്രഭാകർ കൊല കേസുമായി ബന്ധപ്പെട്ട് പുതുതായി രൂപപ്പെടുന്ന കഥാ സാഹചര്യങ്ങളും അനുബന്ധ സംഭവങ്ങളും ട്വിസ്റ്റുകളുമൊക്കെ മുൻ ഭാഗങ്ങളെ പോലെ വേണ്ട വിധം ബോധ്യപ്പെടുത്താതെയാണ് പോകുന്നത്.

വരുൺ കേസുമായി ബന്ധപ്പെട്ട് ഉണ്ടായ അന്വേഷണങ്ങളും, വാദ പ്രതിവാദങ്ങളും, സാങ്കേതികവും നിയമപരവുമായ ട്വിസ്റ്റുകളുമൊക്കെ ഏറ്റവും മികച്ച രീതിയിൽ ആദ്യത്തെ രണ്ടു ഭാഗങ്ങളിലൂടെ ബോധ്യപ്പെടുത്തി വച്ചത് കൊണ്ട് 'ദൃശ്യം 3' യിലെ പലതും അധിക പറ്റായി തോന്നി.

പ്രത്യേകിച്ച് ചില പഴയ കഥാപാത്രങ്ങളുടെ റി എൻട്രിയും, അതിനു കൊടുത്തിട്ടുള്ള മെയ്ക് ഓവറും,ഒട്ടും ഉൾക്കൊള്ളാൻ പറ്റാത്ത കാരക്ടർ ട്രാൻസ്ഫോർമേഷനുമൊക്കെ സിനിമയുടെ ആസ്വാദനത്തിൽ കല്ല് കടിയായി.

ദൃശ്യം സീരീസിൽ ഇതിനകം വന്നു പോയ ഓരോ കഥാപാത്രങ്ങളുടെയും പെർഫോമൻസ് മീറ്ററും ആറ്റിറ്റ്യൂഡും തൊട്ട് സകല വിവരങ്ങളും മനപാഠമാക്കി വച്ചിട്ടുള്ള പ്രേക്ഷകരെ ജിത്തു ജോസഫ് under estimate ചെയ്ത പോലെ.


വാഴത്തോട്ടത്തിലേക്ക് പറന്നിറങ്ങി ജോർജ്ജ് കുട്ടിയുടെ വീടിന്റെ ഉള്ളിലേക്ക് കേറി വന്നു കാറിനെ ഫോളോ ചെയ്യുന്ന ഡ്രോൺ ഷോട്ട് ഒക്കെ അസ്ഥാനത്ത് കാണുമ്പോൾ മണി പറഞ്ഞ പോലെ..'ആ തമ്പ്രാനറിയാം ' ഇത് കൊണ്ടൊക്കെ എന്താണ് ഉദ്ദേശിച്ചത് എന്ന്.

തിരക്കഥയിലും അവതരണത്തിലുമൊക്കെ വമ്പൻ പാളിച്ചകൾ ഉള്ളപ്പോഴും
'ദൃശ്യം 3' ആസ്വദിച്ചു പോകുന്നതിന്റെ പ്രധാന കാരണം ജോർജ്ജ് കുട്ടിയായിട്ടുള്ള മോഹൻ ലാലിന്റെ പ്രകടനങ്ങളാണ്.

ദൃശ്യത്തിന്റെ 3 ഭാഗങ്ങളിലായി ജോർജ്ജ് കുട്ടിയുടെ 3 വ്യത്യസ്ത അവസ്ഥാന്തരങ്ങളെ അദ്ദേഹം അവതരിപ്പിച്ചു വച്ചിരിക്കുന്നത് അത്രക്കും സസൂക്ഷ്മമായാണ്.

"തന്റെ കുടുംബത്തെ സംരക്ഷിക്കാൻ ശപഥമെടുത്ത മനസ്സാണ് അയാളുടെ..നമുക്ക് ജയിക്കാൻ ആവില്ല"

രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്സിൽ മുരളി ഗോപി ജോർജ്ജ് കുട്ടിയെ പറ്റി പറഞ്ഞത് മോഹൻലാലെന്ന മഹാനടന്റെ കാര്യത്തിലും ബാധകമാണ് - പ്രകടനത്തിൽ അയാളെ ജയിക്കാൻ ആവില്ല.

ഒരു സിനിമയുടെ മുഴുവൻ ഭാരവും ജിത്തു ജോസഫ് ജോർജ്ജ് കുട്ടി എന്ന കഥാപാത്രത്തിലൂടെ മോഹൻ ലാലിനെ ഏൽപ്പിച്ചു കൊടുത്ത കാഴ്ച.


ഈ പടത്തിൽ ജോർജ്ജ് കുട്ടിയെ പറ്റിയും കേസിന്റെ ഗതിയെ പറ്റിയും കൃത്യമായ ധാരണ ഉള്ള ഒരേ ഒരാൾ മുരളി ഗോപിയുടെ ഐ. ജി തോമസ് ബാസ്റ്റിനാണ്.

മുരളി ഗോപിയുടെ ഡയലോഗുകളൊക്കെയാണ് സിനിമക്ക് ഒരു ത്രില്ലിന്റെ ഓളമുണ്ടാക്കിയത്. ആ കഥാപാത്രം പെർഫെക്ട് ആയി ചെയ്തിട്ടുണ്ട് മുരളി ഗോപി.

ഒരർത്ഥത്തിൽ ജോർജ്ജ് കുട്ടിയും, ഐ ജി തോമസ് ബാസ്റ്റിനും കൂടിയാണ് 'ദൃശ്യം 3' ക്ക് ഭേദപ്പെട്ട ഒരു ആസ്വാദനമൊരുക്കിയത് എന്ന് പറയാം.

©bhadran praveen sekhar

Tuesday, May 26, 2026

നീതി നിഷേധിക്കപ്പെടുന്ന കോടതിയിൽ ദൈവം അവതരിക്കുമ്പോൾ!!


ഫാന്റസി-ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവരെയും സാധാരണക്കാരെയും ഒരു പോലെ ആകർഷിക്കുന്ന ഒരു പ്ലോട്ട്.

പണവും അധികാരവും കൊണ്ട് ജുഡീഷ്യറിയെ വിലക്കെടുക്കുന്ന ബേബി കണ്ണന്റെ കോടതിയിൽ നീതി ദൈവവും കാവലാളുമായ കറുപ്പ് സ്വാമി വക്കീൽ വേഷത്തിൽ എത്തുന്നതാണ് കഥ.

ദ്രാവീഡിയ കുല ദൈവങ്ങളോടുള്ള തമിഴ് ജനതയുടെ വിശ്വാസ പ്രമാണങ്ങളെ വേണ്ട വിധം പരിഗണിച്ചു കൊണ്ടുള്ള ഇമോഷണൽ ബിൽഡ് അപ്പ് സീനുകൾ ഒക്കെ ഗംഭീരമായിരുന്നു.

ഇന്ദ്രൻസ് - അനഘ മായാ രവിയുടെ അച്ഛൻ-മകൾ കഥാപാത്ര പ്രകടനങ്ങൾ ആണ് സിനിമയുടെ ഫസ്റ്റ് ഹാഫിന്റെ ആത്മാവ് എന്ന് പറയാം.

ഒരു തമിഴ് സിനിമക്കുള്ളിൽ മലയാളി കഥാപാത്രങ്ങളെ കൃത്രിമത്വമില്ലാതെ അവതരിപ്പിച്ചത് ശ്രദ്ധേയമായി. പ്രത്യേകിച്ച് മലയാള ഭാഷയിലുള്ള കഥാപാത്ര സംഭാഷണങ്ങൾ.

സൂര്യ- ഇന്ദ്രൻസ് കോമ്പിനേഷൻ സീനുകളിലൊക്കെ പ്രകടന മികവ് കൊണ്ട് ഇന്ദ്രൻസ് സ്കോർ ചെയ്യുന്ന കാഴ്ച.

വക്രബുദ്ധി കൊണ്ട് ദൈവത്തെ പോലും കോടതിയിൽ നിസ്സഹായനാക്കി നിർത്താൻ സാധിക്കുന്ന വക്കീൽ ബേബി കണ്ണന്റെ വേഷത്തിൽ RJ ബാലാജിയും, ജഡ്ജ് വേഷത്തിൽ നാട്ടി സുബ്രഹ്മണ്യനും കൊള്ളാം.

ബേബി കണ്ണൻ Vs കറുപ്പ് സ്വാമി എന്ന നിലക്കുള്ള കോൺഫ്ളിക്റ്റും ദൈവത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളിയുമൊക്കെ ഫസ്റ്റ് ഹാഫിനെ ത്രില്ലിംഗ് ആക്കി.

എന്നാൽ സെക്കന്റ് ഹാഫിൽ ഇതിന് നേർ വിപരീതമാണ് സംഭവിക്കുന്നത്. സൂര്യ ഫാൻസിനു വേണ്ടി നടത്തുന്ന ഒരു ഫാൻസ്‌ ഷോ പോലെ കടന്നു വരുന്ന പാട്ടും ആക്ഷനും മാത്രമാണ് പിന്നീടുള്ള സിനിമ.

ദൈവത്തിന് പിന്നെ എന്തുമാകല്ലോ എന്ന ചിന്തയിൽ അങ്ങോട്ട് കാണാം എന്ന് മാത്രം.

ജയ് ഭീം, സിംഗം പോലുള്ള സിനിമാ റഫറൻസുകളൊക്കെ അതിനായി ഉപയോഗിക്കുന്നുണ്ട്.

അക്കൂട്ടത്തിൽ വേട്ടെയ് കറുപ്പ് സ്വാമിയുടെ ഉഗ്രരൂപത്തിലുള്ള സൂര്യയുടെ പ്രകടനം 'കാന്താരാ'യിലെയൊക്കെ പോലെ ഒരു ഡിവൈൻ മൂഡ് കൊണ്ട് വരുന്നുണ്ട്.

പാളിപ്പോകാൻ ഏറെ സാധ്യത ഉള്ള, അല്ലെങ്കിൽ ട്രോൾ മെറ്റീരിയൽ ആകേണ്ടിയിരുന്ന അങ്ങിനത്തെ ഒരു സീൻ സൂര്യയുടെ പെർഫോമൻസിൽ വെട്ടി തിളങ്ങി.

സായ് അഭ്യങ്കറിന്റെ സംഗീതവും സിനിമക്ക് ഗുണം ചെയ്തിട്ടുണ്ട്.

ഫസ്റ്റ് ഹാഫിനെ വച്ച് നോക്കുമ്പോൾ സെക്കന്റ് ഹാഫിന്റെ ഗ്രാഫ് താഴേക്ക് തന്നെയെങ്കിലും കാലങ്ങൾക്ക് ശേഷം സൂര്യയുടെ ഒരു ഹൈ വോൾട്ടേജ് പടം കണ്ട തൃപ്‍തി തരുന്നുണ്ട് 'കറുപ്പ്'.

©bhadran praveen sekhar

Monday, May 25, 2026

ഗുമ്മില്ലാത്ത 'അതിരടി' !!


സമീപ കാലത്ത് കേരളത്തിലെ ഒരു കോളേജ് ഓഡിറ്റോറിയത്തിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദാരുണമായ സംഭവത്തെ ഓർമ്മപ്പെടുത്തി കൊണ്ടുള്ള ഓപ്പണിങ് സീനുകൾക്ക് ശേഷമാണ് 'അതിരടി'യുടെ ടൈറ്റിൽ തെളിയുന്നത്.

ഒരു ട്രാജഡിയുടെ മൂഡിൽ നിന്ന് മാറി കുറച്ചു വർഷങ്ങൾക്ക് ശേഷം അതേ ക്യാമ്പസിലെ പുതിയ കാഴ്ചകൾ സ്‌ക്രീനിൽ തെളിയുകയാണ്.

മുടങ്ങിപോയ കോളേജ് ഫെസ്റ്റ് ആണ് എങ്ങും സംസാര വിഷയം.

പുതിയ കാലത്തെ കോളേജ് ക്യാമ്പസ് കഥാപരിസരത്ത് നിന്ന് കൊണ്ട് കഥ പറയുമ്പോൾ ശ്രദ്ധേയമായ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് കരുതിയത് വെറുതെയായി.

'ആവേശ'ത്തിൽ അഡ്മിഷനായി ബിബിനും കൂട്ടരും കോളേജിൽ എത്തുന്നതിന് സമാനമായ സീനുകൾ.

കാലങ്ങളായി മുടങ്ങി കിടക്കുന്ന ഉത്സവം നടത്താൻ കണിമംഗലത്ത് എത്തിയ ജഗന്നാഥന്റെ റഫറൻസ് സിനിമയിൽ തന്നെ പറയുന്നത് കൊണ്ട് ബേസിലിന്റെ സാംകുട്ടിക്ക് വേറെ ഹൈപ്പ് ഒന്നും കൊടുക്കേണ്ടി വരുന്നില്ല.

ആദ്യത്തെ ഒരു മുക്കാൽ മണിക്കൂർ ബേസിലിന്റെ ഇത് വരെ കാണാത്ത ഓവർ ആക്റ്റിങ്ങും ചളിയുമാണ്. ആ കഥാപാത്രത്തിന്റെ മീറ്റർ ഒന്നും ബേസിലിന് ബാധകമല്ലാത്ത ഒരു അവസ്ഥ.

അതിനൊപ്പം സ്കോർ ചെയ്യുന്ന മട്ടിൽ 'സർവ്വം മായ'യുടെ സെറ്റിൽ നിന്ന് നേരെ 'അതിരടി'യിലേക്ക് വന്ന പോലെ ഒരു ഡെലൂലുവും കൂടി ആയപ്പോ പടം കൈ വിട്ട് പോയ പോലെ തോന്നി.

അവിടെയാണ് രംഗ അണ്ണന്റെയും, മാണിക്ക് ബാഷയുടെയും, മുള്ളംകൊല്ലി വേലായുധന്റെയുമൊക്കെ റഫറൻസിൽ രൂപപ്പെടുത്തിയ വെള്ളയാണി ശ്രീക്കുട്ടന്റെ എൻട്രി. പടം ഒന്ന് ട്രാക്കിൽ കേറിയത് അവിടെ നിന്നാണ് എന്നു പറയാം.

സച്ചി പടങ്ങളിലെ കഥാപാത്രങ്ങളുടെ 'ഈഗോ ക്ലാഷ് 'നെ കടമെടുക്കുമ്പോഴും അതിരടിയിലെ സാംകുട്ടി -ശ്രീക്കുട്ടൻമാർക്കിടയിലെ കോൺഫ്ലിക്റ്റിന് വേണ്ടത്ര പഞ്ച് ഇല്ലാതെ പോകുന്നുണ്ട്.

ടോവിനോ പക്ഷേ ശ്രീക്കുട്ടന്റെ റോളിൽ തിളങ്ങി. നെഗറ്റീവ് ഷെയ്ഡിൽ നിൽക്കുമ്പോഴും ശ്രീക്കുട്ടൻ ഒരു ഭയങ്കരമാന വില്ലൻ ആവാതിരിക്കുകയും അതോടൊപ്പം അയാൾക്കുള്ളിലെ ഇമോഷണൽ സംഗതികളെ പ്രകടനത്തിലേക്ക് കൊണ്ട് വരികയും ചെയ്യുന്നുണ്ട് ടോവിനോ.

ശ്രീക്കുട്ടന്റെ മീറ്ററിന്റെ കാര്യത്തിൽ ടോവിനോയുടെ കണക്ക് കൃത്യമായിരുന്നു.

വിനീത് ശ്രീനിവാസൻ - ഷാൻ റഹ്മാൻ ടീമിന്റെ എൻട്രി സീനിന് ശേഷം സിനിമ കുറച്ചു കൂടി രസകരമായി മാറി.

അത് പോലെ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന കാമിയോ കഥാപാത്രമൊക്കെ 'അതിരടി'യിൽ ഓളമുണ്ടാക്കി.

പി സുകുമാർ, വിഷ്ണു അഗസ്ത്യ പോലുള്ളവരുടെ കഥാപാത്രങ്ങൾ കൊള്ളാമായിരുന്നുവെങ്കിലും സിനിമയിൽ അതിനൊന്നും കാര്യമായ പ്രാധാന്യം കൊടുക്കുകയോ വേണ്ട വിധം ഉപയോഗിക്കപ്പെടുകയോ ചെയ്തില്ല.

കണ്ടിരിക്കാവുന്ന എന്റെർറ്റൈനർ എന്ന നിലക്ക് ഓക്കേ പടമെന്ന് പറഞ്ഞാലും ഒരു കളർ പടമാക്കാനുള്ള എല്ലാ സംഗതികളും കാസ്റ്റിങ്ങും ഒക്കെ ഉണ്ടായിട്ടും ബേസിലിന്റെ ആദ്യ നിർമ്മാണ സംരഭം വേണ്ടത്ര മികവ് പുലർത്തിയില്ല എന്ന പരാതി ബാക്കിയാകുന്നു.

©bhadran praveen sekhar

Thursday, May 21, 2026

ഉദ്വേഗഭരിതമല്ലാത്ത ഒരു പോലീസ് സിനിമ.. പക്ഷേ ക്ലൈമാക്സ് 'ദൃഢ'മാണ്!!

സാധാരണ കണ്ട് പരിചയിച്ച പോലീസ് പടങ്ങളിലെ പോലെയുള്ള ത്രില്ലിംഗ് മോമെന്റ്സോ അന്വേഷണാത്മകതയോ ഒന്നുമില്ലാതെ വളരെ സ്ലോ പേസിലുള്ള ഒരു കഥ പറച്ചിൽ.

എല്ലാം കൊണ്ടും ശാന്തമായൊരു പോലീസ് സ്റ്റേഷനിലേക്ക് പുതുതായി ജോയിൻ ചെയ്യാൻ എത്തുന്ന ശാന്തശീലനായ എസ്. ഐ വിജയ്.

ഒരു പുതുമുഖമായി ജോയിൻ ചെയ്യാനെത്തുന്ന എസ്. ഐ വിജയുടെ അതേ മൂഡിൽ തന്നെയാണ് നമ്മളും ആ സ്റ്റേഷൻ പരിസരത്തെ നോക്കി കാണുന്നതും അവിടത്തെ മറ്റു പോലീസുകാരെ പരിചയപ്പെടുന്നതുമൊക്കെ.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തുന്ന സ്ഥിരം പോലീസ് നായക കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തം എന്നു തോന്നിച്ച തുടക്കം.

സംഗതി അതൊക്കെ ഒരു ഭാഗത്ത് കൂടെ നൈസായി പോകുന്ന സമയത്ത് തന്നെ സ്വഭാവികത അനുഭവപ്പെടുത്താതെ പോകുന്ന സീനുകളും കഥാപാത്ര സംഭാഷണങ്ങളുമൊക്കെ കല്ല് കടിയായി മാറുന്നു.

നടക്കാൻ പോകുന്ന സംഭവങ്ങൾക്ക് മുന്നോടിയായി മനഃപൂർവ്വം നൽകുന്ന ചില സൂചനകൾ അഥവാ ഒരു കാര്യവുമില്ലാത്ത ചില സ്പൂൺ ഫീഡിങ് സംഗതികൾ സിനിമയുടെ ഒഴുക്കിനെ ബാധിച്ചതായി തോന്നി.

ഇന്റർവെല്ലിനോട്‌ അടുക്കുമ്പോഴേക്കും സിനിമയുടെ പോരായ്മകളുമായി പൊരുത്തപ്പെട്ടു കൊണ്ടുള്ള ഒരു ആസ്വാദന ശൈലിയിലേക്ക് നമ്മൾ മാറിയിരിക്കും.

അത്ര കണ്ട് ശക്തമല്ലാത്ത തിരക്കഥയിലും ഷൈൻ നിഗത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവ രൂപീകരണവും വികസനവുമൊക്കെ സെറ്റ് ചെയ്ത് വച്ച രീതി ഇഷ്ടപ്പെട്ടു.

അത് കൊണ്ട് തന്നെ ആ കഥാപാത്രത്തെ മുൻനിർത്തി കൊണ്ടുള്ള കഥ പറച്ചിലിനു പ്രസക്തിയുണ്ട്. ഷൈൻ അത് മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്.

ക്ലൈമാക്സ്‌ ആണ് സിനിമയുടെ അത് വരെയുള്ള മൂഡിനെയൊക്കെ അട്ടി മറിച്ചു കൊണ്ട് ഒരു ഹൈ മൊമെന്റ് സമ്മാനിക്കുന്നത്. അവിടെ പടം ഒരു ഒന്നൊന്നര തൂക്കാണ്.

ആകെ തുകയിൽ ആ ക്ലൈമാക്സാണ് 'ദൃഢ'ത്തെ ദൃഢമാക്കുന്നത് എന്നു പറയാം.

©bhadran praveen sekhar

Friday, May 15, 2026

പേട്രിയേറ്റ്


ഈ ഡിജിറ്റൽ കാലഘട്ടത്തിൽ എല്ലാം കൊണ്ടും പ്രസക്തമായ പ്രമേയം.

കണ്ടെന്റ്ലേക്ക് കണക്ട് ആയാൽ മാത്രം സാധ്യമാകുന്ന ആസ്വാദനമാണ് 'പേട്രിയെറ്റി'ന്റേത് എന്ന് പറയാം.

അത് കൊണ്ട് തന്നെ സിനിമയുടെ ഭാഗമായ സൂപ്പർ താരങ്ങളുടെയോ മറ്റു സഹ താര നിരകളുടെയോ പ്രകടനവും സ്ക്രീൻ സ്പേസും അളക്കാൻ നിന്നാൽ 'പേട്രിയേറ്റ്' തൃപ്‍തിപ്പെടുത്തണം എന്നില്ല.

ഭരണകൂട ഭീകരതയുടെ ഡിജിറ്റൽ പതിപ്പ് എന്ന് വിളിക്കാവുന്ന തരത്തിൽ കോർപ്പറേറ്റ് സംവിധാനങ്ങൾ വഴി രാജ്യത്തെ സാധാരണക്കാരന്റെ സ്വകാര്യത എങ്ങിനെ വിൽപ്പന ചരക്കാകുന്നു എന്ന് ലളിതമായി കാണിച്ചു തരുന്നുണ്ട് സിനിമ.

2018 ലിറങ്ങിയ P S മിത്രന്റെ 'ഇരുമ്പ്തിരെ' പടത്തിൽ അർജുന്റെ വില്ലൻ കഥാപാത്രം പറയുന്ന പോലെ "ഇൻഫർമേഷൻ ഈസ്‌ വെൽത്ത്".

നമ്മുടെ ഓരോ ഡാറ്റയും മാറ്റാർക്കോ കൈമാറി 'വെൽത്ത്' ഉണ്ടാക്കുന്ന ഒരു ഡിജിറ്റൽ മാർക്കറ്റ് സിസ്റ്റത്തിനുള്ളിൽ നമ്മൾ എന്നോ അടക്കപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത.

പുറം ലോകമറിയാത്ത രാഷ്ട്രീയ ഗൂഢാലോചനകൾ, അന്താരാഷ്ട്ര അട്ടിമറികൾ, കൊലപാതകങ്ങൾ തൊട്ട് ലോകത്തെ പല ദുരൂഹമായ സംഭവ വികാസങ്ങളിലും ഈ പറഞ്ഞ ഡിജിറ്റൽ ക്രിമിനൽ ഗ്യാങ്ങിനു പങ്കുണ്ട്.


ഉർമീ ജുവേക്കറിന്റെ 'ലൈല' വെബ് സീരീസിലെയൊക്കെ പോലെ വരാനിരിക്കുന്ന ഭീതിജനകമായ ഒരു രാഷ്ട്രീയ സാമൂഹികാവസ്ഥയെ കുറിച്ചുള്ള അവബോധം പ്രേക്ഷകരിലേക്ക് എത്തിക്കാൻ 'പേട്രിയേറ്റ്' ശ്രമിച്ചു കാണാം.

ആരും എവിടെയും പറയാത്ത, ഒരിക്കലും നടക്കരുതാത്ത കഥ എന്ന സൂചന തരുമ്പോഴും ഈ സിനിമ പ്രമേയവത്ക്കരിച്ച യാഥാർഥ്യങ്ങളെ കാണാതെ പോകാൻ ആകില്ല.

'എമ്പുരാനി'ലെതിന് സമാനമായ മറ്റൊരു രാഷ്ട്രീയ കാഴ്ച ഈ സിനിമക്കുള്ളിൽ സമർത്ഥമായി ഒളിപ്പിച്ചു വച്ചിട്ടുണ്ട് മഹേഷ്‌ നാരായണൻ. ബാൻ ചെയ്യാതെ പോയതിൽ അത്ഭുതം. 

കഥാപാത്രങ്ങളുടെ ഇമോഷണൽ ഡെപ്ത്തോ, പരസ്പരമുള്ള കണക്ഷനോ ഒട്ടും ബോധ്യപ്പെടുത്താതെ പോകുന്ന സീനുകൾ പലതുണ്ട്.

ഒരു മാസ് സിനിമയുടെ ടെമ്പ്ലേറ്റ് ചിലയിടത്ത് പിന്തുടരുകയും എന്നാൽ അവിടെയൊന്നും അതിനൊത്ത രോമാഞ്ചിഫിക്കേഷൻ നൽകാതെയും പോകുന്ന അവസ്ഥ.

18 വർഷങ്ങൾക്ക് ശേഷം ബിഗ് 'M'സ് ഒന്നിച്ച് വരുമ്പോൾ പ്രതീക്ഷിക്കുന്ന പലതും സ്‌ക്രീനിൽ കാണാൻ കിട്ടിയില്ല എന്നതടക്കമുള്ള പരാതികളും കൂട്ടത്തിൽ പറയാം.

പക്ഷേ പ്രമേയപരമായും സാങ്കേതികപരമായും 'പേട്രിയെറ്റ്' വ്യക്തിപരമായി എന്നെ തൃപ്തിപ്പെടുത്തി.

©bhadran praveen sekhar

Thursday, April 30, 2026

ചിരി രസമുള്ള 'മധുവിധു' !!

സ്ത്രീകളില്ലാത്ത / സ്ത്രീകൾ വാഴാത്ത 'ഗോഡ്ഫാദർ', 'മേലേപ്പറമ്പിൽ ആൺവീട്', 'കല്ല്യാണരാമൻ' പോലുള്ള സിനിമകളിലെ തറവാട് കഥാ പരിസരത്തെ ഓർമ്മപ്പെടുത്തുമ്പോഴുംആ സിനിമകളുമായൊന്നും ഒരു ബന്ധവുമില്ലാത്ത വിധം സമാനമായൊരു പ്ലോട്ടിൽ പുതിയൊരു കഥയെ രസകരമായി പറഞ്ഞവതരിപ്പിക്കാൻ ബിബിൻ മോഹൻ - ജയ് വിഷ്ണു - വിഷ്ണു അരവിന്ദ് ടീമിനു സാധിച്ചിട്ടുണ്ട്.

ആഞ്ഞിലിമൂട്ടിൽ കുടുംബത്തിന്റെ പാരമ്പര്യത്തിൽ നിന്ന് പറഞ്ഞു തുടങ്ങി നിലവിലെ അവസ്ഥയിലേക്ക് പറഞ്ഞെത്തുന്ന ഇൻട്രോയിൽ തന്നെയുണ്ട് സിനിമയുടെ രസച്ചരട്.

ചുമരിൽ ആണിയടിച്ചു വച്ച ഫോട്ടോകളിലെ പൂർവ്വികരെയൊക്കെ സിനിമയുടെ കഥാഗതിയിലേക്ക് ബന്ധപ്പെടുത്തിയ രീതിയൊക്കെ ശ്രദ്ധേയമായി.

രസകരമായ ഒരു കുടുംബ സിനിമയുടെ മൂഡിനൊപ്പം തന്നെ മൂന്ന് നാല് തലമുറക്കാരുടെ പ്രണയ കഥകൾ കൂടി ചേർത്ത് വച്ചിട്ടുണ്ട് സിനിമയിൽ.

പറയാതെയും തിരിച്ചറിയാതെയും പോയ പ്രണയങ്ങൾ.. നഷ്ട പ്രണയം.. പ്രണയം സാക്ഷാത്ക്കരിച്ചിട്ടും ഒന്നിക്കാനാകാത്ത അവസ്ഥ.. ആഞ്ഞിലി മൂട്ടിൽ തറവാട്ടിൽ സർപ്പ ശാപമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് സിനിമ.

ഇത്തരം സിനിമകളിൽ സാധാരണ നമ്മൾ കണ്ടു ശീലിച്ച സങ്കീർണ്ണതകളോ വില്ലന്റെ എൻട്രിയോ ഒന്നുമില്ലാതെ തന്നെ 'മധുവിധു'വിനെ കൈയ്യൊതുക്കത്തോടെ അവതരിപ്പിക്കാൻ വിഷ്ണു അരവിന്ദിന് സാധിച്ചിട്ടുണ്ട്.

ജഗദിഷ് - ഷറഫു - അസീസ് .. ഒരേ സമയം സിറ്റുവേഷണൽ കോമഡികളിലും സീരിയസ് രംഗങ്ങളിലും സ്‌കോർ ചെയ്തു കാണാം.

കുറച്ചു നേരമേ ഉള്ളൂവെങ്കിലും വിനീത് തട്ടിലിന്റെ സുര മാമനൊക്കെ സൂപ്പറായിരുന്നു.

കല്യാണി പണിക്കർ, വിജിത, ശ്രീജയ മൂന്നാളും അവരവരുടെ റോൾ നന്നായി തന്നെ ചെയ്തു.

സകുടുംബം കാണാവുന്ന ഒരു പടം. എന്റർടൈൻമെന്റ് തന്നെയാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ പടത്തിന്റെ ഗ്യാരണ്ടി.

ഈ കൊല്ലം ഇഷ്ടപ്പെട്ട 'ഫാമിലി എന്റർടൈനർ' സിനിമകളുടെ കൂട്ടത്തിലേക്ക് 'മധുവിധു' വിനെ കൂടി ചേർക്കുന്നു.

©bhadran praveen sekhar

Wednesday, April 29, 2026

ഒരു 'കൊല' ഫാമിലി എന്റെർറ്റൈനെർ !!


ഒരു കുടുംബ സിനിമയുടെ ട്രാക്കിൽ കഥ പറഞ്ഞു കൊണ്ടിരിക്കെ ഇടക്ക് വച്ചു നടക്കുന്ന കൊലപാതകം ആയിരുന്നല്ലോ 'ദൃശ്യ'ത്തിന്റെ അത് വരെയുണ്ടായിരുന്ന മൂഡ് മാറ്റി അതിനെ ഒരു ക്രൈം ത്രില്ലറാക്കി മാറ്റുന്നത്.

ആ കൊലപാതകത്തിന് ശേഷം ജോർജ്ജ് കുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളും അനുബന്ധ പിരിമുറുക്കങ്ങളുമൊക്കെ അതേ പടി നമ്മളെ കൂടി ബാധിക്കുന്നിടത്താണ് ദൃശ്യത്തിന്റെ ആസ്വാദനം.

എന്നാൽ ഇവിടെ 'മോഹിനിയാട്ട'ത്തിൽ മറ്റൊരു കുടുംബത്തിൽ മറ്റൊരു കഥാസാഹചര്യത്തിൽ നടക്കുന്ന കൊലപാതകം ഒരു മുഴുനീള സിനിമക്ക് വേണ്ട എന്റർടൈൻമെൻറ് ആയി മാറുകയാണ്.

ഒരു കുടുംബ സിനിമയുടെ രസകരമായ ആസ്വാദനം സമ്മാനിച്ച 'ഭരതനാട്യ'ത്തിന് ശേഷം അതേ ടീം വീണ്ടും വരുമ്പോൾ ഇങ്ങിനെ ഒരു ഴോനർ മാറ്റം പ്രതീക്ഷിച്ചിരുന്നില്ല. ട്രെയിലറിൽ നിന്നാണ് സംഗതി ഡാർക്ക് കോമഡി ആണെന്നുള്ളതിന്റെ സൂചന ആദ്യമായി കിട്ടുന്നത്.

വയലൻസിന്റെ ഒരു കണിക പോലുമില്ലാതെ ക്രൈം എന്ന സംഗതിയെ ഒരു കുടുംബ സിനിമയുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് രസകരമായ രീതിയിൽ കൈകാര്യം ചെയ്ത സംവിധാന മികവിന് തന്നെയാണ് ആദ്യത്തെ കയ്യടി.

സിനിമയിൽ ഗുരുതരമായ ഒരു ക്രൈം നടക്കുമ്പോൾ, കേന്ദ്ര കഥാപാത്രങ്ങളെല്ലാം പ്രതിസന്ധിയിലാകുമ്പോൾ കാണുന്ന നമുക്ക് മാത്രം അത് കോമഡിയായി മാറുന്ന അവസ്ഥ. അതാണ് 'മോഹിനിയാട്ട'ത്തിന്റെ ഫ്രഷ്‌നെസ്സ്.

ക്രൈം നടന്ന ശേഷമുള്ള ഭീകരമായ ചില സിറ്റുവേഷനുകളിൽ, കഥാപാത്രങ്ങളുടെ ഗൗരവപൂർണ്ണമായ സംഭാഷണ ശകലങ്ങളിൽ, അവരുടെ സ്വാഭാവികമായ ഭാവ പ്രകടനങ്ങളിൽ അങ്ങിനെ എല്ലായിടത്തും ഹാസ്യത്തിന്റെ സാധ്യതകളെ വിജയകരമായി അവതരിപ്പിച്ചു പ്രതിഫലിപ്പിക്കാൻ സാധിച്ചു എന്നത് ചെറിയ കാര്യമല്ല.

ഭരതൻ നായരുടെ കഥാപാത്രം ഇല്ലാതായി പോയിട്ടും ആ കഥാപാത്രത്തിന്റെ രസകരമായ ഒരു ഓർമ്മ-തുടർച്ച ഈ സിനിമയിലുമുണ്ട്. ഒരൊറ്റ സീനിൽ പോലും ആ കഥാപാത്രം നേരിട്ട് വരുന്നില്ലെങ്കിലും 'മോഹിനിയാട്ട'ത്തിലും ഭരതൻ നായർ അങ്ങിനെ നിറഞ്ഞു നിൽക്കുന്നുണ്ട്.

സൈജു കുറുപ്പ് - സുരാജ് വെഞ്ഞാറമൂട് - വിനയ് ഫോർട്ട് - ജഗദിഷ് അങ്ങിനെ നീളുന്ന ഒരു കൂട്ടം പേര് ഒരു ഭാഗത്ത് സ്‌കോർ ചെയ്തു പോകുമ്പോൾ മറു ഭാഗത്ത് കലാരഞ്ജിനി, നന്ദു പൊതുവാളൊക്കെ കരിയർ ബെസ്റ്റ് പെർഫോമൻസുമായി അഴിഞ്ഞാടുകയാണ്.

കലാരഞ്ജിനി - ഈ സിനിമയിൽ ഹൈ ലെവൽ പെർഫോമൻസ് ആണ്. ഡയലോഗ് ഡെലിവറി ആകട്ടെ ടൈമിംഗ് ആകട്ടെ അവര് കിടു ആയിരുന്നു. എക്സ്പ്രഷൻ കൊണ്ട് മാത്രം അവര് മൊത്തം സീനും തൂക്കുന്ന കാഴ്ച

സുരാജ് - ചത്ത് അഭിനയിക്കുക എന്നൊക്കെ വെറുതെ പറയുന്നതല്ല.. അമ്മാതിരി ഒരു ഐറ്റം. വളരെ സീരിയസായിട്ടുള്ള സംഭാഷണങ്ങളിൽ കൂടി ഹ്യൂമർ കൈമാറുന്ന പ്രതിഭാസം. കാര്യം പറഞ്ഞു വരുന്നതിനിടെ അനന്തരവനോട് സർബത്ത് അടിക്കുന്ന കാര്യം പറയുന്ന സീനൊക്കെ ആ ലെവൽ ഒന്നാണ്. അത് പോലെ അമ്പലം പണിഞ്ഞ കഥയുടെ വിവരണം. ആദ്യ ഭാഗത്തിൽ സൈജുവിന്റെ വേഷം ചെയ്യാൻ പറ്റാതെ പോയതിന്റെ എല്ലാ വിഷമവും രണ്ടാം ഭാഗത്തിൽ അങ്ങ് തീർത്തു.

നന്ദു പൊതുവാൾ..വഴി പോക്കൻ വേഷത്തിൽ ഒതുങ്ങേണ്ട ആളല്ല എന്ന് തെളിയിച്ച പ്രകടനം. മെയിൻ കഥാപാത്രങ്ങൾക്കൊപ്പം തിളങ്ങി നിക്കുന്നുണ്ട് മോഹിനിയാട്ടത്തിൽ.

അത് പോലെ ബേബി ജീൻ - ആ ചങ്ങായിയൊക്കെ സിനിമയുടെ രണ്ടാം പകുതി മൊത്തത്തിൽ തൂക്കി എന്ന് പറയാം.

സിനിമയിൽ ബേബി ജീന്റെ സുഭാഷ് പറയുന്ന പോലെ - ഇൻ ആയി കഴിഞ്ഞാൽ പിന്നെ ഒരേ ത്രില്ലാണ്.

എല്ലാം കൊണ്ടും പൈസ വസൂൽ പടം. Don't Miss to Watch !!

©bhadran praveen sekhar