Saturday, September 16, 2023

അടിയുടെ പെരുന്നാളും ഇടിയുടെ കാർണിവെല്ലും!!


'അങ്കമാലി ഡയറീസി'നും, 'അജഗജാന്തര'ത്തിനും 'തല്ലുമാല'ക്കുമൊക്കെ ശേഷം കാണാൻ കിട്ടിയ ഉഗ്രൻ അടിപ്പടം. ഷൈൻ നിഗം-പെപ്പെ- നീരജ് വേറെ ലെവൽ.

ഡാൻസിലും ആക്ഷനിലും ഷെയ്ൻ നിഗം ഒരു പോലെ സ്‌കോർ ചെയ്തു. കിന്റൽ കനമുള്ള പ്രത്യേക തരം ഇടിക്ക് പെപ്പെ തന്നെ ഫസ്റ്റ്. നെഞ്ചക്കിന്റെ ഉസ്താദായി കിടിലൻ ഗെറ്റപ്പും പ്രകടനവുമായി നീരജ്. അങ്ങിനെ RDX ൽ മൂന്നാളും പല വിധത്തിൽ നിറഞ്ഞാടുക തന്നെയായിരുന്നു .

ഷെയ്ൻ നിഗം - മഹിമ നമ്പ്യാർ, പെപ്പെ-ഐമ ടീമിന്റെ കോംബോ സീനുകളെല്ലാം മനോഹരമായിരുന്നു .

വില്ലന്മാരാണ് ഈ സിനിമയിലെ എടുത്തു പറയേണ്ട മറ്റു താരങ്ങൾ .. ഓരോ അടി സീനിനും ശരിക്കും പഞ്ചുണ്ടാക്കുന്നത് വില്ലന്മാരാണ്..അജ്‌ജാതി പ്രകടനങ്ങൾ.

ഒരു അടി സീൻ തുടങ്ങുമ്പോൾ തന്നെ സ്വാഭാവികമായും ഇനി എന്ത് സംഭവിക്കുമെന്ന് ഊഹിക്കാൻ നമുക്ക് പറ്റും. RDX ലും അത്തരം ഊഹങ്ങൾക്ക് അവസരം തരുന്നുണ്ടെങ്കിലും അതിനേക്കാളേറെ ആ അടി നടക്കേണ്ടതിന്റെ ആവശ്യകത നമ്മളെ ബോധ്യപ്പെടുത്തുകയാണ് സംവിധായകൻ.

ഓപ്പണിങ് സീനിൽ ശ്രീജിത്ത് നായർ അവതരിപ്പിക്കുന്ന പീറ്ററും ലാലിന്റെ ഫിലിപ്പും തമ്മിലുള്ള സംസാര മദ്ധ്യേ തന്നെ വരാനിരിക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് ഒരു ധാരണ നമുക്കുണ്ടാകുന്നുണ്ട്. അവിടുന്നങ്ങോട്ടുള്ള സീൻ ബിൽഡ് അപ്പുകളൊക്കെ മുന്നോട്ടുള്ള സിനിമയുടെ ആവേശം കൂട്ടി.

വില്ലനിട്ടു പൊട്ടിക്കേണ്ടത് കാണുന്ന നമ്മുടെ കൂടി ആവശ്യമാണെന്ന തരത്തിൽ ഒരു തരിപ്പുണ്ടാക്കി വിടുന്നതിനൊപ്പം തന്നെ അവിടെ അടി നടക്കുമ്പോൾ ആണ് അടി സീനിനും അതിലെ ആക്ഷനുമൊക്കെ ഒരു പഞ്ചുണ്ടാകുന്നത് .. ആ തലത്തിൽ കാണുന്നവരെ ഇമോഷണലി ഓരോ അടി സീനിലേക്കും കണക്ട് ചെയ്യിക്കുന്ന ഗംഭീര മേക്കിങ് തന്നെയാണ് RDX ന്റേത്.

ഈ സിനിമയെ സംബന്ധിച്ച് നായകന്മാരെ പോലെ തന്നെ സ്‌ക്രീൻ സ്‌പേസ് കയ്യേറുന്നുണ്ട് എല്ലാ വില്ലന്മാരും. ഓരോ ആക്ഷൻ സീനുകൾ കഴിയുമ്പോഴും വില്ലന്മാരുടെ എണ്ണം കൂടി വരുന്ന പോലെ.. മിഥുൻ വേണുഗോപാൽ, ഹരിശങ്കർ, ദിനീഷ്, സിറാജുദ്ധീൻ അടക്കം പിന്നെയും പേരറിയാത്ത ആരൊക്കെയോ ചേർന്നുള്ള വില്ലന്മാരുടെ ആ കൂട്ടം ഒരു രക്ഷയും ഇല്ലായിരുന്നു.

നിഷാന്ത് സാഗറിന്റെ ഡേവിസിൽ തുടങ്ങി സുജിത് ശങ്കറിന്റെ ജെയ്‌സണിലേക്ക് എത്തി നിക്കുമ്പോൾ അവരൊക്കെയാണ് പ്രധാന വില്ലൻമാർ എന്ന് തോന്നിപ്പിക്കുകയും എന്നാൽ അവിടെ നിന്ന് എല്ലാവരെയും വെല്ലുന്ന വിധം പൊടുന്നനെ വിഷ്ണു അഗസ്തിയുടെ പോൾസൺ കൊടൂര വില്ലനായി അഴിഞ്ഞാട്ടം തുടങ്ങുകയും ചെയ്യുന്നിടത്ത് നിന്ന് സിനിമയുടെ ഗ്രാഫ് കുത്തനെ ഉയരുന്നു.

പോൾസൺ ഒരു ഒത്ത വില്ലൻ തന്നെ എന്ന് അടിവരയിട്ട് പറയാം. ആദ്യ സീൻ തൊട്ട് അവസാനം വരെ പോൾസന്റെ കണ്ണുകളിലെ കൊല വെറി എടുത്തു കാണാം. വേറെ ലെവൽ ആക്ടിങ് .

ബാബു ആന്റണി, ബൈജു ടീമിനൊക്കെ കുറച്ചു കൂടി സ്‌ക്രീൻ സ്‌പേസ് കൊടുത്തിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചു പോയി.

അൻപറിവിന്റെ മികച്ച ആക്ഷൻ കൊറിയോഗ്രാഫി തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്.  നിരന്തരം ആക്ഷൻ സീനുകൾ കടന്നു വരുമ്പോഴും അതിൽ ഒരിടത്തും ആവർത്തന വിരസത അനുഭവപ്പെടുത്തുന്ന അടികളില്ല. എല്ലാ അടിയും ഒന്നിനൊന്ന് മെച്ചം.

അലക്സ് ജെ. പുളിക്കലിന്റെ ഛായാഗ്രഹണം, ചമൻ ചാക്കോയുടെ എഡിറ്റിങ്, പിന്നെ സാം സി.എസിന്റെ BGM. അത് കൂടിയാകുമ്പോൾ RDX കൂടുതൽ സ്ഫോടനാത്മകവും ചടുലവുമാകുന്നു.

ആദ്യാവസാനം വരെ ആക്ഷൻ സീനുകൾക്ക് പ്രാധാന്യം കൊടുക്കുമ്പോഴും RDX ന്റെ കഥയിൽ കുടുംബത്തിനും സൗഹൃദത്തിനും പ്രണയത്തിനുമൊക്കെ വേണ്ടുവോളം റോളുണ്ട് .. ആക്ഷനിടയിൽ പല സീനുകളും വൈകാരികമായി മാറുന്നത് കുടുംബ-സൗഹൃദ ബന്ധങ്ങളെ നന്നായി പറഞ്ഞവതരിപ്പിച്ചത് കൊണ്ടാണ് .. ഒരു ആക്ഷൻ സിനിമക്കുള്ളിൽ അത്തരം സീൻ എലമെൻറ്സ് കൃത്യമായി എഴുതി ചേർക്കാൻ ഷബാസ് റഷീദ് -ആദർശ് സുകുമാരൻ ടീമിന് സാധിച്ചിട്ടുണ്ട്.

ഈ പടത്തെ ഈ ഒരു ലെവലിൽ എത്തിച്ചനഹാസ് ഹിദായത്തിനെ കുറിച്ച് ഇനി അധികമായി എന്താണ് പറയേണ്ടത്.. അത്രയുമധികം രസിപ്പിച്ച പടം.

ആകെ മൊത്തം ടോട്ടൽ = കിടിലൻ അടിപ്പടം. 

*വിധി മാർക്ക് = 8/10 

-pravin-

Saturday, August 26, 2023

നായക-പ്രതിനായകൻമാരുടെ മെഗാ മാസ്സ് അഴിഞ്ഞാട്ടം !!


ലോകേഷ് കനകരാജിന്റെ 'മാസ്റ്റർ' റിലീസാകുന്ന സമയത്ത് ആ സിനിമയിലെ വില്ലൻ കഥാപാത്രമായ ഭവാനിയെ കുറിച്ച് വിജയ് സേതുപതി പറഞ്ഞതോർക്കുന്നു.

"ഈ സിനിമയിൽ ഞാനാണ് നായകൻ ..എനിക്ക് എതിരെ നിൽക്കുന്ന വിജയ് സാറിന്റെ ജെ.ഡിയാണ് എന്റെ വില്ലൻ."

ഏതാണ്ട് അത് പോലെയാണ് 'ജയിലറി'ലെ വിനായകന്റെ വർമ്മൻ എന്ന കഥാപാത്രവും. നായകനെ പോലെ തന്നെ സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന വില്ലൻ. സാക്ഷാൽ രജിനികാന്തിന്റെ സ്‌ക്രീൻ സ്‌പേസിലേക്ക് പോലും തലയിട്ടു കൊണ്ട് ഞാനാണ് ഈ സിനിമയിലെ നായകൻ..മനസ്സിലായോ സാറേ എന്ന് ചോദിക്കുന്ന ഒരു ഒന്നൊന്നര വില്ലൻ.

നെൽസന്റെ 'ബീസ്റ്റും', രജിനികാന്തിന്റേതായി അവസാനം വന്ന 'അണ്ണാത്തെ'യുമൊക്കെ നൽകിയ നിരാശകളെല്ലാം 'ജയിലറി'ന്റെ ത്രസിപ്പിക്കുന്ന സ്‌ക്രീൻ കാഴ്ചകളിൽ അലിഞ്ഞില്ലാതായി എന്ന് പറയാം.


കഥാപരമായ പുതുമക്കൊന്നും പ്രസക്തിയില്ലെങ്കിലും സൂപ്പർ താരങ്ങളെ വച്ച് ഒരു മാസ്സ് സിനിമ എങ്ങിനെ വൃത്തിക്ക് ചെയ്യാമെന്ന് നെൽസൺ കാണിച്ചു തരുന്നുണ്ട്. ഒരിടക്കാലത്തിനു ശേഷം ആർപ്പു വിളിയും വിസിലടിയുമൊക്കെയായി ഒരു സൂപ്പർ താര സിനിമ ആഘോഷിക്കപ്പെടുകയാണ്.

മോഹൻ ലാലിനെയും ശിവരാജ്കുമാറിനെയുമൊക്കെ പോലെയുള്ള സൂപ്പർ താരങ്ങളെ കാമിയോ റോളിൽ അവതരിപ്പിക്കുക മാത്രമല്ല അവർ വന്നു പോകുന്ന സീനുകളിൽ ഒരു ഉത്സവാന്തരീക്ഷം കൂടിയാണ് നെൽസൻ ഒരുക്കിയത്. മുൻകാല രജിനികാന്ത് സിനിമകളിലൊന്നും കാണാത്ത വിധം വില്ലനും വന്നു പോകുന്ന സൂപ്പർ താരങ്ങളുമൊക്കെ കൂടി സ്‌ക്രീൻ സ്‌പേസ് പകുത്തെടുക്കുന്ന കാഴ്ച.

രജിനികാന്തിനെ പോലെ ആഘോഷിക്കപ്പെടുന്ന ഒരു താര രാജാവിനെ കടുത്ത അമാനുഷിക വേഷങ്ങളിൽ നിന്ന് മാറ്റി പരീക്ഷിക്കുന്നത് പാ രഞ്ജിത്താണ്. 'കബാലി' സിനിമയിൽ താര രാജാവിന്റെ പ്രൗഢിയിലല്ലായിരുന്നു രജിനികാന്തിന്റെ പ്രകടനങ്ങൾ. അദ്ദേഹത്തിന്റെ യഥാർത്ഥ പ്രായത്തെ കൂടി പരിഗണിച്ചു കൊണ്ടുള്ള ഗെറ്റപ്പും ആക്ഷനുമായിരുന്നു കബാലിയിൽ. 'കാല'യിലും പതിവ് രജനികാന്ത് സിനിമകൾക്ക് കടക വിരുദ്ധമായി പറഞ്ഞവതരിപ്പിക്കാൻ പാ രഞ്ജിത്തിന് സാധിച്ചു.

നിസ്സഹായതയുടെയും മാനുഷികതയുടേയുമൊക്കെ റിയലിസ്റ്റിക് നായക സങ്കൽപ്പങ്ങളുമായി രജിനികാന്തിന് എത്ര ദൂരം സഞ്ചരിക്കാൻ സാധിക്കും എന്ന ചോദ്യം അപ്പോഴും അന്തരീക്ഷത്തിലുണ്ടായിരുന്നു. ആ സമയത്ത് തന്നെയാണ് കാർത്തിക് സുബ്ബരാജ് 'പേട്ട'യിലൂടെ രജിനികാന്തിനെ വീണ്ടും സ്റ്റൈലിഷാക്കി പുതുക്കി പണിഞ്ഞു തരുന്നത്. തലൈവർ തിരുമ്പി വന്തിട്ടീൻ എന്ന തലക്കെട്ടോടെ 'പേട്ട' ഹിറ്റടിച്ചതോടെ രജിനികാന്ത് വീണ്ടും മാസ്സ് ആഘോഷ സിനിമകളുടെ ഭാഗമായി മാറി.

'ജയിലറി'ലേക്ക് വരുമ്പോൾ അതേ രജിനീകാന്തിനെ തന്നെയാണ് നെൽസണും ഉപയോഗപ്പെടുത്തുന്നതെങ്കിലും അവിടെയും ചില മാറ്റങ്ങൾ നടപ്പിലാക്കുന്നത് കാണാം. അദ്ദേഹത്തിന്റെ കഥാപാത്രത്തിനെ ഇൻട്രോ ബിജിഎം ഇട്ട് ആദ്യമേ മാസ്സാക്കുകയോ അമാനുഷികനാക്കുകയോ അല്ല ചെയ്യുന്നത്.

പകരം അദ്ദേഹത്തിന്റെ പതിഞ്ഞ സംസാരത്തേയും നോട്ടത്തേയും നടത്തത്തെയുമൊക്കെ തന്റെ സിനിമക്ക് അനുയോജ്യമായ വിധം ഉപയോഗപ്പെടുത്തി കൊണ്ട് മാസ്സാക്കി മാറ്റുകയാണ് നെൽസൺ. അഥവാ കാണുന്നവർക്ക് ആ മാസ്സ് അനുഭവപ്പെടും വിധമുള്ള സീനുകൾ ഉണ്ടാക്കിയെടുത്തു എന്നും പറയാം. ഡൈനിങ്ങ് ടേബിൾ ആക്ഷൻ സീനൊക്കെ അതിന്റെ ചെറിയ ഉദാഹരണം മാത്രം . ശാരീരികമായി ഒരു അഭ്യാസ പ്രകടനങ്ങളും കാണിക്കാതെ തന്നെ ആ സീനുകളിലെ ഇടിമിന്നൽ വെളിച്ചത്തിൽ ഒരു ചെറിയ ചിരി കൊണ്ട് മാത്രം രജിനികാന്ത് മാസ്സായി തിളങ്ങുന്നു.



ഇതേ ലെവലിൽ തന്നെയാണ് വെറും ഒരു ചുരുട്ടും അതിന്റെ പുകയും വച്ച് രജിനികാന്ത്-മോഹൻലാൽ-ശിവരാജ്കുമാറുമാരെ കൊണ്ട് നെൽസൺ തിയേറ്ററിൽ പ്രകമ്പനം സൃഷ്ടിക്കുന്നത്. വിനായകന്റെ വർമ്മനില്ലായിരുന്നെങ്കിൽ ഈ മൂന്ന് പേർക്കും ഈ സിനിമയിൽ ഒന്നും ചെയ്യാനുണ്ടാകില്ലായിരുന്നു എന്നത് വേറെ കാര്യം. ആ തലത്തിൽ സ്ഥിരം രജിനി സിനിമകളിൽ നിന്ന് മാറി നിൽക്കുന്നുണ്ട് 'ജയിലർ'. 

അനിരുദ്ധിന്റെ ബാക്ഗ്രൗണ്ട് സ്‌കോർ 'ജയിലർ' സിനിമക്ക് കൊടുക്കുന്ന പിന്തുണയെ പറ്റി പറയാതിരിക്കാനാകില്ല. നെൽസന്റെ സ്ക്രിപ്റ്റിനും സംവിധാനത്തിനും ഒപ്പം തന്നെ നിൽക്കുന്ന സംഗീതം . ആ സംഗീതമാണ് ജയിലറിന് ഇത്ര മാത്രം ഒരു ആഘോഷവും ആസ്വാദനവുമുണ്ടാക്കിയത്.

ആകെ മൊത്തം ടോട്ടൽ =  കിടിലൻ മാസ്സ് പടം . 

*വിധി മാർക്ക് = 7.5 / 10 

-pravin-

Monday, July 31, 2023

ക്ഷുഭിത യൗവ്വനക്കാരുടെ 18+!!


പ്രണയവും ഒളിച്ചോട്ടവുമൊക്കെ പ്രമേയവത്ക്കരിക്കപ്പെട്ട സിനിമകളുടെ കൂട്ടത്തിൽ നിൽക്കുന്നത് തന്നെയെങ്കിലും അവതരണം കൊണ്ടും പറഞ്ഞവസാനിപ്പിക്കുന്ന വിഷയം കൊണ്ടുമൊക്കെ ശ്രദ്ധേയമാണ് 18 +.

ഒളിച്ചോടി കല്യാണം കഴിക്കാൻ പതിനെട്ട് വയസ്സ് തികയാൻ കാത്തു നിൽക്കുന്ന കാമുകീ കാമുകന്മാർ നിറഞ്ഞു നിൽക്കുന്ന ഒരു സമൂഹത്തിലേക്ക് ഇത്തരമൊരു സിനിമ വരുമ്പോൾ അതിനെ എങ്ങിനെ നോക്കി കാണണം എന്നത് കാണുന്നവരുടെ ഔചിത്യമാണ്.

ഇത്തരം പ്രണയ -ഒളിച്ചോട്ട-കല്യാണങ്ങൾക്ക് പ്രായത്തിന്റെതായ പക്വത കുറവുകൾ ഉള്ളപ്പോഴും ഇടത് രാഷ്ട്രീയ പ്രവർത്തകരുടെയും പാർട്ടിയുടേയുമൊക്കെ ശക്തമായ പിന്തുണ ലഭിക്കാറുണ്ട് എന്നിരിക്കെ 18 + ന്റെ കഥാസാഹചര്യവുമായി പെട്ടെന്ന് ഇഴുകി ചേരാൻ സാധിച്ചു.

സിനിമയുടെ ടൈറ്റിലുകൾ തെളിയുമ്പോൾ പശ്ചാത്തലത്തിൽ അനുരാഗത്തെ കുറിച്ച് പലരും പറയുന്നത് കേൾക്കാൻ സാധിക്കും . പരസ്പ്പരം പ്രണയിക്കാൻ ആഹ്വാനം ചെയ്യുന്ന നേതാക്കളുടെ പ്രേരണയിൽ പ്രണയിക്കുന്നത് ഒരു കുറ്റമല്ല. പക്ഷെ അങ്ങിനെ പ്രണയിക്കുന്നവരുടെ കൂട്ടത്തിൽ പാർട്ടി സെക്രട്ടറിയുടെ തന്നെ മകളുണ്ടെങ്കിലോ?

പ്രണയിച്ചു വിവാഹം കഴിക്കുന്നവരോടുള്ള പാർട്ടിയുടെ നിലപാട് വ്യക്തമാണ്. എന്നാൽ പുറമേക്ക് പറഞ്ഞു നടക്കുന്ന ആദർശവും ജാതിവിരുദ്ധതയും മാനവികതയും ഒന്നും തന്നെ സ്വന്തം വീട്ടിൽ പ്രവർത്തികമാക്കാത്ത നേതാക്കളുടെ കൂടിയാണ് പാർട്ടി എന്ന് പറഞ്ഞു വെക്കുന്നു സിനിമ. ജാതീയത ഉള്ളിൽ കൊണ്ട് നടക്കുകയും സ്വയം കമ്യൂണിസ്റ്റെന്ന് നടിക്കുകയും ചെയ്യുന്നവർക്കെതിരെ സംസാരിക്കുന്നുണ്ട് സിനിമയുടെ ക്ലൈമാക്സ് സീനുകൾ.

പ്രണയത്തിന്റെ തീവ്രത അനുഭവപ്പെടുത്തുന്ന കഥയൊന്നുമല്ലെങ്കിലും നസ്ലൻ-സാഫ് സഹോദരങ്ങളുടെ ഫ്രണ്ട്ഷിപ് കോംബോയൊക്കെ രസകരമായി തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ബിനു പപ്പു അവരുടെ കൂട്ടത്തിൽ ആദ്യാവസാനം വരെ തിളങ്ങി നിന്നു. അവർ മൂന്ന് പേരും ചേർന്നുള്ള സീനുകളിലെ കോമഡിയൊക്കെ നന്നായി വർക് ഔട്ട്‌ ആയി.


മാത്യുവിന്റെ കലിപ്പൻ സഖാവ് ലുക്ക് കൊള്ളാമായിരുന്നു. ശ്യാം മോഹൻ, മനോജ് കെ.യു ടീമിന്റെ നെഗറ്റിവ് ഷെയ്ഡുള്ള കഥാപാത്രങ്ങളും നന്നായി. നിഖില വിമൽ മജിസ്‌ട്രേറ്റ് വേഷത്തിൽ അത്ര നന്നായി തോന്നിയില്ല. അത് വരെ ഓക്കേ എന്ന് തോന്നിപ്പിച്ച മീനാക്ഷി ദിനേശിന്റെ പ്രകടനം കോടതി സീനുകളിൽ പോരായിരുന്നു എന്ന അഭിപ്രായമാണുള്ളത്.

വടക്കൻ കേരളത്തിന്റെ കഥാപാശ്ചാത്തലവും, 2009 കാലത്തെ പുനരവതരിപ്പിച്ചതിലെ കൃത്യതയും , പേരറിയാത്ത ഒരുപാട് നടീ നടന്മാരുടെ സ്വാഭാവിക പ്രകടനകളും, ചടുലമായ പാട്ടുകളും ബിജിഎമ്മുമൊക്കെ പ്ലസ് പോയിന്റുകളായി മാറി.

പ്ലസ് റ്റു -കോളേജ് വിദ്യാർത്ഥികൾ തന്നെയായിരിക്കും ഈ സിനിമയുടെ പ്രധാന ആസ്വാദകർ എന്ന് പറയാം. പതിനെട്ടിൽ ഒളിച്ചോടാൻ തയ്യാറായി നിൽക്കുന്നവർക്ക് ഈ സിനിമ നൽകുന്ന കോൺഫിഡൻസും ചെറുതാവില്ല. പുതു തലമുറയെ ലക്‌ഷ്യം വച്ചുള്ള ഒരു എന്റർടൈനർ സിനിമ എന്ന നിലക്ക് വിലയിരുത്തുന്നതാണ് ഉചിതം.

വിധി മാർക്ക് = 6.5/10 
-pravin-

Tuesday, July 25, 2023

ഒരു അസാധാരണ മനുഷ്യന്റെ ജീവിത കഥ !!


അമാനുഷിക കഥാപാത്രങ്ങൾക്ക് സൂപ്പർ ഹീറോ പരിവേഷം നൽകി കഥ പറയുന്ന സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് 'The Man Without Gravity' എന്ന ഇറ്റാലിയൻ സിനിമ.

സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ഇത് ഗുരുത്വാകർഷണം ഇല്ലാത്ത ഒരു മനുഷ്യന്റെ കഥയാണ്.

ഒരു മഴയുള്ള രാത്രിയിൽ ആശുപത്രിയിൽ വച്ചാണ് ഓസ്‌ക്കാർ ജനിക്കുന്നത്. അമ്മയുടെ വയറ്റിൽ നിന്ന് പുറത്തേക്ക് എത്തുന്ന ഉടൻ പൊക്കിൾ കൊടി സഹിതം ഒരു മാലാഖ കുഞ്ഞിനെ പോലെ മുകളിലേക്ക് പൊങ്ങി പോകുകയാണ് അവൻ. ആ ഓപ്പണിങ്‌ സീനിലൂടെ തന്നെ സിനിമയുടെ മൂഡിലേക്ക് നമ്മളും എത്തിപ്പെടുന്നു.

ഓസ്‌ക്കാർ എന്ന അസാധാരണ കുഞ്ഞിനെ അവന്റെ അമ്മയും അമ്മൂമ്മയും കൂടി ഇനി എങ്ങിനെ വളർത്തുമായിരിക്കാം എന്ന സംശയത്തിന്റെ ഉത്തരങ്ങൾക്കൊപ്പം പിന്നീടുള്ള സീനുകളിൽ ഓസ്‌കാറിന്റെ ജീവിതവും വിവരിക്കപ്പെടുകയാണ്.

അസാധാരണമായ ഒരു മനുഷ്യനെ കേന്ദ്ര കഥാപാത്രമാക്കി കഥ പറയുമ്പോഴും സിനിമയിലെവിടെയും ആ കഥാപാത്രത്തിന് ഒരു സൂപ്പർ ഹീറോ പരിവേഷം നൽകുന്നില്ല. മറിച്ച് അയാളിലെ അസാധാരണത്വം അയാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളിലേക്കാണ് സിനിമ നമ്മളെ കൊണ്ട് പോകുന്നത്.

അസാധാരണ മനുഷ്യരുടെ ജീവിതം ലോകത്തിനാകെ എന്റർടൈൻമെന്റ് ആകുമ്പോഴും അവരെ സംബന്ധിച്ച് ഒരു പക്ഷേ അവരുടെ ലോകം നിരാശകളുടേത് മാത്രമാകാം. സാധാരണ മനുഷ്യരെ പോലെ ജീവിക്കാൻ സാധിക്കുക എന്നതായിരിക്കാം അവരുടെ ഏറ്റവും വലിയ ആഗ്രഹം പോലും. ഇവിടെ ഓസ്‌ക്കാർ കടന്നു പോകുന്നതും അങ്ങിനെ ഒരു അവസ്ഥയിലൂടെയാണ്.

ഓസ്‌ക്കാറിന്റെ മാത്രമല്ല അഗത എന്ന അയാളുടെ പഴയ കളിക്കൂട്ടുകാരിയുടെ കൂടി കഥയായി മാറുന്നുണ്ട് 'The Man Without Gravity'. വർഷങ്ങൾക്ക് ശേഷം അവിചാരിതമായി പഴയ കളിക്കൂട്ടുകാർ വീണ്ടും കണ്ടു മുട്ടുമ്പോൾ അവർ രണ്ടു പേരും രണ്ടു തരത്തിൽ ജീവിതം നഷ്ടപ്പെട്ടവരായി മാറിയിരുന്നു. എന്നാൽ അവർക്കിടയിലെ പ്രണയത്തെ തിരിച്ചറിയുന്ന നേരം അവർ ജീവിതത്തെ തിരിച്ചു പിടിക്കുന്നു.

പ്രമേയപരമായി നോക്കിയാൽ ഒരുപാട് അവതരണ സാധ്യതകൾ ഉണ്ടായിരുന്ന സിനിമയായിരുന്നു 'The Man Without Gravity'. ഗംഭീരമായി പറഞ്ഞു തുടങ്ങിയ ഒരു അസാധാരണ കഥയെ തീർത്തും ഒരു സാധാരണ സിനിമയുടെ പരിധിയിലേക്ക് ഒതുക്കി കളഞ്ഞതിനാൽ സിനിമക്ക് കിട്ടുമായിരുന്ന മികച്ച ആസ്വാദനത്തെ ഇല്ലാതാക്കി എന്ന പരാതി ഉണ്ട്.

©bhadran praveen sekhar

Tuesday, July 4, 2023

നിശ്ശബ്ദതയുടെ സൗന്ദര്യം !!


2018 ൽ തിയേറ്ററിനുള്ളിലെ ഇരുട്ടിൽ ഒരു സൂചി വീണാൽ പോലും കേൾക്കാവുന്ന നിശ്ശബ്ദതയിൽ നെടുവീർപ്പുകളോടെ കണ്ട് ആസ്വദിച്ച സിനിമയായിരുന്നു 'A Quiet Place'.

ആരെയും പിടിച്ചിരുത്തുന്ന അവതരണവും ശബ്ദ വിസ്മയവും തന്നെയാണ് Quiet Place ന്റെ ആസ്വാദനത്തിൽ മുഖ്യ പങ്കു വഹിച്ചത്. If they hear you, they hunt you എന്ന ടാഗ് ലൈൻ പോലും സിനിമ കാണാൻ പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു.

89 ദിവസങ്ങൾ പിന്നിടുന്ന ഒരു ദിവസത്തിൽ നിന്നാണ് ആദ്യ ഭാഗം തുടങ്ങുന്നത്. എന്ത് മഹാ വിപത്താണ് അവിടെ സംഭവിച്ചത് എന്ന് പോലും വിവരിക്കാതെ നിശബ്ദമായ സീനുകൾ. ശബ്ദം ഒരു വലിയ ആപത്താണ് എന്ന് ബോധ്യപ്പെടുത്തി കൊണ്ടാണ് പിന്നീട് സിനിമയുടെ ടൈറ്റിൽ തെളിയുന്നത്.

ശബ്ദം ഉണ്ടായിട്ടും ശബ്ദം അടക്കി ജീവിക്കേണ്ടി വരുന്ന സാഹചര്യത്തെ കഥാ പശ്ചാത്തലമാക്കി കൊണ്ട് ഒരേ സമയം നിശ്ശബ്ദതയുടെ സൗന്ദര്യവും ഭീകരതയും നമ്മളെ അനുഭവപ്പെടുത്തുന്നുണ്ട് 'A Quiet Place'.

ഒന്നാം ഭാഗത്തിൽ എവിടെ പറഞ്ഞു നിർത്തിയോ അവിടെ നിന്ന് തുടങ്ങാതെ 89 ദിവസങ്ങൾക്ക് മുന്നേ എന്ത് സംഭവിച്ചു എന്ന് കാണിച്ചു തന്ന ശേഷമാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്.


രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ നിശബ്ദതയുടെ സൗന്ദര്യ പരിവേഷമൊന്നും ആസ്വദിക്കാൻ പറ്റാത്ത വിധം സങ്കീർണ്ണമായ മറ്റൊരു കഥാ സാഹചര്യത്തിലൂടെയാണ് സിനിമ നമ്മളെ കൊണ്ട് പോകുന്നത്. അവിടെ അതിജീവനം ഒന്നാം ഭാഗത്തിലുള്ളതിനേക്കാൾ ദുഷ്ക്കരമാണ്.

ആകെ മൊത്തം ടോട്ടൽ = ഒരു സീക്വൽ എന്ന നിലക്ക് ഒന്നാം ഭാഗത്തോട് നീതി പുലർത്താനും, കാണികളെ തൃപ്‍തിപ്പെടുത്താനും രണ്ടാം ഭാഗത്തിനും സാധിച്ചിട്ടുണ്ട്. ഒന്നാം ഭാഗം കണ്ടവർ ഒരിക്കലും മിസ്സാക്കരുത്.

*വിധി മാർക്ക് = 7.5/10

-pravin-

Friday, June 16, 2023

തീർത്തും വൈകാരികമാണ് ഈ അണ്ഡകടാഹം !!


അന്യനാടുകളിൽ വച്ച് മരിക്കുന്നവരുടെ മൃതദേഹം വിട്ടു കിട്ടാനും സ്വന്തം നാട്ടിലേക്ക് എത്തിക്കാനുമൊക്കെയുള്ള നിയമ നടപടികളും, പ്രതിസന്ധികളും, അത് അഭിമുഖീകരിക്കേണ്ടി വരുന്നവരുടെ മനസികാവസ്ഥകളുമൊക്കെ പ്രമേയവത്ക്കരിക്കപ്പെട്ട സിനിമയായിരുന്നു ഈ അടുത്ത് റിലീസായ തമിഴ് സിനിമ 'അയോത്തി'. കഥാപരമായല്ലെങ്കിലും മുഹാഷിന്റെ 'കഠിന കഠോരമീ അണ്ഡകടാഹം' പ്രമേയപരമായി എവിടെയൊക്കെയോ ആ സിനിമയെ ഓർമ്മപ്പെടുത്തി.

എവിടെ വച്ച് മരിച്ചവരായാലും പ്രിയപ്പെട്ടവരുടെ മൃതദേഹം അവസാനമായി ഒന്ന് കാണാൻ കാത്തിരിക്കേണ്ടി വരുന്നവരുടെ വേദന പറഞ്ഞറിയിക്കാൻ പറ്റുന്നതിലും വലുതാണ്. പ്രവാസികളും അവരുടെ കുടുംബവുമൊക്കെ ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നവരാണ് എന്നത് കൊണ്ട് ഈ സിനിമ ഏറ്റവും കൂടുതൽ റിലേറ്റ് ചെയ്യാൻ പറ്റുന്നതും അവർക്ക് തന്നെയാണ്.

കോവിഡ് രൂക്ഷമായി കൊണ്ടിരുന്ന കാലത്തെ ഒട്ടേറെ ഓർമ്മകളിലേക്ക് സിനിമ നമ്മളെ കൊണ്ട് പോകുന്നുണ്ട്. ജീവിക്കാൻ നെട്ടോട്ടമോടി കൊണ്ടിരിക്കുന്നവരെ കൂടുതൽ കഷ്ടത്തിലേക്ക് തള്ളി വിട്ട ആ കാലത്തിന്റെ ഓർമ്മപ്പെടുത്തലുകളിൽ നമുക്ക് അറിയാവുന്ന പലരുടെയും മുഖങ്ങൾ തെളിഞ്ഞു വരും.

ആളുകൾക്ക് ഒത്തു കൂടുന്നതിനും യാത്ര ചെയ്യാനുമൊക്കെ പ്രത്യേക നിയമങ്ങളും പ്രോട്ടോക്കാളുമൊക്കെ ഉണ്ടെന്ന് പറയുന്ന സമയത്തും പിടിപാടുള്ളവർക്ക് എന്തുമാകാം എന്ന യഥാർഥ്യത്തെ സിനിമ തുറന്നു കാണിക്കുന്നു.

ബേസിൽ, ഇന്ദ്രൻസ്, സുധീഷ്, ബിനു പപ്പു, നിർമ്മൽ പാലാഴി, ജാഫർ ഇടുക്കി, പാർവ്വതി, ശിബ്‌ല എല്ലാവരും നന്നായി ചെയ്തു. ശ്രീജാ രവി ഇത് വരെ ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചു നിൽക്കുന്നു ഈ സിനിമയിലെ ഉമ്മ വേഷം. 

ബച്ചു-ഉമ്മ കോംബോ സീനുകൾ . പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിലോക്കെ അവർ കാഴ്ച വച്ച പ്രകടനം എടുത്തു പറയാതാവില്ല. 

വാപ്പയും ഭർത്താവും വാപ്പുപ്പയും സുഹൃത്തും അങ്ങിനെ എല്ലാമായ കമറുദ്ധീൻ എന്ന കഥാപാത്രം സിനിമയിൽ ശബ്ദം കൊണ്ട് മാത്രം നിറഞ്ഞു നിൽക്കുന്നു. ആ ശബ്ദത്തിന്റെ സാന്നിധ്യവും അസാന്നിധ്യവും ഈ സിനിമയുടെ ഓരോ സീനുകളെയും അത്ര മാത്രം പുണർന്നു കിടക്കുന്നുണ്ട്.


ഈ സിനിമയെ നെഞ്ചോട് ചേർക്കുമ്പോൾ എടുത്തു പറയേണ്ട രണ്ടു മികവുകളായി മാറുന്നു ഗോവിന്ദ് വസന്തയുടെ സംഗീതവും റഫീഖ് ഉമ്പാച്ചി- പരാരി ടീമിന്റെ വരികളും.

'നീയില്ലാ മണിയറയുള്ളിൽ
ഞാനല്ലേ മഖ്ബറയുള്ളിൽ
നീയുള്ളോരായിരുളറയിൽ
ഞാനില്ലേ തീയെരിയായി... '

എന്തൊരു വിങ്ങലാണ് ആ വരികളിൽ സംഗീതം നിറയുമ്പോൾ .

ഉമ്മയുടെ ഭാഗത്ത് നിന്ന് കേൾപ്പിക്കുന്ന അതേ പാട്ടിന്റെ മറ്റൊരു വേർഷനിൽ വാപ്പ പാടുന്നു .

'നീയില്ലാ സ്വർഗ്ഗാരാമം....
പൂവില്ലാ മലർവനിയായി ..
നീയില്ലാതായിടമെല്ലാം
ഞാനെന്നും പരവശനായി
നീ ചേരാതെ നിന്‍ മാരന്
പറുദീസ രസിക്കൂല,
പോരൂ തോഴീ,
നീയണയൂ നാരീ..
വ്യസനിതനീ മാരന്റെ
ജന്നത്തിലെ വധുവാകൂ....'

ഭാര്യക്കും ഭർത്താവിനുമിടയിലെ സ്നേഹ ബന്ധങ്ങളുടെ ആഴം വരച്ചിടുന്ന വരികൾ.അവരുടെ വിരഹവും വേദനയുമൊക്കെ വരികൾക്കപ്പുറം അനുഭവഭേദ്യമാക്കുന്ന സംഗീതം.

സൗഹൃദവും പ്രണയവും കുടുംബവുമൊക്കെ ഇഴ ചേർന്ന് കിടക്കുന്ന മനോഹരമായ തിരക്കഥ ഈ സിനിമയുടെ നട്ടെല്ലാണ്. ഹർഷാദിന്റെ തിരക്കഥയോട് നീതി പുലർത്താൻ മുഹാഷിനിലെ സംവിധായകന് സാധിച്ചു.

'യാ റബ്ബേ..
ഒരു വേള സന്ദേഹിയായി..
ഈ ഞാനും വേദന താണ്ടുകയാലാൽ
അകലേ അകലേ..'

മഖ്ബറയിൽ നിന്ന് ഉയർന്ന് ആകാശത്തേക്ക് പൊങ്ങി പോകുന്ന ആ കാമറ കാഴ്ചയിൽ ഈ അണ്ഡകടാഹത്തെ കുറിച്ച് ചിന്തിക്കാൻ ഒരുപാടുണ്ട്.

ആകെ മൊത്തം ടോട്ടൽ = ഇത്രയും നല്ലൊരു സിനിമക്ക് കഠിന കഠോരമായൊരു പേരിട്ടവരുടെ ഉദ്ദേശ്യം എന്തായിരുന്നു എന്ന ചിന്ത മാത്രം ഇപ്പോഴും അവശേഷിക്കുന്നു. 

*വിധി മാർക്ക് = 7.5/10 

-pravin- 

Wednesday, May 31, 2023

അയോത്തി - മനസ്സും കണ്ണും നിറക്കുന്ന സിനിമ

എല്ലാവരും കാണേണ്ട ഒരു  പടം. തുടക്കം മുതൽ ഒടുക്കം വരെ ഈ സിനിമയിലെ കഥാപാത്രങ്ങളുമായും അവരുടെ സാഹചര്യങ്ങളുമായും കാണുന്നവരെ ഇമോഷണലി കണക്ട് ആക്കുന്ന മേക്കിങ്. ക്ലൈമാക്സ് സീനുകളൊക്കെ അത്രയേറെ ഹൃദ്യമായിരുന്നു.. പ്രത്യേകിച്ച് ആ tale end സീനൊക്കെ.

ഒരൊറ്റ ദിവസത്തെ കഥയെ നല്ലൊരു തിരക്കഥയാക്കി മാറ്റിയതിനൊപ്പം അതെല്ലാം ഏച്ചു കൂട്ടലുകളില്ലാതെ പറഞ്ഞവതരിപ്പിക്കാനും സംവിധായകൻ ആർ. മന്ദിരമൂർത്തിക്ക് സാധിച്ചു.

ശശികുമാർ, പ്രീതി അസ്രാനി അടക്കമുള്ളവരുടെ കാസ്റ്റിങ്ങും പ്രകടനവുമൊക്കെ ഈ സിനിമയുടെ പ്രധാന മികവുകളായി മാറി. അതോടൊപ്പം പശ്ചാത്തല സംഗീതവും പാട്ടുകളും നൽകിയ ഫീലും എടുത്തു പറയാവുന്നതാണ്.

മരണം ആർക്ക് വേണമെങ്കിലും എപ്പോ വേണമെങ്കിലും സംഭവിക്കാം .. പക്ഷേ അത് സംഭവിക്കുന്നത് അന്യനാടുകളിൽ വച്ചാണെങ്കിൽ മൃതദേഹം വിട്ടു കിട്ടാനും സ്വന്തം നാട്ടിലേക്ക് എത്തിക്കാനുമൊക്കെ വേണ്ടി വരുന്ന നിയമ നടപടികൾ വലുതാണ്. അത്തരം പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളും അതെല്ലാം അഭിമുഖീകരിക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥയുമൊക്കെ 'അയോത്തി' നമ്മളെ ബോധ്യപ്പെടുത്തുന്നു.

മനുഷ്യത്വം നിറഞ്ഞ പ്രവർത്തികളാണ് ആചാര വിശ്വാസങ്ങളെക്കാൾ വലുത്. അതൊന്നും പാലിക്കാതെയുള്ള നമ്മുടെ പ്രാർത്ഥനകൾക്ക് എന്താണ് പ്രസക്തി എന്ന് ചോദിക്കുകയാണ് സിനിമ.

പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രീ. അഷ്‌റഫ് താമരശ്ശേരിയെ പോലുള്ളവർ നടത്തുന്ന പ്രവർത്തനങ്ങൾ ഓർത്തു പോകുന്നുണ്ട് സിനിമ കാണുമ്പോൾ. 'പരേതരുടെ സംരക്ഷകൻ' എന്ന വിളിപ്പേരിനു എന്ത് കൊണ്ടും അനുയോജ്യനായ ആ മനുഷ്യനെ പരാമർശിക്കാതെ ഈ സിനിമയെ കുറിച്ച് പറഞ്ഞവസാനിപ്പിക്കാൻ സാധ്യമല്ല.

ആകെ മൊത്തം ടോട്ടൽ =  A must watch movie. വെറുപ്പ് പ്രചരിപ്പിക്കാൻ വേണ്ടി മാത്രം സിനിമകളെടുക്കുന്ന ഈ കാലത്ത് 'അയോത്തി' പോലുള്ള സിനിമകൾ മനസ്സിന് തരുന്ന ആശ്വാസം ചെറുതല്ല. അത് കൊണ്ട് തന്നെയാകാം ഈ സിനിമ മറക്കാനാകാത്ത പ്രിയപ്പെട്ട ഒന്നായി മാറുന്നതും.

*വിധി മാർക്ക് = 8/10 

-pravin-

Monday, May 22, 2023

മഹാപ്രളയത്തിന്റ മികവുറ്റ സിനിമാവിഷ്ക്കാരം !!


2018 ലെ മഹാ പ്രളയത്തിൽ നമ്മൾ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളെ ഒരു ഓർമ്മപ്പെടുത്തലെന്ന പോലെ പറഞ്ഞു പോകുന്നതിനപ്പുറം അന്നത്തെ പ്രളയത്തിന്റെ ഭീകരവും നിസ്സഹായവുമായ നേർ കാഴ്ചകളെ തിയേറ്ററിനുള്ളിൽ എല്ലാ തലത്തിലും അനുഭവഭേദ്യമാക്കാൻ ജൂഡ് ആന്റണിക്ക് സാധിച്ചു.
 
ഈ സിനിമ ആസ്വദിച്ചു എന്ന് പറയുന്നതിനേക്കാൾ 2018 ലെ മഹാപ്രളയം തിയേറ്ററിനുള്ളിലിരുന്ന് അനുഭവിക്കുകയായിരുന്നു എന്ന് പറയുന്നതാണ് ഉത്തമം. അത്ര മാത്രം തീവ്രമായി സിനിമയിലെ കഥാപാത്രങ്ങളും അവർ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളും അവരുടെ മാനസികാവസ്ഥകളുമൊക്കെ നമ്മുടേത് കൂടിയായി മാറുന്നു.

1924 ൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ വിവരണങ്ങളിലൂടെ തുടങ്ങി 2018 ന്റെ ടൈറ്റിൽ തെളിയുന്നതോടെ തന്നെ തന്റെ സിനിമയുടെ ഒരു റേഞ്ച് എന്താണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് സംവിധായകൻ.

അടിയൊഴുക്കിൽ പെട്ട് പോകുന്ന ഒരു മീൻ ഡാമിൽ നിന്ന് കുതിച്ചു ചാടി നേരെ പാറക്കല്ലിൽ പോയി വീണ് ചോരയോടെ പിടയുന്ന ആ ഒരു ചെറിയ സീൻ കൊണ്ട് തന്നെ പ്രളയം വിഴുങ്ങാൻ പോകുന്ന കേരളത്തിന്റെ അവസ്ഥയെ വരച്ചിടുകയാണ് ജൂഡ്.

പ്രളയ ദിവസത്തിലെ സംഭവ വികാസങ്ങൾ പല ഭാഗത്തുള്ള കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി കൊണ്ട് വരച്ചിടുന്ന സീനുകളിൽ പലയിടത്തും കണ്ണ് നിറഞ്ഞു പോയി. പല സീനുകളും സിനിമക്കുമപ്പുറം കേരളത്തെയും മലയാളികളെയും കുറിച്ച് അഭിമാനം കൊള്ളിച്ചു.


ഹെലികോപ്റ്റർ ലിഫ്റ്റിങ് സീനിലൊക്കെ എന്ത് നടക്കുമെന്ന ബോധ്യം ഉള്ളപ്പോഴും ആ സീനൊക്കെ തന്ന ത്രില്ലും ഫീലുമൊക്കെ വേറെ തന്നെയായിരുന്നു. ഈ സിനിമയിലെ ഇഷ്ട സീനുകളെ കുറിച്ചോ പ്രകടനങ്ങളെ കുറിച്ചോ പറഞ്ഞാൽ പറഞ്ഞു തീരില്ല. എന്നാലും എടുത്തു പറയാൻ തോന്നുന്ന ഒരു സെഗ്മെന്റ് ആയി മാറി സുധീഷ്-ജിലു ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ വീട്ടിനുള്ളിൽ തങ്ങളുടെ വയ്യാത്ത മകനുമായി പ്രളയത്തിൽ കുടുങ്ങി പോകുന്നത് .

പ്രളയത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾക്കൊപ്പം തന്നെ മികച്ചു നിൽക്കുന്ന കഥാപാത്ര പ്രകടനങ്ങളായിരുന്നു സുധീഷ്-ജിലു ജോസഫ് ടീമിന്റെത്. മകനായി അഭിനയിച്ച ആ കുട്ടിയെയും മറക്കാനാവില്ല.

ലാൽ-ആസിഫ് അലി-നരേൻ കോമ്പോ, അത് പോലെ ടോവിനോ -ഇന്ദ്രൻസ്, പിന്നെ കുഞ്ചാക്കോ ബോബൻ, റോണി ഡേവിഡ് പോലുള്ളവരുടെ കഥാപാത്രങ്ങളടക്കം ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളെയും കൃത്യമായി പ്ലേസ് ചെയ്തിട്ടുണ്ട് സിനിമയിൽ.

നഷ്ടങ്ങളുടെ കണക്ക് മാത്രം സമ്മാനിച്ച പ്രളയത്തിലും മനുഷ്യർ ഒറ്റക്കെട്ടായി നിന്ന് പൊരുതിയതും അതിജീവിച്ചതുമൊക്കെ ആശ്വാസം തരുന്ന കാര്യങ്ങളായിരുന്നു. ആശ്വാസത്തിന്റെ അത്തരം സ്ക്രീൻ കാഴ്ചകളുടെ കൂട്ടത്തിൽ മത്സ്യതൊഴിലാളികൾ കേരളത്തിന് നൽകിയ സഹായം എടുത്തു കാണിച്ചത് അവർക്കുള്ള സമർപ്പണമായി.


പ്രളയ കാലത്തെ സർക്കാർ സംവിധാനങ്ങളെ കുറിച്ചും രാഷ്ട്രീയ നേതൃത്വത്തിന്റെ മികവിനെ കുറിച്ചുമൊന്നും സിനിമ സംസാരിച്ചില്ല എന്ന പരാതിക്കാരോട് പറയാനുള്ളത് അതിന് മാത്രമായി വേറൊരു സിനിമ എടുക്കേണ്ടി വരുമെന്ന് മാത്രമാണ്. ഇനി അങ്ങിനെ നോക്കിയാൽ തന്നെ സർക്കാരിനേക്കാൾ കൂടുതൽ കേരളത്തിന് വേണ്ടി പ്രളയ സമയത്തും പ്രളയാനന്തരവും ഉണർന്ന് പ്രവർത്തിച്ച പ്രവാസി സമൂഹത്തെ സ്മരിക്കാതെ പോയതിലാണ് ഏറ്റവും വലിയ പരാതി പറയേണ്ടി വരുക.

ഈ സിനിമ പ്രധാനമായും ഫോക്കസ് ചെയ്യുന്നത് പ്രളയം നേരിട്ട ഒരു ജനതയെയാണ്. അതിൽ ജീവൻ നഷ്ടപ്പെട്ടവരും ജീവിതം തിരിച്ചു പിടിച്ചവരും തിരിച്ചറിവുകൾ നേടിയവരുമൊക്കെയുണ്ട്. ആ തലത്തിൽ മനുഷ്യന്റെ ഏറ്റവും പ്രാഥമിക രാഷ്ട്രീയമായ മാനവികതയെ കുറിച്ച് സംസാരിക്കാൻ സിനിമക്ക് സാധിച്ചിട്ടുണ്ട് എന്നിരിക്കെ പരാമർശിക്കാതെ പോയ കാര്യങ്ങളെ ചൊല്ലി പരാതിപ്പെടുന്നതിൽ കാര്യമില്ല എന്ന് തോന്നുന്നു.

ആകെ മൊത്തം ടോട്ടൽ = സൗണ്ട് ഡിസൈൻ, കാമറ, ലൈറ്റിങ്, ആർട്ട്, VFX അടക്കം എല്ലാത്തിലും സാങ്കേതികമായി മികവറിയിച്ച, ഈ വർഷം തിയേറ്ററിൽ കണ്ട മലയാള സിനിമകളിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.

*വിധി മാർക്ക് = 8.5/10 

-pravin-

Friday, May 12, 2023

പുതുമയുടെ അത്ഭുതങ്ങളില്ലെങ്കിലും പാച്ചു ഒരു ഫീൽ ഗുഡ് ആണ് !!


ചെന്നൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് അനൂപ് സത്യൻ ''വരനെ ആവശ്യമുണ്ട്' പറഞ്ഞവതരിപ്പിച്ചതെങ്കിൽ അഖിൽ സത്യൻ 'പാച്ചുവും അത്ഭുതവിളക്കും' പറഞ്ഞു തുടങ്ങുന്നത് മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ്. രണ്ടു പേരും പറഞ്ഞ കഥയിൽ സമാനതകളില്ലെങ്കിലും അവതരണത്തിൽ പലയിടത്തും 'ഫീൽ ഗുഡ്' സമാനതകൾ അനുഭവപ്പെടുന്നുണ്ട്.

'നാടോടിക്കാറ്റും', 'സന്മനസ്സുള്ളവർക്ക് സമാധാനവു'മടക്കമുള്ള സിനിമകളുടെ സീൻ റഫറൻസിനുമപ്പുറം കഥാപാത്ര നിർമ്മിതികളിലും ചില മുൻകാല സത്യൻ അന്തിക്കാട് സിനിമകളെ ഓർമ്മപ്പെടുത്തുന്നുണ്ട് അഖിൽ സത്യൻ.

ഫഹദിന്റെ പ്രകടനത്തിൽ സിദ്ധാർത്ഥനും പ്രകാശനുമൊക്കെ മിന്നി മാഞ്ഞു കൊണ്ടേയിരുന്നപ്പോൾ മുകേഷിൽ എവിടെയോ ജോമോന്റെ അപ്പനെ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു. മക്കളുടെ വാക്കുകളെ മറി കടന്നു കൊണ്ട് സ്വന്തം താൽപ്പര്യങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ ഇഷ്ടപ്പെടുന്ന കുസൃതിക്കാരി ഉമ്മച്ചിയിൽ കൊമ്പനക്കാട്ടിലെ കൊച്ചു ത്രേസ്യായെ കാണാം.

വിനോദിന്റെ ജീവിത യാത്രയിൽ ഗൗരവം പകരാൻ വഴിയിൽ നിന്ന് കൂടെ കൂടേണ്ടി വന്ന അനുപമയെ പോലെ, അയ്മനം സിദ്ധാർത്ഥനെ തിരുത്താൻ കാനഡയിൽ നിന്ന് വന്നിറങ്ങിയ ഐറീനെ പോലെ, ജോമോനെ നേർവഴിയിലാക്കാൻ അവതരിച്ച വൈദേഹിയെ പോലെ, പ്രകാശന് ജീവിതത്തിന്റെ തിരിച്ചറിവുകൾ നൽകിയ ടീന മോളെ പോലെ.. ഏറെക്കുറെ അത് പോലെ മറ്റൊരു സാഹചര്യത്തിൽ ഗോവയിൽ വച്ച് കണ്ടു മുട്ടുന്ന ഹംസധ്വനി പാച്ചുവിൻറെ ജീവിതത്തിൽ വെളിച്ചം പകരാൻ നിയോഗിക്കപ്പെട്ടവളായി മാറുന്നു.

അങ്ങിനെ നിരീക്ഷിക്കാൻ നിന്നാൽ ഇത് നമ്മൾ കണ്ടു മറന്ന ഏതൊക്കെയോ സത്യൻ അന്തിക്കാട് സിനിമകൾ തന്നെയല്ലേ എന്ന് സംശയിച്ചു പോകാമെങ്കിലും പുതുമകൾ പരതാതെ കണ്ടാൽ നിരാശപ്പെടുത്താത്ത ഒരു ഫീൽ ഗുഡ് സിനിമ തന്നെയാണ് 'പാച്ചുവും അത്ഭുതവിളക്കും'.

അവസാനത്തെ അര മുക്കാൽ മണിക്കൂറിലെ വലിച്ചു നീട്ടൽ ഒഴിച്ച് നിർത്തിയാൽ ഒരു പുതുമുഖ സംവിധായകൻ എന്ന നിലക്ക് അഖിൽ സത്യൻ ഉള്ള കഥയെ നന്നായി തന്നെ പറഞ്ഞവതരിപ്പിച്ചിട്ടുണ്ട്. കുടുംബ പ്രേക്ഷകരെ സംബന്ധിച്ച് അതിനെ ഗ്യാരണ്ടിയുള്ള പടം എന്ന് പറയാം.

ജസ്റ്റിൻ പ്രഭാകരന്റെ മനോഹരമായ പശ്ചാത്തല സംഗീതം ഈ സിനിമക്ക് കൊടുക്കുന്ന ഫീല് എടുത്തു പറയാവുന്ന മികവാണ്. അത് പോലെ പ്രകടനങ്ങളിലേക്ക് വന്നാൽ ഉമ്മച്ചിയായി അഭിനയിച്ച വിജി വെങ്കടേഷ് ഗംഭീരമായി തന്നെ ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് . അഞ്ജനയുടെ ഹംസധ്വനിയും, ധ്വനി രാജേഷിന്റെ നിധിയുമൊക്കെ കൊള്ളാമായിരുന്നു .

ഏറെ ഇഷ്ടപ്പെട്ട പ്രകടനം റിയാസ് ഡോക്ടറായി വന്ന വിനീതിന്റേതായിരുന്നു. വിനീതിലെ നടനെ ഒരു കാലത്തിനിപ്പുറം വേണ്ട വിധം ഉപയോഗിക്കാൻ ഒരു സംവിധായകർക്കും സാധിച്ചിട്ടില്ല എന്ന് പറയേണ്ടി വരും. അഖിൽ സത്യന്റെ ആ ഓർമ്മപ്പെടുത്തലിന് പ്രത്യേക നന്ദി.

ഇന്നസെന്റ് അവസാനമായി അഭിനയിച്ച സിനിമ എന്ന നിലക്ക് കൂടി ശ്രദ്ധേയമായി 'പാച്ചുവും അത്ഭുത വിളക്കും'. അദ്ദേഹത്തിന്റെ അവശതകൾക്കിടയിലും ആ റോൾ പതിവ് പോലെ നമ്മളെ ചിരിപ്പിക്കുന്നതായി മാറി. ഇന്നസെന്റിന്റെ വിയോഗം തീർത്ത നഷ്ടം എത്ര വലുതെന്ന് പറയാനാവില്ല.

ആകെ മൊത്തം ടോട്ടൽ = കണ്ടിരിക്കാവുന്ന ഒരു ഫീൽ ഗുഡ് സിനിമ. 

*വിധി മാർക്ക് = 7/10 

-pravin-

Wednesday, May 3, 2023

സംഭവ ബഹുലമായ രണ്ടാം ഭാഗം !!


പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം മനസ്സിൽ അവശേഷിപ്പിച്ച ചോദ്യങ്ങളുടെയും സംശയങ്ങളുടേയുമൊക്കെ കേവല ഉത്തരങ്ങൾ കണ്ടു ബോധിക്കുക എന്നതിനപ്പുറം പൂർണ്ണമായും പറഞ്ഞവതരിപ്പിച്ചിട്ടില്ലാത്ത ആ കഥയേയും അതിലെ അനേകം കഥാപാത്രങ്ങളെയും രണ്ടാം ഭാഗത്തിൽ സമയബന്ധിതമായി എങ്ങിനെയായിരിക്കും മണി രത്‌നം പറഞ്ഞവസാനിപ്പിക്കുന്നുണ്ടാകുക എന്ന ആകാംക്ഷയിലാണ് PS 2 കാണേണ്ടി വരുന്നത്.

സത്യത്തിൽ മണിരത്നത്തെ പോലുള്ള ഒരു മികച്ച സംവിധായകന് നേരിടേണ്ടി വന്ന വെല്ലുവിളികളുടെ സ്‌ക്രീൻ കാഴ്ചകൾ കൂടിയാണ് 'പൊന്നിയിൻ സെൽവൻ' നൽകുന്നത് എന്ന് പറയേണ്ടി വരും.

ഒരുപാട് ഇവെന്റുകൾ കടന്നു വരുന്ന ഒരു കഥയിൽ കൃത്യമായി ഏത് കഥാപാത്രത്തെ ഫോക്കസ് ചെയ്തു കൊണ്ട് കഥ പറയണം എന്നറിയാതെ പോകുന്ന സീനുകൾ കാണാൻ പറ്റും 'പൊന്നിയിൻ സെൽവനി'ൽ. അത് മണിരത്‌നം എന്ന സംവിധായകന്റെ പരാജയമല്ല മറിച്ച് പൊന്നിയിൻ സെൽവൻ പോലൊരു നോവലിനെ വെറും രണ്ടു ഭാഗങ്ങളുള്ള സിനിമയിലേക്ക് ഒതുക്കി അവതരിപ്പിക്കേണ്ടി വരുന്നതിലെ പരിമിതികളാണ്.

ആദ്യ ഭാഗത്ത് കുന്ദവൈ - നന്ദിനി മുഖാമുഖം വന്നു നിൽക്കുന്ന സീനിൽ ഐശ്വര്യ റായി - തൃഷ മാരിൽ ആരാണ് മികച്ചതെന്ന് പറയാനാകാത്ത വിധം ഗംഭീരമായിരുന്നു. പകയും കുടിലതയും ഉള്ളിൽ ഒളിപ്പിച്ചു കൊണ്ട് സംസാരിക്കുന്ന നന്ദിനിയുടെയും, നന്ദിനിയുടെ മനസ്സ് വായിച്ചറിഞ്ഞു കൊണ്ട് മറുപടി നൽകുന്ന കുന്ദവൈയുടെയും സൗന്ദര്യം ഒരൊറ്റ കാഴ്ച കൊണ്ട് അവസാനിക്കുന്നതായിരുന്നില്ല. അതിന്റെ ഒരു തുടർച്ചക്ക് രണ്ടാം ഭാഗത്തിൽ എവിടെയും പ്രസക്തി ഇല്ലാതാകുന്നു.

രണ്ടാം ഭാഗം ആരംഭിക്കുന്നത് നന്ദിനിയുടെയും ആദിത്ത കരികാലന്റെയും മനോഹരമായ ഫ്ലാഷ് ബാക്ക് സീനുകളിൽ നിന്നാണ്. അവരുടെ പ്രണയവും നഷ്ടപ്രണയവും വിരഹവുമൊക്കെ പിന്നീട് ആ രണ്ടു പേരിലുണ്ടാക്കിയ മാറ്റങ്ങൾ നമ്മൾ ഊഹിച്ചെടുക്കണം.

പകയും പ്രതികാരവും ചതിയുമൊക്കെ ഒളിഞ്ഞിരിക്കുന്ന അവരുടെ മനസ്സുകളിൽ അണയാതെ കത്തി നിൽക്കുന്ന പ്രണയമുണ്ട്. പക്ഷേ അത് പ്രകടമാക്കാൻ നന്ദിനിയും പ്രകടമാക്കാതിരിക്കാൻ ആദിത്ത കരികാലനും സാധിക്കുന്നില്ല.

രണ്ടാം ഭാഗത്തിലെ ഏറ്റവും മികച്ച സീനായി അനുഭവപ്പെട്ടത് ആദിത്ത കരികാലനും നന്ദിനിയുടെയും ആ കൂടി കാഴ്ച സീൻ തന്നെ. വിക്രമിന്റെയും ഐശ്വര്യയുടെയും പ്രകടനങ്ങൾ എടുത്തു പറയേണ്ട സീനുകൾ. 

ആദ്യ ഭാഗത്തെ പോലെ തന്നെ വന്ദ്യത്തേവനിലൂടെ തന്നെയാണ് രണ്ടാം ഭാഗത്തിലും കഥ മുന്നോട്ട് പോകുന്നതെങ്കിലും രണ്ടാം ഭാഗത്തിൽ സ്‌ക്രീൻ സ്‌പേസ് മൊത്തത്തിൽ കൈയ്യേറുന്നത് ഐശ്വര്യയുടെ നന്ദിനിയാണ്.


അരുൾമൊഴി - കുന്ദവൈ- ആദിത്ത കരികാലൻ കോംബോ സീൻ നന്നായിരുന്നു. നന്ദിനി- ആദിത്ത കരികാലൻ പ്രണയത്തെ പോലെ പ്രാധാന്യം കൊടുക്കേണ്ടിയിരുന്ന കുന്ദവൈ-വന്ദ്യത്തേവൻ പ്രണയം നാമ മാത്രമായ് ഒതുങ്ങി പോകുന്നുണ്ട് സിനിമയിൽ. അപ്പോഴും അവരുടെ പ്രണയ സീനും ആ പാട്ടുമൊക്കെ മികച്ചതായി തന്നെ തോന്നി. 

ആദ്യ ഭാഗത്തിൽ ഒരുപാട് കഥാപാത്രങ്ങളെ തുറന്നു കാട്ടുകയും അവർക്കൊക്കെ കഥയിൽ വന്നേക്കാവുന്ന പ്രാധാന്യം അനുഭവപ്പെടുത്തുകയും ചെയ്തിട്ട് രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ അങ്ങിനെയുള്ള പല കഥാപാത്രങ്ങൾക്കും വേണ്ട സ്‌പേസ് നൽകാതെ പോയ പോലെ തോന്നി.

സുന്ദര ചോഴൻ - ഊമൈ റാണി ബന്ധത്തെ വെളിപ്പെടുത്തുന്ന രംഗങ്ങൾ പഴയ നാടകങ്ങളെ ഓർമ്മപ്പെടുത്തി. ഒന്നാം ഭാഗത്തിൽ ഊമൈ റാണിക്ക് കൊടുത്ത ഇൻട്രോയും ദുരൂഹതയുമൊക്കെ വച്ച് നോക്കുമ്പോൾ രണ്ടാം ഭാഗത്തിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയൊന്നും ഒട്ടും ദഹിച്ചില്ല.

ഇങ്ങിനെ പറഞ്ഞു പോകുമ്പോൾ സംഭവ ബഹുലമായ രണ്ടാം ഭാഗത്തിൽ ഒട്ടും അനുഭവപ്പെടുത്താതെ പോയ സീനുകൾ പലതുണ്ട്. പക്ഷെ പിടി വിട്ടു പോകുന്ന പടമായാലും മണിരത്നത്തിന് മാത്രമായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന കുറെ എലമെൻറ്സ് ഉണ്ട് സിനിമയിൽ. പ്രത്യേകിച്ച് പറഞ്ഞാൽ ആദിത്ത കരികാലൻ - നന്ദിനി പ്രണയം തന്നെ. അവർക്കിടയിലെ പ്രശ്‌നങ്ങളും വൈകാരികതകളുമൊക്കെ വച്ച് രണ്ടാം ഭാഗത്തെ പരിക്ക് പറ്റാത്ത വിധം മണിരത്നം ഡീൽ ചെയ്തെന്ന് പറയാം.

ആ രണ്ടു കഥാപാത്രങ്ങളുടെയും രംഗങ്ങൾ അവസാനിക്കുമ്പോൾ സിനിമയിൽ വലിയൊരു സ്‌പേസ് രൂപപ്പെടുന്നു. ആ സ്‌പേസിലാകട്ടെ കാര്യമായൊന്നും ചെയ്യാനില്ലാതെ നിന്ന് പോകുകയാണ് ടൈറ്റിൽ കഥാപാത്രമായ പൊന്നിയിൻ സെൽവനും വന്ദ്യത്തേവനും സർവ്വോപരി എല്ലാത്തിനും തുടക്കമിടുന്ന മധുരാന്തകൻ പോലും.


എല്ലാത്തിനുമൊടുവിൽ നടക്കുന്ന യുദ്ധത്തിന്റെ കാര്യ കാരണങ്ങൾ, യുദ്ധ രംഗത്തെ പക്ഷം പിടിക്കലുകളിൽ പറയുന്ന ന്യായങ്ങൾ അടക്കം പലതും അനുഭവപ്പെടുത്തലുകൾ ഇല്ലാത്ത വെറും പറഞ്ഞു പോകലുകൾ മാത്രമാകുന്നു.

ചോള സാമ്രാജ്യത്തിന്റെ ചരിത്ര കഥയല്ല 'പൊന്നിയിൻ സെൽവന്റെ' സിനിമാ ദൗത്യം എന്ന് വെറുതെ പറയാമെങ്കിലും പൊന്നിയിൻ സെൽവനെന്ന സിനിമയിൽ നിർബന്ധമായും അടയാളപ്പെടേണ്ടിയിരുന്ന ചരിത്രമുണ്ടായിരുന്നു ചോള സാമ്രാജ്യത്തിന് എന്ന് വിസ്മരിക്കാനാകില്ല.

ഒരുപാട് പ്രതീക്ഷിച്ചു കണ്ടത് കൊണ്ടുള്ള ചില നിരാശകൾ ഒഴിച്ച് നിർത്തിയാൽ പടം ഇഷ്ടപ്പെട്ടു. ഐശ്വര്യ റായ്, വിക്രം, കാർത്തി, തൃഷ, ജയറാം എല്ലാവരും കൊള്ളാം . പിന്നെ AR റഹ്മാൻ സംഗീതം. No words. 

ആകെ മൊത്തം ടോട്ടൽ = മണി രത്നത്തിന്റെ ഏറ്റവും മികച്ച സിനിമകളിലേക്ക് 'പൊന്നിയിൻ സെൽവനെ' ചേർക്കാനാകില്ലെങ്കിലും ഒരു മണിരത്‌നം സിനിമ എന്ന നിലക്ക് തിയേറ്റർ കാഴ്ചയുടെ എല്ലാ ആസ്വാദനവും സമ്മാനിക്കുന്നു 'പൊന്നിയിൻ സെൽവം' .

*വിധി മാർക്ക് = 7/10 

-pravin-

Thursday, April 13, 2023

ഒരു വറൈറ്റി 'പ്രേത' / പോലീസ് പടം !!


പുരുഷ പ്രേതം എന്ന പേര് ഈ സിനിമക്ക് കൊടുക്കുന്ന മൈലേജ് ചെറുതല്ല. പേരിലെ പ്രേതം ആകാംക്ഷ ഉണർത്തുന്ന ഒരു ആകർഷണമാണ് . 'പുരുഷ പ്രേതം' ഒരു പ്രേത പടമാണെന്ന് തോന്നിക്കുന്ന സൂചനകൾ ട്രൈലറിൽ ഉണ്ടായിരുന്നത് കൊണ്ട് പ്രേതത്തെ മൃതദേഹം എന്ന അർത്ഥത്തിൽ വായിച്ചെടുക്കാൻ സാധിക്കാതെ പോയവരുണ്ട് .

മൃതദേഹം പരിശോധിക്കുന്ന പ്രക്രിയക്ക് പോലീസിന്റെ ഔദ്യോഗിക ഭാഷയിൽ പറഞ്ഞിരുന്നത് പ്രേത വിചാരണ, പ്രേത പരിശോധന എന്നൊക്കെയായിരുന്നു. എന്നാൽ ഈ പദപ്രയോഗങ്ങൾ മൃതശരീരത്തിനെ അനാദരിക്കുന്നതാണെന്ന പരാതി ഉയർന്ന ഘട്ടത്തിൽ ആ പദങ്ങൾക്ക് പകരം അനുയോജ്യമായ മറ്റു വാക്കുകളോ അതുമല്ലെങ്കിൽ ഇൻക്വിസ്റ്റ് എന്ന് മലയാളത്തിൽ എഴുതിയാലും മതി എന്ന ഉത്തരവ് നൽകുകയുണ്ടായി നമ്മുടെ ആഭ്യന്തര വകുപ്പ്.
ഇപ്രകാരം മൃതദേഹത്തെ പദ പ്രയോഗങ്ങൾ കൊണ്ട് പോലും അനാദരിക്കരുത് എന്ന നിലപാടുള്ള നമ്മുടെ നാട്ടിൽ അജ്ഞാത മൃതദേഹങ്ങൾ ആദരവോടെ തന്നെയാണോ മറവ് ചെയ്യപ്പെടുന്നത് എന്ന ചോദ്യം ഉന്നയിക്കുകയാണ് 'പുരുഷ പ്രേതം'.
അജ്ഞാത മൃതദേഹങ്ങളുടെ കേസിൽ പോലീസ് സ്വീകരിക്കേണ്ട നടപടികളും പാലിക്കേണ്ട ഉത്തരവാദിത്തവും നടപ്പിലാക്കേണ്ട കാര്യങ്ങളുമൊക്കെ എന്താണെന്ന് വ്യക്തമായി ചർച്ച ചെയ്യാൻ ഈ സിനിമക്ക് സാധിച്ചു.
ഗൗരവമുളള ഒരു വിഷയത്തിന്റെ നർമ്മത്തിൽ പൊതിഞ്ഞു കൊണ്ടുള്ള അവതരണ ശൈലിയും മികച്ച കഥാപാത്ര പ്രകടനങ്ങളുമൊക്കെ 'പുരുഷ പ്രേത' ത്തിന്റെ ആസ്വാദനം വർദ്ധിപ്പിക്കുന്നു .
തിരഞ്ഞെടുത്ത വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതോടൊപ്പം കഥയുടെ വിവിധ സാഹചര്യങ്ങളിൽ രൂപപ്പെടുന്ന ഹാസ്യത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും സംവിധായകൻ കൃഷാന്ദിന് സാധിച്ചിട്ടുണ്ട്.
തൊഴിലിടങ്ങളിലെ ജാതീയതയും, അധികാര ദുർവിനിയോഗവും, സ്ത്രീ സമത്വവുമൊക്കെ ഇരുണ്ട ഹാസ്യമായി അവതരിപ്പിക്കപ്പെടുന്ന ഒട്ടേറെ സീനുകളുണ്ട് സിനിമയിൽ .
പുഴയിൽ അഴുകി കിടക്കുന്ന മൃതദേഹത്തെ കരയിലേക്ക് കയറ്റാൻ സീനിയർ ആയ ദിലീപ് തന്നെ ഇറങ്ങിയാൽ മതി എന്ന് പറയുമ്പോൾ തമാശയായി തോന്നാമെങ്കിലും തൊട്ടടുത്ത സീനുകളിൽ തന്നെ ആ തമാശക്ക് പിന്നിലെ ജാതീയത വ്യക്തമാക്കപ്പെടുന്നുണ്ട്.

അഴുകിയ ശവമെടുക്കാൻ അച്ഛൻ എന്തിനാണ് കാനയിൽ ഇറങ്ങിയത്.. ശവമെടുക്കേണ്ടതും കക്കൂസ് കഴുകേണ്ടതുമൊക്കെ ഇപ്പോഴും നമ്മൾ മാത്രം ചെയ്യേണ്ട പണിയാണെന്ന് പലർക്കും ധാരണയുണ്ട് അത് ശരിയല്ല എന്ന് പറയുന്ന മരുമകനിലൂടെ ആ വിഷയത്തെ കൂടി ആ സീനിലേക്ക് ബന്ധിപ്പിക്കുകയാണ് കൃഷാന്ദ് ചെയ്യുന്നത്.
സമാനമാണ് മലാ പാർവ്വതി അവതരിപ്പിക്കുന്ന പി.പിയെ കാണാൻ ചെല്ലുന്ന സീൻ. ഒരു സ്ത്രീ ഇനി എന്ത് പിപി. ആയാലും ജഡ്ജി ആയാലും സ്വന്തം വീട്ടിലെത്തിയാൽ അവർക്ക് വീട്ടു പണി തന്നെയാണ് പ്രധാന പണി. പിപിയെ കാണാൻ വരുന്ന സെബാസ്റ്റ്യനെയും ദിലീപിനെയും വീട്ടിലേക്ക് കയറ്റാതെ പുറകു വശത്തെ അവരുടെ അലക്ക് സ്ഥലത്തേക്കാണ് ഭർത്താവ് പറഞ്ഞു വിടുന്നത്.
അങ്ങിനെ ഓരോ സീനിലും ആക്ഷേപ ഹാസ്യവും കയ്പ്പേറിയ യഥാർഥ്യവും ഒരു പോലെ നിറഞ്ഞു നിൽക്കുന്നത് കാണാം.
പ്രശാന്ത് അലക്‌സാണ്ടറിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. കാത്തിരുന്നു കിട്ടിയ ഒരു കഥാപാത്രമെന്ന പോലെ അയാൾ ഈ സിനിമയിൽ മുഴുനീളെ ആടി തിമിർക്കുകയാണ്.
ആ കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങൾ, ഈഗോ , ആശ്വാസങ്ങൾ, പരാജയങ്ങൾ, ഉയിർത്തെഴുന്നേൽപ്പുകൾ അങ്ങിനെ മാറി മറയുന്ന കഥാ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള ശരീര ഭാഷ കൂടി സൃഷ്ടിച്ചെടുത്തു കൊണ്ടുള്ള പ്രകടനം. പ്രശാന്ത് അലക്‌സാണ്ടർ എന്ന നടനെ ഗംഭീരമായി അടയാളപ്പെടുത്തുന്നു 'പുരുഷ പ്രേതം'.
സമീപ കാലത്ത് കാണാൻ കിട്ടി തുടങ്ങിയ ജഗദീഷിന്റെ മികച്ച കഥാപാത്രങ്ങളിലേക്ക് ഈ സിനിമയിലെ ദിലീപേട്ടനും കൂടി ചേരുന്നു. ജിയോ ബേബിയൊക്കെ തന്റെ കഥാപാത്രത്തെ രസകരമായി കൈകാര്യം ചെയ്തു കാണാം. എല്ലാവരും സൂപ്പർ.
ആകെ മൊത്തം ടോട്ടൽ = തിരഞ്ഞെടുത്ത വിഷയം കൊണ്ടും ആഖ്യാന ശൈലിയിലെ വ്യത്യസ്തത കൊണ്ടും കഥാപാത്ര പ്രകടനങ്ങൾ കൊണ്ടും ഏറെ മികവ് പുലർത്തിയ സിനിമ എന്ന നിലക്ക് പുരുഷ പ്രേതത്തിന് കൈയ്യടി നൽകാതെ വയ്യ.

*വിധി മാർക്ക് = 7.5/10

-pravin-

Saturday, April 8, 2023

ഒരു മലയാളം ഇറോട്ടിക് ത്രില്ലർ !!


ഒരു ഇക്കിളി സിനിമയുടെ കഥാ ചുറ്റുവട്ടം ഉണ്ടെന്ന് കരുതി ആ നിലക്ക് മാത്രം നോക്കി കാണേണ്ട സിനിമയല്ല 'ചതുരം' .കഥാപാത്ര നിർമ്മിതിയിലെ കൃത്യതയും, കഥാപാത്രങ്ങൾ അകപ്പെട്ടു പോകുന്ന സാഹചര്യങ്ങളും, അവരുടെ തന്ത്രങ്ങളും, മാനസിക വ്യാപാരങ്ങളുമൊക്കെ കാണുന്നവനെ വ്യക്തമായി ബോധ്യപ്പെടുത്തുന്ന മേക്കിങ്‌ .

ഒരു പുരുഷാധിപത്യ വ്യവസ്ഥിതിയിൽ പണവും അധികാരവും കാമവുമൊക്കെ എങ്ങിനെയൊക്കെ ആഘോഷിക്കപ്പെടാം എന്നതിന്റെ ഭീകര ഉദാഹരണമായി കാണാം എൽദോസ് അച്ചായനെ .

'അപ്പനി'ലെ ഇട്ടിച്ചന് ശേഷം കണ്ട അലൻസിയറിന്റെ മറ്റൊരു മികച്ച കഥാപാത്ര പ്രകടനം. ഇട്ടിച്ചന്റെയും എൽദോസ് അച്ചായന്റെയും കിടപ്പ് അഭിനയത്തിൽ സാമ്യതകൾ ഉണ്ടെങ്കിലും രണ്ടും രണ്ടായി തന്നെ ആസ്വദിക്കാൻ പറ്റുന്നുണ്ട് .

'അപ്പനി'ലെ ഇട്ടിച്ചൻ മരണത്തെ പേടിക്കുന്നുണ്ടെങ്കിലും അയാൾ തന്റെ അവസാനം വരെയും വെറുപ്പും ക്രോധവും കാമവുമൊക്കെ കൊണ്ട് നടക്കുന്നത് കാണാം. എന്നാൽ 'ചതുര'ത്തിലേക്ക് വരുമ്പോൾ ക്രൂരനായിരുന്ന എൽദോസ് അച്ചായൻ ഒരു ഘട്ടത്തിൽ സഹതാപം പിടിച്ചു പറ്റുന്നുണ്ട് . അയാളിലെ ക്രൂരതയും ദയനീയതയുമൊക്കെ രണ്ടായി തന്നെ കാണിച്ചു തരുന്ന പ്രകടനമായിരുന്നു അലൻസിയറിന്റെ.


ജാഫർ ഇടുക്കി ചുരുളിയുടെ സെറ്റിൽ നിന്ന് നേരെ വന്ന് ചെയ്ത പടമാണോ ഇതെന്ന് തോന്നിപ്പോയി. അമ്മാതിരി ഒരു റോൾ ! കോടതിക്കുള്ളിൽ തോറ്റു പോകുന്ന വക്കീലെങ്കിലും കോടതിക്ക് പുറത്ത് തന്ത്രങ്ങൾ കൊണ്ട് പലതും നേടിയെടുക്കാൻ സാധിക്കുന്ന നിഷാന്ത് സാഗറിന്റെ വക്കീൽ വേഷവും കൊള്ളാം .

സ്വാസിക തന്നെയാണ് 'ചതുര'ത്തിലെ ഹൈലൈറ്റ്. എൽദോസ് അച്ചായന്റെ പിടിയിൽ അകപ്പെട്ട ഒരു ഇരയായി വന്ന് ഓരോ സീൻ കഴിഞ്ഞു മുന്നോട്ട് പോകും തോറും സലീനയിൽ പല വിധ രൂപ ഭാവ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കുന്നു.സലീനയിലെ നിസ്സഹായതയും നിഗൂഢതയും പകയും കുതന്ത്രങ്ങളുമൊക്കെ സ്വാസിക ഗംഭീരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.

എൽദോസ് അച്ചായൻ - സലീന - ബെൽ - ജിജി മോൾ എന്നീ നാല് കഥാപാത്രങ്ങൾ ആണ് 'ചതുര'ത്തിന്റെ നാല് വശങ്ങൾ. എൽദോസ് അച്ചായൻ വരച്ചു തുടങ്ങുന്ന ചതുരക്കെണിയിൽ സലീനയും ബെല്ലിന്റെ ചതുരത്തിൽ ജിജിമോളുമായിരുന്നു കുടുങ്ങേണ്ടിയിരുന്നതെങ്കിൽ പടം അവസാനിക്കുമ്പോൾ എൽദോസ് അച്ചായനും ജിജിമോളുമൊക്കെ ചതുരത്തിന് പുറത്തായി. ബെല്ലിന്റെതടക്കം എല്ലാ വശങ്ങളുടെയും നിയന്ത്രണം സലീനക്ക് ലഭിക്കുമ്പോൾ സലീന സ്വന്തമായി മറ്റൊരു ചതുരം വരച്ചു തുടങ്ങുന്നു. ആ ചതുരക്കെണിയിൽ നിന്ന് ഒരിക്കലും പുറത്തു കടക്കാനാകാത്ത വിധം കുടുങ്ങി പോകുന്നത് ബെല്ലാണ്. അങ്ങിനെ ഒരു കാഴ്ചയും കൂടി തരുന്നു സിദ്ധാർഥ് ഭരതന്റെ 'ചതുരം'.

ആകെ മൊത്തം ടോട്ടൽ = മലയാളത്തിൽ അധികം കാണാൻ സാധിച്ചിട്ടില്ലാത്ത ഒരു ഇറോട്ടിക് ത്രില്ലർ എന്ന നിലക്ക് വിലയിരുത്തപ്പെടേണ്ട പടം.

*വിധി മാർക്ക് = 6.5/10
-pravin-

Friday, March 31, 2023

ഐതിഹാസിക സമരത്തിന്റെ വിപ്ലവ വീര്യമുള്ള നേർ കാഴ്ചകൾ !!


ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷവും വിവേചനങ്ങളും അസമത്വങ്ങളും ചൂഷണങ്ങളുമൊക്കെ ശക്തമായി തന്നെ തുടർന്നിരുന്ന ഒരു കാലത്തിന്റെ പശ്ചാത്തലത്തിലാണ് രാജീവ് രവിയുടെ 'തുറമുഖം' ആരംഭിക്കുന്നത്.

1940 കളിൽ തുടങ്ങി 1962 വരെ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന മനുഷ്യത്വ വിരുദ്ധമായ സമ്പ്രദായങ്ങളിൽ ഒന്നായിരുന്നു ചാപ്പ. ആ ഇരുണ്ട കാലത്തിന്റെ ഓർമ്മപ്പെടുത്തലിനു വേണ്ടി തന്നെയാകാം ടൈറ്റിലുകൾ തെളിയുന്നത് വരെയുള്ള സീനുകളെ ബ്ലാക് ആൻഡ് വൈറ്റിൽ അവതരിപ്പിച്ചിട്ടുണ്ടാകുക.

ചാപ്പക്കെതിരെ തൊഴിലാളികൾ നടത്തിയ പ്രതിഷേധ സമരങ്ങളും അവരുടെ രക്തസാക്ഷിത്വവുമൊന്നും കേരള ചരിത്രത്തിൽ വേണ്ട വിധം അടയാളപ്പെട്ടിട്ടില്ല എന്നത് ദുഖകരമായ സത്യമാണ് . മറവിയിലാണ്ടു പോയ ഇത്തരം സമരങ്ങളെയും ചരിത്രത്തെയുമൊക്കെ ബോധ്യപ്പെടുത്താൻ കലാസൃഷ്ടികൾക്ക് മാത്രമേ സാധിക്കൂ എന്നിരിക്കേ രാജീവ് രവി എന്ന സംവിധായകൻ അതിനായി എടുത്ത ശ്രമങ്ങളും അധ്വാനവുമൊക്കെ അഭിനന്ദനം അർഹിക്കുന്നതാണ്.

മലയാള സിനിമയുടെ കാര്യത്തിലേക്ക് വന്നാൽ ജമാൽ കൊച്ചങ്ങാടിയുടെ കഥയിൽ പി.എ ബക്കർ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച 'ചാപ്പ' എന്നൊരു സിനിമ മാത്രമാണ് മേൽപ്പറഞ്ഞ വിഷയങ്ങളെ പ്രമേയവത്ക്കരിച്ചതായി അറിവുള്ളൂ.


1982 ലിറങ്ങിയ 'ചാപ്പ'ക്ക് ആ വർഷത്തെ മികച്ച മലയാളം സിനിമക്കുള്ള ദേശീയ അവാർഡ് ലഭിച്ചെങ്കിലും അന്ന് അത് എത്ര പേർക്ക് കാണാൻ സാധിച്ചിട്ടുണ്ട് അല്ലെങ്കിൽ ഇപ്പോഴെങ്കിലും അത് എവിടെയെങ്കിലും കാണാൻ ലഭ്യമാകുമോ എന്നതൊക്കെ സംശയമായി തന്നെ തുടരുന്നു.

മട്ടാഞ്ചേരി സമരത്തെ വേണ്ട വിധം അടയാളപ്പെടുത്തിയ കലാസൃഷ്ടി എന്ന നിലക്ക് ശ്രദ്ധേയമായ റഫറൻസുകൾ പിന്നീട് ലഭ്യമുള്ളത് കെ.എം ചിദംബരത്തിന്റെ 'തുറമുഖം' എന്ന നാടകത്തിലാണ്. കേരളം അറിയേണ്ട ഒരു സമര ചരിത്രത്തെ അഭ്രപാളിയിലേക്ക് എത്തിക്കാൻ തിരക്കഥ ഒരുക്കേണ്ട നിയോഗം അദ്ദേഹത്തിന്റെ മകൻ ഗോപൻ ചിദംബരത്തിനു ലഭിക്കുന്നത് അങ്ങിനെയാണ്.

ഒരു സമര സിനിമ മാത്രമായി ഒതുങ്ങി പോകാത്ത വിധം ഒരു കാലത്തെ മട്ടാഞ്ചേരിയിലെ ജീവിതങ്ങളെ കോർത്തെടുത്തു അവതരിപ്പിച്ചു കാണാം സിനിമയിൽ. അതിനേക്കാളേറെ ഈ സിനിമയിലെ സ്ത്രീ ജീവിതങ്ങളെ കുറിച്ചും പറയാനുണ്ടാകും. പേര് ഓർത്തെടുക്കാൻ പറ്റാതെ പോയാലും പൂർണ്ണിമയുടെ കഥാപാത്രവും കഥാപാത്ര പ്രകടനവുമൊക്കെ ഈ സിനിമക്ക് ശേഷം നമ്മുടെ മനസ്സിൽ അത്ര മേൽ പതിഞ്ഞു കിടക്കുന്നുണ്ടാകും.

മെച്ചപ്പെട്ട ജീവിതത്തിനും വരുമാനത്തിനും വേണ്ടി പല കോണുകളിൽ നിന്ന് കൊച്ചി തുറമുഖത്തേക്ക് ഒഴുകിയെത്തിയ ഒരു കൂട്ടം ജനങ്ങൾ.. തൊഴിലെടുക്കാനുള്ള അവസരം കിട്ടാൻ മൂപ്പന്മാർ എറിഞ്ഞു കൊടുക്കുന്ന ചാപ്പ നാണയങ്ങൾക്ക് വേണ്ടി തല്ല് കൂടുന്ന ദയനീയ കാഴ്ച.. എല്ലു മുറിയെ പണിയെടുത്താലും കൃത്യമായ കൂലി കിട്ടാതെ പട്ടിണിയിൽ നിന്ന് മുഴുപ്പട്ടിണിയിലേക്ക് പോകുന്ന അവസ്ഥ.



ചാപ്പ സമ്പ്രദായത്തിന് എതിരെ തൊഴിലാളികൾ സംഘടിപ്പിച്ചപ്പോൾ രൂപീകരിച്ച ട്രേഡ് യൂണിയനുകൾ പോലും ഒരു ഘട്ടത്തിൽ തൊഴിലാളി വിരുദ്ധരായി മാറുന്നുണ്ട്. ചാപ്പയേറിന്റെ ചുമതല മൂപ്പന്മാരിൽ നിന്ന് ട്രേഡ് യൂണിയനുകളിലേക്ക് മാറി എന്നതിനപ്പുറത്തേക്ക് തൊഴിലാളികളുടെ ജീവിത നിലവാരത്തിൽ മാറ്റങ്ങളൊന്നും സംഭവിക്കാത്ത സാഹചര്യത്തിലാണ് ട്രേഡ് യൂണിയനുകളെക്കാൾ വലുത് വർഗ്ഗ ബോധമുള്ള തൊഴിലാളികളുടെ ഐക്യമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടുള്ള സമരം ആരംഭിക്കുന്നത് .

ഇടത് പക്ഷ യൂണിയൻ നയിച്ച ആ സമരത്തിന്റെ പോരാട്ട വീര്യത്തെ രാജീവ് രവി ഗംഭീരമായി തന്നെ വരച്ചിടുന്നുണ്ട് അവസാന സീനുകളിൽ. ഒരർത്ഥത്തിൽ ആ അവസാന സീനുകളാണ് 'തുറമുഖത്തി'ന്റെ ഹൈലൈറ്റ് എന്ന് പറയേണ്ടി വരും.


ചെങ്കൊടിയെന്തി മുദ്രാവാക്യം വിളിച്ചു വരുന്ന സമരക്കാരുടെ സീനൊക്കെ ആവേശവുമുണർത്തുന്നതായിരുന്നു. ജോജുവിന്റെ മൈമുവൊക്കെ കുറച്ചു സീനുകളിലെ വന്നു പോകുന്നുള്ളൂവെങ്കിലും അയാളുടെ സ്‌ക്രീൻ പ്രസൻസ് നന്നായിരുന്നു. നിവിൻ പോളിയെ സംബന്ധിച്ച് മട്ടാഞ്ചേരി മൊയ്‌തു എന്നത് കരിയറിൽ കിട്ടിയ വേറിട്ടൊരു വേഷം തന്നെയാണ്. നെഗറ്റിവ് ഷെയ്ഡിലുള്ള ആ കഥാപാത്രത്തെ ഏറെക്കുറെ അയാൾ ഭംഗിയാക്കി. കമ്മട്ടിപ്പാടത്തിലെ ആശാന്റെ മറ്റൊരു പതിപ്പെന്ന പോലെ തോന്നിച്ചെങ്കിലും പച്ചീക്കായെ സുദേവും നന്നായി അവതരിപ്പിച്ചു.

ഇന്ദ്രജിത്തിന്റെ സാന്റോ ഗോപാലനൊക്കെ വേണ്ട വിധം സ്‌ക്രീൻ സ്‌പേസ് ഇല്ലാതെ പോയ പോലെ തോന്നി. നിമിഷ, ദർശന അടക്കമുള്ളവർക്കും സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത പോലെയായിരുന്നു മിക്ക സീനുകളും. അതേ സമയം ഈ സിനിമയിൽ കൈയ്യടിക്കേണ്ട പ്രകടനമായി അനുഭവപ്പെടുത്തിയത് പൂർണ്ണിമയുടെയും അർജ്ജുൻ അശോകന്റെയുമാണ്.
സമീറ സനീഷിന്റെ വസ്ത്രാലങ്കാരം സിനിമയിലെ കാലഘട്ടങ്ങൾക്ക് അനുയോജ്യമല്ലാത്ത വിധമാണ് മിക്ക കഥാപാത്രങ്ങളുടെയും കാര്യത്തിൽ കാണാൻ കിട്ടുന്നത്. സമരവീര്യം നിറഞ്ഞു നിൽക്കുന്ന സിനിമയെങ്കിലും ആളെ പിടിച്ചിരുത്തുന്ന വിധമുള്ള ഒരു അവതരണ വീര്യം ഇല്ലാതെ പോകുന്നുണ്ട് 'തുറമുഖ'ത്തിൽ.

സിനിമയുടെ ദൈർഘ്യക്കൂടുതലും നീട്ടി വലിച്ച സീനുകളും കഥാ സാഹചര്യത്തിനൊത്തു ഉയരാതെ പോയ പശ്ചാത്തല സംഗീതവുമൊക്കെ പ്രധാന പോരായ്മകളായി അനുഭവപ്പെട്ടു. പശ്ചാത്തല സംഗീതത്തിന്റെ ദൗത്യം ഏറ്റെടുത്ത മുദ്രാവാക്യം വിളികൾ അവസാന സീനുകളെ മികവുറ്റതാക്കി കാണാം.

ആകെ മൊത്തം ടോട്ടൽ = 'തുറമുഖം' ഒരു സിനിമാറ്റിക് കാഴ്ചാനുഭവമാക്കി മാറ്റണ്ട എന്ന നിർബന്ധ ബുദ്ധി ഒരു പക്ഷേ രാജീവ് രവിക്കുണ്ടായിരുന്നിരിക്കാം. അത് ഈ സിനിമയുടെ ആസ്വാദനത്തിൽ പലർക്കും മുഷിവുണ്ടാക്കിയാലും ഈ സിനിമ പറഞ്ഞവതരിപ്പിച്ച ചരിത്രത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നില്ല. മട്ടാഞ്ചേരി സമരത്തെ കൃത്യമായി അടയാളപ്പെടുത്താൻ സാധിച്ച സിനിമ എന്ന നിലക്ക് 'തുറമുഖം' എന്നും ശ്രദ്ധേയമായി തന്നെ തുടരും എന്നതിൽ തർക്കമില്ല.

*വിധി മാർക്ക് = 6.5/10 

pravin-

Friday, March 17, 2023

ഹൃദ്യം, മനോഹരം ഈ കുടുംബ-പ്രണയ സിനിമ !!


എത്ര പറഞ്ഞാലും പഴകാത്ത ഒരു വിഷയം തന്നെയാണ് പ്രണയമെങ്കിലും അത് വ്യത്യസ്തമായി പറഞ്ഞവതരിപ്പിക്കുന്നിടത്താണ് കൂടുതൽ മനോഹരവും ആസ്വദനീയവുമാകുന്നത്. നിഖിൽ മുരളിയുടെ 'പ്രണയ വിലാസം' അങ്ങിനെയൊരു സിനിമാനുഭൂതിയാണ് നൽകുന്നത്.

There is nothing more enduring than a first love എന്ന ഒറ്റ വാചകത്തിൽ നിന്ന് വിരിഞ്ഞു വന്ന മനോഹരമായ ഒരു പ്രണയ പുഷ്പമാണ് ഈ സിനിമ.

പുത്തൻ തലമുറയുടെ ക്യാമ്പസ് പ്രണയ കഥയെന്നോണം പറഞ്ഞു തുടങ്ങി പതിയെ ഒരു കുടുംബ കഥയുടെ ചുറ്റുവട്ടത്തിലേക്കാണ് സിനിമ നമ്മളെ കൊണ്ട് പോകുന്നത്.. എന്നാൽ ഒരു പ്രണയ സിനിമയിൽ കുടുംബത്തിന്റെ റോൾ എന്താകും എന്ന ഊഹങ്ങളെയൊക്കെ തെറ്റിച്ചു കൊണ്ടുള്ള ട്വിസ്റ്റുകൾ സിനിമയെ എൻഗേജിങ് ആക്കുന്നു .

പഴയ കാല- പുതിയ കാല പ്രണയങ്ങളും, മാറുന്ന പ്രണയ സങ്കൽപ്പങ്ങളുമടക്കം പ്രണയത്തിന്റെ വ്യത്യസ്ത വക ഭേദങ്ങളെ കാണിച്ചു തരുന്നു സിനിമ. പ്രണയം അവസാനിപ്പിച്ച് പോകേണ്ടി വരുന്നവരെ തേപ്പുകാരായി ചിത്രീകരിക്കുന്ന പതിവ് ശൈലിയിൽ നിന്ന് മാറി സിനിമയിലെ കഥാപാത്രങ്ങൾ അത്തരം സാഹചര്യങ്ങളിൽ പക്വമായി പെരുമാറുന്നവരായി കാണിച്ചതൊക്കെ നന്നായിരുന്നു.


നഷ്ടപ്രണയവും ഗൃഹാതുരതയുമൊക്കെ കഥയിലെ പ്രധാന ഭാഗമായി കടന്നു വരുമ്പോഴും ഒരു പൈങ്കിളി സിനിമയെന്ന പരിഹാസം വരാത്ത വിധം തിരക്കഥാ രചനയിൽ കൃത്യത പുലർത്താൻ സുനു - ജ്യോതിഷ് കൂട്ടുകെട്ടിന് സാധിച്ചു.

അർജ്ജുൻ അശോകൻ -മമിതാ ബൈജു പ്രണയ ജോഡികളിലൂടെയാണ് കഥ പറഞ്ഞു തുടങ്ങിയതെങ്കിലും സിനിമ അവസാനിക്കുമ്പോൾ ഹക്കീം ഷാ- അനശ്വര ജോഡികളാണ് മനസ്സിൽ കയറിക്കൂടുന്നത് . രണ്ടു പ്രണയ ജോഡികളെയും രണ്ടു തരത്തിൽ മികവുറ്റതാക്കാൻ രണ്ടു കൂട്ടർക്കും സാധിച്ചു.

അർജ്ജുൻ അശോകൻ - മനോജ്‌ കെ. യു അച്ഛൻ മകൻ കോംബോ സീനുകളെല്ലാം രസകരമായിരുന്നു. ആ അമ്മ കഥാപാത്രമൊക്കെ മറക്കാൻ പറ്റാത്ത വിധം മനസ്സിൽ പതിഞ്ഞു കിടക്കുന്നുണ്ട്. അവർക്കൊപ്പം എപ്പോഴും ഒരു നിഴലു പോലെ കൂടെയുണ്ടാകുന്ന, അവരെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയിട്ടുള്ള റംലയെന്ന കഥാപാത്രത്തെ ഉണ്ണിമായ നാലപ്പാടവും നന്നായി ചെയ്തു കാണാം.

ഒരു പ്രണയ കഥയുടെ രസക്കൂട്ടിനിടയിലും വീടകങ്ങളിൽ അവനവനു വേണ്ടി ജീവിച്ചിട്ടില്ലാത്ത സ്ത്രീ ജീവിതങ്ങളെ കൂടി വരച്ചിടാൻ സിനിമക്ക് കഴിഞ്ഞു. ആ നിലക്ക് നോക്കിയാൽ ഭർത്താവിനും മകനും വേണ്ടി മാത്രം ജീവിച്ച ഒരു സാധു സ്ത്രീയുടെ ജീവിതകഥ കൂടിയാണ് 'പ്രണയവിലാസം'.

കണ്ണൂരിന്റെ പ്രാദേശികതയെ മനോഹരമായി ഒപ്പിയെടുത്ത ഷിനോസിന്റെ ഛായാഗ്രഹണവും ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവുമൊക്കെ 'പ്രണയവിലാസ'ത്തിന്റെ ഭംഗി കൂട്ടി.

കുറച്ച് കാലത്തിനു ശേഷം മലയാള സിനിമയിൽ പ്രണയത്തെ വളരെ നന്നായി അവതരിപ്പിച്ചു കണ്ട ഒരു സിനിമ.. വിനോദിനെയും അനുശ്രീയേയുമൊന്നും ആരും മറക്കില്ല.

കാലഘട്ടവും തലമുറകളുമൊക്കെ മാറി മറയുമ്പോഴും പ്രണയം മാത്രം അനശ്വരമായി നിലനിൽക്കുന്നു.. ഒരു പക്ഷേ ഈ ഭൂമിയിലെ നഷ്ട പ്രണയങ്ങൾ തന്നെയായിരിക്കാം പ്രണയത്തെ ഇത്ര മേൽ ഹൃദ്യവും അനശ്വരവുമാക്കിയിട്ടുണ്ടാകുക. പ്രണയവിലാസത്തിന്റെ ക്ലൈമാക്‌സും ആ tale end സീനുമൊക്കെ അങ്ങിനെ ചിന്തിപ്പിക്കുന്നു.

ആകെ മൊത്തം ടോട്ടൽ = മനോഹരമായ ഒരു കുടുംബ പ്രണയ സിനിമ. 

*വിധി മാർക്ക് = 8/10 

-pravin-

Friday, March 10, 2023

കിടിലൻ.. രസികൻ.. രോമാഞ്ചം !!

അന്യായ കഥാപാത്രങ്ങൾ.. അതിലും അന്യായ പ്രകടനങ്ങൾ..പേടിപ്പിക്കുന്ന ഒരു വൺലൈൻ സ്റ്റോറിയെ എടുത്ത് കോമഡി ട്രാക്കിൽ പറഞ്ഞവതരിപ്പിച്ചു പ്രതിഫലിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല.

മലയാള സിനിമയിൽ ഹൊറർ കോമഡി ജോണറിന്റെ സാധ്യതകൾ എല്ലാ തലത്തിലും മുതലാക്കാൻ സംവിധായകൻ ജിത്തു മാധവന് സാധിച്ചു .
വിനായക് ശശികുമാറിന്റെ പാട്ടുകളും സുഷിൻ ശ്യാമിന്റെ സംഗീതവും ഈ സിനിമയുടെ പ്രമേയത്തിനും അവതരണത്തിനുമൊത്ത് ഉയർന്നു നിന്നു.
അഭിനയിച്ചവരുടെ യഥാർത്ഥ പേരുകളെക്കാൾ ഈ സിനിമയിലെ കഥാപാത്രങ്ങളുടെ പേരിലൂടെയായിരിക്കും ഇനിയവർ കൂടുതൽ അറിയപ്പെടുക.. അമ്മാതിരി അടാർ പീസുകൾ .
നിരൂപേട്ടനും ജിബിയും ഷിജപ്പനും സോമനും മുകേഷും ഹരിക്കുട്ടനും സിനുവുമടക്കമുള്ള കഥാപാത്രങ്ങളെ അത്ര മേൽ രസകരമാക്കി അവതരിപ്പിച്ചിട്ടുണ്ട്..
ചെമ്പൻ വിനോദിന്റെ ആ വരവും ഇരിപ്പും പോക്കുമൊക്കെ സിനിമയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല... അത് പോലെ അർജ്ജുൻ അശോകൻ.. എന്റെ പൊന്നോ രാത്രിയിലെ ആ ഓട്ട സീനൊക്കെ വേറെ ലെവൽ
ഒരു ചെറിയെ വീടും അതിനുള്ളിലെ മുറികളും പരിസരവും പ്രധാന ഭാഗമാകുന്ന സീനുകൾ ഏറെയുള്ള ഒരു സിനിമ. അതും ഹൊറർ കോമഡി എന്ന റിസ്ക് ജോണറിലുള്ള അവതരണം. ആ വെല്ലുവിളികളെ ഗംഭീരമായി തന്നെ കൈകാര്യം ചെയ്യുന്നു സനു താഹിറിന്റെ കാമറ.
ആരെയൊക്കെ മറന്നു പോയാലും അനാമിക എന്ന പേരിനെ ഒരിക്കലും മറക്കാൻ സാധിക്കാത്ത വിധം സിനിമയിൽ വരച്ചു ചേർത്തിട്ടുണ്ട് ജിത്തു മാധവൻ.. രോമാഞ്ചം 2 ൽ അനാമികയുടെ കഥ കൂടുതൽ ഗംഭീരമായി തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു.

ആകെ മൊത്തം ടോട്ടൽ = ഒരു കിടിലൻ ചിരിപ്പടം.

*വിധി മാർക്ക് = 8/10

-pravin-

Saturday, March 4, 2023

ബി ഉണ്ണിക്കൃഷ്ണന്റെ ഭേദപ്പെട്ട 'ക്രിസ്റ്റഫർ' !!


ബി ഉണ്ണികൃഷ്ണന്റെ 'ആറാട്ട്' വച്ച് നോക്കുമ്പോൾ 'ക്രിസ്റ്റഫർ' എത്രയോ മികച്ച സിനിമയാണെന്ന് പറയാം. അപ്പോഴും പിടിച്ചിരുത്തുന്ന ത്രില്ലൊന്നും തരാൻ ക്രിസ്റ്റഫറിന് സാധിച്ചിട്ടില്ല എന്നത് നിരാശ തന്നെയാണ് .. കണ്ടു മറന്ന ഒരുപാട് സിനിമകളിലെ സീനുകളൊക്കെ കൂടി ചേർത്ത് വച്ച് വേറൊരു സിനിമ എടുത്ത പോലെ. 

ഭീഷ്മപർവ്വത്തിന്റെ പ്ലോട്ടിൽ പുതുമയില്ലായിരുന്നിട്ടും ആ സിനിമയെ ഗംഭീരമാക്കിയത് അമൽ നീരദിന്റെ മേയ്ക്കിങ് മികവാണ് .. ഇവിടെ ക്രിസ്റ്റഫറിലും അതേ സാധ്യതകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും വേണ്ട വിധം വർക്ക് ഔട്ട് ആയില്ല. അതിനൊത്ത ഒരു തിരക്കഥ ഒരുക്കാൻ ഉദയകൃഷ്ണക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം .

പോലീസിനും സർക്കാരിനും കോടതിക്കുമൊന്നും നടപ്പിലാക്കാൻ സാധിക്കാത്ത നീതി സാധാരണക്കാർക്കും അവശർക്കുമൊക്കെ വേണ്ടി നടപ്പാക്കുന്ന നായക സങ്കൽപ്പത്തിന് ഏത് കാലത്തും സ്വീകാര്യതയുണ്ട് ... ക്രിസ്റ്റഫർ മുതലാക്കുന്നതും അത് തന്നെ.

ശരത് കുമാറിന് ഒരു സീനേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആ സീനിൽ പുള്ളി തീയായിരുന്നു. പക്ഷെ അദ്ദേഹത്തെയൊന്നും ഈ സിനിമക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ ആർക്കും താൽപ്പര്യമില്ലായിരുന്നു.


പറഞ്ഞു പോകുമ്പോൾ സ്നേഹയുടെയും അമല പോളിന്റെയും ഐശ്വര്യയുടേയുമടക്കം ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടെങ്കിലും ആർക്കും സിനിമയിൽ ഒരു എഫക്ട് ഉണ്ടാക്കാൻ സാധിച്ചില്ല. ആകെ നിറഞ്ഞു നിൽക്കുന്നത് മമ്മുക്ക മാത്രമാണ്. 

വിനയിന്റെ വില്ലൻ വേഷവും പ്രകടനവുമൊക്കെ കൊള്ളാമായിരുന്നു. പക്ഷേ അതും ഒടുക്കമെത്തുമ്പോൾ ഊതി വീർപ്പിച്ച കുമിള പോലെ പൊട്ടിപ്പോകുന്നു.

ഷൈൻ ടോം ചാക്കോ ആളൊക്കെ പോളിയാണ്... വില്ലനായാൽ നന്നാവാറുമുണ്ട്. പക്ഷെ ഇന്റർവ്യൂവിലൊക്കെയുള്ള പുള്ളിയുടെ അതേ ശരീര ഭാഷയും സംസാര ശൈലിയും കൊണ്ട് സിനിമയിലെ കഥാപാത്രമായി മാറിയപ്പോൾ അത് വൻ ശോകമായി. 

വരുന്നവരും പോകുന്നവരുമെല്ലാം തുടരെ തുടരെ ഇങ്ങിനെ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സിനിമ എന്റെ ഓർമ്മയിൽ ഇല്ല ..ആ നിലക്ക് അതൊരു പുതുമയായിവേണേൽ പറയാം. 

'മാനാട്' സിനിമയിൽ എസ്.ജെ സൂര്യ പറയും പോലെ..  "വന്താ....സുട്ടാ...സത്താ..റിപ്പീറ്റ്!!... ഇന്നേക്ക് വരുവാ...സുടുവാ...സാവാ...റിപ്പീറ്റ്.   മുടിയലെ തലൈവരെ ..മുടിയലെ !! "

ആകെ മൊത്തം ടോട്ടൽ = ക്രിസ്റ്റഫർ ആയിട്ടുള്ള മമ്മുക്കയുടെ സ്‌ക്രീൻ പ്രസൻസ്, സ്റ്റൈൽ , ബി ഉണ്ണികൃഷ്ണന്റെ ചില കിടിലൻ ഷോട്ടുകൾ, പിന്നെ ഈ സിനിമയുടെ കളറിംഗ്, ബിജിഎം  ഇത്രേം ഇഷ്ടപ്പെട്ടു . അതിനപ്പുറം എന്തായിരുന്നു ക്രിസ്റ്റഫർ സിനിമ എന്ന് പുറകോട്ട് ആലോചിച്ചാൽ കുറെയേറെ വെടിയൊച്ചകൾ മാത്രം എന്ന് പറയേണ്ടി വരും .

*വിധി മാർക്ക് = 5.5/10

-pravin-