ഒരു കുടുംബ സിനിമയുടെ ട്രാക്കിൽ കഥ പറഞ്ഞു കൊണ്ടിരിക്കെ ഇടക്ക് വച്ചു നടക്കുന്ന കൊലപാതകം ആയിരുന്നല്ലോ 'ദൃശ്യ'ത്തിന്റെ അത് വരെയുണ്ടായിരുന്ന മൂഡ് മാറ്റി അതിനെ ഒരു ക്രൈം ത്രില്ലറാക്കി മാറ്റുന്നത്.
ആ കൊലപാതകത്തിന് ശേഷം ജോർജ്ജ് കുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളും അനുബന്ധ പിരിമുറുക്കങ്ങളുമൊക്കെ അതേ പടി നമ്മളെ കൂടി ബാധിക്കുന്നിടത്താണ് ദൃശ്യത്തിന്റെ ആസ്വാദനം.
എന്നാൽ ഇവിടെ 'മോഹിനിയാട്ട'ത്തിൽ മറ്റൊരു കുടുംബത്തിൽ മറ്റൊരു കഥാസാഹചര്യത്തിൽ നടക്കുന്ന കൊലപാതകം ഒരു മുഴുനീള സിനിമക്ക് വേണ്ട എന്റർടൈൻമെൻറ് ആയി മാറുകയാണ്.
ഒരു കുടുംബ സിനിമയുടെ രസകരമായ ആസ്വാദനം സമ്മാനിച്ച 'ഭരതനാട്യ'ത്തിന് ശേഷം അതേ ടീം വീണ്ടും വരുമ്പോൾ ഇങ്ങിനെ ഒരു ഴോനർ മാറ്റം പ്രതീക്ഷിച്ചിരുന്നില്ല. ട്രെയിലറിൽ നിന്നാണ് സംഗതി ഡാർക്ക് കോമഡി ആണെന്നുള്ളതിന്റെ സൂചന ആദ്യമായി കിട്ടുന്നത്.
വയലൻസിന്റെ ഒരു കണിക പോലുമില്ലാതെ ക്രൈം എന്ന സംഗതിയെ ഒരു കുടുംബ സിനിമയുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് രസകരമായ രീതിയിൽ കൈകാര്യം ചെയ്ത സംവിധാന മികവിന് തന്നെയാണ് ആദ്യത്തെ കയ്യടി.
സിനിമയിൽ ഗുരുതരമായ ഒരു ക്രൈം നടക്കുമ്പോൾ, കേന്ദ്ര കഥാപാത്രങ്ങളെല്ലാം പ്രതിസന്ധിയിലാകുമ്പോൾ കാണുന്ന നമുക്ക് മാത്രം അത് കോമഡിയായി മാറുന്ന അവസ്ഥ. അതാണ് 'മോഹിനിയാട്ട'ത്തിന്റെ ഫ്രഷ്‌നെസ്സ്.
ക്രൈം നടന്ന ശേഷമുള്ള ഭീകരമായ ചില സിറ്റുവേഷനുകളിൽ, കഥാപാത്രങ്ങളുടെ ഗൗരവപൂർണ്ണമായ സംഭാഷണ ശകലങ്ങളിൽ, അവരുടെ സ്വാഭാവികമായ ഭാവ പ്രകടനങ്ങളിൽ അങ്ങിനെ എല്ലായിടത്തും ഹാസ്യത്തിന്റെ സാധ്യതകളെ വിജയകരമായി അവതരിപ്പിച്ചു പ്രതിഫലിപ്പിക്കാൻ സാധിച്ചു എന്നത് ചെറിയ കാര്യമല്ല.
ഭരതൻ നായരുടെ കഥാപാത്രം ഇല്ലാതായി പോയിട്ടും ആ കഥാപാത്രത്തിന്റെ രസകരമായ ഒരു ഓർമ്മ-തുടർച്ച ഈ സിനിമയിലുമുണ്ട്. ഒരൊറ്റ സീനിൽ പോലും ആ കഥാപാത്രം നേരിട്ട് വരുന്നില്ലെങ്കിലും 'മോഹിനിയാട്ട'ത്തിലും ഭരതൻ നായർ അങ്ങിനെ നിറഞ്ഞു നിൽക്കുന്നുണ്ട്.
സൈജു കുറുപ്പ് - സുരാജ് വെഞ്ഞാറമൂട് - വിനയ് ഫോർട്ട് - ജഗദിഷ് അങ്ങിനെ നീളുന്ന ഒരു കൂട്ടം പേര് ഒരു ഭാഗത്ത് സ്‌കോർ ചെയ്തു പോകുമ്പോൾ മറു ഭാഗത്ത് കലാരഞ്ജിനി, നന്ദു പൊതുവാളൊക്കെ കരിയർ ബെസ്റ്റ് പെർഫോമൻസുമായി അഴിഞ്ഞാടുകയാണ്.
കലാരഞ്ജിനി - ഈ സിനിമയിൽ ഹൈ ലെവൽ പെർഫോമൻസ് ആണ്. ഡയലോഗ് ഡെലിവറി ആകട്ടെ ടൈമിംഗ് ആകട്ടെ അവര് കിടു ആയിരുന്നു. എക്സ്പ്രഷൻ കൊണ്ട് മാത്രം അവര് മൊത്തം സീനും തൂക്കുന്ന കാഴ്ച
സുരാജ് - ചത്ത് അഭിനയിക്കുക എന്നൊക്കെ വെറുതെ പറയുന്നതല്ല.. അമ്മാതിരി ഒരു ഐറ്റം. വളരെ സീരിയസായിട്ടുള്ള സംഭാഷണങ്ങളിൽ കൂടി ഹ്യൂമർ കൈമാറുന്ന പ്രതിഭാസം. കാര്യം പറഞ്ഞു വരുന്നതിനിടെ അനന്തരവനോട് സർബത്ത് അടിക്കുന്ന കാര്യം പറയുന്ന സീനൊക്കെ ആ ലെവൽ ഒന്നാണ്. അത് പോലെ അമ്പലം പണിഞ്ഞ കഥയുടെ വിവരണം. ആദ്യ ഭാഗത്തിൽ സൈജുവിന്റെ വേഷം ചെയ്യാൻ പറ്റാതെ പോയതിന്റെ എല്ലാ വിഷമവും രണ്ടാം ഭാഗത്തിൽ അങ്ങ് തീർത്തു.
നന്ദു പൊതുവാൾ..വഴി പോക്കൻ വേഷത്തിൽ ഒതുങ്ങേണ്ട ആളല്ല എന്ന് തെളിയിച്ച പ്രകടനം. മെയിൻ കഥാപാത്രങ്ങൾക്കൊപ്പം തിളങ്ങി നിക്കുന്നുണ്ട് മോഹിനിയാട്ടത്തിൽ.
അത് പോലെ ബേബി ജീൻ - ആ ചങ്ങായിയൊക്കെ സിനിമയുടെ രണ്ടാം പകുതി മൊത്തത്തിൽ തൂക്കി എന്ന് പറയാം.
സിനിമയിൽ ബേബി ജീന്റെ സുഭാഷ് പറയുന്ന പോലെ - ഇൻ ആയി കഴിഞ്ഞാൽ പിന്നെ ഒരേ ത്രില്ലാണ്.
എല്ലാം കൊണ്ടും പൈസ വസൂൽ പടം. Don't Miss to Watch !!
©bhadran praveen sekhar























.jpeg)


















