കണ്ടെന്റ്ലേക്ക് കണക്ട് ആയാൽ മാത്രം സാധ്യമാകുന്ന ആസ്വാദനമാണ് 'പേട്രിയെറ്റി'ന്റേത് എന്ന് പറയാം.
അത് കൊണ്ട് തന്നെ സിനിമയുടെ ഭാഗമായ സൂപ്പർ താരങ്ങളുടെയോ മറ്റു സഹ താര നിരകളുടെയോ പ്രകടനവും സ്ക്രീൻ സ്പേസും അളക്കാൻ നിന്നാൽ 'പേട്രിയേറ്റ്' തൃപ്‍തിപ്പെടുത്തണം എന്നില്ല.
ഭരണകൂട ഭീകരതയുടെ ഡിജിറ്റൽ പതിപ്പ് എന്ന് വിളിക്കാവുന്ന തരത്തിൽ കോർപ്പറേറ്റ് സംവിധാനങ്ങൾ വഴി രാജ്യത്തെ സാധാരണക്കാരന്റെ സ്വകാര്യത എങ്ങിനെ വിൽപ്പന ചരക്കാകുന്നു എന്ന് ലളിതമായി കാണിച്ചു തരുന്നുണ്ട് സിനിമ.
2018 ലിറങ്ങിയ P S മിത്രന്റെ 'ഇരുമ്പ്തിരെ' പടത്തിൽ അർജുന്റെ വില്ലൻ കഥാപാത്രം പറയുന്ന പോലെ "ഇൻഫർമേഷൻ ഈസ് വെൽത്ത്".
നമ്മുടെ ഓരോ ഡാറ്റയും മാറ്റാർക്കോ കൈമാറി 'വെൽത്ത്' ഉണ്ടാക്കുന്ന ഒരു ഡിജിറ്റൽ മാർക്കറ്റ് സിസ്റ്റത്തിനുള്ളിൽ നമ്മൾ എന്നോ അടക്കപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത.
പുറം ലോകമറിയാത്ത രാഷ്ട്രീയ ഗൂഢാലോചനകൾ, അന്താരാഷ്ട്ര അട്ടിമറികൾ, കൊലപാതകങ്ങൾ തൊട്ട് ലോകത്തെ പല ദുരൂഹമായ സംഭവ വികാസങ്ങളിലും ഈ പറഞ്ഞ ഡിജിറ്റൽ ക്രിമിനൽ ഗ്യാങ്ങിനു പങ്കുണ്ട്.
ഉർമീ ജുവേക്കറിന്റെ 'ലൈല' വെബ് സീരീസിലെയൊക്കെ പോലെ വരാനിരിക്കുന്ന ഭീതിജനകമായ ഒരു രാഷ്ട്രീയ സാമൂഹികാവസ്ഥയെ കുറിച്ചുള്ള അവബോധം പ്രേക്ഷകരിലേക്ക് എത്തിക്കാൻ 'പേട്രിയേറ്റ്' ശ്രമിച്ചു കാണാം.
ആരും എവിടെയും പറയാത്ത, ഒരിക്കലും നടക്കരുതാത്ത കഥ എന്ന സൂചന തരുമ്പോഴും ഈ സിനിമ പ്രമേയവത്ക്കരിച്ച യാഥാർഥ്യങ്ങളെ കാണാതെ പോകാൻ ആകില്ല.
'എമ്പുരാനി'ലെതിന് സമാനമായ മറ്റൊരു രാഷ്ട്രീയ കാഴ്ച ഈ സിനിമക്കുള്ളിൽ സമർത്ഥമായി ഒളിപ്പിച്ചു വച്ചിട്ടുണ്ട് മഹേഷ് നാരായണൻ. ബാൻ ചെയ്യാതെ പോയതിൽ അത്ഭുതം.
കഥാപാത്രങ്ങളുടെ ഇമോഷണൽ ഡെപ്ത്തോ, പരസ്പരമുള്ള കണക്ഷനോ ഒട്ടും ബോധ്യപ്പെടുത്താതെ പോകുന്ന സീനുകൾ പലതുണ്ട്.
ഒരു മാസ് സിനിമയുടെ ടെമ്പ്ലേറ്റ് ചിലയിടത്ത് പിന്തുടരുകയും എന്നാൽ അവിടെയൊന്നും അതിനൊത്ത രോമാഞ്ചിഫിക്കേഷൻ നൽകാതെയും പോകുന്ന അവസ്ഥ.
18 വർഷങ്ങൾക്ക് ശേഷം ബിഗ് 'M'സ് ഒന്നിച്ച് വരുമ്പോൾ പ്രതീക്ഷിക്കുന്ന പലതും സ്‌ക്രീനിൽ കാണാൻ കിട്ടിയില്ല എന്നതടക്കമുള്ള പരാതികളും കൂട്ടത്തിൽ പറയാം.
പക്ഷേ പ്രമേയപരമായും സാങ്കേതികപരമായും 'പേട്രിയെറ്റ്' വ്യക്തിപരമായി എന്നെ തൃപ്തിപ്പെടുത്തി.
©bhadran praveen sekhar


























.jpeg)













