പ്രമേയപരമായ സങ്കീർണ്ണതകളെയെല്ലാം ഒഴിവാക്കി കൊണ്ട് കഥാപാത്രങ്ങളുടെ മാനസിക വിചാരങ്ങളിലൂടെയാണ് നോളൻ 'ഒഡീസി'യെ മുന്നോട്ട് നയിക്കുന്നത് .
ട്രോജൻ യുദ്ധം ജയിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും സ്വരാജ്യമായ ഇഥാക്കയിലേക്ക് തിരിച്ചെത്താത്ത ഒഡീസിയസും പടയാളികളും ഒരു ഭാഗത്ത് .
എന്നെങ്കിലും തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് ഇഥാക്കയിലെ കൊട്ടാരത്തിൽ ഭാര്യ പെനലോപ്പയും മകൻ ടെലിമാക്കസും .
ഒഡീസിയസിന് തന്റെ സമുദ്രയാത്രക്കിടെയുള്ള പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരുന്ന പോലെ പെനലോപ്പക്ക് കൊട്ടാരത്തിനുള്ളിലെ അധികാര മോഹികളിൽ നിന്നും രക്ഷ നേടേണ്ടതുണ്ട്.
യുദ്ധം ജയിപ്പിച്ച രാജാവെന്ന ഖ്യാതിയോ അല്ലെങ്കിൽ ഹീറോയിസമോ ഒന്നുമല്ല ഒഡീസിയസ് പേറുന്ന കുറ്റബോധത്തെയാണ് നോളൻ ചർച്ചക്ക് വക്കുന്നത്.
ഒരു യുദ്ധത്തിലും വിജയികൾ ഇല്ല..യുദ്ധം സമ്മാനിക്കുന്നത് അശാന്തി മാത്രമാണ് എന്ന് ബോധ്യപ്പെടുത്തും വിധമാണ് ഒഡീസിയസിന്റെ സമുദ്രത്തിലൂടെയുള്ള അലച്ചിൽ .
ഇവിടെ ഹോമറിന്റെ 'ഒഡീസി'യിലെ ദൈവീക സങ്കല്പങ്ങളെയോ, ശാപങ്ങളെയോ ഒന്നും നോളൻ പരിഗണിക്കുന്നില്ല. പകരം പ്രകൃതിയുടെ വൈചിത്ര്യങ്ങളും ക്ഷോഭങ്ങളുമൊക്കെ ഒഡീസിയസിന്റെ അലച്ചിലിനു കാരണമാകുന്ന പോലെയാണ് .
ട്രോജൻ യുദ്ധത്തിനിടയിൽ ഗ്രീക്ക് സൈന്യം കൊലപ്പെടുത്തിയ യുവതി പിന്നീട് ഒഡീസിയസിന്റെ കാഴ്ചയിലൂടെ അഥീനയായി മാറുന്നതൊക്കെ സിനിമയിലെ നോളന്റെ വേറിട്ട വീക്ഷണങ്ങളാണ്.
സമാനമാണ് മന്ത്രവാദിനിയായ സെർസിയുടെ കാര്യത്തിലും നോളൻ ചെയ്തു കാണുന്നത്.. തീർത്തും നെഗറ്റിവ് ഷെയ്ഡിൽ നിൽക്കുന്ന കഥാപാത്രമായിട്ടും കുറഞ്ഞ സീനുകളിലൂടെ സെർസിക്ക് വൈകാരികമായ ഒരു കഥാപശ്ചാത്തലം ഒരുക്കി കൊടുക്കുന്നു നോളൻ .
അത് പോലെ സൈക്ലോപ്സിന്റെ ഗുഹയിൽ അകപ്പെടുന്നതും അവിടുന്ന് രക്ഷപ്പെടുന്നതുമടക്കമുള്ള സീനുകളെല്ലാം സ്വാഭാവികമെന്നോണം അവതരിപ്പിച്ചു കാണാം .. സൈക്ലോപ്സിന്റെ ഒറ്റക്കണ്ണ് കുത്തിപ്പൊട്ടിച്ചതിന് പൊസൈഡൺ നടത്തുന്ന പ്രതികാരമൊന്നും നോളൻ സിനിമയുടെ ഭാഗമാക്കുന്നില്ല .
ട്രോജൻ യുദ്ധത്തിന് കാരണമെന്നോണം ഹോമർ വ്യാഖ്യാനിച്ചു വച്ച ഹെലന്റെ സൗന്ദര്യ സങ്കൽപ്പത്തെ ലുപിതാ യോങ്ഗോയെ കാസ്റ്റ് ചെയ്തു കൊണ്ട് നോളൻ പൊളിറ്റിക്കലി പൊളിച്ചെഴുതുന്നുണ്ടെങ്കിലും സിനിമയിൽ അതിനെ വേണ്ട വിധത്തിൽ സാധൂകരിക്കുന്ന കാര്യങ്ങളില്ല .
ഹെലന്റെയും ക്ലൈറ്റംനെസ്ട്രയുടെയുമൊക്കെ കഥാപാത്രങ്ങൾക്ക് സിനിമയിൽ അതിനുള്ള സീനുകൾ മാത്രമേ നൽകിയിട്ടുള്ളൂ എന്നത് വേറെ കാര്യം.
ഹോമറിന്റെ 'ഒഡീസി'യിൽ ഉള്ള പലതിനെയും തന്റെതായ രീതിക്ക് മാറ്റി മറച്ചിട്ടുണ്ടെങ്കിലും തിയേറ്റർ എക്സ്പീരിയൻസിന്റെ കാര്യത്തിൽ മികവുറ്റ ചലച്ചിത്ര ഭാഷ്യമൊരുക്കുന്നതിൽ ഇത്തവണയും നോളനു പിഴച്ചിട്ടില്ല .
സിറെനുകളെ കാണിക്കുന്ന സീനൊക്കെ നമ്മളെ വല്ലാത്തൊരു മാസ്മരിക ലോകത്തേക്ക് എത്തിക്കുന്നതാണ്.
സിറെനുകളുടെ അഭൗമ സംഗീതത്ത പറ്റി ഒഡീസിയസ് യൂറിലോക്കസിന് വിവരിച്ചു കൊടുക്കുന്ന സംഭാഷണ ശകലങ്ങളിലും ആ മാന്ത്രികത അനുഭവപ്പെടും.
What you most want is what you most can't have, and what you most can't have is what you already had and lost..
ഒഡിസിയസിന്റെ സമുദ്രയാത്രക്കൊപ്പം തന്നെ ഇരുപതു വർഷങ്ങൾ നീണ്ട പെനലോപ്പയുടെയും വളർത്തു നായ ആർഗോസിന്റെയും കാത്തിരിപ്പിന്റെ തീവ്രത സിനിമയിൽ അനുഭവഭേദ്യമാക്കുന്നു നോളൻ.
ഹോമറിന്റെ 'ഒഡീസി' യോട് നീതി പുലർത്തിയില്ല എന്ന പരാതിക്കാരെ പോലും നോളൻ തന്റെ സിനിമ കൊണ്ട് വിസ്മയിപ്പിക്കുന്നു എന്നതാണ് സത്യം.
വിരഹവും..പ്രണയവും.. കാത്തിരിപ്പും...യുദ്ധവും .. അധികാര വടം വലികളും, ചതിയും, വഞ്ചനയും, അശാന്തിയും.. അനീതിയും, കുറ്റബോധവും, വ്യർത്ഥതകളും , പ്രതീക്ഷകളുമൊക്കെയായി ഏതൊക്കെയോ സമുദ്രങ്ങളിൽ അലയാൻ വിധിക്കപ്പെടുന്ന കപ്പലുകൾ തന്നെയല്ലേ നമ്മൾ മനുഷ്യർ എന്ന് ചിന്തിപ്പിച്ചു കൊണ്ട് യാത്ര തുടരുകയാണ് നോളന്റെ 'ഒഡീസി'.
©bhadran praveen sekhar

.jpg)



.jpg)






























