Saturday, May 23, 2020

Bala - തിരുത്തിക്കുറിക്കുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ !!

'തമാശ' കണ്ട ശേഷമാണ് അതിന്റെ ഒറിജിനൽ സിനിമ Ondu Motteya Kathe കാണുന്നത്. അതിനും ശേഷം അതിന്റെ ഹിന്ദി റീമേക് Ujda Chaman ഉം കണ്ടു. മുടിയില്ലാത്ത ഒരു ചെറുപ്പക്കാരന്റെ മാനസിക സംഘർഷങ്ങളും അയാൾക്ക് നേരിടേണ്ടി വരുന്ന പരിഹാസങ്ങളുമൊക്കെ മൂന്നു സിനിമയിലും ഒരു പോലെ പറയുന്നുണ്ട് .  

Bala റിലീസായപ്പോൾ വീണ്ടും അതേ വിഷയം ഇനി മറ്റൊരു കഥാ പശ്ചാത്തലത്തിൽ കാണാൻ ഇഷ്ടപ്പെട്ടില്ല .. പക്ഷേ ഇപ്പൊ കണ്ടു തീർന്നപ്പോൾ ആ മൂന്നു സിനിമകളേക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടത് ബാലയെയാണ്. 

ഒരു കഷണ്ടിക്കാരന്റെ കഥയായി ഒതുങ്ങി പോയില്ല Bala എന്നത് തന്നെയാണ് അതിന്റെ പ്രധാന കാരണം. എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തിത്വമുണ്ട്. ആരും പ്രതിക്കൂട്ടിൽ നിൽക്കുന്നില്ല. തന്റെ ഭർത്താവ് കഷണ്ടിക്കാരനായതിന്റെ പേരിൽ വിവാഹ മോചനം ആവശ്യപ്പെടുന്ന പരി മിശ്ര എന്ന കഥാപാത്രം പോലും കാര്യകാരണങ്ങൾ ബോധിപ്പിക്കുന്നുണ്ട്. 

കറുത്തവരോടും ഉയരക്കുറവുള്ളവരോടും തടിച്ചവരോടും മെലിഞ്ഞവരോടുമൊക്കെയുള്ള സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകളെ സിനിമ മനോഹരമായി തിരുത്തിക്കുറിക്കുന്നുണ്ട്. 

ആകെ മൊത്തം ടോട്ടൽ = ഒരു പ്രേമ സിനിമയായി അവസാനിപ്പിക്കാതെ കഥാപാത്ര വ്യക്തിത്വങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് പറഞ്ഞവസാനിപ്പിക്കുന്നിടത്തു തന്നെയാണ് ബാല മികച്ചു നിൽക്കുന്നത്. ആയുഷ്മാൻ ഖുറാന, ഭൂമി പെഡ്നേക്കർ, യാമി ഗൗതം കോമ്പോ മികച്ചു നിന്നു. 

*വിധി മാർക്ക് = 8/10 

-pravin-

Thursday, May 21, 2020

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ !!

ഈ സിനിമ ഏത് ജെനറിൽ പെടുത്തണം എന്നറിയില്ല . ഒരേ സമയം ഒരുപാട് വിഷയങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ട് അവസാനം കുറേ സാരോപദേശങ്ങൾ  കൊണ്ട് പറഞ്ഞവസാനിപ്പിക്കുന്ന ഒരു പ്രത്യേക തരം പു.ക സിനിമ . 

ശംഭു പുരുഷോത്തമന്റെ 'വെടിവഴിപാടി'ൽ പ്രതിക്കൂട്ടിൽ നിർത്തിയ മലയാളിയുടെ കപട സദാചാരത്തെ ഈ സിനിമയിലും  പ്രേമേയപരമായി അദ്ദേഹം വീണ്ടും  പരിഗണിക്കുന്നുണ്ട്. അതിന്റെ കൂടെ  വിവാഹവും ധൂർത്തും നഷ്ടപ്രണയവും കഞ്ചാവടിയും  അവിഹിതവുമൊക്കെ കൂടി ചേർന്ന് ഇത്തവണ  ഒരു അവിയൽ മിക്സ് ആയി  എന്ന് മാത്രം. 

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാൽ ആരും ഇവിടെ പുണ്യാളന്മാരല്ല എന്ന അർത്ഥം കൂടിയുണ്ട്. ആ പേരൊന്നു കൊണ്ട് തന്നെ സിനിമയിൽ തെറ്റ് കുറ്റങ്ങൾ ഒരുപാടുണ്ടാകാം അതൊക്കെ നിങ്ങളങ്ങു മറന്നേക്കണം എന്ന ലൈനിൽ ഒരു ഉത്തരവാദിത്തവും പേറാതെ സംവിധായകന് രക്ഷപ്പെടാൻ പറ്റിയിട്ടുണ്ട്. പക്ഷേ പ്രേക്ഷകന് രക്ഷയില്ല.

സിനിമയിലെ മധുപാലിന്റെ ജോർജ്ജ് എന്ന കഥാപാത്രത്തെ പോലെ രണ്ടു പുകയൊക്കെ വിട്ട് കണ്ടാൽ ചിലപ്പോ എല്ലാം കളർഫുൾ ആയിട്ട് കാണാൻ സാധിക്കും.. അല്ലാത്തവർ സ്വാഹാ !!

ആകെ മൊത്തം ടോട്ടൽ = പൊതുബോധങ്ങൾക്കും നാട്ടാചാരങ്ങൾക്കും സദാചാര സങ്കൽപ്പങ്ങൾക്കുമൊക്കെ പോറലേൽപ്പിക്കുന്ന സിനിമ ആയത് കൊണ്ട് മിക്കവർക്കും ഇഷ്ടപ്പെടാൻ വഴിയില്ലാത്ത ഒരു സിനിമ. പ്രമേയപരമായി മികച്ചു നിന്നെങ്കിലും പറഞ്ഞവതരിപ്പിച്ചിടത്തും അവസാനിപ്പിച്ചിടത്തുമൊക്കെ ഒരു സിനിമ എന്ന നിലക്ക് വേണ്ട മികവുണ്ടായില്ല.

*വിധി മാർക്ക് = 6/10 

-pravin- 

Monday, May 18, 2020

Tanhaji

മഹാരാഷ്ട്രയിലെ പൂനൈക്ക് അടുത്തുള്ള സിംഹഗഢ് കോട്ട (സിംഗാദ്) മുഗൾ ചക്രവർത്തി ഔറംഗസേബിൽ നിന്ന് തിരിച്ചു പിടിക്കുന്നതിനായി ഛത്രപതി ശിവാജി നടത്തിയ പോരാട്ടമാണ് 1670 ൽ നടന്ന സിംഹഗഡ് യുദ്ധമായി അറിയപ്പെടുന്നത്. 

കോലി സമുദായത്തിലെ താനാജി മാലുസാരെ ശിവാജിക്ക് വേണ്ടി പട നയിച്ചപ്പോൾ രജപുത്ര വംശജനായ ഉദയ് ഭൻ റാത്തോഡ് ആയിരുന്നു ഔറംഗസേബിന്റെ സേനാ നായകൻ. 

താനാജിയുടെ യുദ്ധ നൈപുണ്യവും പോരാട്ടവും പിൽക്കാലത്ത് തുളസീ ദാസിനെ പോലുള്ളവർ മറാത്തി കവിതകളിലൂടെ വാഴ്ത്തി പാടുകയുണ്ടായി. ഇത് പിന്നീട് മറാത്തി നാടോടിക്കഥകളിൽ താനാജിക്ക് ഒരു വീരപരിവേഷം സമ്മാനിക്കുകയും ചെയ്തു. 

സംഭവ ബഹുലമായ ഒരു ജീവിത കഥയും ചരിത്രവുമൊക്കെ പറയാനുണ്ടായിട്ടും ഒരു സിനിമ എന്ന നിലക്ക് വേണ്ടത്ര അനുഭവപ്പെടുത്തലുകൾ ഇല്ലാതെ പോകുന്നുണ്ട് 'താനാജി'യിൽ. 

അത്യാവശ്യം നല്ലൊരു ബജറ്റിൽ വന്ന പടമായിട്ടും അതിനൊത്ത മികവൊന്നും സിനിമയിൽ നിന്ന് കണ്ടു കിട്ടിയതുമില്ല. ശരാശരിയിലൊതുങ്ങി എല്ലാം. 

'ഛപാക്' റിലീസായ സമയത്ത് ആ സിനിമക്കെതിരെ നടന്ന സൈബർ ആക്രമണം സാമ്പത്തികമായി ഗുണം ചെയ്തത് 'താനാജി'യെയാണ്. IMDB റേറ്റിംഗിൽ 'ഛപാക്' 3-4 സ്‌കോറിൽ ആയിരുന്നപ്പോൾ താനാജി 8-9 സ്കോറിലായിരുന്നു. 

ആകെ മൊത്തം ടോട്ടൽ = ബോക്സ് ഓഫിസ് ഹിറ്റായിട്ടും ആസ്വാദനപരമായി കാര്യമായൊരു തൃപ്‍തി തരാത്ത സിനിമ. 

*വിധി മാർക്ക് = 5.5 /10

-pravin-

Monday, May 11, 2020

Abgeschnitten ( Cut Off )

2018 ൽ റിലീസായ ഒരു ക്രൈം ത്രില്ലർ പടമാണ് Abgeschnitten ( Cut Off ). 

ഫെഡറൽ ക്രിമിനൽ പോലീസ് ഓഫിസിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ മകൾ കിഡ്നാപ്പ് ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മകളെ തട്ടി കൊണ്ട് പോയ സീരിയൽ കില്ലറിലേക്കുള്ള അന്വേഷണം മുന്നോട്ട് നീങ്ങണമെങ്കിൽ ഒരു മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യപ്പെടേണ്ടതുണ്ട്. ഹെൽഗോ ലാൻഡിൽ വീശിയടിക്കുന്ന ചുഴലിക്കാറ്റ് കാരണം ഡോക്ടർക്ക് അങ്ങോട്ടേക്ക് എത്താനും സാധിക്കുന്നില്ല.

Time is running. തീർത്തും നിർണ്ണായകമായ ഒരു സാഹചര്യം. അവിചാരിതമായി ഫോണിലൂടെ പരിചയപ്പെട്ട ലിൻഡയോടും ക്ലിനിക്കിന്റെ സെക്യൂരിറ്റിക്കാരനോടും ഡോക്ടർ തനിക്ക് പകരം ആ പോസ്റ്റ്മാർട്ടം നടത്താൻ പറയുകയാണ്.. പിന്നീട് അങ്ങോട്ട് ത്രില്ലോടു ത്രില്ലാണ്‌ .

ആകെ മൊത്തം ടോട്ടൽ = സസ്‌പെൻസും ത്രില്ലും ട്വിസ്റ്റുമൊക്കെ കൂടെ ഒരു കിടിലൻ പടം. BGM വേറെ ലെവൽ. പോസ്റ്റ്മാർട്ടം സീനുകൾ കണ്ടു ഓക്കാനം വരുന്നവർ കാണാതിരിക്കുക . അജ്ജാതി സീനുകൾ കുറെയുണ്ട്. 

*വിധി മാർക്ക് = 7.5/10

-pravin-

Saturday, May 9, 2020

Pokot ( Spoor)


മൃഗങ്ങളെ വിനോദത്തിന് കൊന്നു തള്ളുന്ന ചില നാട്ടു സംസ്‌കാരങ്ങൾക്കെതിരെ, മൃഗങ്ങൾ മനുഷ്യനാൽ വേട്ടയാടപ്പെടാൻ സൃഷ്ടിക്കപ്പെട്ടവരും മനുഷ്യന് അടിമപ്പെട്ടു ജീവിക്കേണ്ടവരുമാണെന്ന ചില മതപുരോഹിതരുടെ ആഹ്വാനങ്ങൾക്കെതിരെയുമൊക്കെ ശബ്ദമുയർത്തുന്ന ഒരു പോളിഷ് സിനിമയാണ്  Pokot ( Spoor). 

മൃഗങ്ങൾക്കു വേണ്ടിയും പ്രതികാരം ചെയ്യാൻ ആളുണ്ട് ഭൂമിയിൽ. മൃഗങ്ങൾ അന്യായമായി വേട്ടയാടി കൊല്ലപ്പെടുമ്പോൾ വേട്ട നടത്തിയ വേട്ടക്കാരും കൊല്ലപ്പെടുന്നു.ഈ കൊലപാതകങ്ങളിലേക്കുള്ള അന്വേഷണത്തേക്കാൾ അവർ കൊല ചെയ്യപ്പെട്ടതിന്റെ ന്യായ വാദങ്ങളാണ് സിനിമ പ്രധാനമായും പറഞ്ഞു ബോധ്യപ്പെടുത്തുന്നത് .

പരിസ്ഥിതി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയെന്നും ക്രിസ്ത്യൻ വിരുദ്ധ സിനിമയെന്നുമൊക്കെ വിമർശിക്കപ്പെട്ട Spoor 2017 ലെ ഓസ്‌ക്കാർ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പോളിഷ് എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും നാമനിർദ്ദേശം ചെയ്യപ്പെട്ടില്ല.

ആകെ മൊത്തം ടോട്ടൽ = എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കിടിലൻ പടമല്ലെങ്കിലും മഞ്ഞു വീണു കിടക്കുന്ന പോളണ്ടിലെ താഴ് വരകളെയും വൈൽഡ് ലൈഫിനെയുമൊക്കെ ഒപ്പിയെടുക്കുന്ന മനോഹരമായ ഛായാഗ്രഹണത്തെ ആർക്കും ഇഷ്ടപ്പെടാതിരിക്കാനാകില്ല .

*വിധി മാർക്ക് = 6/10

-pravin-

Sunday, May 3, 2020

രാമുലമ്മ എന്ന പെൺപുലിയുടെ കഥ !!

നാട് ഭരിക്കേണ്ട സർക്കാരിനെ ഭൂപ്രഭുക്കന്മാർ ഭരിച്ചിരുന്ന ഒരു കാലം. പോലീസും ഉദ്യോഗസ്ഥരുമൊക്കെ ഭൂപ്രഭുക്കൻന്മാരുടെ വാലാട്ടി പട്ടികളായി ജീവിച്ച ആ കാലത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടിരുന്നത് താണ ജാതിയിൽ പെട്ടവരും ഇടത് പക്ഷ പ്രസ്ഥാന നേതാക്കളും നക്സലുകളുമൊക്കെയായിരുന്നു.

ആ ഒരു കാലത്തെ  രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിലാണ്  ദാസരി നാരായണ റാവു   'രാമുലമ്മ' യെ അവതരിപ്പിക്കുന്നത്. 

തെലങ്കാനയിലെ  ഗ്രാമത്തിൽ ഒരു ദളിത് സ്ത്രീ നടത്തിയ യഥാർത്ഥ വിപ്ലവ പോരാട്ടമാണ്  1997 ൽ റിലീസായ  'ഒസെയ് രാമുലമ്മ' എന്ന സിനിമക്ക് ആധാരം. 

നക്സൽ നേതാവ് കൊമറണ്ണയായി സംവിധായകൻ തന്നെ വേഷമിട്ട സിനിമയിൽ നക്സൽ പ്രസ്ഥാനങ്ങൾ പ്രതിക്കൂട്ടിലല്ല, ജനപക്ഷത്താണ്. ഭരണകൂടത്തിന് എതിര് പറയുന്നവരെയൊക്കെ രാജ്യദ്രോഹികളാക്കുന്ന ഈ കാലഘട്ടത്തിലും ഈ സിനിമയും സിനിമയിലെ ചോദ്യങ്ങളും പ്രസക്തമാണ്. 

വിപ്ലവ വീര്യമുള്ള പാട്ടുകളും ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതവുമൊക്കെ  സിനിമക്ക് കൊടുക്കുന്ന മൈലേജ് ചെറുതല്ല.    

നായക കഥാപാത്രങ്ങൾ നിറഞ്ഞു നിന്നിരുന്ന മുഖ്യധാരാ സിനിമയിൽ നായികക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് അവതരിപ്പിക്കപ്പെട്ട 1990 കളിലെ ഒരേ ഒരു  സിനിമയായി വിലയിരുത്തപ്പെട്ടിരുന്നു  'ഒസെയ് രാമുലമ്മ'.  

1985 ലിറങ്ങിയ 'പ്രതിഘടന'യും 1990 ലെ  'കർത്തവ്യ'വും  വിജയ് ശാന്തിക്ക് നൽകിയ ആക്ഷൻ നായികാ പരിവേഷം ചെറുതായിരുന്നില്ല.. രാമുലമ്മയെ കൂടി ഗംഭീരമായി പകർന്നാടിയപ്പോൾ ആ പരിവേഷം കൂടുതൽ ശക്തിപ്പെട്ടു. 

ആകെ മൊത്തം ടോട്ടൽ = വിജയ് ശാന്തി സിനിമകളിൽ കാണേണ്ട ഒരു പടം. 

*വിധി മാർക്ക് =7.5  /10 

-pravin-