Saturday, October 28, 2023

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് വിജയ് കൂടി എത്തുമ്പോൾ !!


'കൈതി', 'വിക്രം' ലെവലിലേക്കൊന്നും എത്തിയില്ലെങ്കിലും തിയേറ്റർ എക്സ്പീരിയൻസിൽ ആഘോഷിക്കാനുള്ള സംഗതികളൊക്കെ ലോകേഷ് 'ലിയോ'യിലും ചെയ്തു വച്ചിട്ടുണ്ട്.

കഥാപരമായ പുതുമക്കൊന്നും പ്രസക്തി നൽകാതെ മുഴുവൻ ഫോക്കസും മേക്കിങ്ങിനു കൊടുക്കാം എന്ന നിർബന്ധ ബുദ്ധിയോടെയാണ് ലോകേഷ് 'ലിയോ'യെ ഒരുക്കിയിരിക്കുന്നത്. ഹിമാചൽ പ്രദേശിന്റെ കഥാപശ്ചാത്തലത്തിൽ കഥ പറയുന്ന തമിഴ് സിനിമ എന്ന പുതുമയെ മറക്കുന്നില്ല.

ഏത് വിധേനയും LCU വിലേക്ക് വിജയുടെ ലിയോവിനെ കൂടി എത്തിക്കുക എന്ന ആവേശം കൊണ്ടാകാം ലോകേഷിന്റെ മുൻകാല സിനിമകളിലെ തിരക്കഥാ മികവൊന്നും ലിയോവിൽ കണ്ടു കിട്ടുന്നില്ല. അതേ സമയം ഒരു കംപ്ലീറ്റ് വിജയ് ഷോ പടമെന്ന നിലക്ക് ആഘോഷിക്കാനുണ്ട് താനും.

ആദ്യ സീനുകളിലെ ഹൈനയുടെ ആക്രമണവും പാർത്ഥിപന്റെ ഇടപെടലുകളുമൊക്കെയായി ചടുലമാകുന്ന സിനിമ ഗംഭീര പഞ്ചോടെയാണ് ആദ്യ പകുതി അവസാനിപ്പിക്കുന്നത്.

ഇടവേളക്ക് പിരിയുമ്പോൾ തെളിയുന്ന 'ലിയോ'യുടെ ടൈറ്റിലും, കൂട്ടത്തിൽ ഇരച്ചു കയറുന്ന പാട്ടും ബാക്ഗ്രൗണ്ട് സ്കോറും എല്ലാം കൂടെ രണ്ടാം പകുതിയിലേക്കുള്ള ആവേശം ഇരട്ടിപ്പിക്കുന്നു. എന്നാൽ രണ്ടാം പകുതിയിൽ പലതും കൈ വിട്ട് പോകുന്ന കാഴ്ചയാണ്.

ഫ്ലാഷ് ബാക്കും, അന്വേഷണവും, ഫാമിലി ഇമോഷണൽ സീനുകളുമൊക്കെ 'ലിയോ'യിൽ അധികപ്പറ്റായി മാറുന്ന പോലെ തോന്നി. അനിരുദ്ധിന്റെ സംഗീതം പോലും ഉഴപ്പി പോകുന്ന സീക്വൻസുകൾ ഉണ്ട്.

കുറച്ചു സീനുകളേ ഉള്ളൂവെങ്കിലും മിസ്കിനും ടീമും സിനിമയുടെ തുടക്കത്തിൽ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷവും റെസ്റ്റോറന്റ് ഫൈറ്റുമൊക്കെ സിനിമയുടെ മികച്ച ഭാഗങ്ങളായി ഓർത്തെടുക്കാൻ പറ്റും .


അതേ സമയം അനുരാഗ് കശ്യപിനെ പോലെയുള്ള ഒരാളെ വെറും ഒരു വെടിക്ക് തീരുന്ന കഥാപാത്രമാക്കി ഒറ്റ സീനിൽ കൊണ്ട് വന്നതിന് പിന്നിലെ കഥ എന്താകാം എന്നാലോചിക്കേണ്ടി വരുന്നു.

പാർത്ഥിപന്റെ മകനായി വിജയ്‌ക്കൊപ്പം ആദ്യാവസാനം വരെ നിറഞ്ഞു നിന്ന മാത്യു തോമസിന് 'ലിയോ' കൂടുതൽ അവസരങ്ങൾ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തൃഷ, ബാബു ആന്റണി, മഡോണ സെബാസ്റ്റിയൻ പോലെയുള്ളവർക്ക് 'ലിയോ'വിൽ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. അതേ സമയം മൻസൂർ അലി ഖാനൊക്കെ തനിക്ക് കിട്ടിയ ചെറിയ വേഷം നന്നായി ചെയ്‌തു.

'ലിയോ'യിൽ വിജയ് ഷോ ഒരു ഭാഗത്ത് നടക്കുമ്പോഴും ഹൈലൈറ്റ് ആയി നിന്നത് ആക്ഷൻ കിംഗ് അർജുന്റെ ഹാരോൾഡ്‌ ദാസും സഞ്ജയ് ദത്തിന്റെ ആന്റണി ദാസുമാണ്. ആ രണ്ടു കഥാപാത്രങ്ങളും അവരുടെ പ്രകടനങ്ങളുമൊക്കെ ഈ സിനിമക്ക് വെറുമൊരു വിജയ് പടത്തിനപ്പുറമുള്ള മൈലേജ് കൊടുക്കുന്നുണ്ട്.

ആകെ മൊത്തം ടോട്ടൽ = ലോകേഷിന്റെ മേക്കിങ്, അനിരുദ്ധിന്റെ സംഗീതം, അൻപ്-അറിവുമാരുടെ ആക്ഷൻ എല്ലാം കൂടി ചേരുമ്പോൾ ഉള്ള ആനച്ചന്തം തന്നെയാണ് 'ലിയോ'യുടെ തിയേറ്റർ ആസ്വാദനം. അതിനപ്പുറം ഒരു ലോകേഷ് പടമെന്ന നിലക്ക് 'ലിയോ'വേണ്ട വിധം അടയാളപ്പെടുന്നില്ല.

*വിധി മാർക്ക് = 6.5/10

-pravin-

Monday, October 23, 2023

ത്രില്ലടിപ്പിക്കുന്ന സ്‌ക്വാഡ് !!


H. വിനോദിന്റെ 'തീരൻ', രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' പോലുള്ള സിനിമകളുടെ അതേ പ്ലോട്ടിൽ ഏറെക്കുറെ അതേ റൂട്ടിലൂടെ തന്നെ കഥ പറഞ്ഞു പോകുമ്പോഴും 'കണ്ണൂർ സ്‌ക്വാഡി'ന് അതിന്റെതായ ഒരു വ്യക്തിത്വം നൽകാൻ സംവിധായകൻ റോബി വർഗ്ഗീസ് രാജിന് സാധിച്ചിട്ടുണ്ട്.

പ്രമേയപരമായ സാമ്യതകളെയെല്ലാം മറി കടക്കുന്ന അവതരണ മികവിലൂടെയാണ് കണ്ണൂർ സ്‌ക്വാഡ് കൈയ്യടി നേടുന്നത്.

H വിനോദിന്റെ 'തീരനോ'ളം പോന്ന സിനിമയല്ലെങ്കിൽ കൂടി, രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' തരാതെ പോയ സിനിമാറ്റിക് എക്സ്പീരിയൻസ് കണ്ണൂർ സ്‌ക്വാഡിൽ വേണ്ടുവോളമുണ്ട് എന്ന് പറയാം.

കണ്ണൂർ സ്‌ക്വാഡിലെ നാലംഗ സംഘത്തെയും അവരുടെ പ്രവർത്തന ശൈലിയുമൊക്കെവ്യക്തമാക്കാൻ വേണ്ടി രൂപപ്പെടുത്തിയ സീനുകൾക്ക് ദൈർഘ്യമേറിയോ എന്ന് സംശയിക്കുന്നിടത്ത് തന്നെ സിനിമ പെട്ടെന്ന് ട്രാക്ക് പിടിക്കുന്നു.

കണ്ണൂർ സ്‌ക്വാഡ്ന്റെ മിഷൻ ആരംഭിക്കുന്നത് തൊട്ടങ്ങോട്ട് സിനിമയുടെ വേഗവും താളവുമൊക്കെ ഒന്നാകുകയാണ്.

കണ്ണൂരിൽ നിന്ന് തുടങ്ങി ഉത്തർപ്രദേശിന്റെ ഉൾഗ്രാമങ്ങളിലേക്ക് നീളുന്ന കേസ് അന്വേഷണം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനപ്പുറം മികച്ച ഒരു റോഡ് മൂവിയുടെ ഭാവഭേദങ്ങൾ സമ്മാനിക്കുന്നു കണ്ണൂർ സ്‌ക്വാഡിന്.

രാവും പകലും ഭൂപ്രദേശവുമൊക്കെ മാറി മറയുമ്പോഴും കഥാഗതിക്കനുസരിച്ചുള്ള മുഹമ്മദ് റാഹിലിന്റെ ദൃശ്യപരിചരണങ്ങൾ ശ്രദ്ധേയമായിരുന്നു. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും കൂടി ചേരുമ്പോൾ അതിന്റെ എഫക്ട് ഇരട്ടിക്കുന്നു.

കേരള -കർണ്ണാടക ബോർഡറിൽ നിന്ന് തുടങ്ങി ഇന്ത്യ -നേപ്പാൾ ബോർഡർ വരെയുള്ള കഥാ വഴികളിലൂടെ ജോർജ്ജ് മാർട്ടിനും കൂട്ടർക്കുമൊപ്പം സിനിമ കാണുന്ന നമ്മളും സഞ്ചരിക്കുന്നു.

ഈ അന്വേഷണ യാത്രയിൽ അവരുടെ പോലീസ് വാഹനം പോലും പതിയെ ഒരു കഥാപാത്രമായി മാറുന്നുണ്ട്. ആ വണ്ടിയോടുള്ള ഒരു ഇമോഷനൊക്കെ നന്നായി വർക് ഔട്ട് ആകുന്നതും അത് കൊണ്ടാണ്.


കേരളം വിട്ട് മറ്റൊരു സംസ്ഥാനത്ത് ജോലിയുടെ ഭാഗമായി എത്തിപ്പെടുന്ന കേരളാ പോലീസിന്റെ നിസ്സഹായാവസ്ഥകളും പരിമിതികളുമൊക്കെ വിശദമായി ചിത്രീകരിച്ചു കണ്ടത് ഖാലിദ് റഹ്മാന്റെ 'ഉണ്ട'യിലാണ് .

'ഉണ്ട'യിൽ മമ്മൂട്ടിയുടെ S.I മണികണ്ഠനും കൂട്ടർക്കും നേരിടേണ്ടി വന്ന വെല്ലുവിളികളുടെ മറ്റൊരു പതിപ്പെന്ന പോലെ 'കണ്ണൂർ സ്‌ക്വാഡി'ലെ ASI ജോർജ്ജ് മാർട്ടിനും സംഘവും കേസ് അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലായി പ്രതിസന്ധികളിൽ അകപ്പെടുന്നത് കാണാം .

RDX ൽ വില്ലന്മാരോട് നമുക്ക് കലിപ്പ് തോന്നാൻ കാരണമാകുന്ന ചില രംഗങ്ങൾ ഉള്ളത് പോലെ ഇവിടെയും വില്ലന്മാരോട് അടങ്ങാത്ത വൈരം ഉണ്ടാക്കി തരുന്ന സീനുകൾ ഉണ്ട്.

ആദ്യമേ ആരൊക്കെയാണ് വില്ലൻമാർ എന്ന് കാണിച്ചു തരുന്നത് കൊണ്ട് സസ്പെൻസിനു സിനിമയിൽ പ്രാധാന്യമില്ല. പകരം പോലീസിന് പിടി കൊടുക്കാതെ മുങ്ങി നടക്കുന്ന വില്ലന്മാരെ തേടിയുള്ള യാത്രയിലാണ് എല്ലാ ത്രില്ലും.

വില്ലന്മാർ പ്രകടനം കൊണ്ട് മികച്ചു നിക്കുമ്പോഴാണ് സിനിമയുടെ ത്രില്ല് കൂടുന്നത്. രണ്ടു മെയിൻ വില്ലന്മാർ ഉണ്ടെങ്കിലും ഒരാൾക്ക് ഒരു ഡയലോഗ് പോലും കൊടുക്കാതെ ഒതുക്കിയത് എന്തിനാണ് എന്ന് ഒരു പിടിയുമില്ല. ഹിന്ദി വില്ലന്മാരൊക്കെ കിടു ആയിരുന്നു.


അസീസ് -റോണി-ശബരീഷ് കോമ്പോ തരക്കേടില്ലായിരുന്നു. എന്നാലും അവരുടെ ടീം സ്പിരിറ്റ്‌ അനുഭവപ്പെടുത്തുന്ന സീനുകൾ ഇല്ലാതെ പോയി. അതേ സമയം ആദ്യവസാനം വരെ സൈബർ സെല്ലിൽ ഇരുന്ന് കോർഡിനേറ്റ് ചെയ്ത ശരത് സഭയുടെ കഥാപാത്രമൊക്കെ നന്നായിട്ടുമുണ്ട്.

ഫൈറ്റ് സീനുകളെല്ലാം കിടിലനായിരുന്നു. പ്രായത്തെ വക വെക്കാത്ത വിധം മമ്മുക്ക ആക്ഷൻ സീനുകളിലൊക്കെ മറ്റാരേക്കാളും തിളങ്ങി. 

'ഉണ്ട'യിലെ പോലെ രാഷ്ട്രീയം പറയുന്നില്ലെങ്കിലും ഉത്തരേന്ത്യയിൽ വച്ചുള്ള ഒരു സീനിൽഇതെന്താ ഇവിടെ ഇങ്ങിനെയൊക്കെ എന്ന് ചോദിക്കുന്ന ജോസിനോട് ഇത് കേരളമല്ല അത് തന്നെ എന്ന് മറുപടി പറയുന്ന ജോർജ്ജ് മാർട്ടിൻ തന്നെ ധാരാളം. 

ആകെ മൊത്തം ടോട്ടൽ = വർക്കാകാതെ പോയ ചില ഇമോഷണൽ സീനുകളും അല്ലറ ചില്ലറ ക്‌ളീഷേകളുമൊക്കെ ഒഴിച്ച് നിർത്തിയാൽ കണ്ണൂർ സ്‌ക്വാഡ് എല്ലാ തലത്തിലും തൃപ്‍തിപ്പെടുത്തിയ സിനിമയാണ്.

*വിധി മാർക്ക് = 8/10 

-pravin- 

Friday, October 13, 2023

ഗ്യാങ്സ്റ്റർ കഥക്കുള്ളിൽ ഒരു ടൈം ട്രാവൽ !!


ടൈം ട്രാവലും, ടൈം ലൂപ്പുമൊക്കെ പ്രമേയവത്ക്കരിക്കപ്പെട്ട മുൻകാല സിനിമകളോട് താരതമ്യപ്പെടുത്താമെങ്കിലും 'മാർക്ക് ആന്റണി' വ്യത്യസ്തമാകുന്നത് അതിന്റെ രസകരമായ അവതരണത്തിലാണ്.

ടൈം ട്രാവൽ സാധ്യമാക്കുന്ന ഉപകരണമായി ഒരു ടെലിഫോണിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വർത്തമാന കാലത്തിൽ നിന്ന് ഭൂതകാലത്തിലേക്ക് ആ ഫോണിൽ സംസാരിക്കുക വഴിയാണ് പലതും മാറി മറയുന്നത്.

ഫോൺ വിളിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ വിവരിക്കുന്ന സീനുകൾക്ക് ശേഷം സിനിമയുടെ കെട്ടു മട്ടു ഭാവങ്ങൾ മാറുന്നത് കാണാം.

ഒരു സയൻസ് ഫിക്ഷൻ സിനിമയെന്നോണം തുടങ്ങി ഒരു ഗാംഗ്‌സ്റ്റർ സിനിമയിലേക്കുള്ള രൂപമാറ്റം സംഭവിക്കുന്നിടത്താണ് 'മാർക്ക് ആന്റണി'യുടെ രസച്ചരട് മുറുകുന്നത്.

ഗാങ്സ്റ്റർ കഥാപശ്ചാത്തലത്തിൽ ഫിക്ഷനും ആക്ഷനും കോമഡിയുമൊക്കെ ചേർത്ത് ആദ്യാവസാനം വരെ ഒരു പക്കാ എന്റർടൈൻമെന്റ് പാക്കേജ്. 


വിശാലിനെ സംബന്ധിച്ച് ഇത്രയും ഗെറ്റപ്പുകളിൽ ഇത് വരെ കാണാത്ത വിധം നിറഞ്ഞാടിയ ഒരു സിനിമ എന്ന് വിശേഷിപ്പിക്കാം 'മാർക്ക് ആന്റണി'യെ. അതേ സമയം മാർക്ക്-ആന്റണി എന്ന ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച വിശാലിനെ എല്ലാ തലത്തിലും വെല്ലുന്ന പ്രകടനമായിരുന്നു SJ സൂര്യയുടെത്. 

'ജയിലറി'ലെ ബ്ലാസ്റ്റ് മോഹന് ശേഷം 'മാർക്ക് ആന്റണി' യിലെ ഏകാംബരമായെത്തിയ സുനിലിന്റെ ഗെറ്റപ്പുകൾ കൊള്ളാമായിരുന്നു. പക്ഷേ കാര്യമായൊന്നും ചെയ്യാൻ ഇല്ലാതെ പോയി. അതെങ്ങനെയാണ് ഈ സിനിമയിൽ ചെയ്യാനുള്ളതെല്ലാം ആ SJ സൂര്യക്ക് മാത്രമായിരുന്നല്ലോ.

ജാക്കി പാണ്ഡ്യനായും മദൻ പാണ്ഡ്യനായും SJ സൂര്യയെ കയറൂരി വിട്ട പോലെയായിരുന്നു സിനിമയിൽ. ഒരു ഘട്ടമെത്തുമ്പോൾ കൈവിട്ടു പോയ സ്ക്രിപ്റ്റിനെ കുറ്റം പറയിക്കാത്ത വിധം 'മാർക്ക് ആന്റണി'യെ എൻഗേജിങ് ആക്കി നിലനിർത്തുന്നത് പോലും SJ സൂര്യയാണ് എന്ന് പറയാം.

1975-1995 കാലഘട്ടത്തെ പുനരവതരിപ്പിച്ച ആർട് വർക്കും കഥാപാത്രങ്ങളുടെ വേഷ വിധാനങ്ങളുമൊക്കെ ശ്രദ്ധേയമായി തോന്നി. 

'മാർക്ക് ആന്റണി' യെ ആദ്യാവസാനം വരെ ചടുലമാക്കുന്നതിൽ പ്രധാനപ്പെട്ട റോൾ നിർവ്വഹിച്ചത് ജി.വി പ്രകാശിന്റെ സംഗീതമാണ് എന്ന് പറയാതെ വയ്യ. ഇത് വരെ കേട്ട് ശീലിച്ച GV പ്രകാശ് കുമാർ സംഗീതത്തിൽ നിന്ന് ഏറെ വ്യത്യസ്തത പുലർത്തിയ സംഗീതം. വരാനിരിക്കുന്ന പല മാസ്സ് പടങ്ങളിലും ഇനി GVPK യുടെ ബിജിഎമ്മുകളും ആഘോഷിക്കപ്പെടുമെന്ന് ഉറപ്പായി. 

ആകെ മൊത്തം ടോട്ടൽ = ആദിക് രവി ചന്ദ്രന്റെ മുൻകാല സിനിമകളെയെല്ലാം വച്ച് നോക്കുമ്പോൾ 'മാർക് ആന്റണി' എല്ലാ തലത്തിലും മികവറിയിച്ചിട്ടുണ്ടെങ്കിലും സ്ക്രിപ്റ്റിന്റെ കാര്യത്തിൽ ഒന്ന് കൂടെ മനസ്സ് വച്ചിരുന്നെങ്കിൽ സിനിമയുടെ റേഞ്ച് വീണ്ടും മാറുമായിരുന്നു.

*വിധി മാർക്ക് = 7.5/10 

-pravin-

Saturday, October 7, 2023

ആറ്റ്ലിയുടെ ഒരു കളർ മാഷപ്പ് മാസ്സ് പടം !!


ലോജിക്കൊന്നും നോക്കാതെ ആക്ഷൻ മാസ്സ് മസാല പടങ്ങൾ ആസ്വദിക്കാൻ സാധിക്കാറുള്ളത് കൊണ്ടും പ്രത്യേകിച്ച് മുൻവിധികൾ ഒന്നുമില്ലാതെ കണ്ടത് കൊണ്ടുമൊക്കെയാകാം ഈ 'ജവാൻ' എന്നെ തൃപ്തിപ്പെടുത്തി. നമ്മൾ മുൻപ് കണ്ട പല സിനിമകളുടെ പ്രമേയങ്ങളെയും സീനുകളേയും കഥാപാത്രങ്ങളെയുമൊക്കെ സമാസമം മിക്സ് ചെയ്തുണ്ടാക്കിയ ഒരു മാഷപ്പ് ആണ് ജവാൻ എന്നതിൽ തർക്കമില്ലെങ്കിലും ആ മാഷപ്പ് ആറ്റ്ലി ഗംഭീരമായി ചെയ്തു വച്ചിട്ടുണ്ട് എന്ന് സമ്മതിക്കാൻ മടിക്കേണ്ട കാര്യമില്ല.

കോർപ്പറേറ്റ് കമ്പനികളുടെ കടം എഴുതി തള്ളുകയും താരതമ്യേന ചെറിയ തുകയുടെ കടത്തിന്റെ പേരിൽ കർഷകരെ ആത്മത്യയിലേക്ക് തള്ളി വിടുകയും ചെയ്യുന്ന ഗവര്മെന്റിനെതിരെയാണ് ജവാൻ ആദ്യം സംസാരിക്കുന്നത്. 'കത്തി'യും 'മഹർഷി'യുമടക്കം പല സിനിമകളെയും ഓർത്ത് പോകുമ്പോഴും ജവാൻ പറയുന്ന കാര്യങ്ങളുടെയൊന്നും പ്രസക്തി നഷ്ടപ്പെടുന്നില്ല.

ഉത്തരേന്ത്യയിലെ സർക്കാർ ആശുപത്രികളുടെ ശോചനീയാവസ്ഥകളൊക്കെ സിനിമയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഓക്സിജൻ സിലിണ്ടർ ഇല്ലാത്ത കാരണത്താൽ മരണപ്പെട്ട യുപിയിലെ ഗൊരഖ്‌ പൂരിലെ കുഞ്ഞുങ്ങളെയും അന്ന് അതിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കിയ കഫീൽ ഖാനെയുമൊക്കെ ഓർമ്മിപ്പിക്കുന്ന സീനുകൾ.

കറൻസി നിരോധനത്തെയും, ഡിജിറ്റൽ ഇന്ത്യയെയും, ടാക്സ് സിസ്റ്റത്തെയുമൊക്കെ ട്രോളിയ 'മെർസൽ' സിനിമയിലും ആശുപത്രി ഒരു പ്രമേയം ആയിരുന്നല്ലോ. കോടികൾ മുടക്കി പ്രതിമകളും അമ്പലങ്ങളുമല്ല ആശുപത്രികൾ കെട്ടാനാണ് സർക്കാർ ശ്രമിക്കേണ്ടത് എന്ന ഡയലോഗെല്ലാം അന്ന് കൊള്ളേണ്ടയിടത്ത് തന്നെ കൊണ്ടു.

ശങ്കറിന്റെ 'മുതൽവ'നും 'ഇന്ത്യ'നും, 'ശിവാജി'യുമൊക്കെ സംസാരിച്ച അതേ കാര്യങ്ങൾ ജവാന് വേണ്ടി ആറ്റ്ലിയും പ്രമേയവത്ക്കരിക്കുന്നുണ്ട്. 'മുതൽവനി'ൽ ഒരൊറ്റ ദിവസത്തേക്ക് മാത്രമായി മുഖ്യമന്ത്രി ആകുന്ന നായകൻ മണിക്കൂറുകൾക്കുള്ളിൽ നാട്ടിൽ പലതും നടപ്പിലാക്കുന്ന പോലെ 'ജവാനി'ലെ നായകനും മണിക്കൂറുകൾ കൊണ്ട് പല സാമൂഹിക പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നു.

ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുമോ അല്ലെങ്കിൽ ഇതിലൊക്കെ എന്ത് യുക്തിയാണ് എന്ന് ചിന്തിക്കുന്നതിനേക്കാൾ, യുക്തിയില്ലെങ്കിലും സിനിമകളിൽ കൂടെയെങ്കിലും ഇത്തരം വിഷയങ്ങളിൽ നീതി നടപ്പിലാക്കപ്പെടുന്നത് കാണുമ്പോഴുള്ള ഒരു ആശ്വാസമാണ് തോന്നിയത്.

ഫാക്റ്ററികളിൽ നിന്നുള്ള വിഷ വാതകം ശ്വസിച്ചു മരിക്കേണ്ടി വരുന്ന ജനതയും, ആയുധ ഇടപാടുകളിലെ അഴിമതി കാരണം ശത്രുവിന്റെ വെടിയേറ്റ് മരിക്കേണ്ടി വരുന്ന പട്ടാളക്കാരുമൊക്കെ ഒരേ ഭരണകൂടത്തിന്റെ ഇരകളാണ്.

സർക്കാരിനെ ചോദ്യം ചെയ്യുന്നവർ രാജ്യ ദ്രോഹികളായി ചിത്രീകരിക്കപ്പെടുന്ന കാലത്ത് ഈ സിനിമ കാണുമ്പോൾ അനുഭവപ്പെടുന്ന ആത്മരോഷത്തിന് അറുതിയുണ്ടാക്കാൻ സിനിമയിലെ നായകന് സാധിക്കുന്നുണ്ടെങ്കിൽ അത് സംവിധായകന്റെ വിജയമായി കാണാനേ സാധിക്കൂ.

വെറുമൊരു മാസ്സ് മസാലാ എന്റർടൈനർ എന്ന് ഒറ്റയടിക്ക് പറഞ്ഞു വക്കാനാകാത്ത വിധം 'ജവാൻ' സിനിമക്ക് ഒരു രാഷ്ട്രീയമുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് ക്ലൈമാക്സ് സീനുകൾ. വരാനിരിക്കുന്ന ലോക് സഭാ ഇലക്ഷനിൽ ജനങ്ങൾ ആർക്ക് വോട്ട് ചെയ്യണം അല്ലെങ്കിൽ ആർക്ക് വോട്ട് ചെയ്തേ മതിയാകൂ എന്ന സൂചന അതിലുണ്ട്.

മുരുഗദോസിന്റെ 'സർക്കാർ' സിനിമയിൽ പറഞ്ഞു വച്ച കാര്യങ്ങൾ തന്നെയെങ്കിലും ജാനാധിപത്യ സംവിധാനത്തിൽ നമ്മുടെ ചൂണ്ടു വിരലിന്റെ പ്രസക്തിയും വോട്ടിന്റെ വിലയുമൊക്കെ ഒന്ന് കൂടെ അടിവരയിട്ട് പറയുന്നുണ്ട് 'ജവാൻ'


ഷാരൂഖ് ഖാനെ പോലെയൊരു സൂപ്പർ താരത്തെ ആഘോഷിക്കാൻ വേണ്ട ചേരുവകളൊക്കെ ജവാനിൽ ധാരാളമുണ്ട്. മൂന്ന് നാല് ഗെറ്റപ്പുകളിൽ സ്‌ക്രീൻ പ്രസൻസ് കൊണ്ടും പ്രകടനം കൊണ്ടുമൊക്കെ ഷാരൂഖ് ഖാൻ നിറഞ്ഞാടി എന്ന് പറയാം.

ഷാരൂഖ്-നയൻ താര കോമ്പോ തരക്കേടില്ലായിരുന്നു. വിജയ് സേതുപതിയുടെ വില്ലൻ ഓക്കേ ആയിരുന്നെങ്കിലും ആ വില്ലന് കൊടുത്ത ഹൈപ്പ് വച്ച് നോക്കുമ്പോൾ വിജയ് സേതുപതിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത പോലെ അനുഭവപ്പെടുത്തി.

ഷാരൂഖ് ഖാൻ - ദീപിക പദുകോൺ ജോഡി നന്നായിരുന്നു. നയൻ താരയുടെ നായികാ വേഷത്തേക്കാൾ ദീപികയുടെ എക്സ്റ്റണ്ടട് കാമിയോ വേഷം നന്നായി തോന്നി. 'ബിഗിലി'ലെ പോലെ 'ജവാനി'ലെ പെൺപടയും നായകനൊപ്പം ആദ്യവസാനം വരെ നിറഞ്ഞു നിന്നു. സഞ്ജയ്‌ ദത്തിന്റെ മാധവൻ നായർ ഓണ സദ്യയെ പ്രമോട്ട് ചെയ്യാൻ വന്ന പോലെയായി.

ആകെ മൊത്തം ടോട്ടൽ = അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ജി.കെ വിഷ്ണുവിന്റെ ഛായാഗ്രഹണവുമൊക്കെ അറ്റ്ലിയുടെ പടത്തിന് ഒരു ആനച്ചന്തം നൽകുന്നുണ്ട്. റൂബന്റെ എഡിറ്റിങ് ജവാനെ ചടുലമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. രണ്ടേ മുക്കാൽ മണിക്കൂറോളം ദൈർഘ്യമുണ്ടെങ്കിലും ബോറടിപ്പിച്ചില്ല ജവാൻ.

*വിധി മാർക്ക് = 7/10

-pravin-