Friday, June 5, 2026

ജോർജ്ജ് കുട്ടിയുടെ മൂന്നാം വരവ് !!


















2013 ലെ വരുൺ പ്രഭാകർ കൊലപാതക കേസിന്റെ ഓർമ്മകൾ പുതുക്കി കൊണ്ടാണ് 'ദൃശ്യം 3' യുടെ ടൈറ്റിൽ തെളിയുന്നത്.

13 വർഷങ്ങൾക്കിപ്പുറം വീണ്ടും ജോർജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ പറയുമ്പോൾ ആ തുടർച്ചക്ക് കൃത്യതയുണ്ട്.

അതേ സമയം വരുൺ പ്രഭാകർ കൊല കേസുമായി ബന്ധപ്പെട്ട് പുതുതായി രൂപപ്പെടുന്ന കഥാ സാഹചര്യങ്ങളും അനുബന്ധ സംഭവങ്ങളും ട്വിസ്റ്റുകളുമൊക്കെ മുൻ ഭാഗങ്ങളെ പോലെ വേണ്ട വിധം ബോധ്യപ്പെടുത്താതെയാണ് പോകുന്നത്.

വരുൺ കേസുമായി ബന്ധപ്പെട്ട് ഉണ്ടായ അന്വേഷണങ്ങളും, വാദ പ്രതിവാദങ്ങളും, സാങ്കേതികവും നിയമപരവുമായ ട്വിസ്റ്റുകളുമൊക്കെ ഏറ്റവും മികച്ച രീതിയിൽ ആദ്യത്തെ രണ്ടു ഭാഗങ്ങളിലൂടെ ബോധ്യപ്പെടുത്തി വച്ചത് കൊണ്ട് 'ദൃശ്യം 3' യിലെ പലതും അധിക പറ്റായി തോന്നി.

പ്രത്യേകിച്ച് ചില പഴയ കഥാപാത്രങ്ങളുടെ റി എൻട്രിയും, അതിനു കൊടുത്തിട്ടുള്ള മെയ്ക് ഓവറും,ഒട്ടും ഉൾക്കൊള്ളാൻ പറ്റാത്ത കാരക്ടർ ട്രാൻസ്ഫോർമേഷനുമൊക്കെ സിനിമയുടെ ആസ്വാദനത്തിൽ കല്ല് കടിയായി.

ദൃശ്യം സീരീസിൽ ഇതിനകം വന്നു പോയ ഓരോ കഥാപാത്രങ്ങളുടെയും പെർഫോമൻസ് മീറ്ററും ആറ്റിറ്റ്യൂഡും തൊട്ട് സകല വിവരങ്ങളും മനപാഠമാക്കി വച്ചിട്ടുള്ള പ്രേക്ഷകരെ ജിത്തു ജോസഫ് under estimate ചെയ്ത പോലെ.


വാഴത്തോട്ടത്തിലേക്ക് പറന്നിറങ്ങി ജോർജ്ജ് കുട്ടിയുടെ വീടിന്റെ ഉള്ളിലേക്ക് കേറി വന്നു കാറിനെ ഫോളോ ചെയ്യുന്ന ഡ്രോൺ ഷോട്ട് ഒക്കെ അസ്ഥാനത്ത് കാണുമ്പോൾ മണി പറഞ്ഞ പോലെ..'ആ തമ്പ്രാനറിയാം ' ഇത് കൊണ്ടൊക്കെ എന്താണ് ഉദ്ദേശിച്ചത് എന്ന്.

തിരക്കഥയിലും അവതരണത്തിലുമൊക്കെ വമ്പൻ പാളിച്ചകൾ ഉള്ളപ്പോഴും
'ദൃശ്യം 3' ആസ്വദിച്ചു പോകുന്നതിന്റെ പ്രധാന കാരണം ജോർജ്ജ് കുട്ടിയായിട്ടുള്ള മോഹൻ ലാലിന്റെ പ്രകടനങ്ങളാണ്.

ദൃശ്യത്തിന്റെ 3 ഭാഗങ്ങളിലായി ജോർജ്ജ് കുട്ടിയുടെ 3 വ്യത്യസ്ത അവസ്ഥാന്തരങ്ങളെ അദ്ദേഹം അവതരിപ്പിച്ചു വച്ചിരിക്കുന്നത് അത്രക്കും സസൂക്ഷ്മമായാണ്.

"തന്റെ കുടുംബത്തെ സംരക്ഷിക്കാൻ ശപഥമെടുത്ത മനസ്സാണ് അയാളുടെ..നമുക്ക് ജയിക്കാൻ ആവില്ല"

രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്സിൽ മുരളി ഗോപി ജോർജ്ജ് കുട്ടിയെ പറ്റി പറഞ്ഞത് മോഹൻലാലെന്ന മഹാനടന്റെ കാര്യത്തിലും ബാധകമാണ് - പ്രകടനത്തിൽ അയാളെ ജയിക്കാൻ ആവില്ല.

ഒരു സിനിമയുടെ മുഴുവൻ ഭാരവും ജിത്തു ജോസഫ് ജോർജ്ജ് കുട്ടി എന്ന കഥാപാത്രത്തിലൂടെ മോഹൻ ലാലിനെ ഏൽപ്പിച്ചു കൊടുത്ത കാഴ്ച.


ഈ പടത്തിൽ ജോർജ്ജ് കുട്ടിയെ പറ്റിയും കേസിന്റെ ഗതിയെ പറ്റിയും കൃത്യമായ ധാരണ ഉള്ള ഒരേ ഒരാൾ മുരളി ഗോപിയുടെ ഐ. ജി തോമസ് ബാസ്റ്റിനാണ്.

മുരളി ഗോപിയുടെ ഡയലോഗുകളൊക്കെയാണ് സിനിമക്ക് ഒരു ത്രില്ലിന്റെ ഓളമുണ്ടാക്കിയത്. ആ കഥാപാത്രം പെർഫെക്ട് ആയി ചെയ്തിട്ടുണ്ട് മുരളി ഗോപി.

ഒരർത്ഥത്തിൽ ജോർജ്ജ് കുട്ടിയും, ഐ ജി തോമസ് ബാസ്റ്റിനും കൂടിയാണ് 'ദൃശ്യം 3' ക്ക് ഭേദപ്പെട്ട ഒരു ആസ്വാദനമൊരുക്കിയത് എന്ന് പറയാം.

©bhadran praveen sekhar