Monday, December 12, 2022

ത്രില്ലടിപ്പിക്കുന്ന 'കൂമൻ' !!


കൂമൻ എന്ന പേര് ഈ സിനിമക്ക് എല്ലാ തലത്തിലും അനുയോജ്യമായ ടൈറ്റിൽ ആണ്. ശബ്ദമുണ്ടാക്കാതെ പറക്കാൻ സാധിക്കുന്ന, രാത്രി മാത്രം ഇര പിടിക്കാനിറങ്ങുന്ന പക്ഷി എന്നതിനേക്കാളുപരി കൂമന് പൊതുവെ ദുരൂഹമായ ഒരു പക്ഷി പരിവേഷമാണുള്ളത്. കൂമന്റെ സ്വഭാവ സവിശേഷതകളും ദുരൂഹതകളുമൊക്കെ സിനിമയുടെ കഥാപരിസരവുമായി അത്ര മേൽ ബന്ധപ്പെട്ടു കിടക്കുന്നു.

ചെറിയ കാര്യങ്ങൾക്ക് പോലും മനസ്സിൽ പക സൂക്ഷിക്കുകയും തരം കിട്ടുമ്പോൾ പക വീട്ടുകയും ചെയ്യുന്ന മനുഷ്യരുടെ മാനസികനില അപകടം നിറഞ്ഞതാണ്. അങ്ങിനെ പ്രതികാര ബുദ്ധിയുമായി നടക്കുന്നത് ഒരു പോലീസുകാരൻ കൂടി ആണെങ്കിൽ അയാൾക്ക് എന്തും ചെയ്യാൻ സാധിക്കും. ഒരു ക്രിമിനലിനേക്കാൾ പേടിക്കണം ക്രിമിനൽ ബുദ്ധിയുള്ള പോലീസുകാരനെ എന്ന് ബോധ്യപ്പെടുത്തി തരുന്നു 'കൂമൻ' .

ഒരു പോലീസ് കഥയെന്നോണം തുടങ്ങി നായക കഥാപാത്രത്തിന്റെ സ്വഭാവവുമായി ബന്ധപ്പെടുത്തി കൊണ്ട് കഥ പറഞ്ഞു പോകുന്നിടത്ത് നിന്ന് പൊടുന്നനെ സിനിമ നമ്മൾ പ്രതീക്ഷിക്കാത്ത വഴികളിലൂടെ ഒരു പോക്കാണ്. ഇന്റർവെൽ വരെ നമ്മളെ ത്രില്ലടിപ്പിച്ച സീനുകളിൽ നിന്ന് മാറി ഇന്റെർവെല്ലിന് ശേഷം കഥ മറ്റൊരു ട്രാക്കിലേക്ക് കൂടി കയറുകയാണ്. അവിടെ കഥാനായകന് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഇരട്ടിക്കുന്നു. അതോടൊപ്പം സിനിമയുടെ ലെവലും മാറുന്നു.
വില്ലൻ ആരാണ് അല്ലെങ്കിൽ എന്തായിരിക്കാം കൊലപാതകങ്ങൾക്ക് പിന്നിലെ കാരണം എന്ന സസ്പെൻസിനേക്കാൾ പ്രാധാന്യം കഥ പറഞ്ഞവതരിപ്പിക്കുന്ന രീതിക്കാണ്. കണ്ടു ശീലിച്ച സാധാരണ പോലീസ് കുറ്റാന്വേഷണ കഥയിൽ നിന്ന് മാറിയുള്ള കഥ പറച്ചിൽ തന്നെയാണ് കൂമന്റെ ആസ്വാദനം ഇരട്ടിപ്പിക്കുന്നത്.
സിനിമയിലെ പ്രധാന കഥാപരിസരമായ 'ഇരുട്ടി'ൽ ആസിഫ് അലിയുടെ ഗിരിക്കൊപ്പം നമ്മളെയും കൊണ്ട് നിർത്തുന്നു സംവിധായകൻ. ഇരുട്ടിന്റെ ദുരൂഹതയെയും ഇരുട്ടിലെ അന്വേഷണാത്മകതയെയും അതി ഗംഭീരമായി സമന്വയിപ്പിക്കുന്ന ഛായാഗ്രഹണമികവുണ്ടായിരുന്നു സതീഷ് കുറുപ്പിന്റെ കാമറ കണ്ണുകൾക്ക്. വിഷ്ണു ശ്യാമിന്റെ BGM കൂമന്റെ ചങ്കിടിപ്പായി.
സ്വഭാവ സവിശേഷതകൾ ഉള്ളതും നെഗറ്റിവ് ഷെയ്ഡുള്ളതുമായ ഗിരി എന്ന പോലീസ് കഥാപാത്രം ആസിഫ് അലിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി വിലയിരുത്താം. മണിയൻ എന്ന കള്ളൻ കഥാപാത്രത്തെ ജാഫർ ഇടുക്കിയും മികവുറ്റതാക്കി. ഒരു കള്ളൻ എന്താണ് എങ്ങിനെയാണ് എന്നൊക്കെയുള്ള മണിയന്റെ വിവരണ സീനുണ്ടല്ലോ അതൊക്കെ ജാഫർ ഇടുക്കിയുടെ കൈയ്യടിക്കേണ്ട പ്രകടനങ്ങൾ എന്ന് തന്നെ പറയാം.
ആകെ അന്ധവിശ്വാസവും ദുർമന്ത്രവാദവുമൊക്കെ ഒരു സമൂഹത്തിൽ സൃഷ്ടി മൊത്തം ക്കുന്ന ഭീകരതയെ ഇരുളിന്റെ സ്‌ക്രീനിൽ കാണിച്ചു തരുന്ന സിനിമ എന്ന നിലക്ക് കൂടി ശ്രദ്ധേയമാണ് ജിത്തു ജോസഫിന്റെ 'കൂമൻ'. സമകാലീന കേരളത്തിൽ കൂമൻ വെറും സിനിമാ കാഴ്ച മാത്രമല്ലാതാകുന്നു.

*വിധി മാർക്ക് = 8/10

-pravin-

Saturday, December 10, 2022

ആക്ഷൻ ഷീറോ ജയ!!


ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചനിന്റെ ക്ലൈമാക്സ് സീൻ ഓർത്തു പോകുന്നു.. തനിക്ക് കംഫർട്ട് അല്ല എന്ന് തോന്നിയ ഒരിടത്ത് നിന്ന് അഥവാ ഒട്ടും യോജിക്കാനാകാത്ത ഒരു പാട്രിയാർക്കി സിസ്റ്റത്തിൽ നിന്ന് സ്വയമേ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കൊണ്ട് അന്തസ്സോടെ ഇറങ്ങി നടക്കുന്ന നായിക.

അവളുടെ ആ ഇറങ്ങി നടപ്പ് സീനിന് കൈയ്യടി വാങ്ങി കൊടുക്കുമ്പോഴും അതിന്റെ പശ്ചാത്തലത്തിൽ ജിയോ ബേബി വരച്ചിടുന്ന ഒരു യാഥാർഥ്യം ഉണ്ട്. കേവലം ഒരു നായികയുടെ നിലപാട് കൊണ്ട് മാത്രം മാറ്റം ഉണ്ടാക്കാവുന്ന സമൂഹമല്ല നമ്മുടേത്. പശ്ചാത്തലത്തിൽ അപ്പോഴും മേൽപ്പറഞ്ഞ സിസ്റ്റത്തിൻറെ ഭാഗമായി വീർപ്പു മുട്ടുന്ന സ്ത്രീ കഥാപാത്രങ്ങളെ കാണാം.
'ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചനി'ലെ നിമിഷ സജയന്റെ കഥാപാത്രം നടന്ന് നീങ്ങുന്നതിന് പിന്നാലെ തന്നെയാണ് 'ജയ ജയ ജയ ജയഹേ' യിലെ ജയഭാരതിയും ഇറങ്ങി നടക്കുന്നത്. ആ ഇറങ്ങി നടപ്പിന്റെ ഭംഗിയും ശൗര്യവും ആവർത്തന വിരസമാകാത്ത വിധം പറഞ്ഞവതരിപ്പിക്കാൻ വിപിൻ ദാസിനു സാധിച്ചിട്ടുണ്ട്.
വടക്കു നോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള പോലുള്ള സിനിമകളിൽ നമ്മളെ ചിരിപ്പിച്ചിട്ടുള്ള പല സീനുകളുമുണ്ട്. പക്ഷെ ആ സീനുകളിലെ ഭീകരതയെ വേണ്ട വിധം ചർച്ച ചെയ്തിട്ടില്ല. പകരം തളത്തിൽ ദിനേശനും വിജയൻ മാഷുമൊക്കെ ഭാര്യമാരോട് ചെയ്ത ക്രൂരതകൾ സ്‌ക്രീനിലെ എന്റർടൈൻമെന്റ് ആയി മാറി. ഇരകൾ എന്ന നിലക്കുള്ള സിമ്പതി പിടിച്ചു പറ്റുന്ന സീനുകൾ പോലും ശോഭക്കോ ശ്യാമളക്കോ ഇല്ല. പക്ഷേ ദിനേശനും വിജയൻ മാഷിനും ആ സെന്റിമെൻസ് നേടി കൊടുക്കുന്നുമുണ്ട്.

സ്ത്രീപക്ഷമെന്ന് തോന്നിപ്പിക്കുന്ന പല സിനിമകളിലും നായകന്റെ ഇമേജിന് അനുകൂലമായ കഥാ സാഹചര്യങ്ങൾ ഉണ്ടാക്കി എടുക്കുക മാത്രമാണ് പൊതുവേ ചെയ്യാറുണ്ടായിരുന്നത്. എന്നാൽ കുമ്പളങ്ങിയിലെ ഷമ്മി അക്കാര്യത്തിൽ ഒരു വിപ്ലവം സൃഷ്ടിച്ചു. സിമ്മി ഒരു മാതൃക കാണിച്ചു തന്നു.
ഇവിടെ ജയഭാരതിയൊക്കെ ഓളം ഉണ്ടാക്കുന്നത് അതിന്റെ ഒരു തുടർച്ചയാണ് എന്ന് പറയാതെ വയ്യ. ഗാർഹിക പീഡനങ്ങൾ ഒരു കോമഡി പശ്ചാത്തലത്തിൽ അവതരിപ്പിക്കേണ്ടതുണ്ടോ എന്ന ശങ്കയിലാണ് സിനിമയുടെ ഒരു ഭാഗം വരെ കണ്ടതെങ്കിലും പിന്നീട് വിഷയം നന്നായി തന്നെ കൈകാര്യം ചെയ്തത് കണ്ടപ്പോൾ ഇഷ്ടപ്പെടുകയാണുണ്ടായത്.
ബേസിൽ, ദർശന ഒരു രക്ഷേം ഉണ്ടായിരുന്നില്ല. രണ്ടു പേരുടെയും ട്രാൻസ്ഫോർമേഷൻ സീനുകളെല്ലാം മികച്ചു നിന്നു. അസീസ്, സുധീർ, ആനന്ദ് മന്മഥൻ അടക്കമുള്ളവരുടെ പ്രകടനവും എടുത്തു പറയാം. അമ്മമാരായി അഭിനയിച്ചവരെയൊന്നും ചത്താലും മറക്കില്ല. അജ്ജാതി പൊളി ടീമുകൾ .
രസകരമായി പറഞ്ഞവതരിപ്പിക്കുമ്പോഴും പറയുന്ന വിഷയത്തിന്റെ ഗൗരവം ചോർന്നു പോകാത്ത വിധം കാണുന്നവരിലേക്ക് എത്തിക്കാൻ സിനിമക്ക് സാധിച്ചു എന്ന് പറയാം. മഞ്ജു പിള്ളയുടെ ജഡ്ജ് വേഷമൊക്കെ അതിന്റെ ഫലം ഇരട്ടിയാക്കി.
ആകെ മൊത്തം ടോട്ടൽ = പാട്രിയാർക്കി ഫാൻസിന്റെ നാഭിക്ക് തന്നെയിട്ട് ചവിട്ടുന്ന സിനിമ എന്ന നിലക്ക് ഇനി കുറച്ചു കരച്ചിലും നിലവിളികളുമൊക്കെ ചിലപ്പോ കേൾക്കുമായിരിക്കും. ആ നിലവിളി ശബ്ദം ഇനിയും മുഴങ്ങട്ടെ. പടം പൊളിയാണ്.

*വിധി മാർക്ക് = 8/10

-pravin-

Thursday, December 8, 2022

ആദ്യ പകുതിയെ അതിജീവിച്ചാൽ രണ്ടാം പകുതി ആസ്വദിക്കാം!!


ആറാട്ട് സിനിമ കണ്ടതിൽ പിന്നെ ഒരു വല്ലാത്ത സഹന ശക്തി കിട്ടിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. മിഥുനത്തിലെ വിഖ്യാതമായ ഇന്നസെന്റിന്റെ ആ നിൽപ്പും മുഖഭാവവും ഉണ്ടല്ലോ. അതാണ് ഇപ്പോഴത്തെ മോഹൻ ലാൽ സിനിമകൾ കാണാൻ തുടങ്ങുമ്പോഴുള്ള മ്മടെ ഒരു ആറ്റിട്യൂഡ്. എന്താച്ചാ വരട്ടെ എന്ന് സാരം.

മോഹൻ ലാലിന്റെ ലക്കി സിംഗ് അപാര വെറുപ്പിക്കൽ ആയിരുന്നു. ആദ്യ പകുതിയിൽ ലക്കി സിംഗിന്റെ കോമാളി കളിക്ക് വേണ്ടി മാത്രം വെറുതേ എഴുതിയുണ്ടാക്കിയ സീനുകൾ. അതൊക്കെ സഹിക്കാൻ സാധിക്കുന്ന പക്ഷം രണ്ടാം പകുതി തൊട്ട് മോൺസ്റ്റർ ആസ്വദിക്കാം. അങ്ങിനെയാണ് ഈ പടത്തിന്റെ ഒരു സെറ്റപ്പ്.

LGBTQ content സിനിമയിലേക്ക് കണക്ട് ചെയ്തതൊക്കെ നന്നായി തോന്നി. ആ ഒരു വിഷയത്തെ പ്രമേയവത്ക്കരിക്കുമ്പോഴും LGBTQ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച കഥാപാത്രങ്ങളെ നെഗറ്റീവ് ഷെയ്ഡിൽ കൊണ്ട് പോയി നിർത്തിയ കഥയായി മോൺസ്റ്ററിന്റെത്.
ക്രൈം ആര് ചെയ്താലും ക്രൈം തന്നെയാണ് അതിനൊക്കെ നിയമപരമായ ശിക്ഷ കിട്ടുക തന്നെ വേണം എന്ന പോയിന്റിൽ ആ വിമർശനത്തിന് പ്രസക്തി ഇല്ലാതാക്കാൻ പറ്റുമായിരിക്കും. അപ്പോഴും ഉയരുന്ന ഒരു ചോദ്യമുണ്ട് അവർക്ക് നിയമപരിരക്ഷയും നീതിയും കിട്ടാതെ പോയ ഒരു സമൂഹത്തിൽ ഏത് നിയമത്തെയും സിസ്റ്റത്തേയുമാണ് അവർ വിശ്വസിക്കേണ്ടത്?
സിനിമ കൈകാര്യം ചെയ്ത വിഷയം പ്രസക്തമാണ്. LGBTQ വിനെ അഡ്രസ്സ് ചെയ്തു സംസാരിക്കുമ്പോഴും നായകൻ തല്ലി ജയിച്ചാലെ പടം ഗുമ്മാകൂ എന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്തുകയാണ് സിനിമ.
ആകെ മൊത്തം ടോട്ടൽ = രണ്ടാം പകുതിയിലെ ട്വിസ്റ്റുകളും നായികമാരുടെ പ്രകടനവുമൊക്കെ 'മോൺസ്റ്ററി'ൽ നിന്ന് പ്രതീക്ഷിക്കാതെ കിട്ടിയ ബോണസ് ആയി. ക്ലൈമാക്സ് ഫൈറ്റ് സീനും കൊള്ളാം.മോൺസ്റ്റർ മോഹൻ ലാലിന്റെ പടമാണെന്ന് പറയുമായിരിക്കും. പക്ഷേ പടം കണ്ടു തീരുന്നിടത്ത് ഇതൊരു മോഹൻ ലാൽ പടം അല്ലേ അല്ല. ഹണി റോസ് -ലക്ഷ്മി മാഞ്ചുമാരുടെ സിനിമ മാത്രമാണ്. ഈ സിനിമയിൽ അവരാണ് ഞെട്ടിച്ചത്. Well performed. 'മോൺസ്റ്റർ' ഒരു 'ആറാട്ട്' ആയില്ല എന്നതാണ് ആശ്വാസം.

*വിധി മാർക്ക് = 5/10
-pravin-

Tuesday, December 6, 2022




ഐതിഹ്യങ്ങളുടെയും പുരാണങ്ങളുടെയും അതിലേറെ ഗോത്ര ദൈവ വിശ്വാസങ്ങളുടേയുമൊക്കെ സ്വാധീനമുള്ള ഒരു കഥയെ മികച്ച രീതിയിൽ അതും എല്ലാവർക്കും മനസ്സിലാകും വിധം തന്നെ പറഞ്ഞവതരിപ്പിക്കുന്നുണ്ട് കാന്താരയിൽ.

അത്ഭുതങ്ങളും നിഗൂഢതകളും നിറഞ്ഞു നിൽക്കുന്ന ഒരു മഹാ പ്രപഞ്ചം പോലെ കാടിനെയും ഇരുട്ടിനേയുമൊക്കെ സിനിമയിൽ ഭംഗിയായി വരഞ്ഞിടുന്നു. തുളുനാടിന്റെ സംസ്കാരവും വിശ്വാസ പ്രമാണങ്ങളും ആചാരങ്ങളുമൊക്കെ നിറഞ്ഞു നിൽക്കുന്ന സിനിമ എന്ന് തന്നെ പറയാം.

കിഷോർ, സപ്തമി ഗൗഡ, അച്യുത് കുമാർ അടക്കമുള്ളവരുടെ കഥാപാത്ര പ്രകടനങ്ങൾ മികച്ചു നിൽക്കുമ്പോൾ പോലും ഋഷഭ് ഷെട്ടിയുടെ പ്രകടനം പ്രത്യേകമായി എടുത്തു പറയേണ്ടി വരുന്നു.
അവസാന 20 മിനുറ്റ് എന്നത് സിനിമയെ സംബന്ധിച്ചും ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ സംബന്ധിച്ചും ഒരു പോലെ മാസ്മരികമാണ്. അത്ര മേൽ അതി ഗംഭീരവും അത്യുജ്ജലവുമായ ക്ലൈമാക്സ്‌ സീൻ. സമീപ കാലത്ത് ഒരു നായക നടനും സാധിച്ചിട്ടില്ലാത്ത വിധം സ്ക്രീൻ സ്‌പേസ് കൈയ്യേറുന്നു ഋഷഭ് ഷെട്ടി.
ഒറ്റ വരിയിൽ പറയുമ്പോൾ അത്ര പുതുമ തോന്നിക്കാത്ത പഴയ അതേ ജന്മി -അടിയാളൻ സംഘർഷ കഥയെ ഐതിഹ്യവും പുരാണവും പ്രാദേശികതയിൽ അലിഞ്ഞു കിടക്കുന്ന വിശ്വാസ പ്രമാണങ്ങളുമൊക്കെയായി ബന്ധിപ്പിച്ചു കൊണ്ട് ത്രസിപ്പിക്കുന്ന ശബ്ദ ദൃശ്യ മികവോടെ പറഞ്ഞവതരിപ്പിക്കുന്നിടത്താണ് കാന്താരയുടെ തിയേറ്റർ ആസ്വാദനം.
കെട്ടുറപ്പുള്ള തിരക്കഥയും മികവുറ്റ സംവിധാനവും എനർജറ്റിക്ക് പ്രകടനവും കൊണ്ട് ഋഷഭ് ഷെട്ടി എല്ലാ തലത്തിലും ആടി തിമിർക്കുന്ന സ്ക്രീൻ കാഴ്ചയുടെ പേരാണ് കാന്താര എന്ന് പറഞ്ഞാലും തെറ്റില്ല.
നരബലിയും അന്ധവിശ്വാസവുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് ഇത്തരമൊരു സിനിമയിൽ വിമർശിക്കപ്പെടാൻ പലതും കണ്ടെത്താനാകുമായിരിക്കും. പക്ഷേ അതിനെല്ലാം അപ്പുറമാണ് കാന്താരയുടെ theatre experience എന്നത് പറയാതെ വയ്യ. Dont miss it!!

ആകെ മൊത്തം ടോട്ടൽ =  കിടിലൻ മേയ്ക്കിങ്.. തിയേറ്ററിൽ തന്നെ കാണേണ്ട പടം..Cinematography, Choreography, Sound Design, Music, Stunt, Frames, Character Performances എല്ലാം ഒന്നിനൊന്നു മെച്ചം .

*വിധി മാർക്ക് = 8/10

-pravin-

Tuesday, November 29, 2022

വ്യത്യസ്തനായ സീരിയൽ കില്ലർ.. പുതുമയുള്ള കഥാപാശ്ചാത്തലം!!

കണ്ടു മടുത്ത സീരിയൽ കില്ലർ കഥകളിൽ നിന്ന് വ്യത്യസ്തമായി പറഞ്ഞവതരിപ്പിക്കുന്നിടത്താണ് ആർ. ബാൽകിയുടെ 'ചുപ്' വേറിട്ട ഒരു സിനിമാനുഭവം ആകുന്നത്.

എല്ലാ സീരിയൽ കില്ലർമാരെയും പോലെ ഈ സിനിമയിലെ കില്ലർക്കും ഉണ്ട് ഒരു ഭൂതകാലം. ആ ഭൂതകാലം തന്നെയാണ് അയാളെ സീരിയൽ കില്ലർ ആക്കുന്നതും. ഒട്ടും പുതുമയില്ലാത്ത ഈ പ്ലോട്ടിലെ പുതുമ എന്ന് പറയുന്നത് കൊല ചെയ്യാൻ കില്ലർ കണ്ടെത്തുന്ന കാരണങ്ങളും കൊല ചെയ്യുന്ന ശൈലിയും അതിനൊത്ത വേറിട്ട അവതരണവുമാണ്.
സത്യസന്ധമല്ലാതെ സിനിമാ റിവ്യൂ എഴുതി ഏറ്റവും കുറഞ്ഞ സ്റ്റാർ മാർക്ക് നൽകുന്ന റിവ്യൂവറെ അവരുടെ തന്നെ റിവ്യൂവിൽ നിന്ന് തിരഞ്ഞെടുക്കുന്ന പദപ്രയോഗങ്ങൾക്കനുസരിച്ചു ഹീനമായി കൊല്ലുന്ന ശൈലി.
ഈ കഥയിൽ പോലീസ് അന്വേഷണത്തിന്റെ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങൾ ഇല്ല. ഇരയെ തേടി വേട്ടക്കാരൻ വരുന്ന ഭീകര നിമിഷങ്ങൾ ഇല്ല. പകരം അതാത് കൊലപാതകങ്ങൾ അതാത് സമയത്ത് അങ്ങിനെ നടക്കുകയാണ്.
കൊലപാതകി ആരാണെന്നുള്ള സസ്പെൻസിന് ഒട്ടും തന്നെ പ്രസക്തി നൽകാതെ സിനിമ എന്ന കലയെ പ്രസക്തമായി പ്രയോജനപ്പെടുത്തുക മാത്രമാണ് ബാൽകി ചെയ്യുന്നത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് 'കാഗസ് കെ ഫൂൽ' സിനിമയുടെ റഫറൻസുകൾ കോർത്തു വച്ചു കൊണ്ടുള്ള മനോഹരമായ അവതരണം.


















1959 ൽ ഇറങ്ങിയ ഗുരു ദത്തിന്റെ 'കാഗസ് കേ ഫൂൽ' സാമ്പത്തികമായി പരാജയപ്പെടുകയും വിമർശനങ്ങൾ ഏറ്റു വാങ്ങുകയുമുണ്ടായിരുന്നു. ഇന്ത്യയിൽ ഇറങ്ങിയ ആദ്യത്തെ സിനിമാസ്കോപ് സിനിമ കൂടിയായിരുന്നു അത്. ആ സിനിമയുടെ തകർച്ചക്ക് ശേഷം ഗുരു ദത്ത് പിന്നീട് മറ്റൊരു സിനിമ സംവിധാനം ചെയ്തില്ല.
ഒരു കാലത്ത് സ്വീകരിക്കപ്പെടാതെ പോയ സിനിമയെ പിന്നീട് 80കളിൽ നിരൂപക പ്രശംസ കൊണ്ട് ക്ലാസ്സിക്കായി വാഴ്ത്തിയെങ്കിലും അന്ന് അത് കേൾക്കാൻ ഗുരു ദത്ത് ജീവിച്ചിരുന്നില്ല.
കാഗസ് കേ ഫൂൽ സിനിമയിലെ നായക കഥാപാത്രത്തെ തന്റെ സിനിമയിലെ നായകനുമായി കൂട്ടിയിണക്കി കൊണ്ട് കഥ പറഞ്ഞപ്പോൾ 'ചുപ്' ഗുരു ദത്തിനുള്ള സമർപ്പണം കൂടിയാക്കി മാറ്റി ആർ ബാൽകി.

ആകെ മൊത്തം ടോട്ടൽ = DQ വിന്റെ പ്രകടനം കൊള്ളാമായിരുന്നു.. പക്ഷേ ഹിന്ദി ഡയലോഗ് ഡെലിവെറിയിൽ ആദ്യത്തെ രണ്ടു ഹിന്ദി സിനിമകളെ വച്ചു നോക്കുമ്പോൾ പുറകോട്ട് പോയ പോലെ. പെർഫെക്ട് ആയി തോന്നിയില്ല. അതൊഴിച്ചാൽ DQ നന്നായി ചെയ്തിട്ടുണ്ട്. സണ്ണി ഡിയോളും പൂജാ ഭട്ടുമൊക്കെ ഉണ്ടെന്ന് പറയാം എന്നല്ലാതെ പ്രകടനം കൊണ്ട് ഈ സിനിമയിൽ അവർ കാര്യമായി ഒന്നും അനുഭവപ്പെടുത്തിയില്ല.

*വിധി മാർക്ക് = 7/10
©bhadran praveen sekhar

Wednesday, November 16, 2022

ഒരു വറൈറ്റി സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലർ!!!


ഫസ്റ്റ് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ കാണുമ്പോൾ മനസ്സിൽ കയറിക്കൂടിയ ഒരു ദുരൂഹതയായിരുന്നു 'റോഷാക്ക്' കാണാനുള്ള ആകാംക്ഷ വർദ്ധിപ്പിച്ചത്. അതേ ആകാംക്ഷയെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ നിലനിർത്തുന്നിടത്താണ് നിസ്സാം ബഷീറിന്റെ 'റോഷാക്ക്' വിജയിക്കുന്നത്.

ഒരു മിസ്സിംഗ്‌ കേസ് അന്വേഷണമെന്ന പോലെ തുടങ്ങി ദുരൂഹമായ കഥാ വഴികളിലൂടെ കൈ പിടിച്ചു നടത്തുന്നു സംവിധായകൻ. കാടും, പണി തീരാത്ത ഒറ്റപ്പെട്ട വീടും, ഇരുട്ടും, വിജനമായ വഴികളുമൊക്കെ കഥയിലെ നിഗൂഢതയെ ഇരട്ടിപ്പിച്ചു.
നിമിഷ് രവിയുടെ ദൃശ്യപരിചരണവും മിഥുൻ മുകുന്ദന്റെ പശ്ചാത്തല സംഗീതവും ഒത്തു ചേരുന്നിടത്താണ് 'റോഷാക്കി'ന്റെ ദുരൂഹമായ ഭംഗി എന്ന് പറയാം.
ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിന്റെ നിഗൂഢമായ ഭാവ ഭേദങ്ങളും മാനറിസങ്ങളുമൊക്കെ സമാനതകളില്ലാത്ത വിധം ഭംഗിയായി അവതരിപ്പിച്ചു മമ്മുക്ക. ഏതെങ്കിലും പഴയ മമ്മൂട്ടി കഥാപാത്രത്തെ അനുസ്മരിപ്പിക്കാത്ത വിധം പുതുമ നിറഞ്ഞ പ്രകടനമായിരുന്നു ഓരോ സീനിലും അദ്ദേഹത്തിന്റേത്.
കഥയിലെ നിഗൂഢത അതേ പടി സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും പകുത്തു നൽകാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് തിരക്കഥാകൃത്ത് സമീർ അബ്ദുൽ.

ഗ്രേസ് ആന്റണിയുടെ സുജാതയും, ഷറഫുദ്ധീൻറെ സതീശനും, കോട്ടയം നസീറിന്റെ ശശാങ്കനും സഞ്ജു ശിവരാമിന്റെ അനിയൻ കഥാപാത്രവുമൊക്കെ ആ തലത്തിൽ ശ്രദ്ധേയമാണ്. ആ കൂട്ടത്തിൽ പ്രകടനം കൊണ്ട് ഞെട്ടിച്ചത് ബിന്ദു പണിക്കരാണ്. ജഗദീഷിന്റെ കരിയറിലെ വേറിട്ട കഥാപാത്ര പ്രകടനത്തിന് വഴിയൊരുക്കി അഷ്‌റഫ്‌ .
ഒറ്റ വാക്കിൽ പറഞ്ഞു പോകാനാകുന്ന ഒരു ടിപ്പിക്കൽ പ്രതികാര കഥയെ വേറിട്ട അവതരണ രീതി കൊണ്ടും മെയ്ക്കിങ്ങിലെ പുതുമ കൊണ്ടും മികച്ചതാക്കി മാറ്റുന്നു നിസ്സാം ബഷീർ.
പ്രേതം എന്നത് ഒരാളുടെ തോന്നലോ അനുഭവമോ ആകാം. പക്ഷേ ആ തോന്നലിൽ/അനുഭവത്തിൽ ഒരു സത്യം ഉണ്ടെങ്കിൽ, ഒരു രഹസ്യം ഉണ്ടെങ്കിൽ അത് പുറത്തു വരിക തന്നെ ചെയ്യും. റോഷോക്ക് ഒരു പ്രേത സിനിമയല്ല പക്ഷേ പ്രേത സാമീപ്യമുള്ള ഒരു സിനിമ തന്നെയാണ്.
ഒരു മിസ്സിംഗ്‌ കേസ് ഫയൽ ചെയ്തു കൊണ്ട് പോലീസ് സ്റ്റേഷനിൽ തുടങ്ങി അതേ പോലീസ് സ്റ്റേഷനിൽ സിനിമ അവസാനിക്കുന്ന സമയത്തും കഥയും കഥയിലെ ദുരൂഹതയും തുടരുകയാണ്.
സിനിമയിൽ ഒരിടത്തും നമ്മൾ കണ്ടിട്ടില്ലാത്ത എന്നാൽ വേണ്ടുവോളം കേട്ടിട്ടുള്ള ദിലീപ് യഥാർത്ഥത്തിൽ ആരായിരിക്കാം..ലൂക്ക് ആന്റണി വീണ്ടും ദിലീപിനെ പ്രതീക്ഷിക്കുന്നുണ്ടോ.. ദിലീപ് വീണ്ടും വരുമോ..അയാളുടെ കഥാപാത്രം അത്ര മേൽ നിഗൂഢവും അജ്ഞാതവുമായി തുടരുന്ന പക്ഷം ഒരുപാട് ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ട്..ഉത്തരങ്ങൾ തേടി നമ്മളും യാത്ര തുടരുന്നു.
ആകെ മൊത്തം ടോട്ടൽ = യുക്തി അളന്നു കൊണ്ട് മാത്രം സിനിമ കാണാൻ താൽപ്പര്യപ്പെടുന്നവർക്ക് റോഷാക്ക് നിരാശ സമ്മാനിച്ചേക്കാം. പക്ഷേ പുതുമ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് വ്യത്യസ്ത സിനിമാസ്വാദനം സമ്മാനിക്കുന്നു 'റോഷാക്ക്'.

*വിധി മാർക്ക് = 7.5/10

-pravin-

Monday, November 14, 2022

പൊന്നിയിൻ സെൽവൻ


കൽക്കിയുടെ 'പൊന്നിയിൻ സെൽവൻ' വായിച്ചിട്ടില്ലാത്തത് കൊണ്ട് ഒരു മുൻവിധിയുമില്ലാതെ സിനിമ ആസ്വദിച്ചു കാണാൻ സാധിച്ചു. ഒറ്റ കേൾവിയിൽ മനസ്സിലാക്കാൻ പറ്റാതെ പോകുന്ന ഭാഷാ പ്രയോഗങ്ങൾ നിറഞ്ഞ ഡയലോഗുകൾ ഉള്ളപ്പോഴും തമിഴ് ഭാഷയുടെ കാവ്യ ഭംഗിയിൽ അതൊരു പ്രശ്നമായി അനുഭവപ്പെട്ടതേയില്ല.

ചോള സാമ്രാജ്യത്തിന്റെ വർത്തമാന കാല ചിത്രം കമൽ ഹാസ്സന്റെ ശബ്ദ വിവരണത്തിലൂടെ വരച്ചിടുന്നതിനൊപ്പം കഥയിലെ കഥാപാത്രങ്ങൾ ഒന്നിന് പുറകെ ഒന്നൊന്നായി സ്‌ക്രീനിൽ അവതരിക്കുന്നു.
സുന്ദര ചോളനും ആദിത്ത കരികാലനും അരുൾ മൊഴി വർമ്മനും, നന്ദിനിയും, വല്ലവരായൻ വന്ദ്യദേവനും, കുന്ദവൈയും, പഴുവേട്ടരയർ സഹോദരന്മാരും, ആൾവാർ കടിയാൻ നമ്പിയും, മധുരാന്തകനും, വാനതിയും, പൂങ്കുഴലിയുമടക്കം സ്‌ക്രീനിൽ വന്നു പോകുന്ന വലുതും ചെറുതുമായ ഓരോ കഥാപാത്രങ്ങളുടെയും കാസ്റ്റിംഗ് നന്നായി തോന്നി.
വിക്രമിന്റെയും കാർത്തിയുടെയുമൊക്കെ ഇൻട്രോ സീൻ കുറച്ച് കൂടി പവർഫുൾ ആക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. ജയറാമിന്റെ ആൾവാർ കടിയാൻ നമ്പിയും ഐശ്വര്യ ലക്ഷ്മിയുടെ പൂങ്കുഴലിയുമൊക്കെ നന്നായി തന്നെ അനുഭവപ്പെട്ടു.

ഒരു ഘട്ടത്തിൽ വിക്രമിൻറെ സ്ക്രീൻ സ്പേസ് ഇല്ലാതാകുകയും കാർത്തിയുടെ സ്ക്രീൻ സ്‌പേസ് കൂടുകയും ചെയ്തു. ഇടവേളക്ക് ശേഷം അത് പൂർണ്ണമായും ജയം രവിയിലേക്ക് മാറുന്നു. എന്നാൽ എല്ലായിടത്തും ഒരു പോലെ തിളങ്ങി നിന്നത് ഐശ്വര്യ- തൃഷ മാരാണ് എന്ന് പറയാതെ വയ്യ.അവരുടെ മുഖാ മുഖ സീനുകളും ഡയലോഗുകളുമൊക്കെ പലയിടത്തും നായകന്മാരെക്കാൾ മികച്ചു നിൽക്കുന്നു.
പകയും കുടിലതയും സൗന്ദര്യവുമുള്ള നന്ദിനിയെ ഐശ്വര്യ റായി ഗംഭീരമായി കൈകാര്യം ചെയ്യുമ്പോൾ അതിനെ എല്ലാ തലത്തിലും വെല്ലുന്ന ഒത്ത ഒരു എതിരാളിയുടെ വേഷം തൃഷയും മികവുറ്റതാക്കി.
ബാഹുബലിക്ക് ശേഷം വന്ന സിനിമകൾക്ക് നേരിടേണ്ടി വരുന്ന അതേ പ്രതിസന്ധി 'പൊന്നിയിൻ സെൽവ'ന്റെ യുദ്ധ രംഗങ്ങളിലും കാണാം. യുദ്ധരംഗങ്ങളിലെ ആവർത്തന വിരസത ഒഴിവാക്കുന്ന അവതരണമൊന്നും ഇനി പ്രതീക്ഷിക്കാതിരിക്കുന്നതാകും ഉചിതം.

ആദ്യ പകുതിയിൽ കുറച്ച് ലാഗ് അനുഭവപ്പെട്ടെങ്കിലും രണ്ടാം പകുതിയിൽ ജയം രവിയുടെ അരുൾ മൊഴി അഥവാ പൊന്നിയിൻ സെൽവന്റെ വരവോട് കൂടെയാണ് സിനിമ ത്രില്ലിംഗ് ആകുന്നത്. വിക്രമിനെയും കാർത്തിയെയും ക്ഷണ നേരം കൊണ്ട് മറി കടക്കുന്ന ഒരു പ്രകടനം ജയം രവിയിൽ നിന്ന് പ്രതീക്ഷിച്ചതായിരുന്നില്ല. അത്രക്കും മികവോടെയും കൃത്യതയോടെയും അയാൾ പൊന്നിയിൻ സെൽവനായി തിളങ്ങി എന്ന് പറയാം.
അധികാരത്തിന് വേണ്ടിയുള്ള തർക്കങ്ങളും ചതിയും യുദ്ധവും പക വീട്ടലുമൊക്കെ ഏതൊരു ഇതിഹാസ കഥയിലേതുമെന്ന പോലെ പൊന്നിയിൻ സെൽവനിലും കടന്നു വരുന്നുണ്ട്. പക്ഷെ ടൈറ്റിൽ കഥാപാത്രത്തിലേക്ക് മാത്രമായി ഒതുങ്ങാതെ, വെറും നായകന്മാരുടെ കഥ മാത്രമായി മാറാതെ നന്ദിനി-കുന്ദവൈ മാരെ കൂടി ഭാഗമാക്കി കൊണ്ടുള്ള ഒരു യുദ്ധ കഥയായി മാറുകയാണ് പൊന്നിയിൻ സെൽവൻ.
ആകെ മൊത്തം ടോട്ടൽ = മണിരത്നത്തിന്റെ ഇത് വരെയുള്ള ഏറ്റവും മികച്ച സിനിമയായി വിലയിരുത്താനാകില്ലെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിൽ പൊന്നിയിൻ സെൽവൻ ഉണ്ടാകുക തന്നെ ചെയ്യും. രവി വർമ്മന്റെ cinematography പൊന്നിയിൻ സെൽവന്റെ തിയേറ്റർ കാഴ്ചകൾക്ക് നൽകുന്ന മിഴിവ് എടുത്തു പറയേണ്ടതാണ്. രണ്ടാം ഭാഗം കൂടി കണ്ടു തീർന്നാൽ മാത്രമേ ആസ്വാദനം പൂർണ്ണമാകൂ എന്നതിനാൽ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിൽ തോന്നിയ കല്ല് കടികളെ മനഃപൂർവ്വം പരാമർശിക്കാതെ വിടുന്നു.

*വിധി മാർക്ക് = 8/10
-pravin-

Monday, September 19, 2022

കേരളം കാണേണ്ട സിനിമ !!


ആറാട്ടുപുഴ വേലായുധ പണിക്കരുടെ സംഭവ ബഹുലമായ ജീവിതത്തെ മികവുറ്റ സിനിമാവിഷ്‌ക്കാരമാക്കി മാറ്റുന്നതിനൊപ്പം മലയാളി പിന്നിട്ട ഇരുണ്ട കാലഘട്ടത്തെ ഓർമ്മപ്പെടുത്തുക കൂടിയാണ് 'പത്തൊമ്പതാം നൂറ്റാണ്ടി'ലൂടെ വിനയൻ ചെയ്യുന്നത്.

തലക്കരവും മീശക്കരവും മുലക്കരവുമൊക്കെ ചുമത്തി അധികാരി വർഗ്ഗങ്ങൾ അതിദാരുണമായി പീഡിപ്പിച്ചിരുന്ന ഒരു ജനതയുടെ ദുസ്സഹമായ ജീവിത സാഹചര്യങ്ങൾ സ്‌ക്രീനിൽ കാണുമ്പോൾ ഒരു ടൈം മെഷീനിലൂടെന്ന പോലെ കാഴ്ചക്കാരും പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് എത്തിപ്പെടുന്നു.

അയിത്തവും തൊട്ടു കൂടായ്‌മയും ജാതീയതയുമൊക്കെ ആളുകളുടെ മനസ്സിൽ നിന്ന് പോകാത്തിടത്തോളം കാലം നിയമം കൊണ്ടുള്ള നിരോധനങ്ങൾ കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്ന് കൃഷ്ണയുടെ കഥാപാത്രം വേലായുധ പണിക്കരോട് പറയുന്ന സീൻ അർത്ഥവത്താണ്.


അധസ്ഥിതർക്ക് വേണ്ടി ശബ്ദം ഉയർത്താനും അവരെ പ്രതികരണ ശേഷിയുള്ളവരാക്കി മാറ്റാനുമൊക്കെ വേലായുധ പണിക്കർ നടത്തിയ പോരാട്ടങ്ങളെ ഗംഭീരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട് സിനിമയിൽ.

ആറാട്ടുപുഴ വേലായുധ പണിക്കരെന്ന നായകനെ അല്ലെങ്കിൽ രക്ഷകനെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്ന സീനുകളെല്ലാം മികച്ചു നിന്നു.

സിജു വിൽസൺ ഈ സിനിമക്ക് വേണ്ടി എടുത്ത എല്ലാ പരിശ്രമങ്ങളും ആറാട്ടുപുഴ വേലായുധ പണിക്കാരായിട്ടുള്ള അയാളുടെ പ്രകടനത്തിൽ നിന്ന് കണ്ടറിയാം. മെയ് വഴക്കം കൊണ്ടും സ്‌ക്രീൻ പ്രസൻസ് കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടുമൊക്കെ വേലായുധ പണിക്കരായി പരകായ പ്രവേശം നടത്തുന്ന സിജു വിൽസണെ അഭിനന്ദിക്കാതെ പാകമില്ല.

എടുത്തു പറയേണ്ട മറ്റൊരു പ്രകടനം നങ്ങേലിയായി വരുന്ന കയാദുവിന്റേതാണ്. ക്ലൈമാക്സ് സീനുകളിലേക്ക് എത്തുമ്പോൾ വേലായുധ പണിക്കരുടെ കഥാപാത്രത്തിനൊപ്പം തന്നെ മനസ്സിൽ തങ്ങി നിൽക്കുന്ന നിലക്ക് നങ്ങേലിയെ മികവുറ്റതാക്കുന്നു കയാദു.

നിവിൻ പോളിയുടെ മുഴുനീള കായംകുളം കൊച്ചുണ്ണി വേഷത്തെ പത്തൊമ്പതാം നൂറ്റാണ്ടിലെ കുറച്ചു സീനുകൾ കൊണ്ട് മാത്രം അനായാസേന മറി കടക്കുന്നു ചെമ്പൻ വിനോദ്. കാസ്റ്റിങ് സെൻസ് എന്നത് നിസ്സാര കാര്യമല്ല എന്ന ഓർമ്മപ്പെടുത്തല് കൂടിയാണത്. അനൂപ് മേനോന്റെ തിരുവിതാം കൂർ മഹാരാജാവും രാജസദസ്സുമൊക്കെ നന്നായി തോന്നി.


നങ്ങേലിയുടെ ചിരുകണ്ടനെ സെന്തിലിനെ ഏൽപ്പിച്ചതിൽ തെറ്റില്ലായിരുന്നു. പക്ഷെ കലാഭവൻ മണിയുടെ കരുമാടിക്കുട്ടനെ അതേ പടി ഓർമ്മിപ്പിക്കും വിധം പറഞ്ഞവതരിപ്പിക്കുമ്പോൾ സെന്തിൽ എന്ന നടന്റെതായ ഒരു അടയാളപ്പെടുത്തൽ ഈ സിനിമയിൽ ഇല്ലാതെ പോകുന്നു എന്ന പരാതിയുണ്ട്.

കുറ്റമറ്റ ചരിത്ര സിനിമയെന്ന് പറഞ്ഞു വെക്കുന്നില്ല. പക്ഷേ സമീപ കാലത്ത് ചരിത്ര സിനിമകളെന്ന നിലക്ക് വന്നു പോയ 'കായംകുളം കൊച്ചുണ്ണി'യും, 'മാമാങ്ക'വും, 'മരക്കാറു'മൊക്കെ അനുഭവപ്പെടുത്താതെ പോയ പലതും 'പത്തൊമ്പതാം നൂറ്റാണ്ടി'ലുണ്ട്.

മലയാള സിനിമയുടേതായ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ പ്രേക്ഷകരുടെ നെറ്റി ചുളിപ്പിക്കാത്ത വിധം കേരളത്തിന്റെ പഴയ ചരിത്രത്തെ പറഞ്ഞവതരിപ്പിച്ച വിനയന് കൈയ്യടി കൊടുക്കേണ്ടതുണ്ട്.

ആകെ മൊത്തം ടോട്ടൽ = വിസ്മൃതിയിലാണ്ടു പോയ ഒരു നവോത്ഥാന നായകനേയും കേരളത്തിന്റെ ചരിത്രത്തെയും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഓർമ്മപ്പെടുത്തുന്നതിലുള്ള പ്രസക്തി തന്നെയാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയേയും ശ്രദ്ധേയമാക്കുന്നത് എന്ന് പറയാം.

*വിധി മാർക്ക് = 7.5/10 

-pravin-

Saturday, September 17, 2022

പാപ്പൻ


സീരിയൽ കില്ലിങ്ങും കുറ്റാന്വേഷണവുമെന്നത് സിനിമയെ സംബന്ധിച്ച് ഒരു പുതുമയുളള വിഷയമേ അല്ല എന്നിരിക്കെ 'പാപ്പനി'ൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കാതെയാണ് കാണാൻ തുടങ്ങിയത് . 

നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഒരുപാട് കഥാപാത്രങ്ങളെ നമുക്ക് മുന്നിലേക്ക് ഇട്ടു തരുകയും അതിൽ തന്നെയുള്ള പലരെയും സംശയ മുനയിൽ നിർത്തുക . അതിൽ ഒരാൾ തന്നെയായിരിക്കാം കൊലപാതകി എന്ന് നമ്മളെ കൊണ്ട് ഊഹിപ്പിക്കുക.. ഒടുക്കം ആരാണ് ആ കൊലപാതകി അയാൾ എന്തിന് ഈ ക്രൈം ചെയ്യുന്നു എന്ന് വെളിപ്പെടുത്തുന്നതോടെ പൂർണ്ണമാകുന്ന ആസ്വാദനം .

സ്ഥിരം സൈക്കോ -സീരിയൽ കില്ലർ പടങ്ങളിൽ കാണുന്ന ക്രൈമും അന്വേഷണ രീതിയുമൊക്കെ തന്നെയല്ലേ പാപ്പനിലും ഈ കാണിച്ചു കൊണ്ടിരിക്കുന്നത് എന്ന ചോദ്യം മനസ്സിൽ വന്നു പോകുമ്പോഴും എന്ത് കൊണ്ടോ പടം വ്യക്തിപരമായി എന്നെ മുഷിമിപ്പിച്ചില്ല .

ഒരു തിരക്കഥാകൃത്തിനെയും സംവിധായകനെയും സംബന്ധിച്ച് പുതുമയുള്ള വിഷയം പറഞ്ഞവതരിപ്പിക്കുന്നതിനേക്കാൾ ബുദ്ധിമുട്ട് പുതുമയില്ലാത്ത വിഷയത്തെ ബോറടിപ്പിക്കാതെയും ത്രില്ലടിപ്പിച്ചും പറഞ്ഞവതരിപ്പിക്കുന്നതിനാണ്. ജോഷി - RJ ഷാൻ ടീം 'പാപ്പനെ' കൈകാര്യം ചെയ്തിരിക്കുന്നതും അങ്ങിനെ തന്നെ .

മുഖ്യ കഥയേക്കാൾ നന്നായി പറഞ്ഞവതരിപ്പിച്ച ഉപകഥകളിലൂടെയാണ് 'പാപ്പൻ' ത്രില്ലിംഗ് ആകുന്നത് .


ഷമ്മി തിലകന്റെ ഇരുട്ടൻ ചാക്കോയെ പോലുള്ള കഥാപാത്ര പ്രകടനങ്ങൾ പാപ്പന്റെ ബോണസ് ആണ്. ഷട്ടർ സിനിമയിലെ പ്രകടനത്തിന് ശേഷം സജിതാ മഠത്തിലിന്റെ ഇഷ്ടപ്പെട്ട ഒരു പ്രകടനം പാപ്പനിലെയാണ്. അവരുടെ കഥാപാത്രത്തിന്റെ ആ വോയ്‌സ് മോഡുലേഷനൊക്കെ വേറെ ലെവലായിരുന്നു .

ഭരത് ചന്ദ്രന്മാരുടെ ഹാങ് ഓവർ ഒന്നുമില്ലാത്ത CI എബ്രഹാം മാത്യു സുരേഷ് ഗോപിയിൽ ഭദ്രമായിരുന്നു. നീതാ പിള്ളയുടെ പ്രകടനം കൊള്ളാമായിരുന്നെങ്കിലും ഡയലോഗ് ഡെലിവറിയിൽ വല്ലാത്തൊരു കൃത്രിമത്വം അനുഭവപ്പെട്ടു .

ഒരാളുടെ ഇന്നത്തെ ക്രൈമിനു പിന്നിൽ അയാളെ വേദനിപ്പിച്ച ഒരു ഇന്നലെ ഉണ്ട് ..The Killer Has a Past !! 'പാപ്പന്റെ' കഥയും സസ്‌പെൻസും ട്വിസ്റ്റും എല്ലാം ആ വരികളിൽ കുരുങ്ങി കിടപ്പുണ്ട് .

നാടകീയതകളും യുക്തിയില്ലായ്മകളും കൊലപാതകത്തിന് പിന്നിൽ വേണ്ടത്ര ബോധ്യപ്പെടാതെ പോകുന്ന കാര്യ കാരണങ്ങളുമൊക്കെ ഉള്ളപ്പോഴും 'പാപ്പൻ' ത്രില്ലടിപ്പിച്ചു .. ആദ്യ പകുതിയെ വച്ച് നോക്കുമ്പോൾ രണ്ടാം പകുതിയിലാണ് പാപ്പൻ ചടുലമാകുന്നത് എന്ന് മാത്രം ..

ആകെ മൊത്തം ടോട്ടൽ = കുറ്റമറ്റതോ സംഭവ ബഹുലമായതോ പുതുമ നിറഞ്ഞതോ അല്ലെങ്കിൽ കൂടി 'പാപ്പൻ' കണ്ടിരിക്കാവുന്ന ഒരു ക്രൈം ത്രില്ലർ പടം തന്നെയാണ്. 

*വിധി മാർക്ക് = 7/10 

-pravin-

Tuesday, August 30, 2022

നിഗൂഢമായ സൗഹൃദം !!


ഒരു ഫീൽ ഗുഡ് സൗഹൃദ സിനിമയുടെ സുഖം തന്നു കൊണ്ട് തുടങ്ങുകയും അതേ സമയം സൗഹൃദത്തിലെ സങ്കീർണതകളും ദുരൂഹതകളും അനുഭവപ്പെടുത്തി കൊണ്ട് കാണുന്നവരുടെ മനസ്സിലേക്ക് ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങളും തന്നു കൊണ്ട് അവസാനിക്കുന്ന സിനിമയാണ് ഡിയർ ഫ്രണ്ട്.

ഈ സിനിമയുടെ ആസ്വാദനം എന്നത് ഒരു തരം ഡിസ്റ്റർബൻസ് ആണ് ..ആ ഡിസ്ടർബൻസിനെ നിരാശയായി കാണുന്നവർക്ക് ഈ സിനിമയും നിരാശയായി മാറും എന്നതാണ് റിസ്ക് .

വിനോദിന്റെ കഥാപാത്രത്തോട് ഒരു ഘട്ടത്തിൽ നമുക്ക് തന്നെ വല്ലാത്ത ഒരു സിമ്പതി തോന്നാം .. ആ സിമ്പതിയിലൂടെ തന്നെയാണ് സൗഹൃദത്തിന്റെ ആഴത്തിലേക്ക് അവൻ നമ്മളെ കൊണ്ട് പോകുന്നത് .

അവന്റെ മുഖത്ത് നമ്മൾ കണ്ട നിഷ്ക്കളങ്കത പതിയെ ഒരു വലിയ ദുരൂഹതയായി മാറുന്നിടത്ത് 'ഡിയർ ഫ്രണ്ട്' അന്വേഷണാത്മകത കൈവരിക്കുന്നു.

ഒരു പിടി നുണകളിലൂടെയാണ് സുഹൃത് ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുന്നതെങ്കിലും സൗഹൃദത്തിലിരിക്കുന്ന ഒരു ഘട്ടത്തിലും അവൻ ആരെയും ചതിച്ചിട്ടില്ല ..അവന്റെ കള്ളക്കഥകളേക്കാൾ അകാരണമായി ഉപേക്ഷിച്ചു പോകുന്ന അവന്റെ സൗഹൃദമാണ് ചതിയായി അനുഭവപ്പെടുന്നത്.


തൃപ്‍തികരമായ ഒരു ഉത്തരം പോലും നൽകാതെ മുൻകാല സുഹൃത്തുക്കളെയെല്ലാം ഉപേക്ഷിച്ചു കൊണ്ട് പൊടുന്നനെ അപ്രത്യക്ഷനാകുന്നവൻ. 

മറ്റൊരിടത്ത് മറ്റൊരു വേഷത്തിൽ പുതിയ സുഹൃത്തുക്കളുമായി പ്രത്യക്ഷപ്പെടുമ്പോഴും അവനിൽ കുറ്റബോധമോ പശ്ചാത്താപമോ ഒന്നും തന്നെയില്ല.. തീർത്തും പുതിയ ഒരാൾ.

മെട്രോ ലൈഫിന്റെ രാത്രി ഭംഗിയും നിഗൂഢതയുമൊക്കെ ഗംഭീരമായി പകർത്തിയ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം ഈ സിനിമയുടെ പ്രമേയവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നത് കാണാം ..

ആ ക്ലൈമാക്സ് സീൻ വീണ്ടും ഓർത്തു പോകുന്നു..

Same story..it always works എന്നും പറഞ്ഞ ശേഷം വിനോദിന്റെ ഒരു ചിരിയുണ്ട്. അവന്റെ ആ ചിരിയോടുള്ള ജന്നത്തിന്റെയും അർജ്ജുന്റെയും റിയാക്ഷനും കഴിഞ്ഞു ഇരുട്ടിലൂടെ അവർ നടന്നു നീങ്ങുമ്പോൾ വരുന്ന പശ്ചാത്തല സംഗീതത്തിനൊപ്പം വീണ്ടും വിനോദിന്റെ മുഖം കാണാം.. ഇരുട്ടിൽ ആ മുഖത്ത് ചിരിക്കൊപ്പം ചെറിയൊരു ഭാവ മാറ്റം കാണാം.. അടക്കി വക്കുന്ന ഒരു സങ്കടം ആ ചിരിയെ പാതി മറക്കുന്നു .

ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാതെ പോകുന്ന ആ കഥാപാത്രം നമുക്ക് തരുന്ന ഡിസ്റ്റർബൻസ് ആണ് 'ഡിയർ ഫ്രണ്ടി'ന്റെ ദുരൂഹമായ സൗന്ദര്യം.

ആകെ മൊത്തം ടോട്ടൽ = സ്ഥിരം സൗഹൃദ സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമായൊരു ആംഗിളിലൂടെ കഥ പറഞ്ഞ സിനിമ എന്ന നിലക്ക് പുതുമയുണ്ട്. അതിനേക്കാളേറെ വളരെ റിസ്‌ക്കി ആയ ഒരു പരീക്ഷണ സിനിമ എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഡിയർ ഫ്രണ്ടിനെ.

*വിധി മാർക്ക് = 7.5/10

-pravin-

Saturday, August 27, 2022

ചിരിയും ചിന്തയുമുണർത്തുന്ന കോടതി മുറി !!


'The Man Who Sued God' എന്ന സിനിമയിൽ വക്കീൽ ജോലി ഉപേക്ഷിച്ചു മത്സ്യബന്ധനത്തിനിറങ്ങുന്ന സ്റ്റീവ് ആണ് കേന്ദ്ര കഥാപാത്രം. മത്സ്യ ബന്ധനത്തിനായി അയാൾ വാങ്ങിയ ബോട്ട് ഇടിമിന്നലിൽ തകർന്നു പോകുകയാണ്. 

നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ സമീപിക്കുന്ന സ്റ്റീവിനു കിട്ടുന്ന മറുപടി ഇടിമിന്നൽ എന്നത് Act of God ആയത് കൊണ്ട് അത് മൂലമുണ്ടായ നഷ്ടം നികത്താൻ ഇൻഷുറൻസ് കമ്പനിക്ക് സാധിക്കില്ല എന്നാണ്. അങ്ങിനെയെങ്കിൽ തന്റെ നഷ്ടം നികത്തി തരാൻ ഈ പറഞ്ഞ ഗോഡിന് ഉത്തരവാദിത്തവുമുണ്ട് എന്നും പറഞ്ഞു ദൈവത്തിന് എതിരായി കോടതിയിൽ സ്റ്റീവ് ഒരു കേസ് കൊടുക്കുകയാണ്. 

ഈ വിചിത്രമായ കേസും അനുബന്ധ വാദ പ്രതിവാദങ്ങളുമൊക്കെയാണ് 'The Man Who Sued God' എന്ന സിനിമയെ രസകരമാക്കുന്നത്. ഇതേ പടത്തിന്റെ മറ്റൊരു പതിപ്പാണ് ഹിന്ദിയിൽ വന്ന Oh My God. 

'ന്നാ താൻ കേസ് കൊട്' സിനിമക്ക് മേൽപ്പറഞ്ഞ സിനിമകളുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലെങ്കിലും സിനിമയെ മുന്നോട്ട് നയിക്കുന്ന കേസും കേസ് നടക്കുന്ന കോടതി മുറിയും കോടതി മുറിക്കുള്ളിലെ വാദ പ്രതിവാദങ്ങളുമൊക്കെ ഈ പറഞ്ഞ സിനിമകളെ ഓർമ്മപ്പെടുത്തി.

ദൈവത്തിന് എതിരെ കേസ് വരുമ്പോൾ ഭക്തർക്കും മന്ത്രിക്കെതിരെ കേസ് വരുമ്പോൾ അണികൾക്കും ഒരു പോലെ പൊള്ളുന്നു. ആ തലത്തിൽ രണ്ടു കൂട്ടരിലും ഒരുപാട് സാമ്യതകൾ ഉണ്ട് താനും. 


കൈകാര്യം ചെയ്യുന്ന പ്രമേയം കൊണ്ടും അത് പറഞ്ഞവതരിപ്പിക്കുന്ന ശൈലി കൊണ്ടും മികച്ചു നിൽക്കുന്നു 'ന്നാ താൻ കേസ് കൊട്'. കാസ്റ്റിങ് ആണ് ഈ സിനിമയുടെ പരമാത്മാവ്. വിരലിൽ എണ്ണാവുന്ന നടീനടമാർ ഒഴിച്ച് നിർത്തിയാൽ എല്ലാവരും പുതുമുഖങ്ങൾ. എന്നിട്ടും ഒരിടത്തു പോലും പാളിപ്പോകാതെ അത്ര മേൽ സ്വാഭാവികമായ കഥാപാത്ര പ്രകടനങ്ങൾ കൊണ്ട് അവരെല്ലാം ഓരോ സീനിലും നമ്മളെ ഞെട്ടിക്കുന്നു. 

ജഡ്ജിയും വക്കീലന്മാരും പോലീസുകാരും കൊഴുമ്മൽ രാജീവനും മാത്രമല്ല പോലീസ് സ്റ്റേഷനിൽ പരാതിയുമായി വരുന്ന വൃദ്ധ കഥാപാത്രങ്ങളും കോടതിയിലെ പ്രതിക്കൂട്ടിൽ കയറി ഇറങ്ങുന്നവരും തൊട്ട് വഴിയേ നടന്നു പോകുന്ന ആളുകൾക്ക് വരെ ഈ സിനിമയിൽ അപാരമായ സ്‌ക്രീൻ സ്പേസ് കിട്ടിയിട്ടുണ്ട്. കൊഴുമ്മൽ രാജീവനെ കടിച്ച കിങ്ങിണിയും പൈങ്കിളിയും വരെ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളായി മാറുന്നു.

'തൊണ്ടി മുതലും ദൃക്‌സാക്ഷിയും', 'തിങ്കളാഴ്ച നിശ്ചയം', സിനിമകൾക്ക് ശേഷം കാസർഗോഡിന്റെ പ്രാദേശികതയെ മനോഹരമായി അവതരിപ്പിച്ച സിനിമ എന്ന നിലക്കും ശ്രദ്ധേയമാകുന്നു 'ന്നാ താൻ കേസ് കൊട്'. മലയാള സിനിമയുടെ കഥാ ഭൂമികയിൽ കാസർഗോഡ് ഇനിയും കടന്നു വരട്ടെ.

കുഴിയുടെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്ന സിനിമയിൽ കൃത്യമായി ഇടത് പക്ഷ സർക്കാരിനെ തന്നെ പ്രതിക്കൂട്ടിൽ കയറ്റുന്നത് എന്തിനാണെന്ന് ചിന്തിക്കുകയുണ്ടായി. ഈ കുഴി എന്നത് ഏതെങ്കിലും ഒരു സർക്കാരിന്റെ കാലത്ത് മാത്രം രൂപപ്പെട്ടതോ രൂപപ്പെടുന്നതോ അല്ല എന്നിരിക്കെ എന്തിനാണ് അങ്ങിനെയൊരു ചിത്രീകരണത്തിന്റെ ആവശ്യകത എന്നും സംശയിക്കാം. അവിടെയാണ് സഖാവ് ഇ.എം.എസ് പറഞ്ഞ ചില കാര്യങ്ങളുടെ പ്രസക്തി. (അങ്ങിനെ പറഞ്ഞിട്ടില്ലെങ്കിൽ തിരുത്താം) 


തിരഞ്ഞെടുപ്പിൽ ജയിച്ച് സർക്കാർ രൂപീകരിച്ചു ഭരണത്തിലേറിയാലും സർക്കാരിനെയല്ല അധികാരത്തിലേറ്റിയ ജനങ്ങളെയാണ് പാർട്ടി പിന്തുണക്കേണ്ടത്. ഏത് സർക്കാർ ഭരിച്ചാലും പാർട്ടിക്ക് എന്നും പ്രതിപക്ഷത്തിന്റെ റോളാണ് ഉണ്ടാകേണ്ടത് എന്ന് ഓർമ്മിപ്പിച്ചിട്ടുള്ള സഖാവ് ഇ.എം.എസിന്റെ ചിന്തകളോട് ചേർന്ന് നിൽക്കുന്നുണ്ട് ഈ സിനിമ. അങ്ങിനെ ഒരു പ്രതിപക്ഷത്തിന്റെ ദൗത്യം തന്നെയാണ് ഈ സിനിമക്കും ഉണ്ടായി കാണുന്നത്. 

കുഴി എന്ന വിഷയത്തെ എത്ര കാര്യക്ഷമതയോടെ ചർച്ച ചെയ്യിക്കാൻ സിനിമക്ക് സാധിച്ചു എന്നതിന്റെ ഉത്തരമാണ് ഈ സിനിമ വന്ന ശേഷം റോഡിലെ കുഴികളുടെ കാര്യത്തിൽ സർക്കാരും ഉദ്യോഗസ്ഥ വിഭാഗങ്ങളും സ്വീകരിച്ചു കാണുന്ന പോസിറ്റിവ് നിലപാടുകൾ. ബഹിഷ്‌ക്കരിക്കേണ്ടത് ഇത്തരം സിനിമകളെയല്ല. ചൂണ്ടി കാണിക്കുന്ന ദുഷിച്ച രാഷ്ട്രീയ വ്യവസ്ഥിതികളെയാണ്. 

പെട്രോൾ വില വർദ്ധനവും രക്തസാക്ഷിത്വവുമൊക്കെ ചിരിച്ചു തള്ളാനുള്ള കോമഡി ടൂളാക്കി മാറ്റിയ ആക്ഷേപ ഹാസ്യ ശൈലിയോടൊന്നും യോജിപ്പില്ലെങ്കിലും സിനിമയുടെ ജോണറിനെ കണക്കിലെടുത്തു കൊണ്ട് കണ്ണടക്കാം. 

ഏറെ ഇഷ്ടപ്പെട്ട ഒരു കാര്യം എന്താണെന്ന് വച്ചാൽ സിനിമയിലൂടെയെങ്കിലും കേരളത്തിന്റെ ഒരു വനിതാ മുഖ്യമന്ത്രിയെ കാണിച്ചു തന്നു എന്നതാണ്. ചെറിയ റോളെങ്കിലും ഉണ്ണി മായയുടെ മുഖ്യമന്ത്രി വേഷം മലയാള സിനിമാ ചരിത്രത്തിൽ എന്നും അടയാളപ്പെട്ടു കിടക്കും.  

ആദ്യാവസാനം വരെ ചിരിപ്പിച്ച കോടതി ഒരു ഘട്ടത്തിൽ ഗൗരവത്തോടെ ചിലത് ചിന്തിപ്പിക്കുന്നു. ദൈവം കനിയാത്തിടത്ത് ജഡ്ജ് കനിയുമെങ്കിൽ ജനാധിപത്യ വ്യവസ്ഥിതിയിൽ അത് ഒരുപാട് മാറ്റങ്ങൾക്ക് വഴി തെളിയിക്കും. സാധാരണക്കാരന്റെ ശബ്ദം മുഴങ്ങുന്ന കോടതി മുറികളും സാധാരണക്കാരന് വേണ്ടി ന്യായത്തിന്റെ വിധി പറയുന്ന ജഡ്ജുമൊക്കെ സിനിമകളിലൂടെയെങ്കിലും നമ്മളെ ത്രസിപ്പിക്കട്ടെ.

ആകെ മൊത്തം ടോട്ടൽ = ഒരു ക്ലീൻ എന്റർടൈനർ എന്നതിനൊപ്പം ഒരു സാമൂഹ്യ വിഷയം അതിന്റെ ഗൗരവം ചോരാതെ  ചർച്ച ചെയ്ത സിനിമ. 

*വിധി മാർക്ക് = 8/10 

 ©bhadran praveen sekhar

Tuesday, August 23, 2022

തിയേറ്റർ പൊളിച്ചടുക്കുന്ന ഡബിൾ സ്ട്രോങ്ങ്‌ എനർജറ്റിക് സിനിമ !!

ഒരു അടിയിൽ തുടങ്ങി മറ്റൊരു അടിയിൽ അവസാനിച്ച് വീണ്ടും മറ്റൊരു അടിയിൽ തുടങ്ങി അങ്ങിനെ തുടർന്ന് കൊണ്ടേയിരിക്കുന്ന ഒരു അടിക്കഥ. അത് എത്രത്തോളം കളർഫുളും സ്റ്റൈലിഷും ആക്കാൻ പറ്റുമോ അതിന്റെ മാക്സിമം ആണ് 'തല്ലുമാല'.

ഒരു സിനിമക്ക് വേണ്ട കഥയുണ്ടോ എന്ന് സംശയിപ്പിക്കുന്ന ഒരു ചെറിയ പ്ലോട്ടിനെ പാട്ടും ഡാൻസും സൗഹൃദവും തമ്മിൽതല്ലുമൊക്കെ കൊണ്ട് ആഘോഷഭരിതമാക്കി മാറ്റുന്ന ഗംഭീര മെയ്കിങ് എന്ന് തന്നെ പറഞ്ഞു വക്കാം 'തല്ലുമാല'യെ.
ടോവിനോയും, ഷൈൻ ടോം ചാക്കോയും, കല്യാണിയും, ബിനു പപ്പുവും, ഗോകുലനും, ഓസ്റ്റിനും പിന്നെ സത്താറും വികാസുമൊക്കെയായി വന്നവരുമടക്കം എല്ലാവരും ഒരേ പൊളിച്ചടുക്കൽ.

കൂട്ടത്തിൽ ചങ്കിൽ കയറി കൂടിയത് ജംഷിയായി വന്ന മ്മടെ ലുഖ്മാൻ തന്നെ.. എജ്ജാതി പടപ്പാണ് ഷ്ടാ.. ചെമ്പന്റെയും സലിം കുമാറിന്റെയും ഗസ്റ്റ് അപ്പിയറൻസ് വേഷങ്ങൾക്ക് പോലും പടത്തിൽ നല്ല സ്‌പേസ് കിട്ടി.
ജിംഷി ഖാലിദിന്റെ ഛായാഗ്രഹണം, വിഷ്‌ണു വിജയുടെ സംഗീതം അതിലുമുപരി നിഷാദ് യൂസഫിന്റെ എഡിറ്റിംഗ്.. ഇത് മൂന്നും തല്ലുമാലയുടെ എടുത്തു പറയേണ്ട മികവുകളാണ്.

ആക്ഷൻ സീനുകളെല്ലാം ഒന്നിനൊന്നു മികച്ചത്.. അടിപ്പടങ്ങൾ പലതും നമ്മൾ കണ്ടിട്ടുണ്ടാകാം.. പക്ഷെ ഈ പടത്തിലെ പോലെ ഒരു അടി വേറെ കണ്ട ഓർമ്മ പോലുമില്ല. ഓരോ അടിക്കും നമ്മളെ ത്രസിപ്പിക്കുന്ന ഒരു താളമുണ്ട്..

ആ തിയേറ്ററിനുള്ളിലെയും കാറിനുള്ളിലെയുമൊക്കെ അടി. എന്റെ പൊന്നോ വേറെ ലെവൽ എക്സ്പീരിയൻസ്. തിയേറ്റർ നിന്ന് അത് കാണുമ്പോഴുണ്ടായ അതേ തരിപ്പ് കണ്ടിറങ്ങിയ ശേഷവും കൂടെ പോരുന്നു.
ആകെ മൊത്തം ടോട്ടൽ = തിയേറ്ററിൽ നിന്ന് തന്നെ കാണേണ്ട സിനിമ.

*വിധി മാർക്ക് = 8/10

-pravin-

Friday, August 19, 2022

ജീവന്റെയും മരണത്തിന്റെയും മണമുള്ള മലയൻകുഞ്ഞ്!!

ട്രെയിലറിൽ നിന്ന് തന്നെ ഊഹിച്ചെടുക്കാവുന്ന കഥയും കഥാഗതിയും ആണ് മലയൻകുഞ്ഞിന്റെത്. 

എന്നാലും അത് എങ്ങിനെ ഒരു മുഴുനീള സിനിമയാക്കി അവതരിപ്പിച്ചിരിക്കുന്നു എന്നറിയാനുള്ള കൗതുകമാണ് മലയൻകുഞ്ഞിനെ കാണാൻ പ്രേരിപ്പിക്കുക .

ഇത്തരം ജോണറുകളിൽ പല ഭാഷകളിലായി നമ്മൾ മുൻപ് കണ്ട സിനിമകളുമായൊന്നും മലയൻകുഞ്ഞിനെ താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. എന്തിന് ഭരതന്റെ 'മാളൂട്ടി'യുമായോ മാത്തുക്കുട്ടി സേവ്യറിന്റെ 'ഹെലനു'മായോ പോലും അത്തരമൊരു താരതമ്യം ആവശ്യമില്ല .
ഒരേ തീമിലും ഒരേ കഥയിലും വരുന്ന സിനിമകൾ ആണെങ്കിൽ കൂടി ഒന്ന് മറ്റൊന്നിൽ നിന്ന് മാറി എങ്ങിനെ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുന്നു എന്ന് നോക്കുന്നതായിരിക്കും നല്ലത്. മലയൻകുഞ്ഞിനെ അങ്ങിനെയാണ് ആസ്വദിക്കാനും സാധിക്കുക.
ആദ്യത്തെ പല സീനുകളും ഓവർ ഡീറ്റൈലിംഗ് നൽകി നീട്ടി വലിക്കുന്നതായി തോന്നിയെങ്കിലും ഒരു ഘട്ടമെത്തുമ്പോൾ സിനിമയോട് ഇഴുകി ചേരാൻ സാധിക്കുന്നുണ്ട്. മലയോര ജനതയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന സീനുകൾ കാര്യമായി ഒന്നുമില്ലെങ്കിൽ കൂടിയും സിനിമ കണ്ടു കൊണ്ടിരിക്കെ നമ്മളും അവരിൽ ഒരാളായി മാറുന്നുണ്ട് .
അനിക്കുട്ടന്റെ കഥാപാത്രത്തെ വരച്ചിടാൻ കുറച്ചധികം സമയം എടുക്കുന്നുണ്ടെങ്കിലും ആ കഥാപാത്രത്തിന്റെ ഭ്രാന്തൻ മാനസികാവസ്ഥയെ നമുക്ക് കൂടി ഉൾക്കൊള്ളാൻ സാധിച്ചതും അത് കൊണ്ട് തന്നെയല്ലേ എന്ന് ചിന്തിച്ചു പോയി .
അയാൾ ഒരിക്കലും ഒരു ജാതിവാദി ആയിരുന്നിരിക്കാൻ സാധ്യതയില്ല .. പക്ഷേ പെങ്ങളുടെ ഒളിച്ചോട്ടവും അച്ഛന്റെ തൂങ്ങി മരണവും ഒക്കെ കൂടി ചേർന്ന മനസികാഘാതങ്ങൾ അയാൾക്കുള്ളിൽ അയാൾ പോലുമറിയാതെ ജാതിവെറിയും പകയും സൃഷ്ടിക്കുന്നു ..അത് കൊണ്ട് തന്നെ ഒരേ സമയം സിനിമയിൽ ആ കഥാപാത്രം വെറുപ്പും സഹതാപവുമൊക്കെ പിടിച്ചു പറ്റുന്നുണ്ട്.
ജാഫർ ഇടുക്കിയൊക്കെ കുറച്ചു സീനിലേ ഉള്ളൂ എന്ന് പറഞ്ഞിട്ടെന്താ കിടിലൻ പെർഫോമൻസ് തന്നെ. കല്യാണ തലേന്ന് മകൾ ഒളിച്ചോടി പോയിട്ടും സമനില നഷ്ടപ്പെടാതെ അയാൾ സംസാരിക്കാൻ ശ്രമിക്കുന്നതും ചെക്കന്റെ വീട്ടുകാരെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്താനുള്ള അയാളുടെ ആ പോക്കും ഒടുക്കം മരക്കൊമ്പിൽ മരിച്ചു തൂങ്ങിയാടുന്നതുമൊക്കെ നെഞ്ചിൽ കനമുണ്ടാക്കുന്നു .


മരിക്കും വരെയേ ഈ ജാതിയും മതവുമൊക്കെയുള്ളൂ എന്ന തിരിച്ചറിവ് തന്റെ മകൻ അനിക്കുട്ടന് പകർന്ന് കൊടുക്കാൻ ഒരു മലവെള്ളപാച്ചിൽ വേണ്ടി വന്നു.
ഒരായുസ്സ് മുഴുവൻ മനസ്സിൽ കൊണ്ട് നടക്കാൻ തീരുമാനിച്ച ദ്വേഷ്യവും പകയും സ്വാർത്ഥതയുമൊക്കെ എത്ര പെട്ടെന്നാണ് വെള്ളത്തിനും മണ്ണിനുമിടയിൽ അലിഞ്ഞില്ലാതാകുന്നത് .
താൻ കലഹിച്ചവരും തന്നോട് കലഹിക്കാൻ വന്നവരുമൊക്കെ ഒരു പെരുമഴയിൽ പൊടുന്നനെ ഒലിച്ചു വന്ന മലയുടെ ചീഞ്ഞ മണ്ണിൽ ശ്വാസം വെടിഞ്ഞിട്ടും അനിക്കുട്ടനെ മാത്രം ബാക്കിയാക്കുന്ന വിധി വൈപരീത്യം .
പൊന്നിയുടെ കരച്ചിൽ ആണ് അനിക്കുട്ടന്റെ ഇനിയുള്ള ജീവിതത്തെ മുന്നോട്ട് നടത്തുക .. ക്ലൈമാക്സ് സീനുകളെല്ലാം ശരിക്കും കണ്ണ് നനയിച്ചു..
ഫഹദിന്റെ ഒറ്റയാൾ പ്രകടനമൊക്കെ മികച്ചു നിന്നു..ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനം തന്നെയാണ് മലയൻകുഞ്ഞിന്റെ ഹൈലൈറ്റ്.
AR റഹ്മാൻ സംഗീതം സിനിമക്ക് ഗുണം ചെയ്തതായി തോന്നിയില്ല.. പക്ഷെ പശ്ചാത്തല സംഗീതം മനസ്സ് തൊടുന്നു.. പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിൽ..
ആകെ മൊത്തം ടോട്ടൽ = കുറ്റമറ്റ സിനിമാ നിർമ്മിതി അല്ല മലയൻകുഞ്ഞ്. പോരായ്മകൾ അനുഭവപ്പെടാം.. ബോധ്യപ്പെടാതെ പോകുന്ന സീനുകളും ഉണ്ടാകാം .. ഇനിയും നന്നാക്കാമായിരുന്നെന്ന് തോന്നാവുന്ന കാര്യങ്ങൾ പറയാനുമുണ്ടാകാം .. എന്നിട്ടും എന്ത് കൊണ്ടൊക്കെയോ പല കാരണങ്ങൾ കൊണ്ട് മലയൻകുഞ്ഞിനെ ഇഷ്ടപ്പെട്ടു.
*വിധി മാർക്ക് = 6.5/10

-pravin-

Tuesday, August 16, 2022

സംഭവ ബഹുലമായ ജീവിത കഥ..സത്യസന്ധമായ സിനിമാവിഷ്ക്കാരം !!


'നമ്പി നാരായണൻ' എന്ന മനുഷ്യന്റെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിന് നൽകുന്ന ആദരവും ബഹുമാനവും സമർപ്പണവുമാണ് 'റോക്കട്രി'.

ചാരവൃത്തി കേസുമായി ബന്ധപ്പെടുത്തി കൊണ്ട് മാത്രം ചർച്ച ചെയ്യപ്പെട്ട ഒരു
മനുഷ്യന്റെ ജീവിതത്തിലെ നമ്മൾ അറിയാതെ പോയതും അറിഞ്ഞിരിക്കേണ്ടതുമായ പ്രധാനപ്പെട്ട കാര്യങ്ങളെയെല്ലാം തികഞ്ഞ സത്യസന്ധതയോടെ സിനിമയിലേക്ക് പകർത്തിയെടുക്കുന്നതിനൊപ്പം സംഭവ ബഹുലമായ അദ്ദേഹത്തിന്റെ ജീവിത മുഹൂർത്തങ്ങളെ സമയബന്ധിതമായി പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിടത്താണ് 'റോക്കട്രി' മികച്ചു നിൽക്കുന്നത്.

ഒരു സിനിമയുടെ ക്ലിപ്ത ദൈർഘ്യത്തിൽ ഒതുക്കി പറയാവുന്ന ജീവിതമല്ല നമ്പി നാരായണന്റേത് എന്ന് അറിഞ്ഞിട്ടും അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചെയ്യാൻ തീരുമാനിച്ച മാധവനെ അഭിനന്ദിക്കാതെ പാകമില്ല. കൃത്യമായ പഠന വിവരണങ്ങളിലൂടെ ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിക്കപ്പെട്ട ചുരുക്കം ബയോപിക് സിനിമകളിൽ ഒന്ന് കൂടിയായി മാറുന്നു 'റോക്കട്രി'.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞൻമാരിൽ ഒരാളായി നമ്പി നാരായണൻ എങ്ങിനെ വിശേഷിപ്പിക്കപ്പെടാം എന്നതിന്റെ ദൃശ്യ വിവരണങ്ങൾ ഒരു ഭാഗത്ത് അഭിമാനകരമായ് അവതരിപ്പിക്കപ്പെടുമ്പോഴും അദ്ദേഹത്തെ പോലുള്ള ഒരാളുടെ ജീവിതത്തിൽ അകാരണമായി സംഭവിക്കുന്ന അനിഷ്ടങ്ങളും അത് മൂലം അദ്ദേഹം അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളും ശാരീരിക പീഡനങ്ങളുമൊക്കെ സ്‌ക്രീൻ കാഴ്ചക്കപ്പുറം നമ്മുടെ മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്നുണ്ട് .

തനിക്ക് കിട്ടിയ അതിഥി വേഷത്തിന്റെ ദൗത്യത്തെ ഗംഭീരമായി തന്നെ അവതരിപ്പിക്കാൻ സൂര്യക്ക് സാധിച്ചിട്ടുണ്ട്. ഒരു നായയെ തല്ലിക്കൊല്ലണം എന്ന് തീരുമാനിച്ചു കഴിഞ്ഞാൽ അതിന് പേ ഉണ്ടെന്ന് വെറുതേ വിളിച്ചു പറഞ്ഞാൽ മതി എന്ന പോലെ ഒരാളെ എല്ലാ തരത്തിലും ഇല്ലാതാക്കാൻ രാജ്യദ്രോഹിയെന്ന മുദ്ര കുത്തൽ തന്നെ ധാരാളം എന്ന് സൂര്യ പറയുമ്പോൾ അത് വാസ്തവമെന്നല്ലാതെ ഒന്നും പറയാനില്ല.

പേരും പ്രശസ്തിയും ഒന്നുമില്ലാത്ത എത്രയെത്ര നിരപരാധികൾ ഇതേ രാജ്യദ്രോഹ കുറ്റങ്ങളുടെ പേരിൽ കൊല്ലപ്പെടുകയും ജയിലിൽ അകപ്പെടുകയും ചെയ്തിട്ടുണ്ട് . അതിൽ എത്ര പേർ നിരപരാധിയെന്ന വിധിയും സമ്പാദിച്ച് പുറം ലോകം കാണുകയും ജീവിതം തിരിച്ചു പിടിക്കുകയും ചെയ്തിട്ടുണ്ട് . ഒരാൾ നിരപരാധി ആണെങ്കിൽ തെറ്റ് ചെയ്ത മറ്റൊരാൾ കൂടി ഉണ്ടാകുമല്ലോ അയാൾ ആരാണ് എന്ന് കണ്ടെത്തപ്പെടുന്നുണ്ടോ ?

നമ്പി നാരായണന്റെ ജീവിത കഥയാണ് 'റോക്കട്രി' പറയുന്നതെങ്കിലും ഇത് നമ്പി നാരായണന്റെ മാത്രം ജീവിത കഥയല്ല എന്ന് ഒരുപാട് ചോദ്യങ്ങളിലൂടെ പറഞ്ഞു വക്കുകയാണ് സിനിമ .

സിനിമാറ്റിക് ആയി തന്നെ കാണാവുന്ന നമ്പി നാരായണന്റെ ജീവിതത്തിലെ ചില സംഭവ വികാസങ്ങളും ഇമോഷണൽ സീനുകളും അതിനൊത്ത പശ്ചാത്തല സംഗീതവും മാധവന്റെ പ്രകടനവുമൊക്കെ കൂടി ചേർന്നപ്പോൾ 'റോക്കട്രി' ഒരു വേറിട്ട ബയോപിക് സിനിമസ്വാദനം സമ്മാനിക്കുന്നുണ്ട്.


ക്ലൈമാക്സ് സീനുകളിൽ പൊടുന്നനെ മാധവനു പകരം സൂര്യക്കൊപ്പം യഥാർത്ഥ നമ്പി നാരായണൻ പ്രത്യക്ഷപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ശരീര ഭാഷയിലും സംസാരത്തിലുമൊക്കെ നമ്മൾ മാധവനെ അറിയാതെ തിരഞ്ഞു നോക്കും. മാധവന്റെ സ്‌ക്രീൻ അപ്പിയറൻസും അഭിനയവുമൊക്കെ നമ്പി നാരായണനോട് അത്ര മാത്രം നീതി പുലർത്തി കാണാം.

നമ്പി നാരായണനോട് സൂര്യ പറയുന്ന മാപ്പ്. അതൊരു ജനതയുടേതാണ്. ചെയ്യാത്ത തെറ്റിന് വർഷങ്ങളോളം ക്രൂശിക്കപ്പെട്ടപ്പോഴും പീഡിപ്പിക്കപ്പെട്ടപ്പോഴും ദുഃഖത്തോടെയെങ്കിലും തല ഉയർത്തി തന്നെ നിന്ന നമ്പി നാരായണനെ ഒരു സിനിമയിലൂടെ കണ്ടറിയേണ്ടി വന്നത് ഒരർത്ഥത്തിൽ ഗതികേട് കൂടിയാണ്. ഈ സിനിമ കാണാതെ പോകുന്നത് പോലും ഒരു നീതി കേടാണ് എന്ന് പറയേണ്ടി വരുന്നു.

* വിധി മാർക്ക് = 9/10

-pravin-