Sunday, January 31, 2021

ഭവാനിയുടെ 'മാസ്റ്റർ' !!


ഒരു ലോകേഷ് കനഗരാജ് പടമെന്ന നിലക്ക് പറയാൻ വിശേഷിച്ച് ഒന്നുമില്ലെങ്കിലും ഒരു മാസ്സ് പടമെന്ന നിലക്ക് തൃപ്തിപ്പെടുത്തി മാസ്റ്റർ.

വിജയുടെ മാസ്റ്ററേക്കാൾ വിജയ് സേതുപതിയുടെ ഭവാനി തന്നെയാണ് 'മാസ്റ്ററി'ന്റെ ഹൈലൈറ്റ് എന്ന് പറയാം.
വിജയ് എന്ന താരത്തെ ആഘോഷിക്കുകയും വിജയ് സേതുപതിയെന്ന നടനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന നിലക്കാണ് മാസ്റ്ററിന്റെ ഓരോ കാഴ്ചകളും ലോകേഷ് ഒരുക്കിയിരിക്കുന്നത്.
അനിരുദ്ധിന്റെ ബിജിഎം രണ്ടു കഥാപാത്രങ്ങൾക്കും സെമ്മ മാസ്സ് ഫീൽ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.
ആകെ മൊത്തം ടോട്ടൽ = കഥയേക്കാൾ, തുല്യ ശക്തിയുള്ള രണ്ടു കഥാപാത്രങ്ങളെയാണ് 'മാസ്റ്റർ' കൊണ്ടാടുന്നത്. ആ സെൻസിൽ കാണാൻ സാധിച്ചാൽ അത് തന്നെയാണ് മാസ്റ്ററിന്റെ ആസ്വാദനം.

*വിധി മാർക്ക് = 6.5/10
-pravin-

Monday, January 25, 2021

ഹൃദ്യമാണ് 'തൃഭംഗ' !!


മൂന്ന് തലമുറയിൽപ്പെടുന്ന മൂന്ന് സ്ത്രീകളുടെ ജീവിതവും കാഴ്ചപ്പാടുകളുമാണ് 'തൃഭംഗ' വിവരിക്കുന്നത്. ചലിക്കുന്ന ശിൽപ്പമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒഡീസി നൃത്തത്തിലെ ഒരു ബോഡി പോസാണ് തൃഭംഗ. സിനിമയിലെ മൂന്ന് സ്ത്രീ വ്യക്തിത്വങ്ങളെയും തൃഭംഗയിലെ മൂന്ന് വ്യത്യസ്ത ബോഡി പോസുകളിലൂടെ പരിചയപ്പെടുത്തുന്ന ഒരു സീനുണ്ട്.

മൂന്ന് തലമുറയിലെ സ്ത്രീകൾ എന്നതിനൊപ്പം അവർ മൂന്ന് തലമുറയിൽ പെടുന്ന അമ്മമാരും മക്കളുമാണ്. അമ്മയ്ക്കും മകൾക്കും കൊച്ചു മകൾക്കും ഇടയിലെ സ്നേഹ ബന്ധവും അകൽച്ചയും, അവരുടെ കാഴ്ചപ്പാടുകൾ തമ്മിലുള്ള പൊരുത്തക്കേടുകളും അതിലെ സങ്കീർണ്ണതകളുമൊക്കെ നയൻ-അനു-മാഷ എന്നീ കഥാപാത്രങ്ങളിലൂടെ വായിച്ചെടുക്കാം. 

പറഞ്ഞു പോകാൻ വലിയ ഒരു കഥയില്ലാത്ത എന്നാൽ കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകളിലൂടെ ഒരുപാട് കാര്യങ്ങൾ പറയുന്ന സിനിമയാണ് 'തൃഭംഗ'. വ്യവസ്ഥാപിതമായ കുടുംബ / സമൂഹ നിയമങ്ങൾക്ക് വിരുദ്ധമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സ്ത്രീ കഥാപാത്രങ്ങളെ മുൻ നിർത്തി കൊണ്ട് തന്നെ അവരുടെ കാഴ്ചപ്പാടുകളെ മനോഹരമായി പറഞ്ഞവതരിപ്പിക്കാൻ സംവിധായികക്ക് സാധിച്ചിട്ടുണ്ട്. 


എല്ലാം തികഞ്ഞവർ അല്ലാതിരുന്നിട്ടും അവരവരുടെ ജീവിതത്തെ അവരവരുടെ രീതിയിൽ സ്വതന്ത്രമായി ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്ത സ്ത്രീ കഥാപാത്രങ്ങളാണ് നയൻ-അനു-മാഷ മാർ. ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടിൽ ശരിയും മറ്റൊരാളുടെ കാഴ്ചപ്പാടിൽ തെറ്റുമായി വിലയിരുത്തപ്പെടുന്നത് കൊണ്ട് അവർക്കിടയിലെ ശരി തെറ്റുകൾക്ക് പ്രസക്തിയില്ലാതാകുന്നു. തൻവി ആസ്മിയും, കാജോളും, മിഥിലയുമൊക്കെ നയൻ-അനു-മാഷ മാരുടെ വേഷത്തിൽ ഗംഭീരമായി തന്നെ പകർന്നാടിയിട്ടുണ്ട് സിനിമയിൽ. 

ജീവിതത്തിലെ തിരഞ്ഞെടുക്കലുകളിൽ നമുക്ക് ഒരു റോളുമില്ലായിരുന്നു എന്ന് അനു പറയുമ്പോൾ കഥാപാത്രത്തിനപ്പുറം അതൊരു ചോദ്യമായി പ്രേക്ഷകന്റെ മനസ്സിലേക്ക് കയറിക്കൂടുന്നുണ്ട്. നമ്മൾ തിരഞ്ഞെടുത്തത് എന്ന് നമുക്ക് തോന്നുന്ന പലതും മറ്റാരുടെയൊക്കെയോ തീരുമാനങ്ങൾ കൂടിയായിരുന്നെന്ന് ബോധ്യപ്പെടുന്നുമുണ്ട്. 

ആകെ മൊത്തം ടോട്ടൽ = പാഷനും പ്രൊഫഷനും കാഴ്ചപ്പാടുകളുമൊക്കെ കൊണ്ട് സ്വന്തം കുടുംബ ജീവിതത്തിലും മക്കളുടെ മനസ്സിലും സമൂഹത്തിലുമൊക്കെ വ്യത്യസ്ത വ്യക്തിത്വങ്ങളായി മാറി ഒടുക്കം പൂർണ്ണതയില്ലാത്തവരായി അവസാനിച്ചു പോയ പലരെയും ഓർമ്മപ്പെടുത്തി 'തൃഭംഗ'. ഒരർത്ഥത്തിൽ ആ അപൂർണ്ണത തന്നെയാണ് അങ്ങിനെ ചിലരെ മനോഹരമായി ഇന്നും ഓർമ്മിപ്പിക്കുന്നത്. ആ അപൂർണ്ണതയുടെ ഭംഗി തന്നെയാണ് 'തൃഭംഗ'യുടെ ആസ്വാദനവും. 

*വിധി മാർക്ക് = 7/10 

-pravin- 

Thursday, January 14, 2021

'ചാർലി'യുടെ ആത്മാവ് നഷ്ടപ്പെട്ട 'മാരാ' !!


ആരെയും പിടിച്ചിരുത്തുന്ന ഒരു കെട്ടു കഥയും ഒരു ഫാന്റസി ത്രില്ലറിന്റെ മൂഡുണ്ടാക്കുന്ന അവതരണവുമൊക്കെ കൂടി ഗംഭീരമായൊരു തുടക്കമായിരുന്നു 'മാരാ' യുടേത്. എന്നാൽ ചാർലിയെ നെഞ്ചിലേറ്റിയ മലയാളിക്ക് മാരനെ അതേയിടത്ത് ഉൾക്കൊള്ളാനാകില്ല എന്ന് കട്ടായം പറയാം. 

'ചാർലി' യുടെ റീമെയ്ക് എന്ന വിശേഷണമുണ്ടെങ്കിലും ചാർലിയെ അതേ പടി അവതരിപ്പിക്കുന്ന സിനിമയല്ല 'മാരാ'. ചാർലിയും മാരനും ഒരു പോലെയുള്ള കഥാസാഹചര്യങ്ങളിൽ തീർത്തും വ്യത്യസ്തരായ രണ്ടു പേരായി മാറുകയാണ്. പോസിറ്റിവിറ്റി മാത്രം തന്ന് ചിരിച്ചിരുന്ന ചാർലി മാരനിലേക്ക് എത്തുമ്പോൾ സങ്കടപ്പെടുന്നവനും കരയുന്നവനും നിസ്സഹായാനയുമൊക്കെയായി മാറി മറയുന്നു. ചാർലി മാത്രമല്ല ചാർലിക്കൊപ്പം നമ്മൾ കണ്ട ആഴമുള്ള കഥാപാത്രങ്ങൾ പോലും ഒന്നും അനുഭവപ്പെടുത്താതെ 'മാരാ'യിൽ വെറുതെ വന്നു പോകുന്നു. 

സെൽവി ആയി അഭിരാമി വരുമ്പോൾ കൽപ്പനയും ക്വീൻ മേരിയും ഒരു പോലെ സങ്കടമായി മനസ്സിൽ നിറഞ്ഞു. മേരി എന്നല്ല ചാർലിയിലെ ഏതൊരു കഥാപാത്രത്തെയും മാറ്റി അവതരിപ്പിക്കാൻ പരിധിയും പരിമിതികളുമുണ്ട് എന്ന് ബോധ്യപ്പെടുത്തി തരുന്നു 'മാരാ'. 

ചാർലിയെന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിട്ടുള്ള ശൈലിയും, അയാളുടെ മാനറിസങ്ങളും, അയാളെ കുറിച്ചുള്ള മറ്റുള്ളവരുടെ വിവരങ്ങളും, അയാളുടെ താമസ സ്ഥലവും, അയാൾക്ക് ചുറ്റിലുമുള്ളവരും അങ്ങിനെ എല്ലാം കൂടി ചേരുമ്പോൾ സ്വാഭാവികമായിട്ടാണ് ചാർലി എന്ന സിനിമക്ക് ഒരു ഫാന്റസി മൂഡ് വരുന്നതെങ്കിൽ 'മാരാ'യിൽ അതൊരു കെട്ടുകഥയിലൂടെ ആദ്യമേ ഉണ്ടാക്കിയെടുക്കയാണ്. ആ തുടക്കം നന്നായെന്നു തോന്നുമ്പോഴും 'മാരാ'യുടെ പിന്നീടുള്ള കാഴ്ചകളെ ത്രസിപ്പിക്കാൻ ആ കെട്ടുകഥക്ക് സാധിക്കാതെ പോകുന്നു. 

തനിക്ക് പിന്നാലെയുള്ള ടെസ്സയുടെ അന്വേഷണവും യാത്രയും അവളുടെ ആകാംക്ഷയും പ്രണയവുമൊക്കെ ചാർലി അറിയുമ്പോഴും അയാൾ അവൾക്ക് പിടി കൊടുക്കാതെ ഒഴിഞ്ഞു മാറി കൊണ്ടേയിരുന്നു. അവിടെ ഒരേ സമയം ടെസ്സയും ചാർളിയും നമ്മളെ രണ്ടു വിധത്തിൽ ത്രില്ലടിപ്പിക്കുന്നുണ്ട്. മാരന്റെ കാര്യത്തിൽ അയാൾക്ക് പാറുവിനെയോ അവളുടെ പ്രണയത്തെയോ അറിയാൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല ചാർലി- ടെസ്സ ക്കിടയിലെ പ്രണയ രസതന്ത്രം മാരാ- പാറു വിലൂടെ അനുഭവപ്പെടാതെയും പോകുന്നു. പകരം ചാർലിയിലെ കുഞ്ഞപ്പന്റെ നഷ്ടപ്രണയത്തെ വെള്ളയ്യയുടെ പ്രണയക്കടലാക്കി മാറ്റുകയാണ് 'മാരാ'. 


സ്വന്തം ആത്മാവ് ഒരു മീനിനുള്ളിലാക്കി സൂക്ഷിച്ച പട്ടാളക്കാരന്റെ കഥയിൽ അയാൾക്ക് ഒരു ഘട്ടത്തിൽ മീനിനെ നഷ്ടപ്പെടുന്നുണ്ട്. മീനെന്നാൽ സ്വന്തം ആത്മാവ്. അതിനെ തേടിയുള്ള അയാളുടെ അന്വേഷണം കടലിൽ വന്നെത്തി നിക്കുന്നിടത്താണ് 'മാരാ'യുടെ ടൈറ്റിൽ തെളിയുന്നത്. പട്ടാളക്കാരന് പിന്നീട് ആ മീനിനെ എങ്ങിനെ കിട്ടി എന്ന ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന്റെ നനഞ്ഞ ഉത്തരം പോലെ തന്നെയാണ് സിനിമയുടെ ആസ്വാദനവും. 

ആകെ മൊത്തം ടോട്ടൽ = ചാർലിയിൽ നിന്ന് തുടങ്ങുകയും പിന്നീട് ഒരു ഘട്ടത്തിൽ ചാർലിയുടെ ആത്മാവ് പോലും നഷ്ടപ്പെട്ട് മറ്റൊരു തരത്തിൽ പറഞ്ഞവസാനിപ്പിക്കുകയും ചെയ്ത ഒരു ശരാശരി സിനിമ.  ചാർലി കാണാതെ മാരാ കാണുന്നവർ ഉണ്ടെങ്കിൽ അവർക്കായിരിക്കും മാരായെ കുറച്ചു കൂടി നന്നായി ആസ്വദിക്കാൻ സാധിച്ചിട്ടുണ്ടാകുക. അല്ലാത്തവരെ സംബന്ധിച്ച് ആർട്ട് വർക്കും, പാട്ടും, ഛായാഗ്രഹണവും മാത്രമാണ് തൃപ്‍തി നൽകുക. 

വിധി മാർക്ക് = 6/10 

-pravin- 

Thursday, January 7, 2021

നിർഭയ കേസും ഡൽഹി പോലീസും !!


മാധ്യമങ്ങളിലൂടെ നമ്മൾ കണ്ടും കേട്ടും വായിച്ചുമറിഞ്ഞ നിർഭയ കേസും അതിന്റെ നാൾ വഴികളുമൊക്കെ ഒരു വെബ് സീരീസിലൂടെ അതിന്റെ ഗൗരവം ഒട്ടും ചോരാതെ പറഞ്ഞവതരിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല .. ആ വെല്ലു വിളിയെ 'ഡൽഹി ക്രൈമി'ലൂടെ ഗംഭീരമായി തന്നെ ഏറ്റെടുത്തു വിജയിപ്പിക്കാൻ സാധിച്ചിട്ടുണ്ട് സംവിധായകൻ റിച്ചി മെഹ്ത്തക്ക് . 

നിർഭയയുടെ ഓർമ്മകളിൽ കാണുന്നത് കൊണ്ട് മാത്രമല്ല, സമാനതകളില്ലാത്ത ക്രൂരതകൾക്ക് ഇന്നും പെൺകുട്ടികൾ ഇരയായി കൊണ്ടിരിക്കുന്നല്ലോ എന്ന യാഥാർഥ്യം കൂടി ഉൾക്കൊണ്ട് കാണുമ്പോൾ എന്തെന്നില്ലാത്ത പിരിമുറുക്കവും അമർഷവും സങ്കടവുമൊക്കെ അനുഭവപ്പെടുന്നുണ്ട് 'ഡൽഹി ക്രൈമി'ൽ. 


ഇരയുടെ ഭാഗത്ത് നിന്നുള്ള കഥ പറച്ചിൽ അല്ല മറിച്ച് ഇരയുടെ നീതിക്ക് വേണ്ടി പോലീസ് നടത്തുന്ന ശക്തമായ ഇടപെടലുകൾ ആണ് ഡൽഹി ക്രൈമിന്റെ പ്രധാന കാഴ്ച. പോലീസിന്റെ നിയമ ബോധവും മാനുഷികതയുമൊക്കെ ഇത്തരം കേസുകളിൽ എത്രത്തോളം അനിവാര്യമാണ് എന്ന് ബോധ്യപ്പെടുത്താൻ തീവ്രമായി തന്നെ ശ്രമിക്കുന്നുണ്ട് സംവിധായകൻ. 

2012 ൽ ഡൽഹി കൂട്ട ബലാത്സംഗത്തിന്റെ വാർത്ത പുറത്തു വന്ന സമയത്ത് ഡൽഹി പോലീസ് പ്രതിക്കൂട്ടിലായെങ്കിലും പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ അവർ നടത്തിയ ഇടപെടലുകൾ തന്നെയാണ് നിർഭയ കേസിലെ കുറ്റവാളികൾക്ക് തൂക്കു കയർ ഉറപ്പിച്ചു കൊടുത്തത്. 

ഡൽഹി പോലീസിന്റെ മഹത്വവത്ക്കരണമാണ് വെബ് സീരീസിലുടനീളമുള്ളത് എന്ന വിമർശനങ്ങൾക്ക് സാധ്യത നൽകുമ്പോഴും നിർഭയ കേസിന്റെ കാലയളവിൽ ഔദ്യോഗികപരമായും രാഷ്ട്രീയപരമായും വ്യക്തിപരമായുമൊക്കെ ആ കേസ് പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ മാനസിക സമ്മർദ്ദങ്ങൾ എത്ര വലുതായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് 'ഡൽഹി ക്രൈമി'ലെ DCP വർതിക ചതുർവേദിയും, ഇൻസ്‌പെക്ടർ ഭൂപേന്ദ്രയുമടക്കമുള്ള കഥാപത്രങ്ങൾ. 

നിർഭയ കേസിൽ എന്തൊക്കെ സംഭവിച്ചു എന്ന് അറിഞ്ഞിട്ടും 'ഡൽഹി ക്രൈമി'ലെ 7 എപ്പിസോഡുകളും ഉദ്വേഗഭരിതമാക്കി മാറ്റിയത് സ്ക്രിപ്റ്റിങ്ങിന്റെ കെട്ടുറപ്പ് കൊണ്ട് കൂടിയാണ്. ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ സ്‌പേസ് നൽകിയതാടൊപ്പം നടീനടന്മാരുടെ പ്രകടനങ്ങളും കൂടിയായപ്പോൾ Delhi Crime കൂടുതൽ മികവുറ്റതായി മാറി. 

ആകെ മൊത്തം ടോട്ടൽ = A must watch web series. 

*വിധി മാർക്ക് = 8.5/10

-pravin-