സിനിമയുടെ ആദ്യ ഭാഗം കണ്ടു തുടങ്ങുമ്പോൾ ഒരു ക്രൈംസ്റ്റോറി സ്വഭാവമാണ് പ്രകടമാകുന്നത് എങ്കിലും ആദ്യത്തെ അരമണിക്കൂറിനു ശേഷം അത് വ്യത്യാസപ്പെടുന്നു. അവിടുന്നങ്ങോട്ടാണ് സിനിമ പ്രധാനമായും കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയം എന്താണെന്ന് പ്രേക്ഷകന് ബോധ്യപ്പെടുന്നത്. കുട്ടികളിലെ ഓട്ടിസം എന്ന രോഗത്തെ പല രക്ഷിതാക്കളും തിരിച്ചറിയാൻ ശ്രമിക്കുന്നില്ല എന്ന ദുഃഖകരമായ സത്യം സിനിമയിൽ സംവിധായകൻ വെളിപ്പെടുത്തുന്നു.
ഹരിദാസിനെ വിദഗ്ദ്ധ ചികിത്സക്കായി ഡോക്ടറുടെ അടുത്തെത്തിക്കുന്ന ശിവദാസിനോട് ഡോക്ടർ ചോദിക്കുന്ന ചോദ്യങ്ങൾ ഏറെ പ്രസക്തമാണ്. തന്റെ കുട്ടിക്ക് എന്താണ് അസുഖം എന്നറിയാതെ, വേണ്ട ചികിത്സ നൽകാതെ അവനെ ഒരു special child മാത്രമായി കാണുന്ന രക്ഷിതാക്കൾ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്. പലപ്പോഴും കുട്ടികളിലെ അസുഖങ്ങളെ മുൻവിധിയോടു കൂടെ നിരീക്ഷിക്കുക വഴി രക്ഷിതാക്കൾ കുട്ടികളോട് ചെയ്യുന്ന പാതകം ചെറുതല്ല എന്ന് ഡോക്ടർ ഓർമിപ്പിക്കുന്നു. ഈ സിനിമയിലെ ഡോക്ടർ കഥാപാത്രം അധിക സീനുകളിലൊന്നും തന്നെ പ്രത്യക്ഷപ്പെടുന്നില്ല. എങ്കിൽപ്പോലും ആ കഥാപാത്രത്തിലൂടെ ഓട്ടിസ സംബന്ധമായ കുറേയധികം നല്ല നിരീക്ഷണങ്ങൾ പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ഓട്ടിസം ഒരു രോഗമാണ് എന്ന് പറയുന്നവരോടുള്ള ഡോക്ടറുടെ മറുപടിയും അത് പോലെ ശ്രദ്ധേയമാണ്. ഓട്ടിസം ബാധിച്ച കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ കണ്ടെത്തി അതിനെ പരിപോഷിപ്പിക്കുന്നതിൽ കൂടി ഒരു പക്ഷേ ആ കുട്ടി നാളെ ലോകം അറിയപ്പെടുന്നവനായി മാറാനുള്ള സാധ്യതയെപ്പറ്റിയും ഡോക്ടർ വാചാലനാകുന്നുണ്ട്. ചരിത്രത്തിൽ അതിനുള്ള ഉദാഹരണ വ്യക്തിത്വങ്ങൾ ഏറെയുണ്ട് എന്ന് പറഞ്ഞാണ് ഡോക്ടർ അത് ശിവദാസിന് വിശദീകരിച്ചു കൊടുക്കുന്നത് പോലും.
അഭിനേതാക്കൾ എന്ന നിലയിൽ എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ വളരെ വൃത്തിയായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കൂട്ടത്തിലെ കുട്ടി അഭിനേതാക്കളുടെ പ്രകടനങ്ങൾ ഏറെ പ്രശംസനീയം തന്നെയാണ്. മുതിർന്ന നടന്മാരെക്കാൾ മികച്ച രീതിയിലും അനായാസമായും ഭാവ പ്രകടനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കുട്ടികൾ ഏറെ മുന്നിലാണ് എന്ന് ഈ സിനിമ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നുണ്ട്.
സാമൂഹിക പ്രസക്തമായ ഒരു പ്രമേയം സിനിമയിൽ ഗൗരവമായി അവതരിപ്പിക്കുമ്പോൾ ഒരു പക്ഷേ സിനിമ കൊമേഴ്സ്യൽ ലേബലിൽ നിന്ന് മാറി പോകാൻ ഏറെ സാധ്യതയുണ്ട്. പക്ഷേ, ഇവിടെ സംവിധായകനായ G . N . R കുമരവേലൻ അത് തന്ത്രപൂർവ്വം കൈകാര്യം ചെയ്യാനാണ് ശ്രമിച്ചിരിക്കുന്നത്. സ്ക്രിപ്റ്റിംഗ് ശ്രദ്ധിച്ചാൽ അത് മനസ്സിലാക്കാവുന്നതേയുള്ളൂ. ആദി (പ്രദീപ് രാവത്) എന്ന പ്രാദേശിക ഗുണ്ടയെ തുരത്താനുള്ള പോലീസ് മിഷനും, അതുമായി ബന്ധപ്പെട്ട ശിവദാസിന്റെ ചുമതലാബോധവും ഒരു ഭാഗത്ത് കൂടെ സിനിമയിൽ പറയുന്നതോടൊപ്പം മറുഭാഗത്ത് അച്ഛനെന്നെ നിലയിൽ ശിവദാസിന് ഹരിദാസിനോടുള്ള ഉത്തരവാദിത്തവും കൂടി work out ചെയ്യിച്ചു കൊണ്ടാണ് കഥ പറയുന്നത്. ഇതിനിടയിൽ കടന്നു വരുന്ന മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമാണ് സ്നേഹ അവതരിപ്പിക്കുന്ന അമുതവല്ലി ടീച്ചർ. തന്റെ ക്ലാസിൽ ഒരു special child-നെ പഠിപ്പിക്കേണ്ടി വരുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് അമുതവല്ലി ആദ്യമെല്ലാം ഒരല്പം നീരസത്തോടെയാണ് വീട്ടിൽ അനിയത്തിയോടും അമ്മയോടുമായി പറയുന്നത്. അതിനുള്ള പ്രധാന കാരണം ശിവദാസ് ഹരിദാസിനോട് കൂടെ തന്റെ ക്ലാസ്സിൽ വന്നിരിക്കുന്നു എന്നതാണ്. ശിവദാസ് എന്താണെന്നും, അയാൾക്ക് മകനോടുള്ള അടുപ്പത്തിന്റെ ആഴം എത്രയാണെന്നും മനസ്സിലാക്കുന്നതിലൂടെ അമുതവല്ലിയുടെ അബദ്ധ ധാരണകൾ പിന്നീട് മാറുന്നുണ്ട്. അവിടുന്നങ്ങോട്ട് കഥയിലെ മേൽപ്പറഞ്ഞ രണ്ടു ട്രാക്കിനോട് കൂടി പുതിയ ഒരു ട്രാക്ക് കൂടി സൃഷ്ടിക്കപ്പെടുന്നു. ആ ട്രാക്കിൽ കൂടി അമുതവല്ലിയും ഹരിദാസും ശിവദാസും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ഹൃദ്യമായി ചിത്രീകരിക്കുകയാണ് സംവിധായകൻ ചെയ്തിട്ടുള്ളത്. ഈ ഘടകങ്ങൾ എല്ലാം ഒത്തു ചേരുമ്പോൾ സിനിമ ഒരേ സമയം സാമൂഹികമായും വ്യാവസായികമായും ശ്രദ്ധ നേടുന്നു .
ആർ രത്നവേലുവിന്റെ ഛായാഗ്രഹണമാണ് സിനിമയിലെ നിരീക്ഷണ വിധേയമാക്കേണ്ട മറ്റൊരു കാര്യം. ഗാന രംഗങ്ങളിലെ ദൃശ്യമനോഹാരിതക്കുപരി ആക്ഷനും ഇമോഷനും കൂടി കലർന്ന ഒരു സിനിമക്ക് ഉചിതമായ രീതിയിൽ തന്നെയാണ് രത്നവേലുവിന്റെ ക്യാമറ ചലിച്ചിരിക്കുന്നത്. ആ തലത്തിൽ നോക്കുമ്പോൾ മികച്ചതല്ലെങ്കിൽ കൂടി ഈ സിനിമയിലെ cinematography പരീക്ഷണാടിസ്ഥാനത്തിൽ ശ്രദ്ധേയമായിരുന്നു എന്ന് പറയാം. ആക്ഷൻ സീനുകൾക്ക് എന്ത് കൊണ്ടോ ഇരുണ്ട പശ്ചാത്തലം മാത്രമാണ് സിനിമയിൽ അധികവും ഉപയോഗിച്ചിട്ടുള്ളത്. ഔട്ട് ഡോർ ചിത്രീകരിച്ചിട്ടുള്ള ഇമോഷൻ സീനുകൾ സിനിമയിൽ ഒരുപാടുണ്ട് എങ്കിലും അതിൽ ഏറെ ഹൃദ്യമായത് ഹരിദാസിന്റെ മനസ്സിൽ അടക്കി വച്ച ആഗ്രഹം എന്തായിരുന്നെന്നു ശിവദാസിന് ബോധ്യപ്പെടുന്ന സീനാണ്. ക്ലോസപ്പ് ഷോട്ടുകളിൽ കൂടി മാത്രം ഇമോഷൻ എടുത്തു കാണിക്കുന്ന പതിവ് രീതികളെയെല്ലാം സിനിമയിൽ പലയിടത്തായി സംവിധായകനും തിരുത്തി കുറിക്കുന്നു.
അണ്ണാമലൈയുടെ വരികൾക്ക് വിജയ് ആന്റണിയാണ് സംഗീതം നൽകിയിരിക്കുന്നത്. നാല് പാട്ടുകൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ശങ്കർ മഹാദേവൻ പാടിയ "അന്നൈയിൻ കരുവിൽ കളയാമൽ പിറന്തായെ, അപ്പോതെ മനിതാ നീ ജയിത്തായെ" എന്ന് തുടങ്ങുന്ന ഗാനമാണ് സിനിമയിലെ മികച്ച ഗാനം. സംഗീതം കൊണ്ട് മാത്രമല്ല ഒരു ഗാനം പ്രേക്ഷകന്റെ മനസ്സിൽ സ്ഥാനം പിടിക്കുന്നത്, മറിച്ച് അർത്ഥവത്തായ ആശയം കൊണ്ടും പദപ്രയോഗം കൊണ്ടും കൂടിയാണ് എന്നതിന് ഉദാഹരണമാണ് ഈ ഗാനം. തളർന്നു കിടക്കുന്ന മനസ്സിനെ ഉത്തേജിപ്പിക്കും വിധമുള്ള വരിയും സംഗീതവുമാണ് ഈ ഗാനത്തിനെ സിനിമയിലെ മറ്റു ഗാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
ഈ വർഷം ഇതുവരെ ഇറങ്ങിയ മറ്റ് തമിഴ് സിനിമകളുമായി തുലനം ചെയ്യുമ്പോൾ ഒരേ സമയം വാണിജ്യപരമായും കലാപരമായും സാമൂഹികപരമായും മുന്നിൽ നിൽക്കുന്ന ഒരേ ഒരു സിനിമ ഹരിദാസ് മാത്രമാണ്. അതുകൊണ്ട് തന്നെ സിനിമാലോകത്തെ സംബന്ധിച്ച് ഹരിദാസ് എന്നത് മികച്ച സിനിമാ രൂപത്തിന്റെ പുതിയൊരു ഫോർമുല കൂടിയായി മാറിയിരിക്കുകയാണ് .
* ഇ മഷി മാഗസിന് ലക്കം 9 , ചലിക്കുന്ന ചിത്രങ്ങള് എന്ന വിഭാഗത്തില് പബ്ലിഷ് ചെയ്തു വന്ന എന്റെ സിനിമാ വീക്ഷണം . . ഇ മഷി .
- pravin-
- pravin-