Thursday, November 26, 2015

മൊയ്തീനും കാഞ്ചനയും - ജീവിതത്തിലും സിനിമയിലും

ഒരാൾക്ക് ഒരാളോട് പ്രണയം തോന്നുക സ്വാഭാവികമാണ്. ആരെ പ്രണയിച്ചു എങ്ങിനെ പ്രണയിച്ചു ഒടുക്കം എന്തായി എന്നത് മാത്രമാണ് ഒരാളുടെ പ്രണയത്തെ കുറിച്ച് കേൾക്കുമ്പോൾ നമുക്ക് ചോദിക്കേണ്ടി വരുക. അതിനപ്പുറം ചോദിക്കാനുള്ള ചോദ്യങ്ങൾ സമ്മാനിക്കുന്ന പ്രണയ കഥകൾ നമ്മൾ കേട്ടിട്ടില്ല എന്ന് പറയുന്നതാകും ഉചിതം. എന്നാൽ മൊയ്തീന്റെയും കാഞ്ചന മാലയുടെയും പ്രണയ കഥ കേൾക്കും തോറും ചോദ്യങ്ങൾ കൂടും. ഉത്തരങ്ങൾ അറിയും തോറും നമ്മുടെ അതിശയവും. 'എന്ന് നിന്റെ മൊയ്തീൻ' സിനിമ കണ്ടു കൊണ്ട് മാത്രം അവരുടെ ജീവിതത്തെയും പ്രണയത്തേയും ചർച്ച ചെയ്യുന്നതിൽ അപാകതയുണ്ട് എന്നതിനാൽ ഈ സിനിമ സത്യത്തിൽ അവരുടെ യഥാർത്ഥ ജീവിതത്തത്തെ കുറിച്ചുള്ള സമഗ്രമായ ഒരു അന്വേഷണത്തിലേക്കാണ് ഓരോ പ്രേക്ഷകനേയും ക്ഷണിക്കുന്നത്. സിനിമ കണ്ട ശേഷം എത്ര പേർ അവരെ കുറിച്ച് സത്യസന്ധമായി അന്വേഷിച്ചു കാണും എന്നത് മനസ്സിൽ തോന്നിയ ഒരു ചോദ്യവുമായിരുന്നു. 

എന്ന് നിന്റെ മൊയ്തീൻ സിനിമയുടെ പ്രാരംഭ ചർച്ചകൾ നടക്കുന്ന കാലത്താണ് മൊയ്തീൻ -കാഞ്ചന പ്രണയ കഥ കേരളം മുഴുവൻ ചർച്ചയാകുന്നതും അവരുടെ ജീവിതം ഇപ്പോഴും വാർത്താ പ്രസക്തമെന്ന് പല മുഖ്യാധാരാ മാധ്യമങ്ങൾ തിരിച്ചറിഞ്ഞതും. വർഷങ്ങൾക്ക് മുന്നേ തന്നെ കാഞ്ചന മാലയുടെ ജീവിതം പലരും വാർത്തയായും ഡോക്യുമെന്ററിയായും പകർത്തിയിട്ടുണ്ടെങ്കിലും അന്നൊന്നും അതിന് കിട്ടാതിരുന്ന ജനശ്രദ്ധ ഇപ്പോൾ സിനിമയിലൂടെ കിട്ടി എന്നത് സിനിമ എന്ന മാധ്യമത്തിന്റെ ജനസ്വീകാര്യതയാണ് വെളിപ്പെടുത്തുന്നത്. കേവലം ഒരു സിനിമയിലൂടെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുന്നതല്ല മൊയ്തീന്റെയും കാഞ്ചന മാലയുടേയും പ്രണയ കഥയും ജീവിതവും എന്നറിയാമായിരുന്നിട്ടും അവരെ അഭ്രപാളിയിലേക്ക് എത്തിക്കാൻ R. S വിമൽ കാണിച്ച ശ്രമത്തെ ധീരമായ ഒരു എടുത്ത് ചാട്ടമായാണ് വിശേഷിപ്പിക്കാൻ തോന്നുന്നത്. കൽപ്പിത കഥകളിലെ കഥാപാത്രങ്ങളുടെ വിശുദ്ധ പ്രണയത്തെ ദൃശ്യവത്ക്കരിക്കുന്ന പോലെയല്ല ചരിത്രത്തിലെ ഒരു വ്യക്തിയുടെയോ ജീവിച്ചിരിക്കുന്ന ഒരാളുടെയോ സംഭവ ബഹുലമായ ജീവിതത്തെയോ പ്രണയത്തെയോ സിനിമയാക്കി പരിണാമപ്പെടുത്തുമ്പോഴുള്ള വെല്ലുവിളികൾ. കഥാപാത്രങ്ങൾ ജീവിച്ച പശ്ചാത്തലം, കാലഘട്ടം അന്നത്തെ ജീവിത രീതികൾ അവരുടെ സാമൂഹ്യ ഇടപെടലുകൾ എന്ന് തുടങ്ങീ കാര്യങ്ങൾ സത്യസന്ധമായും യാഥാർത്ഥ്യബോധത്തോടെയും അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇത്തരം സിനിമകളിൽ കൂടുതലുമാണ്. 

ഒരു സാധാരണ ജീവിതത്തെ എത്ര മാത്രം സിനിമാറ്റിക് ആയി അവതരിപ്പിക്കാൻ സാധിക്കുമോ അത്രത്തോളം സിനിമാറ്റിക് ആയി തന്നെ അവതരിപ്പിച്ചാലേ ആ സിനിമക്ക് ജീവനുണ്ടാകൂ എന്നാൽ മാത്രമേ ആ സിനിമക്ക് പ്രേക്ഷകരെ സ്വാധീനിക്കാൻ സാധിക്കൂ എന്നൊക്കെയുള്ള സിനിമാ ചിന്തകൾ കാത്തു സൂക്ഷിക്കുന്നവർക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നതാണ് മൊയ്തീൻ - കാഞ്ചനമാല ജീവിതം. എന്തെന്നാൽ അവരുടെ ജീവിതമേ സിനിമാറ്റിക് ആണ്. അത്രമാത്രം സിനിമാറ്റിക് ആയ ഒരു ജീവിതത്തെ സിനിമയാക്കുമ്പോൾ സംവിധായകന് സിനിമയോടോ അവരുടെ ജീവിതത്തോടോ പൂർണ്ണമായും നീതി കാണിക്കാൻ സാധിക്കാതെ പോയേക്കാം. ഇവിടെ R.S വിമലിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയും അത് തന്നെ. രണ്ടര രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യം നീളമുള്ള ഒരു സിനിമയിൽ എന്തൊക്കെ ഉൾക്കൊള്ളിക്കണം എന്തൊക്കെ ഒഴിവാക്കണം എന്തൊക്കെ യാഥാർത്ഥ്യത്തിൽ നിന്നും മാറ്റി മറച്ച് അവതരിപ്പിക്കണം ഇതെല്ലാം എങ്ങിനെ ഏതു വിധത്തിലൊക്കെ അവതരിപ്പിക്കാം എന്നതിന്റെ സാധ്യതകൾ അന്വേഷിക്കുക തന്നെയാകാം സംവിധായകൻ ആദ്യം ചെയ്തത്. മൊയ്തീനും കാഞ്ചനയും ജീവിച്ച നാട്, അവരുടെ കുടുംബ പശ്ചാത്തലം, നാട്ടിലെ ആചാരാനുഷ്ഠാനങ്ങൾ, രാഷ്ട്രീയ സാംസ്ക്കാരിക മുന്നേറ്റങ്ങൾ, സാമൂഹിക വ്യവസ്ഥിതി എന്നിവ ചില ചെറിയ സീനുകളിലൂടെ മനോഹരമായി സംവിധായകൻ നമുക്ക് കാണിച്ചു തരുന്നുണ്ട്. എന്നാൽ മൊയ്തീനെയും കാഞ്ചനയേയും അവരുടെ ചുറ്റുപാടുകളെയും കുറിച്ച് മുഴു നീളെ പറയാൻ നിൽക്കാതെ അവരുടെ പ്രണയത്തെ മാത്രം ഫോക്കസ് ചെയ്തു കൊണ്ട് സിനിമ അവതരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ മൊയ്തീന്റെയും കാഞ്ചനയുടേയും ജീവിതം അപൂർണ്ണമായി വിവരിക്കാനേ സംവിധായകന് സാധിച്ചിട്ടുള്ളൂ എന്ന് തന്നെ പറയേണ്ടി വരും. മൊയ്തീൻ - കാഞ്ചന ജീവിതവും പ്രണയവും എന്തായിരുന്നെന്ന് അന്വേഷിച്ചവർക്ക് സിനിമയിൽ പല പൊരുത്തക്കേടുകളും കണ്ടെത്താം. അതേ സമയം അവരുടെ പ്രണയം ഒരു കഥയായി മാത്രം കേട്ടറിഞ്ഞവർക്ക് RS വിമലിന്റെ സിനിമയെ ഉൾക്കൊള്ളാനും സാധിക്കും. അവരെക്കുറിച്ച് ഒന്നും അറിയാതെ കാണുന്നവർക്കാകട്ടെ ഈ സിനിമ വിശിഷ്യാ ഒന്നും പറയാത്ത ഒരു സാധാരണ സിനിമയായും മാറും . ഈ ഒരു വെല്ലുവിളി മുൻകൂട്ടി കണ്ടതിനാലാകാം മൊയ്തീൻ - കാഞ്ചന പ്രണയ കഥ കേരളത്തിൽ വേണ്ടധിലധികം ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പൂർണ്ണ ബോധ്യമായ ശേഷമാണ് സംവിധായകൻ തന്റെ സിനിമയെ തിയേറ്ററിൽ എത്തിച്ചത്. അത് കൊണ്ട് തന്നെ സിനിമ എല്ലാത്തരം പ്രക്ഷകരാലും സ്വീകരിക്കപ്പെട്ടു എന്ന് തന്നെ പറയാം. 

പ്രേമിച്ചു തുടങ്ങുന്ന സമയത്ത് ജീവിതത്തിലേയും സിനിമയിലേയും കഥാപാത്രങ്ങൾക്ക് ഏറെ സമാനതകൾ കാണാം. ചുറ്റുമുള്ളതിനെയൊന്നും കാണാൻ സാധിക്കാത്ത വിധം അവർ പ്രണയത്തിൽ മതി മറന്നു പോയിരിക്കും. എത്ര എതിർപ്പുകൾ ഉണ്ടായാലും നമ്മൾ ഒന്നാകുക തന്നെ ചെയ്യും എന്ന് പറഞ്ഞു പോകുന്ന നിമിഷങ്ങൾ. ഒടുക്കം പ്രശ്നങ്ങൾ വിചാരിച്ച പോലെ ചെറുതല്ല എന്ന് മനസ്സിലാകുമ്പോൾ ആണ് സിനിമയും ജീവിതവും പ്രണയത്തോട് വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നത്. സിനിമയിലെ കമിതാക്കാൾ പ്രശ്നങ്ങളെ അതി ജീവിക്കാനും ത്യാഗം സഹിക്കാനും തയ്യാറാകുമ്പോൾ യഥാർത്ഥ ജീവിതത്തിലെ കമിതാക്കൾക്ക് അത് സാധിച്ചു കൊള്ളണമെന്നില്ല. അവർ പ്രതിബന്ധങ്ങളെ മറി കടക്കാനാകില്ല എന്ന സത്യത്തെ അംഗീകരിച്ചു കൊണ്ട് സാഹചര്യ സമ്മർദ്ദങ്ങളാൽ പ്രണയത്തെ ഉപേക്ഷിക്കാനും യാഥാർത്ഥ്യ ബോധത്തോടെയുള്ള തീരുമാനങ്ങൾ കൈക്കൊള്ളാനും പ്രേരിതരാകുകയാണ് പതിവ്. സിനിമകളിലും ഈ യാഥാർത്ഥ്യം പല കുറി കാണിച്ചു തന്നിട്ടുണ്ടെങ്കിലും പിരിയാനുള്ള കാരണം ശക്തമായി അവതരിപ്പിക്കാൻ സാധിച്ചിട്ടുള്ള സിനിമകളെ മാത്രമേ പ്രേക്ഷകർ കണ്ടറിഞ്ഞ് സ്വീകരിച്ചിട്ടുള്ളൂ . വ്യത്യസ്ത ദേശക്കാരും മതക്കാരും പ്രായക്കാരും തമ്മിലുള്ള പ്രണയം അതുമല്ലെങ്കിൽ സാമ്പത്തിക സ്ഥിതി കൂടിയവരും കുറഞ്ഞവരും തമ്മിലുള്ള പ്രണയം, അവരുടെ പ്രണയത്തിനുണ്ടാകുന്ന തടസ്സങ്ങൾ, ഒടുക്കം അതിനെ മറി കടന്നു കൊണ്ടുള്ള കമിതാക്കളുടെ ഒന്നാകൽ അതുമല്ലെങ്കിൽ ഒരുമിക്കാനാകാതെ എന്നന്നേക്കുമായി അവർക്ക് പിരിയേണ്ടി വരുക ഇതൊക്കെ തന്നെയാണ് സാധാരണ പ്രണയ സിനിമകളിലെല്ലാം കണ്ടു വരുന്നത്. അത് കൊണ്ട് തന്നെ പ്രണയത്തെ പ്രമേയവത്ക്കരിക്കുന്ന സിനിമകളിൽ അവതരണത്തിലെ പുതുമക്കാണ് കൂടുതൽ പ്രസക്തി കൊടുക്കേണ്ടത് എന്ന് തോന്നുന്നു. റിയലിസ്റ്റിക് ആയുള്ള അവതരണ രീതികൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമക്ക് അത്തരം പുതുമയും പ്രസരിപ്പും നൽകി വരുന്നുണ്ട് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. 

രാജീവ് രവിയുടെ അന്നയും റസൂലിലും പ്രേമത്തെ റിയലിസ്റ്റിക് ആയി കാണിക്കുമ്പോഴും പ്രേക്ഷകനെ അതിശയിപ്പിക്കുന്ന തരത്തിലുള്ള ത്യാഗങ്ങളോ കാത്തിരിപ്പോ ഒന്നും കണ്ടു കിട്ടുകയില്ല. രണ്ടു വ്യക്തികളുടെ മാനസിക വ്യാപാരങ്ങൾ പ്രേമത്തിന്റെ നിഴലിൽ അവതരിപ്പിക്കുക കൂടിയാണ് ആ സിനിമ ചെയ്യുന്നത്. അന്നയുടെ മതത്തെ കുറിച്ചൊന്നും ചിന്തിക്കാതെ തന്നെയാണ് റസൂൽ അവളെ പ്രേമിച്ചതെങ്കിലും തന്നെ സ്വന്തമാക്കണമെങ്കിൽ റസൂൽ മതം മാറേണ്ടി വരുമെന്ന നിർബന്ധം അന്നക്കുണ്ടായിരുന്നതായി ആ സിനിമ കാണിക്കുന്നുണ്ട്. ദിവ്യവും ഉദാത്തവുമായ പ്രേമത്തെ സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു പ്രേക്ഷകന് ഇതൊരു കല്ല്‌ കടിയായി തോന്നാമെങ്കിലും യഥാർത്ഥ ജീവിതത്തിൽ പ്രണയ സാക്ഷാത്ക്കാരത്തിനായി മതം മാറേണ്ടി വന്ന കമിതാക്കളെ സത്യസന്ധമായി തന്റെ സിനിമയിൽ കാണിക്കാനാണ് രാജീവ് രവി അവിടെ ശ്രമിച്ചത്. അന്നയുടെയും റസൂലിന്റെയും പ്രേമത്തിനിടയിൽ കയറി വന്ന മത ചിന്ത മൊയ്തീൻ- കാഞ്ചന മാല പ്രണയത്തിൽ കാണാൻ കിട്ടില്ല എന്ന് മാത്രമല്ല മതം മാറ്റമെന്ന വിഷയത്തോട് മൊയ്തീന്റെ പ്രതികരണം ഏറെ പ്രസക്തവുമാണ്. അമ്മായിയുടെ മകൾ മൊയ്തീനോട് കാഞ്ചന മാലയെ മതം മാറ്റിയാൽ അവളെ പെട്ടെന്ന് സ്വന്തമാക്കി കൂടെ എന്ന് ചോദിക്കുമ്പോൾ മതം മാറിയാൽ അവളെ ഞാൻ കൊല്ലും എന്നാണ് മൊയ്തീൻ മറുപടി പറയുന്നത്. റസൂലിന് അന്നയോടുള്ള പ്രണയം ആത്മാർത്ഥമല്ലെന്നോ മാംസ നിബന്ധമെന്നോ വ്യാഖ്യാനിക്കാനല്ല മൊയ്തീന്റെ പ്രണയ നിലപാടിനെ ഇവിടെ എടുത്ത് പറയുന്നത്. മറിച്ച് സിനിമകളിലെ നായികാ നായകന്മാരിൽ പോലും മതം പ്രണയത്തിന് തടസ്സമെന്ന് തോന്നിപ്പിക്കുന്ന സമയത്ത് യാഥാസ്ഥിതിക ചിന്ത ഏറെ ശക്തമായി നിലനിന്നിരുന്ന ഒരു കാലത്ത് ജീവിച്ച മൊയ്തീൻ തന്റെ പ്രണയത്തിന് മതം യാതൊരു വിധത്തിലുമുള്ള തടസ്സവുമല്ല എന്ന് പറയുന്നതിലെ ഗാംഭീര്യമാണ് ചർച്ചാ പ്രസക്തമാകുന്നത്. 

പഴയ കാല കാഴ്ചകൾ സ്ക്രീനിൽ തെളിയുമ്പോൾ സാധാരണ പ്രേക്ഷകന്റെ മനസ്സിലുണരുന്ന ഗൃഹാതുരതയേക്കാൾ ഈ സിനിമയിലെ ദൃശ്യങ്ങൾ ഇക്കാലത്തെ പ്രേക്ഷകരെ കൊണ്ട് ചർച്ച ചെയ്യിക്കുന്ന ചില രാഷ്ട്രീയങ്ങളും ഈ കൂട്ടത്തിൽ പ്രസക്തമാണ്. ഉള്ളാട്ടിൽ ഉണ്ണി മൊയ്തീൻ സാഹിബ് കൊറ്റങ്ങൽ അച്യുതന്റെ കുടുംബ ക്ഷേത്രം സന്ദർശിക്കുന്നതും, ജാതി - മതപരമായ ചട്ടക്കൂടുകളെ മാനിക്കാതെയുള്ള അക്കാലത്തെ പ്രണയവും , കാഞ്ചന മാല കോളേജ് ഹോസ്റ്റലിൽ ദളിതർക്ക് വേണ്ടി ഉയർത്തിയ ശബ്ദവും, കോണ്‍ഗ്രസ്സുകാരനായിരുന്നിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന കമ്യൂണിസ്റ്റ്കൾക്ക് താമസ സൗകര്യം ഒരുക്കി കൊടുക്കാനും അവർക്ക് നാടകം കളിക്കാനുള്ള സ്റ്റേജ് നിർമ്മിക്കാൻ സ്വന്തം വയൽപ്പാടം നികത്താനും തയ്യാറായ അച്യുതന്റെ മനസ്സിലെ സഹിഷ്ണുതയും ഇന്നുള്ളവർക്ക് അതിശയത്തോടെ കാണേണ്ടി വരും ഒരു പക്ഷേ. സഹിഷ്ണുതയുടേയും മതേതരത്വ വാദത്തിന്റെയും വക്താക്കളായ രണ്ടു കുടുംബക്കാരും അഭിമാന ക്ഷതം സംഭവിക്കുമോ എന്ന ഭയം കൊണ്ടാണ് അസഹിഷ്ണുവായും യാഥാസ്ഥിതികരായും പിന്നീട് പെരുമാറുന്നത്. 

കാഞ്ചനമാലയുടെയും മൊയ്തീന്റെയും ജീവിത കഥ സിനിമയിലേക്ക് പകർത്തുമ്പോൾ പൊതു ബോധത്തെ തൃപ്തിപ്പെടുത്താനെന്ന വണ്ണം സംവിധായകൻ പല ഗിമ്മിക്കുകളും കാണിച്ചിട്ടുണ്ട്. അതിൽ അപലപിക്കപ്പെടേണ്ട പ്രധാനപ്പെട്ട ഒരു കാര്യം മൊയ്തീന്റെ വാപ്പയായ ഉണ്ണി മൊയ്തീൻ സാഹിബിന് സിനിമയിൽ നൽകിയിരിക്കുന്ന കോസ്റ്റ്യൂം ആണ്. കാഞ്ചനമാലയുടെയും മൊയ്തീന്റെയും രൂപ സാദൃശ്യത്തോടെ പ്രിഥ്വി രാജിനേയും പാർവ്വതിയേയും സിനിമയിൽ മനോഹരമായി അണിയിച്ചൊരുക്കിയപ്പോൾ മൊയ്തീന്റെ വാപ്പയുടെ കഥാപാത്രത്തെ രൂപ -സ്വഭാവ സാദൃശ്യങ്ങളൊന്നുമില്ലാത്ത വിധം സായ്കുമാറിനെ കൊണ്ട് അവതരിപ്പിച്ചു. കഥാപാത്രത്തിന്റെ വേഷഭൂഷാദികളിൽ പോലും മായം ചേർക്കുകയാണ് ചെയ്തിരിക്കുന്നത്. മലബാറിലെ മുസ്ലീമുകൾ നീണ്ട താടി നീട്ടി വളർത്തിയവരും തലയിൽ തൊപ്പിയോ തുണിയോ ചുറ്റി നടക്കുന്നവരുമാണ് എന്ന പൊതു കാഴ്ചപ്പാടിനെ ശരി വക്കുന്ന നിലപാടാണ് സംവിധായകൻ അവിടെ സ്വീകരിച്ചു കണ്ടത്. മലബാർ സിംഹം എന്ന പേരിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ്‌ അബ്ദു റഹ്മാൻ സാഹിബിന്റെ കൂടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ച ഉണ്ണി മൊയ്തീൻ സാഹിബിനെ യാഥാർത്ഥ്യമല്ലാത്ത വിധം ചിത്രീകരിക്കേണ്ട ആവശ്യമെന്തായിരുന്നു എന്ന് ചിന്തിച്ചു പോകുന്നുണ്ട് പല സീനുകളിലും. മകനോടുള്ള പക ഉള്ളിൽ കത്തി നിൽക്കുന്ന ഒരു ബാപ്പയായാണ്‌ ഉണ്ണി മൊയ്തീൻ സാഹിബിനെ സിനിമ കാണിക്കുന്നത്. മകനെ കൊല്ലാനായി തീരുമാനമെടുക്കുന്ന ആ ബാപ്പ മഴ പെയ്യുന്ന ഒരു രാത്രിയിൽ മൊയ്തീനെ വഴിയിൽ തടഞ്ഞു നിർത്തി കൊണ്ട് പ്രണയത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും പിന്മാറില്ല എന്ന് ഉറപ്പായതോടെ മൊയ്തീനെ കുത്തുന്നതുമായാണ് സിനിമ പറയുന്നത്. വാസ്തവവിരുദ്ധമായ ഈ സീനിന്റെ ആവശ്യകത എന്താണ് ? കവലയിൽ വച്ച് കാഞ്ചനമാലയുടെ ചേച്ചിമാരോടോ കൂട്ടുകാരിയോടോ സംസാരിക്കുന്ന മൊയ്തീനെ കണ്ട് ബാപ്പ മൊയ്തീന്റെ അടുക്കലേക്ക് നടന്നു ചെല്ലുകയും തുടർന്നുണ്ടായ എന്തോ ചെറിയ വാക്കേറ്റത്തിൽ കുത്തുകയുമാണ്‌ ഉണ്ടായതെന്ന് മൊയ്തീന്റെ ഇന്നും ജീവിച്ചിരിക്കുന്ന അനിയൻ ഓർക്കുന്നുണ്ട്. സംവിധായകൻ തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ചു എന്ന കാഞ്ചനമാലയുടെ പരാതി കൂടെ കൂട്ടത്തിൽ പരാമർശിക്കേണ്ടി വരും. കമ്യൂണിസ്റ്റ് നേതാവ് കല്ലാട്ട് കൃഷ്ണൻ മറ്റൊരു ജാതിയിൽ പെട്ട സ്ത്രീയെ കല്യാണം കഴിച്ച സമയത്ത് നാട്ടിലുണ്ടായ പ്രശ്നങ്ങളെ വക വക്കാതെ അവർക്ക് അഭയം കൊടുത്ത ആളായിരുന്നു കൊറ്റങ്ങൽ അച്യുതൻ അഥവാ കാഞ്ചന മാലയുടെ അച്ഛൻ. മകളുടെ പ്രണയമറിഞ്ഞ സമയത്ത് സ്വാഭാവികമായും അദ്ദേഹത്തിന് എതിർപ്പുകൾ ഉണ്ടായിരുന്നിരിക്കാം. എന്നാൽ ആ എതിർപ്പുകൾ  അദ്ദേഹം  ഒരിക്കലും കായികമായോ മറ്റേതെങ്കിലും വിധേനയുള്ള അസഹിഷ്ണുതാ ഭാഷയിലോ   രേഖപ്പെടുത്താൻ  ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. സമൂഹത്തിൽ എത്ര കണ്ട് ആദർശവാനായി ജീവിച്ചവർക്കും സ്വന്തം വ്യക്തി ജീവിതത്തിലെ ചില കാര്യങ്ങൾ വരുമ്പോൾ ആദർശ പുസ്തകം അടച്ചു വക്കേണ്ടി വരാറുണ്ട്. ഉണ്ണി മൊയ്തീൻ സാഹിബിനും അച്യുതനും സംഭവിച്ചത് അത് മാത്രമാണ്. അല്ലായിരുന്നെങ്കിൽ മൊയ്തീൻ -കാഞ്ചന പ്രണയത്തിന് അവർക്ക് നീണ്ട കാലം തടസ്സം നിൽക്കേണ്ടി വരുമായിരുന്നില്ല. 

മൊയ്തീന്റെ രാഷ്ട്രീയം എന്തെന്ന് പലരും ഈ സിനിമ കാണുമ്പോൾ ചിന്തിക്കാനിടയുണ്ട്. സിനിമയുടെ തുടക്കത്തിൽ സോഷ്യലിസ്റ്റ് പാർട്ടിക്കാരാനായ മൊയ്തീൻ ഇന്ദിരാ ഗാന്ധിയെ കരിങ്കൊടി കാണിക്കാൻ പോകുന്നതിനെ കുറിച്ചു പറയുന്നുണ്ട്. കരിങ്കൊടി വീശലിനിടയിൽ നടന്ന ലാത്തി ചാർജിൽ പരിക്കേറ്റു വരുന്ന മൊയ്തീനെ കൊണ്ട് കോമഡി സീനുണ്ടാക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. മൊയ്തീന്റെ രാഷ്ട്രീയം സ്വന്തം കാര്യം നേടാൻ വേണ്ടിയുള്ള ഒരു ഉഡായിപ്പ് മാത്രമോ എന്ന് പോലും സംശയിപ്പിക്കുന്ന വിധത്തിലാണ് ആ സീനുകൾ പോലും. ലാത്തി ചാർജിൽ പരിക്ക് പറ്റിയതായി അഭിനയിക്കുക വഴി വരുന്ന പഞ്ചായത്ത് ഇലക്ഷനിൽ ജനങ്ങളുടെ സഹതാപ വോട്ട് തനിക്ക് കിട്ടുമെന്നും സിനിമയിലെ മൊയ്തീൻ പറയുന്നുണ്ട്. എത്ര വാസ്തവ വിരുദ്ധമായാണ് മൊയ്തീന്റെ രാഷ്ട്രീയം പിന്നീട് കാണിക്കുന്നത് എന്ന് നോക്കുക. ഇന്ദിരാഗാന്ധിക്ക് നേരെ കരിങ്കൊടി കാണിച്ച മൊയ്തീൻ ഒറ്റയടിക്ക് അതേ ഇന്ദിരാ ഗാന്ധിയെ കൊണ്ട് സ്പോർട്സ് മാസിക പ്രകാശനം ചെയ്യിപ്പിച്ചതെങ്ങനെ എന്ന് ആർക്കും സംശയം തോന്നാം സിനിമയിൽ. അതിന് ഒറ്റ മറുപടിയെ സിനിമ നൽകുന്നുള്ളൂ. മൊയ്തീൻ അത്രക്കും മിടുക്കനാണ് എന്ന്. എന്നാൽ വെറുമൊരു മിടുക്കൻ കളി മാത്രമായി സിനിമയിൽ വ്യഖ്യാനിച്ച മൊയ്തീൻ - ഇന്ദിരാഗാന്ധി ബന്ധത്തെ കുറിച്ച് മുക്കം നിവാസികൾക്ക് പറയാനുള്ളത് മറ്റൊന്നാണ്. യഥാർത്ഥ മൊയ്തീന്റെ രാഷ്ട്രീയം ഒരു കോമഡി കളിയായിരുന്നില്ല എന്ന് അവരോട് അന്വേഷിച്ചാൽ മനസ്സിലാകും . മൊയ്തീൻ സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ഗോവ വിമോചന സമരം നടക്കുകയായിരുന്നു. അന്ന് എൻ സി ശേഖർ രൂപവത്ക്കരിച്ച വിമോചന സേനക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മുക്കം ഹൈസ്ക്കൂളിൽ മൊയ്തീൻ നടത്തിയ ബ്യൂഗിൾ സമരത്തെ കുറിച്ച് നാട്ടുകാർ ഇന്നും ഓർക്കുന്നു. അതൊരു തുടക്കമായിരുന്നു . അത് പിന്നെ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് വരെയുള്ള സ്ഥാനങ്ങളിലേക്ക് വരെ മൊയ്തീനെ കൊണ്ട് ചെന്നെത്തിച്ചിട്ടുണ്ട്. അക്കാലത്താണ് കോഴിക്കോട് വന്ന ഇന്ദിരാഗാന്ധിയെ കരിങ്കൊടി കാണിക്കാൻ മൊയ്തീൻ പോകുന്നതും ലാത്തി ചാർജ്ജ് നടക്കുന്നതൊക്കെ. സോഷ്യലിസ്റ്റ് പാർട്ടി നേതാക്കളിൽ ആദർശ വിരുദ്ധമായ പലതും കണ്ടതിനെ തുടർന്ന് പിന്നീട് പാർട്ടിയിൽ നിന്നും മൊയ്തീൻ അകലുകയാണുണ്ടായത്. 

പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ബാപ്പയെ ഇലക്ഷനിൽ വെല്ലുവിളിക്കുന്ന സീൻ സിനിമയിലുണ്ടെങ്കിലും ആ സമയത്ത് മൊയ്തീൻ സോഷ്യലിസ്റ്റ് പാർട്ടിക്കാരനല്ല. ആ ഇലക്ഷനിൽ സ്വതന്ത്രനായ് മത്സരിച്ച മൊയ്തീൻ പിന്നീട് വിജയിച്ചതായോ യാതോന്നുമേ സിനിമ പറയുന്നില്ല എന്ന് മാത്രമല്ല തിരഞ്ഞെടുപ്പ് സമയത്തെ മൊയ്തീന്റെ രാഷ്ട്രീയ പ്രചരണങ്ങൾ കാഞ്ചനമാലക്ക് പ്രണയ സന്ദേശം കൈമാറാനുള്ള ഒരു ഉപാധിയായിട്ടാണ് സിനിമ കാണിക്കുന്നത്. മൊയ്തീന്റെ രാഷ്ട്രീയ നിലപാടുകളും സാമൂഹിക പ്രവർത്തനങ്ങളും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും രാഷ്‌ട്രപതി വി.വി ഗിരിക്കും വരെ അറിയാവുന്ന തലത്തിലായിരുന്നു എന്ന് ജീവിച്ചിരിക്കുന്ന പല പ്രമുഖരും ഓർത്തെടുത്ത് പറയുന്നു . നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിത കേരളം സന്ദർശിച്ച വേളയിൽ അവരോടൊപ്പം മൊയ്തീന്റെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നതായും പറയുന്നു. അക്കാലത്താണ് അനിതയുടെ പേരിൽ ചിൽഡ്രൻസ് ക്ലബും ടൈലറിംഗ് ക്ലാസ്സും സ്ത്രീശാക്തീകരണത്തിനായി മോചന വിമൻസ് ക്ലബുമൊക്കെ മൊയ്തീൻ തുടങ്ങുന്നത്. സൗജന്യ നേത്ര രോഗ ചികിത്സാ ക്യാമ്പ്, മനുഷ്യാവകാശ പഠന ക്യാമ്പ് അങ്ങിനെ ഒട്ടനവധി പ്രവർത്തനങ്ങൾ പിന്നീട് മൊയ്തീന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായിട്ടുണ്ട്. ഇതിനെല്ലാം രാഷ്ട്രപതിയുടെ പിന്തുണയും മൊയ്തീന് കിട്ടിയിരുന്നു എന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. എന്നാൽ ഇതെല്ലാം തന്റെ സിനിമയിൽ പരാമർശവിധേയമാക്കാൻ സംവിധായകൻ ശ്രമിച്ചില്ല എന്നത് ഖേദകരവും അതിനു പകരം മൊയ്തീന്റെ രാഷ്ട്രീയത്തെ വെറും കോമഡിക്കെന്ന പോലെ അവതരിപ്പിച്ചത് അപലപനീയവുമാണ്. 

മൊയ്തീനെ പ്രേമ നായകനായി മാത്രം അവതരിപ്പിച്ചു പോകുന്നതിനിടയിലെ ചില സീനുകളിൽ മിന്നായം പോലെ ഒരു ഭ്രാന്തന്റെ കഥാപാത്രത്തെ കാണാം . സിനിമയിൽ ആ ഭ്രാന്തന് വലിയ പ്രസക്തിയൊന്നുമില്ല. എന്നാൽ മൊയ്തീന്റെ യഥാർത്ഥ ജീവിതത്തിൽ ആ ഭ്രാന്തന് പ്രസക്തിയുണ്ട്. അയാൾക്കൊരു പേരുമുണ്ട് - വേലായുധൻ. ഭ്രാന്തൻ വേലായുധനേയും അയാളുടെ അമ്മയേയും സംരക്ഷിച്ചു പോന്നത് മോയ്തീനായിരുന്നു. മൊയ്തീൻ - കാഞ്ചന പ്രണയത്തിൽ ഇതെല്ലാം കാണിക്കേണ്ട ആവശ്യകതയുണ്ടോ എന്ന് ന്യായമായും ചിന്തിക്കാം. അതിന്റെ ഉത്തരവും കൂടി അറിയാൻ ശ്രമിക്കണം എന്ന് മാത്രം. മൊയ്തീൻ കാഞ്ചനക്ക് എഴുതിയ ഒരു കത്തിൽ കാഞ്ചനമാലയെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ താൻ കേവലമൊരു മരക്കച്ചവടക്കാരനാകു മായിരുന്നുവെന്നും കാഞ്ചനയെ കണ്ട മുതലാണ്‌ തന്റെ ആശയങ്ങള്‍ക്ക് തെളിച്ചമുണ്ടായതും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കാഞ്ചനയാണ് പ്രചോദനമായതെന്നും പറയുന്നുണ്ട്. കാഞ്ചനയെ ഇഷ്ടപ്പെടാനുള്ള കാരണം അവളുടെ മൊഞ്ചല്ല അവളുടെ മനസ്സ് തന്നെയാണ് എന്ന് സിനിമയിൽ മൊയ്തീൻ വ്യക്തമാക്കുന്നതിന്റെ കാരണം അതാണ്‌. എന്നാൽ സിനിമയിൽ മൊയ്തീന് കാഞ്ചനയെ ഇഷ്ടപ്പെടാനുണ്ടായ കാരണം വ്യക്തമാക്കുന്നില്ല എന്ന് മാത്രം. 

മൊയ്തീന്റെ കലാ സാംസ്ക്കാരിക പ്രവർത്തനങ്ങളെ കുറിച്ച് കൂടി ഇവിടെ പറയാതിരിക്കാൻ സാധ്യമല്ല. സിനിമയിൽ മൊയ്തീൻ എഴുതി സംവിധാനം ചെയ്ത എന്ന് പറയുന്ന "വെളിച്ചം വിളക്കന്വേഷിക്കുന്നു" എന്ന നാടകത്തെ അവതരിപ്പിക്കുന്നതിനു പിന്നിലെ ലക്ഷ്യം ശ്രദ്ധിക്കുക. കൊറ്റങ്ങൽ കാഞ്ചനമാലയോടുള്ള പ്രണയം സമൂഹത്തിൽ തുറന്നു പറയാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു തട്ടിക്കൂട്ട് കോമഡി നാടകം എന്ന നിലക്കാണ് സിനിമയിൽ ആ നാടകം അരങ്ങേറുന്നത്. കാഞ്ചനമാലയുടെ സഹോദരങ്ങളോടുള്ള വെല്ലുവിളികളും അപഹാസ്യവും നിറഞ്ഞു നിൽക്കുന്ന അത്തരത്തിലൊരു നാടകം അവതരിപ്പിക്കാൻ മൊയ്തീൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. യഥാർത്ഥത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള മനുഷ്യന്റെ വിഭാഗീയ ചിന്തകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു നാടകമായിരുന്നു "വെളിച്ചം വിളക്കന്വേഷിക്കുന്നു". അതെഴുതിയത് മൊയ്തീനുമല്ല. പ്രശസ്ത നാടകകൃത്തും ചലച്ചിത്ര തിരക്കഥാകൃത്തും എഴുത്തുകാരനുമൊക്കെയായിരുന്ന ശ്രീ കെ.ടി മുഹമ്മദിന്റെ ആ നാടകത്തിൽ ഹിന്ദു -മുസ്ലീം പ്രണയം കൈകാര്യം ചെയ്യപ്പെടുന്നതോടൊപ്പം കഥാപാത്ര സംഭാഷണങ്ങൾക്ക് സാമൂഹികതലത്തിൽ ഏറെ പ്രസക്തിയും നൽകിയിരുന്നു. ഇതെല്ലാം സൌകര്യപൂർവ്വം മറന്നു കൊണ്ട് സിനിമയിലെ നാടകത്തിൽ മൊയ്തീൻ അവതരിപ്പിക്കുന്ന കഥാപാത്രം നാടകാവസാനം തന്നെ വെടി വക്കാൻ ഒരുങ്ങുന്ന കാമുകിയുടെ സഹോദരനോട് കോമഡി ഷോകളിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കും വിധം "തോക്കിൽ ഉണ്ട വേണമെടാ ..ഉണ്ട " എന്ന ഡയലോഗ് അടിച്ചു കൊണ്ട് നാടകം അവസാനിപ്പിക്കുകയാണ്. ചങ്ങമ്പുഴയുടെ 'ശാരദാംബരം ചാരു ചന്ദ്രികേ' എന്ന ഗാനം രമേഷ് നാരായണന്റെ സംഗീതത്തിൽ ജയചന്ദ്രനും ശിൽപ്പ രാജും അതിമനോഹരമായി ആലപിക്കുന്നുണ്ട് ആ നാടകത്തിലെ ഗാന രംഗത്തിൽ. ഗാന രംഗത്തെ ചോദ്യം ചെയ്താലും ഗാനത്തെ ഒരാൾക്കും ചോദ്യം ചെയ്യാൻ പറ്റാത്ത വിധം മനോഹരമായ ഒരു ഗാനമായിരുന്നു അത്. അക്കാലത്ത് സ്വന്തമായി നാലോളം സിനിമകൾ മൊയ്തീൻ നിർമ്മിച്ചെന്നും സത്യനും ജയനും അടക്കമുള്ള താരങ്ങളോട് മൊയ്തീന് വളരെ അടുത്ത ബന്ധമുണ്ടായിരുന്നതായും അറിയാൻ സാധിക്കുന്നു. 

ഇരുവഴഞ്ഞിപ്പുഴ മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയത്തിനും വിരഹത്തിനും ഒരു മൂക സാക്ഷിയായി സിനിമയിലുടനീളം കാണാം. സംവിധായകൻ തന്റെ സിനിമയിൽ പുഴയുടെ ആ ഒരു സാധ്യതയെ വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട്. ജോമോന്റെ ക്യാമറ പോലും പുഴയെ പ്രണയിച്ചു പോയോ എന്ന് തോന്നിപ്പിക്കും വിധമുള്ള മനോഹരമായ ദൃശ്യാവിഷ്ക്കാരം എന്ന് തന്നെ പറയാം. ഇരുവഴഞ്ഞി പുഴ അറബിക്കടലിന് ഉള്ളതാണെങ്കിൽ കാഞ്ചന മൊയ്തീനുള്ളതാണ് എന്ന് പറഞ്ഞ് കാഞ്ചനക്ക് ആത്മവിശ്വാസം നൽകുമ്പോൾ പശ്ചാത്തലത്തിൽ ഒഴുകിയിരുന്ന അതേ പുഴക്ക് പിന്നീട് എപ്പോഴായിരിക്കാം മൊയ്തീനെ കാഞ്ചനമാലയിൽ നിന്നും കവർന്നെടുക്കണം എന്ന ചിന്ത വന്നു കാണുക ? കാഞ്ചനമാലക്ക് മൊയ്തീനെ നഷ്ടമാകാൻ കാരണക്കാരിയായ ആ പുഴയോടുള്ള അമർഷം സിനിമ കാണുന്ന പ്രേക്ഷകനെ തോന്നിപ്പിക്കും വിധമുള്ള സീനുകൾ സംവിധായകൻ സിനിമയിൽ കൂട്ടി ചേർത്തിട്ടുണ്ടെങ്കിലും മറ്റൊരു സത്യം മറച്ചു വക്കുകയാണ്. മൊയ്തീന്റെ മരണം നടക്കുന്ന അതേ ദിവസം അതേ സമയം അതേ പുഴയിൽ ചാടി മരിക്കാൻ കൊതിച്ചതായി യഥാർത്ഥ കാഞ്ചനമാല പറയുന്നു. അന്ന് ബന്ധുക്കളുമൊത്ത് ബസിൽ ഒരിടത്തേക്ക് യാത്ര ചെയ്യവേ പാലത്തിനു മുകളിൽ നിന്നും കര കവിഞ്ഞൊഴുകുന്ന പുഴയെ അവർ അറിയാതെ നോക്കി നിന്നെന്നും ആത്മഹത്യയെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത അവർ അന്നാദ്യമായി ആ പുഴയിലേക്ക് ചാടി മരിക്കാൻ ആഗ്രഹിച്ചതായും പറയുന്നു. എന്നാൽ അവരറിഞ്ഞിരുന്നില്ല മൊയ്തീൻ അതേ സമയം ഇരുവഴഞ്ഞിപ്പുഴയുടെ ആഴങ്ങളിൽ ശ്വാസം മുട്ടി മരിച്ചു കൊണ്ടിരിക്കുകയായിരുന്നെന്ന്. സിനിമയിൽ ഇതേ കുറിച്ച് പറയുന്നില്ല. അവിടെ നമുക്ക് കാണാൻ സാധിക്കുക മൊയ്തീന്റെ മരണ വാർത്ത കേട്ട് തകരുന്ന കാഞ്ചനമാലയെയാണ്. ആധുനിക ശാസ്ത്രം വസ്തുതാപരമായ പ്രതിഭാസമായി ഒരിക്കലും പരിഗണിച്ചിട്ടില്ലാത്ത ഇന്ദ്രിയാതീത സന്ദേശം അഥവാ ടെലിപ്പതി പോലെ എന്തോ ഒന്ന് മൊയ്തീന്റെ മരണ സമയത്ത് കാഞ്ചനമാലയിൽ സംഭവിച്ചു എന്ന് വിശ്വസിക്കേണ്ടി വന്നാൽ അതിൽ തെറ്റ് പറയാനൊക്കില്ല. കാരണം മൊയ്തീന്റെയും കാഞ്ചനമാലയുടെയും ഇടയിൽ നില നിന്നിരുന്ന പ്രണയം അത്രക്കും ഗാഡമായിരുന്നു. 

മൊയ്തീൻ- കാഞ്ചനമാല പ്രണയത്തെ ശക്തവും ഗാഡവുമെന്നൊക്കെ വിലയിരുത്തുന്ന സമയത്തും മൊയ്തീന്റെ മറ്റൊരു നിലപാടിനെ ചൂണ്ടി അത് ശരിയോ തെറ്റോ എന്ന് ചിലരെങ്കിലും ചോദിക്കാവുന്ന ഒരു സംഭവം കൂടി ഇവിടെ പരാമർശിക്കാൻ ഉദ്ദേശിക്കുന്നു. സിനിമയിൽ മൊയ്തീന് വേണ്ടി ഒരു കല്യാണ ആലോചന നടക്കുന്ന സീനുണ്ട്. ആ കല്യാണത്തിന് തനിക്ക് സമ്മതമല്ലെന്നും താൻ കൊറ്റങ്ങലിലെ കാഞ്ചനമാലയുമായ് പ്രണയത്തിലാണെന്നും തുറന്നു പറഞ്ഞു കൊണ്ട് ബാപ്പയെ ധിക്കരിക്കുന്ന മൊയ്തീൻ വീട് വിട്ടിറങ്ങി പോകുന്നതായാണ് സിനിമ കാണിക്കുന്നത്. യഥാർത്ഥത്തിൽ ബാപ്പയുടെ നിർബന്ധ പ്രകാരം മൊയ്തീൻ ഒരു നിക്കാഹ് ചെയ്യുന്നുണ്ട്. ബാപ്പയുടെ അഭിമാനം കാക്കാൻ വേണ്ടി മാത്രം ചെയ്ത ആ നിക്കാഹിന് ശേഷം മൊയ്തീൻ കാഞ്ചനമാലയോട് നീതി കാണിക്കാനായി ആ വിവാഹ ബന്ധം തലാഖ് ചൊല്ലി അവസാനിപ്പിക്കുകയാണുണ്ടായത്. ഇത് മൊയ്തീന്റെ ബാപ്പക്ക് കടുത്ത അപമാനം ഉണ്ടാക്കുകയും ബാപ്പ മൊയ്തീനെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. സിനിമയിൽ ഇതിനു മറ്റൊരു ഭാഷ്യമാണ് ഉള്ളതെന്ന് മാത്രം. 

കാത്തിരുപ്പിന്റെ തീവ്രത ഏറ്റവും നന്നായി  അവതരിപ്പിച്ച സിനിമകൾ ഒരു പക്ഷേബാലു മഹേന്ദ്രയുടെ യാത്രയും പ്രിയദർശന്റെ കാലാപനിയും, സിബി മലയിലിന്റെ ദേവദൂതനുമൊക്കെ തന്നെയായിരിക്കും. നിഖിൽ മഹേശ്വർ മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നറിയാതെ വർഷങ്ങളോളം അലീന കാത്തിരുന്നതും, ആന്തമാൻ ആൻഡ്‌ നിക്കോബാർ ദ്വീപുകളിലെ ജയിൽ ശിക്ഷ കഴിഞ്ഞ് എന്നെങ്കിലും ഗോവർദ്ധൻ തിരിച്ചുമായിരിക്കും എന്ന പ്രതീക്ഷയിൽ പാർവ്വതി കാത്തിരിക്കുന്നതും, ഉണ്ണിക്കൃഷ്ണന് വേണ്ടി കുന്നിൻ മുകളിൽ ആയിരം വിളക്കുകൾ കൊളുത്തി തുളസി കാത്തിരുന്നതും കാണുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ തോന്നിയ നൊമ്പരമൊക്കെ ഓർത്ത് പോകുന്നുണ്ട് എന്ന് നിന്റെ മൊയ്തീൻ പറഞ്ഞവസാനിപ്പിക്കുമ്പോൾ. ഡയറി താളുകളിൽ അച്ചടിച്ച വർഷങ്ങൾ കാണിച്ചു കൊണ്ടാണ് കാലത്തിന്റെ സഞ്ചാരം പ്രധാനമായും ഈ സിനിമയിൽ കാണിക്കുന്നത്. വർഷങ്ങൾ നീണ്ട പ്രണയവും കാത്തിരിപ്പുമൊക്കെ ഒരൊറ്റ പാട്ടിലൊതുക്കി കാണിച്ചത് കൊണ്ടാകാം പ്രണയ സാക്ഷാത്ക്കാരത്തിനായുള്ള മൊയ്തീൻ- കാഞ്ചനമാലയുടെ കാത്തിരുപ്പിന്റെ തീവ്രതയൊന്നും വേണ്ട പോലെ അനുഭവപ്പെടുത്താൻ സംവിധായകന് സാധിച്ചിട്ടില്ല. പ്രേക്ഷകന് എന്തെങ്കിലും അനുഭവപ്പെട്ടെങ്കിൽ തന്നെ അത് കാഞ്ചനമാലയുടെയും മൊയ്തീന്റെയും യഥാർത്ഥ കഥ അറിയാവുന്നത് കൊണ്ട് മാത്രം. അതേ സമയം നീണ്ട പത്ത് പതിനഞ്ചു വർഷങ്ങൾക്ക് ശേഷം മൊയ്തീനും കാഞ്ചനയും തമ്മിൽ കാണുന്ന നിമിഷം അവർക്കുണ്ടാകുന്ന ആകാംക്ഷയും മൊയ്തീന്റെ അകാലത്തിലുള്ള വേർപാടും പ്രേക്ഷകനിലേക്ക് എത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുമുണ്ട്. 

ആകെ മൊത്തം ടോട്ടൽ = നവാഗത സംവിധായകൻ എന്ന നിലക്ക്  RS വിമൽ മികവ് കാണിച്ചെങ്കിലും കാഞ്ചന മാലയുടെ ജീവിതത്തോടും ചരിത്രത്തോടും നീതി പുലർത്താൻ ഈ സിനിമക്ക് സാധിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. വെറുമൊരു കൊമേഴ്സ്യൽ സിനിമ എന്ന നിലയിൽ മാത്രം കണ്ടു തീർക്കാൻ തീരുമാനിച്ചാൽ എന്ന് നിന്റെ മൊയ്തീൻ ആസ്വാദന ഭംഗം വരുത്താത്ത നല്ലൊരു സിനിമ തന്നെയാണ്. വരികളാലും സംഗീതത്താലും ദൃശ്യാവിഷ്ക്കാരത്താലും ആരും ഇഷ്ടപ്പെട്ടു പോകുന്ന മനോഹര പാട്ടുകൾ, ജോമോന്റെ ക്യാമറ, പാർവ്വതി, പ്രിഥ്വി രാജ്, ടോവിനോ തോമസ്‌ എന്നിവരുടെ മികച്ച പ്രകടനങ്ങൾ എന്നിവ സിനിമയുടെ മികവിന്റെ പ്രധാന ഘടകങ്ങളാണ്. ഇങ്ങിനെയും പ്രണയങ്ങൾ ഉണ്ടായിരുന്നു എന്ന് പുത്തൻ തലമുറയോട് പറഞ്ഞു കൊടുക്കുക കൂടിയാണ് ഈ സിനിമ ചെയ്യുന്നത്. 

*വിധി മാർക്ക്‌ = 7/10 

-pravin-