ഒരു സംവിധായകന്റെ മുൻകാല സിനിമകൾ എടുത്ത് വച്ചു കൊണ്ട് അതിൽ പലതിനെയും അങ്ങോട്ടുമിങ്ങോട്ടും താരതമ്യം ചെയ്തു കൊണ്ട് അയാളുടെ പുതിയ സിനിമയെ വിലയിരുത്തുന്ന രീതിയെ ശരി വക്ക വയ്യ. കാരണം ഓരോ സിനിമയിലും വെവ്വേറെ കഥകളും കഥാപാത്രങ്ങളും ചുറ്റുപാടുകളുമാണ് വിവരിക്കുന്നത്. ഏറിപ്പോയാൽ ചില സാമ്യതകൾ കണ്ടെത്താൻ സാധിക്കും എന്ന് മാത്രം. ഇവിടെ 'ഐ' സിനിമയെ ശങ്കറിന്റെ യെന്തിരനുമായോ അന്ന്യനുമായോ താരതമ്യപ്പെടുത്തി കൊണ്ട് വിലയിരുത്തുന്നത് തീർത്തും അപ്രസക്തമാണ് എന്നതിന്റെ മുഖവുരയായാണ് ഇത്രയും പറഞ്ഞത്. അത് കൊണ്ട് തന്നെ മുൻകാല ശങ്കർ സിനിമകളിലെ സന്ദേശങ്ങളെയോ സാമൂഹിക പ്രസക്തിയെയോ 'ഐ' യിൽ തിരയേണ്ടതില്ല. നായകന് നായികയോട് ആദ്യം തോന്നുന്ന ആരാധനയും, അത് മുതലെടുത്ത് കൊണ്ട് സ്വന്തം കാര്യ സാധ്യത്തിനായി നായകനോട് പ്രണയം അഭിനയിക്കാൻ നിർബന്ധിതയാകുന്ന നായികയും, പിന്നീട് ഇവർക്കിടയിൽ ഉണ്ടാകുന്ന യഥാർത്ഥ പ്രണയവും, നായികയെ നായകനിൽ നിന്ന് തട്ടിയെടുക്കാൻ തന്ത്രം മെനയുന്ന വില്ലനും, അവരോടുള്ള നായകൻറെ പ്രതികാരവുമടക്കമുള്ള കണ്ടു മറന്ന പല സംഗതികളും ഈ സിനിമയിലും ആവർത്തിക്കപ്പെടുന്നുണ്ട്. എന്നാൽ കണ്ടു മറന്ന ഈ പ്രണയവും പ്രതികാരവും ആക്ഷനുമെല്ലാം സാങ്കേതികതയുടെ സഹായത്താൽ എത്രത്തോളം നിറപ്പകിട്ടോടെ വ്യത്യസ്തമാക്കി അവതരിപ്പിക്കാൻ പറ്റുമോ അത്രത്തോളം വ്യത്യസ്തമായും മനോഹരമായും അവതരിപ്പിക്കാൻ ശങ്കറിന് സാധിച്ചിട്ടുണ്ട്. ഇതിനോട് കൂടെ വിക്രം എന്ന നടന്റെ വിവിധ ഗെറ്റപ്പുകളിലുള്ള പ്രകടനവും കൂടിയാകുമ്പോൾ ഒരു സിനിമ എന്ന നിലക്കുള്ള എല്ലാ ആസ്വാദനവും 'ഐ' ഉറപ്പു തരുന്നു.
മൂന്നേകാൽ മണിക്കൂർ ദൈർഘ്യം എന്നത് 'ഐ' യ്യിനെ സംബന്ധിച്ച് അതിന്റെ സാങ്കേതിക മികവ് പ്രദർശിപ്പിക്കാനുള്ള അനിവാര്യമായ സമയമായി അവകാശപ്പെടാമെങ്കിലും കാണുന്ന എല്ലാ പ്രേക്ഷകർക്കും അതങ്ങിനെ തന്നെയാകണം എന്നില്ല. സിനിമയുടെ വർണ്ണ പശ്ചാത്തലവും സാങ്കേതികതയും വിക്രമിന്റെ പ്രകടന മികവുമെല്ലാം പ്രേക്ഷകരെ ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ട് പോകുമ്പോഴും ചില സീനുകൾ അനാവശ്യ ഏച്ചു കൂട്ടലുകളായി അനുഭവപ്പെടുന്നത് അത് കൊണ്ടാണ്. ഒരു വേള പരസ്യ കമ്പനിയുടെ സിനിമയാണോ കണ്ടു കൊണ്ടിരിക്കുന്നത് എന്ന് തോന്നും വിധമുള്ള ദൈർഘ്യമേറിയ പരസ്യ ചിത്രീകരണ സീനുകളും മറ്റും സിനിമയുടെ ആദ്യപകുതിയെ വലിച്ചിഴക്കുന്നു പോലുമുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ അതെല്ലാം 'ഐ' എന്ന സിനിമയുടെ കഥാപരിസരത്തിന്റെ ആവശ്യകതയായി അവകാശപ്പെടാം എന്ന് മാത്രം. ഗ്രാഫിക്സിന്റെ ഏറിയ പങ്കും ഗാന രംഗങ്ങളിലേക്ക് പകുത്ത് നൽകപ്പെട്ടോ എന്നതൊരു ചോദ്യം മാത്രമാണ്. അക്കാരണം കൊണ്ട് തന്നെ ഗ്രാഫിക്സിനെക്കാളും കൂടുതൽ 'ഐ' യെ മനോഹരമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് സിനിമയുടെ ച്ഛായാഗ്രണമാണ് എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ ആ സംശയം പി.സി ശ്രീ റാമിന് കിട്ടുന്ന അതിരറ്റ അഭിനന്ദനങ്ങളായി വേണം കരുതാൻ.
സുരേഷ് ഗോപി സിനിമയിൽ ഉണ്ടോ ഇല്ലയോ എന്ന സംശയങ്ങൾക്കുള്ള മറുപടിയായിരുന്നു സിനിമയിലെ അദ്ദേഹത്തിന്റെ നിറ സാന്നിദ്ധ്യം. ആമി ജാക്സണ്‍, ഉപൻ പട്ടേൽ, രാം കുമാർ ഗണേശൻ, സന്താനം തുടങ്ങിയ താരങ്ങൾ എല്ലാം തങ്ങൾക്ക് കിട്ടിയ വേഷം വൃത്തിയായി ചെയ്തിട്ടുണ്ട്. നായകൻറെ പ്രതികാര രീതികളാണ് സിനിമയിലെ ഒരു പ്രധാന വ്യത്യസ്തത എന്ന് പറയാം. പ്രതികാര ദൌത്യത്തിന് ശേഷം നായകൻ സിനിമയിൽ വില്ലന്മാരെ അഭിമുഖീകരിക്കാതിരിക്കുകയും പകരം നായകൻറെ സന്തത സഹചാരിയായ സുഹൃത്ത് കോമഡിയിലൂടെ വില്ലന്മാരെ പരിഹസിക്കുന്നതുമായ സീനുകൾ അത് വരെ സിനിമയിൽ നിറഞ്ഞു നിന്ന നായകൻറെ തീവ്ര പ്രതികാരത്തിന്റെ ഗൌരവ സ്വഭാവം ഇല്ലാതാക്കുന്നുണ്ട്. ഇത്തരം സിനിമകളിൽ ലെൻസ് വച്ച് നോക്കി ലോജിക്കില്ലായ്മകളെ പരാമർശിക്കുന്നതിൽ കഴമ്പില്ലെങ്കിലും ശങ്കറിനെ പോലെ പെർഫെക്ഷൻ ആഗ്രഹിക്കുന്ന സംവിധായകരിൽ നിന്നും പ്രതീക്ഷിക്കാത്ത ചില ലോജിക്കില്ലായ്മകൾ സിനിമയിലെ ചെറിയ കല്ലുകടികളാണ്. സിനിമക്ക് അനുയോജ്യമായ സംഗീതം സമ്മാനിക്കുന്നതിൽ എ. ആർ റഹ്മാൻ വിജയിച്ചിട്ടുണ്ട്. അതേ സമയം കൂട്ടത്തിലെ ഏറ്റവും മികച്ച ഗാനങ്ങളെന്ന നിലയിൽ പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറുന്നത് "പൂക്കളെ സട്ട്രു ..", "എന്നോട് നീ ഇരുന്താൽ..." എന്നീ രണ്ടു ഗാനങ്ങൾ മാത്രമായിരിക്കും.
സാധാരണ സിനിമകളിൽ ട്രാൻസ്ജെൻഡർ വിഭാഗക്കാരെ ഹാസ്യത്തിനും മറ്റു കോമാളി കളിക്കും മാത്രമായി ഉപയോഗിക്കുമ്പോൾ ശങ്കർ തന്റെ സിനിമയിലൂടെ അതിനൊരു അപവാദം സൃഷ്ടിച്ചത് വ്യത്യസ്തമായി തോന്നി. മലയാളത്തിൽ ശ്രീജിത്ത് രവി 'ഫ്ലാറ്റ് നമ്പർ 4B' എന്ന സിനിമയിൽ വില്ലൻ പരിവേഷമുള്ള ട്രാൻസ്ജെൻഡർ കഥാപാത്രത്തെ അവതരിപ്പിച്ചത് അധികമാരും ശ്രദ്ധിച്ചു കണ്ടില്ലെങ്കിലും ശങ്കറിന്റെ ബ്രഹ്മാണ്ട സിനിമയിലെ ഓസ്മ എന്ന നെഗറ്റീവ് കഥാപാത്രം മേക്കപ്പ് ആർടിസ്റ്റ് ഓജസ് രജനിക്ക് ഒരു അഭിനേതാവ് എന്ന നിലക്ക് കൂടുതൽ ശ്രദ്ധ നേടി കൊടുക്കുമെന്ന് തന്നെ കരുതാം. ഇതിനിടയിലാണ് ട്രാൻസ്ജെൻഡർ വിഭാഗക്കാരെ സിനിമയിലൂടെ ശങ്കർ അപമാനിച്ചു എന്ന വിവാദം കൊഴുക്കുന്നത്. മറ്റു മുഖ്യധാരാ സിനിമാക്കാർ ട്രാൻസ്ജെൻഡർ വിഭാഗക്കാരെ വഷള് സ്റ്റൈലിൽ മാത്രം അവതരിപ്പിച്ചു കൈയ്യടി വാങ്ങിയത് വച്ചു നോക്കുമ്പോൾ ശങ്കറിന്റെ സിനിമ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് സിനിമയുടെ മുഖ്യധാരയിലേക്കും മറ്റു പ്രധാന വേഷങ്ങളിലേക്കുമുള്ള നല്ലൊരു സ്വാഗതമാണ് നൽകുന്നത് എന്ന് ഇക്കൂട്ടർ തിരിച്ചറിയാതെ പോകരുത്.
തുടക്കം മുതൽ ഒടുക്കം വരെ സിനിമയിൽ പ്രതികാരത്തിനും മുകളിലായി നിറഞ്ഞു നിൽക്കുന്നത് ലിംഗേശൻ-ദിയ എന്നിവരുടെ പ്രണയമാണ് എന്ന് സമ്മതിക്കേണ്ടി വരും. ശരീരത്തിന്റെ സൌന്ദര്യമല്ല യഥാർത്ഥ പ്രണയത്തിന് ആധാരം എന്ന് വെളിപ്പെടുത്തി കൊണ്ട് കഥ അവസാനിക്കുമ്പോൾ മലയാളി പ്രേക്ഷകരിൽ ചിലരെങ്കിലും ശശി കുമാർ സാറിന്റെ 'നാഗമഠത്ത് തമ്പുരാട്ടി' യിലെ ജയഭാരതിയുടെ ഡയലോഗ് ഓർത്ത് പോകും.
"മനസ്സാ വരിച്ച പുരുഷന്റെ മനസ്സാണ് ഏറ്റവും വലുത്. നശ്വരമായി പോകുന്ന ബാഹ്യ സൌന്ദര്യത്തെക്കാൾ ശാശ്വതമായ മനസ്സിന്റെ സൌന്ദര്യമാണ് വലുത്."
ആകെ മൊത്തം ടോട്ടൽ = സാങ്കേതികത, ച്ഛായാഗ്രഹണം, അഭിനേതാക്കളുടെ പ്രകടന മികവ് (especially വിക്രം), ശങ്കറിന്റെ സംവിധാനം എന്നീ ഘടകങ്ങൾ കൊണ്ട് മികച്ചു നിൽക്കുന്ന ഒരു സിനിമ. വലിയൊരു ശങ്കർ മാജിക് പ്രതീക്ഷിക്കാതെ പോയി കണ്ടാൽ തീർത്തും ഇഷ്ടപ്പെട്ടു പോകുന്ന ഒരു സിനിമ.
*വിധി മാർക്ക് = 7/10
-pravin-