ഏഴാം അറിവിന് ശേഷം മുരുക ദോസ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഇളയ ദളപതിയുടെ "തുപ്പാക്കി" കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ തിയെറ്റരുകളില്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നു. ആദ്യ ദിവസങ്ങളില്‍ ടിക്കെറ്റ് കിട്ടാന്‍ പോലും പ്രയാസമായിരുന്നു എന്നത് കൊണ്ട് കാണാന്‍ ഒരല്‍പ്പം വൈകി. അത് കൊണ്ട് തന്നെ തിയേറ്ററില്‍ ചെന്നപ്പോള്‍ കാര്യമായൊരു തിരക്കൊന്നുമില്ലാതെ തന്നെ സുഖമായി കാണാന്‍ സാധിച്ചു. ഇനി കാര്യത്തിലേക്ക് വരാം.
തുപ്പാക്കി സിനിമയെ വിജയിന്റെ മുന്‍കാല സിനിമകളെ പോലെ വെറുമൊരു കത്തിപ്പടമായി വിലയിരുത്താന്‍ സാധിക്കില്ല. സത്യത്തില്‍ വിജയ് എന്ന നടനെ നല്ല സംവിധായകര്‍ പോലും കാര്യക്ഷമമായി ഉപയോഗിച്ചിട്ടില്ല എന്ന് വേണം കരുതാന്‍ . ആ കുറവ് തുപ്പാക്കി പോലുള്ള സിനിമകളില്‍ കൂടി ഏറെ ക്കുറെ പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നുണ്ടെങ്കില്‍ അഭിനന്ദനം അര്‍ഹിക്കുന്നത് വിജയ് അല്ല മറിച്ച് മുരുക ദോസ് എന്ന സംവിധായകന്‍ തന്നെയാണ് എന്ന് നിസ്സംശയം പറയാം.
മറ്റു തമിഴ് സിനിമകളില്‍ നിന്ന് വിപ്ലവകരമായൊരു മാറ്റം ഈ സിനിമയില്‍ പ്രകടമായിരിക്കുന്നു എന്നത് ആശ്വാസജനകമാണ്. അത് മറ്റൊന്നുമല്ല, കഥാ പശ്ചാത്തലം വളരെ മികച്ച രീതിയില്‍ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു എന്നതാണ്. മുംബൈ പശ്ചാത്തലമായൊരു കഥ പറയുമ്പോള്‍ കഥാപാത്രങ്ങളുടെ ആശയ വിനിമയം തമിഴ് ഭാഷയില്‍ മാത്രമായി ഒതുങ്ങി പോകാതിരിക്കാന്‍ സംവിധായകന്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഒട്ടു മിക്ക കഥാപാത്രങ്ങളും സന്ദര്‍ഭോചിതമായി ഹിന്ദി ഭാഷയില്‍ സംസാരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. സാധാരണ തമിഴ് സിനിമകളില്‍, കഥ നടക്കുന്നത് ഏതു രാജ്യത്തായാലും കഥാപാത്രങ്ങള്‍ മുഴുവന്‍ തമിഴ് മാത്രമേ സംസാരിക്കൂ എന്ന നിലപാടാണ് കണ്ടിട്ടുള്ളത്. ആ സ്ഥിതി വിശേഷം ഈ സിനിമയില്‍ തിരുത്തി കുറിക്കപ്പെട്ടിരിക്കുന്നു. കഥയ്ക്ക് അനുസരിച്ചുള്ള മാറ്റം ഈ സിനിമയില്‍ ചെയ്യാന്‍ സംവിധായകന് സാധിച്ചു എന്നതാണ് കാര്യം.
മോശമല്ലാത്തൊരു കഥയും തിരക്കഥയും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നു. പ്രണയം എന്ന വിഷയത്തെ സാധാരണ തമിഴ് സിനിമകളില്‍ നിന്ന് വ്യത്യാസപ്പെടുത്തി കാണിക്കാനായിരിക്കാം പെണ്ണ് കാണല്‍ ചടങ്ങിലൂടെ നായികയെ നായകനു പരിചയപ്പെടുത്തി കൊടുക്കുന്നത്. അതിനാല്‍ തന്നെ, അവധിക്കു നാട്ടില്‍ വന്ന നായകന് നായികക്ക് പിന്നാലെ സ്ഥിരം ക്ലീഷേ പ്രണയ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടേണ്ടി വരുന്നില്ല. മുരുക ദോസ് ഭാവനാത്മകമായി എഴുതിയുണ്ടാക്കിയ കഥ -തിരക്കഥ എന്നതിലുപരി തീര്‍ത്തും ബുദ്ധിപരമായ ചിന്തയിലൂടെ എഴുതി തീര്‍ത്ത കഥ- തിരക്കഥ എന്ന് പറയുകായിരിക്കും ഉത്തമം. അത്രക്കും സൂക്ഷ്മമായ നീക്കങ്ങളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് സംവിധായകന്‍ കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്. നായകനും വില്ലനും തമ്മില്ലുള്ള കിടമത്സരം ഒരു ത്രില്ലിംഗ് സ്വഭാവത്തോടെ ശക്തമായി അവതരിപ്പിക്കാനും സാധിച്ചിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ യുക്തിയെ വല്ലാതെ ചോദ്യം ചെയ്യുന്ന രംഗങ്ങള്‍ ഈ സിനിമയില്‍ കുറവാണ്.
അതെ സമയം, അതിനൊരു പ്രധാന അപവാദമായി സിനിമയില്‍ നില നില്‍ക്കുന്ന കഥാപാത്രം ജഗദീഷിന്റെ (വിജയ്) സുഹൃത്തായ ബാലാജിയാണ് (സത്യന്‍). മുംബൈ പോലുള്ള നഗരത്തില്‍ നടന്നതും നടക്കാന്‍ പോകുന്നതുമായ ഒരു ഭീകര വിഷയത്തില്‍ ബാലാജിയെ പോലുള്ള ഒരു സാധാരണ പോലീസ് ഉദ്യോഗസ്ഥന്‍ മാത്രമാണ് ഗൌരവകരമായി ഇടപെടുന്നത് കാണുന്നുള്ളൂ. മറ്റു പോലീസ് മേധാവികളും ഉദ്യോഗസ്ഥരും ചുരുക്ക ചില സീനുകളില്‍ കടന്നു പോകുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു തരത്തിലുമുള്ള ഇടപെടലുകളും അന്വേഷണത്തില്‍ നടത്തുന്നില്ല. അത് പോലെ തന്നെ ജയറാം അവതരിപ്പിച്ച രവിചന്ദ്രന്‍ എന്ന കഥാപാത്രം സിനിമയിലെ ഏറ്റവും വലിയ വിരോധാഭാസമായിരുന്നു. ജഗദീഷിന്റെ (വിജയ്) സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്നവകാശപ്പെടുന്ന രവിചന്ദ്രന്‍ (ജയറാം) ഒരു കോമാളിക്ക് തുല്യമായാണ് സിനിമയില്‍ അവതരിക്കപ്പെട്ടത് എന്നത് നീതിക്കാരികാനാവാത്ത പിഴവാണ്.
സന്തോഷ് ശിവന്‍റെ cinematography മികവു പുലര്‍ത്തിയെങ്കിലും ഹാരിസ് ജയരാജിന്‍റെ സംഗീതം പുതുമയുള്ളതായി തോന്നിയില്ല. മാത്രവുമല്ല സിനിമയില്‍ ആവശ്യത്തിനും അനാവശ്യത്തിനും പാട്ടുകള്‍ കുത്തി നിറച്ചത് പ്രേക്ഷകന് മടുപ്പുണ്ടാക്കുന്ന ഒരു സമ്പ്രദായമാണ്. മനോഹരമായ choreography ആണ് സിനിമയിലെ പ്രശംസനീയമായ മറ്റൊരു കാര്യം. വിജയുടെ നായകവേഷം അഭിനന്ദിക്കപ്പെടുന്നതോടൊപ്പം വിദ്വത് ജംവാലിന്റെ വില്ലന്‍ വേഷവും അഭിനന്ദിക്കപ്പെടേണ്ട ഒന്നാണ്. അത്രക്കും മികവുറ്റ പ്രകടനമാണ് വിദ്വത് ഈ സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ കാഴ്ച വച്ചിരിക്കുന്നത്.
ആകെ മൊത്തം ടോട്ടല്‍ = വിജയുടെ സ്ഥിരം സിനിമകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമ. കണ്ടിരിക്കാം.
* വിധി മാര്‍ക്ക് = 6 /10
-prvain-