Saturday, November 24, 2012

തുപ്പാക്കി ഒരു 'കത്തി'പ്പടമല്ല


ഏഴാം അറിവിന്‌ ശേഷം മുരുക ദോസ്  കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഇളയ ദളപതിയുടെ  "തുപ്പാക്കി" കുറഞ്ഞ ദിവസങ്ങള്‍  കൊണ്ട് തന്നെ തിയെറ്റരുകളില്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നു. ആദ്യ ദിവസങ്ങളില്‍ ടിക്കെറ്റ് കിട്ടാന്‍ പോലും പ്രയാസമായിരുന്നു എന്നത് കൊണ്ട് കാണാന്‍ ഒരല്‍പ്പം വൈകി. അത് കൊണ്ട് തന്നെ തിയേറ്ററില്‍ ചെന്നപ്പോള്‍ കാര്യമായൊരു തിരക്കൊന്നുമില്ലാതെ തന്നെ സുഖമായി കാണാന്‍ സാധിച്ചു. ഇനി കാര്യത്തിലേക്ക് വരാം. 

 തുപ്പാക്കി സിനിമയെ വിജയിന്റെ മുന്‍കാല സിനിമകളെ പോലെ വെറുമൊരു കത്തിപ്പടമായി വിലയിരുത്താന്‍ സാധിക്കില്ല. സത്യത്തില്‍ വിജയ്‌ എന്ന നടനെ നല്ല സംവിധായകര്‍ പോലും കാര്യക്ഷമമായി ഉപയോഗിച്ചിട്ടില്ല എന്ന് വേണം കരുതാന്‍ . ആ കുറവ് തുപ്പാക്കി പോലുള്ള സിനിമകളില്‍ കൂടി ഏറെ ക്കുറെ പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നുണ്ടെങ്കില്‍ അഭിനന്ദനം അര്‍ഹിക്കുന്നത് വിജയ്‌ അല്ല  മറിച്ച് മുരുക ദോസ് എന്ന സംവിധായകന്‍ തന്നെയാണ് എന്ന് നിസ്സംശയം പറയാം. 

മറ്റു തമിഴ് സിനിമകളില്‍ നിന്ന് വിപ്ലവകരമായൊരു മാറ്റം ഈ സിനിമയില്‍ പ്രകടമായിരിക്കുന്നു എന്നത് ആശ്വാസജനകമാണ്. അത് മറ്റൊന്നുമല്ല, കഥാ പശ്ചാത്തലം വളരെ മികച്ച രീതിയില്‍ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു എന്നതാണ്. മുംബൈ പശ്ചാത്തലമായൊരു കഥ പറയുമ്പോള്‍ കഥാപാത്രങ്ങളുടെ ആശയ വിനിമയം  തമിഴ് ഭാഷയില്‍ മാത്രമായി ഒതുങ്ങി പോകാതിരിക്കാന്‍ സംവിധായകന്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഒട്ടു മിക്ക കഥാപാത്രങ്ങളും സന്ദര്‍ഭോചിതമായി ഹിന്ദി ഭാഷയില്‍  സംസാരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. സാധാരണ തമിഴ് സിനിമകളില്‍, കഥ നടക്കുന്നത്  ഏതു രാജ്യത്തായാലും കഥാപാത്രങ്ങള്‍ മുഴുവന്‍ തമിഴ് മാത്രമേ സംസാരിക്കൂ എന്ന നിലപാടാണ് കണ്ടിട്ടുള്ളത്. ആ സ്ഥിതി വിശേഷം ഈ സിനിമയില്‍  തിരുത്തി കുറിക്കപ്പെട്ടിരിക്കുന്നു. കഥയ്ക്ക് അനുസരിച്ചുള്ള മാറ്റം ഈ സിനിമയില്‍ ചെയ്യാന്‍ സംവിധായകന് സാധിച്ചു എന്നതാണ് കാര്യം. 

മോശമല്ലാത്തൊരു കഥയും തിരക്കഥയും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നു.  പ്രണയം എന്ന വിഷയത്തെ സാധാരണ തമിഴ് സിനിമകളില്‍ നിന്ന് വ്യത്യാസപ്പെടുത്തി കാണിക്കാനായിരിക്കാം പെണ്ണ് കാണല്‍ ചടങ്ങിലൂടെ നായികയെ നായകനു പരിചയപ്പെടുത്തി കൊടുക്കുന്നത്. അതിനാല്‍ തന്നെ, അവധിക്കു നാട്ടില്‍ വന്ന നായകന് നായികക്ക് പിന്നാലെ സ്ഥിരം ക്ലീഷേ പ്രണയ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടേണ്ടി വരുന്നില്ല. മുരുക ദോസ് ഭാവനാത്മകമായി എഴുതിയുണ്ടാക്കിയ കഥ -തിരക്കഥ എന്നതിലുപരി തീര്‍ത്തും ബുദ്ധിപരമായ ചിന്തയിലൂടെ എഴുതി തീര്‍ത്ത കഥ- തിരക്കഥ എന്ന് പറയുകായിരിക്കും ഉത്തമം. അത്രക്കും സൂക്ഷ്മമായ നീക്കങ്ങളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് സംവിധായകന്‍ കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്. നായകനും വില്ലനും തമ്മില്ലുള്ള കിടമത്സരം ഒരു ത്രില്ലിംഗ് സ്വഭാവത്തോടെ ശക്തമായി അവതരിപ്പിക്കാനും സാധിച്ചിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ യുക്തിയെ വല്ലാതെ ചോദ്യം ചെയ്യുന്ന രംഗങ്ങള്‍ ഈ സിനിമയില്‍ കുറവാണ്. 

അതെ സമയം, അതിനൊരു പ്രധാന അപവാദമായി സിനിമയില്‍ നില നില്‍ക്കുന്ന കഥാപാത്രം ജഗദീഷിന്റെ (വിജയ്‌) സുഹൃത്തായ ബാലാജിയാണ് (സത്യന്‍). മുംബൈ പോലുള്ള നഗരത്തില്‍ നടന്നതും നടക്കാന്‍ പോകുന്നതുമായ  ഒരു ഭീകര വിഷയത്തില്‍ ബാലാജിയെ പോലുള്ള ഒരു സാധാരണ പോലീസ് ഉദ്യോഗസ്ഥന്‍ മാത്രമാണ് ഗൌരവകരമായി ഇടപെടുന്നത് കാണുന്നുള്ളൂ. മറ്റു പോലീസ് മേധാവികളും  ഉദ്യോഗസ്ഥരും  ചുരുക്ക ചില സീനുകളില്‍ കടന്നു പോകുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു തരത്തിലുമുള്ള ഇടപെടലുകളും അന്വേഷണത്തില്‍  നടത്തുന്നില്ല. അത് പോലെ തന്നെ ജയറാം അവതരിപ്പിച്ച രവിചന്ദ്രന്‍ എന്ന കഥാപാത്രം സിനിമയിലെ ഏറ്റവും വലിയ വിരോധാഭാസമായിരുന്നു. ജഗദീഷിന്റെ (വിജയ്‌)  സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്നവകാശപ്പെടുന്ന രവിചന്ദ്രന്‍ (ജയറാം) ഒരു കോമാളിക്ക് തുല്യമായാണ് സിനിമയില്‍ അവതരിക്കപ്പെട്ടത് എന്നത് നീതിക്കാരികാനാവാത്ത പിഴവാണ്. 

സന്തോഷ്‌ ശിവന്‍റെ cinematography  മികവു പുലര്‍ത്തിയെങ്കിലും ഹാരിസ്  ജയരാജിന്‍റെ സംഗീതം പുതുമയുള്ളതായി തോന്നിയില്ല. മാത്രവുമല്ല സിനിമയില്‍ ആവശ്യത്തിനും അനാവശ്യത്തിനും പാട്ടുകള്‍ കുത്തി നിറച്ചത് പ്രേക്ഷകന് മടുപ്പുണ്ടാക്കുന്ന ഒരു സമ്പ്രദായമാണ്. മനോഹരമായ choreography ആണ് സിനിമയിലെ പ്രശംസനീയമായ മറ്റൊരു കാര്യം. വിജയുടെ നായകവേഷം  അഭിനന്ദിക്കപ്പെടുന്നതോടൊപ്പം വിദ്വത് ജംവാലിന്റെ വില്ലന്‍ വേഷവും അഭിനന്ദിക്കപ്പെടേണ്ട ഒന്നാണ്. അത്രക്കും മികവുറ്റ പ്രകടനമാണ് വിദ്വത് ഈ സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ കാഴ്ച വച്ചിരിക്കുന്നത്. 

ആകെ മൊത്തം ടോട്ടല്‍ = വിജയുടെ സ്ഥിരം സിനിമകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമ. കണ്ടിരിക്കാം. 

* വിധി മാര്‍ക്ക്‌ = 6 /10 
-prvain- 

Tuesday, November 20, 2012

English Vinglish ലളിതം സുന്ദരം


ആശയവിനിമയം ഭാഷാധിഷ്ടിതമാണ് എന്ന ചിന്ത പണ്ട് കാലം തൊട്ടേ നമുക്കിടയില്‍ ഉണ്ട്. ലോക ഭാഷകളില്‍ ഇംഗ്ലീഷ് ഭാഷക്കുള്ള സ്വാധീനം വളരെ വലുതാണ്. നമ്മുടെ രാജ്യത്തെന്നു മാത്രമല്ല മറ്റു വിദേശ രാജ്യങ്ങളില്‍ വരെ ഇംഗ്ലീഷ് ഭാഷ പലര്‍ക്കും ഒരു കീറാ മുട്ടിയായി ഇന്നും തുടരുന്നു. ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം അതാണ്‌. ആശയവിനിമയത്തില്‍  ഒരു ഭാഷയുടെ പ്രസക്തിയും അപ്രസക്തിയും ഈ സിനിമയില്‍  ഒരേ സമയം വരച്ചു കാട്ടുന്നു എന്നതാണ് മറ്റൊരു  ശ്രദ്ധേയമായ കാര്യം.

ശശി (ശ്രീദേവി )ഒരു സാധാരണ വീട്ടമ്മയാണ്. ഭര്‍ത്താവും മക്കളും അമ്മയും അടങ്ങിയ ഒരു കുടുംബത്തെ വളരെ സ്നേഹത്തോടെയാണ് ശശി പരിപാലിച്ചു പോകുന്നത്. വെറും ഒരു വീട്ടമ്മയായി മാത്രമല്ല ശശി കുടുംബത്തില്‍ ശോഭിക്കുന്നത്‌., ഒരു ചെറുകിട കച്ചവടക്കാരിയായി കൂടിയാണ്.   സ്വന്തമായി മധുര പലഹാരങ്ങളും മറ്റു പലഹാരങ്ങളും ഉണ്ടാക്കി വീട്ടില്‍ തന്നെ പാക്ക് ചെയ്തു വില്‍ക്കുന്നതിലൂടെ ചെറുതല്ലാത്ത ഒരു വരുമാനവും ശശിക്കുണ്ട്. പക്ഷെ എന്ത് ചെയ്യാം , അത് കൊണ്ടൊന്നും തന്നെ കുടുംബത്തില്‍ ആരുടേയും ബഹുമാനമോ വിലയോ ശശിക്ക് കിട്ടുന്നില്ല. ശശിയുടെ പാചകത്തിലും, അവള്‍ നല്‍കുന്ന  രുചിയുള്ള ഭക്ഷണത്തിലും മക്കളും ഭര്‍ത്താവും വളരെ സംതൃപ്തരാണ്. അതെ സമയം  ശശിയുടെ ഇംഗ്ലീഷ് വളരെ മോശമാണ് എന്ന കാരണത്താല്‍ അവള്‍ മക്കളാലും ഭര്‍ത്താവിനാലും നിരന്തരം പരിഹസിക്കപ്പെടുന്നുണ്ട്. ഇതിനിടക്ക്‌ ചേച്ചിയുടെ മകളുടെ കല്യാണത്തിനു സഹായിക്കാനായി ശശിക്ക് ന്യൂയോര്‍ക്ക് പോകേണ്ടി വരുന്നു. തുടര്‍ന്നങ്ങോട്ട് ശശിയുടെ ജീവിതത്തില്‍ ഇംഗ്ലീഷ് ഭാഷ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ശശി എങ്ങിനെ നേരിടുന്നു എന്നതാണ് സിനിമ. 

ശ്രീദേവിയുടെ  തിരിച്ചു വരവിനു ഈ സിനിമ ഒരു നിമിത്തമായി എന്നതിനേക്കാള്‍ ഉപരി ശ്രീദേവിയുടെ ഈ സിനിമയിലെ തനിമയാര്‍ന്ന അഭിനയമാണ് ശ്രദ്ധേയം. ശശി എന്ന കഥാപാത്രത്തെ അത്രക്കും ജീവസ്സുറ്റതാക്കി തീര്‍ക്കാന്‍ ശ്രീദേവിയുടെ അഭിനയത്തിന് കഴിഞ്ഞു എന്ന് വേണം പറയാന്‍.,. അഭിനേതാക്കള്‍ എല്ലാം തന്നെ ഒരു പോലെ അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയപ്പോള്‍ തന്‍റെ  ആദ്യ ചിത്രത്തിലൂടെ സംവിധായകയും തിരക്കഥാകൃത്തുമായ ഗൌരി ഷിന്‍ദേയും  സിനിമാലോകത്ത് തന്റേതായ മികവു പ്രകടിപ്പിച്ചു. 

ആകെ മൊത്തം ടോട്ടല്‍ = വളരെ നല്ലൊരു സിനിമ. കൃത്രിമത്വവും അതിഭാവകത്വവും അസ്വാഭാവികതകളും ഇല്ലാതെ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. 

*വിധി മാര്‍ക്ക്‌ - 8.5/10

-pravin- 

Sunday, November 18, 2012

ഒരു ചെറു പുഞ്ചിരി

മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ യുടെ ആറാമത്തെ സംവിധാന സംരഭത്തില്‍  ഉദിച്ചു വന്ന ഒരു മനോഹര സിനിമയാണ് 'ഒരു ചെറു പുഞ്ചിരി'. ശ്രീരമണ എന്ന തെലുഗ്  എഴുത്തുകാരന്‍റെ  'മിഥുനം' എന്ന കഥയെ അടിസ്ഥാനപ്പെടുത്തിയാണ് എം ടി ഈ സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയത്.  

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യം മാത്രമുള്ള ഈ  കൊച്ചു സിനിമ പ്രേക്ഷകനോട് പങ്കു വക്കുന്നത് ഒരു മനുഷ്യയുസ്സിന്റെ  മുഴുവന്‍ കഥയാണ്.  വാര്‍ദ്ധക്യത്തില്‍  പല കാരണങ്ങളാല്‍ ഒറ്റപ്പെട്ടു പോകുന്ന വൃദ്ധ ദമ്പതികളുടെ കഥ പല സിനിമകളിലും പ്രേക്ഷകന്‍ കണ്ടു മറന്നിരിക്കുന്നു എങ്കിലും പ്രമേയം കൊണ്ടും ലളിതമായ അവതരണ രീതി കൊണ്ടും ഈ സിനിമ ഏറെ മികവു പുലര്‍ത്തുന്നു. 


കൃഷ്ണ കുറുപ്പും (ഒടുവില്‍ ഉണ്ണി കൃഷ്ണന്‍) അമ്മാളുക്കുട്ടിയും  (നിര്‍മലാ ശ്രീനിവാസന്‍) വാര്‍ദ്ധക്യത്തിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളാണ്. വാര്‍ധക്യം ശരീരത്തിന് മാത്രമാണ് ബാധിക്കുന്നത്, മനസ്സിന് അതൊരു പ്രശ്നമേ അല്ല എന്ന നിലപാടില്‍ വിശ്വസിച്ചു പോകുന്നവരാണ് ഇരുവരും. അത് കൊണ്ട് തന്നെ ചെറുപ്പക്കാരിലെ പോലെയുള്ള കുസൃതിയും, ദ്വേഷ്യവും, കളി പറയലും ഇവര്‍ തുടരുന്നു. മക്കളെല്ലാം ദൂരെയാണ് താമസമെങ്കിലും അതിന്‍റെ പരാതിയോ പിണക്കമോ ഇവര്‍ ആരോടും പറയുന്നു പോലുമില്ല. അവരുടെ ജീവിതത്തിന്‍റെ  പ്രസരിപ്പ് കാണിക്കുന്ന രംഗങ്ങള്‍ സിനിമയില്‍ കാണിക്കുന്നത് ഒരു പക്ഷെ പ്രേക്ഷകന്‍ നര്‍മത്തോടെയും കൌതുകത്തോടെയുമായിരിക്കാം  ആസ്വദിക്കുക . 

രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്ന കൃഷ്ണ കുറുപ്പ് താന്‍ നട്ട്  വളര്‍ത്തുന്ന ചെടികളോടും മരങ്ങളോടുമെല്ലാം കിന്നാരം പറയുന്നതില്‍ കേമനാണ്. വെള്ളരിക്കണ്ടത്തില്‍ കായ്ച്ചു നില്‍ക്കുന്ന വെള്ളരികള്‍  തലേ ദിവസം എണ്ണി വച്ചതിനേക്കാള്‍ കുറവാണെന്ന് ബോധ്യപ്പെടുന്ന കുറുപ്പ് ഭാര്യയെ സംശയിക്കുന്നുണ്ട്. തനിക്കെന്തിനാ വെള്ളരി കട്ട് തിന്നേണ്ട കാര്യം എന്ന് ചോദിക്കുന്ന ഭാര്യയോടു കുറുപ്പ് പറയുന്ന ഓരോ മറുപടിയും  രസകരമാണ്. തന്‍റെ  തൊടിയില്‍ കയറി വെള്ളരിയും പേരക്കയും മാങ്ങയും പറിക്കുന്ന കള്ളനെ പിടിക്കാന്‍  കാത്തിരിക്കുന്ന കുറുപ്പിന്‍റെ കയ്യില്‍ അകപ്പെടുന്നത് കണ്ണന്‍ എന്ന കൊച്ചു പയ്യനാണ്. അങ്ങാടിയില്‍ അലഞ്ഞു നടന്നിരുന്ന അവനെ പോസ്റ്റ്മാന്‍ രാമന്‍ കുട്ടിയാണ് ജാനുവമ്മയുടെ  വീട്ടില്‍ ഒരു ചെറിയ സഹായിയായി നിയോഗിച്ചത്. സ്ക്കൂളിലെ പഠിത്തം നിര്‍ത്തിയതിനു കാരണം ചോദിക്കുന്ന കുറുപ്പിനോട്  കണ്ണന്‍ പറയുന്ന മറുപടി സ്ക്കൂളിലെ ഉച്ചക്കഞ്ഞി നിര്‍ത്തി എന്നാണ്. 

ടി വി യില്‍ സിനിമ കാണുമ്പോള്‍ പോലും തങ്ങളുടെ പഴയ കാല ഓര്‍മ്മകള്‍ പങ്കിടാന്‍ കുറുപ്പും അമ്മാളുക്കുട്ടിയും ശ്രദ്ധിക്കുന്നുണ്ട് . അന്നൊക്കെ ഏതു സിനിമ വന്നാലും ടൌണില്‍ പോയി കാണുമായിരുന്നെന്ന് അവകാശപ്പെടുന്ന കുറുപ്പിനോട്  അമ്മാളുക്കുട്ടി വിവാഹ ശേഷം തന്നെ അത് പോലെ ഒരുപാടു സിനിമാക്കൊന്നും കൊണ്ട് പോയിട്ടില്ല എന്ന് പരിഭവപ്പെടുന്നു. ഇത്തരത്തിലുള്ള പരിഭവങ്ങള്‍ വരുമ്പോള്‍ അമ്മാളുക്കുട്ടി തനിക്കു ആദ്യ കാലത്ത് വന്ന ഒരു നല്ല കല്യാണ  ആലോചനയെ കുറിച്ച് പറയുന്നത് സ്ഥിരം പരിപാടിയായത് കൊണ്ട് കുറുപ്പ് അതിനൊന്നും മറുപടി കൊടുക്കാറില്ല. 

പരിഭവങ്ങളും പിണക്കങ്ങളും കുസൃതിയും നിറഞ്ഞ ഇവരുടെ ജീവിതം കാഴ്ചക്കാര്‍ക്ക് ആനന്ദകരമാണ്. ഭാഗ്യം ചെയ്ത ഭാര്യയും ഭര്‍ത്താവും ഇങ്ങനെയാണ് എന്ന് പറഞ്ഞു കൊണ്ട് തന്റെ മരിച്ചു പോയ ഭര്‍ത്താവിനെ വിഷമത്തോടെ ആലോചിക്കുന്ന ജാനുവമ്മ സിനിമയിലെ മറ്റൊരു കഥാപാത്രമാണ്. ജാനുവമ്മയുടെ മകളായ നിര്‍മലക്ക് കല്യാണ ആലോചനകള്‍ വരുന്ന സമയത്ത് ഒരു കാരണവരുടെ സ്ഥാനത്ത്  കുറുപ്പ് മാഷും ഭാര്യയും ഉണ്ടാകും. വരുന്ന ചെക്കന്‍റെ വീട്ടുകാര്‍ക്ക് പണ്ടവും പണവുമാണ്‌ വലിയ കാര്യം എന്ന് മനസ്സിലായാല്‍ പൂര്‍ണ അധികാരത്തോടെ തന്നെ കുറുപ്പ് അവരെ ആട്ടി പായിച്ചിരിക്കും . ഉത്സവത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് വേണ്ടി പണം പിരിക്കാന്‍ വരുന്നവരോടും ഇതേ നിലപാട് കുറുപ്പ് വെളിപ്പെടുത്തുന്നുണ്ട്. ഉച്ചക്കഞ്ഞി നിന്ന് പോയ സ്ക്കൂളില്‍ അത് തുടങ്ങാന്‍ പൈസ പിരിക്കാന്‍ ആരും മുന്നോട്ട് ഇറങ്ങിയില്ല എന്നതിന്‍റെ പ്രതിഷേധമായിരുന്നു കുറുപ്പ് സത്യത്തില്‍ പ്രകടിപ്പിച്ചത്. 

ഓരോ ദിവസവും എന്തൊക്കെ ഭക്ഷണവും കറിയും വക്കണം എന്നതിനെ കുറിച്ച് തീരുമാനിക്കുന്നത് കുറുപ്പാണ്. ഭാര്യയുടെ കൈ പുണ്യത്തിനെ കുറിച്ച് ഇടക്കൊക്കെ നല്ല പ്രശംസ കൊടുക്കാനും കുറുപ്പ് ശ്രദ്ധിക്കാറുണ്ട്. തേങ്ങ ചിരകുന്ന സമയത്ത് അതില്‍ നിന്ന് ഒരു പിടിയെങ്കിലും വാരി തിന്നില്ലെങ്കില്‍ അദ്ദേഹത്തിനു സമാധാനമാകില്ല . ഒരിക്കല്‍ മൂത്ത തേങ്ങ തിരഞ്ഞെടുക്കാന്‍ വേണ്ടി കുറുപ്പ് തട്ടിന്‍ മുകളില്‍ കയറിയ സമയം നോക്കിയാണ് അമ്മാളുക്കുട്ടി തേങ്ങ ചിരകുന്നത്. ചിരകുന്ന തേങ്ങയുടെ ശബ്ദം കേട്ട ശേഷം താഴെ ഇറങ്ങാന്‍ നോക്കുന്ന കുറുപ്പിന് കോണി അവിടെ നിന്നും ആരോ മാറ്റി വച്ചിരിക്കുന്നു എന്ന് മനസിലാകുന്നു. ഭാര്യയോടുള്ള ആ സമയത്തെ തന്‍റെ  ദ്വേഷ്യം കുറുപ്പ് തട്ടിന്‍ മുകളില്‍ നിന്ന് പ്രകടിപ്പിക്കുന്നത് രസകരമായ ഒരു കാഴ്ചയാണ്.  

കുറുപ്പിന്‍റെ വീട്ടില്‍ അതിഥിയായി വരുന്ന  പഴയ സഹപ്രവര്‍ത്തകനും കുടുംബ സുഹൃത്തുമാണ്  ഗോവിന്ദേട്ടന്‍.  ഭാര്യ മരിച്ച ശേഷമുള്ള ഗോവിന്ദേട്ടന്റെ അവസ്ഥ സിനിമയില്‍ വിവരിക്കുന്നുണ്ട്. മക്കളെല്ലാം നല്ല നിലയിലാണ് , കയ്യില്‍ പണവുമുണ്ട്‌ , പക്ഷെ ഒറ്റക്കാകുന്ന അവസ്ഥയില്‍ എല്ലാവരെയും വന്നു കാണുമ്പോഴാണ് മനസ്സിന് അല്‍പ്പം സമാധാനം എന്ന് പറയുന്ന ഗോവിന്ദേട്ടന്‍ സംസാരത്തിനിടയിലും ഭാര്യയെ ഓര്‍ക്കുന്നു. അടുത്ത ദിവസം കുറുപ്പിനോടും അമ്മാളുക്കുട്ടിയോടും യാത്ര പറഞ്ഞു തന്‍റെ ഒറ്റപ്പെടലിലേക്ക്‌ വീണ്ടും നടന്നകലുന്ന ഗോവിന്ദേട്ടന്‍ ദയനീയമായി തിരിഞ്ഞു നോക്കുന്ന രംഗം പ്രേക്ഷകന്‍റെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുന്ന ഒന്നാണ്. 

 കൃഷ്ണ കുറുപ്പിന്‍റെ ചെറുപ്പ കാലത്തെ ഒരു പ്രണയത്തെ കുറിച്ച് സിനിമയില്‍ ചെറുതായൊന്നു സൂചിപ്പിക്കുന്നുണ്ട്. ചിന്നമണി എന്നായിരുന്നു അവളുടെ പേര്. അവളെ കുറിച്ച് ഓര്‍മ വന്ന സമയത്ത് കുറുപ്പ് ഭാര്യയോടു ആ കാലത്തെ കുറിച്ച് പറയുന്നുമുണ്ട്. പക്ഷെ, അമ്മാളുക്കുട്ടിക്ക് ആ സംസാരം അത്രക്കങ്ങു ബോധിച്ചില്ല എന്ന് മാത്രമല്ല അവര് തമ്മില്‍ അല്‍പ്പ നേരത്തേക്ക് പിണങ്ങുകയും ചെയ്യുന്നു. അവരുടെ പിണക്കം മാറുന്നതിനും കാരണമാകുന്നത് ചിന്ന മണി തന്നെ. മകളുടെ കൂടെ അമ്പലത്തില്‍ പോയി വരുന്ന സമയത്ത് ചിന്ന മണിയെ നേരിട്ട് കാണുന്ന അമ്മാളുക്കുട്ടിക്ക്  ആ സ്ത്രീയുടെ അവശത കണ്ടു നില്‍ക്കാന്‍ സാധിക്കുന്നില്ല. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അവരെ തീര്‍ത്തും അവശയാക്കിയിരിക്കുന്നു. തനിക്കു ആ സ്ത്രീയോട് ഒരു നിമിഷത്തേക്കെങ്കിലും കുശുമ്പ് തോന്നിയതില്‍ അമ്മാളുക്കുട്ടി പശ്ചാത്തപിക്കുന്നു. അതിനൊരു പരിഹാരമായി അമ്മാളുക്കുട്ടി ഭര്‍ത്താവിനോട് അവളെ പോയി കാണാന്‍ പറയുന്നുണ്ട്. 


കുറുപ്പിന്‍റെയും  അമ്മാളുക്കുട്ടിയുടെയും കുസൃതിയും കളി ചിരിയും പിണക്കവും ഇണക്കവുമെല്ലാം കഥയെ മുന്നോട്ടു രസകരമായി പറഞ്ഞു പോകുന്നതിനിടയില്‍ അല്‍പ്പമൊരു വിയോജിപ്പ് തോന്നിയേക്കാവുന്ന രംഗവും കടന്നു വരുന്നുണ്ട്. കൊച്ചു മകളുടെ പ്രേമ ബന്ധത്തിന് തടസ്സം നില്‍ക്കുന്നവരെ കുറുപ്പ് അംഗീകരിക്കുന്നില്ല. പകരം കൊച്ചുമകള്‍ക്ക് കൊടുക്കുന്ന ഉപദേശം മാത്രമാണ് കഥയിലെ ഏക വിരോധാഭാസം . എന്തെങ്കിലും  എതിര്‍പ്പ് നേരിടേണ്ടി വന്നാല്‍ അടുത്ത ട്രെയിനില്‍ കാമുകനെയും കൂട്ടി കൊണ്ട് തറവാട്ടിലേക്ക് വരാനും അവിടെ വച്ച് കല്യാണം നടത്തി തരാമെന്നുമാണ് കുറുപ്പ് കൊച്ചു മകള്‍ക്ക് കൊടുക്കുന്ന വാഗ്ദാനം. ജീവിത പരിചയവും അനുഭവ സമ്പത്തും ഏറെയുള്ള  കുറുപ്പിനെ പോലെയുള്ള ഒരു പഴയ കാലഘട്ടത്തിന്‍റെ വക്താവ്,  നാട്ടുകാരുടെയും അയല്‍വാസികളുടെയും കാര്യത്തിലെടുക്കുന്ന തീരുമാനങ്ങളുടെ അത്ര പോലും പക്വത സ്വന്തം കുടുംബത്തിലെ ഒരംഗത്തിന്റെ കാര്യത്തില്‍ എടുത്തില്ല എന്ന് ചിലപ്പോള്‍ തോന്നിയേക്കാം. 

 ആദ്യം തൊട്ടു അവസാനം  വരെയുള്ള രംഗങ്ങളില്‍ വരെ വ്യക്തമായ ജീവിത വീക്ഷണങ്ങള്‍ പങ്കു വക്കപ്പെടുന്നു എന്നതാണ് ഈ സിനിമയുടെ സവിശേഷത.  അത് പോലെ തന്നെ , ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ എന്ന മഹാ നടന്‍റെ വേര്‍പാട്  മലയാള സിനിമയില്‍ വരുത്തിയ ക്ഷീണം എത്ര വലുതാണെന്ന് മനസിലാക്കാന്‍ കൃഷ്ണ കുറുപ്പ് എന്ന കഥാപാത്രത്തെ വിലയിരുത്തുന്നതിലൂടെ സാധിക്കും എന്ന് നിസ്സംശയം പറയാം. 

 വൃദ്ധരായ ആളുകളുടെ ജീവിതവീക്ഷണം എത്ര മഹത്തായ ഒന്നാണ് എന്ന് മനസിലാക്കാന്‍ ഇന്നത്തെ തലമുറയ്ക്ക് സഹായകമായേക്കാവുന്ന ഒരു സിനിമയാണ് ഇത് . അണുകുടുംബത്തില്‍ നിന്നും  അണുകുടുംബത്തിലേക്കുള്ള മലയാളിയുടെ ഇത് വരെയുള്ള യാത്രയില്‍ കൈമോശം വന്നു പോയ ഒരു പിടി സാമൂഹിക സാംസ്ക്കാരിക കുടുംബ ജീവിത മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സിനിമ ഒരു ഓര്‍മപ്പെടുത്തല്‍ മാത്രമാണ്.  ഈ സിനിമയിലൂടെ കഥാകാരന്‍ നമ്മളെ അതൊക്കെ ഓര്‍മിപ്പിച്ചു നിരാശപ്പെടുത്തുന്നതോടൊപ്പം ആ കാലത്തിലേക്കുള്ള ഒരു തിരിച്ചു പോകലിന്റെ (സ്വപ്നത്തിലെങ്കിലും )അനിവാര്യതയെ കുറിച്ച് ചൂണ്ടി കാണിക്കാനും മറക്കുന്നില്ല 

 -pravin- 
* ഇ മഷി മാഗസിന്‍ ലക്കം മൂന്നില്‍ , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ ഒരു സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക . ഇ മഷി