Sunday, May 30, 2021

കുടുംബ കഥയിൽ ഒളിപ്പിച്ചു വച്ച കൊലപാതക രഹസ്യം !!


ഒരു കുടുംബ കഥയെന്നോണം തുടങ്ങി പതിയെ ഒരു കൊലപാതക രഹസ്യത്തിലേക്ക് പറഞ്ഞെത്തുന്ന സിനിമയെ ഏത് ജെനറിൽ ഉൾപ്പെടുത്താം എന്ന ആശയക്കുഴപ്പമുണ്ട്. ഒരിക്കലും ഒരു ത്രില്ലർ സിനിമയല്ല 'ആർക്കറിയാം'. എന്നാൽ പൂർണ്ണമായും ഒരു കുടുംബ സിനിമയുമല്ല. അതേ സമയം 'ക്രൈം' എന്ന വിഷയത്തെ സിനിമ കടം കൊള്ളുന്നുമുണ്ട്.

ഒരു ക്രൈം ത്രില്ലറാക്കാൻ സാധിക്കുമായിരുന്ന കഥാ ഘടകങ്ങളുണ്ടെങ്കിലും അങ്ങിനെയൊരു ത്രില്ലർ സ്വഭാവം സിനിമക്ക് കൊടുക്കാതെ ഒരു കുടുംബ പശ്ചാത്തലത്തിൽ പ്രാദേശികമായി നടന്ന ഒരു കുറ്റകൃത്യത്തെ പതിഞ്ഞ താളത്തിൽ കൈയ്യൊതുക്കത്തോടെ പറഞ്ഞവതരിപ്പിക്കുന്നിടത്താണ് 'ആർക്കറിയാം' വേറിട്ട് നിൽക്കുന്നത്.
'ജോജി'ക്ക് ശേഷം കോവിഡ് കാലം പരമർശിക്കപ്പെടുന്ന സിനിമ കൂടിയാണ് 'ആർക്കറിയാം'. കഴിഞ്ഞ വർഷം രാജ്യം ആദ്യമായി ലോക് ഡൗണിലേക്ക് പോകുന്ന സമയത്തെയും സാഹചര്യത്തെയുമൊക്കെ വളരെ കൃത്യമായി കഥയിലേക്ക് കൂട്ടി ചേർത്തിട്ടുണ്ട് സംവിധായകൻ.

ആ കാലത്തെ ചാനൽ വാർത്തകളിൽ രാജ്യത്തെ മരണങ്ങളുടെ എണ്ണവും സംസ്ഥാനത്തെ കേസുകളുടെ എണ്ണവുമൊക്കെ സിനിമയിലൂടെ ഈ കാലത്തിരുന്നു കേൾക്കുമ്പോൾ അന്ന് നമ്മൾ എത്ര മാത്രം സുരക്ഷിതരായിരുന്നു എന്ന് തോന്നിപ്പോകും.
പ്രകടനം കൊണ്ട് നോക്കിയാൽ ബിജു മേനോൻ തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ സുരാജിന്റെ ഭാസ്ക്കര പൊതുവാൾ സ്‌കോർ ചെയ്ത പോലെ ഈ സിനിമയിൽ ബിജു മേനോന്റെ ഇട്ടിയവര മികച്ചു നിൽക്കുന്നു.
സംസാര ശൈലി കൊണ്ടും നടപ്പ് കൊണ്ടും ഓരോ ചെറു ചലനം കൊണ്ടും അതിഭവകത്വമില്ലാത്ത വിധം തനിക്ക് കിട്ടിയ വയസ്സൻ കഥാപാത്രത്തെ മികവുറ്റതാക്കാൻ ബിജു മേനോന് സാധിച്ചിട്ടുണ്ട്.
ഒരു വ്യക്തിയിൽ ശരികളും തെറ്റുകളുമുണ്ടാകുന്നത് കൊണ്ട് തന്നെ ഒരാൾ മറ്റൊരാൾക്ക് ശരിയല്ലാത്തവനായി മാറുമ്പോൾ മറ്റു ചിലർ അതേ ആളെ സ്നേഹത്തോടെ ഓർക്കുന്നു. ഒരാൾ പലർക്കും പലതായിരിക്കാം എന്ന ചിന്തയെ സങ്കീർണ്ണമാക്കാതെ ഓരോ കഥാപാത്രങ്ങളുടെയും പക്ഷം പിടിച്ചു ബോധ്യപ്പെടുത്താൻ സിനിമക്ക് സാധിക്കുന്നുണ്ട്
ആകെ മൊത്തം ടോട്ടൽ = ഒരു ഫീൽ ഗുഡ് ഫാമിലി സിനിമ പ്രതീക്ഷിച്ചു കാണുന്നവർ നിരാശപ്പെട്ടേക്കാം. ഒരൽപ്പം സ്ലോ പേസിൽ കഥ പറയുന്നത് കൊണ്ട് ചിലയിടത്ത് ലാഗും അനുഭവപ്പെടാം. എങ്കിലും നിരാശപ്പെടുത്താത്ത സിനിമാനുഭവം സമ്മാനിക്കാൻ സാധിച്ചിട്ടുണ്ട് സാനു വർഗ്ഗീസിന്.

*വിധി മാർക്ക് = 7.5/10
-pravin-

Sunday, May 23, 2021

നിഴലും പുകയും !!



നിഗൂഢതകളും ആകാംക്ഷയും നിറഞ്ഞു നിന്ന ഒരു പുതുമയുള്ള കഥയുണ്ട് നിഴലിന്. ആദ്യ പകുതി വരെ ആ ജെനറിനോട് നീതി പുലർത്തിയ സിനിമ പിന്നീടങ്ങോട്ട് കൈ വിട്ടു പോയി .

ഒരു മികച്ച മിസ്റ്ററി ത്രില്ലറിനു വേണ്ട എല്ലാ വിധ സാധ്യതകളും ഉണ്ടായിട്ടും ക്ലൈമാക്സ് അടക്കമുള്ള പ്രധാന ഭാഗങ്ങളിലെല്ലാം സിനിമയുടെ ഗ്രാഫ് താഴേക്കാണ് പോയത് .

കുഞ്ചാക്കോ ബോബന്റെ കഥാപാത്രമൊക്കെ വ്യത്യസ്തമായിരുന്നെങ്കിലും ആ കഥാപാത്രത്തിന് സംഭവിക്കുന്ന ആക്സിഡന്റും അതേ തുടർന്നുണ്ടാകുന്ന ട്രോമയുമൊക്കെ സിനിമയിൽ എന്തിനു വേണ്ടി ഉപയോഗപ്പെടുത്തണം എന്ന് സംവിധായകന് ഒരു ധാരണയുമില്ലാതെ പോകുന്നുണ്ട്. അതുമല്ലെങ്കിൽ വെറുതെ ഇടക്കിടക്ക് മഴ പെയ്യുന്നതായി ആ കഥാപാത്രത്തിന് തോന്നിക്കോട്ടെ എന്ന് കരുതിക്കാണും.


നയൻ താര ഈ സിനിമയിൽ ഒരു അധികപ്പറ്റായി അനുഭവപ്പെടുത്തി. ഏറ്റവും അരോചകമായി തോന്നിയത് നയൻതാരയ്ക്ക് നൽകിയ ഡബ്ബിങ് ആണ്. അത് പോലെ കുഞ്ചാക്കോ ബോബൻ - നയൻ താരയുടെ തുടരെയുള്ള കൂടി കാഴ്ചകളും സംസാരങ്ങളും ഒരേ പാറ്റേണിൽ അവതരിപ്പിച്ചത് ബോറടിപ്പിച്ചു.

ഇങ്ങിനെ പറഞ്ഞു പോകുമ്പോൾ പല നെഗറ്റിവുകളുമുണ്ടെങ്കിലും കഥയെ വേറിട്ട് നിർത്തുന്നത് കേന്ദ്ര കഥാപാത്രമായ ആ കുട്ടിയിലൂടെയാണ്.കുട്ടിയുടെ കഥകളിലെ കൊലപാതകങ്ങൾ യഥാർത്ഥത്തിൽ സംഭവിച്ചതാണോ എന്നറിയാനുള്ള ജോൺ ബേബിയുടെ അന്വേഷണവും കുട്ടിയുടെ ഉപബോധ മനസ്സിലേക്ക് ആ കഥകൾ എത്തിപ്പെടാനുണ്ടായ വഴികളുമൊക്കെ ത്രില്ലിംഗ് ആക്കി മാറ്റാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. എന്നാൽ പറഞ്ഞു തുടങ്ങിയ ഉപകഥകളെ പ്രധാന കഥയിലേക്ക് വേണ്ട വിധം ഇഴ ചേർത്തവർത്തരിപ്പിക്കാൻ സാധിക്കാതെ പോയത് കൊണ്ട് തന്നെ പാതി വെന്ത ആസ്വാദന വിഭവമായി മാറി 'നിഴൽ'.

ആകെ മൊത്തം ടോട്ടൽ = ഒരു മിസ്റ്ററി ത്രില്ലറിന്റെ കഥയെ വേണ്ട വിധത്തിൽ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കാൻ സാധിക്കാതെ നിരാശപ്പെടുത്തിയ സിനിമ. 

*വിധി മാർക്ക് = 5/10 

-pravin 

Monday, May 17, 2021

നന്മ നിറഞ്ഞ ഒരു മുഖ്യമന്ത്രിയുടെ '1' മാൻ ഷോ !!


പൊളിറ്റിക്കൽ ത്രില്ലറുകളുടെ കൂട്ടത്തിൽ പെടുത്താനാകാത്ത ഒരു പൊളിറ്റിക്കൽ സിനിമയാണ് '1'. കടക്കൽ ചന്ദ്രനെന്ന ആദർശ ധീരനായ മുഖ്യമന്ത്രിയെ ഓവർ ബിൽഡ് അപ് നൽകി കൊണ്ടുള്ള സീനുകളെല്ലാം സിനിമക്ക് തന്നെ ബാധ്യതയായാണ് തോന്നിയത്.

എല്ലാവരും പേടിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കടക്കൽ ചന്ദ്രൻ എന്ന രീതിക്ക് ബിൽഡ് അപ് ചെയ്തിട്ട് ആ കഥാപാത്രം സിനിമയിലുടനീളം എല്ലാവരോടും ഏറ്റവും സമാധാനപ്രിയനായി സഹിഷ്ണുതയോടെ മാത്രമാണ് പെരുമാറുന്നത്.

അഞ്ചു വർഷത്തേക്ക് ജയിപ്പിച്ചു വിടുന്ന ജനപ്രതിനിധികളെ വേണ്ടി വന്നാൽ ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും തിരിച്ചിറക്കാൻ സാധിക്കുന്ന Right to Recall എന്ന ആശയം ഒറ്റയടിക്ക് കൊള്ളാം എന്ന് തോന്നിപ്പിച്ചെങ്കിലും പ്രായോഗികമായി അത് എങ്ങിനെ നടപ്പിലാക്കാം എന്നത് സംബന്ധിച്ച് സിനിമ വ്യക്തത തരുന്നില്ല.

ജനാധിപത്യത്തിൽ ജനങ്ങൾക്ക് കൂടുതൽ അധികാരം നൽകുമെന്ന് പറയുന്ന Right to Recall നടപ്പിലാക്കുന്നത് കൊണ്ട് അഴിമതി ഇല്ലാതാകും എന്ന് പറയുന്നതിലെ യുക്തിയും മനസ്സിലാകുന്നില്ല.


അതേ സമയം ദുരുദ്ദേശത്തോടെയെങ്കിലും പ്രതിപക്ഷ നേതാവായ ജയാനന്ദൻ ചോദിക്കുന്ന ചില ചോദ്യങ്ങൾ പ്രസക്തമെന്ന് തോന്നി. വർഷാ വർഷവും ജനങ്ങൾക്ക് തങ്ങളുടെ ജനപ്രതിനിധികളെ മാറ്റാൻ തോന്നിയാൽ അതുണ്ടാക്കുന്ന ചിലവും സമയനഷ്ടവും എങ്ങിനെ പരിഹരിക്കപ്പെടും ?

ഇത്ര മേൽ ജനാധിപത്യ ബോധമുള്ള മുഖ്യമന്ത്രിയാകട്ടെ സ്വന്തം പാർട്ടിക്കാരുമായി പോലും ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് ബിൽ പരിചയപ്പെടുത്തുന്നതും അവതരിപ്പിക്കുന്നതും.

സൽസ്വഭാവിയും നന്മയും സഹിഷ്ണതയുമുള്ള ഒരു മുഖ്യമന്ത്രി ഉണ്ടായാൽ അത് നന്നായേനെ എന്നൊക്കെ തോന്നാമെങ്കിലും സിനിമക്കപ്പുറം യാതൊരു വിധ സാധ്യതകളുമില്ലാത്ത രാഷ്ട്രീയ പ്രമേയമാണ് '1' കൈകാര്യം ചെയ്യുന്നത്.

ജനങ്ങൾക്ക് ഇഷ്ടമുള്ളവരെ അധികാരത്തിൽ നിന്നിറക്കാനും നിലനിർത്താനും Right to Recall എന്ന ഒരു ആശയത്തിന്റെ ആവശ്യമുണ്ട് എന്ന് ബോധ്യപ്പെടുത്താൻ പോലും സിനിമക്ക് സാധിച്ചില്ല എന്നത് തന്നെയാണ് ആസ്വാദനത്തിലെ ഏറ്റവും വലിയ കല്ലുകടിയായത്.

ആകെ മൊത്തം ടോട്ടൽ = കടക്കൽ ചന്ദ്രന്റെ ചില ഡയലോഗുകളും മമ്മുക്കയുടെ സ്‌ക്രീൻ പ്രസൻസും ഇഷ്ടപ്പെട്ടു എന്നതൊഴിച്ചാൽ '1' ശരാശരി സിനിമ മാത്രമായി തോന്നി. 

*വിധി മാർക്ക് =5/10 

-pravin-