Tuesday, December 19, 2017

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് - പാളിപ്പോയ പുണ്യാളൻ വെള്ളം

രണ്ടാം ഭാഗത്തിനായി വേണ്ടി മാത്രം ഒരു രണ്ടാം ഭാഗം എന്ന് വേണേൽ പറയാം. ആന പിണ്ടത്തിൽ നിന്നും ചന്ദനത്തിരിയുണ്ടാക്കി ബിസിനസ്സ്കാരനാകാൻ പെടാപാട് പെടുന്ന ജോയ് താക്കോൽക്കാരന്റെ ജീവിതകഥയിൽ ഒരു സ്വാഭാവികതയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ആദ്യ കഥയിലെ നർമ്മങ്ങളും മറ്റും നന്നായി ആസ്വദിക്കാൻ പറ്റിയിരുന്നു. ശുഭകരമായി അവസാനിച്ച ആ കഥക്ക് ഒരു രണ്ടാം ഭാഗം വരുന്നുണ്ടെന്നു അറിഞ്ഞപ്പോൾ തോന്നിയ ആകാംക്ഷയൊക്കെ വെറുതെയായി. ജോയ് താക്കോൽക്കാരൻ രാഷ്ട്രീയം വിട്ടതിനും അഗർബത്തീസ് കമ്പനി ജപ്തി ചെയ്യപ്പെട്ടതിനും ഭാര്യ മരിച്ചു പോയതിനുമൊന്നും പ്രത്യേകിച്ച് കാര്യ കാരണ വിശദീകരണങ്ങൾ നൽകാതെ വീണ്ടുമൊരു തകർച്ചയിൽ നിന്നും മാത്രമേ ജോയ് താക്കോൽക്കാരനെ പുനരവതരിപ്പിക്കേണ്ടതുള്ളൂ എന്ന തീരുമാനത്തിൽ തന്നെ പിഴച്ചു പോയിട്ടുണ്ട് സിനിമ. ആനപ്പിണ്ടത്തിൽ നിന്നും ചന്ദനത്തിരി ഉണ്ടാക്കുക എന്നതായിരുന്നു ആദ്യ സിനിമയിൽ ജോയ് താക്കോൽക്കാരന്റെ ബിസിനസ് സംരഭമെങ്കിൽ രണ്ടാം പതിപ്പിൽ അത് ആനമൂത്രത്തിൽ നിന്നും പുണ്യാളൻ വെള്ളമുണ്ടാക്കലാണ് പരിപാടി. 

ജോയ് താക്കോൽക്കാരന്റെ പുതിയ പ്രോഡക്ട് എന്ന് പറഞ്ഞാൽ എല്ലാ കാലത്തും ആനയുടെ വിസർജ്യത്തിൽ നിന്ന് മാത്രമേ പാടൂ എന്ന നിർബന്ധം എന്തിനായിരുന്നു എന്ന് ഒരു പിടിയുമില്ല . ചന്ദനത്തിരി നിർമ്മാണം പോലെ ലോജിക്കുള്ളതല്ലായിരുന്നു പുണ്യാളൻ വെള്ളത്തിന്റെ നിർമ്മാണം എന്ന് തന്നെ പറയാം. സാധാരണ കുടിവെള്ളം മാത്രം കുടിച്ചു ശീലിച്ചിരുന്ന മലയാളി ഇപ്പോൾ ബോട്ടിൽഡ് മിനറൽ വാട്ടറിന്റെ വലിയ ഉപഭോക്താക്കളായി മാറിയില്ലേ എന്ന ന്യായീകരണം കൊണ്ടാണ് ആനമൂത്രത്തിൽ നിന്നുള്ള പുണ്യാളൻ വെള്ളത്തിന്റെ ഭാവി മാർക്കറ്റിനെ കുറിച്ച് ജോയ് താക്കോൽക്കാരൻ പ്രതീക്ഷയോടെ കാണുന്നത്. ഗോ മൂത്രത്തെ മതപരമായും രാഷ്ട്രീയപരമായും ശാസ്ത്രീയപരമായുമൊക്കെ മഹത്-വത്ക്കരിക്കാൻ  കുറേ പേർ പാടുപെടുന്ന ഈ കാലത്താണ് ജോയ് താക്കോൽക്കാരൻ  ആനമൂത്രത്തെ വിപണിയിലെത്തിക്കുന്നത് എന്നോർക്കണം. ഇനി പരസ്യം കണ്ടാൽ മലയാളികൾ എന്ത് മൂത്രം വേണേലും കുടിച്ചോളും എന്ന് ആക്ഷേപത്തെ ശരി വക്കാനാണ് ഇപ്പറഞ്ഞതൊക്കെ കാണിച്ചു കൂട്ടുന്നതെങ്കിൽ ജോയ് താക്കോൽക്കാരന്റെ ബിസിനസ് തകർച്ചയിൽ പ്രേക്ഷകർക്ക് സഹതപിക്കാനുള്ള വകുപ്പ് സിനിമയിൽ ചേർക്കേണ്ടതുമില്ലായിരുന്നു. അപ്രകാരം കൃത്യമായൊരു നിലപാടില്ലാത്ത കാണിച്ചു കൂട്ടലുകളാണ് സിനിമ മുഴുവൻ .

വിജയ രാഘവന്റെ മുഖ്യമന്ത്രി കഥാപാത്രത്തെ ഫ്രോഡ് എന്ന് വെളിപ്പെടുത്തുമ്പോഴും സിനിമ അവസാനിക്കുമ്പോൾ പോലും ആ ഫ്രോഡിനെ ഒഴിവാക്കാൻ പാകത്തിലൊരു പക്വതയുള്ള നിലപാടിൽ  ജോയ് താക്കോൽക്കാരൻ എത്തിക്കാണുന്നില്ല. രാഷ്ട്രീയക്കാരുടെ ഉഡായിപ്പുകൾക്കെതിരെയും നാടിന്റെ നന്മക്ക് വേണ്ടിയുമൊക്കെ ജോയ് താക്കോൽക്കാരൻ ചില ചൂണ്ടി കാണിക്കലുകൾ നടത്തുന്നുണ്ടെങ്കിലും അതെല്ലാം ഉന്നയിക്കാൻ മാത്രം ധാർമികനല്ല ജോയ് താക്കോൽക്കാരൻ എന്ന പോയിന്റിൽ സിനിമയുടെ ഉദ്ദേശ്യ ശുദ്ധി പോലും ചോദ്യം ചെയ്യപ്പെട്ടേക്കാം. കൈക്കൂലി വാങ്ങുന്നവനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിൽ വലിയ തെറ്റ് കാണുന്നില്ല എന്ന് പറയുന്നതിനൊപ്പം ജോയ് താക്കോൽക്കാരനെ ഒരു വലിയ ശരിയായി സിനിമ അടയാളപ്പെടുത്താൻ ശ്രമിക്കുന്നതിലും നിലപാട് സംബന്ധമായി പാളിച്ചകളുണ്ട്. റോഡിലെ കുണ്ടും കുഴിയും ടോൾ പിരിവും മറ്റു പ്രശ്നങ്ങളും തൊട്ടു കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനവും ഭക്ഷണ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റത്തെക്കുറിച്ചടക്കം പല വിഷയങ്ങളിലും ജോയ് താക്കോൽക്കാരൻ തന്റെ ക്ഷോഭം അറിയിക്കുന്നുണ്ട് എന്നതൊഴിച്ചാൽ ബാക്കിയെല്ലാം ഉപരിപ്ലവമായിരുന്നു. മെർസലിലെ പോലെ അക്കാര്യങ്ങളൊക്കെ വിവാദങ്ങളിലൂടെയെങ്കിലും ചർച്ച ചെയ്യപ്പെടാനുള്ള ഒരവസരം എന്ത് കൊണ്ടോ ഈ സിനിമക്ക് വീണു കിട്ടിയില്ല എന്ന് പറയാം. 

നൈല ഉഷയുടെ കഥാപാത്രത്തെ ഒഴിവാക്കിയ കൂട്ടത്തിൽ അജു വർഗ്ഗീസിന്റെ കഥാപാത്രത്തെ കൂടി ഒഴിവാക്കാമായിരുന്നില്ലേ എന്ന് ചിന്തിച്ചു പോകും വിധമാണ് അജു വർഗ്ഗീസ് സ്‌കൈപ്പ് കാളിൽ വന്നു വെറുപ്പിച്ചത്. ധർമ്മജന്റെ കോമഡി നമ്പറുകളും വേണ്ട പോലെ ഏശിയില്ല. ബാങ്ക് മാനേജർ ആയി വന്ന ഗിന്നസ് പക്രുവിന്റെ പ്രകടനം നന്നായി തോന്നി.കോമാളികളി ഇല്ലാതെ തന്നെ ആ രൂപം കൊണ്ട് അത്രക്കും ഗംഭീരമായാണ് ആ ചെറിയ ബാങ്ക് മാനേജർ കഥാപാത്രത്തെ പുള്ളി അവതരിപ്പിച്ചത്. തന്നെക്കാൾ നീളമുള്ള മോളോടൊപ്പം ആ മനുഷ്യൻ ദൂരേക്ക് നടന്നു പോകുമ്പോൾ ജോയ് താക്കോൽക്കാരൻ പറയുന്നുണ്ട് ഞാൻ ജീവിതത്തിൽ ഏറ്റവും റെസ്‌പെക്ട് ചെയ്യുന്ന ഒരു മനുഷ്യനാണ് അത് എന്ന്. ആ സീൻ ഈ സിനിമയിലെ ഒരു ബോണസ് ആയികാണേണ്ട സീനാണ്. ഉയരം കുറഞ്ഞവർ കോമഡിക്ക് വേണ്ടി വാർത്തുണ്ടാക്കിയ ശരീര രൂപങ്ങളാണ് എന്ന ഒരു പൊതു ധാരണ മലയാള സിനിമയിൽ എല്ലാ കാലത്തുമുണ്ടായിരുന്നു. കെ ജി ജോർജ്ജിന്റെ മേള, വിനയന്റെ അത്ഭുത ദ്വീപ്, അമൽ നീരദിന്റെ കുള്ളന്റെ ഭാര്യ തുടങ്ങി പല സിനിമകളും ആ ധാരണയെ വേറിട്ട ചലച്ചിത്ര ഭാഷ്യം കൊണ്ട് തിരുത്തിയിട്ടുണ്ട് എന്നത് വേറെ കാര്യം. എങ്കിലും ഇതാദ്യമായിരിക്കാം കാര്യ ഗൗരവത്തോടെ ഒരു ചെറു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഗിന്നസ് പക്രുവിനെ പോലൊരാൾക്ക് അവസരം കിട്ടിയിട്ടുണ്ടാകുക. 

ആകെ മൊത്തം ടോട്ടൽ = തൃശ്ശൂർ ഭാഷാ സ്നേഹമുള്ളവർക്കും ജയസൂര്യയോടിഷ്ടമുള്ളവർക്കും ആ ഒരു ഓളത്തിൽ കണ്ടിരിക്കാം. അതിനപ്പുറം കാമ്പുള്ള കഥയോ അവതരണമോ പ്രതീക്ഷിച്ചു കാണേണ്ടതില്ല. 

*വിധി മാർക്ക് = 5/10 

-pravin-

Friday, November 3, 2017

മനസ്സിൽ കൂടു കൂട്ടുന്ന 'പറവ'

മട്ടാഞ്ചേരിയുടെ ചുറ്റുവട്ടം മലയാള സിനിമയിൽ ഏറെയും പശ്ചാത്തലമായിട്ടുള്ളത് ഗുണ്ടകളെയും കൊട്ടേഷൻ ടീമുകളെയുമൊക്കെ പരിചയപ്പെടുത്താനാണ്. കൂടിപ്പോയാൽ ജൂതരുടെ ജീവിത കഥ പറയാനും ഉപയോഗപ്പെടുത്താറുണ്ട്. ഈ ഒരു ആവർത്തന വിരസതയെ തേച്ചു മാച്ചു കളയുന്നുണ്ട് 'പറവ'യിലെ മട്ടാഞ്ചേരി പശ്ചാത്തലം. മട്ടാഞ്ചേരി തെരുവുകളിലെ ചുമരുകളിലും വീടുകളുടെ വാതിലിലും ജനാലയിലും നിർത്തിയിട്ടിരിക്കുന്ന ഓട്ടോ റിക്ഷയുടെ പിറകിലുമൊക്കെ എഴുതി ചേർത്ത ടൈറ്റിലുകൾ കാണിക്കുന്നത് തൊട്ട് പടം തീരുന്ന വരേക്കും കണ്ണിമ ചിമ്മാതെ കാണാനുള്ള ഒരായിരം കാഴ്ചകളെ ഒരുക്കിയിട്ടുണ്ട് സംവിധായകൻ. ഹസീബും ഇച്ചാപ്പിയും അവരുടെ പ്രാവുകളും മീനുകളുമൊക്കെ കൂടെ തീർക്കുന്ന കഥാന്തരീക്ഷത്തിൽ നിന്ന് ഫ്ലാഷ് ബാക്കിലേക്ക് പോകുമ്പോൾ മാത്രമാണ് പ്രായത്തിൽ മൂത്ത ഏതെങ്കിലും നടന്മാരുടെ മുഖം പോലും നമുക്ക് ശ്രദ്ധിക്കാൻ പറ്റുക. ദുൽഖറിന്റെ കഥാപാത്രത്തിന് ഒരു വല്ല്യേട്ടൻ സ്വഭാവമുണ്ടെങ്കിലും വല്ല്യേട്ടനിലെ മാധവനുണ്ണിയെ പോലെ അയാൾ ആരുടേയും ഒരു മുഴുനീള സംരക്ഷകനല്ല. എന്നാൽ കൂടെയുള്ളവരുടെ എല്ലാ കാര്യങ്ങളിലും അയാളുടേതായ ഇടപെടലുകളും തിരുത്തലുകളും കരുതലുകളുമുണ്ട്. വേണുനാഗവള്ളിയുടെ സുഖമോ ദേവിയിൽ മോഹൻലാലിന്റെ സണ്ണി സുഹൃത്തുക്കൾക്കിടയിലും ആ പ്രദേശവാസികൾക്കിടയിലും നേടിയെടുത്തിട്ടുള്ള ഒരു സ്വീകാര്യതയും അതുണ്ടാക്കുന്ന ഒരു ഓളവുമൊക്കെയുണ്ടല്ലോ. കഥയിലെ ഒരു സുപ്രഭാതത്തിൽ അതങ്ങ് ഇല്ലാതെയാകുമ്പോ വിശ്വസിക്കാൻ അന്ന് പാട് പെട്ടിട്ടുണ്ട്. ആ ഒരു വിയോഗത്തിന്റെ ഓർമ്മപ്പെടുത്തലുകൾ ആണ് ദുൽഖറിന്റെ ഇമ്രാൻ മനസ്സിനുണ്ടാക്കിയത്. വല്ലാത്തൊരു വിങ്ങലും. 

ഷൈൻ നിഗത്തിന്റെയും ജേക്കബ് ഗ്രിഗറിയുടെയും അർജ്ജുന്റെയും സിദ്ധീഖിന്റെയുമടക്കമുള്ള കഥാപാത്രങ്ങളുടെ മൗനം പാലിച്ച മുഖങ്ങളും എന്തൊക്കെയോ പറയാനുണ്ടായിട്ടും പരസ്പ്പരം പറയാതെ മൂടി വച്ച മനസ്സുകളുമൊക്കെ സിനിമ കാണുന്നവരെ പോലും അസ്വസ്ഥമാക്കുന്നു. സിദ്ധീഖിന്റെയും ഹരിശ്രീ അശോകന്റെയും ഇന്ദ്രന്സിന്റെയും അടക്കമുള്ള പല കഥാപാത്രങ്ങളും സിനിമയിൽ ശ്രദ്ധ പിടിച്ചു പറ്റുമ്പോഴും അവരുടെയൊന്നും കഥാപാത്രത്തിന് ഒരു പേര് പോലും ഇല്ലായിരുന്നു എന്നോർക്കണം. പേരല്ല ആ കഥാപാത്രങ്ങളുടെ സിനിമയിലെ സ്ഥാനവും കഥാപാത്രമായി മാറിയുള്ള അവരുടെ പ്രകടനവും തന്നെയാണ് മികച്ച നടന്മാർ എന്ന നിലക്ക് അവർക്ക് പേരുണ്ടാക്കി കൊടുക്കുന്നത് എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് പറവയിലെ പല രംഗങ്ങളും. ചെറിയ കഥാപാത്രമായിട്ട് പോലും ഇന്ദ്രൻസിന്റെ ആ ഒരു സ്‌ക്രീൻ പ്രസൻസ് വല്ലാത്തൊരു ഫീൽ ആണുണ്ടാക്കിയത്. ഇന്ദ്രൻസിന്റെ ആ കഥാപാത്രത്തെ സ്‌ക്രീനിൽ പരിചയപ്പെടുത്തുന്നത് മരിച്ചു കിടക്കുമ്പോഴാണെങ്കിലും അയാളുടെ കഥാപാത്രം ജീവസ്സുറ്റതായി തുടരുന്നുണ്ട് സിനിമയിൽ. മൃതദേഹത്തെ ക്ലോസപ്പ് ഷോട്ടിൽ കാണിച്ചു കൊണ്ട് പശ്ചാത്തലത്തിൽ ആ കഥാപാത്രത്തിന്റെ ആഗ്രഹങ്ങളും ആകുലതകളും പ്രേക്ഷകനെ പറഞ്ഞു കേൾപ്പിക്കുകയാണ് സംവിധായകൻ ചെയ്യുന്നത്. 

ക്ളോസപ്പ് ഷോട്ടുകൾ കൊണ്ട് പല കഥാപാത്രങ്ങളെയും പൂർണ്ണതയോടെ ഒപ്പിയെടുക്കാൻ സൗബിന് സാധിച്ചു കാണാം സിനിമയിൽ. ഹസീബിനെയും ഇച്ചാപ്പിയേയും മുൻ നിർത്തി കൊണ്ട് കഥ പറയുമ്പോഴും പറയാൻ മാറ്റി വെക്കപ്പെട്ട മറ്റൊരു പിന്നാമ്പുറ കഥ കൂടിയുണ്ട് പറവക്ക് എന്നതിന്റെ സൂചനകൾ കിട്ടുന്നത് പോലും കഥാപാത്രങ്ങളുടെ മുഖ ഭാവങ്ങളിൽ നിന്നും മൗനത്തിൽ നിന്നുമൊക്കെയാണ്. എന്തായിരിക്കാം ആ ഫ്ലാഷ് ബാക്ക് എന്നറിയാനുള്ള കൗതുകം തീർത്തും പ്രേക്ഷകന്റെ മാത്രമാണ്. ഹസീബിന്റെയും ഇച്ചാപ്പിയുടെയും ഓർമ്മകളിലൂടെയും അറിവുകളിലൂടെയുമാണ് ആ കഥ വിവരിക്കപ്പെടുന്നത്. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വേർപാടിന്റെ വേദനയുടെയും പ്രതികാരത്തിന്റെയുമടക്കം എല്ലാ രംഗങ്ങളിലും കാതോർത്താൽ കേൾക്കാം പ്രാവുകളുടെ കുറു കറുകലുകളും ചിറകടിയുമൊക്കെ. മട്ടാഞ്ചേരി കോളനിയിലെ പതിവ് കാഴ്ചകൾക്ക് അപ്പുറം പുതിയ പലതും പറഞ്ഞു തരാനും കാണിച്ചു തരാനും സൗബിന് സാധിച്ചത് തന്റെ തന്നെ മട്ടാഞ്ചേരി ജീവിതാനുഭവങ്ങളിൽ നിന്നും ഓർമ്മകളിൽ നിന്നുമാണ് എന്നത് കൊണ്ടാകാം അവതരണ രീതിയിൽ വല്ലാത്തൊരു സത്യസന്ധത അനുഭവപ്പെടുന്നു. 

ആകെ മൊത്തം ടോട്ടൽ = പറവ എന്ന പേര് സിനിമയെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ ഒന്നായിരുന്നു. മട്ടാഞ്ചേരിയിലെ ജീവിതങ്ങളും ആകാശ കാഴ്ചകളുമൊക്കെ പ്രാവിന്റെ കണ്ണിലൂടെ കണ്ട പോലെയൊരു പ്രതീതി. ഇച്ചാപ്പിയുടെ വീടും വീട്ടുകാരുമായുമൊക്കെ അത്ര മേൽ ബന്ധമുള്ള ഒരാളെ പോലെ അവരുടെ അടുക്കളയിൽ വരെ സധൈര്യം വിഹരിക്കുന്ന പ്രാവുകളെ കാണാം സിനിമയിൽ. ഈ ഒരു സിനിമയെ യാഥാർഥ്യമാക്കാൻ സൗബിൻ എത്ര കഷ്ടപ്പെട്ടിട്ടുണ്ട് എന്നറിയാൻ ആ പ്രാവുകളെ മാത്രം ഒന്ന് നോക്കിയാൽ മതിയാകും. പ്രാവ് പറത്തൽ മത്സരത്തെ തുടക്കം മുതലേ വളരെ പ്രാധാന്യത്തോടെ ഉയർത്തി കാണിച്ചെങ്കിലും ഒടുക്കം അതിനു വലിയ പ്രസക്തി കൊടുത്തതായി കണ്ടില്ല. മട്ടാഞ്ചേരി ഗുണ്ടായിസത്തിന്റെ നാടല്ല എന്ന് ആണയിടുമ്പോഴും സൗബിനും ശ്രീനാഥ്‌ ഭാസിയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കടന്നു വരവ് സിനിമയിൽ  അത് വരെ നില നിന്ന സമാധാനന്തരീക്ഷത്തെ തകർത്തു കളയുകയും കഥയുടെ ഗതി തന്നെ മാറ്റുകയും ചെയ്യുന്നു. അതൊഴിച്ച്   നിർത്തിയാൽ സ്ഥിരം മട്ടാഞ്ചേരി ഗുണ്ടാ / കൊട്ടേഷൻ  കഥകളിൽ നിന്നും വേറിട്ടൊരു ദൃശ്യാനുഭവം തന്നെയാണ് പറവ. ആ അർത്ഥത്തിൽ തന്നെയാണ് സൗബിന്റെ 'പറവ' ഒരു പൊളി പറവയായതും മനസ്സ് കവർന്നതും. 

*വിധി മാർക്ക് = 7.5/10 

-pravin-

Friday, September 29, 2017

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള - കറുത്ത ഹാസ്യത്തിന്റെ സാധ്യതകൾ തേടിയ പ്രമേയം

കാൻസറിനോട് പൊരുതി ജയിച്ച എഴുത്തുകാരി ചന്ദ്രമതിയുടെ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന പുസ്തകത്തിന്റെ പേര് മാത്രം കടമെടുത്തു കൊണ്ട് ഒരു സിനിമയുണ്ടാക്കുക എന്നത് ശ്രമകരമായ ദൗത്യം തന്നെയായിരിന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയപ്പെടുന്ന കേരളം എന്ന് മുതലായിരിക്കാം ഞണ്ടുകളുടെ (കാൻസറിന്റെ) നാടായി മാറാൻ തുടങ്ങിയത് എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരമില്ല. വർദ്ധിച്ചു വരുന്ന കാൻസർ രോഗികളുടെ എണ്ണം മലയാളി സമൂഹത്തെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിലാണ് കാൻസറിനെ കറുത്ത ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് കൊണ്ട് അൽത്താഫ് സലിം തന്റെ സിനിമയിൽ അവതരിപ്പിക്കുന്നത് എന്നോർക്കണം. കറുത്ത ഹാസ്യം എന്നത് മലയാള സിനിമകളിൽ അധികം ഉപയോഗിച്ചോ പരീക്ഷിച്ചോ കണ്ട ഒന്നല്ല എന്ന കാരണം കൊണ്ട് തന്നെ ഇത്തരമൊരു സിനിമാ നിർമ്മിതിയെ പ്രേക്ഷക സമൂഹം എങ്ങിനെ സ്വീകരിക്കും എന്നത് സംവിധായകനും അതിനേക്കാളേറെ നിർമ്മാതാവിനും ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു. നിവിൻ പോളി എന്ന നടനെക്കാൾ ഈ സിനിമയിൽ നിവിൻ പോളി എന്ന നിർമ്മാതാവിന് കൈയ്യടി കൊടുക്കേണ്ടതും അവിടെ തന്നെ. 

മലയാള സിനിമാ ചരിത്രത്തിൽ എല്ലാ കാലത്തും കാൻസറിനെ ഒരു ദുരന്തമായി മാത്രമേ പരിഗണിച്ചിട്ടുള്ളൂ. ട്രാജഡിക്ക് വേണ്ടി സിനിമകളിൽ ഇത്രത്തോളം ഉപയോഗിക്കപ്പെട്ട മറ്റൊരു രോഗാവസ്ഥ വേറെയുണ്ടോ എന്നത് പോലും സംശയമാണ്. 'മദനോത്സവ'വും, 'ആകാശദൂതും' 'മിന്നാര'വുമൊക്കെ കാൻസറിനെ ട്രാജഡിക്കായി ഉപയോഗിച്ചപ്പോൾ കെബി മധുവിന്റെ 'ചിത്രശലഭം' (പഴയ ഹിന്ദി സിനിമ ആനന്ദിന്റെ റീമേക്) കാൻസർ രോഗിയായ ദേവൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിനോടും മരണത്തോടുമൊക്കെയുള്ള വേറിട്ട കാഴ്ചപ്പാടുകളാണ് പങ്കു വച്ചത്. സജി സുരേന്ദ്രന്റെ 'ഫോർ ഫ്രണ്ട്സ്' കാൻസർ രോഗികളായ നാല് സുഹൃത്തുക്കളുടെ കഥയായിരുന്നു പറഞ്ഞത്. കാൻസർ കാരണം ജീവിതം അവസാനിച്ചെന്ന് കരുതി സങ്കടപ്പെടുകയല്ല വേണ്ടത് ബാക്കിയുള്ള ജീവിതമെങ്കിലും അർത്ഥപൂർണ്ണമായി ആഘോഷിക്കാൻ മനസ്സിനെ സജ്ജമാക്കുകയാണ് വേണ്ടത് എന്ന അഭിപ്രായപ്പെടൽ തന്നെയായിരുന്നു ആ സിനിമയുടേതും. ട്രാജഡിയിലൊതുങ്ങേണ്ട ഒരു വിഷയത്തെ കഥാപാത്രങ്ങളുടെ നിലപാടുകൾ കൊണ്ടും മനോഭാവം കൊണ്ടും സർവ്വോപരി അവതരണ ശൈലി കൊണ്ടും വേണമെങ്കിൽ മാറ്റിയെഴുതാൻ സാധിക്കും എന്ന് ബോധ്യപ്പെടുന്നിടത്താണ് പരീക്ഷണാടിസ്ഥാനത്തിലെങ്കിലും ഇത്തരം ചില സിനിമാ നിർമ്മിതികൾ സംഭവിക്കുന്നത്. ആ കൂട്ടത്തിലെ ഏറ്റവും അവസാനം വന്ന പരീക്ഷണ സിനിമാ നിർമ്മിതിയായി വേണം അൽത്താഫിന്റെ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' കാണാൻ. 

പ്രമേയം കൊണ്ട് കരുത്തുണ്ടായിട്ടും അവതരണത്തിൽ പാളിയാൽ സകലതും പോയി എന്ന വെല്ലുവിളിയെ അൽത്താഫ് സലിം ഏറെക്കുറെ ഭംഗിയായി തരണം ചെയ്തിട്ടുണ്ട്. സന്തോഷമായി ജീവിതം മുന്നോട്ട് നയിച്ച് കൊണ്ടിരിക്കെ കുടുംബത്തിൽ ഒരാൾക്ക് കാൻസർ വന്നാൽ ആ സാഹചര്യത്തെ ആ കുടുംബം എങ്ങിനെ നേരിടും എന്ന ചിന്തയെ വൈകാരികമായി വിശദീകരിക്കാതെ രസകരമായി അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്. അതിനായി ആ കുടുംബത്തിലെ പ്രധാന കഥാപാത്രങ്ങളുടെ സ്വഭാവ ശൈലി ആദ്യമേ നമുക്ക് കാണിച്ചു തരുന്നുണ്ട്. ലാലിന്റെ അച്ഛൻ കഥാപാത്രം ഒന്നല്ലെങ്കിൽ ഓരോ കാരണങ്ങൾ കൊണ്ട് സദാ 'അസ്വസ്ഥത' ഉണ്ടെന്നു പറയുന്നവനാണ്. ശാന്തി കൃഷ്ണയുടെ ഷീല ചാക്കോ ബോൾഡ് ആണെങ്കിൽ മക്കൾ മൂന്നും മൂന്നു ടൈപ്പുമാണ്. ചാക്കോയുടെ വയസ്സായ അപ്പൻ പോലും സ്വഭാവ ശൈലിയിൽ വേറിട്ട് നിൽക്കുന്നു. ഇങ്ങിനെയൊരു കടുംബത്തിലേക്ക് വില്ലനായി എത്തുന്ന കാൻസറിന് ഒരു കൊമേഡിയന്റെ റോളാണ് സംവിധായകൻ കൽപ്പിക്കുന്നത്. മറ്റാരെയും പോലെ തനിക്ക് കാൻസർ ഉണ്ടെന്നു സംശയം തോന്നുന്ന മാത്ര ഷീല ചാക്കോയും ഞെട്ടുന്നുണ്ട്. പക്ഷെ അതൊരു ജീവിത തകർച്ചയായി കാണാതെ അവർ എന്നത്തേയും പോലെ ദൈനം ദിന കാര്യങ്ങളിലും സ്വന്തം ജോലിയിലും മുഴുകുകയാണ്. ഇവിടെ രോഗിയേക്കാൾ അസ്വസ്ഥതയും ആധിയുമൊക്കെ രോഗിക്ക് ചുറ്റുമുള്ളവരിലാണ് സംഭവിക്കുന്നത്. സ്വന്തം ഭാര്യക്ക് കാൻസർ ഉണ്ടെന്നു മക്കളോട് പറയാൻ വിഷമിക്കുന്ന അച്ഛനെയും അയാൾ അത് പറയാൻ വേണ്ടി തിരഞ്ഞെടുക്കുന്ന സാഹചര്യങ്ങളുമൊക്കെ ചിരിയുണർത്താൻ വേണ്ടിയാണ് അൽതാഫ് ഉപയോഗിക്കുന്നത്. എന്തിനേറെ പറയുന്നു കാൻസറിന്‌ ചികിത്സ തേടി ചെന്നെത്തുന്ന ഡോക്ടർ പോലും ഇവിടെ സരസനാണ്. അങ്ങിനെ തുടക്കം മുതൽ ഒടുക്കം വരെയും കാൻസറിനെയും രോഗിയേയും അവരുമായി ബന്ധപ്പെട്ടവരെയുമെല്ലാം കറുത്ത ഹാസ്യത്തിന്റെ ഭാഗമാക്കുകയാണ് സംവിധായകൻ. 

ഒരു യഥാർത്ഥ കാൻസർ രോഗിക്ക് ഈ സിനിമ കാണുമ്പോൾ ഒരു പക്ഷെ ചികിത്സാ കാലയളവിൽ താൻ അനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ വേദനകളെ പരാമർശിക്കാതെ പോയതിൽ സങ്കടവും അമർഷവും തോന്നിയേക്കാം. പക്ഷെ നാളെ എപ്പോഴെങ്കിലും താനൊരു കാൻസർ രോഗിയാണെന്ന് തിരിച്ചറിയേണ്ടി വരുന്നവർക്ക് ഈ സിനിമ കൊടുക്കുന്ന ഒരു മാനസിക പിന്തുണയുണ്ട്. അതിനെ കണ്ടില്ലെന്നു നടിക്കാനാകില്ല ഒരാൾക്കും. കീമോക്ക് ശേഷം കൊഴിഞ്ഞു പോകുന്ന മുടിയെ കുറിച്ച് ഷീലാ ചാക്കോ ഒരു വേള പരാതി പറയുന്നുണ്ട് സിനിമയിൽ. മുടി കൊഴിച്ചിൽ കാണുമ്പോൾ അമ്മക്കുണ്ടാകുന്ന വിഷമം ഇല്ലാതാക്കാൻ മകൾ കണ്ടെത്തുന്ന ഉപായത്തെ പോലും അവിടെ ശരി വെക്കേണ്ടി വരുന്നുണ്ട്. എന്തായാലും ഈ മുടിയെല്ലാം കൊഴിഞ്ഞു പോകും, എന്നാൽപ്പിന്നെ കൊഴിഞ്ഞു പോകുന്നതിനു മുന്നേ തന്നെ അത് ട്രിം ചെയ്തു കളയുന്നതല്ലേ നല്ലത് എന്ന് പറയുന്ന മകളെ ആ അമ്മ സ്നേഹത്തോടെയാണ് നോക്കുന്നത്. മകളുടെ പിന്തുണയോടെ മൊട്ടയടിച്ച ശേഷം കണ്ണാടിയിലെ തന്റെ പുതിയ തല നോക്കി ആ അമ്മ കൂടുതൽ ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലാണ് ഈ സിനിമയിലെ ഓരോ സീനുകളും വന്നു പോകുന്നത്. തുടക്കം മുതൽ ഒടുക്കം വരെയും കാൻസർ എന്ന വില്ലൻ ആ കടുംബത്തിൽ സാന്നിധ്യം കൊണ്ട് ഭീകരത സൃഷ്ടിക്കുമ്പോഴും ഷീലയും കുടുംബവും ആ വില്ലനെ ഭീകരനായി പരിഗണിക്കാതെ ചിരിച്ചു തള്ളുകയാണ്. രോഗം വന്നെന്നു കരുതി ആഘോഷങ്ങൾ ഒഴിവാക്കാൻ അവരാരും തയ്യാറാകുന്നില്ല എന്ന് മാത്രമല്ല രോഗത്തെ കുറിച്ചുള്ള നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യ-സംശയങ്ങളെ സധൈര്യം നേരിടുന്നു. 

കാൻസറിനെ ഹാസ്യവത്ക്കരിക്കുമ്പോഴും കാന്സറിനോടുള്ള കഥാപാത്രങ്ങളുടെ ഉൾഭയങ്ങളെ പങ്കു വക്കാൻ സിനിമ മറക്കുന്നില്ല.  കീമോ കീമോ എന്ന് വീട്ടിൽ പാടി നടക്കുന്ന കുട്ടിയിലൂടെ കീമോ പോലും ട്രോൾ ചെയ്യപ്പെടുന്നുണ്ട് . കീമോയെ ആദ്യം പേടിച്ചിരുന്നു ഇപ്പോൾ പേടിയില്ല എന്ന് ഷീല ചാക്കോ പറയുന്നുണ്ടെങ്കിലും  കീമോ ഭടന്മാരും ഞണ്ടുകളും തമ്മിലുള്ള യുദ്ധത്തെ ഡോക്ടർ നിസ്സാരമാക്കി പറയുന്നില്ല. കീമോക്ക് വിധേയരാകേണ്ടി വരുന്ന കാൻസർ രോഗികളുടെ ഉറക്കമില്ലാത്ത രാത്രികളെ രണ്ടു മൂന്നു ഷോട്ടുകളിലൂടെ സംവിധായകൻ പരാമർശിക്കുന്നുമുണ്ട്. ഇത്രയും മാറ്റി നിർത്തിയാൽ കാൻസർ എന്ന രോഗത്തിന്റെ ഭീകരതയെ ആ രോഗത്തിൽ നിന്ന് രക്ഷ തേടാൻ നടക്കുന്ന രോഗികൾക്ക് നേരിടേണ്ടി വരുന്ന മാനസിക വ്യഥകളോ ഭാരിച്ച ചികിത്സാ ചിലവുകളോ അടക്കമുള്ള പല വസ്തുതകളുടെയും സാമൂഹികമാനമൊന്നും സിനിമയിൽ നിന്ന് കണ്ടു കിട്ടില്ല. ഷീല ചാക്കോ എന്ന വ്യക്തിയിലേക്കും അവരുടെ കുടുംബത്തിനുള്ളിലേക്കും മാത്രം ഫോക്കസ് ചെയ്യുന്ന ഒരു കാൻസർ കഥ എന്ന നിലയിൽ സിനിമ ചുരുങ്ങി പോകുന്നതും അവിടെയാണ്. എന്നിരുന്നാലും നിലപാടുകൾ കൊണ്ടും മനോഭാവം കൊണ്ടും കാൻസറിനെ ചെറുത്തു നിൽക്കാൻ രോഗികളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് വേണ്ട മാനസിക പിന്തുണ നൽകുകയും ചെയ്യുക എന്ന നിലക്കുള്ള സിനിമയുടെ ഉദ്ദേശ്യ ലക്ഷ്യത്തെ അഭിന്ദിക്കാതിരിക്കാതെ വയ്യ. 

ഷീല ചാക്കോയും അവരുടെ രോഗവുമൊക്കെ കറുത്ത ഹാസ്യത്തിന്റെ അവതരണത്തിനുള്ള ഉപകാരണങ്ങളാക്കി മാറ്റുമ്പോഴും ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ കഥാപാത്രങ്ങൾ അനുഭവിക്കുന്ന സംഘർഷവും വിഷമവുമൊക്കെ പല സീനുകളിലും മിന്നായം പോലെ പറഞ്ഞറിയിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. സന്തോഷ് വർമ്മയുടെ വരികളിൽ ജസ്റ്റിൻ ജോസഫ് ഈണം പകർന്ന " നനവേറെ തന്നിട്ടും.. മുറ്റത്തെ പൂ മൊട്ടിൽ..പുഞ്ചിരി വിരിയാഞ്ഞതെന്തേ .." എന്ന ഗാനവും ഗാന രംഗങ്ങളും സിനിമയുടെ ഈ പറഞ്ഞ ഇമോഷനുമായി വല്ലാതെ ചേർന്ന് നിൽക്കുന്ന ഒന്നാണ്. അവർ പോലുമറിയാതെ അവർക്കിടയിൽ നടക്കുന്ന മാറ്റങ്ങളും പെരുമാറ്റങ്ങളും വളരെ വ്യക്തമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട് പല സീനുകളിലും. അമ്മക്ക് എങ്ങിനെ ഇത്ര ധൈര്യത്തോടെ പെരുമാറാൻ സാധിക്കുന്നു അതോ ഇതെല്ലാം അമ്മയുടെ അഭിനയമാണോ എന്ന് ചോദിക്കുന്ന സഹോദരിയോട് കുവൈത്തിൽ താമസിച്ചിരുന്ന കാലത്തെ സംഭവ ബഹുലമായ ഒരു ഓർമ്മ പങ്കിട്ടു കൊണ്ട് കുര്യൻ പറഞ്ഞു കൊടുക്കുന്നുണ്ട് അമ്മ അഭിനയിക്കുന്നതല്ല അമ്മ എന്നും അങ്ങിനെ ബോൾഡായിരുന്നുവെന്ന്. എത്ര ഗംഭീരമായാണ് ആ അമ്മ കഥാപാത്രത്തെ സിനിമയിൽ പ്രതിഷ്‌ഠിക്കുന്നതു എന്ന് നോക്കൂ. ഇത്രയും പ്രശ്നങ്ങൾക്കിടയിലും നിങ്ങൾക്കെങ്ങനെ ചിരിക്കാൻ സാധിക്കുന്നു എന്ന റേച്ചലിന്റെ ചോദ്യത്തിനുള്ള ശരിയായ ഉത്തരം കുര്യന് പറയാൻ സാധിക്കുന്നത് പോലും ആ അമ്മയുടെ മകനായി പിറന്നത് കൊണ്ട് മാത്രമാണ്. 

ആകെ മൊത്തം ടോട്ടൽ = കുര്യൻ എന്ന കഥാപാത്രം നിവിൻ പോളിയെ സംബന്ധിച്ച് ഒരുപാട് അഭിനയിച്ചു പരിചയിച്ച ഒരു കഥാപാത്രമായിരുന്നു എന്ന് വേണേൽ പറയാം. കാര്യ പ്രാപ്തി ഇല്ലാതെ കോമാളി കളിച്ചു നടക്കുന്ന ഒരു അലസന്റെ ശരീര ശൈലിയിലേക്കും മാനറിസത്തിലേക്കും നിവിൻ പോളിക്ക് വളരെ പെട്ടെന്ന് താദാത്മ്യം പ്രാപിക്കാൻ സാധിക്കാറുണ്ട് എന്നത് കൊണ്ട് തന്നെ ഈ സിനിമയിൽ നിവിൻ പോളി എന്ന നടന്റെ സാന്നിധ്യത്തിന് പ്രത്യകിച്ച് പ്രസക്തിയോ പുതുമയോ ഉണ്ടെന്നു പറയാനില്ല. നിവിൻ പോളി എന്ന നിർമ്മാതാവിനെ ഈ സിനിമ കൊണ്ട് വേണമെങ്കിൽ അടയാളപ്പെടുത്താം. ശാന്തി കൃഷ്ണ തന്നെയാണ് ഈ സിനിമയിലെ താരം. ഷീല ചാക്കോയെ പൂർണ്ണതയോടെ അവതരിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. ലാലും, അഹാനയും, ശ്രിന്ദയും, സിജു വിത്സണും , സൈജു കുറുപ്പും, ഷറഫുദ്ധീനും, കെ എൽ ആന്റണിയും, ദിലീഷ് പോത്തനും അടക്കമുള്ളവരുടെ കാസ്റ്റിങ്ങ് നന്നായിരുന്നു. ഇടവേളക്ക് ശേഷമുള്ള ഭാഗങ്ങളിൽ കേന്ദ്ര പ്രമേയത്തെ മറി കടക്കും വിധം നിവിൻ പോളി- ഐശ്വര്യ ടീമിന്റെ കണ്ടു മുട്ടലുകളും പരിചയം പുതുക്കലും പ്രണയ ചിന്തകളുമൊക്കെ അവതരിപ്പിച്ചത് ലാഗുണ്ടാക്കി എന്നതൊഴിച്ചാൽ കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഒരു പുതുമുഖ സംവിധായകൻറെ ആദ്യ സിനിമാ സംരഭം എന്ന നിലക്കും ഗൗരവസ്വഭാവമുള്ള ഒരു വിഷയത്തിന്റെ വേറിട്ട അവതരണ ശ്രമം എന്ന നിലക്കും പ്രോത്സാഹിപ്പിക്കപ്പെടേണ്ട സിനിമ. 

*വിധി മാർക്ക് = 6.5/10 

-pravin- 

Friday, September 22, 2017

തുപ്പരിവാളൻ - വീണ്ടും മിഷ്ക്കിൻ മാജിക്ക്

പ്രതീക്ഷ തെറ്റിയില്ല. മിഷ്ക്കിന്റെ സംവിധാനത്തിൽ മറ്റൊരു മികച്ച സിനിമ. ആർക്കുമറിയാതെ പോകുന്ന എത്രയെത്ര കൊലപാതകങ്ങൾ നമുക്ക് ചുറ്റും നടന്നിട്ടുണ്ടാകാം അല്ലെങ്കിൽ ഇപ്പോഴും നടക്കുന്നുണ്ടാകാം എന്ന് ചിന്തിപ്പിക്കുന്നുണ്ട് സിനിമ. സ്വാഭാവിക മരണമെന്നും അപകട മരണമെന്നും നമ്മൾ വിധിയെഴുതിയതും വിശ്വസിച്ചു പോയതുമായ മരണങ്ങൾ കൊലപാതകങ്ങൾ അല്ലെന്ന് എങ്ങിനെ ഉറപ്പിക്കാം? ഈ  ഒരു സംശയത്തിന്റെയും ചോദ്യത്തിന്റെയുമൊക്കെ പശ്ചാത്തലം ഈ സിനിമയുടെ തീമിനുണ്ട്. ഷെർലക് ഹോംസിന്റെ സ്വാധീനം ഏറെ പ്രകടമാകുന്ന വിശാലിന്റെ കനിയൻ പൂങ്കുഡ്രൻ എന്ന നായക കഥാപാത്ര സൃഷ്ടിയും അയാളുടെ ചടുലമായ കേസ് അന്വേഷണ രീതിയും ആക്ഷനുമൊക്കെ കൂടെ സിനിമയെ അടിമുടി ത്രില്ലർ സ്വഭാവത്തിലാണ് മിഷ്കിൻ 'തുപ്പരിവാള'നെ ഒരുക്കിയിരിക്കുന്നത്. വിശാലിന്റെ ഫാൻസിനെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണോ എന്തോ മുൻപൊന്നുമില്ലാത്ത വിധം ആക്ഷൻ സീനുകളിൽ നായകനെ അമാനുഷികനാക്കുന്നുണ്ട് മിഷ്കിൻ. ആക്ഷൻ സീനുകളൊക്കെ ഡ്യൂപ്പില്ലാതെ മനോഹരമായി ചെയ്യാൻ വിശാലിന് സാധിച്ചിട്ടുണ്ട് എന്നത് അംഗീകരിക്കുമ്പോഴും പത്തു പതിനഞ്ചു പേരെ ഒറ്റക്ക് നിന്നടിച്ചു നിലം പരിശാക്കുന്ന ഒരു നായക സങ്കൽപ്പത്തെ മിഷ്‌കിനെ പോലെയൊരു സംവിധായകൻ പ്രോത്സാഹിപ്പിച്ചു കണ്ടതിൽ നിരാശ തോന്നി. ഈ ഒരൊറ്റ കാര്യം ഒഴിച്ച് നിർത്തിയാൽ കെട്ടുറപ്പുള്ള തിരക്കഥ കൊണ്ടും അവതരണ ശൈലി കൊണ്ടുമൊക്കെ മികച്ചു നിൽക്കുന്ന ഒരു ക്രൈം ത്രില്ലർ സിനിമയാണ് 'തുപ്പരിവാളൻ' .

സാധാരണ കുറ്റാന്വേഷണ സിനിമയിൽ കുറ്റം ചെയ്യാനുള്ള കാരണങ്ങളും കൊലപാതകിയിലേക്ക് നീളുന്ന അന്വേഷണവും മറ്റും വിശദീകരിക്കുകയും അന്വേഷണത്തിന്റെ ഓരോ ഘട്ടവും കാണികളെ വ്യക്തതയോടെ ബോധ്യപ്പെടുത്തുകയുമൊക്കെ ചെയ്യുമ്പോൾ 'തുപ്പരിവാള'നിൽ അന്വേഷണത്തിന്റെ ഭാഗമമെന്നോണം പ്രേക്ഷകരെ കൂടി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് സംവിധായകൻ. അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും ഡിറ്റക്ടീവ് കനിയുടെ ചിന്ത എങ്ങോട്ടൊക്കെയാണ് പോകുന്നതെന്ന് അന്തം വിട്ട് ആലോചിച്ചു പോകും പ്രേക്ഷകർ. ഷെർലക് ഹോംസിനൊപ്പം കാണാവുന്ന ഡോക്ടർ വാട്സനെ പോലെ ഇവിടെ ഡിറ്റക്ടീവ് കനിക്കൊപ്പം പ്രസന്ന അവതരിപ്പിക്കുന്ന മനോഹർ എന്ന കഥാപാത്രത്തെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഭംഗിയായി തുന്നി ചേർത്ത് വച്ചിരിക്കുകയാണ്. നായകൻറെ പിന്നാലെ നിഴല് പോലെ നടക്കുന്ന ഒരു കൂട്ടുകാരൻ കഥാപാത്രം എന്നതിലുപരി സിനിമയിൽ നായകനൊപ്പം തന്നെ നിർത്താവുന്ന ഒരു കഥാപാത്ര സൃഷ്ടിയായിരുന്നു മനോഹറിന്റേത്. കനിയുടെ അന്വേഷണത്തിന്റെ ദിശ എങ്ങോട്ടാണ് അല്ലെങ്കിൽ അയാൾ എന്താണ് ചിന്തിക്കുന്നത് എന്ന് മനസ്സിലാകാതെ നിൽക്കേണ്ടി വരുന്ന പ്രേക്ഷകന്റെ തന്നെ പ്രതിരൂപമാണോ മനോഹർ എന്നും സംശയിക്കാം. കാരണം പല സീനുകളിലും നമുക്ക് തോന്നിയേക്കാവുന്ന അതേ സംശയവും ചോദ്യവുമൊക്കെ നമുക്ക് വേണ്ടി കനിയോട് ചോദിക്കാൻ സംവിധായകൻ നിയോഗിക്കുന്നത്  മനോഹറിനെയാണ്. നിർണ്ണായകമായ പല സീനുകളിലും മനോ നടത്തുന്ന ഇടപെടലുകളെല്ലാം തന്നെ  ആ കഥാപാത്രത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നതാണ്.  

കിം ഡുക്ക് സിനിമകളിലെത് പോലെ തന്റെ സിനിമകളിൽ വയലൻസ് ചിത്രീകരണത്തിൽ പ്രത്യേക താൽപ്പര്യം കാണിക്കാറുള്ള സംവിധായകനാണ് മിഷ്ക്കിൻ. അൻജാതെ, യുദ്ധം സെയ്‌, ഒനായും ആട്ടിൻകുട്ടിയും തുടങ്ങിയ സിനിമകളിലൊക്കെ അത്തരം ക്രൈം ആൻഡ് വയലൻസ് സീനുകൾ മികച്ച രീതിയിൽ അവതരിപ്പിച്ചു കണ്ടിട്ടുണ്ടെങ്കിലും അതിനേക്കാൾ കൂടുതൽ അളവിലാണ് ഇക്കുറി 'തുപ്പരിവാള'നിലെ വയലൻസ് ചിത്രീകരിച്ചു കാണുന്നത്. ഹോളിവുഡ് സ്ലാഷർ മൂവികളിൽ മാത്രം കണ്ടിട്ടുള്ള വയലൻസിനെ തമിഴിന്റെ പ്രാദേശിക ചുറ്റുവട്ടത്തിൽ വൾഗറാക്കാതെ അവതരിപ്പിക്കാൻ സാധിച്ചു എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. ഡെവിൾ എന്ന പേരിനൊപ്പം തന്നെ വില്ലനെ ഒരു ഡെവിൾ കണക്കെ ഭീകരമായി അവതരിപ്പിച്ചിട്ടുണ്ട് സിനിമയിൽ. ഡെവിൾ എന്ന ആ വില്ലൻ കഥാപാത്രം വിനയിന്റെ പ്രകടനത്തിൽ ഭദ്രമായിരുന്നു. ദിവസങ്ങളായി ഫ്രിഡ്ജിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു ഡെഡ് ബോഡിയെ ഇല്ലായ്മ ചെയ്യുന്ന ഒറ്റ രംഗം മതി ഇപ്പറഞ്ഞ കാര്യങ്ങളെയെല്ലാം ശരി വക്കാൻ. ഡെഡ് ബോഡി അറുത്ത് മുറിച്ച് ചോരയിൽ കുളിച്ചു നിൽക്കുമ്പോഴും അയാൾ കോഫി ആസ്വദിച്ചു കുടിക്കുന്നത് കാണാം. കൊലപാതകത്തേയും ചോരയേയുമൊക്കെ അത്ര മേൽ സ്വാഭാവികമായി നോക്കി കണ്ടു പെരുമാറുന്ന ഒരു വില്ലനെ ഈ അടുത്തൊന്നും ഒരു സിനിമയിലും കണ്ടിട്ടില്ല. 

വില്ലന്മാർ എന്ന ലേബൽ ഒട്ടിക്കാതെ അവരവരുടേതായ ആവശ്യങ്ങളുടെയും ന്യായങ്ങളുടെയുമൊക്കെ പേരിൽ തിന്മയുടെ പക്ഷത്തു നിൽക്കുകയും സ്വാഭാവിക ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളെന്ന പോലെയാണ് ഡെവിളിനെയും സംഘത്തെയും സിനിമയിൽ പരിചയപ്പെടുത്തുന്നത്. ആൻഡ്രിയയുടെ സുന്ദരി വില്ലത്തി വേഷവും ഭാഗ്യരാജിന്റെ പടു കിളവൻ വില്ലൻ വേഷവും ശ്രദ്ധേയമാണ് ഈ കൂട്ടത്തിൽ. 'യുദ്ധം സെയ്‌' സിനിമയിൽ ഡോക്ടർ പുരുഷോത്തമനും ഭാര്യയും മകനും ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ന്യായത്തിന്റെ പിന്തുണയും ഒടുക്കം മരിച്ചു വീഴുമ്പോൾ സഹതാപവും സൃഷ്ടിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇവിടെ ഡെവിളിനും സംഘത്തിനും അങ്ങിനെയൊരു പിന്തുണയോ സഹതാപമോ ലഭിക്കാനിട വരുത്തുന്നില്ല സംവിധായകൻ. വിതച്ചത് കൊയ്തു എന്ന് തോന്നിപ്പിക്കും വിധമാണ് ഓരോരുത്തരുടെയും അന്ത്യം. ഭാഗ്യ രാജ് അവതരിപ്പിച്ച അങ്കിൾ കഥാപാത്രത്തിന്റെ കിടപ്പിലായ ഭാര്യയുടെ നിസ്സംഗമായ മരണം അപ്പോഴും ഒരു വേദനയായി അവശേഷിപ്പിക്കുന്നുണ്ട് മിഷ്കിൻ. കൊലപാതകങ്ങളുടെയും മരണങ്ങളുടെയും ഒരു പരമ്പര തന്നെ അരങ്ങേറുമ്പോഴും വയലൻസിനെ ആവർത്തന വിരസതയില്ലാതെ അവതരിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്നു സംവിധായകൻ. മറ്റൊരു തലത്തിൽ നോക്കുമ്പോൾ മരണത്തെയും വയലൻസിനെയുമൊക്കെ വിഭ്രമാത്മകമായ ഒരു സൗന്ദര്യ സൃഷ്ടിയാക്കി മാറ്റാനുള്ള ശ്രമം കൂടിയാണ് മിഷ്ക്കിന്റെ ഈ സിനിമ എന്ന് പറയേണ്ടി വരുന്നു.  

ആകെ മൊത്തം ടോട്ടൽ = വിശാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്നതിനേക്കാൾ മിഷ്ക്കിൻ കാരണം വിശാലിന് തന്റെ കരിയറിൽ കിട്ടിയ നല്ലൊരു സിനിമ എന്ന് പറയാനാണ് തോന്നുന്നത്. എക്സൻട്രിക് കഥാപാത്രത്തിന്റെ അഭിനയ സാധ്യതകളിലേക്കൊന്നും പോയി കാണുന്നില്ലെങ്കിലും കനി പൂങ്കുണ്ട്രനായി ഏറെക്കുറെ നല്ല പ്രകടനം കാഴ്ച വക്കാൻ വിശാലിന് സാധിച്ചിട്ടുണ്ട് എന്ന് മാത്രം. അമിത ഹീറോയിസം മുഴച്ചു നിൽക്കുന്ന റെസ്റ്റോറന്റ് ഫൈറ്റ് ഒഴിവാക്കി നോക്കിയാൽ ബാക്കി ഫൈറ്റുകളൊക്കെ നന്നായിരുന്നു. അനു ഇമ്മാനുവലിന്റെ മല്ലിക എന്ന കഥാപാത്രം വെറും നായികയിൽ ഒതുങ്ങാതെ സിനിമയിലെ നിർണ്ണായക സാന്നിധ്യമായി നില കൊള്ളുന്നുണ്ടെങ്കിലും ഈ സിനിമയിൽ തിളങ്ങിയത് വില്ലത്തിയായ ആൻഡ്രിയയാണ്. അത് പോലെ തന്നെ വിനയ് അസാധ്യമായി അഭിനയിച്ചു തകർത്തിട്ടുണ്ട് ഡെവിളിന്റെ റോളിൽ. ആ ശബ്ദ ഗാംഭീര്യത്തിനും വോയ്‌സ് മോഡുലേഷനും കൊടുക്കണം പ്രത്യേക കൈയ്യടി. എന്നത്തേയും പോലെ കാമറയും സംഗീതവും ഈ മിഷ്ക്കിൻ സിനിമയിലും മികച്ചു നിൽക്കുന്നു. അന്വേഷണം മുന്നേറുന്നതിനൊപ്പം തന്നെ ഇരച്ചു കേറുന്ന ബിജിഎം വേറെ ലെവലായിരുന്നു . അങ്ങിനെ എല്ലാം കൊണ്ടും സൂപ്പർ പടം. 

* വിധി മാർക്ക് = 8/10 


-pravin-

Friday, September 8, 2017

ഉണ്ണിക്കൃഷ്ണനും വിശ്വനാഥനും - ജീവിത 'യാത്ര'യിൽ 'അപരൻ'മാരാകേണ്ടി വന്നവർ

ബാലുമഹേന്ദ്രയുടെ 'യാത്ര'യും പത്മരാജന്റെ 'അപര'നും കണ്ട ഒരു പ്രേക്ഷകർക്കും മറക്കാൻ സാധിക്കാത്ത രണ്ടു കഥാപാത്രങ്ങളാണ് ഉണ്ണിക്കൃഷ്ണനും വിശ്വനാഥനും. 1985 ലും 1988 ലുമായി റിലീസായ ഈ രണ്ടു സിനിമകളിലെ രണ്ടു കഥാപാത്രങ്ങളും രണ്ടു കഥാപശ്ചാത്തലത്തിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും അവർ രണ്ടു പേർക്കും ജീവിതത്തിന്റെ ഒരു പ്രത്യേക കോണിൽ വച്ച് നേരിടേണ്ടി വന്ന ഒരു പൊതു സമസ്യയായിരുന്നു അവരുടെ അതേ രൂപസാദൃശ്യമുള്ള അപരൻ. പ്രശ്നക്കാരനായ ഈ അപരൻ ഒരിടത്തു പോലും ഉണ്ണിക്കൃഷ്ണന്റെയും വിശ്വനാഥന്റെയും മുന്നിൽ നേരിട്ട് പ്രത്യക്ഷപ്പെടുകയോ അവരുടെ പേരിൽ ഒരു ആൾമാറാട്ടത്തിനു മുതിരുകയോ ചെയ്യുന്നില്ലെങ്കിലും അപരന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിത്വങ്ങളായി മാറുകയാണ് ഉണ്ണിക്കൃഷ്ണനും വിശ്വനാഥനും. അപരൻ കാരണം സ്വന്തം വ്യക്തിത്വം ഇരുളിലാകുകയും ജീവിതം കൈ വിട്ടു പോകുകയും ചെയ്ത രണ്ടു നിരപരാധികൾ. ആ തലത്തിൽ നോക്കുമ്പോൾ ഒരാളെ പോലെ ലോകത്ത് ഒരുപാട് പേരുണ്ടാകാം എന്ന സരസമായ നാട്ടു വർത്തമാനം കേട്ട് ശീലിച്ച ഒരു സമൂഹത്തോട്, ഒരാളെ പോലെ വെറും ഒരാൾ മാത്രമുണ്ടായാൽ തന്നെ വ്യക്തിജീവിതങ്ങൾ സങ്കീർണ്ണവും ദുരന്തപര്യവസായിയുമാകാൻ സാധ്യതയുണ്ട് എന്ന് ബോധ്യപ്പെടുത്തുക കൂടിയാണ് ഈ രണ്ടു സിനിമകൾ ചെയ്യുന്നത്. ജീവിത യാത്രയിൽ ഒരിക്കൽ പോലും കണ്ടു മുട്ടിയിട്ടില്ലാത്ത ഉണ്ണിക്കൃഷ്ണന്റെയും വിശ്വനാഥന്റെയും ജീവിതങ്ങൾ ഒരേ കാലത്ത് രണ്ടിടങ്ങളിലായി സമാന്തരമായി സംഭവിക്കുന്ന ഒന്നാണെന്ന് കരുതിക്കൊണ്ടുള്ള ഒരു ആസ്വാദന സാധ്യത തെളിയുന്നതും അവിടെയാണ്. കാലങ്ങൾക്കിപ്പുറം 'യാത്ര'യും 'അപരനും അങ്ങിനെ ചിലത് കൂടെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. 

ഉണ്ണികൃഷ്ണൻ അനാഥത്വം നീന്തിക്കയറി ജീവിതം പടുത്തു കെട്ടിയവനാണെങ്കിൽ വിശ്വനാഥൻ അതിനു നേരെ വിപരീതമാണ്. അയാൾക്ക് അച്ഛനും അമ്മയും പെങ്ങളും അടങ്ങുന്ന ഒരു നല്ല കുടുംബ പശ്ചാത്തലമുണ്ടെങ്കിലും സ്വയം പര്യാപ്തനല്ല. സ്വന്തം കാലിൽ നിൽക്കാനൊരു ജോലിക്ക് വേണ്ടി അയാൾ നഗരത്തിലേക്ക് ഇന്റർവ്യൂവിനായി പോകുമ്പോൾ വനം ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണൻ എല്ലാവരും പോകാൻ മടിക്കുന്ന അരുണഗിരിയിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങി വരുകയാണ് . തികച്ചും ഉൾവലിഞ്ഞ ആ വനഗ്രാമത്തിലെ ഏകാന്തതയിൽ നിന്ന് ഉണ്ണിക്കൃഷ്ണനെ മോചിപ്പിക്കുന്നത് തുളസിയാണ്. കൃഷ്ണ പ്രതിഷ്‌ഠക്ക് മുന്നിൽ നിന്നു കൊണ്ട് ഒരേ സമയം പരാതി പറഞ്ഞും പരിഭവപ്പെട്ടും കൃഷ്ണനെ ഭീഷണിപ്പെടുത്തിയുമൊക്കെ സംസാരിക്കുന്ന തുളസിയെ പരിചയപ്പെടുന്നത് മുതലാണ് ഉണ്ണിക്കൃഷ്ണൻ തന്റെ ഒറ്റയാൻ ജീവിതത്തിലെ മടുപ്പുകളെ അവസാനിപ്പിക്കുന്നത് പോലും. തുളസിയുടെ അച്ഛനുമായി വിവാഹത്തെ കുറിച്ചൊരു ധാരണയുണ്ടാക്കിയ ശേഷം അയാൾ തന്റെ ആത്മാർത്ഥ സുഹൃത്ത് ബാലനെ നേരിട്ട് കാണാൻ പോകുകയാണ്. വിശ്വനാഥനാകട്ടെ സ്വന്തമായൊരു ജോലിയെന്ന സ്വപ്നവുമായി നഗരത്തിലേക്കും പോയി കൊണ്ടിരിക്കുന്നു. ഉണ്ണിക്കൃഷ്ണന്റെയും വിശ്വനാഥന്റെയും ജീവിതം പ്രതീക്ഷകൾക്ക് വിപരീതമായി മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കാൻ തുടങ്ങുന്നത് അവിടെ നിന്നാണ്. 

ആത്മാർത്ഥ സുഹൃത്ത് ബാലന്റെ വിയോഗ വാർത്തയിൽ ദുഃഖിതനായി അരുണഗിരിയിലേക്ക് തിരിച്ചു പോകുന്ന വഴിക്കാണ് ഉണ്ണിക്കൃഷ്ണനെ അരവിന്ദാക്ഷനെന്ന വ്യാജേന പോലീസ് പിടിക്കുന്നത്. അതേ സമയം ഇന്റർവ്യൂനിടയിൽ പുറത്തിങ്ങിയ വിശ്വനാഥനെ പോലീസ് കൊണ്ട് പോകുന്നതാകട്ടെ ഉത്തമന്റെ പേരിലുമാണ്. ഒരേ പോലീസ് ജീപ്പിൽ മുഖാമുഖം നോക്കാതെ  മനസ്സ് കൊണ്ട് ഒരേ അവസ്ഥയെ അഭിമുഖീകരിക്കുകയായിരുന്നു അവർ. പോലീസ് സേനയെ ഇത്ര മാത്രം അസ്വസ്ഥമാക്കിയ രണ്ടു പേർ ഇനി വേറെയുണ്ടാകില്ല എന്ന മട്ടിലാണ് വഴി നീളെ അരവിന്ദാക്ഷനെയും ഉത്തമനെയും കുറിച്ച് പോലീസുകാർ പറഞ്ഞു കൊണ്ടിരുന്നത്. ഇതിനു മുൻപ് പല തവണയും പോലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ടവരും കൂടിയാണ് കക്ഷികൾ എന്നത് കൊണ്ട് തന്നെ അവരുടെ യാതൊരു വിധേനയുമുള്ള വിശദീകരണങ്ങൾക്കും ചെവി കൊടുക്കാൻ പോലീസുകാർ തയ്യാറായില്ല. അരവിന്ദാക്ഷനും ഉത്തമനും തങ്ങളുടെ അപരന്മാരാണെന്ന് പോലീസിനെ ബോധിപ്പിക്കാൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല ഉണ്ണിക്കൃഷ്ണനു പോലീസുകാരിൽ നിന്ന് കഠിന പീഡനങ്ങൾ പോലും ഏറ്റു വാങ്ങേണ്ടി വരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുന്നു. 

പോലീസ് സ്റ്റേഷനിൽ വച്ചു അവിടത്തെ എസ് ഐ തന്റെ പഴയ സുഹൃത്ത് ജോർജ്ജ് കുട്ടിയാണ് എന്ന് മനസ്സിലാക്കുന്ന വിശ്വനാഥന് തൽക്കാലം മറ്റു കുരുക്കുകളിൽ പെട്ട് ജയിലിൽ കിടക്കേണ്ടി വന്നില്ല. വിശ്വനാഥനെ വിശ്വസിക്കാൻ ആ സാഹചര്യത്തിൽ ഒരു സുഹൃത്തെങ്കിലും ഉണ്ടായി എന്നത് അയാളുടെ വലിയൊരു ഭാഗ്യവുമായിരുന്നു. പക്ഷേ ഉണ്ണിക്കൃഷ്ണന്റെ അവസ്ഥ അതായിരുന്നില്ല. ജോർജ്ജ്‌കുട്ടിയുടെ കൂടെ സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു കൊണ്ട് പോലീസ് സ്റ്റേഷന്റെ പടിയിറങ്ങി പോകുന്ന വിശ്വനാഥനെ അയാൾ നിർനിമേഷനായി നോക്കി നിന്നു. താൻ പറയുന്ന സത്യം വിശ്വസിക്കാനോ, തന്നെ സഹായിക്കാനോ ഇനിയൊരാൾ വരില്ലെന്ന് മനസ്സിലാക്കിയ ഉണ്ണിക്കൃഷ്ണൻ പിന്നീട് പോലീസുകാരോട് ഏറ്റുമുട്ടുകയും ഓടി രക്ഷപ്പെടാനും ശ്രമിക്കുകയാണ്. അബദ്ധവശാൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും ചെയ്യുന്നു. ഉണ്ണികൃഷ്ണന്റെ തുടർന്നുള്ള ജീവിതം ഒരു ജീവപര്യന്തം ശിക്ഷയുടെ രൂപത്തിൽ ജയിലിൽ തുടങ്ങുകയാണ്. 

അരവിന്ദാക്ഷൻ എന്ന തന്റെ അപരൻ ചെയ്ത കുറ്റങ്ങളുടെയല്ല മറിച്ച് താൻ തന്നെ ചെയ്ത കൊലപതാകത്തിന്റെ ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നത് എന്ന നിലയിലേക്ക് പൊരുത്തപ്പെട്ടു കൊണ്ടായിരുന്നു ഉണ്ണികൃഷ്ണന്റെ ജയിലിനകത്തെ ജീവിതം. തുളസിയെ കുറിച്ചുള്ള ഓർമ്മകളിൽ ഒരേ സമയം അയാൾ ആശ്വസിക്കുകയും വേദനിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഇതിനിടയിലൊരിക്കലും തന്റെ അപരനാര് എന്ന ചിന്ത അയാളെ അലട്ടിയില്ല. ഇവിടെയാണ് വിശ്വനാഥൻ വ്യത്യസ്തനാകുന്നത്. തന്നെ പോലെ രൂപഭാവമുള്ള ഒരുത്തൻ ആ നഗരത്തിലുണ്ടെന്നും അയാൾ പോലീസിന്റെ നോട്ടപ്പുള്ളി ആണെന്നുമൊക്കെ വിശദമായി ജോർജ്ജ് കുട്ടിയിൽ നിന്ന് കേട്ടറിയുന്നത് മുതൽ വിശ്വനാഥന്റെയുള്ളിലേക്ക് അപരൻ ഒരു ഒഴിയാബാധ പോലെ കുടിയേറുകയാണ്. തൽക്കാലം ടൗണിൽ വച്ച് നടന്ന സംഭവങ്ങൾ വീട്ടിലറിയണ്ട എന്ന് അയാൾ തീരുമാനിച്ചുറപ്പിക്കുന്നുവെങ്കിലും പിന്നീടങ്ങോട്ട് അയാളുടെ മനസ്സിനെ സംഘർഷഭരിതമാക്കുന്നുണ്ട് അപരൻ. തന്റെ നിഴലിലും പ്രതിബിംബത്തിലുമൊക്കെ അപരനെ വെറുപ്പോടെ നോക്കുന്ന വിശ്വനാഥനെ കാണാം സിനിമയിൽ. പെങ്ങൾക്ക് വന്ന ഒരു കല്ല്യാണലോചന മുടങ്ങുന്നതും സ്വന്തം വീട്ടിൽ പോലും താൻ അവിശ്വസിക്കപ്പെടുന്നതുമൊക്കെ തന്റെ അപരൻ കാരണമാണല്ലോ എന്ന ചിന്ത അയാളെ  ക്ഷോഭിതനാക്കുന്നുണ്ടെങ്കിലും ആഗ്രഹിച്ച പോലൊരു ജോലി ഒത്തു വന്നപ്പോൾ അയാൾ എല്ലാം മറന്നു ജീവിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ യാദൃശ്ചികമെന്നോണം അയാൾക്ക് തന്റെ  അപരൻ വാഴുന്ന അതേ സിറ്റിയിലേക്ക് തന്നെ ജോലിക്ക് പോകേണ്ടി വരുന്നു. 

ഒന്നൊഴിഞ്ഞാൽ വീണ്ടും മറ്റൊന്ന് എന്ന തരത്തിൽ വിശ്വനാഥന്റെ സ്വകാര്യ ജീവിതത്തിൽ 'അപര'ന്റെ ശല്യങ്ങൾ തുടരുകയാണ്. ഓഫിസിലെ സഹപ്രവർത്തക അമ്പിളിക്ക് ഓട്ടോറിക്ഷയിൽ വച്ചുണ്ടായ അനുഭവം വച്ച് നോക്കുമ്പോൾ വിശ്വനാഥൻ എന്ന പേരിൽ തനിക്കൊരു അപരൻ ഉണ്ടെന്നു ഉത്തമനും കൂടി മനസ്സിലാക്കിയിട്ടുണ്ട് എന്ന് വ്യക്തമാകുന്നു. ഉണ്ണിക്കൃഷ്ണൻ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിന് ബദലായി ജയിലിനു പുറത്തു വിശ്വനാഥൻ തന്റെ അപരനാൽ പല വിധത്തിലുള്ള ശിക്ഷകൾ അനുഭവിക്കുന്നു എന്നത് മാത്രമാണ് വ്യത്യാസം. വ്യക്തിജീവിതത്തിനു പുറമേ ഔദ്യോഗിക ജീവിതത്തിലേക്ക് കൂടി പ്രശ്നങ്ങൾ നീളാൻ തുടങ്ങുന്ന ഘട്ടത്തിലാണ് വിശ്വനാഥൻ തന്റെ  അപരനെ തേടി ഇറങ്ങുന്നത്. തന്റെ ജീവിതത്തിലേക്ക് അധിനിവേശം നടത്തിയ ഉത്തമനോടുള്ള പ്രതികാരമെന്നോണം തിരിച്ചും അതേ ശൈലിയിൽ തിരിച്ചടിക്കാൻ തീരുമാനിക്കുന്നു വിശ്വനാഥൻ. അതിനായി അപരന്റെ വിഹാര സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അയാൾ ഉത്തമനായി പരകായ പ്രവേശം നടത്തുകയും ലക്‌ഷ്യം കാണുകയും ചെയ്യുന്നു. ഉത്തമന് കിട്ടേണ്ട പണം കൈപ്പറ്റിയ വിശ്വനാഥൻ ആ പണം അത് വരേക്കും താൻ അനുഭവിച്ച പീഢനങ്ങൾക്കുള്ള പരിഹാര തുകയായി കരുതുന്നു. ആ പണവുമായി വിശ്വനാഥൻ വീട്ടിലേക്ക് തിരിക്കുന്ന ആ രാത്രിയിൽ ഉണ്ണിക്കൃഷ്ണൻ ഉറങ്ങാതിരുന്നു കൊണ്ട് തുളസിക്ക് കത്തെഴുതുകയായിരുന്നു. തന്നെ കൊല്ലങ്ങളോളം കാത്തിരുന്നു കൊണ്ട് തുളസിയുടെ യൗവ്വനം നശിപ്പിക്കരുതെന്ന് അയാൾ കത്തിൽ അപേക്ഷിച്ചു. ഉണ്ണിക്കൃഷ്ണൻറ്‍റെ കണ്ണുകൾ നിറഞ്ഞൊഴുകിയെങ്കിലും, മനസ്സ് വിങ്ങിപ്പൊട്ടിയെങ്കിലും തുളസിക്ക് മറ്റൊരു ജീവിതം കിട്ടണമേ എന്ന് മാത്രം അയാൾ ആഗ്രഹിച്ചു. ആ കത്തിനൊരു മറുപടി വന്നെങ്കിലും അവളുടെ തീരുമാനം എന്താണെന്ന് വായിക്കാനുള്ള ധൈര്യം അയാൾ കാണിച്ചില്ല. ആ കത്ത് കീറികളഞ്ഞു കൊണ്ട് അയാൾ സ്വയം തന്റെ വിധിയെ പുൽകി കരഞ്ഞു. 

വിശ്വനാഥനെ പിന്തുടർന്ന് വന്ന ഉത്തമനും കൂട്ടരും പണം സൂക്ഷിച്ച ബാഗിനായി അയാളുമായി മൽപ്പിടിക്കുന്നത് അതേ രാത്രിയിലാണ്. സംഘട്ടനത്തിനിടയിൽ ആളുമാറി ഉത്തമൻ കൊല്ലപ്പെടുമ്പോഴും വിശ്വനാഥൻ ആ പണം കൈവിട്ടു പോകാതെ സൂക്ഷിച്ചു. അയാൾ അതുമായി ഇരുളിലേക്ക് ഓടി മറഞ്ഞു. പിറ്റേന്ന് രാത്രി വരെ അയാൾ അതേ ഇരുട്ടിലെവിടെയോ ഒളിച്ചിരുന്നു. എല്ലാം ശാന്തമെന്നു തോന്നിയപ്പോൾ അയാൾ വീട്ടിലേക്ക് ഓടിയെത്തി. അവിടെ വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. അയാൾ ഇരുട്ടിൽ തന്നെ പതുങ്ങിയിരുന്നു കൊണ്ട് സ്വന്തം ശരീരത്തിന്റെ ശവസംസ്ക്കാര ചടങ്ങുകൾക്ക് സാക്ഷിയായി. മരിച്ചത് താനല്ല എന്ന് സ്വയം ബോധിപ്പിക്കാൻ പോലുമാകാത്ത അവസ്ഥയിൽ അയാൾ വെന്തുരുകുകയായിരുന്നു. അന്ത്യകർമ്മങ്ങൾ നിർവഹിച്ച ശേഷം ഒറ്റക്ക് നടന്നു വരുന്ന അച്ഛന് മുന്നിൽ വിശ്വനാഥൻ അവസാനമായി ഒരിക്കൽ കൂടി  അവതരിക്കുകയാണ്. നടന്ന സംഭവങ്ങളെല്ലാം  അച്ഛനെ പറഞ്ഞു  ധരിപ്പിച്ച ശേഷം അയാൾ വീണ്ടും ഇരുളിലേക്ക് നടന്നകന്നു. വിശ്വനാഥനായി ഇനി തനിക്ക് ജീവിക്കാൻ സാധിക്കില്ലെന്നും ഉത്തമനായുള്ള ഒരു ജീവിതമാണ് ഇനി തന്നെ കാത്തിരിക്കുന്നതെന്നും ബോധ്യപ്പെടുത്തി കൊണ്ടാണ് അയാൾ പോകുന്നതെങ്കിലും അവസാനമായി തന്റെ വ്യക്തിത്വവും ജീവിതവുമൊക്കെ എരിഞ്ഞടങ്ങുന്ന ആ  ചിതയിലേക്ക് നോക്കി അയാൾ വല്ലാത്തൊരു ചിരി ചിരിക്കുന്നുണ്ട്. മരിച്ചത് ഉത്തമനോ അതോ വിശ്വനാഥനോ എന്ന ചോദ്യത്തെ പ്രേക്ഷകന്റെ മനസ്സിലേക്ക് എറിഞ്ഞു കൊണ്ടുള്ള ആ ചിരിയുമായാണ് അയാൾ ഇരുളിലേക്ക് മാഞ്ഞു  പോകുന്നത്.

വർഷങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു. ഉണ്ണിക്കൃഷ്ണൻ ജയിൽ മോചിതനായി പുറത്തു വരാൻ ദിവസങ്ങൾ ബാക്കി നിൽക്കേ അയാളുടെ മനസ്സിൽ വീണ്ടും എവിടെയോ ഒരു പ്രതീക്ഷയുടെ തീ നാളം കത്താൻ തുടങ്ങുകയാണ്. ഒരിക്കൽ കൂടെ അയാൾ തുളസിക്ക് ഒരു കത്തെഴുതി. സ്വന്തം ജീവിതം തിരഞ്ഞെടുക്കാൻ തുളസിക്ക് അനുവാദം നൽകിയ ആ പഴയ ഉണ്ണിക്കൃഷ്ണന്റെ മാനസികാവസ്ഥയിലല്ല അയാളിപ്പോൾ എഴുതുന്നത്. മൂന്നു ദിവസം കഴിഞ്ഞാൽ താൻ ജയിൽ മോചിതനാകും. ആ ദിവസം തുളസിയുടെ ഗ്രാമത്തിലൂടെ കടന്നു പോകുന്ന ഏതെങ്കിലും വണ്ടിയിൽ താനുണ്ടായിരിക്കും. എന്നും തമ്മിൽ കണ്ടു മുട്ടാറുണ്ടായിരുന്ന ആ തണൽ മരത്തിനു മുന്നിലൂടെ വണ്ടി കടന്നു പോകുമ്പോൾ ആ കൃഷ്ണശിലയിലേക്ക് താൻ നോക്കും. തുളസി ഇന്നും സ്വതന്ത്രയായാണ് ജീവിക്കുന്നതെങ്കിൽ, ഇന്നും തനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെങ്കിൽ ആ കൃഷ്ണ ശിലയുടെ മുന്നിൽ ഒരു വിളക്ക് കൊളുത്തി വെക്കണം. പ്രതീക്ഷയോടെ തന്നെയാണ് കത്തെഴുതി അവസാനിപ്പിക്കുന്നതെങ്കിലും യാഥാർഥ്യം മറ്റൊന്നെങ്കിൽ അതിനെ അംഗീകരിക്കാനും അയാൾ മനസ്സിനെ സജ്ജമാക്കി. 

തുളസിയുടെ ഗ്രാമത്തിലൂടെ പോകുന്ന ബസിനായി അയാൾ ആ ദിവസം രാവിലെ മുതൽ കുറെയധികം സമയം കാത്തു നിന്നു. ഒടുക്കം അയാളോട് കരുണ കാട്ടിയത് 'തന്നന്നം താനന്നം താളത്തിലാടി' വരുന്ന ഒരു ബസായിരുന്നു. അയാളുടെ ജീവിത കഥ ചർച്ച ചെയ്തു കൊണ്ട് നീങ്ങിത്തുടങ്ങിയ ആ ബസിൽ പ്രതീക്ഷയും പ്രാർത്ഥനകളും ആകാംക്ഷയും നിറഞ്ഞു. തുളസിയുടെ ഗ്രാമത്തിലേക്ക് എത്തിയത് മുതൽ ബസിന്റെ വലതു ഭാഗത്തേക്ക് എല്ലാവരും ചേർന്ന് കൂടി. തണൽ മരത്തിനു താഴെയുള്ള കൃഷ്ണശിലക്ക് മുന്നിൽ ഉണ്ണികൃഷ്ണന് വേണ്ടി തുളസി വിളക്ക് കത്തിച്ചു കാത്തിരിക്കുന്നുണ്ടോ എന്ന ചോദ്യവുമായി അവരുടെയെല്ലാം കണ്ണുകൾ ദൂരെയുള്ള വിളക്കിന്റെ വെളിച്ചം പരതുമ്പോൾ ഉണ്ണിക്കൃഷ്ണൻ കണ്ണടച്ചിരിക്കുകയായിരുന്നു. ബസ് നിൽക്കുന്ന സമയത്ത് അയാൾ കാണുന്നത് ഒന്നിന് പകരം ഒരായിരം വിളക്കുകൾ കത്തിച്ചു കൊണ്ട് തണൽ മരത്തിനു താഴെ കാത്തു നിൽക്കുന്ന തുളസിയെയാണ്. ജീവിതത്തോടുള്ള പ്രതീക്ഷകൾ കൈ വിട്ടു കൊണ്ട് ഒരു പിടി ചോദ്യങ്ങളുമായി ഇരുളിലേക്ക് മറഞ്ഞ വിശ്വനാഥന് വിപരീതമെന്നോണം പുതിയ പ്രതീക്ഷകളും ഉത്തരങ്ങളുമായി ഇരുളിൽ തെളിഞ്ഞു കത്തുന്ന വിളക്കിന്റെ വെളിച്ചത്തിലൂടെ അയാൾ തുളസിയിലേക്ക് നടന്നടുക്കുകയാണ്. ആ നയനാന്ദകരമായ ഒത്തൊരുമിക്കൽ കാഴ്ചക്ക് സാക്ഷ്യം വഹിച്ചു കൊണ്ട് 'തന്നന്നം താനന്നം താളത്തിലാടി' ചുരമിറങ്ങി പോകുന്ന ആ   ബസിനെ കാത്തു കൊണ്ട് വഴിയിലെവിടെയെങ്കിലും വിശ്വനാഥനും നിൽപ്പുണ്ടാകുമോ ? അപരൻ കാരണം ജീവിതം കൈ വിട്ടു പോയവരുടെ മുന്നിലേക്ക് ഒരു നിയോഗം പോലെ കടന്നു ചെല്ലാൻ ആ ബസിനു സാധിച്ചിരുന്നെങ്കിൽ അത് വഴി അവർക്ക് നഷ്ടപ്പെട്ട പഴയ ജീവിതം പുതുക്കി നൽകാൻ കാലത്തിനു സാധിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് ചിന്തിച്ചു പോകുന്നു. 

-pravin-
ഏപ്രിൽ ലക്കം ഇ മഷിയിൽ പ്രസിദ്ധീകരിച്ചത് . 

Wednesday, July 19, 2017

ചിരിയുടെയും കൂട്ടുകെട്ടിന്റെയും ശരാശരി 'റോൾ മോഡൽസ്'

ചുറ്റുപാടുകളിൽ നടക്കുന്ന കാര്യങ്ങളെയൊക്കെ കണ്ടില്ലെന്നു നടിച്ചും ഒന്നിനോടും പ്രതികരിക്കാതെയും ഇടപെടാതെയും അവനവന്റെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നവനെ സമൂഹം മിടുക്കൻ എന്ന് വിളിക്കുന്നു. പ്രശ്നങ്ങളിൽ ഇടപെടുകയും പ്രതികരിക്കുന്നതിന്റെ ഭാഗമായി പലരോടും കലഹിക്കേണ്ടിയും തല്ലുണ്ടാക്കേണ്ടിയും വരുന്നവരൊക്കെ തെമ്മാടികളായും മുദ്ര കുത്തപ്പെടുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന ഈ ഒരു ട്രെൻഡ് വളരെ ഗൗരവത്തോടെ ചർച്ച ചെയ്യാൻ പാകപ്പെട്ട ഒരു വിഷയമാണെങ്കിലും അതിനെ കോമഡി പരിവേഷത്തോടെ അവതരിപ്പിക്കുകയാണ് റാഫി. ഫഹദ്, വിനായകൻ, ഷറഫുദ്ധീൻ, വിനയ് ഫോർട്ട് തുടങ്ങിയവരെ അതിനു വേണ്ടി എങ്ങിനെ ഉപയോഗിക്കണം എന്ന വ്യക്തമായ ധാരണയും പുള്ളിക്കുണ്ടായിരുന്നു. സിനിമയുടെ കഥയോ തിരക്കഥയോ അല്ല ഇപ്പറഞ്ഞ നടന്മാരുടെ ഹാസ്യ ഭാവങ്ങളും സംഭാഷണങ്ങളും മതി തന്റെ സിനിമക്ക് എന്ന നിർബന്ധ ബുദ്ധി സിനിമയിലുടനീളം കാണാം . അത് കൊണ്ട് തന്നെ ഈ സിനിമയിലെ കഥയെന്ത് എന്ന ചോദ്യത്തിന് യാതൊരു വിധ പ്രസക്തിയുമില്ല. സൗഹൃദങ്ങളുടെ കഥ പറഞ്ഞ മുൻകാല മലയാള സിനിമകളെ ആഖ്യാനത്തിലും അവതരണത്തിലുമൊക്കെ പിൻ പറ്റുന്നുണ്ട് റോൾ മോഡൽസ്. ഒരിക്കൽ കൂട്ടുകാരായി ജീവിച്ചവർ ഒരു പ്രത്യേക സാഹചര്യത്തിൽ പിരിയുകയും പിന്നീട് കാലങ്ങൾക്ക് ശേഷം മറ്റൊരു ലക്ഷ്യത്തിനായി ഒരുമിക്കുകയും ചെയ്യുന്ന സിദ്ധീഖിന്റെ 'ഫ്രണ്ട്സ്', വൈശാഖന്റെ 'സീനിയേഴ്സ്' തുടങ്ങിയ സിനിമകളുടെ കഥാ വഴിയാണ് റാഫി പ്രധാനമായും തന്റെ സിനിമക്ക് വേണ്ടി കടമെടുത്തിരിക്കുന്നത്. 

ഈ ലോകത്തിലെ ഏറ്റവും വലിയ മിസ്റ്ററി എന്താണെന്നറിയാമോ...അത് നമ്മുടെയൊക്കെജീവിതമാണ്..തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാതെ ഓരോ പകലും രാത്രിയും നമ്മൾ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു എന്നൊക്കെ നായകനെ കൊണ്ട് പറയിപ്പിച്ചു കൊണ്ടുള്ള വളരെ സീരിയസായ ഒരു തുടക്കവും ഇന്നത്തെ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തിന്റെ കഥാ പിന്തുണയും സിനിമക്കുണ്ടായിരുന്നു. അവനവനിലേക്ക് ഒതുങ്ങി ജീവിക്കാനും ഏറ്റവും നല്ല പ്രൊഫഷണൽ ആകാനും മക്കളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ സംസ്ക്കാരത്തെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളെ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട് റോൾ മോഡൽസ്. കൂട്ട് കെട്ടുകൾ ആണ് ഒരാളെ നല്ലവനും ചീത്തവനും ആക്കുന്നത് എന്ന ഉപദേശക വാചകത്തെക്കാൾ കൂട്ട് കെട്ട് ഉണ്ടായാലേ വ്യക്തിത്വം സൃഷ്ടിക്കപ്പെടുകയുള്ളൂ എന്ന ആശയത്തോടാണ് സിനിമ സമരസപ്പെടുന്നത്. അത് കൊണ്ട് തന്നെ കൂട്ടുകെട്ടിലെ ശരി തെറ്റുകളെ കുറിച്ചുള്ള സമൂഹത്തിന്റെ പൊതുബോധത്തെ ഗൗനിക്കേണ്ട ബാധ്യതയും സിനിമക്കില്ല. അപ്രകാരം ഗൗരവമുള്ള ഒരു വിഷയത്തെ ചൂണ്ടി കാണിക്കുന്ന ഒരു കഥാപാത്ര പശ്ചാത്തലം നായകന് ഉണ്ടാക്കി കാണിക്കുമ്പോഴും കാമ്പുള്ള കഥയിലേക്കോ അവതരണത്തിലേക്കോ സിനിമ പോകുന്നില്ല. പകരം മെക്കാർട്ടിനുമൊത്ത് സഹകരിച്ചിരുന്ന കാലത്ത് പല തവണ വിജയിച്ചു പരിചയമുള്ള ട്രീറ്റ്മെന്റിലൂടെ സിനിമയെ കോമഡി എന്റെർറ്റൈനെർ എന്ന സേഫ് സോണിൽ ഒതുക്കുകയാണ് റാഫി. തിരക്കഥയിലെ ഒന്നുമില്ലായ്മകൾക്കിടയിലും ഫഹദിനെയും വിനായകനെയും പോലുള്ള നടന്മാരെ മുൻ നിർത്തി കൊണ്ടുള്ള ഹാസ്യാവതരണ സാധ്യതകളെ ഉപയോഗപ്പെടുത്താൻ റാഫിക്ക് സാധിച്ചു എന്നുള്ളിടത്താണ് റോൾ മോഡൽസ് തരക്കേടില്ലാത്ത ഒരു എന്റർടൈനർ മൂവി പോലും ആകുന്നത്.

ഫഹദിനെ പോലുള്ള ഒരു നടന് ഈ സിനിമ തെരഞ്ഞെടുക്കേണ്ട കാര്യമുണ്ടോ എന്ന് വേണമെങ്കിൽ ചുമ്മാ ചോദിക്കാം. പക്ഷേ സിനിമ എങ്ങിനോ എന്തോ ആയിക്കോട്ടെ താൻ തിരഞ്ഞെടുത്ത കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുക എന്നതിനപ്പുറത്തേക്ക് ആ നടൻ മറ്റൊന്നും ഗൗനിക്കുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് സിനിമയിലെ ചില സീനുകൾ. അതിന് ഒരുപാട് ദൈർഘ്യമുള്ള സീനോ ഡയലോഗോ ഒന്നും വേണ്ടി വരുന്നില്ല പുള്ളിക്ക്. ഒരൊറ്റ നോട്ടം കൊണ്ടോ ഒരു മൂളൽ കൊണ്ടോ പോലും കഥാപാത്രത്തെ പൂർണ്ണതയിലെത്തിക്കാനുള്ള ഫഹദിന്റെ കഴിവ് ഈ സിനിമയിലും മറച്ചു വക്കപ്പെടുന്നില്ല എന്ന് സാരം. അനിൽ രാധാകൃഷ്ണന്റെ '24 നോർത്ത് കാതത്തി'ൽ ഫഹദിന്റെ തന്നെ ഹരികൃഷ്ണൻ എന്ന കഥാപാത്രത്തെ ഓർത്തു പോകും വിധമാണ് ഗൗതം എന്ന ഫഹദ് കഥാപാത്രത്തെ സിനിമ പരിചയപ്പെടുത്തുന്നത്. ഹരികൃഷ്ണൻ സ്വഭാവപരമായി പണ്ടേക്ക് പണ്ടേ ഒരു ടൈം ടേബിൾ ജീവി ആയിരുന്നുവെങ്കിൽ ഇവിടെ ഗൗതമിന്റെ കാര്യത്തിൽ അങ്ങിനല്ല കാര്യം. അയാൾക്ക് നിലവിലെ ടൈം ടേബിൾ ജീവിതത്തിനു തീർത്തും വിപരീതമായ ഒരു ജീവിത കാലം ഒരിക്കൽ ഉണ്ടായിരുന്നു. നിലവിലെ സ്ഥിതിയിൽ ഗൗതം എത്താനുള്ള കാരണം എന്താണെന്ന് വിശദീകരിക്കുകയും  അയാളെ തങ്ങളുടെ പഴയ ഗൗതമായി തിരിച്ചു കൊണ്ട് വരാൻ  കൂട്ടുകാർ നടത്തുന്ന  ശ്രമങ്ങളുമൊക്കെയാണ് സിനിമയുടെ പ്രധാന ഭാഗം. കമ്മട്ടിപ്പാടത്തിലെ ഗംഗയുടെ യാതൊരു ബാധ്യതയുമില്ലാതെ അഭിനയിക്കുന്ന വിനായകൻ ഈ സിനിമയിലെ മറ്റൊരു ആശ്വാസമാണ്. അങ്ങിനെ പറഞ്ഞു വരുമ്പോൾ ഒരു ദുരന്തമാകേണ്ടിയിരുന്ന സിനിമയെ ഫഹദും വിനായകനുമൊക്കെ കൂടെയാണ് ഒരു തരത്തിൽ രക്ഷിച്ചെടുത്തത് എന്ന് തന്നെ പറയേണ്ടി വരുന്നു.അതിനപ്പുറം കാര്യമായൊന്നും പറയാനോ പങ്കു വെക്കാനോ ഇല്ല റോൾ മോഡൽസിന്‌ . 

ആകെ മൊത്തം ടോട്ടൽ = മെക്കാർട്ടിനൊപ്പമുണ്ടായിരുന്ന റാഫിയുടെ  പ്രതാപ കാലത്തെ കോമഡി എന്റർറ്റൈനെർ സിനിമകളുമായി തട്ടിച്ചു നോക്കാൻ പോലും പറ്റുന്ന സിനിമയല്ല റോൾ മോഡൽസ്. സംസ്ഥാന അവാർഡ് ജേതാക്കളായ ഫഹദും വിനായകനുമൊക്കെ ഒരു എന്റർടൈനർ സിനിമയുടെ ഭാഗമായി കാണുമ്പോൾ കിട്ടുന്ന ഒരു പ്രസരിപ്പ് മാത്രമാണ് ഏക ആശ്വാസം. ഒരു കാലത്തെ ലാലു അലക്സിന്റെ കുത്തകയായിരുന്ന അച്ഛൻ വേഷങ്ങളെയൊക്കെ ഈ കുറഞ്ഞ കാലം കൊണ്ട് ഓടി നടന്നു അവതരിപ്പിക്കുന്നതിൽ രഞ്ജി പണിക്കരും ലുക്ക് കൊണ്ട് മാത്രം നായികാ സ്ഥാനത്ത് കൊണ്ടിരുത്താൻ പറ്റിയ ഒരു നടി എന്ന നിലക്ക് നമിതയും ശോഭിച്ചിട്ടുണ്ട് സിനിമയിൽ. ഏറ്റവും അസഹനീയമായ ഒന്നായിരുന്നു സിനിമയിലെ തേപ്പ് പെട്ടി പാട്ടും അതിന്റെ വരികളും. കോമഡിയുടെ പുത്തൻ അവതരണ സാധ്യതകളൊന്നും തേടാതെ ഒരു എന്റർടൈനർ എന്ന നിലക്ക് റോൾ മോഡൽസിനെ തന്നാൽ കഴിയും വിധം സേഫാക്കാൻ ശ്രമിക്കുമ്പോഴും അതിനൊത്ത ഒരു ക്ലൈമാക്സ് തുന്നിക്കൂട്ടുന്നതിൽ റാഫി പരാജയപ്പെടുന്നുണ്ട്. പഞ്ചാബി ഹൌസിലെ രമണന് ഒരു റീ എൻട്രി ഒരുക്കി കൊടുക്കാൻ ശ്രമിച്ചു എന്നതിനപ്പുറം ആ കഥാപാത്രത്തിന്റെ പുനരവതരണത്തിലും ഒരു മികവ് എടുത്തു പറയാനില്ല. പിന്നെ ഫഹദിനും വിനായകനും വേണ്ടി ഒന്ന് കണ്ടു നോക്കാം. അത്ര മാത്രം. 

*വിധി മാർക്ക് = 5/10 

-pravin-

Wednesday, July 5, 2017

പേരിലൊതുങ്ങിയ 'ലക്ഷ്യം'

പീരുമേടിൽ നിന്ന് എറണാംകുളത്തേക്ക് രണ്ടു പ്രതികളുമായി പോയ്‌ക്കൊണ്ടിരുന്ന പോലീസ് ജീപ്പ് പൊടുന്നനെ ആക്സിഡന്റ് ആകുകയും റോഡിൽ നിന്ന് തെറിച്ച് സാമാന്യം ആഴമുള്ള കാട്ടിലേക്ക് മറഞ്ഞു വീഴുകയും ചെയ്യുന്നിടത്താണ് സിനിമയുടെ ടൈറ്റിലുകൾ തെളിയുന്നത്. ഒരേ സമയം ദുരൂഹതയും ആകാംക്ഷയും അനുഭവപ്പെടുത്തി കൊണ്ടുള്ള ഒരു തുടക്കം എന്ന് തന്നെ പറയാം. അപകടത്തിൽ പെട്ട പ്രതികൾക്ക് ബോധം വരുകയും പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നിടത്താണ് സിനിമ അതിന്റെ ജെനർ വ്യക്തമാക്കുന്നത്. തീർത്തും അപരിചിതരായ രണ്ടു വ്യക്തികൾ. രണ്ടു പേരും രണ്ടു കുറ്റങ്ങളുടെ പേരിൽ ഒരേ വിലങ്ങിൽ പരസ്പ്പരം ബന്ധിക്കപ്പെട്ടവർ. പക്ഷെ കൂട്ടത്തിൽ പോലീസിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നതാകട്ടെ ഒരേ ഒരാളും. എന്നാൽ ഒരാളെ ഒഴിവാക്കി കൊണ്ട് മറ്റൊരാൾക്ക് സ്വന്തം തീരുമാനം നടപ്പിലാക്കാനും പറ്റാത്ത അവസ്ഥ. ഈ സാഹചര്യത്തിലാണ് തന്നെ സഹായിച്ചാൽ അതിനു പ്രതിഫലമായി ഒരു തുക തരാമെന്ന് വിമൽ (ഇന്ദ്രജിത്ത്) മുസ്തഫയോട് (ബിജു മേനോൻ) പറയുന്നത്. മുസ്തഫ വിമലിനെ സഹായിക്കാൻ തീരുമാനിക്കുകയും അതിന്റെ ഭാഗമായി ദിക്കറിയാത്ത കാട്ടിൽ തങ്ങളെ പിന്തുടർന്ന് വരുന്ന പോലീസിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നിടത്താണ് സിനിമ ത്രില്ലിംഗ് ട്രാക്കിലേക്ക് കയറുന്നത്. 

നവാഗതനായ അൻസാർ ഖാൻ സംവിധാനം ചെയ്യുന്ന സിനിമ എന്നതിനേക്കാൾ ജിത്തു ജോസഫിന്റെ സ്ക്രിപ്റ്റിൽ വരുന്ന സിനിമ എന്ന നിലക്കായിരുന്നു 'ലക്ഷ്യം' പ്രതീക്ഷയുണർത്തിയത്. ആ പ്രതീക്ഷക്ക് നല്ല പിന്തുണ നൽകുന്നതായിരുന്നു സിനിമയുടെ ട്രെയ്‌ലറും. രണ്ടു കഥാപാത്രങ്ങളും കാടും നിറഞ്ഞു നിൽക്കുന്ന ഒരു തിരക്കഥയിൽ മുഴുനീള ത്രില്ലർ സിനിമക്കുള്ള എലമെൻറ്സ് കുറവാണ് എന്ന ബോധ്യം കൊണ്ട് തന്നെയായിരിക്കാം മുസ്തഫ-വിമൽ കഥാപാത്ര സംഭാഷണങ്ങളിൽ കോമഡിക്കുള്ള സ്‌പേസ് കൂടി ഉണ്ടാക്കി കൊടുത്തു കൊണ്ടുള്ള ഒരു കഥാവതരണമാണ് ആദ്യ പകുതിയിൽ. നായകൻറെ കഥാപശ്ചാത്തലവും ലക്ഷ്യവും വിവരിച്ചവസാനിപ്പിച്ച ശേഷം സിനിമ മുസ്തഫയിലേക്ക് തിരിയുന്നുണ്ടെങ്കിലും മുസ്തഫയുടെ കഥക്ക് കാര്യ കാരണങ്ങളോ വിശദീകരണങ്ങളോ ഒന്നും പറയാനില്ലാതെ വിധിയെ പഴിച്ചു കൊണ്ട് അവസാനിപ്പിക്കുകയാണ് സിനിമ ചെയ്യുന്നത്. ഒരുപാട് ട്വിസ്റ്റുകൾക്ക് സാധ്യതയുണ്ടായിട്ടും അതൊന്നും പ്രയോഗിക്കാതെ അത് വരെ നിലനിർത്തിയ സസ്പെന്സിനെയും ത്രില്ലിനെയുമൊക്കെ തണുപ്പിക്കുന്ന അവതരണമാണ് രണ്ടാം പകുതിയിൽ. അത് കൊണ്ട് തന്നെ പ്രത്യേകിച്ച് ലക്ഷ്യബോധമൊന്നുമില്ലാത്ത ഒരു സിനിമയായി ഒതുങ്ങി പോകുന്നു പിന്നീടങ്ങോട്ടുള്ള സിനിമ. 

സാഹചര്യ തെളിവുകൾ കൊണ്ട് കൊലപാതകിയായി മുദ്ര കുത്തപ്പെട്ട നിരപരാധിയാണ് വിമലെങ്കിൽ ഇന്നേ വരെ ചെയ്ത മോഷണങ്ങൾക്കൊന്നും പിടിക്കപ്പെടാതിരിക്കുകയും പകരം താൻ ചെയ്യാത്ത ഏതോ ഒരു മോഷണക്കേസിൽ കുറ്റക്കാരനാകേണ്ടിയും വന്നവനാണ് മുസ്തഫ. എന്നിരുന്നാലും പോലീസിന്റെ മുന്നിൽ അവർ മോഷ്ടാവും കൊലയാളിയുമാണ്. ഇങ്ങിനെയുള്ള രണ്ടു പേർ പോലീസിൽ നിന്ന് രക്ഷപ്പെടുകയും ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി സഹയാത്രികരാകുകയും ചെയ്‌താൽ എന്ത് സംഭവിക്കും എന്ന ചിന്തയിൽ നിന്നു തന്നെയായിരിക്കാം സിനിമയുടെ കഥ ജനിച്ചിട്ടുണ്ടാകുക. Together to survive എന്നായിരുന്നു സിനിമയുടെ ടാഗ് ലൈൻ. അങ്ങിനെ ചേർത്ത് വച്ച് നോക്കുമ്പോൾ ഒരു നല്ല ത്രില്ലർ സിനിമക്ക് വേണ്ട പല ഘടകങ്ങളും അങ്ങിങ്ങായി ചിതറി കിടക്കുന്ന സാമാന്യം ഭേദപ്പെട്ട ഒരു സ്ക്രിപ്റ്റ് ഉണ്ട് സിനിമക്ക്. പക്ഷേ അതിന്റെ ദൃശ്യവത്ക്കരണത്തിൽ കൂട്ടി ചേർക്കേണ്ടതായ പലതും മിസ്സിംഗ് ആയിപ്പോയെന്നു മാത്രം. ഉദാഹരണത്തിന് കൊലയാളി ആര് എന്ന ചോദ്യവുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന സിനിമയിൽ ഒന്നുകിൽ ശക്തനായ ഒരു വില്ലനെ അവതരിപ്പിക്കണം, അല്ലെങ്കിൽ കൊലയാളി ആരെന്നുള്ള സസ്പെൻസിന് പ്രാധാന്യം കൊടുക്കണം, അതുമല്ലെങ്കിൽ കൊലയാളി ആരെന്നു കാണികൾക്ക് മാത്രം ബോധ്യപ്പെടുത്തി കൊടുക്കുകയും അതോടൊപ്പം നായക കഥാപാത്രത്തിന്റെ അന്വേഷണാത്മകത പ്രേക്ഷകന് അതേ പടി അനുഭവപ്പെടുത്തണം. ഇവിടെ ഇപ്പറഞ്ഞതൊന്നും സംഭവിക്കുന്നില്ല എന്ന് മാത്രമല്ല ഒരു സാധാരണ പ്രേക്ഷകൻ പ്രതീക്ഷിച്ചു പോകുന്ന മിനിമം ട്വിസ്റ്റുകൾക്ക് പോലും സാധ്യത കൊടുക്കാതെ കൊലയാളിയെയും കൊലപാതക കാരണത്തെയും വിധിയുടെ വികൃതികളെന്ന മട്ടിൽ പറഞ്ഞവസാനിപ്പിക്കുകയാണ് സിനിമ. ലക്ഷ്യം എന്ന സിനിമയുടെ പേര് പോലും അപ്രസക്തമാകുന്ന ക്ലൈമാക്സ് കൂടിയാകുമ്പോൾ സിനിമ നിരാശയാകുന്നു. 

ആകെ മൊത്തം ടോട്ടൽ = ഒരു ത്രില്ലർ സിനിമയുടെ ചുറ്റുവട്ടം ഉണ്ടാക്കിയെടുക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ടെങ്കിലും ത്രില്ലിംഗ് ആയ ഒരു സിനിമാനുഭവം തരുന്നതിൽ സിനിമ പരാജയപ്പെടുന്നു. പ്രത്യേകിച്ച് രണ്ടാം പകുതി തൊട്ടുള്ള കഥാഗതിയും ക്ലൈമാക്‌സും. ബിജുമേനോൻ - ഇന്ദ്രജിത് ടീമിന്റെ ആദ്യ പകുതിയിലെ കോമഡി സീനുകൾ മാത്രമാണ് ഒരാശ്വാസമായി ഓർക്കാനുള്ളത്. കാടിന്റെ മനോഹാരിത ഏറെക്കുറെ നന്നായി പകർത്താൻ സിനു സിദ്ധാർത്ഥിന്റെ ഛായാഗ്രഹണത്തിനു സാധിച്ചിട്ടുണ്ട്. വിജയ് യേശുദാസ് പാടിയ 'കാറ്റ് വന്നുവോ .." എന്ന് തുടങ്ങുന്ന പാട്ടും മനോഹരമായിരുന്നു. 

*വിധി മാർക്ക് = 5.5 /10 

-pravin- 

Tuesday, June 20, 2017

രക്ഷാധികാരി ബൈജു ഒപ്പ് - മനം കവരുന്ന കുമ്പളം ബ്രദേഴ്സ്

അനുദിനം നഗരവത്ക്കരണം നടന്നു കൊണ്ടിരിക്കുന്ന ഒരു കാലത്ത് ജീവിക്കുന്നത് കൊണ്ടാകാം പോയ കാലത്തെ കുറിച്ച് ഓർക്കാനും ആ കാലത്തെ ചുറ്റുപാടുകൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാനുമൊക്കെ മലയാളിക്ക് വളരെ ഇഷ്ടമാണ്. അത്തരത്തിൽ ഗൃഹാതുരതയുണർത്തുന്ന കാലഘട്ടങ്ങളുടെയും ചുറ്റുപാടുകളുടെയും സിനിമാ കാഴ്ചകൾക്ക് എന്നും പ്രേക്ഷകരുണ്ടായിട്ടുണ്ട്. കലാലയ ജീവിതവും ഗ്രാമീണ ജീവിതവുമൊക്കെ പ്രമേയമായി വരുന്ന സിനിമകളിലൂടെയായിരുന്നു ഗൃഹാതുരത്വം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞിരുന്നത്. ലാൽ ജോസിന്റെ 'ക്ലാസ്സ്‌മേറ്റ്സ്', എബ്രിഡ് ഷൈനിന്റെ '1983', അൽഫോൺസ് പുത്രന്റെ 'പ്രേമം' തുടങ്ങിയ സിനിമകളൊക്കെ ഗൃഹാതുരതയുടെ പുതുമയുണർത്തുന്ന അവതരണ രീതികൾ കൊണ്ട് ശ്രദ്ധേയമായപ്പോൾ പിന്നീട് വന്ന പല സിനിമകളും ആവർത്തന വിരസമായ അവതരണ ശൈലി കൊണ്ട് ഗൃഹാതുരതയുടെ ആസ്വാദനത്തിൽ മുഷിവ് സമ്മാനിക്കുകയുണ്ടായി. എന്നാൽ രഞ്ജൻ പ്രമോദിന്റെ 'രക്ഷാധികാരി ബൈജു ഒപ്പ്' ഗൃഹാതുരത്വത്തെ ആഘോഷിക്കുമ്പോഴും ക്ളീഷേ അവതരണ ശൈലി കടം കൊള്ളാതെ പറയാനുള്ള വിഷയത്തെ ഹൃദ്യമായി അവതരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് എന്ന് പറയാം. 

'1983' ലെ നാട്ടിൻപുറത്തെ ക്രിക്കറ്റ് കളിയും രമേശന്റെയും സുഹൃത്തുക്കളുടയും സൗഹൃദവുമൊക്കെ പുനരവതരിപ്പിക്കപ്പെടുന്ന സിനിമയാണോ രക്ഷാധികാരി ബൈജു എന്ന് ഒറ്റനോട്ടത്തിൽ സംശയിക്കാമെങ്കിലും രണ്ടും രണ്ടാണ് എന്ന് ബോധ്യപ്പെടാൻ അധിക സമയം വേണ്ടി വരുന്നില്ല. രമേശനും കൂട്ടുകാരും ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നുവെങ്കിലും ഒരു പ്രായത്തിനപ്പുറം അവർക്ക് ക്രിക്കറ്റ് കളിയും സൗഹൃദ സദസ്സുകളുമൊക്കെയായി സജീവമാകാൻ സാധിക്കുന്നില്ല. രമേശനാകട്ടെ മകനെ നല്ലൊരു ക്രിക്കറ്റ് കളിക്കാരനാക്കണം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഒരർത്ഥത്തിൽ രമേശനെയും കൂട്ടുകാരെയുമൊക്കെ ക്രിക്കറ്റ് കളിപ്പിച്ചത് അവരുടെ പ്രായമാണ് എന്ന് പറയാം. എന്നാൽ ബൈജുവിനെയും കൂട്ടുകാരെയും സംബന്ധിച്ച് അവരുടെ കൂട്ടായ്‍മകളിലും കളിയിടങ്ങളിലും പ്രായമോ പ്രാരാബ്ധമോ ഒന്നിനും ഒരു പരിധിയോ പ്രശ്നമോ ആയി വരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മുപ്പത്തിയാറ് വർഷങ്ങളായി കുമ്പളം എന്ന നാട്ടിൻപുറത്തിന്റെ ഹൃദയമെന്നോണം തുടിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് കുമ്പളം ബ്രദേഴ്സ് ക്ളബ്. കുമ്പളം ബ്രദേഴ്സ് ക്ളബിന്റെ സ്ഥാപകരിൽ ഇന്ന് നാട്ടിലുള്ള ഒരേ ഒരാളെന്ന നിലക്ക് ക്ലബിന്റെ രക്ഷാധികാരി സ്ഥാനം ബൈജു സ്വയമേ ഏറ്റെടുത്തതാണെങ്കിലും പുള്ളിയുടെ ആ സ്ഥാനം ഏറ്റെടുപ്പിൽ എല്ലാവരും സംതൃപ്തരാണ്. കുട്ടികളുടെയും മുതിർന്നവരുടെയുമൊക്കെ കളിയിടം എന്നതിലുപരി ആർക്കും ഒത്തുകൂടാവുന്ന ആ നാടിന്റെ ഒരു പൊതു ഇടം എന്ന നിലക്കാണ് ആ ക്ലബും മര ച്ചുവടും ഗ്രൗണ്ടും പരിസരവുമൊക്കെ സിനിമയിൽ സംവിധായകൻ മനോഹരമായി വരച്ചിടുന്നത്. 

ഒരു നാടിന്റെയും അവിടത്തെ നാട്ടുകാരുടെയുമൊക്കെ കഥ പറഞ്ഞ മുൻകാല മലയാള സിനിമകളുടെ കൂട്ടത്തിൽ പെടുത്താവുന്ന സിനിമ തന്നെയെങ്കിലും ഏറെ സാമൂഹിക പ്രസക്തമായൊരു വിഷയത്തെ മനോഹരമായി ഉള്ളടക്കം ചെയ്യുകയും ഒട്ടും സങ്കീർണ്ണമോ സംഘർഷഭരിതമോ അല്ലാത്ത വിധം സരസമായി അവതരിപ്പിക്കുകയും ചെയ്യുന്നിടത്ത് വേറിട്ട ഒരു സിനിമാവിഷ്ക്കാരമായി മാറുന്നുണ്ട് 'രക്ഷാധികാരി ബൈജു ഒപ്പ്'. ബൈജുവിനെ മുൻനിർത്തി കൊണ്ട് തുടങ്ങി അവസാനിക്കുന്ന സിനിമയിൽ കഥാപാത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണാം. കുമ്പളത്തുകാർക്ക് ബൈജുവാണ് രക്ഷാധികാരിയെങ്കിൽ രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയുടെ രക്ഷാധികാരിത്വം ബിജു മേനോൻ എന്ന നടനാണ് സംവിധായകൻ കൊടുക്കുന്നത്. ഓർഡിനറി സിനിമയിലെ സുകു എന്ന കഥാപാത്രത്തിനു ശേഷം തന്റെ അഭിനയ ജീവിതത്തിൽ അവസരങ്ങളുടെ എണ്ണം കൂടിയെങ്കിലും ടൈപ്പ് കോമഡി വേഷങ്ങളിലേക്ക് ഒതുങ്ങി പോകേണ്ടി വന്നിട്ടുണ്ട് ബിജു മേനോന്. ഇവിടെ സിനിമയിൽ ബൈജു എന്ന കഥാപാത്രത്തിന് കോമഡിക്കുള്ള സ്‌പേസ് കൊടുക്കുമ്പോഴും ബിജുമേനോനെ സംബന്ധിച്ച് അതൊരു ടൈപ്പ് കഥാപാത്രമാകാത്ത വിധം അവതരിപ്പിക്കാനുള്ള അഭിനയ സാധ്യതകൾ കൂടി ഒരുക്കി കൊടുക്കാൻ രഞ്ജൻ പ്രമോദിനു സാധിച്ചു കാണാം. 

വിശാലമായ ഒരു കാൻവാസിൽ കഥ പറഞ്ഞാലേ അത് ആനയോളം പോന്ന ഒരു സിനിമയാകൂ എന്ന ധാരണ വച്ച് പുലർത്തുന്നവർക്ക് പഠിക്കാൻ ചിലതുണ്ട് ഈ സിനിമയിൽ നിന്ന്. ഒരു മൈതാനവും അതിന്റെയോരത്തെ മരവും അവിടെ നിത്യേന കളിക്കാൻ എത്തുന്ന ഒരു പറ്റം ആളുകളുമൊക്കെ അടങ്ങുന്ന ഒരു ചെറിയ ചുറ്റുവട്ടത്തെയാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. അവിടെ ഒത്തു കൂടുന്നവർക്കിടയിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങളും ആ കൂട്ടം ചേരലുകളിലെ സ്വാഭാവിക സംഭാഷണങ്ങളും കൃത്രിമത്വമില്ലാതെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമ മുന്നേറുന്നത്. ഒരർത്ഥത്തിൽ പ്രേക്ഷകരുടെ ചുറ്റിലുമാണ് കഥ നടക്കുന്നതെന്ന് അനുഭവപ്പെടുത്തുന്ന ലളിതമായ അവതരണ ശൈലി തന്നെയാണ് ഈ സിനിമയുടെ പ്രധാന ആസ്വാദനം. സ്ക്കൂൾ വിട്ട് വന്നാൽ ബാഗ് വലിച്ചെറിഞ്ഞു കൊണ്ട് ഗ്രൗണ്ടിലേക്ക് ഓടി പോയിരുന്ന ഒരു കാലത്തെ കുറിച്ച് നമ്മളിൽ പലരെയും ഓർമ്മപ്പെടുത്തുന്നതോടൊപ്പം ചുരുങ്ങിയ കാലങ്ങളിൽ നമുക്ക് നഷ്ടപ്പെട്ട പൊതു ഇടങ്ങളുടെ വില എത്ര വലുതായിരുന്നെന്നു ബോധ്യപ്പെടുത്തുകയും കൂടി ചെയ്യുന്നുണ്ട് സിനിമ. 

നാട്ടിലുള്ള പ്രോപ്പർട്ടിയുടെ വിൽപ്പനയുമായി ബന്ധപ്പെട്ടു യു എസിൽ നിന്ന് വരുന്ന ജോർജ്ജ് അവിചാരിതമായി ബൈജുവിന്റെയും കൂട്ടരുടെയും കൂടെ കൂടി ഉള്ളറിഞ്ഞൊന്നു സന്തോഷിക്കുന്ന സമയത്ത് ദീർഘ നിശ്വാസത്തോടെ ബൈജുവിനോടായി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ശരിക്കും ഞാൻ ഹാപ്പി ആണെന്നായിരുന്നെടാ ഇത് വരേയ്ക്കും കരുതിയിരുന്നത്. പക്ഷേ ഞാനല്ല.. നീയാണ് ഹാപ്പി മാൻ എന്ന്. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാനും, സാമ്പത്തികമായി മെച്ചപ്പെട്ട ജീവിതം നയിക്കാനും സാധിക്കുന്നവരാണ് ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാന്മാർ എന്ന പൊതു ധാരണയെ തിരുത്തിക്കൊണ്ട് ഒന്നും ആഗ്രഹിക്കാതെ തന്നെ നമ്മുടെ ചുറ്റുപാടിൽ നിന്ന് നമുക്ക് കിട്ടുന്ന സന്തോഷങ്ങൾ തിരഞ്ഞെടുത്ത് ആസ്വദിക്കാൻ സാധിക്കുന്നവരാണ് യഥാർത്ഥ സന്തോഷവാന്മാർ എന്ന് പറയാതെ പറഞ്ഞു തരുന്ന, സിനിമയിലെ ഹൃദയ സ്പർശിയായ ഒരു സീനായിരുന്നു അത്. തട്ടിയെടുത്തും വെട്ടിപ്പിടിച്ചും എല്ലാവരും സ്വാർത്ഥതയെ ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഈ കെട്ട കാലത്ത് പങ്കിട്ടെടുക്കലിന്റെയും പകുത്തു കൊടുക്കലിന്റെയും കൂട്ട് കൂടലിന്റെയുമൊക്കെ ആസ്വാദന സുഖം പ്രേക്ഷകന് അനുഭവപ്പെടുത്തുക കൂടിയാണ് കുമ്പളം ബ്രദേഴ്സ് ചെയ്യുന്നത്. 

ഈ സിനിമയുടെ ഹൈലൈറ്റ് എന്ന് പറയാനാകുന്നത് മുഖ്യമന്ത്രിക്ക് ബൈജു എഴുതുന്ന കത്താണ്. വലിയ കെട്ടിടങ്ങളും നഗരങ്ങളും ഒക്കെ നമുക്ക് വേണ്ടത് തന്നെയാണ്. പക്ഷെ അത് മാത്രമാണ് വികസനം എന്ന ധാരണാ പിശകിനെ തിരുത്താൻ ബന്ധപ്പെട്ട സർക്കാരുകളും ഭരണകൂടവുമൊക്കെ തയ്യാറാകേണ്ടതുണ്ട്. പൊതു ഇടങ്ങൾ സംരക്ഷിക്കുകയും അത് വഴി നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഐക്യത്തിന്റെയും സ്നേഹത്തിന്റെയുമൊക്കെ ശക്തി തിരിച്ചു പിടിക്കലുമാണ് യഥാർത്ഥ വികസനം എന്ന് അടിവരയിടുന്നുണ്ട് ബൈജുവിന്റെ കത്ത്. കുമ്പളം ബ്രദേഴ്സിന്റെ രക്ഷാധികാരി എന്ന നിലക്ക് നമ്മൾ പരിചയപ്പെടുന്ന ബൈജു ആ നാടിന്റെ കൂടി രക്ഷാധികാരിയായി മാറുന്നിടത്താണ് സിനിമ അവസാനിക്കുന്നതെങ്കിൽ ബൈജു മുഖ്യമന്ത്രിക്ക് എഴുതുന്ന കത്ത് പൊതു സമൂഹം ചർച്ച ചെയ്യാൻ ആരംഭിക്കുന്നിടത്താണ് സിനിമ യഥാർത്ഥത്തിൽ വിജയിക്കുന്നത്. ബോക്സോഫീസ് കളക്ഷനുകൾക്കുമപ്പുറം ഒരു സിനിമയുടെ യഥാർത്ഥ വിജയം എന്ന് പറയാവുന്നതും അത് തന്നെയല്ലേ ?

ആകെ മൊത്തം ടോട്ടൽ = ഹൃദ്യമായൊരു സിനിമാ അവതരണം എന്ന നിലക്ക് ഇഷ്ടപ്പെട്ടു പോകുന്ന ഒരു സിനിമ. സിനിമയുടെ ദൈർഘ്യം, ഗാനങ്ങളുടെ എണ്ണം ഇതൊക്കെ ഒരൽപ്പം കൂടിപ്പോയോ എന്ന് സംശയിക്കാമെങ്കിലും ഈ സിനിമയുടെ ആസ്വാദനത്തിനു അതൊന്നും ഒരു അഭംഗിയായി മുഴച്ചു നിൽക്കുന്നില്ല. ബിജുമേനോൻ തൊട്ട് സിനിമയിൽ വന്നു പോകുന്ന ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. സിനിമ കണ്ടിറങ്ങിയാലും ആ ഗ്രൗണ്ടും ക്ലബും കുമ്പളം ബ്രദേഴ്സുമൊക്കെ മനസ്സിൽ മായാതെ കിടപ്പുണ്ടാകും. കൂട്ടത്തിൽ ഒരു നീറ്റൽ പോലെ മുഖ്യമന്ത്രിക്ക് എഴുതിയ ബൈജുവിന്റെ ആ കത്തും. 

* വിധി മാർക്ക് = 7.5 /10 

-pravin-

Friday, June 2, 2017

അഭ്രപാളിയിലെ നായ്ക്കൾ

മനുഷ്യനുണ്ടായ കാലം മുതലേ നായ്ക്കൾ മനുഷ്യരുടെ വിശ്വസ്തരായി കൂടെയുണ്ടായിരുന്നു എന്നാണ് ചരിത്രം നമ്മളെ ബോദ്ധ്യപ്പെടുത്തിയിട്ടുള്ളത്. ആദിമ മനുഷ്യരുടേയും രാജാക്കന്മാരുടേയും എന്ന് വേണ്ട എല്ലാ വിഭാഗം മനുഷ്യരുടെയും കൂടെ എല്ലാ കാലത്തും ഒരു നിഴലെന്ന പോലെ നായ്ക്കൾ ഉണ്ടായിരുന്നു. വേട്ട നായ്ക്കളായും കാവൽ നായ്ക്കളായും മനുഷ്യ സമുദായത്തിന്റെ വിശ്വസ്തത പിടിച്ചു പറ്റിയ ഇക്കൂട്ടർ ഒരു കാലഘട്ടത്തിനു ശേഷം മനുഷ്യരുടെ സ്നേഹ ഭാജനങ്ങളായി മാറുകയായിരുന്നു എന്ന് വേണം കരുതാൻ. മനുഷ്യരായാൽ നായ്ക്കളുടെ നന്ദി ഉണ്ടാകണം എന്ന പറച്ചിലുകൾ വ്യാപകമാകുന്നതും ആ കാലത്ത് തന്നെ.

എന്തായിരിക്കാം മനുഷ്യന് നായയോടും നായക്ക് മനുഷ്യനോടും മറ്റേത് ജീവജാലങ്ങളേക്കാൾ കൂടുതലായൊരു ആത്മബന്ധം ഉണ്ടാകാൻ കാരണം ? മനുഷ്യൻ പറയുന്നതെല്ലാം എളുപ്പത്തിൽ അനുസരിക്കാനും, വേണ്ടി വന്നാൽ അവനെ സംരക്ഷിക്കാനടക്കമുള്ള കഴിവും ബുദ്ധിയുമുള്ള ഒരു ജീവിയാണ് നായ എന്ന തിരിച്ചറിവിലായിരിക്കാം ഒരു പക്ഷേ മനുഷ്യൻ ആദ്യമാദ്യം നായ്ക്കളെ സ്നേഹിച്ചു തുടങ്ങിയത്. എന്നാൽ നായ്ക്കൾ ഒന്നും പ്രതീക്ഷിക്കാതെ അതിന്റെ ഉടമസ്ഥനെ സ്നേഹിക്കുന്നു എന്നുള്ളിടത്താണ് അവരുടെ ആത്മാർത്ഥത വെളിപ്പെടുന്നത്. അവർ എന്തെങ്കിലും ആഗ്രഹിക്കുന്നെണ്ടെങ്കിൽ തന്നെ അത് മനുഷ്യരുടെ സ്നേഹം മാത്രമാണ്. ഉടമസ്ഥന്റെ സ്നേഹവും പരിഗണനയും കിട്ടാതെ ജീവിക്കേണ്ടി വരുന്ന നായ്ക്കളുടേയും തെരുവ് നായ്ക്കളുടേയും ജന്മം ഏറെക്കുറെ സമമാണ്.

പരസ്പ്പരം സ്നേഹ ബന്ധിതരാകുന്ന നായ്ക്കളെയും ഉടമസ്ഥരേയും സമൂഹം ഏറെ കൌതുകത്തോടെയാണ് നോക്കി കാണാറുള്ളത് എന്നത് പോലെ നായ്ക്കളുടെയും മനുഷ്യരുടേയും ആത്മബന്ധം പ്രമേയമാക്കിയുള്ള നിരവധി ഭാഷാ സിനിമകൾക്കും അതേ സ്വീകാര്യത തന്നെയാണ് പ്രേക്ഷക സമൂഹത്തിൽ നിന്നും കിട്ടി പോന്നത്. പ്രേക്ഷക ഹൃദയത്തിൽ നൊമ്പരം സൃഷ്ടിച്ച അഭ്രപാളിയിലെ മറക്കാനാകാത്ത ആ നായ്ക്കളെ ഒന്നോർത്ത് നോക്കൂ ഇപ്പോഴും അവരോടുള്ള സ്നേഹം നമ്മുടെ മനസ്സിൽ അത് പോലെ തന്നെയുണ്ടാകും. അവരിൽ പ്രധാനപ്പെട്ട ചിലരെ ഇന്നും ഓർക്കാതിരിക്കാൻ വയ്യ.


Hachi


1987 ൽ റിലീസ് ചെയ്ത Hachiko Monogatari എന്ന ജപ്പാനീസ് സിനിമയാണ് Hachi യെ ആദ്യമായി നമുക്ക് പരിചയപ്പെടുത്തുന്നത് . Seijiro Koyama യുടെ സംവിധാനത്തിൽ വന്ന ഈ സിനിമ 2009 ൽ Lasse Hallstrom ന്റെ സംവിധാനത്തിൽ Hachi - A Dog's Tale എന്ന ഇംഗ്ലീഷ് സിനിമയാക്കി പുനർ നിർമ്മിച്ചപ്പോഴും ഹാച്ചി എന്ന നായയെ പ്രേക്ഷകൻ കൂടുതൽ ഇഷ്ടപ്പെടുകയേ ചെയ്തിട്ടുള്ളൂ.

ജപ്പാനിൽ 1923- 35 കാലഘട്ടത്തിൽ ജീവിച്ച ഹാച്ചി എന്ന നായയുടെ യഥാർത്ഥ സംഭവ കഥ തന്നെയാണ് സിനിമയിലും പറയുന്നത്. കുഞ്ഞായിരുന്ന ഹാച്ചി അവിചാരിതമായാണ് പ്രൊഫസ്സറുടെ കൈകളിൽ എത്തുന്നത്. യഥാർത്ഥ ഉടമസ്ഥനെ കണ്ടു കിട്ടാതെ വന്നപ്പോൾ ഹാച്ചിയെ സ്വന്തം വീട്ടിലേക്ക് കൂടെ കൂട്ടിയ പ്രൊഫസ്സർ അതിനെ എല്ലാ വിധ സ്നേഹ സംരക്ഷണങ്ങളും നൽകി വളർത്തി.

അവരുടെ ആത്മബന്ധം എത്രത്തോളം ഉണ്ടായിരുന്നു എന്ന് സമൂഹം മനസ്സിലാക്കുന്നത് പ്രൊഫസറുടെ മരണ ശേഷമുള്ള ഹാച്ചിയുടെ ജീവിതത്തിലൂടെയാണ്. റെയിൽവേ സ്റ്റേഷനിൽ രാവിലെ അദ്ദേഹത്തെ യാത്രയാക്കിയ ശേഷം തിരിച്ച് വീട്ടിലേക്ക് മടങ്ങുകയും വൈകീട്ട് വീണ്ടും അദ്ദേഹത്തെ സ്വീകരിക്കാൻ സ്റ്റേഷനിൽ എത്തുകയുമായിരുന്നു ഹാച്ചിയുടെ പതിവ്. പരസ്പ്പരം കാണുമ്പോഴുള്ള അവരുടെ സ്നേഹ പ്രകടനങ്ങൾ വാക്കുകളാൽ വിവരിക്കാനാകാത്ത ഒന്നായിരുന്നു. 

ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ പ്രൊഫസ്സർ മരണത്തിന് കീഴടങ്ങിയ കഥയറിയാതെ അദ്ദേഹത്തെ സ്വീകരിക്കാനായി റെയിൽവേ സ്റ്റേഷനിൽ ഹാച്ചി പതിവ് പോലെ അന്നും കാത്തിരിക്കുകയായിരുന്നു. പ്രൊഫസറുടെ മരണം അത് അറിയുന്നില്ല എന്ന് മാത്രമല്ല ആർക്കും അതിനെ സത്യം പറഞ്ഞ് വിശ്വസിപ്പിക്കാനും സാധിക്കില്ലായിരുന്നു. എന്നെങ്കിലും ഒരു ദിവസം അദ്ദേഹം ട്രെയിൻ ഇറങ്ങി വരുമെന്ന വിശ്വാസത്തിൽ ഹാച്ചി അതിന്റെ മരണം വരെ ആ കാത്തിരിപ്പ് തുടരുകയാണ് ഉണ്ടായത്.

മനുഷ്യരിൽ പോലും കണ്ടു വരാത്ത ആ നായയുടെ വിശ്വസ്തതയും യജമാന സ്നേഹവുമെല്ലാം കാരണം കൊണ്ടാകാം ഇന്നും ടോക്കിയോവിലെ ജനങ്ങൾ ഹാച്ചിയെ സ്നേഹിക്കുന്നു. ഹാച്ചിയുടെ സ്മരണാർത്ഥം ജപ്പാൻ നാഷണൽ മ്യൂസിയത്തിലടക്കം ടോക്കിയോവിലെ മറ്റു പല പൊതു ഇടങ്ങളിലെല്ലാം ഹാച്ചിയുടെ പേരിൽ പണി തീർത്ത സ്മാരകങ്ങൾ സന്ദർശകർക്ക് കാണാവുന്നതാണ്.

Hearty


2006 ൽ റിലീസ് ചെയ്ത Hearty Paws എന്ന കൊറിയൻ സിനിമയിലാണ് Hearty എന്ന നായയെ പരിചയപ്പെടുത്തുന്നത്. ഹാച്ചിയെ പോലെ തന്നെ വിശ്വസ്തനും യജമാന സ്നേഹവുമുള്ള മറ്റൊരു നായ തന്നെയാണ് ഇവനും. ഒരു വ്യത്യാസം എന്തെന്നാൽ ഹാച്ചിയെ പോലെ Heartyക്ക് അവന്റെ യജമാനനാൽ പരിചരണമോ പരിഗണനയോ കിട്ടുന്നില്ല. അതിന് വേറൊരു കാരണവുമുണ്ട്.

ചാൻയിയും സോയിയും അച്ഛന്റെയും അമ്മയുടെയും സ്നേഹപരിചരണങ്ങൾ കിട്ടാതെയാണ് ജീവിക്കുന്നത്. അച്ഛനെ കണ്ട ഓർമ്മ പോലുമില്ല. അമ്മയാകട്ടെ മക്കളെ ഉപേക്ഷിച്ച് ദൂരെ നഗരത്തിലെവിടെയോ താമസിക്കുന്നു. ഒരു ഏട്ടനെന്ന നിലയിൽ ചാൻയി തന്റെ കുഞ്ഞു പെങ്ങളായ സോയിയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ ശ്രമിക്കാറുണ്ട്. അങ്ങിനെ ഒരു ദിവസം അവൻ അവൾക്ക് പിറന്നാൾ സമ്മാനമായി കൊടുക്കുന്നതാണ് Hearty എന്ന കുഞ്ഞു നായക്കുട്ടിയെ. സോയിയും ചാൻയിയും അവരുടെ പുന്നാര നായക്കുട്ടിയും ഒന്നിച്ചു കളിച്ചു വളർന്നു.

സന്തോഷം നിറഞ്ഞ ദിവസങ്ങൾക്ക് വിരാമമിട്ടു കൊണ്ട് ഒരു അപകടത്തിൽ സോയി മരിക്കുന്നു. Hearty കാരണമാണ് അന്ന് ആ അപകടം ഉണ്ടായതും തന്റെ പെങ്ങൾ മരിച്ചതും എന്ന് വിശ്വസിക്കുന്ന ചാൻയി Hearty യെ ഉപേക്ഷിച്ചു കൊണ്ട് അമ്മയെ തേടി യാത്രയാകുന്നത് തൊട്ടാണ് Hearty ഒറ്റപ്പെടുന്നത്. ചാൻയി തന്നെ എത്ര വെറുത്താലും എത്ര ആട്ടിയോടിച്ചാലും ആ നായക്ക് അവനെ ഉപേക്ഷിക്കാൻ സാധിക്കില്ലായിരുന്നു. തന്നെ ഉപേക്ഷിച്ചു പോയ ചാൻയിയെ തേടി അവനും യാത്രയാകുന്നു.

ഒരു നായയുടെ സ്നേഹവും നന്ദിയുമെല്ലാം Hearty യിലൂടെ സംവിധായകൻ കാണിച്ചു തരുന്നുണ്ട്. സ്വന്തം ആരോഗ്യസ്ഥിതി മോശമായി കൊണ്ടിരിക്കുന്ന സമയത്തും ആ നായ ചാൻയിയുടെ സംരക്ഷകനായി മാറുന്ന ചില രംഗങ്ങൾ സിനിമയിൽ കടന്നു വരുന്നുണ്ട്. ഇത്ര മേൽ തന്നെ സ്നേഹിച്ചിരുന്ന ഒരു ജീവിയെയാണോ ഈശ്വരാ താൻ നിരന്തരം ആട്ടിയകറ്റുകയും ഒരു ശ്രത്രുവിനോടെന്ന പോലെ പെരുമാറുകയും ചെയ്തിരുന്നത് എന്നാലോചിച്ച് ചാൻയി വിതുമ്പുമ്പോൾ Hearty യുടെ കണ്ണുകളിൽ യജമാനൻ തന്റെ സ്നേഹം തിരിച്ചറിഞ്ഞല്ലോ എന്ന സന്തോഷമായിരുന്നു.

സ്നേഹം തിരിച്ചറിയപ്പെടാൻ വൈകും എന്നത് ഒരു സത്യമാണ്. അത് തിരിച്ചറിയപ്പെടുന്ന സമയത്താകട്ടെ പലപ്പോഴും കുറ്റബോധം നമ്മളെ അലട്ടുകയും ചെയ്യുന്നു. ഇവിടെ സമാന അവസ്ഥ രണ്ടു പേർക്ക് ഉണ്ടാകുന്നുണ്ട്. ഒന്ന് - ചാൻയിയേയും സോയിയെയും ഉപേക്ഷിച്ചു കൊണ്ട് സ്വന്തം ഉപജീവനം തേടിപ്പോയ അവരുടെ അമ്മക്ക്. രണ്ട്- കുഞ്ഞു പെങ്ങൾ മരിച്ചപ്പോൾ Heartyയെ തനിച്ചാക്കി സ്വന്തം അമ്മയുടെ കീഴിൽ അഭയം തേടി പോയ ചാൻയിക്ക്.

നമ്മൾ സന്തോഷം തേടി പോകുമ്പോൾ അല്ലെങ്കിൽ ദുഃഖത്തിൽ നിന്ന് ഒളിച്ചോടുമ്പോൾ നമ്മളെ ആശ്രയിച്ചു ജീവിക്കുന്നവരെയും അവരുടെ സ്നേഹത്തെയും തള്ളിക്കളയാൻ എളുപ്പമാണ്. എന്നാൽ ഒന്നും നേടാനാകാതെ കുറ്റബോധത്താൽ തിരിച്ചു വരുമ്പോൾ നഷ്ടങ്ങളുടെ കണക്ക് മാത്രമേ നമുക്ക് പങ്കു വക്കാനുണ്ടാകൂ. ഇപ്രകാരമുള്ള ചിന്തകൾ ഉണർത്തി കൊണ്ട് Hearty എന്ന നായയെ പ്രേക്ഷകരുടെ മനസ്സിൽ ഒരു നൊമ്പരമായി അവശേഷിപ്പിച്ചു കൊണ്ടാണ് സംവിധായകൻ സിനിമ അവസാനിപ്പിക്കുന്നത്. 

Mari 


2007 ൽ റിലീസായ 'A Tale of Mari and Three Puppies' എന്ന ജപ്പാനീസ് സിനിമയിലാണ് 'Mari' യെന്ന പട്ടി കേന്ദ്രകഥാപാത്രമാകുന്നത്. Hearty Paws സിനിമയിൽ ചാൻയിയും സോയിയും കുഞ്ഞായിരുന്ന Hearty യെ എടുത്ത് വളർത്തുന്ന പോലെ തന്നെയാണ് ഈ സിനിമയിൽ റയോട്ടയും അവന്റെ കുഞ്ഞു പെങ്ങൾ അയയും കൂടി കുഞ്ഞായിരുന്ന Mari യെ തങ്ങളുടെ വീട്ടിലേക്ക് വളർത്താൻ കൊണ്ട് പോകുന്നത്. ഒരു പ്രധാന വ്യത്യാസം എന്താണെന്നാൽ അവരൊരിക്കലും Mari യെ ഒരു നിമിഷത്തേക്ക് പോലും സ്നേഹിക്കാതിരുന്നിട്ടില്ല എന്നതാണ്.

 റയോട്ടയേക്കാളും അയയെക്കാളും പെട്ടെന്ന് വളർന്ന Mari പിന്നീട് മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായി മാറുന്നുണ്ട് സിനിമയിൽ. കുഞ്ഞുങ്ങളും കൂടി വന്നതോടെ റയോട്ടയും അയയും കൂടുതൽ സന്തോഷിച്ചു. എന്നാൽ അവരുടെ സ്നേഹ ജീവിതത്തിലേക്ക് ഭൂകമ്പത്തിന്റെ രൂപത്തിൽ പ്രകൃതി ഒരു വില്ലനായി വന്നെത്തുകയാണ്.

ശക്തമായ ഭൂകമ്പത്തിൽ എല്ലാം തകർന്നു തരിപ്പണമായെങ്കിലും മാരിക്കും കുഞ്ഞുങ്ങൾക്കും ഒന്നും സംഭവിച്ചില്ല എന്നതാണ് അപ്പോഴും അവരെ സന്തോഷിപ്പിച്ചത്. ദുരിത ബാധിതരെ രക്ഷപ്പെടുത്താൻ എത്തിയവർക്ക് ഒരു പ്രത്യേക ഘട്ടത്തിൽ മാരിയേയും കുഞ്ഞുങ്ങളെയും കൂടെ കൊണ്ട് പോകാൻ നിർവാഹമില്ലാതെ വരുകയാണ്. നമ്മള്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ അതെന്തുമാകട്ടെ, പ്രകൃതി ദുരന്ത സമയത്തും മറ്റും അവരെ ചാകാന്‍ വിട്ടിട്ട് മനുഷ്യര്‍ മാത്രം രക്ഷപ്പെടാന്‍ അവകാശമുള്ളവരായി മാറുന്ന ആ നിമിഷം അതെത്ര ക്രൂരമാണ് എന്നാലോചിച്ചു നോക്കൂ.

 റയോട്ടയും അയയും അവരുടെ അച്ഛനുമൊക്കെ ഹെലികോപ്ടറിൽ പൊങ്ങി ദൂരേക്ക് പറന്നു പോകുന്നത് ദയനീയമായി നോക്കി നിൽക്കുന്ന മാരിയെ പ്രേക്ഷകന് നിറ കണ്ണോടെയല്ലാതെ കാണാനാകില്ല. എന്നാൽ അയക്കും റയോട്ടക്കും മാരിയേയും കുഞ്ഞുങ്ങളെയും കാണാതിരിക്കാൻ ആകില്ലായിരുന്നു. അഭയാർത്ഥി ക്യാമ്പിൽ നിന്നും ആരുമറിയാതെ മാരിയേയും കുഞ്ഞിനേയും തേടിയുള്ള അവരുടെ യാത്രയാണ് പിന്നീട് സിനിമയെ കൂടുതൽ സങ്കർഷ ഭരിതമാക്കുന്നത്. ചില വിഷയങ്ങളിലുള്ള കൊച്ചു കുട്ടികളുടെ നിലപാടുകൾ മുതിർന്നവരേക്കാൾ എത്ര മാത്രം നീതി സമ്പുഷ്ടവും സ്നേഹഭരിതവുമാണ് എന്നു ഓർമ്മിപ്പിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. 


Socks


2008ൽ റിലീസായ '10 Promises to My Dog' എന്ന ജാപ്പനീസ് സിനിമയിലാണ് സോക്സ് എന്ന നായ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത് . ഈ സിനിമയുടെ പേരും പ്രമേയവുമൊക്കെ The 10 Commandments of Dog Ownership ( The 10 Commandments From a Pet's Point of View) എന്ന വിഖ്യാതമായ pet ownership rules മായാണ് കടപ്പെട്ടിരിക്കുന്നത്.

ഒരു നായയുടെ അല്ലെങ്കിൽ വളർത്തുമൃഗത്തിന്റെ ഉടമസ്ഥൻ എന്ന നിലക്ക് ഒരാൾ പ്രതിജ്ഞാബദ്ധമായി അനുസരിച്ചും നടപ്പിലാക്കിയും പോരേണ്ട ഈ പത്തു കൽപ്പനകൾ 1993 ൽ സ്റ്റാൻ റാവ്ലിൻസൻ എന്ന മൃഗസ്നേഹിയാണ് എഴുതിയുണ്ടാക്കിയത്. ഇവിടെ സിനിമയിലും ഈ പത്തു കൽപ്പനകൾക്ക് പ്രാധാന്യം ഉണ്ട്. തിരക്കുള്ള ഒരു സർജന്റെ മകളാണ് അകാരി.

അച്ഛന്റെതായ വാത്സല്യവും കരുതലുകളും നഷ്ടപ്പെടുന്ന അകാരിക്ക് ആ വേദന മറക്കാൻ ഒരു നായക്കുട്ടിയെ വളർത്താൻ ആഗ്രഹം തോന്നുകയാണ്. യാദൃശ്ചികമെന്നോണം തൊട്ടടുത്ത ദിവസം അവരുടെ വീട്ടു വളപ്പിലേക്ക് ഒരു നായക്കുട്ടി കടന്നു വരുന്നു. തനിക്കൊരു കൂട്ടായി അകാരി ആ നായക്കുട്ടിയെ വളർത്താൻ തീരുമാനിക്കുകയാണ് പിന്നീട്. നായക്കുട്ടിയെ വളർത്തുന്നതൊക്കെ ശരി പക്ഷേ അതിനോട് അകാരിക്ക് ചില ഉത്തരവാദിത്തങ്ങളൊക്കെയുണ്ട്. അതൊക്കെ അനുസരിക്കാൻ അവൾ ബാധ്യസ്ഥയാണ് എന്ന് ഓർമിപ്പിച്ചു കൊണ്ടാണ് അമ്മ അവൾക്ക് പത്ത് കൽപ്പനകൾ എഴുതി കൊടുക്കുന്നത്.

സോക്സ് പോലെ മൃദലമായ രോമങ്ങളുള്ള നായക്കുട്ടിക്ക് അവർ സോക്സ് എന്ന പേര് തന്നെയിട്ടു. അസുഖബാധിതയായിരുന്ന അകാരിയുടെ അമ്മയുടെ മരണ ശേഷമാണ് സോക്‌സും അകാരിയും തമ്മിലുള്ള അടുപ്പം വർദ്ധിക്കുന്നത്. കാലം പിന്നിടുമ്പോൾ സംഭവിക്കുന്നത് മറ്റൊന്നായിരുന്നു പക്ഷെ. അകാരിക്കു പഴയ പോലെ സോക്സിനെ പരിചരിക്കാനോ ശ്രദ്ധിക്കാനോ പോലും സമയം കിട്ടാതായി. സൗകര്യപൂർവ്വം അമ്മ എഴുതി തന്ന പത്തു കൽപ്പനകളെ അവൾക്ക് മറക്കേണ്ടിയും വന്നു.

സോക്സിനോട് താൻ വാക്ക് പാലിച്ചില്ല എന്ന തിരിച്ചറിവും അതിലുള്ള കുറ്റബോധവും അകാരിയെ കരയിച്ചു കളയുന്നുണ്ട് ക്ലൈമാക്സിൽ. അകാരിയുടെ ആ കരച്ചിൽ സിനിമ കാണുന്നവരിലേക്ക് പകരും വിധം ഹൃദയഭേദകമായാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. സോക്സ് എത്രത്തോളം നമുക്കും പ്രിയപ്പെട്ടതായിരുന്നു എന്ന് ബോധ്യപ്പെടുന്നത് അപ്പോഴാണ്.






Old Yeller (1957), Benji (1974), Turner & Hutch (1989), Beethoven (1992), Homeward Bound (1993),  Iron Will (1994), Far From Home - The Adventures of  Yellow Dog (1995) , 101 Dalmatians (1996), A Dog of Flanders (1999), My Dog Skip (2000) , Snow Dogs (2002), Eight Below (2006) , Marely & Me (2008) etc. അങ്ങിനെ നായ്ക്കളും പട്ടികളുമൊക്കെ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ഒട്ടനവധി സിനിമകൾ ഇനിയുമുണ്ടെങ്കിലും മേൽപ്പറഞ്ഞ  നാല് പേർ  തന്നെയായിരിക്കണം നൊമ്പരപ്പെടുത്തുന്ന ഓർമ്മകളായി എന്നും നമ്മുടെ മനസ്സിലുണ്ടാകുക.

 തെരുവ് നായ്ക്കളെ പേടിയോടെ നോക്കി കാണുന്ന ഈ കാലത്ത് നായയുടെ യജമാന സ്നേഹവും ഭൃത്യത്വവുമൊക്കെ ചർച്ച ചെയ്യുന്നതിന്റെ സാംഗത്യം എന്താണെന്ന് ചിന്തിക്കുക സ്വാഭാവികമെങ്കിലും ഈ സമയത്ത് ഓർമ്മ വരുന്നത് ഫ്രഞ്ച് എഴുത്തുകാരനായ Alphonse Toussenel നായ്ക്കളെ കുറിച്ച് പറഞ്ഞ ഈ ഒരു വാചകമാണ്.

" In the beginning God created man. But seeing him so feeble, he gave him the dog. " 

-pravin-

( ഇ-മഷി ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ച സിനിമാ ലേഖനം ) 

Wednesday, May 24, 2017

ബാഹുബലി 2 - ഒന്നും അവസാനിക്കുന്നില്ല..തുടരുകയാണ്

ബിഗ് ബജറ്റ് സിനിമകളുടെ കൂട്ടത്തിൽ ഒന്നാമനെന്ന വിശേഷണത്തോടെയായിരുന്നു 2015 ൽ ബാഹുബലിയുടെ ആദ്യ ഭാഗം റിലീസാകുന്നത്. ബിഗ്‌ ബജറ്റ് സിനിമകളെല്ലാം പ്രേക്ഷക ഹൃദയം കീഴടക്കണമെന്നില്ല എന്ന ബോധ്യമുള്ളപ്പോഴും രാജമൗലി എന്ന സംവിധായകനിൽ നിന്ന് പ്രതീക്ഷിക്കാൻ ഒരുപാടുണ്ടായിരുന്നു. ആ പ്രതീക്ഷകൾ വെറുതെയായതുമില്ല. അന്നേ വരേക്കും ഇന്ത്യൻ സിനിമകളിൽ എവിടെയും കണ്ടിട്ടില്ലാത്ത ഒരു കഥാ പശ്ചാത്തലത്തിൽ ഒരു പിടി ശക്തമായ കഥാപാത്രങ്ങളെ ഗ്രാഫിക്സ് സാങ്കേതിക വിദ്യയുടെ പിന്തുണയോടെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചു കൊണ്ട് 'ബാഹുബലി' യെ പ്രേക്ഷക ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അമരേന്ദ്ര ബാഹുബലിയെ കട്ടപ്പ എന്തിനു കൊന്നു എന്നത് വിശദീകരിക്കാതെ അവസാനിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി ഏകദേശം രണ്ടു വർഷത്തോളം നീണ്ട കാത്തിരിപ്പിന്റെ കഥയാണ് പ്രേക്ഷകർക്ക് തിരിച്ചു പറയാനുള്ളത്. ഇക്കാലയളവിനുള്ളിൽ രണ്ടാം ഭാഗത്തിലെ കഥ എന്തായിരിക്കുമെന്നത് സംബന്ധിച്ചുള്ള ഒരു ഏകദേശ രൂപം അവരവരുടെ ഭാവനയിൽ കാണാൻ എല്ലാ പ്രേക്ഷകർക്കും സാധിച്ചിട്ടുണ്ട് എന്നിരിക്കെ കട്ടപ്പ ബാഹുബലിയെ എന്തിനു കൊന്നു എന്നതിന്റെ ഉത്തരത്തെക്കാൾ കട്ടപ്പ ബാഹുബലിയെ കൊല്ലാനുണ്ടായ സാഹചര്യങ്ങളുടെ അവതരണ രീതി എങ്ങിനെയായിരിക്കും എന്നതായിരുന്നു ആകാംക്ഷയോടെ കാത്തിരുന്ന പ്രധാന കാര്യം. ആ തലത്തിൽ നോക്കുമ്പോൾ ഇന്ത്യൻ ചലച്ചിത്ര ലോകത്ത് പ്രേക്ഷകർ ഇത്രയേറെ ചർച്ച ചെയ്യുകയും കാത്തിരിക്കുകയും ചെയ്ത മറ്റൊരു സിനിമ വേറെ ഉണ്ടാകില്ല. പ്രേക്ഷകരുടെ കാത്തിരിപ്പും പ്രതീക്ഷയും വെറുതെയാകാത്ത വിധം ബാഹുബലിയുടെ രണ്ടാം ഭാഗം അവതരിപ്പിക്കുക എന്നത് രാജമൗലിയെ സംബന്ധിച്ച് വലിയൊരു ഉത്തരവാദിത്തവും ബാധ്യതയുമൊക്കെയായിരുന്നു. ആ അവതരണ ദൗത്യത്തിന്റെ വിധിയെഴുത്താണ് സത്യത്തിൽ ബാഹുബലി 2. 

കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണെന്നും ദേവസേന എങ്ങിനെ ചങ്ങലയിൽ ബന്ധിതയായി എന്നുമടക്കമുള്ള പല ചോദ്യങ്ങളുടെയും ഉത്തരങ്ങൾ ഭാവനാപരമായി കണ്ടെത്തിയ ശേഷമാണ് ഓരോ പ്രേക്ഷകനും ബാഹുബലി 2 കാണാൻ എത്തുകയെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ട് തന്നെയാകാം ചോദ്യങ്ങൾ ബാക്കിയാക്കി അവസാനിപ്പിച്ച ഒന്നാം ഭാഗത്തിന്റെ തുടർച്ചയിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഉത്തരങ്ങളെ തീവ്ര വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ഉത്തരങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്നതിലൂടെ പൊളിഞ്ഞു പോകുന്ന തരത്തിലുള്ള യാതൊരു സസ്പെൻസുകൾക്കും സിനിമയിൽ സ്ഥാനമില്ല. മഹിഷ്മതി സാമ്രാജ്യത്തിന്റെ വശ്യ ഭംഗിയും അധികാര ലബ്ധിക്കായുള്ള കുടിലബുദ്ധികളുടെ നീക്കങ്ങളും അമരേന്ദ്ര ബാഹുബലിയുടെ രാഷ്ട്രീയ സമീപനങ്ങളും ജനസ്വീകാര്യതയുമൊക്കെ ആദ്യഭാഗത്തിലുള്ളതിനേക്കാൾ വിശദമായി അവതരിപ്പിച്ചു കാണാം രണ്ടാം ബാഹുബലിയിൽ. മറ്റൊരു തരത്തിൽ പറഞ്ഞാൽ രണ്ടാം ഭാഗത്തിലാണ് ബാഹുബലിയുടെ ആരംഭ കഥ. കാലകേയ സൈന്യത്തോടുള്ള യുദ്ധം ജയിച്ച ശേഷം അമരേന്ദ്ര ബാഹുബലി മഹിഷ്മതി സാമ്രാജ്യത്തിന്റെ രാജാവായി അധികാരത്തിലേറാൻ ദിവസങ്ങൾ ബാക്കി നിൽക്കവേയാണ് ബാഹുബലി 2 ആരംഭിക്കുന്നത്. 

ബാഹുബലി ഒന്നിന്റെ തുടർച്ച എന്നതിലുപരി ആദ്യഭാഗത്തിൽ കണ്ട അതേ കഥാപാത്രങ്ങളെയും അവരുടെ മാനസികവ്യാപാരങ്ങളെയും മറ്റൊരു കാൻവാസിൽ ബൃഹത്തായും സങ്കീർണ്ണമായും പുനരവതരിപ്പിക്കുന്ന സിനിമയാണ് ബാഹുബലി 2. അതേ സമയം കട്ടപ്പയുടെ കഥാപാത്രം ആരംഭത്തിൽ തെല്ലു നേരം അതിനൊരു അപവാദവുമാകുന്നുണ്ട്. കുറ്റബോധവും ദുഃഖഭാരവും നിറഞ്ഞ സംഘർഷഭരിതമായ ഒരു മുഖമായിരുന്നു ബാഹുബലി ആദ്യ ഭാഗത്തിൽ കട്ടപ്പക്ക് ഉണ്ടായിരുന്നതെങ്കിൽ രണ്ടാം ഭാഗത്തിൽ നായകന്റെ കൂടെയുള്ള ഏതൊരു സാധാരണ സഹനടനും ചെയ്യേണ്ടി വരുന്ന സ്ഥിരം കോമഡി കളികളും നായക പ്രകീർത്തനങ്ങളുമെല്ലാം കട്ടപ്പക്കും ചെയ്യേണ്ടി വരുന്നുണ്ട്. അപ്രകാരം കഥാപാത്ര ശൈലിയിൽ അടിമുടി മാറ്റം വന്ന പുതിയ ഒരു കട്ടപ്പയെയാണ് ആദ്യത്തെ പത്തിരുപത് മിനിറ്റുകളിൽ കാണാൻ കിട്ടുന്നത്. ഒരു കാവൽ നായക്ക് സമമായി തന്റെ കർത്തവ്യബോധത്തിൽ നിന്നും തെല്ലിട വഴി മാറാതെ നടന്നിരുന്ന ഒരു കഥാപാത്രത്തെ അതുമല്ലെങ്കിൽ തീർത്തും ഗൗരവബോധമുള്ള ഒരു കഥാപാത്രസൃഷ്ടിയെ കോമഡിക്കായി വിനിയോഗിച്ചിടത്ത് സംവിധായകന് പാളിച്ച പറ്റിയോ എന്ന് സംശയിച്ചു പോകുന്ന രംഗങ്ങൾ. ഒന്നാം ഭാഗത്തിൽ അമരേന്ദ്ര ബാഹുബലിയുടെ ജനന സമയത്ത് സംവിധായകൻ ആദ്യമായി നമുക്ക് കട്ടപ്പയെ പരിചയപ്പെടുത്തുന്നത് എങ്ങിനെയെന്ന് ഓർത്തു നോക്കുക. കട്ടപ്പ വിനീത ഭൃത്യനെങ്കിലും അയാൾ ആരോടും വിദൂഷക ശൈലിയിലല്ലായിരുന്നു പെരുമാറി കണ്ടത്. രൂപം കൊണ്ടും ഭാവം കൊണ്ടും അവ്വിധം നമുക്ക് പരിചയപ്പെടുത്തി തന്ന കട്ടപ്പയെ ഹാസ്യത്തിനായി ഉപയോഗിക്കുമ്പോൾ അയാളിലെ ഗൗരവസ്വഭാവം നിലനിർത്തി കൊണ്ടുള്ള ഹാസ്യാവതരണത്തിന്റെ സാധ്യതകൾ തേടാൻ രാജമൗലി ശ്രമിച്ചു കണ്ടില്ല. ഇങ്ങിനെയൊരു ആരോപണം ഉന്നയിക്കുമ്പോഴും ആദ്യ ഭാഗത്തിലെ പോലെ തന്നെ കഥയുടെ ഉള്ളും പൊരുളും അറിഞ്ഞു പെരുമാറുന്ന കഥാപാത്രമായി തന്നെ നിലകൊള്ളുന്നുണ്ട് കട്ടപ്പ. മറ്റൊരു തലത്തിൽ നോക്കുമ്പോൾ സിനിമയിലെ എല്ലാ കേന്ദ്ര കഥാപാത്രങ്ങളോടും സമദൂര ബന്ധം സൂക്ഷിക്കുകയും പല കാരണങ്ങളാൽ ആരോടും ഉപേക്ഷ കാണിക്കാനാകാതെ എല്ലാവരുടെയും വിനീത ദാസനും അടിമയും കാവൽക്കാരനുമൊക്കെ കണക്കെ ജീവിക്കേണ്ടി വരുകയും ചെയ്യുന്ന ഒരാളാണ് കട്ടപ്പ. അക്കാരണങ്ങളാൽ സിനിമയിൽ ഏറ്റവും കൂടുതൽ മാനസിക സംഘർഷങ്ങളനുഭവിക്കേണ്ടി വരുന്ന ഒരു കഥാപാത്രവും അദ്ദേഹത്തിന്റേത് തന്നെ. 

കഥാപാത്ര സൃഷ്ടി കൊണ്ടല്ലെങ്കിലും നിലപാടുകൾ കൊണ്ട് മഹാഭാരതത്തിലെ ഭീഷ്മരെ ഓർമ്മിപ്പിക്കും വിധമായിരുന്നു കട്ടപ്പയെ ബാഹുബലി ആദ്യ ഭാഗത്തിൽ അവതരിപ്പിച്ചു കണ്ടത്. ധാർമിക പരിവേഷം ഉണ്ടായിട്ടും അധർമ്മ പക്ഷത്ത് നിൽക്കാൻ നിയോഗിക്കപ്പെട്ട ഭീഷ്മർക്ക് സമമായി വിവിധ സാഹചര്യങ്ങളിൽ മാനസിക സംഘർഷം അനുഭവിക്കുകയും ഒടുക്കം ശരി തെറ്റുകളെ കുറിച്ച് ചിന്തിക്കാതെ കർമ്മം തന്നെയാണ് ജീവിതം എന്ന തത്വത്തെ പിന്തുടരേണ്ടി വരുകയും ചെയ്ത കഥാപാത്രമായിരുന്നു കട്ടപ്പയുടേത്. എന്നാൽ രണ്ടാം ഭാഗത്തിൽ കഥാപാത്രത്തിന്റെ അത്തരം നിലപാടുകളിൽ മാറ്റം വരുത്തി കൊണ്ട് കട്ടപ്പയ്ക്ക് കൃഷ്ണ പരിവേഷം നൽകുന്നുണ്ട് രാജമൗലി. അർജ്ജുനനന്റെ സാരഥിയായ കൃഷ്‌ണനെ പോലെ മഹേന്ദ്ര ബാഹുബലിയുടെ ധർമ്മ യുദ്ധത്തിന്റെ തേര് തെളിയിക്കുന്നത് കട്ടപ്പയാണ്. കർമ്മത്തെ വിട്ടു ധർമ്മ പക്ഷത്തു നിൽക്കാൻ തീരുമാനിക്കുന്നത് തൊട്ട് ഭീഷ്മരുടെ പരിവേഷത്തിൽ നിന്നും സാവധാനം കൃഷ്ണ പരിവേഷത്തിലേക്ക് കൂടു മാറുകയാണ് കട്ടപ്പ. ഇത്തരത്തിൽ പല പുരാണ കഥാപാത്രങ്ങളുടെയും സമ്മിശ്ര ആത്മാംശങ്ങൾ പേറുന്നുണ്ട് ബാഹുബലിയിലെ ഓരോ കഥാപാത്രങ്ങളും. ദുര്യോധന- രാവണ സ്വഭാവം റാണ ദഗ്ഗുബതിയുടെ ഭല്ലാല ദേവയിൽ കാണാം. ശകുനിയുടെയും ധൃതരാഷ്ട്രരുടേയും പുതിയ പതിപ്പാണ്‌ നാസറിന്റെ ബിജ്ജാലദേവ. പുഴയിൽ ഒഴുക്കി വിട്ട കർണ്ണന്റെയും ദ്രൗപതി ശപഥം നടപ്പാക്കാൻ നിയോഗിക്കപ്പെടുന്ന ഭീമസേനന്റെയും സമ്മിശ്ര സ്വഭാവ രൂപമാണ് പ്രഭാസിന്റെ മഹേന്ദ്ര ബാഹുബലിക്ക്. കർണ്ണനെ നദിയിൽ നിന്ന് കളഞ്ഞു കിട്ടി വളർത്തി വലുതാക്കിയ രാധയാകട്ടെ സിനിമയിൽ മഹേന്ദ്ര ബാഹുബലിയുടെ വളർത്തമ്മയായ സംഗ എന്ന കഥാപാത്രമായും രൂപപ്പെട്ടു. രാവണന്റെ ബന്ധനത്തിൽ ലങ്കയിൽ കഴിയേണ്ടി വന്ന സീതയുടെയും ദുര്യോധനനാൽ അപമാനിക്കപ്പെട്ട ദ്രൌപതിയുടെ ശപഥ വീര്യവും ശൌര്യവുമെല്ലാം അനുഷ്ക്കയുടെ ദേവസേന മഹാറാണിയിൽ കാണാനാകും. അങ്ങിനെ സസൂക്ഷമം നിരീക്ഷിച്ചാൽ കഥയും കഥാപാത്രങ്ങളും പലതിൽ നിന്നും പരിണാമം സിദ്ധിച്ചു വന്നിട്ടുള്ളത് മാത്രമാണ്. എന്നാൽ കഥാ പശ്ചാത്തലത്തിലെ വ്യത്യസ്തത കൊണ്ടും ആവിഷ്ക്കരണത്തിലെ മികവു കൊണ്ടും കഥാപാത്രങ്ങളുടെ മികച്ച പ്രകടനം കൊണ്ടും സാങ്കേതിക വിദ്യയുടെ പിൻബലം കൊണ്ടും ബാഹുബലി ഇന്ത്യൻ സിനിമയിലെ ഒരു ചരിത്രമായി മാറിയിരിക്കുന്നു എന്നതാണ് സത്യം. 

ആദ്യ ഭാഗത്തിലെ പോലെ തന്നെ രാജ്യതന്ത്രവും യുദ്ധതന്ത്രവുമടക്കമുള്ള നയന്തന്ത്ര രീതികളെ മനോഹരമായി അവതരിപ്പിച്ചു കാണാം രണ്ടാം ഭാഗത്തിലും. ആ കൂട്ടത്തിൽ രാജാ-പ്രജാ ബന്ധത്തെ കുറിച്ച് സിനിമ ഉയർത്തി പിടിക്കുന്ന കാഴ്ചപ്പാടുകൾ ഏറെ ഹൃദ്യമായിരുന്നു എന്ന് തന്നെ പറയാം. രാജാവ് എന്നാൽ ജനങ്ങളെ ഭരിക്കുന്നവനാണ് എന്ന പൊതുധാരണകളെ തിരുത്തുന്നതാണ് അമരേന്ദ്ര ബാഹുബലിയുടെ രാജകീയ നിലപാടുകൾ. ഭല്ലാല ദേവ മഹിഷ്മതിയുടെ രാജാവായി പ്രതിജ്ഞ ചെയ്ത് രാജസിംഹാസനത്തിലിരിക്കുമ്പോൾ കിട്ടാതെ പോയ കരഘോഷവും ആർപ്പുവിളിയും അമരേന്ദ്ര ബാഹുബലി സൈന്യാധിപനായി പ്രതിജ്ഞ ചെയ്യാനെത്തുമ്പോൾ ജനങ്ങൾ നൽകുന്നുണ്ട്. രാജാവിനേക്കാളും വലിയ ആവേശമായി സൈന്യാധിപൻ മാറുന്ന കാഴ്ച. അധികാരം ആര് കൈയ്യേറിയിട്ടും കാര്യമില്ല ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നവനാണ് അവരുടെ രാജാവ് എന്ന് ബോധ്യപ്പെടുത്തുന്ന രംഗങ്ങൾ. അമരേന്ദ്ര ബാഹുബലിയോടുള്ള പ്രജകളുടെ ആവേശത്തിൽ ഒരു വേള ഭല്ലാലയുടെ സിംഹാസനം പോലും വിറ കൊള്ളുമ്പോൾ ആ സിംഹാസനത്തിന് ഉറപ്പ് പകരുന്നത് അമരേന്ദ്ര ബാഹുബലിയുടെ കൈകളാണ്. താൻ സൈന്യാധിപനായി ഇരിക്കുന്നിടത്തോളം കാലം രാജാവും രാജ്യവും പ്രജകളുമെല്ലാം തന്റെ സംരക്ഷണത്തിൽ സുരക്ഷിതരായിരിക്കുക തന്നെ ചെയ്യും എന്ന് വാക്കു കൊണ്ട് പറയാതെ പറഞ്ഞ ആ രംഗം ഗംഭീരമായിരുന്നു. പ്രജകളുടെ ആർപ്പുവിളിയിൽ നൂറിരട്ടി വലുപ്പം വച്ച ബാഹുബലിക്ക് മുന്നിൽ താൻ ചെറുതായിപ്പോയല്ലോ എന്നതിലുപരി തനിക്ക് ലഭിച്ച സിംഹാസനം പോലും അമരേന്ദ്ര ബാഹുബലിയുടെ ഔദാര്യമായി അനുഭവിക്കേണ്ടി വരുന്നതിലായിരുന്നു ഭല്ലാല ദേവയുടെ പക ആളിക്കത്തിയത്. ഭീമനും ദുര്യോധനനും തമ്മിലുള്ള ശത്രുതയുടെ പശ്ചാത്തലം ഓർത്തു പോകുന്നു ഈ ഘട്ടത്തിൽ. ഭീമന് കുട്ടിക്കളിയായിരുന്നെങ്കിലും ഭീമന്റെ കുസൃതികൾ കുട്ടികളായിരുന്ന ദുര്യോധനാദികളെ സംബന്ധിച്ച് അസഹ്യമായ ഉപദ്രവങ്ങളായിരുന്നു. ഒന്നുമറിയാത്ത കുട്ടിക്കാലത്തു തന്നെ ഭീമനെ ശത്രുവായി കാണുകയും കാളകൂട വിഷം നൽകി കൊല്ലാനും ദുര്യോധനൻ ശ്രമിക്കുകയുണ്ടായി. പക്ഷേ തനിക്ക് നേരെ വരുന്ന ഓരോ ചതി പ്രയോഗങ്ങളിൽ നിന്നും ഭീമൻ രക്ഷപ്പെടുകയും പൂർവ്വാധികം ശക്തി പ്രാപിക്കുകയും ചെയ്യുകയുണ്ടായി. ഇവിടെ സിനിമയിൽ ഭല്ലാല ദേവക്ക് കുട്ടിക്കാലം തൊട്ട് മനസ്സിൽ അങ്ങനൊരു ശത്രുതയുണ്ടായിരുന്നതായി വ്യക്തമാക്കുന്നില്ലെങ്കിലും സ്വന്തം അമ്മയിൽ നിന്ന് തനിക്ക് പോലും കിട്ടാത്ത പരിഗണനകളും സ്നേഹവാത്സല്യങ്ങളും ബാഹുബലിക്ക് ലഭിക്കുന്നുവെന്ന ചിന്തയിൽ നിന്ന് തന്നെയാണ് അമരേന്ദ്ര ബാഹുബലിയെ തന്റെ ശത്രുവായി ഭല്ലാല മനസ്സിൽ കുടിയിരുത്തുന്നത്. ഒരർത്ഥത്തിൽ ഭല്ലാല ദേവയുടെ ദൈർഘ്യമേറിയ ആ ശത്രുതയുടെ കഥയും കൂടിയാണ് ബാഹുബലി. 

ബാഹുബലി ഒന്നാം ഭാഗത്തിലെ ശിവുഡു-അവന്തിക പ്രണയം മാംസനിബന്ധമെന്നു തോന്നിപ്പിക്കും വിധമാണ് അവതരിപ്പിച്ചതെങ്കിലും രണ്ടാം ഭാഗത്തിലെ അമരേന്ദ്ര ബാഹുബലി-ദേവസേന പ്രണയാവതരണത്തിലൂടെ ആ തെറ്റ് തിരുത്തുന്നുണ്ട് രാജമൗലി. പോരാളിയെങ്കിലും നായകൻറെ സ്പർശനത്തിൽ ഞൊടിയിടയിൽ മയങ്ങി വീഴുന്ന കഥാപാത്ര ദൗർബല്യം അവന്തികക്കുണ്ടായിരുന്നുവെങ്കിൽ അമരേന്ദ്ര ബാഹുബലിക്കൊത്ത സ്ത്രീ സങ്കല്പമായാണ് ദേവസേനയെ സിനിമയിലുടനീളെ അവതരിപ്പിച്ചിരിക്കുന്നത്. ആത്മവിശ്വാസവും ആത്മാഭിമാനവും ചങ്കൂറ്റവും ഉറച്ച നിലപാടുകളും കൊണ്ട് തന്നിലെ സ്ത്രീത്വത്തെ സിനിമക്കപ്പുറം ഉയർത്തി പിടിക്കാൻ സാധിക്കുന്നുണ്ട് അനുഷ്‌കയുടെ ദേവസേനക്ക്. പൊന്നും പണവും സമ്മാനമായി കൊടുത്തോ വാങ്ങിയോ അല്ല ഒരു പെണ്ണിന്റെ വിവാഹം പറഞ്ഞുറപ്പിക്കേണ്ടതെന്നും യുദ്ധത്തിനും ചൂതാട്ടത്തിനും പണയവസ്തു ആവേണ്ടവളല്ല സ്ത്രീയെന്നുമൊക്കെ ഓർമ്മപ്പെടുത്തുന്നുണ്ട് ദേവസേന. അമരേന്ദ്ര ബാഹുബലിയുമായുള്ള വിവാഹ വേളയിലും, മാഹിഷ്മതി രാജ കൊട്ടാരത്തിലെത്തുമ്പോഴും, തുടർന്നുണ്ടാകുന്ന ഓരോ രംഗങ്ങളിൽ പോലും ദേവസേനയിലെ സ്ത്രീ പ്രതാപം കാണാം നമുക്ക്. കുന്തള ദേശത്തെ രാജകുമാരിയിൽ നിന്ന് അമരേന്ദ്ര ബാഹുബലിയുടെ ഭാര്യയായി മാറുമ്പോൾ ദേവസേനയുടെ കഥാപാത്ര പ്രൗഢി കൂടുന്നതേയുള്ളൂ. ശക്തനായ അമരേന്ദ്ര ബാഹുബലി നിസ്സഹായനായി പോകുന്ന സാഹചര്യത്തിൽ പോലും ദേവസേന കരുത്തുറ്റവളായി നിലകൊള്ളുന്നുണ്ട്. ആദ്യ ഭാഗത്തിൽ ശിവഗാമിയിലൂടെ കണ്ടറിഞ്ഞ സ്ത്രീ ഭരണത്തിന്റെ ഗാംഭീര്യത രണ്ടാം ഭാഗത്തിലെത്തുമ്പോൾ അഴകിന്റെയും ആയോധനത്തിന്റെയും റാണിയായ ദേവസേനയിലേക്ക് കൂടി പകർന്നു കൊടുക്കുന്നുണ്ട് സംവിധായകൻ. 

ഒന്നിന്റെ ഒടുക്കം മറ്റൊന്നിന്റെ തുടക്കമെന്ന പോലെയുള്ള കഥന രീതി ബാഹുബലി സീരീസിൽ വളരെ പ്രകടമാണ്. പ്രായഭേദമന്യേ രണ്ടു മൂന്നു തലമുറകളിലെ കഥാപാത്രങ്ങൾ ഒരുമിച്ചും നേർക്കുനേരും വരുന്ന സിനിമയെന്ന പ്രത്യേകതയും ബാഹുബലിക്കുണ്ട്. മഹിഷ്മതി സാമ്രാജ്യത്യത്തിന്റെ അധികാര കൈമാറ്റങ്ങൾ തന്നെ എങ്ങിനെയായിരുന്നു എന്ന് ചിന്തിച്ചു നോക്കൂ. സോമദേവ രാജാവിനു ശേഷം മക്കളിൽ മൂത്തവനായ ബിജ്‌ജാല ദേവയിലേക്ക് പോകേണ്ടിയിരുന്ന രാജാധികാരം അദ്ദേഹം ഇളയമകന് നൽകുന്നു. ഒരു രാജാവിന് വേണ്ട ശാരീരിക ക്ഷമത മൂത്തമകനായ ബിജ്‌ജാല ദേവക്കില്ല എന്ന കാരണം കൊണ്ടല്ല  സോമദേവ രാജാവ് അധികാരം ഇളയമകനു സമ്മാനിച്ചത് എന്ന് നമുക്ക് ബോധ്യമാകുന്നത്  അനിയന്റെ മരണ ശേഷം അധികാരം നേടാൻ ബിജ്‌ജാല കാണിക്കുന്ന വക്രവിദ്യകൾ കാണുമ്പോഴാണ്. അപ്രകാരം ചിന്തിക്കുമ്പോൾ അമരേന്ദ്ര ബാഹുബലിയുടെ അച്ഛന്റെ മരണം  പോലും സംശയാസ്പദമാണ്. സഹോദരൻ ഇല്ലാതായപ്പോൾ സ്വാഭാവികമായും മഹിഷ്മതിയുടെ അധികാരം തനിക്ക് കിട്ടുമെന്ന് ബിജ്‌ജാല ദേവ ചിന്തിച്ചു. പക്ഷേ അവിടെയും തന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അമരേന്ദ്ര ബാഹുബലിയുടെയും ഭല്ലാലദേവയുടെയും പേരിൽ ശിവഗാമി തന്ത്രപൂർവ്വം ഭരണം പിടിച്ചെടുത്തു. പിന്നീട് മകനായ ഭല്ലാല ദേവയെ രാജാവാക്കുന്നതിനു വേണ്ടിയായിരുന്നു അയാൾ കരുക്കൾ നീക്കിയത്. പക്ഷേ കാലകേയരോടുള്ള യുദ്ധശേഷം അമരേന്ദ്ര ബാഹുബലിയെ മഹിഷ്മതിയുടെ രാജാവാക്കാൻ ശിവഗാമി തീരുമാനിക്കുന്നതോടു കൂടെ ആ പ്രതീക്ഷയും മങ്ങുന്നു. ബിജ്‌ജാല ദേവ തന്റെ ലക്ഷ്യം കാണുന്നത് അമരേന്ദ്ര ബാഹുബലിക്കും ഭല്ലാല ദേവക്കുമിടയിൽ ദേവസേന എത്തുന്നതോട് കൂടെയാണ്. രാജാവാകാൻ അർഹത നേടിയ അമരേന്ദ്ര ബാഹുബലിയിൽ നിന്ന് രാജാമാതാ ശിവഗാമിയുടെ പിന്തുണയോടു കൂടെ ഭല്ലാല ദേവ അധികാരത്തിലേറുന്നു. ഭല്ലാല ദേവയിൽ നിന്ന് അധികാരം അമരേന്ദ്രേ ബാഹുബലിയുടെ മകനായ മഹേന്ദ്ര ബാഹുബലിയിലേക്ക് എത്തുന്നിടത്താണ് ബാഹുബലി സീരീസിന്റെ പരിസമാപ്തിയെന്നു തോന്നിപ്പിക്കുമെങ്കിലും അതിന് പിന്നെയും തുടർച്ചയുണ്ടെന്നു വേണം കരുതാൻ. ശിവഗാമിയുടെ രാജാമാതാ സ്ഥാനം ദേവസേനയിലൂടെയും അമരേന്ദ്ര ബാഹുബലിയുടെ രാജാവിന്റെ സ്ഥാനം മഹേന്ദ്ര ബാഹുബലിയിലൂടെയും തുടരുമ്പോൾ ഏറ്റവും പഴയ തലമുറയിലെ ബിജ്‌ജാല ദേവയും കട്ടപ്പയുമൊക്കെ മഹിഷ്മതി സാമ്രാജ്യത്തിന്റെ ചരിത്രത്തിലുണ്ടായ എല്ലാ അധികാര കൈമാറ്റങ്ങളുടെയും സാക്ഷിയായി നിലകൊള്ളുന്നു. അപ്രകാരം ബാഹുബലിമാരുടെ കഥകൾ അവസാനിക്കാത്ത വിധം മഹിഷ്മതി എന്ന ഭാവനാ ലോകത്തെ പ്രേക്ഷകരുടെ മനസ്സിലും തുടരാൻ അനുവദിക്കുകയാണ്  സംവിധായകൻ ചെയ്യുന്നത്. 

ഹോളിവുഡ് സിനിമകളുടെ സാങ്കേതിക നിലവാരവുമായി താരതമ്യം ചെയ്ത് ബാഹുബലിയെ വിലയിരുത്തുന്ന രീതി യുക്തിപരമല്ല. സാങ്കേതിക വിദ്യയുടെ പൂർണ്ണത അവകാവശപ്പെടാനാകുന്ന സിനിമ അല്ലെങ്കിൽ കൂടി പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനെ നിരാശപ്പെടുത്താത്ത വിധം അവതരണ മികവുള്ള ഇന്ത്യൻ സിനിമ എന്ന നിലക്ക് ബാഹുബലി 2ന് കൈയ്യടി നൽകേണ്ടതുണ്ട്. ഒന്നാം ഭാഗവും രണ്ടാം ഭാഗവും തമ്മിൽ ഒരു താരതമ്യം നടത്തി മികച്ചതേത് എന്ന് പറയുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. കാരണം ഒന്നാം ഭാഗത്തിൽ കണ്ടു പരിചയമായ കഥാപരിസരവും കഥാപാത്രങ്ങളുമൊക്കെ തന്നെയാണ് രണ്ടാം ഭാഗത്തിലും ആവർത്തിക്കുന്നത്. അത് കൊണ്ട് തന്നെ കാത്തിരുന്ന കാലയളവിന് പ്രതിഫലമെന്നോണം കുറെയേറെ പുതുമയുള്ള കാഴ്ചകൾ കിട്ടിയില്ലല്ലോ എന്ന പരാതിക്ക് പ്രസക്തിയില്ല. പിന്നെയുള്ളത് അതിശയോക്തിയുടെ കാര്യമാണ്. ഒന്നാം ഭാഗത്തിൽ അതിശയോക്തി നിറഞ്ഞതെങ്കിലും സാങ്കേതിക മികവിന്റെ പിന്തുണയിൽ വന്ന വൈവിധ്യങ്ങളായ ദൃശ്യവിസ്മയങ്ങളെ പുതുമയോടെയാണ് ആസ്വദിച്ചതെങ്കിൽ രണ്ടാം ഭാഗത്തിൽ അത്തരം രംഗങ്ങളിൽ പുതുമയെ ആസ്വദിക്കാതെ അതിശയോക്തിയെ ചോദ്യം ചെയ്യേണ്ടി വരുന്നുണ്ട്. അവിശ്വസനീയമായ രംഗങ്ങൾ സാങ്കേതിക വിദ്യയുടെ പിന്തുണയിൽ അവതരിപ്പിക്കുമ്പോൾ പോലും കാണുന്നവന് അത് യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്നിടത്താണ് രംഗാവിഷ്‌ക്കാരം അതിന്റെ പൂർണ്ണാർത്ഥത്തിൽ വിജയിക്കുന്നത് എന്നിരിക്കെ ഇവിടെ പന വലിച്ചു താഴ്ത്തി അതിന്റെ സ്‌പ്രിങ്‌ പവറിൽ കൊട്ടാരത്തിനകത്തേക്ക് പറന്നു ചെല്ലുന്ന പടയാളികളെയൊക്കെ കാണുമ്പോൾ നെറ്റി ഒരൽപ്പം ചുളിക്കേണ്ടി വരുന്നുണ്ട്. കാര്യങ്ങൾ അങ്ങിനെയൊക്കെയെങ്കിലും വാണിജ്യ കൗശലം കൊണ്ട് ഹോളിവുഡ് സിനിമകളോട് മത്സരിക്കാനും ലോക സിനിമാ മാർക്കറ്റിൽ സ്വന്തമായൊരു വിപണന മൂല്യം ഉണ്ടാക്കിയെടുക്കാനും ഇന്ത്യൻ സിനിമകൾക്ക് പ്രാപ്തിയുണ്ട് എന്ന് തെളിയിക്കുന്നുണ്ട് ബാഹുബലിയുടെ റെക്കോർഡ് ബോക്സോഫീസ് കളക്ഷൻ. ആഗോള സിനിമാ ലോകത്ത് ബോളിവുഡ് മാത്രമാണ് ഇന്ത്യൻ സിനിമ എന്ന് ധരിച്ചിരിക്കുന്നവരുടെ മുന്നിലേക്കാണ് ഇന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച് മറ്റൊരു ഭാഷാ സിനിമ എത്തുന്നത് എന്ന് കൂടെ എന്നോർക്കണം. ആഗോളതലത്തിൽ തെലുഗു ഭാഷാ സിനിമക്കുണ്ടായ ഈ മുന്നേറ്റം ഭാവിയിൽ മറ്റു പ്രാദേശിക ഭാഷാ സിനിമകൾക്കും ഉണ്ടായിക്കൂടാ എന്ന് പറയാൻ പറ്റില്ല. ആ തലത്തിലുള്ള ബജറ്റ് സിനിമാ ചർച്ചകൾക്ക് കൂടി തുടക്കം കുറിക്കുകയാണ് ബാഹുബലി 2 ന്റെ വാണിജ്യ വിജയം. 

ആകെ മൊത്തം ടോട്ടൽ = തിയേറ്റർ സ്‌ക്രീനിൽ കാണുന്നതിലൂടെ മാത്രം ആസ്വാദന പൂർണ്ണത കിട്ടുന്ന സിനിമകളുടെ കൂട്ടത്തിലാണ് ബാഹുബലി സീരീസ്. ആകാര വഴക്കം കൊണ്ടും പ്രകടന മികവ് കൊണ്ടും പ്രേക്ഷകനെ അതിശയിപ്പിക്കുന്നുണ്ട് പ്രഭാസും റാണയുമൊക്കെ. കീരവാണിയുടെ സംഗീതവും, ബിജിഎമ്മും സിനിമക്ക് കൊടുത്ത പിന്തുണ ചെറുതല്ല. സെന്തിൽ കുമാറിന്റെ ഛായാഗ്രഹണ മികവ് ഒന്നാം ഭാഗത്തേക്കാൾ മികച്ചു നിൽക്കുന്നു. സാബു സിറിലിന്റെ പ്രൊഡക്ഷൻ ഡിസൈനിങ്ങും കോട്ടഗിരി വെങ്കിടേശ്വര റാവുവിന്റെ എഡിറ്റിങ്ങും പ്രതിപാദിക്കാതെ പറഞ്ഞവസാനിപ്പിക്കാൻ പറ്റുന്നതല്ല ബാഹുബലിയുടെ ആസ്വാദനം. മഹിഷ്മതി രാജ്യത്തിലെ പ്രജകൾക്കൊപ്പം സിനിമ കാണുന്ന പ്രേക്ഷകരെ കൊണ്ടും ബാഹുബലിക്ക് ജയ് വിളിപ്പിക്കാൻ സാധിച്ചെങ്കിൽ ആ സംവിധാന മികവിനെ രാജമൗലി മാജിക് എന്ന് വിളിച്ചാലും അതിശയോക്തിയില്ല. പോരായ്മാകളില്ലാത്ത കുറ്റമറ്റ ഒരു സിനിമ അല്ല ബാഹുബലി 2 എന്ന് സമ്മതിച്ചു തരുമ്പോഴും ആസ്വാദന സുഖം ഉറപ്പ് തരുന്ന ഇത്തരം സിനിമാ പരിശ്രമങ്ങളെ അഭിനന്ദിക്കാതെ മാറി നിൽക്കാനാകില്ല ഒരു പ്രേക്ഷകനും. 

*വിധി മാർക്ക് = 8/10 

-pravin-