Thursday, May 26, 2022

പന്ത്രണ്ടാമന്റെ അന്വേഷണങ്ങൾ !!


സംഭവ ബഹുലമായ ഒരു ക്രൈം ത്രില്ലർ ഒന്നുമില്ലെങ്കിലും ഒരൊറ്റ രാത്രിയിലെ കഥയെ പരിമിതമായ കഥാപരിസരം കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും ത്രില്ലടിപ്പിക്കുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട് .  

സ്ഥിരം കുറ്റാന്വേഷണ കഥകളിലെ ഗിമ്മിക്കുകൾ ഒന്നുമില്ലാതെ ഒരു ഗെയിം കളിക്കുന്ന പ്രതീതിയിൽ അന്വേഷണം നടത്തുന്നതൊക്കെ നന്നായി തോന്നി .. കഥയിലെ അസ്വാഭാവികതകളെ കുറിച്ചും നാടകീയതകളെ കുറിച്ചുമൊന്നും ശങ്കിച്ച് നിൽക്കാതെ ചന്ദ്ര ശേഖറിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായി ആ മേശക്ക് ചുറ്റും നമ്മളും ആ പത്തു പേരെ മാറി മാറി നോക്കി കൊണ്ടിരിക്കും .

മോഹൻലാലിൻറെ costume കാണുമ്പോൾ ബിഗ് ബോസ് സീസൺ നാലിൽ നിന്ന് നേരിട്ട് വന്നു അഭിനയിച്ച പോലെ തോന്നിയെങ്കിലും ബോറായി തോന്നിയില്ല .. സർവ്വോപരി ഏട്ടന്റെ ആറാട്ട് കണ്ടതിന് ശേഷം ഇപ്പോൾ ഒരു വിധപ്പെട്ട ബോർ സീനുകൾ ആണെങ്കിൽ കൂടി അത് സഹിക്കാൻ സാധിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഈ 'പന്ത്രണ്ടാമ'ൻ വ്യക്തിപരമായി എന്നെ തൃപ്‍തിപ്പെടുത്തുകയാണ് ഉണ്ടായത്.

ഇതിലെ അവിഹിതങ്ങളെ ചൊല്ലി പരാതിയില്ല. ആ അവിഹിതങ്ങൾ തന്നെയാണ് ഈ സിനിമയെ ത്രില്ലിംഗ് ആക്കിയത് എന്ന് വേണമെങ്കിൽ പറയാം. ഒരു murder mystery നിറഞ്ഞു നിൽക്കുമ്പോഴും പല കഥാപാത്രങ്ങളുടെയും പൊയ് മുഖങ്ങൾ അഴിഞ്ഞു വീഴുന്ന സീനുകളെല്ലാം നന്നായി തോന്നി.. ഒരുപാട് predictions ന് സാധ്യതകൾ തന്നപ്പോഴും ക്ലൈമാക്സ്‌ ട്വിസ്റ്റുകളൊക്കെ ഇഷ്ടപ്പെട്ടു..

ആകെ മൊത്തം ടോട്ടൽ = ഒരു ചെറിയ ക്രൈം ത്രില്ലർ നോവൽ വായിക്കുന്ന ഫീൽ നൽകി കൊണ്ട് പറഞ്ഞവസാനിപ്പിച്ച ഒരു കൊച്ചു സിനിമ എന്ന നിലക്ക് 12th Man ഇഷ്ടപ്പെട്ടു.

*വിധി മാർക്ക് = 7/10 

-pravin- 

Friday, May 20, 2022

സേതു രാമയ്യരുടെ അഞ്ചാം വരവ് !!


ഒരുപാട് പേരുടെ നെഗറ്റീവ് റിവ്യൂസ് കേട്ടിട്ട് തന്നെയാണ് CBI 5 ന് പോയത്. പക്ഷേ എന്തോ അത്രക്കും മോശമായി അനുഭവപ്പെട്ടില്ല.

കേസ് അന്വേഷണം സി.ബി.ഐയിലേക്ക് എത്തുന്നതും സേതു രാമയ്യർ അന്വേഷണ ചുമതലയുമായി വരുന്നതുമടക്കം പല സീനുകളും സിബിഐ സീരീസിലെ ഒഴിവാക്കാനാകാത്ത കാര്യങ്ങൾ ആയത് കൊണ്ട് എല്ലാ CBI സിനിമകളിലും ഒരേ അവതരണ രീതി തന്നെയാണ് എന്നൊക്കെ പരാതിപ്പെടുന്നതിൽ കാര്യമില്ല.

സിബിഐയുടെ ചരിത്രത്തിൽ പ്രതിസന്ധികൾ നേരിടേണ്ടി വന്ന ഒരു കേസ് അന്വേഷണം എന്ന നിലക്ക് 'ബാസ്‌ക്കറ്റ് കില്ലിംഗ്' കേസിനെ പരിചയപ്പെടുത്തുന്നതൊക്കെ കൊള്ളാമായിരുന്നു. എന്നാൽ ആ കേസിൽ സിബിഐ നേരിട്ട പ്രശ്നങ്ങളും പ്രതിസന്ധികളുമൊക്കെ പറഞ്ഞവതരിപ്പിക്കുന്ന രംഗങ്ങളൊക്കെ ഒന്ന് കൂടെ മെച്ചപ്പെടുത്താമായിരുന്നു.

ഒരു ഫ്ലാഷ് ബാക്കിലൂടെയെന്ന പോലെ ഒരു കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ പങ്കു വെക്കുമ്പോൾ ലൈവായിട്ട് നടക്കുന്ന ഒരു കേസ് അന്വേഷണത്തിന്റെ ചടുലത ഇല്ലാതെ പോയി എന്നത് ഒരു പോരായ്മയാണ്. സേതുരാമയ്യരിന്റെ അന്വേഷണ ടീമിലെ പഴയ കോമ്പോ മാറി പുതിയ ഒരു ടീം വരുമ്പോൾ അതിലേക്ക് കുറച്ചു കൂടി നല്ല കാസ്റ്റിങ് വേണമായിരുന്നെന്നും തോന്നി. ഈ സീരീസിലെ തന്നെ ഏറ്റവും മോശപ്പെട്ട ഒരു കഥാപാത്രമായി നിറഞ്ഞു നിൽക്കുന്നു ഇടവേള ബാബുവിന്റെ മാമൻ വർഗ്ഗീസ്.

ദൃശ്യ പരിചരണത്തിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയുമൊക്കെ കേസ് അന്വേഷണത്തിന്റെ പിരിമുറുക്കങ്ങൾ അനുഭവപ്പെടുത്താനും സ്വാഭാവികമായും അതിന്റെതായ ഒരു ത്രില്ലിംഗ് മൂഡ് ഉണ്ടാക്കി എടുക്കാനുമൊക്കെ മുൻകാല സിബിഐ സിനിമകളിൽ സാധിച്ചിരുന്നുവെങ്കിൽ സിബിഐ 5 ലേക്ക് വരുമ്പോൾ കേസിന്റെ മുഴു നീള വിവരങ്ങളും വള്ളി പുള്ളി വിടാതെ ശ്രദ്ധിച്ചു കേൾക്കുന്നവർക്ക് മാത്രമായി ആസ്വാദനം ചുരുങ്ങുന്നുണ്ട്.

ജഗതിയുടെ വിക്രമിനെ സ്‌ക്രീനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. സിനിമയുടെ കഥയുമായി ചേർന്ന് നിൽക്കും വിധം അദ്ദേഹത്തിന്റെ കഥാപാത്രത്തെ SN സ്വാമി മനോഹരമായി എഴുതി ചേർത്തിട്ടുണ്ട്.



കാര്യമായി വലിയ റോളുകളൊന്നും ചെയ്യാൻ ഇന്നത്തെ ജഗതിക്ക് സാധിക്കില്ല എന്ന യാഥാർഥ്യത്തെ അംഗീകരിക്കുമ്പോഴും ആ ചക്ര കസേരയിൽ ഇരുന്നു കൊണ്ട് തന്നെ അദ്ദേഹം വിക്രമിനെ ഗംഭീരമാക്കി. "His brain is still vibrant" എന്ന് സേതുരാമയ്യർ പറയുമ്പോൾ കാണുന്ന നമുക്കും അത് അംഗീകരിക്കാൻ സാധിക്കുന്നു. ജഗതി തിരിച്ചു വരുമായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയ നിമിഷങ്ങൾ കൂടിയായിരുന്നു അത്.

കുറ്റാന്വേഷണങ്ങളിലെ സാങ്കേതികതയും ശാസ്ത്രീയതയുമൊക്കെ കൂടുതൽ പഠന വിഷയമാക്കി കൊണ്ട് കാലത്തിനനുസരിച്ചു മാറ്റങ്ങൾ വരുത്തി കൊണ്ടുള്ള കുറ്റാന്വേഷണ സിനിമകൾക്കിടയിൽ സിബിഐയുടെ പുതിയ പതിപ്പിന് വിമർശനങ്ങൾ സ്വാഭാവികം. കഥാപാത്രങ്ങളുടെ എണ്ണക്കൂടുതലും, മോശം കാസ്റ്റിങ്ങും, അവതരണത്തിലെ മന്ദഗതിയും, സിനിമയുടെ സമയ ദൈർഘ്യവുമൊക്കെ തന്നെയായിരിക്കാം പലർക്കും ഇഷ്ടക്കേട് ഉണ്ടാക്കിയത് എന്ന് കരുതുന്നു.

ആകെ മൊത്തം ടോട്ടൽ = ഏറ്റവും മികച്ചതല്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു ത്രില്ലർ എന്ന നിലക്ക് വ്യകതിപരമായി CBI 5 എന്നെ തൃപ്തിപ്പെടുത്തി. ക്ലൈമാക്സ് ട്വിസ്റ്റുകളൊക്കെ നന്നായി തന്നെ ആസ്വദിക്കാൻ സാധിച്ചു.

*വിധി മാർക്ക് = 6/10

-pravin-

Tuesday, May 17, 2022

ചോദ്യങ്ങളും നിലപാടുകളും കൊണ്ട് പ്രസക്തമാകുന്ന സിനിമ !!


നീതിക്ക് വേണ്ടി ഉയരുന്ന ശബ്ദങ്ങൾ അത് സമൂഹത്തിലായാലും സിനിമയിലായാലും ആവേശം കൊള്ളിക്കുന്നതാണ്. കൊമേഴ്സ്യൽ സിനിമകളിൽ അത്തരം കാര്യങ്ങളെ പറഞ്ഞവതരിപ്പിക്കുമ്പോൾ പലപ്പോഴും പറയുന്ന വിഷയത്തേക്കാൾ കൂടുതൽ പ്രാധാന്യം ഹീറോയിസത്തിന് നൽകുന്ന ശൈലിയാണ് കൂടുതലും കാണാറുള്ളത് . ഡിജോ ജോസ് ആന്റണിയുടെ 'ജനഗണമന' ആ കാര്യത്തിൽ വേറിട്ടൊരു മാതൃക സമ്മാനിക്കുന്നുണ്ട്.

സ്ഥിരം നായക-പ്രതിനായക സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായി വ്യവസ്ഥിതികൾ മാറ്റിയെടുത്ത അല്ലെങ്കിൽ അതിനനുസരിച്ചു മാറി ജീവിക്കുന്നവരെ പൂർണ്ണമായും നായകനെന്നോ പ്രതിനായകനെന്നോ പിടി തരാത്ത വിധം അവതരിപ്പിക്കുകയാണ് സിനിമയിൽ. ആ തരത്തിൽ പൃഥ്വിരാജ്-സുരാജ് ടീമിന്റെയൊക്കെ കേന്ദ്ര കഥാപാത്രങ്ങളെ നെഗറ്റീവ് ഷെയ്ഡിൽ ഫലവത്തായി ഉപയോഗിക്കാൻ സാധിച്ചിടത്ത് സിനിമ മികച്ചു നിൽക്കുന്നു.

സമകാലീന സംഭവങ്ങളെ കോർത്തിണക്കി കഥ പറയുമ്പോഴും അതിനൊത്ത കഥാപാത്ര നിർമ്മിതികളും കഥാസാഹചര്യങ്ങളുമൊക്കെ കൊണ്ട് കെട്ടുറപ്പുള്ള ഒരു തിരക്കഥയുണ്ടാക്കാൻ ഷാരിസ് മുഹമ്മദിന് സാധിച്ചിടത്താണ് 'ജനഗണമന' വിജയിക്കുന്നത്.

തിരുത്തപ്പെടേണ്ട പൊതു ബോധ്യങ്ങളും ധാരണകളുമൊക്കെ പ്രേക്ഷകർക്ക് മുന്നിൽ വ്യക്തമായി അവതരിപ്പിക്കാൻ സാധിച്ചതും, കെട്ട കാലത്തെ രാഷ്ട്രീയ വ്യവസ്ഥിതികളെ കുറിക്ക് കൊള്ളുന്ന കഥാപാത്ര സംഭാഷണങ്ങളിലൂടെ വിമർശന വിധേയമാക്കിയതുമെല്ലാം ഒരു സിനിമക്കപ്പുറം ജനഗണമനയെ ശ്രദ്ധേയമാക്കുന്നുണ്ട്.

പൃഥ്വിരാജിന്റെ അരവിന്ദ് സ്വാമിനാഥനും വിൻസിയുടെ ഗൗരി ലക്ഷ്മിയുമൊക്കെ നന്നായി എന്ന് പറയുമ്പോഴും സുരാജിന്റെ സജ്ജൻ കുമാർ തന്നെയാണ് പ്രകടനത്തിൽ ഏറെ മികച്ചതായി അനുഭവപ്പെട്ടത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ വേഷത്തിൽ എത്തുന്ന ഷമ്മി തിലകനും കൊള്ളാമായിരുന്നു.

രണ്ടാം പകുതിയിലെ കോടതി സീനുകളിൽ ലോജിക്ക് പരതാനും അവതരണത്തിലെ നാടകീയതകളെ ചോദ്യം ചെയ്യാനുമൊക്കെയുള്ള അവസരം തരുന്നുണ്ടെങ്കിലും കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെയും ഉന്നയിക്കുന്ന ചോദ്യങ്ങളുടെയുമൊക്കെ പ്രസക്തി കൊണ്ട് ആ സീനുകൾ കല്ല് കടിയായി അനുഭവപ്പെട്ടില്ല.

റിയലിസ്റ്റിക് ആയി കൈകാര്യം ചെയ്യാമായിരുന്ന സീനുകളെങ്കിലും ആ സീനുകൾക്ക് ഒരു പവർ ഉണ്ടാകണമെങ്കിൽ ഒരൽപ്പം നാടകീയതയും സിനിമാറ്റിക് അവതരണവുമൊക്കെ അനുയോജ്യമാണെന്ന് തന്നെയാണ് അഭിപ്രായം.

ദൈർഘ്യമേറിയ കോടതി സീനുകളും വാദ പ്രതിവാദങ്ങളും അതിനേക്കാളുപരി സമൂഹത്തിൽ നില നിൽക്കുന്ന പൊതു ബോധങ്ങളെയും മിഥ്യാ ധാരണകളെയുമൊക്കെ വലിച്ചു കീറുന്ന സംഭാഷണങ്ങളുമൊക്കെ ആരെയെങ്കിലും അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കിൽ അത് തന്നെയാണ് ആ സീനിന്റെ വിജയവും .


ജേക്സ് ബിജോയുടെ സംഗീതവും, സുദീപിന്റെ ഛായാഗ്രഹണവും, ശ്രീജിത്ത് സാരംഗിന്റെ എഡിറ്റിങ്ങുമൊക്കെ 'ജനഗണമന'യുടെ ചടുലതയെ കൂടുതൽ മനോഹരമാക്കി. ക്ലൈമാക്സ് ട്വിസ്റ്റുകളും കേന്ദ്ര കഥാപാത്രങ്ങളുടെ ട്രാൻസ്ഫോമേഷൻ സീനുകളൊക്കെ എടുത്തു പറയേണ്ട മികവുകളാണ്.

ആകെ മൊത്തം ടോട്ടൽ = പൂർണ്ണമായും ഒരു രാഷ്ട്രീയ സിനിമ എന്ന നിലക്ക് വിലയിരുത്തപ്പെടാനാകില്ലെങ്കിലും പത്ര വാർത്തകളിലൂടെ നമ്മൾ വായിച്ചു മറന്നിട്ടുള്ള പല സംഭവങ്ങളെയും അനീതികളെയും ഓർമ്മപ്പെടുത്തുകയും, അതിനെയെല്ലാം സമകാലീന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ പ്രസകത്മായ ചോദ്യങ്ങൾ സഹിതം പറഞ്ഞവതരിപ്പിക്കുകയും ചെയ്യുന്ന സിനിമ എന്ന നിലക്ക് 'ജനഗണമന' കൈയ്യടി അർഹിക്കുന്നു.

*വിധി മാർക്ക് = 7.5/10

-pravin-