Friday, March 24, 2017

'അലമാര'ക്കും പറയാനുണ്ട് ചിലത്

അലമാര ഒരു കൊച്ചു സിനിമയാണ്. കൂട്ടുകാരും കുടുംബവുമായി സധൈര്യം കാണാവുന്ന ഒരു കൊച്ചു സിനിമ. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ തുടക്കം മുതൽ ഒടുക്കം വരേയ്ക്കും അലമാരയെ ചുറ്റിപ്പറ്റിയാണ് സിനിമയിലെ മൊത്തം കാര്യങ്ങളും. അത് കൊണ്ട് തന്നെ അലമാര വിട്ടു മറ്റൊരു വിഷയത്തെയും കുറിച്ച് പറയാത്ത സിനിമയിൽ വിരസതക്കുള്ള സാധ്യതകൾ ഏറെയായിരുന്നു. എന്നാൽ ആ വിരസതയെ സിനിമ ഇല്ലാതാക്കുന്നത് കൊച്ചു കൊച്ചു നർമ്മങ്ങളിലൂടെയാണ്. ഒരു അലമാരക്ക് ഇതിനും മാത്രം എന്താണ് ഒരു മുഴുനീള സിനിമയിൽ പറയാനുള്ളത് എന്ന ചിന്ത വേണ്ട. അലമാരക്കും പറയാനുണ്ട് ചിലത്. ഒരർത്ഥത്തിൽ അലമാര ഒരു പ്രതീകമാണ്. എന്തിനും ഏതിനും പഴി ചാരാൻ ഏതൊരു കുടുംബത്തിലും നിയോഗിക്കപ്പെടുന്ന ഒരു വസ്തു. ഈ വസ്തു കുടുംബത്തിലെത്തുന്നത് പല വഴിക്കായിരിക്കാം. ഇവിടെ അരുണിന് (സണ്ണിവെയ്ൻ) ഭാര്യ വീട്ടിൽ നിന്ന് കല്ല്യാണത്തിന് ശേഷം ആചാരത്തിന്റെ ഭാഗമായി കിട്ടുന്ന ഒരു സ്നേഹോപഹാരമാണ് 'അലമാര' എന്ന കേന്ദ്ര കഥാപാത്രം. 

ജയൻ കെ നായരുടെ സംവിധാനത്തിൽ വന്ന 'ഹലോ നമസ്തേ' യും മിഥുൻ മാനുവലിന്റെ 'അലമാര'യുമൊക്കെ തർക്ക വസ്തുവായി പ്ലാവിനെയും അലമാരയേയുമൊക്കെ അവതരിപ്പിക്കുന്ന രീതി ഏറെക്കുറെ സമമാണ്. പ്ലാവിന് സുരാജ് വെഞ്ഞാറമൂടാണ് ശബ്ദം നൽകിയതെങ്കിൽ അലമാരക്ക് ശബ്ദം നൽകിയിരിക്കുന്നത് സലിംകുമാറാണ്. 'ഹലോ നമസ്തേ' യിൽ ഉറ്റ സുഹൃത്തുക്കളുടെ ഫ്‌ളാറ്റുകൾക്കിടയിൽ നിലകൊള്ളുന്ന ഒരു പ്ലാവ് അവരുടെ സുഹൃത് ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്ന പോലെ 'അലമാര'യിൽ ഒരു അലമാരയുടെ പേരിലാണ് ഭാര്യാ ഭർതൃ ബന്ധത്തിൽ വിള്ളലുകൾ സംഭവിക്കുന്നത്. കൊച്ചു കൊച്ചു കാര്യങ്ങളുടെ പേരിലാണ് പലപ്പോഴും ദൃഢമെന്നു തോന്നിക്കുന്ന ബന്ധങ്ങൾ തകരാറുള്ളത്. പുറമേ നിന്ന് ആലോചിക്കുന്നവർക്ക് അത് കാണുമ്പോൾ ചിരിക്കാനും പരിഹസിക്കാനും സാധിക്കുമെങ്കിലും നമുക്ക് ചുറ്റും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറില്ല എന്ന് ആർക്കും സമ്മതിക്കാതിരിക്കാനാകില്ല. മേൽപ്പറഞ്ഞ രണ്ടു സിനിമകളും രണ്ടു പശ്ചാത്തലത്തിൽ രണ്ടു കഥ തന്നെയാണ് പറയുന്നത് എങ്കിലും പറഞ്ഞെത്തുന്ന കാര്യം ഒന്നാണ്. 

വിവാഹ ശേഷം നിസ്സാര പ്രശ്നങ്ങളുടെ പേരിൽ തുടങ്ങി വക്കുന്ന കലഹം രണ്ടു കുടുംബത്തിന്റെ സ്ഥിരം പ്രശ്നമായി മാറുകയും അത് പിന്നെ പെരുപ്പിച്ചു കാണിച്ചു കൊണ്ട് വിവാഹ മോചനത്തിന് വരെ നിർബന്ധിതരാകേണ്ടി വരുകയും ചെയ്യുന്ന ദമ്പതികളുടെ എണ്ണം ഇന്നത്തെ സമൂഹത്തിൽ ചെറുതല്ല. ഇവിടെ 'അലമാര' അതെല്ലാം സരസമായി ചൂണ്ടി കാണിക്കുമ്പോഴും കുടുംബത്തിനുള്ളിലെ പെൺ കലഹങ്ങളും അമ്മായിയമ്മയുടെ മുറുമുറുക്കലുകളും പിടി വാശികളുമെല്ലാം ദൈർഘ്യമേറിയ സീനുകൾ കൊണ്ട് ആവർത്തിച്ചവതരിപ്പിക്കുമ്പോൾ പലയിടത്തും സിനിമ  ഒരു ടെലി സീരിയൽ അവതരണ ശൈലിയെയാണ്  പിൻപറ്റുന്നത്. ഒരു തിയേറ്റർ വാച്ചിങ്ങിനു വേണ്ട കാമ്പുള്ള കഥാ ഘടകങ്ങളും സാഹചര്യങ്ങളുമൊന്നും അലമാരയിലില്ല എന്ന ആക്ഷേപ സാധ്യത ഉണ്ടാകുന്നതും അവിടെ തന്നെ. 

'അലമാര' എന്ന കേന്ദ്രകഥാപാത്രത്തിന് സലിംകുമാറിന്റെ ശബ്ദത്തിൽ ഹാസ്യ ഭാവം നൽകുമ്പോഴും ആ വസ്തുവിന്റെ നിസ്സാഹായതയും ഏകാന്തതയും ദൈന്യതയുമൊക്കെ മനോഹരമായി അവതരിപ്പിച്ചു കാണിക്കുന്നുണ്ട് സംവിധായകൻ. വല്ല പറമ്പിലും മരമായി നിന്ന് കാറ്റ് കൊണ്ടാൽ പോരായിരുന്നോ, എന്തിനാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരനായി ഞങ്ങളുടെ ജീവിതത്തിലേക്ക് നീ കടന്നു വന്നത് എന്നൊക്കെ ചോദിക്കുന്ന അരുണിനോട് ഒരു പരിഭവവുമില്ലാതെ അലമാര പറയുന്ന മറുപടികൾ മനസ്സിൽ തട്ടുന്നതാണ്. ഈഗോ എന്നതിന് വലുപ്പ ചെറുപ്പങ്ങളൊന്നുമില്ല. അതെപ്പോ വേണമെങ്കിലും ആരോട് വേണമെങ്കിലും കേറി ഉടക്കാൻ തരത്തിൽ നമ്മുടെയൊക്കെ ഉള്ളിന്റെയുള്ളിൽ അങ്ങിനെ ഒളിഞ്ഞു കിടക്കുകയാണ്. നിസ്സാരമെന്നു ആര് പറഞ്ഞാലും ആ ഈഗോയെ ജയിക്കാൻ കഴിയുന്നിടത്താണ് മനുഷ്യൻ ജീവിതത്തിൽ ജയിച്ചു കയറുന്നത് എന്നൊരു ഓർമ്മപ്പെടുത്തലു കൂടിയാണ് അലമാര.


















ബിഗ് ബജറ്റ് സിനിമകളും, യുവത്വം ആഘോഷിക്കുന്ന സിനിമകളും മൊഴിമാറ്റ സിനിമകളുമൊക്കെ തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന ഈ കാലത്തും കൊച്ചു സിനിമകൾക്ക് പല കാരണങ്ങളാൽ തിയേറ്ററുകളിൽ സ്വീകാര്യത കുറയാറുണ്ട്. പുതുമയില്ല എന്ന് പാടി നടക്കുമ്പോഴും പുതുമയായി വന്ന പല പരീക്ഷണ സിനിമകളും തിയേറ്ററുകളിലെ ഏകാന്തത അവസാനിപ്പിച്ചു കൊണ്ട് ഡിവിഡികളിലേക്ക് ചേക്കേറുന്നതും ഈ കാലത്തു തന്നെ. പിന്നീടാണ് ടോറന്റ് വിപ്ലവം സംഭവിക്കുന്നത്. അയ്യോ ഈ സിനിമ എന്തേ തിയേറ്ററിൽ ഓടിയില്ല, കുഴപ്പമില്ലാത്ത പടമാണല്ലോ പിന്നെന്ത് പറ്റി എന്ന് തുടങ്ങിയ  സഹതാപ കമെന്റുകൾ കാണുമ്പോഴാണ് ബാക്കിയുള്ളവരും  പടം കാണാൻ  തയ്യാറാകുക. പിന്നെ പടം ടോറന്റ് ഹിറ്റാണ്. അങ്ങിനെ ഹിറ്റായ പടങ്ങളുടെ എണ്ണവും പേരുമൊന്നും പറയുന്നില്ല. പക്ഷേ ഇവിടെ തീർച്ചയായും ഓർമ്മപ്പെടുത്തേണ്ട മറ്റു ചിലതുണ്ട്. എല്ലാ പടവും എല്ലാവരെയും തൃപ്തിപ്പെടുത്തില്ലെന്നിരിക്കെ സിനിമ കണ്ടു വന്നവരുടെ ആസ്വാദനകുറിപ്പുകളും അഭിപ്രായങ്ങളും മാത്രം കണ്ടു കൊണ്ട് ഒരു പടം മികച്ചതെന്നോ  മോശമെന്നോ മുൻവിധിയെഴുതരുത്. സിനിമ റിലീസാകുന്നതിനും മുന്നേ സോഷ്യൽ മീഡിയയിൽ ഹൈപ്പുണ്ടാക്കി തിയേറ്ററുകളിൽ വിജയിച്ച പല സിനിമകളും ആസ്വാദനപരമായി വിജയിക്കാതെ പോയിട്ടുണ്ട് എന്ന പോലെ തന്നെയാണ് ഒരു ഹൈപ്പും ഉണ്ടാക്കാതെ വന്നു തിയേറ്ററിൽ പരാജയപ്പെടുന്ന  സിനിമകൾ ഡിവിഡിയായെത്തുമ്പോൾ  നമുക്ക്  ആസ്വാദ്യകരമാകുന്നതും. നിർഭാഗ്യവശാൽ   അത്തരം ഒരു സാഹചര്യത്തിലേക്ക് പല കൊച്ചു സിനിമകളെയും നിർദാക്ഷിണ്യം  തള്ളിവിട്ടിട്ടുണ്ട് നമ്മുടെ പ്രേക്ഷക സമൂഹം. ആ ഒരു തലത്തിൽ നോക്കുമ്പോൾ അലമാര പോലുള്ള കൊച്ചു സിനിമകളോട്  ദയാപരമായ ഒരു ആസ്വാദന സമീപനമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. 

ആകെ മൊത്തം ടോട്ടൽ = മിഥുൻ മാനുവലിന്റെ ആടും ആന്മരിയയും സമ്മാനിച്ച ആസ്വാദന സുഖം അലമാരയിൽ നിന്ന് കണ്ടു കിട്ടണമെന്നില്ലെങ്കിലും ബോറടിക്കാതെ കുടുംബ സമേതം കാണാൻ പറ്റുന്ന ഒരു കൊച്ചു സിനിമ തന്നെയാണ് അലമാര. മികച്ച കഥയോ തിരക്കഥയോ ഒന്നും അവകാശപ്പെടാനില്ലാതിരിക്കുമ്പോഴും സരസമായ അവതരണം കൊണ്ട് രസിപ്പിക്കുന്നുമുണ്ട് അലമാര. വിവാഹിതർക്കും അലമാര സമ്മാനമായി വാങ്ങിയവർക്കും ഈ സിനിമയുടെ കഥാപരിസരവുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ സാധിക്കും. ഒരു മുഴുനീള സിനിമയിലേക്കു വേണ്ട സബ്ജെക്ട് ഉണ്ടായിട്ടും 'അലമാര' യിലും അലമാരക്ക് ചുറ്റും മാത്രമായി സിനിമ ഒതുങ്ങിപ്പോകുന്നു എന്നത് മാത്രമാണ് നിരാശ. 

*വിധി മാർക്ക് = 5/10 

-pravin- 

6 comments:

  1. അറിയാത്ത അലമാരകളെ പരിചയപ്പെടുത്തുന്നതിന് നന്ദി

    ReplyDelete
  2. അലമാര ഇവിടെ വന്നില്ല
    അതുകൊണ്ട് ഈ വിശകലനം ഉപകാരമായി ..

    ReplyDelete
    Replies
    1. വലിയ പടമൊന്നുമല്ല ..ഒരു കൊച്ചു സിനിമ ..അതിന്റേതായ പരിമിതികൾ ഉൾക്കൊണ്ടു കൊണ്ട് കാണാൻ ശ്രമിക്കുക ..

      Delete