Thursday, February 6, 2020

രാഘവ ചാക്യാർ

രാഘവ ചാക്യാർ ഇന്നും മനസ്സിൽ നൊമ്പരമാണ് . 

ഈച്ചര വാര്യരുടെ നിഴലല്ല അദ്ദേഹം തന്നെയാണ് രാഘവ ചാക്യാരുടെ പേരിൽ പ്രേം ജിയുടെ രൂപത്തിൽ ഈ സിനിമയിലെ ഓരോ സീനിലും നിറഞ്ഞു നിക്കുന്നത് .

മരണം വരെ മകനെ ഇത്രത്തോളം തീവ്രമായി കാത്തിരുന്ന ഒരച്ഛൻ ചരിത്രത്തിലോ കഥയിലോ പോലും വേറെ ഉണ്ടാകില്ല.  

ഒരു ജീവിത കാലം മുഴുവൻ മകനെ കാത്തിരിക്കാൻ വിധിക്കപ്പെട്ട ആ അച്ഛൻ തൊഴു കൈയ്യോടെ എത്ര പേരെ കണ്ടിരിക്കാം.  

എല്ലാ ദിവസവും മകനെ നോക്കി ബസ് വരുന്ന കവലയിൽ പോയിരിക്കുന്ന രാഘവ ചാക്യാർ അങ്ങോട്ടേക്ക് എത്തുന്നത് തോണിയിൽ ഒരു വലിയ പുഴ കടന്നാണ്. പുഴ അദ്ദേഹത്തിന്റെ മനസ്സിലെ സങ്കടമാണ് എങ്കിൽ തോണി സങ്കടത്തെ അതിജീവിക്കുന്ന അദ്ദേഹത്തിന്റെ പ്രതീക്ഷയാണ്.

പോലീസ് പിടിച്ചു കൊണ്ട് പോയ തന്റെ സഹോദരൻ രഘു ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന് ബോധ്യപ്പെടുന്ന പെങ്ങൾ അത് അച്ഛനോട് പറയാതെ പറയാൻ ശ്രമിക്കുന്ന ഒരു രംഗമുണ്ട്. ഏതു നേരവും അച്ഛൻ ഇങ്ങിനെ കാത്തിരിക്കേണ്ട എന്ന് വിങ്ങി കൊണ്ടാണ് മകളത് പറയുന്നത്. അപ്പോൾ ഹൃദയം പിളരുന്ന വേദനയോടെ ആ അച്ഛൻ തിരിച്ചു ചോദിക്കുന്നുണ്ട് - 

"കാത്തിരിക്ക്യേണ്ടേ ..പിന്നെ ഞാനെന്തിനാ അവൻ്റെ അച്ഛനായേ  ? ദേവകി എന്തിനാ അവന്റെ അമ്മയായേ? നീ എന്തിനാ അവന്റെ ഒപ്പോളായേ ?കാത്തിരിക്ക്യണ്ടാത്രേ..നല്ല കാര്യായി !! "

മകൻ ജീവിച്ചിരുപ്പുണ്ടോ മരിച്ചോ എന്നറിയാതെ എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ മാത്രം ജീവിക്കുന്ന ഒരച്ഛന്റെ വേദന ഏറ്റവും തീക്ഷ്ണമായി അനുഭവപ്പെടുകയും കരഞ്ഞും പോയ ഒരു സീൻ.

ഭരണകൂട ഭീകരത തടുർന്ന് കൊണ്ടിരിക്കുന്ന ഈ കാലത്തും ഈ സിനിമക്ക് പ്രസക്തിയുണ്ട് . 

-pravin- 

1 comment:

  1. ഈ കാലത്തും ഈ പഴയ സിനിമക്ക് പ്രസക്തിയുണ്ട് . ..!

    ReplyDelete