Wednesday, August 12, 2020

വിദ്യാ ബാലൻ ഷോയിൽ ഒതുങ്ങിപ്പോയ 'ശകുന്തളാ ദേവി' !

ഔപചാരിക വിദ്യാഭ്യാസമൊന്നുമില്ലാതെ ഗണിത ശാസ്ത്രത്തിൽ അത്ഭുതകരമായ കഴിവുകൾ വെളിപ്പെടുത്തിയ സ്ത്രീ വ്യക്തിത്വമായിരുന്നു ശകുന്തളാ ദേവി.

ആറാം വയസ്സ് തൊട്ട് അക്കങ്ങളുടെയും സംഖ്യകളുടെയും കളിത്തോഴിയായവൾ പിന്നീട് എൺപതുകളുടെ തുടക്കത്തിൽ ഗിന്നസ് ബുക്കിൽ കയറി പറ്റിയ അത്ഭുത സ്ത്രീയായി മാറി.

ഗണിത ശാസ്ത്രത്തിലുള്ള കഴിവുകൾക്കപ്പുറം തന്റേതായ നിലപാടുകളും ചിന്തകളും കൊണ്ടുമൊക്കെ സാമൂഹികമായ ഇടപെടൽ നടത്തിയിരുന്ന ഒരാള് കൂടിയായിരുന്നു ശകുന്തളാ ദേവി.

Homosexuality യെ കുറിച്ച് ഇന്ന് ഇന്ത്യയിൽ എന്തെങ്കിലും ചർച്ച നടന്നിട്ടുണ്ടെങ്കിൽ അതിനുള്ള പഠനങ്ങൾക്ക് വേണ്ട സാധ്യത ഒരുക്കിയത് അക്കാലത്ത് അവരെഴുതിയ 'World of Homosexuals' എന്ന പുസ്തകമായിരുന്നു.

Human Computer എന്ന വിളിപ്പേരിൽ ലോകമാകെ അറിയപ്പെട്ട ഇന്ത്യക്കാരിയുടെ സംഭവ ബഹുലമായ ജീവിത കഥ സിനിമയാകുമ്പോൾ പ്രതീക്ഷകളേറെയായിരുന്നു. പക്ഷേ ടിപ്പിക്കൽ ബോളിവുഡ് ബയോപിക് സിനിമകളുടെ പരിമിതികളും പോരായ്മാകളും ആവർത്തിച്ച ഒരു സാധാരണ സിനിമയായി ഒതുങ്ങി പോയി അരുൺ മേനോന്റെ ' ശകുന്തളാ ദേവി'.

ശകുന്തളാ ദേവി എന്ന പ്രതിഭാസത്തെ സിനിമയാക്കേണ്ടതിന് പകരം ശകുന്തളാ ദേവി എന്ന അമ്മയുടെ കഥയാണ് സിനിമക്കാധാരമായത് എന്ന് പറയാം. അമ്മയുടെ കഥ എന്ന് തോന്നിത്തുടങ്ങുന്ന അതേ സമയത്ത് തന്നെ ശകുന്തളാദേവിയുടെ മകളുടെ സിനിമ എന്ന നിലക്ക് കഥ വീണ്ടും മാറുന്നു.

അമ്മയ്ക്കും മകൾക്കും ഇടയിൽ നടക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ കഥ മാറി മാറി പറയുമ്പോൾ നഷ്ടപ്പെട്ടത് സംഭവബഹുലമായ ഒരു ജീവിത കഥയുടെ ആത്മാവാണ് എന്ന് സംവിധായകൻ തിരിച്ചറിഞ്ഞില്ല.

ആകെ മൊത്തം ടോട്ടൽ = ശകുന്തളാ ദേവിക്ക് സമർപ്പണമാകേണ്ടിയിരുന്ന സിനിമ അതിനൊത്ത നിലവാരത്തിലേക്ക് ഉയർന്നില്ലെങ്കിലും ശകുന്തളാ ദേവിയായി വിദ്യാ ബാലൻ നിറഞ്ഞാടി. ആ വിദ്യാ ബാലൻ ഷോ മാത്രമാണ് 'ശകുന്തളാ ദേവി' യെ കണ്ടിരിക്കാവുന്ന സിനിമയാക്കി മാറ്റിയതും എന്ന് പറയാം.

*വിധി മാർക്ക് = 5/10

-pravin- 

1 comment:

  1. അമ്മയ്ക്കും മകൾക്കും ഇടയിൽ നടക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ കഥ മാറി മാറി പറയുമ്പോൾ നഷ്ടപ്പെട്ടത് സംഭവബഹുലമായ ഒരു ജീവിത കഥയുടെ ആത്മാവാണ് എന്ന് സംവിധായകൻ തിരിച്ചറിഞ്ഞില്ല...!

    ReplyDelete