Monday, August 24, 2020

ത്രില്ലടിപ്പിക്കാത്ത ഒരു പോലീസ് കഥ !

ബോംബെ അധോലകത്തിന്റെ പശ്ചാത്തലത്തിൽ ക്രിമിനലുകളെ ഹീറോവത്ക്കരിച്ചു കൊണ്ട് കഥ പറഞ്ഞ സിനിമകൾ ബോളിവുഡിൽ ലാഭം കൊയ്തപ്പോൾ ശോഭ് രാജ്, കരിം ലാല , ചോട്ടാ ഷക്കീൽ , ഹാജി മസ്താൻ , ദാവൂദ് ഇബ്രാഹിം, വരദരാജൻ മുതലിയാർ തൊട്ടുള്ള പല അധോലോക നേതാക്കൾക്കും സിനിമാക്കാരേക്കാൾ വലിയ ഹീറോ പരിവേഷം കിട്ടുകയുണ്ടായിട്ടുണ്ട്.

2000 കാലത്തിങ്ങോട്ടുള്ള പല ബോളിവുഡ് അധോലോക സിനിമകൾക്കും റഫറൻസ് ആയിട്ടുള്ളത് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഹുസൈൻ സെയ്ദിയുടെ പുസ്തകങ്ങളാണ്. അതുൽ സഭർവാളിന്റെ 'Class of 83' യാണ് അക്കൂട്ടത്തിൽ ഏറ്റവും അവസാനത്തേത്.

ബോംബെ അധോലോകവും പോലീസ് - ഗ്യാങ്‌സ്റ്റർ പോരാട്ടങ്ങളും നിരവധി തവണ പ്രമേയവത്ക്കരിക്കപ്പെട്ടതെങ്കിലും ബോളിവുഡിൽ അത്തരം സിനിമകൾക്ക് അവതരണപരമായ സാധ്യതകൾ എന്നുമുണ്ട് .

ഏത് ആംഗിളിൽ നിന്ന് കൊണ്ട് കഥ പറയുന്നുവോ അതിനനുസരിച്ച് പോലീസിനും അധോലോക നേതാക്കൾക്കും ഹീറോ പരിവേഷം മാറിമാറി കിട്ടി കൊണ്ടിരിക്കും. 'Class of 83' യിൽ ക്രിമിനലുകളെ എൻകൗണ്ടർ ചെയ്യുന്ന ബോംബെ പോലീസിനാണ് നായക പ്രതിഷ്ഠ.

വ്യക്തിജീവിതത്തിലെ തകർച്ചയും ഔദ്യോഗിക ജീവിതത്തിലെ വെല്ലുവിളികളുമൊക്കെയായി മുന്നോട്ട് പോകുന്ന പോലീസ് കഥാപാത്രങ്ങൾ കണ്ടു മടുത്തത് തന്നെയെങ്കിലും ബോബി ഡിയോളിനെ സംബന്ധിച്ച് വിജയ് സിംഗ് ഒരു വേറിട്ട കഥാപാത്രവും മെയ്ക് ഓവറുമായിരുന്നു. പക്ഷേ അപ്പോഴും ആ കഥാപാത്രത്തിന് നിറഞ്ഞാടാൻ പാകത്തിൽ കാര്യമായൊന്നും സിനിമയിൽ ഇല്ലാതെ പോയി. പുതുമുഖങ്ങളുടെ കാര്യവും ഏറെക്കുറെ അതേ അവസ്ഥ തന്നെ.

80 കളുടെ തുടക്കത്തിലെ ബോംബെ അധോലകവും, ലോ ആൻഡ് ഓർഡർ സിസ്റ്റവുമൊക്കെ പ്രധാന ഘടകങ്ങളായി വരുന്ന കഥയായിട്ടും അതിനൊത്ത ഒരു തിരക്കഥയോ, അവതരണപരമായ ത്രില്ലോ നൽകാൻ 'ക്ലാസ്സ് ഓഫ് 83' ക്ക് സാധിച്ചില്ല.

ആകെ മൊത്തം ടോട്ടൽ = പ്രമേയപരമായ പുതുമക്കൊന്നും സാധ്യതയില്ലാത്ത ഒരു കഥയെ സിനിമയാക്കുമ്പോൾ അത് പാളിപ്പോകാൻ എളുപ്പമാണ്. 'Class of 83' യ്ക്ക് സംഭവിച്ചതും അത് തന്നെയാണ്. ട്രെയ്‌ലർ തന്ന പ്രതീക്ഷയെ പോലും തകിടം മറിച്ച ഒരു സിനിമ എന്ന് പറയേണ്ടി വരുന്നു.

*വിധി മാർക്ക് = 4/10 

-pravin-

1 comment:

  1. ക്ലാസ്സ് ഓഫ് 83 'ഒഴിവുള്ളപ്പോൾ കാണണം..

    ReplyDelete