Wednesday, April 30, 2025

മോഹൻലാൽ 'തുടരു'മ്പോൾ !!



പാൻ ഇന്ത്യൻ സംഭവങ്ങളൊന്നുമില്ലാത്ത തീർത്തുമൊരു സാധാരണ കഥയെ യാതൊരു വിധ കൊട്ടിഘോഷിക്കലുകളുമില്ലാതെ മലയാളത്തനിമയുള്ള ലാലേട്ടൻ-ഭാവുകത്വത്തിൽ മനോഹരമായി പറഞ്ഞവതരിപ്പിക്കാൻ തരുൺ മൂർത്തിക്ക് സാധിച്ചിരിക്കുന്നു.

ഒരിടക്കാലത്തിന് ശേഷം മോഹൻലാലിലെ നടനെയും താരത്തെയും സമാസമം ഉപയോഗപ്പെടുത്തി കണ്ട സിനിമ എന്ന നിലക്ക് ഇരട്ടി ആസ്വാദനം സമ്മാനിച്ചു 'തുടരും'.

'പവിത്രം', 'KL 03 L 4455' പോലുള്ള പേരുകളും അക്കങ്ങളുമടക്കം ലാലേട്ടൻ സിനിമകളുടെ റഫറൻസുകൾ, ഡയലോഗ്സ്‌ ഒക്കെ സമർത്ഥമായും സരസമായും സിനിമയിലേക്ക് വിളക്കി ചേർത്തിട്ടുണ്ട് സംവിധായകൻ.

ഫാമിലി ഡ്രാമ ത്രില്ലർ ഴോനറിൽ പെടുന്ന കഥയിൽ മാസ്സ് ആക്ഷൻ സീനുകൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് സിനിമയിൽ അതൊക്കെ കൃത്യമായി വേണ്ടയിടത്ത് തുന്നി ചേർത്തപ്പോൾ തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവലായി.


കുസൃതിയും കള്ളച്ചിരിയും നിറഞ്ഞു നിന്ന അതേ ഷണ്മുഖന്റെ മുഖത്ത് സംഘർഷവും വിഷാദവും ദ്വേഷ്യവും പകയുമൊക്കെ മാറി മറഞ്ഞു വരുമ്പോൾ ആ കഥാപാത്രത്തിന്റെ ആഴവും മോഹൻലാൽ എന്ന നടന്റെ റേഞ്ചും ഒരു പോലെ അറിയാൻ പറ്റും.

താടി ഉള്ളത് കൊണ്ട് ലാലേട്ടന്റെ മുഖത്ത് പഴയ പോലെയുള്ള ഭാവങ്ങൾ കാണാൻ കിട്ടുന്നില്ല എന്ന പരാതി തരുൺ മൂർത്തി അടപടലം തീർത്തു കൊടുത്തു എന്ന് പറയാം.

ഇന്ത താടി ഇരുന്താ യാറുക്കടാ പ്രച്ചനേ ..എന്ന ഡയലോഗ് ഒക്കെ വെറുതെ ട്രോൾ സെൻസിൽ പറയിപ്പിച്ചതല്ല എന്ന് പൂർണ്ണമായും ബോധ്യപ്പെടുത്തി.

മോഹൻ ലാൽ - ശോഭന ഫാമിലി സീനുകളൊക്കെ രസകരമായിരുന്നു. ശോഭനയെ സംബന്ധിച്ച് ഒരുപാട് സീനുകളൊന്നുമില്ലെങ്കിലും ഒരൊറ്റ നോട്ടം കൊണ്ട് തന്നെ ലളിത എന്താണെന്ന് അടയാളപ്പെടുത്തുന്നുണ്ട് സിനിമയിൽ. ആ കഥാപാത്രം പിന്നിട്ട വഴികളും സഹനങ്ങളുമൊക്കെ അവർക്ക് നൽകിയ ശക്തി എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുത്താൻ അവരുടെ ആ ഒരൊറ്റ നോട്ടം തന്നെ ധാരാളം.

ചെറിയ സീനെങ്കിലും ഭാരതി രാജ - മോഹൻലാൽ കോംബോ സീനൊക്കെ മനസ്സ് തൊട്ടു. ബിനു പപ്പു, ഫർഹാൻ, തോമസ് മാത്യു അടക്കമുള്ളവരുടെ കാസ്റ്റിങ്ങും കൊള്ളാം.

ഇന്ത്യൻ പരസ്യ ലോകത്ത് ശ്രദ്ധേയനായ പ്രകാശ് വർമ്മയെ പുതുമുഖ നടനായി പരിചയപ്പെടുത്തുമ്പോൾ അതിങ്ങനെ ഒരു ലെവൽ ആക്ടിങ് ആകുമെന്ന് കണക്ക് കൂട്ടാൻ സാധിച്ചിരുന്നില്ല. അത്ര മാത്രം ഗംഭീരമായിരുന്നു പ്രകാശ് വർമ്മയുടെ പ്രതിനായക വേഷം. ഒരു സമ്പൂർണ്ണ മോഹൻലാൽ സിനിമയായി മാറാൻ അനുവദിക്കാതെ ആദ്യാവസാനം വരെ പ്രതിനായക വേഷത്തിൽ നിറഞ്ഞാടാൻ സാധിച്ചത് ചെറിയ കാര്യമല്ല.

മോഹൻലാൽ - പ്രകാശ് വർമ്മ - ബിനു പപ്പു ..ഈ മൂന്നാളുടെയും പ്രകടനങ്ങളാണ് ഈ സിനിമയുടെ ഹൈലൈറ്റ് എന്നും പറയാം.

കാടിനും മഴക്കും രാത്രിക്കുമൊക്കെ പ്രാധാന്യം കൊടുത്തു കൊണ്ടുള്ള സീനുകളിൽ ഷാജി കുമാറിന്റെ ഛായാഗ്രഹണത്തിന് വേറിട്ട ദൃശ്യമികവുണ്ടായിരുന്നു.


ആക്ഷൻ സീക്വൻസിൽ ആനയുടെ വിവിധ ശബ്ദ വിന്യാസങ്ങൾ ഉപയോഗപ്പെടുത്തിയ വിഷ്ണു ഗോവിന്ദിന്റെ ഓഡിയോഗ്രാഫിയും ശ്രദ്ധേയമായി.

ജേക്സ് ബിജോയുടെ സംഗീതം ഈ സിനിമക്ക് ആദ്യാവസാനം കൊടുക്കുന്ന മൂഡും അതിന്റെ റേഞ്ചും ഒരു തായമ്പക പോലെയാണ് . പതുക്കെ കൊട്ടി തുടങ്ങി പിന്നീട് അത് മുറുകി മുറുകി അവസാനം ഒരു ആളി കത്തലാണ്.

ഈ സിനിമയിൽ പോരായ്മാകളില്ലേ എന്ന് ചോദിച്ചാൽ പോരായ്മാകളുണ്ടെന്ന് പറയാം ..പക്ഷേ അതൊന്നും ഒരു പ്രശ്നമായി അനുഭവപ്പെടുത്താത്ത ഒരു മാജിക് ഉണ്ട് ഈ സിനിമയിൽ. പ്രേക്ഷകരെ ചേർത്ത് പിടിക്കുന്ന ഒരു സിനി-മാജിക്.

K. R സുനിൽ - തരുൺ മൂർത്തി .. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി. 'മോഹൻലാൽ തുടരും' എന്ന ബോധ്യപ്പെടുത്തലിന് !!

©bhadran praveen sekhar

Thursday, April 24, 2025

പൊളി വൈബുള്ള ജിംഖാന !!


ഒരു ബോക്സിങ് സിനിമയുടെ പ്രതീതി അനുഭവപ്പെടുത്തുന്ന മേയ്ക്കിങ് ഉണ്ടെങ്കിലും സൗഹൃദത്തിന്റെയും സംഗീതത്തിന്റെയുമൊക്കെ രസക്കൂട്ടാണ്‌ 'ആലപ്പുഴ ജിംഖാന'യുടെ ആസ്വാദനം.

കൂട്ടത്തിലൊരുത്തന് അപ്രതീക്ഷിതമായി കിട്ടുന്ന ഇടിയിൽ നിന്നാണ് സിനിമയുടെ കഥാപരിസരം പൊടുന്നനെ മാറി മറയുന്നത്.

അവിടെ നിന്നങ്ങോട്ട് തുടങ്ങി അവസാനം വരെ ബോക്സിങ് ഉണ്ട്. പക്ഷേ ഇത്തരം സിനിമകളിൽ നമ്മൾ ആദ്യമേ കണക്ക് കൂട്ടി വച്ചിരിക്കുന്ന സംഗതികളൊന്നും ഇവിടെ കാണാൻ കിട്ടില്ല.

കഥാപാത്രങ്ങളുടെ ബിൽഡ് അപ്പും കഥയിൽ ബോക്സിങ്ങിനു കൊടുക്കുന്ന പ്രാധാന്യവുമൊക്കെ കണക്കിലെടുക്കുമ്പോൾ അത്തരം സീനുകൾ സ്‌ക്രീനിൽ ആവേശമുണ്ടാക്കിയേനെ. ഉദാഹരണത്തിന് 'തല്ലുമാല', 'RDX' സിനിമകളിലൊക്കെ വേണ്ട സമയത്ത് 'അടി' നടക്കുമ്പോൾ കിട്ടുന്ന ഹൈ മൊമെന്റ്‌സ്‌ ഇവിടെ മിസ്സിംഗ് ആണ്.


ഇവിടെ അതിനേക്കാൾ പ്രാധാന്യം കഥാപാത്രങ്ങൾ തമ്മിലുള്ള രസകരമായ സൗഹൃദത്തിന് കൊടുത്തു കൊണ്ടുള്ള ഒരു വിഷ്വൽ ട്രീറ്റാണ് ഖാലിദ് റഹ്മാൻ സമ്മാനിക്കുന്നത്. വിഷ്ണു വിജയുടെ സംഗീതം കൂടി ചേരുമ്പോൾ അതിന്റെ ആസ്വാദനം ഇരട്ടിക്കുന്നു. 

നസ്ലന്റെ ഡയലോഗ് ഡെലിവറി ടൈമിങ്ങും റിയാക്ഷൻസുമൊക്കെ മികച്ചു നിന്നു. ജോജോ ജോൺസൺ എന്ന കഥാപാത്രത്തിന് വേണ്ടി നടത്തിയ ബോക്സിങ് പരിശീലനങ്ങളൊക്കെ അപ്രസക്തമാകും വിധം മുഴുനീള സിനിമയിൽ നസ്ലൻ എന്റർടൈൻമെന്റ് ആയി മാറുന്ന കാഴ്ച. 

സന്ദീപ് പ്രദീപ്, ശിവ ഹരിഹരൻ, ഹബീഷ് , ഫ്രാങ്കോ ഫ്രാൻസിസ് അടക്കമുള്ള ആ ഗ്യാങ് മൊത്തം നല്ല വൈബാണ് സിനിമയിൽ. 

ലുക്മാന്റെ ആന്റണി ജോഷ്വ, ഗണപതിയുടെ ദീപക്ക് പണിക്കർ.. രണ്ടു പേരും പ്രകടനം കൊണ്ട് നന്നായി തോന്നിയെങ്കിലും അവരുടെ കഥാപാത്രങ്ങൾക്ക് കൊടുത്ത ബിൽഡ് അപ്പ് വച്ച് നോക്കുമ്പോൾ സിനിമയുടെ അവസാനമെത്തുമ്പോൾ ആ രണ്ടു കഥാപാത്രങ്ങൾക്കും സിനിമയിൽ ഒന്നും ചെയ്യാനില്ലാത്ത പോലെയായി.


ബോക്സിങ് റിങ്ങിൽ സിനിമയുടെ പൾസിനൊത്ത പ്രകടനം കാഴ്ച വച്ച അനഘ രവിയെ പറ്റി പ്രത്യേകം എടുത്തു പറയേണ്ടി വരും. മെയ് വഴക്കം കൊണ്ട് ഇടിക്കൂട്ടിലെ എതിരാളിയെ നേരിടുന്ന സീനുകളിലെല്ലാം അനഘ സിനിമയിൽ ഓളമുണ്ടാക്കി. "പഞ്ചാര നീ ..പഞ്ചാലെ നീ .." പാട്ട് തന്നെ ധാരാളം.

സ്പോർട്സ് സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങളെല്ലാം കഥാന്ത്യം വിജയം രുചിക്കുന്നവരാകണം എന്ന നിർബന്ധബുദ്ധിയെ ഖാലിദ് റഹ്മാൻ ചവറ്റു കൊട്ടയിലെറിഞ്ഞു കാണാം സിനിമയിൽ. പകരം, ജയ പരാജയങ്ങളേക്കാൾ പ്രസക്തി ജീവിതത്തിലെ അവിചാരിത വെല്ലുവിളികളെ ഭയമില്ലാതെ നേരിടുന്നതിനാണ് എന്ന് പറഞ്ഞു വക്കുന്നു.

ഒരു സ്പോർട്സ് സിനിമയുടെ ത്രില്ല് പ്രതീക്ഷിക്കാതെ ഒരു എന്റർടൈൻമെന്റ് മൂഡിൽ കാണേണ്ട പടം. അഥവാ ആ എന്റെർറ്റൈന്മെന്റ് തന്നെയാണ് ആലപ്പുഴ ജിംഖാനയുടെ ഴോണരും.

©bhadran praveen sekhar

Thursday, April 10, 2025

ചിയാൻ വിക്രമിന്റെ ഉശിരൻ പടം !!


'പൊന്നിയിൻ സെൽവൻ', 'തങ്കലാൻ' പോലുള്ള സിനിമകളിലെ കഥാപാത്ര പ്രകടനങ്ങൾ കൊണ്ട് തൃപ്തിപ്പെടുത്തുമ്പോഴും ആക്ഷനും, സ്‌ക്രീൻ പ്രസൻസും, സ്വാഗും കൊണ്ടുമൊക്കെ ത്രസിപ്പിക്കുന്ന ഒരു ചിയാൻ പടം കാണാൻ കിട്ടിയിട്ട് കാലമേറെയായിരുന്നു. 

ആ പരാതിയാണ് ഇപ്പോൾ 'വീര ധീര ശൂര'നിലൂടെ എസ്.യു അരുൺ കുമാർ പരിഹരിച്ചിരിക്കുന്നത്.    

ആക്ഷൻ മാസ്സ് റോളിൽ ഒരു തിരിച്ചു വരവ് എന്ന് നിസ്സംശയം പറയാവുന്ന തരത്തിൽ കാളിയെന്ന കഥാപാത്രത്തെ ചിയാൻ വിക്രം ഗംഭീരമാക്കിയിട്ടുണ്ട്.

ഒരൊറ്റ രാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെയുള്ള കഥ പറച്ചിൽ ശ്രദ്ധേയമായി തോന്നി.

സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ചു കൊണ്ട് കഥയും മറുകഥയുമൊക്കെ താനേ മനസ്സിലാക്കിയെടുക്കുമ്പോഴുള്ള ആസ്വാദനമാണ് ഈ സിനിമയുടെ ഹൈലൈറ്റ്.


രണ്ടാം ഭാഗം കൊണ്ട് കഥ പറഞ്ഞു തുടങ്ങുന്ന സിനിമ എന്ന നിലക്ക് 'വീര ധീര ശൂര'ൻ അവതരണത്തിൽ വ്യത്യസ്തത പുലർത്തുന്നതും അങ്ങിനെയാണ്.

നമുക്കറിയാത്ത കഥയും, നമ്മൾ കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങളുമൊക്കെ ഈ രണ്ടാം ഭാഗ കഥയിൽ ഒളിച്ചിരിപ്പുണ്ട്.

ഇടക്ക് വരുന്ന ഫ്ലാഷ് ബാക്ക് സീനുകളിൽ കൂടെ ചില കാര്യങ്ങൾ ബോധ്യപ്പെടുത്തി തരുമ്പോഴും ഒന്നാം ഭാഗത്ത് നടന്നിരിക്കാവുന്ന കഥയെ പറ്റി ഊഹിക്കാൻ മാത്രമേ നമുക്ക് സാധിക്കൂ.

പകയുടെയും, ചതിയുടെയും, ചെറുത്തു നിൽപ്പിന്റെയും, അതിജീവനത്തിന്റെയുമൊക്കെ സംഭവബഹുലമായ രാത്രിയെ ചടുലതയോടെദൃശ്യവത്ക്കരിച്ച തേനി ഈശ്വറും, കൃത്യതയോടെ എഡിറ്റ് ചെയ്ത പ്രസന്ന ജി.കെയും, സിനിമയുടെ മൂഡിനൊത്ത സംഗീതമൊരുക്കിയ GV പ്രകാശ് കുമാറുമൊക്കെ 'വീര ധീര ശൂര'ന്റെ ഉശിരു കൂട്ടി.

സുരാജ് വെഞ്ഞാറമൂടിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം മോശമാക്കിയില്ല. കണ്ണൻ എന്ന കഥാപാത്രത്തെ വേറിട്ട ഗെറ്റപ്പിലൂടെയും സംഭാഷണ ശൈലിയിലൂടെയും മികവുറ്റതാക്കി സുരാജ്.


എസ്.ജെ സൂര്യ - അത് പിന്നെ ഒരു ജിന്നായത് കൊണ്ട് കൂടുതൽ പറയേണ്ട കാര്യമേയില്ല ല്ലോ. തുടക്കം മുതൽ ഒടുക്കം വരെ പിടി തരാത്ത അരുണഗിരിയെന്ന പോലീസ് കഥാപാത്രത്തെ കൈയ്യൊതുക്കത്തോടെ അവതരിപ്പിക്കാൻ SJ സൂര്യക്ക് സാധിച്ചു. ആ കഥാപാത്രത്തിന്റെ മൈൻഡ് ഗെയിമും മാനസിക വ്യാപാരങ്ങളുമൊക്കെ ഉൾക്കൊണ്ടുള്ള കൃത്യമായ പകർന്നാട്ടം എന്ന് തന്നെ പറയാം.

ബലിറെഡ്ഢി പൃഥ്വിരാജിന്റെ പെരിയവർ കഥാപാത്രം സിനിമയുടെ നെടും തൂണായി നിലകൊണ്ടു. ദുഷാര വിജയൻ, മലാ പാർവ്വതി, ബാലാജി, സുരാജിന്റെ പെങ്ങളായി അഭിനയിച്ച നടി അടക്കമുള്ളവർക്ക് അവരുടേതായ സ്‌പേസ് സിനിമയിൽ കിട്ടി.

പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ പര്സപരമുള്ള പോർവിളികളും പോലീസിന്റെ എൻകൗണ്ടറുമൊക്കെ പ്രമേയവത്ക്കരിച്ച മുൻകാല സിനിമകളുടെ കഥാപരിസരങ്ങളെ ഓർമ്മപ്പെടുത്തുമ്പോഴും കെട്ടുറപ്പുള്ള തിരക്കഥയും, മികച്ച കഥാപാത്ര പ്രകടനങ്ങളും, മേക്കിങ് മികവുമൊക്കെ കൊണ്ട് എല്ലാ തലത്തിലും ഒരു പൈസാ വസൂൽ പടമായി 'വീര ധീര ശൂരൻ'.

ഇനി ഒന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പാണ്. അതിനൊപ്പം കാളിയുടെ ഉറ്റ സുഹൃത്ത് ദിലീപ് ആരാണെന്നറിയാനുള്ള ആകാംക്ഷയും കൂടുന്നു.

©bhadran praveen sekhar