Friday, October 13, 2023

ഗ്യാങ്സ്റ്റർ കഥക്കുള്ളിൽ ഒരു ടൈം ട്രാവൽ !!


ടൈം ട്രാവലും, ടൈം ലൂപ്പുമൊക്കെ പ്രമേയവത്ക്കരിക്കപ്പെട്ട മുൻകാല സിനിമകളോട് താരതമ്യപ്പെടുത്താമെങ്കിലും 'മാർക്ക് ആന്റണി' വ്യത്യസ്തമാകുന്നത് അതിന്റെ രസകരമായ അവതരണത്തിലാണ്.

ടൈം ട്രാവൽ സാധ്യമാക്കുന്ന ഉപകരണമായി ഒരു ടെലിഫോണിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വർത്തമാന കാലത്തിൽ നിന്ന് ഭൂതകാലത്തിലേക്ക് ആ ഫോണിൽ സംസാരിക്കുക വഴിയാണ് പലതും മാറി മറയുന്നത്.

ഫോൺ വിളിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ വിവരിക്കുന്ന സീനുകൾക്ക് ശേഷം സിനിമയുടെ കെട്ടു മട്ടു ഭാവങ്ങൾ മാറുന്നത് കാണാം.

ഒരു സയൻസ് ഫിക്ഷൻ സിനിമയെന്നോണം തുടങ്ങി ഒരു ഗാംഗ്‌സ്റ്റർ സിനിമയിലേക്കുള്ള രൂപമാറ്റം സംഭവിക്കുന്നിടത്താണ് 'മാർക്ക് ആന്റണി'യുടെ രസച്ചരട് മുറുകുന്നത്.

ഗാങ്സ്റ്റർ കഥാപശ്ചാത്തലത്തിൽ ഫിക്ഷനും ആക്ഷനും കോമഡിയുമൊക്കെ ചേർത്ത് ആദ്യാവസാനം വരെ ഒരു പക്കാ എന്റർടൈൻമെന്റ് പാക്കേജ്. 


വിശാലിനെ സംബന്ധിച്ച് ഇത്രയും ഗെറ്റപ്പുകളിൽ ഇത് വരെ കാണാത്ത വിധം നിറഞ്ഞാടിയ ഒരു സിനിമ എന്ന് വിശേഷിപ്പിക്കാം 'മാർക്ക് ആന്റണി'യെ. അതേ സമയം മാർക്ക്-ആന്റണി എന്ന ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച വിശാലിനെ എല്ലാ തലത്തിലും വെല്ലുന്ന പ്രകടനമായിരുന്നു SJ സൂര്യയുടെത്. 

'ജയിലറി'ലെ ബ്ലാസ്റ്റ് മോഹന് ശേഷം 'മാർക്ക് ആന്റണി' യിലെ ഏകാംബരമായെത്തിയ സുനിലിന്റെ ഗെറ്റപ്പുകൾ കൊള്ളാമായിരുന്നു. പക്ഷേ കാര്യമായൊന്നും ചെയ്യാൻ ഇല്ലാതെ പോയി. അതെങ്ങനെയാണ് ഈ സിനിമയിൽ ചെയ്യാനുള്ളതെല്ലാം ആ SJ സൂര്യക്ക് മാത്രമായിരുന്നല്ലോ.

ജാക്കി പാണ്ഡ്യനായും മദൻ പാണ്ഡ്യനായും SJ സൂര്യയെ കയറൂരി വിട്ട പോലെയായിരുന്നു സിനിമയിൽ. ഒരു ഘട്ടമെത്തുമ്പോൾ കൈവിട്ടു പോയ സ്ക്രിപ്റ്റിനെ കുറ്റം പറയിക്കാത്ത വിധം 'മാർക്ക് ആന്റണി'യെ എൻഗേജിങ് ആക്കി നിലനിർത്തുന്നത് പോലും SJ സൂര്യയാണ് എന്ന് പറയാം.

1975-1995 കാലഘട്ടത്തെ പുനരവതരിപ്പിച്ച ആർട് വർക്കും കഥാപാത്രങ്ങളുടെ വേഷ വിധാനങ്ങളുമൊക്കെ ശ്രദ്ധേയമായി തോന്നി. 

'മാർക്ക് ആന്റണി' യെ ആദ്യാവസാനം വരെ ചടുലമാക്കുന്നതിൽ പ്രധാനപ്പെട്ട റോൾ നിർവ്വഹിച്ചത് ജി.വി പ്രകാശിന്റെ സംഗീതമാണ് എന്ന് പറയാതെ വയ്യ. ഇത് വരെ കേട്ട് ശീലിച്ച GV പ്രകാശ് കുമാർ സംഗീതത്തിൽ നിന്ന് ഏറെ വ്യത്യസ്തത പുലർത്തിയ സംഗീതം. വരാനിരിക്കുന്ന പല മാസ്സ് പടങ്ങളിലും ഇനി GVPK യുടെ ബിജിഎമ്മുകളും ആഘോഷിക്കപ്പെടുമെന്ന് ഉറപ്പായി. 

ആകെ മൊത്തം ടോട്ടൽ = ആദിക് രവി ചന്ദ്രന്റെ മുൻകാല സിനിമകളെയെല്ലാം വച്ച് നോക്കുമ്പോൾ 'മാർക് ആന്റണി' എല്ലാ തലത്തിലും മികവറിയിച്ചിട്ടുണ്ടെങ്കിലും സ്ക്രിപ്റ്റിന്റെ കാര്യത്തിൽ ഒന്ന് കൂടെ മനസ്സ് വച്ചിരുന്നെങ്കിൽ സിനിമയുടെ റേഞ്ച് വീണ്ടും മാറുമായിരുന്നു.

*വിധി മാർക്ക് = 7.5/10 

-pravin-

No comments:

Post a Comment