Wednesday, April 24, 2024

വർഷങ്ങൾക്ക് ശേഷം !!


സിനിമക്കുള്ളിലെ സിനിമാക്കഥ പറയുന്ന മുൻകാല മലയാള സിനിമകളുമായി തട്ടിച്ചു നോക്കുമ്പോൾ 'വർഷങ്ങൾക്ക് ശേഷം' അത്ര ഗംഭീര സിനിമയായി അനുഭവപ്പെട്ടില്ല. അതിന്റെ പ്രധാന കാരണം വളരെ അലസമായെഴുതിയ തിരക്കഥയും സംഭാഷണങ്ങളുമാണ്. z

കഥാപാത്ര ബന്ധങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന സിനിമയെന്ന് തോന്നിപ്പിക്കുമ്പോഴും സിനിമയിലെ സൗഹൃദവും പ്രണയവുമൊക്കെ അനുഭവഭേദ്യമാകാതെ പോകുന്നു.

സിനിമാ സ്വപ്നവുമായി മദിരാശിയിൽ എത്തുന്ന രണ്ടു ചെറുപ്പക്കാരിൽ ഒരാൾ വലിയ നിലയിലേക്ക് എത്തുകയും മറ്റേയാൾ ഒന്നുമല്ലാതെ തകർന്ന് പോകുകയും ചെയ്യുന്നു. ഈ ഒരു വൺ ലൈൻ സ്റ്റോറി ട്രെയിലറിൽ നന്നായി തോന്നിയെങ്കിലും മുഴുനീള സിനിമയിലേക്ക് വരുമ്പോൾ വൻ ശോകമായാണ് തോന്നിയത്.

കഥാപാത്രങ്ങൾക്കിടയിൽ സംഭവിക്കുന്ന തെറ്റിദ്ധാരണകൾ, മാനസിക അകൽച്ചകൾ, ശത്രുത, അതിനൊന്നും മതിയായ കാര്യ കാരണങ്ങൾ ബോധ്യപ്പെടുത്താൻ സിനിമക്കാവുന്നില്ല. അഥവാ അതിനു കാരണമായി പറയുന്ന കാര്യങ്ങളിലൊന്നും തന്നെ ഒരു ലോജിക്കോ ന്യായമോ ഇല്ല.

കേന്ദ്ര കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളുമായി കണക്ട് ചെയ്യിക്കുന്ന ഒരു സീൻ പോലും കണ്ടു കിട്ടാത്ത അവസ്ഥ. കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ വെറും സ്‌ക്രീൻ കാഴ്ചയിൽ ഒതുങ്ങിപ്പോകുന്നു.

ധ്യാൻ ശ്രീനിവാസന്റെ വേറിട്ട കഥാപാത്ര പ്രകടനം, പഴയ മോഹൻലാലിനെ അനുസ്മരിപ്പിക്കുന്ന പ്രണവ് മോഹൻലാലിന്റെ മാനറിസങ്ങൾ അത് രണ്ടും മാത്രമാണ് ആദ്യ പകുതിയിലെ ആശ്വാസം.

വയസ്സൻ കഥാപാത്രങ്ങളായി വരുമ്പോൾ ധ്യാൻ ശ്രീനിവാസന്റെയും പ്രണവ് മോഹൻലാലിന്റെയുമൊക്കെ മെയ്ക് അപ്പിൽ കല്ല് കടി അനുഭവപ്പെട്ടെങ്കിലും ആ കോംബോയും അവരുടെ ഡയലോഗുകളുമൊക്കെ രസകരമായി.

നീതാ പിള്ള, കല്യാണി പ്രിയ ദർശൻ, ആസിഫ് അലി ഒക്കെ എന്തിനോ വന്ന് അഭിനയിച്ചു പോയി.

ബേസിൽ ജോസഫ്, അജു വർഗ്ഗീസ്, നീരജ് മാധവ് കൊള്ളാമായിരുന്നു. നടനെന്ന നിലയിൽ ഷാൻ റഹ്മാനും കഴിവ് തെളിയിച്ചു.

നിവിൻ പോളിയെ ഫുൾ പവറോടെ പുനരവതരിപ്പിച്ച രണ്ടാം പകുതിയിലെ സീനുകളൊക്കെ തിയേറ്ററിൽ ഓളമുണ്ടാക്കി.


രണ്ടാം പകുതിയിലെ കോമഡി സീനുകളും, നിവിൻ പോളിയുടെ ഉഗ്രൻ ഫോമിലുള്ള പ്രകടനവും കൂടി ഇല്ലായിരുന്നെങ്കിൽ മൂന്ന് മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ഈ പടത്തിന്റെ ആസ്വാദനം എന്താകുമായിരുന്നു എന്ന് ആകുലതയോടെ ഓർത്തു പോയി.

വിനീത് ശ്രീനിവാസൻ നിവിൻ പോളിയെ തിരിച്ചു കൊണ്ട് വന്നു എന്നൊക്കെയാണ് പലരും പറയുന്നതെങ്കിലും നിവിൻ പോളി വിനീത് ശ്രീനിവാസനെ രക്ഷിച്ചു എന്ന് പറയാനാണ് തോന്നുന്നത്.

ധ്യാൻ ശ്രീനിവാസൻ നടനെന്ന നിലയിൽ വരും സിനിമകളിൽ ഇനിയും ശോഭിക്കപ്പെടും എന്ന ഒരു ഉറപ്പ് തരാൻ ഈ സിനിമക്ക് സാധിച്ചു.
പ്രണവിനെ സംബന്ധിച്ച് നില മെച്ചപ്പെടുത്തുമ്പോഴും അഭിനയ കളരിയിൽ അയാൾക്കിനിയും തുടരേണ്ടി വരും.

'ഉദയനാണ് താരം' സിനിമയിൽ മനോഹരമായി പറഞ്ഞവതരിപ്പിക്കപ്പെട്ട പല കാര്യങ്ങളെയും ഒന്ന് മാറ്റിയവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നതിനപ്പുറം കാമ്പില്ലാത്ത സിനിമയാണ് 'വർഷങ്ങൾക്ക് ശേഷം' എന്ന് ദുഖത്തോടെ പറയേണ്ടി വരുന്നു.

"സിനിമ വേറെ ..സൗഹൃദം വേറെ.." എന്ന് ഉദയനോട് പണ്ട് ബേബിക്കുട്ടൻ പറഞ്ഞതോർത്ത് പോയി..

വിനീത് ശ്രീനിവാസന്റെ കാര്യത്തിൽ അതൊന്ന് മാറ്റിപ്പറയാൻ ആഗ്രഹിക്കുന്നു ..

സിനിമാലോകത്ത് സൗഹൃദങ്ങൾ ആകാം. പക്ഷെ ആ സൗഹൃദങ്ങളുടെ പേരിൽ കഥയില്ലാ സിനിമകൾ എടുക്കാതിരിക്കുക !! 

©bhadran praveen sekhar

No comments:

Post a Comment