Tuesday, December 9, 2025

കളം നിറഞ്ഞു നിൽക്കുന്ന കഥാപാത്ര പ്രകടനങ്ങൾ !!


സയനേഡ് മോഹന്റെതടക്കമുളള കുപ്രസിദ്ധി നേടിയിട്ടുള്ള ഏത് റിയൽ സൈക്കോ പാത്തുകളുടെ കേസായാലും അത് സിനിമയാക്കി മാറ്റുമ്പോൾ അവിടെ സസ്പെന്സിനു പ്രസക്തിയില്ല. ആരാണ് നായകൻ ആരാണ് വില്ലൻ എന്ന് നമുക്ക് ആദ്യമേ അറിയാൻ പറ്റും.

'കളങ്കാവലി'ലേക്ക് വരുമ്പോഴും ആദ്യത്തെ പത്തു മിനുട്ടിനുള്ളിൽ തന്നെ മമ്മൂക്കയുടെ സൈക്കോ കഥാപാത്രത്തെ ഭീകരമായി പ്രതിഷ്ഠിക്കുകയാണ്. കുറഞ്ഞ സമയം കൊണ്ട് ആ സൈക്കോ കഥാപാത്രത്തെ എസ്റ്റാബ്ലിഷ്‌ ചെയ്യുന്ന ഗംഭീര സീൻ എന്ന് പറയാം.

കൊതുകിനെ കൊല്ലുന്നതിന്റെ രസം പറഞ്ഞു തുടങ്ങി മനുഷ്യനെ കൊല്ലുന്നതിലാണ് ഏറ്റവും സുഖം കിട്ടുന്നത് എന്നതിലേക്ക് പറഞ്ഞെത്തുന്ന തിരുവനന്തപുരം ശൈലിയിലുള്ള സംഭാഷണ ശകലങ്ങൾക്കിടയിൽ വോയ്‌സ് മോഡുലേഷൻ കൊണ്ട് ഭീകരതയൊരുക്കുന്ന നടന മികവ് കാണാൻ സാധിക്കും.

എന്തിനേറെ അയാൾ ഊതി വിടുന്ന വട്ടത്തിലുള്ള സിഗരറ്റ് പുകക്ക് പോലും സ്‌ക്രീനിൽ ഭീതി പടർത്താൻ സാധിക്കുന്നുണ്ട്. ഹോണ്ടാ കാറും, ചായ ഗ്ലാസും, നോക്കിയാ മൊബൈൽ ഫോണുകളും, സിഗററ്റുമൊക്കെ ആ കഥാപാത്രത്തിന്റെ കിങ്കരന്മാരാകുന്നു.

സമാനതകളില്ലാത്ത കഥാപാത്ര പ്രകടനമാണ് എന്ന് പറയാമെങ്കിലും അടിസ്ഥാനപരമായി സ്റ്റാൻലിദാസെന്ന സൈക്കോ കഥാപാത്രത്തിനുള്ളിൽ ഒരു CK രാഘവനിസത്തെ സമർത്ഥമായി ഒളിപ്പിച്ചു വെക്കുന്നുണ്ട് മമ്മുക്ക.

സയനേഡ് മോഹന്റെ ക്രൈം സ്റ്റോറിയെ അവലംബിക്കുമ്പോഴും 'കളങ്കാവലി'ലെ സ്റ്റാൻലിദാസിനെ വേറിട്ടൊരു കഥാ ഭൂമികയിൽ മറ്റൊരു രൂപത്തിലാണ് അവതരിപ്പിക്കുന്നത്. ഭാഷയിലും ജോലിയിലും മാത്രമല്ല പ്രായത്തിലും സ്റ്റാൻലിദാസ് സയനേഡ് മോഹനിൽ നിന്ന് വേറിട്ട് നിൽക്കുന്നു.

അക്കൂട്ടത്തിൽ സ്റ്റാൻലി ദാസിന്റെ പ്രായം കഥയിലെ ചില സാഹചര്യങ്ങളിൽ കല്ല് കടികളുണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് തന്നെക്കാൾ ഏറെ പ്രായം കുറഞ്ഞ സ്ത്രീകളുമായുള്ള കോംബോ സീനുകളിൽ. മുഴുനീള സിനിമയെ അതൊരു പ്രശ്നമായി ബാധിക്കുന്നില്ലെങ്കിലും അത്തരം കഥാ സാഹചര്യവും കഥാപാത്രങ്ങളും വേണ്ടത്ര ബോധ്യപ്പെടാതെ പോകുന്നുണ്ട്.

വിനായകൻ നായകനാണെന്ന് പറയുമ്പോഴും അയാളുടെ കഥാപാത്ര പ്രകടനത്തിന് ഈ സിനിമയിൽ ഒരു അതിർത്തി വരച്ചിട്ട് കാണാം. തീരുമാനിക്കപ്പെട്ട ആ മീറ്ററിനപ്പുറമോ ഇപ്പുറമോ പോകാത്ത കൃത്യതയുള്ള പ്രകടനം കൊണ്ട് വിനായകൻ അപ്പോഴും തന്റെ കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട് എന്നത് വേറെ കാര്യം.

വി.കെ പ്രകാശിന്റെ 'ഒരുത്തീ'യിലെ എസ്.ഐ ആന്റണിയായിട്ടുള്ള വിനായകന്റെ പ്രകടനമൊക്കെ കണക്കിലെടുക്കുമ്പോൾ 'കളങ്കാവലി'ൽ എസ്.ഐ ജയകൃഷ്ണനായി ശോഭിക്കാനുള്ള സ്പേസ് ഒരുപാടുണ്ടായിരുന്നു. പക്ഷെ പ്രതിനായക വേഷത്തിൽ ആടി തിമിർക്കുന്ന മമ്മുക്കക്ക് മുന്നിൽ സ്‌കോർ ചെയ്യാനുള്ള കഥാ മുഹൂർത്തങ്ങൾ കുറച്ചു മാത്രമേ അയാൾക്ക് കിട്ടുന്നുള്ളൂ.

ആ കിട്ടിയ കുറച്ചു മുഹൂർത്തങ്ങളിൽ മമ്മുക്കയെന്ന നടനോടും താരത്തോടും മല്ലിട്ട് കൊണ്ട് അയാൾ പ്രേക്ഷകരുടെ കൈയ്യടി വാങ്ങുകയും ചെയ്യുന്നു.

സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച മിക്കവരും നന്നായിരുന്നു. കൂട്ടത്തിൽ ശ്രദ്ധേയമായി തോന്നിയത് ശ്രുതി രാമചന്ദ്രൻ, N.P. നിസ, ധന്യ അനന്യ, ഗായത്രി അരുൺ, രജിഷ വിജയൻ എന്നിവരാണ്.

പോലീസ്കാരനായി വിനായകനൊപ്പം നിറഞ്ഞു നിന്ന ജിബിൻ ഗോപിനാഥ്‌, SP വേഷത്തിൽ ബിജു പപ്പൻ, അത് പോലെ ചെറിയൊരു വേഷത്തിൽ എത്തുന്ന കുഞ്ചൻ അടക്കമുള്ളവരും കൊള്ളാം.

മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം ഈ സിനിമക്ക് ഉണ്ടാക്കുന്ന മൂഡ് ഗംഭീരമാണ്. ഇന്റർവെൽ സീനിലും ക്ലൈമാക്സ് സീനിലേക്ക് അടുക്കുന്ന ഘട്ടത്തിലുമൊക്കെ അത് എടുത്തു പറയേണ്ടതാണ്. 'നിലാ കായും .' എന്ന പാട്ടിന്റെ ഉപയോഗവും അതിനെ പ്ലേസ് ചെയ്ത രീതികളൊക്കെ സിനിമയിലെ ബെസ്റ്റ് സീക്വൻസുകളായി തന്നെ മാറി.

ഫ്ലാറ്റായ കഥ പറച്ചിലും, ഊഹിക്കാവുന്ന കഥാഗതിയുമൊക്കെ ഉള്ളപ്പോഴും ആദ്യാവസാനം വരെ പ്രേക്ഷകരെ സിനിമയുമായി ബന്ധിപ്പിച്ചിടുക എന്നത് ശ്രമകരമായ ദൗത്യമാണ്. സസ്പെൻസ് ഇല്ലാതെ തന്നെ കഥയെ ത്രില്ലിംഗ് ആക്കി അവതരിപ്പിക്കുക എന്ന ദൗത്യത്തിൽ സംവിധായകൻ വിജയിച്ചു കാണാം.

ഒരു ഡീസന്റ് ക്രൈം ഡ്രാമ ത്രില്ലർ എന്ന നിലക്ക് 'കളങ്കാവൽ' ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോഴും ഈ കഥയുടെ മികച്ച അവതരണ സാധ്യതകൾ വേണ്ട വിധം പരിഗണിക്കപ്പെട്ടോ എന്ന ചിന്ത ബാക്കിയാകുന്നു.

©bhadran praveen sekhar

Monday, December 8, 2025

വേറിട്ട സിനിമാ പ്രതിഭാസം !!


വെറുമൊരു സിനിമ എന്നതിനപ്പുറത്തേക്ക് തിയേറ്ററിനുളളിൽ കാഴ്ചയുടെയും കേൾവിയുടെയുമൊക്കെ വ്യത്യസ്തമായൊരു അനുഭവ ലോകം സൃഷ്ടിക്കുന്നുണ്ട് 'എക്കോ'.

മലയാളത്തേയും മലയ് ഭാഷയേയുമൊക്കെ പരസ്പ്പരം ബന്ധിപ്പിക്കുന്ന വിശാലമായ കഥാഭൂമിക. കാടും മലയും നിറഞ്ഞു നിൽക്കുന്ന തീർത്തും വന്യമായ കഥാപശ്ചാത്തലം. ഒപ്പം ദുരൂഹമായ കഥാവഴികളും കഥാപാത്ര സൃഷ്ടികളും. സർവ്വയിടത്തും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന നായ്ക്കൾ.

സിനിമ തുടങ്ങി അവസാനിക്കും വരെ ഈ പറഞ്ഞ പ്ലോട്ടിനുള്ളിൽ നമ്മളെ ലോക്കാക്കുന്ന ഒരു മാജിക് ഉണ്ട് അവതരണത്തിൽ.

തിയേറ്ററിനുള്ളിലും നായ്ക്കൾ ഉണ്ടോ എന്ന് സംശയിപ്പിക്കുന്ന വിധമുള്ള മേയ്ക്കിങ്. സ്‌ക്രീൻ കാഴ്ചക്കപ്പുറം ആ കാടും മലയുമൊക്കെ അത്രത്തോളം അനുഭവഭേദ്യമാകുന്നുണ്ട്.

രണ്ടാം ലോക മഹായുദ്ധ കാലത്ത് മലേഷ്യയിലേക്ക് ജപ്പാൻ നടത്തിയ അധിനിവേശമൊക്കെ പരാമർശ വിധേയമാകുന്നിടത്താണ് കഥ നടക്കുന്ന ഒരു കാലഘട്ടം വെളിപ്പെടുന്നത്. അത് പോലെ മണിയോർഡർ അയച്ചതിന്റെയും സാധനങ്ങൾ വാങ്ങിയതിന്റെയുമൊക്കെ പൈസ കണക്കും , മല കയറുന്ന ജീപ്പിന്റെയും തടി കയറ്റി പോകുന്ന ലോറിയുടേയുമൊക്കെ മോഡലും, കഥാപാത്രങ്ങളുടെ വസ്ത്രധാരണവുമൊക്കെ കൂടി വായിച്ചെടുക്കുമ്പോൾ കിട്ടുന്നതാണ് കഥയിലെ മറ്റൊരു കാലഘട്ടം.

സംരക്ഷണവും തടവുമൊക്കെ എങ്ങിനെ ഒരേ അർത്ഥത്തിൽ വായിച്ചെടുക്കാൻ സാധിക്കുമെന്ന ചിന്തയുടെ വിത്തിൽ നിന്ന് പടർന്ന് പിടിച്ച നിഗൂഢമായ ഒരു കാടാണ് 'എക്കോ' എന്ന് നിരീക്ഷിക്കാം . മനുഷ്യ മനസ്സുകളുടെ വന്യതയും സങ്കീർണ്ണതയും നിസ്സഹായതയും ഒരു പോലെ പടർന്ന് പിടിച്ചുണ്ടായ കാട്.

കഥാപാത്ര സൃഷ്ടികളിലെ സൂക്ഷ്മത എടുത്തു പറയേണ്ട കാര്യമാണ്. പകയും, സ്വാർത്ഥതയും, ചതിയും, ദുരൂഹതയും , ദയനീയതയും, ക്രൗര്യവും, പ്രതികാരവും, വിധേയത്വവും, കുറ്റബോധവുമൊക്കെ പേറി നടക്കുന്ന, പല ഷെയ്ഡുകളിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ.

സന്ദീപ് പ്രദീപ്, വിനീത്, സൗരഭ് സച്ദേവ, നരേൻ, അശോകൻ, ബിനീഷ് പപ്പു, സഹീർ മുഹമ്മദ്, രഞ്ജിത്ത് ശേഖർ, പിന്നെ മറ്റു മലേഷ്യൻ നടീനടന്മാർ അടങ്ങുന്നവരുടെ കാസ്റ്റിങ്ങും പ്രകടനങ്ങളുമൊക്കെ ഗംഭീരമായിരുന്നു.

ഒരു പദപ്രശ്നം പൂരിപ്പിച്ച് ഉത്തരം കണ്ടെത്തുമ്പോഴുണ്ടാകുന്ന മോമെന്റ്റ് പോലെ സിനിമയെ മറ്റൊരു ലെവലിൽ കൊണ്ടെത്തിക്കുന്ന ക്ലൈമാക്സ്.

ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, ഓഡിയോഗ്രാഫി, കലാസംവിധാനം, എഡിറ്റിങ് അടക്കമുള്ള ഏത് വിഭാഗം നോക്കിയാലും പൂർണ്ണ തൃപ്തി തരുന്ന സിനിമ.

ബഡ്ജറ്റിന്റെ കോടി കിലുക്കമോ , സൂപ്പർ താരങ്ങളുടെ സാന്നിധ്യമോ ഒന്നുമല്ല കാമ്പുള്ള കഥയും പുതുമയുള്ള അവതരണവുമൊക്കെ തന്നെയാണ് മലയാള സിനിമയുടെ തലയെടുപ്പ് എന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തി തരുന്നു 'എക്കോ'.

നന്ദി ദിൻജിത് അയ്യത്താൻ - ബാഹുൽ രമേശ്.. മലയാള സിനിമയ്ക്ക് നിങ്ങൾ നൽകിയ വേറിട്ട സിനിമാപരിഷ്‌കരണങ്ങൾക്കും സംഭാവനകൾക്കും. !!

©bhadran praveen sekhar