Wednesday, February 21, 2024

ഉദ്വേഗഭരിതമായ അന്വേഷണങ്ങൾ..ഞെട്ടിക്കുന്ന കണ്ടെത്തലുകൾ !!


സ്ഥിരം ടെമ്പ്ലേറ്റിൽ നിന്ന് മാറി 1988 - 1993 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു വ്യത്യസ്ത കൊലപാതക കേസ് അന്വേഷണങ്ങളെ കോർത്തിണക്കി കൊണ്ട് കഥ പറഞ്ഞവതരിപ്പിക്കുന്നിടത്താണ് 'അന്വേഷിപ്പിൻ കണ്ടെത്തും' ശ്രദ്ധേയമാകുന്നത്.

ആദ്യ പകുതിയും രണ്ടാം പകുതിയും രണ്ടു വ്യത്യസ്ത കേസ് അന്വേഷണങ്ങൾക്ക് കൊണ്ട് സംഭവ ബഹുലമാകുമ്പോഴും സ്ലോ പേസിലാണ് കഥ പറച്ചിൽ എന്നത് ചിലരെ നിരാശപ്പെടുത്തിയേക്കാം. പക്ഷേ അപ്പോഴും ആഖ്യാന ശൈലി കൊണ്ടും കാലഘട്ടം ചിത്രീകരിച്ചിരിക്കുന്ന മികവ് കൊണ്ടുമൊക്കെ സിനിമയിലെ ഓരോ സീനും നമ്മളെ അമ്പരപ്പെടുത്തി കൊണ്ടിരിക്കും.

ഈ സിനിമയുടെ ഏറ്റവും വലിയ ഫ്രഷ്‌നെസ്സ് ആ കാലഘട്ട ചിത്രീകരണം തന്നെയാണ് എന്ന് നിസ്സംശയം പറയാം.

നവാഗത സംവിധയകൻ എന്ന നിലക്ക് ഡാർവിൻ കുര്യാക്കോസ് അരങ്ങേറ്റം മികച്ചതാക്കി. രണ്ടു മൂന്ന് സിനിമക്കുള്ള കഥയെ ഒരൊറ്റ തിരക്കഥയിലേക്ക് ഒതുക്കിയവതരിപ്പിച്ച ജിനു വി ഏബ്രഹാമിന്റെ രചനാ ശൈലിയും അഭിനന്ദനീയം.

ഗൗതം ശങ്കറിന്റെ ക്യാമറാ കണ്ണുകളിൽ തൊണ്ണൂറുകളിലെ ഗ്രാമ്യ ഭംഗിയും ദുരൂഹതയും മികവോടെ പകർത്തപ്പെട്ടിട്ടുണ്ട്. രണ്ടു കൊലപാതക കേസുകളിലും വേറിട്ട ദൃശ്യ പരിചരണം അനുഭവപ്പെടുത്താൻ ഗൗതമിനു സാധിച്ചു. രാത്രി കാല സീനുകളും, കപ്പത്തോട്ടത്തിന് മുകളിലൂടെയുള്ള ഡ്രോൺ ഷോട്ടുമൊക്കെ എടുത്തു പറയാം.

കഥ നടക്കുന്ന കാലഘട്ടത്തിന് അനുയോജ്യമായ കളർ ടോൺ, ദിലീപ് നാഥിന്റെ കലാസംവിധാനം, ഗിമ്മിക്കുകളൊന്നുമില്ലാത്ത മിതത്വമുള്ള സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതം എല്ലാം സിനിമയുടെ ആസ്വാദനം വർദ്ധിപ്പിച്ചു.

മാസ്സ് ബിൽഡ് അപ്പുകൾ ഒന്നുമില്ലാത്ത എസ്.ഐ ആനന്ദ് നാരായണനെ എല്ലാ തലത്തിലും ടോവിനോ തോമസ് മികവുറ്റതാക്കി. 

സാങ്കേതിക വിദ്യ ഇത്ര കണ്ടു പുരോഗമിക്കാത്ത കാലത്തെ പോലീസ് അന്വേഷണ ശൈലികളും, ഒട്ടും ഹീറോ പരിവേഷമില്ലാത്ത പോലീസ് നായക കഥാപാത്രവും, കേസ് അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും നിസ്സഹായരായി നിൽക്കുന്ന കുറ്റാന്വേഷണ സംഘവുമൊക്കെ ടിപ്പിക്കൽ പോലീസ് ക്രൈം ത്രില്ലർ പ്രതീക്ഷിക്കുന്നവരെ നിരാശപ്പെടുത്താൻ സാധ്യതയുണ്ട്.

ക്ലൈമാക്സിനോട് അടുക്കുന്ന ഘട്ടത്തിൽ കഥ പറയുന്നത് പോലെയുള്ള ചില വിവരണങ്ങൾ കല്ല് കടിയായി മാറുമ്പോഴും ക്ലൈമാക്സ് ഗംഭീരമായി തന്നെ പറഞ്ഞു വക്കുന്നു. കുറ്റവാളി ആരാണെന്നുള്ള ഊഹാപോഹങ്ങളെയെല്ലാം കടത്തി വെട്ടുന്ന ട്വിസ്റ്റുകളൊക്കെ നന്നായി.

പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റവാളിയെ കണ്ടെത്തുമ്പോഴും ചില കേസുകൾ പൂർണ്ണതയില്ലാതെ അവസാനിക്കാറില്ലേ. അത്തരമൊരു അപൂർണ്ണതയാണ് ഈ സിനിമയുടെ ഭംഗി.

എസ്.ഐ ആനന്ദ് നാരായണനും ടീമിനും പൂർണ്ണ തൃപ്തി നൽകുന്ന ഒരു കേസ് അന്വേഷണം ഉടൻ വരുമെന്ന പ്രതീക്ഷയിൽ പ്രേക്ഷകരും.

©bhadran praveen sekhar

No comments:

Post a Comment